Featured Post

Tuesday, April 22, 2014

മുഗള്‍ എ അസം (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 9
മുഗള്‍ എ അസം (1960)
ഹിന്ദി, B/W & Color (ഭാഗികം)



സംവിധാനം: കെ. ആസിഫ്.
                                                             (കെ ആസിഫ്)

1944- ല്‍ ആണ് സംവിധായകന്‍ കെ. ആസിഫ്, അക്ബര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഇംതിയാസ് അലി താജ് എന്ന നാടക കൃത്ത് എഴുതിയ ഒരു നാടകം വായിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നും സംശയ ലേശമന്യേ ഏറ്റവും വലിയ പ്രോജെക്റ്റുകളില്‍ ഒന്നാമത്തേതുമായ 'മുഗള്‍ അസം' സ്വപ്നത്തില്‍ കണ്ടത്. നീണ്ട പതിനാറു വര്‍ഷത്തെ നിരന്തര സപര്യയുടെയും തയ്യാറെടുപ്പുകളുടെയും ശേഷം 1960 ആഗസ്റ്റ്‌ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തെ സംബന്ധിച്ച എല്ലാ ഘടകങ്ങളും ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു: അമാനതുല്ലാ ഖാന്‍ (സീനത് അമന്റെ പിതാവ്) , കമല്‍ അമ്രോഹി, വജാഹത് മിര്‍സ, എഹ്സാന്‍ റെസ് വി എന്നീ പ്രതിഭാധനരോടൊപ്പം സംവിധായകനും ചേര്‍ന്ന് രചിച്ച തിരക്കഥ മുതല്‍ പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും ദുര്‍ഗ്ഗാ ഘോട്ടെയും ഉള്‍പ്പെടുന്ന സ്വപ്നതുല്യമായ താര നിര, ഷക്കീല്‍ ബദായുനി രചിച്ചു നൗഷാദ് സംഗീതം നല്‍കിയ എക്കാലത്തെയും മികച്ച പാട്ടുകള്‍, മുഹമ്മദ്‌ റാഫി, ലതാ മങ്കേഷ്കര്‍, ഷംഷാദ് ബീഗം തുടങ്ങിയ നാദ വിസ്മയങ്ങളോടൊപ്പം സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍ ഉള്‍പ്പെടുന്ന പിന്നണി ഗായക സാന്നിധ്യം, ഒരൊറ്റ ഗാന രംഗത്തിനു വേണ്ടി മാത്രം ഒരു മാസം തുടര്‍ച്ചയായ ചിത്രീകരണമടങ്ങിയ മൂന്നു വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്, രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചിത്രത്തിന്‍റെ പൂര്‍ണ്ണതക്കായി സംവിധായകനോടൊപ്പം നഗ്ന പാദനായി നടന്ന പ്രിഥ്വിരാജ് കപൂര്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ അര്‍പ്പണം, ചലച്ചിത്ര ലോകത്ത് നിന്ന് വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഹൃദയ സംബന്ധമായ രോഗത്തിന്റെ പ്രശ്നങ്ങള്‍ മാറ്റിവെച്ചു അതീവ ഭാരമുള്ള യഥാര്‍ത്ഥമായ ഇരുമ്പു ചങ്ങലകള്‍ ധരിച്ചു അഭിനയിച്ച ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു മധുബാലയുടെ അനാര്‍ക്കലീ പരകായ പ്രവേശം, സാധാരണ ഒരു വലിയ ചിത്രത്തിന്‍റെ ബജറ്റിനെക്കാള്‍ നൂറിരട്ടിയിലേക്ക് കടന്ന ബജറ്റ്... അങ്ങനെയങ്ങനെ. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ബോംബെയിലെ മാര്‍ത്ത മന്ദിറില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ടിക്കറ്റിനു തിക്കിത്തിരക്കിയതും ഒന്നര രൂപ വിലയുള്ള ടിക്കറ്റ് നൂറു രൂപയ്ക്കു വാങ്ങിയതും ചിത്രത്തെ സംബന്ധിച്ച ഒരു മെറ്റഫര്‍ തന്നെയായി കണക്കാക്കാം.


