Featured Post

Saturday, April 19, 2014

മിറാല്‍ (2010)


മിറാല്‍ (2010)
രചന : റൂലാ ജബ്രിയേല്‍..
സംവിധാനം: ജൂലിയന്‍ ശനാബേല്‍
(ഇംഗ്ലീഷ്, അറബിക്, ഹിബ്രു)


1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേ, അമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായി.. പുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കി. പിന്നെ കൂടുതല്‍ അറിഞ്ഞു ; ഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്. ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനം) എന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു.


അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍. പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യവിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'. എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്. ഈ കൃതിയെ ആസ്പദമാക്കി നോവലിസ്റ്റ് തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ശെനാബേല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍) അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്. സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തെക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നു. ജൂത, ക്രിസ്തീയ, അറബ് വംശജരോക്കെയും വിരുന്നിനുണ്ട്. മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്. എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢി(വില്ല്യം ഡാഫോ) യുമായി അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട് . ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്' എന്നും അയാളോട് പറയുന്നുണ്ടവര്‍. താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടി വരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യു. എന്‍. സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചു പോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുണ്ട്. ഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നു. തുടര്‍ന്ന്, ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥമാവുന്നു.

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരു നീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നു. ചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപം, ബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴു വര്‍ഷം തടവ്‌ ശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്. ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിന യുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു. ഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്. തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.
സ്നേഹധനനായ പിതാവിന് വേണ്ടി അവയവ ദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്. അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നും, മദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍ നിന്ന് പുറത്തുവന്നതിനു ശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നു. എന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്: അത് പ്രധാനമായിരുന്നില്ല. നീയെന്റെ മകളാണ്. ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതെ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയേ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി. എല്‍. . നേതൃ നിരക്കാരനായിരുന്ന ഹാനി, ഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികലാല്‍ കൊല്ലപ്പെടുകയാണ്. പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്; അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയും, ഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും.

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്. അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍' ഏറെക്കുറെ ശൂന്യമായിരിക്കുന്നു. ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്. ഹിന്ദ്‌, മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്. മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്, വൈകാതെ ഹിന്ദിന്റെ മരണവും സംഭവിക്കുന്നുണ്ട്.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. സഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നു. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുല്‍പ്പാടെ അഭിനേതാക്കളുടെ മികച്ച പ്രകടനം ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ചായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌. എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ അഭിനയ ചാതുരി തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.





No comments:

Post a Comment