വിലാപങ്ങളുടെ പുസ്തകം; പ്രതീക്ഷകളുടെയും.
1967 –ലെ ‘ആറു ദിന യുദ്ധ’ത്തെ തുടര്‍ന്ന് തോക്കിന്‍ മുനയില്‍
ജന്മ ദേശത്തു നിന്നു ബഹിഷ്കൃതനായ പലസ്തീനിയന്‍ മാതാ പിതാക്കളുടെ മകളായി
പ്രവാസത്തിന്റെ സന്തതിയായി പിറന്ന എഴുത്തുകാരിയും പലസ്തീന്‍ കുട്ടികള്‍ക്കായി
പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുമായ സൂസന്‍ അബുല്‍ഹവാ ഇസ്രയേല്‍
ദേശപ്പിറവിക്കും തുടര്‍ന്നും പലസ്തീന്‍ ഒടുക്കേണ്ടി വന്ന വിലയെ സാന്ദ്രവും
കാവ്യാത്മകവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നോവലിസ്റ്റാണ്. പ്രഥമ നോവല്‍ ‘ജനിനിലെ
പ്രഭാതങ്ങള്‍’ 1948 –ലെ നക്ബയെന്നറിയപ്പെട്ട അധിനിവേശ ദുരന്തത്തെ തുടര്‍ന്ന്
പലസ്തീനിലെ എയ്ന്‍ ഹോദില്‍ നിന്ന് ജെനിനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്ന
അബുല്‍ ഹേജ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ നാലു തലമുറകളിലൂടെ വിവിധ ദേശങ്ങളിലൂടെ
പലസ്തീന്‍ അഭയാര്‍ഥിത്തത്തെയും അപ്പോഴും ഉള്ളില്‍ പേറുന്ന പലസ്തീന്‍ എന്ന
വികാരത്തെയും അവതരിപ്പിച്ചു. ജെനിനിലെ പ്രഭാതങ്ങള്‍’ക്ക് ഒരു തുടര്‍ച്ചയാണ് അബുല്‍ഹവായുടെ The Blue Between Sky and Water
എന്ന നോവല്‍.
നക്ബയെ തുടര്‍ന്ന് ബെയ്ത് ദറാസിലെ പ്രശാന്ത ജീവിതം
ഉപേക്ഷിച്ചു ഗാസയിലേക്ക് പാലായനം ചെയ്യേണ്ടി വരുന്ന ഒട്ടേറെ അംഗങ്ങളും
താവഴികളുമുള്ള ബരാക കുടുംബമാണ് നോവലിന്റെ കേന്ദ്രത്തില്‍. സുലൈമാന്‍
എന്ന് വിളിക്കുന്ന ഒരു ആത്മാവ് കൂട്ടുള്ള കുടുംബ കാരണവത്തിയായ ഉമ്മു
മംദൂഹിന് വിചിത്ര സിദ്ധികളുണ്ട്. ഇസ്രായേലികള്‍ ഉള്ളില്‍ ഒളിപ്പിച്ചു
വെച്ചിരിക്കുന്ന പൈശാചത്തെ കുറിച്ച് അവര്‍ മുന്നേ പ്രവചിക്കുന്നുണ്ട്. “ഈ മലകളില്‍
നിന്ന് തദ്ദേശീയരുടെ രക്തമൊഴുകും” എന്ന ദുരന്തപ്രവചനത്തോടൊപ്പം “എന്നാല്‍ ഈ ദേശം
വീണ്ടും ഉയിര്‍ക്കും” എന്ന് ശുഭാപ്തി പകരുന്നുമുണ്ട് സുലൈമാന്‍. ഇളയ മകള്‍
മറിയാമിന്നു നിറപ്പകര്‍ച്ചകളെ സൂക്ഷ്മമായി കാണാനും അതില്‍ നിന്ന് ആളുകളുടെ, മാനസികാവസ്ഥയും
സ്വഭാവവും വിലയിരുത്താനും കഴിയും. മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള ഇത്തരം
സൂചനകളിലൂടെ നിരന്തരം അരങ്ങേറുന്ന ഭവന നശീകരണവും കൂട്ടബലാല്‍ക്കാരങ്ങളും
