Featured Post

Friday, February 28, 2025

February Reading

 February in Fiction :


1. Hadji Murad by Leo Tolstoy/ V.R.Govindanunni

ടോള്‍സ്റ്റോയിയുടെ അവസാന ഫിക് ഷനല്‍ രചനയും മരണാനന്തരം 1912ല്‍ ഭാഗികമായും 1917ല്‍ ഇന്നുള്ള രൂപത്തിലും പുറത്തിറങ്ങിയ കൃതിയുമായ ‘ഹാജി മുറാദ്’, 1896 നും 1904നും ഇടയിലാണ് രചിക്കപ്പെട്ടത്‌ എന്ന് കണക്കാക്കപ്പെടുന്നു. 1851ലാണ് അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. ഇതേകാലത്തുതന്നെയാണ് ഹാജി മുറാദിന്റെ ചരിത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇടം പിടിക്കുന്നതും എന്നത് കൌതുകകരമാണ്. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്‍റെ സാഹിത്യജീവിതകാലം മുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു യാത്രയുടെ സൃഷ്ടി എന്ന് നോവലിനെ വിശേഷിപ്പിക്കാം.

ചെചന്‍ - ദാഗസ്താനി ഗോത്രജരെ കീഴടക്കാന്‍ റഷ്യന്‍ സമ്രജ്യത്വ പദ്ധതി ലക്ഷ്യമിട്ടപ്പോള്‍, നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി, ദാഗസ്താനിന്റെ സിംഹം എന്നറിയപ്പെട്ട ഇമാം ശമീലിന്റെ പോരാട്ടവീര്യമായിരുന്നു. ഒരു ഘട്ടംവരെ ശമീലിന്റെ വലംകൈ ആയിരുന്ന ഹാജി മുറാദ്  എന്ന ധീരനായ ഒളിപ്പോരാളിയുടെ വിധിവിഹിതങ്ങളാണ് നോവല്‍ പിന്തുടരുന്നത്. വയോധികനായ ഹാജി മുറാദിന്റെ അശാന്ത ജീവിത സായാഹ്നം, ടോള്‍സ്റ്റോയ്‌ തന്നെ തന്റെ അന്ത്യനാളുകളില്‍ നേരിട്ടിരുന്ന അശാന്ത പീഡകളുടെ പ്രതിധ്വനിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

  https://alittlesomethings.blogspot.com/2025/01/hadji-murad-by-leo-tolstoy.html

2. Loot by Tania James

കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ നോവലിസ്റ്റ് ടാനിയ ജെയിംസ് എഴുതിയ Loot എന്ന നോവല്‍, ടിപ്പുവിന്റെ കൊളോണിയല്‍ വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ചൂഷണത്തിന്റെയും കലയിലൂടെയുള്ള അതിജീവനത്തിന്റെയും കഥ പറയുന്നു. പോസ്റ്റ്‌കൊളോണിയല്‍ - ദേശാന്തരീയ മാനങ്ങളുള്ള നോവല്‍, ചടുലവും നാടകീയവുമായ വിധത്തില്‍ ചരിത്രസ്മാരകങ്ങള്‍ക്കു പിറകിലെ കൊളോണിയല്‍ കൊള്ളയുടെ മറുവശം ചികയുന്നു.

കൊളോണിയലിസത്തിന്റെ ശേഷിപ്പുകളെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ സുപ്രധാനമായ extraction colonialism, postcolonial novel, picaresque novel, transnational narrative, littoral literature, എന്ന് തുടങ്ങിയ പരിഗണനകള്‍ നല്‍കാവുന്ന നോവലാണ്‌ Loot. കൊളോണിയല്‍ ചൂഷണത്തിന്റെ ഭാഗമായി നാടുകടത്തപ്പെട്ട 'ടിപുവിന്റെ കടുവ'/ 'പാടും കടുവ' ശില്പത്തെ പിന്തുടര്‍ന്ന് ദേശങ്ങള്‍ താണ്ടുകയും തന്റെ സര്ഗ്ഗ വൈഭവത്തിന്റെ സൃഷ്ടിയായ പ്രസ്തുത ശില്‍പ്പത്തെ കണ്ടെത്തുന്നതിലൂടെ സ്വന്തം അസ്ഥിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു യുവാവിനെ പിന്തുടരുന്ന ആഖ്യാനം, ടിപ്പു ഉള്‍പ്പടെ ഒട്ടേറെ ആഖ്യാതാക്കളുടെ വീക്ഷണങ്ങളിലൂടെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെയും അതിനു നല്‍കപ്പെട്ട വിലയുടെയും കഥ പറയുന്നു.

3.
Infinity in the Palm of Her Hand by Giocondo Belli/ Margaret Seyers Peden

ബിബ്ലിക്കല്‍ ഉത്പത്തി പുരാണം ഒരു ഗുണപാഠകഥയാണ്: നന്മ തിന്മയുടെ, ദൈവീക നിയോഗത്തെ ചോദ്യം ചെയ്യാതെ അനുസരിക്കെണ്ടതിന്റെ, അറിയരുത് എന്ന് നിഷ്കര്‍ഷിച്ച ഇടത്തേക്ക് ജിജ്ഞാസയുടെ കണ്ണുപയിക്കരുത് എന്നതിന്റെ, സര്‍വ്വോപരി പറുദീസ നിരുപാധികമല്ല എന്ന ഓര്‍മ്മപ്പെടുത്തലിന്റെ. എന്നാല്‍, നന്മ തിന്മാ ദ്വന്ദ്വം തന്നെയും ദൈവസൃഷ്ടമാണ് എന്ന യുക്തിചിന്ത വന്നുകൂടുന്നതോടെ അത് സങ്കീര്‍ണ്ണമാകും. രണ്ടും ഇരട്ടകളാണ് എന്നും ചിന്തിച്ചു പോകും. ആദമും ഈവും പ്രണയികള്‍ ആയിരുന്നെങ്കില്‍, ഒരാള്‍ മറ്റേയാളെ പ്രേരിപ്പിക്കുകയോ, പ്രലോഭിപ്പിക്കുകയോ ചെയ്തു പറുദീസാ നഷ്ടത്തിന് കാരണമാകുന്ന വിലക്കപ്പെട്ട കനി തിന്നു എന്നാണെങ്കില്‍, അയാളെ അതിനു പ്രേരിപ്പിച്ച സര്‍പ്പവും ദൈവവും തമ്മിലെന്തു എന്ന് ചോദിച്ചുപോകാം. ആരാണ് ഈ സൃഷ്ടാവ്? അഥവാ ആദമും ഈവും തമ്മിലുള്ള ബന്ധം തന്നെയോ സൃഷ്ടാവും ആ അപര പ്രലോഭകനും തമ്മില്‍? അത് ദൈവത്തിന്റെ ‘ഹവ്വ ആണോ? ദര്‍ശനങ്ങളുടെ കാളിമയില്ലാത്ത നഗ്നദൃഷ്ടിയില്‍ നല്ലതെന്ന് അനുഭവപ്പെടുന്നതിനെ അങ്ങനെയും അല്ലാത്തതിനെ അങ്ങനെയും വിളിക്കുന്ന ഈവിന്, പഴി താന്‍ കേള്‍ക്കെണ്ടതാണോ എന്ന് തോന്നലുണ്ടാകാം. തൊട്ടുകൂടായിരുന്നെങ്കില്‍, തിന്നുകൂടായിരുന്നെങ്കില്‍ അറിഞ്ഞുകൂടായിരുന്നെങ്കില്‍, വിലക്കപ്പെട്ട കനിയുണ്ടാകുന്നതോ, ജ്ഞാനത്തിന്റെയോ ആയ വൃക്ഷം അവിടെ സ്ഥാപിക്കേണ്ടാതില്ലയിരുന്നു എന്ന് ഈവിനു തോന്നാം.

കൌതുകകരമായ ഇത്തരമൊരു ചോദ്യത്തിലാണ് നിക്കരാഗ്വന്‍ നോവലിസ്റ്റ് ഗിയോകോണ്ടോ ബെല്ലിയുടെ ‘അവളുടെ കൈവെള്ളയിലെ അനന്തത (‘Infinity in the Palm of Her Hand’) പിറവിയെടുക്കുന്നത്. 

4. ദേഹം - അജയ് പി. മങ്ങാട്ട് 

അജയ് പി മങ്ങാട്ടിന്റെ ദേഹം മലയാള നോവൽ സാഹിത്യത്തിൽ അത്ര സാധാരണം അല്ലാത്ത ഒരു പ്രമേയ പരിസരത്തിലാണ് ചുവടുറപ്പിക്കുന്നത് . ഭരണ കൂടത്തിന്റെ കോടാലിക്കൈ ആയി പ്രവർത്തിച്ച എങ്കൗണ്ടർ സ്‌പെഷലിസ്റ്റിനെ തന്റെ പൂർവ്വ ചരിത്രം വേട്ടയാടാൻ തുടങ്ങുമ്പോൾ പല സാധ്യതകൾ ഉണ്ട് . ഒരു മടിയും കൂടാതെ 'മുകളിൽ നിന്നുള്ളആജ്ഞകൾ അനുസരിക്കുകയും നിരപരാധികളെയും ഭരണ കൂടം ശത്രുവായി കണ്ട എതൊരാളെയും പീഡിപ്പിക്കുകയും കൊന്നു കളയുകയും ചെയ്തയാളെ അന്ന് വരെ ബാധിചിട്ടില്ലാത്ത കുറ്റബോധം വേട്ടയാടി തുടങ്ങും . അഥവാ അടിച്ചമർത്തപ്പെട്ട കുറ്റബോധം ഏതൊക്കെയോ നിമിത്തങ്ങളിൽ പുറത്തു വരുന്നതാകാം അത് . അതൊരു മനോ വിജ്ഞാനീയ തലത്തിൽ വിശദീകരിക്കപ്പെടെണ്ട അവസ്ഥ സൃഷ്ടിക്കാം . തന്റെ അസ്തിത്വം തന്നെയും അർത്ഥ ശൂന്യമായിരുന്നു എന്ന ചിന്ത സൃഷ്ടിക്കാൻ പോന്ന പ്രതിസന്ധി അയാൾ അഭിമുഖീകരിക്കാം . താൻ കൊന്നു തള്ളിയവരില്‍ ആർക്കെങ്കിലും അതിന് പകരം വീട്ടാനുള്ള ഒരു പിൻഗാമി ഉണ്ടാവാം എന്ന ചിന്ത അയാളുടെ ജീവിതം ഒരു നിരന്തര ഒളിച്ചോട്ടം ആക്കി മാറ്റിയെക്കാം . ഒരുവേള പഴയ കോടാലിക്കൈ ഒരു ബാധ്യതയാകുന്നു എന്ന് തോന്നുന്ന സന്ദർഭത്തിൽ പഴയ യജമാനൻ തന്നെ ആ പിൻഗാമി സിദ്ധാന്തത്തെ വിദഗ്ദമായി ഉപയോഗിക്കുന്നു എന്നും വരാം . അതൊരു എല്ലായിപ്പോഴും നിരീക്ഷിക്കുന്ന വല്യേട്ടൻ കണ്ണായി ഒരു ഡിസ്‌റ്റോപ്പിയന്‍ സാഹചര്യം തീർത്തേക്കാം .

ഒട്ടേറെ തലങ്ങളിൽ വായിക്കാവുന്ന ഒരു കൃതി ആയാണ് ദേഹം അനുഭവപ്പെട്ടത് . മനോ വിജ്ഞാനീയ / dystopian / suppressed guilt / existentialist/ തുടങ്ങി വേറിട്ട വീക്ഷണങ്ങൾ സാധ്യമാണ് . എന്നാൽ ദരിദയുടെ hauntology സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ നോവലിനെ സമീപിക്കുന്നത് അതീവ കൗതുകകരമായിരിക്കും എന്ന് എനിക്ക് തോന്നുന്നു . 

