Featured Post

Sunday, November 23, 2014

വിശുദ്ധന്മാര്‍ ഉണ്ടാകുന്നത്


തപസ്സു ചെയ്തു തപസ്സു ചെയ്ത്
വരം കിട്ടിയെന്നു ഭള്ളു പറയുന്നവനെ
വെറുതെ വിട്ടേക്കുക.
ഇത്തിരി ദുര്‍മേദസ്സും
കുറെ കുട വയറുമല്ലാതെ
ഒന്നും വെറുതെ കിട്ടില്ല
ഒരു കുത്തിയിരിപ്പിലും..
എങ്കിലും,
സഹസ്രാബ്ദങ്ങളോളം
ചൊല്ലിപ്പഠിച്ച പാഠമുണ്ട് :
അവയുടെ ബലത്തിലാണ്
രാഷ്ട്രീയ ഫലിതങ്ങള്‍ രൂപമെടുക്കുക .
അങ്ങനെയാണ്
മണലാരണ്യം കടന്നു
മുടിയിലൂടെ
ഒരു വിശുദ്ധന്‍ അവതരിക്കുക..
അതീത മുന്‍ കാല പ്രാബല്യത്തോടെ
നീല ദൈവം
തെരഞ്ഞെടുത്ത പള്ളിമന്ദിരത്തില്‍
തെരഞ്ഞെടുപ്പ് ചിഹ്നമാവുക.
ബോധിത്തണല്‍ കടന്ന കരുണാമയന്‍
അയല്‍ ദ്വീപിന്റെ
അരുംകൊല മൂര്‍ത്തിയാവുക.
പ്രണയാതുരനായ ചക്രവര്‍ത്തി
ഉറ്റവളെ അടക്കിയിടത്ത്
ഭൂഗര്‍ഭശ്രീ വന ദൈവം
അവതരിക്കുക.
രാഷ്ട്രീയ ഫലിതങ്ങള്‍
ചോരമണക്കാന്‍ തുടങ്ങുമ്പോള്‍
ഓര്‍ക്കണം:
തപസ്സുകളുടെ ഭാരം
നിങ്ങളുടെ ഹൃദയത്തിലേക്ക്
കുളിര്‍ക്കാറ്റായല്ല
അന്യന്റെ ശ്വാസ നാളത്തിലേക്ക്
വംശ വെറിയായത്രേ
കോമ്പല്ല് താഴ്ത്തുക.

(ജനയുഗം വാരാന്തം: 15-02-2015)

കോണകമെഴുത്ത്

കണക്കില്‍ കൊള്ളിക്കാനാവാത്ത
അക്ഷരങ്ങള്‍ കൊണ്ട്
കരിഞ്ചന്തക്ക് ഒരു കവിത കുറിക്കണം.
അധികൃതരുടെ കണ്ണ് വെട്ടിച്ച്
അല്‍പ്പസ്വല്‍പ്പം കൈക്കൂലി കൊടുത്ത്
വിറ്റഴിക്കണം.
കൊളുത്തിക്കിട്ടിയില്ലെങ്കില്‍
ഒരു തലതൊട്ടപ്പനെ വാടകക്കെടുക്കണം.
സ്വന്തമായി ഒരു സെറ്റപ്പ് തുടങ്ങണം.
പടം മടക്കിവെച്ച വിപ്ലവത്തിന്റെ പുറത്ത്
കാനാടി ചാത്തന്റെ പരസ്യം പതിക്കണം.
അജ്മീര്‍ വഴി കാശിയിലേക്ക്
മതേതരത്തം കൊട്ടിപ്പാടണം.
പുണ്യാളന്റെ ജന്മദിനത്തിനും
ചെഗുവേരയുടെ ഓര്‍മ്മ ദിനത്തിനും
പ്രത്യേകം പ്രത്യേകം കവിത ചമക്കണം.
കൃസ്തുവിന്റെ പീഡാനുഭവവും
ഗാന്ധിജിയുടെ സഹന വീര്യവും
അടിക്കുറിപ്പായ്‌ ചേര്‍ക്കണം.
കാറലിന്റെ മൂല ധനവും
മേയ്ന്‍ കാംഫിന്‍റെ നൂറാം പതിപ്പും
ചേരും പടി ചേര്‍ക്കണം.

