Featured Post

Sunday, October 23, 2016

Bob Dylan

ബോബ് ഡിലാന്‍: ജീവിതമെന്ന സംഗീതം, സംഗീതമെന്ന പോരാട്ടം.

1941 മേയ് 24-ന് മിനെസോട്ടയില്‍ ജനനം. മാമോദീസ പേര് റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മന്‍ . എല്‍ വിസ് പ്രിസ് ലിയുടെയും ജെറി ലീ ലുവിസിന്റെയും ലിറ്റില്‍ റിച്ചാര്‍ഡിന്റെയും ആരാധകനായി സംഗീത രംഗത്തെത്തിയ റോബര്‍ട്ട്‌, ഗോള്‍ഡന്‍ കോര്‍ഡ്സ്, എല്‍സ്റ്റെന്‍ ഗണ്‍ തുടങ്ങിയ ട്രൂപ്പുകള്‍ സ്വന്തമായി രൂപപ്പെടുത്തിയെടുത്താണ് ആദ്യകാല സംഗീത സപര്യ ആരംഭിക്കുന്നത്.

അറുപതുകളുടെയും എഴുപതുകളുടെയും ക്ഷുഭിത യൌവ്വനങ്ങളുടെ സമരോദ്യുക്തതയെയും യുദ്ധ വിരുദ്ധ വികാരങ്ങളെയും പ്രചോദിപ്പിക്കുന്നതിലും ഒരു തലമുറയെ വെറും പോപ്‌ കള്‍ച്ചറിന്റെ പിടിയില്‍ പെടാതെ സംഗീതത്തെ ഒരു പ്രതി സംസ്കാരത്തിന്റെ (counterculture) ആവിഷ്കാരമാക്കുന്നതിലും തികച്ചും മുമ്പില്‍ നടന്നയാള്‍ തന്നെയാണ് ബോബ് ഡിലാന്‍. അമ്പത് വര്‍ഷത്തിലേറെ സജ്ജീവമായിത്തന്നെ നീണ്ടു നിന്ന സംഗീത സപര്യയില്‍ വ്യത്യസ്ത സംഗീത വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നിസ്തുലമായ പങ്ക് അദ്ദേഹം വഹിച്ചിട്ടും ഉണ്ട്. റോക്ക് & റോള്‍ സംഗീതത്തിലെ ഗീതങ്ങളെ കുറിച്ച്, അതും തന്റെ സപര്യയില്‍ സജീവമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, അദ്ദേഹം നടത്തിയ നിരീക്ഷണം സംഗീതത്തോടും അതിന്റെ സാഹിത്യത്തോടും അദ്ദേഹത്തിന്റെ ഗൗരവ പൂര്‍ണ്ണമായ സമീപനത്തിന്റെ നിദര്‍ശനമാണ്. പിടിച്ചിരുത്തുന്ന പ്രയോഗങ്ങളും ചടുല താളങ്ങളും ഒക്കെയുണ്ടെങ്കിലും റോക്ക് & റോള്‍ ഗീതങ്ങള്‍ വേണ്ടത്ര ഗൌരവമുള്ളവയോ ജീവിതത്തെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നവയോ അല്ലെന്നു അദ്ദേഹം കണ്ടെത്തുന്നു. ഫോക് സംഗീതത്തിന് കൂടുതല്‍ ഗൗരവ സ്വഭാവമുണ്ടെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഗീതങ്ങളില്‍ കൂടുതല്‍ നിരാശയും വിഷാദവും, പ്രത്യാശയും അതീന്ത്രിയ ഭാവവും, ആഴമുള്ള വികാരങ്ങളും ഫോക് സംഗീതത്തെ ഉന്നതമാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1959-ല്‍ മിനെസോട്ട യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നതോടെ അദ്ദേഹം റോക്ക് & റോളില്‍ നിന്ന് അമേരിക്കന്‍ ഫോക് മ്യൂസിക്കിലെക്കും തുടര്‍ന്നു ഡിങ്കി ടൌണ്‍ ഫോക് മ്യൂസിക് സംഘത്തിലേക്കും എത്തുന്നത് ഈ തിരിച്ചറിവുകളുടെ ഫലമായാണ്. ആ ദിനങ്ങളിലാണ് അദ്ദേഹം റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മാന്‍ എന്ന പേര് കവി ഡിലാന്‍ തോമസിനോടുള്ള ആരാധനയില്‍ ബോബ് ഡിലാന്‍ എന്നതിലേക്ക് പരിചയപ്പെടുത്തിത്തുടങ്ങുന്നത്. പേരുമാറ്റം തന്നെയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അറുപതുകളുടെ തുടക്കത്തില്‍ 'പ്രതിഷേധ ഗീതങ്ങ' (protest songs) ളുടെ രചയിതാവായ വുഡി ഗത്രിയുമായും ഫോക് ഗായകനും ആക്റ്റിവിസ്റ്റുമായ പീറ്റ് സീഗറുമായും ഉണ്ടായ സഹവാസവും ഡിലാന്‍റെ സംഗീതത്തിലെ പോരാട്ട സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. മിസിസിപ്പി യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ജെയ്മ്സ് മെറിഡിത്തിന്റെ അനുഭവങ്ങളെ കുറിച്ചുള്ള 'ഓക്സ്ഫോര്‍ഡ് ടൌണ്‍ ' പോലുള്ള ഗീതങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടാമത് ആല്‍ബമായ 1963-ല്‍ പുറത്തിറങ്ങിയ 'ദി ഫ്രീവീലിംഗ് ബോബ് ഡിലാ'നില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. അടിമകളുടെ പരമ്പരാഗത സംഗീതത്തിന്റെ താളത്തില്‍ രചിക്കപ്പെട്ട 'ബ്ലോവിംഗ് ദി വിന്‍ഡ് ' , 'നൊ മോര്‍ ഓക് ഷന്‍സ് ' തുടങ്ങിയവ അമേരിക്കന്‍ പൌരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധിയുടെ ഘട്ടത്തിലും വിയെറ്റ്നാം യുദ്ധകാലത്തും ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ യുവതയുടെ പോരാട്ടങ്ങളിലും ഐക്യപ്പെട്ടബോബ് ഡിലാന്‍ , ബീറ്റില്‍സ് പോലുള്ള ഗായക സംഘങ്ങള്‍ക്കും അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള നിഷേധികളായ എഴുത്തുകാര്‍ക്കും പ്രിയങ്കരനായി.

പോരാട്ടങ്ങളുടെ ഉള്ളടക്കം ഗീതങ്ങളില്‍ മാത്രമായിരുന്നില്ല ഡിലാന്. തീവ്ര വലതുപക്ഷ സംഘടനയായിരുന്ന ജോണ്‍ ബിര്‍ച്ച് സൊസൈറ്റിക്ക് അഹിതകരമാവും എന്ന ആരോപണത്തില്‍ തന്റെ രചന സെന്‍സറിംഗിന് വിധേയമാക്കുന്നതിന് നിന്നുകൊടുക്കാതെ പ്രസിദ്ധമായ എഡ് സള്ളിവന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. മൂന്നാമത് ആല്‍ബം 'ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് ' കൂടുതല്‍ തീവ്രവും മുനകൂര്‍ത്തതുമായ പ്രതിഷേധ സ്വരമുയര്‍ത്തുന്ന ഗീതങ്ങളാല്‍ സമ്പന്നമാണ്. കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളിലെ രക്തസാക്ഷിത്തമാണ് പല ഗീതങ്ങളുടെയും വിഷയം. എന്നാല്‍ 1963 അവസാനിക്കുമ്പോഴേക്കും പൌരാവകാശ പ്രവര്‍ത്തകരും ഫോക് സംഗീത സംഘങ്ങളും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത അദ്ദേഹത്തില്‍ ബലപ്പെടുകയും കുറെ കൂടി വൈയക്തികവും ലളിത വൈകാരികതയുള്ളതുമായ ഗീതങ്ങളിലേക്കു അദ്ദേഹം തിരിച്ചു പോവുകയും ചെയ്യുന്നുണ്ട്. പരസ്പരം ഏറെ താങ്ങായിരുന്ന ഗായികയും ആക്റ്റിവിസ്റ്റുമായ ജോവാന്‍ ബായെസുമായുണ്ടായിരുന്ന ഹ്രസ്വകാല ബന്ധവും ഉലഞ്ഞുതുടങ്ങിയിരുന്നു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ടോം പെയ്ന്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട് കമ്മിറ്റി കഷണ്ടികയറിയ വൃദ്ധരുടെതാണെന്നും 'ഇനി മുതല്‍ തനിക്കു കറുത്തവരും വെളുത്തവരുമോ , ഇടതും വലതുമോ ഇല്ലെന്നും' കനത്ത മദ്യലഹരിയില്‍ ബോബ് വിളംബരപ്പെടുത്തി. റോക്ക് & റോളിലേക്കുള്ള ഒരു തിരിച്ചു പോക്കും ഈ ഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു ഫോക് - റോക്ക് പോപ്‌ മ്യൂസിക് താരമായി മാറിയ ബോബ് തന്റെ ജീന്‍സിനും വര്‍ക്ക്‌ ഷര്‍ട്ടിനും പകരം സണ്‍ ഗ്ലാസും ബീറ്റില്‍സ് ബൂട്ടും ധരിച്ചു തുടങ്ങുകയും ചെയ്തു. അറുപതുകളുടെ ബാക്കി വര്‍ഷങ്ങള്‍ ഇരു ക്യാമ്പുകളും തമ്മിലുള്ള വിരോധ പ്രകടനത്തിന്റെതായി. 'മി. ടാംബുരിന്‍ മാന്‍ ', ഇറ്റ്സ് ആള്‍ റൈറ്റ്, മാ' , 'ലൈക് എ റോളിംഗ് സ്റ്റോണ്‍ ' തുടങ്ങിയ വിഖ്യാത ഗീതങ്ങള്‍ ഇക്കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. അമിതാധ്വാനത്തിന്റെയും തളര്‍ച്ചയുടെയും മറുമരുന്നായി കനത്ത തോതിലുള്ള മയക്കു മരുന്നുപയോഗവും ഇക്കാലത്ത് ശീലമാക്കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശീലങ്ങളെ കുറിച്ച് ബോബ് കഥകള്‍ ചമയ്ക്കുക പതിവാണെന്ന് കരുതുന്നവരുണ്ട്. 1965-ല്‍ അക്കോസ്റ്റിക് സംഗീതത്തോടൊപ്പം ഇലക്ട്രിക് ഗിറ്റാര്‍ കൂടി ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെ പരമ്പരാഗത ഫോക്ക് സംഗീതത്തിന്റെ ഉപാസകര്‍ അദ്ദേഹത്തെ തുറന്നെതിര്‍ക്കാന്‍ തുടങ്ങി. 'ബ്രിംഗിംഗ് ഇറ്റ്‌ ഓള്‍ ഹോം', 'ഹൈവെ 61 റിവിസിറ്റഡ് ' തുടങ്ങിയവ ഇക്കാലത്തിറങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളാണ് . തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ബോബ് സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1966-ല്‍ ഉണ്ടായ മാരകമായ ഒരു ബൈക്ക് അപകടം ഏതാണ്ട് ഒരു വര്‍ഷം അദ്ദേഹത്തെ കിടപ്പിലാക്കി. ജോണ്‍ വെസ്‌ലി ഹാര്‍ഡിംഗ് (1968) , നാഷ് വില്ല സ്കൈലൈന്‍ (1970) എന്നീ ആല്‍ബങ്ങളില്‍ തന്റെ മനസ്സിനെ മഥിച്ചിരുന്ന പാരുഷ്യങ്ങള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന് വിമര്‍ശക മതം. സെല്‍ഫ് പോര്‍ട്രെയ്റ്റ് (1970), ടാരാന്റുല (1973) എന്നിവ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ആല്‍ബങ്ങളാണ്. അതേ വര്‍ഷം സാം പെക്കിന്‍പായുടെ വിഖ്യാതമായ പാറ്റ് ഗാരെറ്റ് ആന്‍ഡ് ബില്ലി ദി കിഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ബോബ്, ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു. 'നോക്കിംഗ് ഓണ്‍ ഹെവന്‍സ് ഡോര്‍ എന്ന പ്രശസ്ത ഗാനം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം രചിച്ചത്.