ശിശുഹത്യകളും പോലുള്ള കൊടിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയെ അവരുടെ ശിഥില
ജീവിതങ്ങളുടെ നിരര്‍ത്ഥക ആവര്‍ത്തനങ്ങല്‍ക്കിടയിലും സര്‍ഗ്ഗ സ്പര്‍ശമുള്ളതാക്കുന്ന
നോവലിസ്റ്റിന്റെ രീതി, സമാനമായ ദുര്യോഗങ്ങള്‍ അനുഭവിക്കുന്ന ജനജീവിതങ്ങളെ ആവിഷ്കരിക്കുന്ന ആഫ്രിക്കന്‍, ലാറ്റിന്‍
അമേരിക്കന്‍ എഴുത്തുകാരുടെ രീതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. മുറിവേറ്റ
മകനെയും കൊണ്ട് ക്യാമ്പിലേക്ക് പോകുന്ന വഴി ഇസ്രായേലി സൈനികര്‍ ഉമ്മു മംദൂഹിനെ
വെടി വെക്കുമ്പോള്‍ അവര്‍ അവരെ നോട്ടം കൊണ്ട് ചൂളയിലിട്ടു എന്ന് നോവലിസ്റ്റ്
വിവരിക്കുന്നു: “അവരുടെ അസ്ഥികള്‍ നുരയായിത്തീര്‍ന്നു, ഹൃദയങ്ങള്‍
ഐസുകട്ടകളും, മുഖങ്ങള്‍ വിളറിവെളുത്തു, പിന്നീട് തീനാളങ്ങളായിത്തീര്‍ന്നു, പുളഞ്ഞെരിഞ്ഞു, കത്തിയമര്‍ന്നു.”
ബെയ്ത് ദാറാസിലെ അന്തിമാനുഭാവമായി സൈനികരുടെ കൂട്ട ബലാല്‍ക്കാരം നേരിടുന്ന നെസ്മിയ
അതിനോടകം കൊല്ലപ്പെട്ടിരുന്ന അനിയത്തി മറിയാമിന്റെ ആത്മ സ്വരം കേള്‍ക്കുന്നുണ്ട്, “എന്നെ
വിട്ടേക്കൂ, എനിക്ക് ബെയ്ത് ദറാസ് വിട്ടുപോരാനാവില്ല.” ഗാസയിലെ ദുരിത ജീവിതത്തില്‍
ഇപ്പോഴും തനിക്കു മറിയാമിന്റെ സംരക്ഷണമുണ്ട് എന്ന് നെസ്മിയക്ക്
അനുഭവപ്പെടുന്നുണ്ട്. കാണുന്നില്ല എന്നതുകൊണ്ട് അങ്ങനെയൊന്നില്ല എന്ന് കരുതരുത്
എന്ന് അവള്‍ ഭര്‍ത്താവ് അതിയയോട് പറയുന്നുമുണ്ട്. ആദ്യമകന്‍ പിറക്കുമ്പോള്‍ അവന്റെ
വെള്ളാരംകണ്ണുകളില്‍ തന്നെ ബലാല്‍ക്കാരം ചെയ്ത സൈനികനെ കാണുന്ന നെസ്മിയെ അവനെ ഇബ്
ലീസ് എന്ന് പേരിടണമെന്ന് ക്രുദ്ധയാകുന്നു. എന്നാല്‍ മൊഴി ചൊല്ലുമെന്ന ഭര്‍ത്താവിന്റെ
ഭീഷണിയേക്കാള്‍ ഏറെ കുഞ്ഞുമകന് മുലയൂട്ടുന്നതിന്റെ സ്പര്‍ശമാണ് അവനെ സ്നേഹിക്കാന്‍
അവളെ പഠിപ്പിക്കുക. പില്‍ക്കാലം അവന്റെ പിതൃത്വത്തിന് നേരെ ചോദ്യമുയര്‍ത്തുന്നവരെ ഊറ്റത്തോടെ
നേരിടുന്നുമുണ്ട് അവര്‍; അതിനോടകം മസെനിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍
മുളപൊട്ടിത്തുടങ്ങുമെങ്കിലും. മറിയാമിന്റെ ആത്മ നിര്‍ദ്ദേശമായി മകള്‍ക്ക് അല്‍വാന്‍ എന്ന
പേരിടടാന്‍ മറ്റു പതിനൊന്ന് ആണ്‍കുട്ടികളെ കൂടി പ്രസവിക്കേണ്ടിയിരുന്നു
നെസ്മിയക്ക്.
