Featured Post

Saturday, March 30, 2013

ഗ്രന്ഥപ്പുരക്ക് തീ പിടിക്കുന്നു.

ഗ്രന്ഥപ്പുരക്ക് തീപിടിക്കവേ
അരൂപികളുടെ പാലായനം-
തീയിലും പുകയിലും തടഞ്ഞു വീണ്.
താളിയോലകളിൽ നിന്ന്
ചരിത്ര പുരുഷന്മാരുടെ നിലവിളി.
തുകൽച്ചട്ടകൾക്കുള്ളിൽ നിന്ന്
അതിമാനുഷരുടെ കലമ്പൽ.
കാവ്യനാടക മൊഴിയുമായി
പ്രണയലോലുപൻ യുവരാജാവ്,
വിരഹിണിയൊരു രാജകന്യക.

വിലക്കപ്പെട്ട അറിവിൻ കനി പോൽ
കവികളോട് മിണ്ടാതെ
തൊട്ടുകൂടാപ്പഴമയിൽ
മാതൃകാ റിപ്പബ്ലിക്കായി
തത്വ ശാസ്ത്രത്തിന്റെ ഗരിമ.
ലക്ഷ്മണ രേഖ കടന്ന്
പറുദീസാ നഷ്ടം കരിഞ്ഞ
പുകയും കരിയും.
ഒരൊറ്റ നാളത്തിലെരിഞ്ഞു
ചരകനും ഹിപ്പോക്രാറ്റസും.
ജീവ ചരിത്രത്താളിൽ നിന്ന്
ബിഥോവന്റെ കൈ പിടിക്കുന്നു
കുടുമ വെച്ചൊരു ഭാഗവതർ.
എന്തരോ മഹാനു ഭാവ...
അന്ധനായ ഹോമറിന് നേരെ
അഗ്നി നാളം കൈ നീട്ടവേ,
ജടാ ധാരിയൊരുവൻ വിലക്കുന്നു:
അരുത് വേടാ,
ഇവനെൻ കൂടെപ്പിറപ്പ്-

എരിഞ്ഞു തീരുമ്പോഴും
ഉയിർത്തുനിൽക്കുന്നവരിൽ
അതികായരുടെ നിമിഷം.
തീനാളങ്ങളിൽ ചിറകു തീർത്തവർ,
ബോധിയും കുരിശും തൂക്കുകയറും
പാലായനവും സമാധിയും.
അഗ്നി പടർത്തുന്നവർ ഓർത്തുവെക്കണം-
പൊള്ളലേൽക്കാത്തവരത്രേ
ചരിത്രമെഴുതിയത്.










Monday, March 25, 2013

കാറ്റിലലിഞ്ഞ കിളി

മുളക്കാതെ പോയ ചിറകുകള്‍
വേരുകളായ്‌ താഴ്കയാല്‍
കിളികള്‍ ചെടികളായി.
തിടം വെച്ച് മരമായപ്പോഴും
കിനാവില്‍ ഗഗനചാരിയായി.
പക്ഷികള്‍ക്ക് വിരുന്നൊരുക്കി
ദേശാടനക്കഥക്ക് കാതോര്‍ത്തു.

പോയ പക്ഷികള്‍ കൂടണഞ്ഞതോ
കരള്‍ പിളരും കഥകളോടെ.
ഇടവഴിയോരത്ത് ചീക്കിപ്പെറുക്കവെ
പിറക്കാതെ പോയവൾ
ചുണ്ടിൽ തടഞ്ഞതും,
നാട്ടുമാവിൽ മാമ്പഴം കൊത്തവെ
കണ്ണും തുറിച്ചൊരാൾ തൂങ്ങി നിന്നതും,
ആറ്റിറമ്പിലേക്ക് മീൻ നോറ്റു ചെല്ലവേ
നീരറ്റ മീൻകൂട്ടം ചത്തു കിടന്നതും -

കടൽ കടന്ന കാറ്റിലെത്തിയോർ
ഉപ്പുകാറ്റിലല്ല, ചോരക്കൊഴുപ്പിലത്രേ
ചിറകു കുഴഞ്ഞിടറി വിറച്ചത്.
അയൽ ദ്വീപിന്റെ മരതക കാന്തിയിൽ
കറുത്ത മക്കൾ കൂട്ടബലിയായതും,
മലയോരങ്ങളുടെ ദുർഘടമേടുകൾ
കുരുതികളുടെ വെടിപ്പുരയായതും,
അകലങ്ങളിലെ വനസ്ഥലികൾ
പച്ച വറ്റിയ രണ ഭൂമികളായതും-

