Featured Post

Wednesday, April 9, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:2



നീയൊരു മോശം കച്ചവടക്കാരനാണ്, നീയൊരു നല്ല സന്യാസിയാവും!”

1950- കളില്‍ ചൈനീസ് ചെമ്പട ടിബറ്റ്‌ ആക്രമിക്കുകയും ജന സംഖ്യയുടെ അഞ്ചിലൊന്നോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. പതിനായിരത്തോളം ബുദ്ധ സന്യാസി മഠങ്ങള്‍ നശിപ്പിക്കുകയും ബുദ്ധ മത വിശ്വാസം കുറ്റകരമാക്കുകയും ചെയ്തു. ദലയ് ലാമയുടെ ചിത്രം സൂക്ഷിക്കുന്നത് പോലും നിരോധിക്കപ്പെട്ടു. അത് കൊണ്ട്, പല കുടുംബങ്ങളും ഇന്ത്യയിലും ഭൂട്ടാനിലുമുള്ള പ്രവാസ സന്യാസി മഠങ്ങളിലേക്ക് ബുദ്ധ മത പരിശീലനങ്ങല്‍ക്കായി തങ്ങളുടെ കുട്ടികളെ ഒളിപ്പിച്ചു കടത്തി. 'ദി കപ്പ്' എന്ന ചിത്രം അത്തരം ഒരു മഠത്തിന്റെയും 1994 -ലെ ലോക കപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെയും പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.

ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വികസിക്കുന്ന കഥ പാല്‍ദെന്‍, നില്‍മ എന്നീ രണ്ടു ടിബറ്റന്‍ ബാലന്മാര്‍ , ഹിമാലയ സാനുക്കളിലെങ്ങോ പ്രകൃതി രമണീയമായ ഒരിടത്തുള്ള ഒരു ബുദ്ധമഠത്തിലെത്തുന്നതോടെയാണ് ആരംഭിക്കുന്നത്. ലോക കപ്പ് ഫൈനല്‍ ജ്വരം മഠത്തിലെ അന്തേവാസികളെയും ബാധിച്ചിരിക്കുന്നു. ചുറുചുറുക്കും അത്യാവശ്യം കുസൃതിത്തരങ്ങളും കയ്യിലുള്ള ഒജീന്‍ എന്ന പതിനാലുകാരനാണ് ഫുട്ബാള്‍ ജ്വര പ്രചോദിതമായ പല സാഹസങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌. മഠത്തിലെ കര്‍ക്കശക്കാരനായ വാര്‍ഡന്‍ ഗെക്കോയ്ക്ക് ഇത് പലപ്പോഴും തലവേദനയാവുന്നുണ്ട്. അര്‍ദ്ധരാത്രി ടി.വി.യില്‍ സെമി ഫൈനല്‍ കാണാന്‍ ഒജീന്റെയും എന്തിനും അവനു കൂട്ടുള്ള ലോഡോയുടെയും നേതൃത്വത്തില്‍ അടുത്തുള്ള ഒരു കടയില്‍ അവര്‍ എത്തുന്നുവെങ്കിലും അവരുടെ അമിതാവേശം കാരണം കടക്കാരന്‍ അവരെ പുറത്താക്കുന്നു. തിരിച്ചെത്തുമ്പോള്‍ കയ്യോടെ പിടിക്കപ്പെടുന്നതോടെ മഠത്തില്‍ നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യത തെളിയുന്നുണ്ട്. എങ്കിലും പുറമേക്ക് കര്‍ക്കശക്കാരനായ ഗെക്കോ, യഥാര്‍ഥത്തില്‍ കുട്ടികളുടെ കുസൃതിത്തരങ്ങളെ ആ സ്പിരിറ്റില്‍ എടുക്കാന്‍ കഴിയുന്ന ആള്‍ തന്നെയാണെന്നും വൃദ്ധനായ മടാധിപതിയും വിട്ടുവീഴ്ചാ മനസ്ഥിതിക്കാരനാണ് എന്നും നമ്മള്‍ മനസ്സിലാക്കുന്നു.

