Featured Post

Saturday, May 17, 2025

The Doves Necklace by Raja Alem

 പുണ്യ നഗരിയുടെ പെണ്ണെഴുത്ത്.




(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി പുണ്യ നഗരിയുടെ പശ്ചാത്തലത്തില്‍ വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവല്‍ മുന്നോട്ടു വെക്കുന്നത്.)

 

മക്ക ന്യുയോര്‍ക്കാണ്പാരീസാണ്മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍കുടുംബത്തില്‍നിന്ന് ക്രൂസര്‍ എന്ന് പെരുകിട്ടിയ ഒരാളെന്ന നിലയില്‍, ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയിലായിരിക്കുമ്പോള്‍ പാരീസിനെ കൂടെകൊണ്ടുപോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്‌. ഞാന്‍ The Doves Necklace എഴുതിയപ്പോള്‍ അതൊരുതരം വിടവാങ്ങലായിരുന്നു. അത് ഞാന്‍ മക്കയെകുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല, ഒരുപക്ഷെ  മക്കക്കു വേണ്ടിയായിരിക്കാം ഞാനെഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ ... എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നുഅതുകൊണ്ട് ഞാനുണ്ട്.” റജാ ആലം (https://www.youtube.com/watch?v=Xc9dqPr5AiU)

നാഗിബ് മെഹ്ഫൂസ് സാഹിത്യ നോബല്‍ നേടിയതോടെ മുമ്പില്ലാത്ത വിധം ലോക ശ്രദ്ധയാകര്‍ഷിച്ച അറബ് നോവല്‍ സാഹിത്യത്തിന് 2007-ല്‍ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര പുരസ്കാരം (IPAF- International Prize for Arabic Fiction) വന്‍ കുതിപ്പാണ് നല്‍കിയത്. അറബ് ഭാഷയില്‍ എഴുതപ്പെട്ട കിടയറ്റ കൃതികള്‍ ഇന്ന് ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആസ്വാദക ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി2011-ല്‍ഒരു വനിതയായ റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’, മൊറോക്കന്‍ നോവലിസ്റ്റ് മുഹമ്മദ്‌ ആചാരിയുടെ ‘ദി ആര്‍ച്ച്‌ ആന്‍ഡ്‌ ദി ബട്ടര്‍ഫ്ലൈ’ എന്നീ കൃതികള്‍ക്കായി പുരസ്കാരം പങ്കു വെക്കുമ്പോള്‍ അത് മെരിറ്റില്‍ ഏറെ ഒരു ഇരട്ട പരിഭവം തീര്‍ക്കലാണ് എന്ന് വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു- അബു ദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുരസ്കാരത്തിന്റെ അധികൃതരില്‍ ആരോപിക്കപ്പെട്ട സ്ത്രീ എഴുത്തുകാരോടും മാഗ്രെബ് ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരോടും ഉണ്ടെന്നു പറയപ്പെട്ട വിവേചനമായിരുന്നു അവ. എന്നാല്‍ ഈ രണ്ടു ആരോപണങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ മറുപടി ലഭിക്കാന്‍ വായനക്കാര്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ- ഉജ്ജ്വലമായ ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം. അഫ്ഘാന്‍ പ്രതിസന്ധിയുടെയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള കുടുംബ ദുരന്തത്തിന്റെ കഥ പറയുന്ന മുഹമ്മദ്‌ ആചാരിയുടെ പുസ്തകത്തേക്കാള്‍ ഏറെ വിവാദങ്ങള്‍ക്കും ഫത്‌വകള്‍ക്കും സ്വാഭാവികമായും ഇടനല്‍കിയത് വിഷയത്തിന്റെ സ്ഫോടനാത്മക സ്വഭാവം കൊണ്ടും പശ്ചാത്തലത്തിന്റെ ഗുരുതര സംവേദനത്വം കൊണ്ടും സര്‍വ്വോപരി മോറോക്കൊയെക്കാള്‍ പതിന്മടങ്ങ്‌ യാഥാസ്ഥിതികമാന് സൌദി അറേബ്യ എന്നത് കൊണ്ടും പൊള്ളുന്ന തരത്തിലുള്ള റജാ ആലമിന്റെ ബ്രകൃഹദ് കൃതി തന്നെയായതു സ്വാഭാവികം. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് ‘ദി ഡോവ്സ് നെക്ക് ലെസ്’ മുന്നോട്ടു വെക്കുന്നത്.

 

പുണ്യ നഗരിയുടെ പരിസരം

 “ഈ പുസ്തകത്തെ മൊത്തമായെടുത്താല്‍ നിങ്ങള്‍ക്ക് തീര്‍ച്ചപറയാവുന്ന ഒരേയൊരു കാര്യം എവിടെയാണ് ജഡം കണ്ടെത്തിയത് എന്നത് മാത്രമായിരിക്കും.” റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന നോവലിന്റെ ആദ്യവാചകം നമുക്കിങ്ങനെ വായിക്കാം. ആഖ്യാതാവ് ‘പല ശിരസ്സുകളുള്ള പാത’ (The Lane of Many Heads- Abu al Roos)വിശുദ്ധ മക്കയിലെ ദരിദ്രവിഭാഗക്കാര്‍ പാര്‍ക്കുന്ന ഇടുങ്ങിയ ഒരു തെരുവാണ്. ‘രണ്ടു വീടുകള്‍ക്കിടയിലെ വിള്ളലില്‍’ കാണപ്പെട്ട നഗ്ന യുവതിയുടെ പ്രേതമാണ്‌ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ ഒരു മര്‍ഡര്‍ മിസ്റ്ററിയുടെ സുഗമവായന പ്രതീക്ഷിച്ച് ആരും പുസ്തകത്തെ സമീപിക്കേണ്ടതില്ലെന്നു ആദ്യ വാചകം തന്നെ വായനക്കാരന് മുന്നറിയിപ്പ് നല്‍കുകയാണ്. വീഴ്ചയില്‍ പറ്റിയ പരിക്ക് കാരണം ആളെ തിരിച്ചറിയുക എന്നത് ഏറെ ദുഷ്കരമായിട്ടുണ്ട്; ഒപ്പം എന്തെങ്കിലും വിവരം നല്‍കാനായേക്കാവുന്ന, കൂടിനില്‍ക്കുന്നവരുടെ മൌനവും. തുടര്‍ന്നു നടക്കുന്ന നടപടികളില്‍ വിരലടയാളങ്ങളോ മറ്റു സൂചകങ്ങളോ കണക്കിലെടുക്കപ്പെടാതെ, കുറ്റാന്വേഷണത്തിന്റെ ബാലപാഠങ്ങള്‍ പോലും പരിഗണിക്കപ്പെടാതെ, സെല്‍ ഫോണില്‍ നിരന്തരം മുഴങ്ങുന്ന സ്ത്രീ ശബ്ദവുമായി അന്വേഷകന്‍ അലസ വാചകമടിയിലാണ്. മുറുമുറുക്കുന്ന ആളുകളെ അയാള്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്: മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കാനാവുന്നവര്‍ ചുരുങ്ങിയത് ഒരു വര്‍ഷക്കാലത്തെക്കെങ്കിലും നിയമക്കുരുക്കില്‍ പെട്ടുപോകും. എന്നാല്‍ ഡിറ്റക്റ്റീവ് നാസര്‍ അത്ര മോശക്കാരനുമല്ല. “ഒരു പ്രേതത്തിനു മേലുള്ള ഒരു തുള്ളി വിയര്‍പ്പ് മണത്തറിയാന്‍ കഴിയുന്നവന്‍” എന്നും “വിധിനാളില്‍ ട്രംപെറ്റ് മുഴക്കുന്ന പ്രധാന മാലാഖ” എന്നുമൊക്കെ അയാള്‍ വിവരിക്കപ്പെടുന്നുണ്ട്. ഈ കേസില്‍ പക്ഷെ അയാള്‍ ഇരയുടെ വീട്ടില്‍ അന്വേഷണം നടത്തുകയോ മറ്റോ ചെയ്യുന്നില്ല. പകരം തന്റെ ഓഫീസില്‍ കാത്തിരിക്കുന്നു, “ഒരോ ദിനവും ഇതുപോലെ ഡസന്‍ കണക്കിന് കേസുകള്‍ വന്നു- ഒന്നുകില്‍ കൊലയില്‍ മുദ്രവെക്കപ്പെട്ടത്‌, അല്ലെങ്കില്‍ ബലാല്‍ക്കാരത്തില്‍ വലിച്ചു തുറക്കപ്പെട്ടത്‌- എല്ലാം ഒടുവില്‍ തണുത്തുപോകും, ‘തിരിച്ചറിയപ്പെടാത്തത് എന്ന് സംശയിക്കപ്പെടുന്നത്’ എന്ന കുറിപ്പോടെ.” ഈ തണുപ്പന്‍ മട്ടിന്റെ അടിസ്ഥാനം ഒരു ലളിത യുക്തിയാണ്: ‘പല ശിരസ്സുകളുള്ള പാത’ സൌദി അറേബ്യയുടെ ഹൃദയഭൂമിയായ മക്കയിലാണ്; ഇവിടെ ഒരു സ്ത്രീയുടെ മാനം എന്നത് കുടുംബത്തിന്റെ അന്തസ്സുമായി അഭേദ്യ ബന്ധത്തിലാണ്; ഒരാളും ആ ജഡത്തെ തിരിച്ചറിയില്ല; അങ്ങനെ ഒരയല്‍ക്കാരന്റെ അന്തസ്സിനെ ചവിട്ടി മെതിക്കില്ല. ഇവിടെ ഒരു സ്ത്രീ മാനം കെട്ട നിലയില്‍ പെരുമാറുന്നതിനേക്കാള്‍- ജീവനോടെയായാലും അല്ലെങ്കിലും നഗ്നയായി കാണപ്പെടുക- ചെറിയ കുറ്റമാണ് ഒരു കൊലപാതകം.

