Featured Post

Showing posts with label Storyteller. Show all posts
Showing posts with label Storyteller. Show all posts

Sunday, February 23, 2014

The Storyteller by Mario Vargas Llosa

അതിജീവനത്തിന്റെ ആമസോണ്‍ പാഠങ്ങള്‍




ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ലോകമെങ്ങുമുള്ള വായനക്കാരുടെ പ്രഥമ പരിഗണനകളില്‍ ഒന്നായ അറുപതുകള്‍ തൊട്ട് ആ ധാരയുടെ സവിശേഷ സ്ഥാനത്തുണ്ട് പെറൂവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ്‌ യോസയുടെ കൃതികള്‍. 2010-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം നല്‍കുമ്പോള്‍, അത് കൊണ്ട് തന്നെ, ഏറെ വൈകിപ്പോയ ഒരു തെറ്റ് തിരുത്തുക മാത്രമായിരുന്നു സ്വീഡിഷ് അക്കാദമി. അധികാരപ്രമത്തതയുടെ ഏകാധിപത്യ സ്വരൂപങ്ങളെയും വിജയ പരാജയങ്ങള്‍ക്കപ്പുറത്തുള്ള തീക്ഷ്ണമായ ചെറുത്തുനില്‍പ്പിന്റെയും ഗാഥകളാണ് യോസയുടെ പ്രമേയ പരിസരങ്ങളില്‍ ഏറെയും. പെറൂവിയന്‍ സമൂഹത്തെ കുറിച്ചുള്ള നേരനുഭവ / ജീവിത ബോധ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍. ആ നിലക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളില്‍ പ്രത്യേക സ്ഥാനമുണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട The Storyteller എന്ന കൃതിക്ക്. ഒരു കൃതി കാലാതിവര്‍ത്തിയാവുന്നത് അതിന്റെ പ്രമേയപരമായ ഉത്കണ്ഠകള്‍ എപ്പോഴും പ്രസക്തമായിരിക്കുമ്പോള്‍ കൂടിയാണല്ലോ.

ജൈവീകവും പ്രകൃതി- പാരിസ്ഥിതിക സൗഹാര്‍ദ്ദപരവും ഒരു സ്പിഷീസ് എന്ന നിലക്ക് മനുഷ്യന്റെ അതിജീവനത്തിന്റെതന്നെ ആദിമത്തനിമയുടെ നിദര്‍ശനവുമായ എന്തിനെയും തകര്‍ത്തുകളയുക എന്ന സ്വയം പരാജയപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രത്തിലാണ് ആഗോള വല്‍കൃത, മൂലധന കോര്‍പ്പറേറ്റ് താല്പര്യങ്ങളെന്നും ഈ പണ്ടോരയുടെ പെട്ടി അതിന്റെ ഏറ്റവും ഭീഷണമായ രീതിയില്‍ തുറന്നു വിട്ടത് കൊളോണിയലിസത്തിന്റെ ദുരയായിരുന്നു എന്നതും ഇന്ന് തര്‍ക്ക വിഷയമല്ല. ഈ തിരിച്ചു പോക്കില്ലാത്ത ആത്യന്തിക മാനുഷിക വിഡ്ഢിത്തത്തിന്റെ ഏറ്റവും നിസ്സഹായരായ ഇരകള്‍ ലോകമെമ്പാടുമുള്ള/ ഉണ്ടായിരുന്ന ആദിമ നിവാസികള്‍ ആണ്/ ആയിരുന്നു എന്നതും നിസ്തര്‍ക്കം തന്നെ. പെറൂവിയന്‍ ആമസോണ്‍ ഉള്‍ വനങ്ങളുടെ ആദിമത്തനിമയില്‍ തങ്ങളുടെ ഗോത്ര സംസ്കൃതിയില്‍ പൊറുത്തുവന്ന ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് കൊളോണിയലിസം