എങ്ങനെയും ഫൈനല്‍ കാണാനുള്ള ആവേശം ഒരു വിചിത്രമായ അഭ്യര്‍ഥനയുമായി ഗെക്കൊയെ സമീപിക്കാന്‍ ഒജീനെ പ്രാപ്തനാക്കുന്നു. അവര്‍ ഒരു ടി. വി. സെറ്റ് വാടകക്കെടുക്കും. പണം? അതവര്‍ എല്ലാവരില്‍ നിന്നുമായി പിരിച്ചെടുക്കും. സന്യാസിമാരുടെ കയ്യില്‍ അത്രയൊന്നും പണമുണ്ടാവാനിടയില്ല എന്ന ലളിത സത്യമൊന്നും ഒജീനു മനസ്സിലാവില്ല ഇപ്പോള്‍. അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഗെക്കോയും മടാധിപതി തന്നെയും അനുവാദം കൊടുക്കുകയും ചെയ്യുന്നതോടെ കൂട്ടുകാര്‍ കൈ മെയ് മറന്നു അതിനായി ഇറങ്ങിത്തിരിക്കുന്നു. എന്നാല്‍, മുമ്പ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക ഫൈനല്‍ ആവേശത്തിന്റെ പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കാരനായ ടി. വി. ഉടമ ആവശ്യപ്പെടുന്നതോടെ അവര്‍ വീണ്ടും കുഴങ്ങിപ്പോവുന്നു. ഒടുവില്‍ ഒരറ്റകൈ പ്രയോഗമായി ഒജീന്‍, നില്‍മയുടെ കയ്യിലുള്ള അവന്റെ ഏറ്റവും വലിയ സമ്പാദ്യം , ഒളിച്ചു പോരുമ്പോള്‍ അവന്റെ അമ്മ നല്‍കിയ ഒരു വാച്ച് , പണയം വെക്കാന്‍ വാങ്ങുന്നു. ഒരു വിധം എല്ലാം ശരിയാക്കി കളി കാണാന്‍ പാകത്തില്‍ തയ്യാറാവുമ്പോഴേക്കും കാര്യങ്ങള്‍ ഒജീന്റെ കൈ വിട്ടു പോവുന്നു. കൊച്ചു പയ്യനായ നില്‍മക്ക് പണയ വസ്തു തിരിച്ചു കിട്ടും വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. പിറ്റേ ദിവസം എങ്ങനെ അതിനു വേണ്ട പണം കണ്ടെത്തും എന്ന് ഒജീനു ഒരു പിടിയും ഇല്ല താനും. കണ്ണില്‍ ചോരയില്ലാത്ത ടി. വി. ഉടമ ഒരു നിമിഷം പോലും കൂടുതല്‍ സമയം നല്‍കില്ലെന്നും അവനറിയാം. എല്ലാം കൂടി അവനു ഒരു നിമിഷം പോലും കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കളി കാണുന്ന ഹാളില്‍ അവന്റെ അഭാവം ശ്രദ്ധിക്കുന്ന ഗെക്കോ അവനെ തിരഞ്ഞു പോവുന്നു. അപ്പോള്‍ അവന്‍ പണയ വസ്തു തിരിച്ചെടുക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ്. ഒടുവില്‍ ചില പോംവഴികള്‍ അവന്‍ കണ്ടെത്തുന്നു.

എന്നെങ്കിലും ഒരു വലിയ കളിക്കാരനാവുന്നതും ലോകകപ്പില്‍ തന്റെ നാടിനെ നയിക്കുന്നതും സ്വപ്നം കാണുന്ന ഒജീന്റെ കയ്യില്‍ ചില അമൂല്യ വസ്തുക്കളുണ്ട്. കുടുംബ സ്വത്തായ വിലയേറിയ ഒരു കത്തി, പിന്നെ പുതു പുത്തന്‍ സ്പോട്സ് ഷൂ, അത് പോലെ ചിലത്. പണയ വസ്തു തിരിച്ചെടുക്കാന്‍ അമ്പത് രൂപ കണ്ടെത്താന്‍ അവയൊക്കെ വില്‍ക്കാം എന്നാണ് അവന്റെ തീരുമാനം. “നീയൊരു മോശം കച്ചവടക്കാരനാണ്, നീയൊരു നല്ല സന്യാസിയാവും!” എന്ന് ഗെക്കോ അവനെ ആശീര്‍വദിക്കുന്നു. അവന്റെ ബാധ്യത അദ്ദേഹം ഏറ്റെടുക്കുകയും ചെയ്യുന്നു.

