Featured Post

Wednesday, July 26, 2017

An Unnecessary Woman by Rabih Alameddine


പുസ്തകങ്ങള്‍ക്കൊരു സ്തുതിഗീതം





ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന, സമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹിക, അധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

സ്വയം ബഹിഷ്കൃതയുടെ ഇടം

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ല, അവര്‍ അംഗീകരിക്കില്ലെങ്കിലും, കടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവും, റിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്, അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍, തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുക. ഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന, ഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്ന, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്, എഴുത്തുകാര്‍ക്ക്, ത്രസിപ്പിച്ച, പ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, ആശയങ്ങള്‍ക്ക്, സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുക, വേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംഗ് വെ, ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍ വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്.

തനിയെ ആകുന്നതിനു മുമ്പ് കുറഞ്ഞൊരു കാലം ‘ഭര്‍ത്താക്കന്മാര്‍ സര്‍വ്വ ശക്തരായിരിക്കേണ്ട ലോകത്ത്’ ഒന്നിനും കൊള്ളാത്ത ‘ഒരു പുഴുവിനെ പോലുള്ള’ പൗരുഷവും അതെ സമയം സ്ത്രീയുടെ നേരെ പുരുഷ മേധാവിത്ത സമൂഹത്തിന്റെ മുഴുവന്‍ അവഗണനയും അടയാളപ്പെടുത്തിയ ഒരു ഭര്‍ത്താവുണ്ടായിരുന്നു ആലിയക്ക്‌. “ആഹ്, ഒരു ഭീകര സ്വത്വത്തെ പ്രതീക്ഷിച്ചയിടത്തു ഒരു പുഴുവിനെ കണ്ടെത്തുന്നതിന്റെ നൈരാശ്യം.” അസംബന്ധപൂര്‍ണ്ണമായ വൈരുദ്ധ്യത്തില്‍ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്ത ഉദ്ധാരണവുമായി ഒരു ദിവസം ബസ്സുയാത്രക്കിടെ ഹൃദയസ്തംഭനം വന്നു അയാള്‍ മരിക്കുന്നത്, മയ്യിത്തിനു ചുറ്റും അടക്കിപ്പിടിച്ച ചിരിയുയര്‍ത്തുന്നുണ്ട്. ഒരു ഘട്ടത്തിലും അവള്‍ അയാളെ സ്നേഹിച്ചിട്ടില്ല. മാക്ബത്ത് നാടകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ച് ആലിയ തന്റെ ദാമ്പത്യത്തെ വിശദീകരിക്കുക ഇങ്ങനെയാണ്: “ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് അത് വേണ്ടെന്ന വെച്ചതിനേക്കാള്‍ യോജിച്ച ഒന്നുമുണ്ടായിരുന്നില്ല.” രണ്ടാം വയസ്സില്‍ മരിച്ചു പോയ പിതാവോ, ഒട്ടും വൈകാതെ നടത്തിയ രണ്ടാം വിവാഹത്തിലെ മക്കളെ മാത്രം സ്നേഹിച്ച തൊണ്ണൂറു കടന്നും ജീവിച്ചിരിക്കുന്ന സന്നി ബാധിച്ച ഉമ്മയോ അവള്‍ക്ക് തുണയായിട്ടില്ല. ഉമ്മയുടെ അവഗണന അതിന്റെ പരമാവധിയായി, ക്രൂരമായിത്തന്നെ ആലിയ തിരിച്ചു കൊടുക്കുന്നുമുണ്ട്‌. ഉമ്മയുടെ സംരക്ഷണം ആലിയ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ഫ്ലാറ്റില്‍ എത്തുന്ന അര്‍ദ്ധ സഹോദരനെയും ഭാര്യയേയും ‘മൂന്നു ദുര്‍മന്ത്രവാദിനകള്‍ ചേര്‍ന്ന് തിരിച്ചയക്കുന്ന രംഗം ഒരു ഭ്രമക്കാഴ്ചയില്‍ എന്നോണമാണ് ആലിയ കാണുക, “ഒരു അന്റൊനിയോനി സിനിമ സബ്‌ ടൈറ്റില്‍ ഇല്ലാതെ കാണും പോലെ” താനെല്ലാം നോക്കി നിന്നു എന്നാണു ആലിയ അത് വിവരിക്കുക. അര്‍ദ്ധ സഹോദരങ്ങള്‍ക്കാകട്ടെ ആലിയയുടെ അപാര്‍ട്ട്മെന്റില്‍ ആണ് കണ്ണ്. താന്‍ ജനിച്ച മുപ്പതുകളില്‍ നാട് പതിനാലാം നൂറ്റാണ്ടില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആലിയ ഓര്‍ക്കുന്നു. പതിനെട്ടാം വയസ്സിലാണ് പിതാവ് വിവാഹിതനായത്. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ ഉമ്മാക്ക് പതിനെട്ടായിരുന്നു പ്രായം. “പതിനാറാം വയസ്സില്‍ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു, എനിക്കുണ്ടായിരുന്ന ഒരേയൊരു സ്വന്ത ഇടമായ സ്കൂളില്‍ നിന്ന് ഒട്ടും പാകമാകാതെ പറിച്ചെടുക്കപ്പെട്ടവള്‍, എന്നിട്ട് വീട്ടു പടിക്കലെത്തിയ ഒട്ടും ചേരാത്ത ആദ്യത്തെ ആലോചനക്കാരന്, രൂപത്തിലും ആത്മാവിലും കുറിയ ഒരുത്തന് ദാനം ചെയ്യപ്പെട്ടവള്‍.” 1982-ലെ ഇസ്രായേലിന്റെ ബൈറൂത്ത് ഉപരോധ കാലത്ത് കഴിവുള്ളവരെല്ലാം നഗരം വിട്ടു പോയപ്പോഴും ആലിയ അത് ചിന്തിച്ചതേയില്ല. പലസ്തീനിയന്‍ ഗറില്ലകളും ഭവന ഭേദന സന്ദര്‍ഭങ്ങളില്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് ആലിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1977-ല്‍ യുദ്ധാരംഭത്തിലൊരിക്കല്‍ മനപ്പൂര്‍വ്വം ക്ലോസെറ്റ് ഉപയോഗിക്കാതെ തറയില്‍ വിസര്‍ജ്ജിച്ചു വെച്ചവരെ കുറിച്ച് അവര്‍ പറയുന്നുണ്ട്: “ആണുങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുക അസാധാരണമായിരുന്നില്ല.” ഇസ്രയേലികളും പലസ്തീനികളും ലബനാന്‍കാരും ഇറാന്‍, സിറിയ, ക്രിസ്ത്യന്‍, ജൂത, മുസ്ലിം ഭദമെന്യേ എല്ലാവരും അത് ചെയ്തുവന്നു. “പുരുഷനെ സംബന്ധിച്ച് ഈ പ്രേരണ, സൃഷ്ടിസമയത്തു അവന്റെ കോശങ്ങളില്‍ നിക്ഷേപിച്ചത്, മൃഗീയമായ രീതിയില്‍ യുദ്ധ ഘട്ടങ്ങളില്‍ വിമോചിതമാകും.” ഈ സംഭവത്തെ തുടര്‍ന്നാണ്‌ അവള്‍ ഒരു കലാഷ്നിക്കൊവ് സ്വന്തമാക്കുന്നത്.

ഏകദൈവം എന്ന നാസി

ഇന്ന്, മൂന്ന് ദുര്‍മ്മന്ത്രവാദിനികള്‍ (three witches) എന്ന് ആലിയ ആദ്യമൊക്കെ അവരെ അകറ്റി നിര്‍ത്താനുള്ള വ്യഗ്രതയിലും ഒടുവില്‍ സ്നേഹപൂര്‍വ്വവും വിശേഷിപ്പിക്കുന്ന മൂന്നു അയല്‍ക്കാരികള്‍ മാത്രമാണ് അവരുടെ അപൂര്‍വ്വ മാനുഷിക വിനിമയം. ജുമാന, ഫാദിയ, മേരി തെരേസ. എങ്കിലും അവരെ അകലെ നിന്ന് കേള്‍ക്കാനാണ്‌ ആലിയക്ക്‌ താല്‍പര്യം. “ഞാന്‍ തനിച്ചാണ്. അത് ഞാന്‍ നടത്തിയ തെരഞ്ഞെടുപ്പാണ്, എന്നിരിക്കിലും അത് മറ്റൊരു സാധ്യതയും ലഭ്യമല്ലാത്ത നിലക്ക് നടത്തിയ തെരഞ്ഞെടുപ്പും ആണ്. ബൈറൂത്ത് നഗരം ആ നാളുകളില്‍ വിവാഹമോചിതയും കുട്ടികള്‍ ഇല്ലാത്തവളുമായ സ്ത്രീകളെ താല്‍പ്പര്യപ്പെട്ടിരുന്നില്ല.” എല്ലാത്തിനും പുറമേ, ആലിയ മതരഹിതയും ദൈവരഹിതയുമാണ് എന്നതും വലിയ വ്യത്യാസമാണ്. അത്തരം കാര്യങ്ങളില്‍ പ്രകൊപനപരമാം വിധം വിഗ്രഹ ഭജ്ഞകസ്വഭാവമുള്ളതാണ് ആലിയുടെ നിരീക്ഷണങ്ങള്‍. എനിക്ക് ദൈവത്തിനു വേണ്ടി മാറ്റിവെക്കാന്‍ തീരെ സമയമുണ്ടായിരുന്നില്ലഅയാള്‍ക്ക്‌ എനിക്ക് വേണ്ടിയും. ഞാന്‍ മുതിര്‍ന്നപ്പോള്‍, എനിക്കങ്ങിനെ ഒന്നിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇമ്മാനുവേല്‍ ലെസിനാസ് പറഞ്ഞു ദൈവം 1941-ല്‍ സ്ഥലം വിട്ടെന്ന്. എന്റെ ദൈവം 1975-ല്‍ സ്ഥലം വിട്ടു. 1978-ലും 1982-ലും 1990-ലും. ലബനാനില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?  “ബരോക്കും റോക്കോയും തമ്മിലുള്ള വ്യത്യാസം എനിക്ക് വിവരിക്കാനായേക്കുംസൗത്ത് അമേരിക്കന്‍ മാജിക്കല്‍ റിയലിസവും അതിന്റെ സൗത്ത് ഏഷ്യന്‍, സബ്‌ സഹാറന്‍ വക ഭേദങ്ങളും തമ്മില്‍കാമുവിന്‍റെ നിഹിലിസവുംസാര്‍ത്രിന്റെ അസ്തിത്വ വാദവും തമ്മില്‍മോഡേണിസവും അതിന്റെ പോസ്റ്റ്‌ മോഡേണ്‍ രൂപവും തമ്മില്‍. എന്നാല്‍ നാസരൈറ്റുകളും ബാത്തിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് എന്നോട് ചോദിക്കരുത്.”  ശത്രുതാ സങ്കല്‍പ്പങ്ങളുടെ അസംബന്ധത്തെ കുറിച്ച് ആലിയ നിരീക്ഷിക്കുന്നുമിക്ക ശത്രുതകളുടെയും ഹൃദയത്തില്‍ പൊരുത്തപ്പെടാനാവാത്ത സാമ്യങ്ങളാണ്. നൂറു വര്‍ഷ യുദ്ധങ്ങള്‍ ഉണ്ടായത് യേശു ദൈവരൂപിയായ മനുഷ്യനാണോ അതോ മനുഷ്യ രൂപിയായ ദൈവമാണോ എന്ന ചോദ്യത്തിലാണ്. വിശ്വാസം മാരകമാണ്.” ഇസ്രയേല്‍ ഇന്ന് വേട്ടക്കാരനായത്തിന്റെ പിന്നിലെ ദൈവ സാന്നിധ്യം ഇങ്ങനെയാണ് അവര്‍ വിവരിക്കുക: ഇസ്രായേലിന്റെ ദൈവത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂപക്ഷെ സ്ഥിരത ഒരിക്കലും അവന്റെ ശക്തഗുണമല്ല. അവനൊരിക്കലും മനുഷ്യ കുലത്തോട് നേതി കാണിച്ചിട്ടില്ല. ഏകദൈവം ഒരു നാസിയാണ്.

ആലിയയെ സംബന്ധിച്ച് ദൈവ നിഷേധവും കുടുംബ നിഷേധവും മത നിഷേധവും, ഒരു വേള, മനുഷ്യ സമ്പര്‍ക്ക നിഷേധവും സൃഷ്ടിക്കുന്ന ശൂന്യത നിറക്കുന്നത് അവളുടെ സന്തത സഹചാരികളായജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എഴുത്തുകാരാണ്. പതിനാലാം വയസ്സില്‍ ആദ്യ  വിവര്‍ത്തനം തുടങ്ങിയ ആലിയ ക്ലാസ്സിക് അറബ് ഭാഷയോട് പ്രണയത്തിലായതാണ് അതൊരു ആസക്തിയായി വളരാന്‍ ഇടയാക്കുന്നത്. ഖുറാനിലെ കുട്ടിത്തം കലര്‍ന്ന ഉള്ളടക്കത്തെക്കുറിച്ച് മതിപ്പില്ലെങ്കിലും അതിന്റെ ശൈലിയെ തനിക്കു മാനിക്കാതെ വയ്യെന്ന് ആലിയ പറയുന്നുണ്ട്. ആരാധനയില്‍ താല്പര്യമില്ലെങ്കിലും മുഅല്ലഖാത് എന്ന ഏഴു മനോഹര കാവ്യങ്ങള്‍ തൂക്കിയിട്ട ഇസ്ലാമിക പൂര്‍വ്വ കഅബയുടെ ആശയം അവര്‍ക്കിഷ്ടമാണ്. ഒന്നിനും ഒരു നിശ്ചിതത്വവുമില്ലാത്ത നാട്ടിലിരുന്നു ജീവിതത്തിന്റെ ഏതെങ്കിലും ഒരു ക്രമ ബദ്ധത സങ്കല്‍പ്പിക്കുന്നത് പോലും അസംബന്ധമാണെന്ന തിരിച്ചറിവിനുള്ള മറുമരുന്നാണ് പുസ്തകങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്. “എന്റെ പുസ്തകങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു നിങ്ങള്‍ ഒരു സ്വിച്ചിടുമ്പോള്‍ ബള്‍ബ് കത്തുമെന്നും വെളിച്ചം നിലനില്‍ക്കും എന്നും ഉറപ്പുള്ള വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നാട്ടില്‍ കഴിയുക എന്നാല്‍ എന്താണെന്ന്.” എന്നാല്‍ ആ വിശ്വസനീയത നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള അവസരം തരണം എന്നില്ലെന്നും അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള നാട്ടിലുള്ളവര്‍ അരക്ഷിതത്വം അനുഭവിക്കുന്നത് എന്നും ആലിയ കണ്ടെത്തുന്നുമുണ്ട്.