സഹ കവിയശപ്രാര്‍ഥികളെക്കൂട്ടി
ഭാഷയുടെ പുത്തന്‍ കൂറ്റിന്
ഒരധോലോകമൊരുക്കണം .
കവിതകൊണ്ട് ഒരു ഷാവൊലിന്‍ ടെമ്പിള്‍
കുങ്ഫു കരാട്ടെ
കവിത കൊണ്ടൊരു ഏറും തല്ലും.
കവിത കൊണ്ട് മുറിവേറ്റവരെക്കൊണ്ട്
ഒരു സെക്രട്ടേരിയറ്റ്‌ മാര്‍ച്ച് .
മന്ത്രി വന്ന് നാരങ്ങാ നീര് തരും വരെ
നിരാഹാരം.
അക്കാദമിക്കോലായില്‍ ഒരു കസേര
അടുത്ത പുരസ്ക്കാര നാളില്‍
ഒരവാര്‍ഡ് .
ഒത്തുതീര്‍പ്പിന്റെ മഞ്ഞച്ചിരിയില്‍
ഒരു പുതിയ ഗാനം:
വാഴുക വാഴുക വാഴുന്നോരേ,
അക്ഷര ലക്ഷം പിന്നാലേ...

കള്ളയക്ഷരങ്ങളൊക്കെയും
വെളുത്തുകിട്ടിയ സ്ഥിതിക്ക്
ഇനി വേണം
പത്രാധിപരെ നേരിട്ടൊന്നു കാണാന്‍.
അങ്ങേര്‍ക്കും പഥ്യം
വെളുത്തു
തുടുത്ത
കോ
മെ
ഴു
ത്ത് .

Monday, November 10, 2014

ആദിയില്‍


ആദിയില്‍ ജീവനുണ്ടായി.
ഏകാന്തതയുടെ ദുഃഖം
ഉള്ളുലക്കവേ
ഒരു കണ്ണീര്‍ക്കണം
അതിന്റെ ചിഹ്നമായി.
അത് വീണത്രേ 
കടലുണ്ടായത്.
ഒരു ദൈവത്തിനും
താങ്ങിനിര്‍ത്തായില്ല
ജീവന്റെ ദുഃഖം.
പിന്നെയെന്നും
എല്ലാംഒഴുകി മുതിര്‍ന്നതും
നദിയായ് നിറഞ്ഞതും
ഉപ്പ് കലര്‍ന്നതും.

ജീവിതം പോലെ പരന്നൊഴുകാന്‍
മറ്റൊന്നുമില്ലാത്തത് കൊണ്ടാണ്
നദികളൊക്കെയും കടലിലേക്ക് കുതിച്ചത്.

വാരാന്ത്യങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍


ഒഴിവു ദിന വാരാന്ത്യങ്ങളുടെ പതിവായിരുന്നു
ഉമ്മയെ കാണാന്‍ പോവുക .
വേണ്ടെന്നു പറയാന്‍ വയ്യാത്തവിശപ്പ്‌ 
കരുതിവെക്കണമായിരുന്നു.
പട്ടിണിക്കാലത്തിന്റെ ഓര്‍മ്മയില്‍ കുരുത്തതായിരുന്നു
ഉമ്മയുടെ രുചിക്കൂട്ടുകള്‍.
ഒരു നെല്ലിക്ക
ഉപ്പിലിട്ട മാങ്ങ
പച്ചപ്പുളിയും കാന്താരിയും ഉടച്ചു ചേര്‍ത്ത്
ഉപ്പ് കൂട്ടിയ ചമ്മന്തി
ഉണ്ടെങ്കിലിത്തിരി മോര്
ചൂട് കഞ്ഞി...
തീര്‍ന്നു വിഭവ സമൃദ്ധി.
വിളമ്പി വെച്ചാല്‍ അടുത്തിരിപ്പാണ് പിന്നെ.
ചികഞ്ഞെടുക്കുന്ന ഓര്‍മ്മക്കഥകള്‍,
നാട്,
നാട്ടാര്,
പോയോര്,
ഇനി വരാത്തോര്,
ബാപ്പയുടെ കടും പിടുത്തങ്ങള്,
മകന്റെ ദുര്‍വ്വാശികള്,
എടേല് നെഞ്ചെരിഞ്ഞത്,
മക്കള് വല്യോരായത്,
കാണാന്‍ബാപ്പയ്ക്ക് യോഗല്ലാതെ പോയത്,
ന്നാലും പടച്ചോന്റെ കൃപ.



