Featured Post

Wednesday, October 17, 2012

അഗ്നിപര്‍വതം യോഗിയെ സൃഷ്ടിക്കുന്നു


മകന്റെ മാരകമായ ജനിതക രോഗം
സ്ഫോടനമായ അന്ന് തൊട്ടു
എന്റെ അയല്‍വാസി മൗനിയായി.
രണ്ടു കൊല്ലം മുന്‍പ്
കുരുന്നിലേ കൊണ്ടുപോയിരുന്നു
രോഗം അയാളുടെ ഏകമകളെ.
ദിവസങ്ങളോളം, തകര്‍ന്നു പോവുന്ന
പാലങ്ങളെ സ്വപ്നം കണ്ടു
വിയര്‍പ്പില്‍ മുങ്ങി അയാളുണര്‍ന്നു.
കൗമാരം കടന്നിട്ടില്ലാത്ത മകന്‍
അപ്പോഴൊക്കെയും അയാളുടെ കൈ പിടിച്ചു.

കിടപ്പാടം ഇനി അയാളുടെതല്ലെന്നു
ബാങ്ക്കാര്‍ തീരുമാനിച്ച അന്ന്
ഭാര്യ ഒരു പുതിയ കല പഠിച്ചു:
അവളെപ്പോഴും ചിരിക്കാന്‍ തുടങ്ങി.

പിന്നെ, വെള്ളക്കോടി പുതച്ചു
മകന്‍ കിടക്കവേ
അയാളുടെ മൗനം ശിലാരൂപിയായി.

ഇപ്പോള്‍ എനിക്കറിയാം
അഗ്നിപര്‍വതം എങ്ങിനെയാണ്
യോഗിയെ സൃഷ്ടിക്കുകയെന്ന്.

VOLCANOES CREATE A SAGE.


Ever since it erupted in his son
as a fatal genetic disease
my neighbor has gone mute.

His only daughter, tender of age,
died of of the same
a couple of years back.

For days he woke up, sweating
in visions of crumbling bridges.
His son, not yet to his teens,
held his arms.

As the bank people decided
his homestead is not his any more,
his wife learned a new art:
the art of laughing and laughing.

Now, as the boy lay
shrouded in white,
he went mute as a rock.

Now I know how
volcanoes create a sage.




Tuesday, October 16, 2012

കവിയരങ്ങില്‍ ഒരു പാമ്പ്

കവിയരങ്ങില്‍ പാമ്പിനെന്തു കാര്യം
എന്ന് ചോദിക്കരുത്.
കവിതയിലാവാമെങ്കില്‍
കവിയരങ്ങിലുമാവാം.
പറുദീസാനഷ്ടം മുതല്‍
മനോവിശ്ലേഷണം വരെ,
പ്രേത കഥ മുതല്‍
ഇതിഹാസ നോവല്‍ വരെ
രൂപക സാന്നിധ്യമാണല്ലോ

എന്നിരിക്കെ,
എന്തിനാണവര്‍ അലമുറയിട്ടത്?
കവികള്‍ അങ്ങനെയാണ്!.
എല്ലാവരെയും എന്തിനെയും
രൂപകങ്ങളില്‍ ഒതുക്കും.
അടുത്തു വന്നാലോ
ഓടിയൊളിക്കും, അല്ലെങ്കില്‍
തല്ലിയകറ്റും.
ദരിദ്രനും മര്‍ദ്ദിതനും,
അടിമയും അഭയമില്ലാത്തവനും
ചുങ്കക്കാരനും വേശ്യയും
മാനും മയിലും, പുല്ലും പൂവും-

എങ്കിലും ഒന്നുണ്ട്:
കവിക്ക്‌ കടലാസ്സിലാണ് ശത്രു.
പാമ്പിനോ, മുട്ടന്‍ വടിയിലും.
അങ്ങനെയാണവന്‍
കവിയരങ്ങിന്റെ അരികിലൂടെ
ടൗണ്‍ ഹാളിന്റെ പിന്നിലൂടെ
കലുങ്കിന്റെ സുരക്ഷിതത്വത്തിലേക്ക്
ഊര്‍ന്നിറങ്ങിയത്.
നാളെ അവരൊക്കെയും
ഇനിയുമവനെ രൂപകമാക്കുമല്ലോ.

Sunday, October 14, 2012

പഴയ പള്ളിക്കാടുകള്‍

പഴയ പള്ളിക്കാടുകള്‍

മുള്‍ പടര്‍പ്പുകള്‍ക്ക് ചുവടെ
ധ്യാനനിരതരായ മീസാന്‍ കല്ലുകള്‍.
കാവല്‍ നില്‍ക്കുന്ന ഇഴജാതികള്‍;
അസംഖ്യം പ്രാണി ജന്മങ്ങള്‍;
ഓര്‍മ്മകള്‍ തപ്പിത്തടഞ്ഞു
നൂണ്ടു കയറുന്ന ചെറു ദ്വാരങ്ങള്‍.
ചുവടെ
ഗതകാല സംഘര്‍ഷങ്ങളുടെ
മൂകമായ കുളമ്പടികള്‍
ചെവിക്കൊള്ളുന്ന പിതൃക്കള്‍-

ചിനക്കുന്ന കാട്ടുകോഴികളും
ചിലക്കുന്ന അണ്ണാറക്കണ്ണനും
ഇടക്കൊന്നു നിശ്ശബ്ദരാവുന്നുണ്ടോ?