ആറു ദിന യുദ്ധഘട്ടത്തില്‍ അടുത്ത മൂന്നു കൊല്ലത്തേക്ക് ചലനശേഷി
നഷ്ടപ്പെടും വിധം കാലിനു വെടിയേറ്റെങ്കിലും ഏറ്റവും മോശമായത് സംഭവിക്കാതിരുന്നത്
അപ്പോഴും മറിയം തന്നെ സംരക്ഷിച്ചത് കൊണ്ടാണ് എന്ന് നെസ്മിയെ വിശ്വസിക്കുന്നു. അറബ്
അവമതി നല്‍കുന്ന പുതു വിജയം ഉന്‍ മാദികളാക്കിയ സൈനികര്‍ ടെലിവിഷന്‍ കാഴ്ചയായി.
“പോളണ്ട്, ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, റഷ്യ, യുക്രൈന്‍, ഇറാന്‍, തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍, അയല്‍പക്കത്തുള്ള
ജൂതരുടെതല്ലാത്ത ഇടങ്ങളൊക്കെ തരിപ്പണമാക്കി ജരൂസലെമിലേക്ക് മാര്‍ച്ച് ചെയ്തു. അത്
ലോകത്തെ രണ്ടായി പകുത്ത ഒരു ഭീകര നിമിഷമായിരുന്നു: ആഹ്ലാദിക്കുന്നവരുടെയും
വിലപിക്കുന്നവരുടെയും”. ഗാസ കേന്ദ്രമായി വളരുന്ന ചെറുത്തു നില്‍പ്പിന്റെ മുന്‍
നിരയില്‍ മെസാനും ഉണ്ട് എന്നത് നോവലില്‍ ചുരുങ്ങിയ സൂചകങ്ങളിലൂടെ വ്യക്തമാകുക ഈ
ഘട്ടത്തിലാണ്. അധിനിവിഷ്ട ഇസ്രായേലിക്കുള്ള പൈപ്പ് ലൈന്‍ നശീകരണത്തിനു പിന്നില്‍
അവനായിരുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് അവന്‍ അറസ്റ്റ് ചെയ്യപ്പെടുക. ഇരുപതു
തികഞ്ഞിട്ടും ‘യാസര്‍ അരഫാത്തിനെ പോലെ ചെറുത്തുനില്‍പ്പിനെ മാത്രം വിവാഹം
ചെയ്തവനായി” കഴിഞ്ഞ യുവാവ് ഇസ്രയേല്‍ കാരാഗൃഹത്തിലെത്തുന്നു.
നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ബരാക്ക കുടുംബത്തിലെ
നാലാം തലമുറയില്‍ അമേരിക്കയില്‍ ജനിച്ച നൂര്‍ വാല്‍ഡെസ് എന്ന പെണ്‍കുട്ടിയുടെ
ജീവിതാനുഭാവങ്ങലുമായും വേരുകളിലെക്കുള്ള വളുടെ തിരിച്ചെത്തലുമായും കണ്ണി ചേര്‍ന്നാണ്
അവതരിപ്പിക്കപ്പെടുന്നത്. ആറു ദിന യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന
മംദൂഹിന്റെ കൊച്ചു മകള്‍. “കഥകള്‍ പ്രധാനമാണ്. നമ്മുടെ കഥകളിലൂടെയാണ് നാം
പിറക്കുന്നത്. മനുഷ്യഹൃദയം നാമത്തില്‍ നിക്ഷേപിക്കുന്ന വാക്കുകള്‍ കൊണ്ടാണ്
ഉണ്ടായിത്തീരുന്നത്. ആരെങ്കിലും നിന്നോട് മോശമായ കാര്യങ്ങള്‍ പറയുന്നുവെങ്കില്‍
അത് നിന്റെ ഹൃദയത്തില്‍ ചെല്ലാന്‍ അനുവദിക്കരുത്, അതുപോലെ മറ്റുള്ളവരുടെ
ഹൃദയങ്ങളിലേക്ക് മോശം വാക്കുകള്‍ കടത്തിവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം”
എന്ന് കൊച്ചു മകളെ ഉപദേശിക്കുമായിരുന്ന ജിദ്ധോ (മുത്തച്ഛന്‍) ബെയ്ത് ദറാസില്‍
നിന്നുള്ള ഒരായിരം കഥകള്‍ പറഞ്ഞുകൊടുത്തു അവളെ വളര്‍ത്തി. ആഫ്രിക്കയുടെ ഉള്‍ഗ്രാമത്തില്‍
ജുഫൂറെയില്‍ നിന്ന് വേട്ടയാടപ്പെട്ട് അടിമക്കപ്പലില്‍ അമേരിക്കയില്‍ എത്തിയ
അലെക്സ് ഹാലിയുടെ റൂട്ട്സ് എന്ന കുണ്ട കിന്റെ തന്റെ വംശത്തിന്റെ കഥകള്‍ വരും
തലമുറകള്‍ ഓര്‍മ്മിക്കാന്‍ നിഷ്ക്കര്‍ഷയോടെ പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്
മംദൂഹിന്റെ കഥകള്‍. പില്‍ക്കാലം തന്‍കാര്യം മാത്രം നോക്കിയ മാതാവിന്റെ അവഗണനയും
ബാലപീഡകനായിരുന്ന രണ്ടാനച്ഛനില്‍ നിന്നേറ്റ ഹീനമായ മുറിവുകളും കെയര്‍ ടേക്കര്‍മാരായ
പല വീടുകളിലെ അനാഥത്വവും നല്‍കിയ കൈയ്പ്പേറിയ അനുഭവങ്ങള്‍ അവള്‍ മറികടക്കുക ഈ
കഥകള്‍ നല്‍കിയ ഊര്‍ജ്ജവും സാമൂഹ്യ സേവന വകുപ്പിലെ പ്രവര്‍ത്തകയായ സൌത്ത്
ആഫ്രിക്കന്‍ യുവതി എന്‍സിംഗയെയുടെ സ്നേഹ സാന്ത്വനവും ഉപയോഗപ്പെടുത്തിയായിരിക്കും.
ഗാസയിലല്ലെങ്കിലും “പലസ്തീനിയാവുക എന്നതിന്റെ ഏറ്റവും അടിസ്ഥാന സത്യം അവളുടെ
ജീവിതം പ്രതിഫലിപ്പിച്ചു എന്നത് വൈരുധ്യമായിരുന്നു: ഒന്നുമില്ലാത്തവലാകുക, ആരുമില്ലാത്തവലാകുക, ബഹ്ഷ്കൃതയാവുക.”
വേണ്ടെന്നു തോന്നുമ്പോള്‍ വലിച്ചെറിയാനുള്ള ഒരു പഴയ ചെരുപ്പല്ല നൂര്‍ എന്ന്
സ്വന്തം മകള്‍ക്കെതിരെ കൊച്ചു മകളെ സംരക്ഷിച്ച ടിയോ സാന്റിയാഗോയുടെ യഥാ സമയത്തുള്ള
ഇടപെടലിന്റെ മാത്രം കാരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരുന്ന നൂര്‍, നല്ല
വിദ്യാര്‍ഥിനിയായും വകതിരിവുല്ലവലായും എന്‍സിംഗയുടെ പ്രതീക്ഷ നിറവേറ്റും.