അതിന്റെ 'വെളുത്തവന്റെ ബാധ്യത' (the white man's burden') ആയ 'സാംസ്കാരികോദ്ധാരണ' ('civilizing the savages')മെന്ന മുച്ചൂടും കപടവും മനുഷ്യത്വരഹിതവുമായ അജണ്ടയുമായി കടന്നു വരുന്നത് ലോകമെമ്പാടുമുള്ള സമാനമായ കടന്നു കയറ്റങ്ങളുടെ ഭാഗമായിട്ട് തന്നെയാണ്. തദ്ദേശീയരെ മിഷണറി പ്രവര്‍ത്തനത്തിന്റെയും നരവംശ ശാസ്ത്ര പഠനത്തിന്റെയും മറവില്‍ പാശ്ചാത്യ വല്‍ക്കരിക്കാനും അത് വഴി അവരുടെ സാംസ്കാരികത്തനിമ നശിപ്പിക്കാനുമുള്ള ശ്രമങ്ങളും ഒരര്‍ഥത്തില്‍, റബ്ബര്‍ കൃഷിക്ക് ആവശ്യമായ മാനുഷിക അദ്ധ്വാന വിഭവം കണ്ടെത്തുന്നതിനായി നടമാടിയ അടിമ വേട്ടയുടെ ഒരു തുടര്‍ച്ച തന്നെയാണ്.

1950-കളുടെ പെറൂവിയന്‍ പശ്ചാത്തലത്തില്‍ പ്രധാനമായും രണ്ടു കഥാ പുരുഷന്മാരിലൂടെ ആമസോണ്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ പെട്ട ജനതയോടുള്ള പരിഷ്കൃത സമൂഹത്തിന്റെ വിനിമയങ്ങളെ പ്രശ്നവല്‍ക്കരിക്കുകയാണ് നോവലില്‍. മാക്കിഗംഗ എന്ന ഗോത്ര വിഭാഗത്തിന്റെ കഥപറച്ചില്‍ക്കാര(The Storyteller)നായിത്തീരുന്ന സോള്‍ സുറാറ്റസ് എന്ന സാന്‍ മാര്‍ക്കോസ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി പ്രതിനിധാനം ചെയ്യുന്ന കാഴ്ചപ്പാടില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ കാലാകാലങ്ങളായുള്ള വിശ്വാസാചാര ക്രമങ്ങളും ജീവിത രീതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കപ്പെടേണ്ടതുണ്ട്. സ്വന്തം മണ്ണിനോടും വിഭവങ്ങളോടുമുള്ള അവരുടെ സനാതനമായ അവകാശം പരിപാലിക്കപ്പെടേണ്ടതുണ്ട്. അവരുടെ സാംസ്ക്കാരിക സാമൂഹികത്തനിമയില്‍ ഒരു കാരണ വശാലും പുറം ലോകം ഇടപെടെണ്ടതില്ല എന്ന നിലപാട് ഈ വിഭാഗം കൈക്കൊള്ളുമ്പോള്‍, മറു വിഭാഗമാകട്ടെ, അത്തരം പ്രാകൃത സമൂഹങ്ങള്‍ക്ക് ആധുനിക വല്‍ക്കരണത്തിലൂടെയല്ലാതെ പുതിയ കാലത്തിന്റെ സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും അത് കൊണ്ട് തന്നെ അവരെ ആധുനിക സമൂഹവുമായി കണ്ണിചേര്‍ക്കേണ്ടതുണ്ടെന്നും കരുതുന്നു. ഈ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന കഥാപാത്രത്തെ നോവലിസ്റ്റുമായിത്തന്നെ താദാത്മ്യപ്പെടുത്താം. നോവലിന്റെ ഒടുവില്‍ ഈ കഥാപാത്രം ദേശീയ ടെലിവിഷനില്‍ അവതരിപ്പിക്കുന്ന പരിപാടിയിലൂടെ തന്റെ കാഴ്ചപ്പാടിന് തെളിച്ചം നല്‍കാന്‍ ശ്രമിക്കുമ്പോള്‍, സോള്‍ പൂര്‍ണ്ണമായും ഗോത്ര വിഭാഗത്തില്‍ ലയിച്ചു ചേരുന്നു.

