Featured Post

Wednesday, July 26, 2017

An Unnecessary Woman by Rabih Alameddine


പുസ്തകങ്ങള്‍ക്കൊരു സ്തുതിഗീതം





ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന, സമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹിക, അധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

സ്വയം ബഹിഷ്കൃതയുടെ ഇടം

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ല, അവര്‍ അംഗീകരിക്കില്ലെങ്കിലും, കടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവും, റിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്, അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍, തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുക. ഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന, ഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്ന, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്, എഴുത്തുകാര്‍ക്ക്, ത്രസിപ്പിച്ച, പ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, ആശയങ്ങള്‍ക്ക്, സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുക, വേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംഗ് വെ, ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍ വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്.

തനിയെ ആകുന്നതിനു മുമ്പ് കുറഞ്ഞൊരു കാലം ‘ഭര്‍ത്താക്കന്മാര്‍ സര്‍വ്വ ശക്തരായിരിക്കേണ്ട ലോകത്ത്’ ഒന്നിനും കൊള്ളാത്ത ‘ഒരു പുഴുവിനെ പോലുള്ള’ പൗരുഷവും അതെ സമയം സ്ത്രീയുടെ നേരെ പുരുഷ മേധാവിത്ത സമൂഹത്തിന്റെ മുഴുവന്‍ അവഗണനയും അടയാളപ്പെടുത്തിയ ഒരു ഭര്‍ത്താവുണ്ടായിരുന്നു ആലിയക്ക്‌. “ആഹ്, ഒരു ഭീകര സ്വത്വത്തെ പ്രതീക്ഷിച്ചയിടത്തു ഒരു പുഴുവിനെ കണ്ടെത്തുന്നതിന്റെ നൈരാശ്യം.” അസംബന്ധപൂര്‍ണ്ണമായ വൈരുദ്ധ്യത്തില്‍ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്ത ഉദ്ധാരണവുമായി ഒരു ദിവസം ബസ്സുയാത്രക്കിടെ ഹൃദയസ്തംഭനം വന്നു അയാള്‍ മരിക്കുന്നത്, മയ്യിത്തിനു ചുറ്റും അടക്കിപ്പിടിച്ച ചിരിയുയര്‍ത്തുന്നുണ്ട്. ഒരു ഘട്ടത്തിലും അവള്‍ അയാളെ സ്നേഹിച്ചിട്ടില്ല. മാക്ബത്ത് നാടകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ച് ആലിയ തന്റെ ദാമ്പത്യത്തെ വിശദീകരിക്കുക ഇങ്ങനെയാണ്: “ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് അത് വേണ്ടെന്ന വെച്ചതിനേക്കാള്‍ യോജിച്ച ഒന്നുമുണ്ടായിരുന്നില്ല.” രണ്ടാം വയസ്സില്‍ മരിച്ചു പോയ പിതാവോ, ഒട്ടും വൈകാതെ നടത്തിയ രണ്ടാം വിവാഹത്തിലെ മക്കളെ മാത്രം സ്നേഹിച്ച തൊണ്ണൂറു കടന്നും ജീവിച്ചിരിക്കുന്ന സന്നി ബാധിച്ച ഉമ്മയോ അവള്‍ക്ക് തുണയായിട്ടില്ല. ഉമ്മയുടെ അവഗണന അതിന്റെ പരമാവധിയായി, ക്രൂരമായിത്തന്നെ ആലിയ തിരിച്ചു കൊടുക്കുന്നുമുണ്ട്‌. ഉമ്മയുടെ സംരക്ഷണം ആലിയ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ഫ്ലാറ്റില്‍ എത്തുന്ന അര്‍ദ്ധ സഹോദരനെയും ഭാര്യയേയും ‘മൂന്നു ദുര്‍മന്ത്രവാദിനകള്‍ ചേര്‍ന്ന് തിരിച്ചയക്കുന്ന രംഗം ഒരു ഭ്രമക്കാഴ്ചയില്‍ എന്നോണമാണ് ആലിയ കാണുക, “ഒരു അന്റൊനിയോനി സിനിമ സബ്‌ ടൈറ്റില്‍ ഇല്ലാതെ കാണും പോലെ” താനെല്ലാം നോക്കി നിന്നു എന്നാണു ആലിയ അത് വിവരിക്കുക. അര്‍ദ്ധ സഹോദരങ്ങള്‍ക്കാകട്ടെ ആലിയയുടെ അപാര്‍ട്ട്മെന്റില്‍ ആണ് കണ്ണ്. താന്‍ ജനിച്ച മുപ്പതുകളില്‍ നാട് പതിനാലാം നൂറ്റാണ്ടില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആലിയ ഓര്‍ക്കുന്നു. പതിനെട്ടാം വയസ്സിലാണ് പിതാവ് വിവാഹിതനായത്. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ ഉമ്മാക്ക് പതിനെട്ടായിരുന്നു പ്രായം. “പതിനാറാം വയസ്സില്‍ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു, എനിക്കുണ്ടായിരുന്ന ഒരേയൊരു സ്വന്ത ഇടമായ സ്കൂളില്‍ നിന്ന് ഒട്ടും പാകമാകാതെ പറിച്ചെടുക്കപ്പെട്ടവള്‍, എന്നിട്ട് വീട്ടു പടിക്കലെത്തിയ ഒട്ടും ചേരാത്ത ആദ്യത്തെ ആലോചനക്കാരന്, രൂപത്തിലും ആത്മാവിലും കുറിയ ഒരുത്തന് ദാനം ചെയ്യപ്പെട്ടവള്‍.” 1982-ലെ ഇസ്രായേലിന്റെ ബൈറൂത്ത് ഉപരോധ കാലത്ത് കഴിവുള്ളവരെല്ലാം നഗരം വിട്ടു പോയപ്പോഴും ആലിയ അത് ചിന്തിച്ചതേയില്ല. പലസ്തീനിയന്‍ ഗറില്ലകളും ഭവന ഭേദന സന്ദര്‍ഭങ്ങളില്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് ആലിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1977-ല്‍ യുദ്ധാരംഭത്തിലൊരിക്കല്‍ മനപ്പൂര്‍വ്വം ക്ലോസെറ്റ് ഉപയോഗിക്കാതെ തറയില്‍ വിസര്‍ജ്ജിച്ചു വെച്ചവരെ കുറിച്ച് അവര്‍ പറയുന്നുണ്ട്: “ആണുങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുക അസാധാരണമായിരുന്നില്ല.” ഇസ്രയേലികളും പലസ്തീനികളും ലബനാന്‍കാരും ഇറാന്‍, സിറിയ, ക്രിസ്ത്യന്‍, ജൂത, മുസ്ലിം ഭദമെന്യേ എല്ലാവരും അത് ചെയ്തുവന്നു. “പുരുഷനെ സംബന്ധിച്ച് ഈ പ്രേരണ, സൃഷ്ടിസമയത്തു അവന്റെ കോശങ്ങളില്‍ നിക്ഷേപിച്ചത്, മൃഗീയമായ രീതിയില്‍ യുദ്ധ ഘട്ടങ്ങളില്‍ വിമോചിതമാകും.” ഈ സംഭവത്തെ തുടര്‍ന്നാണ്‌ അവള്‍ ഒരു കലാഷ്നിക്കൊവ് സ്വന്തമാക്കുന്നത്.

ഏകദൈവം എന്ന നാസി

ഇന്ന്, മൂന്ന് ദുര്‍മ്മന്ത്രവാദിനികള്‍ (three witches) എന്ന് ആലിയ ആദ്യമൊക്കെ അവരെ അകറ്റി നിര്‍ത്താനുള്ള വ്യഗ്രതയിലും ഒടുവില്‍ സ്നേഹപൂര്‍വ്വവും വിശേഷിപ്പിക്കുന്ന മൂന്നു അയല്‍ക്കാരികള്‍ മാത്രമാണ് അവരുടെ അപൂര്‍വ്വ മാനുഷിക വിനിമയം. ജുമാന, ഫാദിയ, മേരി തെരേസ. എങ്കിലും അവരെ അകലെ നിന്ന് കേള്‍ക്കാനാണ്‌ ആലിയക്ക്‌ താല്‍പര്യം. “ഞാന്‍ തനിച്ചാണ്. അത് ഞാന്‍ നടത്തിയ തെരഞ്ഞെടുപ്പാണ്, എന്നിരിക്കിലും അത് മറ്റൊരു സാധ്യതയും ലഭ്യമല്ലാത്ത നിലക്ക് നടത്തിയ തെരഞ്ഞെടുപ്പും ആണ്. ബൈറൂത്ത് നഗരം ആ നാളുകളില്‍ വിവാഹമോചിതയും കുട്ടികള്‍ ഇല്ലാത്തവളുമായ സ്ത്രീകളെ താല്‍പ്പര്യപ്പെട്ടിരുന്നില്ല.” എല്ലാത്തിനും പുറമേ, ആലിയ മതരഹിതയും ദൈവരഹിതയുമാണ് എന്നതും വലിയ വ്യത്യാസമാണ്. അത്തരം കാര്യങ്ങളില്‍ പ്രകൊപനപരമാം വിധം വിഗ്രഹ ഭജ്ഞകസ്വഭാവമുള്ളതാണ് ആലിയുടെ നിരീക്ഷണങ്ങള്‍. എനിക്ക് ദൈവത്തിനു വേണ്ടി മാറ്റിവെക്കാന്‍ തീരെ സമയമുണ്ടായിരുന്നില്ലഅയാള്‍ക്ക്‌ എനിക്ക് വേണ്ടിയും. ഞാന്‍ മുതിര്‍ന്നപ്പോള്‍, എനിക്കങ്ങിനെ ഒന്നിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇമ്മാനുവേല്‍ ലെസിനാസ് പറഞ്ഞു ദൈവം 1941-ല്‍ സ്ഥലം വിട്ടെന്ന്. എന്റെ ദൈവം 1975-ല്‍ സ്ഥലം വിട്ടു. 1978-ലും 1982-ലും 1990-ലും. ലബനാനില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?  “ബരോക്കും റോക്കോയും തമ്മിലുള്ള വ്യത്യാസം എനിക്ക് വിവരിക്കാനായേക്കുംസൗത്ത് അമേരിക്കന്‍ മാജിക്കല്‍ റിയലിസവും അതിന്റെ സൗത്ത് ഏഷ്യന്‍, സബ്‌ സഹാറന്‍ വക ഭേദങ്ങളും തമ്മില്‍കാമുവിന്‍റെ നിഹിലിസവുംസാര്‍ത്രിന്റെ അസ്തിത്വ വാദവും തമ്മില്‍മോഡേണിസവും അതിന്റെ പോസ്റ്റ്‌ മോഡേണ്‍ രൂപവും തമ്മില്‍. എന്നാല്‍ നാസരൈറ്റുകളും ബാത്തിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് എന്നോട് ചോദിക്കരുത്.”  ശത്രുതാ സങ്കല്‍പ്പങ്ങളുടെ അസംബന്ധത്തെ കുറിച്ച് ആലിയ നിരീക്ഷിക്കുന്നുമിക്ക ശത്രുതകളുടെയും ഹൃദയത്തില്‍ പൊരുത്തപ്പെടാനാവാത്ത സാമ്യങ്ങളാണ്. നൂറു വര്‍ഷ യുദ്ധങ്ങള്‍ ഉണ്ടായത് യേശു ദൈവരൂപിയായ മനുഷ്യനാണോ അതോ മനുഷ്യ രൂപിയായ ദൈവമാണോ എന്ന ചോദ്യത്തിലാണ്. വിശ്വാസം മാരകമാണ്.” ഇസ്രയേല്‍ ഇന്ന് വേട്ടക്കാരനായത്തിന്റെ പിന്നിലെ ദൈവ സാന്നിധ്യം ഇങ്ങനെയാണ് അവര്‍ വിവരിക്കുക: ഇസ്രായേലിന്റെ ദൈവത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂപക്ഷെ സ്ഥിരത ഒരിക്കലും അവന്റെ ശക്തഗുണമല്ല. അവനൊരിക്കലും മനുഷ്യ കുലത്തോട് നേതി കാണിച്ചിട്ടില്ല. ഏകദൈവം ഒരു നാസിയാണ്.

ആലിയയെ സംബന്ധിച്ച് ദൈവ നിഷേധവും കുടുംബ നിഷേധവും മത നിഷേധവും, ഒരു വേള, മനുഷ്യ സമ്പര്‍ക്ക നിഷേധവും സൃഷ്ടിക്കുന്ന ശൂന്യത നിറക്കുന്നത് അവളുടെ സന്തത സഹചാരികളായജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എഴുത്തുകാരാണ്. പതിനാലാം വയസ്സില്‍ ആദ്യ  വിവര്‍ത്തനം തുടങ്ങിയ ആലിയ ക്ലാസ്സിക് അറബ് ഭാഷയോട് പ്രണയത്തിലായതാണ് അതൊരു ആസക്തിയായി വളരാന്‍ ഇടയാക്കുന്നത്. ഖുറാനിലെ കുട്ടിത്തം കലര്‍ന്ന ഉള്ളടക്കത്തെക്കുറിച്ച് മതിപ്പില്ലെങ്കിലും അതിന്റെ ശൈലിയെ തനിക്കു മാനിക്കാതെ വയ്യെന്ന് ആലിയ പറയുന്നുണ്ട്. ആരാധനയില്‍ താല്പര്യമില്ലെങ്കിലും മുഅല്ലഖാത് എന്ന ഏഴു മനോഹര കാവ്യങ്ങള്‍ തൂക്കിയിട്ട ഇസ്ലാമിക പൂര്‍വ്വ കഅബയുടെ ആശയം അവര്‍ക്കിഷ്ടമാണ്. ഒന്നിനും ഒരു നിശ്ചിതത്വവുമില്ലാത്ത നാട്ടിലിരുന്നു ജീവിതത്തിന്റെ ഏതെങ്കിലും ഒരു ക്രമ ബദ്ധത സങ്കല്‍പ്പിക്കുന്നത് പോലും അസംബന്ധമാണെന്ന തിരിച്ചറിവിനുള്ള മറുമരുന്നാണ് പുസ്തകങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്. “എന്റെ പുസ്തകങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു നിങ്ങള്‍ ഒരു സ്വിച്ചിടുമ്പോള്‍ ബള്‍ബ് കത്തുമെന്നും വെളിച്ചം നിലനില്‍ക്കും എന്നും ഉറപ്പുള്ള വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നാട്ടില്‍ കഴിയുക എന്നാല്‍ എന്താണെന്ന്.” എന്നാല്‍ ആ വിശ്വസനീയത നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള അവസരം തരണം എന്നില്ലെന്നും അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള നാട്ടിലുള്ളവര്‍ അരക്ഷിതത്വം അനുഭവിക്കുന്നത് എന്നും ആലിയ കണ്ടെത്തുന്നുമുണ്ട്.

