Featured Post

Monday, March 10, 2014

ഏക്‌ ദിന്‍ അചാനക്

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 4 ഏക്‌ ദിന്‍ അചാനക് (1988) (ഹിന്ദി)കഥ : രാമപാദ് ചൗധരി
തിരക്കഥ: സംവിധാനം: മൃണാള്‍ സെന്‍.വിഖ്യാദ ബംഗാളി ചലച്ചിത്രകാരനായ മൃണാള്‍ സെന്‍, തന്റെ സമകാലീനരായ സത്യജിത് റായ്, ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം ഇന്ത്യന്‍ സമാന്തര സിനിമയുടെ ഏറ്റവും പ്രഗല്‍ഭനായ ഒരു പ്രയോക്താവായി കണക്കാക്കപ്പെടുന്നു. മഹാരഥന്മാരായ ആ സമകാലീനരെ പോലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കലാപരമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. അഭ്യസൂയയില്ലാത്ത പരസ്പര ബഹുമാനത്തോടെ തങ്ങളുടെ ചിത്രങ്ങളെ കൂടുതല്‍ മികച്ചവയാക്കാന്‍ മൂവരും യത്നിച്ചു. ഹിന്ദി സിനിമ നിര്‍ണ്ണയിച്ച മുഖ്യധാരയുടെ ചിട്ടവട്ടങ്ങളെ ശക്തമായ കലാത്മകതയോടെ അവര്‍ മറികടന്നു.മൃണാള്‍ സെന്നിന്റെ ചിത്രങ്ങളില്‍ മധ്യവര്‍ഗ്ഗ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളിലെ മടുപ്പിക്കുന്ന ഏകാതാനതയുടെ പുറന്തോടിനുള്ളില്‍ അടഞ്ഞു കിടക്കുന്ന അധീശത്ത- കീഴാള സാന്നിധ്യങ്ങളെയും കൊല്‍ക്കത്തയുടെ നഗര ജീവിതപശ്ചാത്തലത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഒന്നാണ് 'ഏക്‌ ദിന്‍ അചാനക്' ( 1988). ചിത്രത്തിന്‍റെ ഘടനയും പര്യവസാനവും ഇന്ത്യന്‍ സിനിമക്കു അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ്. പുതിയ രൂപങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നതില്‍ മൃണാള്‍ സെന്നിനുള്ള താല്പര്യം ചിത്രത്തില്‍ വ്യക്തമാണ്. രാമപാദ ചൗധരിയുടെ കഥയെ ആസ്പദമാക്കി സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.ക്രൂരവും ഹൃദയശൂന്യവുമായ ഒരു ലോകത്ത് ഹൃദയാലുവായ ഒരു മനുഷ്യന്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളാണ് ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ പ്രമേയം. ശ്രീരാം ലാഗൂ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ പ്രൊഫസര്‍ അക്കാദമിക് താല്പര്യങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഒരാളാണ്. നല്ല മഴയുള്ള ഒരു ദിവസം പുറത്തു പോവുന്ന പ്രൊഫസര്‍ പിന്നീട് തിരിച്ചു വരുന്നതേയില്ല. അയാളുടെ ഭാര്യയും മക്കളും ഉല്‍കണ്ടാകുലരായി കാത്തുനില്‍ക്കുന്നു. അര്‍ദ്ധരാത്രിയോടെ മൂത്തമകള്‍ നീത (ശബാന ആസ്മി) അടുത്ത കുടുംബ സുഹൃത്തിനെയും അമ്മാവനെയും വിവരമറിയിക്കുന്നു. ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെയാണ് പ്രൊഫസറുടെ കുടുംബത്തിന്റെ കഥ ചുരുള്‍ നിവരുന്നത്‌. ശരാശരി കുടുംബിനിയായ അമ്മ അത്ര സന്തുഷ്ടയുമല്ല ജീവിതത്തില്‍. ഒരു ഘട്ടത്തില്‍ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത സ്വാര്‍ഥനാണെന്ന് അവര്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. തന്റെ സ്വപ്നങ്ങള്‍ക്കൊത്തുയരാത്ത മകനുമായും അച്ഛന് സംഘര്‍ഷങ്ങളുണ്ട്. ബിസിനസ്സില്‍ മുടക്കാന്‍ പണം ആവശ്യപ്പെടുന്ന മകന് അച്ഛന്റെ പെരുമാറ്റം അപമാനകരമായി തോന്നുകയും നല്‍കുന്ന ചെക്ക് അയാള്‍ നിരസിക്കുകയും ചെയ്യുന്നുണ്ട്. നീതയാണ് കുടുംബത്തിന്റെ അത്താണി എന്ന് പറയാം. അച്ഛനും മകളും തമ്മിലുള്ള ഹൃദ്യമായ ബന്ധം പല മുഹൂര്‍ത്തങ്ങളിലും വെളിപ്പെടുന്നുണ്ട്. പിന്നീട് അച്ഛനെ കുറിച്ച് പുനര്‍ ചിന്തനം ചെയ്യുകയും അദ്ദേഹം ശരാശരിക്കപ്പുറം ആയിരുന്നില്ല എന്ന് തോന്നിപ്പോവുകയും ചെയ്യുന്നതില്‍, നീതക്ക് കുറ്റബോധം തോന്നുന്നുണ്ട്. കോളേജ് വിദ്യാര്‍ഥിനിയായ ഇളയ മകള്‍ സീമ (രൂപാ ഗാംഗുലി) ജീവിതത്തെ പ്രസന്നമായി സമീപിക്കുന്ന, പരീക്ഷക്ക്‌ ഒന്നാം ക്ലാസ് കിട്ടുന്നതു പോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരിയാണ്.