Featured Post

Monday, March 10, 2014

മേഘെ ധക്കെ താരാ (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍_2 – 

Posted on October 1, 2013
മേഘെ ധക്കെ താരാ (1960) – ബംഗാളി,
സംവിധാനം: ഋത്വിക് ഘട്ടക്
സത്യജിത് റായ്, മൃണാള്‍ സെന്‍ എന്നിവര്‍ക്കൊപ്പം ബംഗാളീ സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെ തന്നെയും ആചാര്യന്മാരില്‍ ഒരാളായാണ് ഋത്വിക് ഘട്ടക് കണക്കാക്കപ്പെടുന്നത്.
 
ഇന്ത്യാ വിഭജനത്തിന്റെ വേദനകള്‍ അന്തര്‍ധാരയായി വരുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ശക്തിപദ രാജ്ഗുരുവിന്റെ നോവലിനെ അടിസ്ഥാനമാക്കി ഘട്ടക് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത മേഘെ ധക്കെ താരാ (“മേഘാവൃത താരകം”)  1960-ല്‍ പുറത്തുവന്നു. കൊമള്‍ ഗാന്ധാര്‍ (1961), സുബര്‍ണ്ണരേഖ (1962) എന്നീ ചിത്രങ്ങളോടൊപ്പം ഒരു ചലച്ചിത്രത്രയത്തിലെ ആദ്യ ചിത്രമായിരുന്നു ‘മേഘെ ധക്കെ താരാ’. ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി ഉണ്ടായ ബംഗാള്‍ വിഭജന (1947) വും അഭയാര്‍ഥികള് ആക്കപ്പെട്ടവരുടെ ജീവിത സന്ധികളുമാണ് മൂന്ന് ചിത്രങ്ങളുടെയും പശ്ചാത്തലം.
 
 
 
 
 
 
 
 








വിഭജനം നേരിട്ട് പ്രദിപാദിക്കപ്പെടുന്നില്ല ചിത്രത്തില്‍. എന്നാല്‍ കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ട സാമ്പത്തികത്തകര്‍ച്ചയിലായിപ്പോയ ഒരു കുലീന ഭദ്രാലോക് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂര്‍വ്വ പാക്കിസ്ഥാനില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബത്തില്‍ ചെറുതെങ്കിലും ഒരു ജോലിയും തുച്ഛമായ വരുമാനവുമുള്ള ഏക അംഗമാണ്, സുന്ദരിയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കൈമോശം വന്നു പോകുന്നവളുമായ നീത (Supriya Choudhary).  എല്ലാവരും അവളെ ചൂഷണം ചെയ്യുന്നു: എപ്പോഴും തന്റെ വിധിയെ പഴിച്ചും എല്ലാവരോടും വഴക്കിട്ടും കഴിയുന്ന അമ്മ (Gita Dey)യും, ദാര്‍ശനികമായ സിനിസിസത്തോടെ എല്ലാറ്റിന്റെയും അകം പുറം കാണുന്ന അച്ഛനും   (Gyanesh Mukherji), സംഗീതത്തിന് വേണ്ടി ജീവിക്കുന്ന തൊഴില്‍ തേടാതെ കഴിയുന്ന ജ്യേഷ്ഠനും (Anil Chatterji), ജീവിതച്ചുമടുകളുടെ മരുപ്പറമ്പില്‍ ഒരു മരുപ്പച്ച പോലെ നീത കണ്ടെത്തുന്ന പ്രണയത്തെ പോലും തട്ടിയെടുത്തു സ്വന്തമാക്കുന്ന അനിയത്തി ഗീതയും (Gita Ghatak), ജോലി കിട്ടിയ ഉടനെ തന്‍കാര്യം നോക്കി ജോലി സ്ഥലത്തേക്ക് താമസം മാറ്റുന്ന അനിയന്‍ മന്ടൂ (Dwiju Bhawal)- എല്ലാവരും.