5. സത്യം - രാജീവ്‌ ശിവശങ്കരന്‍ 

 അനശ്വര നടൻ സത്യന്റെ ജീവചരിത്ര നോവലാണ് രാജീവ് ശിശങ്കരൻ എഴുതിയ സത്യം. അഞ്ഞൂറിലേറെ പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നോവൽ ചടുല വായന ഉറപ്പു വരുത്തുന്നുണ്ട്. നോവലിന്റെ ആദ്യഭാഗംകഥാനായകന്റെ ചലച്ചിത്രം ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള ഭാഗമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഒരു പരിച്ഛേദം നൽകുന്ന ഈ ഭാഗത്തിന് ഒരു ചരിത്ര നോവലിന്റെ ഗരിമയുണ്ട്. സർ സി പി യുടെ അമേരിക്കൻ മോഡലും രണ്ടാം ലോക യുദ്ധത്തിലേക്ക് പോകുന്ന ലോക ഗതി തിരുവിതാംകൂറിൽ പ്രതിഫലിക്കുന്നതും ജപ്പാൻബർമ്മ കീഴടക്കിയതിനെ തുടർന്നും മറ്റും ഉണ്ടാവുന്ന പട്ടിണിക്കാലവും ചെറുപ്പക്കാർ പട്ടാളത്തിൽ ചേരാൻ ഒഴുകുന്നതും ആലപ്പുഴയിലെ കമ്യൂണിസ്റ്റ് വ്യാപനവും തുടങ്ങി ദേശത്തിന്റെ കഥ തന്നെയായി മാറുന്നുണ്ട് ഈ ഭാഗം. കുടുംബ പ്രാരാബ്ധങ്ങൾ തുടർന്ന് അതേ വഴികളിൽ കഥാനായകനെയും നാം കണ്ടെത്തുന്നു.

സിനിമയിൽ എത്തിയതിനു ശേഷമുള്ള സത്യന്റെ കഥപറഞ്ഞുപതിഞ്ഞ കഥകളിലൂടെ തന്നെയാണ് നോവലിലും മുന്നോട്ടു പോകുന്നത്. പോപ്പുലർ ധാരണകൾക്കപ്പുറം പോകുന്ന ആഴത്തിലുള്ള നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചു ഈ ബൃഹദ് നോവൽ വായിക്കാനെടുക്കുന്നവർ നിരാശരാശയേക്കും . എന്നാലും മലയാള സിനിമയുടെ സുവർണ്ണ കാലത്തിന്റെ സാമാന്യമായ ഒരു പരിച്ഛേദം നോവൽ നൽകുന്നുണ്ട് .

പഴയ തലമുറയിൽ പെട്ട സിനിമാ പ്രേമികൾ കൂടിയായ വായനക്കാർക്ക് ഗൃഹാതുരമായ ഒരു വായനാ സദ്യതന്നെയാണ് നോവൽ. തിരശ്ശീലയിലും പിറകിലുമായി അതിൽ കടന്നുവരാത്ത പോയകാല നക്ഷത്രങ്ങൾ അപൂർവ്വം തന്നെ.

https://alittlesomethings.blogspot.com/2025/02/sathyam-by-rajiv-sivasankaran-malayalam.html


 6. The Druze of Belgrade by Rabee Jaber

ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ്‌ ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade).  ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരിതപൂര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.

7. The Last Crossing by Badriya Al-Badri

പ്രവാസി തൊഴിലാളികള്‍ ലോകമെങ്ങും അനുഭവിക്കുന്ന അവസ്ഥകള്‍ ഗള്‍ഫ് മലയാളികളെ പോലെ അറിഞ്ഞവര്‍ ഉണ്ടാവില്ല. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ അത്രത്തോളം ഉണ്ടായിട്ടുമില്ല. ഒമാനി നോവലിസ്റ്റ് ബദരിയ്യ അല്‍ ബദ്രിയുടെ ‘അവസാനത്തെ കവല’, ദേശത്തിന്റെ സമ്പന്നതയ്ക്കുപിന്നില്‍ നിശ്ശബ്ദം വിലയൊടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. ‘പ്രവാസി തൊഴിലാളികളുടെ ജീവിതം കേന്ദ്രീകരിക്കുന്ന ആദ്യ ഒമാനി നോവല്‍ എന്ന് പുസ്തകം വിവരിക്കപ്പെടുന്നു. 

http://alittlesomethings.blogspot.com/2025/03/the-last-crossing-by-badriya-al-badri_6.html

http://alittlesomethings.blogspot.com/2025/03/the-last-crossing-by-badriya-al-badri.html

8. Chronicle of an Hour and a Half by Saharu Nusaiba Kannanari

പുരസ്കാരങ്ങളുടെ തിളക്കത്തിലെത്തിയിട്ടും വായിക്കാന്‍ ഇത്തിരി വൈകി. വായിച്ചപ്പോഴോ, ഇത് എന്റെ ഗ്രാമം തന്നയാണല്ലോ, ഈ കഥാപാത്രങ്ങളെല്ലാം എന്റെ ചുറ്റിലും ഉള്ളവര്‍ തന്നെയല്ലോ എന്നാണ് മലബാറിലെ പിന്നോക്ക ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് തോന്നിയത്.

നോവലിനെ വിവരിക്കാവുന്ന ഒരൊറ്റ വാചകം മെനഞ്ഞെടുക്കാമെങ്കില്‍ അതേതാണ്ട് ഇപ്രകാരം ആയിരിക്കാം: Genesis, Evolution and Culmination of a Mob Lynching in the Time of Flood.’ ഏറ്റവും ശ്രദ്ധേയമായി തോന്നിയ കാര്യംസദാചാരക്കൊല അരങ്ങേറുന്ന ആള്‍കൂട്ടത്തിനു ഭ്രാന്തെടുക്കുന്നതിന്റെ പിന്നിലെ sex frustration എന്ന പ്രമേയത്തെ കൈകാര്യം ചെയ്ത രീതിയുംഒട്ടും പ്രാസംഗികമല്ലാതെത്തന്നെ, ഇഷ്ടമല്ലാത്ത ജീവിതത്തില്‍ കുരുങ്ങിപ്പോകുന്ന സ്ത്രീയുടെ ചോയ്സ് എന്ന വിഷയത്തെ സമീപിച്ച രീതിയുമാണ്. ആണധികാരവും പെണ്ണുടല്‍ വസ്തുവല്‍ക്കരണവും സദാചാരത്തിന്റെ സ്ത്രീവിരുദ്ധതയും ചേരുന്ന പൈശാചിക ത്രിത്വത്തില്‍ദീര്‍ഘകാല വിട്ടുനില്‍ക്കല്‍ അനിവാര്യമാകുന്ന ഗള്‍ഫ് ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍, എല്ലാവരുടെയും ആസക്തിവസ്തു ആയിത്തീരുന്നു. ഒരുവനുമായി അവര്‍ക്കൊരു ബന്ധമുണ്ടാകുമ്പോള്‍മനസ്സുകൊണ്ട് അവരുടെ ജരന്മാരാകാന്‍ മോഹിച്ച മറ്റുള്ളവര്‍ക്ക് അതൊരു വെല്ലുവിളിയായിത്തീരുന്നു. അടിച്ചമര്‍ത്തിയ ആസക്തി, ഹിംസാത്മകതായി അയാളില്‍ താണ്ഡവമാടുന്നു. 

Sathyam by Rajiv Sivasankaran (Malayalam)

 സത്യം - രാജീവ്‌ ശിവശങ്കരന്‍ 



 അനശ്വര നടൻ സത്യന്റെ ജീവചരിത്ര നോവലാണ് രാജീവ് ശിശങ്കരൻ എഴുതിയ സത്യം. അഞ്ഞൂറ്റി അമ്പതോളം പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നോവൽ ചടുല വായന ഉറപ്പു വരുത്തുന്നുണ്ട്. നോവലിന്റെ ആദ്യഭാഗംകഥാനായകന്റെ ചലച്ചിത്രം ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള ഭാഗമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഒരു പരിച്ഛേദം നൽകുന്ന ഈ ഭാഗത്തിന് ഒരു ചരിത്ര നോവലിന്റെ ഗരിമയുണ്ട്. സർ സി പി യുടെ അമേരിക്കൻ മോഡലും രണ്ടാം ലോക യുദ്ധത്തിലേക്ക് പോകുന്ന ലോകഗതി തിരുവിതാംകൂറിൽ പ്രതിഫലിക്കുന്നതും ജപ്പാൻബർമ്മ കീഴടക്കിയതിനെ തുടർന്നും മറ്റും ഉണ്ടാവുന്ന പട്ടിണിക്കാലവും ചെറുപ്പക്കാർ പട്ടാളത്തിൽ ചേരാൻ ഒഴുകുന്നതും ആലപ്പുഴയിലെ കമ്യൂണിസ്റ്റ് വ്യാപനവും തുടങ്ങി ദേശത്തിന്റെ കഥ തന്നെയായി മാറുന്നുണ്ട് ഈ ഭാഗം. കുടുംബ പ്രാരാബ്ധങ്ങളെ തുടർന്ന് അതേ വഴികളിൽ കഥാനായകനെയും നാം കണ്ടെത്തുന്നു.

സിനിമയിൽ എത്തിയതിനു ശേഷമുള്ള സത്യന്റെ കഥപറഞ്ഞുപതിഞ്ഞ കഥകളിലൂടെ തന്നെയാണ് നോവലിലും മുന്നോട്ടു പോകുന്നത്. പഴയ കർക്കശക്കാരനും ഉരുക്കു മുഷ്ടിക്കാരനും ആയ സബ് ഇൻസ്പെക്റ്റർ എന്ന നിലയിൽ താൻ തല്ലി ചതച്ചവരെ(അതിൽ വലിയൊരു പങ്ക്‌ കമ്യൂണിസ്റ്റുകാരോ അങ്ങനെ കുറ്റം ചാർത്തപ്പെട്ടവരോ ആയിരുന്നു) പലയിടത്തും തൊഴിലിലും കണ്ടുമുട്ടുന്നഅതിന്റെ കുറ്റബോധം പേറേണ്ടി വരുന്ന വ്യക്തിത്വം. എന്തും ആരോടും വെട്ടിത്തുറന്നു പറയുന്ന തന്റേടി. രോഗാവസ്ഥ അംഗീകരിക്കാൻ കൂട്ടാക്കാതെഡ്യൂപ്പ് ഉപയോഗിക്കാം എന്ന എല്ലാവരുടെയും നിർദ്ദേശത്തെ തള്ളിക്കളയുന്നവൻഅപമര്യാദ കാണിക്കുന്നവരെ നിർഭയം നേരിടുന്നവൻനടിമാർക്കെതിരെ നടക്കുന്ന നെറികേടുകളെ സിനിമക്കാരായാലും പുറത്തുള്ളവരായാലും കൈകാര്യം ചെയ്യുന്നവൻപണം കൊടുത്തും പി ആർ വർക്കിലൂടെയും ഉദാരനെന്ന ഇമേജ് ഉണ്ടാക്കുന്ന 'മേത്ത ചെറുക്കനിൽനിന്ന് വ്യത്യസ്തമായി ഗതിമുട്ടിയ സഹപ്രവർത്തകരുടെ കാര്യങ്ങളിൽ സധൈര്യം ഇടപെടുന്നവൻഅതിന് കുഞ്ചാക്കോയെ പോലുള്ള മുടിചൂടാ മന്നന്മാരെ പോലും ചോദ്യം ചെയ്യുന്നവൻ ... അങ്ങനെ പറഞ്ഞു പതിഞ്ഞ ഇമേജിന്റെ സുരക്ഷിത വഴിയിൽ തന്നെയാണ് പാത്രസൃഷ്ടി. സങ്കടങ്ങൾ പലവിധത്തിൽ വേട്ടയാടുമ്പോൾ (അതിലേറ്റവും വലുത് മക്കളുടെ കാഴ്ച്ചാപ്രശ്നം തന്നെ) അതൊക്കെയും താൻ ചെയ്ത പാപങ്ങളുടെ ശിക്ഷയാണ് എന്ന് ചിന്തിച്ചുപോകുന്ന നല്ലൊരു കുടുംബ നാഥനെ കൂടി നോവൽ വരച്ചുവെക്കുന്നുണ്ട്. പണ്ട് ഒരു രാത്രി മുഴുവൻ താന്‍ ലോക്കപ്പിലിട്ടു തല്ലി ചതച്ച മെലിഞ്ഞുണങ്ങിയ മനുഷ്യനാണ് തനിക്ക് രക്തം തന്നത് എന്ന അറിവിന്റെ ആത്മ നിന്ദയിൽ നീറുന്ന വ്യക്തിത്വമായി നോവലന്ത്യത്തോട് അടുപ്പിച്ച് കഥാനായകനെ കാണാം.