“ഒരിക്കല്‍ നീ സ്വന്തം കുടുംബം ഉണ്ടാക്കിയെടുക്കും, നൂര്‍. നീ നിന്റെ ജിദ്ധോയുടെ
ഹൃദയത്തിലെ ആ ലോകത്തേക്ക് വഴി കണ്ടെത്തുമെന്ന് ഞാന്‍ ആശിക്കുന്നു. നീ അറബിക്
പഠിക്കണമെന്നും പലസ്തീനിലലെ നിന്റെ ജനതയെ അറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.”
ഇനിയുമൊരിക്കല്‍ അവള്‍ക്ക് സ്വയം താനൊരു വലിച്ചെറിയാനുള്ള ചെരുപ്പാണ് എന്ന്
തോന്നുക, പ്രണയത്തിന്റെ മരീചികയായി അവളുടെ ജീവിതത്തിലെത്തുകയും ഉള്ളില്‍ ഉരുവാകുന്ന
ജീവന്റെ തുടിപ്പിനോടൊപ്പം ഉപേക്ഷിക്കുകയും ചെയ്യുന്ന ജമാലിന്റെ അവഗണനയിലാണ്. അത്
സംഭവിക്കുക ഗാസയിലാണ്. ഹാജ് നെസ്മിയയുടെ സഹോദരന്റെ കൊച്ചുമകള്‍ തിരികെ ഗാസയില്‍
എത്തിയിരിക്കുന്നു എന്ന വാര്‍ത്ത “റോമിലെ മഡോണ പ്രതിമയുടെ കണ്ണില്‍ നിന്ന് ചോര
വാര്‍ന്നു വീഴുന്നുവെന്ന അഭ്യൂഹം പോലെ ക്യാംപിലെങ്ങും പടര്‍ന്നു” എന്നാണു നോവലില്‍
വിവരിക്കുന്നത്. ഇത്തവണ അവള്‍ക്ക് തുണയാവുക നെസ്മിയ മുത്തശ്ശിയും അല്‍വാന്‍
അമ്മായിയുമാണ്. അമേരിക്കയിലെ പോലെ പ്രണയം തോന്നുന്ന ആരുമായും കിടപ്പറ പങ്കിടാന്‍
ഗാസയില്‍ പറ്റില്ലെന്നും ഒരാള്‍ മറ്റെന്തിലും പ്രധാനമായി കുടുംബത്തിന്റെ
അഭിമാനത്തെ കാണണമെന്നും ഓര്‍മ്മിപ്പിക്കുംപോഴും, പാപം സംഭവിച്ചു കഴിഞ്ഞു, ഗര്‍ഭച്ചിദ്രമെന്ന
മറ്റൊരു പാപത്തിലൂടെ നടത്തുന്ന അഭിമാന സംരക്ഷണം എല്ലാം കാണുന്നവന്റെ കണ്ണില്‍ പാപ
മോചനമല്ലെന്നു മുത്തശ്ശി തീരുമാനിക്കുന്നു. സ്വന്തക്കാര്‍ എന്ന നിലയിലല്ലാതെ
ആത്മീയമായ ഒരര്‍ത്ഥത്തില്‍ തന്നെ തിരിച്ചും സ്നേഹിക്കുന്ന ഒരാളെ തനിക്കു
സ്നേഹിക്കാന്‍ ആവശ്യമുണ്ട് എന്നതാണ് കുഞ്ഞിനെ വളര്‍ത്തുന്നതിനു ന്യായീകരണമായി എന്‍സിംഗയോട്
നൂര്‍ പറയുക. പലസ്തീനിന്റെ സമര ചരിത്രത്ത്ന്റെ ഉജ്ജ്വല മുഖമായ അമേരിക്കന്‍ യുവതി
റേച്ചല്‍ കോറിയുടെ ഓര്‍മ്മയില്‍ ‘റേറ്റ് ഷെല്‍’ എന്ന് പേരിട്ട കുടുംബത്തിന്റെ
അരുമയായ അല്‍വാന്‍റെ കുഞ്ഞുമകളോട് നൂറിനു തോന്നുന്ന വാത്സല്യം സാക്ഷി നിര്‍ത്തി
എന്‍സിംഗെയും അവള്‍ക്കുറപ്പു കൊടുക്കുന്നു: നീ ഒരു ക്ലാസ്സിക് ടെക്സ്റ്റ് ബുക്ക്
നാര്‍സ്സിസിസ്റ്റ് ആയ നിന്റെ മമ്മയെ പോലെ പരാജയപ്പെട്ട ഒരമ്മയായിരിക്കില്ല. നീയൊരു
നല്ല മാതാവായിരിക്കും.