വിവര്‍ത്തനം, വ്യക്തിനിഷ്ടത

വിവര്‍ത്തനത്തെ കുറിച്ചുള്ള ആലിയുടെ നിലപാടുകളും എത്രമാത്രം ആശ്രയിക്കാവുന്നതാണ് എന്നതും പ്രസക്തമാണ്. “എന്റെ വിവര്‍ത്തനം ഒരു വാഗ് നര്‍ ഓപ്പറയാണ്. ആഖ്യാനം തുടങ്ങുന്നു, സംഘര്‍ഷങ്ങള്‍ മുറുകുന്നു, ആരോഹണാവരോഹണങ്ങള്‍, കമ്പികള്‍, ഹോണുകള്‍, കൂടുതല്‍ സംഘര്‍ഷം, എന്നിട്ടതാ പെട്ടെന്നൊരു ശുദ്ധ ആനന്ദത്തിന്റെ നിമിഷം. ഗബ്രിയേല്‍ തന്റെ സുവര്‍ണ്ണ ട്രംപെറ്റ് മുഴക്കുന്നു, അമൃതിന്റെ സുഗന്ധം അന്തരീക്ഷത്തെ ഉദാത്തമായി നിറക്കുന്നു, ദൈവങ്ങള്‍ ഒളിമ്പസ് പര്‍വ്വതത്തില്‍ നിന്ന് നൃത്തം ചെയ്യാന്‍ ഇറങ്ങിവരുന്നു – അങ്ങേയറ്റം സ്വര്‍ഗ്ഗീയം ഈ ഉന്മാദത്തിന്റെ കൊടുമുടി.” ഈ വാക്കുകളിലെ അതിവൈകാരികതയും അമൂര്‍ത്തതയും ആ വിവര്‍ത്തനങ്ങളുടെ ആധികാരികതയെ തീര്‍ച്ചയായും അപകടപ്പെടുത്തുന്നുണ്ട്. വിവര്‍ത്തനമെന്നത് ആനന്ദം മാത്രം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനമല്ല, ഒട്ടേറെ തടസ്സങ്ങളെയും അവയെ കൃതിയുടെ മൂലം ആവശ്യപ്പെടുന്ന അവധാനതയോടെയും നൈപുണ്യത്തോടെയും മറികടക്കുന്നതിന്റെ സംതൃപ്തിയുടെയും കൂടി കാര്യമാണ്. ഒന്നിന് പിറകെ ഒന്നായി ആനന്ദം എന്നത് സാഹിത്യത്തോടുള്ള ആലിയയുടെ സമീപനത്തിന്റെ തന്നെ പ്രകൃതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് റോബിന്‍ ക്രെസ് വെല്‍ നിരീക്ഷിക്കുന്നു,(nybooks.com). ഒരനാവശ്യ സ്ത്രീ, ആലിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ നിറഞ്ഞ ഒരു സാധാരണ പുസ്തകം മാത്രമാണ് എന്ന് അദ്ദേഹം കരുതുന്നു. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ഒരു സാഹിത്യ സ്മരണ ഉയര്‍ത്തുന്നു: ഇഷ്ടമില്ലാത്ത ഒരയല്‍ വാസി വരുമ്പോള്‍ അവര്‍ സാര്‍ത്രിനെ ഓര്‍ക്കുന്നു, “നരകം അപര ജനതയാണ്,”; അത് ഫെര്‍ണാണ്ടോ വലേയോയുടെ നോവലിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു, “നരകത്തിന്റെ പീഠനം ശബ്ദമാണ്.” ഏകാന്തത കാമുവിനെ ഓര്‍മ്മിപ്പിക്കുന്നു, “ദിനങ്ങളുടെ ഭാരം ദുസ്സഹമാണ്”, ബൈറൂത്തിലെ ചവറുശുദ്ധീകരണക്കാര്‍ ഒട്ടേറെ സിസിഫസുമാര്‍ ആണെന്ന് അവള്‍ക്ക് തോന്നുന്നു. ഒരു നല്ല പുസ്തകം ആദ്യം വായിക്കുമ്പോള്‍ റംസാന്‍ വ്രതം മുറിക്കാന്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസിന്റെ ആദ്യ സിപ്പ് പോലെ അവള്‍ക്കനുഭവപ്പെടുന്നു. ക്ലോഡിയോ മറെയ്സിന്റെ മനോഹര വാചകം നാവില്‍ വെള്ളമൂറിക്കുന്നു. മാര്‍ഗരിത്തെ യൂര്‍സിനാറുടെ കവാഫി പരിഭാഷ ഷാമ്പെയ്ന്‍ പോലെ അനുഭവപ്പെടുമ്പോള്‍ ആലിയക്ക്‌ വേണ്ടത്ര മതിപ്പില്ലാത്ത കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റിന്റെ ഡോസ്റ്റൊയെവ്സ്കി പരിഭാഷ പാല്‍ചായ പോലെയാണ്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് വിക്റ്റോറിയന്‍ ഇംഗ്ലീഷിന്റെ പ്രൌഡമായ ഏകാതാനതയിലേക്ക് ഡോസ്റ്റൊയെവ്സ്കിയെയും ടോള്‍സ്റ്റോയിയേയും എല്ലാം നിരപ്പാക്കിക്കളഞ്ഞു എന്നാണു അവരുടെ നിരീക്ഷണം. എന്നാല്‍, ആലിയുടെ നിരന്തര സാഹിത്യ പരിചരണത്തിന്റെ ലക്‌ഷ്യം ഹൃദയ ഭേദകമാം വണ്ണം ഗൌരവതരമാകുന്നത് അവരുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.  ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കലയുടെ ലോകത്തേക്ക്, സാഹിത്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു താനെന്നു ആലിയ ഏറ്റുപറയുന്നു. മുകളില്‍ എന്നോ ഉന്നതമായ ഇടത്തില്‍ എന്നോ ആണ് തന്റെ പേരിന്റെ അര്‍ഥം എന്ന് അവള്‍ ഓര്‍മ്മിപ്പിക്കുന്നു. “മറ്റു അറബ് പെണ്‍കുട്ടികള്‍ ആ വിവാഹം ചെയ്യാന്‍ അക്ഷമയായിരിക്കല്‍ ജീനിന് വേണ്ടി ദൈവത്തിനു മുന്നില്‍ ക്യൂ നിന്നപ്പോള്‍ ഞാന്‍ മറ്റെവിടെയോ, മിക്കവാറും ഒരു പുസ്തകത്തില്‍ മുഴുകി നില്‍പ്പായിരുന്നിരിക്കണം.” ഇപ്പോള്‍ ബൈറൂത്ത് അതിന്റെ ശൈഥില്യങ്ങളുമായി മുന്നിലുണ്ട്എന്നാല്‍ ആലിയ സ്വയം ഒരു സുരക്ഷിത ഔന്നത്യത്തില്‍ നിന്ന് മറ്റൊരു ജീവിതം തുടരുന്നു. പുസ്തകങ്ങളും ആശയങ്ങളും ഉരുവപ്പെടുത്തുന്ന ഒന്ന്. കുടുംബം എന്നത് സാമൂഹിക ജീവിതത്തിന്റെ അച്ചുതണ്ടായ നാട്ടില്‍ കുട്ടികളില്ലാത്ത വിധവയായി കഴിയുന്ന ആലിയയുടെ അന്യവല്‍ക്കരണവും സ്വയം ബഹിഷ്കരണവും എഴുതപ്പെട്ട വാക്കുകളോടുള്ള അന്ധമായ കാമനയായാണ്‌ അവളില്‍ രൂപാന്തരപ്പെടുന്നത്. ഒരേകാന്ത ആവേശമായി വിവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവള്‍ക്കറിയാം, ഒരു സാംസ്കാരിക മരുഭൂമിയിലാണ് താന്‍ ഇത് ചെയ്യുന്നതെന്ന്.  “അറബ് ലോകത്തെ സാഹിത്യംഅവിടെയുള്ളതും അതിനെ കുറിച്ചുള്ളതുംആര്‍ക്കും വേണ്ടാത്തതാണ്. വിവര്‍ത്തനം ചെയ്ത സാഹിത്യമോവിവര്‍ത്തനത്തിന്റെ വിവര്‍ത്തനംഎന്തിന് പൊല്ലാപ്പ്?”

ബൈറൂത്ത് എന്ന മോഹിനി

ആലിയുടെ ജീവിതത്തില്‍ ഇടപഴകുന്ന ചില കഥാപാത്രങ്ങളെങ്കിലും നോവലില്‍ പ്രധാനമാണെങ്കിലും ഏറ്റവും പ്രധാന കഥാപാത്രം ബൈറൂത്ത് നഗരം തന്നെയാണ്. എല്ലാ മാഹാമാരികളിലും ഇടര്‍ച്ചയിലും പതനങ്ങളിലും വീണും തകര്‍ന്നും ഉയിര്‍ത്തും സ്വയം പുതുക്കിയും അത് നിലക്കൊള്ളുന്നു. നഗരങ്ങളിലെ എലിസബത്ത്‌ ടൈലര്‍. ബുദ്ധിഭ്രമമുള്ളവള്‍, സുന്ദരിവഴുവഴുപ്പുള്ളവള്‍, ശിഥിലമായിക്കൊണ്ടിരിക്കുന്നത്, വയസ്സാവുന്നു, എന്നാലും എക്കാലവും നടകീയതയുള്ളത്. എത്ര ചേര്‍ച്ചയില്ലാത്തവനെങ്കിലും തന്റെ ജീവിതം കൂടുതല്‍ സൌകര്യപ്രദമാക്കാം എന്ന് വാക്ക് കൊടുക്കുന്ന, ഭ്രമിച്ചു വശായ ഏതൊരു പ്രേമാര്‍ഥിയേയും അവള്‍ വിവാഹം ചെയ്യുകയും ചെയ്യും.” നഗരം നേരിടുന്ന ഹിംസാത്മകതയുടെ ചാക്രികതയില്‍ എപ്പോഴും ഒരു വശത്തുള്ള ഇസ്രയേലിനോടുള്ള ഒട്ടും മറച്ചു വെക്കാത്ത വെറുപ്പ് പോലെത്തന്നെ ഇതും അനുഭവപ്പെടുമെങ്കിലും വെസ്റ്റ് ബൈറൂത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് എന്ന കാന്‍സര്‍ എല്ലായിടവും വ്യാപിക്കുന്നതിനു മുമ്പത്തെ നാളുകള്‍ ആലിയുടെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ട്. പ്രണയികളുടെപുസ്തകങ്ങളുടെ ഓര്‍മ്മകളോടൊപ്പംകുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലും അവളെ തന്റെ ഉള്ളിലേക്ക് തന്നെ പലായനം ചെയ്യിക്കുന്നു. “മിഡില്‍ ഈസ്റ്റുമായി തുലനം ചെയ്യുമ്പോള്‍, വില്ല്യം ബരോസിന്റെ ലോകമോ, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ മക്കൊണ്ടോയോ പോലും കൂടുതല്‍ പ്രവചനീയമാണ്. ഡിക്കന്‍സിന്റെ ലണ്ടന്‍കാര്‍ ലബനാന്‍കാരെക്കാള്‍ വിശ്വസനീയരാണ്.” ഇവിടെയാണ്‌ ‘ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒരു എ. കെ. 47 തോക്കുമായി’ പതിനാറാം വയസ്സില്‍ ആര്‍ക്കും വേണ്ടാത്ത ഒരു വിവാഹത്തിന്റെ ഇരയായി, വൈകാതെ വിധവയായതിനു ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം ആലിയ കഴിഞ്ഞത്. 1986-ലെ ശീതകാലത്ത് ബൈറൂത്ത് ഏറ്റവും തീക്ഷ്ണമായ ഗോത്ര യുദ്ധങ്ങളില്‍ മുഴുകിയ ഘട്ടത്തില്‍ പതിനേഴു ദിവസം പുറത്തിറങ്ങാനാവാതെ ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ അനുഭവത്തെ കുറിച്ച്പോലും അവര്‍ ഓര്‍ക്കുന്നുണ്ട്.

നോവലിലെ മുഴച്ചു നില്‍ക്കുന്ന ചില വസ്തുതാപരമായ പ്രവൈരുധ്യങ്ങള്‍ ദേശത്തെ അടയാളപ്പെടുത്തുന്ന നോവലിസ്റ്റിന്റെ രീതിയെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ബൈറൂത്ത് സത്യത്തില്‍ നോവലില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു സാംസ്കാരിക മരുഭൂമിയായിരുന്നിട്ടില്ല ഒരിക്കലും. മിഡില്‍ ഈസ്റ്റിന്റെ പബ്ലിഷിംഗ് ഹബ് ആണത്. ലബനോന്‍ പുസ്തകങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്ന ദേശമല്ല, പരിഭാഷകളില്‍ തല്‍പ്പരരും ആണ്. ആലിയുടെ യൗവ്വന കാലമായിരിക്കാവുന്ന അമ്പതുകളും അറുപതുകളും അറബി ഭാഷയിലെ ഏറ്റവും മികച്ച സാഹിത്യ മാസികകളുടെ ഇടമായിരുന്നു ബൈറുത്ത്. യൂറോപ്യന്‍- ഇംഗ്ലീഷ് എഴുത്തുകാരെ ധാരാളമായി വിവര്‍ത്തനം ചെയ്തു വന്ന ‘ഷിയിര്‍’ പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ വിറ്റ്മാന്‍, പൗണ്ട്, എലിയറ്റ്, പോള്‍ വലേറി, ഒക്റ്റെവിയോ പാസ്, റില്‍കെ, അഡോണിസ്, നസിം ഹിക്മെത്, പോള്‍ എലുവാര്‍ദ്, നെരൂദ തുടങ്ങിയവരൊക്കെ ഏറെ വായിക്കപ്പെട്ടിരുന്ന നഗരത്തില്‍ ലാംപെഡൂസയുടെ ദി ലെപ്പാര്‍ഡ്, ആലിയ അവകാശപ്പെടും പോലെ മറ്റാരും കണ്ടിട്ടില്ലാത്ത ഒന്നാവാന്‍ ഇടയില്ല. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, അതായത് 1959-ല്‍ പരിഭാഷകള്‍ ആരംഭിച്ച ആലിയ അതേ കാലത്ത് അവരുടെ സ്വന്തം ദക്ഷിണ ബൈറൂത്തിലുള്ള ഹംറാ ആസ്ഥാനമാക്കി വളര്‍ന്നു വന്ന പരിഭാഷകളോടുള്ള ആര്‍ത്തിയെ കുറിച്ച് അജ്ഞയായിരുന്നു എന്നത് വസ്തുതാപരമായി ദഹിക്കുന്നതല്ല. മറിച്ച് സ്വയമൊരു എകാന്തത്തടവുകാരിയായി മാറിയ ആലിയ ബോധപൂര്‍വ്വം അല്ലാതെയും നാടിന്റെ സാംസ്കാരികത്തുടിപ്പ് പിന്‍പറ്റുകയായിരുന്നു എന്ന് വരാം. നോവലിസ്റ്റിന്റെ അടിസ്ഥാന ധാരണകളില്‍ ഒന്നായ പ്രവാസ മനസ്ഥിതിയുമായി ഇതിനെ ചേര്‍ത്തു കാണുന്നത് പ്രസക്തമായിരിക്കും. റാബിഹ് അലാമെദ്ദീനിന്റെ മുന്‍ നോവലുകളില്‍ പ്രവാസാനുഭവം കേന്ദ്ര പ്രമേയമാണ്. നാട് വിടുന്നതിലൂടെ സ്വയം നിര്‍മ്മിക്കുന്നതിനു ലഭിക്കുന്ന അവസരമെന്ന പ്രമേയം, ഭാഷയും സ്വത്വവും എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം, ആവിഷ്കാരത്തില്‍ അറബ്- യൂറോപ്യന്‍ മാതൃകകള്‍ സമന്വയിപ്പിക്കുന്ന രീതി എന്നിവയൊക്കെ അദ്ദേഹത്തെ ലെവന്റൈന്‍ (levntine-  ‘കിഴക്കന്‍ മെഡിറ്ററെനിയന്‍’) ‘മഹ്ജര്‍’ (പ്രവാസ സ്ഥലം) സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ആരംഭിച്ച ഈ സമ്പ്രദായം റാവി ഹാഗെയെയും വാജ്ദി മൌവ്വാദിനെയും പോലുള്ള സമകാലിക എഴുത്തുകാരില്‍ വരെ തുടരുന്നുണ്ട്. ജിബ്രാനാണ് ഈ പാരമ്പര്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍. തന്നെ ഈ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ര തല്പ്പരനല്ല ജിബ്രാനെത്തന്നെയും ‘ചരിത്രത്തിലെ ഏറ്റവും അമിതമായി പൊലിപ്പിക്കപ്പെട്ട എഴുത്തുകാരന്‍’ ആയിക്കാണുന്ന അലാമെദ്ദീന്‍. ‘നിങ്ങള്‍ക്ക് വീട്ടിലേക്കു തിരിച്ചു പോവാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്കതിനെ തീര്‍ത്തും പിറകിലുപേക്ഷിക്കാനുമാവില്ല’ എന്ന് അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. നോവലിസ്റ്റിന്റെ ഇതര നോവലുകളിലെ കഥാപാത്രങ്ങളെ പോലെ ബൈറൂത്ത് ഉപേക്ഷിച്ചു പോവുന്നില്ലെങ്കിലും ആലിയ മനസ്സുകൊണ്ട് അതില്‍ നിന്ന് തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ആഭ്യന്തര യുദ്ധത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ട നഗരത്തെ കുറിച്ച് ബൈറൂത്തികള്‍ക്കിടയില്‍ പൊതുവായുണ്ടായിരുന്ന ‘മറ്റൊന്ന്’ എന്ന വികാരത്തിന്റെ ഫലമെന്നതിലേറെ ആലിയുടെ കാര്യത്തില്‍ അതി തീവ്രമായ പ്രാദേശിക ചിന്തയുള്ള ലബനോനിനെ കുറിച്ചുള്ള മടുപ്പുമായും ബന്ധപ്പെട്ടതാണ്. “സാഹിത്യം എന്റെ മണല്‍ കൂടാണ്. ഞാനതില്‍ കളിക്കുന്നു, എന്റെ കോട്ടകളും കൊട്ടാരങ്ങളും പണിയുന്നു, ഗംഭീര മുഹൂര്‍ത്തങ്ങള്‍ ചിലവിടുന്നു. ആ പെട്ടിക്കു പുറത്തുള്ള ലോകമാണ് എനിക്ക് പ്രശ്നമുണ്ടാക്കുന്നത്.”

 

അഹ്മദ്, ഹന്നാ – രണ്ടു സ്വാധീനങ്ങള്‍

ആലിയുടെ ആഖ്യാനത്തില്‍ കടന്നു വരുന്ന വേറെ പ്രധാന ഉപകഥകളില്‍ ഏറ്റവും പ്രധാനം തന്റെ ബുക്ക് സ്റ്റോറില്‍ സഹായിയായി എത്തുന്ന അഹ്മദ് എന്ന യുവാവിന്റെതും ഹന്നാ എന്ന ജ്യേഷ്ഠ സുഹൃത്തിന്റെതുമാണ്. അഹ്മദ്ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട 1971 – 72 കാലത്ത് സാഹിത്യ താല്‍പര്യം ഉപേക്ഷിച്ച് ഇസ്രയേല്‍ - പി. എല്‍. ഓ. ഏറ്റുമുട്ടല്‍ ഘട്ടത്തില്‍ ഗറില്ലകളോടൊപ്പം ചേരുകയും ഒരു പീഠകന്‍ ആയിത്തീരുകയും ചെയ്യുന്നു. നഗരം അരാചകത്വത്തിലേക്ക് മുങ്ങിത്താഴുന്ന ഘട്ടത്തില്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടക്കുമ്പോള്‍ സ്വയം സംരക്ഷണത്തിനായി ആലിയ ഒരു തോക്ക് ആവശ്യപ്പെടുക ആഹ്മദിനോടാണ്. അയാളെ അപ്പാര്‍ട്ട്മെന്റിലെത്തി സന്ദര്‍ശിക്കുമ്പോള്‍ പുസ്തകശാലയില്‍ സഹായിയായി നിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഏറെ മാറ്റമുണ്ട് അയാള്‍ക്ക്. അയാള്‍ ഇപ്പോള്‍ ഇസ്തിരി വടിവിലാണ്ആലിയയാവട്ടെ. മുഷിഞ്ഞു നാറിയും. നല്ലൊരു ഷവര്‍, പിന്നീട് ഇത്തിരി സെക്സ്. അതേ അയാള്‍ പകരം ആവശ്യപ്പെടുന്നുള്ളൂ. 

