Featured Post

Friday, December 26, 2014

പടിയിറങ്ങുന്നു മകള്‍-



പടിയിറങ്ങുന്നു മകള്‍- 
നിരാസമാമമാവാസി തീറുതന്നീ 
പൊളിഞ്ഞ വീടിന്‍ പടിയിറങ്ങുന്നു, 
നെറുകയിലെ മുത്തത്തില്‍ 
തളിര്‍ത്തു പൂത്തവള്‍. 
മുറിഞ്ഞു പോവുമൊരു പ്രാര്‍ത്ഥന 
ഇടനാഴിയില്‍ ചുറ്റിത്തിരിയുന്നു 
വേച്ചു വേച്ച്- 
നിന്റെ ആകാശങ്ങളില്‍
കാര്‍മേഘങ്ങള്‍ കൂടുകൂട്ടാതിരിക്കട്ടെ. 
പിന്‍ വാതിലടക്കുമ്പോള്‍ 
നിനക്ക് കാലിടറരുത്, മകളെ !. 
തുണ പോരേണ്ടതില്ലല്ലോ നിനക്കിനി 
വഴികാട്ടിയായീ,യച്ഛന്‍ വിരലുകള്‍. 
നിര്‍നിദ്രമായുറഞ്ഞുകൂടുമൊ- 
രമ്മയാം നൊമ്പരം 
കാവലുണ്ടാവു,മെന്നാളുമെങ്കിലും 
വിതുമ്മായ്ക നീ, ശ്യാമമാം കണ്‍കള്‍
നിറയായ്ക, നിന്‍ മിഴിത്തെല്ലിലെ
നീര്‍മുത്തുകള്‍ കൊണ്ട് 
പ്രളയം ചമാക്കയ്ക,യീ പാഴ് നിലങ്ങളില്‍.

നമ്മളിപ്പോഴും കൊല്ലുന്നത്


നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.
പറന്നു ചെന്ന് തീമഴ പെയ്ത്
ചുട്ടു ചാമ്പലാക്കി
ആ പഴയ ശപ്ത നഗരം പോലെ,
സ്നേഹിച്ച്, പ്രണയിച്ച്
നിരായുധനാക്കി
ആ പഴയ സാംസനെ പോലെ,
വേഷം കെട്ടി, മാറാടി
കവചമഴിച്ചു വാങ്ങി
ആ പഴയ കര്‍ണ്ണനെ പോലെ,
ഈരടി മൂവടിയളന്ന്
ചവിട്ടിത്താഴ്ത്തി
ആ പഴയ മാവേലിയെ പോലെ,
ചിരിച്ച്, ചിരിപ്പിച്ച്
പിന്നെ നിശ്ശബ്ദമായി
ആ പഴയ ഹിന്ദി സിനിമാ വില്ലനെപ്പോലെ-

മണല്‍ക്കാട്ടിലേക്ക് നാടുകടത്തിയവന്
നീരൊഴുക്കിന്റെ സൈക്കെഡലിക് സ്വപ്നമൂട്ടി
മറയുന്ന ബോധത്തില്‍
ജലമര്‍മ്മരം കൊണ്ട്
അവസാനത്തെ വീഞ്ഞൊരുക്കി,
നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.

Thursday, December 11, 2014

ചുംബനം സമരായുധമാകുമ്പോള്‍





ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന ആശയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചില ഘട്ടങ്ങളുണ്ട്. എണ്‍പതുകളിലാണ് തിരുമുറിവ് നാടക വിവാദവും കാലു മാറുന്ന ഭഗവാനും ഒക്കെയായി ഒരോളമുണ്ടായത് . പിന്നീട് പല പല ഘട്ടങ്ങളില്‍ സംഗതവും അസംഗതവുമായ പല വിഷയങ്ങളിലും വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാവുന്ന നമ്മുടെ സാംസ്ക്കാരിക മണ്ഡലത്തില്‍ അത്തരം വിവാദങ്ങളുണ്ടായി. കുരിശു യുദ്ധത്തിന്റെ വീറോടെ വാക്പയറ്റ് നടത്തിയും 'ആരാന്റെ ഭ്രാന്ത്' രീതിയില്‍ മാറിനിന്നു ഊറിച്ചിരിച്ചും കയ്യാലപ്പുറത്തെ തേങ്ങാ ലൈനില്‍ 'നമ്മളപ്പഴേ പറഞ്ഞില്ലേ!' എന്ന് ഊറ്റം കൊണ്ടും നമ്മളൊക്കെ പ്രതികരണ നാനാവിധം ആഘോഷിക്കുകയും ചെയ്തു. ഇന്ന് ഈ വിഷയത്തിന്റെ ഉരകല്ല് ചുംബന സമരവും അതിനോടുള്ള നിലപാടും തന്നെയാണ്.