തനിമയും സങ്കലനവും :

പെറൂവിയന്‍ ആദിമ ഗോത്രങ്ങളുടെ സാംസ്കാരികത്തനിമ ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളോട് കലഹിച്ചുകൊണ്ട് നിലനില്‍പ്പിനായി നിരന്തരം 'നടന്നു'പോയിക്കൊണ്ടിരിക്കുന്നത് നോവലിന്റെ പ്രധാന ധാരയാണ്. 'നടന്നു കൊണ്ടിരിക്കുക' എന്നത് അതിജീവിക്കുക എന്നതിന്റെ പര്യായമാവുന്നുണ്ട് നോവലില്‍. ഒരിടത്ത് താമസമാക്കുക എന്നത്, പരാജയപ്പെടുത്താനാവാത്ത ശത്രുവിന് മുന്നില്‍ സ്വയം നശിക്കുക എന്നാവുമ്പോള്‍, നേരിടാനാവാത്ത അപകടസന്ധിയില്‍ ഏറ്റവും കുറച്ചു ശേഷിപ്പുകളുമായി നടന്നു പോവുക എന്നത് 'സൂര്യന്‍ വീണു പോവാതിരിക്കാ'നും എല്ലാം ഒടുങ്ങാതിരിക്കാനുമുള്ള വഴിയായിത്തീരുന്നു. മാക്കിഗംഗ സമൂഹം നിരന്തരം നടക്കുന്നു. പ്രകൃത്യാ അഹിംസാ മനോഭാവക്കാരായ ഗോത്രവാസികളെ സംബന്ധിച്ചു ആരുമായും ഏറ്റുമുട്ടല്‍ ഒഴിവാക്കേണ്ടതുമുണ്ട് എന്നതും സത്യാന്വേഷണത്തിന്റെ ആദി രൂപമായ 'നൊമാഡിസ'ത്തെ അവര്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്. അത് കൊണ്ട് 'സംസ്കരിച്ചു' നശിപ്പിക്കുന്ന മിഷിണറിമാരില്‍ നിന്ന് മാത്രമല്ല അടിമ വേട്ടക്കെത്തുന്ന 'വിറാകോച്ച'(വെളുത്ത വര്‍ഗ്ഗക്കാരനെ സൂചിപ്പിക്കുന്ന അനിഷ്ടപ്രയോഗം) കളില്‍ നിന്നും അവര്‍ ഉള്‍ വനങ്ങളിലേക്ക് നടന്നു മറയുന്നു; തുറിച്ചു നോക്കുന്ന ഉന്മൂലനം യാഥാര്‍ത്ഥ്യമാവുന്നത് വരെയും. എന്നാല്‍, ഈ പാലായനം അന്തിമമായി അവരുടെ രക്ഷക്കെത്തുകയില്ലെന്നും, 'ഏതാനും മെരുങ്ങാത്ത മനുഷ്യരുടെ ചെറു സമൂഹവും തകര്‍ന്നു പോയ കുടുംബങ്ങളുമായി എപ്പോഴും പാലായനം ചെയ്യേണ്ടി വരുന്ന, ഒടുവില്‍ സമ്പൂര്‍ണ്ണ ഉന്മൂലനത്തിലൊടുങ്ങിയേക്കാവുന്ന, അപ്പോഴും തങ്ങളുടെ ഭാഷയെയും സമ്പ്രദായങ്ങളെയും കുഞ്ഞു ദൈവങ്ങളെയും മുറുകെ പിടിക്കുന്ന വെറുമൊരു പരാജയപ്പെട്ട വിഭാഗമായി' അവര്‍ക്ക് ഓടുങ്ങേണ്ടി വരുമെന്നും ആഖ്യായികാകാരന്‍ ഭയപ്പെടുന്നു. ഗൃഹാതുരത്വത്തോടെയെങ്കിലും, 'ഇപ്പോഴും നിലനില്‍ക്കുകയും ഒരു സജീവ സാംസ്കാരിക സാധ്യത