സിനിമ ലോകത്തും സാഹിത്യ - നാടക ലോകത്തും സംഭവിക്കുന്ന ഓരോ തുടിപ്പുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നഅഭിനയ കലയെ നിരന്തരം പുതുക്കുന്ന പ്രതിഭമികച്ച വായനക്കാരൻനല്ല പാട്ടുകാരൻ എന്നൊക്കെ തന്റെ നായകനു ബഹുമുഖ വ്യക്തിത്വം നല്‍കുന്നുണ്ട് നോവലിസ്റ്റ്. നാടകങ്ങളിൽ അദ്ദേഹം ഇത്രയൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നത് എന്നെ സംബന്ധിച്ച് പുതിയ അറിവായിരുന്നു.

പോപ്പുലർ ധാരണകൾക്കപ്പുറം പോകുന്ന ആഴത്തിലുള്ള നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചു ഈ ബൃഹദ് നോവൽ വായിക്കാനെടുക്കുന്നവർ നിരാശരാശയേക്കും. എന്നാലും മലയാള സിനിമയുടെ സുവർണ്ണ കാലത്തിന്റെ സാമാന്യമായ ഒരു പരിച്ഛേദം നോവൽ നൽകുന്നുണ്ട്.

പഴയ തലമുറയിൽ പെട്ട സിനിമാപ്രേമികൾ കൂടിയായ വായനക്കാർക്ക് ഗൃഹാതുരമായ ഒരു വായനാ സദ്യതന്നെയാണ് നോവൽ. തിരശ്ശീലയിലും പിറകിലുമായി അതിൽ കടന്നുവരാത്ത പോയകാല നക്ഷത്രങ്ങൾ അപൂർവ്വം തന്നെ.

Saturday, February 22, 2025

In Search of Walid Masoud by Jabra Ibrahim Jabra/ Roger Allen & Adnan Haydar

 ജബ്ര ഇബ്രാഹിം ജബ്ര: തേടലും കണ്ടെത്തലും



പലസ്തീനിലെ ബത് ലഹേമില്‍ ദരിദ്ര സിറിയന്‍ ഓര്‍ത്തോഡോക്സ് കുടുംബത്തില്‍ 1920ല്‍ ജനിച്ച ജബ്ര ഇബ്രാഹിം ജബ്ര, അറബ് ഭാഷയില്‍ എന്ന പോലെ ലോക സാഹിത്യത്തിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. “ജറൂസലേം, കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കഴിഞ്ഞ ജബ്ര, ധാരാളിയായ എഴുത്തുകാരന്‍, കഴിവുറ്റ ഓയില്‍ പെയിന്റര്‍, വിട്ടുവീഴ്ചയില്ലാത്ത കലാ-സാഹിത്യ നിരൂപകന്‍, ക്ലാസ്സിക് സംഗീതാഭിജ്ഞന്‍, പ്രൊഫഷനല്‍ വിവര്‍ത്തകന്‍, സര്ഗ്ഗപ്രതിഭയുള്ള കവി, മോഡേണിസ്റ്റ് നോവലിസ്റ്റ് എന്നിവക്കെല്ലാം പുറമേ അറിയപ്പെട്ട വിദ്യഭ്യാസ വിചക്ഷണനും യൂനിവേഴ്സിറ്റി പ്രൊഫസറും” ആയിരുന്നു (1) . ഒപ്പം കുലീനവും ആകര്‍ഷണീയവും വിനയ പ്രകൃതിയുമായ സഹൃദയന്‍, തന്നെക്കുറിച്ച് തന്നെ നിരീക്ഷിച്ചിട്ടുണ്ട്: “ഒരേസമയം ഞാന്‍ ഇതൊക്കെയും അല്ലായിരുന്നെങ്കില്‍ ഞാനിതൊന്നുംതന്നെ ആയേക്കില്ലായിരുന്നു” (2) . ഒട്ടേറെ കേറ്റിറക്കങ്ങള്‍ നേരിട്ട കുട്ടിക്കാലവും കൌമാരവും വിദ്യാഭ്യാസ കാലവും കടന്നു 1948ല്‍ നഖ്ബയെ തുടര്‍ന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി ബാഗ്ദാദിലെത്തുമ്പോള്‍ കലാപോന്മുഖമായ യുവതയുടെ കാലമായിരുന്നു അത്. പലസ്തീനിന്റെ ദുരന്തവും ഇസ്രായേലിന്റെ ഉദയവും സൃഷ്ടിച്ച പ്രതിഷേധത്തിന്റെയും ധാര്‍മ്മിക രോഷത്തിന്റെയും അന്തരീക്ഷം മാറ്റം കൊതിച്ച കലാകാരന്മാരെയും ബുദ്ധിജീവികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. “ഒരിക്കലും ഒരു ഔപചാരിക രാഷ്ട്രീയ സ്വത്വത്തിലും ഉള്‍പ്പെട്ടില്ലെങ്കിലും അറബ് സമൂഹവും രാഷ്ട്രീയ മണ്ഡലവും മാറണമെങ്കില്‍ ആദ്യം അറബ് സംസ്കാരം തന്നെ മാറേണ്ടതുണ്ടെന്നു അദ്ദേഹം വിശ്വസിച്ചു”; “അദ്ദേഹത്തിന്റെ എഴുത്തു ജീവിതം ഈ ലക്‌ഷ്യം നേടുന്നതിനുള്ള മൌലികവും ആര്‍ജ്ജവമുള്ളതുമായ ശ്രമമായിരുന്നു” (3) . ആധുനികതാ പ്രവണതകള്‍ ഏറെ സ്വാധീനിച്ചിരുന്ന ജബ്ര, പാശ്ചാത്യ നോവലിലെ ആചാര്യന്മാരായ കാഫ്ക, ജോയ്സ്, ഫോക്നര്‍ എന്നിവര്‍ സമ്പൂര്‍ണ്ണമാക്കിയ സാമ്പ്രദായികേതര ആഖ്യാന സങ്കേതങ്ങള്‍, ബോധാധാരാ സമ്പ്രദായം തുടങ്ങിയവ സമര്‍ത്ഥമായി ഉപയോഗിച്ചു. ഫോക്നറുടെ ‘The Sound and Fury’ അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹമായിരുന്നു. ആധുനിക പലസ്തീനിയന്‍ സാഹിത്യത്തിന്റെ സ്ഥാപകന്‍, അറബ് ലോകത്തെ നവോഥാനത്തിന്റെ നായകന്മാരില്‍ ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.      

ജബ്രയുടെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായി The Ship (1970), In Search of Walid Masoud (1978)എന്നിവയെ വിലയിരുത്താം. രണ്ടിലും പാലസ്തീനിനെ സംബന്ധിച്ച ഉത്കണ്ഠ ശക്തമാണ്, സുഘടിത ഇതിവൃത്തത്തില്‍ പ്രധാനവുമാണ്. The Ship (Al-Safina- 1970) മെഡിറ്ററേനിയന്‍ കടലിലൂടെ ബൈറൂത്തില്‍ നിന്ന് നേപ്പിള്‍സിലേക്ക് പോകുന്ന കപ്പലില്‍ ഭിന്ന ദേശക്കാരായ കഥാപാത്രങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നു. ഇറാഖി ആര്‍ക്കിട്ടെക്റ്റ് ഇസാം സല്‍മാന്‍ തന്റെ പഴയ ലണ്ടന്‍ പഠന കാലത്തെ കാമിനിയായിരുന്ന ലൂമയില്‍ നിന്നു പലായനം ചെയ്യുകയാണ്. ഒരു പഴയ ഗോത്ര കുടിപ്പകയില്‍ തന്റെ പിതാവ് അവളുടെ അമ്മാവനെ കൊല്ലാനിടയായതു മൂലം അയാള്‍ക്കവളെ വിവാഹം ചെയ്യാനായില്ല. ഇന്നവള്‍ തന്റെ ഇറാഖി സുഹൃത്ത് ഡോ. ഫാലിഹ് ഹസീബിന്റെ ഭാര്യയാണ്. ലൂമ തന്റെ ഭര്‍ത്താവിനെയും കൂട്ടി അതേ കപ്പലില്‍ കേറിപ്പറ്റുന്നത് ഇസാമുമായി ബന്ധം പുതുക്കാം എന്ന മോഹത്തോടെയാണെങ്കില്‍, ബൈറൂത്തില്‍ വെച്ച് പണ്ടു കണ്ടുമുട്ടിയ ഇറ്റാലിയന്‍ പ്രണയിനി എമിലിയ ഫാര്‍നെസിയുമായുള്ള പുനസമാഗമാമാണ് ഡോ. ഫാലിഹിന്റെ ലക്‌ഷ്യം. അയാളുടെ ക്ഷണം അവളെയും കപ്പലില്‍ എത്തിച്ചിട്ടുണ്ട്. 1948ലെ സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുഹൃത്ത് ഫായിസിനെ നഷ്ടപ്പെട്ട വാദി അസ്സാഫ് എന്ന പലസ്തീന്‍കാരനാണ് മറ്റൊരു കഥാപാത്രം. സമ്പന്നനായ വ്യപാരിയായി ഇപ്പോള്‍ കുവൈറ്റില്‍ കഴിയുന്ന വാദി, തന്റെ ലബനീസ് കാമുകി മഹായെ ഒഴിവുകാലം ആസ്വദിക്കാന്‍ കൂട്ടു വിളിച്ചിരുന്നെങ്കിലും പ്രൊഫഷണല്‍ കോണ്‍ഫെറന്‍സ് ആവശ്യത്തിനു അവള്‍ റോമിലേക്കു പോയി. അതിവേഗം കൂട്ട് കണ്ടെത്തുന്നതില്‍ സമര്‍ത്ഥനായ വാദി, ഫ്രഞ്ചുകാരി ജാക്വിലിനുമായി അടുക്കുന്നു. അതേസമയം, പ്രണയത്തിന്റെ വിളി അപ്രധിരോധ്യമയതിനെ തുടര്‍ന്നു ഔദ്യോഗിക തിരക്കുകള്‍ അവഗണിക്കുന്ന മഹാ, നേപ്പിള്‍സില്‍ വെച്ചു അപ്രതീക്ഷിതമായി വാദിയോടു സന്ധിക്കുന്നു.

“സങ്കീര്‍ണ്ണ ബന്ധങ്ങളുള്ള ഈ യാത്രികര്‍ ഒരാഴ്ചക്കാലം കപ്പലില്‍ ചെലവഴിക്കുന്നത് പ്രണയം, പലായനം, ഒറ്റപ്പെടല്‍, അന്യവല്‍ക്കരണം എന്നിവയുടെ ദുരൂഹതകള്‍ നിറഞ്ഞ ഒരു നോവല്‍ വികസിപ്പിക്കുന്നതിനു ജബ്രക്ക് ഒരവസരമായിത്തീരുന്നു; ഒപ്പം പലസ്തീനിയന്‍ സ്മൃതികളും വീരോചിത പോരാട്ടങ്ങളും പ്രതീക്ഷകളും; അറബ് ബൌദ്ധിക സംവാദങ്ങളും കലാ ചര്‍ച്ചകളും; ആസക്തികളും, ആനന്ദവും, നൃത്തവും സംഗീതവും; ഒടുവില്‍, മ്ലാന പ്രകൃതിയായ ഡോ. ഹസീബിന്റെ ആത്മഹത്യ സൃഷ്ടിക്കുന്ന നിനച്ചിരിക്കാത്ത സങ്കീര്‍ണ്ണതകള്‍ ഉരുവപ്പെടുംവരെ പ്രകടമായും ഒരു ബൂര്‍ഷ്വാ ഒഴിവുകാലവും” (The Free Library) നോവലില്‍ ഇടം പിടിക്കുന്നു. ഇസാം സല്‍മാന്റെയും വാദി അസ്സാഫിന്റെയും മാറിമാറി വരുന്ന കാഴ്ച്ചപ്പാടുകളിലാണ് മുഖ്യമായും ആഖ്യാനം പുരോഗമിക്കുന്നത്; ഒപ്പം ഫ്ലാഷ് ബാക്കുകള്‍, എമിലിയ ഫാര്‍നെസിയുടെ ഒരു റിപ്പോര്‍ട്ട് എന്നിവയും ഇതിവൃത്ത ഘടനയില്‍ പ്രധാനമാണ്. മിക്ക സംഭവഗതികളും കപ്പലിലാണ് ഉണ്ടാകുന്നതെങ്കിലും, കഥാപാത്രങ്ങളുടെ വര്‍ത്തമാന കാല ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്ന ഭൂതകാല സ്മൃതികള്‍ കരയിലെ ജീവിതങ്ങളിലാണ്‌ ഇടം പിടിക്കുന്നത്‌. ഓര്‍മ്മകളുടെ കലപിലയും കലുഷാവസ്ഥയും എല്ലാത്തിലും നിര്‍ണ്ണായകവുമാണ്. അത്തരം അനിശ്ചിതത്വങ്ങള്‍ ഇല്ലാത്തത് പലസ്തീനിലേക്ക് തിരികെ പോകുകയും മഹായോടൊപ്പം ജറൂസലേമില്‍ കഴിയുകയും ചെയ്യുകയെന്ന കൃത്യമായ ലക്ഷ്യമുള്ള വാദി അസ്സാഫിനു മാത്രമാണ്. മഹാ അതംഗീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുന്നതിനെ ഉറ്റുനോക്കുകയും ചെയ്യുന്നു.

