Featured Post

Showing posts with label Jeanine Cummins. Show all posts
Showing posts with label Jeanine Cummins. Show all posts

Sunday, December 1, 2024

American Dirt by Jeanine Cummins

ക്രോധത്തിനും മഞ്ഞുവീഴ്ച്ച




(ജിനി കമ്മിന്‍സിന്റെ American Dirt  സമകാലിക മെക്സിക്കന്‍ - അമേരിക്കന്‍ കുടിയേറ്റസംഘര്‍ഷങ്ങളുടെ തീക്ഷ്ണ ചിത്രീകരണമെന്ന നിലയില്‍ വമ്പന്മാരുടെ പുകഴ്ത്തലിനും റേസിസ്റ്റ്പ്രതിലോമപരം എന്നൊക്കെ അതിലേറെ ഇകഴ്ത്തലിനും ഒരുപോലെ നിമിത്തമായസമീപകാല സാഹിത്യത്തില്‍ സമാനതകളില്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തിയ നോവലാണ്.)

 

“നമ്മുടെ കാലത്തെ ‘ഗ്രേപ്സ് ഓഫ് റാത്ത്’ എന്ന പ്രശംസ ഓപ്ര ബുക്ക് ക്ലബ്ബില്‍ നേടിയെടുക്കുക, ഒപ്പം തികച്ചും പ്രതിലോമപരംനഗ്നമായ റേസിസ്റ്റ് കൃതിട്രോമ പോണ്‍  എന്നൊക്കെ ഇകഴ്ത്തപ്പെടുകയും ചെയ്യുക- ഈയിടെ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഒരു നോവലിന്റെ വിധിയാണിത്: ജിനി കമ്മിന്‍സ് എഴുതിയ American Dirt വിചിത്രമായ ഈ ‘അങ്ങേയറ്റങ്ങ’ളിലേക്കാണ് വലിച്ചിഴക്കപ്പെട്ടത്‌. മെക്സിക്കന്‍ മതില്‍ എന്ന രൂപകം അടയാളപ്പെടുത്തുന്ന കുടിയേറ്റവും അഭയാര്‍ഥിത്തവും നിയാമകമായിക്കഴിഞ്ഞ വര്‍ത്തമാന കാലം ഫിക് ഷനില്‍ ഒട്ടേറെ പ്രതിഭാധനരുടെ തട്ടകമായിട്ടുണ്ട്. കാര്‍ലോസ് ഫ്യുയെന്തസിനെ പോലുള്ള കുലപതികള്‍ മുതല്‍  ലൂയിസ് ആല്‍ബെര്‍ട്ടോ ഉറേയയെ പോലുള്ള പ്രശസ്തരും ഗബ്രിയേല യിബാറയെ പോലുള്ള പുതിയ എഴുത്തുകാരും വരെ ഡ്രഗ് കാര്‍ട്ടലുകള്‍ സൃഷ്ടിക്കുന്ന ഭീഷണാവസ്ഥയെന്ന ലാറ്റിന്‍ അമേരിക്കന്‍വിശേഷിച്ചും മെക്സിക്കന്‍അനുഭവങ്ങള്‍  ആവിഷ്കരിച്ചിട്ടുണ്ട്. വിഭജന മതില്‍ ദേശീയതയുടെ ചിഹ്നമായി എടുത്തുകാട്ടപ്പെടുന്ന ട്രമ്പ്‌ കാലത്തും ഐക്യ നടുകലിലേക്കുള്ള അനന്തമായ ‘അനധികൃത’ മെക്സിക്കന്‍ കുടിയേറ്റത്തിന്റെ കാരണങ്ങള്‍ മിക്കപ്പോഴും നേരിട്ടോ അല്ലാതെയോ കാര്‍ട്ടലുകളുമായി ബന്ധിതമാണ്. അത്തരം ഒരു കഥ പറയുമ്പോള്‍ രചനയുടെ ആധികാരികത രചയിതാവിന്റെ പൌരത്വവുമായി അനിവാര്യവുമായും കൂട്ടി വായിക്കേണ്ടതുണ്ട് എന്നതായിരുന്നു ഒരു വെള്ളക്കാരിയുടെ ഏകപക്ഷീയ നിരീക്ഷണങ്ങള്‍ ആരോപിക്കപ്പെട്ട പുസ്തകത്തിനെതിരെ ഏറ്റവും പ്രധാനമായി ഉന്നയിക്കപ്പെട്ട വിമര്‍ശനം.

