വിട്ടു
പോവാത്ത ചിഹ്നങ്ങള്‍
മലപ്പുറം
ഗവണ്‍മെന്റ്റ് കോളേജില്‍
ഡിഗ്രിക്ക് പഠിക്കുന്ന കാലം.
'വാളയാര്‍
ചെക്ക് പോസ്റ്റ് കടന്നു വരുന്ന
എന്റെ ലോറിയുടെ കിളി'
ലൈന്‍
അല്ലെങ്കിലും (അത്
പിന്നെയും നാലഞ്ചു കൊല്ലം
കഴിഞ്ഞാണ് സംഭവിക്കുന്നത്)
നമ്മള്‍
അന്ന് ഏതാണ്ട് അങ്ങനെ ആയിരുന്നു.
രണ്ടു
-
മൂന്നു
ആഴ്ച വളാഞ്ചേരി-
മണ്ണാര്‍ക്കാട്
റൂട്ടില്‍ സ്വകാര്യ ബസ്സില്‍
അത്യുന്നതമായ 'ചെക്കര്‍'
പോസ്റ്റ്.
ഇടയ്ക്കു
ഒരു ഡാവിന് ഒരാഴ്ച്ച കോളേജ്
പഠിത്തം.
അഞ്ചു
പീരിയഡ് ഉള്ള ദിവസത്തില്‍
മൂന്നും പിന്നെ രണ്ടും പീരിയഡ്
കട്ട് ചെയ്തു നൂണ്‍ ഷോക്ക്
അങ്ങ് കോഴിക്കോട് ക്രൌണിലേക്കും
തിരൂര്‍ ഖയ്യാമിലെക്കും
മക്കെന്നാസ് ഗോള്‍ഡും ഒമര്‍
മുഖ്താറും ഇടയ്ക്കു ഷോണ്‍
കോണറി /
റോജര്‍
മൂര്‍ ജെയിംസ് ബോണ്ടും കാണാന്‍
ടി.
ആവശ്യത്തിനായി
പ്രത്യേകം സ്വരുക്കൂട്ടിയെടുത്ത
കണസഷന്‍ പാസ്സുമായി പോവുകയും
ഇടക്കെപ്പോഴെങ്കിലും ഏറെ
ഇഷ്ടമുള്ള ഒരു ക്ലാസില്‍ -
ഇംഗ്ലീഷ്
ആയിരുന്നു അത് എന്നത് ഒരു
'സാമ്രാജ്യത്വ
വിധേയത്ത'മായും
കാണാം -
ഒന്ന്
എത്തിനോട്ടം നടത്തുകയും
ചെയ്തിരുന്ന കാലം.
കൊല്ലാവസാനം
സി -
സോണില്‍
ഉറപ്പായും ഒരു നാടകം,
അതും
ആംഗലേയത്തില്‍.
അതൊക്കെയൊരു
കാലം .
എല്ലായിടത്തുമെന്ന
പോലെ സ്നേഹത്തോടൊപ്പം വേദന
എന്ന ബുദ്ധാനുഭവത്തിനു
അന്നുമുണ്ടൊരു കനത്ത സാക്ഷ്യം.
അതിതാണ്:
ഭാഷയോടുള്ള
അടുപ്പം തിരിച്ചറിഞ്ഞതു
കൊണ്ടാവാം ഏറെ സ്നേഹവും
പരിഗണനയും തന്നിരുന്ന ഒരു
ഇംഗ്ലീഷ് അധ്യാപകനുണ്ടായിരുന്നു.
ശിഷ്യന്‍
എന്നതിനപ്പുറം ഒരു രക്ഷിതാവിനെ
പോലെ ഉപദേശിക്കയും 'നീ
ലിറ്ററേച്ചറിനു പോകണം'
എന്ന്
അന്നേ കൊതിപ്പിക്കുകയും
ചെയ്ത ഹൃദയാലു.
ഫാറൂഖ്
കോളേജില്‍ നല്ല കാമ്പസും
ഒന്നാം തരം ലൈബ്രറിയുമുണ്ട്,
പക്ഷെ
അവിടെ അമേരിക്കന്‍ ലിറ്ററെച്ചര്‍
ഇല്ല;
അതും
കൂടി ചേരുമ്പോഴേ ഇംഗ്ലീഷ്
സാഹിത്യ പഠനം സമഗ്രമാവൂ എന്ന്
ഓര്‍മ്മപ്പെടുത്തിയ ആള്‍.
ഒരു
മാതിരി ഇംഗ്ലീഷ് ഭാഷാ സാഹിത്യ
വിദ്യാര്‍ത്ഥികളൊക്കെയും
അത്ഭുതാദരങ്ങളോടെ സ്മരിക്കുന്ന
സാക്ഷാല്‍ ഷെപ്പേര്‍ഡ്
സാറിന്റെ ശിഷ്യന്‍.