അപകടത്തിനു ശേഷം ബോബ് നടത്തിയ ആദ്യ മുഴുനീള ടൂര്‍ 1974-ല്‍ ആയിരുന്നു. പ്ലാനറ്റ് വേവ്സ് എന്ന ആല്‍ബം മ്യൂസിക് ചാര്‍ട്ടുകളില്‍ ആദ്യമായി അദ്ദേഹത്തെ ഒന്നാമതെത്തിച്ചു. ബ്ലഡ്‌ ഓണ്‍ ദി ട്രാക്ക്സ്, (1975), ഡിസയര്‍ (1976) എന്നിവയും ഏറെ പ്രസിദ്ധമായപ്പോള്‍ 'ഡിസയറി'ന് വേണ്ടി ബോബ് എഴുതിയ 'ഹരിക്കെയ്ന്‍' എന്ന ഗാനം പ്രമാദമായ ഒരു കൊലപാതക്കേസില്‍ പുനര്‍ വിചാരണക്ക് വരെ വഴിവെച്ചത് ചരിത്രം. ഭാര്യ സാറ ലോണ്ടെസുമായി പിണങ്ങേണ്ടി വന്നതും മുറിവുണക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരാജയവുമാണ് 'സാറ' എന്ന വിഷാദ ഗീതത്തിന്റെ പ്രഭവം. തുടര്‍ന്നാണ്‌ ബോബിന്റെ പ്രസിദ്ധമായ വിശ്വാസ വഴികളിലേക്കുള്ള തിരിച്ചു പോക്ക് സംഭവിക്കുന്നത്‌. 1979-ല്‍ താനൊരു ക്രിസ്തീയനായി പുനര്‍ജ്ജനിച്ചതായി ബോബ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ സ്ലോ ട്രെയ്ന്‍ കമിംഗ് എന്ന ആല്‍ബം അദ്ദേഹത്തിനു ആദ്യ ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്നു ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും 1982-ല്‍ ബോബ് ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമിലും 1989-ല്‍ റോക്ക് ആന്‍ഡ്‌ റോള്‍ ഹാള്‍ ഓഫ് ഫെയ്മിലും ചേര്‍ക്കപ്പെട്ടു. “എല്‍ വിസ് ഉടലിനെ സ്വതന്ത്രമാക്കിയ പോലെ ബോബ് മനസ്സിനെ സ്വതന്ത്രമാക്കി " എന്ന് ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ നിരീക്ഷിക്കുന്നു. 1997-ല്‍ കലാമികവിനുള്ള ഏറ്റവും വലിയ ദേശീയ പുരസ്ക്കാരമായ കെന്നഡി സെന്റര്‍ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. 1997-ല്‍ ടൈം ഔട്ട്‌ ഓഫ് മൈന്‍ഡ് എന്ന ആല്‍ബം മൂന്നു ഗ്രാമി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അതേ വര്‍ഷം പോപ്‌ ജോണ്‍ പോള്‍ രണ്ടാമന് വേണ്ടി നോക്കിംഗ് ഓണ്‍ ഹെവന്‍സ്‌ ഡോര്‍ ഉള്‍പ്പടെ ഗാനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുതിയ നൂറ്റാണ്ടിലും തളര്‍ച്ചയില്ലാതെ, നിരൂപക പ്രശംസയും ജനസമ്മതിയും ഒരുപോലെ നേടിയെടുത്ത ചെയ്ത സ്റ്റുഡിയോ ആല്‍ബങ്ങളായ മോഡേണ്‍ ടൈംസ് (2006) ടുഗെതര്‍ ത്രൂ ലൈഫ് (2009) തുടങ്ങിയവയുമായി അദ്ദേഹം വിജയകരമായ പര്യടനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ, 2005-ല്‍ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ നൊ ഡായറക് ഷന്‍ : ബോബ് ഡിലാന്‍ എന്ന ബയോഗ്രഫിക് ഡോകുമെന്ററിക്കു വേണ്ടി ഇരുപതു വര്‍ഷത്തിനിടെ നല്‍കിയ ആദ്യ മുഴുനീള അഭിമുഖത്തിലും ബോബ് സ്വയം ആവിഷ്കരിച്ചു. പുതിയ ദശകത്തിലും ശ്രദ്ധേയമായ സംഗീത സംഭാവനകളുമായി സജീവമായ ബോബിനെ തേടി ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ കൂടാതെ പ്രസിഡന്റിന്റെ മെഡല്‍ ഓഫ് ഫ്രീഡം (2012) പുരസ്കാരവും ഇപ്പോള്‍ , 1993--ല്‍ ടോണി മോറിസന് ശേഷം ആദ്യമായി ഒരു അമേരിക്കക്കാരനെ തേടിയെത്തുന്ന സാഹിത്യ നോബല്‍ സമ്മാനവും ജീവിതം സംഗീതവും സംഗീതം പോരാട്ടവുമാക്കിയ ഗായകനെ തേടിയെത്തുന്നു. “അമേരിക്കന്‍ ഗാന രചനാ പാരമ്പര്യത്തില്‍ പുതിയ കാവ്യാവിഷ്കാരം സൃഷ്ടിച്ചതിന്" (നോബല്‍ സൈറ്റേഷന്‍) നല്‍കപ്പെടുന്ന ഈ പുരസ്കാരം, ഇതൊക്കെയാണെങ്കിലും, ഫിലിപ്പ് റോത്തിനെ പോലുള്ള കിടയറ്റ എഴുത്തുകാര്‍ അവഗണിക്കപ്പെടവേ, വായനാ ലോകത്തെ ഒട്ടൊന്നു അത്ഭുതപ്പെടുത്തുകയും ചെയ്തേക്കാം.

(വാരാദ്യമാധ്യമം-23, ഒക്ടോബര്‍,2016)
(ഗള്‍ഫ്‌ മാധ്യമമ൦ - 23, ഒക്ടോബര്‍,2016)

Friday, October 21, 2016

Under the Udala Trees by Chinelo Okparanta


സോദോം - ഗോമോറായുടെ നിഴല്‍

"ഉവ്വ്അത് ആദാമും ഹവ്വയും ആയിരുന്നുപക്ഷേ ബൈബിളില്‍ നമുക്ക് ലഭിച്ചത് ആദാമിന്റെയും ഹവ്വയുടെയും കഥ മാത്രമായിരുന്നെങ്കിലോഎന്ത് കൊണ്ട് അതൊരു ആദാമും ആദാമും എന്നോ ഹവ്വയും ഹവ്വയും എന്നോ ഉള്ള സാധ്യത തള്ളിക്കളയണംഒരു പ്രത്യേക ആദമിലും ഹവ്വയിലും കഥ കേന്ദ്രീകരിച്ചു എന്നത് കൊണ്ട് മറ്റെല്ലാ സാധ്യതകളും തള്ളിക്കളയപ്പെട്ടു എന്നില്ല. ... സ്ത്രീ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍ ആണ്, ഉവ്വ്. പക്ഷെ എന്നുവെച്ചു എന്തുകൊണ്ട് സ്ത്രീ മറ്റൊരു സ്ത്രീക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവള്‍ ആയിക്കൂടാഅല്ലെങ്കില്‍ പുരുഷന്‍ മറ്റൊരു പുരുഷന് വേണ്ടിഅനന്ത സാധ്യതകള്‍ - ഓരോന്നും മറ്റൊന്നുപോലെ തീര്‍ത്തും സംഭവ്യം.”

(Under the Udala Treesഅദ്ധ്യായം 18)

 

സൃഷ്ടിയുടെ നാളുകളില്‍ പുരുഷനെ എകാന്തനായിക്കണ്ട് അത് നന്നല്ലെന്ന ചിന്തയില്‍ അവനു കൂട്ടായി ദൈവം സ്ത്രീയെ സൃഷ്ടിച്ചുവെന്നു ഉത്പത്തി പുസ്തകംഅത് ആദമും ഹവ്വയും ആയിരുന്നുഎന്നാല്‍ കഥാഗതിയുടെ ഒരു ധാര പിന്തുടര്‍ന്നു എന്നതുകൊണ്ട്‌ മറ്റു സാധ്യതകള്‍ നിരാകരിക്കപ്പെടുന്നു എന്നോ നിരാകരിക്കപ്പെടണം എന്നോ ഇല്ലെന്നു ചിന്തിച്ചു തുടങ്ങുമ്പോള്‍ ഭിന്നരതിയുടെ തലങ്ങള്‍ ഒരു ബിബ്ലിക്കല്‍ അംഗീകാരത്തിനു മുതിരുക കൂടിയാണ്.

തന്റെ പ്രഥമ കഥാ സമാഹാരം Happiness, Like Water എന്ന കൃതിയിലൂടെ 2014 -ല്‍ ലെസ്ബിയന്‍ സാഹിത്യത്തിനുള്ള ലാംഡാ പുരസ്കാരം നേടിയ യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ചിനേലു ഒക് പരാന്റ 2016-ലും പുരസ്കാരനേട്ടം ആവര്‍ത്തിച്ച നോവലാണ്‌ Under the Udala Treesഒപ്പം ജെസ്സി റെഡ്മണ്ട് ഫോസ്സെറ്റ് ബുക്ക് പുരസ്ക്കാരവും ഇതേ നോവലിനെ തേടിയെത്തിനോവലില്‍ മൂന്നു തലമുറകളിലൂടെ ഭിന്നരതിതാല്പര്യത്തിന്റെ (sexual orientationനിതാന്ത യുദ്ധം നടത്തേണ്ടി വരുന്ന ഇയോമയുടെ ജീവിതം പകര്‍ത്തുന്നു. 1967-ല്‍ ബിയാഫ്രന്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ട് മുമ്പ് മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന കഥാഗതിയിലൂടെ , യാഥാസ്ഥിതിക മത മൂല്യങ്ങളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ 'വന്‍ നാണക്കേട് '(abominationഎന്നു വിലക്കപ്പെട്ട ഭിന്ന ലൈംഗിക ചോദനയുടെ സംഘര്‍ഷങ്ങള്‍ ആത്മനിന്ദയായും കിടിലം കൊള്ളിക്കുന്ന പാപചിന്തയായും ഏറ്റുവാങ്ങുമ്പോഴും അദമ്യമായ ഒരാകര്‍ഷണത്തില്‍ പുരുഷ കേന്ദ്രിതമായ സാമ്പ്രദായിക വൈവാഹിക ജീവിതത്തിന്‍റെ ചതുര വടിവുകളിലേക്ക് കീഴ്പ്പെടാനാവാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവിശുദ്ധ ഗ്രന്ഥത്തിന്‍റെ തന്നെ ദൃഷ്ടാന്തകഥാ പരിസരങ്ങളില്‍ തന്നെയും തന്നെപ്പോലുള്ളവര്‍ക്കും ഒരു ശ്വസനസ്ഥലി (breathing spaceഉണ്ടാവാതെ വയ്യെന്ന കണ്ടെത്തലിലേക്ക്‌ ഉണരുന്ന സ്ത്രീത്വത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌പ്രണയത്തെ പ്രണയമായി തിരിച്ചറിയുന്നഅംഗീകരിക്കുന്ന ഒരു നഗരത്തെനൈജീരിയയെഅഥവാ ലോകത്തെ കുറിച്ചുള്ള സ്വപ്നത്തില്‍ അവസാനിക്കുന്ന നോവല്‍ പക്ഷെ പുറത്തു വന്നത് കഥാപാത്രത്തിന്റെ ജന്മനാട്ടില്‍ ഭിന്ന ലൈംഗികത പതിനാലു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതോ മുസ്ലിം പാരമ്പര്യമുള്ള 'ഹോസവംശജര്‍ക്കു സ്വാധീനമേറിയ വടക്കന്‍ മേഖലകളില്‍ വധശിക്ഷ തന്നെ ലഭിക്കാവുന്നതോ ആയ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന Jail the Gay' ബില്ലില്‍ (2014അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാതന്‍ ഒപ്പുവെച്ച് രണ്ടു കൊല്ലം കഴിഞ്ഞാണ് .

"ഞങ്ങള്‍ ഒരുമിച്ചു കിടക്കുമ്പോള്‍ എന്നെ പുണര്‍ന്നു കിടന്നു എന്‍ദീദി എന്റെ ചെവിയില്‍ മന്ത്രിക്കുന്നുഒരു നഗരത്തെ കുറിച്ച്അവിടെ പ്രണയം പ്രണയമായിരിക്കും. പുരുഷനും സ്ത്രീക്കുമിടയില്‍പുരുഷനും പുരുഷനുമിടയില്‍സ്ത്രീക്കും സ്ത്രീക്കുമിടയില്‍, യൊറൂബക്കും ഹോസക്കുമിടയില്‍ , ഹോസക്കും ഫുലാനിക്കുമിടയില്‍ എന്ന പോലെ. എന്‍ദീദി നഗരത്തെ വിവരിക്കുന്നുഅതിന്റെ തെരുവുകള്‍ , മണ്ണിന്റെ നിറം.

അവള്‍ പറയുന്നു, “അവയെല്ലാം ഇവിടെ നൈജീരിയയില്‍ ആണ്ഈ സ്ഥലം നൈജീരിയ മുഴുവനുമാകും.”

 

ഇയോമയുടെ ആഖ്യാനമായാണ് നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്യുദ്ധം മനുഷ്യ ജീവിതങ്ങളെ അതിനു മുമ്പ്, പിമ്പ് എന്ന രീതിയില്‍ പകുത്തുകളയുകയും ഇനിയൊരിക്കലും പഴയതുപോലാകാന്‍ കഴിയാത്തവിധം മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന സുവിദിതമായ വസ്തുതയുമായാണ് അതാരംഭിക്കുന്നത്. "ശലഭങ്ങളെപ്പോലെ കാറ്റ് സുന്ദരവും ഞങ്ങളുടെ മേല്‍ പതിച്ച സൂര്യപ്രകാശം ആലിംഗനവും ആണെന്ന പോലെ തിരക്കില്ലാതെ ചലിച്ചുകൊണ്ടിരുന്ന ഒരവസ്ഥയിലേക്കാണ് യുദ്ധം കടന്നു വരുന്നത്.

 

“1967 -ലാണ് യുദ്ധം ഇടിച്ചു കയറിയതും എല്ലായിടങ്ങളിലും സ്വയം സ്ഥാപിച്ചതും. 1968 ആവുമ്പോഴേക്കും ഒയോട്ടോ മുഴുവനും കവചിത വാഹനങ്ങളുടെയും ഷെല്ലിംഗ് യന്ത്രങ്ങളുടെയും ബോംബര്‍ വിമാനങ്ങളുടെയും അവയുടെ ശബ്ദായമാനമായ എഞ്ചിനുകളുടെയും കലമ്പലില്‍ പ്രകമ്പനം കൊണ്ട് തുടങ്ങിഅവ ഞങ്ങളുടെ ചെവികളില്‍ ഞെട്ടലിന്റെ അലകള്‍ തീര്‍ത്തു. 1968 ആവുമ്പോഴേക്കും ഞങ്ങളുടെ ആണുങ്ങള്‍ തോക്കുകള്‍ ചുമലിനു കുറുകെ തൂക്കിയിടാനും കോടാലികളും കൊടുവാളുകളും ചുമക്കാനും തുടങ്ങിയിരുന്നു ; അവയുടെ വായ്ത്തല വെയിലില്‍ മിന്നിതെരുവുകളില്‍ ഉച്ചതിരിഞ്ഞ് സായന്തനങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂറുകളിലായി അവരുടെ വായ്ത്താരി കേള്‍ക്കായിഅവരുടെ വായില്‍ നിന്ന് കീര്‍ത്തനം പോലെ വലിയ ശബ്ദത്തില്‍ പുറത്തുവന്നു: “ബിയാഫ്രയുദ്ധം ജയിക്കട്ടെ!” (Ch. 1)

 

ആദ്യം വടക്കന്‍ മേഖലകളില്‍ തുടങ്ങിയ സംഘര്‍ഷം അതിവേഗം തെക്കോട്ട്‌ വ്യാപിക്കുന്നു. 'ഹോസാ വംശജര്‍ ഞങ്ങളെഞങ്ങളുടെ ഭൂമിയെഞങ്ങളുടെ സ്വന്തമായിരുന്ന എല്ലാത്തിനെയും നശിപ്പിക്കാനുള്ള കഠിന ശ്രമത്തില്‍ ഞങ്ങളുടെ മേല്‍ തീവെച്ചു'. ബോംബു വര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബങ്കറിലേക്ക് പോകാന്‍ വിസമ്മതിച്ച് മരണം ഏറ്റുവാങ്ങുന്ന പപ്പമമ്മയുടെ കഠിന രോഷത്തിനും നിസ്സഹായ വേദനക്കും കാരണമാകും.