ഹന്നയാകട്ടെഅയഥാര്‍ത്ഥമായ ഒരു പ്രണയത്തിനു പിറകെ പോയി കടുത്ത മോഹ ഭംഗത്തിന്റെയും ഞരമ്പു മുറുക്കത്തിന്റെ അപകട വഴിയില്‍  സ്വയമൊടുങ്ങുന്നു. നോവലിലെ ഏറ്റവും പ്രധാനമായ ഒരു സാന്നിധ്യവും ഹന്നയുടെതാണ്. ആലിയയെക്കാള്‍ പതിനഞ്ചു വയസ്സുള്ള ഹന്നാ പതിവായി എഴുതുമായിരുന്ന ഡയറി ആ ജീവിതത്തെ തുറന്നു വെക്കുന്നുണ്ട്. അമിത ഭക്ഷണ താല്‍പര്യം കാരണം വിശപ്പ്‌ എന്ന കാര്യമാണ്, അഞ്ച് സഹോദര്ന്മാര്‍ക്കുള്ള ഏക സഹോദരിയായി സൌഭാഗ്യങ്ങളില്‍ പിറന്ന ഹന്നയുടെ ആദ്യസ്മൃതി. നൂറിലേറെ ജേണലുകളിലായി അവള്‍ കുറിച്ച് വെച്ച ആത്മ പരകായങ്ങള്‍ വൈരുധ്യങ്ങളും ഫാന്റസികളും അടയാളപ്പെടുത്തുന്ന വ്യക്തിത്വം വ്യക്തമാക്കി. പിതാവിന്റെ പലചരക്ക് കടയിലെ സമര്‍ത്ഥയായ സഹായിയായി, ഹോസ്പിറ്റലില്‍ വളണ്ടിയര്‍ ആയി തുടര്‍ന്ന ഹന്നാ, ആലിയയുടെ ഭര്‍തൃ കുടുംബാംഗമായിരുന്ന ലെഫ്റ്റ്നന്റുമായി ഒരു ടാക്സി യാത്രക്കിടയിലുണ്ടാവുന്ന പാരസ്പര്യത്തിലാണ് വലിയൊരു സ്വപ്നത്തില്‍ പെട്ട് പോവുക. എന്നാല്‍, ഒരിക്കലും അയാളത് അംഗീകരിച്ചിട്ടില്ല എന്നത് അവള്‍ക്ക് മനസ്സിലുറപ്പിക്കാനാവുന്നില്ല. ആലിയുടെ ഉമ്മ ആദ്യ ഘട്ടത്തില്‍, അമ്പതുകളുടെ മധ്യത്തില്‍ ഒരു നാള്‍ അവളെയും കൊണ്ട് വീട് സന്ദര്‍ശിച്ചപ്പോള്‍, ആവലാതി പറഞ്ഞതാണ്. അവളുടെ ചെമ്പന്‍ മുടി, അവളുടെ പൂര്‍വ്വികര്‍ കുരിശു യുദ്ധക്കാരോടൊപ്പം ഉറങ്ങിയതിന്റെ ബാക്കിപത്രമാണ്, അതുകൊണ്ട് അവളെയും കൂട്ടി വീട്ടില്‍ വരരുത്. അപ്പറഞ്ഞതിലെ അസംബന്ധം പോളിച്ചടുക്കിയാലോ എന്ന് ഒരു നിമിഷം ആലിയ ചിന്തിക്കുന്നുണ്ട്. “ബൈറൂത്ത് ആയിരക്കണക്കിന് കൊല്ലങ്ങളായി അതിജീവിച്ചത് അവളുടെ സുന്ദരമായ കാലുകള്‍ ഗന്ധം പിടിക്കാന്‍ പാകത്തില്‍ കവച്ചുവെച്ചു തന്നെയാണ്.” അതില്‍ എല്ലാവരുമുണ്ട്‌, ഇംഗ്ലീഷുകാര്‍, വെയ്ല്‍സുകാര്‍, ഫ്രഞ്ചുകാര്‍, ഓട്ടോമന്‍കാര്‍, റോമക്കാര്‍, അറബികള്‍, ഗ്രീക്കുകാര്‍, മാസിഡോണിയക്കാര്‍. വിധിവൈപരീത്യം പോലെ, ലെഫ്റ്റനെന്റിന്റെ അകാലത്തിലുള്ള വിയോഗത്തില്‍ തളര്‍ന്നു പോവുന്ന അയാളുടെ ഉമ്മക്കും കുടുംബത്തിനും ഉത്തരവാദിത്ത ബോധമുള്ള ഒരു മരുമകളായി താങ്ങും തണലുമാകുന്ന ഹന്നാ, ഉമ്മയുടെ അന്ത്യ ശ്വാസത്തില്‍ സ്നേഹ സാന്നിധ്യമാകും. സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അവള്‍ക്കും പ്രിയപ്പെട്ട മകനുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതിനെ കുറിച്ച് പോലും വേവലാതിപ്പെട്ടുകൊണ്ടാണ് അവര്‍ കണ്ണടക്കുക. ഹന്നാ അന്ന് വിലപിച്ചത് മുഴുവന്‍ ഒരു ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയുടെതായിരുന്നു. “ഉരുവം കൊള്ളും മുമ്പ് മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞു.” കേള്‍ക്കാത്ത പാട്ടിന്റെ അതിമധുരത്തെ കുറിച്ചുള്ള കീറ്റ്സിന്റെ വരികള്‍ ഓര്‍ത്തുകൊണ്ട്‌ ആലിയ കൂട്ടിച്ചേര്‍ക്കുന്നു, “സംഭാവ്യമായിരുന്നതിന്റെ നഷ്ടത്തില്‍ അനുഭവപ്പെടുന്ന നഷ്ടബോധത്തെക്കാള്‍ തീവ്രമായ നഷ്ടമില്ല. ഒരിക്കലും ഇല്ലാതിരുന്ന കാര്യങ്ങളിലുള്ള ഗൃഹാതുരതയെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്ന ഗൃഹാതുരതയില്ല.” എന്നാല്‍, ഉമ്മ പകര്‍ന്നു നല്‍കിയ താല്‍ക്കാലിക ‘സ്വന്തപ്പെടല്‍’ ആശ്വാസം (sense of belonging) തകരുന്നതോടെ, ദുരൂഹമായ ഏതോ രീതിയില്‍ ഒടുവില്‍ തന്റെ ലെഫ്ടനന്റ്റ് ഒരിക്കലും തന്നെ സ്നേഹിച്ചിരുന്നിട്ടില്ലെന്നു ഹന്നാ മനസ്സിലാക്കിയതായി സൂചനയുണ്ട്. ഉറക്ക് ഗുളികകളുടെ അമിതോപയോഗം നടത്തിയിട്ടും ഒരിക്കല്‍ തെന്നിമാറിപ്പോയ മരണത്തിലേക്ക് ഒടുവില്‍ അവള്‍ എടുത്ത് ചാടുന്നു. 1972-ല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തൊട്ടു തലേന്ന് സംഭവിക്കുന്ന ആ ദുരന്തം, ഒരു പ്രവചിത മരണത്തിന്റെയത്രയും സൂചനകള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും അടുത്ത സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടി തക്ക സമയത്ത് താനൊന്നും ചെയ്തില്ലല്ലോ എന്ന വേദന ആലിയയില്‍ ബാക്കിയാക്കും. “എന്റെ എഴുപത്തിരണ്ട് വയസ്സിനിടയില്‍ ഞാന്‍ സ്നേഹിച്ച ഒരേയൊരാള്‍, ഞാനൊരുപാട് സംസാരിച്ച ഒരേയൊരാള്‍ - പൊങ്ങച്ചങ്ങള്‍, വെറുപ്പുകള്‍, സന്തോഷങ്ങള്‍, ക്രൂരമായ നിരാശകള്‍, എല്ലാം കൂടിക്കലര്‍ന്നത്‌. ഇപ്പോള്‍ ഞാന്‍ മുമ്പത്തെ പോലെ അവളെ ഓര്‍ക്കാറില്ല” എന്ന് അവസാനമായി വിവര്‍ത്തനം ചെയ്തു പൂര്‍ത്തിയാക്കിയ സെബാള്‍ഡിന്റെ പുസ്തകം ഹന്നയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആലിയ വിവരിക്കുന്നു. എന്നാല്‍, സ്വതസിദ്ധമായ രീതിയില്‍ തന്റെ ഉത്തരവാദിത്തം അവള്‍ സാങ്കല്‍പ്പികമായി വിതരണം ചെയ്യുന്നുമുണ്ട്, “ഞാനെന്നെ സ്വയം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മനസ്സ് തണുക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു: അവളുടെ കുടുംബം, അവരോടൊപ്പം ജീവിച്ചിട്ടും അവരാരും അവളെ ശ്രദ്ധിച്ചില്ലല്ലോ, ലെഫ്റ്റ്നന്റിന്റെ ഉമ്മ, അവര്‍ തന്റെ രഹസ്യം കുഴിയിലേക്കെടുത്തില്ലല്ലോ. അഹ്മദ് എന്നെ വിട്ടുപോയിരുന്നില്ലെങ്കില്‍ ഞാന്‍ ബുക്ക് സ്റ്റോര്‍ അവനെ ഏല്‍പ്പിച്ചു അവളുടെ കൂടെ കഴിയുമായിരുന്നല്ലോ. ഞാന്‍ ഹുസൈന്‍ രാജാവിനെയും യാസര്‍ അരഫാത്തിനെയും ബ്ലാക്ക് സെപ്തംബറിന് കുറ്റപ്പെടുത്തുന്നു, അതുകൊണ്ടാണല്ലോ അഹ്മദ് വിട്ടു പോയത്. ഞാന്‍ വീണ്ടും ഹന്നയെ കുറ്റപ്പെടുത്തുന്നു. ഞാന്‍ വീണ്ടും എന്നെ കുറ്റപ്പെടുത്തുന്നു.”

അനാവശ്യ വ്യക്തി, അന്യന്‍ 

ഞാനെന്റെ കുടുംബത്തിലെ അപ്പെന്റിക്സ് ആയിരുന്നുഅതൊരു അനാവശ്യ ഏച്ചു കെട്ടലാണ്.” പ്രപഞ്ചത്തില്‍ താനൊരു ആര്‍ക്കും വേണ്ടാത്ത അസംബന്ധ പൂര്‍ണ്ണമായ കറുത്ത പാട് മാത്രമാണ് എന്ന ആലിയയുടെ ചിന്തയില്‍ നിന്നാണ് നോവലിന്റെ തലക്കെട്ട്‌ രൂപമെടുക്കുന്നത്. “ഞാനെത്ര ഒറ്റപ്പെട്ടവളാണ്, എന്റെ ജീവിതം എത്രമാത്രം തീര്‍ത്തും അപസക്തമായിരിക്കുന്നു, എത്ര ദുഃഖ ഭരിതമാണ്” എന്നൊക്കെ ആലിയ ബോധവതിയാണ്. എന്നാല്‍, ആരാണ് ആവശ്യമുള്ളയാള്‍, എന്താണ് അത്തരമൊരു വിലയിരുത്തലിനു മാനദണ്ഡം എന്നത് കൂടുതല്‍ ആഴത്തിലുള്ള മാനുഷിക സാംസ്ക്കാരിക പരിപ്രേക്ഷ്യങ്ങളില്‍ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ബ്രൂണോ ഷൂള്‍സിന്റെ കഥ ആവിഷകരിക്കുന്ന ഭാഗം നോവലിന്റെ തലക്കെട്ടിനെ സംബന്ധിക്കുന്ന ദര്‍ശനങ്ങള്‍ പങ്കു വെക്കുന്നു:

ജുവിഷ് ലേബര്‍ ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്‍, ഫെലിക്സ് ലാണ്ടോതീരുമാനിച്ചുബ്രൂണോ സാധാരണ ജൂതനല്ലമറിച്ച് ആവശ്യമുള്ള’ ഒരാളാണ്.

ആ പ്രയോഗത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

എന്താണ് ഒരു ആവശ്യമുള്ള മനുഷ്യന്‍?

ബ്രൂണോയുടെ ജീവന്‍ രക്ഷിച്ചത്‌അല്ലെങ്കില്‍, പറയാതെ വയ്യഅയാളുടെ മരണം വൈകിച്ചത്ലാണ്ടോ സ്വയമൊരു കലാസ്നേഹിയാണെന്നു ധരിച്ച് വശായതായിരുന്നു. അയാള്‍ ആ ആവശ്യമുള്ള ജൂതനെ കൊണ്ട് തന്റെ മകന്റെ കിടപ്പറയില്‍ പ്രിയങ്കരമായ യക്ഷിക്കഥകളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന മ്യൂറലുകള്‍ പെയിന്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. 1942- നവമ്പറിലെ ഒരു ദിവസത്തില്‍ കാള്‍ ഗുന്തര്‍ എന്ന എതിരാളിയായ ഗസ്റ്റപ്പോ ഓഫീസര്‍ ലാണ്ടോയെ തോല്‍പ്പിക്കാനായി ഷൂള്‍സിനെ കൊന്നു കളയും വരെ ലാണ്ടോ അയാളെ ജീവനോടെ നിലനിര്‍ത്തി. ഗുന്തറിന് താല്‍പര്യമുണ്ടായിരുന്ന ഒരു ഡെന്റിസ്റ്റിനെ ലാണ്ടോ കൊന്നു കളഞ്ഞിട്ടുണ്ടായിരുന്നു – ഒരു ആവശ്യമുള്ള ഡെന്റിസ്റ്റ്അങ്ങനെ കരുതാം.

ഗുന്തര്‍ ലാണ്ടോയോടു പറഞ്ഞു, “നീയെന്റെ ജൂതനെ കൊന്നു – ഞാന്‍ നിന്റെയും.

അതിലും മോശംഒരു ജര്‍മ്മന്‍ ചലച്ചിത്രകാരന്‍, ഇപ്പോള്‍ ഒരു യുക്രേനിയന്‍ നഗരമായ ഡ്രോഹോബിസിലെ അന്തേവാസികളുടെ സഹായത്തോടെഈയടുത്ത കാലത്ത് ലാണ്ടോ ഷൂള്‍സിന്റെ മകന് വേണ്ടി ഉണ്ടാക്കിയ ആ മ്യൂറലുകള്‍ കണ്ടെടുക്കുകയുണ്ടായി. ചുണ്ണാമ്പിന്റെ ഒട്ടേറെ അടരുകല്‍ക്കടിയില്‍ നിന്ന് ബ്രൂണോയുടെ ഭാവനയിലെ രാജാക്കന്മാരും രാജ്ഞിമാരും കിന്നരന്മാരും കുള്ളന്മാരും പുറത്തുവന്നു. വീണ്ടും അപ്രത്യക്ഷനാകും മുമ്പ് കുറഞ്ഞൊരു കാലത്തേക്കെങ്കിലും ഒരിക്കല്‍ കൂടി കലാകാരന്‍ ജീവിതത്തിലേക്ക് കുതിച്ചു. ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയമായ യാദ് വാഷെമിലെ മൂന്നു പേര്‍ ചുമരുകളില്‍ നിന്ന് മ്യൂറലുകളുടെ ഭാഗങ്ങള്‍ പഠനവിധേയമാക്കിരാത്രിയുടെ മധ്യത്തില്‍ അവ കടത്തിക്കൊണ്ടു പോയി. എന്റെ ഹീറോയുടെ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള  ധാര്‍മ്മിക അധികാരം മ്യൂസിയം അവകാശപ്പെട്ടു. ത്ഫൂ!.

ബ്രൂണോ ഷൂള്‍സിനെ ഒരു നാസി രണ്ട് തവണ തലയ്ക്കു വെടി വെച്ചു.

ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്കയെ ഒരു ഫാഷിസ്റ്റ്‌ ഒരു തവണ തലക്കുംപിന്നീട് സ്വവര്‍ഗ്ഗാനുരാഗി എന്ന് മുദ്രകുത്താനായി അദ്ദേഹം മുന്നിലേക്ക്‌ വീണു കഴിഞ്ഞ ശേഷവുംരണ്ടു തവണ പിറകിലും വെടി വെച്ചു,

ഷൂള്‍സിനെ വായിക്കുമ്പോള്‍, ലോര്‍ക്കയുടെ ഇരുണ്ട ജലത്തില്‍ ഞാന്‍ സ്നാനം ചെയ്യപ്പെടുന്നു.”

 

അന്യവല്‍ക്കരിക്കപ്പെട്ടവരുമായി താദാത്മ്യപ്പെടാനുള്ള തന്റെ കഴിവുതന്നെയാണ് മറ്റൊരു വലിയ വൈരുദ്ധ്യത്തെ വിശദീകരിക്കാനും ആലിയയെ സഹായിക്കുന്നത്, “ഞാന്‍ ഇസ്രയേലിനെ വെറുക്കുന്നു, സ്വയം അമിത ധാരണയിറ്റുന്ന ആ പിഗ്മി സ്റ്റേറ്റിനെ, എന്നാല്‍ ഞാന്‍ മാനിക്കുന്ന മഹാമേരുക്കളില്‍ പലരും ജൂതരാണ്. അതില്‍ വൈരുധ്യമില്ല. ഞാന്‍ സ്വയം അന്യരുമായി, അന്യവല്‍ക്കരിക്കപ്പെട്ടവരുമായി, അഥവാ വാസ്തുഹാരകളുമായി താദാത്മ്യപ്പെടുന്നു. മറ്റുപല ദേശ രാഷ്ട്രങ്ങളെയും പോലെ, അതിന്റെ സഹോദരിയായ പിഗ്മി സ്റ്റേറ്റ് ലബനന്‍ ഉള്‍പ്പടെ, ഇസ്രയേല്‍ ഒരു നാണക്കേടാണ്. ഇസ്രായേലികള്‍, തങ്ങളുടെ ഫലിത ബോധത്തെ തെറ്റായി സ്ഥാപിച്ച ജൂതരാന്.”