സുരാസുവിന്റെ വിശ്വരൂപം നാടകത്തില്‍ ഡോ. വിശ്വം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് മൂന്നു വാക്കുകളിലൂടെയാണ്: 'സദാചാരി, സന്മാര്‍ഗ്ഗി, ഗുഹ്യരോഗി!'. സമൂഹത്തിലെ നല്ലൊരു പങ്ക് സദാചാര കാവലാളുകള്‍ക്കും ഈ വിശേഷണം ചേരും. ഒളിഞ്ഞു നോട്ടത്തിന്റെയും സംസ്ക്കാരം, പാരമ്പര്യം, സദാചാരം , ധാര്‍മ്മികത എന്നൊക്കെ ഇടയ്ക്കിടെ ഉരുക്കുഴിക്കുമ്പോഴും സമൂഹത്തിലെ പ്രകടമായ സ്ത്രീ വിരുദ്ധതക്കെതിരെ ചെറു വിരല്‍ അനക്കാത്ത, പാതിരാവില്‍ സൂര്യന്‍ ഉദിക്കാത്തത് കൊണ്ട് മാത്രം മാന്യന്മാരായി തുടരുന്ന ആളുകളുടെതും മാത്രമായി പൊതു ഇടങ്ങള്‍ എക്കാലവും തുടരേണ്ടതുണ്ടോ എന്നതാണ് ഒരു ചോദ്യം. മറു വശത്ത് പൊതു ഇടങ്ങളില്‍ ഏതു പരിധി വരെ സ്വാതന്ത്ര്യം ആവാം എന്ന ചോദ്യമാണ്. ചുംബന സമരം ഈ രണ്ടു ചോദ്യങ്ങള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കാനാണ് നമ്മളോട് ആവശ്യപ്പെടുന്നത്.

സ്നേഹിക്കുന്ന മനുഷ്യര്‍ ആലിംഗനം ചെയ്യുന്നത് കൊണ്ടോ ചുംബിക്കുന്നത് കൊണ്ടോ ആകാശം ഇടിഞ്ഞു വീഴില്ല. സ്നേഹം, പ്രണയം ഇതൊന്നും അയഥാര്‍ത്ഥവും അജൈവികവുമായ വികാരങ്ങളല്ല. ആവാന്‍ പാടില്ല. അവ പ്രകടിപ്പിക്കേണ്ട ഘട്ടത്തില്‍ അത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയെ ഭയക്കണം. അതിലൊരു ഭീഷണമായ രാഷ്ട്രീയമുണ്ട്. കാണണം അത്. സദാചാരം എന്നത് ഇപ്പോഴും ജൈവവികാരങ്ങളുടെ എതിരറ്റത്തു നില്‍ക്കുന്ന മുള്ളുവേലിയാണ് എന്ന് ധരിച്ചു വശാവുന്നതു ഒന്നുകില്‍ ആത്മസംയമന ശേഷിയില്ലാത്തവന്റെ അപകര്‍ഷതാബോധത്തില്‍ നിന്നുരുവാകുന്ന സംഘടിത ഫാസിസമാണ്, അല്ലെങ്കില്‍, ആത്മീയത തലയ്ക്കു പിടിച്ച , യഥാര്‍ത്ഥ ആത്മീയത അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നറിയാത്ത പൌരോഹിത്യ വയറ്റുപ്പിഴപ്പിന്റെ മാഫിയ ബോധമാണ്. അങ്ങനെയൊക്കെ പറയുമ്പോള്‍ ആ പഴയ ചോദ്യം വീണ്ടുമുയരുമെന്നു തീര്‍ച്ച. സ്വാതന്ത്ര്യമെന്നാല്‍ അഴിഞ്ഞാട്ടമാണോ ?

അല്ലെന്നു തന്നെയാണുത്തരം .

ഈ നാട്ടില്‍ ഭക്ഷണത്തിനുള്ള അവകാശമുണ്ട് എന്ന് പറയുന്നത് നിങ്ങളുടെ ഭക്ഷണം കൊള്ളയടിക്കാന്‍ എനിക്ക് അവകാശമുണ്ട് എന്നല്ല അര്‍ത്ഥമാക്കുന്നത്, സഞ്ചാര സ്വാതന്ത്ര്യമെന്നാല്‍ ഒരാളുടെ കിടപ്പറയിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമില്ലാത്തതു പോലെ. ഔചിത്യം എന്നത് സംസ്ക്കാരത്തിന്റെ ആണിക്കല്ലാണ്. നൃത്തം ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നത് മരണ വീട്ടില്‍ ഡിസ്കോ കളിക്കാനുള്ള സ്വാതന്ത്ര്യമല്ലല്ലോ .
പ്രതിലോമ ശക്തികള്‍ ഒരു സമരത്തിനെതിരില്‍ തെരുവില്‍ മോബിലൈസ് ചെയ്യുന്നു എന്നതോ, ഒരു പ്രതീകാത്മക സമരത്തെ അത് തെരഞ്ഞെടുത്ത ചിഹ്നത്തിന്റെ പേരില്‍ ന്യൂനീകരിച്ചും വക്രീകരിച്ചും അതൊരു അടഞ്ഞ സമര രീതിയാണ് എന്ന് ചിത്രീകരിക്കുന്നതോ, സ്വതേ ഭീരുക്കളും സുരക്ഷിത അവസ്ഥയില്‍ എത്തുമ്പോള്‍ മാത്രം പിന്തുണകോലാഹലങ്ങളു മായി വരുന്ന സാംസ്ക്കാരിക നായകന്മാരും സ്ഥല ജല വിഭ്രാന്തിയിലാണ് എന്നതോ സമരത്തി ന്റെ കുറ്റമല്ല. ഒരു ചിഹ്നമെന്ന നിലക്ക് കാണേണ്ട ഒരു ചേഷ്ഠയെ ഒരു പാടൊക്കെ സ്ഥൂലീകരി ക്കുന്നത് താല്പര്യങ്ങളുടെ കളിയാണ്. ഏറ്റുമുട്ടുന്ന ഗുണ്ടകള്‍ക്കിടയില്‍ മുഷ്ടിക്കുള്ള അര്‍ത്ഥമല്ല ഒരു വിപ്ലവകാരി സഖാക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ മുഷ്ടിക്കുള്ളത് എന്ന് നമുക്കറിയാം. കൊയ്ത്തുപകരണമായ അരിവാള്‍ ഉയര്‍ത്തുന്ന വികാരമല്ല വംശവെറിയുടെ തെരുവില്‍ അരിവാള്‍ ഉയര്‍ത്തുക. ചിഹ്നങ്ങളുടെ വിശുദ്ധി/അശുദ്ധി അതിന്റെ ഉപയോഗത്തിന്റെ സാഹചര്യവും വൈകാരിക ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതര്‍ത്ഥത്തിലും ചുംബനം അശ്ലീലമാണ് എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.

