Featured Post

Wednesday, April 16, 2014

ഉറവകളെ കുറിച്ച് പാടുക


വറ്റിപ്പോയ ഉറവകളെ കുറിച്ച് പാടുക:
പാട്ടിന്റെ ഉറവകളില്‍
പൊയ്പ്പോയ കാലത്തിന്റെ
അസ്ഥിഖണ്ഡങ്ങള്‍ക്ക് ജീവന്‍ പകരുക.
മുത്തശ്ശിയുടെ കുഴിമാടത്തില്‍
മാവേലിക്കാലത്തിന്റെ കൊയ്ത്തുപാട്ടിനു
കാതോര്‍ത്ത് നില്‍ക്കുക.
കടം കൊണ്ട അവില്‍പ്പൊതിക്കാരന്‍
ദേശാടനത്തിന്റെ മുത്തച്ഛനോട്
നിധിവേട്ടയുടെ കഥ കേട്ടുറങ്ങുക.
പൊട്ടിയ കണ്ണാടിയില്‍
മാഷിക്കറുപ്പിന്റെ ലാസ്യം പൂണ്ടവള്‍ക്ക്
മേഘം മറച്ച നിലാവിന് കീഴെ
പ്രണയത്തിന്റെ പനി പകര്‍ന്നവള്‍ക്ക്
പാടിമറന്ന ഈണങ്ങള്‍ കൊണ്ട്
സ്മാരകം തീര്‍ക്കുക.
കുഞ്ഞിക്കാലുകള്‍ കവച്ച്
നെഞ്ചിലും മുഖത്തും മൂവടിയളന്നവന്
ഉയിരിന്റെ ഭൂപടം പതിച്ചു നല്‍കുക.

ഇടവും കാലവും കടന്നങ്ങ്
ഭൂമിയും സ്വര്‍ഗ്ഗവും കടന്നങ്ങ്
ഇരുളും വെളിച്ചവും കടന്നങ്ങ്

അഹം കടന്നങ്ങടങ്ങുക.

No comments:

Post a Comment