ചരിത്രത്തെയും ജീവിതത്തെയും പുസ്തകങ്ങളുടെ കണ്ണിലൂടെ കാണുക എന്നത് വിശേഷിച്ച് വിമോചകമോ എന്തിനെങ്കിലും ഉള്ള പരിഹാരമോ ആയി നോവലില്‍ വിലയിരുത്തുന്നില്ല. കലയെ സംബന്ധിച്ച അത്തരം പ്രതിബദ്ധ സങ്കല്‍പ്പങ്ങളൊന്നും ആലിയയെ മോഹിപ്പിക്കുന്നുമില്ല. എന്നാല്‍, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകം അവര്‍ ആവശ്യപ്പെടുന്ന ഏതൊക്കെയോ കൂട്ടും സാന്ത്വനവും അവര്‍ക്ക് നല്‍കുന്നുണ്ട്. പഴയ പ്രയോഗം ഉപയോഗിച്ച് പറഞ്ഞാല്‍, ഇടമേതായാലും മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലല്ലോ.

 

(ദേശാഭിമാനി വാരിക 30 ജൂലൈ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

Saturday, July 22, 2017

A Horse Walks into a Bar by David Grossman

കീഴ്മേല്‍ കാഴ്ച്ചയുടെ വിദൂഷക സത്യങ്ങള്‍

ഒരേസമയവും ദേശീയവും വൈയക്തികവുമായ ദുരന്തങ്ങളെ തീക്ഷണമായും തീവ്ര വൈകാരികതയോടെയും ആവിഷ്കരിക്കുന്ന ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌, ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം തുടങ്ങിയ കൃതികളുടെ രചയിതാവായ ഇസ്രായേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്സ്മാന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു രചാന രീതിയിലേക്ക് ചുവടു മാറുകയാണ് എ ഹോഴ്സ് വാക്സ് ഇന്‍ടു എ ബാര്‍ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍. 2011-ല്‍ പുറത്തിറങ്ങിയ ശക്തമായ ആത്മകഥാംശമുള്ള ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌ എന്ന ഇതിഹാസമാനമുള്ള നോവലില്‍ 2002-ലെ ഓപറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ് എന്ന വെസ്റ്റ് ബാങ്ക് അധിനിവേശഘട്ടത്തില്‍ സൈനിക വൃത്തിക്കിടെ കാണാതായ മകനെ തേടിയുള്ള ഓറ എന്ന അമ്മയുടെ അന്വേഷണം മൂന്നരപ്പതിറ്റാണ്ടിന്റെ വൈയക്തിക, ദേശീയ ചരിത്രത്തിലൂടെയും ഇസ്രായേലിന്റെ ദേശഭൂമികയിലൂടെയും കടന്നു കാല - ദേശങ്ങളുടെ വലിയ കാന്‍ വാസിലാണ് സംഭവിക്കുന്നത്‌. 2015-ല്‍ ഇറങ്ങിയ ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം ആവട്ടെ, നോവലിന്റെ പ്രകൃതം മുറിച്ചു കടന്ന് നാടകം, ഗദ്യം, കവിത എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ ഇനങ്ങളുടെ സ്വഭാവം ഉള്‍കൊള്ളുന്നു. ഏറ്റവും പുതിയ നോവലിലേക്ക് എത്തുമ്പോള്‍ സാമ്പ്രദായിക നോവല്‍ ആഖ്യാനത്തിലോ ഇനങ്ങളിലോ (genre) ഇനിയങ്ങോട്ട് താനിക്ക് താല്‍പര്യമില്ലെന്ന് ഏതാണ്ടൊരു തീരുമാനമെടുത്തപോലെയാണ് ഗ്രോസ്സ്മന്‍.

 

ഹാസ്യത്തിന്റെ നിര്‍മ്മിതിവഴക്കം

 

ചാക്യാര്‍ക്കും വിദൂഷകനും കോമാളിക്കുമുള്ള ജനാധിപത്യകാല വികല രൂപാന്തരമാണ് കോമിക് ടാക്ക് ഷോ അവതാരകന്‍. വാക്കുകള്‍ കൊണ്ടുള്ള ഞാണിന്‍മേല്‍ കളിയില്‍ ‘സ്പെഷ്യലൈസ്’ ചെയ്യുന്ന അയാളുടെ തമാശകള്‍ ഉന്നത നിലവാരത്തിലേറെ സമൂഹത്തിന്റെ കാപട്യങ്ങളുടെ കണ്ണാടിയായാണ് നിലയുറപ്പിക്കേണ്ടത്. അസുഖകരമായ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ പൂര്‍വ്വ സൂരികള്‍ക്ക് എന്നത് കൂടുതല്‍ രാഷ്ട്രീയ ബോധ്യങ്ങള്‍ വളര്‍ന്നിട്ടുള്ള ജനാധിപത്യ കാലത്ത് കൊമേഡിയന് കേട്ടു കേള്‍വി മാത്രമാണോ? കേളികേട്ട ജൂതഹാസ്യത്തിന്റെ സ്വാതന്ത്ര്യ ബോധം  ആഷ് വിറ്റ്സ് അനന്തര ഘട്ടത്തില്‍ പ്രസന്നഭാവങ്ങളില്‍ നിന്ന് ഇരുണ്ട ബോധ്യങ്ങളിലേക്കും കറുത്ത ഹാസ്യത്തിലേക്കും ചുവടു മാറിയതും സ്വാഭാവികമാകാം. വടക്കന്‍ ഇസ്രായേലിലെ തീരദേശ പ്രദേശമായ നെതാന്യയിലെ ഒരിടത്തരം കോമഡി ക്ലബ്ബില്‍ അലസമായ സായാഹ്നങ്ങളിലൊന്നില്‍ ഒരു ആഗസ്റ്റ്‌ ഇരുപതിന് തമാശയാസ്വദിക്കാന്‍ കാത്തിരിക്കുന്ന കുറെയേറെ ആളുകള്‍ക്ക് മുന്നില്‍ ഡോവാലെ ഗ്രീന്‍സ്റ്റീന്‍ എന്ന ഡോവാലെ ജി എന്ന ഡോവ്ചിക്ക് എന്നു വിളിപ്പേരുള്ള സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കടന്നുവരുന്നതോടെയാണ് ഡേവിഡ് ഗ്രോസ്സ്മന്‍ തന്റെ ‘കുതിര’യെ ബാറിലേക്ക്’ കൊണ്ടുവരുന്നത്. ഇന്ന് ഡോവിനു അമ്പത്തിയേഴു വയസ്സ് തികയുകയാണ്. “അതെളുപ്പമല്ല!” അയാള്‍ ഉറക്കെ പറയുന്നു, എന്നിട്ട് ഒരു വിശാലമായ, ശൂന്യമായ ആലിംഗനത്തിനായി കൈകള്‍ വിടര്‍ത്തുന്നു,. “അമ്പത്തിയേഴില്‍ എത്തുക എളുപ്പമേയല്ല, അതും, നമ്മിളിതാ ഇപ്പോള്‍ കേട്ടപോലെ, ഹോളോകോസ്റ്റും ബൈബിളും അതിജീവിച്ച്.” ഇന്നിനി അടുത്ത രണ്ടു മണിക്കൂറിലായി നടത്താനിരിക്കുന്ന പ്രകടനം പതിവ് പോലെയുള്ളതല്ല, അതിനി ആവര്‍ത്തിക്കുകയുമില്ല, കാരണം ഇതയാളുടെ അവസാന പ്രകടനമാണ്. ഡോവാലെയുടെ പ്രൊഫഷന്‍ കോമഡിയാണെങ്കിലും ഉയരം കുറഞ്ഞു, കണ്ണട വെച്ച്, അസ്ഥിമാത്ര പ്രാകൃതനായ, പ്രോസ്ട്രേറ്റ് കാന്‍സറിന്റെ രൂപത്തില്‍ സ്വന്തം അന്തകന്‍ ഉള്ളില്‍ ഒളിച്ചിരിക്കുന്ന അയാള്‍ ഒട്ടും പ്രസന്ന പ്രകൃതിയല്ല എന്നത് നോവല്‍ ഹാസ്യപ്രധാനമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. പിണങ്ങിപ്പിരിഞ്ഞ അഞ്ച് മക്കളുള്ള ഡോവ് അഞ്ചു തവണ പ്രസവാനന്തര ഡിപ്രഷന്‍ (postpartum depression) അനുഭവിച്ചവന്‍ എന്നാണു അയാള്‍ സ്വയം വിവരിക്കുക. തന്റെ ജനനം തന്നെയും ഒരനാവശ്യ ദുരന്തമായിരുന്നുവെന്ന്‍ പരിഹസിക്കുന്ന മനോനിലയാണ് അയാളുടേത്. “എനിക്ക് ഏറ്റവും നല്ലത് വരണം എന്നാഗ്രഹിച്ചുവെന്നു അവകാശപ്പെടുന്ന ഒരു സ്ത്രീ, എന്നിട്ടും എനിക്ക് ജന്മം നല്‍കി! എന്ന് വെച്ചാല്‍, ഞാനാലോചിക്കുന്നത്, കൊലപാതം കാരണം എത്ര വിചാരണകളും ജയിലുകളും കുറ്റാന്വേഷണങ്ങളും കുറ്റകൃത്യപരമ്പരകളുമാണ് ഉണ്ടായിട്ടുള്ളത്, എന്നാല്‍ ജനനം ഉള്‍പ്പെട്ട ഒരൊറ്റ കേസെങ്കിലും ഇതുവരെയും ഞാന്‍ കേട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള ജനനം, അലംഭാവ ജനനം, ആകസ്മിക ജനനം, എന്തിന്, ജനനത്തിനുള്ള പ്രേരണയെങ്കിലും ഉള്‍പെട്ട ഒരു കേസു പോലും. അതുമാത്രമല്ല, നാം സംസാരിക്കുന്നത് ഒരു മൈനര്‍ ഉള്‍പെട്ട കേസിന്റെ കാര്യമാണ് എന്നതും മറക്കരുത്.” അടുത്ത നിമിഷം അമ്മയെ തന്റെ തമാശക്കുള്ള അസംസ്കൃതവസ്തുവാക്കുന്നതില്‍ അയാള്‍ക്ക് കുറ്റബോധവും തോന്നുന്നു. “എന്നോട് ക്ഷമിക്കൂ, മമ്മ, കാരണം ഞാന്‍ നെറികേട് കാട്ടി, ഒറ്റിക്കൊടുത്തു, ഞാനീ നദിയില്‍ ഒരു ചിരിക്കു വേണ്ടി നിന്നെ വീണ്ടും വിറ്റുകളഞ്ഞു. ഞാന്‍ ചിരിയുടെ കൊടിച്ചിയാണ്, അതെനിക്ക് വിടാന്‍ വയ്യ..”

തുടര്‍ന്ന്‍ ഒട്ടും മികച്ചതോ സംസ്കാരപൂര്‍ണ്ണമോ അല്ലാത്ത വഷളന്‍ തമാശകളിലേക്കും എങ്ങനെയും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കും അയാള്‍ ചുവടു മാറുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാണ്: ആര്‍ക്കുവേണം യാഥാര്‍ത്ഥ്യ ബോധമുള്ള സാമൂഹിക നിരീക്ഷണങ്ങള്‍? മോഡേണ്‍ ടൈംസ് എന്ന ക്ലാസ്സിക് ചലച്ചിത്രം ചെയ്തപ്പോള്‍ ചാര്‍ളി ചാപ്ലിന്‍ നേരിട്ട വിമര്‍ശനം പോലെ, കൊമേഡിയന്‍ ആശയങ്ങളുടെ ഗരിമ കൊണ്ട് അത്ഭുതപ്പെടുത്തേണ്ടതില്ല. ഇസ്രായേലി കുടിയേറ്റക്കാര്‍, സമധാനപ്രവര്‍ത്തകര്‍, ജൂതന്മാര്‍, അറബികള്‍ - എല്ലാവരെ കുറിച്ചും അയാള്‍ കനം കുറഞ്ഞ തമാശകള്‍ പറയുന്നുണ്ട്. എന്നാല്‍ ഗൌരവ സ്വഭാവമുള്ള എന്തെങ്കിലും നിരീക്ഷണം നടത്തുമ്പോള്‍ അത് പ്രശ്നമാവുന്നു. ചെക്ക് പോയിന്റുകളില്‍ കോമാളിയെ പോലെ കൈകാര്യം ചെയ്യപ്പെടുന്ന പലസ്തീനിയെ കുറിച്ച് പറയുമ്പോള്‍ ഇരുണ്ടു പോകുന്ന പ്രേക്ഷകരുടെ മുഖഭാവങ്ങള്‍ പ്രസന്നമാക്കാന്‍ അയാള്‍ക്ക് വാചാലനാവേണ്ടി വരുന്നു, “ശരി, സമ്മതിച്ചു, ബോസ്സ്, യൊവാവ്, എന്റെ സുഹൃത്തെ. അയാളുടെ മുഖം കണ്ടോ! എന്താ ഇത്ര സംഭ്രമം, ബോസ്സ്? ഞാന്‍ സത്യം ചെയ്യുന്നു, ഇനി അത്തരം സംസാരം ഉണ്ടാവില്ല, ഞാന്‍ നിര്‍ത്തി, ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഉറപ്പു തന്നു, ഞാനെന്റെ വാക്ക് തന്നു, എനിക്കറിയാം, അതങ്ങനെ നാക്കില്‍ നിന്ന് വീണ്‌പോയതാ, അതാണ്‌, ഇനി രാഷ്ട്രീയമില്ല, പിടിച്ചടക്കലിനെ കുറിച്ച് ഇല്ല, പലസ്തീനികളില്ല, ലോകമില്ല, യാഥാര്‍ത്ഥ്യമില്ല, ഹെബ്രോന്‍ കാസ്ബയിലൂടെ നടക്കുന്ന രണ്ടു കുടിയേറ്റക്കാരില്ല...” രാഷ്ട്രീയം പറയുന്നതില്‍ കാര്യമില്ലെന്ന് അയാള്‍ ചിന്തിക്കുന്നത് തന്റെ തലമുറയെ കുറിച്ചുള്ള നൈരാശ്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. “യൊവാവ് പറഞ്ഞത് തീര്‍ത്തും ശരിയാണ് – രാഷ്ട്രീയം വേണ്ട! എന്തായാലും നമ്മുടെ മക്കള്‍ വളര്‍ന്നു വരും വരെ അത് സംഭവിക്കാന്‍ പോകുന്നില്ല, അത് കൊണ്ട് അതവരുടെ തലവേദനയാണ്. ആരാണ് അവരോടു നമ്മള്‍ വിസര്‍ജ്ജിക്കുന്നത് തിന്നാന്‍ വേണ്ടി ഇവിടെ ചുറ്റിപറ്റി നില്‍ക്കാന്‍ പറയുന്നത്? അപ്പോള്‍ എന്തിനാണ് അതെക്കുറിച്ച് ഇപ്പോള്‍ വേവലാതി കൊള്ളുന്നത്‌? എന്തിനീ പോരാട്ടവും വാഗ്വാദങ്ങളും ആഭ്യന്തര യുദ്ധങ്ങളും? എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്? എന്തിനാ ചിന്തിക്കുക എന്നത് തന്നെ? ചിന്താ ശൂന്യതക്ക് കയ്യടിക്കൂ!” എന്നാല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഏറ്റവും ചുരുങ്ങിയ നിരീക്ഷണത്തില്‍ അസ്വസ്ഥരാകുന്ന പ്രേക്ഷകര്‍ പക്ഷെ പുത്തന്‍ സെമിറ്റിക് വിരുദ്ധതയെ വിമര്‍ശിക്കുമ്പോള്‍ ഏറെ ആവേശ ഭരിതരാവുകയും ചെയ്യുന്നുണ്ട്: കാന്‍സറിനെതിരില്‍ ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ മികച്ച മുന്നേറ്റം നടത്തി എന്ന് പറഞ്ഞാല്‍ അവര്‍ കാന്‍സറിന്റെ വക്താക്കളായി രംഗത്ത് വരും. “മനുഷ്യന് കാന്‍സറിനെക്കാള്‍ ഏതെങ്കിലും വിധത്തിലുള്ള മഹത്വമുണ്ടോ, അതിനെ നശിപ്പിക്കാന്‍ അവന് അധികാരം നല്‍കും വിധം?” അവര്‍ കൂട്ടിച്ചേര്‍ക്കും, “വസ്തുതയെന്തെന്നാല്‍, കാന്‍സറുമായി പൊരുത്തപ്പെടാനുള്ള ശ്രമം അവരെ കൂടുതല്‍ നല്ല മനുഷ്യരാക്കി എന്ന്. ഒപ്പം നിങ്ങളോര്‍ക്കണം, കാന്‍സര്‍ റിസെര്‍ച്ച് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വികാസത്തിനും നിമിത്തമായിട്ടുണ്ട്.” വെറും വാചകമടിയുടെ തലത്തിലുള്ള ഇത്തരം നിരീക്ഷങ്ങളാണ് അയാളുടെ പ്രകടനത്തിന്റെ ഒട്ടുമുക്കാലും ഇടം പിടിക്കുന്നത്‌. ഉള്‍ക്കാമ്പുള്ള ഒന്നും തന്റെ പ്രകടനത്തില്‍ എന്നല്ല, ജീവിതത്തിലേ നിലനിര്‍ത്താനാവാത്ത വിപര്യയത്തെ കുറിച്ച് അയാള്‍ ബോധവാനാണ്. അല്ലഗൌരവമായി പറഞ്ഞാല്‍.. ഇക്കാലത്ത് ഒരു ആത്മാവിനെ നിലനിര്‍ത്തുക എന്നാല്‍ എന്താണെന്നറിയാമോഅതൊരു ആര്‍ഭാടമാണ്‌നോ ഷിറ്റ്!. ഒന്ന് കണക്കു കൂട്ടി നോക്കൂഅതിനു മഗ്നീഷ്യം ചക്രങ്ങളേക്കാള്‍ വില നല്‍കേണ്ടി വരും! ഞാന്‍ സംസാരിക്കുന്നത് ഒരു ബേസ് മോഡല്‍ ആത്മാവിനെ കുറിച്ചാണ്ഒരു ഷേക്ക്‌സ്പിയറോ ചെക്കൊവോ കാഫ് കയോ അല്ല – അതൊക്കെ ഗംഭീര സാധനങ്ങളാണ്പറഞ്ഞു വരുമ്പോള്‍, ഞാന്‍ വ്യക്തിപരമായി അതൊന്നും വായിച്ചിട്ടില്ല”

