Featured Post

Sunday, June 30, 2013

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം.

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം.

"കാന്തപുരത്തിനെ ന്യായീകരിക്കുകയല്ല" എന്ന മുഖവുരയോടെ അങ്ങേരെക്കാള്‍ വീറോടെ ശൈശവ വിവാഹത്തിനു വേണ്ടി ഇവിടെ ചിലര്‍ വാദിക്കുന്നുണ്ട്. അവര്‍ പ്രധാനമായും പൊക്കി ക്കൊണ്ട് വരുന്ന വാദമുഖങ്ങള്‍ ഇവയാണ്: ഈ പിഴച്ച കാലത്തില്‍ പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആധിയാണ് നേരത്തെ വിവാഹത്തിനു പ്രേരിപ്പിക്കുന്നതു. അത് ന്യായമാണ്. ഇന്ത്യയില്‍ ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ബാല വിവാഹം പോലും നിലവിലുണ്ട്. ഇവിടെ എതിര്‍ക്കുന്നവര്‍ അതൊക്കെ ആദ്യം നിര്‍ത്തട്ടെ. ലോകത്ത് പല രാജ്യങ്ങളിലും പതിനാറു വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ച ആയാല്‍ വിവാഹ പ്രായമായതായി കണക്കാക്കാം. കുറെ കൂടി കടന്നു ഇതൊരു സാമുദായിക പ്രശ്നമായത്‌ കൊണ്ടാണ് ഇത്ര എതിര്‍പ്പെന്നും, ബാല വിവാഹങ്ങളെ എതിര്‍ക്കാത്തത് അതൊക്കെ ഭൂരിപക്ഷ സമുദായങ്ങളുടെ ഇടങ്ങളിലായത് കൊണ്ടാണെന്നും വരെ ചിലര്‍ പറഞ്ഞു വെക്കുന്നുണ്ട്. മലപ്പുറം ജില്ല പോലുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുരോഗതി ചൂണ്ടിക്കാണിച്ചു വിവാഹ പ്രായം നേരത്തെ ആയതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് തെളിയിക്കാനും ചിലര്‍ ശ്രമിച്ചു കണ്ടു.