In Search of Walid Masoud എന്ന നോവലില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ക്കും വ്യക്തിത്വത്തിനും ഉടമയായ മറ്റൊരു പലസ്തീനിയന്‍ കഥാപാത്രത്തെയാണ് നോവലിസ്റ്റ് കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്. 1948ലെ നഖ്ബയെ തുടര്‍ന്നു ബാഗ്ദാദിലേക്ക് പലായനം ചെയ്ത പലസ്തീനിയന്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വാലിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ രണ്ടര പതിറ്റാണ്ടുകള്‍ പിന്നിട്ട, 1970-കളുടെ തുടക്കമെന്നു കരുതാവുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ദുരൂഹ തിരോധാനം സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, പ്രതിയോഗികള്‍, കാമിനിമാര്‍ തുടങ്ങിയവര്‍ നടത്തുന്ന ആഖ്യാനങ്ങളും നിരീക്ഷണങ്ങളും ഒപ്പം അദ്ദേഹത്തിന്റെ തന്നെ ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത സുദീര്‍ഘ ടേപ്പ് രേഖകളും ഉപയോഗിച്ച് ഒരു ജിഗ്സോ പസിലിന്റെ ശിഥില ഖണ്ഡങ്ങളെ കൂട്ടിയിണക്കി സാകല്യമുള്ള ചിത്രം നിര്‍മ്മിക്കുന്ന സങ്കീര്‍ണ്ണതകളോടെ മറുപടി കണ്ടെത്താനുള്ള ശ്രമമാണ് ജബ്ര നോവലില്‍ നടത്തുന്നത്. എന്നാല്‍ തലക്കെട്ടില്‍ സൂചിതമായ ഈ ‘തേടല്‍ പ്രമേയം അതിവേഗം പാത്ര നിരീക്ഷണങ്ങളിലേക്കും സങ്കീര്‍ണ്ണമായ വൈയക്തിക, സാംസ്കാരിക ബന്ധങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ നാടകീയ പങ്കിനെ കുറിച്ചുള്ള ആവിഷ്കാരങ്ങളിലെക്കും വികസിക്കുന്നു. “പോസ്റ്റ്‌കൊളോണിയല്‍ കാലത്തെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കു നേരെയുള്ള അറബ് ബുദ്ധിജീവികളുടെ പ്രതികരണം” (4)  ആയി അത് മാറുന്നു. സിറിയന്‍ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാലിദിന്റെ കാര്‍ കണ്ടെത്തപ്പെടുന്നത് വ്യത്യസ്തവും പരസ്പരം യോജിക്കുന്നതോ, വിയോജിക്കുന്നതോ ആയ ഓര്‍മ്മകളുടെ ആവിഷ്കാരങ്ങളിലേക്കും തുടക്കം കുറിക്കുന്നു. വാലിദിനെ നന്നായി അറിയാമെന്നു കരുതിയ സുഹൃത്തുക്കളുടെയും അയാളുടെ പ്രണയിനിമാര്‍ എന്ന് സ്വയം ധരിച്ചവരുടെയും ഓര്‍മ്മകളും വിചാരങ്ങളും ചേര്‍ന്ന് പതിയെപ്പതിയെ ഉരുവാകുന്ന ചിത്രം “ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ബുദ്ധിജീവിയായ ഒരു ആദര്‍ശവാദിയുടെതാണ് (a conflicted intellectual idealist)”(5)(kirkusreviews, Sept. 15, 2000). “ദുഷ്ടുകളുടെയും പാപങ്ങളുടെയും ലോകത്ത് അയാള്‍ക്കൊരു പുണ്യാളന്‍ ആകണമായിരുന്നു, രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലോകത്ത് ഒരു സ്വതന്ത്ര സൈദ്ധാന്തികന്‍, കണിശ കാര്‍ക്കശ്യങ്ങളുടെ ലോകത്ത് വരട്ടുവാദിയല്ലാത്ത ഒരു താത്വികന്‍..” (In Search of Walid Masoud, 2000, P.64). ജബ്രയുടെ കഥാപാത്രങ്ങള്‍ സിമോങ് ദേ ബുവ്വെയുടെ കൃതികളിലെ പാരീസിയന്‍ ബുദ്ധിജീവികളെയും ’50-കളിലെ ന്യുയോര്‍ക്കിലെ അവരുടെ പതിപ്പുകളേയും ഓര്‍മ്മിപ്പിക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു: അവര്‍ “സ്വന്തം ആത്മരതിയുടെ സമര്‍ത്ഥമായ യുക്തിവിചാരങ്ങളില്‍ അഭിരമിക്കുന്നു, അതേസമയം അവര്‍ ഭാവിക്കുന്ന മാനവികത രാഷ്ട്രീയ നിഷ്ക്രിയത്വത്തില്‍ തകരാതെയും വയ്യ” (publishersweekly).  

’30-കളുടെ ഒടുവിലും ’40-കളിലുമായി ഇറ്റലിയില്‍ സെമിനാരി പഠനം നടത്തിയ വാലിദ് ആ മാര്‍ഗ്ഗം ഉപേക്ഷിച്ചാണ് നാല്‍പ്പതുകളുടെ മധ്യത്തില്‍ പലസ്തീനില്‍ തിരികെയത്തിയത്. 1948ലെ ഇസ്രയേല്‍ സ്ഥാപനത്തെയും പലസ്തീന്‍ ദുരന്തത്തെയും തുടര്‍ന്നു, നോവലിസ്റ്റിനെ പോലെത്തന്നെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതതനാവുന്നതോടെ, ബാഗ്ദാദില്‍ എത്തിയ വാലിദ് പലസ്തീന്‍ പോരാട്ടത്തിലെ രാഷ്ട്രീയ ബോധ്യങ്ങളുള്ള എഴുത്തുകാരന്‍ എന്ന അപര വ്യക്തിത്വത്തിലും ശ്രദ്ധേയനായിത്തീര്‍ന്നു. സ്വയം സമ്പത്തിലും ഭൌതിക നേട്ടങ്ങളിലും തല്‍പ്പരനല്ലെങ്കിലും അയാള്‍ സമ്പന്നനാണ്, പെണ്‍ സുഹൃത്തുക്കളോടു കുലീനവും പ്രണയ ബന്ധങ്ങളില്‍ തുല്യതയുടെ ഇടം നല്‍കുന്നവനും മികച്ചൊരു കമിതാവുമായ അയാള്‍ക്ക് അമ്പതിലെത്തിയിട്ടും ഒട്ടേറെ കാമിനിമാരുണ്ട്. വലിയ ബൌദ്ധിക ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലെല്ലാം അയാള്‍ സുസമ്മതനാണ്. 1967ലെ ആറു ദിന യുദ്ധത്തെ തുടര്‍ന്നു ഇസ്രായേലി സെക്യുരിറ്റി സര്‍വ്വീസിന്റെ പിടിയിലാവുകയും ക്രൂരമായ ഭേദ്യമുറകള്‍ക്ക് വിധേയനായി നാടുകടത്തപ്പെദുകയും ചെയ്യുന്നതോടെ പലസ്തീന്‍ ഫിദായീന്‍ ഗറില്ലകളുമായുള്ള വാലിദിന്റെ ബന്ധം കൂടുതല്‍ ശക്തമായി. ഫിദായീനുമായി ചേര്‍ന്നു പോരാടി തുടങ്ങിയ മകന്‍ മര്‍വാന്‍ വടക്കന്‍ പലസ്തീനിലെ ഉമ്മുല്‍ ഐന്‍ ഗ്രാമത്തില്‍ വെച്ച് ഇസ്രായേലി സേനയുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് വാലിദിന്റെ തീരാ വേദനയും അമ്പതിലെത്തിയ ഒരാള്‍ക്കു ചെയ്യാനാകുന്ന ‘സഹായക പദവിക്കപ്പുറം പ്രായം മറന്നും മുന്നണിപ്പോരാളിയായിത്തീരാനുള്ള ദൃഡനിശ്ചയം ഊട്ടിയുറപ്പിക്കുന്ന ഘടകവും ആയിത്തീരും. “നിന്നോടു പ്രണയ സംഗമം നടത്താനും നിനക്കുവേണ്ടി ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയ്യാനും എനിക്കവകാശമുണ്ടെങ്കില്‍, അതും ഞാന്‍ അമ്പതോട് അടുക്കുമ്പോള്‍ത്തന്നെ, അപ്പോള്‍ എനിക്കെന്റെ രാജ്യത്തെയും സ്നേഹിക്കാന്‍ അവകാശമില്ലേ, അതിനു വേണ്ടി ബാക്കി ലോകത്തോട്‌ പോരാടാനും? ഞാന്‍ തൊണ്ണൂറില്‍ എത്തിയാലും?(P. 217) എന്ന് അയാള്‍ വിസാല്‍ റഊഫിനോടു ചോദിക്കുന്നുണ്ട്. 

ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദ് സംഘടിപ്പിക്കുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വെച്ചാണ് സുഹൃത്തുക്കള്‍ വാലിദിന്റെ ടേപ്പ് കേള്‍ക്കുന്നത്. തികച്ചും യോജിച്ച നിലയില്‍ ‘ഡോ. ജവാദ് ഹുസ്നി ഒരു കനത്ത പാരമ്പര്യത്തിന് അനന്തരാവകാശിയാകുന്നു (Dr. ]awad Husni Inherits a Heavy Legacy) എന്ന് പേരിട്ട പ്രഥമ അധ്യായത്തില്‍ ആഖ്യാനം തുടങ്ങിവെക്കുന്ന ഡോ. ജവാദ്, ആറു മാസം മുമ്പ് കാണാതായ വാലിദിനെ കുറിച്ചു പറഞ്ഞു തുടങ്ങുക, ഒടുവിലത്തെ നാളുകളില്‍ വാലിദ് ആവര്‍ത്തിക്കുമായിരുന്ന വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ്: “സംഭവങ്ങളെ അവ സംഭവിച്ച അതേ ക്രമത്തില്‍ ഒന്നൊന്നായി തിരികെ കൊണ്ടുവനും, എന്നിട്ടവയെ കടലാസിലേക്ക് കോരിച്ചൊരിയുന്ന വാക്കുകളാക്കി മാറ്റാനും കഴിയുന്ന വിധത്തില്‍ ഓര്‍മ്മക്ക് ഒരു അമൃത് ഉണ്ടായിരുന്നെങ്കില്‍ !” ഒപ്പം ഓര്‍മ്മകള്‍ എന്ന പ്രമേയത്തിന് നോവലിലും വാലിദിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന പലസ്തീനിയന്‍ അവസ്ഥയിലും വിശേഷിച്ചുമുള്ള പ്രസക്തി വ്യക്തമാക്കും വിധം അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “നമ്മളെത്ര തന്നെ ചെറുത്തുനിന്നാലും നാം നമ്മുടെ ഓര്‍മ്മകളുടെ കളിപ്പാട്ടങ്ങള്‍ തന്നെയായി തുടരുന്നു. നമ്മള്‍ ഒരേ സമയം അതിന്റെ അന്തിമ ഉത്പന്നവും ഇരകളുമാണ്.”(P.1).  പുസ്തകത്തിന്റെ അറബ് തലക്കെട്ടിലെ തേടല്‍ (in search)’ എന്നതിനെ സൂചിപ്പിക്കുന്ന മൂലപദത്തിന് (‘bahth’) ‘തേടല്‍’ എന്നതിനൊപ്പം സിദ്ധാന്തം അഥവാ പഠന പ്രബന്ധം (treatise /thesis) എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന നിരീക്ഷണം പ്രസക്തമാണ്‌ (6) . തുടര്‍ന്ന് വരുന്ന ഓരോ അധ്യായവും വാലിദ് മസൂദിന്റെ ദുരൂഹ വ്യക്തിത്വത്തിനു മേല്‍ വെളിച്ചം വീശാനുള്ള ശ്രമങ്ങളെ പിന്തുടരുന്നു. ഇസ്രയേല്‍ വിരുദ്ധ ചെറുത്തുനില്‍പ്പില്‍ സജീവമായിരുന്നു വാലിദ് എന്നതുകൊണ്ടുതന്നെ അദ്ദേഹം ഒളിവില്‍ പോയതാവാം എന്നും കൊല്ലപ്പെട്ടതാവാം എന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരസ്പര ബന്ധമില്ലാത്ത വാലിദിന്റെ ടേപ്പ് ചെയ്യപ്പെട്ട സുദീര്‍ഘ ശബ്ദമൊഴിയുടെ പരാവര്‍ത്തനവും ഇതര ആഖ്യാതാക്കളുടെ നിരീക്ഷണങ്ങളോടും പ്രഥമ വ്യക്തിക സ്വഗതഭാഷണങ്ങളോടുമൊപ്പം (first-person monologues ) വാലിദ് എന്ന കടംകഥയെ പൂരിപ്പിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ആദ്യ അധ്യായങ്ങളില്‍ത്തന്നെ മിക്ക കഥാപാത്രങ്ങളും ആഖ്യാതാക്കള്‍ കൂടിയായി ഒരുമിച്ചു ചേരുന്നു. ഡോ. ജവാദ് ഹുസ്നി, ഡോ. താരിഖ് റഊഫ്, അദ്ദേഹത്തിന്റെ ഭാര്യ സമീറ, സഹോദരി വിസാല്‍, പൊതുസുഹൃത്തുക്കള്‍ ആയ ഇബ്രാഹിം അല്‍ ഹാജ് നൌഫല്‍, കാസിം ഇസ്മയില്‍, മര്‍യം അല്‍ സഫര്‍, ജിനാന്‍ അല്‍ താമിര്‍, രിബാഹ് കമാല്‍, ഇഹ്സാന്‍ അല്‍ ബസരി, അദ്ദേഹത്തിന്റെ ഭാര്യ നിഹാദ് എന്നിവരെല്ലാം വാലിദുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്ന നിലയില്‍ ശബ്ദരേഖ കേള്‍ക്കാന്‍ ഒരുമിച്ചു കൂടുന്നുണ്ട്. വിരാമ ചിഹ്നങ്ങളില്ലാത്ത, ബോധാധാരാ സ്വഭാവമുള്ള വാക്യങ്ങളില്‍ “കുട്ടിക്കാലത്തെ ഓര്‍മ്മകള്‍, ആത്മീയ ചിന്തകള്‍, പ്രണയ സാഹസങ്ങള്‍, ഷേക്ക്‌സ്പിയറിന്റെ ഹാംലെറ്റ്, കവിത, തുടങ്ങി മറ്റുപലതും” (El-Hussari) ഇടകലരുന്നുണ്ട്. ഇടയ്ക്കിടെ ‘ശഹദ് എന്ന ആര്‍ക്കും തിരിച്ചറിയാനാവാത്ത ഒരു സ്ത്രീയുടെ സാന്നിധ്യത്തെ കുറിച്ച് സൂചനകളുണ്ട്. ശബ്ദ രേഖ കേട്ടും അതിനോട് പ്രതികരിച്ചും അതിനപ്പുറം സ്വഗതാഖ്യാനങ്ങളും ഓര്‍മ്മകളുമായും ചുരുളഴിയുന്ന അന്വേഷണത്തില്‍, വിവരണങ്ങള്‍ പലപ്പോഴും വ്യക്തമാക്കലിന് പകരം മുമ്പറിയാത്ത കൂടുതല്‍ ദുരൂഹതകളുടെ സാന്നിധ്യത്തിലേക്കാണ് വായനയെ കൊണ്ടുപോകുന്നത്. ദരിദ്ര കുടുംബത്തിലെ ജനനം, ബാത് ലഹേമിലെ ക്രിസ്ത്യന്‍ അനാഥാലയത്തിലെ കുട്ടിക്കാലം, ഇറ്റലിയിലെ സെമിനാരി പഠനം, 1948ല്‍ പലസ്തീന്‍ വിടും വരെ തുടര്‍ന്ന സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍, വിവാഹം, മകന്‍ മര്‍വാന്‍ , പത്തൊമ്പതാം വയസ്സിലുള്ള അവന്റെ രക്തസാക്ഷിത്തം തുടങ്ങിയ വാലിദിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളൊക്കെ പലരുടെയും ആഖ്യാനങ്ങളിലൂടെയാണ് പതിയെ പതിയെ വെളിപ്പെടുന്നത്. ആര്‍ഭാടപൂര്‍വ്വമായ കുട്ടിക്കാലം ഉണ്ടായിരുന്നതിന്റെ കുഴപ്പം വാലിദിന്റെ കൃതിയില്‍ കാണുന്നതായി കാസിം ഇസ്മയില്‍ ഒരിക്കല്‍ വിമര്‍ശിക്കുന്നത് ദീര്‍ഘ കാല സൌഹൃദത്തിന് ശേഷവും തന്നെ കുറിച്ച് യഥാര്‍ഥത്തില്‍ ഒന്നും അറിയാത്തത് കൊണ്ടാണ് എന്നു വാലിദ് വിശദീകരിക്കും. മഴയും തണുപ്പുമൊക്കെ ശരിക്കും എന്തെന്നറിയാത്തത് തനിക്കല്ല പ്രതിഷേധത്തോടെ അയാള്‍ കാസിമിനെ കാറില്‍ നിന്ന് പെരുമഴയത്തു ഇരുട്ടില്‍ ഇറക്കി വിടുന്നത് അത്തരം രോഷത്തിന്റെ വിസ്ഫോടനത്തിലാണ്; നിമിഷങ്ങള്‍ക്കകം കുറ്റബോധം അയാളെ തിരികെയെത്തിക്കുമെങ്കിലും. ശഹദ് (‘തേന്‍’) എന്നു വാലിദ് വിളിക്കുന്ന ഒരു സ്ത്രീയുമായി അയാള്‍ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ടേപ്പ് ശബ്ദത്തില്‍ നിന്നാണ് സുഹൃത്തുക്കള്‍ അറിയുക. അതാരാണെന്നു ഒരു വ്യക്തതയും ഇല്ലെങ്കിലും അത് കോളേജ് അധ്യാപികയും ഇറാഖി പെണ്‍സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപവുമായ മറിയാം അല്‍ സഫര്‍ ആയിരിക്കാമെന്നു ജവാദ് സംശയിക്കുന്നു. പ്രണയ ലഹരിയുടെ സുദീര്‍ഘ വിവരണങ്ങള്‍ പോലും നിറഞ്ഞ മറിയാമിന്റെ ആഖ്യാനങ്ങളില്‍ പക്ഷെ അതിനൊരു തീര്‍ച്ചയില്ല. മര്‍വാന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ലബനോനില്‍ വെച്ച് അയാളെ കണ്ടിരുന്നു എന്നു വിസാല്‍ വെളിപ്പെടുത്തുന്നുണ്ട്. “എന്നെ കൂടെ കൊണ്ട് പോകൂ, വെടിയുതിര്‍ക്കാന്‍ പഠിപ്പിക്കൂ” എന്നാവശ്യപ്പെടുന്ന വിസാലിനോട് “എപ്പോള്‍ നീ തയ്യാറാണോ, അപ്പോള്‍”, എന്നു ഉറപ്പുകൊടുക്കുന്ന മര്‍വാന്‍ മറ്റൊരു അഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. പ്രായം മറന്നു മുന്നണിയിലേക്കു പോകാന്‍ വാശിപിടിക്കുന്ന പിതാവിന്റെ ആത്മഹത്യാപരമായ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കണം. അദ്ദേഹത്തിനു ശ്രമിക്കാവുന്നത് പോരാട്ടാത്തിനു വേണ്ട ധന സമാഹരണത്തിലും സംഘാടനത്തിലും ആണെന്നു മര്‍വാന്‍ കരുതുന്നു. ടേപ്പില്‍ സൂചനയുള്ള ‘ശഹദ് അവളായിരുന്നോ എന്ന് ഈ ഘട്ടത്തില്‍ ജവാദ് ചോദിക്കുന്നുണ്ട്; അവളും പക്ഷെ മറുപടി പറയുന്നില്ല. ലബനോനില്‍ വാലിദിനെ കണ്ടെത്തിയതായി അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ ഫിദായീനില്‍ ചേര്‍ന്നതയും ചിലര്‍ കരുതുന്നുണ്ട്. നോവലിന്റെ തുടക്കത്തില്‍ വാലിദിനെ കുറിച്ച് ഒരു നോവല്‍ രചിക്കുകയെന്ന ഉദ്ദേശം വെളിപ്പെടുത്തുന്ന ഡോ. ജവാദ് ഹുസ്നി, നോവലന്ത്യത്തിലെത്തുമ്പോള്‍ താനതിനു മാത്രം അയാളെ കുറിച്ചു തെളിച്ചമുള്ളവന്‍ ആണോ എന്ന് സംശയിച്ചു തുടങ്ങുന്നത്, വാലിദിനെ വിവരിക്കാന്‍ തുടങ്ങി ഓരോരുത്തരും കൂടുതലും തങ്ങളെത്തന്നെയാണ് വ്യക്തമാക്കിയത് എന്നത് കൊണ്ടും ആര്‍ക്കും ആരെയും മുഴുവനായും മനസ്സിലാക്കുക സാധ്യമല്ല എന്ന അസ്തിത്വപരമായ തിരിച്ചറിവിലും പെട്ടാണ്. ഈ നിരീക്ഷണം ബാധകമല്ലാത്ത, വൈയക്തിക അജണ്ടകള്‍ ഒന്നുമില്ലാത്ത ഏക കഥാപാത്രമായ മര്‍വാന്‍ The Ship എന്ന നോവലിലെ വാദി അസ്സാഫിനെ ഓര്‍മ്മിപ്പിക്കുന്നു. അയാള്‍ക്ക് ദേശത്തിന്റെ വിളിയെ കുറിച്ചോ, തന്റെ വിധിയെ കുറിച്ചോ മിഥ്യാസങ്കല്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല; അയാളുടെ രക്തസാക്ഷിത്തം തന്നെയാണ് നോവലിലെ ഏറ്റവും സുവ്യക്തമായ സന്ദേശവും (El-Hussari). ബാഗ്ദാദി സമൂഹത്തിലെ ബൂര്‍ഷ്വാ ഉപരിവര്‍ഗ്ഗ ബുദ്ധിജീവികള്‍ക്കിടയില്‍ തങ്ങളുടെ സാമൂഹിക പദവിയും രാഷ്ട്രീയ ബോധ്യങ്ങളും തീര്‍ക്കുന്ന രണ്ടു വിരുദ്ധ പക്ഷപാതിത്തങ്ങളുടെ അതിസൂക്ഷ്മമായ ആഖ്യാനം, ഫ്രഞ്ച് ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തിലെ ബുദ്ധിജീവി ആക്റ്റിവിസ്റ്റുകളായ സിമോങ് ദേ ബുവ്വെയുടെ The Mandarins എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.    