 

ചാരം മൂടിയ കനല്‍ക്കാലം

 

ഇത്തവണ അയാള്‍ ചിലതൊക്കെ തീരുമാനിച്ചു തന്നെയാണ് എന്ന് വ്യക്തമാകുക, അയാളുടെ തയ്യാറെടുപ്പുകളിലാണ്. നാല്‍പ്പതു വര്‍ഷം മുമ്പ് സൈനിക സ്കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനെ ഇന്നയാള്‍ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തിയിട്ടുണ്ട് തന്റെ പ്രകടനം കാണാന്‍. വിരമിച്ച ജില്ലാ ജഡ്ജിയായ അവിഷായ് ലാസറിലൂടെയാണ് നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും ഈ ക്ഷണം ഡോവേവാലെയുടെ ഭൂതകാലത്തിന്റെ നിഗൂഡതകളുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് വൈകാതെ ലാസര്‍ തിരിച്ചറിഞ്ഞു തുടങ്ങും. ഒട്ടും താല്‍പര്യമില്ലാതെയാണ് അയാളവിടെയെത്തുന്നത്. ഇത്തരം പ്രകടനങ്ങള്‍ അയാളുടെ പരിഗണനക്ക് പുറത്താണ്, “വാസ്തവമെന്തെന്നാല്‍, നിന്നെപ്പോലോരാള്‍ക്ക് എന്തും ഫലിതത്തിനുള്ള വെറും കാലിത്തീറ്റയാണ്, ഒരു കാര്യവും ഓരോ വ്യക്തിയും, എന്തും ചേരും, നിങ്ങള്‍ക്കൊരു പൊടിക്ക് മെച്ചപ്പെടുത്താനുള്ള (improvise) കഴിവും ചടുല ബുദ്ധിയുമുണ്ടെങ്കില്‍, എങ്കില്‍ നിനക്ക് എന്തില്‍ നിന്നും ഫലിതമോ പാരഡിയൊ കരികേച്ചറോ സൃഷ്ടിക്കാം – രോഗം, മരണം, യുദ്ധം, അതെല്ലാം കളിനിയമത്തില്‍ പെടും, ഇല്ലേ?” പലപ്പോഴും ഡോവിയുടെ തമാശകള്‍ ഏശാതെ പോകുന്നതിനുള്ള കാരണവും അയാള്‍ക്ക് പിടികിട്ടുന്നുണ്ട്, “ഇവിടെ ശരിക്കും ഇത്തിരി ഉയര്‍ന്ന ചിന്തയുള്ള കാമ്പുള്ള പ്രേക്ഷകരുണ്ട്, ഡോവി. അവരില്‍ ചിലര്‍ ഇടതുപക്ഷക്കാര്‍ പോലുമാവാം, അപ്പോള്‍ കുറച്ചു കൂടി ശക്തമായ നിലപാടുകളുള്ള, ഇത്തിരി താന്‍ പോരിമയുള്ള രീതി വേണ്ടി വരും.” എന്നാല്‍, ഈ സ്ഥലത്ത് തന്റെ പ്രസക്തിയെന്തെന്നത് അയാളെ മഥിക്കുന്നു. പ്രകടനം കോമഡിയുടെ തലം വിട്ട് ഏതാണ്ട് ആത്മ കഥാഖ്യാനമായും ദേശാനുഭവ സൂചകാമായും മാറുന്നത് അയാള്‍ക്ക് അപകട സൂചന നല്‍കുന്നുണ്ട്. “നമ്മളിവിടെ വന്നത് ചിരിക്കാനാണ്, എന്നിട്ടിയിലാള്‍ നമുക്ക് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം തരുന്നു. അയാള്‍ ഹോളോകൊസ്റ്റിനെ കുറിച്ച് തമാശ പറയുന്നു” എന്ന് ഒരു പ്രേക്ഷകന്‍ അസ്വസ്ഥനാകുമ്പോള്‍ “അയാള്‍ അയാളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മെ ഉപയോഗിക്കുയാണ്” എന്ന് മറ്റൊരാള്‍ മുറുമുറുക്കുന്നു.

 

ആത്മപീഠ, വംശപീഠ.

 

ഒരു ഘട്ടത്തില്‍ തന്റെ ഫലിതങ്ങളില്‍ ഹാസ്യമില്ല എന്ന വിമര്‍ശനത്തില്‍ സഹികെട്ട് സ്വന്തം മുഖത്തു ആഞ്ഞടിച്ചു പീഡിപ്പിക്കുന്ന ഡോവിനെ കുറിച്ച് അവിഷായ് നിരീക്ഷിക്കുന്നു, “അയാള്‍ തന്റെ പീഠകരുമായി ഐക്യപ്പെടുകയാണ്. മറ്റൊരാളുടെ കൈകള്‍ കൊണ്ട് തന്നെത്തന്നെ പ്രഹരിക്കുകയാണ്.” ഈ ആത്മപീഠന പ്രവണതക്ക് പിന്നിലെ ഭൂതകാലമാണ് നോവലിന്റെ ഇതിവൃത്തത്തിലെ നിഗൂഡത. നിരന്തര പീഠനത്തിന്റെ അവമതിയില്‍ നിന്ന് രക്ഷ നേടി തല കീഴായി കൈകളില്‍ നടന്നു ശീലിച്ച വിചിത്ര കൗമാരത്തിന്റെ കഥ. തല കീഴായി നടക്കുന്ന ഒരാളുടെ മുഖത്തടിക്കാന്‍ നിങ്ങള്‍ക്ക് ഏറെ, അസാധ്യമാം വിധത്തില്‍, കുനിയേണ്ടി വരും. തലകീഴായി കൂടെ നടക്കുന്ന കുട്ടിയില്‍ കൗതുകം പൂണ്ട ആളുകള്‍ അമ്മയുടെ സൌന്ദര്യത്തെ തുറിച്ചു നോട്ടത്തില്‍ നിന്ന് വെറുതെ വിടും. ഒരു പക്ഷെ തല തിരിഞ്ഞ ലോകത്തെ അവനൊന്നു നേരെ കാണുകയും ആവാം. ഏറ്റവും തീക്ഷ്ണമായ ഒരു ഘട്ടത്തില്‍ മരണത്തിന്റെ അതീത ഗംഭീര്യത്തെ ഈ വിചിത്ര ചേഷ്ഠയുടെ ശാരീരിക വഴക്കത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ തന്റെ വിധി തീര്‍ച്ചപ്പെടുത്തിയ മുഹൂര്‍ത്തമായി ഡോവ് കണ്ടെത്തുക. തന്റെ പിതൃ പാരമ്പര്യത്തില്‍ എല്ലാവരും ‘മിത് സ് വാ’ പ്രായത്തില്‍ (പന്ത്രണ്ട്, പതിമൂന്നു വയസ്സ്) വളര്‍ച്ച മുറ്റുമെന്നും അവിടെ ഉറഞ്ഞു പോകുമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നും ഡോ. മിന്‍ഗേല പോലും അത് സമര്‍ഥിക്കുന്നുണ്ട് എന്നും അയാള്‍ പറയുന്നത് ഇതുമായി ചേര്‍ത്തു വെക്കാം.

നോവലിന്റെ വലിയ ഭാഗം അപഹരിക്കുന്ന കുട്ടിക്കാല ഭീകരാനുഭവ സംഭവത്തിന്റെ അടരുകള്‍ അതീവ സൂക്ഷ്മമായാണ് നോവലില്‍ ഇഴ ചേരുന്നത്. അവിടെ ഹോളോകോസ്റ്റ് കടന്നെത്തിയ അനുഭവങ്ങളുടെ വിഹ്വലതയില്‍ മനസ്സിന്റെ താളം പിഴച്ച അതീവ സുന്ദരിയും സ്നേഹമയിയുമായിരുന്ന, ഡോവിന്റെ പതിനാലാം വയസ്സില്‍ മരിച്ചു പോയ അമ്മയുണ്ട്‌. “.. ആ ഗംഭീര മാര്‍ബിള്‍ ഓര്‍ക്കുന്നോ? ഉള്ളില്‍ ഒരു ചിത്രശലഭമുള്ള അത്..? അത്തരം മാര്‍ബിള്‍ ആയിരുന്നു അവര്‍, എന്റെ അമ്മ.” കര്‍ക്കശക്കാരനും വാക്കുകൊണ്ടല്ല ചൂരല്‍ കൊണ്ടാണ് മകനെ തിരുത്തേണ്ടത് എന്ന് വിശ്വസിച്ചവനുമായ, ഹൃദയാലുവായ മകന്റെ കലാവാസന തിരിച്ചറിയാന്‍ കഴിയാതെ പോയ സാഡിസ്റ്റുമായ അച്ഛനുണ്ട്‌. “ഡാഡിയുമായി ഇടയാന്‍ പറ്റില്ല, ഞങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്കിനിയും മനസ്സിലായിട്ടില്ലെങ്കില്‍, ഏകദൈവാരാധന ആയിരുന്നു: അയാളല്ലാതെ വേറെ ദൈവമില്ല.” ഡാഡിയുടെ കുടുംബത്തില്‍ ഇരുപതു പേരെങ്കിലും ഹോളോകോസ്റ്റിന്റെ മൃത്യു ഡോക്റ്റര്‍ (Doctor Death) ആയിരുന്ന ഡോ. യോസെഫ്‌ മിന്‍ഗേലയുടെ ‘ഓരോറ്റത്തവണ പരിചരണം’ കഴിഞ്ഞ് ‘ആകാശമാണ്‌ പരിധി (sky is the limit)’ എന്ന് സ്വയം കണ്ടെത്തിയവരാണ്- ‘ചിമ്മിനിയിലൂടെ മുകളിലേക്ക് പോകുക (going up the chimneys) എന്ന ഗ്യാസ് ചേംബര്‍ പരിഹാരത്തെ കുറിച്ചുള്ള നോവലിസ്റ്റിന്റെ പ്രയോഗമാണത്. അച്ഛന്‍ സ്വയം ‘തക്ക സമയത്തിനും അര മണിക്കൂര്‍ മുമ്പേ’ ഒളിച്ചു കടന്നത്‌ കൊണ്ട് ആ വിധിയില്‍ നിന്ന് രക്ഷപ്പെട്ടതാണ്. ഡോവിന്റെ ശപിക്കപ്പെട്ട ഭൂതകാലത്തില്‍ വേറെയും ഏറെപ്പേരുണ്ട്. സ്വതേ ദുര്‍ബ്ബലനും ഫലത്തില്‍ അശരണനും ആയിരുന്ന വേണ്ടത്ര ശരീര വളര്‍ച്ചയോ ഉയരമോ ഇല്ലാതിരുന്ന ബാലനെ ഒരു കളിപ്പാട്ടം പോലെ തട്ടിക്കളിച്ച അയല്‍വാസികളായ കുട്ടികള്‍ ‘വെറുതെ, വെറുതെ’ ഒരു നിഷ്ഠ പോലെ അവനെ തല്ലുകയും തൊഴിക്കുകയും അഴുക്കുചാലില്‍ തള്ളിയിടുകയും ചെയ്തു വന്നു. ഗാഡ്നാ ക്യാമ്പിലെ സൈനിക സ്കൂളിലും ഇതേ അനുഭവങ്ങള്‍ അവനെ കാത്തിരുന്നു. ബ്ലാങ്കെറ്റില്‍ ചുരുട്ടിക്കൂട്ടി മുകളിലെക്കെറിഞ്ഞു രസിക്കുമ്പോള്‍ കണ്ണീരോലിപ്പിക്കുന്ന ചകിതനായ കൂട്ടുകാരനുവേണ്ടി ചെറു വിരല്‍ അനക്കാന്‍ മടിച്ചു നിന്ന, കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ റൂം മാറി രക്ഷപ്പെട്ട, ഒരുമിച്ചുണ്ടായിരുന്ന വെറും നാലു ദിവസങ്ങള്‍ കൊണ്ട് ഒറ്റു കൊടുക്കലിന്റെ പാഠം പകര്‍ന്നു നല്‍കിയ, പില്‍ക്കാലം ജില്ലാ ജഡ്ജി വരെയെത്തി കുറ്റകൃത്യങ്ങളില്‍ വിധിപ്രസ്താവങ്ങള്‍ നടത്തിയ സുഹൃത്തുണ്ട്. ഇപ്പോള്‍ ആ സുഹൃത്തിനോട് ഒരൊറ്റ കാര്യമേ കൊമേഡിയന്‍ ആവശ്യപ്പെടുന്നുള്ളൂ – ഇന്നത്തെ പ്രകടനം കാണുക, എന്നിട്ട് കണ്ടെതെന്താണ് എന്ന് പിന്നീട് അയാളോട് ഒന്ന് പറയുക. അത്രമാത്രം. “എനിക്ക് കേള്‍ക്കണം ആളുകളെ നിരീക്ഷിക്കുകയും ഒരു നിമിഷത്തില്‍ അവരുടെ തായ് വേര് വരെ അവരെ വായിക്കുകയും ചെയ്യുന്നതില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഒരാളില്‍ നിന്ന്” എന്നാണ് അയാള്‍ പറഞ്ഞത്. “നാടിന്റെ ഏറ്റവും ഉന്നതമായ ന്യായാസനത്തില്‍ നിന്ന്, സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് അവിഷായ് ലാസര്‍ ഇന്നത്തെ പ്രകടനം കാണാന്‍ എത്തിയിട്ടുണ്ട്” എന്ന് ബോധപൂര്‍വ്വം തെറ്റിച്ചു പറഞ്ഞ് അയാള്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്, ഒരു പ്രതികാരത്തിന്റെ തുടക്കമാണ് എന്ന് ലാസര്‍ സംധയിച്ചു തുടങ്ങുന്നു. “ഈ സംഗതി മുഴുവനും, ക്ഷണവും അവലക്ഷണം പിടിച്ച അഭ്യര്‍ത്ഥനയും, ഒരു കെണിയായിരുന്നു, അയാളുടെ സ്വകാര്യ പ്രതികാരം, ഒരു വിഡ്ഢിയെ പോലെ ഞാന്‍ അതിലേക്കു കടന്നു ചെന്നു.”

 

കൊമേഡിയന്റെ കോമഡിയില്ലാത്ത പ്രകടനത്തില്‍ മടുത്ത് സ്ഥലം വിടുന്ന പ്രേക്ഷകരില്‍ ലസാറിനെ പോലെ ഡോവ് ക്ഷണിച്ചു വരുത്തിയതോ എന്ന് തീര്‍ച്ചയില്ലാത്ത തീരെ ഉയരം കുറഞ്ഞ സ്ത്രീയും അയാളുടെ കുട്ടിക്കാലത്തെ സുഹൃത്താണെന്ന് വൈകാതെ വ്യക്തമാകുന്നുണ്ട്. തുംബലീനാ എന്നു വിളിക്കുന്നതില്‍ അവള്‍ പ്രതിഷേധിക്കുന്നു. ആദ്യം കണ്ടുമുട്ടിയപ്പോള്‍ അയാളൊരു തിയേറ്റര്‍ നടനും അവളൊരു നര്‍ത്തകിയും ആയിരുന്നെന്നു അവള്‍ പറയുന്നു. “നീ പറഞ്ഞു നമ്മള്‍ ഹോളോകോസ്റ്റിന്റെ സന്തതികള്‍ ആയിരുന്നെന്നു, അല്ലെങ്കില്‍ ബൈബിളില്‍ നിന്നുള്ളവര്‍, അല്ലെങ്കില്‍ ഗുഹാ മനുഷ്യരോടോത്തുള്ളവര്‍, നിനക്ക് ശരിക്കും ഓര്‍ത്തെടുക്കാനായില്ല.” അന്ന് “നീയൊരു നല്ല കുട്ടിയായിരുന്നു” എന്ന അവളുടെ ഓര്‍മ്മപ്പെടുത്തലിന് “എന്റെ ദുഷ്പേര് ചീത്തയാക്കുന്നതിനു ഞാന്‍ നിനക്കെതിരില്‍ കേസു കൊടുക്കും” എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വയം ശിഥിലീകരണം തന്നെയായിത്തീരുന്ന പ്രകടനത്തിന്റെ ഒടുവില്‍ അയാളോടൊപ്പം ബാക്കിയാവുന്നതും രണ്ടു പേര്‍ മാത്രമാണ്.