 

കൊലപതകിയെയോ കൃത്യത്തിനു പിന്നിലെ ഉദ്ദേശത്തെയോ കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം കൊലപാതകത്തിന്റെ അന്ന് രാത്രി കാണാതായ, അയല്‍വാസികളും കൂട്ടുകാരികളുമായിരുന്ന രണ്ടു യുവതികളിലേക്ക് ഡിറ്റക്റ്റീവ് നാസര്‍ അല്‍ ഖഹ്ത്താനിയുടെ ശ്രദ്ധ പതിയുന്നു. അവരിലൊരാളാണോ ഇരയെന്ന് സ്വാഭാവികമായും അയാള്‍ സംശയിക്കുന്നു. അയല്‍വാസിയായ വിചിത്ര സ്വഭാവക്കാരന്‍ യൂസുഫിന്റെ പ്രണയമായിരുന്ന, ‘പല ശിരസ്സുകളുള്ള പാത’യിലെ ടൈം ബോംബ്‌’ എന്ന് ഒരു കഥാപാത്രം വിവരിക്കുന്ന, വീട് മുഴുവന്‍ കരികൊണ്ടുള്ള ചിത്രങ്ങള്‍ വരച്ചുവെച്ച അസ്സയാണോ അത്? അല്ലെങ്കില്‍, കുറ്റാന്വേഷകനു ആണ്ടു മുങ്ങാനും ഒരു വേള ഭ്രമിച്ചു വശാകാനും പാകത്തില്‍, തെറാപ്പിസ്റ്റ് ആയ ജര്‍മ്മന്‍ കാമുകന് അയച്ചതാവാന്‍ ഇടയുള്ള പ്രണയാര്‍ദ്രമായ ഒട്ടേറെ ഇ മെയില്‍ സന്ദേശങ്ങള്‍ വിട്ടുവെച്ചു അപ്രത്യക്ഷയായ സ്കൂള്‍ അധ്യാപിക ആയിഷയാണോ അത്? കൃത്യമായി പറയാനാവുക എല്ലാമറിയുന്ന ആഖ്യാതാവായ (omniscient narrator) ‘പല ശിരസ്സുകളുള്ള പാത’ക്ക് തന്നെയാണ്:  “മക്കയ്ക്ക് ഒരിക്കലും ഉറക്കം ഉണരേണ്ടതില്ല, കാരണം അവള്‍ ഒരിക്കലും ഉറങ്ങുന്നില്ല. അവള്‍ സ്വപ്നം കാണുന്നതേയുള്ളൂ, പ്രാര്‍ത്ഥനകളെയും പ്രദക്ഷിണം വെക്കുന്ന തീര്‍ഥാടകരുടെ കാലടി ശബ്ദത്തെയും.” എന്നാല്‍ മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെ പിന്തുടരുന്നതിലാണ് തനിക്കു താല്‍പര്യമെന്ന് ‘പാത’ ദുരൂഹനാകുന്നു. “ഞാന്‍ നിങ്ങളോട് പറഞ്ഞു ഈ കഥ ഒരു ജഡത്തോടെയാണ് തുടങ്ങുകയെന്ന്, എന്നാല്‍ ഇതെന്റെ കഥയായതു കൊണ്ട് ജഡത്തെ തല്‍ക്കാലം മാറ്റിവെക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയും ജീവിച്ചിരിക്കുന്നവരെ തന്നെ പിന്തുടരാം എന്നിരിക്കെനമുക്കിപ്പോള്‍ മരിച്ചവരെയോര്‍ത്തു വിഷമിക്കാതിരിക്കാം,.” ഇത്തരം ഒരു നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവിലൂടെയും (unreliable narrator) വേറെയും കഥാപാത്രങ്ങളുടെയും വീക്ഷണ കോണുകളിലൂടെയും  തുടര്‍ന്നുള്ള അഞ്ഞൂറോളം പുറങ്ങളിലായി ഇരയുടെ, ‘പാത’യുടെ, ചുറ്റുവട്ടങ്ങളുടെ, അന്തേവാസികളുടെ, വിശുദ്ധ നഗരത്തിന്റെ, പുണ്യ കേന്ദ്രമായ കഅബയുടെ, എന്ന് തുടങ്ങി ആഖ്യാനവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും എല്ലാത്തിന്റെയും ചരിത്രത്തിലേക്കും നിഗൂഡതകളിലേക്കും ഇരുണ്ട രഹസ്യങ്ങളിലേക്കും ദിനം പ്രതി അറ്റമില്ലാത്ത ചുഴിപോലെ വിശുദ്ധ കഅബയെ ചുറ്റിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ പാപമോചനാര്‍ഥികളിലേക്കും നോവല്‍ ചുഴിഞ്ഞു പോകുന്നു. മക്കയെ “ഒരു പ്രാവ്, അതിന്റെ കഴുത്തില്‍ മനുഷ്യകുലത്തിന്റെ വര്‍ണ്ണരാജികളെ മുഴുവന്‍ വെല്ലുന്ന നിറങ്ങളിലുള്ള വരകളുണ്ട്” എന്ന് നോവലില്‍ വിവരിക്കുന്നുണ്ട്. റജാ ആലം അഭിമുഖത്തില്‍ പറയുന്നത് ഇതോടു ചേര്‍ത്തു വായിക്കാം: “മക്ക ന്യു യോര്‍ക്ക് ആണ്, പാരീസ് ആണ്, മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍, കുടുംബത്തില്‍ നിന്ന് ‘ക്രൂസര്‍’ എന്ന് പേരുകിട്ടിയ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയില്‍ ആയിരിക്കുമ്പോള്‍ പാരീസിനെ കൂടെ കൊണ്ടു പോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്. ഞാന്‍ ‘ദി ഡോവ്സ് നെക്ക് ലേസ് എഴുതിയപ്പോള്‍ അതൊരു തരം വിട വാങ്ങല്‍ ആയിരുന്നു. അത് ഞാന്‍ മക്കയെ കുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചു കൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണെഴുതുന്നത് എന്നെനിക്കറിയില്ല, ഒരു പക്ഷെ മക്കയ്ക്ക് വേണ്ടിയായിരിക്കാം ഞാന്‍ എഴുതുന്നത്‌. ഒരു പക്ഷെ മക്കയായിരിക്കാം എന്നിലൂടെ എഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മാറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ.”

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം മുതല്‍, മതം, സ്ത്രീ, കുടുംബം, നഗര വികസനം, തുടങ്ങിയ നമ്മുടെ കാലഘട്ടത്തിന്റെ എല്ലാ പ്രശ്നങ്ങളെയും ആ കഥകളുടെ അരങ്ങായിത്തീരുന്ന നഗരത്തിന്റെ ശബ്ദത്തിലൂടെ റജാ ആലം സമീപിക്കുന്നുണ്ട്: പ്രണയത്തിന്റെ, ഭ്രാന്തിന്റെ, സമചിത്തതയുടെ, പുരുഷന്റെ, പീഡകന്റെ, ഇരയുടെ കഥകള്‍. സ്ത്രീയെ തകര്‍ന്നവളായും ശക്തയായും അത് അവതരിപ്പിക്കുന്നു. അത് ജീവിതത്തില്‍ നിന്നുള്ള കഥകള്‍, ജീവിതത്തെ കുറിച്ചുള്ള കഥകള്‍ കണ്ടെത്തുന്നു.

“എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നു, അതുകൊണ്ട് ഞാനുണ്ട്. ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു, ജീവിതം സുന്ദരമാണ് എന്ന് വിശ്വസിക്കുന്നു. നമുക്ക് എല്ലാ നാശങ്ങളുടെയും പ്രതിബിംബങ്ങള്‍ക്കിടയിലും സൌന്ദര്യം കണ്ടെത്താനാകും. ജീവിതം എന്നെ ത്രസിപ്പിക്കുന്നു, അതിനെ കുറിച്ചാണ് എനിക്ക് എഴുതാനുള്ളത്, ഈ അത്ഭുതത്തെ കുറിച്ച്.” (https://www.youtube.com/watch?v=Xc9dqPr5AiU)