 

നോവലില്‍, ബഹുസ്വര ആഖ്യാനത്തിന്റെ ഘടനയില്‍ ഇടം പിടിക്കുന്ന ഓരോ ആഖ്യാതാക്കളും ദുരൂഹതകളുടെ അനാവരണവും സങ്കീര്‍ണ്ണവല്‍ക്കരണവും ഒരുമിച്ചാണ് നടത്തുന്നത് എന്നു പറയാം. വാലിദിന്റെ ബത് ലഹേം കുട്ടിക്കാലം കണ്ട, അതേ പട്ടണത്തില്‍നിന്നുള്ള ഇസാ നാസര്‍ എന്ന പ്രായമായ ആശാരിയിലൂടെ അയാളുടെ ഇറ്റാലിയന്‍ സെമിനാരി പഠന യാത്രയും അതുപേക്ഷിച്ചു തിരികെയെത്തി കാംബ്രിഡ്ജ് പഠനവും വിവരിക്കപ്പെടുന്നു. ഡോ. താരിഖ് റഊഫിന്റെ നിരീക്ഷണത്തില്‍ വാലിദിന്റെ ധാരാളമായ സ്ത്രീ ബന്ധങ്ങളില്‍ ഒരു ഈഡിപ്പല്‍ മാതൃബിംബ സ്വാധീനം പ്രകടമാണ്. ഏറെ പ്രണയങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ക്കൊരിക്കലും ഒരു സ്ത്രീയെയും അവരുടെ ഇംഗിതത്തിനെതിരായി ചൂഷണം ചെയ്യാനാവില്ല. ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദിന്റെ ഓര്‍മ്മകളില്‍ ഉന്നത ആശയങ്ങളും മികച്ച ആവിഷ്കാര രീതിയുമുള്ള കൃതഹസ്ഥനായ ഒരു കവിയുടെ ചിത്രമാണ്‌ തെളിഞ്ഞു വരിക. സ്ത്രീകഥാപാത്രങ്ങള്‍ക്ക് വാലിദിനെ കുറിച്ച് ഏറെ പറയാനുണ്ട്‌. ചരിത്രാധ്യാപികയായ മറിയം അല്‍ സഫര്‍, യുവ ജേണലിസ്റ്റും റിസേര്‍ച്ച് സ്കോളറുമായ വിസാല്‍ റഊഫ്, എന്നിവരുടെ ഓര്‍മ്മകളില്‍ അയാള്‍ അവരുടെ ഹൃദയം കവര്‍ന്ന കാമുകനാണ്. ഈ കഥാപാത്രങ്ങളുടെയെല്ലാം ഓര്‍മ്മകളിലൂടെ ഉരുത്തിരിയുന്നത് തനതായ വ്യക്തിത്വമുള്ള വിപ്ലവകാരിയും തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി പൊരുതാന്‍ തയ്യാറുള്ളവനുമായ വാലിദിന്റെ ചിത്രമാണ്‌; അതിനയാള്‍ പ്രണയം, ചെറുത്തുനില്‍പ്പ്‌, രാഷ്ട്രീയം എന്നിവ ആയുധമാക്കുന്നു. ഓര്‍മ്മകള്‍ക്കപ്പുറം ഊഹങ്ങളിലേക്കു കൂടി കടന്നാണ് വാലിദിനു എന്ത് സംഭവിച്ചിരിക്കാം എന്ന് നിരീക്ഷിക്കപ്പെടുന്നത്. ഇബ്രാഹിം നൌഫലിന്റെ അഭിപ്രായത്തില്‍ അയാളെ സയണിസ്റ്റ് സൈന്യം തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കാം. വാലിദ് മരിച്ചിട്ടില്ലെന്നും മര്‍വാന്റെ മരണത്തിനുള്ള പ്രതികാരവും പലസ്തീനിനോടുള്ള കടം വീട്ടലുമായി അയാള്‍ ഫിദായീന്‍ പോരാളികളോട് ചേര്‍ന്ന് ലബനോനില്‍ പോരാട്ടത്തിലാണ് എന്നും തീര്‍ച്ചയുള്ളത് വിസാലിനാണ്. ഇത്തരം ഊഹങ്ങള്‍ നിഷ്കളങ്കമല്ലെന്നും ഓരോ കഥാപാത്രത്തിന്റെയും മനശാസ്ത്രപരമായ ആവശ്യങ്ങളുടെ കൂടി പ്രകടനമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു (El-Hussari).

 

നോവലിസ്റ്റിന്റെ വീക്ഷണത്തെ ഇതര കഥാപാത്രങ്ങളുടെ പരസ്പര സ്വതന്ത്രമായ ഭിന്ന വീക്ഷണങ്ങളില്‍ ഒന്നുമാത്രമാക്കി നിര്‍ത്തുകയും ഈ ‘സ്വതന്ത്രമായ ഭിന്നസ്വരങ്ങളിലൂടെ’ നെയ്തെടുക്കുന്ന വിധിപറയാത്ത വിധത്തിലുള്ള ആവിഷ്കാരം നടത്തുകയും ചെയ്യുന്നതിലൂടെ അറുപതുകളിലും എഴുപതുകളിലും അറബ് നോവലില്‍ നിലനിന്ന സര്‍വ്വജ്ഞ എഴുത്തുകാര്‍/ ആഖ്യാതാവ് (omniscient author/ narrator) രീതിയെ മറികടക്കുന്ന ‘ബഹുസ്വര ആഖ്യാനം (polyphonic narration) എന്ന പുത്തന്‍ സമ്പ്രദായമാണ് ജബ്ര തുടങ്ങിവെക്കുന്നത് എന്നും ‘സംവാദങ്ങളുടെ ബഹുമുഖ ഇടപെടലിലൂടെ മനുഷ്യനെ വസ്തുവല്‍ക്കരിക്കുന്നതിനെ (objectification) നിരാകരിക്കുന്ന ബഖ്തീനിയന്‍ (Mikhail Bakhtin) സാഹിത്യ ദര്‍ശനത്തോട് ജബ്രയുടെ ഈ സമീപനം ചേര്‍ന്ന് പോകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു (El-Hussari). “In Search of Walid Masoud വലിയ മാനങ്ങളില്‍ വിഭാവനം ചെയ്യപ്പെട്ട ആശയങ്ങളുടെ നോവലാണ്, ഒപ്പം ഏറെ ഭാവഗീതാത്മകവും വൈകാരിക തീക്ഷ്ണതയുമുള്ള ഭാഗങ്ങള്‍ നിറഞ്ഞ, ആസക്തി, വഞ്ചന എന്നിവയുടെ ശക്തമായ നിരീക്ഷണവും. റോജര്‍ അലന്‍, അദ്നാന്‍ ഹൈദര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ മികവുറ്റ വിവര്‍ത്തനം ജബ്രയുടെ ഗദ്യത്തിന്റെ ഭാവഗീത ഭാവവും, ആഖ്യാനത്തിന്റെ രാജകീയ ഒഴുക്കും നിലനിര്‍ത്തുന്നു” (7.). 

References:

                1. Ibrahim A. El-Hussari, ‘Jabra Ibrahim Jabraʼs In Search of Walid Masoud, A Polyphony of (Un)Orchestrated Opus’, Athens Journal of Humanities & Arts - Volume 6, Issue 2 – Pages 133-146.

                2. Jabra I. Jabra in conversation with Najman Yassin, ‘al-Jamiaʼa’, April 1978, Vol. 8, Issue: 4:7-12,qtd by El-Hussari

                3. ("Living with the Tigress and the Muses: An essay on Jabra Ibrahim Jabra. (Cover Story).." The Free Library. 2001 University of Oklahoma 21 Jan. 2021 https://www.thefreelibrary.com/Living+with+the+Tigress+and+the+Muses%3a+An+essay+on+Jabra+Ibrahim...-a080500167

                4. publishersweekly, https://www.publishersweekly.com/978-0-8156-0646-8, Accessed 21.01.21

                5. Review: In Search of Walid Masoud,  kirkusreviews, Sept. 15, 2000, https://www.kirkusreviews.com/book-reviews/jabra-ibrahim-jabra/in-search-of-walid-masoud/, .Accessed 22.01.2021

                6. Tasnim Qutait, the search for walid masoud, ARAB HYPHEN, February 28, 2013, https://arabhyphen.wordpress.com/2013/02/28/the-search-for-walid-masoud/, Accessed 21.01.2021

                7. Samah Selim, Jabra: In Search of Walid Masoud, Journal of Palestine Studies, Vol.31, 2001/02, No.2, P.89. http://palestine-studies.org/jps/fulltext/old/4510 (Cached, retrieved 22.01.2021).


Bramayugam (2024) / Rahul Sadasivan

 

ഭ്രമയുഗം – ഴോണര്‍ തനിമയുടെ വിജയം



(ഭ്രമയുഗമെന്ന ചിത്രം ഹൊറര്‍ ഴോനറിന്റെ കലര്‍പ്പില്ലാത്ത തനിമ നിലനിര്‍ത്തുന്നതിലൂടെ പ്രസ്തുത വിഭാഗത്തിലെ ക്ലാസിക്കുകളോട് ചേര്‍ന്ന് നില്‍ക്കുകയും ചരിത്രബദ്ധവും രാഷ്ട്രീയപ്രബുദ്ധവുമായ ഒന്നായി ചിത്രത്തിന്റെ തലങ്ങളെ ബഹുമുഖമാക്കുകയും ചെയ്യുന്നു.)

 

ഫസല്‍ റഹ്മാന്‍

 

മലയാള സിനിമ, സിനിമയുടെ സൗന്ദര്യാത്മകത്തനിമ തിരിച്ചുപിടിക്കാനുള്ള ഗൗരവപൂർണ്ണമായ ശ്രമങ്ങൾ നടത്തിത്തുടങ്ങുന്നു എന്നത് ഏറെ ആഹ്ലാദകരമാണ്. പ്രാഥമികമായി ദൃശ്യമാധ്യമം എന്ന നിലയിൽ സിനിമയുടെ സാധ്യതകൾ ഉപയോഗിക്കുന്നതോടൊപ്പം ശബ്ദമിശ്രണം, ബി ജി എം തുടങ്ങിയ ഘടകങ്ങളെ കൃതൃമത്വമില്ലാതെ പ്രമേയഗാത്രത്തിൽ വിളക്കിചേർക്കുന്നതിൽ പുതിയ ചലച്ചിത്രകാരന്മാർ ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്. പ്രാസംഗികമായ ആശയപ്രകാശനം എന്ന ബാധ്യതയൊന്നും അവരെ ഭ്രമിപ്പിക്കുന്നില്ല എന്നത് സിനിമയോടുള്ള കലാപരമായ സമീപനത്തെ വെളിവാക്കുന്നു. സര്‍ഗ്ഗോന്മാദത്തിന്റെ സാക്ഷാത്കാരത്തിന് മറ്റൊരു പരിഗണനയും തടസ്സമാകരുത് എന്ന് കരുതുന്ന  ചലച്ചിത്രകാരന്മാര്‍ ഏറിവരുന്നു. ഫാസ്റന്റസിക്കും റിയാലിറ്റിക്കും ഇടയിൽ പാലം പണിയുന്നതിന്റെ സൗന്ദര്യലഹരി ഈ ചലച്ചിത്രസൃഷ്ടാക്കളെ സിനിമയുടെ മഹദ്പൈതൃകങ്ങളുടെ നേരവകാശികൾ ആക്കുന്നുണ്ട്‌. പ്രമേയപരമായ ഉള്ളടക്കമാണ് പ്രധാനം എന്നു നിഷ്കർഷിക്കുന്ന പ്രതിബദ്ധസമീപനങ്ങൾ മറുവശത്ത് തുടരുന്നതും കാണാമെങ്കിലും അവിടെയും വിട്ടുവീഴ്ച്ച കൂടാതെ പ്രകോപനപരമായ സത്യസന്ധതയോടെ സിനിമ എടുക്കുന്നവരുടേതാണ് പുതിയ കാലം. സ്ത്രീപക്ഷ/ ഭിന്നരതി താലപര്യപ്രമേയങ്ങൾ, വനിതാ സംവിധായകരുടെ കടന്നുവരവ് തുടങ്ങിയ മുന്നേറ്റങ്ങളും ഇതോടു ചേർത്തുപറയാം.