വിവര്‍ത്തനം, വ്യക്തിനിഷ്ടത

വിവര്‍ത്തനത്തെ കുറിച്ചുള്ള ആലിയുടെ നിലപാടുകളും എത്രമാത്രം ആശ്രയിക്കാവുന്നതാണ് എന്നതും പ്രസക്തമാണ്. “എന്റെ വിവര്‍ത്തനം ഒരു വാഗ് നര്‍ ഓപ്പറയാണ്. ആഖ്യാനം തുടങ്ങുന്നു, സംഘര്‍ഷങ്ങള്‍ മുറുകുന്നു, ആരോഹണാവരോഹണങ്ങള്‍, കമ്പികള്‍, ഹോണുകള്‍, കൂടുതല്‍ സംഘര്‍ഷം, എന്നിട്ടതാ പെട്ടെന്നൊരു ശുദ്ധ ആനന്ദത്തിന്റെ നിമിഷം. ഗബ്രിയേല്‍ തന്റെ സുവര്‍ണ്ണ ട്രംപെറ്റ് മുഴക്കുന്നു, അമൃതിന്റെ സുഗന്ധം അന്തരീക്ഷത്തെ ഉദാത്തമായി നിറക്കുന്നു, ദൈവങ്ങള്‍ ഒളിമ്പസ് പര്‍വ്വതത്തില്‍ നിന്ന് നൃത്തം ചെയ്യാന്‍ ഇറങ്ങിവരുന്നു – അങ്ങേയറ്റം സ്വര്‍ഗ്ഗീയം ഈ ഉന്മാദത്തിന്റെ കൊടുമുടി.” ഈ വാക്കുകളിലെ അതിവൈകാരികതയും അമൂര്‍ത്തതയും ആ വിവര്‍ത്തനങ്ങളുടെ ആധികാരികതയെ തീര്‍ച്ചയായും അപകടപ്പെടുത്തുന്നുണ്ട്. വിവര്‍ത്തനമെന്നത് ആനന്ദം മാത്രം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനമല്ല, ഒട്ടേറെ തടസ്സങ്ങളെയും അവയെ കൃതിയുടെ മൂലം ആവശ്യപ്പെടുന്ന അവധാനതയോടെയും നൈപുണ്യത്തോടെയും മറികടക്കുന്നതിന്റെ സംതൃപ്തിയുടെയും കൂടി കാര്യമാണ്. ഒന്നിന് പിറകെ ഒന്നായി ആനന്ദം എന്നത് സാഹിത്യത്തോടുള്ള ആലിയയുടെ സമീപനത്തിന്റെ തന്നെ പ്രകൃതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് റോബിന്‍ ക്രെസ് വെല്‍ നിരീക്ഷിക്കുന്നു,(nybooks.com). ഒരനാവശ്യ സ്ത്രീ, ആലിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ നിറഞ്ഞ ഒരു സാധാരണ പുസ്തകം മാത്രമാണ് എന്ന് അദ്ദേഹം കരുതുന്നു. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ഒരു സാഹിത്യ സ്മരണ ഉയര്‍ത്തുന്നു: ഇഷ്ടമില്ലാത്ത ഒരയല്‍ വാസി വരുമ്പോള്‍ അവര്‍ സാര്‍ത്രിനെ ഓര്‍ക്കുന്നു, “നരകം അപര ജനതയാണ്,”; അത് ഫെര്‍ണാണ്ടോ വലേയോയുടെ നോവലിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു, “നരകത്തിന്റെ പീഠനം ശബ്ദമാണ്.” ഏകാന്തത കാമുവിനെ ഓര്‍മ്മിപ്പിക്കുന്നു, “ദിനങ്ങളുടെ ഭാരം ദുസ്സഹമാണ്”, ബൈറൂത്തിലെ ചവറുശുദ്ധീകരണക്കാര്‍ ഒട്ടേറെ സിസിഫസുമാര്‍ ആണെന്ന് അവള്‍ക്ക് തോന്നുന്നു. ഒരു നല്ല പുസ്തകം ആദ്യം വായിക്കുമ്പോള്‍ റംസാന്‍ വ്രതം മുറിക്കാന്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസിന്റെ ആദ്യ സിപ്പ് പോലെ അവള്‍ക്കനുഭവപ്പെടുന്നു. ക്ലോഡിയോ മറെയ്സിന്റെ മനോഹര വാചകം നാവില്‍ വെള്ളമൂറിക്കുന്നു. മാര്‍ഗരിത്തെ യൂര്‍സിനാറുടെ കവാഫി പരിഭാഷ ഷാമ്പെയ്ന്‍ പോലെ അനുഭവപ്പെടുമ്പോള്‍ ആലിയക്ക്‌ വേണ്ടത്ര മതിപ്പില്ലാത്ത കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റിന്റെ ഡോസ്റ്റൊയെവ്സ്കി പരിഭാഷ പാല്‍ചായ പോലെയാണ്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് വിക്റ്റോറിയന്‍ ഇംഗ്ലീഷിന്റെ പ്രൌഡമായ ഏകാതാനതയിലേക്ക് ഡോസ്റ്റൊയെവ്സ്കിയെയും ടോള്‍സ്റ്റോയിയേയും എല്ലാം നിരപ്പാക്കിക്കളഞ്ഞു എന്നാണു അവരുടെ നിരീക്ഷണം. എന്നാല്‍, ആലിയുടെ നിരന്തര സാഹിത്യ പരിചരണത്തിന്റെ ലക്‌ഷ്യം ഹൃദയ ഭേദകമാം വണ്ണം ഗൌരവതരമാകുന്നത് അവരുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.  ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കലയുടെ ലോകത്തേക്ക്, സാഹിത്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു താനെന്നു ആലിയ ഏറ്റുപറയുന്നു. മുകളില്‍ എന്നോ ഉന്നതമായ ഇടത്തില്‍ എന്നോ ആണ് തന്റെ പേരിന്റെ അര്‍ഥം എന്ന് അവള്‍ ഓര്‍മ്മിപ്പിക്കുന്നു. “മറ്റു അറബ് പെണ്‍കുട്ടികള്‍ ആ വിവാഹം ചെയ്യാന്‍ അക്ഷമയായിരിക്കല്‍ ജീനിന് വേണ്ടി ദൈവത്തിനു മുന്നില്‍ ക്യൂ നിന്നപ്പോള്‍ ഞാന്‍ മറ്റെവിടെയോ, മിക്കവാറും ഒരു പുസ്തകത്തില്‍ മുഴുകി നില്‍പ്പായിരുന്നിരിക്കണം.” ഇപ്പോള്‍ ബൈറൂത്ത് അതിന്റെ ശൈഥില്യങ്ങളുമായി മുന്നിലുണ്ട്എന്നാല്‍ ആലിയ സ്വയം ഒരു സുരക്ഷിത ഔന്നത്യത്തില്‍ നിന്ന് മറ്റൊരു ജീവിതം തുടരുന്നു. പുസ്തകങ്ങളും ആശയങ്ങളും ഉരുവപ്പെടുത്തുന്ന ഒന്ന്. കുടുംബം എന്നത് സാമൂഹിക ജീവിതത്തിന്റെ അച്ചുതണ്ടായ നാട്ടില്‍ കുട്ടികളില്ലാത്ത വിധവയായി കഴിയുന്ന ആലിയയുടെ അന്യവല്‍ക്കരണവും സ്വയം ബഹിഷ്കരണവും എഴുതപ്പെട്ട വാക്കുകളോടുള്ള അന്ധമായ കാമനയായാണ്‌ അവളില്‍ രൂപാന്തരപ്പെടുന്നത്. ഒരേകാന്ത ആവേശമായി വിവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവള്‍ക്കറിയാം, ഒരു സാംസ്കാരിക മരുഭൂമിയിലാണ് താന്‍ ഇത് ചെയ്യുന്നതെന്ന്.  “അറബ് ലോകത്തെ സാഹിത്യംഅവിടെയുള്ളതും അതിനെ കുറിച്ചുള്ളതുംആര്‍ക്കും വേണ്ടാത്തതാണ്. വിവര്‍ത്തനം ചെയ്ത സാഹിത്യമോവിവര്‍ത്തനത്തിന്റെ വിവര്‍ത്തനംഎന്തിന് പൊല്ലാപ്പ്?”

ബൈറൂത്ത് എന്ന മോഹിനി

ആലിയുടെ ജീവിതത്തില്‍ ഇടപഴകുന്ന ചില കഥാപാത്രങ്ങളെങ്കിലും നോവലില്‍ പ്രധാനമാണെങ്കിലും ഏറ്റവും പ്രധാന കഥാപാത്രം ബൈറൂത്ത് നഗരം തന്നെയാണ്. എല്ലാ മാഹാമാരികളിലും ഇടര്‍ച്ചയിലും പതനങ്ങളിലും വീണും തകര്‍ന്നും ഉയിര്‍ത്തും സ്വയം പുതുക്കിയും അത് നിലക്കൊള്ളുന്നു. നഗരങ്ങളിലെ എലിസബത്ത്‌ ടൈലര്‍. ബുദ്ധിഭ്രമമുള്ളവള്‍, സുന്ദരിവഴുവഴുപ്പുള്ളവള്‍, ശിഥിലമായിക്കൊണ്ടിരിക്കുന്നത്, വയസ്സാവുന്നു, എന്നാലും എക്കാലവും നടകീയതയുള്ളത്. എത്ര ചേര്‍ച്ചയില്ലാത്തവനെങ്കിലും തന്റെ ജീവിതം കൂടുതല്‍ സൌകര്യപ്രദമാക്കാം എന്ന് വാക്ക് കൊടുക്കുന്ന, ഭ്രമിച്ചു വശായ ഏതൊരു പ്രേമാര്‍ഥിയേയും അവള്‍ വിവാഹം ചെയ്യുകയും ചെയ്യും.” നഗരം നേരിടുന്ന ഹിംസാത്മകതയുടെ ചാക്രികതയില്‍ എപ്പോഴും ഒരു വശത്തുള്ള ഇസ്രയേലിനോടുള്ള ഒട്ടും മറച്ചു വെക്കാത്ത വെറുപ്പ് പോലെത്തന്നെ ഇതും അനുഭവപ്പെടുമെങ്കിലും വെസ്റ്റ് ബൈറൂത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് എന്ന കാന്‍സര്‍ എല്ലായിടവും വ്യാപിക്കുന്നതിനു മുമ്പത്തെ നാളുകള്‍ ആലിയുടെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ട്. പ്രണയികളുടെപുസ്തകങ്ങളുടെ ഓര്‍മ്മകളോടൊപ്പംകുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലും അവളെ തന്റെ ഉള്ളിലേക്ക് തന്നെ പലായനം ചെയ്യിക്കുന്നു. “മിഡില്‍ ഈസ്റ്റുമായി തുലനം ചെയ്യുമ്പോള്‍, വില്ല്യം ബരോസിന്റെ ലോകമോ, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ മക്കൊണ്ടോയോ പോലും കൂടുതല്‍ പ്രവചനീയമാണ്. ഡിക്കന്‍സിന്റെ ലണ്ടന്‍കാര്‍ ലബനാന്‍കാരെക്കാള്‍ വിശ്വസനീയരാണ്.” ഇവിടെയാണ്‌ ‘ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒരു എ. കെ. 47 തോക്കുമായി’ പതിനാറാം വയസ്സില്‍ ആര്‍ക്കും വേണ്ടാത്ത ഒരു വിവാഹത്തിന്റെ ഇരയായി, വൈകാതെ വിധവയായതിനു ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം ആലിയ കഴിഞ്ഞത്. 1986-ലെ ശീതകാലത്ത് ബൈറൂത്ത് ഏറ്റവും തീക്ഷ്ണമായ ഗോത്ര യുദ്ധങ്ങളില്‍ മുഴുകിയ ഘട്ടത്തില്‍ പതിനേഴു ദിവസം പുറത്തിറങ്ങാനാവാതെ ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ അനുഭവത്തെ കുറിച്ച്പോലും അവര്‍ ഓര്‍ക്കുന്നുണ്ട്.

നോവലിലെ മുഴച്ചു നില്‍ക്കുന്ന ചില വസ്തുതാപരമായ പ്രവൈരുധ്യങ്ങള്‍ ദേശത്തെ അടയാളപ്പെടുത്തുന്ന നോവലിസ്റ്റിന്റെ രീതിയെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ബൈറൂത്ത് സത്യത്തില്‍ നോവലില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു സാംസ്കാരിക മരുഭൂമിയായിരുന്നിട്ടില്ല ഒരിക്കലും. മിഡില്‍ ഈസ്റ്റിന്റെ പബ്ലിഷിംഗ് ഹബ് ആണത്. ലബനോന്‍ പുസ്തകങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്ന ദേശമല്ല, പരിഭാഷകളില്‍ തല്‍പ്പരരും ആണ്. ആലിയുടെ യൗവ്വന കാലമായിരിക്കാവുന്ന അമ്പതുകളും അറുപതുകളും അറബി ഭാഷയിലെ ഏറ്റവും മികച്ച സാഹിത്യ മാസികകളുടെ ഇടമായിരുന്നു ബൈറുത്ത്. യൂറോപ്യന്‍- ഇംഗ്ലീഷ് എഴുത്തുകാരെ ധാരാളമായി വിവര്‍ത്തനം ചെയ്തു വന്ന ‘ഷിയിര്‍’ പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ വിറ്റ്മാന്‍, പൗണ്ട്, എലിയറ്റ്, പോള്‍ വലേറി, ഒക്റ്റെവിയോ പാസ്, റില്‍കെ, അഡോണിസ്, നസിം ഹിക്മെത്, പോള്‍ എലുവാര്‍ദ്, നെരൂദ തുടങ്ങിയവരൊക്കെ ഏറെ വായിക്കപ്പെട്ടിരുന്ന നഗരത്തില്‍ ലാംപെഡൂസയുടെ ദി ലെപ്പാര്‍ഡ്, ആലിയ അവകാശപ്പെടും പോലെ മറ്റാരും കണ്ടിട്ടില്ലാത്ത ഒന്നാവാന്‍ ഇടയില്ല. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, അതായത് 1959-ല്‍ പരിഭാഷകള്‍ ആരംഭിച്ച ആലിയ അതേ കാലത്ത് അവരുടെ സ്വന്തം ദക്ഷിണ ബൈറൂത്തിലുള്ള ഹംറാ ആസ്ഥാനമാക്കി വളര്‍ന്നു വന്ന പരിഭാഷകളോടുള്ള ആര്‍ത്തിയെ കുറിച്ച് അജ്ഞയായിരുന്നു എന്നത് വസ്തുതാപരമായി ദഹിക്കുന്നതല്ല. മറിച്ച് സ്വയമൊരു എകാന്തത്തടവുകാരിയായി മാറിയ ആലിയ ബോധപൂര്‍വ്വം അല്ലാതെയും നാടിന്റെ സാംസ്കാരികത്തുടിപ്പ് പിന്‍പറ്റുകയായിരുന്നു എന്ന് വരാം. നോവലിസ്റ്റിന്റെ അടിസ്ഥാന ധാരണകളില്‍ ഒന്നായ പ്രവാസ മനസ്ഥിതിയുമായി ഇതിനെ ചേര്‍ത്തു കാണുന്നത് പ്രസക്തമായിരിക്കും. റാബിഹ് അലാമെദ്ദീനിന്റെ മുന്‍ നോവലുകളില്‍ പ്രവാസാനുഭവം കേന്ദ്ര പ്രമേയമാണ്. നാട് വിടുന്നതിലൂടെ സ്വയം നിര്‍മ്മിക്കുന്നതിനു ലഭിക്കുന്ന അവസരമെന്ന പ്രമേയം, ഭാഷയും സ്വത്വവും എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം, ആവിഷ്കാരത്തില്‍ അറബ്- യൂറോപ്യന്‍ മാതൃകകള്‍ സമന്വയിപ്പിക്കുന്ന രീതി എന്നിവയൊക്കെ അദ്ദേഹത്തെ ലെവന്റൈന്‍ (levntine-  ‘കിഴക്കന്‍ മെഡിറ്ററെനിയന്‍’) ‘മഹ്ജര്‍’ (പ്രവാസ സ്ഥലം) സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ആരംഭിച്ച ഈ സമ്പ്രദായം റാവി ഹാഗെയെയും വാജ്ദി മൌവ്വാദിനെയും പോലുള്ള സമകാലിക എഴുത്തുകാരില്‍ വരെ തുടരുന്നുണ്ട്. ജിബ്രാനാണ് ഈ പാരമ്പര്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍. തന്നെ ഈ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ര തല്പ്പരനല്ല ജിബ്രാനെത്തന്നെയും ‘ചരിത്രത്തിലെ ഏറ്റവും അമിതമായി പൊലിപ്പിക്കപ്പെട്ട എഴുത്തുകാരന്‍’ ആയിക്കാണുന്ന അലാമെദ്ദീന്‍. ‘നിങ്ങള്‍ക്ക് വീട്ടിലേക്കു തിരിച്ചു പോവാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്കതിനെ തീര്‍ത്തും പിറകിലുപേക്ഷിക്കാനുമാവില്ല’ എന്ന് അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. നോവലിസ്റ്റിന്റെ ഇതര നോവലുകളിലെ കഥാപാത്രങ്ങളെ പോലെ ബൈറൂത്ത് ഉപേക്ഷിച്ചു പോവുന്നില്ലെങ്കിലും ആലിയ മനസ്സുകൊണ്ട് അതില്‍ നിന്ന് തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ആഭ്യന്തര യുദ്ധത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ട നഗരത്തെ കുറിച്ച് ബൈറൂത്തികള്‍ക്കിടയില്‍ പൊതുവായുണ്ടായിരുന്ന ‘മറ്റൊന്ന്’ എന്ന വികാരത്തിന്റെ ഫലമെന്നതിലേറെ ആലിയുടെ കാര്യത്തില്‍ അതി തീവ്രമായ പ്രാദേശിക ചിന്തയുള്ള ലബനോനിനെ കുറിച്ചുള്ള മടുപ്പുമായും ബന്ധപ്പെട്ടതാണ്. “സാഹിത്യം എന്റെ മണല്‍ കൂടാണ്. ഞാനതില്‍ കളിക്കുന്നു, എന്റെ കോട്ടകളും കൊട്ടാരങ്ങളും പണിയുന്നു, ഗംഭീര മുഹൂര്‍ത്തങ്ങള്‍ ചിലവിടുന്നു. ആ പെട്ടിക്കു പുറത്തുള്ള ലോകമാണ് എനിക്ക് പ്രശ്നമുണ്ടാക്കുന്നത്.”

 

അഹ്മദ്, ഹന്നാ – രണ്ടു സ്വാധീനങ്ങള്‍

ആലിയുടെ ആഖ്യാനത്തില്‍ കടന്നു വരുന്ന വേറെ പ്രധാന ഉപകഥകളില്‍ ഏറ്റവും പ്രധാനം തന്റെ ബുക്ക് സ്റ്റോറില്‍ സഹായിയായി എത്തുന്ന അഹ്മദ് എന്ന യുവാവിന്റെതും ഹന്നാ എന്ന ജ്യേഷ്ഠ സുഹൃത്തിന്റെതുമാണ്. അഹ്മദ്ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട 1971 – 72 കാലത്ത് സാഹിത്യ താല്‍പര്യം ഉപേക്ഷിച്ച് ഇസ്രയേല്‍ - പി. എല്‍. ഓ. ഏറ്റുമുട്ടല്‍ ഘട്ടത്തില്‍ ഗറില്ലകളോടൊപ്പം ചേരുകയും ഒരു പീഠകന്‍ ആയിത്തീരുകയും ചെയ്യുന്നു. നഗരം അരാചകത്വത്തിലേക്ക് മുങ്ങിത്താഴുന്ന ഘട്ടത്തില്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടക്കുമ്പോള്‍ സ്വയം സംരക്ഷണത്തിനായി ആലിയ ഒരു തോക്ക് ആവശ്യപ്പെടുക ആഹ്മദിനോടാണ്. അയാളെ അപ്പാര്‍ട്ട്മെന്റിലെത്തി സന്ദര്‍ശിക്കുമ്പോള്‍ പുസ്തകശാലയില്‍ സഹായിയായി നിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഏറെ മാറ്റമുണ്ട് അയാള്‍ക്ക്. അയാള്‍ ഇപ്പോള്‍ ഇസ്തിരി വടിവിലാണ്ആലിയയാവട്ടെ. മുഷിഞ്ഞു നാറിയും. നല്ലൊരു ഷവര്‍, പിന്നീട് ഇത്തിരി സെക്സ്. അതേ അയാള്‍ പകരം ആവശ്യപ്പെടുന്നുള്ളൂ. 

