Featured Post

Monday, August 13, 2012

ശഹരെസാദിന്റെ മരണം

വല്ല്യുമ്മ മരിക്കുമ്പോള്‍
എനിക്ക് അഞ്ചു വയസ്സായിരുന്നു.
ആയിരത്തൊന്നു രാവുകളില്‍
അവളെനിക്കു കൂട്ടായിരുന്നു.
എന്റെ ശഹരെസാദ്,
എനിക്കായി മാന്ത്രിക കമ്പളം
ഒരുക്കിയവള്‍,
നക്ഷത്രങ്ങള്‍ വിളക്ക് കൊളുത്തിയ
ആകാശത്തില്‍
സപ്തവര്‍ണ്ണ മാരിവില്‍ തെരുവുകളില്‍
എന്റെ രാജകുമാരന്റെ കൊട്ടാരമുണ്ടെന്നു
എനിക്ക് സ്വപ്നദര്‍ശനം നല്‍കിയവള്‍,
ഭൂതഗണങ്ങള്‍ കാവല്‍നില്‍ക്കുന്ന
രഹസ്യ അറകളില്‍ എനിക്കായി
നിധികുംഭങ്ങള്‍ കരുതി വെച്ചവള്‍,
കടലാഴങ്ങളില്‍,
രാവിന്റെ ഇന്ദ്രനീല വെളിച്ചത്തില്‍
നൃത്തം ചെയ്യുന്ന ജലകന്യകമാര്‍ക്ക് മുന്നില്‍
രത്നഖചിത സിംഹാസനത്തില്‍
എനിക്ക് ഇടം കണ്ടെത്തിയവള്‍,
ഇവളെക്കണ്ട് കെറുവിക്കരുതെന്നു
കുസൃതി പറഞ്ഞവള്‍.

എന്റെ ഉമ്മ മരിക്കുമ്പോള്‍
മോന് അതേ പ്രായം.
അലാദീനെയും സിന്ബാദിനെയും
അവനു കൂട്ട് നല്‍കിയാണ്‌ അവള്‍ പോയത്-
'ബദറുല്‍ മുനീറിനെ കണ്ണ് വെക്കരുതെ'ന്നു
മാന്ത്രികക്കൊട്ടരത്തിലെ പെണ്‍കൊടിമാരെ
മന്ത്രപ്പൂട്ടിട്ടവള്‍.

ഇപ്പോള്‍,
നിത്യമേല്‍കൂരയുടെ പുതുമണ്‍ ഗന്ധത്തില്‍
മലക്കുകളല്ല, വല്ല്യുമ്മയാണെന്റെ ചോദ്യം:
കുഞ്ഞേ, നിനക്ക്
ഞാന്‍ തന്ന കഥകളെല്ലാം പാഴായല്ലോ !
മോന് പിറക്കാനിരിക്കുന്ന
കുഞ്ഞുങ്ങളുടെ വിതുമ്മലാണ് കാതില്‍:
ഉമ്മുമ്മ ഞങ്ങള്‍ക്ക്
കഥകളൊന്നും തന്നില്ലല്ലോ...
        ( http://boolokam.com/archives/58735)

No comments:

Post a Comment