Featured Post

Friday, January 11, 2013

ചെറുചാതികളുടെ പ്രാര്‍ത്ഥന


തണുപ്പകന്ന ഡിസംബര്‍ രാവിന്
പൂക്കാത്ത മാവിന്‍ വന്ധ്യത.
കരിഞ്ഞു പോയ മാമ്പൂക്കളുടെ
മൂകവിലാപം നിറഞ്ഞു
മരണ വീട്ടിലെ തേങ്ങല്‍ പോലെ
എപ്പോഴോ ഒരു കാറ്റ്-
ഇടയ്ക്കു തെളിയും മയക്കം പോലെ.
പുളിയുറുമ്പുകള്‍ക്ക് കാത്തുവെക്കാതെ
പകല്‍ തിന്ന പൂക്കള്‍.
വേനലവധിയുടെ കവണക്കുതൂഹലം
കാത്തിരിപ്പുണ്ട് സാകൂതം
കായ് ജന്മത്തിന്റെ തേനൂറും നിറവിന്.

മഴമേഘങ്ങള്‍ വഴി മറന്ന ആകാശം
ഒരു ഗംഗയേയും ചുമക്കുന്നില്ല.
തീര്‍ത്ഥം നല്‍കിപ്പോറ്റിയോരോട്
മുറിവേറ്റു മരിച്ച നദി വേരുകള്‍
കാടിന്റെ പച്ചയിലേക്ക് കടക്കുന്നില്ല,
മലയുടെ നീരിലേക്ക് കുതിക്കുന്നുമില്ല-
അനാഥനായി മരിച്ചവനെപ്പോലെ.
ഭൂപടങ്ങളുടെ അതിര്‍ത്തിരേഖകള്‍
ഉറഞ്ഞു തുള്ളുന്ന പേയ് ദിനങ്ങളില്‍
ഖനിയിലൊടുങ്ങിയ പിതാമഹന്മാര്‍
ബാക്കിവെച്ച അസ്ഥിഖണ്ഡങ്ങളിലൂടെ
തേടി പോകണം, താഴോട്ടിനി.

ജനുവരിയുടെ ജലസ്വപ്നങ്ങളോട്
കരിഞ്ഞ മാമ്പൂവിനെന്തു?
വഴിയരികില്‍ ചുരത്താത്ത അകിടായി
ജല വകുപ്പിന്റെ മീസാന്‍ കല്ലുകള്‍.
ഉറവ വറ്റിയ തണ്ണീര്‍ത്തടങ്ങള്‍ക്ക്
കരമടച്ച സ്മാരകശിലകള്‍,
കാട്ടുതീയിലെരിഞ്ഞ മണ്‍പുറ്റ് പോലെ.
പച്ചപ്പുല്‍ക്കിനാവുമായൊരു മാട്
ഓര്‍മ്മനോറ്റ് നോക്കിനില്‍പ്പുണ്ടവിടെ.
ധ്യാന നിരതരായ ചെറുചാതികളുടെ
പ്രാര്‍ത്ഥന വേണം ഈ പിഴച്ച ഭൂമിക്ക്:
ഒന്ന് കൂടി തളിര്‍ത്തു നില്‍ക്കാന്‍.

No comments:

Post a Comment