"സ്വയം കൊല്ലപ്പെടാന്‍ നിന്ന് കൊടുത്ത് സ്വന്തം നാടിനെയും വീടിനെയും മലിനമാക്കുന്നയാള്‍ എന്തുതരം മനുഷ്യനാണ് ? ഒരു യുദ്ധം നടന്നു കൊണ്ടിരുന്നത് അയാളുടെ ഭാഗ്യംഅതുകൊണ്ട് സ്വന്തം ജീവന്‍ എടുത്തതിനു മുഴുവനായും അയാളെ കുറ്റപ്പെടുത്താന്‍ വയ്യമരണം മറ്റൊരു യുദ്ധമരണമായി വിശദീകരിക്കാം എന്നത് അയാളുടെ ഭാഗ്യംഎന്നാലും അതൊരു അതിക്രമം തന്നെ " (Ch.5)

വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് ഒന്നൊന്നായി രക്ഷപ്പെടാന്‍ മമ്മ വഴി തേടുന്നു. "അവലക്ഷണം പിടിച്ചയുദ്ധപ്രേരിതമായ ഒരു രീതിയില്‍ " യുദ്ധസ്മരണ ഉയര്‍ത്തുന്ന “സൈനികരെഎന്നെവീടിനെഎല്ലാത്തിനെയും പൊഴിച്ചു കളയാന്‍ അവര്‍ ശ്രമിച്ചു,

 

കഴിയുമായിരുന്നെങ്കില്‍ യുദ്ധത്തിന്റെ എല്ലാ ഓര്‍മ്മകളെയുംവീണ്ടും വീണ്ടും പൊഴിച്ചു കളയാന്‍ . ഒരു മൃഗം പഴയ രോമങ്ങളോ തൊലിയോ പൊഴിക്കും പോലെ . ഒരു പല്ലിഒരു സര്‍പ്പംഒരു പൂച്ച അല്ലെങ്കില്‍ നായഒരു കോഴി തൂവല്‍ പൊഴിക്കുന്നത് പോലെ. ഞങ്ങളെയെല്ലാം ഒരു ചീത്ത ശീലം പോലെ പൊഴിച്ചു കളയാന്‍. അതുമല്ലെങ്കില്‍, ലളിതമായിമുഷിഞ്ഞതും മുള്ളുകള്‍ നിറഞ്ഞതുമായ വസ്ത്രം ഒരാള്‍ ഊരിയെറിയും പോലെ.” (CH.7)

അബായില്‍ഗ്രാമര്‍ സ്കൂള്‍ അധ്യാപക ദമ്പതികളുടെ അടുത്തേക്ക്‌ അവര്‍ ഇയോമയെ യാത്രയാക്കുന്നുപരിചാരികഒപ്പം പഠിക്കാനുള്ള അവസരംബിയാഫ്രന്‍ കലാപത്തെ ആത്യന്തികമായി അവസാനിപ്പിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ സൃഷ്ടിക്കാനിരുന്ന ആ കുപ്രസിദ്ധമായ 'നൈജീരിയന്‍ പട്ടിണിപിടിമുറുക്കാനിരുന്ന തെക്കന്‍ ദേശത്തുനിന്ന് മോചനംമമ്മയോടൊപ്പം കഴിയുന്നതാണ് തനിക്കു ഏക ആശ്വാസമെന്ന പതിനൊന്നുകാരിയുടെ പ്രതിഷേധത്തെ അവര്‍ നേരിടുക അതേ കുറിച്ച് പറഞ്ഞു തന്നെയാണ്,:

പിന്നെ നീയെന്തു തിന്നുംപട്ടിണി കിടക്കാന്‍ നീയൊരുക്കമാണോ ഇപ്പോള്‍ പട്ടിണി കിടക്കുന്നതിലും കൂടുതല്‍ ? ഇക്കാലത്ത് അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. ആകാശത്തു നിന്ന് മന്നാ വര്‍ഷിക്കില്ലബോംബുകള്‍ , അതുണ്ടാവുംനമ്മുടെ ഹൃദയങ്ങള്‍ തുളഞ്ഞിറങ്ങാനും മാത്രംപക്ഷെമന്നാ : അതില്ല.” (Ch.8)

ജീവിതകാലം മുഴുവന്‍ ഭക്ഷണത്തെ മാനിക്കണമെന്ന് മമ്മ മകളെ ഓര്‍മ്മിപ്പിക്കും. ഭക്ഷണം കളയരുത്, “ബിയാഫ്രയെ ഓര്‍ക്കുക.”

 

നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയും (There Was a Country) യുവ തലമുറയിലെ ചിമമാന്‍ഡാ അദീചിയും (Half of a Yellow Sunഅവിസ്മരണീയമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള ബിയാഫ്രന്‍ സംഘര്‍ഷത്തിന്റെ തുടക്കവും ചരിത്രപശ്ചാത്തലവുമെല്ലാം, മറ്റു ഭാഗങ്ങളില്‍ എന്ന പോലെ, പറയപ്പെടുകയാണ് (telling), ചിത്രീകരിക്കപ്പെടുകയല്ല (showing) നോവലില്‍ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ബിയാഫ്രന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മൂന്നാം തലമുറക്കാരിയാണ് നോവലിസ്റ്റ് എന്നിരിക്കെ അതേറ്റവും ന്യായവും ആയിരിക്കാംഎന്നാല്‍അവരത് ഭംഗിയായിപ്പറയുന്നു എന്ന് സമ്മതിക്കാതെ വയ്യഓരോ 'പറയപ്പെടല്‍ ' ഖണ്ഡവും അതീവ സാന്ദ്രമായ ഭാഷയില്‍ ആഖ്യാനത്തിലേക്ക് ലയിപ്പിക്കുന്നത്‌ ആ രീതിയിലാണ്. 1970 ജനുവരി ഏഴു മുതല്‍ പന്ത്രണ്ടു വരെ ദിവസങ്ങളില്‍ നടന്ന കിരാതമായ അവസാനത്തെ ഒതുക്കല്‍ (Operation Tail-Wind), ബിയാഫ്രന്‍ സൈനിക മേധാവി ഒജുക് വു (Chukwuemeka Odumegwu Ojukwu (4 November 1933 – 26 November 2011) ഐവറി കോസ്റ്റിലേക്കു വിമാനമാര്‍ഗ്ഗം രക്ഷപ്പെട്ട കാര്യം തുടങ്ങിയതൊക്കെ റേഡിയോയില്‍ കേള്‍ക്കുന്ന ഭാഗം ഇതിനു നല്ല ഉദാഹരണമാണ്.

 

അത് കഴിഞ്ഞു,. പക്ഷെ ആ വസ്തുത പപ്പയെ തിരികെ കൊണ്ടുവരില്ലഅത് കഴിഞ്ഞുപക്ഷെ ആമിനയുടെ കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഒന്നിനുമാവില്ലമരിച്ചവര്‍ പൊടുന്നനെ കുഴിമാടങ്ങളില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കില്ല. സാധ്യതയുണ്ടായിരുന്നത്അതിലൊരാള്‍ പോലും കൃസ്തു മരണത്തില്‍ നിന്ന് ഉയിര്‍ത്തപോലെ ഉയിര്‍ക്കില്ല എന്നതിനായിരുന്നുഅവര്‍ക്ക് ഉയിര്‍പ്പില്ല.”

 

ജൈവ ചോദനകള്‍ ഉണരുന്നു

ഗ്രാമര്‍ സ്കൂള്‍ ദമ്പദികളുടെ കൂടെ താമസിക്കുമ്പോഴാണ് കലാപത്തിന്റെ മറ്റൊരു ഇരയായ ആമിനയെ ഇയോമ കണ്ടുമുട്ടുന്നത്ദുരൂഹമായ ആകര്‍ഷണത്തില്‍ അവര്‍ക്കിടയില്‍ പ്രണയം തിടം വെക്കുന്നു.

 

"അവള്‍ താഴോട്ടു പോയിഎന്റെ അടിവയറിലേക്ക് ചുംബനങ്ങളുടെ ഒരു വഴിയൊരുക്കിഅവള്‍ പിന്നെയും യാത്ര തുടര്‍ന്നുഅടിവയറിനുമപ്പുറംഞങ്ങള്‍ അതുവരെ പോയിട്ടുണ്ടായിരുന്നതിനും അപ്പുറംആ നിമിഷം വരെയും ഞാനറിഞ്ഞിരുന്നില്ലഒരു വായ ഉടലില്‍ അതെത്തേണ്ടിയിരുന്നതായി ഞാന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത ആ ഭാഗത്തെത്തുന്നത് എനിക്ക് ഇങ്ങനെ ഒരനുഭൂതി പകരുമെന്ന് ."

ബൈബിള്‍ അവളുടെ ജീവിതത്തെ അധിനിവേശിക്കുന്നത് അപ്പോഴാണ്‌ തുടങ്ങുകമമ്മ ഉദ്ധരിക്കുന്നു:

നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പാലിക്കുകനിങ്ങള്‍ നിങ്ങളുടെ കാലികളെ വ്യത്യസ്ത വര്‍ഗ്ഗങ്ങളുമായി ഇണ ചേര്‍ക്കരുത്നിങ്ങളുടെ വയലില്‍ മിശ്ര വിത്തുകള്‍ വിതക്കരുത് : ലിനനും രോമവും കലര്‍ത്തിയ വസ്ത്രം ധരിക്കരുത്.” (ലേവിയര്‍ 19 :19). 

അവരുടെ ബന്ധത്തില്‍ മതം മാത്രമല്ല രാഷ്ട്രീയ കാരണങ്ങളും വിലക്ക് തീര്‍ക്കുന്നുവെന്നു മമ്മ നിരീക്ഷിക്കുന്നു:

നീ ഇബോയാണ്ആ പെണ്‍കുട്ടി ഹോസയുംഅവള്‍ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിലും ഇബോയും ഹോസയും ചേരുന്നത് മിശ്ര വിത്തുക്കള്‍ ആവുമെന്ന് കണ്ടുകൂടെ? .. അത് ദൈവനീതിക്ക് എതിരാവും. .. കൂടാതെഅവര്‍ യുദ്ധത്തില്‍ നമ്മോടു എന്ത് ചെയ്തു എന്ന കാര്യം നീ മറക്കുന്നോബിയാഫ്രയോടു അവരെന്തു എന്നത് മറന്നോനിന്റെ പപ്പയെ കൊന്നത് അവളുടെ ആളുകള്‍ ആണെന്ന കാര്യം നീ മറന്നോ ?” 

പിന്നെയാണ് മമ്മയുടെ വാക്കുകളില്‍ സോദോം - ഗോമോറാ ദൃഷ്ടാന്ത കഥ അതിന്റെ ഭീഷണപാഠം ആവര്‍ത്തിക്കുകഎന്നാല്‍ , ദൈവ നീതിയിലെ സ്ത്രീവിരുദ്ധതയാണ് ഇയോമയെ സ്പര്‍ശിക്കുക.

"സത്യത്തില്‍ എനിക്ക് മനസ്സിലാവുന്നുണ്ട്മമ്മആണുങ്ങള്‍ സ്ത്രീകളെ കൊടുക്കാന്‍ തയ്യാറായതിനു കാരണം അവര്‍ ഭീരുക്കളും ഏറ്റവും നിന്ദ്യരായ മനുഷ്യരും ആയിരുന്നു എന്നതാണ്തങ്ങള്‍ക്ക് പകരം തങ്ങളുടെ ഭാര്യമാരെയും പെണ്മക്കളെയും വിട്ടുകൊടുക്കുക ഏതു തരം ആണുങ്ങളാണ്?” മമ്മ എന്നെ കണ്ണു തുറിച്ചു നോക്കിഎന്നിട്ട് ശാന്തയായി പറഞ്ഞു, “ഇയോമനിനക്ക് പ്രസക്തമായ കാര്യം മനസ്സിലായില്ല.” “എന്ത് കാര്യം?” “കണ്ടുകൂടെപുരുഷന്മാര്‍ സ്വയം വിട്ടുകൊടുത്തിരുന്നെങ്കില്‍ അത് വന്‍ പാപമായേനെഅവര്‍ പെണ്‍കുട്ടികളെ വിട്ടുകൊടുത്തുഎന്തെന്നാല്‍ എല്ലാം ദൈവം നിശ്ചയിച്ച പോലെയാവാന്‍ : ആണും പെണ്ണുംഅല്ലാതെആണും ആണും എന്നല്ല.” 

മമ്മയുടെ അതേ ഭാഷയിലാണ് ഗ്രാമര്‍ സ്കൂള്‍ അധ്യാപകനും ഇയോമയെയും ആമിനയും നേരിടുക.

വന്‍ നാണക്കേട്‌ !”... അതാണ്‌ ബൈബിള്‍ അതിനെ വിളിക്കുക. .. ഖൊറാനും അതിനെ അപലപിക്കുന്നുണ്ട്എനിക്ക് ഇസ്ലാമിനെ കുറിച്ച് അധികം ഒന്നുമറിയില്ലഎന്നാലും ഇക്കാര്യത്തില്‍ ഖൊറാനും ബൈബിളും കണ്ണില്‍ കണ്ണില്‍ നോക്കുന്നുവെന്നു എനിക്കറിയാം. 

അയാളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കെ ഇത്തിരി പരിഹാസത്തോടെ ഇയോമ നിരീക്ഷിക്കുന്നു:

 “ദൈവം ഹവ്വയോടു പ്രഭാഷണം നടത്തിയിരിക്കാവുന്ന പോലെ അയാള്‍ പ്രഭാഷണം തുടര്‍ന്നുകൊണ്ടേയിരുന്നു ". 

ഈ ക്രിസ്ത്യന്‍ ശിക്ഷണം അത് ശീലമില്ലാതിരുന്ന ആമിനയില്‍ പേടിസ്വപ്നമായി നിറയുന്നു.