ചിത്രത്തിന്‍റെ ഇതിവൃത്തം ഇന്ന് ഒട്ടും പുതുമയുള്ളതായി തോന്നനിടയില്ലാത്ത വിധം ലളിതമാണ്. അനപത്യ ദുഃഖം അനുഭവിക്കുന്ന അക്ബര്‍ ചക്രവര്‍ത്തി റാണി ജോധാഭായിയോടും പരിവാരങ്ങളോടും ഒപ്പം ഖ്വാജാ മൊഹിയുദ്ധീന്‍ ചിഷ്തിയുടെ ദര്‍ഗ്ഗയില്‍ പ്രാര്‍ഥനക്ക് പോവുന്ന രംഗത്തോടെ ചിത്രം ആരംഭിക്കുന്നു. അങ്ങനെ പിറക്കുന്ന സലിം രാജകുമാരന്‍ തികച്ചുമൊരു മുടിയനായ പുത്രനായി വളരുന്നു. രാജകുമാരന്റെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ചക്രവര്‍ത്തി മകനെ യുദ്ധ രംഗത്തേക്കയക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവായ സലിം രാജകുമാരന്‍ മികച്ച യോദ്ധാവായി തിരിച്ചെത്തുന്നു. നര്‍ത്തകിയായ നാദിറ(അനാര്‍ക്കലി) യില്‍ കുമാരന്‍ അനുരക്തനാവുകയും രാജ പാരമ്പര്യത്തിനിണങ്ങാത്ത ബന്ധത്തിന് സുല്‍ത്താന്‍ എതിരാവുകയും ചെയ്യുന്നതോടെ സലിം - അനാര്‍ക്കലി പ്രണയം ദുരന്തത്തിലേക്ക് കൂപ്പു കുത്തുന്നു. കുമാരന്‍ സുല്‍ത്താനെതിരില്‍ കലാപക്കൊടിയുയര്‍ത്തുകയും അനാര്‍ക്കലിയെ സലീമില്‍ നിന്നകറ്റാന്‍ ചക്രവര്‍ത്തി അവളെ ജീവനോടെ തടവറച്ചുമരില്‍ അടക്കം ചെയ്യുകയും ചെയ്യുന്നു. ഈ ക്രൂരതയുടെ ശാപം നല്ലവനായ ചക്രവര്‍ത്തിയില്‍ വീഴാതിരിക്കാനായി, ഒരു പിന്‍ വാതിലിലൂടെ ചക്രവര്‍ത്തിയുടെ സമ്മത പ്രകാരം നാദിറയുടെ ഉമ്മ അവളെയും അനിയത്തിയെയും കൊണ്ട് രാജ്യം വിട്ടു പോകുന്നു. പ്രണയത്തിനു എതിര്‍ നിന്നവനെന്നു ചരിത്രം വിളിക്കുമ്പോഴും ചക്രവര്‍ത്തിയെന്ന നിലയില്‍ രാജ്യത്തിന്റെ അന്തസ്സ് കാക്കാന്‍ വേണ്ടി ആചാര മര്യാദകളുടെ അടിമയായ ഒരു നിസ്സഹായാനാണ് താനെന്നു അക്ബര്‍ ഏറ്റു പറയുന്നു. ചരിത്രപരമായി അത്രയൊന്നും സത്യ സന്ധമല്ല ഇക്കഥയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തിരക്കഥയുടെ സൗന്ദര്യം അതിലുപയോഗിച്ചിരിക്കുന്ന ഉര്‍ദു ഭാഷയുടെ കാവ്യാത്മകതയും ഇതിവൃത്ത ഘടനയിലെ സങ്കീര്‍ണതകളും പാത്ര വൈവിധ്യവും മാത്രമല്ല ഷേക്ക്‌സ്പിയേറിയന്‍ നാടക പാരമ്പര്യത്തില്‍ നിന്നുള്ള പ്രചോദനവും കൂടിച്ചേര്‍ന്നതാണ്. ചിത്രാരംഭത്തില്‍ ദുരന്ത നായികയായ നാദിറയെ ആദ്യം അവതരിപ്പിക്കുന്നത്‌ 'Winter's Tale' -ലെ ഹെര്‍മിയോണിയെ ഓര്‍മ്മിപ്പിക്കും വിധം ഒരു പ്രതിമാ രൂപത്തിലാണ്. പിന്നീട് സാലഭജ്ഞികക്ക് ജീവന്‍ വെക്കുന്നത് സലീമിന്റെ ഹൃദയത്തിലേക്കാണ്. സംഭാഷണങ്ങളിലെ കാവ്യാത്മകതയും വൈകാരിക തീവ്രതയും എക്കാലത്തെയും മികച്ച തിരക്കഥകളുടെ ഇടയില്‍ ചിത്രത്തിന് സ്ഥാനം കൊടുക്കുന്നു. അതേ സമയം അതീവ നാടകീയമായ സംഭാഷണ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഘട്ടങ്ങളില്‍ വാക്കുകളെക്കാള്‍ വാചാലമായ മൗനങ്ങളും നോട്ടങ്ങളുമൊക്കെ, വിശേഷിച്ചും പിതാവും മകനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സന്ദര്‍ഭങ്ങളില്‍, പുതിയൊരനുഭവമായി സിനിമാലോകത്തിന്. പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും അക്ഷരാര്‍ഥത്തില്‍ അഭിനയ കലയുടെ ആഴമളന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് ചിത്രത്തില്‍. 1946 ല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ചന്ദ്രമോഹന്‍, സപ്രു, നര്‍ഗ്ഗീസ് എന്നിവരാണ് യഥാക്രമം പിന്നീട് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും അവതരിപ്പിച്ച അക്ബര്‍ ചക്രവര്‍ത്തി, സലിം, അനാര്‍ക്കലി എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിയുള്‍പ്പടെ പല കാരണങ്ങളാല്‍ മുടങ്ങിപ്പോയ പദ്ധതി നിര്‍മ്മാതാവ് ഷിറാസ് അലി പാക്കിസ്ഥാനിലേക്ക് പോയതോടെ ഏതാണ്ട് ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. 1949 ല്‍ ചന്ദ്രമോഹന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഷിറാസ് അലിയുടെ തന്നെ സഹായത്തോടെ ഒരു പുതിയ നിര്‍മ്മാതാവിനെ - ശപ്രൂജി പലോന്‍ ജി- കിട്ടിയതോടെ 1950ല്‍ വീണ്ടും പദ്ധതി പുനരാരംഭിച്ചു. പ്രിഥ്വിരാജ് കപൂര്‍ അക്ബര്‍ ആയപ്പോള്‍ ദിലീപ് കുമാര്‍ ഏറെ നിര്‍ബന്ധത്തിനു ശേഷമാണ് സലിം ആയത്. എന്നാല്‍ അക്കാരണം കൊണ്ട് നര്‍ഗ്ഗീസിനു പിന്‍ മാറേണ്ടി വന്നുവെന്നത് വിചിത്രമായ വസ്തുത. ദിലീപിനോടൊപ്പം നര്‍ഗ്ഗീസ് ജോടിയാവുന്നതില്‍ രാജ്കപൂറിന് താല്പര്യമില്ലായിരുന്നു എന്നതായിരുന്നു കാര്യം. ഈ നഷ്ടം പക്ഷെ ഇന്ത്യന്‍ സിനിമയുടെ നേട്ടമായി എന്ന് വേണം കരുതാന്‍. പിന്നീട് സുരയ്യയെ പരിഗണിച്ചെങ്കിലും ഒടുവില്‍ മികച്ച ഒരു വേഷത്തിനായി കാത്തിരുന്ന മധുബാലക്ക് നറുക്ക് വീഴുകയായിരുന്നു. സ്വ ജീവിതത്തില്‍ ദുരന്തങ്ങളുടെ നടുക്കടലില്‍ ആയിരുന്നത് കൊണ്ടാവാം സെറ്റിലെങ്ങും തന്റെ അഭൗമ സൗന്ദര്യത്തിന്റെ പ്രസരിപ്പ് വാരി വിതറിയിരുന്ന ഇന്ത്യന്‍ സിനിമയുടെ 'വീനസ് ക്വീന്‍' ആദ്യ അഞ്ചു ദിവസം സെറ്റില്‍ വന്നു പോയതല്ലാതെ അനാര്‍ക്കലിയുടെ ഹൃദയത്തിലുറഞ്ഞിരുന്ന വിഷാദം ഏറ്റു വാങ്ങിയതായി സംവിധായകന് ബോധ്യമായില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ആ കഥാപാത്രത്തെ മുഴുവനായി ഉള്‍ക്കൊണ്ട്‌ പക്വതയോടെ സെറ്റിലെത്തിയ മധുബാലയോട് 'ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി' എന്ന് കെ. ആസിഫ് പ്രതിവചിച്ചു. ശേഷം അവര്‍ നടത്തിയ പകര്‍ന്നാട്ടം ചരിത്രമാണ്.
'പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ' എന്ന ഗാന രംഗം ചിത്രീകരിക്കാനായി ലാഹോറിലെ ശീഷ് മഹലിന്റെ മാതൃകയില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റ് അക്കാലത്തെ അത്ഭുതമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ച' എന്ന് വാഴ്ത്തപ്പെട്ട മധുബാലയുടെ ആ പ്രകടനം ഒരു മാസമെടുത്താണ് ചിത്രീകരിക്കപ്പെട്ടത് . ഈ രംഗവും 'തേരി മെഹ്ഫില്‍ മെ' എന്ന ഗാന രംഗവും ഉള്‍പ്പടെ അരമണിക്കൂറോളം കളറില്‍ ആണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രം മുഴുവനും അക്കാലമാവുമ്പോഴേക്കും ലഭ്യമായിരുന്ന കളറില്‍ മാറ്റി ചിത്രീകരിക്കണമെന്ന് സംവിധായകന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം അത് അചിന്ത്യമായിരുന്നു. വിട്ടു വീഴ്ചകള്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കെ. ആസിഫ് ചിത്രീകരണത്തിനായി യഥാര്‍ത്ഥ സ്വര്‍ണ്ണ – വജ്ര ആഭരണങ്ങളും കൊസ്ട്യൂമുകളും മറ്റുമാണ് ഉപയോഗിച്ചത്. ഹോളിവുഡില്‍ നിന്ന് പ്രത്യേകം വരുത്തിയ അഞ്ചുലക്ഷം രൂപ വിലയുള്ള വിഗ് ഉപയോഗിച്ചാണ് ദിലീപ് കുമാര്‍ സലിം ആയി മാറിയത്. ഇന്ത്യന്‍ ആര്‍മിയുടെ കൂടി സഹായത്തോടെ ചിത്രീകരിക്കപ്പെട്ട പടു കൂറ്റന്‍ യുദ്ധ രംഗങ്ങള്‍, ആയിരക്കണക്കിന് കുതിരകള്‍ ഉള്‍പ്പെട്ട കുതിരപ്പട തുടങ്ങിയവ ഗ്രാഫിക്സ് കേട്ട് കേള്‍വി പോലുമില്ലാത്ത കാലത്തായിരുന്നു എന്നതും ഓര്‍മ്മിക്കേണ്ടതാണ്. ഇതുപോലുള്ള ഇതിഹാസ തുല്യമായ തയ്യാറെടുപ്പുകളിലൂടെയാണ് ചിത്രം സാക്ഷാത്കരിക്കപ്പെട്ടത്.