ഒരു തലമുറയുടെ നൈതിക ബോധം, ഹിപ്പോക്രസിയുടെ പൂച്ചപ്പാലുകുടി രീതിയും സംസ്ക്കാരവുമായിക്കഴിഞ്ഞ മുന്‍തലമുറക്ക് മനസ്സിലാവാതെ പോകുന്നതും സ്വാഭാവികം. പക്ഷെ, മുന്‍വിധികളില്ലാതെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന ഒന്നുണ്ട്; എന്റെ തലമുറയെക്കാള്‍ സത്യസന്ധരാണ് എന്റെ മകന്റെ തലമുറ. പത്തിരുപതു വര്‍ഷം മുന്‍പാണ് മലയാള സിനിമയില്‍ ഷക്കീല തരംഗം ഉണ്ടായത്. ഇന്നത്തെ തലമുറയില്‍ അത് സാധ്യമാല്ലാതായിട്ടു ണ്ടെങ്കില്‍ അതിന്റെ പോസിറ്റീവ് ആയ വശം കാണാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ കാരണം മറ്റൊന്നാണ്; നമുക്ക് നമ്മുടെ കാപട്യം പ്രിയപ്പെട്ടതാണ്. എന്തുകൊണ്ടാണ് നില്‍പ്പുസമരം ഉള്‍പ്പെടെ നമ്മുടെ കാലത്തെ ആര്‍ജ്ജവമുള്ള പല സമരങ്ങളിലും ശരിയായ നിലപാടെടുത്ത പല മുതിര്‍ന്ന സുഹൃത്തുക്കളും യുവതലമുറ മുന്നോട്ടുവെച്ച ചുംബനസമരത്തില്‍ മതിഭ്രമം ബാധിച്ചവരായിപ്പോയത് എന്നത് ചിന്തിക്കാവുന്നതാണ്. ബോധ പൂര്‍വ്വമല്ലെങ്കിലും, നമ്മുടെ തന്നെ ഹിപ്പോക്രസിയെ നമുക്ക് നേരിട്ട് അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് തന്നെയാണ് അതിന്റെ പ്രശ്നം. നമ്മുടെ കാപട്യം നമുക്കുള്ളില്‍തന്നെ ഒരു വന്മതിലായിട്ടുണ്ട്. അതില്‍ തൊടുമ്പോള്‍, അത് തകര്‍ക്കേണ്ടാതാണെന്നു തിരിച്ചറിയുന്നവര്‍ക്കു പോലും വേദനിക്കുന്നു. കാരണം അതിന്റെ വേരുകള്‍ നമ്മുടെ ശീലങ്ങളിലും ബോധ്യങ്ങളിലും അത്രയ്ക്ക് ആഴ്ന്നിരിക്കുന്നു. അഡിക്ഷന്റെ പ്രശ്നമാണത്. കടുത്ത മദ്യപാനാസക്തിയുള്ള ഒരാള്‍ക്ക്‌ അത് നിര്‍ത്തുമ്പോള്‍ ഉണ്ടാവാനിടയുള്ള അസഹനീയത.

" ചുംബന സമരത്തിന്റെ പേരില്‍ അഴിഞ്ഞാട്ടമാണ് നടക്കാന്‍ പോവുന്നത്" എന്ന് ഒളിഞ്ഞുനോട്ടക്കാരന്റെ രതിമൂര്‍ച്ചയുമായി എതിര്‍പ്പിന്റെ സദാചാരക്കുപ്പായമിട്ടു വന്നവരെ ആ യുവത നിരാശപ്പെടുത്തിയെങ്കില്‍ അത് കേവലം യാദൃശ്ചികമായിരുന്നില്ല എന്ന് മനസ്സിലാക്കണം അവര്‍ അതല്ല സ്ഥാപിക്കാന്‍ ശ്രമിച്ചത്‌.

സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ടിതമായ പാരസ്പര്യങ്ങള്‍ക്കായി ആലിംഗനം ചെയ്തും ഉമ്മ വെച്ചും നമുക്ക് പൊതു ഇടങ്ങള്‍ മോചിപ്പിക്കാം എന്ന് ഇന്നത്തെ യുവത പറയുന്നുവെങ്കില്‍ അത് ഈ കാലഘട്ടത്തിന്റെ വിപ്ലവമാണ്. അത് കൊണ്ട് കൂടിയാണ് ഇങ്ങനെ പറയാന്‍ തോന്നുന്നത്:
ഞാന്‍ ചുംബിക്കുന്നു,
കാരണം ഞാന്‍ സ്നേഹിക്കുന്നു.
ഞാന്‍ സ്നേഹിക്കുന്നു,
കാരണം ഞാന്‍ ജീവിക്കുന്നു.


തിരക്കിലാണ് നമ്മള്‍.