ആയിരിക്കുകയും ചെയ്യുന്ന ഒന്നിനെ നശിപ്പിക്കുക എന്നത് വേദനാജനകമാണെങ്കിലും, നമുക്ക് ചിലപ്പോള്‍ ചില തെരഞ്ഞെടുപ്പുകള്‍ അനിവാര്യമായേ'ക്കുമെന്നും 'സാമ്പത്തികവും സാമൂഹികവുമായി ഇത്രയേറെ അന്തരം നില നില്‍ക്കെ, ഇന്ത്യന്‍ സംസ്കാരങ്ങളെ ബലികഴിച്ചു കൊണ്ട് മാത്രമേ ആധുനിക വല്‍ക്കരണം സാധ്യമാവൂ' എന്നും അയാള്‍ വിചാരിക്കുന്നു. എന്നാല്‍ നോവലില്‍ വ്യത്യസ്ത സംസ്കൃതികളുടെ തിരിച്ചറിയാനാവാത്ത വിധത്തിലുള്ള സങ്കലനമാണ് ഉറ്റുനോക്കുന്നത് എന്ന് പറയാം. നോവലിസ്റ്റ് ഡാന്റെയും മാക്ക്യവെല്ലിയും നവോത്ഥാന കലയും പഠന വിഷയമാക്കി ഫ്ലോറെന്‍സിലേക്ക് പോവുമ്പോള്‍, ആമസോണ്‍ വനാന്തര ജീവിതത്തിന്റെ ചിത്ര പ്രദര്‍ശന വേദിയില്‍ നിന്നാണ് മാക്കിഗംഗ ഗോത്ര കാഥികന്റെ ചിത്രം കണ്ടെത്തുന്നതും തന്റെ സഹ വിദ്യാര്‍ഥിയായിരുന്ന സോളിനെ തിരിച്ചറിയുന്നതും. ജൂതനായ സോളിനെ, പലായനത്തിന്റെ ആദിമ ഇരയുടെ അതേ ജനിതകം തന്നെയാവാം, ആമസോണ്‍ ഗോത്ര പാലായന ദൈന്യങ്ങളിലേക്കും അടുപ്പിച്ചിരിക്കുക എന്ന് ന്യായമായും അയാള്‍ ഊഹിക്കുമ്പോള്‍, വ്യത്യസ്ത കാല ദേശങ്ങള്‍ക്കപ്പുറം രണ്ടു സംസ്കാരങ്ങള്‍ രക്തം രക്തത്തെ തൊടുകയാവാം. സോളിന്റെ ഇഷ്ട കഥാപാത്രമായ ഗ്രിഗോര്‍ സാംസയെ പോലെ അയാളുടെ മുഖത്തെ ജന്മനാ ഉള്ള, അറപ്പ് തോന്നിക്കുന്ന വലിയ കടുത്ത പാടിന്റെ വൈരൂപ്യവും ഒറ്റപ്പെടുന്നവരുടെ ദൈന്യം അയാളെ കൂടുതല്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടാവാം. അയാളുടെ മനസ്സില്‍ യഹോവയും ക്രിസ്തുവും ഗ്രിഗോര്‍ സാംസയും മാക്കിഗംഗ വിഭാഗത്തിന്റെയും മറ്റനേകം ഗോത്ര വിഭാഗങ്ങളുടെയും എണ്ണമറ്റ പ്രാകൃത ദൈവങ്ങളും (animistic gods) കെട്ടു പിണയുന്നുണ്ട് എന്ന് തീര്‍ച്ച. അപ്പോള്‍ അയാള്‍ ഒരേ സമയം മോശെയും ജീസസും മാക്കിഗംഗ വിഭാഗത്തിന്റെ കഥപറച്ചില്‍ക്കാരനും ആവുന്നുണ്ട്‌, .എല്ലാം ചേര്‍ന്ന് ഒരു 'റ്റാസുറിഞ്ചി' (ഭിന്ന മുഖങ്ങളുള്ളവന്‍) ഗ്രിഗോര്‍ സാംസയും. മാക്കിഗംഗയാവട്ടെ, നങ്കൂരമില്ലാത്ത ജൂതനുമാവുന്നു.