ഏതാനും ദിവസങ്ങള്‍ കഴിയവേ, കുടുംബം തങ്ങളുടെ ദുരന്തത്തോട് പൊരുത്തപ്പെട്ടു തുടങ്ങുന്നുവെങ്കിലും ഒന്നും പഴയ പോലെയാവില്ല അവര്‍ക്ക്. തെരുവില്‍ ഒരപകടം നടക്കുമ്പോള്‍ അകാരണമായ ഭയത്തോടെ നീത എത്തിനോക്കുന്നുണ്ട്. പ്രോഫസര്‍ക്ക് തന്റെ കീഴില്‍ റിസര്‍ച്ച് സ്കോളര്‍ ആയിരുന്ന യുവതിയോട് (അപര്‍ണ്ണ സെന്‍) ഉണ്ടായിരുന്ന ഊഷ്മള ബന്ധവും പിന്നീട് പ്രശ്നമാവുന്നുണ്ട്. അച്ഛനെ കുറിച്ച് കൂടുതലെന്തെങ്കിലും അറിയാന്‍ കഴിയുമോ എന്ന് നോക്കാന്‍ നീത അവരെ കാണാന്‍ ശ്രമിക്കുന്നുമുണ്ട് . പ്രൊഫസറും വിദ്യാര്‍ഥിനിയും ചര്‍ച്ച ചെയ്തിരുന്ന സാഹിത്യ പ്രധാനമായ വിഷയങ്ങളൊന്നും അമ്മക്ക് മനസ്സിലാവുന്നതും ആയിരുന്നില്ലല്ലോ. പ്രൊഫസര്‍ വരച്ച ശിഷ്യയുടെ ചിത്രം കണ്ടതും അത്ര നല്ല പ്രതികരണങ്ങളല്ല ഉണ്ടാക്കുന്നത്‌. എന്നാല്‍, ഈ സൗഹൃദത്തിലൂടെ തന്നെയാണ് പ്രോഫസറുടെ വ്യക്തിത്വത്തിലെ മറ്റൊരു ദൗര്‍ബല്യം കൂടി പ്രകടമാവുന്നത്: അദ്ദേഹത്തിന്റെ രചനകളുടെ നേരെയുള്ള മോഷണാരോപണം അദ്ദേഹത്തെ അനാവശ്യമായി ചൊടിപ്പിക്കുന്നുണ്ട്. ഈ ആത്മവിശ്വാസക്കുറവു ചിത്രത്തിന്‍റെ അസ്തിത്വ പ്രതിസന്ധിയുടെ പ്രമേയ ധാരയില്‍ വളരെ പ്രധാനമാണ്. അതൊരു പക്ഷെ ധൃതി പിടിച്ചെഴുതിയത് കൊണ്ട് സംഭാവിച്ചതാവുമെന്നു ശിഷ്യ അദ്ദേഹത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ പ്രോഫസറെ കുറിച്ചുണ്ടായിരുന്ന ആരാധനയിലെ ഇടിവ് വ്യക്തമാവുന്നുണ്ട്. തനിക്കു പ്രോഫസറുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആരോപണമുയരവേ അവരും അടി പതറുന്നുമുണ്ട്. നീതയുടെ ഹൃദയാലുവായ ആണ്‍ സുഹൃത്ത് എപ്പോഴും കൂടെയുണ്ട് എന്നത് മാത്രമാണ് ഇതിനൊക്കെ ഇടയില്‍ ഒരു ആശ്വാസമാവുന്നത്. ദുരിതങ്ങള്‍ കുമിയുമ്പോള്‍ ആള്‍ ദൈവങ്ങളില്‍ അഭയം തേടാനുള്ള മനുഷ്യപ്രവണതയെ സംവിധായകന്‍ തുറന്നു കാട്ടുന്നുണ്ട് എന്നതും ശ്രദ്ദേയമായ ഒരു മുഹൂര്‍ത്തമാണ്.ചിത്രാന്ത്യം ശക്തവും ചിന്താര്‍ഹാവുമാണ്. പ്രൊഫസറെ കാണാതായതിനു കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഭാര്യയും പെണ്മക്കളും ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ്. ഒരു ഘട്ടത്തില്‍ അച്ഛന്‍ തന്നോട് പറഞ്ഞ ഒരു കാര്യം നീത വെളിപ്പെടുത്തുന്നു. ഖേദകരമെന്ന് പറയാം, നമുക്കൊക്കെയും ഒരു തവണയെ ജീവിതമുള്ളൂ. പ്രഫസര്‍ ഒരു രണ്ടാം ജീവിതം ആഗ്രഹിച്ചിരുന്നുവോ? ഈ ജന്മത്തിന്റെ പോരായ്മകളൊക്കെ തിരുത്തി, കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമായ ഒന്ന്? ഈ ദുരൂഹതയിലാണ് ചിത്രം അവസാനിക്കുന്നത്. തന്റെ ചലച്ചിത്ര സപര്യയെ വിലയിരുത്തി ഒരിക്കല്‍ മൃണാള്‍ സെന്‍ പറയുകയുണ്ടായി: ഒക്കെയും ഒരിക്കല്‍ കൂടി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നു. ആ അര്‍ത്ഥത്തില്‍ മൃണാള്‍ സെന്നിന്റെ ഏറ്റവും വൈയക്തികമായ ചിത്രം കൂടിയാണ് 'ഏക്‌ ദിന്‍ അചാനക്'.

No comments:

Post a Comment