Featured Post

Friday, February 17, 2017

The Secret Lives of Baba Segi's Wives by Lola Shoneyin

പാരമ്പര്യ വഴികളില്‍ ഉറഞ്ഞുപോയവര്‍




അനേകം ഗോത്രീയവിശ്വാസസാംസ്കാരിക വിഭാഗങ്ങളുടെ സാന്നിധ്യമുള്ള നൈജീരിയന്‍ സാഹിത്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത് പ്രധാനമായും ക്രിസ്തുമതം പിന്തുടരുന്ന ഇബോ ധാരയും ക്രിസ്തുമതവും ഇസ്ലാമും ഒപ്പം പരമ്പരാഗത (പാഗന്‍വിശ്വാസവും സമ്മേളിക്കുന്ന യൊറൂബ ധാരയും സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരുടെതാണ്ചിനുവ അച്ചബെചിമമാന്‍ഡാ അദീചിക്രിസ് അബാനിഫ്ലോറ എന്‍വാപ്പാഒകെ എന്‍ദിബെതുടങ്ങിയ മുന്‍ തലമുറയിലും പുതു തലമുറയിലും പെട്ട സ്ഥിതപ്രജ്ഞരായ എഴുത്തുകാരില്‍ പലരും ഇബോ വംശീയാനുഭവങ്ങളുടെയും സംസ്കൃതിയുടെയും ഊര്‍ജ്ജം ഉള്‍കൊള്ളുമ്പോള്‍ , വോള്‍ സോയിങ്കആമോസ് ടുടുവോലമഷൂദ് അബിയോലതേജു കോല്‍ , ഹെലെന്‍ ഒയെയേമിസെഫി അത്തതായേ സലാസി തുടങ്ങിയവരില്‍ യൊറൂബ ധാരയുടെ സ്വാധീനവും പ്രകടമാണ്ബെന്‍ ഓക്രിചിഗോസി ഒബിയാമ തുടങ്ങിയവരില്‍ ഇരു സ്വാധീനങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്യൊറൂബ സംസ്കൃതിയുടെ പ്രത്യേകതയായി കണക്കാക്കാവുന്ന ഇസ്ലാമിക-ക്രൈസ്തവപരമ്പരാഗത വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന നോവലാണ് 1974-ല്‍ നൈജീരിയയിലെ ഇബാദാനില്‍ ഗോത്രത്തലവന്റെ കുടുംബത്തില്‍ ആറുമക്കളില്‍ ഇളയവളായി ജനിച്ച ലോല ഷോനെയിന്‍ രചിച്ച 'ബാബ സെഗിയുടെ ഭാര്യമാരുടെ രഹസ്യ ജീവിതങ്ങള്‍ ' (ദി സീക്രെറ്റ് ലൈവ്സ്‌ ഓഫ് ബാബാ സെഗിസ് വൈവ്സ് ). തെക്ക് പടിഞ്ഞാറന്‍ നൈജീരിയന്‍ പ്രവിശ്യയായ ഒഗൂണില്‍ ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന മുത്തച്ഛന് (മമ്മയുടെ അച്ഛന്‍അഞ്ചു ഭാര്യമാര്‍ ഉണ്ടായിരുന്നത് നോവലിന്റെ പ്രചോദനങ്ങളില്‍ ഒന്നാണ്യുകെയില്‍ ബ്രിസ്റ്റോളിലും എഡിന്‍ബറോയിലുമായി വിദ്യാഭ്യാസം ചെയ്ത ഷോനെയിന്‍ പിതാവിനെ പട്ടാള ഭരണകൂടം തടവിലാക്കിയ സാഹചര്യത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്‌എതിരറ്റങ്ങളില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ ഒരേസമയം അനുതാപത്തോടെയും പ്രസന്നമാം വിധം വിമര്‍ശനാത്മകമായും ഇടയ്ക്കിത്തിരി ഹാസ്യാത്മകമായും ബഹു ഭാര്യത്വം പോലുള്ള വിഷയങ്ങളെ സമീപിക്കാന്‍ നോവലിസ്റ്റിനെ പ്രാപ്തയാക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാം.

 

വിഷലിപ്തമായ പ്രതിനിധാനങ്ങള്‍

 

സമകാലിക നൈജീരിയയുടെ പശ്ചാത്തലത്തില്‍ ബഹുഭാര്യാസമേതനായി തന്റെ ഏഴു മക്കള്‍ക്കുമൊപ്പം സമ്പന്ന കുടുംബത്തിന്റെ അനിഷേധ്യ നാഥനായി കഴിയുന്ന ബാബ സെഗിയുടെ കുടുംബമാണ് ഇതിവൃത്ത കേന്ദ്രംസദാ അഭിവൃദ്ധിപ്പെട്ടു വരുന്ന വ്യാപാരത്തിനു പിന്നില്‍ ആദ്യ ഭാര്യയായ ഇയാ സെഗിയുടെ സമ്പാദ്യത്തിന്റെ വലിയ പങ്കുണ്ട്ഒരാള്‍ പിതാവോ മാതാവോ ആകുന്നതോടെ ആദ്യസന്താനത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന സമ്പ്രദായപ്രകാരം 'സെഗിയുടെ ബാബഎന്നും 'സെഗിയുടെ മമ്മ(ഇയ)' എന്നുമുള്ള മട്ടില്‍ വിളിക്കപ്പെടുന്നു എല്ലാ കഥാപാത്രങ്ങളുംരണ്ടാം ഭാര്യ അതേ രീതിയില്‍ 'ഇയാ ടോപിഎന്നും അടുത്തയാള്‍ ഇയാ ഫെമി എന്നും വിളിക്കപ്പെടുന്നുആജാനുബാഹുവും പ്രസന്ന പ്രകൃതിയുമായ ബാബ സെഗിമക്കളെയെല്ലാം ഏറെ പരിഗണനയോടെ 'ഒരോരുത്തരെയും അവര്‍ പ്രത്യേക വൈശിഷ്ട്യം ഉള്ളവരാണ്എന്ന് തോന്നിക്കും വിധം ചിട്ടയോടെയും വളര്‍ത്തുന്നുമന സംഘര്‍ഷം അനുഭവപ്പെടുമ്പോഴൊക്കെ വയറിന്റെ പിടിവിട്ടുപോകുന്നതാണ് ബാബ സെഗിയുടെ വലിയൊരു പ്രശ്നംഇപ്പോള്‍ അയാള്‍ ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നത്‌ തന്റെ നാലാം ഭാര്യയുടെ ഗര്‍ഭപാത്രം തരിശു കിടക്കുന്നതിന്റെ കാരണം കൊണ്ടാണ്.

 

ബോലാന്‍ലേ എന്ന ബിരുദ ധാരിണി ബാബ സെഗിയുടെ നാലാം ഭാര്യയായി എത്തുന്നതോടെ കുടുംബാന്തരീക്ഷത്തില്‍ കാലുഷ്യങ്ങള്‍ ആരംഭിക്കുന്നുഇയ സെഗിയും ഇയാ ഫെമിയും തങ്ങളുടേതായ കാരണങ്ങളാല്‍ പുതു ഭാര്യയില്‍ തങ്ങളുടെ ശത്രുവിനെയും അന്തകയേയും കണ്ടുതുടങ്ങുന്നുഒരു ഘട്ടം വരെ നിസ്സഹായയായ യുവതിയോട് അനുതാപം കാണിക്കുന്നുവെങ്കിലും പ്രകൃത്യാ പതിഞ്ഞ സ്വഭാവക്കാരിയായ ഇയാ ടോപി മറ്റുള്ളവരുടെ ഭീഷണിക്ക് മുന്നില്‍ നിഷ്ക്രിയയും പിന്നീട് അവര്‍ ഒരുക്കുന്ന മാരകമായ പദ്ധതിയില്‍ നിശ്ശബ്ദ പങ്കാളിയും ആയിത്തീരുന്നുഏറ്റവും കൂടുതല്‍ മക്കളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമായും അന്തസ്സായും കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ തന്റെ ലൈംഗിക ശേഷിയില്‍ ഏറെ അഭിമാനമുള്ള ബാബ സെഗിക്ക് ബോലാന്‍ലേയുടെ വന്ധ്യത ദുസ്സഹമാവുന്നതോടെ അയാളുടെ പതിവ് ഉപദേശകനായ ടീച്ചറുടെ അഭിപ്രായ പ്രകാരം അയാള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നുവിദ്യാസമ്പന്നയായതുകൊണ്ട് മന്ത്രവാദിയുടെ ചികത്സക്കൊന്നും അവള്‍ തയ്യാറാവില്ല എന്നയാള്‍ക്കറിയാംഡോക്റ്ററുടെ ചോദ്യത്തിന് മറുപടിയായി താന്‍ ഒരിക്കല്‍ ഗര്‍ഭം അലസിപ്പിച്ചിട്ടുണ്ട് എന്ന് ബോലാന്‍ലേ തുറന്നു പറയുന്നത് ബാബാ സെഗിയെ ആദ്യം പതിവുപോലെ ടോയ്ലെറ്റിലേക്ക് ഓടിക്കുമെങ്കിലും പിന്നീടത്‌ പുതിയ ചോദ്യങ്ങളിലേക്കും അയാളുടെ അസ്തിത്വത്തിന്റെ തായ് വേരില്‍ കത്തിവെക്കുന്ന വെളിപ്പെടുത്തലുകളിലേക്കും നയിക്കുംപരിശോധനകള്‍ കുട്ടിക്കാലത്തുണ്ടായ പകര്‍ച്ചവ്യാധിയുടെ ഫലമായി ബാബ സെഗിയുടെ പ്രത്യുല്‍പ്പാദന ശേഷി തീര്‍ത്തും ഇല്ലാതാക്കിയിരുന്നു എന്ന സത്യം വെളിപ്പെടുത്തുകയും അത് വഴി തന്റെ ഭാര്യമാരുടെ സത്യസന്ധതതന്റെതെന്നു കരുതിയ മക്കളുടെ പിതൃത്വം എന്നിവയും ചോദ്യ ചിഹ്നമാക്കുകായും ചെയ്യുംഅതിനിടെബോലാന്‍ലെയെ കൊല്ലാന്‍ വേണ്ടി ഇയാ സെഗിയും ഇയാ ഫെമിയും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയില്‍ അബദ്ധത്തില്‍ ഇരയായിപ്പോവുന്ന സെഗിയുടെ അതീവഗുരുതരമായ അവസ്ഥ സൃഷ്ടിക്കുന്ന കുറ്റബോധവും നിസ്സഹായതയും ഇയ സെഗിയുടെ കരുത്തൊക്കെയും ചോര്‍ത്തിക്കളയുന്നുതലേന്ന് കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി പനങ്കള്ളുകടയില്‍ നിന്ന് സ്വല്പം മദ്യം കുടിച്ചിട്ടുണ്ടായിരുന്ന കഥതല്‍ക്കാലം മമ്മയെ രക്ഷപ്പെടുത്താന്‍ അവള്‍ കാരണമായി പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിക്ക് എല്ലാം മനസ്സിലായിരുന്നു എന്ന് അതീവ വേദനയോടെ അവളുടെ മരണക്കിടക്കയില്‍ ഇയാ സെഗി തിരിച്ചറിയേണ്ടി വരുന്നുണ്ട്ആശുപത്രിയില്‍ പരിശോധനക്ക് വിധേയയാകാന്‍ സ്വയം സന്നദ്ധയാവുന്ന ഇയാ സെഗി എല്ലാം ഏറ്റു പറയുന്നുബാബ സെഗിയുടെ കുഞ്ഞുങ്ങളൊന്നും അയാളുടെ കുഞ്ഞുങ്ങളല്ലഇയാ ടോപിയെയും ഇയ ഫെമിയെയും ആ കാര്യത്തിലേക്ക് നിര്‍ബന്ധിച്ചത് താനാണെന്നും എല്ലാത്തിന്റെയും ശിക്ഷ താന്‍ ഏറ്റു കൊള്ളാം എന്നും അവര്‍ പറയുന്നു.

 

ഇരുണ്ട മുഖങ്ങളുടെ മറുപുറം

 

കുടുംബ ജീവിതത്തിന്റെ ചുറ്റുവട്ടത്തില്‍ ഗര്‍ഹണീയ വ്യക്തിത്വങ്ങളായി മൂന്നു സ്ത്രീകളെ അവതരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവരുടെ ജീവിതങ്ങളുടെ പുരാവൃത്തങ്ങളിലേക്കും അവരെങ്ങനെയാണ് അത്തരം അവസ്ഥകളിലേക്കെത്തിച്ചേര്‍ന്നത്‌ എന്നതിലേക്കും നോവലിസ്റ്റ് കടക്കുന്നത്‌ഭര്‍ത്താവുമായുണ്ടായിരുന്ന തങ്ങളുടെ ആഴ്ച്ചവട്ട വിഹിതം 2.33 എന്നതില്‍ നിന്ന് 1.75 എന്നതിലേക്ക് ചുരുങ്ങി എന്നതും കൂടുതല്‍ പ്രലോഭനശക്തിയുള്ള ഇളമുറക്കാരിയുടെ വരവോടെ തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി എന്നതും മാത്രമല്ല അവരുടെ പ്രശ്നം എന്നും തലക്കെട്ടിലെ 'രഹസ്യങ്ങള്‍ ' എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്നും അങ്ങനെയാണ് വ്യക്തമാകുകനോവലിന്റെ സിംഹ ഭാഗവും ബോലാന്‍ലേയുടെ വീക്ഷണത്തിലാണ് അവതരിപ്പിക്കുന്നത്‌ എങ്കിലും മൂന്നു സഹഭാര്യമാര്‍ക്കും ബാബ സെഗിക്കും ഡ്രൈവര്‍ ടാജുവിനു തന്നെയും അവരുടെ ആഖ്യാന ഭാഗങ്ങള്‍ ഉണ്ട്.