ഹിംസാത്മകമാകുന്ന സ്ത്രീ വിരുദ്ധത

സ്ത്രീവിദ്വേഷംഹിംസാത്മകതയുടെ വിശദീകരണമേതുമില്ലാത്ത പുരുഷ വിസ്ഫോടനങ്ങള്‍അടിമുടി മൂടിയ വസ്ത്രങ്ങളില്‍ വീര്‍പ്പുമുട്ടുന്നരക്ഷാമാര്‍ഗ്ഗം തേടുന്ന സ്ത്രീകള്‍ - ‘പാത’യുടെ കഥകളില്‍ പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കുന്ന മാതൃകകള്‍ ഇവയാണ്. സ്ത്രീകള്‍ വാതിലുകള്‍ക്ക് പിറകില്‍ അദൃശ്യരും ശബ്ദമില്ലാത്തവരും ആയി ചരിക്കുന്നു. അവര്‍ വെറുക്കപ്പെട്ടവരാണ്ചകിതരും വിസ്മൃതരുമാണ്. എന്നാല്‍ അസ്സ തന്റെ കരികൊണ്ടെഴുതിയ ചിത്രങ്ങളില്‍ വിമോചന സ്വപ്‌നങ്ങള്‍ വരച്ചുവെക്കുന്നു. പെണ്ണുടലിന്റെ മൂല്യം വിളംബരപ്പെടുത്തുന്നു. ആയിഷയുടെ ഇ മെയിലുകള്‍ ആവട്ടെജീവിതേച്ഛയെ വെളിപ്പെടുത്തുകയും ലൈംഗിക ചോദനകളെ മറയില്ലാതെ ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ പ്രകോപനകരമായിരിക്കുന്നു. ഇ മെയിലുകളിലൂടെ കടന്നു പോകുന്ന അന്വേഷകന്‍ ചിന്തിക്കുന്നുണ്ട്: “അവളെ മരണ ശിക്ഷക്ക് വിധേയയാക്കേണ്ടതുണ്ട്.” ആയിഷ എന്ന പദത്തിന്റെ അര്‍ഥം ജീവസ്സുള്ളത് എന്നതാണെന്ന് നോവലില്‍ പലവുരുവിശേഷിച്ചും അവസാന ഭാഗങ്ങളില്‍സൂചിതമാകുന്നുമുണ്ട്. ഉടുപുടവയില്ലാതെ കാണപ്പെട്ടതിനു സഹോദരിയെ പിതാവ് തലക്കടിച്ചു കൊല്ലുന്നത്‌ കാണേണ്ടിവന്ന ബാല്യ സ്മൃതിയുണ്ട് നാസറിന്. പിതാവും മകളും തമ്മില്‍ ഉരിയാടുകയുണ്ടായില്ല, ഏതു സാഹചര്യത്തിലാണ് അവള്‍ ആ രൂപത്തില്‍ വീട്ടിലെത്തിയത് എന്ന് ചോദ്യമുണ്ടായില്ല, ഒരു കോഫി പാത്രം കൊണ്ട് മിന്നല്‍ വേഗത്തില്‍ തലയ്ക്കു നല്‍കപ്പെട്ട പ്രഹരം മാത്രം. കുടുംബ ബന്ധുവായ ഒരു സ്ത്രീ അധികൃതരോട് വസ്തുതുതകള്‍ വെളിപ്പെടുത്തിയെങ്കിലും മരണകാരണം ആസ്തമ കൂടിയത് എന്ന് രേഖപ്പെടുത്തപ്പെട്ടു. പിതാവ് മകളെ കൊന്നതല്ല, അയല്‍വാസികള്‍ മകളെ നഗ്നയായി കണ്ടതിന്റെ നാണക്കേടാണ് കുടുംബത്തിന്റെ ബാധ്യതയായതും. ഉമ്മു അല്‍ സഅദിന്റെ നാലു ആങ്ങളമാര്‍ സ്വത്തു വിഭജനം ഒഴിവാക്കാന്‍ അവളെ അറയില്‍ പൂട്ടിയിടുകയും ആപ്പിള്‍ കഷണങ്ങള്‍ മാത്രം നല്‍കി കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നു. മരിച്ചുവെന്ന ധാരണയില്‍ തെരുവുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുന്ന ഉടലില്‍ നിന്ന്,  ആങ്ങളമാര്‍ ഒരിക്കലും നോക്കാനിടയില്ലെന്നു ഉറപ്പുള്ള കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ഉമ്മയുടെ ആഭരണങ്ങളുമായി രക്ഷപ്പെടുന്ന ഉമ്മു അല്‍ സഅദ് ആയുസ്സിന്റെ ബലം കൊണ്ട് അതിജീവിക്കുന്നു.

 

അസ്സയും ആയിഷയും തമ്മിലുള്ള രാഗ ദ്വേഷ ബന്ധങ്ങളുടെ കെട്ടുപാടുകള്‍ നോവലിലെ ഏറ്റവും മനോഹരമായ ധാരയാണെങ്കിലും, മുഖ്യ ആഖ്യാതാവായ ‘പല ശിരസ്സുകളുള്ള പാത’യെ പോലെത്തന്നെ അനേകം കൈവഴികളും അത്രമേല്‍ വഴിത്തെറ്റുകളും ഇതിവൃത്ത ഘടനയെ സങ്കീര്‍ണ്ണമാക്കുന്നത് കൊണ്ട് ഏകാഗ്രതയുടെ ഒരു പ്രതീതി പോലും വായനക്കാര്‍ക്ക് വഴികാട്ടുന്നില്ല. “തുര്‍ക്കി മദാമ്മമാരുടെ, അനാഥരുടെ, ഓട തൂപ്പുകാരുടെ, ഇളക്കിമാറ്റാവുന്നതോ അല്ലാത്തതോ ആയ കാലുകളുള്ള ബൊമ്മളുടെ, പൂര്‍വ്വികരെ കുറിച്ചോ അഴുകിയ മാംസത്തെ കുറിച്ചോ ഉള്ള വാര്‍ത്താ പത്ര ലേഖനങ്ങളുടെ, മൂടുപടമിട്ട സത്വങ്ങളുടെയോ സ്വപ്നാടകരുടെയോ കഥകളുടെ, ഉന്മാദത്തിന്റെ വക്കിലുള്ള കഥാപാത്രങ്ങളുടെ അതിപ്രസരം മൂലം – നാസറിന് പോലും ‘ഏതാണ് യഥാര്‍ത്ഥം, ഇതാണ് മിഥ്യ എന്ന് പറയാനാവാത്ത’ അവസ്ഥയായിരുന്നു- അത് പലപ്പോഴും കുഴഞ്ഞുപോകുന്നു. ഒരു നിഗൂഡ ഏലസ്സും നഷ്ടപ്പെട്ട താക്കോലും സുതാര്യമല്ലാത്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും കൂടി ഇതോടൊക്കെ ചേര്‍ന്ന് വരുമ്പോള്‍ വിശദാംശങ്ങളുടെ സമ്പന്നത സംവേദനത്തിന് അമിതഭാരമാകാതെ വയ്യ.” എന്ന് നിരീക്ഷിക്കപ്പെട്ടത് കൃത്യമാണ് (https://www.nyjournalofbooks.com/book-review/doves). എന്നാല്‍ ഇത്തരം തീക്ഷ്ണമായ കഥകള്‍ അവയുടെ സാകല്യത്തില്‍ പകര്‍ന്നു നല്‍കുന്ന അനുഭവ മണ്ഡലം തന്നെയാണ് വിശുദ്ധ നഗരത്തിന്റെ കാണാപ്പുറങ്ങളുടെ, വിശേഷിച്ചും പെണ്‍സഹന പര്‍വ്വങ്ങളുടെ അറിയപ്പെടാത്ത ലോകത്തിലേക്കുള്ള നിഴലും വെളിച്ചവുമാകുന്നത്. ഒരു ചലചിത്രകാരന്റെ/കാരിയുടെ കയ്യിലെ ആ ‘അനിര്‍വ്വചിത ഘടകത്തെ (Mise-en-scène) പോലെ അവയോരോന്നും പ്രത്യേകത്തില്‍ കണ്ണിചേരാന്‍ മടിക്കുമ്പോള്‍ സാമാന്യത്തില്‍ തീവ്രമായി പരസ്പരം സംവദിക്കുന്നു. ഇരയുടെ വസ്തുനിഷ്ഠ വിവരങ്ങള്‍, കാണാതായ ആയിഷയുടെ പാലായനം, കുറ്റാന്വേഷകന്റെ ആത്യന്തിക കണ്ടെത്തലുകള്‍ തുടങ്ങിയവയൊക്കെ നോവലിന്റെ ആദ്യ വാചകത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേ സമയം, ഇതിവൃത്ത ധാരകളിലെ ഈ അത്യാധിക്യം ആധുനിക ഇസ്ലാം നേരിടുന്ന സംഘര്‍ഷങ്ങള്‍, വിശേഷിച്ചും സ്ത്രീയുടെ അവസ്ഥയെന്ന കേന്ദ്ര പ്രമേയം, നിരീക്ഷിക്കുന്നതില്‍ നോവലിസ്റ്റിന്റെ ശ്രദ്ധയെ ബാധിക്കുന്നില്ല. പുറമേക്കാര്‍ക്ക് ഉള്ളതിലുമേറെ വിലക്കുകള്‍ നേരിടേണ്ടി വരുന്ന, ജനാലക്കല്‍ പോലും മുഖം വെളിയില്‍ കാണിക്കാനാവാത്ത മക്കയിലെ സ്ത്രീജീവിതം, ഖുറാനും അനുബന്ധ മത ഗ്രന്ഥങ്ങളും ഒഴിച്ചുള്ള പുസ്തകങ്ങള്‍ പോലും വിലക്കപ്പെട്ട അവസ്ഥ, നെയില്‍ പോളിഷോ വര്‍ണ്ണ റിബ്ബനുകളോ മുത്തുമാലയോ ഉപയോഗിക്കാനാവാത്ത അലങ്കാര നിഷേധങ്ങള്‍, പുരുഷ രക്ഷാധികാരിയോടൊപ്പമല്ലാതെ യാത്രാനുമതിയില്ലായ്ക, പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കൊഴിച്ചു പര്‍ദ്ദയില്‍ പോലും ഫോട്ടോ എടുക്കാനുള്ള വിലക്ക്- എല്ലാം ചേര്‍ന്ന് സ്ത്രീയെ തനിക്കു തന്നെയും ഒരു പ്രേത സാന്നിധ്യമാക്കി തീര്‍ക്കുന്നു. ആദ്യ രാത്രിയില്‍ മുഖമില്ലാതെ ബന്ധപ്പെടെണ്ടി വരുന്ന അസ്സയുടെ ചിത്രം നോവലിലുണ്ട്: “തന്റെ അബായ ഊര്‍ന്നുപോയത് അവള്‍ക്കു പ്രശ്നമായിരുന്നില്ല, എന്നാല്‍ അവള്‍ തന്റെ മുഖാവരണത്തില്‍ മുറുകെ പിടിച്ചു. അയാള്‍ മുഖമില്ലാത്ത ഒരു ഉണ്മയോട് ലൈംഗിക ബന്ധം നടത്തുകയായിരുന്നു. അയാള്‍ക്കതിന്റെ ആകൃതിയെ സങ്കല്‍പ്പിക്കാനേ കഴിഞ്ഞില്ല- ഒരു എട്ടു വയസ്സുകാരിയെന്ന നിലയിലെ അസ്സയുടെ രൂപത്തെമാത്രമല്ലാതെ, അന്നാണ് അയാള്‍ ഒടുവില്‍ അവളുടെ മുഖം കണ്ടിരുന്നത്‌.” ഒരു ഉപഗ്രഹ ടി. വി. യുടെ സഹായമില്ലാതെ ഈ പെണ്‍കുട്ടികളെങ്ങനെയാകും സ്വപ്‌നങ്ങള്‍ ഉരുവപ്പെടുത്തുകയെന്നു അവര്‍ ഉറങ്ങുന്ന ഘട്ടത്തില്‍ അവരുടെ കണ്‍പോളകള്‍ വിടര്‍ത്തി പരിശോധിക്കണമെന്ന് ഒരു കഥാപാത്രം വിസ്മയിക്കുന്നുണ്ട്.