കഥ പറച്ചില്‍

ഒരേ സമയം കഥപറച്ചിലിനെ കുറിച്ചുള്ള ഒരു നോവല്‍ ആയും കഥയായും നില്‍ക്കുന്ന ഒരു 'metafiction' ആയി ഈ നോവലിനെ കാണാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റ് സ്വയം ആഖ്യാതാവ് ആയ അധ്യായങ്ങളില്‍ അത് ഗോത്രത്തിന്റെ കഥ പറച്ചില്‍ക്കാരനായ സുഹൃത്തിന്റെ പുരാവൃത്തം ചികയുന്ന അന്വേഷണമാണ്. ഒന്നിടവിട്ട അധ്യായങ്ങളിലായി കടന്നു വരുന്ന സോള്‍ സുറാറ്റസ് ആഖ്യാതാവുന്ന ഭാഗങ്ങളിലാവട്ടെ, കഥപറച്ചില്‍ തന്നെയാണ് എല്ലാം. മാക്കിഗംഗ സമൂഹത്തില്‍ കഥപറയുന്നവന്‍ (Hablador) സവിശേഷ പദവി ഉള്ളയാളാണ്. ഗോത്രത്തിന്റെ സ്വകാര്യതയാണയാള്‍; അയാളെ സംബന്ധിച്ച് അന്യരോട് സംസാരിക്കാന്‍ പോലും അവര്‍ക്കിഷ്ടമല്ല. കഥ പറയല്‍ വെറും നേരമ്പോക്കല്ല അവര്‍ക്ക്. തികച്ചും പ്രാചീനവും തങ്ങളുടെ അസ്തിത്വത്തെ തന്നെ ചൂഴ്ന്നു നില്‍ക്കുന്നതുമായ ഒന്നാണത്. ഇവിടെ കഥകള്‍ ഒരു സംസ്കാരത്തിന്റെ അന്തസ്സത്തയാണ്; ഒരു സമൂഹത്തിന്റെ സാംസ്കാരികാസ്ഥിത്വത്തെ മുഴുവനായും ആഴത്തിലും ഉള്‍കൊള്ളുന്ന ഒരാള്‍ക്ക്‌ മാത്രം ചെയ്യാനാവുന്നത്. മാക്കിഗംഗ സംസ്കൃതിയുടെ അകക്കാമ്പിലേക്കുള്ള യാത്രയില്‍ അയാള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും, കണ്ടെടുക്കുന്ന ഗോത്ര മിത്തുകളും വിശ്വാസ ക്രമങ്ങളും അവക്കിടയില്‍ തന്റെ പ്രത്യേക പദവിയില്‍ അയാള്‍ സാധിച്ചെടുക്കുന്ന സങ്കലനങ്ങളും ആണ് ഒരര്‍ഥത്തില്‍ നോവലിന്റെ പ്രമേയം. മാക്കിഗംഗ സമൂഹം ആഴ്ന്നുകിടക്കുന്ന വിശ്വാസാചാര ധാരാളിത്തങ്ങളില്‍നിന്നു വ്യത്യസ്തമായി രണ്ടു ആഖ്യാതാക്കളും അയഞ്ഞ മത- വിശ്വാസ നിലപാടുകള്‍ ഉള്ളവരാണ്. തന്റെ മതപരമായ പശ്ചാത്തലത്തെ കുറിച്ച് വളരെ തണുത്ത രീതിയിലാണ് നോവലിസ്റ്റ് പ്രതിപാദിക്കുന്നത്: “കാത്തോലിക്ക മതം വെറുമൊരു തെന്നലാണ്, വെറും അരമണിക്കൂറിന്റെ ഞായറാഴ്ച