മെക്സിക്കന്‍ നഗരമായ അകാപുല്‍കോയില്‍ പുസ്തകക്കട നടത്തുന്ന ലിഡിയ ഉയര്‍ന്ന ചിന്തകളും വിമോചിത കുടുംബ സങ്കല്‍പ്പങ്ങളും പങ്കുവെക്കുന്ന യുവ മാതാവും സമാന ചിന്താഗതിക്കാരനും ജേണലിസ്റ്റുമായ ഭര്‍ത്താവുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്ന കുടുംബിനിയുമാണ്. ഒരു നാള്‍ മികച്ച സാഹിത്യാഭിരുചി പ്രകടമാക്കുന്ന ഹാവിയര്‍ പുസ്തകക്കടയിലെത്തുന്നതും യാദൃശ്ചികമായി തനിക്കേറെ പ്രിയപ്പെട്ടഎന്നാല്‍ അധികമാരും പരിഗണിക്കാറില്ലാത്ത രണ്ടു പുസ്തകങ്ങള്‍ ഉള്‍പ്പടെ വലിയൊരു ശേഖരം വാങ്ങിക്കുന്നതും പുതിയൊരു അപൂര്‍വ്വ സൌഹൃദത്തിലേക്കു നയിക്കുന്നു. എന്നാല്‍ കാണപ്പെടുന്നതും വസ്തുതയും ഒന്നായിരിക്കണമെന്നില്ലെന്ന ജീവിത നിഗൂഡത ഹവിയറിന്റെ കാര്യത്തില്‍ ഭീഷണമായ രൂപത്തിലാണ് ലിഡിയയെ ബാധിക്കുക. പ്രചണ്ഡമായ ആ തിരിച്ചറിവിനൊടുവില്‍  അവര്‍ സ്വയം കണ്ടെത്തുക ഒരു പറിച്ചെറിയപ്പെടലിന്റെ രൂപത്തിലാണ്. കുടുംബത്തില്‍ ഭര്‍ത്താവുള്‍പ്പടെ പതിനാറു പേരുടെ കൂട്ടക്കുരുതിക്കൊടുവില്‍ കഷിച്ചു രക്ഷപ്പെട്ട് എട്ടുവയസ്സുകാരന്‍ ലൂക്കയെന്ന കുഞ്ഞുമകനോടൊപ്പം ഒരു രായ്ക്കുരാമാനം പലായനത്തിലേക്കും വിനാശകാരിയായ സൗഹൃദം അവളെ കൊണ്ടെത്തിക്കുന്നു. ഭൂമുഖത്ത് ഒരു ജേണലിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും അപകടകരം എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യത്ത്ദേശത്തെ ഏറ്റവും ശക്തമായ മയക്കു മരുന്ന് മാഫിയയുടെ പുതിയ തലവന് തന്റെ അസ്തിത്വത്തെ കടപുഴക്കിയ പുത്രീവിയോഗത്തിലേക്ക് നയിച്ച ജേണലിസ്റ്റിക് അനാവരണത്തോട് കണക്കു തീര്‍ക്കാതെ വയ്യാതിരുന്നതിന്റെ ഫലം. പിരിമുറുക്കത്തോടെ കഥ പറയാനറിയാവുന്ന നോവലിസ്റ്റിന് വാഗ്ദത്ത ഭൂമിയായ ‘വടക്കോട്ടു’ള്ള (el north) കുടിയേറ്റ ദുരന്തങ്ങളുടെ ‘ഗ്രാഫിക് ആവിഷ്കാരത്തിന് ആവശ്യമായ ഭൂമിക ഈ വിധം ഒരുങ്ങിക്കിട്ടുകയാണ് നോവല്‍ ആരംഭത്തില്‍ തന്നെ. നാനൂറ്റി എമ്പതോളം പുറങ്ങളില്‍ വ്യാപിച്ചു കിടക്കുമ്പോഴും മികച്ച പേജ് ടേണറിന്റെ ചടുലത ഉറപ്പുവരുത്താന്‍ ഒരു ‘കാര്‍ട്ടല്‍’ നോവലിന്റെ ഘടന നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്.