തീക്കല്ലു മഴ,” അവള്‍ അലറി, “അഗ്നിയുംതാഴോട്ടു പതിക്കുന്നുവീഴുന്നയിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു.” സംസാരിക്കുമ്പോള്‍ അവളുടെ ഉടല്‍ വിറച്ചു , ജ്വരം കൊണ്ട് വിറക്കുമ്പോലെ.” 

 'മണ്ടന്‍ സ്വപ്ന'ത്തെ മറികടക്കാന്‍ പിന്നീടൊരിക്കലും അവള്‍ക്കാവുന്നുമില്ല.. അവള്‍ ഇയോമയില്‍ നിന്ന് പിന്‍ വാങ്ങുന്നു.

മൂന്നാം കൊല്ലം ആവുമ്പോഴേക്കും അവളേതാണ്ട് സെക്കണ്ടറി സ്കൂള്‍ പ്രായക്കാരിയായ ഒരു നൈജീരിയന്‍ മാര്‍ഗരറ്റ് താച്ചര്‍ പതിപ്പ്അടിമുടി ഉരുക്കുവനിത ആയിക്കഴിഞ്ഞിരുന്നു.” 

ഒരു ഹോസാ പയ്യന്‍ തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാവുന്നതില്‍ അവള്‍ അഭയം കണ്ടെത്തുന്നുഇയോമ ഒരു കഥാര്‍സിസ് എന്നോണം ആമിനക്കുള്ള കത്തുകള്‍ എഴുതിത്തുടങ്ങുന്നത് അപ്പോഴാണ്‌. എന്‍ദീദിയുമായുള്ള ബന്ധം തുടങ്ങുമ്പോള്‍ ദുരൂഹമായ ഒരു കുറ്റബോധംതാന്‍ ആമിനയെ ഒറ്റുകൊടുക്കുകയാണ് എന്ന തോന്നല്‍ ഒരു വശത്ത്‌ അവളെ മഥിക്കുന്നുണ്ട്മറുവശത്ത്‌ മമ്മയുടെ തൊട്ടടുത്ത മുറിയില്‍ കിടന്നു എന്‍ദീദിയെ കുറിച്ച് ചിന്തിക്കുന്നതും അവളെ പശ്ചാത്താപ വിവശയാക്കുന്നുഅകലെ ആബായില്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു വികാരം.

അകലം ഒരാളുടെ കടമ ബോധത്തെ അടിച്ചമര്‍ത്തുമെന്നപോലെ അടുത്തുണ്ടാവുമ്പോള്‍ അത് ഒരാളുടെ ഉത്തരവാദിത്ത ബോധത്തെ തീവ്രമാക്കുകയും ചെയ്യും". 

ഇതൊക്കെയാണെങ്കിലും അതേ ദുരൂഹ ആകര്‍ഷണം അവളെ കീഴ്പ്പെടുത്തുന്നു.

"എന്റെ കിടപ്പുമുറിയിലെത്തിയപ്പോള്‍ ഞാന്‍ എന്‍ദീദിയെ കുറിച്ച് തന്നെ ഓര്‍ത്തുകൊണ്ടിരുന്നുഞാനെന്റെ നൈറ്റ്‌ ഗൌണിലേക്ക് മാറി കിടക്കയിലേക്ക് കടന്നപ്പോള്‍ അവള്‍ എന്റെ മുന്നില്‍എന്റെ മനസ്സിന്റെ വിടവുകളിലും വിള്ളലുകളിലും. മമ്മ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ലഎന്റെ ചിന്തകളില്‍ അവളോട്‌ ഒരു ശാരീരിക പ്രതികരണം ഉണ്ടാവുന്നത് ഞാന്‍ അറിഞ്ഞുഞാന്‍ അത്രക്കങ്ങു മുഴുകിപ്പോയിആഗ്രഹം കൊണ്ട് നിറഞ്ഞുഎനിക്കെന്നില്‍ തന്നെ ആനന്ദം കണ്ടെത്തല്‍ മാത്രമായിരുന്നു ഏക പോംവഴിഅത് മുമ്പ് ഞാന്‍ അധികമൊന്നും ചെയ്തിട്ടേയില്ലായിരുന്നു - ഒറായ്ഫയ്റ്റിലെ സെക്കണ്ടറി സ്കൂളില്‍ ഒന്നോ രണ്ടോ തവണയൊഴിച്ചാല്‍ഓനാനെ കുറിച്ചും അയാള്‍ തന്റെ വിത്തുകള്‍ തൂവിക്കളഞ്ഞതിനെ കുറിച്ചും മമ്മ പറഞ്ഞതെന്തുമാവട്ടെകഥയുടെ പാഠം ഏതു തരത്തില്‍ സ്വയം ആനന്ദം കണ്ടെത്തുന്നതും ദൈവത്തിന്റെ കണ്ണില്‍ ഒരു പാപം തന്നെയാണ് എന്നതാണ്.”

എന്‍ദീദിയോടൊപ്പം 'ഇരട്ട ദൌത്യമുള്ള ' ചര്‍ച്ചില്‍ പോകുന്നതും അവിടെ വെച്ചുണ്ടാവുന്ന അനുഭവങ്ങളും ഇയോമയെ പാപചിന്തയുടെ ആഴങ്ങളിലേക്ക് കൂടുതല്‍ തള്ളിയിടുംപകല്‍ ഒരു ചര്‍ച്ച്രാത്രി ഭിന്ന ലൈംഗികതയുടെ ഒത്തുചേരല്‍ വേദി എന്നതായിരുന്നു അവിടംതങ്ങളുടെ കണ്മുന്നിലാണ് സാമൂഹിക സദാചാരത്തിന്റെ വക്താക്കള്‍ അവിടം കയ്യേറുന്നതും സംഘര്‍ഷത്തില്‍ സുഹൃത്ത് അദാന ചുട്ടെരിക്കപ്പെടുന്നതും.

"എന്റെ മനസ്സില്‍ , ദാഗോണിലെ ആലയത്തിന്‍റെ ഗോപുരങ്ങള്‍ പോലെ ഭൂമിയുടെ ചുവരുകള്‍ തകര്‍ന്നടിയുന്നത് ഞാന്‍ കണ്ടുഞങ്ങളുടെ കിടങ്ങിന്റെ ചുവരുകള്‍ ഞങ്ങള്‍ക്ക് ചുറ്റും തകര്‍ന്നടിയുന്നുഞങ്ങള്‍ ...ചുവരിനോടൊപ്പം തകര്‍ന്നു വീഴുന്നുഅപ്പോള്‍ ഇങ്ങനെയാണോ ഞങ്ങള്‍ അന്ത്യം കാണുകമമ്മയുടെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞുഎന്റെ മൃദദേഹത്തിനരികില്‍ മമ്മ കരയുന്നുഎന്റെ കുഴിമാടത്തിനടുത്ത് മമ്മ എനിക്ക് വേണ്ടി വിലപിക്കുന്നുഅല്ലെങ്കില്‍ ഒരു പക്ഷെ അവര്‍ വിലപിക്കില്ലായിരിക്കാം. ഒരു പക്ഷെ വിലപിക്കാനാവുന്നതിലേറെ അവര്‍ കുപിതയായിരുന്നിരിക്കാംഒരു പക്ഷെ എന്നെ മറമാടാന്‍ പോലും അവര്‍ മിനക്കെട്ടില്ലെന്നു വരാം.

 

 

അത് ഒരാവശ്യമായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നതായിത്തോന്നി , കണ്ടെത്തല്‍ ദൈവത്തിന്റെ സഹായത്തോടെ ആയിരുന്നെന്ന്അബായെ പാപത്തിന്റെ വഴികളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ ഒരു മാതൃക ആവശ്യമായിരുന്നു എന്ന്.

…......

 

സംഭവത്തിനു ശേഷം മിക്കവാറും ഓരോ ഈരണ്ടു മണിക്കൂറിനിടയിലും അദാനയുടെ രൂപം മനസ്സിലൂടെ മിന്നിമറഞ്ഞുഞങ്ങളിലൊരുത്തിക്ക് ആ ഭീകര രീതിയില്‍ ജീവന്‍ പൊലിഞ്ഞെന്ന തികട്ടിവരുന്ന ഓര്‍മ്മപ്പെടുത്തല്‍ . ഞങ്ങള്‍ ബാക്കിയുള്ളവരെല്ലാം ജീവിതം തുടരാന്‍ അനുവദിക്കപ്പെട്ടപ്പോള്‍ അദാന ജീവനോടെ എരിക്കപ്പെട്ടു എന്ന ഓര്‍മ്മപ്പെടുത്തല്‍ .”

 

മമ്മയുടെ ആശ്വാസവും അത് പോലെയാണ്:

അത് നീയായേനെഇയോമാഓര്‍ത്തുനോക്ക്ഞാന്‍ ഒരു വിധവ മാത്രമല്ലഎന്റെ ഒരേയൊരു കുഞ്ഞിനേയും എനിക്ക് നഷ്ടമായേനെ.”

ചര്‍ച്ചിലെ അനുഭവത്തിനു ശേഷം ആത്മ നിന്ദ തന്നില്‍ പിടിമുറുക്കുന്നത് ഇയോമ അറിയുന്നു.

"എന്‍ദീദിയോടൊപ്പമുള്ള ചര്‍ച്ച് സന്ദര്‍ശനത്തിനു ശേഷമുള്ള കാലം ഞാന്‍ എന്‍റെ നേരെത്തന്നെ നടത്തിയ ദുര്‍മന്ത്രവാദിനീ വേട്ട (witch-hunt)യുടെ തുടക്കമായിരുന്നു. . പിന്തുണയുടെയും സുരക്ഷിതത്വത്തിന്റെയും പ്രഭവമായ ഒരു സമൂഹത്തെ ഞാന്‍ കണ്ടെത്തിയ നിമിഷം തന്നെഅപ്രതീക്ഷിതമായ ഒരു ആത്മനിന്ദ തികട്ടിവന്നുആ നിമിഷം ഞാന്‍ സ്വയം സാത്താന്റെ സ്വാധീനത്തിനകപ്പെട്ട ദുര്‍മന്ത്രവാദിനിയാണെന്ന് വിശ്വസിച്ചു പോയിമമ്മയുടെ ബാധയൊഴിപ്പിക്കല്‍ ഫലിച്ചില്ലെങ്കില്‍ ഫലിക്കുന്ന ഒരു മാര്‍ഗ്ഗം ഞാന്‍ തന്നെ കണ്ടെത്തണമെന്ന് തോന്നിസ്വയം ശുദ്ധീകരണമായിരുന്നു ലക്ഷ്യം.”

ഇതോടൊപ്പം തന്നെ തികച്ചും എതിരറ്റത്തുള്ള മറ്റൊരു ചിന്തയും:

"എന്നാല്‍ സത്യത്തില്‍ ഞാന്‍ തെറ്റ് ചെയ്യുകയല്ലായിരുന്നെങ്കിലോഒരു കാര്യവുമില്ലാതെ ഈ പാപചിന്തക്കൊക്കെയും ഞാനെന്നെ സ്വയം ഇരയാക്കുകയായിരുന്നെങ്കിലോ?”

 

ബൈബിള്‍ - ഇരുപുറം തേടാനുള്ള ചോദന

 

സന്ദേഹങ്ങളുടെ പിടിമുറുക്കത്തിലാണ് തന്റെ ജൈവ ചോദനയെ മാറ്റിവെച്ച് മമ്മയുടെ തെരഞ്ഞെടുപ്പിലേക്ക്ചിബുണ്ടുവിന്റെ ഭാര്യാപദവിയിലേക്ക് അവള്‍ കായപ്രവേശം ചെയ്യുന്നത്. "ഒരു പുരുഷനോടോപ്പമുള്ള ജീവിതം പ്രയാസകരമാണ്എന്നാല്‍ ഒരു പുരുഷന്‍ ഇല്ലാത്ത ജീവിതം അതിലും പ്രയാസമാണ്എന്ന് മമ്മ ഓര്‍മ്മിപ്പിക്കുന്നുതുടക്കം മുതലേ അതൊരു പാഴ്വേലയാണെന്ന് അവളുടെ ഉള്ളില്‍ അവളറിയുന്നുണ്ട്അവളുടെ വൈമുഖ്യം മനസ്സിലാക്കി "നീ തയ്യാറാവുമ്പോള്‍ എന്നെ അറിയിക്കൂ,” എന്ന് വിട്ടുകൊടുക്കുന്ന മാന്യനോട് വിധേയപ്പെടെണ്ടതിന്റെ അനിവാര്യത അവള്‍ക്കറിയാം. വിവാഹം കഴിഞ്ഞു ഒരു കൊല്ലമായിട്ടുംഒരു കുഞ്ഞു ജനിക്കാന്‍ പോകുമ്പോഴും തനിക്കയാളോടുള്ള സ്നേഹം ഒരു റൊമാന്റിക് ഭാവം കൈവരിക്കുന്നതിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും അവള്‍ തുറന്നു പറയുന്നു.

"ഞങ്ങള്‍ നടത്തിയ യാത്രയെ കുറിച്ച് ഞാനോര്‍ത്തുഒരു പയ്യനും പെണ്‍കിടാവും ഒരു ഓറഞ്ചു മരത്തിനു മുകളില്‍ഒരു അപക്വ ചുംബനംകടന്നു പോകുന്ന കാലംഒരു കുഴഞ്ഞ വിവാഹാഭ്യര്‍ഥനഒരു തെളിച്ചമില്ലാത്ത സ്വീകരിക്കല്‍ഒരു വിവാഹച്ചടങ്ങ്‌ , ഒരു വിവാഹ പ്രാര്‍ത്ഥനഒരു വിവാഹ ചുംബനം.”

വിവാഹനാളുകളില്‍ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടില്‍ ചിബുണ്ടുവുമായി ഒരന്യയായി കഴിയുമ്പോള്‍ അവള്‍ അമ്മയെ വിളിച്ചു പറയുന്നുണ്ട്: “മമ്മാഈ ദിവസങ്ങളില്‍ ഞാന്‍ എന്റെ ഉടലില്‍ തടവിലാണെന്നു എനിക്ക് തോന്നുന്നു". അയാളുടെ ആലിംഗനത്തില്‍ ഒതുങ്ങുമ്പോഴും അവള്‍ക്കാകെ ചിന്തിക്കാനാവുന്നത് അത് എന്‍ദീദിയുടെ ആലിംഗനത്തിന്റെ അനുഭൂതിയൊന്നും പകരുന്നില്ലെന്നാണ്.

