Featured Post

Saturday, June 15, 2013

Movie Talks: 6 PAN'S LABYRINTH (2006)

Movie Talks: 6


PAN'S LABYRINTH (2006)

`ഗില്ലെര്‍മ്മോ ഡെല്‍ ടോരോ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം. യുദ്ധത്തെ നോക്കിക്കാണുന്ന ഒരു കുട്ടി ചുറ്റും നടമാടുന്ന തിന്മയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മായിക ലോകം സൃഷ്ടിക്കുന്നതിന്റെ പ്രതീക വല്‍ക്കരണമാണ് ഒരര്‍ഥത്തില്‍ ചിത്രം. ചായാഗ്രഹണവും സംവിധായകന്‍ പ്രയോഗിക്കുന്ന മാജിക്കല്‍ റിയലിസ (MAGICAL REALISM)വും ചേര്‍ന്ന് ചിത്രത്തെ കാഴ്ചയുടെ ഒരുത്സവം ആക്കുന്നുണ്ട്‌. ആവര്‍ത്തിച്ചുള്ള കാഴ്ചയില്‍ അര്‍ത്ഥ വൈപുല്യം ഉറപ്പു തരുന്ന ഒരു MODERN CLASSIC ആണ് PAN'S LABYRINTH.

1944- ലെ മെയ്- ജൂണ്‍ മാസങ്ങളിലായി സ്പെയിനില്‍ ആണ് കഥ നടക്കുന്നതു. സ്പാനിഷ് ആഭ്യന്തര യുദ്ധാനന്തരം അഞ്ചു വര്ഷം കഴിഞ്ഞു, ജനറല്‍ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണ കാലം. എകാന്തയും സ്വപ്ന ജീവിയുമായ ഒഫെലിയ (Ivana Boquero)എന്ന പന്ത്രണ്ട്കാരി അവളുടെ അമ്മ (Ariadna Gil)യും രണ്ടാനച്ചനുമൊപ്പമാണ്. ഒളിപ്പോരാളികളെ അമര്‍ച്ച ചെയ്യുന്ന ക്രൂരനായ പട്ടാള ഉദ്യോഗസ്ഥനാണ് കാപ്റ്റന്‍ വിദാല്‍ (Sergi Lopez). ഗര്ഭാലസ്യങ്ങളുള്ള അമ്മയുടെ വിഷമതകളിലും തന്റെ തന്നെ ഏകാന്തതയിലും വളര്ത്തച്ഛനോടുള്ള അന്യതാ ബോധത്തിലും ഒഫെലിയ മായിക ജീവികളും രഹസ്യങ്ങളുമടങ്ങിയ ഒരു നിഗൂഡ ലോകം കണ്ടെത്തുന്നു. ഗ്രീക്ക്- റോമന്‍ മിത്തുകളിലെ പാന്‍ എന്ന വിചിത്ര ദൈവത്തോട് സാദൃശ്യമുള്ള ജീവി അവളോട്‌ ഒരു കഥ പറയുന്നു: അവള്‍ ഒരതീത ലോകത്തിലെ രാജ കുമാരിയായിരുന്നെന്നും , അവളുടെ യഥാര്‍ത്ഥ അച്ഛനുമമ്മയും അവളെ കാത്തിരിപ്പുണ്ടെന്നും തിരിച്ചു പോവാന്‍ അവള്‍ ചില പരീക്ഷണങ്ങള്‍ അതിജീവിച്ചു വിശുദ്ധി തെളിയിക്കേണ്ടതുണ്ടെന്നും. ഒഫെലിയ തന്റെ രാജധാനി തിരിച്ചു പിടിക്കാനും തന്റെ അച്ഛനമ്മമാരോട് ചേരാനും ഉള്ള ശ്രമങ്ങളില്‍ മുഴുകവേ, അവളുടെ വളര്‍ത്തച്ഛന്‍ കാപ്റ്റന്‍ വിദാല്‍ വിപ്ലവകാരികളെ വേട്ടയാടി നശിപ്പിക്കാനും, അയാളുടെ ഭ്രുത്യയായ മെര്‍സിടെസും (Maribel Verd) ഡോക്റ്ററും (Alex Angulo) വിപ്ലവപ്രവര്‍ത്തനം തുടരാനും ശ്രമിക്കുന്നു.
തന്റെ അനുജന് ജന്മം നല്‍കി അമ്മ മരിക്കുന്നതോടെ അവനെ പരിപാലിക്കുന്നതില്‍ ഒഫെലിയ മുഴുകുന്നു. തന്റെ മൂന്നാമത്തെയും അവസാനത്തെയും പരീക്ഷണം വിജയിക്കുന്നതിനായി നിഷ്കളങ്ക രക്തത്തിന്റെ ഒരു തുള്ളി അള്‍ത്താരയില്‍ വീഴ്ത്തണ മെന്നും അതിനു കുഞ്ഞിന്‍റെ വിരലില്‍ ഒരു ചെറു മുറിവ് ഉണ്ടാക്കണമെന്നും പാന്‍ ആവശ്യപ്പെടുമ്പോള്‍ ഒഫെലിയ വിസമ്മതിക്കുന്നു. കുഞ്ഞിനേയും എടുത്തു മായിക കോട്ട (labyrinth)യില്‍ നിന്ന് പുറത്തു ഓടിപ്പോകവേ , കാപ്റ്റന്‍ വിദാല്‍ അവളെ വെടിവെച്ചു കൊല്ലുന്നു. അവളുടെ രക്തം അള്‍ത്താരയിലേക്ക് ഒഴുകിപ്പരക്കുകയും അധോലോകത്ത് അവള്‍ പുനര്‍ജ്ജനിക്കുകയും ചെയ്യവേ, പുറത്തു കാപ്റ്റന്‍ വിദാലിനെ മെര്‍സിടെസും കൂട്ടാളികളും ചേര്‍ന്ന് വധിക്കുന്നു. വാച്ചു നോക്കി, താന്‍ കൃത്യം ഏതു സമയത്താണ് മരിച്ചതെന്ന് വളര്‍ന്നു വരുമ്പോള്‍ മകനോടു പറയണമെന്ന് അന്ത്യ മൊഴി നല്‍കുന്ന കാപ്റ്റനോട്, നിന്നെ കുറിച്ച് അവന്‍ കേള്‍ക്കുകയെ ഇല്ലെന്നു മെര്‍സിടെസ് മറുപടി പറയുന്നു. ചിത്രാന്ത്യത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: നീതിപൂര്‍ണ്ണവും ദയാപൂര്‍ണ്ണവുമായ ഹൃദയത്തോടെ അവള്‍ ദീര്‍ഘകാലം ഭരിച്ചു. ഭൂമിയില്‍ അവള്‍ ജീവിച്ചിരുന്നതിന്റെ ചെറിയ ചില അടയാളങ്ങള്‍ മാത്രം അവള്‍ ബാക്കി വെച്ചു, എവിടെ നോക്കണമെന്ന് കൃത്യമായി അറിയുന്നവര്‍ക്ക് മാത്രം കാണാന്‍ പാകത്തില്‍.