പടയോട്ടക്കാലങ്ങളുടെ ഒരു കഥ
ഏതോ കാരണവര്‍ ഓര്‍ത്തെടുക്കുന്നുണ്ടോ?
എന്റെ പ്രണയ നിലാവില്‍
നീലവിഷം പടര്‍ത്തിയത്
നിന്റെ മുത്തച്ഛനെന്നു
വിഷം തീണ്ടി മരിച്ച പെണ്‍ കൊടി
നാഗത്താനോട് വിതുമ്മുന്നുണ്ടോ?
മലവെള്ളമെടുത്തവരെ കാക്കാന്‍
ഉയിര് കൊടുത്ത യുവാവ്
ഉറവ കാട്ടി പേടിപ്പിക്കേണ്ടെന്ന്
പുതുമഴയോട് ചിരിക്കുന്നുണ്ടോ?
തുരക്കുന്നെങ്കില്‍ എന്റെ നെഞ്ചെന്നു
ചോരവാര്‍ന്നു മരിച്ച ഗര്‍ഭിണി
ചെറു പ്രാണികളോട് കെഞ്ചുന്നുണ്ടോ?
അടുത്തടുത്ത് ഒരുമിച്ചൊടുങ്ങിയോര്‍
വാസൂരിനാളുകളുടെ രാത്തേങ്ങലുകളില്‍
ഇപ്പോഴും ഞെട്ടുന്നുണ്ടാവുമോ?
വിശന്നു മരിച്ച പിതാവ്
പട്ടിണിക്കാലത്തിന്റെ കുടില്‍ മുറ്റത്ത്
ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടോ?

ഋതു ഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ക്കപ്പുറം
സന്ദേഹികളായ കള്ളിച്ചെടികള്‍ക്ക്* കീഴെ
ജരാനരകളുടെ വൃദ്ധിക്ഷയവും
കൌതുകങ്ങളുടെ ബാല്യപ്രസാദവും
ധാര്‍ഷ്ട്യത്തിന്റെ യൌവ്വന ദീപ്തിയും
അടര്‍ന്നൊതുങ്ങുന്ന അതീത ലോകം:
പഴയ പള്ളിക്കാടുകള്‍
ഉദയാസ്തമനങ്ങളില്‍ ഭ്രമിക്കുന്നില്ല.
തിരക്കുകളുടെ പടങ്ങള്‍ പൊഴിച്ചു
മൃഗയാ വിനോദങ്ങളുടെ പാനപാത്രങ്ങളും
ഉടല്‍ കൊഴുപ്പിന്റെ പ്രലോഭനങ്ങളും
വിജയമന്ത്രങ്ങളുടെ മൃഗതൃഷ്ണകളും കടന്നു
മീസാന്‍ കല്ലുകളുടെ ധ്യാന സ്വാസ്ഥ്യങ്ങള്‍.
--------------------------------------------------------------
*ഖബറിന് മുകളില്‍ മീസാന്‍ കല്ലിനു ചേര്‍ന്ന് നാട്ടുന്ന കള്ളിച്ചെടികള്‍ നന്നായി വളര്‍ന്നാല്‍ മരണാനന്തര ജീവിത സൌഖ്യത്തെ സൂചിപ്പിക്കുന്നു എന്ന് സങ്കല്‍പം.

Saturday, October 13, 2012

NOTHING SIMULATES

NOTHING SIMULATES

Though of the same tree
all fruits don't share a single tale-
just like leaves.
Leaves falling in leaf-tremors
would find rebirth
on same branch
through a maternal root.
In wind-blown leaves
is the first murmur of wanderings.

Some leaves would be parasol
for worm life under it.
Very few would stand
with the plant to end unto earth.

Those burned of sun,
decayed of rain,
thrown down by naughty kids,
or blown by rascal winds-
would be mother's pain.

Tender fruits reach dining
just as they are to put on weight.
It would spice up dinners.
Some reach vegetable stacks
in street corners
available for bargain.
Those that ripen full
reach mammals' bowels
as if ordained.
Some seeds would find
genes of seers
in entrails of migrating birds.
They would give
exile's life-in-memories
to those extinct at homeland.
Worthy seeds would turn
indifferent stone statues
to debates of reclaiming
citing back-deeds.

It is like that:
Female infant buried
in polythene sack
would give testimony for
maternal love turning deadly.
Seek testimony of life-
from female sediments
in streets of sperm;
the depraved from street
with mind shipwrecked;
or abused kids:

Offsprings of the same mother:
none is like another.