തിരിച്ചെത്താതെ പോയ കിളികൾ
കാറ്റോട് പറഞ്ഞതും സ്വകാര്യമല്ല.
തീമഴകളുടെ ഭ്രാന്ത ദിനങ്ങളിൽ
എണ്ണയിൽ കുഴഞ്ഞ കടൽപക്ഷി,
തീപിടിച്ച ചിറകിലെരിഞ്ഞ്
കാറ്റിലലിഞ്ഞ തള്ളക്കിളി-
മോക്ഷത്തിന്റെ നിമിഷത്തിൽ
അവളോർത്തിരിക്കണം-
ഒരു കാട്ടുതീ ഒഴിഞ്ഞുപോയല്ലോ,
മരപ്പൊത്തിലെ കുഞ്ഞുങ്ങൾക്ക്.

Friday, March 22, 2013

പരകായ പ്രവേശം.



പെരുമഴക്കാലം-
ചോർന്നൊലിക്കുന്ന വീടുകളിൽ
നിറഞ്ഞ പുഴയോളം കണ്ണീര്.
കൊടും വേനലിൽ-
അതിരിട്ട മലകളോളം ദുരിതം.
എങ്കിലും-
വറുതിയിലും നിലാവ് പുതച്ച കുടിലുകൾ,
മകരത്തണുപ്പിലും വെയിൽ കാഞ്ഞ് മേടുകൾ.

ഇല്ലായ്മകളുടെ ഉച്ചക്കഞ്ഞി കഴിഞ്ഞ്
കൂട്ട് സായാഹ്നങ്ങളുടെ മഞ്ഞപ്പൈറ്റടി-
കുട്ടിയും കോലും കാൽപ്പന്തും,
ആട്ടക്കളവും തായം കളിയും.
ഈരച്ചൂട്ടിൻ മഞ്ഞ വെളിച്ചം,
കുടുംബത്തോടൊരു നിശായാനം-
വിളയൊഴിഞ്ഞ പാടത്തൊരു
ഒറ്റക്കാൽ വിളക്കുമരം, അതിരില്ലാത്തട്ടകം.
നിരക്ഷരനായ മുത്തച്ഛനും
കൂട്ടുവിടാത്ത പേരക്കിടാവിനും
ചിരിച്ചു മറിയാൻ നാടകക്കളി.
ചിരട്ട മുലയും ചായം തേച്ച ചുണ്ടും-
ഉൾക്കുളിരായൊരു നായിക വേഷം.
പരകായ പ്രവേശം.
കമ്പച്ചൂട്ടിൻ നിഴൽപ്പാടിൽ
മൈക്കണ്ണിയൊരുവളുടെ അടക്കിച്ചിരി-
ഒരു ദിനം വരാനുണ്ടതിന്
നെടുവീർപ്പിലേയ്ക്ക്, വിങ്ങിപ്പൊട്ടലിലേയ്ക്ക്.

വറുതിയും വസൂരിയും വന്നു പോയ
ഗ്രാമ വീഥികൾക്കും പരകായ പ്രവേശം.
മൃതിയുടെ സ്വര ഭേദങ്ങൾ.
മൃതി-
മനുഷ്യർക്ക്, പുഴയ്ക്കു, വയൽപരപ്പുകൾക്ക്.






Monday, March 18, 2013

ആവർത്തനങ്ങൾ


പിഴച്ച പെണ്ണ്-  
രഹസ്യങ്ങളുടെ കടന്നൽക്കൂട്.
ഉടല്‍പ്പഴുതില്‍
പാപികള്‍ക്ക് സ്നാന ഘട്ടം. 
പട്ടണ നടുവിൽ പാതിരാ സൂര്യൻ.

സാമ്രാജ്യങ്ങൾ ഉദിച്ചസ്തമിച്ചതും
ആസ്ഥാന കവികൾ
തെരുവ് ഗായകരായതും
കൂട്ടിരുപ്പുകാരന്റെ അന്നം മുടിച്ചതും
കടന്നൽക്കൂടിളക്കത്തിന്റെ
നാൾ വഴി ചരിതം. 
കാവിലെ ഉത്സവ നാളിൽ
കാമത്തിന്റെ ഊഴം വിറ്റവൾ,  
കുലപതിയുടെ രഹസ്യങ്ങളിലേക്ക്
ഉടൽ മുഴുപ്പിലൂടെ ചൂണ്ടയിട്ടവൾ,  
പരിത്യാഗിയുടെ ധ്യാനങ്ങളിൽ
പാപചിന്തയുടെ കനല് വിതച്ചവൾ-  