ആഖ്യാന സ്വരങ്ങളിലെ വ്യക്തിമുദ്രകള്‍

നോവല്‍ ഉപയോഗപ്പെടുത്തുന്ന വ്യത്യസ്ത ആഖ്യാന സ്വരങ്ങള്‍ ശൈലീപരമായും ഭിന്നമാണ്‌ എന്ന് വ്യക്തമാണ്. അസ്സയോടുള്ള ആജീവനാന്ത പ്രണയമാണ് യൂസുഫിന്റെ പെരുമാറ്റങ്ങളിലെ വൈചിത്ര്യങ്ങളെ നിര്‍വചിക്കുന്നതെങ്കില്‍ അയാളുടെ ഡയറിക്കുറിപ്പുകളിലെ ഭാഷ ഒരു ദുരന്ത പ്രണയത്തിനും ഉന്മാദത്തിനും ചേരും വിധം കാവ്യാത്മകവും സ്വപ്ന ബിംബങ്ങള്‍ നിറഞ്ഞതുമാണ്. “എന്റെ തൂലികാനാമം യൂസുഫ് ഇബ്ന്‍ അനാഖ്, കടലാഴങ്ങളില്‍ നിന്ന് മത്സ്യങ്ങളെ പറിച്ചെടുത്ത് സൂര്യന്റെ കണ്ണില്‍ അവയെ ഉണക്കി വറുത്തെടുക്കുന്നവന്‍, എന്റെ ശിരസ്സില്‍ നിന്ന് ഞാനയക്കുന്ന സാര്‍ത്ഥവാഹക സംഘങ്ങള്‍ക്ക് എന്റെ പാദങ്ങളിലെത്താന്‍ ദിവസങ്ങളെടുക്കും, അവിടെ അവ കണ്ടെത്തും, എന്നെ ശല്യം ചെയ്യുന്നതില്‍ നിന്ന് പിഴുതു മാറ്റാന്‍ ഞാനയച്ച ഈച്ചകള്‍ യഥാര്‍ത്ഥത്തില്‍ ചെന്നായകള്‍ ആണെന്ന്. ഞാനാണ് നോഹയുടെ പ്രളയത്തെ അതിജീവിച്ച ആ ഒരാള്‍. അതെന്റെ അരക്കെട്ടു വരെ പോലും വന്നിരുന്നില്ല. ഞാനാണ് കാലങ്ങളിലൂടെ സഞ്ചരിക്കുകയും ഇസ്രയേല്യരെ മരുഭൂവില്‍ കണ്ടെത്തുകയും ചെയ്തയാള്‍, ഒരു മലയുടെ വലിപ്പമുള്ള ശിലയെ ഉയര്‍ത്തിയവന്‍, അവരെ സംരക്ഷിക്കാന്‍ മോശെ ദൈവത്തോട് പ്രാര്‍ഥിച്ചില്ലായിരുന്നെങ്കില്‍ അതവരെ ചതച്ചരച്ചേനെ.ആ ശിലക്ക് ഒറ്റ നിമിഷം കൊണ്ട് തുള സൃഷ്ടിക്കപ്പെടുകയും അതെന്റെ കഴുത്തില്‍ ഒരു വലയം പോലെ വീഴുകയും ചെയ്തു. ഉമ്മുല്‍ ഖുറാ പത്രത്തില്‍ ഞാനെഴുതിയ കോളം എന്റെ പേരിന്റെ ഉടമ അവാജ് ബിന്‍ അനാഖിനുള്ള അര്‍ച്ചനയാണ്.” തെരുവിന്റെ ആഖ്യാനത്തില്‍ മാജിക്കല്‍ റിയലിസത്തിന്റെയും നോയിറിഷ് പരുക്കന്‍ ശൈലിയുടെയും മിശ്രണം പ്രകടമാണെന്നും മുറകാമി, ബോലാനോ, ഉംബെര്‍ട്ടോ എക്കോ, ബോര്‍ഹെസ്, പോല്‍ ആസ്റ്റര്‍ തുടങ്ങിയവരുടെ സ്വാധീനം റജായുടെ ശൈലിയിലുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (https://thinkaboutreading.wordpress.com/2017/06/18/the-doves-necklace/). ഇസ്ലാമിക് മിത്തോളജിയിലും  സംസ്കൃതിയിലും വേരുകളുള്ള പ്രതീകാത്മകത പാശ്ചാത്യ വായനക്കാര്‍ക്ക് അത്ര സുപരിചിതമായി അനുഭവപ്പെടാനിടയില്ല എന്ന നിരീക്ഷണവും ഉണ്ട്: “.. ഏറെ സ്വപ്നങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഞാന്‍ പ്രലോഭിപ്പിച്ചു വരുത്തിയ ആളുകള്‍.. അവരുടെ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും വിട്ടു പോരുകയും ഇവിടെ ഈച്ചകളെ പോലെ ആര്‍ക്കുകയും ചെയ്യുന്നു.. (അവര്‍) എന്റെ രക്തം ഊറ്റിക്കുടിക്കുമ്പോള്‍ ഞാന്‍ അവരുടെ ജീവനെയും സ്വപ്നങ്ങളെയും വിഴുങ്ങുന്നു, ഞാന്‍ ദുഷ്ടനായ ഒരു കിഴവനാണ്. ഞാനവരുടെ യുവത്വം സ്വന്തമാക്കുകയും എന്റെ അഴുകിയ ജീര്‍ണ്ണത പകരം നല്‍കുകയും ചെയ്യുന്നു.” ആയിഷയുടെ ഈ മെയില്‍ ആഖ്യാന ഭാഗങ്ങളില്‍ റജാ ആലമിന്റെ ശൈലി അങ്ങേയറ്റത്തെ ലൈംഗിക രഹസ്യാത്മകതയും വിവേചനവും നിലനില്‍ക്കുന്ന സമൂഹത്തിന്റെ സ്വാഭാവിക ചോദനകളുടെ ബഹീര്‍സ്ഫുരണം പോലെ ഏറെ ആസക്തിദ്യോതകമായ (sensual) ഭാഷയിലാണ്. “അയാളുടെ മന്ത്രണങ്ങള്‍ എനിക്കങ്ങു മനസ്സിലാകുന്നില്ല. “പുരുഷന്മാര്‍ നിന്റെ ചുണ്ടുകളെ ചുംബിക്കുന്നത് സ്വപ്നം കണ്ടേക്കാം, എന്നാല്‍ ഈ പാദങ്ങള്‍ക്കപ്പുറം ഒന്നിനെയും സ്വപ്നം കാണാന്‍ എനിക്ക് ധൈര്യമില്ല. എന്റെ മുഖത്തിനു മേല്‍ കഴുകിക്കൊണ്ട് എന്റെ ചുണ്ടുകള്‍ക്ക് മുകളില്‍ പായുന്ന നിന്ന്റെ പാദം.” ഇയാളുടെ അതീവ ഗതികേട് ആസ്വദിച്ചു പോകുന്നതിനു ദൈവം എന്നെ ശിക്ഷിക്കുമെന്ന ഭയത്തില്‍ ഞാന്‍ ഞെട്ടിത്തരിക്കുന്നു. എന്റെ പാദത്തിനു മുകളിലേക്ക് ഒന്നിനെയും കാമിക്കാന്‍ ധൈര്യപ്പെടാത്ത ഇതേ മനുഷ്യന്റെ.” ഒരേ സമയം തങ്ങളുടെ ലൈംഗിക ചോദനകളില്‍ അഭിരമിച്ചു പോകുക, ഒപ്പം പരമ്പരാഗത മൂല്യ വിചാരം ഉത്പാദിപ്പിക്കുന്ന കുറ്റബോധത്തിന്റെ പിടിയില്‍ പെട്ട് പോകുകയും ചെയ്യുക – കുറിപ്പുകളില്‍ നാസറിന് അനുഭവപ്പെടുന്ന ഈ ‘വിശുദ്ധ കന്യക/ വേശ്യ’ സംത്രാസം (Madonna/whore complex) വിശുദ്ധ നഗരിയില്‍ നിന്ന് വിലക്കപ്പെട്ട ഉടല്‍ ചോദനകളിലേക്കും തിരിച്ചും ഇടറിനീങ്ങുന്ന മനോനിലയെ വെളിപ്പെടുത്തുന്നു.

