പ്രളയ
ദിനങ്ങള്‍ ബാക്കി വെച്ചത്
മലകളില്‍,
അതീന്ദ്രിയ
സാന്നിദ്ധ്യങ്ങളുടെ
കോടമഞ്ഞില്‍,
ശാന്തരായ
പിതൃക്കളുടെ
ജന്മാന്തര
നിശ്വാസങ്ങള്‍
ചൂളം
കുത്തുന്ന പതിഞ്ഞ കാറ്റുകളില്‍,
ജൈവ
പരമ്പരകളുടെ
അതിജീവനത്തിന്റെ
മുള്‍ക്കാടുകളില്‍,
സര്‍പ്പദംശനങ്ങള്‍
പതിയിരിക്കുന്ന
കല്‍ക്കെട്ടുകളില്‍,
തെന്നിച്ചിതറി
കൂലം കുത്തുമ്പോഴും
കുളിരും
മീന്‍ചുംബനങ്ങളും
കരുതിവെച്ച
സ്നാനഘട്ടങ്ങളില്‍,
ഉടല്‍ പഴുതില്‍
മാനം
കാണാവുന്ന വന്മരങ്ങളില്‍,
ഒറ്റക്കുതിപ്പില്‍
ജന്മത്തിന്റെ
കൂടൊഴിയാവുന്ന
അത്യഗാധതകളുടെ
കൊതിപ്പിക്കുന്ന
മലയറ്റങ്ങളില്‍-
നാടന്‍
വീര്യത്തിന്റെയും
വെടിയിറച്ചിയുടെയും
ഊടുവഴികളില്‍
ഒരവധി
നാളില്‍ വന്നതാണീ വഴി.
ഇനിയുമിനിയും
ഈവഴിയെന്നു
സഹൃദയരായ
തെമ്മാടിക്കൂട്ടം
കച്ച
മുറുക്കിയതാണന്നേ.
പിന്നെ,
നിശ്വാസങ്ങള്‍
കൊടുങ്കാറ്റുകളും
ഉറവത്തടങ്ങള്‍
പ്രളയ വാഹിനികളുമായ
നരക
ചിത്രങ്ങളുടെ
പേയ്
ദിനങ്ങള്‍ക്കിപ്പുറം
ഇപ്പോഴാരും
ഇവിടേക്ക് വരുന്നില്ല.
കാട്ടരുവിയില്‍
കൌതുകക്കാഴ്ചയായിരുന്ന
മാന്‍കൂട്ടങ്ങള്‍
ഒഴുകിപ്പോയ്
കഴിഞ്ഞു.
മീന്‍ കണ്ണിന്റെ നിസ്സംഗതയില്‍
ഭീതിയുടെ
കനല്‍ പാടുകളുമായി
കാട്ടുതേന്‍
നിറമുള്ള കിടാത്തികളും
വെന്ത
മണ്ണായ അപ്പനപ്പൂപ്പന്മാരും
കാട്
കേറിക്കഴിഞ്ഞു;
സമതലങ്ങളില്‍,
തെരുവോരത്തിന്റെ
ആകാശക്കൂരച്ചുവട്ടില്‍
കൂട് കൂട്ടിയവര്‍,
ഈട്
വെപ്പില്ലാത്ത കൊച്ചു
മനുഷ്യര്‍,
സര്‍വം
നശിച്ച വാസ്തുഹാരകള്‍,
ജലമൃത്യുവായവരുടെ
പിന്‍ഗാമികള്‍,
പേമാരികള്‍ക്ക്
പിറകെ മഹാമാരികളില്‍
ഇനിയും
മരിക്കാതെ പട്ടുപോയവര്‍,
പുറപ്പാടിന്റെ
പുത്തന്‍ വംശാവലികള്‍,
ക്ഷിപ്ര
കോപികളായ മലദൈവങ്ങളും
വകുപ്പുതല
ഉപവിഷ്ട ദൈവങ്ങളും ചേര്‍ന്ന്
ജീവിതം
ഉരുള്‍പൊട്ടിയവര്‍.
നാളെയും
വരുമായിരിക്കും നമ്മള്‍.
ഇടം
വലം തിരിഞ്ഞ പുതിയ പാതകള്‍
താണ്ടി,
മലയിറങ്ങിയ
പാറക്കൂട്ടങ്ങളും
കൂരകളുടെ അസ്ഥി ഖണ്ഡങ്ങളും കടന്നു,
ഉള്ളിലപ്പോഴും ചിതയെരിയുന്ന
നിസ്സഹായതകളില്‍ കഷ്ടം വെച്ച്,
വകുപ്പുതല
സുഹൃത്തുക്കളുടെ അതിഥികളായി,
കുളിരും
മീനുമ്മകളും കാത്തിരിക്കുന്ന
അരുവിത്തടങ്ങളിലേക്ക്,
വെടിയിറച്ചിയും
നാട്ടുലഹരിയും
തേടി, കവിത ചൊല്ലി,
പ്പാട്ട് പാടി...