Featured Post

Tuesday, April 8, 2014

പതിരെഴുത്ത്


ഉണ്ണീന്‍ ഹാജിയുടെ മെതിക്കളത്തില്‍
ആള്‍ പൊക്കമുള്ള ഉലക്കയായിരുന്നു
ഉമ്മയുടെ ചിഹ്നം.
നീറിപ്പുകയുന്ന പച്ച വിറകുകള്‍
ഇത്താത്തമാരുടെയും.
ഇളയതുങ്ങള്‍ വിശപ്പുകൊണ്ടാണ്
അടയാളപ്പെട്ടത്‌.
വറുതിയും വസൂരിയും വന്നുപോയ
നാട്ടുപാതകളില്‍
മെലിഞ്ഞ മടിശ്ശീലയായി
ഇടക്കെപ്പോഴോ ഒരു ഉഷ്ണക്കാറ്റ്‌-
വിണ്ട പാദങ്ങളായി ബാപ്പ.

മെതിക്കളങ്ങള്‍ നാട് നീങ്ങിയപ്പോള്‍
ക്ഷതം പറ്റിയ സന്ധികളില്‍
ഉമ്മ നേരത്തെ യാത്രയായി.
ദേശാടനത്തിന്റെ ഭിക്ഷാടനത്തിന്
അവധി കൊടുത്ത്
ബാപ്പ മുന്നേ പോയി.
കൊച്ചു മക്കള്‍ക്കോ
വിശപ്പൊരു കഥാവസ്തുവായി.

ഇടയിലൊരുവനുണ്ടായിരുന്നു-
അള്‍സറിന്റെ ഇടനാഴിയില്‍
ഒറ്റപ്പെട്ടുപോയവന്‍.
കിനാക്കാലമായിരുന്നു അവനന്നും.
ചിറകില്ലാതെയും പറക്കാമെന്ന്
തന്നോട് തന്നെ ഭള്ളു പറഞ്ഞവന്‍.
എന്നിട്ട് ദാ, ഇവിടെ
ഈ പതിരെഴുത്തു മെതിക്കളത്തില്‍
പണ്ടാരമടങ്ങിയവന്‍.

No comments:

Post a Comment