ഇന്ന്,
മഞ്ഞു പെയ്യുന്ന ഈ രാവില്‍
മറഞ്ഞു പോയ ദൈവ പുത്രന്‍റെ
അവസാനത്തെയത്താഴം
ക്ലോണ്‍ ചെയ്യുന്ന തിരക്കിലാണ് നമ്മള്‍ .
ബെത് ലഹേമില്‍ നിന്നുള്ള വീഞ്ഞിന്
ഇപ്പോള്‍ രക്തത്തിന്റെ രുചിയാണ്
പാന പാത്രങ്ങളില്‍
ഒറ്റു ചുംബനത്തിന്റെ
ലഹരി നിറക്കുന്ന തിരക്കിലാണ് നമ്മള്‍.

ബലിയിടങ്ങളില്‍ നിന്ന്
വാര്‍ത്തകള്‍ വരാതിരിക്കാന്‍
ആന്റിനകള്‍തിരിച്ചു വെക്കുന്ന തിരക്കിലാണ് നമ്മള്‍ .
നമുക്ക് മുമ്പും 
നമ്മളും
ഒന്നായിരുന്നെന്ന്
ഗ്യാസ്‌ ചേമ്പറുകള്‍ക്ക്
ചായം പൂശുന്ന തിരക്കിലാണ് നമ്മള്‍.

പിറവിയിലേ ഒടുങ്ങേണ്ട കുഞ്ഞുങ്ങള്‍ക്കായി
മൈന്‍ പാടങ്ങളില്‍
പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ് നമ്മള്‍.
അവര്‍ക്ക് വേണ്ടി
ഇനിയൊരു കുരിശു തീര്‍ക്കാന്‍
നേരമില്ലാത്ത വിധം തിരക്കിലാണ് നമ്മള്‍.

Monday, December 1, 2014

The Three-Arched Bridge by Ismail Kadare

Sacrifice in Blood, Sacrifice of Breast-milk
                                                            
The Three-Arched Bridge is yet another masterpiece from the the great Albanian writer Ismail Kadare. Drawing heavily from the Serbian legend of a the sacrife of a young wife-and-mother Rozafa, partly motivated by great patriotic fervor and partly manipulated by two deceitful brothers-in-law who duped her unsuspecting husband into the act , the novel tells of another immurement and its mysterious motives in the background of 14th century Albania. Narrated by Gjon Ukcama, the Albanian monk, the novel takes us into the hotbed of political tensions and itrigues on the eve of the Ottoman invasion in the wake of the crumbling Byzantine empire. The decision to build a bridge over Ujane e Keqe would result in wide-spread conflicts from various corners like the Boats and Rafts, the company that enjoys the monopoly in ferrying across the river, and the natives steeped in superstitions who believed that any such 'outrage' against the spirits of the waters would incite their wrath. Yet since the Count also supports the bridge-people, the construction begins. But what is constructed during the day gets destroyed during the night quite mysteriously. Who is responsible? The Boats and Rafts people? The water-spirits? Anyone else? It is at this time the old epic once again begins to make rounds. And the 'heroic tale' becomes terrifying reality when a mason named Murrash Zenebisha is immured into the wall of the bridge in a grotesque manner, obviously with the consent of the Count as well: “If it is true ...that ..enemies have hit upon the idea od destroying the bridge with the help of a myth, then you should devise some way of punishing the culprits in kind....”
The terrifying image haunts the rest of the novel completely. Reports of how the Emperor brutalized his Bulgarian soldiers and other atrocities pouring in would confirm one thing: that the sacrifice of Murrash Zenebisha is not going to be the last. Within a few years Ottoman conquest would become reality. It was in 1398, just a few years after the bridge built on blood was completed, that the Kosdovo massacres occurred. Coming to contemporary reality, Enver Hoxa's Stalinist regime, the Soviet supremacy and the Balkan conflicts that raged during the last decades of the twentieth century could be seen mirrored as strong undercurrents in the novel, as elsewhere in Kadare.

(Brief Review on the Amazon page of the Book)

More on Ismail Kadare:


Saturday, November 29, 2014

The Palace of Dreams by Ismail Kadare

Spectral Visions of Dictatorships




The most Kafkaesque of all Kadare novels, The Palace of Dreams is a profound dark fantasy that reminds of masterpieces from Orwell, Solzhenitsyn and Kundera in its depiction of totalitarian regimes trying to control even the subconscious of citizens. Though the author shifted the background to 19th century Ottoman empire, the veneer of parable was not enough to protect him against the wrath of Enver Hoxha's government, resulting in an immediate ban on the book and a ten-years ban from writing imposed on the novelist. Indeed, this was one major reason for his self-willed exile to France, since he had come to the conclusion that creative work and dictatorship never went together.

Tabir Sarrail or The Palace of Dreams is a labyrinth of mystery entrenched in political intriuge, speculations and even superstitions. Yet it reaches out its ominpotent hands to dig out most obscure, haphazard and absurd dreams that lay buried in the subconscious recesses of the unsuspecting and untutored citizenry through out the empire. The young Mark Alam form the renowned Kuprili family reaches there as an ordinary employee but soon finds himself being promoted to higher positions within no time. He is himself at a loss why he should be absorbed to the cerebral centre of the Institution called 'the Interpretation' so soon. Even before he comes to acclamatise with it he is made the Assistant Director and then again to independent charge of the Tabir. But none of these professional elevations help him in any way to avoid the huge family catastrophe in which his dear uncle Kurt is made to mysteriously perish in its dark insides. His deep distress is further aggravated when he comes to guess that the tragedy had something to do with an absurd dream he had referred to higher levels instead of dumping it as it deserved. Yet there are indications that the Kurpili family is gaining in power which is all the more puzzling since it raises the question: why couldn't they do anything in preventing the tragedy? May be the liberal-minded political critic that uncle Kurtz was found no support within the family circles either.