ഉമ്മ മരിച്ചപ്പോള്‍
ഒപ്പം മറഞ്ഞു പോയത് രുചിക്കൂട്ടുകളാണ്.
തുരുമ്പെടുത്തത് വാരാന്ത്യങ്ങളാണ് .
എന്താണ് കൊടുത്തിട്ട് പോവുകയെന്നാണ്
ഇനിയൊരുള്‍ക്കിടിലമിപ്പോള്‍.

Thursday, November 6, 2014

ഗോഡ് ഫാദര്‍ സിന്‍ഡ്രോം



ചിലരങ്ങനെയാണ്:
നിങ്ങളൊരു കവിതയെഴുതിയാല്‍
ഒരു കുറിപ്പെഴുതിയാല്‍
ഒരു നീണ്ട ആത്മഗതം നടത്തിയാല്‍
അതില്‍ മഹാകവിയെ കാണും.
നിങ്ങളാണ് ഭാഷയുടെ അടുത്ത പ്രതീക്ഷയെന്ന്
ആണയിടും.നിങ്ങളെന്റെ പ്രിയനേ കണ്ടാല്‍ 
ഞാന്‍ പ്രണയ പരവശയായിരിക്കുകയാണെന്ന്
സോളമന്റെ ഗീതം പോലെ 
യരൂശലേം കന്യകമാരാകും .
എണ്‍പതുകളില്‍ മുടങ്ങിപ്പോയ വിപ്ലവം
ഇനി താങ്കളിലാണ് 
ജോണ്‍ അബ്രഹാം സുരാസു അയ്യപ്പനെന്നു
ബൊഹീമിയന്‍ ശുഭരാത്രി നേരും.
ഹോമോസാപ്പിയന്‍ മുതല്‍ ഓസോണ്‍ പാളി വരെയും
വിയെറ്റ്നാം മുതല്‍ ഗാസ വരെയും
താങ്കളേയെന്ന്
ഗിന്‍സ്ബര്‍ഗായി ഓരിയിടും.
താളിയോലകളില്ലാഞ്ഞു താങ്കളൊരു 
കനപ്പെട്ട പുസ്തകാവതാരമെന്നു 
സംഭവാമി യുഗേ യുഗേ ആശംസിക്കും
സാന്റിയാഗോയുടെ സ്രാവുകളെ പോലെ
നേടിയതെന്തും കവര്‍ന്നെടുത്ത്
നിങ്ങളെയൊരു പ്രേതരൂപിയാക്കും .
അവതാര ധര്‍മ്മം കഴിഞ്ഞ
പരമാത്മാവിനെ പോലെ
പുല്ലുമുളക്കാത്ത വഴി തിരോഭവിക്കും.

ക്ഷതം പറ്റിയ സര്‍ഗ്ഗ ഭാരത്തില്‍
വഴി മറന്ന ഏകാന്തദ്വീപിലേക്ക്
നിങ്ങള്‍ തിരിച്ചു നടക്കവേ,
ടുവില്‍
ഒറ്റുകാരുടെ രുധിര മുഹൂര്‍ത്തത്തില്‍
സീനായ്‌ പര്‍വ്വതത്തിലെ മോശേക്കെന്ന പോല്‍
മിന്നലൊളിയായ്‌ കണ്ണഞ്ചിക്കും.
മുപ്പതു വെള്ളിയുടെ ദുര്‍മേദസ്സില്‍
നിങ്ങള്‍ക്കൊരു ബലിക്കുറിപ്പെഴുതും:
നികത്താനാവാത്ത നഷ്ടം ഈ മൗനം