ചുറ്റും നടമാടുന്ന പെണ്‍ വേട്ടകളുടെയും അതില്‍ പേടിച്ചു പോവുന്ന രക്ഷിതാക്കളുടെ അരക്ഷിത്വത്തിന്റെയും പേരില്‍, ഉദ്ദേശ ശുദ്ധിയുടെ ഒഴികഴിവ് പറഞ്ഞു പെണ്‍കുട്ടികളുടെ ശൈശവ വിവാഹത്തെന്യായീകരിക്കുമ്പോള്‍, ഉദ്ദേശ ശുദ്ധിയുടെ പേരില്‍ ദുരാചാരങ്ങളെ ന്യായീകരിക്കാമെങ്കില്‍ നരബലി പോലും ന്യായീകരിക്കേണ്ടി വരും എന്നോര്‍ക്കണം. അറിവില്ലായ്മയും, അത് ചെയ്‌താല്‍ മോക്ഷം ലഭിക്കും എന്ന ചിന്തയുമാണല്ലോ സ്വന്തം കുഞ്ഞിനെ പോലും ബലി അര്‍പ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക. ഒരു സമൂഹത്തെയാകമാനം നൂറ്റാണ്ടുകള്‍ പുറകോട്ടു കൊണ്ട് പോവുന്ന അനാചാരത്തെ അയഥാര്‍ത്ഥ ഭയങ്ങളുടെ പേരില്‍ സാധൂകരിക്കുമ്പോള്‍ ഓര്‍ക്കണം, ഇതര സമൂഹങ്ങള്‍ക്ക് മുന്നില്‍ സ്വയം പരിഹാസ്യരാവാന്‍ മാത്രം ഇട വരുത്തുന്ന ഇക്കൂട്ടര്‍, മറ്റെന്തായാലും, സമുദായ സ്നേഹികള്‍ അല്ലെന്നു. മുസ്ലിം സമൂഹത്തിലെ വിവാഹമോചന ദുരിതങ്ങള്‍ക്കും, വിവാഹാനന്തര നരകങ്ങള്‍ക്കും പ്രധാന കാരണം പക്വത എത്തുന്നതിനു മുന്‍പ് നടക്കുന്ന വിവാഹങ്ങളാണെന്നതും നിഷേധിക്കാനാവില്ല. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും തന്നെത്തന്നെ പ്രതിരോധിക്കുകയും ചെയ്യുന്ന പക്വതയോടെയല്ല പതിനാറുകാരി അത് ചെയ്യുക. പ്രായേണ അത്തരം വിഷയങ്ങളില്‍ സമൂഹം ഉണര്‍ന്നു തുടങ്ങിയ ഒരു ഘട്ടത്തില്‍ വീണ്ടും അതേ ചതിക്കുഴികളിലേക്ക് അതിനെ വലിച്ചിഴക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ പലയിടത്തും ബാല വിവാഹങ്ങള്‍ നിലവിലുണ്ട് എന്നത് ശരി തന്നെയാണ്. പക്ഷെ അതേ നിലയിലേക്ക് തിരിച്ച് പോവാന്‍ ആണെങ്കില്‍ കേരളം നേടി എന്ന് നമ്മള്‍ അവകാശപ്പെടുന്ന നവോഥാന മൂല്യങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കുമൊക്കെ പിന്നെയെന്തു അര്‍ത്ഥമാനുള്ളത്? ശാരീരിക വളര്‍ച്ച എന്നാ മാനദണ്ഡം വെച്ച് വിവാഹപ്രായം കണക്കാക്കുന്നവര്‍ വിവാഹം എന്ന ബന്ധത്തെ വെറും ശരീരാധിഷ്ടിത ബന്ധമായി മാത്രമാണ് കാണുന്നത്, അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. ഒരു കുടുംബം ഉണ്ടാക്കിയെടുക്കുന്നതിലും വളര്‍ത്തിക്കൊണ്ടു വരുന്നതിലും സ്ത്രീയുടെ പങ്കിനെ കുറിച്ചൊക്കെ എങ്ങും തൊടാതെ വാചാലരാവുന്നവര്‍ പക്ഷെ, അതില്‍ സ്ത്രീയുടെ മാനസിക പക്വതയുടെ ആവശ്യത്തെ പാടെ അവഗണിക്കുകയാനെന്നതാണ് വസ്തുത. നേരത്തെ നടക്കുന്ന വിവാഹങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ദുരിതങ്ങള്‍ ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ നേരിടുന്നു. സ്വാഭാവികമായും വിദ്യാഭ്യാസവും ജീവിത പരിചയവുമില്ലാത്ത കൌമാരക്കാരികളായ അമ്മമാര്‍ അത്തരം പ്രതിസന്ധികളില്‍ ദയനീയമായി പരാജയപ്പെടുന്നത് നിത്യ സംഭവമാണ്. ഏറെ വേദനിപ്പിക്കുന്ന മറ്റൊരു സത്യം, കുടുംബ ജീവിതത്തിലേക്ക് അകാലത്തിലെ മടുപ്പും വിരക്തിയും കടന്നു വരാന്‍ ഈ ദുരാചാരം കാരണമാവുന്നുണ്ട് എന്താണ്. സ്ത്രീത്വത്തിന്റെ അകാലത്തിലുള്ള ക്ഷയിക്കല്‍ പ്രായേണ യൌവനം നില നിര്‍ത്താന്‍ കഴിയുന്ന പുരുഷന്മാരില്‍ ലൈംഗീക അസംതൃപ്തിക്കും അഗമ്യഗമന പ്രവണതക്കും കൂടുതല്‍ കാരണമാവുന്നുണ്ടെന്നു കണ്ടിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും പതിനാറു വയസ്സിനെ വിവാഹ പ്രായമായി കണക്കാക്കുന്നുണ്ടെന്നു റിസര്‍ച്ച് ചെയ്തു കണ്ടു പിടിക്കുന്നവര്‍ ഒന്നോര്‍ക്കണം: ഉദാഹരണങ്ങളിലൂടെ നമുക്കെന്തും സമര്‍ഥിക്കാനാവും. മുന്നിലുള്ള മാതൃകകളില്‍ മധ്യകാലത്തിന്റെ നീക്കിയിരിപ്പുകളെ മാത്രം പൊലിപ്പിച്ചു കാണിച്ചു നമ്മളൊക്കെ അക്കാലത്തേക്ക് പോകണം എന്ന് വാശി പിടിക്കേണ്ടതില്ല. പതിനാലോ പതിനഞ്ചോ വയസ്സുള്ള ആണ്‍കുട്ടിക്ക് ഒരച്ചനാവാന്‍ കഴിയും എന്ന് വെച്ച് ഇനി ആണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാലാക്കണം എന്ന് മുറവിളി ഉയരുമോ? വിദ്യാഭ്യാസ പുരോഗതിക്കു കാരണം തിരിച്ചാണ്: പെണ്‍കുട്ടികളുടെ ജീവിത ലക്‌ഷ്യം വയസ്സറിയിച്ചാലുടന്‍ കല്യാണവും കഴിച്ചു അടുക്കളയിലും പ്രസവമുറിയിലുമായ് ഒതുങ്ങലല്ല എന്ന് സമൂഹത്തിലുണ്ടായി വരുന്ന മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തയാറായ കുറെയേറെ രക്ഷിതാക്കള്‍ കണ്‍ തുറന്നതിന്റെ ഫലം. ഇതൊരു സാമുദായിക പ്രശ്നം എന്നല്ല, ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഈ ജീര്‍ണ്ണതക്ക് മത മേലദ്ധ്യക്ഷന്മാരില്‍ ചിലര്‍ ഉള്‍പ്പടെ പച്ചക്കൊടി കാണിക്കുന്നു എന്നത് കൊണ്ട് മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഇതൊരു സാമുദായിക പ്രശ്നം കൂടിയാണ് എന്നതാണ് സത്യം.

ഒന്ന് കൂടി: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഈ സമൂഹത്തില്‍ പെണ്‍കുട്ടികളെ കാത്തു ചതിക്കുഴികള്‍ ഒന്നുമില്ലെന്നാണോ? അത് പോലെ ഈ ചതിക്കുഴികളൊക്കെ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ മാത്രം കാത്തിരിക്കയാണോ? അഥവാ, മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയെ ഇത്ര അവിശ്വാസമോ രക്ഷിതാവിനു?

നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ വിശ്വസിക്കാം, അവരെ ജീവിക്കാന്‍ അനുവദിക്കാം.

1 comment:

  1. തീര്‍ച്ചയായും ,അവരെ അല്ലാതെ നമ്മള്‍ ആരെ വിശ്വസിക്കാന്‍ ?പക്ഷെ ..?

    ReplyDelete