ഉണ്ണീന്‍ ഹാജിയുടെ മെതിക്കളത്തില്‍
ആള്‍ പൊക്കമുള്ള ഉലക്കയായിരുന്നു
ഉമ്മയുടെ ചിഹ്നം.
നീറിപ്പുകയുന്ന പച്ച വിറകുകള്‍
ഇത്താത്തമാരുടെയും.
ഇളയതുങ്ങള്‍ വിശപ്പുകൊണ്ടാണ്
അടയാളപ്പെട്ടത്.
വറുതിയും വസൂരിയും വന്നുപോയ
നാട്ടുപാതകളില്‍
മെലിഞ്ഞ മടിശ്ശീലയായി
ഇടക്കെപ്പോഴോ ഒരു ഉഷ്ണക്കാറ്റ്-
വിണ്ട പാദങ്ങളായി ബാപ്പ.
മെതിക്കളങ്ങള്‍ നാട് നീങ്ങിയപ്പോള്‍
ക്ഷതം പറ്റിയ സന്ധികളില്‍
ഉമ്മ നേരത്തെ യാത്രയായി.
ദേശാടനത്തിന്റെ ഭിക്ഷാടനത്തിന്
അവധി കൊടുത്ത്
ബാപ്പ മുന്നേ പോയി.
കൊച്ചു മക്കള്‍ക്കോ
വിശപ്പൊരു കഥാവസ്തുവായി.
ഇടയിലൊരുവനുണ്ടായിരുന്നു-
അള്‍സറിന്റെ ഇടനാഴിയില്‍
ഒറ്റപ്പെട്ടുപോയവന്‍.
കിനാക്കാലമായിരുന്നു അവനന്നും.
ചിറകില്ലാതെയും പറക്കാമെന്ന്
തന്നോട് തന്നെ ഭള്ളു പറഞ്ഞവന്‍.
എന്നിട്ട് ദാ, ഇവിടെ
ഈ പതിരെഴുത്തു മെതിക്കളത്തില്‍
പണ്ടാരമടങ്ങിയവന്‍.
No comments:
Post a Comment