പാരമ്പര്യവും പുതിയ സാഹചര്യവും തമ്മിലുള്ള ബലാബലം, പ്രവാസത്തിന്റെ സന്ദിഗ്ദതകള്‍, ടിബറ്റന്‍ നൊമ്പരങ്ങള്‍ , ബുദ്ധിസ്റ്റ് ജീവിത പാഠങ്ങള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെയും അതീവ സൂക്ഷ്മമായിത്തന്നെ ചിത്രത്തില്‍ ഇഴ ചേര്‍ന്നിട്ടുണ്ട്. സന്യാസ മഠങ്ങളിലെ ജീവിതത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ സൗമ്യമായി പൊളിച്ചെഴുതുന്നുണ്ട് ടിബറ്റന്‍ പാരമ്പര്യത്തിലെ ഒരു ലാമ തന്നെയായ സംവിധായകന്‍. പരസ്പരം 'പാര'വെക്കലും വേദ പഠനത്തിന്റെ ഗൗരവത്തിനിടയില്‍ കുസൃതികള്‍ ഒപ്പിക്കലും വാര്‍ഡന്റെ കണ്ണു വെട്ടിച്ചു രാത്രി കറങ്ങലും സന്യാസത്തിന്റെ ഭാഗമായി മൊട്ടയടിക്കുമ്പോള്‍ 'ഹൃദയ ഭേദകമാം വിധം സുന്ദരികളായ' പെണ്‍കുട്ടികള്‍ എന്ത് കരുതും എന്ന് വേവലാതിപ്പെടലുമൊക്കെ ഇവിടെയുമുണ്ട്. എന്നാല്‍, ഒരു ഘട്ടത്തിലും അത് നിര്‍ദ്ദോഷമായ നേരമ്പോക്കുകളുടെ പരിധി വിടുന്നില്ല. ഒജീന്‍ തനിക്കും ലോഡോയ്ക്കും ശിക്ഷയായിക്കിട്ടിയ അടുക്കളപ്പണി, ലോഡോ തനിച്ച് ഏതാണ്ട് ചെയ്തു കഴിയുവോളം കറങ്ങിത്തിരിയുന്നതും, പിരിവു കൊടുക്കാന്‍ വിസമ്മതിക്കുന്ന കിഴവന്‍ പ്രവചനക്കാരനെ പൂട്ടിയിടുന്നതുമൊക്കെ സന്യാസത്തിന്റെ 'ഗൗരവ'ച്ചേരുവയുടെ പുറത്താണ്. വൈകാതെ തന്റെ നാട് സ്വതന്ത്രമാവുമെന്നു പ്രതീക്ഷിച്ചു എപ്പോഴും പോവാന്‍ തയ്യാറായിരിക്കുന്ന വൃദ്ധനായ സന്യാസി വര്യന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയും, നാട്ടില്‍ നിന്ന് പോന്നതിന്റെ ഗൃഹാഹുരത്വം കാരണം കണ്ണു നിറയുന്ന കൊച്ചു നില്‍മയും പ്രവാസ ജീവിതാനുഭവത്തിന്റെ രണ്ടറ്റങ്ങളാണ്. ചിത്രാരംഭത്തില്‍ മഠം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന ഒരു ഉത്കണ്ഠയുടെ അന്ത്രീക്ഷമുണ്ട്: എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടു ബാലന്മാര്‍ അതിര്‍ത്തി കടന്നു സുരക്ഷിതരായി എത്തുന്നത് വരെ അത് തുടരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ ടിബറ്റന്‍ അനുഭവത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യം തന്നെയാണ്. ചിത്രത്തിലുടനീളം പ്രവാസത്തിന്റെ രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും കടന്നു വരുന്നുണ്ട്. ഇറ്റലിയുമായി കളിക്കുമ്പോള്‍ ഫ്രാന്‍സ് ജയിച്ചു കാണാന്‍ ഒജീന്‍ ആഗ്രഹിക്കുന്നതിന് യഥാര്‍ത്ഥ കാരണം ഫ്രാന്‍സ് ടിബറ്റിനെ പിന്തുണയ്ക്കുന്നു എന്നതാണ്. അമേരിക്കയെ പിന്തുണക്കെണ്ടതില്ലെന്നു കരുതുന്നതിനു പിറകില്‍ അവരുടെ ഇക്കാര്യത്തിലുള്ള നിലപാടില്ലായ്മയും. 'ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിട്ടും ഇന്ത്യ നമുക്കും ഇടം തരുന്നു' എന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുന്നുണ്ട് ആചാര്യന്‍. എന്നാല്‍ , ആന്റിന സ്ഥാപിക്കാന്‍ വേറെ പണം ആവശ്യപ്പെട്ടത് കാരണം