ആണുങ്ങളെല്ലാം ഒന്നുകില്‍ സമര മുഖത്തും ഒളിവിലും
അല്ലെങ്കില്‍ ഇസ്രയേല്‍ തടവറകളിലും എന്ന നിലയുള്ള ഗാസയില്‍ പെണ്‍കരുത്തില്‍
തന്നെയാണ് അതിജീവനം സാധ്യമാകുന്നത്, നഷ്ടങ്ങളുടെ
അറ്റമില്ലാചുഴികളിലും ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ഈ സ്ത്രീ കഥാ പാത്രങ്ങളില്‍
ഏറ്റവും അത്ഭുതകരമായ പാത്ര സൃഷ്ടി ഹാജ് നെസ്മിയ എന്ന നെസ്മിയ മുത്തശ്ശിയുടെത്
തന്നെയാണ്. തലമുറകളുടെ ജനിയും മൃതിയും കണ്ടവള്‍, ജ്വലിക്കുന്ന
സൌന്ദര്യമുണ്ടായിരുന്ന യൌവ്വനവും ഏറെ സന്തതികളെ പെറ്റു പോറ്റിയ അനുഭവ സമ്പത്തും
ഒപ്പം ഒട്ടും നാണമില്ലാതെ ലൈംഗികച്ചുവയുള്ള പരുക്കന്‍ ഫലിതങ്ങളുമായി ചുറ്റുമുള്ള
തകര്‍ന്ന ജന്മങ്ങള്‍ക്ക് തണലാവുന്നവള്‍. നേരില്‍ കാണുന്നതിനും അറിയുന്നതിനും
മുമ്പേ നൂറിന്റെ ഒറ്റപ്പെടലും അനാഥത്തവും അതീന്ത്രിയ ശക്തിയാലെന്നോണം അറിഞ്ഞു
കൊണ്ടിരുന്നവള്‍ - “മറിയം വീണ്ടും മരിച്ചിരിക്കുന്നു, നൂര്‍
ആവട്ടെ എകാകിനിയും ഭയ ചകിതയും.”. ഫലസ്തീന്‍ ദുരന്തം വിഷയമാകുന്ന കൃതികളില്‍ പെണ്‍കരുത്തിന്റെ
ഈ വിളംബരം സാധാരണമാണ്. ഏലിയാസ് ഖൌറിയുടെ സൂര്യ കവാടം എന്ന നോവലില്‍ ഒരു കഥാപാത്രം
പറയുന്നത് പോലെ, “ഈ അമ്മമാര്‍ വല്ലാത്ത കൂട്ടരാണിഷ്ടാ..!’. എന്നാല്‍ നോവലിന്റെ പരിമിതിയായി
ചൂണ്ടിക്കാണിക്കാവുന്ന ചില പ്രശ്നങ്ങള്‍ പ്രകടമാണ്. ഒരു ഘട്ടത്തില്‍ ഒരു പലസ്തീന്‍
കുരുന്നിന് മിട്ടായി നല്‍കുന്ന ഒരൊറ്റ സൈനികനെ മാറ്റി നിര്‍ത്തിയാല്‍ നോവലിലുടനീളം
ഇസ്രയേല്‍ സൈനികര്‍ ക്രൂരതയുടെയും നൃശംസതയുടെയും പര്യായങ്ങളാണ്. ഇസ്രയേല്‍
പിറവിയുടെ മറുവശത്തെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ തമസ്ക്കരണം നോവലിനെ വല്ലാതെ
ഏകപക്ഷീയമാക്കുന്നുണ്ട്. ഇല്യാസ് ഖൌറിയുടെ പുസ്തകം പോലെത്തന്നെ, ലേ
ക്ലെസിയോയുടെ ‘ദി വാണ്ടറിംഗ് സ്റ്റാര്‍’, സെല്‍മ ദെബ്ബാഗിന്റെ ‘ഔട്ട്
ഓഫ് ഇറ്റ്’, റബായ് അല്‍ മദ്ഹൂനിന്റെ ‘ലേഡി ഫ്രം ടെല്‍ അവീവ്’ തുടങ്ങിയ കൃതികളുമായി ചേര്‍ത്തു
വെക്കുമ്പോള്‍ ഈ പരിമിതി സുവ്യക്തമാണ്. അമേരിക്കയില്‍ സാമാന്യേന സൌകര്യങ്ങളില്‍
വളര്‍ന്ന നൂറിനു ലോകത്തിലെ ഏറ്റവും കടുത്ത തുറന്ന ജയിലായ ഗാസയിലെ ശ്വാസം
