Featured Post

Monday, April 7, 2014

ജ്ഞാനയോഗം

വലിയ ഗ്രന്ഥങ്ങളാണ് വായിച്ചു തീര്‍ത്തത് .
എന്നാല്‍
ജ്ഞാനികളുടെ മലയോരങ്ങളില്‍
ഗ്രന്ഥപ്പുരകളല്ലായിരുന്നു.
അവിടമാകെയും
ഗുരുപ്രസാദങ്ങളുടെ നിറവ്.
കാടിന്റെ ഹരിതം കൊണ്ട്
പച്ച കുത്തിയവര്‍ .
ദേശാടനക്കിളികളോട്
ലോക വിശേഷം കതോര്‍ത്തവര്‍
തൂക്കണാം കുരുവിയോട്
വീടു വെക്കാന്‍ പഠിച്ചവര്‍.
നീരൊഴുക്കില്‍ നിന്ന് താളം
പൂമൊട്ടിനോട് ധ്യാനം
പുളിയുറുമ്പിനോട് കര്‍മ്മവേഗം.
തേനീച്ചകളോട് കൂട്ടം ചേരല്‍
മിന്നമിന്നിയോടു പ്രണയം .

സമതലങ്ങളില്‍
പാറയില്‍ വീണ വിത്തില്‍
അനപത്യ ദുഃഖം കണ്ടവര്‍ക്ക്
മുളച്ച നാമ്പില്‍ നിത്യതയുടെ പാഠം.
ആഴങ്ങള്‍ തേടുന്നവര്‍ക്ക്
അടിയൊഴുക്ക് മറന്നും ശാന്തരാവാന്‍
കടലിന്റെ മന്ത്രം.
വലിയ സ്വപ്നാടകര്‍ക്ക്
ഉയര്‍ന്നു പൊങ്ങുമ്പോഴും തണുത്തു പെയ്യാന്‍
മുകിലിന്റെ ദര്‍ശനം.
ഒടുവില്‍
കൊടുമുടികള്‍ താണ്ടിയോന്
ഇടിമിന്നലിന്റെ വചന സാക്ഷ്യം.

No comments:

Post a Comment