 

ആ രീതിയില്‍ ആദ്യം സ്വയം വെളിപ്പെടുത്തുന്ന ആഖ്യാന ഭാഗം ഇയാ ടോപിയുടെതാണ്സ്വതേ സംസാരപ്രിയയല്ല അവര്‍ : “എനിക്കെപ്പോഴും എന്റെ ചിന്തകള്‍ പറയുക പ്രയാസകരമായിരുന്നുഇപ്പോഴുംഞാനെന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ , എന്റെ വായ ചൂണ്ടക്കൊളുത്ത് കാത്തുനില്‍ക്കുന്ന മീനിനെ പോലെ തുറന്നടയുംവാക്കുകളില്‍ ഞാന്‍ ശ്വാസം മുട്ടുംഞാനവ വിഴുങ്ങും.” ഗര്‍ഭിണിയാവാന്‍ വൈകുമ്പോള്‍ ബാബ സെഗി അവള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. “നിന്റെ പിതാവ് എനിക്കൊരു അഴുകിയ പഴമാണ് നല്‍കിയതെങ്കില്‍ അതയാള്‍ക്ക്‌ തിരികെയെത്തും.” ഈ ഘട്ടത്തിലാണ് ഇയാ സെഗി അവളുടെ രക്ഷക്കെത്തുന്നത്അവളൊരു ഇറച്ചി വില്‍പ്പനക്കാരനെ കണ്ടെത്തുന്നുഅയാളിലൂടെ ഒന്നൊന്നായി മൂന്നു മക്കളെയുംഎന്നാല്‍ അതിനപ്പുറം അവള്‍ അയാളില്‍ നല്ലൊരു കാമുകനെ കണ്ടെത്തുന്നുണ്ട്ബാബാ സെഗിയുടെ ഏകപക്ഷീയമായ 'അറയലി'നു പകരം അവളുടെ പെണ്ണുടല്‍ തൊട്ടുണര്‍ത്തുന്ന നല്ലൊരു പ്രണയിഒരു ഘട്ടത്തില്‍ അവളതില്‍ വല്ലാതെ അഭിരമിച്ചു പോകുന്നു എന്ന് തോന്നുമ്പോഴും ഇയ സെഗി അവളുടെ രക്ഷക്കെത്തുന്നുനിര്‍ത്തേണ്ടപ്പോള്‍ നിര്‍ത്തുക എന്നത് എപ്പോള്‍ തുടങ്ങണം എന്നത് പോലെത്തന്നെ പ്രധാനമാണ്ഇയാ സെഗിയുടെ പുരാവൃത്തത്തില്‍ , പണം എന്ന ആരാധ്യവസ്തുവില്‍ വല്ലാതെ ആകൃഷ്ടയായ ഒരു യുവതിയെ നമ്മള്‍ കണ്ടെത്തുന്നുസ്വര്‍ഗ്ഗത്തില്‍ പോയി ഒരു തവണ കൂടി തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിച്ച ഒരമ്മയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്പെണ്‍കുട്ടികള്‍ വിവാഹിതരാവേണ്ടാതില്ല എന്ന സ്വന്തം തത്വ ശാസ്ത്രം മാറ്റിവെച്ച് മകളുടെ വിവാഹത്തിനു അവര്‍ തിരക്കുകൂട്ടിയത് താന്‍ മാരക രോഗത്തിന്റെ പിടിയിലായി എന്ന തിരിച്ചറിവിലാണ്വായാടിയായ തക്കാളി കച്ചവടക്കാരിയോടു തോന്നിയ സ്വവര്‍ഗ്ഗ പ്രണയം മാറ്റിവെച്ച് അവള്‍ അതിനു വഴങ്ങേണ്ടി വന്നു. “നിനക്ക് (വിവാഹംവേണംകുട്ടികളെ പ്രസവിക്കാന്‍ ഒന്ന് കൂടിയേ തീരൂലോകത്തിനു അവിവാഹിതകളോട് ക്ഷമയില്ലഅതവരെ തുപ്പിക്കളയും.” അവളുടെ സമ്പാദ്യമാണ്തന്റെ പൊണ്ണത്തടിക്ക് ചേരുന്ന അതെ ചീര്‍ത്ത പ്രകൃതമുള്ള അവളെ സ്വീകരിക്കാന്‍ ബാബ സെഗിയെ ആകര്‍ഷിക്കുന്നതും. “അങ്ങയെ ഞാന്‍ എങ്ങും പിന്തുടരും.” എന്ന് അവള്‍ പറയുമ്പോള്‍ അതുകൊണ്ട് 'എന്റെ സമ്പാദ്യത്തെ ഞാന്‍ എവിടെയും പിന്തുടരുംഎന്ന് തന്നെയാണ് അര്‍ത്ഥമാക്കിയതെന്ന് നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്ഭര്‍ത്താവിന്റെ മരണ ശേഷം മമ്മക്ക് ഒരു വലിയ മാര്‍ബിള്‍ ഫലകത്തോടൊപ്പം തന്റെ സമ്പാദ്യവുമായി ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതും പഴയ വീടിന്റെ സ്ഥാനത്തു നാലു നില മാളിക പണിയുന്നതും സ്വപ്നം കാണുന്ന ഇയ സെഗിബോലാന്‍ലെയെ തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലനോവലിന്റെ ഏതാണ്ട് ഒടുവില്‍ , ഡ്രൈവര്‍ ടാജുവിന്റെ ആഖ്യാനത്തിലാണ് സെഗിയുടെയും അനിയന്‍ അകിനിന്റെയും ജന്മ രഹസ്യം ചുരുള്‍ നിവരുക.

 

ഏറ്റവും ഹൃദയദ്രവീകരണമാം വിധം ദുരന്തപൂര്‍ണ്ണമായ പുരാവൃത്തമാണ് ഇയ ഫെമിയുടെത്അന്തസ്സുള്ള ചുറ്റുപാടില്‍ സമ്പന്ന മുസ്ലിം കുടുംബത്തില്‍ ഏറെ സ്നേഹവും ലാളനയും കിട്ടി ഏകമകളായി വളര്‍ന്ന പെണ്‍കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത് മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് എല്ലാം തട്ടിയെടുത്ത അമ്മാവനും ഇഷ്ടക്കാരിയും ചേര്‍ന്ന് അവളെ അടിമയാക്കി വിറ്റുകളയുന്നതോടെയാണ്നീണ്ട പതിനഞ്ചു വര്‍ഷം പറഞ്ഞറിയിക്കാനാവാത്ത ഗാര്‍ഹിക പീഡനങ്ങളുടെയും വീട്ടില്‍ ആണായിപ്പിറന്നവരുടെ മുഴുവന്‍ ലൈംഗിക കയ്യേറ്റങ്ങളുടെയും ഒടുവില്‍ കിട്ടിയ അവസരത്തില്‍ രക്ഷപ്പെടുമ്പോള്‍ വീട്ടിലെ മൂത്ത മകന്‍ ടുണ്ടെയോടുള്ള സ്നേഹവും എന്നെങ്കിലും തിരികെയെത്തി 'ഗ്രാന്‍മാഎന്ന് തന്നെക്കൊണ്ട് വിളിപ്പിച്ച വീട്ടമ്മയോട് പക തീര്‍ക്കണം എന്ന മോഹവുമാണ്‌ അവളുടെ സമ്പാദ്യംടുണ്ടേഅവള്‍ക്കൊരു നല്ല കാമുകനായിരുന്നുഅവന്റെ സഹായത്തോടെ അപ്പോഴേക്കും ദുര്‍ബ്ബലന്‍ ആയിക്കഴിഞ്ഞിരുന്ന അമ്മാവന്റെ വീടും പുരയിടവും അവള്‍ തീവെച്ചു നശിപ്പിക്കുന്നുണ്ട്അതിനിടെയഹോവാ സാക്ഷിയുടെ അധ്യയനത്തില്‍ ക്രിസ്തു മതത്തിലെത്തുന്നതാണ് ബാബാ സെഗിയുടെ ഭാര്യയാവുന്നതിലേക്ക് അവളെ എത്തിക്കുന്നതും തുടര്‍ന്നാണ്‌ ഏഴാം മാസം 'ദൈവത്തിന്റെ വഴികള്‍ നിഗൂഡമാണ് ' എന്ന വിശദീകരണത്തില്‍ അവള്‍ ഫെമിയെ പ്രസവിക്കുന്നതും. മക്കള്‍ 'ബയോളജി', ജ്യോമെട്രി' എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ കൈമോശം വന്ന ബാല്യത്തെ കുറിചുള്ള വേദന ഇയ ഫെമിയെ പീഡിപ്പിക്കുന്നു. എങ്കിലും അവള്‍ ഒരു വിധത്തില്‍ ബാബാ സെഗിയെ സ്നേഹിക്കുന്നുണ്ട്, അയാള്‍ നല്‍കിയ കാരുണ്യത്തെയും. ബോലാന്‍ലേ വരുന്നത് വരെ തന്റെ ഉടലായിരുന്നു കാണുമ്പോഴൊക്കെ അയാളുടെ വായില്‍ വെള്ളം ഊറിച്ചിരുന്നത് എന്നും അവള്‍ ഓര്‍ക്കുന്നു. തനിക്കു പ്രതികാരം ചെയ്യാന്‍ കഴിയും മുമ്പ് 'ഗ്രാന്‍മാ' മരിച്ചു പോവുന്നത് അവളെ ഏറെ നിരാശയാക്കുന്നുണ്ട്. പ്രതികാരം ആസ്വദിക്കുന്നതിനും അവള്‍ക്കു വിശദീകരണമുണ്ട്.: 'പ്രതികാരം എന്റെതാണ്' എന്ന് ദൈവം പോലും പറഞ്ഞിട്ടുണ്ടെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക്‌ അത് എത്ര മേല്‍ ഹൃദ്യമാവില്ല!. ടുണ്ടേ അവളുടെ കഥയെ 'സുന്ദരമായ ട്രാജഡി' എന്ന് വിളിക്കുന്നതിന്റെ മുഴുവന്‍ പൊരുള്‍ അവള്‍ക്ക് പക്ഷെ മനസ്സിലാവില്ല. അയാള്‍ അവളോട്‌ ഒരക്ഷരം പറയാതെ അമേരിക്കയിലേക്ക് കടക്കുമ്പോഴാണ് തന്നെ എത്ര കേവലമായാണ് അയാള്‍ കണ്ടിരുന്നതെന്ന് അവള്‍ തിരിച്ചറിയുക. തന്നില്‍ അയാള്‍ക്ക് പിറന്ന മക്കളെ അയാളെ കാണിക്കുന്നത് അവള്‍ സ്വപ്നം കണ്ടിരുന്നു. ഇനിയവര്‍ ആരുടെതും ആകാം, ബാബ സെഗിയുടെതും.

 

അഭയം തേടിയും വെളിച്ചം നല്‍കിയും

 

നൈജീരിയന്‍ സമൂഹത്തിലെവിശേഷിച്ചും പുരുഷ മേധാവിത്തം എല്ലാ അര്‍ത്ഥത്തിലും കൊടികുത്തിവാഴുന്ന യൊറൂബന്‍ സംസ്കൃതിയിലെഎല്ലാ തരം സ്ത്രീവിരുദ്ധതയും ഉടലിലും മനസ്സിലും വേണ്ടുവോളം ഏറ്റുവാങ്ങിയ നിരക്ഷരരായ ഈ സ്ത്രീകളുടെ പേലവമായ അസ്തിത്വത്തിലേക്കാണ് പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും സര്‍വ്വോപരി വിദ്യാഭ്യാസം കൊണ്ടും അതിന്റെ തായ് വേരറുക്കാന്‍ കഴിയുന്ന വന്‍ ഭീഷണിയായി ബോലാന്‍ലേ എത്തുന്നത്അവളുടെ ഹൃദയ ശുദ്ധിയും സഹായ മനസ്ഥിതിയും ആവര്‍ത്തിച്ചു പ്രകോപിപ്പിച്ചിട്ടും കുട്ടികളെ പഠിപ്പിക്കുന്നതിലും മറ്റുമായി അവള്‍ പ്രകടിപ്പിക്കുന്ന സൗമനസ്യവും കൂടുതല്‍ ഭീഷണമായി അവര്‍ക്ക് തോന്നുന്നത് സ്വാഭാവികംഇയ ടോപി അവളോട്‌ മൃദു സമീപനം സ്വീകരിക്കുമ്പോള്‍ , തങ്ങളുടെ കാല്‍ക്കീഴില്‍ വീണ്ടും മണ്ണൊലിപ്പ് ഉണ്ടാവുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്യുന്നുഎന്തുകൊണ്ടാവും ബാബാ സെഗിയെ പോലെ ഒരാളെ സ്വീകരിക്കാന്‍ അവളെപ്പോലെ ഒരുത്തി തയ്യാറായത് എന്നത് തന്നെയും അവര്‍ക്ക് ഊഹിക്കാനാവുന്നുമില്ല.

