Featured Post

Monday, March 10, 2014

പഥേര്‍ പാഞ്ചാലി. (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 3


പഥേര്‍ പാഞ്ചാലി.
(1955) (
ബംഗാളി)
തിരക്കഥ, സംവിധാനം: സത്യജിത് റായ്
കഥ: ബിഭൂതി ഭൂഷന്‍ ബന്ദോപധ്യായ
ഇന്ത്യന്‍ സിനിമയിലെ അതികായിരില്‍ മുന്‍പനാണ് സത്യജിത് റായ്1955-ലാണ് അദ്ദേഹത്തിന്റെ ക്ലാസ്സിക് മാസ്റ്റര്‍പീസ് “പഥേര്‍ പാഞ്ചാലി” പുറത്തു വരുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള സ്വര്‍ണ്ണ കമലം നേടിയ ചിത്രം, തൊട്ടടുത്ത വര്‍ഷം കാനില്‍ ‘Best Human Document’ പുരസ്കാരം നേടി. ലോക ശ്രദ്ധയിലേക്ക് വളര്‍ന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയുടെ ഉദയമായിരുന്നു അപ്പോള്‍ സംഭവിച്ചത്. പിന്നീട് ഒന്നിനൊന്നു മികച്ച ചിത്രങ്ങളുമായി നമ്മളാ പ്രതിഭയുടെ ചലച്ചിത്ര സപര്യക്ക് സാക്ഷ്യം വഹിച്ചു.

ബംഗാളി സാഹിത്യത്തിലെ ലക്ഷണമൊത്ത buildungsroman (coming-of- the- age novel) ആണ് ബിഭൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ ‘പഥേര്‍ പാഞ്ചാലി’ (1928). തന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയെ ആസ്പദമാക്കിയാണ് സത്യജിത് റായ് തന്റെ കന്നി ചിത്രം ഒരുക്കിയത്. (പിന്നീട് ‘അപരാജിതോ’ ‘അപുര്‍ സന്‍സാര്‍’ എന്നീ ചിത്രങ്ങളോടൊപ്പം ‘അപുത്രയം’ (Apu Trilogy) എന്നറിയപ്പെട്ട മൂന്ന് ചിത്രങ്ങളും ബിഭൂതി ഭൂഷന്‍ രചനയില്‍ നിന്ന് തന്നെയായിരുന്നു.) ‘ബൈസിക്കിള്‍ തീവ്സ്” (വിറ്റോരിയോ ഡിസീക്ക – 1948) എന്ന ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് സിനിമാ ക്ലാസ്സിക്കിന്റെയും ഫ്രഞ്ച് നവ സിനിമയുടെ ആചാര്യനായ റെനോ (Jean Renoir) യുടെയും മാസ്മരികതയിലാണ് ‘പഥേര്‍ പാഞ്ചാലി’ സിനിമയാക്കുകയെന്ന സ്വപ്നത്തിലേക്ക് റായ് കച്ച മുറുക്കുന്നത്. അതിനു വേണ്ടി അദ്ദേഹം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഇന്ന് ചരിത്രമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, ബംഗാളിലെ ദരിദ്രമായ ഒരു ബ്രാഹ്മണ കുടുംബമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കുടുംബനാഥനായ ഹരിഹര്‍ (Kanu Banerjee) കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പുരോഹിതനാണ്. അമ്മ സര്‍ബജയ (Karuna Banerjee) യുടെ പ്രധാന ഉത്തരവാദിത്തം വികൃതിയായ മകള്‍ ദുര്‍ഗ്ഗ (Runki Banerjee / Uma Dasgupta) യെയും വയസ്സായ അമ്മാവി ഇന്ദിറി (Chunibala Dev) നെയും സംരക്ഷിക്കലാണ്. അകന്ന ബന്ധുവായ ഇന്ദിറിന്റെ ഭാരം കൂടി ചുമക്കേണ്ടി വരുന്നതില്‍ സര്‍ബജയ അത്ര സന്തുഷ്ടയല്ല. ഒരു ഘട്ടത്തില്‍, സര്‍ബജയയുടെ മനോഭാവം സഹിക്കാനാവാതെ ഇന്ദിര്‍ മറ്റൊരു വീട്ടില്‍ അഭയം തേടുന്നുപോലുമുണ്ട്. അയല്‍വാസിയുടെ തോട്ടത്തില്‍ നിന്ന് പഴം മോഷ്ടിച്ചതിന് പിടിയിലാവുന്ന ദുര്‍ഗ്ഗയുടെ പേരിലും സര്‍ബജയ അപമാനിതയാവുന്നു. ദുര്‍ഗ്ഗയാവട്ടെ, ഇന്ദിരുമായി നല്ല കൂട്ടുമാണ്‌.

കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കുമെങ്കിലും, ഒരമ്മയെ പോലെയാണ് ദുര്‍ഗ്ഗ അപുവിന്. ഒരിക്കല്‍ സന്ധ്യക്ക്‌ ഗ്രാമാതിര്‍ത്തിക്കപ്പുറം കടന്നു പോവുന്ന തീവണ്ടി കാണാന്‍ പോവുന്നുണ്ട് ഇരുവരും. തിരിച്ചെത്തുമ്പോള്‍ ഇന്ദിര്‍ അമ്മായി മരണവക്ത്രത്തിലാണ്. പൊളിഞ്ഞ വീട് പുതുക്കിപ്പണിയാന്‍ വേണ്ട പണം കണ്ടെത്താനും, കുടുംബത്തെ മാന്യമായി പോറ്റാനും വേറെ വഴിയില്ലെന്ന് കണ്ടു ഹരിഹര്‍ പട്ടണത്തിലേക്ക് പോവുന്നതോടെ, കഷ്ടപ്പാടുകള്‍ ഇരട്ടിക്കുകയാണ്. ഏകാന്തതയും ദാരിദ്ര്യവും സര്‍ബജയയെ വിഷാദരോഗിയാക്കുന്നു. ഒരു ദിവസം മഴയത്ത് നൃത്തം ചെയ്യുന്ന ദുര്‍ഗ്ഗ ജ്വര ബാധിതയാകുന്നു. ചികിത്സയൊന്നും ലഭിക്കാതെ രോഗമൂര്‍ച്ചയുടെ ഒരു രാവില്‍ തകര്‍ത്തുപെയ്യുന്ന പേമാരിയോടൊപ്പം അവള്‍ മൃത്യുവിലേക്കു പോവുന്നു. പട്ടണത്തില്‍ നിന്ന് തിരിച്ചെത്തുന്ന ഹരിഹര്‍, താന്‍ വാങ്ങിക്കൊണ്ടുവന്ന കൗതുക വസ്തുക്കള്‍ എടുത്തു നിരത്തവേ, താങ്ങാനാവാതെ സര്‍ബജയ അയാളുടെ കാല്‍ക്കല്‍ വീഴുന്നു. മകള്‍ മരിച്ചുപോയെന്ന അറിവ് അയാളെ തകര്‍ക്കുന്നു. കുടുംബം തറവാടും ഗ്രാമവും ഉപേക്ഷിച്ചു പോവാന്‍ തീരുമാനിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് അപു അത് കണ്ടെത്തുന്നത്: പണ്ട് ദുര്‍ഗ്ഗ മോഷ്ടിച്ച അയല്‍വാസിയുടെ നെക് ലെസ്. അവളതു നിഷേധിക്കുകയായിരുന്നു. അപു അത് കുളത്തിലേക്ക് വലിച്ചെറിയുന്നു. അപുവും കുടുംബവും ഒരു കാളവണ്ടിയില്‍ ഗ്രാമം വിടുമ്പോള്‍, ഒരു സര്‍പ്പം അവരുടെ വീട്ടിലേക്കു ഇഴഞ്ഞു കയറുന്നുണ്ട്.
ചിത്രത്തിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളിലും മൂന്ന് സ്ത്രീകഥാപാത്രങ്ങള്‍ – ഇന്ദിര്‍ തക്രൂന്‍, ദുര്‍ഗ്ഗ, സര്‍ബജയ – തന്നെയാണ് പ്രാധാന്യത്തോടെ വരുന്നത്. ചിത്രാന്ത്യത്തില്‍, ദുര്‍ഗ്ഗയുടെ മരണാനന്തരം നെക് ലെസ് കണ്ടെത്തുന്ന നിമിഷത്തിലാണ് അപുവിന്റെ കര്‍തൃത്വം ആരംഭിക്കുന്നത്. പരമ്പരാഗതമായ ആണ്‍ കര്‍തൃത്വത്തിന്റെ ആദ്യ ചുവടാണ് അത്. തുടര്‍ന്ന് ചലച്ചിത്ര ത്രയത്തിലെ മറ്റു രണ്ടു ചിത്രങ്ങളുടെ സാധ്യതയും അവിടെയാണ് ഉരുത്തിരിയുന്നത് എന്ന് പറയാം. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഇന്ദിര്‍ തക്രുന്‍ എന്ന എണ്‍പതു പിന്നിട്ട വൃദ്ധയാണ്. കഥ പറഞ്ഞും, അത്യാവശ്യം കുശുമ്പും കുന്നായ്മയുമൊക്കെയായി എപ്പോഴും സര്‍ബജയക്ക്‌ തലവേദനയാവുമെങ്കിലും, കുട്ടികളുമായി അവര്‍ക്കുള്ള ഹൃദയബന്ധംഅപുവും ചേച്ചി ദുര്‍ഗ്ഗയുമായുള്ള ബന്ധം പോലെ തന്നെ സ്നേഹബന്ധുരമാണ്. ഗ്രാമ്യമായ കൗതുകങ്ങളും സന്തോഷങ്ങളുമൊക്കെയും പങ്കു വെച്ച്, മിടായിക്കച്ചവടക്കാരന്റെ പിറകെ പാഞ്ഞും നാടോടി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിച്ചും കാലിക്ക് പിറകെയും മരത്തിനു മുകളിലുമായി തെരുപ്പറക്കുന്ന ഇന്ത്യന്‍ ബാല്യം ഒപ്പിയെടുക്കുന്നതില്‍ സത്യജിത് റായ് കാണിച്ച മികവ് യഥാതഥ (realistic) മായിരിക്കുമ്പോഴും കാവ്യസുന്ദരമാണ്. ചൂളം വിളിച്ചു പായുന്ന തീവണ്ടിയെന്ന അത്ഭുതം കണ്ടു നില്‍ക്കുന്ന ബാല കൗതുകം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വളര്‍ന്ന ആര്‍ക്കും താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂര്‍ത്തമാണ്. ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട ഒരു രംഗമാണത്.

ചിത്രത്തിന്‍റെ ചില ഭാഗങ്ങളിലെ വേഗതയില്ലായ്മയും പ്രകടമായ ഇഴച്ചിലും വിമര്‍ശിക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ഒരു ദരിദ്ര ബംഗാളി ഗ്രാമത്തെ അതിന്റെ തനിമയില്‍ ചിത്രീകരിക്കാന്‍ നോവലില്‍ ഉപയോഗിച്ച ആ അവധാനത ആവശ്യമായിരുന്നു. ചിത്രത്തിനു വേണ്ടി അന്ന് തുടക്കക്കാരനായിരുന്ന രവിശങ്കര്‍ ഒരുക്കിയ സംഗീതവും ആദ്യ ഘട്ടത്തിലെന്നതിലുപരി പിന്നീടാണ് തിരിച്ചറിയപ്പെട്ടത്. ഒരര്‍ഥത്തില്‍ ഈ രണ്ടാമൂഴം ചിത്രത്തിന്‍റെ ചരിത്രം തന്നെയായിരുന്നു മുടങ്ങിപ്പോയേക്കാമായിരുന്ന നിര്‍മ്മാണം തൊട്ട്.




No comments:

Post a Comment