"എന്തുകൊണ്ടാണ് ഞാന്‍ ആമിനയെയൊ എന്‍ദീദിയെയോ സ്നേഹിച്ച പോലെ എനിക്ക് ചിബുണ്ടുവിനെ സ്നേഹിക്കാന്‍ കഴിയാത്തത്എന്തുകൊണ്ടാണ് എനിക്ക് ഒരു പുരുഷനെ സ്നേഹിക്കാന്‍ കഴിയാതിരുന്നത്ഇക്കാലത്ത്ഞാന്‍ കേള്‍ക്കുന്നുണ്ട് നിങ്ങളുടെ ആദ്യപ്രണയത്തിന്റെ ലിംഗം ഭാവിപ്രണയങ്ങളുടെയെല്ലാം ലിംഗ നിര്‍ണ്ണയം നടത്തുമെന്ന്ഒരു പക്ഷെ ഇതെന്റെ കാര്യത്തില്‍ ശരിയായിരുന്നുപക്ഷെ അക്കാലത്ത്അതൊന്നും കേട്ട കാര്യമേ അല്ലായിരുന്നുആ നിമിഷം എനിക്കറിയാമായിരുന്ന ഏകകാര്യം എന്റെ പ്രണയത്തിന്റെ പ്രകൃതം കാരണം ദൈവം എന്നെ ശിക്ഷിക്കാനുള്ള സാധ്യത ശരിക്കും ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നുഎന്റെ മനസ്സ് ബൈബിളിലേക്ക് തിരിച്ചു പോയികാരണം മമ്മയും ഗ്രാമര്‍ സ്കൂള്‍ ടീച്ചറെ പോലുള്ളവരും ശരിയായിരുന്നെങ്കില്‍ , ബൈബിള്‍ മാത്രം മതിയായിരുന്നു ദൈവം തീര്‍ച്ചയായും എന്നെ ശിക്ഷിക്കും എന്നറിയാനുള്ള തെളിവായി.”

എന്നാല്‍ അപ്പോഴുംപതിവുപോലെ ബൈബിള്‍ അവളെ ചില മറുവശങ്ങളിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു:

"എന്നാല്‍ ഞാന്‍ ബൈബിളിലേക്ക് പോവുകയായിരുന്നെങ്കില്‍ - വിശേഷിച്ചും പുതിയ നിയമത്തിലേക്ക് - നാം അവന്റെ ഇഷ്ടം നടത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ശരിക്കും എന്തൊക്കെയാണ് പ്രത്യാഘാതങ്ങള്‍ദൈവം ശരിക്കും ശിക്ഷാമുറകളിലൂടെ തന്റെ ഇഷ്ടം നടപ്പിലാക്കുമോനമ്മുടെ ശിക്ഷകളെല്ലാം കുരിശേറിയ യേശു നോക്കിക്കൊള്ളുമായിരുന്നില്ലേദൈവത്തിന്റെ കാരുണ്യം അവന്റെ ശിക്ഷയുമായി എങ്ങനെയാണ് ചേരുക?”

എന്‍ദീദിയുമായുള്ള ബന്ധത്തിലെ വേറെയും പാപചിന്തകള്‍ ബൈബിള്‍ പ്രോക്തമാണ്:

എന്‍ദീദിയെ കുറിച്ചുള്ള സ്വാഗതാര്‍ഹമായ ചിന്തകള്‍ക്കപ്പുറം വ്യഭിചാരത്തിന്റെ പ്രശ്നവും ഉണ്ടായിരുന്നുഞാന്‍ സ്വയം സമ്മതിച്ചുഉദ്ദേശവും ലക്ഷ്യവും എന്തായിരുന്നാലും, ഞാനൊരു വ്യഭിചാരിണിയായിരുന്നുഇപ്പോള്‍ എന്‍ദീദിയുമായി ഒരു ശാരീരിക ബന്ധത്തിലും ഏര്‍പ്പെടുന്നില്ലെങ്കിലും എനിക്ക് നന്നായി അറിയാമായിരുന്നു, മത്തായിയുടെ സുവിശേഷ പ്രകാരംആരെങ്കിലും ഒരു സ്ത്രീയെ കാമത്തോടെ നോക്കിയാല്‍ അയാള്‍ ഹൃദയം കൊണ്ട് അവളോടൊപ്പം പാപം ചെയ്തുമത്തായിയുടെ വിധിയില്‍ ഞാന്‍ വ്യഭിചാരിണിയായിരുന്നു.”

അതേ സമയം ചര്‍ച്ച് എന്ന സ്ഥാപനത്തെ കുറിച്ചുതന്നെ വിഗ്രഹഭജ്ഞക നിരീക്ഷണം അവളില്‍ കടന്നു വരുന്നു:

ചര്‍ച്ച് എന്നത് മനുഷ്യന് അറിയാവുന്ന ഏറ്റവും പഴക്കമേറിയതും വിജയകരവുമായ ഏര്‍പ്പാടാണ്കാരണം അതിനു ഉപഭോക്താക്കളെ കണ്ടെത്താന്‍ മാത്രമല്ല, 'വന്‍പാപം' തുടങ്ങിയ വാക്കുകളും തത്വങ്ങളും കൊണ്ട് അവരെ എങ്ങനെ നിയന്ത്രിക്കാം എന്നും അറിയാംആകത്തുക എന്തെന്നാല്‍ നിങ്ങളുടെ 'വന്‍പാപ'മൊക്കെ ഇത്തിരി ഉപ്പു കൂട്ടി വിഴുങ്ങുകഅതേ കുറിച്ച് എന്റെ തോന്നല്‍ എന്തെന്നാല്‍ , ചിലകാര്യങ്ങളെ അവ അങ്ങനെയല്ലെങ്കിലും വന്‍ പാപങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു.”

മമ്മ ഒയോട്ടോയിലേക്ക് തിരിച്ചുപോയ നാളുകളിലാണ്‌ അവള്‍ ശക്തമായ ഒരു സ്വപ്ന പ്രത്യക്ഷത്തെ തുടര്‍ന്ന് എന്‍ദീദിക്കുള്ള കത്തുകള്‍ എഴുതിത്തുടങ്ങുന്നത് .

"അവളുമായുള്ള ഏതു തരം ആശയവിനിമയ അഭാവവും ഒരു അഭാവമായിരുന്നില്ല. പകരം അതൊരു സാന്നിധ്യമായിരുന്നുഒരു മനോവേദനകട്ടിയുള്ള തുരുമ്പെടുത്ത ഒരു അസ്ത്രം നേരെ എന്റെ തല തുളച്ച്എന്റെ ഹൃദയത്തെ ടെറ്റനസ് പോലെയെന്തോ കൊണ്ട് വിഷമയമാക്കിഎന്റെ ചിന്തകളാകെ കുത്തഴിയാന്‍ ഇടവരുത്തിഇവിടെ ഒരു പിടുത്തംഅവിടെ ഒന്ന് എന്നപോലെ..”

 

മൂന്നാം തലമുറ - ദൈവത്തിന്റെ നന്മ

തന്റെ പാപം ചിദിന്മയെ ചൂഴുമെന്നും അവള്‍ മുച്ചിറിയുടെ വൈകല്യത്തോടെ പിറക്കുമെന്നും ഭയന്ന് കഴിഞ്ഞ നാളുകള്‍ക്ക് ശേഷം ആഹ്ലാദകരമായ വരപ്രസാദമായാണ് അവള്‍ പിറക്കുന്നത്‌.

"ചിദിന്മ എന്നതായിരുന്നു ഞാന്‍ തീരുമാനിച്ച പേര്കാരണം "ദൈവം നല്ലവനാണ്,” കാരണം അവളൊരു ശാപം കിട്ടിയ കുട്ടിയല്ല., മുച്ചിറിയുമല്ലഎന്റെയും ചിബുണ്ടുവിന്റെയും പരിപൂര്‍ണ്ണ പ്രതിനിധാനമായ ഇവളിലൂടെ ദൈവം ശരിക്കും നല്ലത് ചെയ്തു.” 

നോവലിന്റെ തലക്കെട്ടിന്റെ ഉറവിടം തന്നെ കുഞ്ഞുങ്ങള്‍ എന്ന അനുഗ്രഹത്തെ കുറിച്ചുള്ള ഗോത്ര മിത്തുകളിലാണ് :

 

"പുരാണങ്ങളുണ്ട്‌ ആത്മാക്കളായ കുഞ്ഞുങ്ങള്‍ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങള്‍ക്കിടയില്‍ അലഞ്ഞു മടുത്തിട്ട്ഉദാല മരങ്ങള്‍ക്ക് മേല്‍ കൂട്ടം ചേരുമെന്ന്. ചേക്കയിടത്തിന് പകരമായി അവര്‍ ആ മരങ്ങള്‍ക്ക് ചുവടെ ഏറ്റം കുറഞ്ഞൊരു സമയം പോലും തങ്ങുന്ന സ്ത്രീകളെ അസാധാരണമാം വിധം ഉര്‍വ്വരമാക്കുംഅവര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഗര്‍ഭം ധരിക്കാന്‍ ഇടയാക്കുംഅവര്‍ ആഗ്രഹിക്കുവോളം.”

ഒരാണ്‍ കുട്ടിയെ എത്രയും വേഗം വേണമെന്ന ചിബുണ്ടുവിന്റെ ഭ്രമം പുരുഷമേധാവിത്വത്തിന്റെ വന്യതയിലേക്ക് ചുവടുമാറ്റുന്നുണ്ട് പലപ്പോഴും . ചിദിന്മക്ക് നിഷേധിക്കുന്ന കളിപ്പാട്ടങ്ങള്‍ അയാള്‍ അവനു വേണ്ടി കരുതിവെക്കുന്നു.

"ഇത് നിന്റെ സഹോദരന്നിനക്കല്ല... ജനിച്ചിട്ടില്ലാത്തവരുടെ ലോകത്ത് നിന്നുപോലും, അവന്‍ വരാന്‍ നമ്മളെത്ര ആഗ്രഹിക്കുന്നുണ്ടെന്നു അവനു കാണാംഅവനു വേണ്ടി ഞാനെത്ര തയ്യാറെടുക്കുന്നുണ്ടെന്നു അവനു കാണാംഅങ്ങനെ അവന്‍ വരികത്തന്നെ ചെയ്യും.” 

എന്‍ദീദിക്കുള്ള കത്തുകളും അയാളുടെ ഊറ്റം പ്രകടമാക്കുന്നുണ്ട്,:

ആ കത്തുകള്‍ കൊണ്ട് നിനക്കെന്തും ചെയ്യാംവേണമെങ്കില്‍ അവള്‍ക്കു വീണ്ടും എഴുതുകയും ആവാംഎന്നാല്‍ ഒരൊറ്റ നിമിഷം മറക്കരുത് - ഒരൊറ്റ ഞൊടിയിട പോലും - നീയെന്റെ ഭാര്യയാണെന്ന്ദൈവത്തെയോര്‍ത്ത്‌നീയെന്റെ ഭാര്യയാണ്. എനിക്ക് നിന്റെ ജീവിതം ദുരിതമാക്കാനാവുംഅത് കേട്ടോനീയെന്റെ ഭാര്യയാണ്. നീയെന്തുതന്നെ ചെയ്താലും ശരിഎന്നെ പ്രകോപിപ്പിക്കരുത് , ഇല്ലെങ്കില്‍ നീ ശരിക്കും വില നല്‍കേണ്ടി വരുമെന്നു ഞാന്‍ ഉറപ്പുവരുത്തും.” 

ഇത്തരം പൊട്ടിത്തെറികളുടെ നിമിഷങ്ങള്‍ ഉണ്ടെങ്കിലും ചിബുണ്ടുവും ഒരു കുരിശേറ്റത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്.

"ഞാന്‍ കാലടിയൊച്ച കേട്ടില്ലപക്ഷെ തിരിഞ്ഞു നോക്കിയപ്പോള്‍ ബാത്ത് റൂമിന്റെ വാതില്‍പ്പടിയില്‍ ചാരി അങ്ങേയറ്റം ദുഃഖഭരിതമായ കണ്ണുകളോടെ ഞങ്ങളെ നോക്കി ചിബുണ്ടു നില്‍ക്കുന്നത് ഞാന്‍ കണ്ടുഇപ്പോള്‍ എനിക്ക് ചിന്തിക്കാതിരിക്കാന്‍ വയ്യയേശു കുരിശില്‍ കിടന്നു ലോകത്തെ നോക്കിയത് ഇങ്ങനെയായിരുന്നു എന്ന്. … എന്റെ ദൈവമേഎന്റെ ദൈവമേനീയെന്തിനു എന്നെ കൈ വെടിഞ്ഞു? അല്ലെങ്കില്‍യോഹന്നാന്റെ സുവിശേഷത്തിലെ പോലെലളിതമായി : എനിക്ക് ദാഹിക്കുന്നു.”

അടഞ്ഞുപോയ ഒരു ദാമ്പത്യത്തിന്റെ പാഴ്വേലയില്‍ മനം മടുത്താണ് ഒരു രാത്രി ഇയോമ ചിദിന്മയെയും എടുത്ത് മമ്മയെ അഭയം പ്രാപിക്കുന്നത്ഇനിയൊന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞാവണം മമ്മ അഭയം നല്‍കുന്നതുംപുതിയ തലമുറയുടെ തുറന്ന മനസ്സിലേക്ക് ചിദിന്മയെ വളര്‍ത്തിയെടുക്കുന്നതില്‍ മമ്മയുടെയും അവള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന പപ്പയുടെയും ജീവിതം നല്‍കിയ പാഠങ്ങളും പങ്കുവഹിക്കുന്നുണ്ട്.

