Featured Post

Tuesday, October 16, 2012

കവിയരങ്ങില്‍ ഒരു പാമ്പ്

കവിയരങ്ങില്‍ പാമ്പിനെന്തു കാര്യം
എന്ന് ചോദിക്കരുത്.
കവിതയിലാവാമെങ്കില്‍
കവിയരങ്ങിലുമാവാം.
പറുദീസാനഷ്ടം മുതല്‍
മനോവിശ്ലേഷണം വരെ,
പ്രേത കഥ മുതല്‍
ഇതിഹാസ നോവല്‍ വരെ
രൂപക സാന്നിധ്യമാണല്ലോ

എന്നിരിക്കെ,
എന്തിനാണവര്‍ അലമുറയിട്ടത്?
കവികള്‍ അങ്ങനെയാണ്!.
എല്ലാവരെയും എന്തിനെയും
രൂപകങ്ങളില്‍ ഒതുക്കും.
അടുത്തു വന്നാലോ
ഓടിയൊളിക്കും, അല്ലെങ്കില്‍
തല്ലിയകറ്റും.
ദരിദ്രനും മര്‍ദ്ദിതനും,
അടിമയും അഭയമില്ലാത്തവനും
ചുങ്കക്കാരനും വേശ്യയും
മാനും മയിലും, പുല്ലും പൂവും-

എങ്കിലും ഒന്നുണ്ട്:
കവിക്ക്‌ കടലാസ്സിലാണ് ശത്രു.
പാമ്പിനോ, മുട്ടന്‍ വടിയിലും.
അങ്ങനെയാണവന്‍
കവിയരങ്ങിന്റെ അരികിലൂടെ
ടൗണ്‍ ഹാളിന്റെ പിന്നിലൂടെ
കലുങ്കിന്റെ സുരക്ഷിതത്വത്തിലേക്ക്
ഊര്‍ന്നിറങ്ങിയത്.
നാളെ അവരൊക്കെയും
ഇനിയുമവനെ രൂപകമാക്കുമല്ലോ.

No comments:

Post a Comment