സന്ദർശകരൊഴിഞ്ഞ
പുലർക്കാലങ്ങളിൽ
വറ്റിപ്പോയ കണ്ണീരിൽ
സ്വയം കഴുകിയെടുക്കുന്നു. 
ആശ്രിതരുടെ ഉയിരിലേക്ക്
അന്നവും ഔഷധവുമാകുന്നു.  
അടുത്ത പകലിന്റെ കല്ലേറേൽക്കാൻ
നിസ്സംഗതയുടെ പടച്ചട്ടയണിയുന്നു.  
രക്ഷകനാരും വാരാഞ്ഞു
മുറിഞ്ഞ ഉടലുമായി
രാത്രി വീണ്ടും പായ വിരിക്കുന്നു- 
എറിഞ്ഞു തളർന്നവർക്കായി.

Friday, March 15, 2013

അമാലനും യത്രികനും

ഇപ്പോള്‍ വേതാളം തോറ്റ് തുടങ്ങിയിരിക്കുന്നു.
എന്തിനും മറുപടിയുണ്ട് എന്നാവുമ്പോള്‍
പരിണാമാഗുപ്തിയില്ലാതാവും:
കഥക്കല്ല, വേതാളത്തിനു.
എന്നും ഒടുവില്‍ ഒരേ കഥ.
അതേ തിരിച്ചു പോക്ക്,
തൂങ്ങിക്കിടപ്പ്.

തത്വ ജ്ഞാനം ഒക്കെ ശരി,
വേറെ ആളെ നോക്ക് എന്ന് പറയാനും വയ്യ.
വേണ്ടെന്നു വെച്ചാല്‍ പിന്നെന്തു ചെയ്യാന്‍?
അമാലനും യത്രികനും തമ്മില്‍
അങ്ങനങ്ങ് പിരിയാന്‍ വയ്യല്ലോ.

Thursday, March 14, 2013

മണ്ണിരയുടെ നിമിഷം.


പിടകള്‍
ചിക്കി ചിനക്കുമ്പോഴും
ചിറകെടുത്തുപിടിച്ച്-
ചുറ്റും കുഞ്ഞുങ്ങള്‍,
കാക്ക പരുന്തു പൂച്ച-
നോട്ടമിട്ടാലോ!.

പൂവന്‍-
അങ്കവാല്‍,ചോപ്പന്‍പൂ ഗരിമ
ഒന്നേയുള്ളൂ,
തോട്ടം അടക്കി വാണ്.

മണ്ണിര-
പുളഞ്ഞു നീന്തി മുന്നില്‍.
അതിനുമുണ്ടൊരു നിമിഷം.
ചേലാര്‍ന്ന കഴുത്തുയര്‍ത്തി
ഒറ്റക്കാലില്‍ കണ്‍ പാര്‍ത്തു
അവന്‍ നില്‍ക്കും നിമിഷം.
ഇരജന്മത്തിന്റെ കല്‍പ്പാന്തം
കൂര്‍മ്പന്‍ കൊക്ക് താഴും വരെ.
ഒരു വാള്‍ത്തല
ഒരു ബോംബര്‍
നിഷ്കാസിതന്
വീട് നഷ്ടപ്പെട്ടവന്.









Saturday, March 9, 2013

ദൈവത്തിന്റെ ഖേദം


ആലിപ്പഴം പെയ്യുന്ന വേനല്‍ മഴ
പ്രവചനം തെറ്റിച്ചു തിരിച്ചു പോയി.
പെയ്യാതെ വഴി മറന്നതും
പെയ്തിട്ടും കനക്കാതെ പോയതും
ഇളം കൂമ്പുകള്‍ക്ക് പട്ടട.

അഭയമായ കടത്തിണ്ണ
ഒരുവള്‍ക്ക് അള്‍ത്താരയായതും
ശിശു പീഡകന്റെ രാത്രി
സര്‍പ്പ സാന്നിധ്യമായതും
ചീന്തിയെറിയപ്പെട്ട കുഞ്ഞുടലായി
ഒരിളം കൂമ്പ് പിടഞ്ഞമര്‍ന്നതും
ആവര്‍ത്തനങ്ങളുടെ വിരസതയിലേക്ക്‌
അവളുടെ രക്തം ഒഴുകിമറഞ്ഞതും-

പാപികളുടെ നഗര സ്വപ്നങ്ങളിലേക്ക്
കഠിന മുഖനായൊരു ദൈവവും
പ്രവചന സ്വരമുയര്‍ത്തുന്നില്ല.
എങ്കിലും ഉപ്പുതൂണുകളല്ല, അവര്‍
ചാമ്പലാവുക തന്നെ വേണമെന്ന്
കുഞ്ഞുങ്ങളുടെ ദൈവം.