"ഭയത്തെക്കാളേറെ പ്രണയത്തെ പ്രധാനമായിക്കാണുന്ന ഒരു നൈജീരിയന്‍ പുതു തലമുറയില്‍ പെട്ടവളാണ് അവള്‍അവള്‍ക്കു എന്റെ താല്‍പര്യങ്ങളല്ല എന്ന വസ്തുത സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീ പുരുഷന്മാരെവെറുപ്പിലേക്ക് നയിക്കുന്ന ഭയത്തോടെ കാണാന്‍ അവളെ പ്രേരിപ്പിക്കുന്നില്ലഅതിനു പുറമേ അവരുടെ പ്രശ്നത്തെ അവഗണിക്കാന്‍ കഴിയാത്തവിധം അവള്‍ക്കെന്റെ കഥ നല്ലപോലെ അറിയാം.”

അവള്‍ പഠിപ്പിക്കുന്ന കോളേജില്‍ പുതിയ കാലത്തും സംഭവിക്കുന്നപഴയ ചര്‍ച്ച് സംഭവത്തെയും അദാനയുടെ ദുരന്തത്തെയും ഓര്‍മ്മിപ്പിക്കുന്നഒരു 'സ്വവര്‍ഗ്ഗരതി വേട്ട'യുടെ വാര്‍ത്ത നോവലന്ത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്നതുംപ്രശ്നത്തില്‍ ചിദിന്മ സ്വീകരിക്കുന്ന തുറന്ന സമീപനവും അവളുടെ വ്യക്തിത്വത്തെ മാത്രമല്ലപുതിയ കാലത്തും ചില ജീവിതങ്ങള്‍ നിലനില്‍പ്പിനായുള്ള യുദ്ധത്തില്‍ തന്നെയാണ് എന്ന് കൂടി സൂചിപ്പിക്കുന്നു. പുതിയ സംഭവത്തിലും ഇരകള്‍ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. എന്നിരിക്കിലുംഎല്ലാ എതിര്‍പ്പുകളും അവസാനിക്കുകയും സ്നേഹം അതായിത്തന്നെ മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം അസാധ്യമല്ല എന്ന് തന്നെ നോവല്‍ ഉറ്റുനോക്കുന്നുഇത്തവണയും ആഖ്യാതാവ് ബൈബിളിനെ കൂട്ടുപിടിക്കുന്നു,:

"ഹീബ്രു 8: ദൈവം ഇസ്രെയെല്യരുമായും ജുദേയയുമായും പുതിയ ഉടമ്പടിയില്‍ എത്തിഅവന്‍ അവരുടെ പിതാക്കളുമായി ഉണ്ടാക്കിയ ഉടമ്പടിക്ക് അനുസരിച്ചല്ലആ ആദ്യ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിനു ഇടമുണ്ടാകുമായിരുന്നില്ല. . ആ പുതിയ ഉടമ്പടിയോടെആദ്യത്തേതിനെ അവന്‍ പഴയതാക്കിആ ആദ്യത്തേത് അപ്രത്യക്ഷമാകാന്‍ അനുവദിച്ചുഈ വാക്യമാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത്.”

 


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 218-228)

To purchase, contact ph.no:  8086126024


read more:

Monday, October 10, 2016

The Memory of Love by Aminatta Forna

പൊഴിഞ്ഞു വീണിട്ടും വിങ്ങിനില്‍ക്കുന്നവ 



(സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍നയുടെ 2011-ലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്കാരം നേടിയ 'ദി മെമ്മറി ഓഫ് ലവ്' എന്ന നോവലിനെ കുറിച്ച്)

ആധുനിക ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപങ്ങളില്‍ ഒന്നായ സിയറാ ലിയോണിലെ ആഭ്യന്തര സംഘര്‍ഷ (1991 - 2002)ത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് അമിനാറ്റ ഫോര്‍നയുടെ 'ദി മെമറി ഓഫ് ലവ്.' തനിക്കു പതിനൊന്നു വയസ്സുള്ളപ്പോള്‍ രാഷ്ട്രീയത്തടവില്‍ വെച്ച് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പിതാവ് മുഹമ്മദ്‌ ഫോര്‍നയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അമിനാറ്റ ഫോര്‍നയുടെ പ്രഥമ കൃതിയായ 'ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ .' സ്വന്തം ജീവിതത്തിലെ ആ മുറിഞ്ഞു പോയ കേന്ദ്ര ബിന്ദുവിനെ കുറിച്ചുള്ള അന്വേഷണം തന്നെയാണ് മറ്റൊരു രീതിയില്‍ , 'ബാക്കിയായവരില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഭീകരാനുഭാവാനന്തര മാനസികാവസ്ഥ -പോസ്റ്റ്‌ ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍ - അനുഭവിക്കുന്ന' ഒരു നഗരത്തിന്റെയും ഒരു ദേശത്തിന്റെയും ദുഃഖഭരിതവും സംഘര്‍ഷ പൂര്‍ണ്ണവുമായ ആവിഷ്കാരമായി 'പ്രണയത്തിന്റെ ഓര്‍മ്മ'യിലും തുടരുന്നത്.

ചോര പൊടിയുന്ന ഓര്‍മ്മ മുറിവുകള്‍

ദരിദ്രമായ സിയറാ ലിയോണിന്റെ വര്‍ത്തമാന കാല പശ്ചാത്തലത്തിലാണ് നോവല്‍ ഇതള്‍ വിരിയുന്നതെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളാണ് ഇതിവൃത്തത്തിന്റെ കാതല്‍ . പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ യുവസര്‍ജ്ജന്‍ ഡോ. കായ് മാന്‍സറേയുടെ ഓര്‍മ്മയില്‍ നീറി നില്‍ക്കുന്ന പ്രണയാനുഭാവമാണ് തലക്കെട്ടിനു ആധാരം.
ഓര്‍മ്മകള്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ കടന്നുവരുന്നു. മുമ്പ്, അത് ഏറ്റവും കടുപ്പമായിരുന്ന കാലത്ത് അംഗങ്ങള്‍ ഛേദിക്കപ്പെട്ട ആളുകളെ അയാള്‍ പരിചരിച്ചിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സ്കോട്ടിഷ് വേദന ചികിത്സാവിദഗ്ധനോടൊപ്പം ജോലി ചെയ്യുമ്പോള്‍ ആ രോഗികളില്‍ ചിലരെ അയാള്‍ വീണ്ടും ചികിത്സിച്ചു. അവര്‍ നഷ്ടപ്പെട്ട അവയവങ്ങളില്‍ വേദന അനുഭവപ്പെടുന്നതിനെ കുറിച്ച് പരാതിപ്പെട്ടു, മുറിച്ചു കളഞ്ഞ ഒരു കയ്യിന്റെയോ പാദത്തിന്റെയോ വേദനിക്കുന്ന പ്രേതം. അത് മനസ്സിന്റെ ഒരു കളിയാണ്, സ്കോട്ട് ലാന്‍ഡുകാരന്‍ കായിക്ക് വിശദീകരിച്ചു കൊടുത്തു, ഞരമ്പുകള്‍ ആ പ്രേത അവയവത്തിനും തലച്ചോറിനുമിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുന്നു. വേദന സത്യമാണ്, എന്നാല്‍ അത് വേദനയുടെ ഒരോര്‍മ്മയാണ്..

എന്നിട്ട് അവളെ കുറിച്ചുള്ള സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ , അത് അപ്പോഴും അയാളെ സംബന്ധിച്ചേടത്തോളം അങ്ങനെത്തന്നെയല്ലേ? നെഞ്ചിലെ ശൂന്യത, തീവ്രമായ അഭിലാഷം, ഓരോ പ്രഭാതത്തിലും ജോലിത്തിരക്കില്‍ മുഴുകി മറക്കാന്‍ കഴിയുന്നത്‌ വരെ അയാള്‍ക്ക് നേരിടേണ്ടി വന്ന ഏകാന്തത. പ്രണയമല്ല. മറ്റെന്തോ ഒന്ന്, വിട്ടുപോവാത്ത ശക്തിയുള്ള എന്തോ ഒന്ന്. പ്രണയമല്ല, മറിച്ച്, പ്രണയത്തിന്റെ ഓര്‍മ്മ.”

സിയറാ ലിയോണിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഒരു രീതിയായിരുന്നു ബുള്ളറ്റ് ലാഭിക്കാനോ, അല്ലെങ്കില്‍ കൈ മെനക്കെടുത്താനും മാത്രം പോരാത്തത് കൊണ്ടോ ഒക്കെ കൊല്ലാതെ വിടുന്ന സിവിലിയന്മാരുടെ ഇരു കൈപ്പത്തികളും ചിലപ്പോള്‍ പാദങ്ങളും മുറിച്ചു കളയുക എന്നത്. ഗിനിയിലും ലൈബീരിയയിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളിലേക്ക് രക്ഷപ്പെടാനാവാതെ, അമിത മയക്കുമരുന്നിനടിപ്പെട്ട്, നീളന്‍ വാള്‍കത്തിയുമായി കാത്തിരിക്കുന്ന അര്‍ദ്ധമയക്കത്തിലുള്ള കൗമാര യോദ്ധാക്കള്‍ക്ക് മുന്നില്‍ സ്വന്തം കൈകള്‍ പച്ചക്ക് മുറിച്ചു മാറ്റപ്പെടുന്നതും കാത്ത് വരി നില്‍ക്കുന്ന അഭയാര്‍ഥികള്‍ സിയറാലിയോണ്‍ സംഘര്‍ഷത്തിന്റെ ചിഹ്നമായിരുന്നു. ഇനി ഈ കൈകള്‍ കൊണ്ട് ആരെയും വോട്ടു ചെയ്തു വിജയിപ്പിക്കേണ്ടതില്ലെന്നു വിമതരുടെ ന്യായം. മരിയാത്തു കമാറയുടെ 'ദി ബൈറ്റ് ഓഫ് ദി മാംഗോ', ഇഷ്മയേല്‍ ബേയയുടെ 'എ ലോംഗ് വേ ഗോണ്‍ : മെംവാസ് ഓഫ് എ ബോയ്‌ സോള്‍ജിയര്‍ ' തുടങ്ങിയ ഓര്‍മ്മക്കുറിപ്പുകളിലും മറ്റും ഇതിന്റെ വിശദാംശങ്ങള്‍ കാണാം. നഷ്ടപ്പെട്ട അവയവങ്ങളുടെ വേദന ഇപ്പോഴും പേറുന്ന മനുഷ്യര്‍ എന്നത് ഓര്‍മ്മകളിലെ ജീവിതം എന്ന രൂപകത്തിലേക്ക് നോവലിസ്റ്റിനെ എത്തിക്കുന്നത് ഈ സവിശേഷമായ പശ്ചാത്തലത്തിലാണ്. "അവ കൂടാതെ ജീവിക്കാന്‍ ... പഠിക്കേണ്ടിയിരുന്നു. നിങ്ങളുടെ കടുത്ത സങ്കടത്തിന്റെ കണ്ണീര് ഒന്ന് തുടച്ചു കളയാന്‍ കഴിയാതാവുന്നത്, നിങ്ങളെ ഒന്നുയര്‍ന്നു പൊങ്ങാന്‍ സഹായിക്കും വിധം കൈകള്‍ ഇല്ലാതാവുന്നത് - അതെങ്ങനെയാവും അനുഭവപ്പെടുക?” മരിയാത്തുവിന്റെ ദി ബൈറ്റ് ഓഫ് ദി മാംഗോ എന്ന ഓര്‍മ്മക്കുറിപ്പിന്റെ ആമുഖത്തില്‍ ഇഷ്മയേല്‍ ബെയാഹ് ചോദിക്കുന്നു. മനോരോഗിയും സാഡിസ്റ്റുമായ കമാണ്ടരുടെ നീടിപ്പിടിച്ച ബയണററ്റിന് മുന്നില്‍ സ്വന്തം അച്ഛനമ്മാരുടെ കൈകള്‍ മുറിച്ചു കളയാനോ അവരെ കൊന്നുകളയാനോ നിര്‍ബന്ധിതരായ കൗമാരസൈനികര്‍ , വിമത സൈനികരുടെ ബലാല്‍ക്കാര ക്യാമ്പുകളില്‍ ഒടുങ്ങുകയോ പില്‍ക്കാലം നാണക്കേട്‌ മൂലം വീട്ടുകാര്‍ തള്ളിപ്പറഞ്ഞത് കാരണം തെരുവിലേക്കെറിയപ്പെട്ടവരോ ആയ പെണ്‍കുട്ടികള്‍ - ഒരു ദേശത്തിന്റെ വരുംകാലം ജീവിച്ചു തീര്‍ക്കുന്നവര്‍ ഇവരാവുമ്പോള്‍ ഓര്‍മ്മകളിലെ വേദന നിത്യാനുഭവത്തില്‍ നിന്ന് ഒട്ടും കുറഞ്ഞതാവുക വയ്യ. എങ്ങനെയാണ് ആളുകള്‍ ഇത്തരം ഭീകരമായ ജീവിതാവസ്ഥകളില്‍ പകച്ചുപോവുന്നതും നിശ്ശബ്ദരാക്കപ്പെടുന്നതും എന്നതും, എങ്ങനെയാണ് പിന്നീട് ഈ 'നിശ്ശബ്ദ നുണ' വ്യക്തികളുടെയും ദേശത്തിന്റെ തന്നെയും ചരിത്രത്തെ മാറ്റിയെഴുതുന്നത് എന്നതും അമിനാറ്റ ഫോര്‍നയുടെ പ്രധാന അന്വേഷണമാണ്; “മെമ്മറീസ്'' എന്ന പോലെ ഏറ്റവും പുതിയ കൃതിയായ, ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട "ദി ഹയേഡ് മാന്‍" എന്ന നോവലിലും ഏതാണ്ട് ഇതേ രീതി അവര്‍ പിന്തുടരുന്നത് കാണാം.