ഹന്നയാകട്ടെഅയഥാര്‍ത്ഥമായ ഒരു പ്രണയത്തിനു പിറകെ പോയി കടുത്ത മോഹ ഭംഗത്തിന്റെയും ഞരമ്പു മുറുക്കത്തിന്റെ അപകട വഴിയില്‍  സ്വയമൊടുങ്ങുന്നു. നോവലിലെ ഏറ്റവും പ്രധാനമായ ഒരു സാന്നിധ്യവും ഹന്നയുടെതാണ്. ആലിയയെക്കാള്‍ പതിനഞ്ചു വയസ്സുള്ള ഹന്നാ പതിവായി എഴുതുമായിരുന്ന ഡയറി ആ ജീവിതത്തെ തുറന്നു വെക്കുന്നുണ്ട്. അമിത ഭക്ഷണ താല്‍പര്യം കാരണം വിശപ്പ്‌ എന്ന കാര്യമാണ്, അഞ്ച് സഹോദര്ന്മാര്‍ക്കുള്ള ഏക സഹോദരിയായി സൌഭാഗ്യങ്ങളില്‍ പിറന്ന ഹന്നയുടെ ആദ്യസ്മൃതി. നൂറിലേറെ ജേണലുകളിലായി അവള്‍ കുറിച്ച് വെച്ച ആത്മ പരകായങ്ങള്‍ വൈരുധ്യങ്ങളും ഫാന്റസികളും അടയാളപ്പെടുത്തുന്ന വ്യക്തിത്വം വ്യക്തമാക്കി. പിതാവിന്റെ പലചരക്ക് കടയിലെ സമര്‍ത്ഥയായ സഹായിയായി, ഹോസ്പിറ്റലില്‍ വളണ്ടിയര്‍ ആയി തുടര്‍ന്ന ഹന്നാ, ആലിയയുടെ ഭര്‍തൃ കുടുംബാംഗമായിരുന്ന ലെഫ്റ്റ്നന്റുമായി ഒരു ടാക്സി യാത്രക്കിടയിലുണ്ടാവുന്ന പാരസ്പര്യത്തിലാണ് വലിയൊരു സ്വപ്നത്തില്‍ പെട്ട് പോവുക. എന്നാല്‍, ഒരിക്കലും അയാളത് അംഗീകരിച്ചിട്ടില്ല എന്നത് അവള്‍ക്ക് മനസ്സിലുറപ്പിക്കാനാവുന്നില്ല. ആലിയുടെ ഉമ്മ ആദ്യ ഘട്ടത്തില്‍, അമ്പതുകളുടെ മധ്യത്തില്‍ ഒരു നാള്‍ അവളെയും കൊണ്ട് വീട് സന്ദര്‍ശിച്ചപ്പോള്‍, ആവലാതി പറഞ്ഞതാണ്. അവളുടെ ചെമ്പന്‍ മുടി, അവളുടെ പൂര്‍വ്വികര്‍ കുരിശു യുദ്ധക്കാരോടൊപ്പം ഉറങ്ങിയതിന്റെ ബാക്കിപത്രമാണ്, അതുകൊണ്ട് അവളെയും കൂട്ടി വീട്ടില്‍ വരരുത്. അപ്പറഞ്ഞതിലെ അസംബന്ധം പോളിച്ചടുക്കിയാലോ എന്ന് ഒരു നിമിഷം ആലിയ ചിന്തിക്കുന്നുണ്ട്. “ബൈറൂത്ത് ആയിരക്കണക്കിന് കൊല്ലങ്ങളായി അതിജീവിച്ചത് അവളുടെ സുന്ദരമായ കാലുകള്‍ ഗന്ധം പിടിക്കാന്‍ പാകത്തില്‍ കവച്ചുവെച്ചു തന്നെയാണ്.” അതില്‍ എല്ലാവരുമുണ്ട്‌, ഇംഗ്ലീഷുകാര്‍, വെയ്ല്‍സുകാര്‍, ഫ്രഞ്ചുകാര്‍, ഓട്ടോമന്‍കാര്‍, റോമക്കാര്‍, അറബികള്‍, ഗ്രീക്കുകാര്‍, മാസിഡോണിയക്കാര്‍. വിധിവൈപരീത്യം പോലെ, ലെഫ്റ്റനെന്റിന്റെ അകാലത്തിലുള്ള വിയോഗത്തില്‍ തളര്‍ന്നു പോവുന്ന അയാളുടെ ഉമ്മക്കും കുടുംബത്തിനും ഉത്തരവാദിത്ത ബോധമുള്ള ഒരു മരുമകളായി താങ്ങും തണലുമാകുന്ന ഹന്നാ, ഉമ്മയുടെ അന്ത്യ ശ്വാസത്തില്‍ സ്നേഹ സാന്നിധ്യമാകും. സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അവള്‍ക്കും പ്രിയപ്പെട്ട മകനുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതിനെ കുറിച്ച് പോലും വേവലാതിപ്പെട്ടുകൊണ്ടാണ് അവര്‍ കണ്ണടക്കുക. ഹന്നാ അന്ന് വിലപിച്ചത് മുഴുവന്‍ ഒരു ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയുടെതായിരുന്നു. “ഉരുവം കൊള്ളും മുമ്പ് മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞു.” കേള്‍ക്കാത്ത പാട്ടിന്റെ അതിമധുരത്തെ കുറിച്ചുള്ള കീറ്റ്സിന്റെ വരികള്‍ ഓര്‍ത്തുകൊണ്ട്‌ ആലിയ കൂട്ടിച്ചേര്‍ക്കുന്നു, “സംഭാവ്യമായിരുന്നതിന്റെ നഷ്ടത്തില്‍ അനുഭവപ്പെടുന്ന നഷ്ടബോധത്തെക്കാള്‍ തീവ്രമായ നഷ്ടമില്ല. ഒരിക്കലും ഇല്ലാതിരുന്ന കാര്യങ്ങളിലുള്ള ഗൃഹാതുരതയെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്ന ഗൃഹാതുരതയില്ല.” എന്നാല്‍, ഉമ്മ പകര്‍ന്നു നല്‍കിയ താല്‍ക്കാലിക ‘സ്വന്തപ്പെടല്‍’ ആശ്വാസം (sense of belonging) തകരുന്നതോടെ, ദുരൂഹമായ ഏതോ രീതിയില്‍ ഒടുവില്‍ തന്റെ ലെഫ്ടനന്റ്റ് ഒരിക്കലും തന്നെ സ്നേഹിച്ചിരുന്നിട്ടില്ലെന്നു ഹന്നാ മനസ്സിലാക്കിയതായി സൂചനയുണ്ട്. ഉറക്ക് ഗുളികകളുടെ അമിതോപയോഗം നടത്തിയിട്ടും ഒരിക്കല്‍ തെന്നിമാറിപ്പോയ മരണത്തിലേക്ക് ഒടുവില്‍ അവള്‍ എടുത്ത് ചാടുന്നു. 1972-ല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തൊട്ടു തലേന്ന് സംഭവിക്കുന്ന ആ ദുരന്തം, ഒരു പ്രവചിത മരണത്തിന്റെയത്രയും സൂചനകള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും അടുത്ത സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടി തക്ക സമയത്ത് താനൊന്നും ചെയ്തില്ലല്ലോ എന്ന വേദന ആലിയയില്‍ ബാക്കിയാക്കും. “എന്റെ എഴുപത്തിരണ്ട് വയസ്സിനിടയില്‍ ഞാന്‍ സ്നേഹിച്ച ഒരേയൊരാള്‍, ഞാനൊരുപാട് സംസാരിച്ച ഒരേയൊരാള്‍ - പൊങ്ങച്ചങ്ങള്‍, വെറുപ്പുകള്‍, സന്തോഷങ്ങള്‍, ക്രൂരമായ നിരാശകള്‍, എല്ലാം കൂടിക്കലര്‍ന്നത്‌. ഇപ്പോള്‍ ഞാന്‍ മുമ്പത്തെ പോലെ അവളെ ഓര്‍ക്കാറില്ല” എന്ന് അവസാനമായി വിവര്‍ത്തനം ചെയ്തു പൂര്‍ത്തിയാക്കിയ സെബാള്‍ഡിന്റെ പുസ്തകം ഹന്നയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആലിയ വിവരിക്കുന്നു. എന്നാല്‍, സ്വതസിദ്ധമായ രീതിയില്‍ തന്റെ ഉത്തരവാദിത്തം അവള്‍ സാങ്കല്‍പ്പികമായി വിതരണം ചെയ്യുന്നുമുണ്ട്, “ഞാനെന്നെ സ്വയം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മനസ്സ് തണുക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു: അവളുടെ കുടുംബം, അവരോടൊപ്പം ജീവിച്ചിട്ടും അവരാരും അവളെ ശ്രദ്ധിച്ചില്ലല്ലോ, ലെഫ്റ്റ്നന്റിന്റെ ഉമ്മ, അവര്‍ തന്റെ രഹസ്യം കുഴിയിലേക്കെടുത്തില്ലല്ലോ. അഹ്മദ് എന്നെ വിട്ടുപോയിരുന്നില്ലെങ്കില്‍ ഞാന്‍ ബുക്ക് സ്റ്റോര്‍ അവനെ ഏല്‍പ്പിച്ചു അവളുടെ കൂടെ കഴിയുമായിരുന്നല്ലോ. ഞാന്‍ ഹുസൈന്‍ രാജാവിനെയും യാസര്‍ അരഫാത്തിനെയും ബ്ലാക്ക് സെപ്തംബറിന് കുറ്റപ്പെടുത്തുന്നു, അതുകൊണ്ടാണല്ലോ അഹ്മദ് വിട്ടു പോയത്. ഞാന്‍ വീണ്ടും ഹന്നയെ കുറ്റപ്പെടുത്തുന്നു. ഞാന്‍ വീണ്ടും എന്നെ കുറ്റപ്പെടുത്തുന്നു.”

അനാവശ്യ വ്യക്തി, അന്യന്‍ 

ഞാനെന്റെ കുടുംബത്തിലെ അപ്പെന്റിക്സ് ആയിരുന്നുഅതൊരു അനാവശ്യ ഏച്ചു കെട്ടലാണ്.” പ്രപഞ്ചത്തില്‍ താനൊരു ആര്‍ക്കും വേണ്ടാത്ത അസംബന്ധ പൂര്‍ണ്ണമായ കറുത്ത പാട് മാത്രമാണ് എന്ന ആലിയയുടെ ചിന്തയില്‍ നിന്നാണ് നോവലിന്റെ തലക്കെട്ട്‌ രൂപമെടുക്കുന്നത്. “ഞാനെത്ര ഒറ്റപ്പെട്ടവളാണ്, എന്റെ ജീവിതം എത്രമാത്രം തീര്‍ത്തും അപസക്തമായിരിക്കുന്നു, എത്ര ദുഃഖ ഭരിതമാണ്” എന്നൊക്കെ ആലിയ ബോധവതിയാണ്. എന്നാല്‍, ആരാണ് ആവശ്യമുള്ളയാള്‍, എന്താണ് അത്തരമൊരു വിലയിരുത്തലിനു മാനദണ്ഡം എന്നത് കൂടുതല്‍ ആഴത്തിലുള്ള മാനുഷിക സാംസ്ക്കാരിക പരിപ്രേക്ഷ്യങ്ങളില്‍ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ബ്രൂണോ ഷൂള്‍സിന്റെ കഥ ആവിഷകരിക്കുന്ന ഭാഗം നോവലിന്റെ തലക്കെട്ടിനെ സംബന്ധിക്കുന്ന ദര്‍ശനങ്ങള്‍ പങ്കു വെക്കുന്നു:

ജുവിഷ് ലേബര്‍ ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്‍, ഫെലിക്സ് ലാണ്ടോതീരുമാനിച്ചുബ്രൂണോ സാധാരണ ജൂതനല്ലമറിച്ച് ആവശ്യമുള്ള’ ഒരാളാണ്.

ആ പ്രയോഗത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

എന്താണ് ഒരു ആവശ്യമുള്ള മനുഷ്യന്‍?

ബ്രൂണോയുടെ ജീവന്‍ രക്ഷിച്ചത്‌അല്ലെങ്കില്‍, പറയാതെ വയ്യഅയാളുടെ മരണം വൈകിച്ചത്ലാണ്ടോ സ്വയമൊരു കലാസ്നേഹിയാണെന്നു ധരിച്ച് വശായതായിരുന്നു. അയാള്‍ ആ ആവശ്യമുള്ള ജൂതനെ കൊണ്ട് തന്റെ മകന്റെ കിടപ്പറയില്‍ പ്രിയങ്കരമായ യക്ഷിക്കഥകളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന മ്യൂറലുകള്‍ പെയിന്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. 1942- നവമ്പറിലെ ഒരു ദിവസത്തില്‍ കാള്‍ ഗുന്തര്‍ എന്ന എതിരാളിയായ ഗസ്റ്റപ്പോ ഓഫീസര്‍ ലാണ്ടോയെ തോല്‍പ്പിക്കാനായി ഷൂള്‍സിനെ കൊന്നു കളയും വരെ ലാണ്ടോ അയാളെ ജീവനോടെ നിലനിര്‍ത്തി. ഗുന്തറിന് താല്‍പര്യമുണ്ടായിരുന്ന ഒരു ഡെന്റിസ്റ്റിനെ ലാണ്ടോ കൊന്നു കളഞ്ഞിട്ടുണ്ടായിരുന്നു – ഒരു ആവശ്യമുള്ള ഡെന്റിസ്റ്റ്അങ്ങനെ കരുതാം.

ഗുന്തര്‍ ലാണ്ടോയോടു പറഞ്ഞു, “നീയെന്റെ ജൂതനെ കൊന്നു – ഞാന്‍ നിന്റെയും.

അതിലും മോശംഒരു ജര്‍മ്മന്‍ ചലച്ചിത്രകാരന്‍, ഇപ്പോള്‍ ഒരു യുക്രേനിയന്‍ നഗരമായ ഡ്രോഹോബിസിലെ അന്തേവാസികളുടെ സഹായത്തോടെഈയടുത്ത കാലത്ത് ലാണ്ടോ ഷൂള്‍സിന്റെ മകന് വേണ്ടി ഉണ്ടാക്കിയ ആ മ്യൂറലുകള്‍ കണ്ടെടുക്കുകയുണ്ടായി. ചുണ്ണാമ്പിന്റെ ഒട്ടേറെ അടരുകല്‍ക്കടിയില്‍ നിന്ന് ബ്രൂണോയുടെ ഭാവനയിലെ രാജാക്കന്മാരും രാജ്ഞിമാരും കിന്നരന്മാരും കുള്ളന്മാരും പുറത്തുവന്നു. വീണ്ടും അപ്രത്യക്ഷനാകും മുമ്പ് കുറഞ്ഞൊരു കാലത്തേക്കെങ്കിലും ഒരിക്കല്‍ കൂടി കലാകാരന്‍ ജീവിതത്തിലേക്ക് കുതിച്ചു. ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയമായ യാദ് വാഷെമിലെ മൂന്നു പേര്‍ ചുമരുകളില്‍ നിന്ന് മ്യൂറലുകളുടെ ഭാഗങ്ങള്‍ പഠനവിധേയമാക്കിരാത്രിയുടെ മധ്യത്തില്‍ അവ കടത്തിക്കൊണ്ടു പോയി. എന്റെ ഹീറോയുടെ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള  ധാര്‍മ്മിക അധികാരം മ്യൂസിയം അവകാശപ്പെട്ടു. ത്ഫൂ!.

ബ്രൂണോ ഷൂള്‍സിനെ ഒരു നാസി രണ്ട് തവണ തലയ്ക്കു വെടി വെച്ചു.

ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്കയെ ഒരു ഫാഷിസ്റ്റ്‌ ഒരു തവണ തലക്കുംപിന്നീട് സ്വവര്‍ഗ്ഗാനുരാഗി എന്ന് മുദ്രകുത്താനായി അദ്ദേഹം മുന്നിലേക്ക്‌ വീണു കഴിഞ്ഞ ശേഷവുംരണ്ടു തവണ പിറകിലും വെടി വെച്ചു,

ഷൂള്‍സിനെ വായിക്കുമ്പോള്‍, ലോര്‍ക്കയുടെ ഇരുണ്ട ജലത്തില്‍ ഞാന്‍ സ്നാനം ചെയ്യപ്പെടുന്നു.”