പ്രാര്‍ഥനയും മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും തീരെ കുറഞ്ഞൊരു സമയമെടുക്കുന്ന ഒരു സഭാപ്രസംഗവും.” മതത്തെ വെറുമൊരു ചടങ്ങ് എന്നതിനപ്പുറം പ്രസക്തിയൊന്നുമില്ലാത്ത ഒന്നായാണ് അയാള്‍ കാണുന്നത്. സോള്‍ ആവട്ടെ, തന്റെ ജൂത മത വിശ്വാസത്തെ അച്ഛനെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്നതിലപ്പുറം എടുക്കുന്നില്ല. ഒരു ഘട്ടത്തില്‍ ഇസ്രായേലിലേക്ക് പോകുന്നു എന്ന് പുറത്തു പറയുന്നുണ്ടെങ്കിലും അയാള്‍ ആമസോണിന്റെ ഗോത്ര ജീവിതങ്ങളുടെ അന്തരാളങ്ങളിലേക്കാണ് പോകുന്നത്. എന്നാല്‍, മനുഷ്യന്റെ സഞ്ചിതാനുഭവങ്ങള്‍ എന്ന നിലയില്‍ ജൂത മത മിത്തുകളെയും ക്രിസ്തീയ മിത്തുകളെയും മാക്കിഗംഗ സഞ്ചിത സംസ്കൃതിയുമായി അയാള്‍ സന്നിവേശിപ്പിക്കുന്നുമുണ്ട്. അങ്ങനെയാണ് അയാളുടെ കഥ പറയല്‍ ഒരേ സമയം ഗോത്ര ഗാഥയും മനുഷ്യ കുല ഗാഥയും ആവുന്നത്.
ചരിത്രം, മുന്‍ വിളികള്‍

ക്രിസ്തുമത പ്രചാരണം, കൊളോണിയലിസം, അടിമ / മനുഷ്യ വേട്ട എന്നിവയാണ് മറ്റേതൊരു ആമസോണ്‍ ആദിമ സമൂഹത്തെയും പോലെ മാക്കിഗംഗ സമൂഹത്തെയും നശിപ്പിച്ച മൂന്നു ഘടകങ്ങളെന്നു സോള്‍ സുറാറ്റസ് പറയുന്നുണ്ട്. ആദിമ സമൂഹങ്ങള്‍ നേരിട്ടനുഭവിച്ച ചരിത്രത്തിന്റെ ഭാരങ്ങളാണ് അവ. ഒന്നുകില്‍ അവര്‍ തുടച്ചു നീക്കപ്പെട്ടു, അല്ലെങ്കില്‍ ഏതൊക്കെയോ പ്രാചീന ദുര്‍മന്ത്രവാദ ലോകത്തിലെ പ്രേതരൂപികളെ പോലെ സ്വത്വവും തനിമയുമില്ലാത്ത മെരുങ്ങാ ജീവികളായി തരം താഴ്ത്തപ്പെട്ടു. വെള്ളക്കാരനെ ആശ്രയിച്ചു മാത്രം കഴിയാനാവുന്ന ഈ നിസ്സഹായ ജീവിതങ്ങളെ, വക്രീകരിച്ചും കാരികേച്ചര്‍വല്‍ക്കരിച്ചും ബീഭത്സ രൂപികളാക്കി അധിനിവേശക്കാരന്‍ താന്‍ നിര്‍മ്മിച്ച ചരിത്രത്തില്‍ അവരെ ചുരുട്ടിക്കെട്ടി. 