സഹഭാര്യമാര്‍ക്ക് ഊഹിക്കാനാവാത്ത ആ പുരാവൃത്തം നോവലില്‍ പതിയെ ചുരുള്‍ നിവരുന്നുണ്ട്പതിനഞ്ചാം വയസ്സില്‍ ഓര്‍ക്കാപ്പുറത്ത് ഏറ്റുവാങ്ങേണ്ടിവന്ന ബലാല്‍ക്കാരംതന്നെകുറിച്ചുള്ള വീട്ടുകാരുടെ വലിയ പ്രതീക്ഷകള്‍ തകരാതെ നോക്കാന്‍ ആരുമറിയാതെ നടത്തേണ്ടിവന്ന ഗര്‍ഭചിദ്രംപ്രണയമെന്നു ധ്യാനിച്ചിരുന്ന സെഗുന്‍ പുറം കാലുകൊണ്ട്‌ തന്നെ തട്ടിക്കളഞ്ഞു പോയതിന്റെ വേദന. “ആ നിമിഷത്തിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്ഞാന്‍ അവനു ഒന്നുമായിരുന്നില്ല എന്ന്.” നോവലിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 'ബഹുഭാര്യത്വം സ്വര്‍ണ്ണം കുഴിക്കുന്നവര്‍ക്കും കാട്ടുവാസികള്‍ക്കും ഉള്ളതാണ്നല്ല ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്ന വിദ്യാസമ്പന്നകളായ പെണ്‍കുട്ടികള്‍ക്കുള്ളതല്ലഎന്ന് വിലക്കുന്ന മമ്മയെ അവള്‍ അവഗണിക്കുന്നു. “ഉവ്വ്ഞാനീ വീട് തെരഞ്ഞെടുത്തുപ്രതിമാസ അലവന്‍സിനു വേണ്ടിയല്ല , ലേസു പിടിപ്പിച്ച സ്കേര്‍ട്ട് സ്യൂട്ടിനു വേണ്ടിയല്ല , മുത്തു പിടിപ്പിച്ച ബ്രേസ് ലെറ്റിനും വേണ്ടിയല്ലഞാന്‍ എന്റെ ജീവിതം തിരിച്ചു പിടിക്കാനാണ് ഈ വീട് തെരഞ്ഞെടുത്തത്ആരുമറിയാതെ മുറിവുണക്കാന്‍നിങ്ങള്‍ ഒരിക്കല്‍ ഒരു വീട് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ അവരോടൊപ്പം കഴിയണംനിങ്ങളുടെ സുഹൃത്തുക്കള്‍ അയാളെ ഒരു ബഹുഭാര്യസ്ഥനായ ഭീകരജന്തു എന്നു വിളിക്കുമ്പോഴും നിങ്ങള്‍ അയാള്‍ക്കൊപ്പം നില്‍ക്കണംഅയാളൊരു പെരും തീറ്റക്കാരനായ ഉറാങ്ങുട്ടാന്‍ ആണെന്ന് നിങ്ങളുടെ മമ്മ പറയുമ്പോഴും നിങ്ങള്‍ അയാള്‍ക്കൊപ്പം നില്‍ക്കണംനിങ്ങള്‍ അയാളെ മറ്റൊരു വെളിച്ചത്തില്‍ നോക്കുന്നുഅപ്പോള്‍ അതാ ഒരു ഭീമാകാരനെങ്കിലും ഹൃദയാലുവും വിശാലമാനസ്കനുമായ ഒരാള്‍ '. അവള്‍ ശുഭാപ്തി വിശ്വാസത്തോടെ സഹഭാര്യമാരുടെ ക്രൂരത സഹിക്കാന്‍ തയാറാണ്. “ഒരു നാള്‍ അവരെന്നെ ഈ കുടുംബത്തിലെ ഒരംഗമായി സ്വീകരിക്കുംഒരു നാള്‍ എനിക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടാവുംഎല്ലാം അതാതിന്റെ സ്ഥാനത്ത് എത്തുംഎന്റെ ഭര്‍ത്താവ് വീണ്ടും എന്നില്‍ സന്തുഷ്ടയാവുംഎന്റെ വന്ധ്യത അദ്ദേഹത്തിന്റെ സ്നേഹം നശിപ്പിക്കുന്നതിനു മുമ്പുണ്ടായിരുന്ന പോലെ.' എന്നാല്‍ സെഗിയുടെ ക്രൂരമായ അന്ത്യം അവളെ ബോധ്യപ്പെടുത്തും: “ഞാന്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഈ വീട്ടില്‍ ഞാന്‍ മരിക്കും.”

 

തകിടം മറിയുന്ന സമവാക്യങ്ങള്‍

 

സെഗിയുടെ മരണവും ആശുപത്രിയിലെ വെളിപ്പെടലുകളും അലാവോ കുടുംബത്തിലെ ജീവിത സമവാക്യങ്ങളെല്ലാം തകിടം മറിക്കുന്നുബാബാ സെഗി ഒരു പുരുഷന് സഹിക്കാവുന്ന ഏറ്റവും വലിയ അവമതിയില്‍ തളര്‍ന്നു പോയിരിക്കുന്നു. "തന്റെ ജീവിതം വെറുമൊരു നിഴലായിരുന്നു എന്നും താന്‍ വിശ്വസിച്ചതിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഒരു വിടവുണ്ട്‌ എന്നും ഒരു പുരുഷന്‍ തിരിച്ചറിയുക എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ലതന്റെ മക്കള്‍ തന്റെ മക്കളല്ല എന്നും ഒരു പുരുഷന്‍ തിരിച്ചറിയുക എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമല്ലഎന്നാല്‍ , ഒടുവില്‍ , എല്ലാം ഏറ്റു പറയുന്ന ഇയാ സെഗി തന്നെ പോംവഴിയും നിര്‍ദ്ദേശിക്കുന്നുകുട്ടികള്‍ ബാബാ സെഗിയുടെത് തന്നെയാണ്വിത്തിടുന്നവനല്ല പിതാവ്അവര്‍ക്ക് വേണ്ട സ്നേഹവും പരിചരണവും നല്‍കി പോറ്റിവളര്‍ത്തുന്നവന്‍ തന്നെയാണ്ഈ കുട്ടികള്‍ക്ക് അത് ബാബാ സെഗി അല്ലാതെ മറ്റാരാണ്‌ഒരു മാതാവിന് കിട്ടാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ താന്‍ അനുഭവിച്ചു കഴിഞ്ഞുജീവിച്ചിരിക്കെസ്വന്തം മകളുടെ മരണം കാണേണ്ടി വന്നുഇനി ആരുമൊന്നും അറിയരുത്ജീവിതം മുന്നോട്ടു തന്നെ പോകട്ടെഏട്ടത്തിയുടെ മരണത്തില്‍ തളര്‍ന്നു പോകുന്ന അകിന്ന് ബാബാ സെഗി നല്‍കുന്ന ഉപദേശത്തില്‍ ആ ജീവിത പാഠം അടങ്ങിയിട്ടുണ്ട്. “നീ കരുത്ത് കണ്ടെത്തുംനമ്മളൊക്കെ കരുത്ത് കണ്ടെത്തണംആണുങ്ങള്‍ക്ക് അതങ്ങനെയാണ്ചിലപ്പോള്‍ ഉണരുമ്പോള്‍ നമ്മള്‍ കണ്ടെത്തിയേക്കാംകാര്യങ്ങള്‍ നമ്മള്‍ കരുതിയ പോലെയേ ആയിരുന്നില്ല എന്ന്പക്ഷെ നമുക്കെന്തു ചെയ്യാനാവും?” ഒപ്പം അയാള്‍ മകന് ഒരുപദേശവും നല്‍കുന്നു.: ഒരൊറ്റ സ്ത്രീയെ വിവാഹം ചെയ്യുകഅവള്‍ പറയാതെ പോകുന്ന വാക്കുകള്‍ക്ക് ചെവിയോര്‍ക്കുകപക്ഷെ പുതിയ സമവാക്യത്തില്‍ തനിക്കിനി ഇടമില്ലെന്നു ബോലാന്‍ലേ മനസ്സിലാക്കുന്നു. “അദ്ദേഹത്തിന്റെ കണ്ണുകളിലെ ദുഃഖം ഞാന്‍ കണ്ടുഎനിക്ക് തോന്നിഞങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ ഒരു പ്രത്യേക ഉദ്ദേശത്തിനു വേണ്ടി എങ്ങിനെയോ കൂട്ടിമുട്ടിയതാണെന്നും അതൊരിക്കലും ഒരുമിച്ചു പോകാന്‍ വിധിക്കപ്പെട്ടതായിരുന്നില്ല എന്നും അപ്പോള്‍ അദ്ദേഹത്തിനു മനസ്സിലാവുകയായിരുന്നു എന്ന്.” ഒന്നിനുവേണ്ടിയുമല്ലാതെ മരിച്ചു പോയ ഒരു പെണ്‍കുട്ടിയെ ഓര്‍ത്തുകൊണ്ട്‌ അവിടം വിടുമ്പോള്‍ തനിക്കൊരിക്കലും ഭാഗബാക്കാവാന്‍ കഴിയാതെ പോയ , ചരിത്രത്തിലെ മറ്റേതോ കാലത്തില്‍ നിന്ന്ലോകത്തില്‍ നിന്ന് തിരിച്ചു പോവുന്നതായി ബോലാന്‍ലേക്ക് തോന്നുന്നുആര്‍ക്കറിയാംഒരു നാള്‍ താന്‍ അയാളെ ഓര്‍ത്തേക്കുംഒരു പക്ഷെ സ്നേഹത്തോടെത്തന്നെ എന്ന് അവള്‍ സ്വയം പറയുന്നു.

 

ചരിത്രത്തില്‍ വികാസദശയില്‍ പിന്നെലെങ്ങോ ഉറഞ്ഞുപോയ മനുഷ്യരുടെ ദൈന്യവും സംത്രാസവും ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ലോല ഷോനെയിന്‍ 'ബാബ സെഗി'യില്‍ . ആദ്യ നോട്ടത്തില്‍ വെറും അടുക്കളപ്പോരിന്റെ ദ്വിമാനതയും മുത്തശ്ശിക്കഥയിലെ 'മൂന്നു ദുര്‍മന്ത്രവാദിനിക'ളെയും ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതങ്ങളില്‍ അനുഭവിച്ചതും കടന്നു പോന്നതുമായ ദുര്‍വ്വിധികള്‍ അതിശയോക്തി കൂടാതെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം പതിവ് ഫെമിനിസ്റ്റ് ചേരുവകള്‍ക്കപ്പുറത്താണ്സ്നേഹം തേടിയിടത്തെല്ലാം പരാജയപ്പെടുകയും അഭയം ലഭിക്കുന്നയിടത്തില്‍ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വഞ്ചനാത്മക മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന നിരക്ഷരരും അശിക്ഷിതരുമായനിലനില്‍പ്പിനു നേരെയുള്ളതെന്നു തങ്ങള്‍ക്ക് തോന്നുന്ന ഭീഷണിയെ പരിമിത ബുദ്ധിയില്‍ തെളിഞ്ഞ നശീകരണ ചിന്തയോടെ നശിപ്പിക്കാന്‍ ശ്രമിച്ച് കൊടിയ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന മൂന്നു മുതിര്‍ന്ന സ്ത്രീകളും ഗാംഭീര്യം തികഞ്ഞവരെല്ലെങ്കിലും ദുരന്ത നായികമാര്‍ തന്നെവലിയ ശരീരത്തിനൊത്ത വലിയ മനസ്സും സ്വന്തമായുണ്ടെങ്കിലും ജീവിതം തന്നോട് കാണിക്കുന്ന നെറികേടിനു മുന്നില്‍ അന്തിച്ചു നില്‍ക്കുന്ന ബാബാ സെഗിയും അനുവാചകന്റെ സഹതാപം നേടിയെടുക്കുന്നുതനിക്കു ചേരാത്തതെന്നറിഞ്ഞു കൊണ്ട് തന്നെപിഞ്ഞിപ്പോയ ജീവിതം സ്വരുക്കൂട്ടാന്‍ പരീക്ഷണത്തിന് മുതിര്‍ന്നു അതും പാളിപ്പോയ ബോലാന്‍ലേയും എവിടെയും ആദ്യം ബലിയാവുക ഒന്നിലും പെടാത്ത നിഷ്കളങ്ക ജന്മങ്ങളാണെന്നു ഓര്‍മ്മിപ്പിച്ചു ഒടുങ്ങിപ്പോവുന്ന സെഗിയും നൊമ്പരമായിത്തന്നെ വായനക്കാരനെ പിടികൂടും.

(സാകേതം മാസിക, ഫെബ്രുവരി. 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 127-134)

To purchase, contact ph.no:  8086126024

Also read:

Stay with Me by Aỳbámi Adébáỳ

https://alittlesomethings.blogspot.com/2017/12/blog-post_57.html

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html


Sunday, February 5, 2017

Pandavapuram by Sethu (Malayalam Novel)

ചിത്തഭ്രമങ്ങളില്‍ കുടിപാര്‍പ്പിക്കല്‍ - 'പാണ്ഡവപുരംവീണ്ടും വായിക്കുമ്പോള്‍





അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് സഞ്ചയിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന പേര്‍ഷ്യന്‍ ഇതിഹാസമായ 'അമീര്‍ ഹംസയുടെ സാഹസങ്ങള്‍ ' എന്ന ബൃഹദ് കഥാ പരമ്പരയില്‍ ഒരിടത്ത് കഥാനായകന്റെ മുന്നില്‍ വിധിതീര്‍പ്പിനായി എത്തുന്ന ഒരു വേശ്യയുടെ കേസുണ്ട്ഒരാള്‍ തനിക്കു അര്‍ഹതപ്പെട്ട പ്രതിഫലം നിഷേധിക്കുന്നു. എന്നാല്‍ കുറ്റാരോപിതന് പറയാനുള്ള കഥ മറ്റൊന്നാണ്അവളെയാണ് താന്‍ നിനവില്‍ പാര്‍ത്തതെങ്കിലും തനിക്കുണ്ടായത് സ്വപ്ന സ്ഖലനമാണ്ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അവള്‍ക്ക് പ്രതിഫലം നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലസ്ത്രീയാവട്ടെതന്നിലൂടെ കാമ പൂര്‍ത്തീകരണം സാധ്യമായ നിലക്ക് അത് തനിക്കര്‍ഹതപ്പെട്ടത്‌ തന്നെയാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുനീതിമാനായ അമീര്‍ സ്ത്രീക്കനുകൂലമായി വിധിക്കുന്നു.