നോവലിന്റെ പശ്ചാത്തലം സമകാലികമാണെങ്കിലും ഉടനീളം മായികമായ ആ ബൈസന്റൈന്‍ അന്തരീക്ഷ പരിസരം നിലനിര്‍ത്തിയിട്ടുണ്ട് എന്നും കാതറിന്‍ ഹാള്‍സ്ആദം താലിബ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സൂക്ഷ്മ ഇംഗ്ലീഷ് വിവര്‍ത്തനം അത് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (https://www.wordswithoutborders.org/book-review/raja-alems-the-doves-necklace - Lori Feathers). മുഖ്യ ആഖ്യാതാവ് നേരത്തെ സൂചിപ്പിച്ച പോലെ ഒരു തെരുവാണെങ്കിലും കഥ മുന്നോട്ടു പോകുമ്പോള്‍ ഈ ആഖ്യാനസ്വരം ദുര്‍ബ്ബലമാകുന്നത് പുതിയ അംബരചുംബികളുടെയും ആര്‍ഭാട ഹോട്ടലുകളുടെയും നിര്‍മ്മിതിക്കായി വീടുകളും കടകളും ഇടിച്ചു നിരത്തിത്തുടങ്ങുന്നതോടെയാണ്. പുതിയ നിര്‍മ്മാനക്കമ്പനികളുടെ പ്രലോഭനങ്ങളില്‍ വീണുപോകുന്ന നാസര്‍ തന്റെ വ്യക്തിപരമായ സത്യസന്ധതയോടൊപ്പം പ്രൊഫഷനല്‍ ആര്‍ജ്ജവം കൂടിയാണ് അടിയറ വെക്കുന്നത് എന്നും ഇത് മക്ക നഗരത്തിന്റെയും കുറെ കൂടി വലിയ അര്‍ത്ഥത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെ തന്നെയും അപചയത്തിന്റെ ദൃഷ്ടാന്ത കഥയാണെന്നും ലോറി ഫെദേഴ്സ് കൂട്ടിച്ചേര്‍ക്കുന്നു. ആധുനിക വല്‍ക്കരണം വിവേചനമില്ലാത്ത രീതിയില്‍ പരമ്പരാഗത മൂല്യങ്ങളെ അട്ടിമറിക്കുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ, പരമ്പരാഗത മൂല്യങ്ങള്‍ പുതുലോക വീക്ഷണങ്ങളെ ഉള്‍കൊള്ളേണ്ടതിന്റെ ആവശ്യകതയേയും നോവല്‍ മുന്നോട്ടു വെക്കുന്നു. മധ്യകാലത്തില്‍ കുരുങ്ങിപ്പോയ ഒരു നഗരമൊന്നുമല്ല മക്കയെന്നും അങ്ങോട്ടേക്ക് ആധുനികതയുടെ വെളിവുകള്‍ എത്തിയിട്ടുണ്ട് എന്നുമുള്ള ആദ്യ സൂചകങ്ങളായി നോവലില്‍ കാണാവുന്നത്‌ ഇമാം ദാവൂദിന്റെ മകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ മുവാസ് സുഹൃത്ത് യൂസുഫിനെ കാണിക്കുന്ന തന്റെ ഗുരുവിന്റെ പടുകൂറ്റന്‍ വീട്ടിലെ ഫോട്ടോഗ്രാഫുകളിലാണ്. കാലങ്ങളിലൂടെ നഗരം കടന്നു പോയ പരിണാമങ്ങളും, ആത്മീയ ഭാവങ്ങള്‍ പിറകോട്ടും പരിഷ്കൃതിയുടെ ചിഹ്നങ്ങള്‍ മുന്നിലേക്കും വരുന്ന പുതിയ കാലവുമെല്ലാം അവയില്‍ വ്യക്തമാണ്. പഴയ പരമ്പരാഗത വൈവിധ്യങ്ങള്‍ ഏകതാനമായ കൊമെഴ്സ്യല്‍ കെട്ടിടങ്ങള്‍ക്കും ഗ്ലാസ്സിനും സ്റ്റീലിനും വഴിമാറിയത് നോവലില്‍ ഗൃഹാതുരതയോടെ നിരീക്ഷിക്കപ്പെടുന്നുണ്ട്.

 

ആയിഷ/ അസ്സ

ആയിഷയുടെ ലോകം മക്കയിലെ സ്ത്രീജീവിതം സാമ്പ്രദായികമായി അടയാളപ്പെടുത്തുന്ന ഒന്നേയല്ല. “അവള്‍ തന്റെ ജീവിതം മുഴുവന്‍ പുസ്തകങ്ങളുടെ പുറകെയാണ് ചെലവഴിച്ചത്‌. ഞാന്‍ പറയുന്നത്. ഒരു സ്ത്രീയുടെ കാര്യമാണ്. ഭൂമി പോലെ നന്നല്ലെങ്കില്‍, തന്റെ പുരുഷനെ സ്വീകരിക്കാന്‍ സമ്മതമല്ലെങ്കില്‍ ഒരു സ്ത്രീ ഒരു സ്ത്രീയേയല്ല. ആയിഷ നിലമായിരുന്നില്ല.. അവള്‍ പൊടി മാത്രമായിരുന്നു.” തികച്ചും സാമ്പ്രദായികേതരമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ ഒരു സ്ത്രീക്കും രക്ഷപ്പെടാനാവാത്ത അടഞ്ഞ ലോകത്ത് അവള്‍ക്കുള്ളതും അത്തരം മാര്‍ഗ്ഗങ്ങളാണ്: അവളുടെ റൂമിന് ഒരൊറ്റ ജനാല പോലുമില്ല, വെളിച്ചത്തിന്റെ ഏക നുറുങ്ങ് ഓര്‍മ്മകളിലെ പ്രണയമാണ്. അല്ലെങ്കില്‍ സൈബര്‍ ഇടം നല്‍കുന്ന ഇ മെയില്‍ വിനിമയ സാധ്യത. കൂടാതെ നോവലില്‍ പേര്‍ത്തും പേര്‍ത്തും ഉദ്ധരിക്കപ്പെടുന്ന ഡി. എച്ച് ലോറെന്‍സിന്റെ ‘വിമിന്‍ ഇന്‍ ലവ്’ നല്‍കുന്ന ഭാവനാ ലോകവും. ഒരര്‍ത്ഥത്തില്‍ നോവലില്‍ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കവചിത അസ്തിത്വത്തിന്റെ അതിരുകള്‍ ഭേദിക്കാനും ആത്മീയവും ഭൌതികവുമായ സ്വാതന്ത്ര്യത്തിന്റെ ലോകങ്ങളിലേക്ക് മുതിരാനും ശ്രമിക്കുന്നവരാണ്. ആയിഷയേയും യൂസുഫിനെയും പോലുള്ളവരില്‍ അതൊരു ബൌദ്ധിക ശ്രമം കൂടിയാവുന്നുമുണ്ട്. ഒരു ഘട്ടത്തില്‍ നാസര്‍ നേരിടുന്ന സംഘര്‍ഷം നോവലില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: “നാസര്‍ വെല്ലുവിളി നേരിടുകയായിരുന്നു: കലര്‍പ്പുകളില്‍ നിന്ന് ആത്മീയ ഡി എന്‍ ഏ യെ വേര്‍പ്പെടുത്തിയെടുത്ത് അസ്സയെ ആത്മഹത്യയുടെ കറയില്‍ നിന്ന് മോചിപ്പിക്കുക, അത് അബു അല്‍ റൂസിലെ മറ്റേതെങ്കിലും പെണ്‍കുട്ടിയിലേക്ക് കടത്തിവിടുക, അങ്ങനെ ആയിഷയെയും ഒഴിവാക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ തന്റെ ഹൃദയത്തില്‍ കുടിയേറിയ, മുമ്പൊരിക്കലും ഒരു സ്ത്രീയും- അഥവാ ഒരാളും- സംസാരിച്ചിട്ടില്ലാത്ത അടുപ്പത്തോടെ തന്നോട് സംസാരിക്കുന്ന സ്ത്രീയിലേക്ക് ശ്രദ്ധ പതിയാതെ നോക്കുക.” ആയിഷയില്‍ നിന്ന് വ്യത്യസ്തമായി നേരിട്ടൊരു ആഖ്യാന സ്വരമായി നാം അസ്സയെ കേള്‍ക്കുന്നതെയില്ല. മറ്റുള്ളവരുടെ സൂചനകളില്‍ നിന്ന് നാം അവളെ പുനസൃഷ്ടിക്കുകയാണ്.