‘മൂങ്ങ’യെന്നറിയപ്പെടുന്ന കാര്‍ട്ടല്‍ തലവന്റെ കണ്ണുകള്‍ സദാ പിന്തുടരുന്നുണ്ട് എന്ന ഭയപ്പാടോടെ ഒളിച്ചും പതുങ്ങിയും സമയത്തോട്‌ മത്സരിച്ചും, ശീലിച്ചു പോയ ഉപരി-മധ്യവര്‍ഗ്ഗ സൌകര്യങ്ങളൊന്നുമില്ലാത്ത പലായന ദുരിതങ്ങള്‍ ഏറ്റുവാങ്ങിയും മുന്നോട്ടു പോകുന്ന ലിഡിയയും സാഹചര്യത്തിന്റെ പ്രത്യേകതയില്‍ സാഹസിക കൌതുകവും ഒപ്പം അച്ഛന്‍ പകര്‍ന്നു നല്‍കിയ ‘സംരക്ഷക ആണത്തത്തിന്റെ പ്രയോഗ സാധ്യത നല്‍കുന്ന ‘മുതിരല്‍’ ഭാവവും പങ്കുവെക്കുന്ന ലൂക്കയും എത്രമാത്രം കുടിയേറ്റ നിസ്സഹായതയുടെ പ്രതീകങ്ങളാണ് എന്നത് നോവലിലെ ഒരു പ്രശ്നമാണ്. തനിക്കു പതിനേഴു വയസ്സയിരിക്കെ കാന്‍സര്‍ ബാധിതനായ പിതാവ് മരിച്ചപ്പോള്‍, ലൂക്കക്കു മുമ്പ് ഏറെ വൈകിയ ഘട്ടത്തില്‍ ഒരബോര്‍ഷന്‍ സംഭവിച്ചപ്പോള്‍ലൂക്കായുടെ ജനന സമയത്ത് ഇനിയവള്‍ക്ക് ഗര്‍ഭിണിയാകാനാവില്ല എന്ന് ഡോക്റ്റര്‍ അറിയിച്ചപ്പോള്‍ - അപ്പോഴൊക്കെ അനുഭപ്പെട്ട, പ്രാര്‍ത്ഥന അസാധ്യമാക്കിയ മരവിപ്പ് ലിഡിയയെ വീണ്ടും പിടികൂടുന്നു. യാത്രക്കിടെ അവര്‍ കണ്ടുമുട്ടുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇതര മനുശ്യര്‍ ഒട്ടുമുക്കാലും അവരില്‍ നിന്നു ഭിന്നമായ സാഹചര്യങ്ങളില്‍ ഭിന്ന ദേശങ്ങളില്‍ നിന്ന് പറിച്ചെറിയപ്പെട്ടവരും പിറകില്‍ പാലങ്ങള്‍ തകര്‍ന്നു വീണവരുമാണ്. ഹോണ്ടുറാസില്‍ നിന്നുള്ള അത്യപകടകരമായ സൌന്ദര്യമുള്ള സോലെദാദ് – റബേക്കാ സഹോദരിമാരുടെ കഥയിലും കാര്‍ട്ടല്‍ സാന്നിധ്യം തന്നെയാണ് വില്ലനാവുന്നത്. കുടിയേറ്റക്കാര്‍ നേരിടുന്ന നാനാതരം പ്രതിസന്ധികളും ആള്‍നാശവും, മനുഷ്യക്കടത്തിന്റെ ഭീകരതയും സെക്സ് ട്രാഫിക്കിങ്ങിന്റെ ഭീഷണിയുമെല്ലാം ഒരു ഹോളിവുഡ് ത്രില്ലറിന്റെ പിരിമുറുക്കത്തോടെ ആവിഷ്കരിക്കാന്‍ ഈ കഥാപാത്രങ്ങള്‍ നോവലിസ്റ്റിനു അവസരമൊരുക്കുന്നു. ‘ഓരോ ദിവസവും ഓരോ പുതിയ ഭീകരാനുഭവങ്ങള്‍അത് കഴിയുമ്പോള്‍ അതിവിചിത്രമായ നിര്‍വ്വികാരതഇതൊക്കെ തങ്ങള്‍ കടന്നു പോന്നോ എന്ന അവിശ്വസനീയത – മനസ്സ് എന്നതൊരു മാന്ത്രികയാണ്മനുഷ്യന്‍ തന്നെയും’ എന്ന് ലിഡിയ ചിന്തിക്കുന്നു. ഉള്ളുലക്കുന്ന അനുഭവങ്ങള്‍ ഒട്ടേറെയുള്ള നോവലില്‍ വഴിമധ്യേ പൊലിയുന്ന ജീവിതങ്ങളും ഏറ്റുമുട്ടുന്ന ജൈവചോദനകളും മദമാത്സര്യങ്ങളും എല്ലാമുണ്ട്; നിസ്സഹായരായ കുടിയേറ്റക്കാരെ അട്ടയെ പോലെ ഊറ്റിക്കുടിക്കുന്ന ഇടനിലക്കാരും. ഒരുവേള ഇതുതന്നെയാണ് പുസ്തകത്തെ സ്റ്റീന്‍ബെക്കിന്റെ മാസ്റ്റര്‍പീസിനോട് തുലനം ചെയ്യാന്‍ ചില നിരൂപകരെ പ്രേരിപ്പിച്ചതും. മുള്‍മുനയില്‍ നിര്‍ത്തുന്ന പരിണാമ ഗുപ്തിക്കൊടുവില്‍ അതിര്‍ത്തിയിലെ മുള്‍ വേലിക്കുള്ളിലൂടെ കയ്യിട്ട് ‘വടക്ക്’ ഭൂമിയില്‍ വിരല്‍ തൊടുന്ന സോലെദാദില്‍ അങ്ങനെയൊരു ചിന്തയുണ്ട്: “അവള്‍ വെളിയിലൂടെ തുപ്പുന്നു. അവിടെ അമേരിക്കന്‍ മണ്ണില്‍ തന്റെ ഒരംശം ബാക്കിവേക്കാന്‍ മാത്രം.” എങ്കിലും സ്റ്റീന്‍ബെക്കിന്റെ മാ ജോഡിന്റെയോ റോസ് ഓഫ് ഷാരോണിന്റെയോ ഒന്നും നിഴല്‍ പോലും ആകുന്നില്ല ജീനി കമ്മിന്‍സിന്റെ ഒരു പത്രസൃഷ്ടിയും. മുഖ്യ കഥാപാത്രത്തിന്റെ പലായനമാകട്ടെ, അന്തിമമായി ഒരനാവശ്യമായിരുന്നു എന്ന അവസാന നിമിഷ ‘വെളിപ്പെടുത്തല്‍ തന്നെയും ഈ നിസ്സാരതയുടെ തുടര്‍ച്ചയായി കാണാവുന്നതാണ്.