ആഗ്രഹ ചിന്തയെ സ്വപ്നമായും തീവ്രമായ ആഗ്രഹചിന്തകളെ നിരന്തര പരിചരണത്തിലൂടെ ഏതാണ്ടൊരു മൂര്‍ത്തമായ ബാധ -obsession - ആയി വളര്‍ത്തിയെടുത്തും അഗമ്യഗമനം നടത്തുകയും പ്രാപിച്ചു സംതൃപ്തി നേടുകയും ചെയ്യുക എന്നത് അത്ര അസാധാരാണമൊന്നുമല്ലവിചിത്ര മനോവ്യാപാരമായി അത്തരം സങ്ക്ല്‍പ്പനങ്ങള്‍ ഉടല്‍ സാന്നിധ്യമായി അനുഭവപ്പെടുന്ന അവസ്ഥ സ്കിസോഫ്രേനിയയുടെ വിഹ്വലതകള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരില്‍ വ്യക്തിയുടെ മാനസികാരോഗ്യത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുംഎന്നാല്‍ , ആര്‍ജ്ജിത ബോധങ്ങളുടെ ഇടുക്കുതൊഴുത്തുകളില്‍ പെട്ടുപോവുന്നവര്‍ മറ്റുള്ളവരുടെതിലേറെ സ്വന്തം മൂല്യ ബോധങ്ങളുടെ വിചാരണയിലാണ് പ്രാകൃതജൈവ ചോദനകളുടെ ഇത്തരം വിളിക്കു മുന്നില്‍ ശ്വാസം മുട്ടിപ്പോവുകവിക്റ്റോറിയന്‍ സദാചാര നിയമങ്ങളുടെ വീര്‍പ്പുമുട്ടലില്‍ മിനാ ഹാര്‍ക്കര്‍ക്ക് തന്റെ ജന്മാന്തര പ്രണയമായ ഡ്രാക്കുള പ്രഭുവിനോട്‌ ചേരാന്‍ ശ്രമിക്കുമ്പോള്‍ ഏറെയുണ്ട് മറികടക്കാനാവാത്തതായിജോനാഥാന്‍ പ്രതിനിധാനം ചെയ്യുന്ന അവളുടെ ജീവിതാവസ്ഥയുടെ മുഴുവന്‍ തടസ്സങ്ങളും അതില്‍പ്പെടുംലൂസി വെസ്റ്റെന്‍ റാ പ്രതിനിധാനം ചെയ്യുന്ന കെട്ടുപാടുകളില്ലാത്ത ജൈവചോദനകള്‍ മിനയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും അന്തിമമായി അവളുടെ ലോകം സ്വാതന്ത്ര്യ നിരാസത്തിന്റെതും കീഴൊതുങ്ങിയ സുരക്ഷിതത്വത്തിന്റെതും ആണ്പാണ്ഡവപുരം ഒരു കാസില്‍ ഡ്രാക്കുളയുടെ വിചിത്ര ഭീകരതയുടെ സൗന്ദര്യത്തെ തിരിച്ചിടുന്ന ഓക്കാനം തോന്നുന്ന മഞ്ഞപ്പുക പിടിച്ച ഒരു വ്യാവസായിക ചേരിയാണ് എന്നത് യാദൃശ്ചികമല്ല. 'കറുത്തു മെലിഞ്ഞ വണ്ടിക്കാരന്റെ വയസ്സന്‍ കുതിരയുടെ കുളമ്പടിശബ്ദ'വും കൊമ്പന്‍ മീശക്കാരനായ പാറാവുകാരനും 'ഫാക്റ്ററിയിലെ നീണ്ട പുകക്കുഴലുകള്‍ തുപ്പുന്ന വിഷവാതകം ശ്വസിച്ച് പഴുത്ത മുഖമുള്ള മനുഷ്യ'രും അടയാളപ്പെടുത്തുന്ന പാണ്ഡവപുരം തണുത്തുറഞ്ഞ ട്രാന്സില്‍വാനിയയുടെ ഭീകരതയിയന്ന മൂകസൗന്ദര്യത്തിന്റെ ദയനീയമായ എതിരറ്റമാണ്പുരുഷ മേല്‍ക്കോയ്മയുടെ മൃതിതുല്യമായ വിധേയത്വങ്ങളില്‍ അസംതൃപ്തകളായ സുമംഗലികള്‍ പ്രണയമെന്ന വിഷം ജാരന്റെ ഗന്ധര്‍വ സ്പര്‍ശമായി തങ്ങളെയും കടാക്ഷിക്കുന്നത്‌ കണ്‍പാര്‍ത്തിരിക്കുന്നആശയറ്റവളുടെ എരിഞ്ഞു തീരല്‍ മനോഗതിയില്‍ പ്രണയാഗ്നി കാത്തിരിക്കുന്ന ഒരിടംപാണ്ഡവപുരത്തെക്കാള്‍ ദുരൂഹത ദേവിയുടെ തറവാട്ടുവീട്ടില്‍ അനുഭവപ്പെടുന്നു എന്നതും 'അജ്ഞാതമായ രഹസ്യങ്ങള്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഏതോ പ്രാചീനമായ ഇരുട്ട്അവിടെ അനുഭവപ്പെടുന്നതായും വിവരിക്കപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഗന്ധര്‍വ്വന്‍ എന്ന സങ്കല്പ്പനത്തില്‍ അടങ്ങിയിരിക്കുന്ന കുറ്റബോധം ഒഴിവാക്കാനുള്ള തന്ത്രം - അമാനുഷിക ഭാവങ്ങളുള്ള ജാരന്‍ പ്രാപിക്കുമ്പോള്‍ ഉത്തരവാദി താനല്ലാത്തത് കൊണ്ട് തനിക്കു കുറ്റമില്ല എന്ന കുമാരിമാരുടെ ആശ്വാസം - ആവശ്യപ്പെടുന്ന മധ്യകാല യുക്തിബോധം ലഭ്യമല്ലാത്തത് കൊണ്ട് ജാരന്‍ വെറും മനുഷ്യനായിപ്പോവുന്നു എന്നിടത്താണ് ദേവി തോറ്റുപോകുന്നത്ഒരു പെണ്ണിനെ 'പിഴപ്പിക്കുന്നതിന്റെ'/ പ്രാപിക്കുന്നതിന്റെ ഉത്തരവാദിത്തം പോലും സ്വയം ഏല്‍ക്കാന്‍ കഴിയാത്ത ദുര്‍ബ്ബലനുമായുള്ള വേഴ്ചയില്‍ ഉത്തരവാദിത്തംഒടുവില്‍തന്റേതു തന്നെയാണ്കുറിയേടത്ത് താത്രിയെ പോലെ തന്നെ അവഗണിച്ചും ലൈംഗിക വസ്തുവായി മാത്രം കണ്ടും അപമാനിച്ച പുരുഷ ലോകത്തിന്റെ പ്രതിനിധാനമായ കുഞ്ഞുക്കുട്ടേട്ടനും പുറം ലോകവും തന്നെ ഭരിക്കേണ്ടതില്ല എന്ന ദേവിയുടെ പ്രതിരോധത്തിന്, ആവാഹിച്ചു വരുത്തിയ ജാരന്റെ പോലും പിന്തുണ കിട്ടാതാവുന്നത് കാലം തെറ്റി സംഭവിക്കുന്ന ഈ പ്രതിഷേധത്തിന്റെ നിലയില്ലായ്മ മൂലമാണ്ഇബ്സന്റെ നോറയെ പോലെ പുതിയ കാലത്തിന്റെ പ്രതിഷേധം ആവശ്യപ്പെടുന്ന ഒരു ഇറങ്ങിപ്പോക്ക് ദേവിയുടെ സങ്കല്‍പ്പത്തില്‍ പോലുമില്ല താനുംദേവി പുറം ലോകത്തേക്ക് തേടിയിറങ്ങുകയല്ലവല നെയ്തു കാത്തിരിക്കുകയാണ്കണ്ടെത്തി കൂടെപ്പോവുകയല്ല, ആവാഹിച്ചു വരുത്തി കുടിയിരുത്തുകയാണ് അവളുടെ മാര്‍ഗ്ഗംഒരു അതീന്ത്രിയ ശക്തിയും അവകാശപ്പെടാനില്ലാത്തപരാജയ ബോധത്തിന് അതിവേഗം അടിപ്പെട്ടു പോവുന്ന വെറുമൊരു മനുഷ്യനെതന്റെ പരിമത ബോധങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍ മെനഞ്ഞുണ്ടാക്കിയ ഒരു പാഴ് ജന്മത്തെ കുടിയിരുത്തിയിട്ട് ഒന്നും നേടാനില്ലെന്നും ഒരു കീഴടക്കലിന്റെ സുഖംപോലും തരാന്‍ കഴിയാത്ത വെറും ദുര്‍ബ്ബലന്‍ മാത്രമാണ് അയാളെന്നും തിരിച്ചറിയുമ്പോഴാണ് ആത്യന്തികമായി തന്റേതു വെറുമൊരു പാഴ് വേലയായിരുന്നു എന്ന് അവള്‍ മനസ്സിലാക്കുക.

ഉടലിലാണ് ജാരന്റെ നിയോഗം പൂര്‍ണ്ണമാവുക എന്നിരിക്കേസുന്ദരിയും എകാകിനിയുമായ അയല്‍വാസിനിയെ 'വെറുതെവെറുതെഅങ്ങ് ഇഷ്ടപ്പെടുകയും ഒരിക്കലും ആ ഇഷ്ടം രതിപൂര്‍ണ്ണമാവാതിരിക്കുകയും ചെയ്യുമ്പോള്‍ ആ പുരുഷന്‍ജാരന്‍ എന്ന നിയോഗത്തിന് ഒരു അനനുയോജ്യന്‍ (aberration) ആയിത്തീരുകയാണ്. 'അവന്റെ വരവ് ആകാശത്തു കൂടെയല്ലഅവന്റെ കാലുകള്‍ മണ്ണില്‍ തൊടുന്നവയാണ്വലവീശി കുരുക്കാനും കീഴടക്കി അടിമയാക്കാനും വേണ്ടി ജനിച്ചവന്‍.' സ്വന്തം ഭര്‍ത്താവിന്റെ മരണം എപ്പോഴെങ്കിലും ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഭൂമുഖത്തുണ്ടാവില്ല എന്ന നിരീക്ഷണം മുന്നോട്ടു വെക്കുമ്പോഴും ആ ഭര്‍തൃവധ വാഞ്ചയിലാണ് ഒരു ജാരന്റെ ഇടമെന്ന് അയാള്‍ വേണ്ടും വിധം മനസ്സിലാക്കുന്നില്ലഅഥവാതന്റെ തന്നെ തിരിച്ചറിവിനെ ജന്മ സാഫല്യത്തിനായി ഉപയോഗിക്കുന്നതില്‍ അയാളൊരു പരാജയമാണ്. 'പാതിവൃത്യത്തിന്റെ വിശുദ്ധി തുടങ്ങിയ സങ്കല്പങ്ങള്‍ ഒന്നുമല്ല എന്നെ തടുത്തുനിര്‍ത്തിയത്എന്നൊക്കെ അവകാശപ്പെടുമ്പോഴും 'നിങ്ങളെ അശുദ്ധമാക്കുന്നതിനെ കുറിച്ച് എനിക്കോര്‍ക്കാന്‍ വയ്യായിരുന്നുഎന്ന് തന്നെ ഭരിക്കുന്ന രതിയെ സംബന്ധിച്ച പരമ്പരാഗത സദാചാര ബോധത്തിന്റെ ഇടുങ്ങിയ ചിന്തകള്‍ മൂടിവെക്കാന്‍ അയാള്‍ പാടുപെടുന്നു. 'ആശ്വാസം തേടുന്നവരുടെ മനസ്സില്‍ പാണ്ഡവപുരം രൂപം കൊള്ളുന്നു'വന്നു ആവര്‍ത്തിച്ചു സ്വയം ന്യായീകരിക്കുമ്പോഴും തന്റെ സര്‍ഗ്ഗവ്യാപാരത്തിന്റെ സൃഷ്ടിയായ ആ ഇടം 'ഒരാശ്വാസം മാത്രമാണ്എന്നും സ്ഥായിയായ ഒരഭയമല്ലെന്നും ദേവി തിരിച്ചറിയുന്നു.