ഇടറിയും ഇണങ്ങിയും ഘടനയും പ്രമേയവും

നൂറ്റി തൊണ്ണൂറ്റി നാല് പുറങ്ങള്‍ മാത്രമുള്ള നോവല്‍ പക്ഷെ വായന അത്ര എളുപ്പമല്ല എന്ന പ്രത്യേകതയുണ്ട്. അധ്യാങ്ങളായി തിരിച്ചിട്ടില്ലാത്ത, വല്ലാത്തൊരു ഭ്രാന്തമായ കുതിപ്പിലുള്ള (nervous energy) ഡോവിന്റെ അനുസ്യൂത ആഖ്യാനത്തില്‍ ഇടയ്ക്കിടെ കടന്നുവരുന്ന ആഖ്യാതാവ് അവിഷായ് ലാസറിന്റെ ആത്മഗതങ്ങള്‍ വായനക്കാരന് ഒരു ശ്വസന സ്ഥലിയുടെ തെല്ലൊരു ആശ്വാസവും ഇതിവൃത്ത ധാരയിലെ പിടികിട്ടാത്ത കണ്ണികളിലേക്കുള്ള സൂചകങ്ങളും ആവുന്നുണ്ട്‌. മുഴുവന്‍ സമയവും ഒരൊറ്റ സ്റ്റേജിന്റെ ഇടത്തിലും രണ്ടു മണിക്കൂറിന്റെ ശ്വാസം പിടിച്ചുള്ള ഭാഷണങ്ങളിലുമാണ് ആഖ്യാനം സംഭവിക്കുന്നത്‌ എന്നത് കൊണ്ട് ഈ ശ്വസനസ്ഥലി ഏറെ പ്രധാനമാണ്. ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡിലെ ഓറ തന്റെ മകന്റെ ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് മാറ്റിവെക്കാനായി ഓടിക്കൊണ്ടേയിരിക്കുന്ന പോലെ, ഡോവാലെ ജി തന്റെ അമ്മയുടെ എന്നേ സംഭവിച്ച മരണത്തെ അകറ്റി നിര്‍ത്താന്‍ തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (റബേക്ക ആഡംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്). ആദ്യപാതിയെക്കാള്‍ ശ്ലഥവും അങ്കലാപ്പുണ്ടാക്കുന്നതുമായ രണ്ടാം പകുതി അത്ര വേഗം വഴങ്ങിത്തരുന്നതല്ല. അതിസൂക്ഷ്മ വായനയിലും എന്തൊക്കെയോ ഇനിയും പിടിതരാത്തതായുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണ് ഈ ഭാഗം. എന്നാല്‍ ഈ ‘മുടുപ്പിക്കല്‍’ തികച്ചും ഉദ്ദേശപൂര്‍ണ്ണവും പ്രമേയത്തിന്റെ കാതലായ, പ്രേക്ഷകരില്‍/ അനുവാചകരില്‍ സ്വയം കണക്കെടുപ്പിന്റെ അലോസരം സൃഷ്ടിക്കലിന്റെ ഭാഗവുമാണെന്നു പടിപടിയായി കുറഞ്ഞു വരുന്ന ശ്രോതാക്കളുടെ എണ്ണം സൂചിപ്പിക്കുന്നു. ആര്‍ക്കാണ് ഇത്രയും സത്യങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവുക എന്ന കാതലായ ചോദ്യമാണത്.

ഇതിവൃത്തധാരയെപ്പോലെത്തന്നെയോ ഒരു പക്ഷെ അതിലും കൂടുതലോ പ്രധാനമാണ് വെറും വാചകമടി എന്ന തോന്നല്‍ അതാതു സന്ദര്‍ഭങ്ങളില്‍ ഉണ്ടാക്കുമ്പോഴും സാകല്യത്തില്‍ തീക്ഷണവും തീവ്രവുമായി പരസ്പരം ബന്ധിതമായിരിക്കുന്ന കൊമേഡിയന്‍ ഭാഷണങ്ങള്‍. നോവലിന്റെ ഹാസ്യമാകട്ടെ, ഭാവനയുടെ ധാരാളിത്തം കൊണ്ട് മികച്ച ഹാസ്യപ്രതിഭകള്‍ക്ക് സാധ്യമാവുന്ന തരം മിന്നായങ്ങള്‍ കൊണ്ടല്ല, മറിച്ച് അയാളുടെ അത്തരം ഭാഷണങ്ങള്‍ എങ്ങനെയാണ് പ്രേക്ഷകനെ/ അനുവാചകനെ, അവരിലൂടെ നോവല്‍ അഭിസംബോധന ചെയ്യുന്ന സമകാലിക ഇസ്രെയെലിനെ, അഥവാ ലോകത്തെ തന്നെ ബാധിക്കുന്നത് എന്നതിലാണ് അര്‍ത്ഥവത്താകുന്നത്. അവ സ്വതേ ഹാസ്യപ്രധാനമോ ഫലിതോക്തി നിറഞ്ഞതോ അല്ല. ആത്മനിന്ദയുടെ വരണ്ട ചിരിയെക്കാളേറെ തന്റെ പ്രൊഫഷന്‍ അവശ്യം ആവശ്യപ്പെടുന്ന മൂടിവെച്ച പരിഹാസത്തിന്റെ അമര്‍ത്തിച്ചിരിയാണ് അവ ഉയര്‍ത്തുന്നത്, അതിലേറെ തങ്ങളിലേക്ക് തന്നെ അത് കൂര്‍ത്തുവരുന്നുവോ എന്ന ശ്രോതാക്കളുടെയും വായനക്കാരന്റെയും അലോസരവും. നേരമ്പോക്കില്‍ തുടങ്ങി ആത്മ വിചാരണയിലേക്കും കുമ്പസാരത്തിലേക്കും നീങ്ങുന്ന ഏറ്റുപറച്ചില്‍ അതേ സമയം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയുടെയും ദേശം നഷ്ടപ്പെട്ട ജനതയുടെയും അനാഥത്ത്വത്തെ കൂടി അടയാളപ്പെടുത്തുന്ന ഒരു കഥ – parable - ആയിത്തീരുക എന്നതാണ് നോവലില്‍ സംഭവിക്കുന്നത്‌. നോവല്‍ രൂപം ആവശ്യപ്പെടന്ന ഘടനാപരമായ ഒതുക്കവും അടിസ്ഥാനപരമായി ഒരു സ്റ്റേജ് ഇനമായ സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ അപ്പപ്പോള്‍ തോന്നുന്ന പരുവപ്പെടുത്തലിന്റെ (on-stage improvisations)’ പ്രകൃതവും  തമ്മിലുള്ള സംഘര്‍ഷവും കൃതിയെ പിന്തുടരല്‍ ക്ലിഷ്ടമാക്കുന്നുണ്ട്. ഒരു വേള, നോവലും ഇത്തരം ടാക്ക് ഷോയും വിപരീത ദിശകളിലേക്ക് വണ്ടി വലിക്കുന്ന കുതിരകളാണെന്നും അവ പൊരുത്തപ്പെടില്ലെന്നും ആ പൊരുത്തക്കേട് നോവലിനെ ബാധിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായും ഭിന്നമുഖികളായ ഈ ബലാബലങ്ങള്‍ ഉരുവാക്കുന്ന സമ്മര്‍ദ്ദം എന്നത് തന്നെയാണ് സ്വതേ ശിഥിലമായ വൈയക്തിക സാമൂഹിക പരിസരങ്ങളില്‍ ഡോവാലെ ജി-യുടെ ഒരിക്കലും കയ്യിലൊതുങ്ങിയിട്ടില്ലാത്ത ജീവിതത്തിനും അതും വെച്ച് പൊള്ളമനുഷ്യരുടെ ചിന്താശൂന്യമായ വിനോദാര്‍ത്തിയെ തൃപ്തിപ്പെടുത്തേണ്ടി വരുന്ന വിപര്യയത്തിനും ചേര്‍ന്ന ഏറ്റവും ശക്തമായ രൂപകം എന്നതാണ് നോവലിനെ ഒരു സമകാലീന ക്ലാസ്സിക് ആക്കുന്നത്.

 

ഇസ്രായേലിലും പലസ്തീനിലും ഒരുപോലെ ആരാധകരെയും എതിരാളികളെയും നേടിയിട്ടുണ്ട് ഡേവിഡ് ഗ്രോസ്സ്മന്‍. എന്നാല്‍ ആരെയെങ്കിലും ആശ്വസിപ്പിക്കാനോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ അദ്ദേഹം ബോധപൂര്‍വ്വം വിസമ്മതിച്ചിട്ടും ഉണ്ട്. എക്കാലത്തും ഒരു സമാധാന പ്രവര്‍ത്തകനായ ഗ്രോസ്സ്മന്, 2006-ലെ ലബനോണ്‍ പ്രതിസന്ധി ഘട്ടത്തില്‍ യു. എന്‍. ഇടപെടലിനെ തുടര്‍ന്ന് വെടി നിര്‍ത്തല്‍ നിലവില്‍ വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹിബുള്ള മിസ്സൈല്‍ ആക്രമണത്തില്‍ ഇരുപതുകാരനായ മകനെ നഷ്ടപ്പെട്ട അനുഭവമുണ്ട്. ഈ അനുഭവങ്ങളാണ് ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം, ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ് എന്നീ കൃതികളിലെ പോലെത്തന്നെ ഈ നോവലിലും അനുഭവ വേദ്യമായ അശാന്തമായ ധാര്‍മ്മിക രോഷത്തിന്റെയും ആത്മരക്ഷയുടെ കാപട്യത്തിന് നേരെയുള്ള സിനിസിസത്തിന്റെയും അടക്കിപ്പിടിച്ച സ്വരത്തെ ഉരുവപ്പെടുത്തുന്നത്. ഇപ്പറഞ്ഞ മൂന്നു നോവലുകളും ചേര്‍ന്ന് ‘നഷ്ടത്തിന്റെ ത്രയം (trilogy of loss)’ എന്ന് വിളിക്കാവുന്ന ഒരു നോവല്‍ ത്രയമായിത്തീരുന്നു എന്ന് റബേക്ക ആഡംസ് നിരീക്ഷിക്കുന്നു.

(മലയാളം വാരിക, 26 - ജൂണ്‍ -2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 308-315)

Thursday, July 6, 2017

Yalo by Elias Khoury/ Peter Theroux

ചോര മണക്കുന്ന കുമ്പസാരങ്ങള്‍ 




രക്തപങ്കിലമായ ചരിത്രമാണ് ലബനോന്‍ എന്ന ദേശത്തിന്റെത്. ബൈറൂത്തിന്റെ തെരുവുകളില്‍ നൈലിലെ ജലം പോലെ ഹിംസാത്മകതയുടെ ഒരു പ്രാവാഹം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏതു നിമിഷവും നില നില്‍ക്കുന്നുണ്ട് എന്ന് പറയും. ഇസ്രയേല്‍ എന്ന സംഘര്‍ഷപ്പിറവിയുടെ താണ്ഡവം എപ്പോഴൊക്കെ തുടല്‍ പൊട്ടിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ലബനോനിലെ ജനജീവിതം അതിനു വില കൊടുത്തിട്ടുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങളുടെ തന്നെ സുദീര്‍ഘമായ ചരിത്രവും ഈ ദേശത്തിനുണ്ട്. 1967-ല്‍ ഇസ്രയേല്‍ പലസ്തീനില്‍ അരങ്ങേറിയ നരമേധം നേരില്‍ കാണാന്‍ ഇടയായതിനെ തുടര്‍ന്ന് പി. എല്‍. ഓ-യുടെ ഏറ്റവും വലിയ റസിസ്റ്റന്‍സ് ഗ്രൂപ്പായിരുന്ന ഫതായില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമുണ്ട് വിഖ്യാത ലബനീസ് നോവലിസ്റ്റ് എല്യാസ് ഖൌറിക്ക്.  എന്നാല്‍ “ലബനോനില്‍ നിന്നും ഇതര അറബ് ലോകത്ത് നിന്നുമുള്ള മികച്ച സാഹിത്യത്തെ”ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന എല്യാസ് ഖൌറിയുടെ ഇടപെടല്‍ മുഖ്യമായും ലബനോനിന്റെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ദുരന്തങ്ങളെ ആവിഷ്കരിക്കുന്നതിലാണ്. ഖൌറിയുടെ 2002-ല്‍ പുറത്തിറങ്ങിയ യാലോ എന്ന നോവല്‍ 1975 മുതല്‍ 1990 വരെ കാലഘട്ടത്തില്‍ ലബനോനിനെ പിടിച്ചുലച്ച കലാപങ്ങളെയാണ് പശ്ചാത്തലമാക്കുന്നത്.

 

വേട്ടയാടുന്ന രക്തധാര

 

യുദ്ധങ്ങള്‍ പിടിച്ചുലച്ച നാട്ടില്‍ കലുഷമായ രാഷ്ട്രീയത്തിന്റെയും അന്താരാഷ്‌ട്ര ഗൂഡാലോചനയടെയും അന്തരീക്ഷത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളും ബലാല്‍ക്കാരവും കുറ്റങ്ങള്‍ ചുമത്തി ഒരാള്‍ വിവരണാതീതമായ ഭേദ്യ മുറകള്‍ക്ക് ഇരയാക്കപ്പെടുന്നു. ലൈംഗികതയും ഹിംസാത്മകതയും ബീഭത്സതയുടെ അതിരു ഭേദിക്കുന്ന കഠിന മുറകളും വേണ്ടുവോളമുള്ള ഇതിവൃത്തം ശരിക്കുമൊരു റോബര്‍ട്ട് ലുഡ് ലം ത്രില്ലറിന്റെ സാധ്യതകള്‍ ഉള്‍കൊളളുന്നുണ്ട്. എന്നാല്‍ എല്യാസ് ഖൌരി (ഗേറ്റ് ഓഫ് ദി സണ്‍, ആസ് ദോ ഷി വേര്‍ സ്ലീപ്പിംഗ്) അത്തരം ഒരു രേഖീയമായ മുള്‍മുന സസ്പെന്‍സ് നോവലിന്റെ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ താല്‍പ്പര്യമെടുക്കുന്നില്ല. പൂര്‍വ്വാപര ബന്ധമുള്ള ഒരാഖ്യാനത്തിലൂടെ ഒരു കഥ പറയുകയല്ല, ഒരേ കഥാപാത്രത്തിന്റെ ജീവിത കഥയുടെ, ജീവിതാവസ്ഥയുടെയും, പലവുരു പുനരാവിഷ്കാരങ്ങളിലൂടെ അത് അടയാളപ്പെടുത്തുന്ന ശൈഥില്യത്തെയും ആന്തരികാര്‍ത്ഥങ്ങളെയും ഒരു വേള അസംബന്ധങ്ങളെയും തുറന്നു വെക്കുകയാണ് നോവലിസ്റ്റ്. ദണ്ഡനമുറകളുടെ കൂടുതല്‍ കൂടുതല്‍ കടുത്തുവരുന്ന പ്രയോഗങ്ങളുടെ ഫലമായി ശാരീരികവും മാനസികവുമായി തന്നില്‍ത്തന്നെയുള്ള പിടിവിട്ടു പൊയ്ക്കൊണ്ടിരിക്കുന്ന, ഒരു വേള സ്വയമൊരു ശരീര മുക്തമായ ബോധ/അബോധമാണോ എന്ന് സംശയിച്ചു തുടങ്ങുന്ന യാലോയുടെ ഒരൊറ്റ ആഖ്യാന സ്വരത്തിലാണ് നോവല്‍ ഉടനീളം എന്നത് ഈ വ്യത്യസ്താവിഷ്കാര രീതിയെ കൂടുതല്‍ സങ്കീര്‍ണ്ണവും ഭഷാ/രൂപക ഉപയോഗത്തില്‍ വൈയക്തിക സ്വഭാവമുള്ളതും ആക്കുന്നുണ്ട്‌.

   

‘സൂര്യകവാട’ത്തില്‍ ഷാത്തില അഭയാര്‍ഥി ക്യാമ്പില്‍ കോമ അവസ്ഥയില്‍ കിടക്കുന്ന യൂനിസ് എന്ന തന്റെ ഹീറോയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ യൂനിസിന്റെ തന്നെ കഥ/ പലസ്തീന്‍ അതിജീവനം പറയുന്നു. യാലോയില്‍ ദണ്ഡന മുറിയില്‍ ചോരയൊലിപ്പിച്ചു നില്‍ക്കുന്ന കഥാനായകനും ഭേദ്യം ചെയ്യുന്നവനുമായാണ് വിനിമയം. അതില്‍ സൂചിതമാവുക കഥാനായകന്റെ ജീവിതവുമായി കെട്ടുപിണയുന്ന ലബനോനിന്റെ ഹിംസാത്മക ചരിത്രമാണ്. 1860-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ തന്റെ പിതാമഹന്റെ ജന്മഗ്രാമമായ വാദ് ഐനിലെ അസ്സീറിയന്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അരങ്ങേറിയ വംശ ഹത്യയുടെ ഒരു ‘രക്ത ധാര’ യാലോ സ്വയം പൊരുതിയ ആധുനിക ലബനോനിലെ ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീണ്ടു കിടപ്പുണ്ട്. പിതാമഹന്റെ കാര്യത്തില്‍, അദ്ദേഹം തീരെ കുഞ്ഞായിരുന്ന കാലത്തെ അമ്മാവനില്‍ നിന്ന് കേട്ട സംഭവങ്ങള്‍ ഓര്‍മ്മകളില്‍ വിങ്ങി നില്‍ക്കുന്നത് അയാളെ ഇന്നും വേട്ടയാടുന്നു. ഒരു സിറിയക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യന്‍ പാതിരിയായ അയാളുടെ സാന്നിധ്യം നോവലിലെങ്ങും നിഴല്‍ വിരിക്കുന്നുണ്ട്‌. യാലോയുടെ യഥാര്‍ത്ഥ പിതാവ് സ്വീഡനിലേക്ക് പാലായനം ചെയ്യുകയും മുത്തച്ഛന്‍ രേഖകള്‍ പ്രകാരം അയാളുടെ പിതാവാകുകയും ചെയ്യുന്നതിന്റെ പിന്നിലും മുത്തച്ഛന്റെ മൌലികവാദ മത സമീപനങ്ങളായിരുന്നു എന്ന് നോവലില്‍ സൂചനയുണ്ട്. വീര്‍പ്പുമുട്ടിക്കുന്ന ഗൃഹന്തരീക്ഷത്തിലെ കാര്‍ക്കശ്യങ്ങളാണ് ടീനേജുകാരനായ യാലോയത്തന്നെയും നാടുവിടാനും ലബനീസ് ഒളിപ്പോരാളികളോട് ചേരാനും പ്രേരിപ്പിക്കുക.