വ്യത്യസ്തമായ നിരവധി വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട് ചിത്രം. എപ്പോഴും സമയത്തില്‍ ബന്ധിതനായിരിക്കുന്ന കാപ്റ്റന്‍ വിദാല്‍ ഫാസിസം എത്ര മാത്രം ഏക പക്ഷീയവും ക്രൂരവുമാണെന്ന് നല്ല സൂചന തരുന്നുണ്ട്. രണ്ടാമതൊന്നാലോചിക്കാതെ തിരിച്ചെടുക്കാനാവാത്ത ക്രൂരകൃത്യം നടപ്പാക്കുന്ന ഫാസിസ്റ്റ്- ഭരണ രീതി, എല്ലാ ഫാസിസ്റ്റ്കള്‍ക്കുള്ളിലും ഒന്നിനെയും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ഒരു ഭീരുവുണ്ട് എന്ന പൌലോ ഫ്രെയറുടെ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്‌. നിഷ്കളങ്ക ജീവിതങ്ങള്‍ എങ്ങനെ ഇരയാക്കപ്പെടുന്നുവെന്നു ഒഫെലിയായുടെ പാത്ര സൃഷ്ടി വ്യക്തമാക്കുന്നു. പാന്‍ എന്ന ജീവിയെ കുറിച്ചുള്ള മിത്തിക്കല്‍- ബിബ്ലിക്കല്‍ വിവക്ഷകള്‍ മായിക ലോകത്തിന്റെ ശക്തി സൗന്ദര്യവും ഒപ്പം ഭീകരതയും ആവിഷ്കരിക്കുന്നു. ഫാന്റസിയും യാഥാര്‍ത്യവും കൂട്ടിയിണക്കുന്നതില്‍ ചിത്രം അവിസ്മരണീയമായ ഒരനുഭവമാണ്. മേയ്ക്ക് അപ്, അനിമാട്രോനിക്സ്, CGI എഫക്ട്സ് എന്നിവ ചിത്രത്തിന്‍റെ ദൃശ്യഗാംഭീര്യത്തിനും സൌന്ദര്യത്തിനും വലിയ തോതില്‍ സഹായകമായിട്ടുണ്ട്.


No comments:

Post a Comment