ദ്രൗപതിയുടെയും ദുര്‍ഗ്ഗയുടെയും സങ്കല്പങ്ങള്‍ ദേവിയുടെ പാത്രസൃഷ്ടിയില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് ചിന്തിക്കാന്‍ തോന്നുന്നത്വെറുമൊരു സ്വപ്നസഞ്ചാരത്തിന്റെ തലത്തിനപ്പുറത്തേക്ക് ഏറെയൊന്നും ബാക്കിവെക്കുന്നില്ല ദേവിയുടെ കര്‍തൃത്വത്തിന്റെ ഫലം എന്നത് കൊണ്ടാണ്ജാരന്റെ നഗ്ന ശരീരത്തില്‍ ദുര്‍ഗ്ഗയെ പോലെ നൃത്തം ചെയ്യണമെന്നും കുടല്‍മാല കഴുത്തിലണിയണമെന്നും ചോരയെടുത്തു പൊട്ടു കുത്തണമെന്നുമൊക്കെ കേട്ടുപഠിച്ച പുരാണനായികമാരുടെ ഓര്‍മ്മയില്‍ ഒരൂക്കിന് ദേവി ആവേശം കൊള്ളുന്നുണ്ടെങ്കിലും എല്ലാം വെറുമൊരു തോന്നലാണെന്ന് അവള്‍ക്കറിയാത്തതല്ല. 'എല്ലാം കെട്ടുകഥകള്‍ തന്നെഞാനും നിങ്ങളും പാണ്ഡവപുരവും ഈ മഹാപ്രപഞ്ചവുംഎന്ന സമവാക്യത്തില്‍ നിന്ന് വേദാന്തത്തിന്റെ സാമാന്യവല്‍ക്കരണമായ ആദ്യത്തെയും അവസാനത്തേതുമായ ആ രണ്ടെണ്ണം മാറ്റിവെച്ചാല്‍ അത് തന്നെയാണ് നോവലന്ത്യം ദേവിക്കും വായനക്കാര്‍ക്കും കാത്തുവെക്കുന്ന തിരിച്ചറിവുംഒരാള്‍ക്ക് തന്നോട് തന്നെയുള്ള ബാധ്യതയായും ചിലപ്പോഴൊക്കെ അഹന്തയുടെ ആവശ്യമായും അനുഭവപ്പെടുന്ന യുക്തിക്കിണങ്ങുന്ന ഒരു ഭൂതകാലമെന്ന സ്വപ്നംതാനെന്തുകൊണ്ട് കുഞ്ഞുകുട്ടേട്ടന് വെറുക്കപ്പെട്ടവളായി എന്ന സമസ്യയില്‍ ചെന്നു മുട്ടുമ്പോഴാണ് പാണ്ഡവപുരത്തെ താന്‍ മെനഞ്ഞുണ്ടാക്കിയതെന്നു ദേവി ഏറ്റുപറയുന്നുണ്ട്എല്ലാവരും അവളുടെ വിധിയെന്ന് എഴുതിത്തള്ളിയ തോല്‍വിയെ വിജയമാക്കി മാറ്റാന്‍ പാണ്ഡവപുരത്തെ ജാരന്മാരെ മുഴുവന്‍ ആവാഹിച്ചു വരുത്തി    'അവരുടെ അഹന്തയുടെപൗരുഷത്തിന്റെപത്തിയില്‍ അഞ്ഞാഞ്ഞ്, എണ്ണിയെണ്ണി, ചവിട്ടി ആ പത്തികള്‍ താഴ്ത്തും ..' എന്നൊക്കെ മോഹിക്കുമ്പോഴും 'ഒന്നുകില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ' വരാനിടയുള്ള മറ്റൊരു പരാജിതനായഒന്നിനും കൊള്ളാത്ത ജാരനെ നിഷ്ഫലം കാത്തിരിക്കുന്ന വെറുമൊരു ഭ്രമസ്വപ്ന സഞ്ചാരിണി മാത്രമാണ് ദേവിആ അര്‍ത്ഥത്തില്‍ , നോവലിന്റെ പാഠത്തില്‍ വായിച്ചെടുക്കാവുന്ന ഒരു മെറ്റാ നരേറ്റീവ് തലം തുറന്നു വെക്കുമ്പോഴുംസ്വന്തം ഉള്ളില്‍ നിന്നിറക്കി വിട്ട ഒരു നിഴലിനെ തനതായ വ്യക്തിത്വം നല്‍കി സ്വതന്ത്രനാക്കാനാവുന്ന ഒരു മികച്ച കവിയുടെ സര്‍ഗ്ഗധൈര്യം അവകാശപ്പെടാനില്ലാത്തസ്വന്തം സ്വപ്നത്തെപോലും സ്വതന്ത്രമാക്കാന്‍ കഴിയാത്തതന്റെ പരിമിത ബോധ്യങ്ങളില്‍ കുരുങ്ങി ശ്വാസംമുട്ടി മരിക്കാന്‍ പാകത്തില്‍ വികല ജന്മങ്ങള്‍ക്ക് അല്പപ്രാണന്‍ മാത്രം നല്‍കാനാവുന്ന പരാജയപ്പെട്ട കവിഒരു ബാധകൂടലിന്റെ ദുര്‍ഗ്രാഹ്യതയോഒരു ചെറുത്തുനില്‍പ്പിന്റെ തീക്ഷ്ണതയോഒരു സ്വയം പ്രകാശനത്തിന്റെ ആവിഷ്കാര നവീനതയോ ദേവിയുടെ വിനിമയങ്ങള്‍ക്ക്‌ ആരോപിക്കുക അസ്ഥാനത്താവുംപരിമിതികളില്‍ വീര്‍പ്പുമുട്ടുകയും മുറിച്ചുകടക്കണമെന്നു ആഗ്രഹിക്കുകയും അങ്ങനെ ചെയ്യുന്നുവെന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും എന്നാലപ്പോഴൊക്കെയും പതിവുചാലുകളില്‍ നിന്ന് മോചനമില്ലാതെ അടിഞ്ഞു പോവുകയും ചെയ്യുന്ന ഒരു ഇരജന്മം തന്നെയായി ദേവിയെ കാണുന്നതാവും പാത്രസൃഷ്ടിയുടെ തനിമയിലേക്കുള്ള വാതില്‍ എന്ന് പറയാം. ഒപ്പം, സകറിയ്യയിലും ('ഒറ്റക്കണ്ണുള്ള ജാരന്മാര്‍ ') ടിവികൊച്ചുബാവയിലും  ('അലമാരയില്‍ ഒരു ജാരന്‍ ') പിവിഷാജികുമാറിലും ('ജാരദംശനം') ഒക്കെയായി മലയാള സാഹിത്യത്തില്‍ പില്‍ക്കാലം ആവിഷ്കരിക്കപ്പെട്ട 'ജാരന്‍എന്ന പ്രമേയം അതിന്റെ ശക്തമായ ആദ്യ വരവറിയിക്കുന്നത് പാണ്ഡവപുരത്തിലാണ് എന്നതും പ്രസക്തമാണ്.

സ്വന്തം ജീവിതത്തിലെവ്യക്തിത്വത്തിലെആഗ്രഹ ചിന്തകളിലെ ദൗര്‍ബല്യങ്ങള്‍ /കറുത്ത പാടുകള്‍ മറ്റൊരാളില്‍ പ്രക്ഷേപിച്ചു മാന്യനും വിമര്‍ശനാതീതനുമായി സാമൂഹിക ശരിതെറ്റുകളുടെ അംഗീകൃത സീമകളില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന സുഖലോലുപതയുടെ ആലിഗറിയാണ് 1890-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോറിയന്‍ ഗ്രേ. (The Picture of Dorian Grey - ഓസ്കാര്‍ വൈല്‍ഡ്).  വിക്റ്റോറിയന്‍ സദാചാര കാപട്യങ്ങളുടെ നേര്‍ക്കുള്ള നിശിത പരിഹാസമാണ് വൈല്‍ഡിന്റെ പ്രതിഭയെ എക്കാലവും ചൊടിപ്പിച്ചു നിര്‍ത്തിയത് എന്നത് സുവിദിതമാണ്സാഹിത്യത്തില്‍ സാമൂഹിക / വൈയക്തിക ഹിപ്പോക്രസിയുടെ അനാവരണം വിഷയമാക്കുമ്പോഴൊക്കെ ഒരാദിരൂപം പോലെ ഡോറിയന്‍ ഗ്രേ പില്‍ക്കാല എഴുത്തുകാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. 1982- ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് - ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുരോയുടെ 'മലകളുടെ ഒരു വിളറിയ കാഴ്ച' (A Pale View of Hills ) എന്ന നോവലിലെ എത് സുകോ എന്ന കഥാപാത്രം, ഓര്‍ക്കാനിഷ്ടപ്പെടാത്ത തന്റെ തന്നെ ഭൂതകാലം താന്‍ തന്നെ മെനഞ്ഞുണ്ടാക്കിയ സചികോ എന്ന കഥാപാത്രത്തിന് നല്‍കി സ്വയം പുതുവ്യക്തിത്വത്തിലേക്ക് കടക്കുന്നുനോവലന്ത്യത്തില്‍ ഒരൊറ്റ വാക്യത്തില്‍ ഒളിപ്പിച്ചു വെച്ച സൂചകത്തില്‍ സ്വയം വെളിപ്പെടുന്നുണ്ടെങ്കിലും അതിനു ശേഷവും എത് സുകോ താന്‍ ആഗ്രഹിച്ച ആ അഭിലഷണീയ വ്യക്തത്വത്തില്‍ ജീവിതം തുടരുന്നു. അഥവാ, കുടഞ്ഞു കളയേണ്ടതെന്നു സ്വയം തീരുമാനിച്ച വ്യക്തിത്വത്തെ പുറകിലുപേക്ഷിക്കാന്‍ എത് സുകോക്ക് തടസ്സങ്ങളില്ലഅത് ഒരമ്മ എന്ന നിലയില്‍ തനിക്കു സംഭവിച്ച പരാജയത്തിന്റെയും മകളുടെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെയും കരിനിഴല്‍ പേറുന്നുവെങ്കിലും. 1979-ല്‍ ആണ് പാണ്ഡവപുരം പുറത്തുവരുന്നത്‌ എന്നത്ഏതാണ്ട് ഒരെകാലത്തില്‍ വ്യത്യസ്ത സ്ഥല രാശികളില്‍ എഴുതപ്പെട്ട ഈ രണ്ടു കൃതികളെ സമാനതകളിലും വൈജാത്യങ്ങളിലും വെറുതെ ഒന്ന് ചേര്‍ത്തുവെക്കാന്‍ പ്രേരണ നല്‍കുന്നു.

 

(എഴുത്ത് മാസിക ഫെബ്രുവരി, 2017)

 

Thursday, February 2, 2017

Deshathinte Jathakam by K.R. Viswanathan (Malayalam Novel)

പിഴുതെറിയപ്പെടുന്നവരുടെ ഇതിഹാസങ്ങള്‍




അസാധാരണമായ വായനാക്ഷമതയുള്ള നോവലാണ്  പൂർണ്ണ ഉറൂബ് അവാർഡ് നേടിയ ശ്രീകെആർവിശ്വനാഥന്റെ 'ദേശത്തിന്റെ ജാതകം'. ഘടനയിലും പാത്ര വൈവിധ്യത്തിലും അവരുടെ പുരാവൃത്താഖ്യാനങ്ങളിലും ദേശപുരണങ്ങളെ പശ്ചാത്തലം എന്നതിലുപരി ജൈവസാന്നിധ്യമാക്കി സചേതനമാക്കുന്ന രചനാപാടവത്തിലും മലയാള സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഈടുവെപ്പുകൾ ആയ ഖസാക്കിന്റെ ഇതിഹാസംഒരു ദേശത്തിന്റെ കഥവിഷകന്യകമാവേലി മന്റം തുടങ്ങിയ കൃതികളുമായി സർഗ്ഗ സംവാദത്തിനും താരതമ്യത്തിനും ഒട്ടേറെ ഇടങ്ങൾ കാത്തു വെക്കുന്നുണ്ട് 556 പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇതിഹാസമാനമുള്ള ഈ നോവൽ.

തുടക്കവും ഒടുക്കവും ചേരുന്ന വലയം

ചെമ്പന്‍ വയല്‍ സ്കൂളിലേക്ക് പുതുതായി വരുന്ന വിനയന്‍ മാഷ്‌ മൂപ്പനാട്ടെ ആലിക്കുട്ടിയുടെ ചായക്കടയില്‍ വഴിയന്വേഷിച്ചെത്തുന്ന നിമിഷത്തില്‍ തുടങ്ങിഒരനുഭവകാണ്ഡം വൃത്തം പൂര്‍ത്തിയാക്കി എല്ലാം ഒടുങ്ങി അയാള്‍ വേറെയുമൊരു ചെമ്പന്‍ വയലിലേക്ക്‌ സ്ഥലമാറ്റ ഉത്തരവുമായി പടിയിറങ്ങുന്ന മുഹൂര്‍ത്തത്തില്‍ അവസാനിക്കുന്നഅല്ലെങ്കില്‍ അറ്റമില്ലാച്ചുഴിയായി മറ്റൊരു പെരുമഴയിലേക്ക് മറ്റൊരു വലയം തുടങ്ങുന്നമലയാളിക്ക് ഏറെ പരിചിതമായ ആ ഘടനയാണ് സ്ഥൂലാര്‍ത്ഥത്തില്‍ നോവലിനുള്ളത്എന്നാല്‍ ഇതിഹാസസാമ്യം അതിനപ്പുറത്തെക്ക് തികച്ചും വ്യതിരിക്തമായും തനതു ആഖ്യാനവ്യക്തിത്വത്തിലൂടെയും ആണ് മുന്നോട്ടു പോവുക. ചെമ്പന്‍ വയലിന്റെ ദേശീയ വാഹനമായ ആലിക്കുട്ടിയുടെ പുരാവസ്തുവായ ജീപ്പില്‍ കുന്നിന്‍ പള്ളവരെയെത്തുന്ന വിനയനെ എതിരേല്‍ക്കുക സ്ഥലത്തിന്റെ മുഴുവന്‍ നന്മകളുടെയും നിറവും ദുരന്തങ്ങളുടെ സാക്ഷിയും പരീക്ഷണ ബലിമൃഗവുമായ കുഞ്ഞാലന്‍ കുട്ടിമുസ്ലിയാര്‍ എന്ന ശുഭ്രമായ പുഞ്ചിരിയിയാണ്ഇനിയങ്ങോട്ട് വിചിത്ര വിശേഷങ്ങളും ഒറ്റക്കും കൂട്ടായുമുള്ള ദുര്‍വ്വിധികളുടെ വേട്ടയാടലും പങ്കിടുന്ന ഒരു ദേശത്തെയും മനുഷ്യരെയുമാണ് അയാള്‍ക്ക് കാണാനുണ്ടാവുകഎല്ലാത്തിനും സാക്ഷിയാവുമ്പോഴും അയാളില്‍ ഒരു നായകസ്വരൂപവും ആരോപിക്കാനാവില്ല എന്നുമാത്രമല്ലനോവലിന്റെ കേന്ദ്രത്തിലുള്ള അനേക കഥാപാത്രങ്ങളില്‍ താരതമ്യേന പിന്‍ നിരയിലേ അയാള്‍ സ്വയം അടയാളപ്പെടുത്തുന്നുമുള്ളൂ. “ഒന്നൂല് സൊര്‍കംഅല്ലേല് നരകംഎന്ന് ആലിക്ക അവതരിപ്പിച്ച ചെമ്പന്‍ വയല്‍ എന്ന സമസ്യയെ "ചെമ്പന്‍ വലഎന്ന് തിരുത്തുന്ന കൊച്ചുണ്ണി മാഷ്‌ വന്നിറങ്ങുമ്പോഴേ അയാളെ ഉപദേശിക്കുന്നുഇവിടെ നിന്നുപോയാല്‍ ഒട്ടിപ്പോവുംഇത് തന്നെപ്പോലെ ജന്മാന്തര ശാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനുള്ളവര്‍ക്കുള്ളതാണ്നാളെത്തന്നെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കൊടുക്കണം