Thursday, October 16, 2014

ഗ്രാമ വിഡ്ഢിയുടെ ആകാശം



കണ്ടിട്ടുണ്ടോ നിങ്ങള്‍
ഗ്രാമ വിഡ്ഢിയുടെ ആകാശം ?
ഒരു വിശുദ്ധന്റേതു പോലെ
അന്തിച്ചുവപ്പുണ്ടാവും അവിടെ.
മങ്ങിയ കണ്ണാടി പോലെ
എപ്പോഴും പുക മൂടിയിട്ടുണ്ടാവും .
അന്തിച്ചുവപ്പിന്റെ പാഠഭേദം
അമാവാസിയുടെ മുന്നൊരുക്കമാവും
തൂവിപ്പോയ ചായങ്ങളില്‍
ഇനം തിരിവുണ്ടാകില്ല..
ചിലപ്പോഴത്
അപ്പുക്കിളിയുടെ അക്ഷര ജ്ഞാനം പോലെ
കണ്ണെത്തുവോളം
ഒരൊറ്റ വര്‍ണ്ണത്തില്‍ പരന്നു കിടക്കും
അല്ലെങ്കില്‍
ബുദ്ധിയുള്ളവരുടെ ഉള്ളിലെ അഴുക്കു പുരണ്ട്
ഇരുണ്ടു പോകും.
തുരുമ്പിച്ച ഇശല്‍നിഴലുകളില്‍
ഉന്മാദിയുടെ സിംഫണി പോലെ
സ്വരഭേങ്ങളിഴച്ചു പോകും.
മറ്റാര്‍ക്കും കേള്‍ക്കാത്ത സൈറണുകള്‍*
അവന്റെ പായ്ക്കപ്പലുകളെ
ഇടയ്ക്കിടെ പ്രലോഭിപ്പിക്കും .
ജൈവ കാമനകളുടെ മദപ്പാടില്‍
ചേഷ്ടകളുടെ തനിയാവര്‍ത്തനങ്ങളില്‍
അമിത സുരതത്തിന്റെ ബബൂണ്‍മുഖം പോലെ
അടക്കം പറയാന്‍ പാകത്തില്‍
അവനൊരശ്ലീലമാവും .
വിനിമയ മൂല്യം പോയ പടപ്പാട്ടുകളുമായി
ഹിറയാമ പയ്യനെ പോലെ**
ദേശ ദ്രോഹത്തിന് വേട്ടയാടപ്പെടും .

അപ്പോള്‍ നിങ്ങളോ?
നിങ്ങള്‍ക്കുറപ്പുണ്ടോ നിങ്ങളുടെ വേദങ്ങളില്‍
എഫേസസിലെ യുവാക്കളെ പോലെ***
നാണയങ്ങള്‍ പട്ടുപോയിട്ടില്ലെന്ന് ?


* യവന പുരാണത്തിലെ, മാസ്മരിക സംഗീതം കൊണ്ട് നാവികരെ ആകര്‍ഷിച്ചു അപായപ്പെടുത്തുന്ന സുന്ദരികളായ ദുര്‍ദേവതകള്‍. അവയുടെ പ്രലോഭനം അതിജീവിക്കാനായി ഓഡീസ്സിയൂസ് തന്റെ നാവികരുടെ ചെവികള്‍ മെഴുകു കൊണ്ടടച്ചു സ്വയം കപ്പല്‍പ്പായയുടെ തൂണില്‍ ബന്ധിച്ചു നിര്‍ത്തിയതായി ഓഡീസ്സിയിലുണ്ട്. .

**കസുവോ ഇഷിഗുരോയുടെ 'ആന്‍ ആര്‍ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് ' എന്ന നോവലിലെ കഥാപാത്രം.. യുദ്ധം അവസാനിച്ചതും രാജഭരണം പോയതുമൊന്നുമറിയാതെ പഴയ പാട്ടുകള്‍ പാടി നടക്കുകയും അന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ നിന്ന് പീഡനം ഏറ്റ് വാങ്ങുകയും ചെയ്യുന്ന മന്ദബുദ്ധി.


