Featured Post

Monday, October 10, 2016

The Hired Man by Aminatta Forna

ഭൂതകാല മുറിവുകളും വര്‍ത്തമാന നോവുകളും.





സിയറാലിയോണിന്‍റെ പോസ്റ്റ്‌ കൊളോണിയല്‍ രാഷ്ട്രീയത്തിലെ അഴിമതികള്‍ക്കും എകാധിപത്യത്തിനുമെതിരില്‍ നിലപാടെടുത്തതിനു സ്വജീവന്‍ വില കൊടുക്കേണ്ടിവന്ന പിതാവിന്റെ ഓര്‍മ്മയിലെഴുതിയ ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ (2003) , ആഭ്യന്തര യുദ്ധവും അതിജീവനത്തിന്റെ സമസ്യകളും പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ച ദി മെമ്മറി ഓഫ് ലവ് (2010) എന്നീ കൃതികള്‍ക്ക് ശേഷം അമിനാറ്റ ഫോര്‍ന രചിച്ച നോവലാണ്‌ ദി ഹയേഡ് മാന്‍ (2013). മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണനോവലിസ്റ്റ് പശ്ചാത്തലമാക്കുന്നത് ഗോസ്റ്റ് എന്ന അര്‍ത്ഥ ഗര്‍ഭമായ പേരുള്ള ക്രോയേഷ്യന്‍ പട്ടണമാണ്. തൊണ്ണൂറുകളില്‍ മുന്‍ യുഗോസ്ലാവ്യയുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടാവുന്ന ശൈഥില്യത്തിന്റെയും ആളുകള്‍ ഉടലിലും മനസ്സിലും പേറിയ ഭീകരമായ ഓര്‍മ്മകളുടെയും മുറിവുകള്‍ അമിനാറ്റ ഫോര്‍നായുടെ സവിശേഷമായ, പ്രമേയ പരമായ പതിവ് ഉത്കണ്ഠകളെ പ്രതിഫലിപ്പിക്കുന്നു. ഗോസ്റ്റ് എന്ന പദം ക്രോയേഷ്യന്‍ ഭാഷയില്‍ ഗസ്റ്റ് എന്നര്‍ത്ഥമാക്കുമ്പോള്‍ , നോവല്‍ മുന്നോട്ടു പോകവേ അതിന്റെ അപശകുന സൂചകമായ അര്‍ത്ഥവും തെളിഞ്ഞു വരുന്നു. ഓര്‍മ്മകളിലെ മുറിവുകളുടെ വേദന നേരനുഭവ യാഥാര്‍ത്ഥ്യം പോലെത്തന്നെ വേട്ടയാടുന്നു എന്നത് ഫോര്‍നയുടെ ഒരു പൊതു പ്രമേയമാണ്. ചെറിയ ചെറിയ വഞ്ചനകളും വിദ്വേഷ പ്രവര്‍ത്തികളും വലിയ ഭീകരാനുഭവങ്ങളും രക്തച്ചൊരിച്ചിലുമായി രൂപം മാറുന്നതും, ചെയ്തുപോയതും മൗനത്തിലൂടെയോ നിശ്ശബ്ദ സഹകരണത്തിലൂടെയോ പങ്കാളിയായതുമായ കുടിലതകള്‍ മറച്ചുവെച്ച് മാന്യരും നിഷ്കളങ്കരുമായി പില്‍ക്കാലം ജീവിച്ചു പോവുന്നതിന്റെ വൈരുദ്ധ്യങ്ങളും അവര്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. പ്രമേയ സന്നിഗ്ദ്ധതയില്‍ കസുവോ ഇഷിഗുരോയെ (ദി റിമെയ്ന്‍സ് ഓഫ് ദി ഡേ) ഓര്‍മ്മിപ്പിക്കുന്നുണ്ട് അമിനാറ്റ ഫോര്‍നയുടെ കൃതികള്‍ .

ഗ്രാമസങ്കല്‍പ്പവും വിദ്വേഷങ്ങളുടെ അധിനിവേശവും

മധ്യവയസ്കയായ ഇംഗ്ലീഷുകാരി ലോറ, തന്റെ ടീനേജുകാരായ രണ്ടു മക്കളുമായി മനോഹരമായ ഒരു ഒഴിവുകാല സങ്കല്‍പ്പനത്തോടെ ഗോസ്റ്റ് എന്ന വിദൂരസ്തമായ ക്രോയേഷ്യന്‍ മലയോര നാട്ടുമ്പുറത്തെത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. സാഗ്രെബിനും തീരദേശത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ലീകാ ദേശത്തുള്ള ഗോസ്റ്റ് ഒരുതരം 'ഗതകാല സൗന്ദര്യം' (old-world charm) നിലനിര്‍ത്തുന്ന പ്രദേശമാണ്. ആഖ്യാതാവായ ഡ്യൂറോയുടെ റൈഫിള്‍ കാഴ്ചയിലൂടെയാണ് അവരെ ആദ്യം കാണുന്നത് എന്നത് ശ്രദ്ധേയമാണ്. ഭൂതകാലത്തോട് പ്രണയത്തിലായ ഇംഗ്ലീഷ് സ്വഭാവവും എന്തിനെയും സംശയത്തോടെയും ഹിംസാത്മകമായ ജാഗ്രതയോടെയും കാണുന്ന/ കാണേണ്ടി വരുന്ന ബാള്‍ക്കന്‍ ജീവിത സാഹചര്യങ്ങളും ആദ്യമേ സൂചിതമാവുകയാണ്. വനത്തില്‍ മാനിനേയും മുയലിനെയും വേട്ടയാടി ജീവിക്കുന്ന ഡ്യൂറോ പക്ഷെ "ആളുകള്‍ സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് തോക്കു ചൂണ്ടാന്‍ ശീലിച്ച" ഒരു ദേശത്തിന്റെ പ്രകൃതത്തെയും ഉള്‍ച്ചേര്‍ക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികര്‍ ഉള്‍പ്പടെ ആളുകളെത്തന്നെ അയാള്‍ കൊന്നിട്ടുമുണ്ട്. ഉള്‍പ്രദേശ വാസത്തെ കുറിച്ചൊക്കെയുള്ള കാല്‍പ്പനിക സങ്കല്‍പ്പങ്ങള്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തതില്‍ അസ്വസ്തരാവുന്ന കുട്ടികള്‍ക്കും ഇഷ്ട വിഭവങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പകരം വില കുറഞ്ഞ അനുകരണങ്ങള്‍ മാത്രം ലഭ്യമായ ഒരേയൊരു സ്റ്റോറിലെ തിരക്കില്‍ ലോറക്കും വേഗം തീര്‍ന്നു കിട്ടും.
................
തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 197-201)




No comments:

Post a Comment