Featured Post

Sunday, January 6, 2013

നെരിപ്പോടുകളുടെ മുത്തശ്ശിക്ക്


കര്‍ണ്ണപ്പിറവിയുടെ കുന്തീദുഃഖം
നെഞ്ചില്‍ നേരിപ്പോടായവളായിരുന്നു
എന്റെ മുത്തശ്ശി.

കുഞ്ഞു മകന്റെ പിതാവിനെ
അടക്കും മുന്‍പേ
അടിയാധാരങ്ങള്‍ പടികടത്തിയിരുന്നു,
ആരുമറിയാതെ, കാക്കേണ്ടവര്‍തന്നെ.
വന്‍ ചതിയുടെ കുടുംബ കഥയില്‍
പുതിയ അവകാശികളായി,
പുതിയ ഭര്‍ത്താവ്, കുടുംബം.
രാജകുമാരനാവേണ്ടിയിരുന്നവന്‍
ഊരില്ലാതെ തെണ്ടിയായതങ്ങനെ.
അന്ന് കലങ്ങിയതാണാ മനസ്സ്.
സുബോധത്തിനും ഉന്‍മാദത്തിനുമിടയില്‍
ദീര്‍ഘായുസ്സിന്റെ ക്യൂമിയന്‍ കൂട്ടില്‍*
വിണ്ടുകീറിയൊരു വേനല്‍ ജന്മം.

ഓര്‍മ്മകളിലുണ്ട് ആ കണ്ണുകള്‍:
അമ്പലപ്രാവിന്‍ കണ്ണിലെ പകപ്പായി,
മീന്‍കണ്ണിലെ നിസ്സഹായതയായി,
ഇടയ്ക്കു
ദുര്‍ജ്ഞേയമായൊരു കനലാട്ടമായി;
കേള്‍ക്കുന്നുണ്ട് ഇന്നുമാ ശബ്ദം:
അര്‍ത്ഥങ്ങളിടറി മുറിഞ്ഞുപോമെങ്കിലും
സ്ഥല കാല ഭേദങ്ങളളറ്റുപോമെങ്കിലും
വ്യഥയു, മലിവും തകര്‍ത്ത വാര്‍ദ്ധക്യമായ്
എന്നിട്ടും പൊള്ളുന്ന വാത്സല്യമായി.

ജനിതക വഴികളിലുണ്ട് ചില വേട്ടകള്‍-
പിന്‍വാതിലടഞ്ഞ ഏകദിശാ വഴികളില്‍
പെട്ടുപോവുന്ന രാവണന്‍ കോട്ടയില്‍,
ഞരമ്പുകളുടെ ഇടനാഴിയില്‍
ഏതോ കാലൊച്ചയുണ്ടോ പുറകില്‍?
തിരിഞ്ഞു നോക്കവേ ഇല്ലാതാവുന്ന
ദുരൂഹസാന്നിധ്യമായാരോ?
ഉള്ളില്‍ തപിക്കുന്ന കനലായി ജീവിതം
ചിലനേരങ്ങളില്‍ പൊള്ളിപ്പടരവേ
ഉണ്ടോ എന്‍റെ കണ്‍കളിലും
കനലാട്ടമായി, പ്പകപ്പായി
മീന്‍ കണ്ണിന്റെ നിസ്സഹായത?
നിന്റെ വിണ്ടു കീറിയ വേനല്‍ ജന്മം?

*ക്രൂരമായി വൈകുന്ന മരണത്തിന്റെ പ്രതീകം. ക്യൂമെയിലെ സിബിലിന്റെ കഥ ഓര്‍ക്കുക.


No comments:

Post a Comment