 

അന്യവല്‍ക്കരിക്കപ്പെട്ടവരുമായി താദാത്മ്യപ്പെടാനുള്ള തന്റെ കഴിവുതന്നെയാണ് മറ്റൊരു വലിയ വൈരുദ്ധ്യത്തെ വിശദീകരിക്കാനും ആലിയയെ സഹായിക്കുന്നത്, “ഞാന്‍ ഇസ്രയേലിനെ വെറുക്കുന്നു, സ്വയം അമിത ധാരണയിറ്റുന്ന ആ പിഗ്മി സ്റ്റേറ്റിനെ, എന്നാല്‍ ഞാന്‍ മാനിക്കുന്ന മഹാമേരുക്കളില്‍ പലരും ജൂതരാണ്. അതില്‍ വൈരുധ്യമില്ല. ഞാന്‍ സ്വയം അന്യരുമായി, അന്യവല്‍ക്കരിക്കപ്പെട്ടവരുമായി, അഥവാ വാസ്തുഹാരകളുമായി താദാത്മ്യപ്പെടുന്നു. മറ്റുപല ദേശ രാഷ്ട്രങ്ങളെയും പോലെ, അതിന്റെ സഹോദരിയായ പിഗ്മി സ്റ്റേറ്റ് ലബനന്‍ ഉള്‍പ്പടെ, ഇസ്രയേല്‍ ഒരു നാണക്കേടാണ്. ഇസ്രായേലികള്‍, തങ്ങളുടെ ഫലിത ബോധത്തെ തെറ്റായി സ്ഥാപിച്ച ജൂതരാന്.”

ചരിത്രത്തെയും ജീവിതത്തെയും പുസ്തകങ്ങളുടെ കണ്ണിലൂടെ കാണുക എന്നത് വിശേഷിച്ച് വിമോചകമോ എന്തിനെങ്കിലും ഉള്ള പരിഹാരമോ ആയി നോവലില്‍ വിലയിരുത്തുന്നില്ല. കലയെ സംബന്ധിച്ച അത്തരം പ്രതിബദ്ധ സങ്കല്‍പ്പങ്ങളൊന്നും ആലിയയെ മോഹിപ്പിക്കുന്നുമില്ല. എന്നാല്‍, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകം അവര്‍ ആവശ്യപ്പെടുന്ന ഏതൊക്കെയോ കൂട്ടും സാന്ത്വനവും അവര്‍ക്ക് നല്‍കുന്നുണ്ട്. പഴയ പ്രയോഗം ഉപയോഗിച്ച് പറഞ്ഞാല്‍, ഇടമേതായാലും മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലല്ലോ.

 

(ദേശാഭിമാനി വാരിക 30 ജൂലൈ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

Saturday, July 22, 2017

A Horse Walks into a Bar by David Grossman

കീഴ്മേല്‍ കാഴ്ച്ചയുടെ വിദൂഷക സത്യങ്ങള്‍

ഒരേസമയവും ദേശീയവും വൈയക്തികവുമായ ദുരന്തങ്ങളെ തീക്ഷണമായും തീവ്ര വൈകാരികതയോടെയും ആവിഷ്കരിക്കുന്ന ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌, ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം തുടങ്ങിയ കൃതികളുടെ രചയിതാവായ ഇസ്രായേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്സ്മാന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു രചാന രീതിയിലേക്ക് ചുവടു മാറുകയാണ് എ ഹോഴ്സ് വാക്സ് ഇന്‍ടു എ ബാര്‍ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍. 2011-ല്‍ പുറത്തിറങ്ങിയ ശക്തമായ ആത്മകഥാംശമുള്ള ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌ എന്ന ഇതിഹാസമാനമുള്ള നോവലില്‍ 2002-ലെ ഓപറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ് എന്ന വെസ്റ്റ് ബാങ്ക് അധിനിവേശഘട്ടത്തില്‍ സൈനിക വൃത്തിക്കിടെ കാണാതായ മകനെ തേടിയുള്ള ഓറ എന്ന അമ്മയുടെ അന്വേഷണം മൂന്നരപ്പതിറ്റാണ്ടിന്റെ വൈയക്തിക, ദേശീയ ചരിത്രത്തിലൂടെയും ഇസ്രായേലിന്റെ ദേശഭൂമികയിലൂടെയും കടന്നു കാല - ദേശങ്ങളുടെ വലിയ കാന്‍ വാസിലാണ് സംഭവിക്കുന്നത്‌. 2015-ല്‍ ഇറങ്ങിയ ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം ആവട്ടെ, നോവലിന്റെ പ്രകൃതം മുറിച്ചു കടന്ന് നാടകം, ഗദ്യം, കവിത എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ ഇനങ്ങളുടെ സ്വഭാവം ഉള്‍കൊള്ളുന്നു. ഏറ്റവും പുതിയ നോവലിലേക്ക് എത്തുമ്പോള്‍ സാമ്പ്രദായിക നോവല്‍ ആഖ്യാനത്തിലോ ഇനങ്ങളിലോ (genre) ഇനിയങ്ങോട്ട് താനിക്ക് താല്‍പര്യമില്ലെന്ന് ഏതാണ്ടൊരു തീരുമാനമെടുത്തപോലെയാണ് ഗ്രോസ്സ്മന്‍.

 

ഹാസ്യത്തിന്റെ നിര്‍മ്മിതിവഴക്കം

 

ചാക്യാര്‍ക്കും വിദൂഷകനും കോമാളിക്കുമുള്ള ജനാധിപത്യകാല വികല രൂപാന്തരമാണ് കോമിക് ടാക്ക് ഷോ അവതാരകന്‍. വാക്കുകള്‍ കൊണ്ടുള്ള ഞാണിന്‍മേല്‍ കളിയില്‍ ‘സ്പെഷ്യലൈസ്’ ചെയ്യുന്ന അയാളുടെ തമാശകള്‍ ഉന്നത നിലവാരത്തിലേറെ സമൂഹത്തിന്റെ കാപട്യങ്ങളുടെ കണ്ണാടിയായാണ് നിലയുറപ്പിക്കേണ്ടത്. അസുഖകരമായ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ പൂര്‍വ്വ സൂരികള്‍ക്ക് എന്നത് കൂടുതല്‍ രാഷ്ട്രീയ ബോധ്യങ്ങള്‍ വളര്‍ന്നിട്ടുള്ള ജനാധിപത്യ കാലത്ത് കൊമേഡിയന് കേട്ടു കേള്‍വി മാത്രമാണോ? കേളികേട്ട ജൂതഹാസ്യത്തിന്റെ സ്വാതന്ത്ര്യ ബോധം  ആഷ് വിറ്റ്സ് അനന്തര ഘട്ടത്തില്‍ പ്രസന്നഭാവങ്ങളില്‍ നിന്ന് ഇരുണ്ട ബോധ്യങ്ങളിലേക്കും കറുത്ത ഹാസ്യത്തിലേക്കും ചുവടു മാറിയതും സ്വാഭാവികമാകാം. വടക്കന്‍ ഇസ്രായേലിലെ തീരദേശ പ്രദേശമായ നെതാന്യയിലെ ഒരിടത്തരം കോമഡി ക്ലബ്ബില്‍ അലസമായ സായാഹ്നങ്ങളിലൊന്നില്‍ ഒരു ആഗസ്റ്റ്‌ ഇരുപതിന് തമാശയാസ്വദിക്കാന്‍ കാത്തിരിക്കുന്ന കുറെയേറെ ആളുകള്‍ക്ക് മുന്നില്‍ ഡോവാലെ ഗ്രീന്‍സ്റ്റീന്‍ എന്ന ഡോവാലെ ജി എന്ന ഡോവ്ചിക്ക് എന്നു വിളിപ്പേരുള്ള സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കടന്നുവരുന്നതോടെയാണ് ഡേവിഡ് ഗ്രോസ്സ്മന്‍ തന്റെ ‘കുതിര’യെ ബാറിലേക്ക്’ കൊണ്ടുവരുന്നത്. ഇന്ന് ഡോവിനു അമ്പത്തിയേഴു വയസ്സ് തികയുകയാണ്. “അതെളുപ്പമല്ല!” അയാള്‍ ഉറക്കെ പറയുന്നു, എന്നിട്ട് ഒരു വിശാലമായ, ശൂന്യമായ ആലിംഗനത്തിനായി കൈകള്‍ വിടര്‍ത്തുന്നു,. “അമ്പത്തിയേഴില്‍ എത്തുക എളുപ്പമേയല്ല, അതും, നമ്മിളിതാ ഇപ്പോള്‍ കേട്ടപോലെ, ഹോളോകോസ്റ്റും ബൈബിളും അതിജീവിച്ച്.” ഇന്നിനി അടുത്ത രണ്ടു മണിക്കൂറിലായി നടത്താനിരിക്കുന്ന പ്രകടനം പതിവ് പോലെയുള്ളതല്ല, അതിനി ആവര്‍ത്തിക്കുകയുമില്ല, കാരണം ഇതയാളുടെ അവസാന പ്രകടനമാണ്. ഡോവാലെയുടെ പ്രൊഫഷന്‍ കോമഡിയാണെങ്കിലും ഉയരം കുറഞ്ഞു, കണ്ണട വെച്ച്, അസ്ഥിമാത്ര പ്രാകൃതനായ, പ്രോസ്ട്രേറ്റ് കാന്‍സറിന്റെ രൂപത്തില്‍ സ്വന്തം അന്തകന്‍ ഉള്ളില്‍ ഒളിച്ചിരിക്കുന്ന അയാള്‍ ഒട്ടും പ്രസന്ന പ്രകൃതിയല്ല എന്നത് നോവല്‍ ഹാസ്യപ്രധാനമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. പിണങ്ങിപ്പിരിഞ്ഞ അഞ്ച് മക്കളുള്ള ഡോവ് അഞ്ചു തവണ പ്രസവാനന്തര ഡിപ്രഷന്‍ (postpartum depression) അനുഭവിച്ചവന്‍ എന്നാണു അയാള്‍ സ്വയം വിവരിക്കുക. തന്റെ ജനനം തന്നെയും ഒരനാവശ്യ ദുരന്തമായിരുന്നുവെന്ന്‍ പരിഹസിക്കുന്ന മനോനിലയാണ് അയാളുടേത്. “എനിക്ക് ഏറ്റവും നല്ലത് വരണം എന്നാഗ്രഹിച്ചുവെന്നു അവകാശപ്പെടുന്ന ഒരു സ്ത്രീ, എന്നിട്ടും എനിക്ക് ജന്മം നല്‍കി! എന്ന് വെച്ചാല്‍, ഞാനാലോചിക്കുന്നത്, കൊലപാതം കാരണം എത്ര വിചാരണകളും ജയിലുകളും കുറ്റാന്വേഷണങ്ങളും കുറ്റകൃത്യപരമ്പരകളുമാണ് ഉണ്ടായിട്ടുള്ളത്, എന്നാല്‍ ജനനം ഉള്‍പ്പെട്ട ഒരൊറ്റ കേസെങ്കിലും ഇതുവരെയും ഞാന്‍ കേട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള ജനനം, അലംഭാവ ജനനം, ആകസ്മിക ജനനം, എന്തിന്, ജനനത്തിനുള്ള പ്രേരണയെങ്കിലും ഉള്‍പെട്ട ഒരു കേസു പോലും. അതുമാത്രമല്ല, നാം സംസാരിക്കുന്നത് ഒരു മൈനര്‍ ഉള്‍പെട്ട കേസിന്റെ കാര്യമാണ് എന്നതും മറക്കരുത്.” അടുത്ത നിമിഷം അമ്മയെ തന്റെ തമാശക്കുള്ള അസംസ്കൃതവസ്തുവാക്കുന്നതില്‍ അയാള്‍ക്ക് കുറ്റബോധവും തോന്നുന്നു. “എന്നോട് ക്ഷമിക്കൂ, മമ്മ, കാരണം ഞാന്‍ നെറികേട് കാട്ടി, ഒറ്റിക്കൊടുത്തു, ഞാനീ നദിയില്‍ ഒരു ചിരിക്കു വേണ്ടി നിന്നെ വീണ്ടും വിറ്റുകളഞ്ഞു. ഞാന്‍ ചിരിയുടെ കൊടിച്ചിയാണ്, അതെനിക്ക് വിടാന്‍ വയ്യ..”

തുടര്‍ന്ന്‍ ഒട്ടും മികച്ചതോ സംസ്കാരപൂര്‍ണ്ണമോ അല്ലാത്ത വഷളന്‍ തമാശകളിലേക്കും എങ്ങനെയും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കും അയാള്‍ ചുവടു മാറുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാണ്: ആര്‍ക്കുവേണം യാഥാര്‍ത്ഥ്യ ബോധമുള്ള സാമൂഹിക നിരീക്ഷണങ്ങള്‍? മോഡേണ്‍ ടൈംസ് എന്ന ക്ലാസ്സിക് ചലച്ചിത്രം ചെയ്തപ്പോള്‍ ചാര്‍ളി ചാപ്ലിന്‍ നേരിട്ട വിമര്‍ശനം പോലെ, കൊമേഡിയന്‍ ആശയങ്ങളുടെ ഗരിമ കൊണ്ട് അത്ഭുതപ്പെടുത്തേണ്ടതില്ല. ഇസ്രായേലി കുടിയേറ്റക്കാര്‍, സമധാനപ്രവര്‍ത്തകര്‍, ജൂതന്മാര്‍, അറബികള്‍ - എല്ലാവരെ കുറിച്ചും അയാള്‍ കനം കുറഞ്ഞ തമാശകള്‍ പറയുന്നുണ്ട്. എന്നാല്‍ ഗൌരവ സ്വഭാവമുള്ള എന്തെങ്കിലും നിരീക്ഷണം നടത്തുമ്പോള്‍ അത് പ്രശ്നമാവുന്നു. ചെക്ക് പോയിന്റുകളില്‍ കോമാളിയെ പോലെ കൈകാര്യം ചെയ്യപ്പെടുന്ന പലസ്തീനിയെ കുറിച്ച് പറയുമ്പോള്‍ ഇരുണ്ടു പോകുന്ന പ്രേക്ഷകരുടെ മുഖഭാവങ്ങള്‍ പ്രസന്നമാക്കാന്‍ അയാള്‍ക്ക് വാചാലനാവേണ്ടി വരുന്നു, “ശരി, സമ്മതിച്ചു, ബോസ്സ്, യൊവാവ്, എന്റെ സുഹൃത്തെ. അയാളുടെ മുഖം കണ്ടോ! എന്താ ഇത്ര സംഭ്രമം, ബോസ്സ്? ഞാന്‍ സത്യം ചെയ്യുന്നു, ഇനി അത്തരം സംസാരം ഉണ്ടാവില്ല, ഞാന്‍ നിര്‍ത്തി, ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഉറപ്പു തന്നു, ഞാനെന്റെ വാക്ക് തന്നു, എനിക്കറിയാം, അതങ്ങനെ നാക്കില്‍ നിന്ന് വീണ്‌പോയതാ, അതാണ്‌, ഇനി രാഷ്ട്രീയമില്ല, പിടിച്ചടക്കലിനെ കുറിച്ച് ഇല്ല, പലസ്തീനികളില്ല, ലോകമില്ല, യാഥാര്‍ത്ഥ്യമില്ല, ഹെബ്രോന്‍ കാസ്ബയിലൂടെ നടക്കുന്ന രണ്ടു കുടിയേറ്റക്കാരില്ല...” രാഷ്ട്രീയം പറയുന്നതില്‍ കാര്യമില്ലെന്ന് അയാള്‍ ചിന്തിക്കുന്നത് തന്റെ തലമുറയെ കുറിച്ചുള്ള നൈരാശ്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. “യൊവാവ് പറഞ്ഞത് തീര്‍ത്തും ശരിയാണ് – രാഷ്ട്രീയം വേണ്ട! എന്തായാലും നമ്മുടെ മക്കള്‍ വളര്‍ന്നു വരും വരെ അത് സംഭവിക്കാന്‍ പോകുന്നില്ല, അത് കൊണ്ട് അതവരുടെ തലവേദനയാണ്. ആരാണ് അവരോടു നമ്മള്‍ വിസര്‍ജ്ജിക്കുന്നത് തിന്നാന്‍ വേണ്ടി ഇവിടെ ചുറ്റിപറ്റി നില്‍ക്കാന്‍ പറയുന്നത്? അപ്പോള്‍ എന്തിനാണ് അതെക്കുറിച്ച് ഇപ്പോള്‍ വേവലാതി കൊള്ളുന്നത്‌? എന്തിനീ പോരാട്ടവും വാഗ്വാദങ്ങളും ആഭ്യന്തര യുദ്ധങ്ങളും? എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്? എന്തിനാ ചിന്തിക്കുക എന്നത് തന്നെ? ചിന്താ ശൂന്യതക്ക് കയ്യടിക്കൂ!” എന്നാല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഏറ്റവും ചുരുങ്ങിയ നിരീക്ഷണത്തില്‍ അസ്വസ്ഥരാകുന്ന പ്രേക്ഷകര്‍ പക്ഷെ പുത്തന്‍ സെമിറ്റിക് വിരുദ്ധതയെ വിമര്‍ശിക്കുമ്പോള്‍ ഏറെ ആവേശ ഭരിതരാവുകയും ചെയ്യുന്നുണ്ട്: കാന്‍സറിനെതിരില്‍ ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ മികച്ച മുന്നേറ്റം നടത്തി എന്ന് പറഞ്ഞാല്‍ അവര്‍ കാന്‍സറിന്റെ വക്താക്കളായി രംഗത്ത് വരും. “മനുഷ്യന് കാന്‍സറിനെക്കാള്‍ ഏതെങ്കിലും വിധത്തിലുള്ള മഹത്വമുണ്ടോ, അതിനെ നശിപ്പിക്കാന്‍ അവന് അധികാരം നല്‍കും വിധം?” അവര്‍ കൂട്ടിച്ചേര്‍ക്കും, “വസ്തുതയെന്തെന്നാല്‍, കാന്‍സറുമായി പൊരുത്തപ്പെടാനുള്ള ശ്രമം അവരെ കൂടുതല്‍ നല്ല മനുഷ്യരാക്കി എന്ന്. ഒപ്പം നിങ്ങളോര്‍ക്കണം, കാന്‍സര്‍ റിസെര്‍ച്ച് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വികാസത്തിനും നിമിത്തമായിട്ടുണ്ട്.” വെറും വാചകമടിയുടെ തലത്തിലുള്ള ഇത്തരം നിരീക്ഷങ്ങളാണ് അയാളുടെ പ്രകടനത്തിന്റെ ഒട്ടുമുക്കാലും ഇടം പിടിക്കുന്നത്‌. ഉള്‍ക്കാമ്പുള്ള ഒന്നും തന്റെ പ്രകടനത്തില്‍ എന്നല്ല, ജീവിതത്തിലേ നിലനിര്‍ത്താനാവാത്ത വിപര്യയത്തെ കുറിച്ച് അയാള്‍ ബോധവാനാണ്. അല്ലഗൌരവമായി പറഞ്ഞാല്‍.. ഇക്കാലത്ത് ഒരു ആത്മാവിനെ നിലനിര്‍ത്തുക എന്നാല്‍ എന്താണെന്നറിയാമോഅതൊരു ആര്‍ഭാടമാണ്‌നോ ഷിറ്റ്!. ഒന്ന് കണക്കു കൂട്ടി നോക്കൂഅതിനു മഗ്നീഷ്യം ചക്രങ്ങളേക്കാള്‍ വില നല്‍കേണ്ടി വരും! ഞാന്‍ സംസാരിക്കുന്നത് ഒരു ബേസ് മോഡല്‍ ആത്മാവിനെ കുറിച്ചാണ്ഒരു ഷേക്ക്‌സ്പിയറോ ചെക്കൊവോ കാഫ് കയോ അല്ല – അതൊക്കെ ഗംഭീര സാധനങ്ങളാണ്പറഞ്ഞു വരുമ്പോള്‍, ഞാന്‍ വ്യക്തിപരമായി അതൊന്നും വായിച്ചിട്ടില്ല”

