Featured Post

Tuesday, August 7, 2012

പഥികന്‍ പാതയുമായി പ്രണയത്തിലാണ്

പഥികനോട് എവിടെവരെ
എന്ന് ചോദിക്കരുത്; 
അയാള്‍ പാതയുമായി പ്രണയത്തിലാണ്.

കാഴ്ച്ചയുടെ കണിയുത്സവങ്ങള്‍
അയാളെ ഭ്രമിപ്പിക്കുന്നില്ല
; 
പൂമ്പാറ്റച്ചിറകേറി നിങ്ങള്‍ക്ക്‌
മേഘപാളികളില്‍ കൂടുകൂട്ടാനാവില്ല
.  

വഴിയമ്പലത്തിലെ പെണ്‍കൊടിക്ക്
എസ്മെരെല്‍ദായുടെ നയനങ്ങള്‍
.  
എന്നാല്‍ ഈ രാവിനപ്പുറം
ജന്മാന്തരങ്ങളിലേക്ക് തുണ പോരാന്‍
അവള്‍ക്കാവില്ല. 

നിറഞ്ഞ ചഷകവും മാന്ത്രികസംഗീതവും
ഈ രാവിനു പോന്ന താരാട്ട് മാത്രം
. 
പുലരുവാനിനി ഏറെയില്ല, 
വിണ്ട പാദങ്ങളുമായ്,
കനക്കും സൂര്യനൊപ്പം
പോകണം മുന്നോട്ടു
, തനിയെ.



ചോരയിറ്റുന്ന പെരുവഴിയുടെ വേദന
അയാളുടെ ഹൃദയം പിളര്‍ക്കുന്നില്ല
.
 കൊടുങ്കാറ്റിലും കൂട് കൂട്ടുന്ന
കല തന്നെ ജീവനമെന്നു അയാളറിയുന്നു.

പാലായനത്തിന്റെ കണ്ണീര്‍ ചതുപ്പിലും

പതിയെയെങ്കിലും അത് തളിര്‍ക്കുന്നു.

മഹാനാശങ്ങളുടെ പാഴ്ഭൂമിയിലും

അത് അതിജീവനത്തിന്റെ

തുരുത്ത് സൃഷ്ടിക്കുന്നു
. 

ഒരു നാള്‍ ചുറ്റിനും ഒരു പ്രഭാവലയവുമായി
അയാള്‍ തിരിച്ചു വന്നേക്കാം

ആര്‍ക്കറിയാം
, 
പുറപ്പെട്ടു പോയവരാണ്
വലിയ അറിവുകളുമായി തിരിച്ചു വന്നത്
!


No comments:

Post a Comment