Among the maze of dream fragments that remain archived within the fathomless Tabir, there is a vision that wouldn't ever leave the reader. It consisted of a discription of hell, but a differnet one. Instead of human beings it contained dead States. Blood thirsty 'empires, emirates, republics, constitutional monarchies, confederations...' Resurrected time and again. Newly painted so as to cover up old blood stains. 'According to the person who'd sent in the dream, all modern States, including the Ottoman Empire, were merley old bloddthirsty institutions buried by time, only to return to earth as spectres' . Though this dreamn discription comes almost in the middle of the book, this could well be a fine overall view of the novel.

(Review on the Amazon page of the book)
More on Ismail Kadare:

അടക്കം ചെയ്ത പ്രണയത്തിന്‍റെ മനുഷ്യാവകാശം .


വിവാഹം പവിത്രമാണ്
ഒരു ക്ലീന്‍ സ്ലേറ്റില്‍
വെടിപ്പായി വേണം തുടങ്ങാന്‍-
ഓര്‍മ്മിപ്പിച്ചതാണെല്ലാവരും. .
അത് കൊണ്ടാണ്
ഉള്ളിലൊരു ചന്ദനച്ചിതയൊരുക്കി
ഓര്‍മ്മമുതലുകളോടൊപ്പം  അവളെ അടക്കിയത്-
ആദ്യത്തെ അടക്കം.

ഒരുമിച്ചു ജീവിക്കുമ്പോള്‍
രഹസ്യങ്ങളരുത്:
ഓര്‍മ്മിപ്പിച്ചതാണ് സ്വയം.
അത് കൊണ്ടാണ്
ആദ്യനാളില്‍
അവളെ ഉയിര്‍പ്പിച്ചത്.
പിന്നെ രണ്ടുപേരും ചേര്‍ന്നാണ് അടക്കിയത്
രണ്ടാമത്തെയടക്കം.

എന്നാല്‍,
മൂന്നാം നാളില്‍
അവളുയിര്‍ത്തത്
ഇവളുടെ മനസ്സിലായിരുന്നു :
ഞാന്‍ രണ്ടാം സ്ഥാനക്കാരിയാ?!
ഏറെ പാടുപെട്ടാണ് അടക്കിയത്-
മൂന്നാമത്തെ അടക്കം.

പിന്നത് പതിവായി.
സല്‍ക്കാര നാളുകളില്‍ പുന്നാരം പുളിച്ചു തികട്ടിയപ്പോള്‍,
പനിക്കിടക്കയില്‍ പതം പറഞ്ഞപ്പോള്‍,
പെങ്ങള്‍ക്ക ല്യാണത്തിനു പൊന്നും പണം തികച്ചപ്പോള്‍,
അമ്മയുടെ ആശുപത്രി ബില്ലില്‍ കണ്ണുടക്കിയപ്പോള്‍,
പുതിയ വീടിനു നീളം വീതിയളന്നപ്പോള്‍,
ജവുളിക്കടയില്‍ കാലുകള്‍ക്ക് വേരിറങ്ങിയപ്പോള്‍,
ഉപ്പു മുളകു ചേരുവ ചേരാതെ ചേര്‍ന്നപ്പോള്‍,
സഹപ്രവര്‍ത്തകയെപ്പറ്റി നല്ലത് പറഞ്ഞപ്പോള്‍,
എല്‍. കെ. ജി. അഡ്മിഷന് മകന് മീഡിയം തെരഞ്ഞപ്പോള്‍,
കയ്യടിക്കേണ്ടതേതു സൂപ്പര്‍ താരത്തിനെന്നുത്തരം മുട്ടിയപ്പോള്‍,
മകന്റെ കെട്ടിന് തറവാട്ടുമാഹാത്മ്യം ചികഞ്ഞപ്പോള്‍,
പേരമകള്‍ക്ക് പേര് തേടിയപ്പോള്‍,
പിന്നെയിതാ ഇപ്പോള്‍
ഈ അടുത്തൂണ്‍ പറ്റിയ വേനലവധിയില്‍
വാനപ്രസ്ഥം സ്വപ്നം കണ്ടപ്പോഴടക്കം
ഇതായിരം തവണയാണടക്കിയത്.

ഇനി,
തെക്കോട്ടെടുക്കുമ്പോഴത്തെ ആയിരത്തൊന്നിലെങ്കിലും
അങ്ങുറപ്പിക്കണേ എന്നാണ്
ഇപ്പോള്‍ ഉള്ളിലൊരാന്തല്‍..
അടക്കം കഴിഞ്ഞോള്‍ക്കും കാണില്ലേ
ഇത്തിരിയൊരു മനുഷ്യാവകാശം !