 

പ്രണയ രഹിതം തെരുവിന്റെ വഴി

 

എന്നാല്‍ ചരിത്ര സംഭവങ്ങളുടെ ആവിഷ്കാരമോ, യഥാര്‍ത്ഥ കഥാപാത്രങ്ങളോ പോലുള്ള സാമ്പ്രദായിക ചരിത്ര നോവല്‍ രീതികള്‍ ഇവിടെ ദീക്ഷിക്കപ്പെടുന്നേയില്ല. മറിച്ച്, ഒന്നുമല്ലാത്ത ഒരാളുടെ ജീവിതത്തിലെ പുക പിടിച്ച വിശദാംശങ്ങള്‍ അവയുടെ പിറകിലെ ചരിത്രപരമായ ചാലക ഘടകങ്ങളെ വെളിപ്പെടുത്തും രീതിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളിലൂടെ ചുഴിഞ്ഞെടുക്കുകയാണ് നോവല്‍. ആ അര്‍ഥത്തില്‍ യാലോ, ജെ. എം. കൂറ്റ്സിയുടെ മൈക്കല്‍ കെ. യുടെ ജീവിതവും കാലവും എന്ന നോവലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നു ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നു (ദി ഗാര്‍ഡിയന്‍). സൂര്യകവാടത്തിലേത് പോലെത്തന്നെ ഇവിടെയും സംഭവഗതികളുടെയും തുടക്കം കുറിക്കുന്ന സാഹചര്യത്തിന്റെയും പടിപടിയായുള്ള വികാസത്തെ പിന്തുടരുന്ന ആഖ്യാനരീതിയല്ല നോവലിസ്റ്റ് അവലംഭിക്കുന്നത്. സാഹചര്യങ്ങളും സംഭവഗതികള്‍ തന്നെയും മുഴുവനായിക്കഴിഞ്ഞ ഒരു പരിണതിയില്‍ നിന്നുകൊണ്ട് അതിന്റെ ഘടകങ്ങളെ, അങ്ങോട്ടെത്തിച്ച കൂടിക്കലരലുകളെ സാവധാനം ഇഴപിരിക്കുകയാണ്. വികാസങ്ങളുടെ എന്നല്ല, വെളിപ്പെടുത്തലിന്റെ ഇടവേളയാണ് ആവിഷ്കാരത്തിന്റെ കാലം. പീഡിപ്പിച്ചു ഏറ്റുപറയിക്കല്‍, ആത്മകഥ, പോലീസ് റിപ്പോര്‍ട്ട്, നേരിട്ടുള്ള പ്രഥമപുരുഷ ആഖ്യാനം എന്നിങ്ങനെ  ഉള്ള പലവുരു ആവര്‍ത്തനങ്ങളിലൂടെ, ഓരോ തവണയും പുതിയ വെളിപ്പെടലുകളും തുറന്നു പറച്ചിലുകളും കാരണം പുതിയ ആവിഷ്കാരമായി സ്വയം ഭവിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. യാലോയുടെ പരീക്ഷണം ചോദ്യം ചെയ്യലില്‍ നിന്ന് ഭേദ്യ- ദണ്ഡന മുറകളിലേക്കും ഏകാന്ത തടവിലേക്കും നീങ്ങുന്നതോടെ അയാളുടെ/ അയാളില്‍ ആരോപിതമായ കുറ്റത്തിന്റെ പ്രകൃതവും അവയ്ക്ക് പിന്നിലെ കഥകളുടെ ഭാവവും പതിയെ വ്യക്തമാവുന്നു, എന്നാല്‍ ഒരിക്കലും അത് പരിപൂര്‍ണ്ണമായി വ്യക്തമാവുകയുമില്ല.

യാലോയുടെ പതിയെ പതിയെ വ്യക്തമാകുന്ന ജീവിത പരിസരം അത്ര അസാധാരണമല്ല. എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകളിലേക്ക് വ്യാപിച്ച ആഭ്യന്തര സംഘര്‍ഷങ്ങളുടെ കാലത്ത് ബൈറൂത്തിലെ ഗല്ലികളിലൂടെ മുതിര്‍ന്നുവന്ന യാലോ എന്ന് വിളിക്കുന്ന ഡാനിയേല്‍ ജലാവോ അഥവാ ഹബീല്‍ അബ് യാദ് ആണ് കേന്ദ്ര കഥാപാത്രം. മികച്ച മരപ്പണിക്കാരനും കാലിഗ്രാഫറും ആയിരുന്ന യാലോ, സംഘര്‍ഷ കാലത്ത് പേനയുപേക്ഷിച്ചു ഒളിപ്പോരാളികളോട് ചേര്‍ന്നു. ബാരക്കില്‍ നിന്ന് പണം മോഷ്ടിച്ച് കൂട്ടുകാരന്‍ ജോണിയോടൊപ്പം പാരീസിലേക്ക്‌ കടന്ന യാലോക്ക് അടിപറ്റുന്നത് ജോണി ചതിക്കുമ്പോഴാണ്. അയാള്‍ കടന്നു കളയുമ്പോള്‍ പണവും ഒപ്പം പിടിച്ചു നില്‍ക്കാനുള്ള ഫ്രഞ്ച് ഭാഷാപരിജ്ഞാനവും ഒരുമിച്ചാണ് നഷ്ടപ്പെടുക. മോണ്ട്പര്‍നാസ്സ് മെട്രോ സ്റ്റേഷനില്‍ അറബി ഭാഷയില്‍ എഴുതിയ സഹായാഭ്യര്‍ത്ഥനയുമായി അന്ധാളിച്ചു നിന്ന അയാള്‍ക്ക് അഭയമാകുക മിഷേല്‍ സലൂം എന്ന ആയുധ വ്യാപാരിയാണ്. ലബനോനില്‍ തിരികെയെത്തിച്ചു തന്റെ വീടിനു കാവലെന്ന ജോലി നല്‍കുന്ന മിഷേലിന് യാലോ പകരം നല്‍കുക അയാളുടെ മദാലസയായ ഭാര്യ മാഡം റാന്‍ഡയുമായി രഹസ്യബന്ധം തുടങ്ങിക്കൊണ്ടാണ്. എന്നാല്‍ കൊടുങ്കാറ്റുസമാനമായ വേഴ്ചകള്‍ നീണ്ടുനില്‍ക്കുന്നില്ല. യാലോ തന്റെ യഥാര്‍ത്ഥ പ്രണയമായ ഷിറിന് വേണ്ടി ദാഹിക്കുന്നു. അതാവാം, തൊട്ടടുത്തുള്ള കാട് പിടിച്ച കുന്നിന്‍ ചെരിവുകളിലേക്കുള്ള സായാഹ്ന സവാരികളിലേക്ക് വീണ്ടും വീണ്ടും അയാളെ എത്തിക്കുന്നതും. ആഭ്യന്തര സംഘര്‍ഷ കാലത്തിനു ശേഷം ലബനോന്‍ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചു വരുന്ന നാളുകളില്‍ യാലോ പുതിയ കാലത്തോട് വേണ്ടത്ര പൊരുത്തപ്പെടുന്നതില്‍ വിജയിക്കുന്നില്ല. യജമാനന്‍ നല്‍കിയ കലാഷ്നിക്കോവുമായി പരിസരങ്ങളില്‍ റോന്തു ചുറ്റുന്ന യാലോ, രഹസ്യപ്രണയം ആഘോഷിക്കാനെത്തുന്ന ഇണകളെ/ ലൈംഗിക കേളിക്കാരെ വേട്ടയാടാന്‍ തുടങ്ങുന്നു. മോഷണവും പിടിച്ചു പറിയും ഭീഷണിയും എന്നതില്‍ ഒതുങ്ങാതെ അത് ബാലാല്‍ക്കരങ്ങളിലേക്കും സ്വാഭാവികമായിത്തന്നെ പരിണമിക്കുന്നു. ബലാല്‍ക്കാരം നടന്നിരുന്നോ, അഥവാ വല്ലപ്പോഴുമോ എല്ലായിപ്പോഴുമോ അങ്ങനെ സംഭവിച്ചോ എന്ന അനിശ്ചിതത്വം നോവലിന്റെ കേന്ദ്രവിഷയമാണ്, ഒരിക്കലും തീര്‍ത്തും വ്യക്തമാക്കപ്പെടാത്തതും. കൂട്ടത്തില്‍ ഷിറിന്‍ എന്ന യുവതിയുമായി അയാള്‍ പ്രണയത്തിലാവുന്നു. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത വാടക ഗൂണ്ടയോട് സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ പെട്ട യുവതിക്ക് സ്വാഭാവിക അടുപ്പം സാധ്യമേയല്ല. അവള്‍ക്ക് വേണ്ടി സ്വയം പരിവര്‍ത്തനപ്പെടാന്‍ അയാള്‍ തയ്യാറാവുന്നതായും ഒരു മാന്യനായ മനുഷ്യനായിത്തീരുന്നതിന്റെ സാധ്യത തെളിയുന്നതായും സൂചനയുണ്ട്. അതേസമയം, ഷിറിന് അയാളോടുള്ള ബന്ധത്തിന്റെ സ്വഭാവം ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ല: അത് പ്രണയമായിരുന്നോ, ഭയമായിരുന്നോ മറ്റെന്തെങ്കിലും ആയിരുന്നോ? എന്തായാലും, അതാണ്‌ അയാളെ ബലാല്‍ക്കാര ആരോപണത്തിനു വിധേയനാക്കി ഭേദ്യമുറിയില്‍ എത്തിക്കുക. ഷിറിന്‍, യാലോയെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ തള്ളിപ്പറയുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. കൊടിയ പീഠകനായ അന്വേഷണ ഉദ്യോഗസ്ഥനെ തികച്ചും തൃപ്തിപ്പെടുത്തും വിധം തന്റെ ജീവചരിത്രം ആവര്‍ത്തിച്ചു, പഴുതടച്ചു തയ്യാറാക്കാനുള്ള യാലോയുടെ ശ്രമങ്ങളാണ് തുടര്‍ന്നുള്ള ആഖ്യാനത്തെ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍, എഴുതപ്പെട്ട കുറ്റസമ്മത മൊഴിയിലും ജീവചരിത്രത്തിലുമേറെ നോവലിലെ അനാവരണം അധികവും സംഭവിക്കുന്നത്‌ ഏതാണ്ടൊരു ബോധാധാരാ സമ്പ്രദായത്തിലുള്ള യാലോയുടെ ചിതറിയ ഓര്‍മ്മകളിലൂടെയും അന്വേഷണോദ്യോഗസ്ഥനോടുള്ള ശിഥിലമായ വെളിപ്പെടുത്തലുകളിലൂടെയുമാണ്.

 

പുരാവൃത്ത ഭാഷ്യങ്ങള്‍

 

ഒരു സാധാരണ നോവലിന് വേണ്ടത്ര ഭദ്രമായ ഇതിവൃത്ത ഘടനയുടെ എല്ലാ സാധ്യതകളും യാലോ – ഷിറിന്‍ ബന്ധത്തിന്റെ നിമ്നോന്നതങ്ങളില്‍ തന്നെ വേണ്ടുവോളം ഉണ്ടെങ്കിലും ഖൌറിയുടെ പ്രതിഭ അവിടെ ഒതുങ്ങിനില്‍ക്കുന്നതിലല്ല വ്യാപൃതമാകുന്നത്. ഒട്ടേറെ പുനരാഖ്യാനങ്ങളിലൂടെ വേറെയും സുപ്രധാന ഉത്കണ്ഠകളിലേക്ക് നോവല്‍ ഊന്നാന്‍ തുടങ്ങുന്നതോടെ യാലോ- ഷിറിന്‍ ബന്ധം കൂട്ടത്തില്‍ ഒന്ന് മാത്രമായി പരിണമിക്കുന്നു. ആരായിരുന്നു അയാളുടെ ശരിക്കുമുള്ള പിതാവ്? അയാളെ പോറ്റി വളര്‍ത്തിയ മുത്തച്ഛന്‍ എങ്ങനെയാണ് അത്ര ഇടുങ്ങിയ ചിന്താഗതിയും അടിച്ചമര്‍ത്തല്‍ പ്രകൃതവുമുള്ള ഒരു പാതിരിയായത്? യാലോയുടെ അമ്മയെ മനോനില തെറ്റിച്ചത് എന്തായിരുന്നു? ആഭ്യന്തര സംഘര്‍ഷ നാളുകളില്‍ സഹ സൈനികര്‍ നടമാടിയ അത്യാചാരങ്ങളില്‍ യാലോയുടെ പങ്കെന്തായിരുന്നു? എന്ത് കൊണ്ടാണ് അയാള്‍ ബാരക്കില്‍ നിന്നും പണം മോഷ്ടിച്ചത്? ഭേദ്യമുറക്കാര്‍ പറയുമ്പോലെ അയാള്‍ ഇസ്രെയേലികള്‍ക്ക് വേണ്ടി ബോംബ്‌ നിര്‍മ്മിക്കുന്ന സംഘത്തില്‍ പെട്ടിട്ടുണ്ടായിരുന്നോ

ആദ്യഭാഗത്ത് താരതമ്യേന നേര്‍ രീതിയിലുള്ള കഥപറച്ചില്‍ ആയി അവതരിപ്പിക്കുന്ന ഇതിവൃത്തം പിന്നീട് ഒരു ആവര്‍ത്തിച്ചുള്ള കറങ്ങിത്തിരിയലിലേക്ക് ചുവടു മാറ്റുന്നു. ഓരോ തവണയും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഭീകരമായ ദണ്ഡനങ്ങളിലൂടെ പഴുതടച്ച ജീവചരിത്രം തയ്യാറാക്കാന്‍ ഭേദ്യം നടത്തുന്നയാള്‍ ആവശ്യപ്പെടുന്നു. അതെ തുടര്‍ന്ന്, യാലോയുടെ ജീവിതത്തിലെ സുപ്രധാന വസ്തുതകള്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതിനു ഒരു മന്ത്രോച്ചാരണസ്വഭാവം വന്നു ചേരുന്ന പോലെ, കാമോത്തേജകമായ ആനന്ദവും ദുസ്സഹ ഭീകരതയുമെന്ന രണ്ടു വൈരുധ്യങ്ങളും നോവലില്‍ ഉടനീളം ആവര്‍ത്തിക്കപ്പെടുന്നുവെന്നു ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നുണ്ട്. തടവറയില്‍ യാലോയുടെ ഓര്‍മ്മകള്‍ താന്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളുമായി കൂടിക്കലര്‍ന്ന് സത്യത്തിന്റെ പല പല ഭാഷ്യങ്ങളായി ഉരുത്തിരിയുന്നു. ഷിറിന്‍ തന്നെ പ്രണയിക്കുകയായിരുന്നു എന്ന് ഒരു പാഠത്തില്‍ അയാള്‍ കുറിക്കുന്നുവെങ്കില്‍ പിന്നീട് അത്  ഭയമായിരുന്നു എന്ന് അയാള്‍ക്ക് തോന്നുന്നു. മാഡം റാന്‍ഡാ തന്റെ സാമീപ്യത്തിലാണ് ഉത്തേജിതയായിരുന്നത് എന്നും, അതല്ല തന്നോടൊപ്പം കണ്ടിരുന്ന പോണ്‍ സിനിമകളിലായിരുന്നു അവളുടെ താല്‍പര്യമെന്നും മാറി മാറി അയാള്‍ ചിന്തിക്കുന്നു. കിടപ്പറ രംഗങ്ങള്‍ യുദ്ധരംഗങ്ങളില്‍ സന്നിവേശിക്കുന്നു. വയലെന്‍സും സെക്സും കൂടിക്കലരുന്ന രീതി നോവലില്‍ എങ്ങുമുണ്ട്. പ്രഹര രൂപത്തിലുള്ള മര്‍ദ്ദനം ഒരു തുടക്കം മാത്രമാണ് തടവറയില്‍. നഗ്നനായ യാലോയുടെ കാലുകള്‍ ചാക്കിനകത്ത് കയറ്റിയുള്ള ശിക്ഷാമുറ ഭീകരമാണ്. ചാക്കിനകത്തെ വെകിളി പിടിച്ച പൂച്ച അയാളുടെ കാലുകളും ജനനേന്ദ്രിയവും മാരകമായി മുറിവേല്‍പ്പിക്കുന്നു. അതിലും ഭീകരമാണ് “സിംഹാസനാവരോഹണം”. നിവര്‍ത്തിവെച്ച കോള കുപ്പിക്കുമേല്‍ മലദ്വാരത്തില്‍ തറച്ചുകയറുന്ന വരുന്ന രീതിയില്‍ ഇരിക്കേണ്ടി വരുന്നത്തില്‍ യാലോ ഭാഗ്യവാനാണെന്ന് തടവറ ഗാര്‍ഡ് അയാളോട് പറയുന്നുണ്ട്. മാരകമായ മുറിവുണ്ടായി പഴുപ്പ് ബാധിച്ച് മരിക്കാറുള്ളവരുടെ വിധി അയാള്‍ക്കുണ്ടായില്ല. യാലോയുടെ വ്യക്തിത്വത്തില്‍ ഉടനീളമുള്ള ദ്വന്ദ്വത്തിന്റെ രീതി ഇവിടെയും കാണാം. അയാള്‍ ഒരേ സമയം കൊടും പീഠകനും പീഡിതനുമാണ്, കുറ്റവാളിയും പശ്ചാത്താപ വിവശനുമാണ്, ആനന്ദം നല്‍കുന്നവനും കണ്ടെത്തുന്നവനുമാണ്. എല്ലാത്തിനുമുപരിയായി അയാള്‍ പാപമോചനം തേടുന്ന ഒരാളാണ്. തടവില്‍ കഴിയുന്നതിലൂടെ അയാള്‍ സ്വയം കണ്ടെത്താനും സ്വയം ആവിഷ്കരിക്കാനും ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ബോംബ്‌ കേസില്‍ യാലോക്ക് പങ്കൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അയാള്‍ ശിക്ഷിക്കപ്പെടുക മറ്റു കുറ്റങ്ങള്‍ക്കാണ് എന്നും വെളിവാകുന്നതോടെ അയാളുടെ ജീവിത കഥയില്‍ താല്‍പ്പര്യമില്ലാതാവുന്ന ഭേദ്യമുറക്കാരന്‍ ചുരുട്ടിക്കൂട്ടിയെറിയുന്ന ലിഖിത ജീവിതക്കുറിപ്പ് യാലോക്ക്  പ്രിയപ്പെട്ടതാവുന്നതും, ജയില്‍ വാസക്കാലത്ത് സ്വന്തം ജീവിത കഥയെഴുതാന്‍ അയാള്‍ ആഗ്രഹിക്കുന്നതും.

