Featured Post

Thursday, April 24, 2014

ഇടയന്‍ കാണരുതാത്തത്*:



ആട് മേച്ചില്‍ക്കാരന്‍
കൂട്ടം തെറ്റിയ കുഞ്ഞാടിനെ തേടി
ഗുഹാമുഖത്തെത്തിയതാണ്.
അനാദിയായ മണ്‍ കുടങ്ങളില്‍
കാത്തിരിക്കുന്ന പിതൃക്കള്‍
യുഗങ്ങളെ അടയാളപ്പെടുത്തിയ
ലോഹങ്ങളും ശിലാ ഖണ്ഡങ്ങളും-
അവനൊന്നും കണ്ടു പിടിക്കുന്നില്ല.

ഗുഹയിലേക്ക് കയറിപ്പോയ
കടുവയുടെ കാല്‍പ്പാടുകള്‍
ഹൃദയം മുറിഞ്ഞതാണവന്റെ .
കൂര്‍മ്പന്‍ പല്ലുകള്‍
ഇളം മാംസത്തിലാഴ്ന്നിരിക്കുമോ?
ചരിത്രാവശിഷ്ടങ്ങളുടെ ഇരുള് കടന്ന്
പ്രാചീന ഗന്ധങ്ങളിലെ നിദ്രാടനത്തിനപ്പുറം
പ്രാര്‍ത്ഥനയുടെ മായക്കണ്ണാടിയില്‍
അവനിങ്ങനെ കാണുന്നു:
ഇരുട്ടിന്റെ ഹൃദയത്തിനപ്പുറം
ഇളം വെയിലിന്റെ ഹരിത രാശികളില്‍
ഒരു കണ്ണുപൊത്തിക്കളി.

തളം കെട്ടിയ ചോരയുടെ നനവിലേക്ക്
അവനുണരാതിരിക്കട്ടെ.
കടുവയും കുഞ്ഞാടും കിന്നരിക്കുന്നതിനപ്പുറം
ഇടയനെന്തു കാണാനാണ് !


*(മൃഗ കഥകളുടെ ബാല്യത്തിന്)

No comments:

Post a Comment