വ്യതിരിക്തമായ വൈയക്തിക നരകങ്ങള്‍

എല്ലാവര്‍ക്കും ദുരന്ത കഥകള്‍ പറയാനുള്ള നാട്ടില്‍ ഓരോ വ്യക്തിയും തന്റേതായ നരകങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നവരാണ് എന്നതാണ് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യമെന്ന സ്ഥൂലീകരണത്തില്‍ നിന്ന് നോവലിനെ വേറിട്ട്‌ നിര്‍ത്തുന്നത്. മൂന്നു പ്രധാന കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. ബ്രിട്ടീഷ് മനശാസ്ത്രജ്ഞനായ ആഡ്രിയാന്‍ ലോക്ക്ഹാര്‍ട്ട് സന്നദ്ധപ്രവര്‍ത്തകനായി ഫ്രീ ടൗണില്‍ എത്തുന്നതിനു പിന്നില്‍ ഭാര്യ ലിസയുമായുള്ള അകല്‍ച്ചയും പത്തു വയസ്സുള്ള അരുമമകള്‍ കേറ്റിനെ പിരിയേണ്ടി വന്നതിന്റെ വേദനയുമുണ്ട്. ജനസംഖ്യയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും പി. എസ്. റ്റി. ഡി. രോഗികള്‍ ആയ ദേശത്ത്‌ പക്ഷെ ഒരൊറ്റ സ്വകാര്യ രോഗി മാത്രമേ അയാള്‍ക്കുള്ളൂ - വയോധികനായ അക്കാദമീഷ്യന്‍ ഏലിയാസ് കോള്‍ . അയാളുടെ ഏറ്റു പറച്ചിലുകലാണ് കൊളോണിയല്‍ അനന്തര കാലത്തിന്‍റെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടിനെ അതീവ ന്യൂനോക്തിയില്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി പ്രണയത്തിന്റെയും സമര്‍പ്പണത്തിന്റെയും, അഭിനിവേശത്തിന്റെയും ഒറ്റിക്കൊടുക്കലിന്റെയും , സാമൂഹ്യ ബോധ പ്രചോദിതമായ ഇച്ഛാശക്തിയുടെയും ആത്മരക്ഷാര്‍ത്ഥമുള്ള കുടില രഹസ്യങ്ങളുടെയും ആഖ്യാനമാക്കി നോവലിന്റെ സിംഹഭാഗത്തിന്റെയും സങ്കീര്‍ണ്ണതകള്‍ തീര്‍ക്കുന്നത്. മരണാസന്നനായ വയോധികന്‍ യുവ ഡോക്റ്ററോട്/ പരിചാരകനോട് ഓര്‍മ്മകളും ജീവിതാനുഭവങ്ങളും ഏറ്റു പറയുക എന്ന ശ്രദ്ധേയമായ ആവിഷ്കാര രീതി നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറെ മുന്‍ മാതൃകകള്‍ ഉള്ളതാണല്ലോ . രാഷ്ട്രീയ ചരിത്ര അധ്യാപകനായിരുന്ന കോളിന്റെ 1960-കള്‍ തൊട്ട് വര്‍ത്തമാനകാലം വരെ നീളുന്ന ഡയറിക്കുറിപ്പുകള്‍ , സിയറാലിയോണ്‍ പോലൊരു ദേശത്ത്‌ ജീവചരിത്രവും രാഷ്ട്രീയവും രണ്ടല്ലെന്നു വ്യക്തമാക്കുന്നു. അക്കാഡമീഷ്യനും രാഷ്ട്രീയ ആക്റ്റിവിസ്റ്റുമായിരുന്ന സുഹൃത്ത് ഡോ. ജൂലിയസ് കമാറയുടെ ഭാര്യ സഫിയയോടു കോളിന് തോന്നുന്ന അഭിനിവേശമാണ് അവരുടെ ജീവിതങ്ങളെ ഇഴകോര്‍ക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുക. നീല്‍ ആംസ്ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയത് ആഘോഷിക്കാന്‍ ജൂലിയസ് വിളിച്ചു കൂട്ടുന്ന പാര്‍ട്ടിയില്‍ നന്നായി മദ്യപിച്ച കോള്‍ , ഒരു കോള്‍ ഗേളിന്റെ പേരില്‍ മറ്റൊരാളുമായി ഏറ്റുമുട്ടാന്‍ ഇടയാവുന്നു. എന്നാല്‍ , പിറ്റേ ദിവസം ദുരൂഹമായ രീതിയില്‍ ജൂലിയസ് അറസ്റ്റ് ചെയ്യപ്പെടുന്നു. അയാളുടെ ആക്റ്റിവിസ്റ്റ് സുഹൃത്തുക്കളില്‍ കെകുറെ കോണ്ടേ പിടികൊടുക്കാതെ രക്ഷപ്പെടുമ്പോള്‍ ആഡെ യാന്‍സാനെ അധികൃതരോട് സഹകരിച്ചു രക്ഷപ്പെടുന്നു. ഒപ്പം അറസ്റ്റ് ചെയ്യപ്പെടുന്ന കോള്‍ , യൂണിവേഴ്സിറ്റി ഡീന്‍ ആവശ്യപ്പെടുന്നതനുസരിച്ചും ആത്മ രക്ഷാര്‍ത്ഥവും പോലീസ് ഓഫീസര്‍ ജോണ്‍സനുമായി സഹകരിക്കാന്‍ രഹസ്യധാരണയില്‍ എത്തുകയും ജയില്‍ മോചിതന്‍ ആവുകയും ചെയ്യുന്നു. അയാള്‍ കൈമാറുന്ന ഡയറികളാണ് ജൂലിയസിനെതിരില്‍ നിര്‍ണ്ണായകമാവുക. എന്നാല്‍ , ഉദ്ദേശം ഇതാണെന്ന് വ്യക്തമാക്കാതെ തന്റെ വീട്ടില്‍ ജൂലിയസ് ഓഫീസ് ആയി ഉപയോഗിച്ചതാണ് തന്നെ കുടുക്കിയത് എന്നും അതുകൊണ്ട് താനല്ല, ജൂലിയസ് തന്നെയാണ് ചതി കാണിച്ചതെന്നും അയാള്‍ പില്‍ക്കാലം ന്യായീകരിക്കും. മകളുടെ സുരക്ഷക്കും തന്റെ കീഴടങ്ങല്‍ ആവശ്യമായിരുന്നെന്നും പില്‍ക്കാലം അയാള്‍ അതിജീവനത്തിന്റെ ന്യായം കണ്ടെത്തും. കോളിനെ സഹായിക്കുമ്പോള്‍ ഡീനിനും ജോണ്‍സനും ഗുപ്തമായ ചില പദ്ധതികള്‍ ഉണ്ടായിരുന്നു:
ഈ നാട്ടില്‍ ആരും കഴിഞ്ഞ കാലത്തിന്റെ പ്രശ്നങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നില്ല. പോലീസിനു ഒരു ജോലി ചെയ്യാനുണ്ട്. ഒരിക്കല്‍ കുഴപ്പം തുടങ്ങിയാല്‍ അതിനു പടരാനുള്ള ഒരു സ്വഭാവമുണ്ട്. ഇപ്പോള്‍ അത് യൂണിവേഴ്സിറ്റികളിലാണ്. യൂറോപ്പിലേക്ക് നോക്കൂ. വിദ്യാര്‍ഥികള്‍ അവരുടെ തന്നെ ലൈബ്രറികള്‍ കത്തിക്കുന്നു, തെരുവിലിറങ്ങുന്നു, നിയമങ്ങള്‍ ലംഘിക്കുന്നു. ഇപ്പോള്‍ രോഗം ഇവിടെയും എത്തിയിരിക്കുന്നു. ഇബദാന്‍ , നൈറോബി, ആക്ര. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിലുള്ള താല്പര്യം കഴിഞ്ഞിരിക്കുന്നു. അവര്‍ വെറും തെരുവ് ഗുണ്ടകള്‍ ആയിക്കഴിഞ്ഞു. യൂണിവേഴ്സിറ്റിയെയും ആ വഴിക്ക് വിടാന്‍ എനിക്ക് ഉദ്ദേശമില്ല.”

ആസ്തമ കൂടിയത് മൂലമായിരുന്നു എന്ന് പിന്നീടു മാത്രം തിരിച്ചറിയുന്ന രീതിയില്‍ ജൂലിയസ് കസ്റ്റഡിയില്‍ മരിക്കുന്നതിനെ തുടര്‍ന്നാണ്‌ സഫിയ കോളിന്റെ ഭാര്യയാവുന്നതും നാലുവര്‍ഷം മാത്രം നീണ്ടു നില്‍ക്കുന്ന അസംതൃപ്ത ദാമ്പത്യത്തിലേക്ക്‌ ഇരുവരും കടക്കുന്നതും. നോവലിന്റെ അന്ത്യത്തില്‍ കോള്‍ എങ്ങനെയാണ് യൂനിവേഴ്സിറ്റിയില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികളെ ഒറ്റിക്കൊടുക്കുന്ന ജോലി കൂടി ചെയ്തുവന്നത് എന്ന് വ്യക്തമാവുന്നുണ്ട്. തുടക്കം മുതലേ അയാളെ കൃത്യമായി മനസ്സിലാക്കിയിരുന്ന സഫിയ, ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആകസ്മികമായ ഒരു വാഹനാപകടത്തില്‍ മരിക്കുന്നതിനു ഏതാനും നാളുകള്‍ക്ക് മുമ്പ് ആ സൂചനകള്‍ മകള്‍ മമാകെയെ ബോധ്യപ്പെടുത്തിയിരുന്നു എന്നും വെളിവാകുന്നു. മമ്മയെ വിവാഹം ചെയ്യുമ്പോഴും പപ്പക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്നും അത് പിന്നീട് അവര്‍ തമ്മില്‍ പിരിഞ്ഞശേഷം വിളക്കി ചേര്‍ത്തു എന്നും അവള്‍ക്കറിയാം. ആഡ്രിയാനുമായുള്ള അവളുടെ അടുപ്പവും അതില്‍ നിന്ന് ഗര്‍ഭിണിയാവുന്ന അവള്‍ അയാളോടൊപ്പം ജീവിതം പങ്കുവെക്കാന്‍ പോകുന്നു എന്ന സൂചനയും ഇതിവൃത്തത്തെ ഇത്തിരിയധികം കെട്ടു പിണയിക്കുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Between Pain and Peace, Maaza Mengiste, Sunday Book Review, New York Times, Jan, 07, 2011).

ഏറെ ആവശ്യമുണ്ടായിട്ടും നാട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തെ സമീപിക്കാത്തത് ആഡ്രിയാനെ അസ്വസ്ഥനാക്കുന്നുണ്ട് . തന്റെ അസിസ്റ്റന്റായ ചെഷസ്ക്യുവിന്റെ റൊമാനിയയില്‍ നിന്നുള്ള അഭയാര്‍ഥി ഡോ. ഇലിയാനയുടെയും ഹെഡ് നേഴ്സ് സാലിയയുടെയും സഹായത്തോടെ അയാള്‍ രോഗികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അങ്ങനെയാണ് അയാള്‍ ആഗ്നസിനെ കണ്ടെത്തുന്നത്. അഞ്ചുമക്കളില്‍ ആണ്‍ കുട്ടികള്‍ രണ്ടു പേരും മരിച്ചു പോയ ആഗ്നസ് കഠിനമായ മനോ വിഭ്രാന്തിയില്‍ ഒന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ചികിത്സക്കിടെ കാണാതാവുന്ന ആഗ്നസിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് തദ്ദേശീയനായ സര്‍ജ്ജന്‍ ഡോ. കായ് മാനസരെ അയാളുടെ സുഹൃത്തും സഹകാരിയും ആവുക. ആഗ്നസിന്റെ ഭര്‍ത്താവെന്ന് പറയുന്നയാളില്‍ നിന്നും ഭീകര മര്‍ദ്ദനം ഏറ്റുവാങ്ങുന്ന ആഡ്രിയാന്‍ തുടര്‍ന്നാണ്‌ കായിയുടെ സഹായത്തോടെ അവളുടെ ഉന്മാദത്തിന്‍റെ കാരണം മനസ്സിലാക്കുക. അവളുടെ ഭര്‍ത്താവും രണ്ടു പെണ്മക്കളും വിമത സൈനികരുടെ കിരാതനടപടികളില്‍ ഓടുങ്ങുകയായിരുന്നു എന്ന് മാത്രമല്ല, ശേഷിച്ച ഏകമകള്‍ അറിയാതെയാണെങ്കിലും എല്ലാ ക്രൂരതകള്‍ക്കും നേതൃത്വം നല്‍കിയ കേണല്‍ യായായുടെ ഭാര്യയാവുകയും ആയിരുന്നു. കായ് സ്വയം അനുഭവിച്ചു തീര്‍ത്ത നരകങ്ങളുടെയും പൂര്‍ണ്ണ ചിത്രം എല്ലാ ഭീകരാനുഭവങ്ങളും അനാവരണം ചെയ്യപ്പെടുകയും ഇതിവൃത്തം മുഴുവനായും അനുവാചകന്റെ മുന്നില്‍ ചുരുള്‍ നിവരുകയും ചെയ്യുന്ന അവസാന അധ്യായങ്ങളിലാണ് വ്യക്തമാവുക. വിമത സൈന്യം നഗരത്തില്‍ നടത്തിയ തേരോട്ടങ്ങളുടെ ദുരന്തമായാണ് നെനെബായോടുള്ള അയാളുടെ പ്രണയം പൊലിഞ്ഞത്. ഇപ്പോള്‍ അയാള്‍ അമേരിക്കയിലുള്ള സുഹൃത്ത് ഡോ. തെജാനിയുടെ സഹായത്തോടെ അങ്ങോട്ട്‌ പോകാന്‍ ആഗ്രഹിക്കുന്നതിന് പിന്നില്‍ വിങ്ങുന്ന ഈ ഓര്‍മ്മ മാത്രമല്ലെന്ന് നമ്മള്‍ കണ്ടെത്തുന്നു. സര്‍ജ്ജിക്കല്‍ ടേബിളിനരികില്‍ നില്‍ക്കുമ്പോള്‍ മനസ്സാന്നിധ്യം നഷ്ടമാവുകയും കൈകള്‍ വിറക്കുന്നത്‌ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യും വിധം അയാളെ വേട്ടയാടുന്നത് ഒരു സന്ദര്‍ഭത്തില്‍ , തന്നോടൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട അതീവ സുന്ദരിയായ നേഴ്സ് ബാലിയ എന്ന യുവതിക്കും തനിക്കും വിമത സൈനികരില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെയും അവമതിയുടെയും തുടര്‍ന്നു കൂട്ട ബലാല്‍ക്കാരത്തിനു വിധേയയായി കൊല്ലപ്പെടുന്ന യുവതിയുടെ ദാരുണാന്ത്യത്തിന്റെയും ഇരുട്ടില്‍ തനിക്കു മേല്‍ പതിക്കുന്ന ജഡത്തോടൊപ്പം പുഴയില്‍ വീണുപോകുന്നതിന്റെയും ഓര്‍മ്മകളാണ്.

