Featured Post

Monday, January 14, 2013

തുരങ്കം കടന്ന്, നദി കടന്ന്



നിദ്രാടനത്തിന്റെ മുഹൂര്‍ത്തത്തിനു
ഒരു തുരങ്കം പണിയണമെനിക്ക്‌-
പിന്‍വിളിയുടെ മുന്‍ഭയമില്ലാതെ
പുറപ്പെട്ടു പോവാന്‍.
ഉണര്‍ന്നിരിക്കുന്നവരുടെ വിരലുകള്‍
ചൂണ്ടു പലകയാവേണ്ടെനിക്ക്-
കണ്ടിട്ടില്ലാത്ത വഴികളെ കുറിച്ച്
അവരെന്തു പറയാന്‍!

പകപ്പിന്റെ ആദ്യചുവടിനപ്പുറം
അടഞ്ഞ കണ്ണുകളുടെ അകക്കാഴ്ചയില്‍
വഴിവിളക്കുകള്‍ തെളിഞ്ഞു നില്‍ക്കും.
മായക്കാഴ്ചകളുടെ നിധി കുംഭങ്ങളുമായി
ഭൂത ഗണങ്ങള്‍ കാത്തിരിക്കും.
പൂരപ്പൊലിമയുടെ ബാല്യ കൌതുകം
എന്നിലേക്ക്‌ തിരിച്ചു വരും,
വഴികാട്ടിയായ അച്ഛന്‍വിരലാവും.
വഴിയോര വണിക്കുകള്‍
എന്റെ കൗമാരം തിരിച്ചു തരും.
മണികിലുക്കി, ചൂളം വിളിച്ച്
ഞാനെല്ലാം തിരിച്ചു വാങ്ങും-
ഊഞ്ഞാല്‍ ചിറകിലെ കൂട്ടുകാരിക്കായി
ഒരു കരിവള ഒളിപ്പിച്ചെടുക്കും.

ഉടലളവുകളുടെ വസന്തകാലത്ത്
പ്രണയിനിയുടെ കവിള്‍ തുടുപ്പായി
കാഴ്ച്ചകളില്‍ മഴവില്ല് വിടരും.
കനിവിയന്ന പിതൃക്കള്‍
ഋതു ഭേദങ്ങളായടര്‍ന്നു പോയോര്‍,
മൃതിയുടെ നദികടന്ന കൂട്ടുകാര്‍,
സ്വപ്നപാതയില്‍ കൂട്ട് പോരും.
ജീവിതം തരാതെ പോയതൊക്കെയും
ഈ തുരങ്കം കാത്തു വെക്കും

എന്നിട്ടൊടുവില്‍
പ്രലോഭനത്തിന്റെ നിമിഷത്തില്‍
പിന്‍ നോട്ടമില്ലാത്ത രഹസ്യമറിഞ്ഞ്
ഞാനാ കടത്ത് കടക്കും.
മറവിയുടെ നദിക്കപ്പുറം
തിരിച്ചു വരവില്ലാത്ത തീരം.



No comments:

Post a Comment