 

പിച്ചവെച്ച സഹനകാണ്ഡം

 

യാലോയെപ്പോലെ നായക ഗുണങ്ങള്‍ അശേഷമില്ലാത്ത ഒരു കഥാപാത്രത്തെ ഏതാണ്ട് മുഴുവന്‍ സമയവും കേന്ദ്ര സ്ഥാനീയനായി നിര്‍ത്തി മുന്നൂറു പേജിനു മുകളിലുള്ള ഒരു കഥ പറയുമ്പോള്‍ പാത്ര സൃഷ്ടിയിലെ വിചിത്ര സൗന്ദര്യവും ആവിഷ്കാര രീതിയും പ്രധാനമാണ്. ഒരേ സമയം സഹതാപാര്‍ഹനും പ്രാകൃതനും വല്ലാത്തൊരു ശുദ്ധഗതിയുള്ളവനുമായി അയാള്‍ എല്ലാ മനുഷ്യരുടെയും പ്രതിനിധി കൂടിയായിത്തീരുന്നുണ്ട്. കുട്ടികളുടെത് പോലുള്ള കൗതുകങ്ങളും തന്റെ വങ്കത്തരങ്ങളില്‍ അഭിരമിക്കുന്ന രീതിയും അയാള്‍ക്കുണ്ട്. ഷിറിനെ അത്ഭുതപ്പെടുത്താന്‍ വേണ്ടി അയാള്‍ മെനയുന്ന അഭിമാനക്കൊലയുടെ കഥ അതാണ്‌ സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെ മാനം എന്ന ‘ഏറ്റവും ഉദാത്തമായ കാര്യ’ത്തിന് വേണ്ടി തന്റെ കസിനെ താന്‍ വേദി വെച്ച് കൊന്നുവെന്നാണ് അയാള്‍ പറയുക. “അവളുടെ കണ്ണുകളില്‍ ആരാധനാഭാവം കാണാന്‍ വേണ്ടിയാണ് അയാള്‍ കഥ പറഞ്ഞത്, എന്നാല്‍ ആരാധനയ്ക്ക് പകരം, അവളുടെ ചെറിയ കണ്ണുകള്‍ ഭയം കൊണ്ട് നിറയുന്നതാണ് അയാള്‍ കണ്ടത്.” ബാലാല്‍ക്കാരത്തെ കുറിച്ചും അയാള്‍ അങ്ങനെയാണ് പറയുക: “ബലാല്‍ക്കാരത്തിന്റെ കാര്യത്തില്‍, ഞാന്‍ ബലാല്‍ക്കാരം ചെയ്തു എന്നത് ശരിയാണ്, പക്ഷെ എനിക്കറിയില്ലായിരുന്നു അതിനെയാണ് ബലാല്‍ക്കാരം എന്ന് വിളിക്കുകയെന്ന്‍. ഞാന്‍ കരുതി സെക്സ് എന്നാല്‍ അതാണെന്ന് – നിങ്ങള്‍ ഒരു സ്ത്രീയുടെ മേല്‍ എത്തുന്നു, ഒന്നും വിശദീകരിക്കേണ്ടതില്ല. അത് വിഡ്ഢിത്തമായിരുന്നു.” ഇതോടൊപ്പം താന്‍ നേരിടാന്‍ പോകുന്ന കൊടിയ തടവറ ജീവിതത്തെ കുറിച്ച് കടുത്ത ഭയവും (claustrophobia) ഉള്ളവനാണ് അയാള്‍. തന്റെ മുഖ്യ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണ മനോനില തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റ് നിലനിര്‍ത്തുന്ന അവധാനതയുടെ യഥാര്‍ത്ഥ ലക്‌ഷ്യം ഇവിടെയാണ്‌ വ്യക്തമാവുക: യാലോ ഒരു അവലക്ഷണം പിടിച്ച പെരുമാറ്റക്കാരനാണെന്ന് മനസ്സിലാക്കിത്തുടങ്ങുമ്പോഴേക്കും നാം അയാളോടൊപ്പം കുറെയേറെ സമയം പങ്കിട്ടുണ്ട്, സന്ദേഹങ്ങളും ഭയാശങ്കകളും നിറഞ്ഞ അയാളുടെ അവസ്ഥ നാം അടുത്തറിഞ്ഞിട്ടുണ്ട്, അയാള്‍ ചെയ്ത/ ചെയ്തിരിക്കാവുന്ന തെറ്റിനെക്കാള്‍ എത്രയോ കൂടുതലാണ് അയാള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷ (“more sinned against than sinningഎന്ന് നമുക്ക് ഉറപ്പാണ്. യാലോയുടെ കുറ്റങ്ങളുടെ വ്യാപ്തിയും തീര്‍ച്ചയില്ലെന്നതും പ്രധാനമാണ്. ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ എത്രമാത്രം അയാള്‍ ചെയ്തിട്ടുണ്ട് എന്നോ ഏതൊക്കെ സാഹചര്യങ്ങളിലാണ് അവ നടന്നത്/ ആരോപിക്കപ്പെട്ടത് എന്നോ ഒരിക്കലും സ്പഷ്ടമല്ല. ദുസ്സഹമായ പീഠനം ഇനിയും താങ്ങാന്‍ വയ്യ എന്ന നിലയില്‍ അയാള്‍ എല്ലാം ഏറ്റെടുക്കുകയാണ്; ഇനിയും മറ്റെന്തെങ്കിലും ആരോപിക്കാന്‍ ഉണ്ടെങ്കില്‍ അതും മുന്‍‌കൂര്‍ ഏറ്റെടുക്കുന്നു എന്ന മട്ടില്‍. എല്ലാത്തിനും പുറമേ, ഒരു ഭീകര സ്വപ്നത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ഖൌറിയുടെ അനന്യമായ ശൈലി അയാളുടെ ഒറ്റപ്പെടലിനെയും നിസ്സഹായാവസ്ഥയെയും ദീപ്തമാക്കുന്നുമുണ്ട്. കുട്ടിക്കാലം മുതല്‍ കുറ്റാരോപണവും ഏറ്റുപറയലും പൊരുളറിയാത്ത ശിക്ഷാമുറകള്‍ നിശ്ശബ്ദം സഹിക്കലും അയാള്‍ക്ക് ശീലവുമാണ്:

“കൊഹ് നോ മുത്തച്ഛന്റെ ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയണം എന്ന് യാലോക്ക് അറിയില്ലായിരുന്നു, പക്ഷെ അവന്‍ കണ്ണടച്ച് കുറ്റസമ്മതം നടത്തും, അവന്‍ നുണ പറഞ്ഞെന്ന്‍, അല്ലെങ്കില്‍ ആപ്പിള്‍ മോഷ്ടിച്ചെന്ന്, പഠിച്ചില്ലെന്ന്, അല്ലെങ്കില്‍ അപ്പോള്‍ തോന്നിയതെന്തോ അത്. കൊഹ് നോ അവന്റെ കുമ്പസാരം കേട്ടുകഴിഞ്ഞാല്‍, അയാള്‍ ഒരു കുമ്പസാരത്തിന്റെ വിശുദ്ധകര്‍മ്മം കേട്ട കൊഹ് നോയില്‍ നിന്ന് മുത്തച്ഛനിലേക്ക് രൂപാന്തരപ്പെടും, എന്നിട് കുനിഞ്ഞ ശിരസ്സും അടഞ്ഞ കണ്ണുകളുമായി തന്റെ മുമ്പില്‍ കുമ്പസാരിച്ച കുട്ടിയോട് ഉപദേശിക്കുന്നതിനു പകരം, അയാളവനെ ഒരു മുളവടികൊണ്ട് പ്രഹരിക്കും.”

ചെയ്തിട്ടില്ലാത്ത തെറ്റ് കുമ്പസാരക്കൂട്ടിലെന്ന പോലെ ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുകയും അത് ചെയ്തു കഴിയുമ്പോള്‍ ഉപദേശിയുടെ വേഷത്തിന് പകരം ഭേദ്യമുറക്കാരന്‍ ആയി മാറുകയും ചെയ്യുമായിരുന്ന കൊഹ് നോ എന്ന് വിളിക്കപ്പെട്ടിരുന്ന മുത്തച്ഛന്‍റെ/ അച്ഛന്റെ പതിപ്പ് തന്നെയാണ് തടവറയിലെ പീഠകനിലും അയാള്‍ നേരിടുന്നത്. അതേരീതിയില്‍ കണ്ണടച്ച്, ഭാഷ നഷ്ടപ്പെട്ട് യാലോ തടവറയില്‍ നില്‍ക്കുന്നു. മുത്തച്ഛന്റെ മുളവടി പോലീസിന്റെ കയ്യിലും അയാള്‍ കണ്ടെത്തുകയും ‘അനുഭവിക്കുക’യും ചെയ്യുന്നുമുണ്ട്. ഇതേ പോലെ ആവര്‍ത്തിക്കുന്ന സൂചകങ്ങളോ ഇമേജുകളോ (leitmotif) ഉപയോഗിച്ച് യുദ്ധം, ബലാല്‍ക്കാരം, കൊലപാതകം, പീഡനം, ജാരബന്ധം തുടങ്ങിയ മുഖ്യ വിഷയങ്ങള്‍ നോവലില്‍ ആവിഷ്കരിക്കുന്നു. അമേദ്യഭോജനം എന്ന കര്‍മ്മം സാഡിസ്റ്റും ലൈംഗികാവശ്യത്തിനു ആണുങ്ങളെ വേട്ടയാടുന്ന (pederast) വൈകൃതക്കാരനുമായ അലക്സിയെന്ന റഷ്യന്‍-സിറിയക് സൈനികറെ കാര്യത്തില്‍ എന്ന പോലെ നിരര്‍ത്ഥമായ ക്രൂരതയുടെ ചിഹ്നമായും യാലോയുടെ അമ്മ ഗാബിയുടെ കാര്യത്തിലെന്ന പോലെ ദൈവ പ്രീതിക്കും അരങ്ങേറുന്നുണ്ട്. ഇത് സ്വയം തിന്നു തീര്‍ക്കുക, അഥവാ ആത്മനാശം എന്ന നോവലിന്റെ കേന്ദ്ര പ്രമേയത്തെ സൂചിപ്പിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

 

 

തടവറകളുടെ സാക്ഷ്യം

 

ലബനീസ് തടവറകളില്‍ രാഷ്ട്രീയത്തടവുകാര്‍ക്കും ഒളിപ്പോരാളികള്‍ക്കും നല്‍കിവന്ന ദണ്ഡനമുറകളില്‍ ചിലത് യഥാതഥമായി നോവലില്‍ ഇഴചേര്‍ക്കപ്പെട്ടിട്ടുണ്ട്. പൂച്ചകളെയും ക്ഷുദ്ര ജീവികളെയും മര്‍മ്മ സ്ഥാനങ്ങളില്‍ ദുസ്സഹ വേദനയുളവാക്കും വിധം ഉപയോഗിക്കുക, കോള ബോട്ടില്‍ പ്രയോഗം തുടങ്ങിയവ അത്തരത്തില്‍ പെട്ടവയാണ്. ഒടുവില്‍ സ്വന്തം കഥ രേഖപ്പെടുത്താന്‍ പെന്നും കടലാസും ക്ലിപ്തമായ സമയവും നല്‍കി, ഓര്‍മ്മകളും ചിന്തകളും ചിതറിത്തുടങ്ങുന്ന തടവുപുള്ളി എഴുതിനല്‍കുന്ന വിവരങ്ങളിലെ പഴുതുകള്‍ കണ്ടെത്തി കൂടിയ ദണ്ഡന മുറകള്‍ നടപ്പിലാക്കുന്ന രീതിയും സര്‍വ്വ സാധാരണമാണ്. തടവുപുള്ളിയുടെ കാര്യത്തില്‍ മുന്‍കൂടി തയ്യാറാക്കപ്പെട്ട തിരക്കഥക്ക് അനുയോജ്യമായ ഒരു ഭാഷ്യം അയാളുടെ സ്വന്തം കൈപ്പടയില്‍ എഴുതിക്കിട്ടും വരെയോ അയാളുടെ ഉന്മൂലനം വരെയോ ഈ ക്രൂര ഫലിതം തുടരും. സാന്ദ്രമായ രീതിയില്‍ യാലോ എഴുതിനല്കുന്ന ഭാഷ്യങ്ങള്‍ അധികൃതരെ വീണ്ടും വീണ്ടും പ്രകോപിതരാക്കുന്നത് അയാളുടെ ആ കുട്ടിത്തം കലര്‍ന്ന വങ്കത്തത്തിന്റെ കാരണം കൊണ്ട് കൂടിയാണ്. എന്താണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നത് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ അയാള്‍ക്ക് മനസ്സിലായിക്കിട്ടാന്‍ സമയമെടുക്കുന്നു. ആ കോള ബോട്ടില്‍ പ്രയോഗത്തിനു ശേഷം യാലോയുടെ വ്യക്തിത്വത്തിന് സംഭവിക്കുന്ന ശൈഥില്യത്തെ തുടര്‍ന്ന് അയാളുടെ ആഖ്യാനം ആഭ്യന്തര സംഘര്‍ഷങ്ങളുടെ രാഷ്ട്രീയ വസ്തുതകളോ ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച ഭ്രാന്തസങ്കല്‍പ്പങ്ങളോ ഒന്നും അലട്ടാത്ത സ്വകാര്യാഭിമുഖം ആയിത്തീരുന്നു. നോവലിന്റെ അന്ത്യഭാഗങ്ങളില്‍ ആഖ്യാനം ഉത്തമപുരുഷ രീതിയിലേക്ക് മാറുന്നത് ഇതുകൊണ്ടാണ്. നോവലില്‍ ഉടനീളമുള്ള ദ്വന്ദ്വ വ്യക്തിത്വ സൂചന ഇപ്പോള്‍ പൂര്‍ണ്ണമാകുന്നു, യാലോ എന്ന പീഡിതനായ വ്യക്തിത്വം ഡാനിയേല്‍ എന്ന അപരന് വഴിമാറുന്നു, “ഞാന്‍, ഡാനിയേല്‍, ആണെഴുതുന്നത്, അയാളെ (യാലോ) കുറിച്ച്, എന്നെ കുറിച്ച്, ആരെക്കുറിച്ചും, നിങ്ങള്‍ക്കെന്തു വേണ്ടതെന്തും. പക്ഷെ യാലോയെ കുറിച്ച് ഇല്ല. എനിക്ക് നിങ്ങളോട് തുറന്നു പറയണം എന്നിട്ട് പറയണം യാലോ എന്നെ വിട്ടുപോയെന്നും അങ്ങ് ദൂരെ പോയെന്നും. ഞാന്‍ ഉടലും അയാള്‍ എന്റെ ആത്മാവുമാണ്. ഞാന്‍ സഹിക്കുന്നു, അയാള്‍ ഉയര്‍ന്നു പറക്കുന്നു. ഞാന്‍ ബോട്ടിലില്‍ നിന്ന് താഴെയിറങ്ങി, അയാളിപ്പോഴും സിംഹാസനസ്തനാണ്.” മുപ്പത്തിയൊന്നാം വയസ്സില്‍, അന്തിമമായി അയാള്‍ തന്റെ അച്ഛനമ്മമാരുടെ, ദുരൂഹ ചരിത്ര ചാലകങ്ങളുടെ പിടിയില്‍ നിന്ന് മോചിതനായി സ്വന്തം കഥ സ്വയം പറയാന്‍ പാകത്തില്‍ മുതിര്‍ന്നവനാകുന്നു, ആ കഥപറച്ചില്‍ അയാളുടെ ഇതിനോടകം മുദ്രവെക്കപ്പെട്ട ദുരന്ത വിധിയെ ഒരു തരത്തിലും സ്വാധീനിക്കില്ലെങ്കിലും. ആ അര്‍ത്ഥത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു മുതിര്‍ന്നു വരവിന്റെ കഥ (coming-of-the-age story) കൂടിയാണ് നോവല്‍ എന്ന് പറയാം.

 

ലബനീസ് പാരമ്പര്യത്തില്‍ എഴുതുക എന്നാല്‍ അത് രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാവാതെ വയ്യെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബൈറൂത്തിന്റെ ഭൂതകാലം ഒരിക്കലും സ്ഥിരതയുടെതായിരുന്നില്ലെന്നും മറിച്ചു ഹിംസാത്മകമായ പരിവര്‍ത്തനങ്ങളുടെതായിരുന്നു എന്നും ഖൌരി നിരീക്ഷിച്ചിട്ടുണ്ട്. ദേശത്തിന്റെ രാഷ്ട്രീയാസ്വാസ്ഥ്യം അടയാളപ്പെടുത്തുന്ന എഴുത്തില്‍ “എല്ലാം അനിശ്ചിതവും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതുമാണ്. എന്റെ ഫിക് ഷനില്‍ കാര്യങ്ങള്‍ സത്യമായും സംഭവിച്ചുവോ എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്താനാവില്ല, അവ ആഖ്യാനം ചെയ്യപ്പെടുന്നു എന്നേയുള്ളൂ. കഥയാണ്‌ പ്രധാനം, ചരിത്രമല്ല.” എന്ന് ഒരഭിമുഖത്തില്‍ ഖൌറി പറയുന്നത് ചരിത്രം വിങ്ങിനില്‍ക്കുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചു സര്‍ഗ്ഗാത്മകമായ ഒരു ഐറണി എന്നെ പറയാനുള്ളൂ.

 

(ദേശാഭിമാനി വാരിക, ജുലൈ 07, 2017)