മുട്ടിക്കുന്ന സാഹചര്യങ്ങളോട് സമ്മര്‍ദ്ദമേതുമില്ലാതെ ഇഴുകിച്ചേരാന്‍ കഴിയുന്നതും
അത്ര സ്വാഭാവികമല്ല. കുളിമുറിയില്‍ തങ്ങളുടെ ഒരു മാസത്തേക്കുള്ള വെള്ളത്തിന്റെ
റേഷന്‍ ഒറ്റയടിക്ക് തീര്‍ത്തേക്കുമെന്ന പേടിക്ക് അവളുടെ അമേരിക്കന്‍ ശീലം
കാരണമാകുന്നത് അല്‍വാന്‍ അമ്മായി കണ്ടെത്തുന്നുണ്ട്. ഇവിടെ കുളിച്ച വെള്ളം തന്നെ
ശേഖരിച്ചു വേണം ടോയ് ലെറ്റ് ഫ്ലഷ് ചെയ്യാന്‍.
ആയിരത്തൊന്നു രാവുകളുടെ മാതൃകയില്‍ കഥകള്‍ക്ക് പിറകെ
കഥകളായി ഇരയായവരുടെ ജീവിതാവസ്ഥകള്‍ ആവിഷ്കരിക്കുന്ന രീതിയാണ് നോവലില്‍. നോവല്‍
ആരംഭിക്കുന്നത് തന്നെ പലസ്തീനികളുടെ മേല്‍ ഭക്ഷ്യ, പോഷക ദൗര്‍ബല്യം അടിച്ചേല്‍പ്പിക്കാനുള്ള
ഔദ്യോഗിക ഇസ്രായേലി നയത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ്. “പലസ്തീനികളെ
ഡയറ്റിംഗിന് വിധേയരാക്കുക എന്നതാണ് ആശയം” എന്ന വെയ്സ്ഗ്ലാസ് സിദ്ധാന്തം (Dov Weisglass) പലസ്തീനികളെ കൊല്ലാതെ
കൊല്ലാനുള്ള മാര്‍ഗ്ഗമായിരുന്നു. ഈജിപ്തില്‍ നിന്ന് തുരങ്കങ്ങള്‍ വഴി അവശ്യ
വസ്തുക്കള്‍ എത്തിക്കുന്നത് ഒരു സമാന്തര സമ്പദ്ഘടന തന്നെയായിത്തീരുന്നു. ഒരു
ഘട്ടത്തില്‍ നൂര്‍ തന്നെയും ആ വഴി തിരികെയെത്തുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍
തകര്‍ന്നു പോകുന്ന വീടുകളുടെ ഇഷ്ടികയും മറ്റും നിര്‍മ്മാണ സാമഗ്രികള്‍ക്ക്
വിലക്കുള്ള ഗാസയില്‍ ഏറെ ആവശ്യക്കാരുള്ളതാണ്. പലസ്തീനിയെ നിരന്തരം വേട്ടയാടുന്ന
ചെക്ക് പോയിന്റുകള്‍ എന്ന നരകവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആഖ്യാനം
ഏതാണ്ട് മുഴുവനായും നടത്തുന്നത് ഗാസാ ബോംബിംഗിനിടെ ഏതാണ്ട് കോമ അവസ്ഥയില്‍ പെട്ട്
കണ്ണിമ മാത്രം നേരിയ തോതില്‍ ചലിപ്പിക്കാനാവുന്ന, ജനനത്തിനും മുമ്പുണ്ടായിരുന്ന
അതീത കാലത്തെയോ ഇടത്തെയോ അടയാളപ്പെടുത്തുന്ന തലക്കെട്ടിലെ ‘ആകാശത്തിനും
ജലത്തിനുമിടയിലെ നീലിമയില്‍’ കഴിയുന്ന ഖാലിദ് എന്ന റേറ്റ് ഷേലിന്‍റെ പത്തു
വയസ്സുകാരന്‍ സഹോദരന്റെ അതീത ബോധമാണ് എന്നിരിക്കെ, ഒരു പത്തു വയസ്സുകാരന്റെ ഭാഷാ
പരിമിതികളോ ധാരണാവൈകല്യങ്ങളോ ഇല്ലാത്ത ആഖ്യാനരീതിയിലും വൈരുദ്ധ്യമുണ്ട്.