സമസ്യകളാവുന്ന കഥാപാത്രങ്ങള്‍

ഉരുവപ്പെട്ടുകൊണ്ടിരിക്കുന്ന അണക്കെട്ട് മുക്കിക്കളയും മുമ്പുള്ള ചെമ്പന്‍ വയലിന്റെ അവസാനത്തെ ആയുസ്സവധിയില്‍ഇനിയങ്ങോട്ട് സമസ്യകളുടെ ധാരാളിത്തമാണ് വിനയനെ എതിരേല്‍ക്കുകകാസരോഗിണിയുടെ എകാന്തക്കൂട്ട് നല്‍കിയ മടുപ്പും മുഷിപ്പും അതു വളര്‍ന്നു രൂപം കൊണ്ട പീഡനത്വരയും മുപ്പതാണ്ടിന്റെ അനപത്യ ദുഖവും ചേര്‍ന്ന് ആസക്തിക്കും സ്വന്തമാക്കല്‍ മനോഭാവത്തിനുമിടയിലെ ദുരൂഹാകര്‍ഷണത്തില്‍ രാധയുടെ ഉടല്‍ സമൃദ്ധിയിലേക്ക്‌ അഗമ്യഗമനം നടത്തുന്നതിലേക്ക് എത്തുമ്പോഴും അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സരസ്വതിടീച്ചര്‍ എന്ന പ്രണയ സ്മൃതിയോടു ആര്‍ദ്രമാവുന്ന, ഒരു നിമിഷം സ്ത്രീ വിദ്വേഷത്തിന്റെ അശ്ലീലതയും ആത്മപുച്ഛം വേട്ടയാടുന്ന അടുത്ത നിമിഷം ദൈവത്തിന്റെ നേരമ്പോക്കായി തന്നെത്തന്നെ തിരിച്ചറിയുന്ന വ്യര്‍ത്ഥ ബോധത്തിന്റെ ആഴമുള്ള നിരീക്ഷണങ്ങളും പങ്കുവെക്കുന്ന കൊച്ചുണ്ണി മാഷ്‌ തന്നെയാണ് അതില്‍ ആദ്യത്തേതും മുന്നിട്ടു നില്‍ക്കുന്നതുംകൊച്ചുണ്ണി മാഷുടെ പ്രകൃതത്തിലെ പിടികൊടുക്കാത്ത വശങ്ങള്‍ നോവലില്‍ പലവുരുഒരുപക്ഷെ ഒരതിവിസ്താരത്തിന്റെ വിമര്‍ശകക്കണ്ണിന് ഇടം നല്‍കുംവിധം വരെആവര്‍ത്തിക്കപ്പെടുന്നുണ്ട്ചെമ്പന്‍ വയലില്‍ സരസ്വതി ടീച്ചര്‍ക്ക് അവകാശപ്പെട്ട ആറടി മണ്ണ് കിട്ടിക്കഴിഞ്ഞെന്ന ബോധ്യവുമായിതന്നെ സ്നേഹിച്ചവരെയൊന്നും താന്‍ കണ്ടില്ലെന്നും താന്‍ സ്നേഹിച്ചവരൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നും സ്വന്തം ജീവിതസാരം ചുരുട്ടിക്കെട്ടി ആരോടും യാത്ര പറയാനില്ലാതെഗ്രാമവേശ്യയുടെ അഭിശപ്തമായ വിധിയില്‍ നിന്ന് മോചനം തേടി കൈതേരിക്കാരനോടൊപ്പം പുതുജീവിതം തുടങ്ങാന്‍ പോയ രാധയുടെ ചുവടുകളെ രഹസ്യ പ്രതീക്ഷകളോടെ പിന്തുടര്‍ന്ന് ചെമ്പന്‍ വയലിറങ്ങുന്ന കൊച്ചുണ്ണി മാഷ്‌ സമാധാനിക്കുന്നുണ്ട്നൂറ്റാണ്ടു പിന്നിട്ട സ്കൂളിന്റെ ഉദക ക്രിയക്ക് ഒരാള്‍ മതി. പാഴായിപ്പോകാന്‍ വിധിക്കപ്പെട്ട പ്രണയജീവിത മോഹവുമായി മാഷോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ പിറകില്‍ ഉപേക്ഷിച്ച കൂട്ടും കുടുംബവും നിതാന്തമായ ഒരു വിങ്ങലായി മനസ്സില്‍ പേറിയിരുന്ന സരസ്വതി ടീച്ചര്‍അനിയനായും മകനായും കാണുന്ന വിനയനിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ നല്‍കുന്ന നൈരാശ്യങ്ങള്‍ക്കും രാധയിലൂടെ കണ്‍മുന്നില്‍ ഉയിര്‍ക്കുന്ന അവഗണനയുടെ ദുസ്സഹവേദനക്കും പരിഹാരമായാണ് കൂട്ടിലിട്ട അനന്തന്റെ ഇണര്‍പ്പുപൊട്ടിയ മൃത്യുചുംബനം കൈത്തലത്തില്‍ ആവോളം ഏറ്റുവാങ്ങി മറ്റൊരു സമസ്യയായൊടുങ്ങുകകുഞ്ഞാലന്‍ കുട്ടി മുസ്ലിയാരെ മാറ്റിനിര്‍ത്തിയാല്‍ നോവലില്‍ ഏറ്റവും നിറവുള്ള നന്മസാന്നിധ്യംമുന്നിലിരുന്ന കുട്ടികള്‍ക്കെല്ലാം അമ്മയും അന്നവുമായി മാറിയിരുന്ന സരസ്വതി ടീച്ചര്‍ തന്നെഅതുതന്നെയാണ്ഒടുവില്‍ടീച്ചറുടെ ഒരു തുള്ളി കണ്ണുനീരില്‍ ദഹിച്ചുപോവും താനെന്ന ബോധ്യത്തില്‍ രാധയുടെ വിട്ടുപോക്കിനും അതുവഴി കൊച്ചുണ്ണി മാഷുടെ ടീച്ചറോടുള്ള രോഷം ആപത്കരമാംവിധം അണപൊട്ടുന്നതിനും കാരണമാവുന്നതും

ഏദന്‍ ദ്വന്ദ്വങ്ങള്‍

നോവലിന്റെ നൈതികതയുടെ കണ്ണാടിയായി ഉയര്‍ന്നു നില്‍ക്കുന്നത് മറ്റാരേക്കാളും കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍ എന്ന സാത്വികന്‍ തന്നെയാണ്അയ്യപ്പന്‍ പറയുന്നതുപോലെ ചെമ്പന്‍ വയലില്‍ ദൈവം നടക്കാനിറങ്ങുന്നത് 'മൊയ്ല്യാരുടെ ബാങ്കിവിളി' കേള്‍ക്കുമ്പോഴാണെന്ന ജാതിമതഭേദമെന്യേയുള്ള അംഗീകാരത്തിന്റെ സ്നേഹത്തില്‍നിന്ന് നിഷ്കാസിതനും നിരാലംബനുമായി ഭ്രാന്താശുപത്രിയില്‍ ഒടുങ്ങുന്ന കുഞ്ഞാലന്‍ കുട്ടി മുസലിയാര്‍ ഒരു ദേശത്തിന്റെ അപചയത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മൂത്തമകള്‍ നബീസ അണക്കെട്ടുനിര്‍മ്മാനം സൃഷ്ടിക്കുന്ന പുത്തന്‍ ബാന്ധവങ്ങളില്‍ ചെമ്പന്‍ വയലിലെ നിലതെറ്റിയ പല യുവതികള്‍ക്കുമെന്ന പോലെ തന്റെയുള്ളില്‍ മുളപൊട്ടുന്ന ജീവന്റെ തുടിപ്പിന് സമാധാനം പറയാനില്ലാതെ ഒരു കയര്‍ കുരുക്കില്‍ സ്വയം അവസാനിപ്പിക്കുന്നതുംഒരു നാള്‍ തനിക്കു അഭയവും സാന്ത്വനവുമായിരുന്ന ചെട്ടിയാരുടെ മകനോടൊപ്പം ആമിന ഒളിച്ചോടുന്നതും പുതുപണ്ഡിതന്റെ വരവോടെ അവഗണനയുടെ കൈയ്പ്പു നീരുകുടിക്കേണ്ടി വരുന്നതും മുജ്ജന്മ പാപങ്ങള്‍ തീര്‍ക്കാനെന്നോണം പ്രാണനെപ്പോലും പിടയിക്കുംവിധം ഇരുപാദങ്ങളിലും നിറഞ്ഞ ആണിരോഗത്തിന്റെ അവശതയും ഒന്നൊന്നായി ജീവിതത്തെ കടിച്ചു കുടയുമ്പോഴും വീണുകിട്ടുന്ന സന്തോഷത്തിന്റെ ചെറുതരികളില്‍ അല്ലാഹുവിന്റെ മഹാകാരുണ്യം കാണുന്നതന്റെ അറിവില്ലായ്മയുടെ വിനയത്തില്‍ ആരോടും ശിഷ്യപ്പെടാന്‍ തയ്യാറുള്ള, എരിവയറുമായി കുഞ്ഞുമകള്‍ പുരക്കകത്ത് കാത്തിരിക്കുമ്പോഴും മറ്റേതോ ഒരു വിശന്ന വയറ് തന്‍റെ പള്ളി മുക്രി വിഹിതത്തിന് പങ്കുപറ്റുന്നുണ്ടെന്നറിഞ്ഞു ആ മോഷണത്തിന് അറിഞ്ഞു കൊണ്ടുതന്നെ സൗകര്യമൊരുക്കിക്കൊടുക്കുന്ന മുസ്ലിയാര്‍ക്കും പക്ഷെ ഒരൊറ്റ ഘട്ടത്തില്‍ അടിപതറുന്നുണ്ട്ചെട്ടിയാരുടെ വീട്ടില്‍ വിശ്വാസ സ്വാതന്ത്ര്യത്തോടെയും സ്നേഹമനുഭവിച്ചും തന്നെയാണ് ആമിന കഴിയുന്നതെന്നറിയുന്ന നിമിഷം ഒരു ചപലചിന്തയില്‍ അയാള്‍ ചോദിച്ചു പോവുന്നുണ്ട്എന്നാല്‍പ്പിന്നെ മകളെനിനക്കവനെ മാര്‍ക്കം കൂട്ടിക്കൂടെഅടുത്ത നിമിഷം തന്നോടുതന്നെ പുച്ഛം തോന്നുന്ന അയാളെ അതേറെ പശ്ചാതാപവിവശനാക്കുന്നുമുണ്ട്.

എങ്കിലുംപുതുപണ്ഡിതനും അത്ഭുത പ്രവര്‍ത്തികളുടെ സിദ്ധനുമായി ചെമ്പന്‍ വയലിലെത്തുന്ന തങ്ങള്‍ പ്രതിനിധീകരിക്കുന്ന 'പരിഷ്കരണമൗലികതയുടെ എതിരറ്റത്തു തന്റെ അജ്ഞതയിലും 'പടച്ചോന് നിരക്കാത്തതൊന്നും ഞാന്‍ ആരേം പഠിപ്പിച്ചില്ലല്ലോ' എന്ന് ആശ്വസിക്കുന്ന മൊയ്ല്യാര്‍ തന്നെയാണ്ചെമ്പന്‍ വയല്‍ അനുഗ്രഹങ്ങളറ്റ ഒരു പ്രാകൃത ഏദന്‍ ആണെങ്കില്‍ അവിടെയെത്തുന്ന സാത്താനിക സാന്നിധ്യമായ തങ്ങളില്‍ അടങ്ങിയിരിക്കുന്ന നെറികേടുകളുടെ പ്രഭാവം ആദ്യം തിരിച്ചറിയുന്നത്‌ അയ്യപ്പന്‍റെ മുക്കാലന്‍ പട്ടിയും അതിന്റെ ആദ്യ ഇര മൊയ്ല്യാരുമാണ്മൊയ്ല്യാര്‍ നിഷ്ടാപൂര്‍വ്വം കത്തിച്ചു വെക്കുമായിരുന്ന അത്തറു വിളക്കും ചെമ്പന്‍ വയലിന്റെ ഹൃദയസ്പന്ദനം പോലെ എപ്പോഴും മിടിച്ചു കൊണ്ടിരുന്ന പള്ളിക്ലോക്കിലെ പെന്‍ഡുലവും നിശ്ചേതനമാക്കി അയാള്‍ തുടങ്ങുന്നു. കാണെക്കാണെ ചെമ്പന്‍ വയലില്‍ അതിരുകള്‍ പിറവിയെടുക്കുന്നുസ്കൂളില്‍ മുസ്ലിം വേഷവും ബെഞ്ചും ഹിന്ദു ബെഞ്ചും ഉണ്ടാവുന്നുചായക്കടയില്‍ മുസ്ലിം ഭക്ഷണവും അല്ലാത്തതുംസ്കൂളിന്റെ അവതാരലക്ഷ്യം ഒരു പക്ഷെ ചെമ്പന്‍ വയലില്‍ ഒരു ലഹളക്ക് തിരികൊളുത്തുക എന്നതായിരിക്കും എന്ന് ഈ ഘട്ടത്തില്‍ കൊച്ചുണ്ണി മാഷ്‌ നിരീക്ഷിക്കുന്നു. ചെമ്പന്‍ വയലിന് കാവല്‍ നില്‍ക്കേണ്ടത് ശിവപാര്‍വ്വതിമാരായ വടവൃക്ഷങ്ങളല്ലഅറബിയുടെ സഹായത്തോടെ പദ്ധതിയിടുന്ന പള്ളിയുടെ മിനാരങ്ങളാവണമെന്നു അയാള്‍ സമുദായ നേതൃത്വത്തെ പ്രലോഭിപ്പിക്കുന്നുഓരത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട കുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ വീണ്ടും മുക്രി മാത്രമാവുന്നുതങ്ങളുടെ പെരുമാറ്റങ്ങളില്‍ പന്തികേടു തോന്നുന്ന കുഞ്ഞാമിന പറയുന്നുണ്ട്,: 'കുഞ്ഞാലന്‍കുട്ടി മുസലിയാരായിരുന്നു നല്ലത്.' ഒരു നാള്‍സമുദായ നേതാക്കളുടെ ആശീര്‍വാദത്തോടെ ആയിഷയുടെ നിസ്സഹായത മുതലെടുത്ത്‌നബിയുടെയും ആയിഷയുടെയും കഥ പറഞ്ഞ്പതിമൂന്നു തികയാത്ത ആമിനക്കുട്ടിയെ മണവാട്ടിയാക്കി ആദ്യദിനം തന്നെ വന്നപോലെ അയാള്‍ പോകുന്നുഒരു വിവരവും ബാക്കിവെക്കാതെകുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ അത്തറു വിളക്ക് വീണ്ടും തെളിക്കുകയും ചെമ്പന്‍ വയലിന്റെ ഹൃദ്സ്പന്ദനം വീണ്ടെടുക്കുകയും ചെയ്യുന്നുവെങ്കിലും തങ്ങള്‍ ഇട്ടേച്ചുപോയ വിത്തുകള്‍ കൊച്ചുണ്ണി മാഷ്‌ നിരീക്ഷിക്കും പോലെ വളര്‍ന്നു തിടം വെക്കുന്നുഒരു പ്രളയത്തില്‍ ഒടുങ്ങുമെന്നു കണക്കുകൂട്ടിയ ചെമ്പന്‍ വയല്‍ അതിനും മുന്നേ വിശപ്പിലും സാമുദായിക കാലുഷ്യങ്ങളുടെ തീയിലും ഓടുങ്ങിയേക്കാമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു . ആ വിഷബാധയിലാണ് കോളെരിഅബ്ദുല്ലയാവേണ്ടി വരുന്നതും അത്തറു വിളക്കിന്റെ ചുവട്ടില്‍ ഇരുട്ടിന്റെ മറവില്‍ മൊയ്ല്യാര്‍ അടിയേറ്റു വീഴുന്നതുംആരെയും വെറുക്കാനാവാത്ത മൊയ്ല്യാര്‍ തനിക്കു പറ്റിയത് ഒരു തലചുറ്റലാണെന്നു തീര്‍ത്തുപറയുന്നത് ഒരു നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കല്‍ ഒഴിവാക്കുന്നുണ്ടെങ്കിലും പടുവിത്തുകളുടെ പടര്‍പ്പ് അതുകൊണ്ടൊന്നും ഒഴിഞ്ഞു പോവില്ലെന്നും ഏറ്റവും നിസ്സഹായരും നിഷ്കളങ്കരുമായവരിലാണ് സാമൂഹിക ഭ്രാന്തുകള്‍ ആദ്യ ഇരയെ കണ്ടെത്തുക എന്നതും സാധൂകരിക്കപ്പെടുക തന്നെ ചെയ്യുന്നു.