 

ചാരം മൂടിയ കനല്‍ക്കാലം

 

ഇത്തവണ അയാള്‍ ചിലതൊക്കെ തീരുമാനിച്ചു തന്നെയാണ് എന്ന് വ്യക്തമാകുക, അയാളുടെ തയ്യാറെടുപ്പുകളിലാണ്. നാല്‍പ്പതു വര്‍ഷം മുമ്പ് സൈനിക സ്കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനെ ഇന്നയാള്‍ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തിയിട്ടുണ്ട് തന്റെ പ്രകടനം കാണാന്‍. വിരമിച്ച ജില്ലാ ജഡ്ജിയായ അവിഷായ് ലാസറിലൂടെയാണ് നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും ഈ ക്ഷണം ഡോവേവാലെയുടെ ഭൂതകാലത്തിന്റെ നിഗൂഡതകളുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് വൈകാതെ ലാസര്‍ തിരിച്ചറിഞ്ഞു തുടങ്ങും. ഒട്ടും താല്‍പര്യമില്ലാതെയാണ് അയാളവിടെയെത്തുന്നത്. ഇത്തരം പ്രകടനങ്ങള്‍ അയാളുടെ പരിഗണനക്ക് പുറത്താണ്, “വാസ്തവമെന്തെന്നാല്‍, നിന്നെപ്പോലോരാള്‍ക്ക് എന്തും ഫലിതത്തിനുള്ള വെറും കാലിത്തീറ്റയാണ്, ഒരു കാര്യവും ഓരോ വ്യക്തിയും, എന്തും ചേരും, നിങ്ങള്‍ക്കൊരു പൊടിക്ക് മെച്ചപ്പെടുത്താനുള്ള (improvise) കഴിവും ചടുല ബുദ്ധിയുമുണ്ടെങ്കില്‍, എങ്കില്‍ നിനക്ക് എന്തില്‍ നിന്നും ഫലിതമോ പാരഡിയൊ കരികേച്ചറോ സൃഷ്ടിക്കാം – രോഗം, മരണം, യുദ്ധം, അതെല്ലാം കളിനിയമത്തില്‍ പെടും, ഇല്ലേ?” പലപ്പോഴും ഡോവിയുടെ തമാശകള്‍ ഏശാതെ പോകുന്നതിനുള്ള കാരണവും അയാള്‍ക്ക് പിടികിട്ടുന്നുണ്ട്, “ഇവിടെ ശരിക്കും ഇത്തിരി ഉയര്‍ന്ന ചിന്തയുള്ള കാമ്പുള്ള പ്രേക്ഷകരുണ്ട്, ഡോവി. അവരില്‍ ചിലര്‍ ഇടതുപക്ഷക്കാര്‍ പോലുമാവാം, അപ്പോള്‍ കുറച്ചു കൂടി ശക്തമായ നിലപാടുകളുള്ള, ഇത്തിരി താന്‍ പോരിമയുള്ള രീതി വേണ്ടി വരും.” എന്നാല്‍, ഈ സ്ഥലത്ത് തന്റെ പ്രസക്തിയെന്തെന്നത് അയാളെ മഥിക്കുന്നു. പ്രകടനം കോമഡിയുടെ തലം വിട്ട് ഏതാണ്ട് ആത്മ കഥാഖ്യാനമായും ദേശാനുഭവ സൂചകാമായും മാറുന്നത് അയാള്‍ക്ക് അപകട സൂചന നല്‍കുന്നുണ്ട്. “നമ്മളിവിടെ വന്നത് ചിരിക്കാനാണ്, എന്നിട്ടിയിലാള്‍ നമുക്ക് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം തരുന്നു. അയാള്‍ ഹോളോകൊസ്റ്റിനെ കുറിച്ച് തമാശ പറയുന്നു” എന്ന് ഒരു പ്രേക്ഷകന്‍ അസ്വസ്ഥനാകുമ്പോള്‍ “അയാള്‍ അയാളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മെ ഉപയോഗിക്കുയാണ്” എന്ന് മറ്റൊരാള്‍ മുറുമുറുക്കുന്നു.

 

ആത്മപീഠ, വംശപീഠ.

 

ഒരു ഘട്ടത്തില്‍ തന്റെ ഫലിതങ്ങളില്‍ ഹാസ്യമില്ല എന്ന വിമര്‍ശനത്തില്‍ സഹികെട്ട് സ്വന്തം മുഖത്തു ആഞ്ഞടിച്ചു പീഡിപ്പിക്കുന്ന ഡോവിനെ കുറിച്ച് അവിഷായ് നിരീക്ഷിക്കുന്നു, “അയാള്‍ തന്റെ പീഠകരുമായി ഐക്യപ്പെടുകയാണ്. മറ്റൊരാളുടെ കൈകള്‍ കൊണ്ട് തന്നെത്തന്നെ പ്രഹരിക്കുകയാണ്.” ഈ ആത്മപീഠന പ്രവണതക്ക് പിന്നിലെ ഭൂതകാലമാണ് നോവലിന്റെ ഇതിവൃത്തത്തിലെ നിഗൂഡത. നിരന്തര പീഠനത്തിന്റെ അവമതിയില്‍ നിന്ന് രക്ഷ നേടി തല കീഴായി കൈകളില്‍ നടന്നു ശീലിച്ച വിചിത്ര കൗമാരത്തിന്റെ കഥ. തല കീഴായി നടക്കുന്ന ഒരാളുടെ മുഖത്തടിക്കാന്‍ നിങ്ങള്‍ക്ക് ഏറെ, അസാധ്യമാം വിധത്തില്‍, കുനിയേണ്ടി വരും. തലകീഴായി കൂടെ നടക്കുന്ന കുട്ടിയില്‍ കൗതുകം പൂണ്ട ആളുകള്‍ അമ്മയുടെ സൌന്ദര്യത്തെ തുറിച്ചു നോട്ടത്തില്‍ നിന്ന് വെറുതെ വിടും. ഒരു പക്ഷെ തല തിരിഞ്ഞ ലോകത്തെ അവനൊന്നു നേരെ കാണുകയും ആവാം. ഏറ്റവും തീക്ഷ്ണമായ ഒരു ഘട്ടത്തില്‍ മരണത്തിന്റെ അതീത ഗംഭീര്യത്തെ ഈ വിചിത്ര ചേഷ്ഠയുടെ ശാരീരിക വഴക്കത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ തന്റെ വിധി തീര്‍ച്ചപ്പെടുത്തിയ മുഹൂര്‍ത്തമായി ഡോവ് കണ്ടെത്തുക. തന്റെ പിതൃ പാരമ്പര്യത്തില്‍ എല്ലാവരും ‘മിത് സ് വാ’ പ്രായത്തില്‍ (പന്ത്രണ്ട്, പതിമൂന്നു വയസ്സ്) വളര്‍ച്ച മുറ്റുമെന്നും അവിടെ ഉറഞ്ഞു പോകുമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നും ഡോ. മിന്‍ഗേല പോലും അത് സമര്‍ഥിക്കുന്നുണ്ട് എന്നും അയാള്‍ പറയുന്നത് ഇതുമായി ചേര്‍ത്തു വെക്കാം.

നോവലിന്റെ വലിയ ഭാഗം അപഹരിക്കുന്ന കുട്ടിക്കാല ഭീകരാനുഭവ സംഭവത്തിന്റെ അടരുകള്‍ അതീവ സൂക്ഷ്മമായാണ് നോവലില്‍ ഇഴ ചേരുന്നത്. അവിടെ ഹോളോകോസ്റ്റ് കടന്നെത്തിയ അനുഭവങ്ങളുടെ വിഹ്വലതയില്‍ മനസ്സിന്റെ താളം പിഴച്ച അതീവ സുന്ദരിയും സ്നേഹമയിയുമായിരുന്ന, ഡോവിന്റെ പതിനാലാം വയസ്സില്‍ മരിച്ചു പോയ അമ്മയുണ്ട്‌. “.. ആ ഗംഭീര മാര്‍ബിള്‍ ഓര്‍ക്കുന്നോ? ഉള്ളില്‍ ഒരു ചിത്രശലഭമുള്ള അത്..? അത്തരം മാര്‍ബിള്‍ ആയിരുന്നു അവര്‍, എന്റെ അമ്മ.” കര്‍ക്കശക്കാരനും വാക്കുകൊണ്ടല്ല ചൂരല്‍ കൊണ്ടാണ് മകനെ തിരുത്തേണ്ടത് എന്ന് വിശ്വസിച്ചവനുമായ, ഹൃദയാലുവായ മകന്റെ കലാവാസന തിരിച്ചറിയാന്‍ കഴിയാതെ പോയ സാഡിസ്റ്റുമായ അച്ഛനുണ്ട്‌. “ഡാഡിയുമായി ഇടയാന്‍ പറ്റില്ല, ഞങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്കിനിയും മനസ്സിലായിട്ടില്ലെങ്കില്‍, ഏകദൈവാരാധന ആയിരുന്നു: അയാളല്ലാതെ വേറെ ദൈവമില്ല.” ഡാഡിയുടെ കുടുംബത്തില്‍ ഇരുപതു പേരെങ്കിലും ഹോളോകോസ്റ്റിന്റെ മൃത്യു ഡോക്റ്റര്‍ (Doctor Death) ആയിരുന്ന ഡോ. യോസെഫ്‌ മിന്‍ഗേലയുടെ ‘ഓരോറ്റത്തവണ പരിചരണം’ കഴിഞ്ഞ് ‘ആകാശമാണ്‌ പരിധി (sky is the limit)’ എന്ന് സ്വയം കണ്ടെത്തിയവരാണ്- ‘ചിമ്മിനിയിലൂടെ മുകളിലേക്ക് പോകുക (going up the chimneys) എന്ന ഗ്യാസ് ചേംബര്‍ പരിഹാരത്തെ കുറിച്ചുള്ള നോവലിസ്റ്റിന്റെ പ്രയോഗമാണത്. അച്ഛന്‍ സ്വയം ‘തക്ക സമയത്തിനും അര മണിക്കൂര്‍ മുമ്പേ’ ഒളിച്ചു കടന്നത്‌ കൊണ്ട് ആ വിധിയില്‍ നിന്ന് രക്ഷപ്പെട്ടതാണ്. ഡോവിന്റെ ശപിക്കപ്പെട്ട ഭൂതകാലത്തില്‍ വേറെയും ഏറെപ്പേരുണ്ട്. സ്വതേ ദുര്‍ബ്ബലനും ഫലത്തില്‍ അശരണനും ആയിരുന്ന വേണ്ടത്ര ശരീര വളര്‍ച്ചയോ ഉയരമോ ഇല്ലാതിരുന്ന ബാലനെ ഒരു കളിപ്പാട്ടം പോലെ തട്ടിക്കളിച്ച അയല്‍വാസികളായ കുട്ടികള്‍ ‘വെറുതെ, വെറുതെ’ ഒരു നിഷ്ഠ പോലെ അവനെ തല്ലുകയും തൊഴിക്കുകയും അഴുക്കുചാലില്‍ തള്ളിയിടുകയും ചെയ്തു വന്നു. ഗാഡ്നാ ക്യാമ്പിലെ സൈനിക സ്കൂളിലും ഇതേ അനുഭവങ്ങള്‍ അവനെ കാത്തിരുന്നു. ബ്ലാങ്കെറ്റില്‍ ചുരുട്ടിക്കൂട്ടി മുകളിലെക്കെറിഞ്ഞു രസിക്കുമ്പോള്‍ കണ്ണീരോലിപ്പിക്കുന്ന ചകിതനായ കൂട്ടുകാരനുവേണ്ടി ചെറു വിരല്‍ അനക്കാന്‍ മടിച്ചു നിന്ന, കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ റൂം മാറി രക്ഷപ്പെട്ട, ഒരുമിച്ചുണ്ടായിരുന്ന വെറും നാലു ദിവസങ്ങള്‍ കൊണ്ട് ഒറ്റു കൊടുക്കലിന്റെ പാഠം പകര്‍ന്നു നല്‍കിയ, പില്‍ക്കാലം ജില്ലാ ജഡ്ജി വരെയെത്തി കുറ്റകൃത്യങ്ങളില്‍ വിധിപ്രസ്താവങ്ങള്‍ നടത്തിയ സുഹൃത്തുണ്ട്. ഇപ്പോള്‍ ആ സുഹൃത്തിനോട് ഒരൊറ്റ കാര്യമേ കൊമേഡിയന്‍ ആവശ്യപ്പെടുന്നുള്ളൂ – ഇന്നത്തെ പ്രകടനം കാണുക, എന്നിട്ട് കണ്ടെതെന്താണ് എന്ന് പിന്നീട് അയാളോട് ഒന്ന് പറയുക. അത്രമാത്രം. “എനിക്ക് കേള്‍ക്കണം ആളുകളെ നിരീക്ഷിക്കുകയും ഒരു നിമിഷത്തില്‍ അവരുടെ തായ് വേര് വരെ അവരെ വായിക്കുകയും ചെയ്യുന്നതില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഒരാളില്‍ നിന്ന്” എന്നാണ് അയാള്‍ പറഞ്ഞത്. “നാടിന്റെ ഏറ്റവും ഉന്നതമായ ന്യായാസനത്തില്‍ നിന്ന്, സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് അവിഷായ് ലാസര്‍ ഇന്നത്തെ പ്രകടനം കാണാന്‍ എത്തിയിട്ടുണ്ട്” എന്ന് ബോധപൂര്‍വ്വം തെറ്റിച്ചു പറഞ്ഞ് അയാള്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്, ഒരു പ്രതികാരത്തിന്റെ തുടക്കമാണ് എന്ന് ലാസര്‍ സംധയിച്ചു തുടങ്ങുന്നു. “ഈ സംഗതി മുഴുവനും, ക്ഷണവും അവലക്ഷണം പിടിച്ച അഭ്യര്‍ത്ഥനയും, ഒരു കെണിയായിരുന്നു, അയാളുടെ സ്വകാര്യ പ്രതികാരം, ഒരു വിഡ്ഢിയെ പോലെ ഞാന്‍ അതിലേക്കു കടന്നു ചെന്നു.”

 

കൊമേഡിയന്റെ കോമഡിയില്ലാത്ത പ്രകടനത്തില്‍ മടുത്ത് സ്ഥലം വിടുന്ന പ്രേക്ഷകരില്‍ ലസാറിനെ പോലെ ഡോവ് ക്ഷണിച്ചു വരുത്തിയതോ എന്ന് തീര്‍ച്ചയില്ലാത്ത തീരെ ഉയരം കുറഞ്ഞ സ്ത്രീയും അയാളുടെ കുട്ടിക്കാലത്തെ സുഹൃത്താണെന്ന് വൈകാതെ വ്യക്തമാകുന്നുണ്ട്. തുംബലീനാ എന്നു വിളിക്കുന്നതില്‍ അവള്‍ പ്രതിഷേധിക്കുന്നു. ആദ്യം കണ്ടുമുട്ടിയപ്പോള്‍ അയാളൊരു തിയേറ്റര്‍ നടനും അവളൊരു നര്‍ത്തകിയും ആയിരുന്നെന്നു അവള്‍ പറയുന്നു. “നീ പറഞ്ഞു നമ്മള്‍ ഹോളോകോസ്റ്റിന്റെ സന്തതികള്‍ ആയിരുന്നെന്നു, അല്ലെങ്കില്‍ ബൈബിളില്‍ നിന്നുള്ളവര്‍, അല്ലെങ്കില്‍ ഗുഹാ മനുഷ്യരോടോത്തുള്ളവര്‍, നിനക്ക് ശരിക്കും ഓര്‍ത്തെടുക്കാനായില്ല.” അന്ന് “നീയൊരു നല്ല കുട്ടിയായിരുന്നു” എന്ന അവളുടെ ഓര്‍മ്മപ്പെടുത്തലിന് “എന്റെ ദുഷ്പേര് ചീത്തയാക്കുന്നതിനു ഞാന്‍ നിനക്കെതിരില്‍ കേസു കൊടുക്കും” എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വയം ശിഥിലീകരണം തന്നെയായിത്തീരുന്ന പ്രകടനത്തിന്റെ ഒടുവില്‍ അയാളോടൊപ്പം ബാക്കിയാവുന്നതും രണ്ടു പേര്‍ മാത്രമാണ്.