ആഡ്രിയാന്റെയും ഏലിയാസ്‌ കോളിന്റെയും പാത്ര ചിത്രീകരണത്തില്‍ കായിയുടെ കാര്യത്തില്‍ ഉള്ള ചടുലതയില്ലെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംഘര്‍ഷ ഭൂമികളിലേക്ക് വിവിധോദ്ദേശങ്ങളോടെ കടന്നുവരുന്ന പാശ്ചാത്യരെ കുറിച്ചുള്ള വിമര്‍ശക ദൃഷ്ടിയോടെ തന്നെയാണ് കായ് ആദ്യമൊക്കെ ആഡ്രിയാനെ കാണുന്നത്. മമാകെയുടെ വാക്കുകളിലാണ് അതേറ്റവും നന്നായി പ്രതിഫലിക്കുന്നത്:
ഇവിടെ സംഭവിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് എന്താണ് നിങ്ങള്‍ കേട്ടുകൊണ്ടിരുന്നത്? എന്നു വെച്ചാല്‍ , ഇവിടെ വരും മുമ്പ്?. വംശീയ അതിക്രമങ്ങള്‍ ?ഗോത്രവിഭാഗീയതകള്‍ ? കറുത്തവര്‍ പരസ്പരം കൊല്ലുന്നത്, അര്‍ത്ഥശൂന്യമായ വയലന്‍സ് ! അതൊക്കെ എഴുതിവിടുന്നവരില്‍ ഒട്ടുമിക്കയാളുകളും ഒരിക്കലും അവരുടെ ഹോട്ടല്‍ മുറികള്‍ വിട്ടു പുറത്തു പോവുന്നില്ല, അവര്‍ക്ക് അത്രക്ക് ഭയമാണ്... എങ്കിലും അവര്‍ അതേ കഥ വീണ്ടും വീണ്ടുമെഴുതുന്നു. അങ്ങനെയാവുമ്പോള്‍ അതാണെളുപ്പം. ആരാ അത് തെറ്റാണെന്ന് പറയാനുള്ളത്?”
അതെന്തായിരുന്നു എന്നാണ് നീ പറയുക?”..
അത് രോഷമായിരുന്നു. ഇവിടെ സംഭവിച്ചത്, ഒടുവില്‍ , യുദ്ധമായിരുന്നില്ല . അത് പകയായിരുന്നു. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിന്റെ.”
കൊളോണിയല്‍ കാലഘട്ടം കടന്ന ഒരോ ആഫ്രിക്കന്‍ രാജ്യത്തിനും, അഥവാ ലോകത്ത് മറ്റേത് രാജ്യത്തിനും പറയാനുള്ളത് തന്നെയാണ് ഈ രോഷത്തിന്റെയും അതിന്റെ തെറ്റായ വിസ്ഫോടനത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെയും കഥ.

പെണ്‍ കര്‍തൃത്വവും ഓര്‍മ്മകളിലെ സ്ത്രീകളും

സ്ത്രീകഥാപാത്രങ്ങള്‍ ഏതാണ്ട് മുഴുവനായും മൂന്നു മുഖ്യ പുരുഷ കഥാപാത്രങ്ങളുടെ കാഴ്ച്ചപ്പാടുകളിലൂടെയാണ് നോവലില്‍ കടന്നു വരുന്നത്. ജൂലിയസിനു വേണ്ടി ഉള്ളുരുകുന്ന സഫിയ, കായിയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന നെനെബ, തൂവിപ്പോയ നീര്‍മുത്ത്‌ പോലെ ബാലിയ, മറ്റൊരേകാധിപത്യ വ്യവസ്ഥയുടെ നോവുകളില്‍ നിന്ന് ഓടിപ്പോന്ന ഡോ. ഇലിയാന, എന്ന് തുടങ്ങി നോവലിസ്റ്റിന്റെ കൈത്തഴക്കം ഏറ്റവും തെളിഞ്ഞു കാണാവുന്ന, അശാന്ത മനസ്സോടെ പട്ടണങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് നൂറു കണക്കിന് കിലോ മീറ്റര്‍ ഓര്‍മ്മകളുടെ ശ്വാസം മുട്ടലില്‍ അലഞ്ഞു തിരിയുന്ന ആഗ്നസ് വരെ പുന:സൃഷ്ടിക്കപ്പെടുകയാണ്. ആഗ്നസിന്റെ കാര്യത്തില്‍ അവളുടെ ദുരന്തത്തിന്റെ ആഴം ഒന്നോ രണ്ടോ ആളുകള്‍ക്ക് അളക്കാനാവില്ല എന്ന് സാക്ഷ്യപ്പെടുത്തും വിധം ഒട്ടേറെപ്പേരുടെ സാഹസികമായ രഹസ്യ മൊഴികളിള്‍ ചേര്‍ത്തു വെച്ചാണ് നോവലിസ്റ്റ് സിയറാ ലിയോണിന്റെ തന്നെ ദുരന്ത പ്രതീകമായി അവളെ മെനഞ്ഞെടുക്കുന്നത്. സ്വയം നിര്‍ണ്ണയിക്കും വിധം കര്‍തൃത്വമുള്ള സ്ത്രീ കഥാപാത്രമായി വരുന്നത് മമാകെയാണ്. ആഫ്രിക്കയെ കുറിച്ചുള്ള വാര്‍പ്പു മാതൃകാ ധാരണകളെ ചോദ്യം ചെയ്യുന്നത് പോലെത്തന്നെ, അച്ഛനെ ശരിയായി തിരിച്ചറിയുന്നതും ആഡ്രിയാന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതും അവളുടെ തെരഞ്ഞെടുപ്പാണ്.

അതിജീവനവും ഇരട്ട മുഖങ്ങളും

ചരിത്ര ഭാരങ്ങളുടെ കുറ്റബോധത്തെ അതിജീവനത്തിന്റെ ഇരട്ട മുഖത്വം കൊണ്ട് ന്യായീകരിക്കുകയോ, മൂടിവെക്കുകയോ ചെയ്തു മാന്യരും നിരപരാധരുമായി കാലക്ഷേപം ചെയ്യുകയോ അഥവാ ഉന്നമനം നേടുക തന്നെയോ ചെയ്യുക എന്ന പില്‍ക്കാല ജീവിതരീതിയുടെ ഐറണി അവതരിപ്പിക്കുന്നതില്‍ അമിനാറ്റ ഫോര്‍നയുടെ രചനകള്‍ കസുവോ ഇഷിഗുരോയെ (ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ്, ദി റിമെയ്ന്‍സ് ഓഫ് ദി ഡേ) ഓര്‍മ്മിപ്പിക്കുന്നു. അതിജീവനത്തിന്റെ വില ധൈര്യമല്ലെന്നും പകരം ഭീരുത്വമാണെന്നും വന്നുകൂടുന്ന സാഹചര്യങ്ങളിലാണ് ഏലിയാസ് കോളിനും യാന്‍സാനേക്കും നേരിടേണ്ടി വരുന്നത്. ഉന്മാദത്തിന്റെ സ്വയം പറ്റിക്കലിലൂടെ അതിജീവിക്കുന്ന ആഗ്നസിനെയും ആഡെകാലിയെയും പോലുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അവരുടെ ഇരട്ടമുഖത്തിനു ആത്മ വഞ്ചനയുടെ മാനങ്ങള്‍ വന്നു ചേരുന്നുണ്ടെങ്കിലും മറിച്ചൊരു പെരുമാറ്റ രീതി എന്ത് വ്യത്യാസമാവും ഉണ്ടാക്കിയിരിക്കുക എന്നതും പ്രസക്തമാണ്. ഈ സംത്രാസവും തീക്ഷ്ണമായി അവതരിപ്പിക്കുന്നത്‌ മമാകെയാണ് :
പുതിയ ഗതാനുഗതികത്വം. ഇപ്പോള്‍ എല്ലാവരും ഇരകളാണ്. അതാണ്‌ ഔദ്യോഗികം. പക്ഷെ നോക്കൂ, അവിടെയാണ് നിങ്ങള്‍ക്ക് തെറ്റ് പറ്റുന്നത്, ആഡ്രിയാന്‍. ധൈര്യമല്ല അതിജീവിക്കാന്‍ വേണ്ടിവന്നത്. നേരെ വിപരീതമാണ്!. അതിജീവിക്കാന്‍ ഒരാളൊരു ഭീരുവാകണമായിരുന്നു. നിങ്ങളൊരിക്കലും പാരപ്പെറ്റിന് മുകളിലേക്ക് തലയുയര്‍ത്തിയില്ലെന്ന് , ഒരിക്കലും ചോദ്യം ചെയ്തില്ലെന്ന്, നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കുന്ന ഒന്നും ഒരിക്കലും പറഞ്ഞില്ലെന്ന് ഉറപ്പ് വരുത്തുക.”
അത്തരം ഭീരുക്കള്‍ , തന്റെ അച്ഛന്‍ ഉള്‍പ്പടെ "അതിജീവിക്കുക മാത്രമല്ല, മെച്ചപ്പെടുക കൂടി ചെയ്തു" എന്ന് അവള്‍ രോഷം കൊള്ളുന്നു. അധികൃതരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ജോണ്‍സനെ പോലുള്ളവര്‍ അവരുടെ ജോലി ചെയ്യുക മാത്രമായിരുന്നു എന്നും അവള്‍ നിരീക്ഷിക്കുന്നു.
ചിലപ്പോഴൊക്കെ എനിക്ക് തോന്നുന്നു ഈ നാട് ഒരു ഉദ്യാനമാണ്. എന്നാല്‍ ആരോ പൂക്കളും മരങ്ങളും എല്ലാം പിഴുതുകളഞ്ഞിരിക്കുന്നു, കിളികളും പ്രാണികളും സുന്ദരമായ എല്ലാതും വിട്ടു പോയിരിക്കുന്നു. പകരം കളയും വിഷച്ചെടികളും കീഴ്പ്പെടുത്തിയിരിക്കുന്നു.”
താന്‍ തന്നെ എഴുതിയുണ്ടാക്കുന്ന ചരിത്രം തന്നോട് ദയ കാട്ടുമെന്ന ചര്‍ച്ചിലിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്‌ ഈ നാട്ടില്‍ ഓരോരുത്തരും ഇഷ്ടപ്രകാരം അത് നിര്‍മ്മിച്ചെടുക്കുകയാണെന്ന് അവള്‍ കണ്ടെത്തുന്നു:
നാടെങ്ങും അതാണ്‌ നടക്കുന്നത്. ആളുകള്‍ എന്താണ് സംഭവിച്ചത് എന്നത് മായ്ച്ചു കളയുകയാണ്, സത്യത്തെ അമ്മാനമാടി, വിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ പാകത്തില്‍ സംഭവങ്ങളെ കുറിച്ച് അവരവരുടെ പാഠഭേദങ്ങള്‍ ഉണ്ടാക്കുകയാണ്. തങ്ങളെ നല്ല തിളക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സത്യത്തിന്റെ ഒരു പാഠഭേദം, അവര്‍ ചെയ്തതും ചെയ്യാന്‍ പരാജയപ്പെട്ടതുമൊക്കെ മായ്ച്ചു കളഞ്ഞ്, അവരെ ആരും കുട്ടപ്പെടുത്താത്ത  വിധം.”

പ്രണയം എന്ന പ്രമേയത്തെ വിവിധ തലങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട് നോവലില്‍ . സഫിയ ജൂലിയസിനോട് നിലനിര്‍ത്തുന്ന സമര്‍പ്പിത പ്രണയം നെനെബയെ കുറിച്ചുള്ള കായിയുടെ ഓര്‍മ്മകളിലും നാം കാണുന്നു. ആഡ്രിയാന്‍ , ലിസയില്‍ കണ്ടെത്താന്‍ കഴിയാത്ത കൂട്ടും തണലുമാണ് മമാകെയില്‍ കണ്ടെത്തുന്നത്. പ്രായേണ 'യൂട്ടിലിറ്റെറിയന്‍' പ്രണയത്തിന്‍റെ പരിമിതി പ്രകടമാക്കുന്നത് സഫിയയോടുള്ള വെറും ആസക്തിയും വനെസയോടുള്ള പ്രതിബദ്ധമല്ലാത്ത ബന്ധവും കൊണ്ട് നടക്കുകയും തന്റെ കാപട്യം മകളില്‍ നിന്ന് പോലും മറച്ചുവെക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഏലിയാസ്‌ കോള്‍ തന്നെയാണ്. എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായ തലത്തില്‍ മാനവികതയോടുള്ള പ്രണയം എന്നൊരു പ്രമേയം കൂടി നോവലില്‍ പ്രധാനമാണെന്ന് ഗിഡെയോന്‍ പോയ്‌ ല ചൂണ്ടിക്കാണിക്കുന്നു. (“The Memory of Love” – War Atrocities, Trauma And The Silent Lie - Dr Gideon Polya 28 July, 2012 – Countercurrents.org) 
വൈദ്യ സമൂഹത്തിന്റെ പ്രതിനിധികളായ ആഡ്രിയാന്‍, കായ്, ഇലിയാനാ, കനേഡിയന്‍ ഡോ. സെലിഗ് മന്‍ തുടങ്ങിയവര്‍ മുറിവേറ്റ ദേശ ശരീരവും മനസ്സും തുന്നിക്കൂട്ടാന്‍ യത്നിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം, ജന്മനാ അസ്ഥി സംബന്ധമായ കഠിന വൈകല്യങ്ങളുള്ള ഫോഡേയ് എന്ന കഥാപാത്രത്തെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതീകവല്‍ക്കരിക്കുന്നുവെന്നു ഡോ. പോയ്‌ ല നിരീക്ഷിക്കുന്നു.

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : ലോഗോസ് ബുക്സ് , പേജ്: 81-88)

To purchase, contact ph.no:  8086126024


Also by Aminatta Forna:  Ancestor Stones by Aminatta Forna

https://alittlesomethings.blogspot.com/2018/08/blog-post_28.html

also read:

I, Tituba, Black Witch of Salem by Maryse Condé

https://alittlesomethings.blogspot.com/2024/08/i-tituba-black-witch-of-salem-by-maryse.html

Ummath: A Novel of Community and Conflict  by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html