എല്ലാ വേഷങ്ങളും ആടിത്തിമര്‍ക്കുന്ന ചെമ്പന്‍ വയലില്‍ ഒരു ഭ്രാന്തന്‍ വേഷം മാത്രമാണ് ഇല്ലാത്തതെന്നും അത് അതിന്റെ സമയമാകുമ്പോള്‍മുന്‍കൂട്ടി തയ്യാറാക്കിയ നാടക സ്ക്രിപ്റ്റില്‍ എന്ന പോലെവരികതന്നെ ചെയ്യുമെന്നും വിനയനോട് പറയുമായിരുന്ന മൊയ്ല്യാരുടെ ദുരന്തപ്രവചനം ആ സാധുവില്‍ തന്നെയാണ് ഫലിക്കുന്നത് എന്നത് നിയതിയുടെ വല്ലാത്തൊരു ക്രൂര ഫലിതം തന്നെയാവുന്നുണ്ട്. എന്നാലോ, നോവലന്ത്യത്തില്‍, എല്ലാ ദുരന്തഭൂമികളിലും ജീവിതം ജീവിതാര്‍ഹമായിത്തന്നെ തുടരുമെന്ന് വിളംബരപ്പെടുത്തുംവിധം മുന്നോട്ടുനോക്കുന്ന രണ്ടേരണ്ടു ജോഡി ജീവിതങ്ങള്‍ ആ നന്മനിറവില്‍ നിന്നുതന്നെയാണ് വഴികണ്ടെത്തുക: തങ്ങളെ തേടി വരുന്ന കൊലയാളികളുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുന്ന ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത സുലൈമാനും കുഞ്ഞിബിയുമാണ് ഒരു ജോഡി. ബാലപീഡനത്തിന്റെ സഹനപര്‍വ്വം കടന്ന കൊച്ചുറാണിയുടെ കൈപിടിച്ച കുഞ്ഞാമിനയും അബ്ദുല്ലയായ കൊളെരിയെന്ന ചന്ദിരനും രണ്ടാമത്തേതും. തങ്ങളുടെ ചതിയില്‍പ്പെട്ടു തകര്‍ന്നുപോയി ബുര്‍ഖക്കുള്ളില്‍ സ്വയമടക്കിയ കുഞ്ഞാമിന ജീവിതത്തിലേക്ക് തിരിച്ചുവരികയും അബ്ദുള്ളയുടെ ആലോചനക്കു സമ്മതം മളുകയും ചെയ്യുകയായിരുന്നു. വ്രതനിഷ്ടയായിരുന്ന ശുഭ്രവസ്ത്രങ്ങളില്‍ നിന്ന് ഉന്മാദത്തിന്റെ ചെളിപുരണ്ട ഇരുട്ടിലേക്ക് മറഞ്ഞു തുടങ്ങിയിരുന്ന, നാടുകാണി ചുരം കടന്നെത്തുന്ന കരിമ്പോത്ത് പേക്കിനാവുകളെ വല്ലാതെ ആവേശിച്ചു തുടങ്ങിയിരുന്ന മൊയ്ല്യാരുടെ പിതൃതുല്യമായ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയുമ്പോഴാണ് വിനയന്‍ മാഷ് അത്തറുവിളക്ക് അബ്ദുള്ളക്കു തന്നെ അനാമത്ത് നല്‍കുക. 

ഗോത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രം

ആദിവാസിജീവിതത്തിന്റെ ദൈന്യവും നിസ്സഹായതയുംകുറുമരും പണിയരും തമ്മില്‍ പരസ്പരമുള്ള കൊമ്പു കോര്‍ക്കലിലും അന്ത:ഛിദ്രങ്ങളിലും വാറ്റു ചാരായവും വട്ടിപ്പലിശയും അധികൃതരുടെയും അല്ലാത്തവരുടെയും ലൈംഗിക ചൂഷണവും ഉള്‍പ്പടെയുള്ള പുറം ലോകവുമായുള്ള വിനിമയങ്ങളിലെ ചതിക്കുഴികളിലും പെട്ട് വേരറ്റുകൊണ്ടിരിക്കുന്ന ഗോത്രീയമായ പടുതിരികത്തല്‍ ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍, അണക്കെട്ട് നിര്‍മ്മാണവും കുടിയൊഴിക്കലും മൂര്‍ച്ഛിപ്പിക്കുന്ന പ്രതിസന്ധിയാണ് നോവലിന്റെ കേന്ദ്ര ഭൂമികകുടിയേറ്റക്കാര്‍ തുടങ്ങിവെച്ച ഭൂമിതട്ടിപ്പിന്റെ ചിത്രങ്ങള്‍ നോവലില്‍ വേണ്ടുവോളമുണ്ട്ചേക്കുമുത്തനെ ചതിച്ചു ഭൂമി സ്വന്തമാക്കുന്ന ശങ്കരന്‍ നായര്‍കാള വര്‍ക്കിഅധികൃതര്‍ക്ക് വേണ്ടതൊക്കെയും നല്‍കിയും സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തും അക്വയര്‍ ചെയ്യേണ്ടതില്ലാത്ത സ്ഥലത്തിനു പൊന്നുംവില നേടിയെടുക്കുന്ന കരടി പീറ്റര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ളവരാണ്അപ്പന്‍ പെരിയ ബേരനോടും തന്നോടും കാളവര്‍ക്കിയും പീറ്ററും ചെയ്ത കൊടുംക്രൂരതകള്‍ക്ക് പകരംവീട്ടാന്‍ കാത്തിരുന്നു പരാജയപ്പെടുന്ന ചിന്ന ബേരന്‍ 'അരിവാളു ചുറ്റികേല് കുത്തി ' പകരം വീട്ടുന്നുണ്ട്അതേ സമയംസ്വന്തം മകനെ അടക്കാന്‍ ഇടമില്ലാതെ അലയേണ്ടി വരുന്ന കറപ്പന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്റെ മാനന്തവാടി 'നക്സലൈറ്റ്ബന്ധങ്ങളുടെ പ്രചോദനത്തില്‍ കലാപം തുടങ്ങാന്‍ പിന്തുണ തേടുന്ന കൊളെരികുറുമ-പണിയ സംഘര്‍ഷങ്ങളില്‍ പെട്ട് എല്ലാം പരാജയപ്പെടുന്നത് കാണേണ്ടിയും വരുന്നുആദ്യം താജുദ്ധീനും പിന്നീട് അലക്സാണ്ടര്‍ മാഷും വട്ടിപ്പലിശയുടെ ചതിക്കുഴിയില്‍ ആദിവാസി ജീവിതം പന്താടുന്നുസ്ഥലമെടുപ്പിന്റെ ഭാഗമായി കിട്ടിയ പണം നാനാവിധമാക്കി നശിപ്പിച്ചും വാറ്റുചാരായത്തിലും ഈച്ചക്കളിയിലും നേരം പോക്കുന്ന ആണുങ്ങളും ലൈംഗിക ചൂഷണത്തിന്റെയും അവിഹിത ഗര്‍ഭങ്ങളുടെയും ഇരകളായി ഒടുങ്ങുന്ന ആദിവാസി സ്ത്രീത്വവുമായി ഒരു ജനത സര്‍വ്വനാശത്തിലേക്ക് കൂപ്പു കുത്തുന്നു. അനിവാര്യമായഎങ്ങോട്ടുമല്ലാത്ത പലായനത്തിലേക്ക് അവര്‍ പറിച്ചെറിയപ്പെടുന്നു.

വേട്ടയാടലിന്റെ ആദിമ മിടുക്കിലുള്ള കുറുമരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ചെമ്പന്‍ വയലിന്റെ ക്യാപ്റ്റന്‍ അഹാബ് എന്നു വിളിക്കാവുന്ന അച്ചുവണ്ണന്‍. "മുള്ളുക്കുറുമന്റെ അമ്പും വില്ലും പ്രയോഗിക്കേണ്ടത് പാവം പറവകളോടല്ല, ഒറ്റപ്പന്നികളോടാണ്" എന്ന് പ്രഖ്യാപിക്കുന്നു അയാള്‍. 'അരക്ക് താഴോട്ടു മൃഗോം മേലോട്ട് മനുഷ്യനും ഒക്കെ ആയിട്ടൊള്ള കതകളി'ലെ അവതാരങ്ങളെ പോലെ തനിക്കും ഒരു അവതാര ലക്ഷ്യം ഉണ്ടാവുമെന്നും തന്റെ ഉടലിനെ ജീവനുള്ള മുകള്‍പാതിയും ജീവനില്ലാത്ത കീഴ്പ്പാതിയും ആക്കിത്തീര്‍ത്ത ഒറ്റപ്പന്നി എന്നെങ്കിലുമൊരിക്കല്‍ തന്റെ അമ്പിന്‍ പാകത്തില്‍ വരുമെന്നും, പ്രാപഞ്ചിക രൗദ്രത്തിന്റെയും സൃഷ്ടിയുടെ നിഗൂഡ വന്യ, ഭീകരതയുടെയും പ്രതീകമായ, തൂവെള്ള ഭീമന്‍ തിമിംഗലം ‘മോബിഡിക്കി’നെ വേട്ടയാടുന്ന ക്യാപ്റ്റന്‍ ആഹാബിനെ പോലെ, ജന്മത്തിന്റെ കടം വീട്ടാന്‍ അയാള്‍ കാത്തിരിക്കുന്നു. അബ്ദുല്ലയെന്ന കോളെരിയെ അവന്‍റെ അമ്മ നല്‍കിയ ചന്ദിരന്‍ എന്ന പേരിന്റെ തന്നെ വ്യക്തിത്വത്തില്‍ വിളിക്കുന്ന അച്ചുവണ്ണന്‍ ചെമ്പന്‍ വയലില്‍ നില്‍ക്കാനാവാതെ നാടുവിടുമ്പോള്‍ തന്റെ ശവമടക്കിനു കരുതിവെച്ച പണം അവനു നല്‍കുന്നുമുണ്ട്. ആ കടമാണ് ഒടുവില്‍ ഒറ്റപ്പന്നിയെ അമ്പെയ്തു അതിന്റെ അന്ത്യനിമിഷം അച്ചുവണ്ണന്റെ കണക്കില്‍ കൊള്ളിച്ച് രഹസ്യമാക്കി വെക്കാന്‍ അവനെ പ്രാപ്തനാക്കുന്നതും. 'എന്നാ ഈ ജന്മം അങ്ങനങ്ങ് പോട്ടെ!എന്ന് നിസ്സംഗനാവുന്ന അച്ചുവണ്ണനില്‍ ഉറങ്ങിക്കിടക്കുന്ന യോഗീഭാവമാകാം സ്വന്തം അമ്പുകൊണ്ട് സ്വയം വരിച്ചഏതാണ്ടൊരു ഹരാകിരിയുടെ മോക്ഷം അയാള്‍ക്ക് നല്‍കുന്നതും. ഒരു നാള്‍ ചന്ദിരന്‍ തന്നെയാണല്ലോ പറഞ്ഞതും:

അച്ചുവണ്ണാ ഒരു കുറുമനു ജീവിക്കണതിനേക്കാ എളുപ്പാ മരിക്കാന്‍.. കാരണം അവനടുത്ത് എപ്പ്ളും മൂര്‍ച്ചയുള്ള അമ്പൊണ്ട് .. അമ്പ് നെഞ്ചോടു ചേര്‍ത്തൊന്നമര്‍ത്തുക. അത് മതി.”

