Featured Post

Wednesday, June 12, 2013

കവിക്കുള്ള ഒസ്സ്യത്ത്

കവിത ഒരാകാശമാണ്:
നീലച്ചിറക് വിരിച്ചു പറക്കും
ചില പൊന്മാനുകള്‍.
മെയ് വഴക്കത്തിന്റെ മീവല്‍പക്ഷികള്‍
ഇളം കാറ്റില്‍ തങ്ങി നില്‍ക്കും.
പുഴയോരമരച്ചില്ല വിട്ട്
ചെറുകിളി പറന്നു പൊങ്ങും.
കനിവിയന്ന മഴമേഘങ്ങള്‍
വേനല്‍ ചൂടിലേക്ക്
തിരുപ്പിറവി നടത്തും.
ബോധിവൃക്ഷങ്ങളുടെ തലയെടുപ്പില്‍
ജ്ഞാനവൃദ്ധരായ താപസര്‍
കാലാതീതം ഉയിര്‍ത്തു നില്‍ക്കും.

അശനിപാതങ്ങളുടെ നാളുകളില്‍
തോറ്റ പ്രവാചിക*യുടെ നിസ്സഹായത
ആകാശം കലുഷമാക്കും.
വിഷണ്ണനായി
മലമുകളിലെ ദൈവം.
സമതലങ്ങളില്‍
തിമിരം ബാധിച്ചവരുടെ പോര്‍ വിളി.
കൂടണയാതെ പോയവര്‍
ചിതറി വീണ കുഴിമാടങ്ങള്‍.
തകര്‍ന്ന നൌകകള്‍ക്കിടയില്‍
ഉറക്കം നഷ്ടപ്പെട്ട കവി.
ഇരുട്ടിലും തിളങ്ങുന്ന
കൊള്ളിയാന്‍ കാഴ്ചയായി
നെഞ്ചു പിടഞ്ഞു കവിത.

നിറങ്ങളടര്‍ന്നു പോവുന്ന
ഒരു വേനലാകാശം
കവിക്കുള്ള ഒസ്സ്യത്ത്.

*(യവന പുരാണത്തിലെ കസ്സാന്‍ഡ്ര. സൗന്ദര്യം അനുഗ്രഹവും ശാപവുമായവള്‍. ഭാവി പ്രവചിക്കാന്‍ കഴിയുമ്പോഴും ആരെയും ഒന്നും വിശ്വസിപ്പിക്കാനാവില്ല എന്നതായിരുന്നു അനുഗ്രഹിച്ച അപ്പോളോ തന്നെ അവള്‍ക്കു നല്‍കിയ ശാപം.)


No comments:

Post a Comment