 

പാത്ര വൈപുല്യം

ഇതിഹാസ മാനമുള്ള ഒരു നോവലിന്റെ സ്വാഭാവിക പ്രകൃതം പോലെ വിചിത്ര ഭാവങ്ങളുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ നോവലില്‍ വേറെയുമുണ്ട്. യൂസുഫിനെ കുറിച്ച് ‘പാത’ സൂചിപ്പിക്കുന്നത് അയാളില്‍ ചിത്തഭ്രമത്തിന്റെ ലാഞ്ചനയുണ്ട് എന്നാണ്. ആത്മീയവും നിഗൂഡവുമായ പ്രകൃതമുള്ള യൂസുഫ് കഥകളെയും മിത്തുകളെയും ചരിത്രമായി മനസ്സിലാക്കുന്നു. ഒരേ സമയം അധികൃതര്‍ക്കും ക്രിമിനല്‍ കൂട്ടങ്ങള്‍ക്കും അനഭിമതനും അവരാല്‍ വേട്ടയാടപ്പെടുന്നവനുമാണ് അയാള്‍. തന്റെ തോന്നലുകള്‍ സത്യമാണ് എന്ന് അയാള്‍ തീരുമാനത്തിലെത്തുക ഒരു ഉള്‍ചോദനകളെ (gut feelings) അടിസ്ഥാനപ്പെടുത്തിയാണ്. കുട്ടിക്കാലത്ത് തങ്ങള്‍ താമസമാക്കിയ വീടിന്റെ ഉടമയായിരുന്നു അസ്സയുടെ പിതാവ് ഷെയ്ഖ് മുസാഹിം. അയാളുടെ ഭാര്യ മരിക്കുന്നതോടെ യൂസുഫിന്റെ ഉമ്മ അസ്സയെ മകളെ പോലെ പരിഗണിച്ചു തുടങ്ങുന്നതോടെയാണ് ആ ദുരന്ത പ്രണയം ആരംഭിക്കുന്നതും. ഇതോടൊപ്പം ‘പല ശിരസ്സുകളുള്ള പാത’യുടെ ‘പ്രണയത്തിന്റെ മിനാര’മായ ‘ചരിത്ര കോമാളി’യും (history nerd) ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയവനുംമനോവൈകല്യമുള്ള ദേശത്തിന് വേണ്ടി സ്വയം ശിക്ഷയേറ്റെടുക്കാന്‍ ശിഹര്‍ ഹോസ്പിറ്റലിലേക്ക് നടന്നു ചെന്ന് ഷോക്ക് ചികിത്സക്ക് വിധേയനാകുന്നവനുമായ യൂസുഫിന്റെ കുറിപ്പുകളാണ് ‘പാത’യുടെ ആഖ്യാനത്തിന്റെയും ആയിഷയുടെ ഇ മെയില്‍ സന്ദേശങ്ങളുടെയും ഒപ്പം നാസറിനെ നയിക്കുകയും കുഴക്കുകയും ചെയ്യുക. അയാള്‍ സ്വയം തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണോ എന്ന് നാസറിന് സംശയമുണ്ട്‌. യൂസുഫിന്റെതിനു സമാനമായ ഒരു തീവ്ര അഭിനിവേശം അസ്സയോടു നിലനിര്‍ത്തുന്ന പ്രായം കൂടിയ, പരപീഡന സ്വഭാവമുള്ള (sadistic), ശൂന്യവാദിയായ (nihilistic), തൊഴില്‍ കൊണ്ട് ടാക്സി ഡ്രൈവറും സ്വയം പ്രഖ്യാപിത രാജകുമാരനുമായ ഖലീല്‍ തന്നെ വേട്ടയാടുന്ന ഭൂതകാലത്തിന്റെയും ഒപ്പം നാളുകള്‍ എണ്ണപ്പെട്ട അവസ്ഥയുള്ള മാരക രോഗത്തിന്റെയും പിടിയിലാണ് എന്നത് അയാളുടെ വിചിത്ര മനോനിലയെ ഒട്ടൊക്കെ വിശദീകരിക്കുന്നുണ്ട്. ‘ഷണ്ഠന്റെ ആട്’ (The Eunuch’s Goat) എന്ന വിചിത്ര പ്രകൃതന്‍, ഇമാമിന്റെ മകള്‍ സാദിയയെ നിഗൂഡമായി പ്രണയിക്കുന്നു. അവള്‍ അയാളുടെ ‘സൂറത്തുല്‍ ബഖറ’യും അവളുടെ ഹൃദയം അയാളുടെ ‘കാവ്യ സിംഹാസന’വും ആയിരുന്നുവെന്ന് ‘പാത’ നിരീക്ഷിക്കുന്നു. തുണിക്കടയിലെ പെണ്‍ ബൊമ്മകളില്‍ അപ്രതിരോധ്യമാം വിധം ആസക്തനാണ് അയാള്‍. നൂറ്റാണ്ടുകള്‍ നീണ്ട സ്ത്രീകളോടുള്ള അടിച്ചമര്‍ത്തലിനെതിരെ അവ, ആ ബൊമ്മകള്‍, ഇപ്പോള്‍ തിരിച്ചടിക്കുകയായിരുന്നു എന്ന് നോവലില്‍ നിരീക്ഷിക്കുന്നുണ്ട്. അസ്സയുടെ പിതാവും മറവിരോഗം ബാധിച്ചു തുടങ്ങുന്ന കടയുടമയുമായ ഷെയ്ഖ് മുസാഹിം കടയില്‍ മുട്ടായി വാങ്ങാനെത്തുന്ന പതിനഞ്ചുകാരിയെ വിവാഹം കഴിക്കുന്നു. ആദ്യരാത്രിക്ക് ശേഷം കടയുടെ സ്റ്റോര്‍ റൂം പൂട്ടി പുറത്തുപോകുന്ന ഷെയ്ഖ് മുസാഹിംപെണ്‍കുട്ടി അതിനകത്തുണ്ടെന്ന കാര്യം മറന്നു പോകുന്നു. ഭയപ്പാടോടെ കണ്ടതൊക്കെ വാരിവലിച്ചു തിന്നുന്ന കൌമാരിക്കാരിയെ നാളുകള്‍ക്ക് ശേഷം തടിച്ചു വീര്‍ത്തു കാണപ്പെടുന്നതോടെ അയാള്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നു. സ്ത്രീ- പുരുഷ വീക്ഷണങ്ങളിലെ വൈജാത്യം ഏറ്റവും പ്രകടമായിക്കാണുന്ന വേറെയും ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നോവലിലുണ്ട്. ഉമ്മുല്‍ സഅദ് എന്ന ‘ദുര്‍ന്നടപ്പുകാരി’ സ്ത്രീയെ കുറിച്ച് ‘പാത’യുടെ നിരീക്ഷണം ഇതില്‍ ഒന്നാണ്: “പുരുഷന്മാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലെ സ്ഥിരതയുടെ പ്രതീകമായി സ്ത്രീകള്‍ അവരെ കണ്ടു. അതേസമയം പുരുഷന്മാര്‍ക്ക് അവളുടെ മെരുങ്ങാത്ത യോനിയെ കുറിച്ചു ഭാവനയില്‍ മുഴുകാതിരിക്കാനായില്ല.” നോവലിന്റെ രണ്ടാം ഭാഗത്തില്‍ മാഡ്രിഡില്‍ നാം കണ്ടുമുട്ടുന്ന  നോറയാകട്ടെസ്വാതന്ത്ര്യംഅനുരഞ്ജനംഇടം കണ്ടെത്തല്‍ തുടങ്ങിയ പ്രശ്നങ്ങളെ ആയിഷക്കോ അസ്സക്കോമക്കയിലെ മറ്റേതെങ്കിലും അറബ് സ്ത്രീക്കോ സമീപിക്കാനാവാത്ത വിധത്തില്‍ കൈകാര്യം ചെയ്യുന്നു. ഒരു ഷെയ്ഖിന്റെ ഭാര്യയായി ഏതാണ്ടൊരു ബന്ദിയെ പോലെ കഴിയേണ്ടി വരുന്ന നോറ,  അറിഞ്ഞുകൊണ്ടു കീഴടങ്ങലിലൂടെയാണ് സ്വാതന്ത്ര്യം കണ്ടെത്തുന്നത്. കീഴടങ്ങുക എന്നത് ഒരു തെരഞ്ഞെടുപ്പല്ലാത്ത, ഒരു സ്വാഭാവിക പരിണതി മാത്രമായവര്‍ക്ക് അത്തരം ഒരു അനുരഞ്ജനം ചിന്തിക്കേണ്ടതില്ലല്ലോ. 

read more:

In Praise of Hatred by Khaled Khalifa/ Leri Price


Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ  by In Praise of Hatred by Khaled Khalifa/ Leri Price

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html


 


Friday, May 16, 2025

The Hundred Wells of Salaga by Ayesha Harruna Attah

                        കുഴുകി വെടിപ്പാക്കാനാവാത്ത ചരിത്രമാലിന്യം.