 ചെമ്പന്‍ വയലിന്റെ നന്മകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് അബ്ദുള്ള നിരീക്ഷിക്കുന്നുണ്ട്. പെടുമരണങ്ങള്‍ പതിവാകുന്നു. കുമാരനും കറുത്ത വേലായുധനും ജാനുവും മറ്റുപലരും സ്വയമൊടുങ്ങുന്നു. കറപ്പന്റെ നിസ്സഹായമായ അന്ത്യത്തെ തുടര്‍ന്നാണ്‌ ജീവിച്ചിരിക്കുന്നപണിയന്‍ ആര്‍ക്കുമൊരു പ്രശ്നമല്ലെങ്കിലുംപെടു മരണം വരിച്ച പണിയന്‍ ആവേശിക്കാന്‍ തുടങ്ങുന്ന ശിവപാര്‍വ്വതിമാരെ മുറിച്ചു നീക്കാന്‍ ദേശക്കാര്‍ നിവേദനം നല്‍കുന്നതും ചെമ്പന്‍ വയലിന് തണലും കാവലുമായി ചുറ്റിപ്പിണഞ്ഞു നിന്ന കരിവീട്ടിയും ആലും മുറിച്ചു നീക്കുന്നതും.

അപമാനിക്കപ്പെടുന്ന പെണ്ണിടങ്ങള്‍

സ്ത്രീത്വത്തിനു നേരെയുള്ള അവമതിയുടെയും സ്ത്രീവിദ്വേഷത്തിന്റെയും മുറിവുകള്‍ പേറുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ നോവലിലുണ്ട്ഒരു പക്ഷെ കുഞ്ഞിബിയേയും ആമിനയേയും മാറ്റിനിര്‍ത്തിയാല്‍ ബാക്കി സ്ത്രീകഥാപാത്രങ്ങള്‍ എല്ലാവരും നേരിട്ടുതന്നെ അതിന്റെ ഇരകളാണ് താനുംകൊച്ചുണ്ണി മാഷെപ്പോലെ സ്ത്രീ വിദ്വേഷത്തിന്റെ വായ്ത്താരികള്‍ ഏറെ ഉതിര്‍ക്കുന്നത് ആണ്ടവന്‍ രാമനാണ്കൊളവയല്‍ കാര്‍ത്ത്യായിനി എന്ന തന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഓടിപ്പോയതിന്റെ കയ്പ്പാണ് അയാളില്‍ സ്ത്രീവിദ്വേഷമായി നിറയുന്നത്ആദ്യം സീതയേയും അവളെ എക്സൈസ് ഏമാന്‍ കൊണ്ടുപോയ ശേഷം കൊച്ചു റാണിയെയും അയാള്‍ ക്രൂരദണ്ഡനക്കും മുട്ടില്‍ നിര്‍ത്തി പ്രാര്‍ഥനക്കും ഇരയാക്കുന്നുസ്വന്തം സഹോദരന്‍ കൂട്ടബലാല്‍ക്കാരത്തിനു കൂട്ടിക്കൊടുത്ത മരവിപ്പിലാണ് രാധ തന്റെ വിധി സ്വയം തെരഞ്ഞെടുക്കേണ്ടി വരുന്നത്. എങ്കിലും, കൊച്ചുണ്ണി മാഷോട് വിധേയത്വത്തിന്റെ വക്കോളമെത്തുന്ന മമത പുലര്‍ത്തുമ്പോഴും ഒരമ്മയെ പോലെ തന്നെ സ്നേഹിച്ച സരസ്വതി ടീച്ചറെ വേദനിപ്പിക്കുന്നത് തുടരാന്‍ വയ്യെന്ന നിലപാടെടുക്കുന്ന രാധഒരാണിന്റെ പെണ്ണായി ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല കൊച്ചുണ്ണി മാഷ്‌ നല്‍കിയ ജീവന്റെ തുടിപ്പിനെ അയാള്‍ യാചിച്ചിട്ടും കൂട്ടാക്കാതെ മുമ്പ് പലപ്പോഴും ഗതികേടുകൊണ്ട് ചെയ്തപോലെ നശിപ്പിച്ചു കളയുന്നതുംഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു അജ്ഞാതവിധിയിലേക്ക് കൈതേരിക്കാരനോടൊപ്പം പുറപ്പെട്ടു പോവുന്നതും. അവിവാഹിത ആദിവാസി അമ്മമാര്‍ എന്ന പത്രവാര്‍ത്താ ഇനത്തിനപ്പുറം അധികൃതരില്‍നിന്ന് അത്തരം പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ സാക്ഷ്യമാണ് പാറ്റയുടെ വിധി. അത് അവളെയും കുടുംബത്തെയും അപമാനിക്കുന്നതില്‍ ഒതുങ്ങുന്നില്ലകൗമാരം കടന്നിട്ടില്ലാത്ത യുവാവിനെയും ലൈംഗിക ചൂഷണത്തിന് വിധേയനാക്കുന്നു പോലീസ് ഏമാന്‍.

ജൈവ സാന്നിധ്യങ്ങള്‍ കഥാപാത്രങ്ങളാവുമ്പോള്‍

ചെമ്പന്‍ വയല്‍ ജീവിതത്തിന്റെ വൈവിധ്യ സാന്നിധ്യങ്ങളില്‍ അവിടത്തെ മനുഷ്യര്‍ മാത്രമല്ല കേന്ദ്രസ്ഥാനീയരായി നോവലില്‍ നിലയുറപ്പിക്കുന്നത്ഉള്ളില്‍ കടന്നവര്‍ക്കാര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു അവസാന അറ്റമായ ചെമ്പന്‍ വയലിനെ അനന്തന്റെ കൂടിനോട് ഉപമിക്കുന്നുണ്ട്‌ കൊച്ചുണ്ണി മാഷ്‌അനന്തനും അവന്റെ രൂക്ഷ ഗന്ധവും അങ്ങനെ ചെമ്പന്‍ വയലിന്റെ തടവും മോക്ഷവുമാകുന്നുസരസ്വതി ടീച്ചര്‍ക്കെന്ന പോലെആരും കേള്‍ക്കാത്ത കഥക്കുവേണ്ടിയുള്ള പിണക്കത്തില്‍ തിരുമണിക്കുന്നു വിട്ടിറങ്ങിയ ശ്രീ പാര്‍വതിയും തേടിയിറങ്ങിയ ശിവനും ആലിംഗന ബദ്ധരായി കുടിയിരുന്ന കരിവീട്ടിയും അരയാലും ദേശത്തിനും കാവലായി പന്തലിച്ചു നിന്നതാണ്നല്ലകാലം മുഴുവന്‍ കന്നിമാസക്കണക്കൊന്നും നോക്കാതെ ഇണചേരുകയും ദേശത്തെ കാക്കുകയും അവസാനം പുലിഭീഷണിക്കെതിരെ ചാവേറാവുകയും ചെയ്യാന്‍ തയാറാവുകയും ദുരൂഹ ബാന്ധവത്തിലൂടെ പുലിയെ അടക്കുകയും ചെയ്യുന്ന, പുതുപണ്ഡിതന്‍ തങ്ങളുടെ പൈശാചം മണത്തറിയുന്ന മുക്കാലന്‍കുറുമരുടെ രക്ഷകനായ ഗുളികന്‍അറവുകാര്‍ക്കുപോലും വേണ്ടാത്ത പുഴുവരിക്കുന്ന ദൈന്യമായി ചെമ്പന്‍ വയലിനെ എങ്ങിനെയൊക്കെയോ പ്രതിനിധാനം ചെയ്യുന്ന കാമാധേനുവെന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ചാവലിപ്പശുകുറുമരുടെ കാവലായ ഗുളികനും ഭഗവതിപ്പുരയിലെ തമ്പുരാട്ടിയുംഒരു മാസത്തേക്കെങ്കിലും സൗജന്യ റേഷന്‍റെ സര്‍ക്കാര്‍ ഔദാര്യം കോളനിയില്‍ എത്തിക്കുന്ന ചെമ്പന്‍ വയലിന്റെ സ്വന്തം പെരുമഴദേശീയ വാഹനമായിരുന്ന ആലിക്കുട്ടിയുടെ ജീപ്പ്കേറിപ്പോയവരെല്ലാം സുഖപ്പെട്ടു തിരിച്ചെത്തിയ ചെമ്പന്‍ വയലിന്റെ ഐശ്വര്യമുള്ള ആംബുലന്‍സ് ആയ കസേരമരിക്കുമ്പോഴും കൂടെക്കൊണ്ടു പോകുന്ന കുറുമന്റെ വില്ല്പണിയര്‍ അവരുടെ ജീവിതത്തിലെ ആദ്യ പ്രതിഷേധത്തിലേക്ക്‌ ഇറങ്ങിത്തിരിക്കാന്‍ ഇടയാക്കിയ അവരുടെ ശ്മശാനംജലസേചന പദ്ധതിമൂലം അനാഥരായ ഗോത്ര ദൈവങ്ങള്‍ തുടങ്ങി ഒട്ടേറെ മനുഷ്യേതര കഥാപാത്രങ്ങളും  ദേശത്തിന്റെ ജാതകത്തില്‍ നിറയുന്നുണ്ട്.

ഇതൊക്കെയാണെങ്കിലുംനോവലിലെ ഏറ്റവും മുഴുപ്പുള്ള കഥാപാത്രം ചെമ്പന്‍ വയല്‍ തന്നെയാണ്. ചെമ്പന്‍ വയലില്‍ ഇല്ലാത്തതൊന്നും നോവലില്ല. അവിടെയെത്തും മുമ്പോ അവിടെ നിന്ന് പോയ്ക്കഴിഞ്ഞോ ആര്‍ക്കെങ്കിലും എന്തെങ്കിലും ജീവിതമുണ്ടെങ്കില്‍ അത് നോവലിന്റെ ഉത്കണ്ഠയേ അല്ല. വിനയന്റെ പുരാവൃത്തം നോവലില്‍ കടന്നു വരാത്തതും സരസ്വതി ടീച്ചറുടെ വേരന്വേഷിച്ചുള്ള അയാളുടെ യാത്രയുടെ വിശദാംശങ്ങള്‍ ഒറ്റവാക്കുകളിലെ പ്രതികരണങ്ങളില്‍ ഒതുങ്ങിപ്പോവുന്നതും അവിടം വിട്ടുപോകുന്നവരില്‍ തിരിച്ചു വരാത്തവരെ നമ്മള്‍ പിന്നീട് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തതും അതുകൊണ്ടാണ്. 

മനുഷ്യജീവിതത്തിനു ജീവിച്ചിരിക്കുന്ന ഇടവുമായുള്ള ജൈവബന്ധം എന്ന കലാതിവർത്തിയായ പ്രമേയത്തെ ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിരുകളിൽ ഒതുക്കാതെ പറിച്ചെറിയപ്പെടുന്ന ജീവിതാവസ്ഥകളായാണ് നോവൽ വരച്ചിടുന്നത് എന്നു നിരീക്ഷിക്കാം. 'വിഷകന്യക'യില്‍ കുടിയേറ്റക്കാരന്റെ ജീവിതം വിഷം തീണ്ടാന്‍ പ്രാപ്തയായ കന്നിമണ്ണായി ഭീഷണിയുയര്‍ത്തുന്ന ഭൂമി 'ദേശത്തിന്റെ ജാതക'ത്തില്‍ എത്തുമ്പോള്‍ അതിന്റെ അന്തേവാസികളെ പോലെത്തന്നെ ദയനീയമാം വിധം ചടച്ചു പോയിരിക്കുന്നു. തോറ്റുപോവുന്ന ഒരു ജനതയെ അതിന്റെ മുഴുവൻ വൈവിധ്യത്തിലും ആന്തരിക ശൈഥില്യങ്ങളിലും അവതരിപ്പിക്കുമ്പോഴും ഏറ്റവും നിസ്വരായ വ്യക്തികൾ പോലും അവരുടെ തുച്ഛമെന്നു തോന്നാവുന്ന ജീവിതങ്ങളിൽ അനുഭവിച്ചു തീർക്കുന്നത് ഇതിഹാസ ദുഃഖങ്ങൾ തന്നെയാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നുഒരേസമയം സാമൂഹകഥാഖ്യാനവും (generic experience) ശക്തമായ വൈയക്തിക പാത്രസൃഷ്ടികളുമായി (individual portraits) വ്യത്യസ്തവും ചടുലവുമായ വീക്ഷണവൈവിധ്യങ്ങളിലൂടെ ചെമ്പൻവയലിന്റെ വിധി അവിടെയുള്ള ഓരോ മനുഷ്യരുടെയും വിധിയായി മാറുന്നത് നാം കാണുന്നുഉർവ്വരമല്ലാത്തതെങ്കിലും തന്റെ ജനതയെ അകിടുചുരത്തി കാത്ത ഒരു ദേശം, ഇനിയാർക്കും ഒന്നും നൽകാൻ ബാക്കിവെച്ചിട്ടില്ലാത്ത ചടച്ചുപോയ കാമധേനു ... അകലങ്ങളിൽതലസ്ഥാന നഗരികളിൽ ഏതൊക്കെയോ ശീതീകൃത മുറികളിൽ ചെമ്പൻ വയലിന്റെ ജീവിതം ഉരുൾപൊട്ടുന്ന ഉപവിഷ്ട ദൈവങ്ങൾ നിശ്ചയിച്ചു കഴിഞ്ഞ അന്തിമ വിധിയിലേക്കു ഉന്മാദത്തിന്റെയും അവമതിയുടെയും നഷ്ടങ്ങളുടെയും ആത്മഹത്യകളുടെയും ദുരൂഹ തിരോധാനങ്ങളുടെയും പാലായനങ്ങളുടെയും നാൾവഴികളിലൂടെ കിതച്ചും വേച്ചും ഇടറിവീഴുന്ന ദുരന്തങ്ങളുടെ ചാവുനിലത്തിന്റെ കൂടി ഇതിഹാസമാണ് 'ദേശത്തിന്റെ ജാതകം.'

 

(ദേശാഭിമാനി വാരികയില്‍ (05 ഫെബ്രുവരി 2017)പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.)

 



കൂടുതല്‍ വായനക്ക്:

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html