Sunday, November 23, 2014

വിശുദ്ധന്മാര്‍ ഉണ്ടാകുന്നത്


തപസ്സു ചെയ്തു തപസ്സു ചെയ്ത്
വരം കിട്ടിയെന്നു ഭള്ളു പറയുന്നവനെ
വെറുതെ വിട്ടേക്കുക.
ഇത്തിരി ദുര്‍മേദസ്സും
കുറെ കുട വയറുമല്ലാതെ
ഒന്നും വെറുതെ കിട്ടില്ല
ഒരു കുത്തിയിരിപ്പിലും..
എങ്കിലും,
സഹസ്രാബ്ദങ്ങളോളം
ചൊല്ലിപ്പഠിച്ച പാഠമുണ്ട് :
അവയുടെ ബലത്തിലാണ്
രാഷ്ട്രീയ ഫലിതങ്ങള്‍ രൂപമെടുക്കുക .
അങ്ങനെയാണ്
മണലാരണ്യം കടന്നു
മുടിയിലൂടെ
ഒരു വിശുദ്ധന്‍ അവതരിക്കുക..
അതീത മുന്‍ കാല പ്രാബല്യത്തോടെ
നീല ദൈവം
തെരഞ്ഞെടുത്ത പള്ളിമന്ദിരത്തില്‍
തെരഞ്ഞെടുപ്പ് ചിഹ്നമാവുക.
ബോധിത്തണല്‍ കടന്ന കരുണാമയന്‍
അയല്‍ ദ്വീപിന്റെ
അരുംകൊല മൂര്‍ത്തിയാവുക.
പ്രണയാതുരനായ ചക്രവര്‍ത്തി
ഉറ്റവളെ അടക്കിയിടത്ത്
ഭൂഗര്‍ഭശ്രീ വന ദൈവം
അവതരിക്കുക.
രാഷ്ട്രീയ ഫലിതങ്ങള്‍
ചോരമണക്കാന്‍ തുടങ്ങുമ്പോള്‍
ഓര്‍ക്കണം:
തപസ്സുകളുടെ ഭാരം
നിങ്ങളുടെ ഹൃദയത്തിലേക്ക്
കുളിര്‍ക്കാറ്റായല്ല
അന്യന്റെ ശ്വാസ നാളത്തിലേക്ക്
വംശ വെറിയായത്രേ
കോമ്പല്ല് താഴ്ത്തുക.

(ജനയുഗം വാരാന്തം: 15-02-2015)

കോണകമെഴുത്ത്

കണക്കില്‍ കൊള്ളിക്കാനാവാത്ത
അക്ഷരങ്ങള്‍ കൊണ്ട്
കരിഞ്ചന്തക്ക് ഒരു കവിത കുറിക്കണം.
അധികൃതരുടെ കണ്ണ് വെട്ടിച്ച്
അല്‍പ്പസ്വല്‍പ്പം കൈക്കൂലി കൊടുത്ത്
വിറ്റഴിക്കണം.
കൊളുത്തിക്കിട്ടിയില്ലെങ്കില്‍
ഒരു തലതൊട്ടപ്പനെ വാടകക്കെടുക്കണം.
സ്വന്തമായി ഒരു സെറ്റപ്പ് തുടങ്ങണം.
പടം മടക്കിവെച്ച വിപ്ലവത്തിന്റെ പുറത്ത്
കാനാടി ചാത്തന്റെ പരസ്യം പതിക്കണം.
അജ്മീര്‍ വഴി കാശിയിലേക്ക്
മതേതരത്തം കൊട്ടിപ്പാടണം.
പുണ്യാളന്റെ ജന്മദിനത്തിനും
ചെഗുവേരയുടെ ഓര്‍മ്മ ദിനത്തിനും
പ്രത്യേകം പ്രത്യേകം കവിത ചമക്കണം.
കൃസ്തുവിന്റെ പീഡാനുഭവവും
ഗാന്ധിജിയുടെ സഹന വീര്യവും
അടിക്കുറിപ്പായ്‌ ചേര്‍ക്കണം.
കാറലിന്റെ മൂല ധനവും
മേയ്ന്‍ കാംഫിന്‍റെ നൂറാം പതിപ്പും
ചേരും പടി ചേര്‍ക്കണം.

സഹ കവിയശപ്രാര്‍ഥികളെക്കൂട്ടി
ഭാഷയുടെ പുത്തന്‍ കൂറ്റിന്
ഒരധോലോകമൊരുക്കണം .
കവിതകൊണ്ട് ഒരു ഷാവൊലിന്‍ ടെമ്പിള്‍
കുങ്ഫു കരാട്ടെ
കവിത കൊണ്ടൊരു ഏറും തല്ലും.
കവിത കൊണ്ട് മുറിവേറ്റവരെക്കൊണ്ട്
ഒരു സെക്രട്ടേരിയറ്റ്‌ മാര്‍ച്ച് .
മന്ത്രി വന്ന് നാരങ്ങാ നീര് തരും വരെ
നിരാഹാരം.
അക്കാദമിക്കോലായില്‍ ഒരു കസേര
അടുത്ത പുരസ്ക്കാര നാളില്‍
ഒരവാര്‍ഡ് .
ഒത്തുതീര്‍പ്പിന്റെ മഞ്ഞച്ചിരിയില്‍
ഒരു പുതിയ ഗാനം:
വാഴുക വാഴുക വാഴുന്നോരേ,
അക്ഷര ലക്ഷം പിന്നാലേ...

കള്ളയക്ഷരങ്ങളൊക്കെയും
വെളുത്തുകിട്ടിയ സ്ഥിതിക്ക്
ഇനി വേണം
പത്രാധിപരെ നേരിട്ടൊന്നു കാണാന്‍.
അങ്ങേര്‍ക്കും പഥ്യം
വെളുത്തു
തുടുത്ത
കോ
മെ
ഴു
ത്ത് .

