Featured Post

Saturday, March 22, 2014

ദേവദാസ് (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 8

ദേവദാസ് (1955) (ഹിന്ദി)
കഥ: ശരത്ചന്ദ്ര ചാറ്റര്‍ജി (നോവല്‍)
തിരക്കഥ: നബേന്ദു ഘോഷ്
സംഭാഷണം: രജീന്ദര്‍ സിംഗ് ബേദി
നിര്‍മ്മാണം, സംവിധാനം: ബിമല്‍ റോയ്


ശരത് ചന്ദ്ര ചാറ്റര്‍ജിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബിമല്‍ റോയ് സംവിധാനം ചെയ്ത് ദിലീപ് കുമാര്‍, സുചിത്ര സെന്‍, വൈജയന്തി മാല എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1956 – ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദേവദാസ്'. നോവലിന് ഇതിനു മുന്‍പും അതിനു ശേഷവും പല ചലചിത്ര ആവിഷ്ക്കാരങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ ചലച്ചിത്രരൂപം നരേഷ് മിത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിശ്ശബ്ദ ചിത്രമായിരുന്നു. പിന്നീട് 1935-ല്‍ പ്രമതെഷ് ബറുവ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ബംഗാളി ചിത്രം പുറത്തിറങ്ങി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം തന്നെ ഹിന്ദി ഭാഷയില്‍, ജമുന ബറുവ, ടി. ആര്‍. രാജകുമാരി എന്നിവരോടൊപ്പം സാക്ഷാല്‍ കെ. എല്‍. സൈഗാള്‍ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച ദേവദാസ് (1936) സംവിധാനം ചെയ്തു പുറത്തിറക്കി. ദക്ഷിണേന്ത്യന്‍ സിനിമയിലെ കുലപതികളില്‍ അഗ്രഗണ്യനായ സാക്ഷാല്‍ അക്കിനേനി നാഗേശ്വര റാവുവും സാവിത്രിയും അഭിനയിച്ച് വേദാന്തം രാഘവയ്യ സംവിധാനം ചെയ്ത തെലുങ്ക്‌ ഭാഷയിലുള്ള 'ദേവദാസ്' 1953-ല്‍ പുറത്തിറങ്ങി. പ്രമതെഷ് ബറുവയുടെയും സൈഗാളിന്റെയും നാഗേശ്വര റാവുവിന്റെയും ചിത്രങ്ങള്‍, ദിലീപ് കുമാര്‍ പതിപ്പ് പോലെ തന്നെ അതീവ പ്രാധാന്യമുള്ളവയാണ് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍.


ഫ്യൂഡല്‍ കാല ബംഗാളിന്റെ പശ്ചാത്തലത്തില്‍ ഉന്നത ബ്രാഹ്മണ കുടുംബാംഗമായ സമീന്ദാര്‍ മകന്‍ ദേവദാസും, ബ്രാഹ്മണ കുടുംബം തന്നെയെങ്കിലും ജാതീയ ശ്രേണിയില്‍ അല്‍പ്പം താഴ്ന്നവളും സാമ്പത്തികമായി മോശം അവസ്ഥയില്‍ ഉള്ളവളുമായ അയല്‍ വാസിയും കളിക്കൂട്ടുകാരിയുമായ പാര്‍വതി എന്ന പാരോയുമായുള്ള ദുരന്ത പ്രണയത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നതെന്ന് സ്ഥൂലമായി ചലച്ചിത്ര കഥാസാരം പറയാം. അനുസരണ ശീലം ഒട്ടുമില്ലാത്ത മകനെ സമീന്ദാര്‍ തന്റെ കല്‍ക്കത്തയിലുള്ള ബന്ധുക്കളുടെ അടുക്കലേക്ക് ഉന്നത പഠനത്തിനും മറ്റുമായി വിടുന്നത് മുതല്‍ തുടങ്ങുന്ന പ്രണയ ഭംഗത്തിന്റെയും വിരഹത്തിന്റെയും കഥ, മദ്യത്തില്‍ മുങ്ങിത്താഴുന്ന കഥാനായകന്റെ അപചയത്തിലും, ധൂര്‍ത്തിലും രോഗത്തിലും ഒടുവില്‍ ദുരന്തപൂര്‍ണ്ണമായ മരണത്തിലും കലാശിക്കുന്നു. മറുവശത്ത് സ്ത്രീജന്മത്തിന്റെ നിസ്സഹായതകളിലും കടമകളിലും കെട്ടുപാടുകളിലും പെട്ട് പാര്‍വ്വതി (സുചിത്ര സെന്‍) ആദ്യം പ്രണയ നഷ്ടത്തിന്റെയും പിന്നീട് ഇഷ്ടമില്ലാത്തെതെങ്കിലും ത്യാഗപൂര്‍ണ്ണവും സാമൂഹിക ബഹുമാനം ആര്‍ജ്ജിച്ചു കൊണ്ടുള്ളതുമായ കുടുംബ ജീവിതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കും വളരെ വൈകി മാത്രം നിസ്സഹായമായ, പരാജയം ഉറപ്പായ പ്രണയസാഫല്യത്തിന്റെ സംഗമ സാധ്യതയിലേക്കും മുന്നേറുന്നു. ദേവദാസിന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍ തെന്നലാവേണ്ടിയിരുന്ന ചന്ദ്രമുഖി (വൈജയന്തി മാല) യാവട്ടെ, ആട്ടക്കാരിയുടെ നികൃഷ്ട സാമൂഹികാവസ്ഥയുടെ നിസ്സഹായതയില്‍ വേദനിക്കാന്‍ മാത്രം വിധിക്കപ്പെട്ടവളും ആവുന്നു.