Friday, October 12, 2012

The magic lamp

The magic lamp:
I scrub the genie out;
who glares at me awhile
and devours the lamp.
He blurts out:
“Enough of your playing the boss!”


മാന്ത്രിക വിളക്ക്:
ഞാന്‍ ജിന്നിനെ ഉരസി ഉണര്‍ത്തുന്നു:
ഒട്ടൊന്നു ചുഴിഞ്ഞു നോക്കി
അവന്‍ വിളക്കെടുത്ത് വിഴുങ്ങുന്നു
എന്നിട്ട് തുറന്നടിക്കുന്നു:
"മതി നിന്റെ യജമാനന്‍ കളി!"


Gospel according to the defeated
will be perused in the land of shadows.
Where else would he find space-
he, who is exiled from all lights?
പരാജയപ്പെട്ടവന്റെ സുവിശേഷം
നിഴലുകളുടെ ലോകത്താണ് വായിക്കപ്പെടുക.
വെളിച്ചത്തില്‍ നിന്ന് നാട് കടത്തപ്പെട്ടവന്‍
മറ്റെവിടെയാണു ഇടം കണ്ടെത്തുക?

ഒരുപോലെയാവില്ലൊന്നും

ഒരേ വൃക്ഷത്തില്‍ പിറക്കുമെങ്കിലും
ഒരേ കഥയല്ല കായ്കള്‍ക്കെല്ലാം,
ഇലകളെപ്പോലെത്തന്നെ-
ഇലയിളക്കത്തിലേ
വീണുപോവുന്ന ഇലകള്‍ക്ക്
അമ്മവേരിലൂടെ അതേ ചില്ലയിലേക്ക്
ഒരു വഴിയുണ്ട്.
കാറ്റെടുത്ത ഇലകളില്‍
ദേശാടനത്തിന്റെ ആദി മന്ത്രം.
ഇലച്ചുവട്ടിലെ പ്രാണിജന്മത്തിനു
മഴക്കുടയാകും ചിലയിലകള്‍.
വളരെ കുറച്ചു മാത്രം
മണ്ണടിയുവോളം ചെടിയോടു നില്‍ക്കും.

വെയിലോട് തോറ്റു കരിഞ്ഞതും
മഴയോട് തോറ്റഴിഞ്ഞതും
കുസൃതികള്‍ എറിഞ്ഞു വീഴ്ത്തിയതും
തെമ്മാടിക്കാറ്റ് അമ്മാനമാടിയതും
അമ്മമരത്തിനു അമ്മിഞ്ഞ നോവാകും.
തിടം വെക്കാന്‍ തുടങ്ങവേ,
ഇളം കായ്കള്‍ തീന്‍ മേശയിലെത്തും,
എരിവും പുളിയും ചേര്‍ന്ന് രുചിക്കൂട്ടാവും.
ചിലത് തെരുവോരം ചേര്‍ന്ന്
വില്‍ക്കാന്‍ വെച്ച കായ്ക്കൂട്ടുകളില്‍
ഇടം കണ്ടെത്തും.
പഴുത്തു പാകമാവുന്നവ
കര്‍മ്മാന്ത്യമായി തിര്യക് ഉദരങ്ങളിലെത്തും.
ചില വിത്തുകള്‍
ദേശാടനപ്പക്ഷികളുടെ ഉടല്‍ത്തടങ്ങളില്‍
അവധൂതന്റെ ജീനുകള്‍ കണ്ടെത്തും
പിറന്ന നാട്ടില്‍
വേരറ്റു പോയ വംശത്തിനു
പ്രവാസത്തിന്റെ ഓര്‍മ്മജീവിതം നല്‍കും.
കാമ്പുള്ള വിത്തുകള്‍
വീണ്ടെടുപ്പുകളുടെ
അടിയാധാരത്തര്‍ക്കങ്ങളില്‍
നിസ്സംഗരായ ശിലാരൂപികളാവും.

അതങ്ങനെയാണ്:
ചുരക്കാനിരുന്ന വാത്സല്യം
ഹിംസയായ് തീര്‍ന്നതിനു
പോളിത്തീന്‍ ചാക്കിലൊടുങ്ങിയ
പെണ്‍ പൈതലിന്റെ സാക്ഷ്യം.
രേതസ്സിന്റെ തെരുവുകളിലടിഞ്ഞ
പെണ്‍ ജന്മങ്ങളോട്-
മനസ്സില്‍ കടല്‍കോള് കൊണ്ട
തെരുവ് ഭ്രാന്തനോട്-
ചീന്തിയെറിഞ്ഞ ബാല്യങ്ങളോട്-
ജീവിത സാക്ഷ്യം തേടുക:
ഒരമ്മ പെറ്റ മക്കളെല്ലാം
ഒരു പോലെയാവില്ല.

( http://vettamonline.com/?p=8943)