ഇതൊക്കെയാണെങ്കിലും മഹാദുരിതങ്ങളുടെ കുത്തൊഴിക്കിലും ഇടക്കൊരോ നൃത്തോത്സവങ്ങളും
കടല്‍ക്കരയിലെ കൊച്ചു പാര്‍ട്ടികളും എപ്പോഴും അത്ര ‘ശ്ലീല’മല്ലെങ്കിലും അല്‍വാന്‍റെ
ബ്രെസ്റ്റ് ക്യാന്‍സര്‍ പോലെ രോഗവും വൈകല്യങ്ങളും ചൂഴ്ന്നു നില്‍ക്കുന്ന
ഗൃഹാന്തരീക്ഷത്തിലെ ഘനീഭാവം ലഘൂകരിക്കുന്ന ഫലിത പ്രയോഗങ്ങളും സര്‍വ്വോപരി നാടിനു
വേണ്ടിയുള്ള ത്യാഗം അടയാളപ്പെടുത്തുന്ന വീരോചിത പ്രവര്‍ത്തികളും എല്ലാമായി, നോവലന്ത്യത്തില്‍
ഹമാസിന്റെ തടവിലുള്ള ഒരു ഇസ്രയേല്‍ സൈനികന് പകരമായി മോചിപ്പിക്കപ്പെടാന്‍ പോകുന്ന
ആയിരം പലസ്തീന്‍ തടവുകാരുടെ കൂട്ടത്തില്‍ കുടുംബം ഉറ്റുനോക്കുന്ന മെസാനിന്റെ ജയില്‍
മോചനം പോലുള്ള പ്രതീക്ഷകളിലേക്ക് ജീവിതമുണരുന്ന ഒരു പലസ്തീന്‍ സാധ്യതയെ പുസ്തകം
ഉറ്റുനോക്കുന്നു; ഒരു പക്ഷെ നൂറിനും മെസാനിനും ഇടയില്‍ നെസ്മിയ മുത്തശ്ശി ആഗ്രഹിക്കും/
പ്രതീക്ഷിക്കും പോലെ ഒരു പുതിയ പ്രണയകഥയുടെ നീലിമയിലേക്കും.
(ഞായര്‍ പ്രഭാതം 2017 നവംബര്‍ 05)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 201-208)
To purchase, contact
ph.no: 8086126024
more from Abulhawa
Mornings in Jenin by Susan Abulhawa
https://alittlesomethings.blogspot.com/2015/12/blog-post_9.html
more on Palestine:
Fractured Destinies by Rabai al-Madhoun
https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html
The Lady of Tel Aviv by Rabai al-Madhoun
https://alittlesomethings.blogspot.com/2017/09/blog-post_87.html
Men in the Sun by Ghassan Kanafani
https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html
The Book of Disappearance by Ibtisam Azem/ Sinan Antoon
https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html
No comments:
Post a Comment