ദിലീപ് കുമാര്‍ - മധുബാല ബന്ധത്തെ കുറിച്ച് കൂടി പറയാതെ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ചിത്രം തുടങ്ങുന്ന ഘട്ടത്തില്‍ പ്രണയത്തിലായിരുന്ന ഇരുവരും ചിത്രീകരണം നടക്കുന്ന അധിക കാലവും പരസ്പരം മിണ്ടാത്ത അവസ്ഥയിലായിരുന്നു. കോടതി വരെയെത്തിയ പ്രണയ ഭംഗത്തിന്റെയും ഹൃദയ മുറിവുകളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും രാഗാര്‍ദ്രമായ ആ പീലിത്തൂവല്‍ രംഗം ഉള്‍പ്പടെ തികഞ്ഞ പ്രോഫഷനലുകലായി അവര്‍ അഭിനയച്ചത്. ഒരു ഘട്ടത്തില്‍ അനാര്‍ക്കലിയുടെ കവിളില്‍ സലിം ആഞ്ഞടിക്കുന്ന രംഗം ആവശ്യത്തില്‍ കൂടുതല്‍ 'യഥാര്‍ത്ഥ'മായത് ചലചിത്ര ചിത്രീകരണ ചരിത്രത്തിലെ മറ്റൊരപൂര്‍വ്വ സംഭവമാണ്.
1953 -ല്‍ 'മുഗള്‍ എ അസം' അതിന്റെ ചിത്രീകരണ പൂര്‍വ്വ ഘട്ടത്തില്‍ നില്‍ക്കെ, ബീനാ റായിയും പ്രദീപ്‌ കുമാറും അഭിനയിച്ച 'അനാര്‍ക്കലി' പുറത്തിറങ്ങി . ലതാ മങ്കേഷ്ക്കര്‍ പാടിയ 'യേ സിന്ദഗി ഉസികി ഹെ' ഉള്‍പ്പടെ അനശ്വര ഗാനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന ഈ ചിത്രവും വന്‍ വിജയമായിരുന്നു. തുടര്‍ന്ന് വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് പോയ നൂര്‍ ജഹാന്‍ അനാര്‍ക്കലിയെ അവതരിപ്പിച്ച അതെ പേരിലുള്ള ചിത്രവും (1958) വന്‍ വിജയമായി. നാഗേശ്വര റാവുവും, അഞ്ജലി ദേവിയും സലിം - അനാര്‍ക്കലിമാരായി അഭിനയിച്ച തെലുഗു ചിത്രവും (1955) ഏറെ ശ്രദ്ധേയമായിത്തീര്‍ന്നു. എന്നാല്‍, മധുബാലയുടെ അനാര്‍ക്കലി ഇനിയൊരു അഭിനേത്രിയെ വച്ചും ചിന്തിക്കാനാവാത്ത വിധം ആ കഥാപാത്രത്തിന്റെ അവസാന വാക്കായിത്തീര്‍ന്നു. ഈ മികവു കൊണ്ട് തന്നെയാണ് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മത്സരിച്ചഭിനയിച്ച ഈ ബ്രഹ്മാണ്ഡചിത്രം അന്തിമ വിശകലനത്തില്‍ മധുബാലയുടെതായതും ചിത്രത്തിനായി നായക നടന് നല്‍കപ്പെട്ടതിന്റെ ഇരട്ടി പ്രതിഫലം നായികക്ക് നല്‍കപ്പെട്ടതും.

ചിത്രത്തിന് എക്കാലവും ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടിയ സ്വീകരണത്തിന്റെ തെളിവായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ ഡിജിറ്റല്‍ കളര്‍ പതിപ്പ് വന്‍ വിജയമായത്. തിയേറ്റര്‍ റിലീസിനായി ഒരു ചിത്രം മുഴുവനായി കളര്‍ പതിപ്പായി മാറ്റിയ ആദ്യ സംരംഭം കൂടിയായിരുന്നു അത്. 1974 ല്‍ ഷോലെ പുറത്തു വരുംവരെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമെന്ന ഖ്യാതിയും മുഗളെഅസമിനായിരുന്നു. പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇന്നും ആ റെക്കോഡ് ഭേദിപ്പെട്ടിട്ടില്ലെന്നും പറയാം.



No comments:

Post a Comment