സ്ത്രീത്വത്തിന്റെ മൂന്നു മുഖങ്ങളെയാണ് ഘട്ടക് അവതരിപ്പിക്കുന്നത്‌ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്നിസ്സഹായതയുടെ പുകമറ ഉപയോഗിച്ച് ക്രൂരത കാട്ടുന്ന അമ്മ, സുഖലോലുപയും  സ്വാര്‍ത്ഥയുമായ അനിയത്തി, ത്യജിക്കുന്നതിലും സഹിക്കുന്നതിലും മുഴുകിപ്പോവുന്ന നീത – ഒരു ഘട്ടത്തില്‍ നീത സ്വയം തന്നെ തെറ്റുകാരിയെന്നു വിശേഷിപ്പിക്കുന്നുണ്ട്- തനിക്കു നേരെ മറ്റുള്ളവര്‍ ചെയ്ത തെറ്റുകളെ, പ്രതിഷേധിക്കാതെ വകവെച്ചു കൊടുത്ത തെറ്റ് ചെയ്തവള്‍ എന്ന്അമിത ഭാരം ചുമക്കുന്ന ഒരു പെണ്‍കുട്ടിക്ക് തങ്ങാവുന്നതിനപ്പുറം വിധിയും ക്രൂരമാവുന്നതോടെ, നീത തന്റെ എം. . പഠനം ഉപേക്ഷിക്കുന്നു. തളര്‍ന്നു വീണു പോവുന്ന അച്ഛന് പിന്നാലെ, ജോലിക്കിടെ അപകടം പറ്റുന്ന അനുജനും ചേരുന്നതോടെ അവളുടെ ദുരന്തം പൂര്‍ണ്ണമാവുന്നു. സംഗീത ലോകത്ത് പേരും പെരുമയും നേടി തിരിച്ചു വരുന്ന ജ്യേഷ്ഠന്‍, ക്ഷയരോഗ ബാധിതയായി മരണ വക്ത്രത്തിലെത്തിയ നീതയെ സാനറ്റൊരിയത്തിലെത്തിക്കുന്നു. അവസാന രംഗത്ത്, താന്‍ കണ്ടിട്ടില്ലാത്ത അനിയത്തിയുടെ കുഞ്ഞിന്റെ കുസൃതികളെ  കുറിച്ചും കുടുംബത്തില്‍ ആ കുഞ്ഞു നിറക്കുന്ന ആഹ്ലാദത്തെ കുറിച്ചുമുള്ള  ജ്യേഷ്ഠന്റെ വിവരണം കേള്‍ക്കുന്ന   നീതയുടെ അന്ത്യ വിലാപം പ്രേക്ഷകനെ വിട്ടു പോവില്ല: “ഏട്ടാ, എനിക്ക് ജീവിക്കണം.!” അകന്നു പോവുന്ന ക്യാമറ ആ വിലാപം ഏറ്റു വാങ്ങുന്നു. ഏകനായി തിരിച്ചെത്തുന്ന ജ്യേഷ്ഠന്‍, ആരുടേയും അലോസരമാവുന്നില്ല നീത എന്ന സത്യം തിരിച്ചറിയവേ, മുന്‍പ് ഒരു രംഗത്തില്‍ വാറ് പൊട്ടിയ ചെരുപ്പുമായി നഗ്നപാദയായി തെരുവിലൂടെ നടന്ന നീതയെ പോലെ ഒരു തനിയാവര്‍ത്തനമായി മറ്റൊരു പെണ്‍കുട്ടി തന്റെ വാറ്  പൊട്ടിയ ചെരുപ്പുമായി ഏന്തി നീങ്ങുന്നു.

മരണം തൊട്ടറിയുന്ന നിമിഷങ്ങളിലെ നീതയുടെ കരുണാര്‍ദ്ര വിലാപം ഒരര്‍ഥത്തില്‍ ഒരു ശിക്ഷയാണ്, അവളുടെ അച്ഛന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞത് പോലെ: രക്ഷിക്കാനാവുന്നതിലേറെ  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു കിട്ടുന്ന ശിക്ഷ. മലകളെ സ്നേഹിച്ച പെണ്‍കുട്ടിക്ക് പ്രോമിത്യൂസിനെ പോലെ ഒരു പുനരഭി ജനനം അവിടെ സാധ്യമാവുമോ? പക്ഷെ നമ്മള്‍ മനുഷ്യരാണ്, നീത ഒരു പെണ്‍കുട്ടിയും. ആ പരിമിതി മറികടന്നു പലരുടെയും ജീവിതത്തിനു വെളിച്ചം പകരാന്‍ ശ്രമിച്ചത് കൊണ്ടാവാം പ്രോമിത്യൂസിനെ പോലെ അവള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘെ ധക്കെ താരാ’. യഥാര്‍ത്ഥ ജീവിത ചിത്രണത്തില്‍ നിന്ന് ഒളിച്ചോടുന്ന ബോളിവുഡ് മാസലക്കൂട്ടു രീതികളില്‍ നിന്ന് വ്യത്യസ്ഥമായി ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട്‌ നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം (POETIC REALISM) എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്. ‘അജാന്ത്രിക്’,  ‘ബാരി തേകെ പാലിയെ’ എന്നീ ചിത്രങ്ങളില്‍ ഘട്ടക് മുന്‍പ് പരീക്ഷിച്ച ഈ പരിചരണ രീതി അതിന്റെ ഔന്നത്യത്തിലെത്തുകയാണ് ഇവിടെ.



No comments:

Post a Comment