 

തനിമ / പാക്കേജ്

 

ഭ്രമയുഗം സിനിമ ഭ്രമിപ്പിക്കുന്നത് കുറെയേറെ സിനിമാറ്റിക് ഘടകങ്ങളുടെ അളന്നുമുറിച്ച പ്രയോഗം സാധ്യമായത് കൊണ്ടാണ്. അതിൽ എടുത്തു പറയേണ്ടത് ഴോണറുകളോട് സത്യസന്ധത (genre fidelity) സൂക്ഷിക്കുന്നു എന്നതാണ്. ചലച്ചിത്ര സംസ്കാരത്തനിമയിലേക്കുള്ള തിരിച്ചുപോക്കിന്റെ ആഹ്ലാദകരമായ അടയാളം കൂടിയാണ് പുതിയ സിനിമാ പ്രതിഭകൾ ഴോണറുകളോട് പുലർത്തുന്ന സത്യസന്ധത. ലോക ക്ലാസിക്കുകൾ നിരീക്ഷിച്ചാൽ വ്യക്തമാകുന്ന കാര്യം നല്ല സിനിമ എപ്പോഴും ഴോണർ സത്യസന്ധത നിലനിർത്തും എന്നതാണ്. മ്യൂസിക്കൽ / കോമഡി / ആക്ഷൻ / മെലോഡ്രാമ / സെന്റിമെന്റൽ / ത്രില്ലർ എന്നുവേണ്ട 'എല്ലാം ചേർന്ന എന്റെർറ്റൈനെർ പാക്കേജ്' എന്ന അവിയൽകൂട്ടാണ് ഇന്ത്യൻസിനിമയെ എക്കാലവും ലോകസിനിമയിൽ പടിക്കു പുറത്തു നിർത്തിയത്. മലയാള സിനിമയിൽ ഈയടുത്ത കാലത്ത് ഈ പ്രവണതക്ക് മാറ്റം വരുന്നുണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് രാഹുൽ സദാശിവൻ. ബ്ലെയർവിച്ച് പ്രോജക്റ്റ് പോലുള്ള സ്വാധീനങ്ങൾ പ്രകടമായ റെഡ് റെയ്ന്‍  ഇന്ന് കാണുമ്പോൾ, ഹോളിവുഡ് സ്കെയിലില്‍ മാത്രം സാക്ഷാത്കരിക്കാനാകുന്ന അന്യഗ്രഹജീവി ആക്രമണം പോലുള്ള തീം കൈകാര്യം ചെയ്യാനുള്ള ശ്രമത്തില്‍ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ എന്ന നിലയില്‍ അമേച്ചർ ആയിപ്പോയതായി തോന്നാം. ഭൂതകാലത്തിലെത്തുമ്പോൾ മികച്ച കൈയ്യടക്കമുള്ള സംവിധായകൻ ആയി മാറിയ ചലച്ചിത്രകാരനെ കാണാം. എഡ്ഗാര്‍ അല്ലന്‍ പോയുടെ The Fall of the House of Usher, ഹെന്‍ റി ജെയിംസിന്റെ The Turn of the Screw തുടങ്ങിയ ക്ലാസിക്കുകകളുടെ മികച്ച ചലച്ചിത്രഭാഷ്യങ്ങളെ ഓര്‍മ്മിപ്പിച്ചു ഭൂതകാലം. ഭ്രമയുഗത്തില്‍ എത്തുമ്പോള്‍ കുറേക്കൂടി ആഴത്തില്‍ ഹൊറർ ത്രില്ലർ ഴോണറിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരു ചലച്ചിത്രകാരനെ ആണ് നാം കാണുന്നത്.

ഴോണറിനോട് സത്യസന്ധത പുലർത്തുമ്പോൾ ആ വിഭാഗത്തിലെ ക്ലാസിക്കൽ പാരമ്പര്യത്തോടു ചേർന്ന് നിൽക്കാനും ഒപ്പം തന്റേതായ രീതിയില്‍ പ്രസ്തുത സാധ്യതകളില്‍ പരീക്ഷണങ്ങള്‍ നടത്താനും അതിന്റെ അതിരുകളെ വികസിപ്പിക്കാനും (explore & extend)  ചലച്ചിത്രകാരന് ഒരു വഴി തുറന്നു കിട്ടുകയാണ്. മുർനോയുടെ Nosferatu , Faust തുടങ്ങിയവ പോലെ ജർമൻ എക്സ്പ്രഷനിസ്റ്റ് മാസ്റ്റർപീസുകൾ തീർച്ചയായും ഭ്രമയുഗത്തില്‍ ഓർമ്മിക്കപ്പെടുന്നുണ്ട്. ബോധപൂർവ്വമായ പിന്തുടരൽ എന്നതിലേറെ, ഴോണറിൽ ലയിച്ചു ചേർന്ന തനതു ബിംബകൽപ്പനകൾ, നിഴലും വെളിച്ചവും കൊണ്ട് തീർക്കപ്പെടുന്ന കറുപ്പും വെളുപ്പും മാജിക് തുടങ്ങിയ രൂപത്തിലാണ് ഈ സ്വാധീനങ്ങൾ പ്രവർത്തിക്കുന്നത്. കാലഗണനാ സൂചന എന്നത് മാത്രമല്ല ചിത്രം ബ്ലാക്ക് & വൈറ്റില്‍ സാക്ഷാത്കരിച്ചതിനു കാരണം എന്നും ഇതില്‍നിന്നു വ്യക്തമാകുന്നു. ഇവിടെയെല്ലാം ഴോണർ സത്യസന്ധത എന്നത്, സിനിമയുടെ സൗന്ദര്യാത്മക (cinema aesthetics) തനിമ തിരിച്ചുപിടിക്കാനുള്ള ഗൗരവപൂർണ്ണമായ ശ്രമത്തിന്റെ ഭാഗമാണ്.

 

ചരിത്രവും രാഷ്ട്രീയവും

 

അതേസമയം, തന്റെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് ചരിത്രബദ്ധവും രാഷ്ട്രീയപ്രബുദ്ധവുമായ ഒന്നായി പുതിയ ചിത്രത്തിന്റെ തലങ്ങളെ ബഹുമുഖമാക്കാനും ചലച്ചിത്രകാരന് കഴിയുന്നു എന്നത് മേല്‍പ്പറഞ്ഞ genre അതിരുകളെ വികസിപ്പിക്കുന്നതിന്റെ നിദര്‍ശനമാണ്. മറ്റു വാക്കുകളില്‍, ഴോണർ സത്യസന്ധത എന്നത് ഒരേസമയം പൂര്‍വ്വസൂരികള്‍ തെളിച്ച വഴി പിന്തുടരുകയെന്ന താരതമ്യേന പ്രവചനീയമായ മാര്‍ഗ്ഗമാണ്, ഒപ്പം, അതിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം എന്ന നിലയില്‍ ശ്ലാഘനീയമായ മുന്നോട്ടുപോക്കും.

അടിമച്ചന്തയില്‍ നിന്ന് ഒളിച്ചോടുന്ന അധ:സ്ഥിതരായ മനുഷ്യരിലൂടെ തുടങ്ങുന്ന ചിത്രം അതിന്റെ ചരിത്രപരമായ പക്ഷപാതിത്തം തുടക്കത്തിലേ വെളിപ്പെടുത്തുന്നുണ്ട്. കേരളീയ പൊതുബോധം സാമാന്യേന തമസ്കരിച്ചിട്ടുള്ള ഇരുണ്ട ഭൂതകാലചരിത്രത്തെ ആഖ്യാനത്തില്‍ കൊണ്ടുവരുന്നതിലൂടെ, ആഫ്രിക്കന്‍ അടിമക്കച്ചവട ചരിത്രത്തെ കുറിച്ചൊക്കെ അങ്ങേവീട്ടിലെ അത്യാഹിതംപോലെ വാചാലനാകുന്ന പ്രബുദ്ധമലയാളി 'തെരഞ്ഞെടുത്ത/ കൂട്ട മറവി'യില്‍ (selective/ collective amnesia) അടച്ചിട്ട ഒരു 'ഭീകരതയുടെ അറ' (chamber of horrors) യിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്. പക്ഷെ രക്ഷ തേടി ഓടുന്നവര്‍ എത്തിച്ചേരുന്നത് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്കൊന്നുമല്ല. ഇരുണ്ട ദുഷ്ടശക്തികള്‍ പ്രലോഭനങ്ങളും വഴിമുടക്കികളും മരണവുമായി കാത്തിരിക്കുന്ന വന്യതയിലേക്കും കാലഘട്ടത്തിന്റെ അധികാരമേല്‍ക്കോയ്മയുടെ കാവലാളായ ദുര്‍ഭൂതത്തിന്റെ കോട്ടയിലേക്കുമാണ്. കോട്ട പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണത കേവലം ബാഹ്യപ്രത്യക്ഷമല്ല എന്നര്‍ത്ഥം. ദുഷ്ടശക്തികളുടെ ഉപാസകന്‍ (devil worshipper) എന്ന പതിവു ദുര്‍മ്മന്ത്രവാദ കള്ളികള്‍ക്കപ്പുറം പോകുന്ന കോട്ടയുടമ, നന്മ-തിന്മാ പ്രതീകവല്‍ക്കരണത്തിന്റെ ആദിരൂപമായ ദൈവം - സാത്താന്‍ സങ്കല്‍പ്പത്തിലേക്കു തന്നെ കടന്നിരിക്കുകയും ഉപാസകന്‍ എന്നതില്‍ നിന്നു തിന്മയുടെ മൂര്‍ത്തി (Devil incarnate) തന്നെയായി അവതരിക്കുകയും ചെയ്യുന്നു. പാശ്ചാത്യവും പൌരസ്ത്യവുമായ ദര്‍ശനങ്ങളിലെല്ലാം പോറ്റിയുടെ വന്‍പാപങ്ങള്‍ വ്യക്തമാണ്‌: അധികാരപ്രമത്തത, താന്‍പോരിമ, ദൈവത്തെ വെല്ലുവിളിക്കല്‍ (power obsession, megalomania, aspiring godhead) . "ദൈവമല്ലല്ലോ, ഞാനല്ലേ തന്നെ രക്ഷിച്ചത്‌...!" എന്ന അയാളുടെ വെല്ലുവിളി ആത്മീയമായിത്തന്നെ തേവനെ ദൈവസന്നിധിയില്‍ നിന്ന് തന്റെ സാത്താനിക സാമ്രാജ്യത്തിലേക്ക് കൂട്ടാനുള്ള തുടക്കമാണ്. അവിടെ, അയാളുടെ ചതുരംഗക്കളിയില്‍ നിസ്വനായ വഴിപോക്കന് ആയുസ്സു മാത്രമാണ് പണയവസ്തു. സുഖലോലുപതക്കുള്ള ആര്‍ത്തിയില്‍ ആയുസ്സ് ദുഷ്ടമൂര്‍ത്തിക്ക് പണയം വെക്കുകയെന്ന ഫോസ്റ്റിയന്‍ സമവാക്യത്തെ, തേവന്റെ തല്‍സമയ അതിജീവനത്തിന്റെ ഗതികേടിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് പോറ്റി. കിരാതമൂര്‍ത്തിയുടെ കോട്ട ഭേദിക്കുകയെന്ന ദുസ്സാധ്യമായ ദൗത്യനിര്‍വ്വഹണം അയാള്‍ക്ക് അതിജീവനത്തിനുള്ള ഏകമാര്‍ഗ്ഗമായി പരിണമിക്കുന്നു. മടുപ്പുബാധിച്ച, ദുര്‍മ്മുഖനായ വെപ്പുകാരന്‍ അയാളെ സഹായിക്കാനെത്തുന്നത് അയാളും അതേവിധിയില്‍ ബന്ധിതനാണ് എന്നതുകൊണ്ടാണ്. എന്നാല്‍, അതിജീവനവും അധികാരവും ഒന്നായി പരിണമിക്കുകയും രണ്ടിന്റെയും ഉത്പന്നം ഹിംസാത്മകത മാത്രമാകുകയും ചെയ്യുന്നിടത്ത്  ഇരയും വേട്ടക്കാരനുമെന്നത് സ്ഥായിയായ സ്വത്വങ്ങളല്ലെന്നും അവ ഏതുനിമിഷവും പരസ്പരം പ്രച്ഛന്നപ്പെട്ടേക്കാമെന്നും ചിത്രം സൂചിപ്പിക്കുന്നു. അധ:സ്ഥിതന്റെ കുനിഞ്ഞ ശിരസ്സില്‍ നിന്ന് ചിത്രാന്ത്യത്തിലെ തേവന്റെ ശരീരഭാഷയില്‍ സംഭവിക്കുന്ന പ്രകടമായ മാറ്റം, ഇടതു ചെവിയിലെ കടുക്കന്‍ വലതു ചെവിയിലേക്ക് മാറുന്നതു പോലെത്തന്നെ, ഈ വെച്ചുമാറലിന്റെ സൂചനയാകാം. ഏതു കലാപവും മോചനമാര്‍ഗ്ഗം എന്നതുപോലെ പുത്തന്‍ അധികാരിവര്‍ഗ്ഗത്തിന്റെയും അവരുടെ കയ്യിലെ ഹിംസാത്മകതയുടെയും ഉയര്‍ച്ചക്കും കാരണമാകാം. നാടുവാഴിത്തവും ബ്രാഹ്മണ മേധാവിത്തവും കൊളോണിയല്‍ അധിനിവേശത്തിനു വഴിമാറുന്നത്‌ സൂചിപ്പിച്ചു വെക്കുന്ന ചിത്രം, ഇനിയൊരു അധ:സ്ഥിത മുന്നേറ്റമുണ്ടായാലും സംഭവിക്കുക ഹിംസാത്മകതയിലേക്ക് അതേ അധ:സ്ഥിതന്റെ പരകായമായിരിക്കും എന്ന് പറഞ്ഞുവെക്കുകയാവാം. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം ലഭിക്കുകയെന്നും അതുകൊണ്ട് പാട്ടുകാരനായ പാണന് അയിത്തം ബാധകമല്ല എന്നുമെല്ലാം വലിയവായില്‍ തത്വം പറയുന്ന പോറ്റി, തന്റെ അധികാര അപ്രമാദിത്തത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇപ്പറഞ്ഞ പാണനോടും കാണിക്കുന്നില്ല എന്നത് എല്ലാം, ഒടുവില്‍, അധികാര സമവാക്യത്തിലാണ് കുടിക്കൊള്ളുന്നത് എന്ന് കാണിക്കുന്നു. തിരക്കഥാ രചനയില്‍ സംവിധായകനോടൊപ്പം പങ്കാളിയായ കൃതഹസ്തനായ എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനെ പോലെ ഒരാളുടെ ആറ്റിക്കുറുക്കിയ സംഭാഷണ ശകലങ്ങള്‍ ചരിത്രത്തിന്റെ ഐറണിയെ സംബന്ധിച്ച ഈ ഉത്കണ്ഠകളെല്ലാം ന്യൂനോക്തിയില്‍ ധ്വനിപ്പിക്കുന്നുണ്ട്.