ഇടറിയും ഇണങ്ങിയും ഘടനയും പ്രമേയവും

നൂറ്റി തൊണ്ണൂറ്റി നാല് പുറങ്ങള്‍ മാത്രമുള്ള നോവല്‍ പക്ഷെ വായന അത്ര എളുപ്പമല്ല എന്ന പ്രത്യേകതയുണ്ട്. അധ്യാങ്ങളായി തിരിച്ചിട്ടില്ലാത്ത, വല്ലാത്തൊരു ഭ്രാന്തമായ കുതിപ്പിലുള്ള (nervous energy) ഡോവിന്റെ അനുസ്യൂത ആഖ്യാനത്തില്‍ ഇടയ്ക്കിടെ കടന്നുവരുന്ന ആഖ്യാതാവ് അവിഷായ് ലാസറിന്റെ ആത്മഗതങ്ങള്‍ വായനക്കാരന് ഒരു ശ്വസന സ്ഥലിയുടെ തെല്ലൊരു ആശ്വാസവും ഇതിവൃത്ത ധാരയിലെ പിടികിട്ടാത്ത കണ്ണികളിലേക്കുള്ള സൂചകങ്ങളും ആവുന്നുണ്ട്‌. മുഴുവന്‍ സമയവും ഒരൊറ്റ സ്റ്റേജിന്റെ ഇടത്തിലും രണ്ടു മണിക്കൂറിന്റെ ശ്വാസം പിടിച്ചുള്ള ഭാഷണങ്ങളിലുമാണ് ആഖ്യാനം സംഭവിക്കുന്നത്‌ എന്നത് കൊണ്ട് ഈ ശ്വസനസ്ഥലി ഏറെ പ്രധാനമാണ്. ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡിലെ ഓറ തന്റെ മകന്റെ ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് മാറ്റിവെക്കാനായി ഓടിക്കൊണ്ടേയിരിക്കുന്ന പോലെ, ഡോവാലെ ജി തന്റെ അമ്മയുടെ എന്നേ സംഭവിച്ച മരണത്തെ അകറ്റി നിര്‍ത്താന്‍ തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (റബേക്ക ആഡംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്). ആദ്യപാതിയെക്കാള്‍ ശ്ലഥവും അങ്കലാപ്പുണ്ടാക്കുന്നതുമായ രണ്ടാം പകുതി അത്ര വേഗം വഴങ്ങിത്തരുന്നതല്ല. അതിസൂക്ഷ്മ വായനയിലും എന്തൊക്കെയോ ഇനിയും പിടിതരാത്തതായുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണ് ഈ ഭാഗം. എന്നാല്‍ ഈ ‘മുടുപ്പിക്കല്‍’ തികച്ചും ഉദ്ദേശപൂര്‍ണ്ണവും പ്രമേയത്തിന്റെ കാതലായ, പ്രേക്ഷകരില്‍/ അനുവാചകരില്‍ സ്വയം കണക്കെടുപ്പിന്റെ അലോസരം സൃഷ്ടിക്കലിന്റെ ഭാഗവുമാണെന്നു പടിപടിയായി കുറഞ്ഞു വരുന്ന ശ്രോതാക്കളുടെ എണ്ണം സൂചിപ്പിക്കുന്നു. ആര്‍ക്കാണ് ഇത്രയും സത്യങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവുക എന്ന കാതലായ ചോദ്യമാണത്.

ഇതിവൃത്തധാരയെപ്പോലെത്തന്നെയോ ഒരു പക്ഷെ അതിലും കൂടുതലോ പ്രധാനമാണ് വെറും വാചകമടി എന്ന തോന്നല്‍ അതാതു സന്ദര്‍ഭങ്ങളില്‍ ഉണ്ടാക്കുമ്പോഴും സാകല്യത്തില്‍ തീക്ഷണവും തീവ്രവുമായി പരസ്പരം ബന്ധിതമായിരിക്കുന്ന കൊമേഡിയന്‍ ഭാഷണങ്ങള്‍. നോവലിന്റെ ഹാസ്യമാകട്ടെ, ഭാവനയുടെ ധാരാളിത്തം കൊണ്ട് മികച്ച ഹാസ്യപ്രതിഭകള്‍ക്ക് സാധ്യമാവുന്ന തരം മിന്നായങ്ങള്‍ കൊണ്ടല്ല, മറിച്ച് അയാളുടെ അത്തരം ഭാഷണങ്ങള്‍ എങ്ങനെയാണ് പ്രേക്ഷകനെ/ അനുവാചകനെ, അവരിലൂടെ നോവല്‍ അഭിസംബോധന ചെയ്യുന്ന സമകാലിക ഇസ്രെയെലിനെ, അഥവാ ലോകത്തെ തന്നെ ബാധിക്കുന്നത് എന്നതിലാണ് അര്‍ത്ഥവത്താകുന്നത്. അവ സ്വതേ ഹാസ്യപ്രധാനമോ ഫലിതോക്തി നിറഞ്ഞതോ അല്ല. ആത്മനിന്ദയുടെ വരണ്ട ചിരിയെക്കാളേറെ തന്റെ പ്രൊഫഷന്‍ അവശ്യം ആവശ്യപ്പെടുന്ന മൂടിവെച്ച പരിഹാസത്തിന്റെ അമര്‍ത്തിച്ചിരിയാണ് അവ ഉയര്‍ത്തുന്നത്, അതിലേറെ തങ്ങളിലേക്ക് തന്നെ അത് കൂര്‍ത്തുവരുന്നുവോ എന്ന ശ്രോതാക്കളുടെയും വായനക്കാരന്റെയും അലോസരവും. നേരമ്പോക്കില്‍ തുടങ്ങി ആത്മ വിചാരണയിലേക്കും കുമ്പസാരത്തിലേക്കും നീങ്ങുന്ന ഏറ്റുപറച്ചില്‍ അതേ സമയം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയുടെയും ദേശം നഷ്ടപ്പെട്ട ജനതയുടെയും അനാഥത്ത്വത്തെ കൂടി അടയാളപ്പെടുത്തുന്ന ഒരു കഥ – parable - ആയിത്തീരുക എന്നതാണ് നോവലില്‍ സംഭവിക്കുന്നത്‌. നോവല്‍ രൂപം ആവശ്യപ്പെടന്ന ഘടനാപരമായ ഒതുക്കവും അടിസ്ഥാനപരമായി ഒരു സ്റ്റേജ് ഇനമായ സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ അപ്പപ്പോള്‍ തോന്നുന്ന പരുവപ്പെടുത്തലിന്റെ (on-stage improvisations)’ പ്രകൃതവും  തമ്മിലുള്ള സംഘര്‍ഷവും കൃതിയെ പിന്തുടരല്‍ ക്ലിഷ്ടമാക്കുന്നുണ്ട്. ഒരു വേള, നോവലും ഇത്തരം ടാക്ക് ഷോയും വിപരീത ദിശകളിലേക്ക് വണ്ടി വലിക്കുന്ന കുതിരകളാണെന്നും അവ പൊരുത്തപ്പെടില്ലെന്നും ആ പൊരുത്തക്കേട് നോവലിനെ ബാധിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായും ഭിന്നമുഖികളായ ഈ ബലാബലങ്ങള്‍ ഉരുവാക്കുന്ന സമ്മര്‍ദ്ദം എന്നത് തന്നെയാണ് സ്വതേ ശിഥിലമായ വൈയക്തിക സാമൂഹിക പരിസരങ്ങളില്‍ ഡോവാലെ ജി-യുടെ ഒരിക്കലും കയ്യിലൊതുങ്ങിയിട്ടില്ലാത്ത ജീവിതത്തിനും അതും വെച്ച് പൊള്ളമനുഷ്യരുടെ ചിന്താശൂന്യമായ വിനോദാര്‍ത്തിയെ തൃപ്തിപ്പെടുത്തേണ്ടി വരുന്ന വിപര്യയത്തിനും ചേര്‍ന്ന ഏറ്റവും ശക്തമായ രൂപകം എന്നതാണ് നോവലിനെ ഒരു സമകാലീന ക്ലാസ്സിക് ആക്കുന്നത്.

 

ഇസ്രായേലിലും പലസ്തീനിലും ഒരുപോലെ ആരാധകരെയും എതിരാളികളെയും നേടിയിട്ടുണ്ട് ഡേവിഡ് ഗ്രോസ്സ്മന്‍. എന്നാല്‍ ആരെയെങ്കിലും ആശ്വസിപ്പിക്കാനോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ അദ്ദേഹം ബോധപൂര്‍വ്വം വിസമ്മതിച്ചിട്ടും ഉണ്ട്. എക്കാലത്തും ഒരു സമാധാന പ്രവര്‍ത്തകനായ ഗ്രോസ്സ്മന്, 2006-ലെ ലബനോണ്‍ പ്രതിസന്ധി ഘട്ടത്തില്‍ യു. എന്‍. ഇടപെടലിനെ തുടര്‍ന്ന് വെടി നിര്‍ത്തല്‍ നിലവില്‍ വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹിബുള്ള മിസ്സൈല്‍ ആക്രമണത്തില്‍ ഇരുപതുകാരനായ മകനെ നഷ്ടപ്പെട്ട അനുഭവമുണ്ട്. ഈ അനുഭവങ്ങളാണ് ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം, ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ് എന്നീ കൃതികളിലെ പോലെത്തന്നെ ഈ നോവലിലും അനുഭവ വേദ്യമായ അശാന്തമായ ധാര്‍മ്മിക രോഷത്തിന്റെയും ആത്മരക്ഷയുടെ കാപട്യത്തിന് നേരെയുള്ള സിനിസിസത്തിന്റെയും അടക്കിപ്പിടിച്ച സ്വരത്തെ ഉരുവപ്പെടുത്തുന്നത്. ഇപ്പറഞ്ഞ മൂന്നു നോവലുകളും ചേര്‍ന്ന് ‘നഷ്ടത്തിന്റെ ത്രയം (trilogy of loss)’ എന്ന് വിളിക്കാവുന്ന ഒരു നോവല്‍ ത്രയമായിത്തീരുന്നു എന്ന് റബേക്ക ആഡംസ് നിരീക്ഷിക്കുന്നു.

(മലയാളം വാരിക, 26 - ജൂണ്‍ -2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 308-315)

Blackass by A. Igoni Barrett

ഗ്രിഗോര്‍ സാംസ തെരുവിലിറങ്ങുന്നില്ല


ആ നിര്‍ണ്ണായകമായ പ്രഭാതത്തില്‍ ഗ്രിഗോര്‍ സാംസയില്‍ (‘മെറ്റമോര്‍ഫോസിസ്’) സംഭവിക്കുന്ന രൂപാന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ വാചകത്തില്‍ തന്നെ  പറഞ്ഞു വെക്കുമ്പോള്‍ ഫ്രാന്‍സ് കാഫ്ക വായനക്കാരോട് ആവശ്യപ്പെടുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവിശ്വാസത്തിന്‍റെ വ്യാവഹാരിക യുക്തിബോധം മാറ്റിവെക്കാനാണ് – willing suspension of disbelief. പൊടുന്നനെ സംഭവിക്കുന്ന സ്വത്വ വ്യതിയാനത്തിന്‍റെയും പരിണാമത്തിന്‍റെയും തടവില്‍ നിന്ന് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം ഗ്രിഗോര്‍ സാംസ മനുഷ്യ കുലത്തിന് അന്യനായിത്തീരുന്നു. ‘ഇനിയെന്ത്?’ എന്ന ഗ്രിഗോര്‍ സാംസയുടെ ചോദ്യം മുന്‍ കുറിപ്പായി രേഖപ്പെടുത്തിയാണ് ഇഗോനി ബെരെറ്റ് എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാന്തരത്തിന്റെ കഥയായ തന്റെ പ്രഥമ നോവല്‍ ‘Blackass’ (കറുത്ത പൃഷ്ടം) ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. എന്നാല്‍ സാംസയെ പോലെ ജന്തുതയുടെ അതിര്‍വരമ്പുകള്‍ മുറിച്ചു കടന്നു പ്രാണി ജന്മത്തിലേക്കു കൂട് മാറുകയല്ല ഫ്യൂറോ വാരിബോകോ. അയാള്‍ മുറിച്ചു കടക്കുക കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലെ വര്‍ണ്ണ നിയമങ്ങളുടെ അതിരുകളാണ്. ആദ്യത്തേതിനെ അപേക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു (dead end) കൊണ്ടും സാംസയെ പോലെ മാനവ കുലത്തില്‍ നിന്ന് തന്നെ ബഹിഷ്കൃതനല്ലാത്തത് കൊണ്ടും അയാള്‍ക്ക് മുന്നില്‍ സാധ്യതകള്‍/ പരിമിതികള്‍ വേറെയാണ്. പരിചിത ലോകവുമായി പുനര്‍ സ്വമന്വയത്തിന്റെ (reintegration) സാധ്യതകള്‍ തേടേണ്ടതുണ്ട് അയാള്‍ക്ക്.