Monday, November 10, 2014

ആദിയില്‍


ആദിയില്‍ ജീവനുണ്ടായി.
ഏകാന്തതയുടെ ദുഃഖം
ഉള്ളുലക്കവേ
ഒരു കണ്ണീര്‍ക്കണം
അതിന്റെ ചിഹ്നമായി.
അത് വീണത്രേ 
കടലുണ്ടായത്.
ഒരു ദൈവത്തിനും
താങ്ങിനിര്‍ത്തായില്ല
ജീവന്റെ ദുഃഖം.
പിന്നെയെന്നും
എല്ലാംഒഴുകി മുതിര്‍ന്നതും
നദിയായ് നിറഞ്ഞതും
ഉപ്പ് കലര്‍ന്നതും.

ജീവിതം പോലെ പരന്നൊഴുകാന്‍
മറ്റൊന്നുമില്ലാത്തത് കൊണ്ടാണ്
നദികളൊക്കെയും കടലിലേക്ക് കുതിച്ചത്.

വാരാന്ത്യങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍


ഒഴിവു ദിന വാരാന്ത്യങ്ങളുടെ പതിവായിരുന്നു
ഉമ്മയെ കാണാന്‍ പോവുക .
വേണ്ടെന്നു പറയാന്‍ വയ്യാത്തവിശപ്പ്‌ 
കരുതിവെക്കണമായിരുന്നു.
പട്ടിണിക്കാലത്തിന്റെ ഓര്‍മ്മയില്‍ കുരുത്തതായിരുന്നു
ഉമ്മയുടെ രുചിക്കൂട്ടുകള്‍.
ഒരു നെല്ലിക്ക
ഉപ്പിലിട്ട മാങ്ങ
പച്ചപ്പുളിയും കാന്താരിയും ഉടച്ചു ചേര്‍ത്ത്
ഉപ്പ് കൂട്ടിയ ചമ്മന്തി
ഉണ്ടെങ്കിലിത്തിരി മോര്
ചൂട് കഞ്ഞി...
തീര്‍ന്നു വിഭവ സമൃദ്ധി.
വിളമ്പി വെച്ചാല്‍ അടുത്തിരിപ്പാണ് പിന്നെ.
ചികഞ്ഞെടുക്കുന്ന ഓര്‍മ്മക്കഥകള്‍,
നാട്,
നാട്ടാര്,
പോയോര്,
ഇനി വരാത്തോര്,
ബാപ്പയുടെ കടും പിടുത്തങ്ങള്,
മകന്റെ ദുര്‍വ്വാശികള്,
എടേല് നെഞ്ചെരിഞ്ഞത്,
മക്കള് വല്യോരായത്,
കാണാന്‍ബാപ്പയ്ക്ക് യോഗല്ലാതെ പോയത്,
ന്നാലും പടച്ചോന്റെ കൃപ.



ഉമ്മ മരിച്ചപ്പോള്‍
ഒപ്പം മറഞ്ഞു പോയത് രുചിക്കൂട്ടുകളാണ്.
തുരുമ്പെടുത്തത് വാരാന്ത്യങ്ങളാണ് .
എന്താണ് കൊടുത്തിട്ട് പോവുകയെന്നാണ്
ഇനിയൊരുള്‍ക്കിടിലമിപ്പോള്‍.

Thursday, November 6, 2014

ഗോഡ് ഫാദര്‍ സിന്‍ഡ്രോം



ചിലരങ്ങനെയാണ്:
നിങ്ങളൊരു കവിതയെഴുതിയാല്‍
ഒരു കുറിപ്പെഴുതിയാല്‍
ഒരു നീണ്ട ആത്മഗതം നടത്തിയാല്‍
അതില്‍ മഹാകവിയെ കാണും.
നിങ്ങളാണ് ഭാഷയുടെ അടുത്ത പ്രതീക്ഷയെന്ന്
ആണയിടും.നിങ്ങളെന്റെ പ്രിയനേ കണ്ടാല്‍ 
ഞാന്‍ പ്രണയ പരവശയായിരിക്കുകയാണെന്ന്
സോളമന്റെ ഗീതം പോലെ 
യരൂശലേം കന്യകമാരാകും .
എണ്‍പതുകളില്‍ മുടങ്ങിപ്പോയ വിപ്ലവം
ഇനി താങ്കളിലാണ് 
ജോണ്‍ അബ്രഹാം സുരാസു അയ്യപ്പനെന്നു
ബൊഹീമിയന്‍ ശുഭരാത്രി നേരും.
ഹോമോസാപ്പിയന്‍ മുതല്‍ ഓസോണ്‍ പാളി വരെയും
വിയെറ്റ്നാം മുതല്‍ ഗാസ വരെയും
താങ്കളേയെന്ന്
ഗിന്‍സ്ബര്‍ഗായി ഓരിയിടും.
താളിയോലകളില്ലാഞ്ഞു താങ്കളൊരു 
കനപ്പെട്ട പുസ്തകാവതാരമെന്നു 
സംഭവാമി യുഗേ യുഗേ ആശംസിക്കും
സാന്റിയാഗോയുടെ സ്രാവുകളെ പോലെ
നേടിയതെന്തും കവര്‍ന്നെടുത്ത്
നിങ്ങളെയൊരു പ്രേതരൂപിയാക്കും .
അവതാര ധര്‍മ്മം കഴിഞ്ഞ
പരമാത്മാവിനെ പോലെ
പുല്ലുമുളക്കാത്ത വഴി തിരോഭവിക്കും.

