Featured Post

Friday, October 12, 2012

ഒരുപോലെയാവില്ലൊന്നും

ഒരേ വൃക്ഷത്തില്‍ പിറക്കുമെങ്കിലും
ഒരേ കഥയല്ല കായ്കള്‍ക്കെല്ലാം,
ഇലകളെപ്പോലെത്തന്നെ-
ഇലയിളക്കത്തിലേ
വീണുപോവുന്ന ഇലകള്‍ക്ക്
അമ്മവേരിലൂടെ അതേ ചില്ലയിലേക്ക്
ഒരു വഴിയുണ്ട്.
കാറ്റെടുത്ത ഇലകളില്‍
ദേശാടനത്തിന്റെ ആദി മന്ത്രം.
ഇലച്ചുവട്ടിലെ പ്രാണിജന്മത്തിനു
മഴക്കുടയാകും ചിലയിലകള്‍.
വളരെ കുറച്ചു മാത്രം
മണ്ണടിയുവോളം ചെടിയോടു നില്‍ക്കും.

വെയിലോട് തോറ്റു കരിഞ്ഞതും
മഴയോട് തോറ്റഴിഞ്ഞതും
കുസൃതികള്‍ എറിഞ്ഞു വീഴ്ത്തിയതും
തെമ്മാടിക്കാറ്റ് അമ്മാനമാടിയതും
അമ്മമരത്തിനു അമ്മിഞ്ഞ നോവാകും.
തിടം വെക്കാന്‍ തുടങ്ങവേ,
ഇളം കായ്കള്‍ തീന്‍ മേശയിലെത്തും,
എരിവും പുളിയും ചേര്‍ന്ന് രുചിക്കൂട്ടാവും.
ചിലത് തെരുവോരം ചേര്‍ന്ന്
വില്‍ക്കാന്‍ വെച്ച കായ്ക്കൂട്ടുകളില്‍
ഇടം കണ്ടെത്തും.
പഴുത്തു പാകമാവുന്നവ
കര്‍മ്മാന്ത്യമായി തിര്യക് ഉദരങ്ങളിലെത്തും.
ചില വിത്തുകള്‍
ദേശാടനപ്പക്ഷികളുടെ ഉടല്‍ത്തടങ്ങളില്‍
അവധൂതന്റെ ജീനുകള്‍ കണ്ടെത്തും
പിറന്ന നാട്ടില്‍
വേരറ്റു പോയ വംശത്തിനു
പ്രവാസത്തിന്റെ ഓര്‍മ്മജീവിതം നല്‍കും.
കാമ്പുള്ള വിത്തുകള്‍
വീണ്ടെടുപ്പുകളുടെ
അടിയാധാരത്തര്‍ക്കങ്ങളില്‍
നിസ്സംഗരായ ശിലാരൂപികളാവും.

അതങ്ങനെയാണ്:
ചുരക്കാനിരുന്ന വാത്സല്യം
ഹിംസയായ് തീര്‍ന്നതിനു
പോളിത്തീന്‍ ചാക്കിലൊടുങ്ങിയ
പെണ്‍ പൈതലിന്റെ സാക്ഷ്യം.
രേതസ്സിന്റെ തെരുവുകളിലടിഞ്ഞ
പെണ്‍ ജന്മങ്ങളോട്-
മനസ്സില്‍ കടല്‍കോള് കൊണ്ട
തെരുവ് ഭ്രാന്തനോട്-
ചീന്തിയെറിഞ്ഞ ബാല്യങ്ങളോട്-
ജീവിത സാക്ഷ്യം തേടുക:
ഒരമ്മ പെറ്റ മക്കളെല്ലാം
ഒരു പോലെയാവില്ല.

( http://vettamonline.com/?p=8943)

No comments:

Post a Comment