രൂപാന്തരണമെന്ന സ്വത്വപ്രതിസന്ധി
ലാഗോസിലെ സാധാരണ അഭ്യസ്ത വിദ്യനും തൊഴിലന്വേഷിയുമായ ഫ്യൂറോ വാരിബോകോ എന്ന മുപ്പത്തിമൂന്നുകാരന്റെ നിനച്ചിരിക്കാത്ത രൂപാന്തരണം ഒരു സുപ്രഭാതത്തില്‍ അയാളെ തീര്‍ത്തുമൊരു വെളുത്തവന്‍ ആക്കുന്നതോടെയാണ് ഇതിവൃത്തം വികസിച്ചു തുടങ്ങുന്നത്. “ഇന്ന് പ്രഭാതത്തില്‍ ഫ്യൂറോ വാരിബോകോ ഉണര്‍ന്നത് സ്വപ്നങ്ങള്‍ക്ക് അവയുടെ വഴിതെറ്റാമെന്നും ഒരു ഉറക്കത്തിന്റെ തെറ്റായ വശത്ത്‌ എത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്.” എന്ന് ആദ്യ വാചകം. നീലക്കണ്ണുകളും നീല ഞരമ്പുകള്‍ പിടച്ചു നില്‍ക്കുന്ന ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ ഉടലും അയാളെ അങ്കലാപ്പിലാക്കുന്നത് തന്റെ രൂപാന്തരം വീട്ടുകാരില്‍ എന്ത് പ്രതികരണമാനുണ്ടാക്കുക എന്ന ഭയം കൊണ്ട് മാത്രമല്ല; അന്നേ ദിവസം താന്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതും ഉണ്ടായള്‍ക്ക് എന്നത് കൊണ്ടുമാണ്. ഏഴാം വയസ്സില്‍ ചിക്കന്‍ പോക്സ് പിടിപെട്ടപ്പോള്‍ കൂട്ടിരുന്ന മമ്മയെ ഇപ്പോള്‍ അയാള്‍ക്ക് ആശ്രയിക്കാനാവില്ല. അന്ന് പുരട്ടിയ കാലമൈന്‍ ലോഷന്‍ കഴുകിക്കളയാമായിരുന്നു. കാന്‍സര്‍ ആയിരുന്നെങ്കില്‍ ലോകത്ത് താന്‍ തനിച്ചല്ല. സ്കിസോഫ്രീനിയ ആണെങ്കില്‍ മനസ്സിന്റെ ‘ഭാന്തമായ മൂടല്‍മഞ്ഞ്’ ഇടയ്ക്കിടെ തെളിയുന്ന വേളയില്‍ ആളെ തിരികെ കിട്ടും. ഇപ്പോള്‍ അറിയാവുന്നവരെയും വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക എന്നത് മാത്രമാണ് അയാളുടെ മുന്നിലുള്ള വഴി. ഈ തീരുമാനത്തില്‍ വീട്ടുകാരെ കാണാതെ ‘മുങ്ങി’ അയാള്‍ പുറത്തു കടക്കുന്നുണ്ടെങ്കിലും ഈ നിമിഷം മുതല്‍ അയാള്‍ സ്വത്വ പ്രതിസന്ധി അനുഭവിച്ചു തുടങ്ങും. “ആരും ജനനം സ്വയം ആവശ്യപ്പെടുന്നില്ല, കറുത്തവനാവാനോ വെളുത്തവനാവാനോ ഇടയിലേതെങ്കിലും നിറമോ ആവശ്യപ്പെടുന്നില്ല, എന്നിരിക്കിലും ഒരാള്‍ ജനിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത് വിശദീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമായിരിക്കും. സിംബാബ്‌വേയെ പോലെ ഒരു ‘സെറ്റ്ലര്‍ കോളനി’ അല്ലാതിരുന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം നൈജീരിയയില്‍  വെളുത്ത വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു. ലാഗോസ് തെരുവില്‍ ഒരു ‘ഒയീബോ’ (വെള്ളക്കാരന്‍) നടന്നു പോകുന്നത് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാര്‍ക്ക്‌ നാലിരട്ടി പിടുങ്ങാനുള്ള കറവപ്പശു, കറുത്തവരുടെ കടലില്‍ ഒരു ഒറ്റയാന്‍. തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ നിസ്സംഗതയും നഗ്നമായ ജിജ്ഞാസക്കെതിരെ അവഗണനയും ആവശ്യമില്ലാത്തിടത്തെക്ക് നോക്കാതിരിക്കലും വേഗം അയാള്‍ പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ നൈജീരിയന്‍ പേരും ഉച്ഛാരണവും അസാധാരണമായി തോന്നുന്നവരോട് “ഞാന്‍ ഒരു നൈജീരിയക്കാരന്‍ ആണ്” എന്ന് അയാള്‍ക്ക് പറയേണ്ടി വരുന്നു. എന്നാല്‍ രൂപാന്തരണത്തിനു മറ്റൊരു നല്ല വശവും ഉണ്ടെന്നു അയാള്‍ വേഗം കണ്ടെത്തുന്നു. ഒരു സാധ്യതയും ഇല്ലാതിരുന്ന ‘ഹബാ! നൈജീരിയ’യിലെ ജോലി പറഞ്ഞതിലും ഉയര്‍ന്ന പോസ്റ്റില്‍ അയാള്‍ക്ക് കിട്ടുന്നു. “നിങ്ങളായിരിക്കും എന്റെ പ്രധാന പ്രതിനിധി, എന്റെ വന്‍ തോക്ക്, പ്രധാന കക്ഷികളെ ആകര്‍ഷിക്കാന്‍ ഞാന്‍ അയക്കുന്ന വ്യക്തി”എന്നാണു ഒരു വെള്ളക്കാരനെ സെയില്‍സ് റപ്രസെന്റെറ്റീവ് ആയി കിട്ടുന്നതിലുള്ള മുന്‍‌തൂക്കം ഓര്‍ത്ത്‌ ഡയരക്റ്റര്‍ പറയുക. ലാഗോസിലെ ഇര തേടിയിറങ്ങുന്ന സ്ത്രീകളില്‍ അയാള്‍ താല്‍പര്യം ജനിപ്പിക്കുന്നതും ഒരു വേള അയാള്‍ക്ക് തുണയാവുന്ന സൈരീറ്റയെ അയാള്‍ കണ്ടുമുട്ടുന്നതും അങ്ങനെയാണ്. അതിസമ്പന്നനായ ഒരു ‘ഷുഗര്‍ ഡാഡി’യുടെ ഇഷ്ടക്കാരിയായ സൈരീറ്റ അയാള്‍ക്ക് അഭയവും സംരക്ഷണവും പ്രണയവും ആവുന്നുണ്ട്‌. പ്രണയത്തിന്റെ ഒരു രാവ് പുലരുന്ന വെട്ടത്തിലാണ് അയാളുടെ രൂപാന്തരത്തിലെ വിചിത്രമായ പ്രത്യേകത, മുന്‍ വ്യക്തിത്വത്തിന്റെ/ ജീവിത കാണ്ഡത്തിന്റെ ബാക്കിപത്രമായ അത്യസാധാരണത്വം (oddity) സൈരീറ്റ കണ്ടെത്തുന്നത്. നോവലിന്റെ തലക്കെട്ട്‌ ആ വൈചിത്ര്യത്തെ സൂചിപ്പിക്കുന്നു. അയാളുടെ ഉടലില്‍ ഇപ്പോഴും ഭൂതകാല മുദ്രയായി അയാളുടെ പൃഷ്ടം കറുത്തു മിനുത്തിരിക്കുന്നു. എന്നാല്‍ ഫ്യൂറോ പതിയെ കണ്ടെത്തുന്നത് പോലെ സൈരീറ്റ ആവശ്യത്തില്‍ കൂടുതല്‍ ആവശ്യപ്പെടുന്നവളല്ല. അവളുടെ സഹായത്തോടെ അയാള്‍ വസ്ത്രവും മറ്റും വാങ്ങുകയും ജോലിയില്‍ ചേരേണ്ട ദിവസം വരെ താമസിക്കാന്‍ ഇടം കണ്ടെത്തുകയെന്ന പ്രശനം പരിഹരിക്കുകയും ചെയ്യും. അടിമുടി അഴിമതി നിറഞ്ഞതും കൈക്കൂലി ഒരു നിയാമക ശക്തി തന്നെയായി തീര്‍ന്നതുമായ ലാഗോസില്‍ അതെ വഴിയില്‍ ഭീമമായ കൈക്കൂലി കൊണ്ട് അയാള്‍ക്ക് അതി ശീഘ്രം പാസ്പോര്‍ട്ട് നേടിക്കൊടുക്കുന്നതും അവള്‍ തന്നെ.
സ്വത്വ പ്രതിസന്ധിയുടെ അടുത്ത പരീക്ഷണ ഘട്ടം പത്രങ്ങളിലൂടെയും ട്വിറ്റര്‍ പോലുള്ള നവ മാധ്യമങ്ങളിലും മമ്മയും സഹോദരിയും അയാളുടെ തിരോധാനത്തെ കുറിച്ച് നല്‍കുന്ന പരസ്യങ്ങളാണ്. എന്നാല്‍ അതോടൊപ്പം അയാള്‍ തിരിച്ചറിയുന്നുണ്ട് കുടുംബത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ ആവശ്യം. “പക്ഷെ എന്ത്കൊണ്ട് – എന്തുകൊണ്ടാണ് ഓട്ടം ഒരിക്കലും അവസാനിക്കാത്തത്? കാരണം അയാള്‍ക്ക് അയാളുടെ കടങ്ങള്‍ വീട്ടേണ്ടിയിരുന്നു, അതുകൊണ്ടാണ്. അവരുടേത് രേതസ്സിന്റെയും മുലപ്പാലിന്റെയും കടമായിരുന്നു, ചോരയുടെയും വിയര്‍പ്പിന്റെയും കണ്ണീരിന്റെയും. അയാള്‍ക്ക്‌ വീട്ടിത്തീര്‍ക്കാനോ രക്ഷപ്പെടാനോ കഴിയാത്തത്. പക്ഷെ അയാള്‍ ശ്രമിക്കും.
അപ്പോള്‍ ഇനി അയാള്‍ക്ക് തന്റെ പേര് മാറ്റെണ്ടിയിരുന്നു.”
ഒടുവില്‍ അയാള്‍ മറ്റൊരു പേര് അയാള്‍ തേടിപ്പിടിക്കുന്നു: ഫ്രാങ്ക് വൈറ്റ്.  ഹബ! നൈജീരിയയില്‍ അടുപ്പം തോന്നുന്ന ടോസിന്‍ എന്ന യുവതി ഒരു ഘട്ടത്തില്‍ രേഖയിലെ പേരും ഇതുമായുള്ള വൈരുധ്യം കണ്ടെത്തുമ്പോള്‍ തിരിച്ചിട്ട ഒരു കഥയിലൂടെ ഫ്യൂറോ അയാള്‍ വിദഗ്ധമായി സ്വയം മറച്ചു വെക്കുന്നു: ലാഗോസിലെ വേട്ടക്കാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ നൈജീരിയന്‍ പേരാണ് ഫ്യൂറോ വാരികോബോ.

ഭൂതകാലത്തിന്റെ പൊക്കിള്‍കൊടി
ഫ്രാങ്ക് വൈറ്റ് എന്ന പേരില്‍ തനിക്കൊരു പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ചേ ഒക്കൂ എന്ന സാഹചര്യത്തിലും സൈരീറ്റ അയാളുടെ രക്ഷക്കെത്തുന്നു. എന്നാല്‍ അയാളുടെ വിരലടയാളങ്ങള്‍ ലാഗോസ് പാസ്പോര്‍ട്ട് ഓഫീസിലെ കമ്പ്യൂട്ടരില്‍ ഉള്ളത് കൊണ്ട് അബൂജയിലെ അത് സാധ്യമാവൂ എന്ന് അയാള്‍ കണ്ടെത്തുന്നു. മികച്ച ജോലി വാഗ്ദാനവും അതോടൊത്തു അയാള്‍ക്ക് അവിടെ ലഭിക്കുന്നുണ്ട്. ലാഗോസ് വിട്ടു പോകാന്‍ അയാള്‍ തയ്യാറെടുക്കുമ്പോഴാണ് സൈരീറ്റ തന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നത്: അവള്‍ ഗര്‍ഭിണിയാണ്. കോണ്ടം ഉപയോഗിക്കുന്നതിനെതിരില്‍ എപ്പോഴും എതിര്‍ത്തു നിന്നത് ഫ്യൂറോ തന്നെയായിരുന്നെങ്കിലും ഇത് സൈരീറ്റ ബോധപൂര്‍വ്വം സൃഷ്ടിച്ച കെണി ആണെന്ന് അയാള്‍ കരുതുന്നു.: “ഒരു കുഞ്ഞ് അയാള്‍ക്ക് വരുത്താനാവാത്ത തെറ്റായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും, എന്നാല്‍ ഏറ്റവും പ്രധാനം താന്‍ വീട് വിടേണ്ടി വന്നതിന്റെ പിന്നിലെ അതെ കാര്യം തന്നെ. തനിയെ സഹിക്കുക, തനിയെ മരിക്കുക. നിന്റെ അന്ധമായ പ്രഹരങ്ങള്‍ക്ക് മുന്നില്‍ ആരാണെന്ന് നോക്കാതെ ജീവിതത്തില്‍ വഴി കണ്ടെത്തുക. അസ്തിത്വത്തിന്റെ ഈ ദ്വീപില്‍ താന്‍ കെണിയില്‍ പെട്ടവനാണെന്ന് തിരിച്ചരിയുന്നവനാണ് അതിജീവിക്കുന്നവന്‍. സൈരീറ്റ, അവളെക്കൊണ്ടുണ്ടായ എല്ലാ ഉപയോഗങ്ങളും ഇരിക്കിലും, മറ്റൊരു കെണിയായിരുന്നു.” തന്റെത് സൈരീറ്റ പ്രതീക്ഷിക്കും പോലെ ഒരു വെളുത്ത കുഞ്ഞാവില്ല എന്നും ഒരു കറുത്ത കുഞ്ഞിനെ ഭൂമിയിലേക്ക് ആനയിക്കെണ്ടതില്ല എന്നും അയാള്‍ തീരുമാനിക്കുന്നു. സൈരീറ്റയുടെത് അത്തരം കനം കുറഞ്ഞ സ്വാര്‍ത്ഥതയാണോ എന്ന ചോദ്യം അയാളെ അലട്ടുന്നില്ല. “തന്റെ കറുത്ത പൃഷ്ടം തന്നെ ജീവിതത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കുഴപ്പമായിരുന്നു, ഒഴിവാക്കാന്‍ ഒരിക്കലും കഴിയാത്തത്, എന്നാല്‍ ഒരു കറുത്ത കുഞ്ഞ് ഒരു പുതിയ ജീവിതത്തിനുള്ള എല്ലാ സാധ്യതയും നശിപ്പിക്കും.” കുട്ടിയെ മോഹിച്ചു തുടങ്ങിയ സൈരീറ്റയെ പിന്‍ തിരിപ്പിക്കാന്‍ രണ്ടു വഴികളുണ്ടായിരുന്നു. ഒന്ന് തന്നെകുറിച്ചുള്ള സത്യം പറയുക, തെളിവായി തന്റെ പൃഷ്ടം കാണിക്കുക. ഇത് പക്ഷെ ഭാഗ്യാന്വേഷണത്തില്‍ തനിക്കു ഗുണകരമായ വഴിയല്ല എന്ന് അയാള്‍ക്കറിയാം. രണ്ടാം മാര്‍ഗ്ഗം ഇതാണ്: സൈരീറ്റ തന്നോടൊപ്പം അബൂജയിലേക്ക്‌ വരിക. സാമാന്യം സമ്പാദിച്ചു കഴിഞ്ഞു കുടുംബത്തെ ഉണ്ടാക്കുക. ഭൂതകാലം, ഈ കുഞ്ഞുള്‍പ്പടെ, മറന്നു കളയുക. എന്നാല്‍ ഇങ്ങനെയൊരു വഴി മുന്നോട്ടു വെക്കുമ്പോള്‍ ഫ്യൂറോ യഥാര്‍ത്ഥത്തില്‍ അത് നടപ്പാക്കാന്‍ കൌതുകമുള്ളവനല്ല. പിറ്റേന്ന് പ്രഭാതത്തില്‍ ക്ലിനിക്കിലേക്ക് പോകുന്ന സൈരീറ്റയെ കാത്തു നില്‍ക്കാതെ “തരാനുള്ളതൊക്കെ ഞാന്‍ വീട്ടും” എന്നൊരു കുറിപ്പെഴുതിവെച്ചു അയാള്‍ പോകുന്നു. ഒരു ഉപചാപകന്റെ കുറ്റബോധമില്ലായ്മ അടയാളപ്പെടുത്തുന്ന ഫ്യൂറോയുടെ വ്യക്തിത്വം ഏറ്റവും ഹീനമായി ഇടപെടുന്നത് തന്നോട് ഏറ്റവും സ്നേഹവും സഹായ മനസ്ഥിതിയും പ്രകടിപ്പിച്ച സൈരീറ്റയോട് തന്നെയാണ്. ഏതെങ്കിലും നിലയില്‍ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളൊന്നും നോവലില്‍ പ്രകടമായ പരിഹാസ സ്വരത്തിലുള്ള നിരീക്ഷണങ്ങള്‍ അര്‍ഹിക്കുന്നവരല്ല എന്നത് ശ്രദ്ധേയമാണ്. കാണാതായ മകന്റെ തിരിച്ചു വരവിനു തയ്യാറെടുത്തു ഓരോ ദിനവും അവന്റെ മുറി വൃത്തിയാക്കിയും ഒരുക്കിയും കാത്തിരിക്കുന്ന മമ്മയും സ്നേഹത്തോടെ തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കുന്ന സഹോദരി തകേനയും തൊട്ട് ഹബാ! നൈജീരിയയില്‍ സൌഹൃദവും പ്രണയവുമായി കൂട്ടിനു വരുന്ന ടോസിന്‍, എല്ലാറ്റിനുമുപരി സൈരീറ്റ എന്നിവരൊക്കെ ഉദാഹരണം.