ക്ഷതം പറ്റിയ സര്‍ഗ്ഗ ഭാരത്തില്‍
വഴി മറന്ന ഏകാന്തദ്വീപിലേക്ക്
നിങ്ങള്‍ തിരിച്ചു നടക്കവേ,
ടുവില്‍
ഒറ്റുകാരുടെ രുധിര മുഹൂര്‍ത്തത്തില്‍
സീനായ്‌ പര്‍വ്വതത്തിലെ മോശേക്കെന്ന പോല്‍
മിന്നലൊളിയായ്‌ കണ്ണഞ്ചിക്കും.
മുപ്പതു വെള്ളിയുടെ ദുര്‍മേദസ്സില്‍
നിങ്ങള്‍ക്കൊരു ബലിക്കുറിപ്പെഴുതും:
നികത്താനാവാത്ത നഷ്ടം ഈ മൗനം

Thursday, October 16, 2014

ഗ്രാമ വിഡ്ഢിയുടെ ആകാശം



കണ്ടിട്ടുണ്ടോ നിങ്ങള്‍
ഗ്രാമ വിഡ്ഢിയുടെ ആകാശം ?
ഒരു വിശുദ്ധന്റേതു പോലെ
അന്തിച്ചുവപ്പുണ്ടാവും അവിടെ.
മങ്ങിയ കണ്ണാടി പോലെ
എപ്പോഴും പുക മൂടിയിട്ടുണ്ടാവും .
അന്തിച്ചുവപ്പിന്റെ പാഠഭേദം
അമാവാസിയുടെ മുന്നൊരുക്കമാവും
തൂവിപ്പോയ ചായങ്ങളില്‍
ഇനം തിരിവുണ്ടാകില്ല..
ചിലപ്പോഴത്
അപ്പുക്കിളിയുടെ അക്ഷര ജ്ഞാനം പോലെ
കണ്ണെത്തുവോളം
ഒരൊറ്റ വര്‍ണ്ണത്തില്‍ പരന്നു കിടക്കും
അല്ലെങ്കില്‍
ബുദ്ധിയുള്ളവരുടെ ഉള്ളിലെ അഴുക്കു പുരണ്ട്
ഇരുണ്ടു പോകും.
തുരുമ്പിച്ച ഇശല്‍നിഴലുകളില്‍
ഉന്മാദിയുടെ സിംഫണി പോലെ
സ്വരഭേങ്ങളിഴച്ചു പോകും.
മറ്റാര്‍ക്കും കേള്‍ക്കാത്ത സൈറണുകള്‍*
അവന്റെ പായ്ക്കപ്പലുകളെ
ഇടയ്ക്കിടെ പ്രലോഭിപ്പിക്കും .
ജൈവ കാമനകളുടെ മദപ്പാടില്‍
ചേഷ്ടകളുടെ തനിയാവര്‍ത്തനങ്ങളില്‍
അമിത സുരതത്തിന്റെ ബബൂണ്‍മുഖം പോലെ
അടക്കം പറയാന്‍ പാകത്തില്‍
അവനൊരശ്ലീലമാവും .
വിനിമയ മൂല്യം പോയ പടപ്പാട്ടുകളുമായി
ഹിറയാമ പയ്യനെ പോലെ**
ദേശ ദ്രോഹത്തിന് വേട്ടയാടപ്പെടും .

അപ്പോള്‍ നിങ്ങളോ?
നിങ്ങള്‍ക്കുറപ്പുണ്ടോ നിങ്ങളുടെ വേദങ്ങളില്‍
എഫേസസിലെ യുവാക്കളെ പോലെ***
നാണയങ്ങള്‍ പട്ടുപോയിട്ടില്ലെന്ന് ?


* യവന പുരാണത്തിലെ, മാസ്മരിക സംഗീതം കൊണ്ട് നാവികരെ ആകര്‍ഷിച്ചു അപായപ്പെടുത്തുന്ന സുന്ദരികളായ ദുര്‍ദേവതകള്‍. അവയുടെ പ്രലോഭനം അതിജീവിക്കാനായി ഓഡീസ്സിയൂസ് തന്റെ നാവികരുടെ ചെവികള്‍ മെഴുകു കൊണ്ടടച്ചു സ്വയം കപ്പല്‍പ്പായയുടെ തൂണില്‍ ബന്ധിച്ചു നിര്‍ത്തിയതായി ഓഡീസ്സിയിലുണ്ട്. .

**കസുവോ ഇഷിഗുരോയുടെ 'ആന്‍ ആര്‍ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് ' എന്ന നോവലിലെ കഥാപാത്രം.. യുദ്ധം അവസാനിച്ചതും രാജഭരണം പോയതുമൊന്നുമറിയാതെ പഴയ പാട്ടുകള്‍ പാടി നടക്കുകയും അന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ നിന്ന് പീഡനം ഏറ്റ് വാങ്ങുകയും ചെയ്യുന്ന മന്ദബുദ്ധി.


** *ഡെഷ്യസ് ചക്രവര്‍ത്തി (249-251 ) യുടെ പീഡനം ഭയന്ന് ഗുഹയിലൊളിക്കുകയും മുന്നൂറോളം വര്‍ഷങ്ങള്‍ ഉറങ്ങിപ്പോവുകയും ചെയ്ത ഏഴു ക്രിസ്റ്റ്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഖുര്‍ആനിലും മറ്റും പരാമര്‍ശമുണ്ട്. ഉറങ്ങിയെഴുന്നേറ്റതെന്ന ചിന്തയില്‍ ഭക്ഷണം തേടുമ്പോള്‍ കയ്യിലുള്ളത് എടുക്കാത്ത നാണയങ്ങളാണെന്ന തിരിച്ചറിവിലേക്ക് ഞെട്ടിയുണരുന്നവര്‍.