Featured Post

Tuesday, January 8, 2013

ഒരു ചിരി വായിച്ചെടുക്കും വിധം


കടവിലടുത്ത വഞ്ചിയില്‍ നിന്ന്
കൊലുസിട്ട പാദങ്ങളോടെ
താഴെയിറങ്ങവേ
തുഴക്കാരനോട് അവളൊന്നു ചിരിക്കുന്നു-
നന്ദി അമ്മാവാ, സുരക്ഷിതയായി
ഇവിടെ ഇറക്കിയതിന്.

അമ്മാവന്‍ ആ ചിരി വായിച്ചെടുക്കുന്നു:
പ്രായക്കൂടുതലുണ്ടെങ്കിലും
എന്നെ കൊതിപ്പിക്കുന്നു
നിങ്ങളുടെ പേശികള്‍.
എപ്പോഴാണൊരവസരം?

പിറകിലിറങ്ങുന്ന മധ്യവയസ്ക്കന്‍
അവളുടെ കണങ്കാലുകളിലേയ്ക്കു
നോട്ടം കൊണ്ടൊരു ലിംഗമുയിര്‍ക്കുന്നു:
ആരെ കാണിക്കാനാ
ഇവളിങ്ങനെ പൊക്കിപ്പിടിക്കുന്നത് ?
മൊട്ടേന്നു വിരിയും മുമ്പേ!

തടിച്ചിയായ വീട്ടമ്മ
കിതച്ചു കൊണ്ട് പ്രാകുന്നു:
ഇപ്പോഴത്തെ പെമ്പിള്ളെര് !
എളക്കം കൂടുതലാ, കൊച്ചിന് -
എന്തിനാ ആണുങ്ങളെ പറേന്നെ!

മുന്നില്‍ ചാടിയിറങ്ങിയ
പ്ലസ് ടൂക്കാരന്‍ മുറുമുറുക്കുന്നു:
കെളവനോടാ പെണ്ണിന്‌-
നിന്നെ എന്റെ കയ്യില്‍ കിട്ടും!

കടവ് കടന്നു
ഇടവഴിയിലേക്ക് കയറവേ,
നിഴലുകള്‍ അവളെ പിന്തുടരുന്നു-
അവള്‍ക്കു മേല്‍
മേഘാവൃതമാവുന്നു.
നാളെയായിരുന്നു അവള്‍ക്ക്
പതിമൂന്ന് തികയേണ്ടത്.

(08-01-2013)

No comments:

Post a Comment