മൃതിയും രതിയും മണക്കുന്ന
തെരുവുകളിലൂടെ അവര്‍ തിരിച്ചു വരും:
പിറവിയിലേ ഒടുങ്ങിയ പെണ്‍കുഞ്ഞുങ്ങള്‍,
അറിയും മുമ്പേ ഉടലിലെരിഞ്ഞവര്‍,
തോട്ടം കാവല്‍ക്കാര്‍ ഇറുത്തെറിഞ്ഞ
മഞ്ഞു പുതച്ച മൊട്ടുകള്‍.
തോറ്റു പോയ എന്റെ ദൈവത്തിനു വേണ്ടി
ഇതെന്റെ ഖേദം അവരോട്.

Friday, March 8, 2013

ഈരച്ചൂട്ടിന്റെ ഓര്‍മ്മ

ഈരച്ചൂട്ടിന്റെ ഓര്‍മ്മയാണ് പൂര നാളുകള്‍ക്ക്.
നിരത്തോരത്തെ പലഹാരങ്ങള്‍,
പൊരിച്ചാക്കരികിലെ എണ്ണ മൈലികള്‍,
നീളന്‍ കാലുകളില്‍ ബലൂണുകള്‍ ഞാത്തി
പീപ്പിവിളിച്ചു മണി കിലുക്കി
കുട്ടികളെ തേടുന്ന നാടോടി വണിക്കുകള്‍,
ആനമയിലൊട്ടകം മുച്ചീട്ടു സംഘങ്ങള്‍,
ദൈന്യം പിടിച്ച സിംഹവും കടുവയുമുള്ള
ചലിക്കുന്ന കാഴ്ച ബംഗ്ലാവ്,
പാമ്പിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള
അത്ഭുത ബാലിക, മത്സ്യ കന്യക,
മരണക്കിണര്‍, മാന്ത്രികക്കളി,
ഒളിഞ്ഞു നോട്ടത്തിന്റെ ആദ്യാക്ഷരം പകര്‍ന്നു
തട്ടും പുറത്തൊരു 'റിക്കാഡ് ഡാന്‍സ്‌',
അപ്പുറത്തെ സിനിമാ കൊട്ടകയില്‍
രാത്രി മുഴുവന്‍ 'പ്രത്യേക കളികള്‍',
കുറഞ്ഞ കാശിനു കിട്ടുന്ന ചക്കരക്കാപ്പി,
'ഷോടതി'യടിച്ചാല്‍ ചില്ലിക്കാശിനു കിട്ടുന്ന
പല ചിത്രങ്ങളുള്ള ഫോട്ടോ കലണ്ടര്‍,
ഗജമേളം, കൊട്ടിയിറക്കം, തായമ്പക, പഞ്ചവാദ്യം,
രാത്രി പൂരപ്പറമ്പിലെ ഗാന മേള,
അല്ലെങ്കില്‍ നൃത്ത സംഗീത സാമൂഹ്യ നാടകം,
അതുമല്ലെങ്കില്‍ കഥാ പ്രസംഗം,
ഒരു രാത്രി വെളുക്കുവോളം കഥ കളി,
കാശുണ്ടേല്‍ കണ്ടതൊക്കെ വാങ്ങിത്തിന്ന്,
വീട്ടിലേക്ക് ഒക്കെയും വാങ്ങിക്കൂട്ടി,
ഇല്ലെങ്കില്‍ മതിയാവോളം കൊതി തിന്ന്,
വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട്‌ കഴിഞ്ഞു,
ഗ്രാമത്തിലേക്ക് ഏതോ ചൂട്ടുവെട്ടം കൂട്ട് കാത്തു...
ഈരച്ചൂട്ടിന്റെ ഓര്‍മ്മയാണ് പൂര നാളുകള്‍ക്ക്.

Monday, March 4, 2013

മലമുകളിലെ രാപ്പാര്‍പ്പ്

മലമുകളിലെ രാപ്പാര്‍പ്പ്-
പുതിയൊരു കണ്‍ തുറക്കല്‍.
തനിച്ച്,
കാറ്ററിഞ്ഞു,
കാടറിഞ്ഞ്
ഒരു നേരിടല്‍.
രാത്രീഞ്ചരരുടെ ചൂളംവിളികള്‍
അനാദിയായ വന്‍ മരങ്ങളില്‍.
താഴ്‌വരയില്‍
നീരൊഴുക്കിന്റെ മര്‍മ്മരം.
തണുപ്പകറ്റുന്ന കനല്‍ക്കൂനക്ക് ചുറ്റും
പരിചിതരല്ലാത്ത ചെറുപ്രാണികള്‍
അസംഖ്യം സൂചിമുനകള്‍-
നിനക്കും ഞങ്ങള്‍ക്കുമിടയിലെന്ത്?.