** *ഡെഷ്യസ് ചക്രവര്‍ത്തി (249-251 ) യുടെ പീഡനം ഭയന്ന് ഗുഹയിലൊളിക്കുകയും മുന്നൂറോളം വര്‍ഷങ്ങള്‍ ഉറങ്ങിപ്പോവുകയും ചെയ്ത ഏഴു ക്രിസ്റ്റ്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഖുര്‍ആനിലും മറ്റും പരാമര്‍ശമുണ്ട്. ഉറങ്ങിയെഴുന്നേറ്റതെന്ന ചിന്തയില്‍ ഭക്ഷണം തേടുമ്പോള്‍ കയ്യിലുള്ളത് എടുക്കാത്ത നാണയങ്ങളാണെന്ന തിരിച്ചറിവിലേക്ക് ഞെട്ടിയുണരുന്നവര്‍.

Thursday, September 4, 2014

മീനുമ്മകളുടെ രാഷ്ട്രീയം.




1.

ഉരുള്‍ പൊട്ടിയ മലകളില്‍ 
ഒടുങ്ങിപ്പോയവരെയോര്‍ത്ത്
കാട്ടരുവിയില്‍ മുങ്ങുക.
മീനുമ്മകള്‍ നിങ്ങളോടെന്തു പറയും?
തോറ്റു പോയൊരു ജനതയുടെ ദൈന്യം?
വിമലീകരിക്കാത്ത നിസ്സഹായതയുടെ രോഷം?
ബുള്‍ഡോസര്‍ വികസനത്തിന്റെ
മാതൃ ഭോഗ പെടു പിറപ്പില്‍
നടുക്കഷ്ണം തിന്നുന്നവനോട് പുച്ഛം?
ആത്മഹത്യയിലൊടുങ്ങിയ
കര്‍ഷക ജന്മത്തിന്റെ ശാപം?
അല്ലെങ്കില്‍,
ഒഴുക്കിലൊടുങ്ങിയ കിളിക്കുഞ്ഞിന്റെ മൗനം?
അതുമല്ലെങ്കില്‍,
മലയിറങ്ങിയ പാറക്കെട്ടുകളില്‍
അടിഞ്ഞു പോയ ആട്ടിന്‍ പറ്റത്തിന്റെ
നെഞ്ചു കലങ്ങും ഇടയ ദുഃഖം?

2.

നിലയില്ലാക്കയത്തില്‍
മുങ്ങി മരിച്ചവരെയോര്‍ത്ത്
മീനുമ്മകള്‍ ഏറ്റുവാങ്ങുക.
നിങ്ങളെന്തു കേള്‍ക്കുന്നു?
വിനോദയാത്രയുടെ മദപ്പാടില്‍
ഒഴുക്കെടുത്തുപോയ പുത്രദുഃഖം?
മൃഗ തൃഷ്ണകളുടെ ലാസ്യം കടന്ന്
ജലമൃത്യുവായവന്റെ അന്ത്യമൊഴി?
ഉടല്‍ വസന്തത്തിന്റെ ചതിക്കുഴിയില്‍
ചുഴിയിലെറിയപ്പെട്ടവളുടെ ഗദ്ഗദം?
ബൊഹീമിയന്‍ പകല്‍പ്പാതിയില്‍
ഞരമ്പുകളിലെ കവിതയോടൊപ്പം
ജലപാളികളിലൂളിയിട്ടവന്റെയൊടുക്കത്തെ ഗീതം?
അല്ലെങ്കില്‍,
തോട്ട പൊട്ടി ചിതറിയ മീന്‍ കണ്ണിന്റെ ശോകം?
അതുമല്ലെങ്കില്‍,
ഉറവകളിലടിഞ്ഞ നഗരമാലിന്യം
രോഗത്തിന്റെ പൂക്കളായി വിരിയുന്ന
അവിശുദ്ധ ബാന്ധവത്തിന്‍ സീല്‍ക്കാരം?

3.

മീനുമ്മകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്.
മലകളും
പുഴകളും
കിളികളും
തിര്യക്കുകളും
കാടും മേടുമാകാശവും
അത് നമ്മളോട് പറയുന്നുമുണ്ട്.
എങ്കിലും,
ഹൃദയത്തിലല്ല
ആമാശയത്തിലാണ്
മീനുമ്മകളെ
നാം
ചെവിയോര്‍ക്കുക.