രൂപാന്തരത്തിന്റെ രണ്ടാമൂഴം, മെറ്റാ നരേറ്റീവ്

നോവലിസ്റ്റിന്റെ അപരസ്വത്വമായോ പ്രതിരൂപമായോ കടന്നു വരുന്ന ഇഗോര്‍നി, ഫ്യൂറോയുടെ പാലായനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഒരു റസ്റ്റോറന്റില്‍ വെച്ച് അയാളെ കാണുന്നുണ്ട്. എഴുത്തുകാരനാണ്‌ എന്ന അറിവിലാണ് കുറച്ചു ദിവസം തന്നെ കൂടെ പാര്‍പ്പിക്കാമോ എന്ന ആവശ്യം ഫ്യൂറോ അയാളുടെ മുന്നില്‍ ഉന്നയിക്കുന്നത്. എന്നാല്‍ അയാള്‍ കൈ മലര്ത്തുകയായിരുന്നു. പകരം സഹായം നല്‍കിയതാവട്ടെ സൈരീറ്റയും. രൂപാന്തരക്കഥയിലെ പിടിതരാത്ത അറ്റങ്ങളില്‍ ഒന്ന് ഇഗോര്‍നിയുടെ കാര്യത്തിലേതാണ്. ഫ്യൂറോയുടെ സഹോദരിയുടെ ട്വിറ്റര്‍ കുറിപ്പുകളും മുമ്പ് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞ പേരും വിവരങ്ങളും ചേര്‍ത്തുവെച്ച് അയാള്‍ ഫ്യൂറോയുടെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നു. അത് സാധിക്കുന്ന ഒരേയൊരാള്‍. അതിനയാളെ സഹായിക്കുന്നത് ഇപ്പോള്‍ അയാളിലും സംഭവിച്ച മാറ്റങ്ങളാണ്. നോവലില്‍ വിശദീകരണം ഏതുമില്ലെങ്കിലും രണ്ടാം തവണ ഈ കഥാപാത്രത്തെ നാം കാണുമ്പോള്‍ അയാള്‍ സ്വയം മോര്‍ഫിയൂസ് എന്ന് പരിചയപ്പെടുത്തുന്ന ഒരു സ്ത്രീയായിരിക്കുന്നു. അയാള്‍ തകേനയുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ അവര്‍ക്കിടയില്‍ പൊതുവായി പലതും നിരീക്ഷിക്കുന്നുണ്ട്. നൈജീരിയന്‍ മധ്യ വര്‍ഗ്ഗത്തിന്റെ തകര്‍ച്ചയില്‍ നിന്നുയിര്‍ക്കൊണ്ട ഒരേ വിഭാഗത്തില്‍ പെട്ടവര്‍, എമ്പതുകളിലെയും തൊണ്ണൂറുകളിലെയും എകാധിപത്യങ്ങളിലേക്ക് പിറന്നു വീണവര്‍, ഒരു ഗുണ നിലവാരവുമില്ലാത്ത പ്രൈവറ്റ് സ്കൂളുകളില്‍,അല്ലെങ്കില്‍ ഒട്ടും മെച്ചമല്ലാത്ത പബ്ലിക് സ്കൂളുകളില്‍ പഠിച്ചവര്‍, സര്‍ക്കാര്‍ ശമ്പളക്കാരായ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ ഉണ്ടാവാന്‍ ഭാഗ്യം ചെയ്തവര്‍, നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാവുന്നവര്‍ - അങ്ങനെ. “ഞങ്ങളുടെ എക്കാലത്തെയും അധ്യാപകര്‍ നൈജീരിയയുടെ പരാജയങ്ങളെ കുറിച്ചുള്ള അവരുടെ രൂഡമായ അവമതി ഞങ്ങളിലേക്ക് പകര്‍ന്നു, ഒപ്പം കൊളോണിയല്‍ ഭരണത്തെ കുറിച്ചുള്ള കടുത്ത ഗൃഹാതുരത്വവും. തകേനയുടെ കാര്യത്തില്‍ .. എന്നെ ഉരുവപ്പെടുത്തിയ അതേ വൈരുധ്യങ്ങളാണ് ഞാന്‍ കണ്ടത്. നാണക്കേടും ധിക്കാരവും, പ്രായോഗികതാ വാദവും ലോല ചിന്തകളും, ചിന്താശൂന്യമായ ഹിംസാത്മകതയും മറ്റെല്ലാം മറന്നുള്ള ത്യാഗ ബുദ്ധിയും, ചുവന്നു തുടുക്കലും കറുത്ത തൊലിയും..” തന്നില്‍ സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാവാം സ്ത്രീത്വത്തെ കുറിച്ച് ദീപ്തമായ നിലപാടുകള്‍ ഇഗോര്‍നി/ മോര്‍ഫിയൂസില്‍ ഉരുത്തിരിയുന്നത്. “അവരുടെ (ഫ്യൂറോയുടെ മമ്മ) വിരലുകള്‍ എന്റെ തലമുടിയിലൂടെ നീങ്ങിയപ്പോള്‍ അവരില്‍ നിന്നും മറച്ചുവെക്കുന്ന കാര്യത്തെ കുറിച്ചോര്‍ത്ത് എന്റെയുള്ളില്‍ കുറ്റബോധത്തിന്റെ കഠാരയിറങ്ങി. നോവല്‍ പോയിത്തുലയട്ടെ, ഒരു കഥയും അത് ആസ്വാദ്യകരമാക്കുന്ന മനുഷ്യദുഃഖത്തോളം പോന്നതല്ല... ഫ്യൂറോയുടെ കഥയില്‍ നിന്ന് ഞാന്‍ കുഴിച്ചെടുക്കാന്‍ ആഗ്രഹിച്ച നിക്ഷേപങ്ങള്‍ - ആത്മസ്വത്വത്തിന്റെയും, ആത്മ വഞ്ചനയുടെയും, ഭൂഖണ്ഡപരമായ അപകര്‍ഷ ബോധവും, ഞങ്ങളുടെ മാതാപിതാക്കളുടെ കൊളോണിയല്‍ മാനസിക ഭാരങ്ങളുടെ വികസിക്കുന്ന വലയങ്ങളെയും (widening gyres) , അവയോടൊപ്പം എന്റെ കാപട്യത്തെയും - ഏതാനും ശാന്തമായ വാക്കുകളിലൂടെ തുറന്നു കാട്ടിയ ഒരമ്മയിലൂടെ നശിപ്പിക്കപ്പെട്ടു.” മമ്മ തന്നില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മോര്‍ഫിയൂസ് വീണ്ടും വാചാലനാകുന്നു. “ഒരു സ്ത്രീ ഞാനെന്തായിരുന്നോ അതില്‍ നിന്ന് ഭിന്നമായി എന്നെ നിര്‍വ്വചിച്ചു” എന്ന് അയാള്‍/ അവള്‍ പറയുന്നു. “സ്ത്രീത്വം എന്നത് സവിശേഷമായ ബാധ്യതകളോടെയാണ് സംഭവിക്കുന്നത്‌, അതില്‍ പെട്ടതാണ് ഒരു രണ്ടാം കിട സ്ഥാനം എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക എന്നത്, അതിന്റെ പ്രധാന അടയാളം പുരുഷന്മാരില്‍ നിന്നുള്ള ക്ഷണിക്കപ്പെടാത്ത ലൈംഗിക ശ്രദ്ധയാണ്. എന്റെ പുതിയ വ്യക്തിത്വത്തിന്റെ ഈ വസ്തുത ഞാന്‍ കണ്ടിരുന്നില്ല.. ഒരു സ്ത്രീ സമാധാനത്തോടെ തനിയെ കഴിയുന്നതോ തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കപ്പെടുന്നില്ല. താന്‍ ആഗ്രഹിച്ച സ്ത്രീയാവാന്‍ ഒരിക്കലും കഴിയാത്ത പുരുഷന്റെ കാര്യം കഷ്ടം.” രണ്ടു സ്വത്വങ്ങള്‍ക്കിടയിലുള്ള യുദ്ധത്തില്‍ താന്‍ വശം മാറിയിരുന്നു എന്ന് മോര്‍ഫിയൂസ് തുറന്നു പറയുന്നു. “എന്നെ എന്റെ ഭൂതകാലത്തോട് കെട്ടിയിട്ട ഭ്രാന്തിന്റെ സര്‍പ്പം ഉണ്ടായിരുന്നെങ്കിലും ഞാന്‍ പുരുഷനില നിന്ന് വ്യതിരിക്തയായിരുന്നു, ഭേദിക്കപ്പെട്ടിരുന്നു. ഞാന്‍ ഞാനാരാവണമോ അതായിരുന്നു.” ഇത്തരം മാറ്റങ്ങള്‍ “എല്ലായിപ്പോഴും ഏതെങ്കിലും നിലയില്‍ എവിടെയൊക്കെയോ ആരിലെങ്കിലുമൊക്കെ സംഭവിക്കുന്നുണ്ട്” എന്ന് മറ്റൊരിക്കല്‍ അവള്‍ നിരീക്ഷിക്കുന്നു.

ഫ്യൂറോയുടെ കാര്യത്തില്‍, ഒരു വേള, കൊളോണിയല്‍ ബാധ്യതകളും പാരമ്പര്യവും കറുത്ത വര്‍ഗ്ഗക്കാരില്‍ സൃഷ്ടിക്കുന്ന അപകര്‍ഷം പ്രതിപ്രവര്‍ത്തിക്കുന്ന ഒരാഗ്രഹ ചിന്തയുടെ ന്യായീകരണം കണ്ടേക്കാമെങ്കിലും ഇഗോര്‍നിയുടെ രൂപാന്തരത്തിനു അത്തരം വിശദീകരണങ്ങള്‍ ഒന്നും ആദ്യഘട്ടത്തില്‍ നോവല്‍ മുന്നോട്ടു വെക്കുന്നില്ല എന്നത് ഒരു പരിമിതിയായും തോന്നാം. ആദ്യ സന്ദര്‍ഭത്തില്‍ സ്ത്രീയാവാനുള്ള എന്തെങ്കിലും ചോദന ആ കഥാപാത്രത്തില്‍ ഉള്ളതായി സൂചനയൊന്നുമില്ല. ടോസിനുമായുള്ള അടുപ്പം പോലും ആഗ്രഹിച്ച വിധം പൂര്‍ണ്ണതയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത വിധം കറുത്ത പൃഷ്ടം എന്ന അസാധാരണ പ്രതിഭാസം ഫ്യൂറോയെ മഥിക്കുന്നുവെങ്കില്‍ സമാനമായ ഒരു പ്രശ്നം മോര്‍ഫിയൂസിനും നേരിടാനുണ്ട്. നിറഞ്ഞ മാറും സ്ത്രൈണ ശരീരവും എല്ലാമുള്ള മോര്‍ഫിയൂസിലും വലിയൊരു അത്യസാധാരണത്വമായി അയാളുടെ/ അവളുടെ ലിംഗം മാത്രം ബാക്കിനില്‍ക്കുന്നു. അത് കണ്ടെത്തുക ഒരു രാവിന്റെ പ്രണയ പാശത്തില്‍ ഫ്യൂറോ/ ഫ്രാങ്ക് തന്നെയുമാണ്. നോവല്‍ ആഖ്യാനം മുഴുമിക്കുന്നതും ഇഗോര്‍നിയെന്ന ഫിക് ഷന്‍ എഴുത്തുകാരന്‍ തന്നെയാണ് എന്നിടത്താണ് ആ മെറ്റാ നരേറ്റീവ് തലം വ്യക്തമാകുന്നത്. ഫ്യൂറോ വീട് വിട്ടിറങ്ങിയത്‌ മുതല്‍ ഇരുപത്തിയഞ്ച് ദിവസങ്ങളിലായാണ് നോവലിന്റെ കഥാകാലമെന്നു നമ്മളറിയുന്നതും മോര്‍ഫിയൂസില്‍ നിന്നാണ്. അയാളാണ് ഫ്യൂറോക്ക് മമ്മയും സഹോദരിയുമായുള്ള സമാഗമത്തിന് വഴിയൊരുക്കുന്നതും. “ഫ്യൂറോ, നീയില്ലേ അവിടെ? വന്നു വാതില്‍ തുറക്ക്.” എന്ന മമ്മയുടെ സ്നേഹപൂര്‍ണ്ണമായ വിളിയിലാണ് നോവല്‍ അവസാനിക്കുന്നത്.

സാമൂഹ്യ ചിത്രങ്ങള്‍
മുഖ്യ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന അതെ തീവ്രതയോടെ നടത്തുന്ന മറ്റു നിരീക്ഷണങ്ങള്‍ സാമൂഹികാവസ്ഥയുടെ ശക്തമായ ആവിഷ്കാരം ആയി നോവലിലുണ്ട്. സങ്കര നിറമുള്ള കുഞ്ഞുങ്ങളെ കിട്ടാനായി വെളുത്ത വര്‍ഗ്ഗക്കാരായ ഇഷ്ടക്കാരെ വേട്ടയാടുന്ന ലാഗോസിലെ അഭ്യസ്ത വിദ്യരായ സ്ത്രീകളെ കുറിച്ച് നോവലിലെ നിരീക്ഷണങ്ങള്‍ ഒരു ‘കോമഡി ഓഫ് മാനേഴ്സ്’ സ്വഭാവം ആര്‍ജ്ജിക്കുന്നുണ്ടെന്നു ഹെലന്‍ ഹബീല നിരീക്ഷിക്കുന്നുണ്ട്. കടുത്ത പരിഹാസമുള്ള ഇത്തരം സാമൂഹിക വിമര്‍ശനങ്ങളിലാണ് നോവലിസ്റ്റിന്റെ ശക്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (ബുക്ക് റിവ്യൂ: ദി ഗാര്‍ഡിയന്‍). അവരുടെ വിദ്യാഭ്യാസ യോഗ്യത പോലും തമാശയാണെന്നും സൂചനയുണ്ട്. ലൈംഗിക വിട്ടുവീഴ്ചകള്‍ ഗ്രേഡുകളും പ്രമോഷനും കിട്ടാനുള്ള എളുപ്പവഴികളായ യൂണിവേഴ്സിറ്റി സാഹചര്യങ്ങള്‍ വേണ്ടുവോളം ഉപയോഗപ്പെടുത്തിയവാരാണ് അവരില്‍ പലരും. അമ്മമാരില്ലാത്ത കുട്ടികള്‍ക്കായുള്ള എന്‍. ജി. ഒ. ഫ്യൂറോക്ക് ഡയറക്റ്റര്‍ പദവി വാഗ്ദാനം ചെയ്യുന്നത് വെള്ളക്കാര്‍ തങ്ങളില്‍ പെട്ട ഒരാള്‍ ആവശ്യപ്പെട്ടാല്‍ ഏതു കാര്യത്തിനും കയ്യയച്ചു സംഭാവന നല്‍കും എന്ന ന്യായത്തിലാണ്. ലാഗോസിനെയും അബൂജയെയും താരതമ്യം ചെയ്തു അരിന്‍സെ നടത്തുന്ന നിരീക്ഷണം സാമൂഹത്തിലെ സാമ്പത്തികാവസ്ഥയിലുള്ള അന്തരം പ്രതിഫലിപ്പിക്കുന്നു, “ചോരയിലും വിയര്‍പ്പിലും ഉത്കര്‍ഷേച്ചയിലും സൃഷ്ടിക്കപ്പെട്ടതാണ് ലാഗോസ്. അബൂജ ധനികര്‍ക്കുള്ള കളിസ്ഥലമായി രൂപപ്പെടുത്തിയതാണ്... നൈജീരിയയിലെ ഏറ്റവും മോശപ്പെട്ട ചില ചേരികള്‍ അബൂജയുടെ പ്രാന്ത പ്രദേശങ്ങളില്‍ കണ്ടെത്താം.” ഡ്രൈവര്‍ വിക്റ്റര്‍ എന്ന ‘ഹെഡ് സ്ട്രോങ്ങ്‌’ നിരീക്ഷിക്കുന്നു, “ഞാന്‍ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലും ലാഗോസിലും ടാക്സി ജോലി ചെയ്തിട്ടുണ്ട്, ഘാനയിലും ലൈബീരിയയിലും ഡ്രൈവര്‍ ആയിരുന്നിട്ടുണ്ട്, എന്നാല്‍ ഞാന്‍ കഴിഞ്ഞിട്ടുള്ള ഏറ്റവും മോശം സ്ഥലം ഡാകി ബിയു (അബൂജയില്‍) ആണ്.” വെളുത്തവര്‍ഗ്ഗക്കാര്‍ മനുഷ്യാവകാശങ്ങളെ കൂടുതല്‍ മാനിക്കുന്നവര്‍ ആണെന്നും രാഷ്ട്രീയ അഭയം തേടുന്നവരെ സ്വീകരിക്കുമെന്നും കേട്ടിട്ടുള്ള അയാള്‍ ഒരു നാള്‍ ആരോടും പറയാതെ പോളണ്ടിലേക്ക് പോകുന്നുമുണ്ട്. മറു വശത്ത്‌ “നിങ്ങള്‍ മുന്നോട്ടു വെക്കുന്ന പുസ്തകങ്ങളെല്ലാം വിദേശ മാതൃകകളെ അടിസ്ഥാനപ്പെടുത്തിയതാവുമ്പോള്‍ എങ്ങനെയാണ് എന്റെയാളുകള്‍ ഈ നാട്ടില്‍ ബിസിനസ് നടത്തുക” എന്ന യുഗൂദയുടെ ചോദ്യവും ഉണ്ട്.

ഹാര്‍ ലമിലെ ജീവിത സാഹചര്യങ്ങളില്‍, കേളികേട്ട അമേരിക്കന്‍ സഹിഷ്ണുതയുടെ ‘അനുഭവിക്കുന്നവരുടെ വശത്ത്‌’ (receiving end) നിന്ന് ഇനിയങ്ങോട്ട് പഴയ വിവേചനത്തിന്റെ അരക്ഷിതത്വം മതി എന്ന് വൈരുധ്യപൂര്‍ണ്ണമായ നയം നടപ്പിലാക്കാന്‍ (resegregation)  ശ്രമിച്ചതിനു ശിക്ഷിക്കപ്പെടുന്ന പോല്‍ ബിയാറ്റിയുടെ (The Sellout) ‘മി’യുടെ അനുഭവങ്ങളുടെ ലഗോസിയന്‍ പാരഡി പോലെ പല സന്ദര്‍ഭങ്ങളും നോവലില്‍ അനുഭവപ്പെടുന്നുണ്ട്.  ഹാസ്യ ഭാവനയും പ്രകോപനപരമാംവിധമുള്ള പരിഹാസ വാഞ്ചയും മുറ്റി നില്‍ക്കുന്ന ആവിഷ്കാര രീതിയാണ് ഇഗോര്‍ണി ബെരെറ്റ് അവലംബിക്കുന്നത്. . ദ്വന്ദ്വ വ്യക്തിത്വവും പ്രതിസന്ധികളും എന്ന വിഷയം തന്റെ മുന്‍ കഥകളിലും ബാരെറ്റ് കൈകാര്യം ചെയ്തിട്ടുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഇതിവൃത്ത കേന്ദ്രമായ രൂപാന്തരണം മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ വേണ്ടത്ര ആഴത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല എന്നും ഒട്ടേറെ വാഗ്ദാനം ചെയ്ത ഒരു തുടക്കത്തിനു ശേഷം അത്രയൊന്നും അസാധാരണത്വമില്ലാത്ത പതിവ് ചാലുകളിലേക്ക് നോവല്‍ വീണു പോകുന്നു എന്നും ഭ്രമാത്മക, സര്‍റിയലിസ്റ്റിക് / മാജിക്കല്‍ റിയലിസ്റ്റിക് സാധ്യതകള്‍ ഒന്നും ശ്രദ്ധേയമാം വിധം ശ്രമിച്ചു നോക്കുന്നതേയില്ലെന്നും എല്ലായിടത്തും ഉണ്ടെങ്കിലും പ്രത്യേകിച്ച് മനസ്സുലക്കാനോ വായനക്കാരനെ പിടികൂടാനോ മുഖ്യ കഥാപാത്രത്തിന് കഴിയുന്നില്ല എന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. കാഫ്കയെ ഓര്‍മ്മിപ്പിച്ചു തുടങ്ങുമ്പോഴും ‘കാഫ്ക്കെയസ്ക്’ എന്ന് പറയാവുന്ന ദുരൂഹവും ചങ്കിടിപ്പുണ്ടാക്കുന്നതുമായ അന്തരീക്ഷമോ പ്രമേയപരമായ ആഴമോ നോവലിനില്ല എന്നും ചില വായനക്കരെങ്കിലും നിരീക്ഷിക്കുന്നു.


(കാക്ക ത്രൈ മാസിക, ജൂലൈ - സെപ്തംബര്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 151-158)

To purchase, contact ph.no:  8086126024