നരകാനുഭവങ്ങളിലും മാനുഷികതയുടെ തുരുത്തുകള്‍ കണ്ടെത്താനാവും എന്നത് ഫിക്ഷന്റെ സാധ്യതയില്‍ വരാത്തതല്ല. എന്നാല്‍ നന്മയുടെ അതിപ്രസരം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കുടിയേറ്റമെന്ന ഇരുട്ടില്‍ ഇത്രക്കങ്ങു നിറഞ്ഞു നില്‍ക്കുമോ എന്നത് പുസ്തകത്തിന്റെ ഒരു ദൌര്‍ബല്ല്യം തന്നെയാണ്. അമേരിക്കന്‍ മണ്ണില്‍ കാര്യങ്ങളെല്ലാം ഇത്രക്കങ്ങു ശുഭാകരമാകും എന്ന മട്ടില്‍ ഒരു ‘കൈറ്റ് റണ്ണര്‍’ പരിസമാപ്തി നോവലിന് നല്‍കുന്നത് പ്രശ്നപരിഹാരം എഴുത്തുകാരിയുടെ ബാധ്യതയാണ് എന്ന ജനപ്രിയ സാഹിത്യ സമീപനമായി വിലയിരുത്താം. അതത്രക്കങ്ങു പ്രവര്‍ത്തനക്ഷമമല്ല എന്ന ചിന്ത കൊണ്ട് തന്നെയാവണംകുടിയേറ്റാനന്തര കഥകളെല്ലാം ഹ്രസ്വമായ ഒരു സമാപന അധ്യായത്തില്‍ നോവലിസ്റ്റ് ചുരുട്ടിക്കെട്ടുന്നതും. ‘അമേരിക്കന്‍’ എന്ന പദം തലക്കെട്ടില്‍ ഇടം പിടിക്കുന്ന കൃതികള്‍ മിക്കപ്പോഴും ആ ‘അമേരിക്കന്‍ സ്വപ്ന’മെന്ന അലസജീവിത വീക്ഷണത്തിന്റെ നിശിതമായ നിരീക്ഷണങ്ങളിലാണ് ശ്രദ്ധയൂന്നാറുള്ളത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരീക്ഷണത്തിലും അത്രകണ്ട് വിജയിക്കുന്ന കൃതിയല്ല ‘അമേരിക്കന്‍ മണ്ണ്.’