ജന്മദേശമായ ഘാന പട്ടാള ഭരണത്തിലായിരുന്ന എണ്‍പതുകളില്‍, ജേണലിസ്റ്റായിരുന്ന അമ്മയുടെയും ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന പിതാവിന്റെയും മകളായി ആക്രയില്‍ ജനിച്ച (1983) യുവ നോവലിസ്റ്റ് അയേഷ ഹാറൂന അത്തയുടെ മൂന്നാമത് നോവലാണ്‌ “The Hundred Wells of Salaga.” സാഹിത്യാഭിരുചി വേണ്ടുവോളം പകര്‍ന്നു നല്‍കിയ മാതാപിതാക്കളെ തന്റെ നായകരായി കാണുന്ന അത്തപതിമൂന്നാം വയസ്സില്‍ വായിച്ച ടോണി മോറിസന്റെ ‘Paradise, വളര്‍ന്നുവരുമ്പോള്‍ എഴുത്തുകാരിയായിത്തീരുന്നതും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും തന്റെ ജീവിതസ്വപ്നമാക്കിയത് ഏറ്റുപറയുന്നു *(1). 1957 മുതല്‍ 1990 വരെയുള്ള ദേശ ചരിത്രത്തിനു സമാന്തരമായിഘാനയുടെ സ്വാതന്ത്ര്യപൂര്‍വ്വ കാലംമുതല്‍ തുടങ്ങുന്ന കഥയിലൂടെ മൂന്നു തലമുറകളിലെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന “Harmattan Rain” എന്ന ആദ്യ നോവലും പതിനേഴു കൊല്ലം നീണ്ടുനിന്ന പട്ടാള ഭരണത്തിന്റെ കെടുതികള്‍ നേരിടുന്ന, ഘാനയുടെ സമാന്തര സങ്കല്പ്പനമായ ഒരു വെസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട “Saturday's Shadows” എന്ന രണ്ടാമത് നോവലും സ്വീകരിച്ച ചരിത്ര പശ്ചാത്തല നോവല്‍ രീതി തന്നെയാണ് ‘സാലഗയിലെ നൂറു കിണറുകളും മറ്റൊരു രീതിയില്‍ പിന്തുടരുന്നത്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ ഇരയായി, ഇന്നത്തെ ഘാനയുടെ വടക്കന്‍ ഭാഗത്തുള്ള സാഹേലിലെ ഗോന്‍യാ പട്ടണത്തിലെ സാലഗയില്‍ എത്തിപ്പെട്ട മുതുമുത്തശ്ശിയുടെ ഓര്‍മ്മയാണ് നോവലിസ്റ്റിനു പ്രചോദനം ആയത്. “ഈ പൂര്‍വ്വികയെ കുറിച്ച് കേട്ട നിമിഷം നോവല്‍ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി” എന്ന് അത്ത പറഞ്ഞിട്ടുണ്ട്. ജനസംഖ്യയിലെ വൈവിധ്യംവ്യാപാര വൈവിധ്യം തുടങ്ങിയ കാരണങ്ങളാല്‍ തെക്കിന്റെ തിംബുക്തു” ("the Timbuktu of the south") എന്നറിയപ്പെട്ട സാലഗ പക്ഷെ ഏറെ ഭീകരമായ മറ്റൊരു ചരിത്രഭാരം കൂടി പേറുകയുണ്ടായി. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു വേട്ടയാടപ്പെട്ട അടിമകളെ സാലഗയിലെ കുപ്രസിദ്ധമായ അടിമച്ചന്തകളില്‍ എത്തിച്ച് ആഭ്യന്തര ആവശ്യക്കാര്‍ക്കു വില്‍ക്കുകയോഅല്ലെങ്കില്‍ ഗോള്‍ഡ്‌കോസ്റ്റിലെ തുറമുഖത്തെത്തിച്ചു അടിമക്കപ്പലുകളില്‍ ഐക്യനാടുകളിലേക്കും മറ്റും കയറ്റിയയക്കുകയോ ചെയ്തുവന്ന (The trans-Atlantic slave trade) കാലമായിരുന്നു അത്. അസാന്റെ സാമ്രാജ്യത്തില്‍ (Ashanti Empire) ഹോസാ ലാന്‍ഡിലെ പ്രാദേശിക കോല വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന സാലഗ1874ലെ ‘അമാവോഫുല്‍’ യുദ്ധത്തില്‍ (Battle of Amoaful ) സര്‍ ഗാര്‍നെറ്റ് വൂള്‍സ്ലിയോട് പരാജയപ്പെട്ടതോടെ പ്രദേശത്തിന്റെ കോല വ്യാപാരക്കുത്തക അവസാനിച്ചു. പകരം തഴച്ചുവളര്‍ന്നത്‌ അടിമവ്യാപാരം എന്ന ഹീന പ്രക്രിയയായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഈ ഇടപാടില്‍ പന്ത്രണ്ടു മില്ല്യന്‍ മനുഷ്യര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നു കണക്കുകള്‍ *(2). നോവലിന്റെ കഥാരംഭകാലമായ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തിനും ഏറെ മുമ്പേ അടിമക്കച്ചവടം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും (Abolition of Slavery Act of 1833) 1888ല്‍ ബ്രസീല്‍ അത്തരമൊരു നിയമം പാസാക്കും വരെ അത് തുടര്‍ന്നു വന്നു. ആഫ്രിക്കക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ (the Scramble for Africa – 1881 – 1914) ചരിത്രപരമായ കാരണങ്ങളാല്‍ ഒരു തര്‍ക്ക പ്രദേശം (disputed territory) ആയിത്തീര്‍ന്ന സാലഗ ആരുടെതും അല്ലാതെ (neutral) നിലനിന്നത് അവിടെ തുടര്‍ന്നും അടിമവ്യാപാരം സാധ്യമാക്കി *(3).

സാലഗ കാരവന്‍ റൂട്ടിലുള്ള ബോടു എന്ന തന്റെ ഗ്രാമത്തില്‍ നിന്നു വേട്ടയാടപ്പെട്ടു ആ അടിമച്ചന്തയില്‍ എത്തിപ്പെടുന്ന ആമിനയെന്ന പതിനഞ്ചുകാരിക്ക് എഴുത്തുകാരി പകര്‍ന്നു നല്‍കുന്നത് തന്റെ പൂര്‍വ്വികയെ കുറിച്ച് മനസ്സിലാക്കിയ ചരിത്രം തന്നെയാണ്. ഏറെ ശ്രമിച്ചിട്ടും കണ്ടെത്താനായ ചുരുക്കം വിവരങ്ങളില്‍ ആ മുത്തശ്ശി പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ഫുലാനി ഗോത്രജ ആയിരിക്കാമെന്നുംബുര്‍ക്കിനാ ഫാസോമാലിനൈജര്‍ എന്നിങ്ങനെ എവിടെയോ ആയിരുന്നിരിക്കണം അവരുടെ വീടെന്നുംഅവരൊരു സുന്ദരിയായിരുന്നിരിക്കണം എന്നും മാത്രമാണ് നോവലിസ്റ്റിനു പിതാവില്‍ നിന്നും മനസ്സിലായത്‌. ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ പൈതൃകം ഇനി ഫിക് ഷനിലൂടെയേ അവരെ കണ്ടെത്താനാവൂ എന്ന ചിന്ത എഴുത്തുകാരിയില്‍ നിറച്ചു. പുസ്തകമെഴുതിയത് ആ മുത്തശ്ശിയുടെ കഥ ആദ്യം കേട്ടപ്പോള്‍ തോന്നിയ സാമ്പ്രദായിക അപമാനബോധത്തെയും പിന്നീട് പുനര്‍ചിന്തയില്‍ അങ്ങനെ തോന്നിയതില്‍ അനുഭവപ്പെട്ട കുറ്റബോധത്തെയും മറികടക്കുന്ന ഒരു ആത്മശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായായിരുന്നുവെന്നു അവര്‍ മറ്റൊരഭിമുഖത്തില്‍ പറയുന്നുണ്ട്അക്കാര്യത്തില്‍ ലജ്ജ തോന്നേണ്ടത് ഒരു തെറ്റും ചെയ്തിരുന്നില്ലാത്ത മുത്തശ്ശിയെ ഓര്‍ത്തായിരുന്നില്ല എന്നും, മറിച്ച് മനുഷ്യക്കച്ചവടം നടത്തിവന്ന, മിക്കവാറും രാജ കുടുംബത്തില്‍പ്പെട്ട ആളുകളെയും അവരുടെ വേട്ടക്കാരെയും ഓര്‍ത്തായിരുന്നു എന്നുമുള്ള തിരിച്ചറിവായിരുന്നു അത് *(4). ആ ധാരണയില്‍ തന്നെയാണ് അവളുടെ ജീവിതവുമായി സമാന്തരമായും പിന്നീട് കൂടിക്കലര്‍ന്നും അവതരിപ്പിക്കപ്പെടുന്ന മറ്റൊരു മുഖ്യ കഥാപാത്രമായ വുറൂഷേ രൂപമെടുത്തത് എന്ന് വ്യക്തമാണ്‌. ആമിന ഫിക് ഷന്‍ തന്നെയെങ്കിലും, വുറൂഷേ, പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗോന്‍യായിലെ ബുറുഗു രാജകുമാരി ബുറുഗു – വുറുഷേയുടെ യഥാര്‍ത്ഥകഥയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്. എഴുതപ്പെട്ട ചരിത്രങ്ങളില്‍ അത്ര ഗോചരമല്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അധികാര കേന്ദ്രങ്ങളായി വര്‍ത്തിച്ച സ്ത്രീസാന്നിധ്യം ശക്തമായിരുന്നു എന്ന് നോവലിസ്റ്റ് മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഗോത്രമുഖ്യന്റെ മകളായിട്ടും പെണ്ണായതുകൊണ്ട് അച്ഛന്റെ പിന്‍ഗാമിയാകുകയെന്ന സ്വപ്നത്തില്‍ ഇടര്‍ച്ച പറ്റുന്നവളുമാണ് വുറൂഷേ എന്നിടത്താണ് നോവലിന്റെ സ്ത്രീപക്ഷ സമീപനം ഒന്നുകൂടി ശക്തിപ്പെടുന്നത്. അടിമക്കച്ചവടത്തിന്റെ ഗുണഭോക്താക്കളില്‍ വെള്ളക്കാര്‍ മാത്രമായിരുന്നില്ല എന്നതും ഇടനിലക്കാരുംവേട്ടക്കാരും, നേരിട്ടു വ്യാപാരം നടത്തിയവരുമായി ആഫ്രിക്കക്കാര്‍ത്തന്നെ ഒട്ടേറെ ഉണ്ടായിരുന്നു എന്നതും ആ ഇരുണ്ട കാലത്തിന്റെ ഏറ്റവും ഭീകരമായ ബാക്കിപത്രത്തില്‍ പെടുന്നു. വൊഫാ സര്‍പോങ്, മോറോ, ഹെല്‍മുട്ട്, എന്നീ കഥാപാത്രങ്ങളിലൂടെ ഈ പാപഭാരത്തെയാണ് നോവലിസ്റ്റ് പ്രതിഫലിപ്പിക്കുന്നത്.