പില്‍ക്കാലത്ത്
ആ മഹാനായ അധ്യാപകന്റെ
ക്ലാസ്സിലിരുന്നു തയ്യാറാക്കിയ
'വേസ്റ്റ്
ലാന്റ്'
നോട്ട്സ്
എനിക്ക് സമ്മാനിക്കുകയും
ഒരിക്കലും നേരിലനുഭവിച്ചിട്ടില്ലാത്ത
ആ ഗുരുപ്രസാദം ഹൃദയം നിറയെ
പകുത്തെടുക്കാന്‍ അവസരം
തരികയും ചെയ്ത എന്റെ വഴിവിളക്ക്.
അന്ന്
കോളേജിലെ ഏറ്റവും സുമുഖനായ
അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല,
ഏറ്റവും
പ്രായം കുറഞ്ഞയാളുമായിരുന്നു
സാറ്.
ഡിഗ്രി
വിദ്യാര്‍ത്ഥികളായ ഞങ്ങളെക്കാള്‍
ആറോ ഏഴോ വയസ്സിനു മാത്രം
മൂത്തയാള്‍.
ഞങ്ങള്‍
തമ്മിലുള്ള അടുപ്പത്തിന്
ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.
മുന്‍പ്
എസ്.
എസ്.
എല്‍.
സി
വരെ പഠിച്ച ഒരു മത -
മതേതര
പഠന ശാലയിലെ എന്റെ സഹപാഠിയെ
ആയിരുന്നു സാറ് വിവാഹം
കഴിച്ചിരുന്നത്.
കുരുത്തം
കെട്ടവനെങ്കിലും അങ്ങനങ്ങ്
എഴുതി തള്ളേണ്ട എന്ന് ആ പഴയ
സതീര്‍ത്ഥ്യ പറഞ്ഞിരുന്നുവെന്നു
പിന്നെയാണ്,
ഒരിക്കല്‍
ഒരുമിച്ചിരുന്നു സാറിന്റെ
വീട്ടില്‍ നിന്ന് അവള്‍ തന്നെ
വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കെ സാറ് തന്നെ
പറഞ്ഞത്.
സാറിന്റെ
രണ്ടു കുഞ്ഞുമക്കളെയും വല്ലാതെ
ഇഷ്ടമായിരുന്നു അന്നേ.
ഒരിക്കല്‍
വേനലവധിയും രണ്ടു മൂന്നാഴ്ചത്തെ
ബസ്സിലെ ജോലിയും കഴിഞ്ഞു
പോക്കറ്റിലിത്തിരി 'ചിക്കിലി'യുമായി
കൂട്ടുകാര്‍ക്കിടയില്‍ ഒന്ന്
ഷൈനിക്കാന്‍ പാകത്തില്‍
കോളേജ് കുമാരനായി പുനരവതരിച്ചതായിരുന്നു
നമ്മള്‍.
ആദ്യ
ദിവസത്തിന്റെ ആലസ്യത്തില്‍
പ്രിയപ്പെട്ട സാറിന്റെ
ക്ലാസ്സിലും കേറിയില്ലായിരുന്നു.
എങ്കിലും
പുറത്തു വെച്ച് സാറിനെ
കണ്ടപ്പോള്‍ ഒന്ന് സൗഹൃദം
പുതുക്കാതെ വയ്യാത്തത് കൊണ്ട്
അടുത്തു ചെന്നു.
ഓരോന്നൊക്കെ
ചോദിച്ചു.
സല്‍മ
സുഖമായിരിക്കുന്നോ,
കുട്ടികള്‍ക്ക്
വിശേഷമൊന്നുമില്ലല്ലോ....
അങ്ങനെ.
ഇല്ല
,
ഇപ്പൊ
ഒക്കെ ഒരു മാതിരി നോര്‍മല്‍
ആയി...
ചെറിയോന്‍
ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്
കൊണ്ട് അവള്‍ക്കു പ്രയാസമുണ്ട്.
അത്രേയുള്ളൂ
എന്ന് മറുപടി ..
എനിക്കൊന്നും
മനസ്സിലായില്ല.
എന്റെ
ഭാവം കണ്ടിട്ടാവണം സാറ്
തന്നെയാണ് പറഞ്ഞത്.
അവന്‍
മരിച്ചു,
രണ്ടാഴ്ചയോളം
ആശുപത്രിയില്‍ കിടന്നെങ്കിലും
രക്ഷിക്കാനായില്ല.
ഒന്നും
ചോദിക്കാന്‍ കഴിഞ്ഞില്ല
അപ്പോള്‍.
അല്ലെങ്കിലും
എന്ത് ചോദിക്കാനാണ്!
പിന്നെയാണറിഞ്ഞത്.
ചെറിയോനും
ഏട്ടനും തമ്മിലുള്ള കളിക്കിടയില്‍
ഗോവണിപ്പടിയില്‍ നിന്ന്
വീഴുകയായിരുന്നു മൂത്തവന്‍.
അത്
പക്ഷെ അവനെ കൊണ്ട് പോയി.