പ്രണയം വ്യത്യസ്ത ഭാവങ്ങളില്‍ ചിത്രത്തിലുടനീളം സാന്നിധ്യമാവുന്നുണ്ട്. ദേവദാസും പാരോയും കുട്ടിക്കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചങ്ങാത്തം ഇണങ്ങിയും പിണങ്ങിയും കരയിച്ചും വളര്‍ന്നു വരുന്ന അവരുടെ ഉള്ളിലെ അവര്‍ക്ക് തന്നെ തിരിച്ചറിയാത്ത ജന്മാന്തര ബന്ധമാണ് . ദേവദാസിനെ കല്‍ക്കത്തയിലേക്കയക്കുമ്പോള്‍ വിരഹത്തിന്റെ ആദ്യ പാഠങ്ങള്‍ അവരറിയുന്നുണ്ട്. ഒഴിവു കാലങ്ങളില്‍ തിരിച്ചു വരുമ്പോഴൊക്കെ പുന സമാഗമത്തിന്റെ ആശ്വാസം അവര്‍ അനുഭവിച്ചിരിക്കണം. യൗവനം അതിന്റെ കരവിരുത് പാരോയില്‍ പതിപ്പിച്ചു കഴിയുമ്പോള്‍, സങ്കോചവും ലജ്ജയും അവര്‍ക്കിടയില്‍ അതിരുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ദേവദാസിനു കുടുംബ മഹിമക്കൊത്ത വിവാഹം ആലോചിക്കുന്നുവെന്ന് അറിയുമ്പോള്‍ , അര്‍ദ്ധ രാത്രിയില്‍ അയാളെ തനിച്ച് കാണാനെത്തുന്ന പാരോ അവളൊരു വെറും തൊട്ടാവാടിയോ ഭീരുവോ അല്ലെന്നു തെളിയിക്കുന്നുണ്ട്. ഇത് നിനക്ക് ചീത്തപ്പേരുണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, നിനക്ക് വേണ്ടിയല്ലേ, എനിക്കതൊരു പ്രശ്നമല്ല എന്ന് നിസ്സങ്കോചം മറുപടി പറയുന്നുണ്ട് അവള്‍. എന്നാല്‍, സാമൂഹിക അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കാന്‍ ദേവദാസ് അറച്ച് നില്‍ക്കുമ്പോള്‍ ആത്മാഭിമാന ബോധത്തോടെ എന്റെയച്ചനും കഴിയും എനിക്കൊരു വിവാഹം ഉറപ്പിക്കാന്‍ എന്ന് അവള്‍ പറയുന്നു; അതൊരിക്കലും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും. അത്രയും ദുരഭിമാനം പാടില്ലെന്നും, സൗന്ദര്യത്തിന്റെ ആത്മ ബലത്തിലാണ് അങ്ങനെ പറയുന്നതെങ്കില്‍ എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ അതിനൊരു മുറിവ് കിടക്കട്ടെയെന്നും പറഞ്ഞാണ് ദേവദാസ് പാരോയുടെ നെറ്റിത്തടത്തില്‍ വടികൊണ്ട് ആഞ്ഞടിച്ചു മുറിവുണ്ടാക്കുന്നത്. പാരോ ആകട്ടെ, അത് ദേവദാസിനെ എന്നും ഓര്‍മ്മിക്കാനുള്ള പ്രണയ ചിഹ്നമായി മനസ്സിലെടുക്കുന്നു.