ഒഴിവാക്കിയ ടി. വി. ഉടമ തെറ്റായ ദിശ പറഞ്ഞു കൊടുത്തതിനെ കുറിച്ച് "ഒരിക്കലും ഒരു ഇന്ത്യക്കാരനോട് ദിശ ചോദിക്കരുത്,” എന്ന് ഒജീന്‍ പറയുന്നുമുണ്ട്.

എന്താണ് ഈ ലോക കപ്പ് മത്സരം എന്ന ചോദ്യത്തിന് അത് രണ്ടു പര്ഷ്കൃത രാഷ്ട്രങ്ങള്‍ ഒരു പന്തിനു വേണ്ടി നടത്തുന്ന പോരാട്ടമാണെന്ന് പറയുന്ന ഗെക്കൊയോടു മടാധിപതി ചോദിക്കുന്നുണ്ട്; 'എപ്പോഴാണ് ഈ യുദ്ധമെന്ന്. അര്‍ദ്ധരാത്രി എന്ന് മറുപടി പറയുമ്പോള്‍, അദ്ദേഹം പ്രതികരിക്കുന്നത് ഇങ്ങനെയാണ്. “ഒരു യുദ്ധം തുടങ്ങാന്‍ എന്തൊരു വിചിത്ര സമയം!” എന്താണ് അതിനവര്‍ക്ക് കിട്ടുക എന്ന ചോദ്യത്തിന് 'ഒരു കപ്പ്‌' എന്നുള്ള മറുപടി, തന്റെ കയ്യിലുള്ള കപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന മടാധിപതിയുടെ ചെറു ചിരിയിലേക്ക് വ്യാപിക്കുന്നു. ചിത്രാന്ത്യത്തില്‍ കച്ചവടക്കണ്ണും സന്യാസ ജീവിതവും രണ്ടു വിപരീത മുഖങ്ങളാണ് എന്ന സത്യത്തിനു കൂടി അടിവരയിടുന്ന ഈ ചിത്രം, ഏറ്റവും ലാഭകരമായ കച്ചവടം ആത്മീയതയാണെന്ന പുത്തന്‍ പാഠത്തിന്റെ കാലത്ത് കൂടുതല്‍ തിളക്കമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.

തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തില്‍- ഭൂട്ടാനില്‍ നിന്നുള്ള ആദ്യ മുഴുനീള ഫീച്ചര്‍ ചിത്രവും ഇത് തന്നെ- ഒരു ബുദ്ധിസ്റ്റ് ലാമ കൂടിയായ ക്വിന്‍സ്ടെ നോര്‍ബു , അഭിനയത്തില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത യഥാര്‍ത്ഥ ജീവിതത്തിലും ബുദ്ധിസ്റ്റ് സന്യാസിമാര്‍ തന്നെയായ അഭിനേതാക്കളെയാണ് ഉപയോഗിച്ചത്. ഹിമാലയ സാനുക്കളില്‍ ഒരു ടിബറ്റന്‍ അഭയാര്‍ഥിക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന 'ചോക്ലിംഗ് ' മഠം ലൊക്കേഷന്‍ ആയി തെരഞ്ഞെടുത്തത് ആധികാരികത ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. ഇംഗ്ലീഷില്‍ എഴുതിയ സ്ക്രിപ്റ്റും സംഭാഷണങ്ങളും ആ ഭാഷ ഒട്ടുമറിയാത്ത അഭിനേതാക്കള്‍ പഠിച്ചും ഓര്‍മ്മിച്ചും ചെയ്യുകയായിരുന്നുവെങ്കിലും മിക്ക സീനുകളും മൂന്നില്‍ ചുവടെ ടേക്കുകളില്‍ ഒകെ ആയിരുന്നുവെന്നത്‌ അഭിനേതാക്കളുടെ അര്‍പ്പണത്തിന്റെ തെളിവാണ്. ചിത്രപശ്ചാത്തലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള സംഗീതവും, വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും ഏറെ ആകര്‍ഷണീയമായി അനുഭവപ്പെടുകയും ചെയ്യും.

No comments:

Post a Comment