Featured Post

Monday, March 25, 2013

കാറ്റിലലിഞ്ഞ കിളി

മുളക്കാതെ പോയ ചിറകുകള്‍
വേരുകളായ്‌ താഴ്കയാല്‍
കിളികള്‍ ചെടികളായി.
തിടം വെച്ച് മരമായപ്പോഴും
കിനാവില്‍ ഗഗനചാരിയായി.
പക്ഷികള്‍ക്ക് വിരുന്നൊരുക്കി
ദേശാടനക്കഥക്ക് കാതോര്‍ത്തു.

പോയ പക്ഷികള്‍ കൂടണഞ്ഞതോ
കരള്‍ പിളരും കഥകളോടെ.
ഇടവഴിയോരത്ത് ചീക്കിപ്പെറുക്കവെ
പിറക്കാതെ പോയവൾ
ചുണ്ടിൽ തടഞ്ഞതും,
നാട്ടുമാവിൽ മാമ്പഴം കൊത്തവെ
കണ്ണും തുറിച്ചൊരാൾ തൂങ്ങി നിന്നതും,
ആറ്റിറമ്പിലേക്ക് മീൻ നോറ്റു ചെല്ലവേ
നീരറ്റ മീൻകൂട്ടം ചത്തു കിടന്നതും -

കടൽ കടന്ന കാറ്റിലെത്തിയോർ
ഉപ്പുകാറ്റിലല്ല, ചോരക്കൊഴുപ്പിലത്രേ
ചിറകു കുഴഞ്ഞിടറി വിറച്ചത്.
അയൽ ദ്വീപിന്റെ മരതക കാന്തിയിൽ
കറുത്ത മക്കൾ കൂട്ടബലിയായതും,
മലയോരങ്ങളുടെ ദുർഘടമേടുകൾ
കുരുതികളുടെ വെടിപ്പുരയായതും,
അകലങ്ങളിലെ വനസ്ഥലികൾ
പച്ച വറ്റിയ രണ ഭൂമികളായതും-

തിരിച്ചെത്താതെ പോയ കിളികൾ
കാറ്റോട് പറഞ്ഞതും സ്വകാര്യമല്ല.
തീമഴകളുടെ ഭ്രാന്ത ദിനങ്ങളിൽ
എണ്ണയിൽ കുഴഞ്ഞ കടൽപക്ഷി,
തീപിടിച്ച ചിറകിലെരിഞ്ഞ്
കാറ്റിലലിഞ്ഞ തള്ളക്കിളി-
മോക്ഷത്തിന്റെ നിമിഷത്തിൽ
അവളോർത്തിരിക്കണം-
ഒരു കാട്ടുതീ ഒഴിഞ്ഞുപോയല്ലോ,
മരപ്പൊത്തിലെ കുഞ്ഞുങ്ങൾക്ക്.

No comments:

Post a Comment