Featured Post

Tuesday, June 25, 2013

ആത്മഗതങ്ങളില്ലാത്തവര്‍

മലയിടിച്ചിലില്‍
കുരുങ്ങിയ വാഹനവ്യൂഹം-
കവിയരങ്ങിലേക്ക് പോകവേ
സംഘാടകരുടെ കാറിലിരുന്ന്
കവിയോര്‍ക്കുന്നതിങ്ങനെ:
മുന്‍പുണ്ടായിരുന്ന ഹരിത ഭംഗി
ഇനിയെന്റെ കവിതയില്‍ ചേക്കേറും.

പുറകിലെ ബെന്‍സിലിരുന്ന്
റിസോര്‍ട്ട് ഉടമ നെടുവീര്‍പ്പിടുന്നു:
നാശം, എത്ര പാട് പെട്ടാ
ആ സ്ഥലം ഒപ്പിച്ചെടുത്തത്!
എത്രയാ അധികൃതര്‍ക്ക് കൈമടക്കിയത്!
മലയോരത്തു ബുള്‍ഡോസര്‍ കൊണ്ട്
എത്രകാലമാ മെനക്കെട്ടത്‌!
നാട്ടുകാരേം പരിസ്ഥിതിക്കാരേം ഒതുക്കിക്കെട്ടാന്‍
എത്രയാ കൊട്ടേഷന്‍സംഘം വിലയിട്ടത്!
എന്നിട്ടിപ്പം ഒരൊടുക്കത്തെ മലയിടിച്ചില്‍!
ആട്ടെ, പോയത് പോയി, തടി കിട്ടിയല്ലോ!

ട്രാന്‍സ്പോര്‍ട്ട് ബസ്സിലിരുന്നു
നാട് ചുറ്റാനെത്തിയ കമിതാക്കള്‍
മുന്നില്‍ നോക്കി അക്ഷമരാവുന്നു:
എങ്ങനെയാ സമയത്തിനു റിസോര്‍ട്ടിലെത്തുക?
എന്തൊക്കെ നുണ പറഞ്ഞാ
ഇങ്ങനൊരു അവസരം ഒപ്പിച്ചെടുത്തത്!
രണ്ടേ രണ്ടു ദിവസമേയുള്ളൂ.
വഴിയില്‍ കുരുങ്ങി വെറുതെപോവുമോ?

ആദിവാസിക്കുടില്‍ മുറ്റത്തു
കള്ളും കാട്ടുപെണ്ണും തേടി വന്നോന്‍
പൂത്തകാശും പുഴുത്ത മനസ്സും
കൊണ്ട് നടന്നോന്‍
വണ്ടി തരിച്ചു വിടാന്‍ വഴി തേടുന്നു:
എടേയ്, ഇനിയിപ്പം ഇത് തൊല്ലയാവും,
നമുക്കാ ഏന്തരവളെ തപ്പിപ്പിടിക്കാം.
ഫാം ഹൗസില് സെറ്റപ്പാക്കാം.

ആക്റ്റിവിസ്റ്റായ ചെറുപ്പക്കാരന്‍
രോഷം കൊള്ളുന്നു:
എല്ലാര്‍ക്കുമുണ്ടിതില്‍ പങ്ക്.
ആര്‍ക്കു വേണ്ടിയാണീ വികസനം?
എന്ത് കാണിക്കാനാണീ ടൂറിസം?
ഈ ഭൂമി നമ്മുടെ മക്കള്‍ക്കും വേണ്ടതല്ലേ!

മലയിറങ്ങിയ പാറക്കെട്ടുകളില്‍
അടക്കം ചെയ്ത ആട്ടിന്‍ പറ്റത്തിനും
തോറ്റുപോയ മലദൈവങ്ങള്‍ക്കും
അവരുടെ കാവൂട്ടു ചെറുമനുഷ്യര്‍ക്കും
കാട്ടുതേന്‍ വടവൃക്ഷപ്പച്ചയിലെ
മുറ്റാച്ചിറകിലൊടുങ്ങിയ കിളിക്കുഞ്ഞിനും
ആത്മ ഗതങ്ങളില്ല,
ആരോടും ഒന്നും പറയാനില്ല.


No comments:

Post a Comment