പ്രണയം വെറും സഹനമല്ലെന്നും അത് അഭിമാന പൂര്‍ണ്ണമായ പങ്കു വെക്കല്‍ ആണെന്നും വിശ്വസിക്കുന്ന പാരോയുടെ നേരെ എതിരറ്റത്താണ് ചന്ദ്രമുഖി. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് അവള്‍ക്കു പ്രണയം. പ്രണയ ദാസ്യം. ഒരര്‍ഥത്തില്‍ സമൂഹത്തിന്റെ മുഴുവന്‍ പരിഹാസത്തിന്റെയും നടുവില്‍ താന്‍ നയിക്കുന്ന ജീവിതത്തോട് വെറുപ്പ്‌ കാണിച്ച ഏക മനുഷ്യനോട്, തന്നില്‍ നിന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടതൊന്നും ആവശ്യപ്പെടാതെ തന്റെ സമയത്തിനു 'വില' നല്‍കിയ മനുഷ്യനോട് അവള്‍ വിധേയപ്പെടുന്നത്, അവളുടെ തന്നെ പൂര്‍വ്വ കാലത്തോട് അവള്‍ക്കുള്ള പ്രതിഷേധത്തിന്റെ കൂടി സൂചകമാണ്. വെറുപ്പും പ്രണയവും ഒന്ന് തന്നെയെന്ന ദ്വന്ദം. പ്രണയിക്കുന്നവനെ മുഴുവനും ആവശ്യപ്പെടുന്ന പാരോയും ഒന്നും ഒരിക്കലും ആവശ്യപ്പെടാത്ത ചന്ദ്രമുഖിയും ഒരേ പ്രണയ സത്യത്തിന്റെ രണ്ടു ഭിന്ന മുഖങ്ങളാണ്. ചന്ദ്രമുഖിയുടെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ജീവന്‍ തിരിച്ചു കിട്ടുന്ന ഘട്ടത്തില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിന്നെ നിഷേധിക്കാനാവില്ലെന്നു പറയുന്ന ദേവദാസിനോട് അവള്‍ അവളുടെ പ്രണയ സാരം വെളിപ്പെടുത്തുന്നുണ്ട്: എനിക്കത് മതി, അത് മാത്രം മതി. ചിരപരിചിതമായ ഈ 'ഭാരതീയ സ്ത്രീ'സങ്കല്‍പ്പം, പ്രകാശിപ്പിക്കപ്പെടുന്നത് സമൂഹം കല്ലെറിയുന്ന ഒരാട്ടക്കാരിയിലൂടെയാണ് എന്ന വസ്തുതയ്ക്ക് ഒരു വിഗ്രഹ ഭജ്ഞനത്തിന്റെ കൂടി തലമുണ്ടെന്നു വരാം.

പാരോയെയും ചന്ദ്രമുഖിയേയും അപേക്ഷിച്ച് ഒരു ഘട്ടത്തിലും സ്വതന്ത്രമായൊരു തെരഞ്ഞെടുപ്പോ കര്‍തൃത്വമോ പ്രദര്‍ശിപ്പിക്കുന്നില്ല ദേവദാസ്. അങ്ങനെയൊരു നിലപാട് ആവശ്യപ്പെടുന്ന ഘട്ടങ്ങളിലൊക്കെയും സ്വയം മദ്യത്തില്‍ അഭയം തേടുകയാണ് അയാള്‍. സ്നേഹത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് പാരോയും മറ്റൊരു ഘട്ടത്തില്‍ ചന്ദ്ര മുഖിയും അയാളോട് അപേക്ഷിക്കുന്നുണ്ട് മദ്യം ഉപേക്ഷിക്കാന്‍. അതിനും അയാള്‍ കൃത്യമായ മറുപടി കൊടുക്കുന്നില്ല ഒരു ഘട്ടത്തിലും. അയാള്‍ക്ക്‌ ഒന്നിന് മേലും സ്വാധീനമില്ല, തന്റെ തന്നെ ശീലങ്ങള്‍ ഉള്‍പ്പടെ. എല്ലാം അയാളില്‍ സംഭവിക്കുകയാണ്. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും അയാള്‍ സ്വയം സ്ഥാപിക്കുന്നതേ ഇല്ല. നിരാശനാവാന്‍, പരാജയപ്പെടാന്‍ ജനിച്ചവനാണയാള്‍.