പത്തിവിടര്‍ത്താതെ ഒരുവന്‍
കല്‍കെട്ടുകളിലേക്ക് ഊര്‍ന്നിറങ്ങുന്നു.
അവന്റെ അത്താഴം കഴിഞ്ഞു കാണണം.
ആനറാഞ്ചിക്കഥ കേട്ടുകാണുമോ അവനും?
രാക്കണ്ണ് തുറന്ന കൂറ്റന്‍ കൊക്കുള്ളവര്‍
അവനും ഒരു ദിനം കുറിച്ചിട്ടുണ്ടാവും.

മലമുകളില്‍ അളവുകള്‍ക്ക്
മുഴുപ്പ് കൂടും.
കാറ്റിന്റെ സീല്‍ക്കാരം ഒരു മുഴക്കമാവും.
പര്‍വ്വതപാളികളില്‍ അടങ്ങിപ്പോയവര്‍
കല്പ്പാന്തങ്ങള്‍ കടന്നു
ഫോസ്സിലുകള്‍ കടന്നു
വന്‍ മരങ്ങളുടെ നിഴല്‍പ്പാടുകള്‍ക്കപ്പുറം
ഉയിര്‍ത്തു നില്‍ക്കും.
ദിനോസാറുകളുടെ രാത്രിയില്‍
വീണ്ടും ആദി മാനവന്‍ പിറക്കും.
അടുത്ത പ്രഭാതത്തില്‍
ജഡാ ധാരിയായി ജ്വലിച്ചു നില്‍ക്കും,
പാദങ്ങള്‍ ഭൂമിയിലേക്ക് വേരുകളാഴ്ത്തും,
ബലിഷ്ട ശാഖികളായ ഭുജങ്ങളില്‍
മലങ്കാറ്റുകള്‍ കൂട് വെക്കും.




Saturday, March 2, 2013

ക്ഷീരപഥങ്ങള്‍ വലം വെച്ച്

ബാല്യത്തിന്റെ കളി മുറ്റത്ത്
ഇടഞ്ഞു തടഞ്ഞു നിന്ന്
കൈത്തോട്ടിലെ പ്രണയചിത്രം
ഒരുനോക്കു കണ്‍ പാര്‍ത്തു
കാഴ്ചയുടെ കണിയുല്‍സവങ്ങളില്‍
ഞൊടിയിട ലയിച്ച്
കവിള്‍ തുടുപ്പിന്‍ വര്‍ണ്ണവില്ലായ്
കവിതയെത്തുന്നു.

പട്ടിണിക്കുടില്‍ മുറ്റത്ത്
ഒഴിഞ്ഞ കണ്ണിലെ നോട്ടമായി
വീണുപോയ കട്ടിലില്‍
പരാധീനതയുടെ ഞരക്കമായി
കുഞ്ഞുടലിനോട് പൊരുത്തമില്ലാത്ത
ആര്‍ത്തിക്കണ്ണും വയറുമായി
പെട്ട് പോയ പെണ്ണിന്റെ
മടുപ്പും ദൈന്യവുമായി
ആരും മൂളാത്ത ഈണമായി
കവിത ഉറയുന്നു.

വരണ്ട ചാലായ് മുറിഞ്ഞു പോയ
നദി വേരുകളുടെ വിലാപം,
വിഷ മഴകളിലൊടുങ്ങിയ
ചെറു ചാതികളുടെ മൂകശാപം,
പിഴുതെറിയപ്പെട്ട ജനതയുടെ
ചോരയിറ്റും നെഞ്ചകങ്ങള്‍,
ചരിത്രത്തിന്റെ ചുവന്ന തെരുവില്‍
കൂട്ടിക്കൊടുപ്പിന്റെ മാംസ ഗന്ധം-
ഭാവഗീതത്തിന്റെ മേടുകള്‍ കടന്ന്
കവിത പുകഞ്ഞ് തുടങ്ങുന്നു.

അതിരുകളുടെ ആളില്ലായിടങ്ങളില്‍
കാവലിന്റെ പാഴ് വേല.
അനാദിയായ കാലത്തോട്
ഇത്തിരിക്കാലത്തിന്റെ പോര്‍വിളി.
കാലവും ലോകവും കടന്നു
ക്ഷീരപഥങ്ങള്‍ വലം വെച്ച്
കവിതത്തുന്നു.