 

ഴോണർ പാരമ്പര്യത്തിലേക്ക്..

 

ചിത്രത്തിലെ ഇതിനോടകം പലരും വ്യക്തമാക്കിയ റഫറന്‍സുകള്‍, നേരത്തെ സൂചിപ്പിച്ച ഴോണർ സത്യസന്ധത എന്ന വിഷയവുമായി ബന്ധപ്പെടുത്തി കാണാവുന്നതാണ്. അടിമ ആഖ്യാനങ്ങളില്‍ (Slave narratives) സാധാരണമായ തുടക്കമാണ് വനത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കല്‍. എന്നാല്‍ ഇവിടെ അതിനെ സംക്രമിപ്പിക്കുന്നത് പുരുഷസംഹാരിണിയായ ഒരു പ്രകൃത്യതീത വശീകരണക്കാരിയുടെ (supernatural seductress/ vamp / femme fatale )  തദ്ദേശീയ പതിപ്പായ യക്ഷിയുടെ ഇടത്തിലേക്കാണ്. വഴിപോക്കരുടെ/ അധ:സ്ഥിത യുവാവിന്റെ നാശത്തിനു കാരണമാകുന്ന ഇതേ യക്ഷിയെ പോറ്റിയുടെ അവിശുദ്ധ ബാന്ധവത്തിന്റെ പങ്കാളിയായും നാം കാണുന്നു. ഡ്രാക്കുള കോട്ടയേയും കഥാപാത്രത്തെയും വ്യക്തമായും ഓര്‍മ്മിപ്പിക്കുന്ന പാത്രസൃഷ്ടിയും പശ്ചാത്തലസൃഷ്ടിയും ഇവിടെ വ്യക്തമാണ്‌. പോറ്റി, തേവനെ സ്വാഗതം ചെയ്യുന്ന രംഗവും രീതിയും കപ്പോളയുടെ ചിത്രത്തില്‍ (Bram Stoker's Dracula-1992-  Francis Ford Coppola) ഡ്രാക്കുള പ്രഭു ആദ്യമായി ജോനാതാന്‍ ഹാര്‍ക്കറെ തന്റെ കോട്ടയില്‍ സ്വീകരിക്കുന്ന രംഗത്തെ ശരിക്കും ഓര്‍മ്മിപ്പിക്കുന്നുണ്ട്. "എന്റെ വീട്ടിലേക്ക് സ്വാഗതം. താങ്കളുടെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രനായി അകത്തു വരിക. എന്നിട്ട് താങ്കള്‍ കൊണ്ടുവരുന്ന സന്തോഷത്തില്‍ അല്‍പ്പം ഇവിടെ വിട്ടേച്ചു പോവുക. (Welcome to my home. Enter freely of your own will and leave some of the happiness you bring.)" എന്നാല്‍, ഗാരി ഓള്‍ഡ്‌മാന്‍ അവതരിപ്പിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ മറ്റേതോ ലോകത്തുനിന്നെന്ന പോലുള്ള ശബ്ദസാന്നിധ്യവും സൂക്ഷ്മപരിഹാസം വമിക്കുന്ന ഭാവവും ഇവിടെയും പ്രകടമാണെങ്കിലും, ബ്ലീച്ചു ചെയ്തപോലുള്ള മുഖവും നിര്‍ണ്ണയിക്കാനാവാത്ത പ്രായാധിക്യവും മെടഞ്ഞിട്ട നീണ്ട തലമുടി നല്‍കുന്ന എന്നോ പോയ്മറഞ്ഞ കാലത്തിന്റെ സൂചനയും ചേരുന്ന നരകപ്രത്യക്ഷം (hellish appearance) പോറ്റിയുടെ കഥാപാത്രത്തില്‍ അവസാന അനാവരണഘട്ടം വരെയും ദൃശ്യമല്ല. പകരം അയാളുടേത് പരുക്കനും കരുത്താര്‍ന്നതുമായ മധ്യവയസ്കന്റെ ശരീരഭാഷയാണ്. ഇടിഞ്ഞുപൊളിഞ്ഞ ജീര്‍ണ്ണമായ മനയില്‍ തങ്ങിനില്‍ക്കുന്ന പിടികിട്ടാത്ത ദുരൂഹ അന്തരീക്ഷസൃഷ്ടിയില്‍ കപ്പോളയുടെ ശബള പൌരാണികതയെക്കാള്‍ മുര്‍നോ ക്ലാസ്സിക്ക് (Nosferatu), ഹെര്‍സോഗ് ക്ലാസിക് (Nosferatu the Vampyre - Werner Herzog) എന്നിവയിലെ വികാരശൂന്യമായ മിനിമല്‍ സമീപനങ്ങളാണ് കാണാനാകുക.

പോറ്റിയുടെ കഥാപാത്ര സൃഷ്ടിയില്‍ ലീനമായ അധികാരപ്രമത്തതയും താന്‍പോരിമയും ദൈവതുല്യ/ എതിരാളി ഭാവവും മനസ്സില്‍ കൊണ്ടുവന്ന അനുരണനങ്ങളില്‍ ഏറ്റവും പ്രധാനമായി ഈ ലേഖകന് അനുഭവപ്പെട്ടിട്ടുള്ളത്‌ ആല്‍പച്ചിനോയുടെ ജോണ്‍ മില്‍ട്ടന്‍ (The Devil's Advocate- 1997), ഒട്ടേറെ മികച്ച ചലച്ചിത്ര ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുള്ള ബുള്‍ഗാക്കോവിന്റെ പ്രൊഫസര്‍ വോലണ്ട് (The Master and Margarita - Mikhail Bulgakov) എന്നീ കഥാപാത്രങ്ങളാണ്. ബുള്‍ഗാകോവ് ക്ലാസിക്കിന് 2005ല്‍ പുറത്തിറങ്ങിയ റഷ്യന്‍ മിനി സിരീസ് (Vladimir Bortko), 1972ല്‍ പുറത്തിറങ്ങിയ സെര്‍ബോ-ക്രോയേഷ്യന്‍ അനുകല്‍പ്പനം (Aleksandar Petrović) എന്നിവ പ്രത്യേകം ഓര്‍ക്കുന്നു. ആല്‍പച്ചിനോയുടെ പകര്‍ന്നാട്ടത്തിലെ ഉന്മത്താവസ്ഥ അതിഗംഭീരമായി തന്റെതായ ശൈലിയില്‍ മമ്മൂട്ടിയും അവതരിപ്പിക്കുന്നത്‌ ചിത്രത്തിന്‍റെ സബ് ടൈറ്റിലിനെ ന്യായീകരിക്കുന്നു: 'ഉന്മാദത്തിന്റെ കാലം (the age of madness)'. ഉപശീര്‍ഷകത്തിന്റെ രാഷ്ട്രീയ ധ്വനികള്‍ നേരത്തെ സൂചിപ്പിച്ചു.

 

അതീതാനുഭവങ്ങള്‍ പകരാനുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ അപാരസാധ്യതകള്‍ സംവിധായകന്റെ ഉള്ളറിഞ്ഞ് പ്രയോജനപ്പെടുത്തിയ ശഹ്നാദ് ജലാലിന്റെ ക്യാമറ, ദുരൂഹത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തിന്റെ വീര്‍പ്പുമുട്ടലും ഏതു നിമിഷവും എവിടെയും പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുഴക്കങ്ങളും ശ്രാവ്യ ചിഹ്നങ്ങളും അനുഭവിപ്പിക്കുന്ന ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ചിത്രത്തെ എത്തിക്കുന്ന ഔന്നത്യങ്ങള്‍ ചെറുതല്ല. ക്യാമറ ആങ്കിളുകള്‍ നിര്‍ണ്ണയിച്ച രീതി അതീവ ഹൃദ്യമായി അനുഭവപ്പെട്ട ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്: പോറ്റിയും തേവനും ആദ്യമായി കാണുന്ന ഘട്ടം ഇതിനുദാഹരണമാണ്: പോറ്റി നില്‍ക്കുന്ന ഉയര്‍ന്ന പ്രതലവും താഴെ മണ്ണില്‍ ചവിട്ടിയുള്ള തേവന്റെ പ്രതലവും ഇരുവരും തമ്മിലുള്ള സാമൂഹിക അന്തരം സൂചിപ്പിക്കുന്നതോടൊപ്പം പോറ്റി ഈ ലോകത്തില്‍ തന്നെയാണോ അധിവസിക്കുന്നത് എന്ന സന്ദേഹം പ്രേക്ഷകരില്‍ ഉണര്‍ത്താനും പര്യാപ്തമാണ്. അടഞ്ഞ അറകളുടെ ക്ലോസ്ട്രോഫോബിക് അന്തരീക്ഷവും പ്രേത/ പാതള/ അപരലോകമെന്ന പ്രതീതിയുണര്‍ത്തുന്ന ശബ്ദ വിന്യാസങ്ങളും പോറ്റിയെയും അയാളുടെ ഭൂതകാലത്തെയും കുറിച്ചുള്ള അനാവരണങ്ങള്‍ക്ക് പ്രേക്ഷകരെ പാകപ്പെടുത്തുന്നു.

മമ്മൂട്ടിയെന്ന മഹാമേരുവിനോടൊപ്പം തുല്യപ്രഭാവത്തോടെ തിളങ്ങിനിന്ന അര്‍ജ്ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ്‌ ഭരതന്റെയും പ്രകടനങ്ങളും ഇതിനോടകം ഒരേസ്വരത്തില്‍ എല്ലാവരുടെയും പ്രശംസ നേടിയെടുത്തുകഴിഞ്ഞു. അടക്കിപ്പിടിച്ച രോഷവും അര്‍ത്ഥശൂന്യമായ ജീവിതത്തിന്റെ മടുപ്പും ശരീരഭാഷയില്‍ ആവാഹിച്ച സിദ്ധാര്‍ഥ്‌ ഭരതനാണ് ശരിക്കും പ്രകടനത്തില്‍ കറുത്ത കുതിരയായത് എന്നാണ് ഈ ലേഖകന്റെ പക്ഷം.

 

ചിത്രത്തെ കുറിച്ച് തോന്നിയ വിയോജിപ്പ്‌ അന്ത്യഭാഗത്തെ അനാവരണ ദൃശ്യങ്ങളുടെ സ്ഥൂലതയോടാണ്. അറുപതുകളിലും എഴുപതുകളിലും വരെ ഹോളിവുഡില്‍ പോലും ഹൊറര്‍ ഴോണറില്‍ പ്രകടമായിരുന്ന ധ്വനിപ്പിക്കല്‍ രീതിക്കു പകരം ജുഗുപ്സയുണര്‍ത്തുന്ന സ്ഥൂലപ്രത്യക്ഷങ്ങളും കൃതൃമ ഗ്രാഫിക് ഡിസൈനുകളും അരങ്ങു വാഴാന്‍ തുടങ്ങിയതാണ് ഴോണറിനു പില്‍ക്കാലം സംഭവിച്ച അപചയം. നിഴലിനു സൃഷ്ടിക്കാനാകുന്ന ഭയം/ ഭീതി, രൂപത്തിന് സൃഷ്ടിക്കാനാകില്ല എന്നിടത്ത് ഇതിന്റെ വിശദീകരണം കാണാം. ഭാവനയിലാണ് (anticipation), തുറന്നുകാട്ടലില്‍ (exposing) അല്ല ഭീതിയുടെ താക്കോല്‍ എന്ന ഹിച്ച്കോക്കിന്റെ നിരീക്ഷണം horror/ mystery ഴോണറുകളുടെ അന്ത:സത്തയാണ്.

https://wtplive.in/Niroopanam-Vimarshanam/fazal-rahman-about-bhramayugam-movie-as-a-success-of-genre-fidelity-5658