ഹൃദയദ്രവീകരണ ക്ഷമമായ ഒരു ദുരന്ത പ്രണയ കഥ എന്ന നിലയില്‍ മാത്രമല്ല 'ദേവദാസ്' പ്രസക്തമാവുന്നത്. ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ അത്തരത്തിലുള്ള പ്രസക്തി തന്നെയും ഇക്കാലത്ത് അത്ര സംഗതമായി തോന്നിയേക്കില്ല. അതിഭാവുകത്വത്തിന്റെ സീമകള്‍ കടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളും അതി വൈകാരികതയും ഒട്ടൊക്കെ അരുചികരമായി പുതിയ തലമുറയ്ക്ക് തോന്നുകയും ചെയ്തേക്കാം. അത് കൊണ്ടൊക്കെത്തന്നെയാവണം കഥയുടെ പില്‍ക്കാല പുനസൃഷ്ടികളൊന്നും അത്ര ഏശാതെ പോയതും. എന്നാല്‍ കേന്ദ്ര കഥാപാത്രമായ ദേവദാസ് ആയി എക്കാലത്തെയും നിര്‍ണ്ണായക പ്രകടനം കാഴ്ച വെച്ച ദിലീപ് കുമാറും, പാരോ ആയി ഇനിയൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം പരകായപ്രവേശം നടത്തിയ സുചിത്രസെന്നും തങ്കപ്പെട്ട മനസ്സിന്റെ ഉടമയായ ആട്ടക്കാരി ചന്ദ്ര മുഖിയായി അഭിനയിച്ച വൈജയന്തി മാലയുടെ പകര്‍ന്നാട്ടവും ചിത്രത്തെ ചലച്ചിത്രാഭിനയത്തിന്റെ പാഠ പുസ്തകമാക്കുന്നതില്‍ നിര്‍വ്വഹിച്ച പങ്ക് എക്കാലവും പ്രസക്തമായിരിക്കും. അതിനുമപ്പുറം, ഏറ്റവും പ്രസക്തമായ കാര്യം പൊയ്പ്പോയ ഒരു കാലഘട്ടത്തിന്റെയും സംസ്കൃതിയുടെയും തിരു ശേഷിപ്പായി ചിത്രം നിലക്കൊള്ളുന്നു എന്നതാണ്. സ്വാതന്ത്ര്യ പൂര്‍വ്വ ഫ്യൂഡല്‍ ബംഗാളിന്റെ പശ്ചാത്തലത്തില്‍ പ്രഭു കുലങ്ങളുടെയും ദരിദ്ര ജീവിതം നയിക്കുന്ന സാധാരണ മനുഷ്യരുടെയും ഒപ്പം ഉന്നത സാമ്പത്തിക ശ്രേണികളില്‍ പെട്ടവരുടെ നേരമ്പോക്കിനായി നഗരങ്ങളില്‍ അടിഞ്ഞു പോവുന്ന കലാ സാംസ്ക്കാരിക ഉപഭോഗാസക്തിയുടെ ഇരകളായി ഉപജീവനം കണ്ടെത്തുന്ന വേരറ്റ മനുഷ്യരുടെയും ചിത്രീകരണം കൂടിയാവുന്നുണ്ട് ചിത്രം. ദേവദാസ് പ്രതിനിധാനം ചെയ്യുന്ന ഉന്നത കുല ജാതരുടെ ജീവിതം അക്കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ എങ്ങനെയാണ് സാമൂഹിക- സാമ്പത്തിക ഉച്ചനീചത്വങ്ങളെ നിലനിര്‍ത്തിയതെന്നും പാരോയുടെ സ്വതന്ത്ര ബുദ്ധിയും ആത്മാഭിമാനവും അവളുടെ സാമ്പത്തിക സ്ഥിതി ആവശ്യപ്പെടുന്ന വിധേയത്വ മനസ്സിനോട് എങ്ങിനെ എതിര്‍ ദിശയില്‍ ആവുന്നു എന്നതും ശ്രദ്ധേയമാണ്. ജന്മാന്തരങ്ങളുടെ ആഴമുള്ള പ്രണയ പാശത്തില്‍ പരസ്പരം ബന്ധിതരായിരിക്കുമ്പോഴും ഇരുവരും തങ്ങളുടെ സാമൂഹിക കെട്ടുപാടുകള്‍ സൃഷ്ടിക്കുന്ന മുന്‍ വിധികള്‍ മുറിച്ചു കടക്കുന്നതില്‍ പരാജയപ്പെടുന്നു. ഒടുവില്‍, അതങ്ങനെ ഏതാണ്ട് സാധിക്കാന്‍ തുടങ്ങുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്യുന്നു. തന്റെ ഗെയ്റ്റിനു വെളിയില്‍ മരിച്ചു കിടക്കുന്നത് ദേവദാസ് തന്നെയാണെന്നറിഞ്ഞു മറ്റുള്ളവരുടെ വിലക്കുകളോ കുല വധുവിന്റെ മര്യാദകളോ വക വെക്കാതെ ഓടിയണയാന്‍ ശ്രമിക്കുന്ന പാരോയ്ക്ക് മുന്നില്‍ അടഞ്ഞു പോവുന്ന പടുകൂറ്റന്‍ വാതിലുകള്‍, ആ മുറിച്ചു കടക്കല്‍ എത്ര മാത്രം ദുസ്സാധ്യമാണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.



No comments:

Post a Comment