'ശുദ്ധനായ ആദിമ വാസി' (noble savage)യുടെയും 'പ്രാകൃതനായ സംസ്കാര ശൂന്യ'(wild barbarian)ന്റെയും കാല്‍പ്പനിക മാനങ്ങള്‍ക്കും കൊളോണിയല്‍ നിര്‍മ്മിതികള്‍ക്കുമിടയിലാണ് യഥാര്‍ത്ഥ ആദിമ നിവാസിയുടെ സ്വത്വം. അപൂര്‍ണ്ണമായതിനെ ജീവിതാര്‍ഹമല്ലെന്നു കണ്ടു പിറവിയിലേ കൊന്നു കളയുന്ന ഗോത്ര സംസ്കൃതിയില്‍ ജന്മനായുള്ള വൈരൂപ്യമുണ്ടായിട്ടും തന്റെ അമ്മ തന്നെ കൊല്ലാതിരുന്നത് ജൂതമതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് കൂടി ആയിരിക്കണം എന്ന് സോള്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ കിട്ടിയ ജീവിതമായിട്ടും അയാള്‍ ഗോത്ര ജീവിതത്തിന്റെ നന്മകള്‍ക്ക് വേണ്ടി നിലക്കൊള്ളുന്നതില്‍ തന്നെ നോവലില്‍ അന്തര്‍ലീനമായിട്ടുള്ള ആഴത്തിലുള്ള ഒരു വൈരുദ്ധ്യമുണ്ട്. ഗോത്രത്തനിമയെ കറപുരളാതെയും ആധുനിക/ ആഗോളവല്‍ക്കരണ അജണ്ടകളുടെ കുത്തൊഴുക്കില്‍ പെടാതെയും നില നിര്‍ത്തണമെന്ന് ശടിക്കുമ്പോഴും യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളുടെ വ്യവഹാര ഭാഷ തന്നെയാണ് അയാള്‍ ഉപയോഗിക്കുന്നത്. (ചില വിമര്‍ശകരെങ്കിലും സോള്‍ സുരാറ്റസില്‍ ഹിപോക്രസി ആരോപിക്കാനും ഇത് ഇടയാക്കിയിട്ടുണ്ട്). അയാള്‍ വിളംബരപ്പെടുത്തുന്നതാവട്ടെ തനിച്ചു നില്‍പ്പിന്റെ തൊട്ടുകൂടായ്മയല്ല, മറിച്ചു സംസ്കാരങ്ങളുടെ സങ്കലനം തന്നെയാണ് താനും. ഭാരങ്ങള്‍ ഏറെയുണ്ടാവാമെങ്കിലും ചരിത്രം അതിന്റെ മുന്‍ വിളികളെ അടയാളപ്പെടുത്തുന്നത് അങ്ങനെയാവാം. ആധുനികതയുടെ മുഖമുദ്രയായ മാറ്റങ്ങളും പുരോഗതിയും സത്യം തന്നെയാണ്; എങ്കിലും ഈ സമൂഹങ്ങള്‍ക്ക് അവരുടെ ബാക്കിയുള്ള വിശ്വാസാചാര ജീവിത ക്രമങ്ങള്‍ വിട്ടു കൊടുക്കുക തന്നെ വേണം. ഖനനവും വന നശീകരണവും മാത്രമല്ല മാക്കിഗംഗ നേരിടുന്ന അപകടങ്ങള്‍, മിഷണറി പ്രവര്‍ത്തനവും 'മാനുഷിക പ്രവര്‍ത്തനങ്ങ'ളുടെ പുറം പൂച്ചില്‍ നടക്കുന്ന നരവംശ ശാസ്ത്ര പരീക്ഷണ/ അധിനിവേശങ്ങളും കൂടിയാണ്.