പിന്നീടൊരിക്കല്‍
സാറ് പറഞ്ഞിട്ടുണ്ട് എന്ത്
കൊണ്ട് വീട്ടില്‍ സ്വീകരണ
മുറിയില്‍നിന്നു ആല്‍ബങ്ങളൊക്കെ
എടുത്തു മാറ്റിയെന്ന് .
ചിത്രങ്ങള്‍
കാണുമ്പോഴൊക്കെ ഇളയവന്റെ
ചോദ്യം ഏട്ടനെവിടെ എന്ന്.
എല്ലായിടത്തും
അവന്റെ ചിഹ്നങ്ങളാണെന്നു
നെഞ്ചു പിടയുന്നൊരുമ്മ.
രണ്ടു
വര്‍ഷങ്ങള്‍ക്ക് മുമ്പ്
വീണ്ടും സമാനമായ ഒരു നീറ്റലിലൂടെ
കടന്നു പോയി.
ഇത്തവണ
ആത്മഹത്യയുടെ രൂപത്തില്‍
മരണം റാഞ്ചിയെടുത്തത് എനിക്ക്
പുത്രീതുല്യയായ ഒരുവളെയായിരുന്നു.
ഈ
ലോകത്തിനു സഹിക്കാവുന്നതിലേറെ
നിഷ്കളങ്കതയുമായി ഇവിടെ
വരുന്നവരെ നമ്മള്‍ അവിടെ
തന്നെയെത്തിക്കുമെന്നത്
വീണ്ടും തെളിഞ്ഞ ഒരനുഭവം .
സൈബര്‍
ഇടമായിരുന്നു എന്റെ പ്രിയ
സുഹൃത്തിന്റെ മോളെ അവര്‍ക്ക്
നഷ്ടപ്പെടുത്തിയത് .
ഇന്ന്
എവിടെത്തിരിഞ്ഞാലും അവളുടെ
ചിഹ്നങ്ങളുള്ള ഒരു ലോകത്ത്
ജീവിതമെന്ന വലിയ പ്രഹേളികയ്ക്ക്
മുന്നില്‍ പകച്ചു നില്‍ക്കുന്ന
ഉന്നത സാമൂഹ്യ ശ്രേണിയിലുള്ള
ആ സുഹൃത്തും കുടുംബവും ആശ്വാസ
വാക്കുകളുടെ പൊള്ളത്തരത്തെയും
പരിമിതികളേയും ഞങ്ങള്‍
സുഹൃത്തുക്കളെ വീണ്ടും വീണ്ടും
ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഒരു
കുഞ്ഞു കിന്നര ജന്മമായി
മോഹിപ്പിച്ച് അനുവാദത്തിനു
കാത്തിരിക്കാതെ തിരിച്ചു
പോയ ഒരുവളെയോര്‍ത്തു ഒരു
പ്രിയ സുഹൃത്ത് കുറിച്ച
വരികള്‍ വായിക്കുമ്പോള്‍
ഇപ്പോള്‍ ഒരിക്കല്‍ കൂടി
വിട്ടുപോവാത്ത ചിഹ്നങ്ങളെ
കുറിച്ച് ഓര്‍ത്ത് പോവുന്നു.
ഓര്‍മ്മകള്‍ക്ക്
ഒരു ശ്രാദ്ധമായി ഇപ്പോള്‍
ഞാന്‍ ഇങ്ങനെ കുറിക്കുന്നു:
അതങ്ങനെയാണ്:
അവര്‍
പ്രിയപ്പെട്ടവര്‍.
അവര്‍
വെറുതെയങ്ങു പോവില്ല.
അവരെപ്പോഴും
കാത്തു വെക്കും
നക്ഷത്രങ്ങളില്‍
മയില്‍പ്പീലിത്തുണ്ടില്‍
ചായക്കോപ്പയില്‍
മഷികൂട്ടില്‍
വാക്കുകളുടെ
കൂട്ടുചേരലില്‍
കിടക്കപ്പായിലെ
തലയിണ മണത്തില്‍
പൊടി
പിടിച്ച ജനല്‍പ്പാളിയില്‍
കുഞ്ഞു
വിരല്‍പ്പാടിലെ പേരെഴുത്തില്‍
മച്ചിലെ
പങ്കക്കൊളുത്തില്‍
കുളിമുറിയിലെ
വാസന സോപ്പില്‍
ചോര
വാര്‍ന്ന പൈപ്പിന്‍ ചുവട്ടില്‍
ഉപ്പ്
മുളക് ചേരുവയില്‍
ജനാലവിരിയിലെ
വര്‍ണ്ണ വിവേചനത്തില്‍
നിന്റെ
ഹൃദയത്തിലെ പൂങ്കുയില്‍
പാട്ടില്‍
നീലക്കണ്ണാടിയിലെ
കുങ്കുമപ്പൊട്ടില്‍
നിനക്കും
നിനക്കും
സ്മൃതിനാശത്തിലും
പട്ടു പോകാത്ത ചിഹ്നങ്ങള്‍.
No comments:
Post a Comment