ആമിനയേയും വുറൂഷേയേയും മാറിമാറി കേന്ദ്രീകരിക്കുന്ന ഒന്നിടവിട്ട അധ്യായങ്ങളിലൂടെ നടത്തപ്പെടുന്ന ആഖ്യാനംപത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ പൂര്‍വ്വ ഘാനയുടെ സങ്കീര്‍ണ്ണ ചരിത്രവുമായി ഇഴകോര്‍ക്കുന്നു. വടക്കന്‍ ഘാനയിലെ തിരക്കേറിയ സാലഗ പട്ടണം അടിമക്കച്ചവട കേന്ദ്രം എന്ന നിലയില്‍ കുപ്രസിദ്ധമായിരുന്നു. അവിടെ കുഴിച്ച, നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായനൂറു കിണറുകള്‍ ദീര്‍ഘ യാത്ര കഴിഞ്ഞെത്തുന്ന അടിമകളെ വില്‍പ്പനക്ക് മുമ്പ് കുളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചവയായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെടുന്ന മനുഷ്യര്‍ അങ്ങോട്ടു കൊണ്ടുവരപ്പെട്ടു. പിതാവിനും അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാര്‍ക്കും ഇരട്ട അനിയത്തിമാര്‍ക്കുമൊപ്പം അല്ലലില്ലാതെ കഴിയുന്ന ആമിന വിധിവൈപരീത്യം കൊണ്ടാണ് അക്കൂട്ടത്തില്‍ എത്തിപ്പെടുക. ഗ്രാമ മുഖ്യന്റെ ഭാര്യമാരില്‍ ഒരുവളായി കാര്‍ഷിക ജീവിതത്തില്‍ ഒതുങ്ങുന്നതിനു പകരം പിതാവിനെ പോലെ ഷൂനിര്‍മ്മാണം നടത്തിഅതുമായി വിദൂര ദേശങ്ങളില്‍ പോയി കച്ചവടം നടത്തുന്നത് സ്വപ്നം കണ്ടവളായിരുന്നു ആമിന. എന്നാല്‍ ആളുകളെ പിടിച്ചുകൊണ്ടു പോകുന്ന കുതിരക്കാരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നാട്ടില്‍ പടരുന്നത്‌ അവള്‍ അറിയുന്നുണ്ട്. അതേ സമയം സാലഗ – ക്പെംബെ ദേശങ്ങളുടെ ഭരണാധികാരിയുടെ മകളായ വുറൂഷേയുടെ കുടുംബം അടിമക്കച്ചവടത്തിന്റെ ലാഭം കൊയ്യുകയും അതിന്‍ ഫലമായി വിദേശ ഭരണകൂടങ്ങളുടെ ‘സമ്മാനങ്ങള്‍’ ആയുധങ്ങളുടെയും ലഹരിയുടെയും മറ്റും രൂപത്തില്‍ കൈപ്പറ്റുകയും ചെയ്യുന്നവരാണ്. അടിമക്കച്ചവടം നൈതിക പ്രശ്നമേയല്ല അവര്‍ക്ക്അത് കാലങ്ങളായി അനുഭവിച്ചുവന്ന വരുമാന മാര്‍ഗ്ഗമാണ്. എന്നാലിപ്പോള്‍ അസാന്റെ ദേശവുംബ്രിട്ടീഷ് – ജര്‍മ്മന്‍ ശക്തികളും അവരുടെ അധികാരത്തെയും കച്ചവട താല്‍പ്പര്യങ്ങളെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ഗോത്രമുഖ്യന്റെ മകളായ വുറൂഷേയെന്ന ചുറുചുറുക്കുള്ള കൌമാരക്കാരിഎല്ലാവരും പ്രതീക്ഷിക്കുന്ന വിധം നല്ലഭാര്യയും കുടുംബിനിയും ആകുന്നതിന്റെ പാഠങ്ങള്‍ മുത്തശ്ശിയില്‍ നിന്ന് പഠിച്ചെടുക്കുന്നതിലേറെ, പിതാവിനോടൊപ്പം പൊതുസഭയിലിരുന്നു രാജ്യകാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന രാജകുമാരിയാണ്‌. ഈ സ്വാതന്ത്ര്യമോഹമാണ് ആമിനക്കും വുറൂഷേക്കും പൊതുവായി നോവലിസ്റ്റ് പകര്‍ന്നു നല്‍കുന്നത്. ആമിനയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുക അടിമവേട്ടക്കാര്‍ ആണെങ്കില്‍പിതാവ് നേരിടുന്ന ഒരു യുദ്ധഭീഷണിയാണ് വുറൂഷേക്ക് വിധിവൈപരീത്യം ആകുക. ഒടുവില്‍ അവള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ റോള്‍മുരടനായ അദ്നാനിന്റെ ഭാര്യാപദവിയില്‍ ഒതുങ്ങുംകാരണം അയളുമായുള്ള സഖ്യം പിതാവിനും, തിരിച്ചും ആവശ്യമായിരുന്നു. കടുത്ത ഗോത്രയുദ്ധങ്ങളുടെ സാഹചര്യത്തില്‍ പ്രബലരായ ദാഗ്ബോണ്‍ ജനതയുടെ പിന്തുണ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പിതാവ് നിര്‍ദ്ദേശിക്കുന്ന വിവാഹത്തിനു വുറൂഷേ നിര്‍ബന്ധിതയാകുകയായിരുന്നു.   

തന്നെക്കാള്‍ ഏറെ പ്രായമുള്ള ബന്ധുവുമായുള്ള വിവാഹം നടക്കുന്നതിനു മുമ്പേ ഗ്രാമം ചുട്ടെരിക്കുന്ന കൊള്ളക്കാരുടെ കൈകളില്‍ അകപ്പെടുന്ന ആമിനസാലഗയിലെ കുപ്രസിദ്ധമായ ‘കിണറു’കളുടെ അരികില്‍ നിന്ന് ദൂരദേശങ്ങളിലേക്ക് അയക്കപ്പെടുന്നതിനു പകരം ഒരു കര്‍ഷകനു വില്‍ക്കപ്പെടുകയും അയാളുടെ വണ്ടിക്കാളയും ലൈംഗിക വസ്തുവും ആയിത്തീരുകയും ചെയ്യുന്നു. അതേ സമയം മനംപിരട്ടുന്ന ഭര്‍തൃ സാന്നിധ്യത്തിന്റെ മടുപ്പ് ക്ലാസ് മുറിയിലും അടിമവേട്ടക്കരനായ തന്റെ രഹസ്യക്കാരന്‍ മോറോയിലും വുറൂഷേ ഇറക്കിവെക്കുന്നു. ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുന്ന വുറൂഷേമറിച്ചുവില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അടിമച്ചന്തയില്‍ നിന്നു ആമിനയെ വാങ്ങുന്നതാണ് ഇരുവരുടെയും വിധിയെ പരസ്പരം കോര്‍ക്കുക. തന്നെ അടുത്തിടെ ഒഴിവാക്കിയ രഹസ്യ കാമുകന്‍ മോറെ, അടിമച്ചന്തയില്‍ നിന്നു വാങ്ങാനുറച്ച സുന്ദരിപ്പെണ്ണിനെ അസൂയ മൂത്ത ഒരു ഘട്ടത്തില്‍, അടിമത്ത സമ്പ്രദായത്തിനെതിരെ രാജകുടുംബത്തില്‍ പ്രബലമായിക്കൊണ്ടിരുന്ന നിലപാടു പോലും കണക്കിലെടുക്കാതെ രാജകുമാരി സ്വയം വാങ്ങുന്നു. ഉടമയും സ്ഥാവര ജംഗമ സ്വത്തും തമ്മിലുള്ള ബന്ധം നിലനില്‍ക്കുമ്പോഴും പരസ്പര ബഹുമാനത്തില്‍ അടിഷ്ടിതമായ ബന്ധം ഇരുവര്‍ക്കും ഇടയില്‍ ഉണ്ടാവുന്നതിനു ഈ പുതിയ അവബോധം നിമിത്തമാകുന്നുണ്ട്. അടുത്തടുത്ത ഗ്രാമങ്ങളില്‍ സ്വയം പര്യാപ്തരായി കഴിയുന്ന നോവലന്ത്യത്തിലേക്കും അത് ഉറ്റുനോക്കുന്നു. ഇരുവരും പങ്കുവെക്കുന്ന പ്രശാന്തതയുടെ ഇടവേള പക്ഷെഒരേ പുരുഷനോടുള്ള കാമനയിലും ഒപ്പം വുറൂഷേജര്‍മ്മന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്‍ ഹെല്‍മുട്ടുമായി അടുക്കുന്നതിലും അവസാനിക്കും. കൊളോണിയല്‍ ബാന്ധവങ്ങള്‍ പിതാവു കരുതുമ്പോലെ അത്ര നിരുപദ്രവമായിരിക്കില്ല എന്ന തന്റെ നിരീക്ഷണം പിതാവ് അംഗീകരിക്കാത്തതാണ് വുറൂഷേയെ സ്വന്തം വഴി കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതും അതാണ്‌ അവളെ ഹെല്‍മുട്ടുമായി അടുപ്പിക്കുന്നതും എന്നതില്‍ വൈരുദ്ധ്യമുണ്ട്.  

സ്ത്രീജീവിതത്തിന്റെ ദൈനംദിന സംഘര്‍ഷങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുന്നതിലാണ് നോവലിസ്റ്റ് ഏറ്റവും കൈത്തഴക്കം പ്രകടിപ്പിക്കുന്നത്. ഏറ്റവും ബഹുമാനിക്കപ്പെടുന്നവള്‍ എന്നും വെറും അടിമ എന്നുമുള്ള രണ്ടറ്റങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങളെ വിന്യസിക്കുകയും അപ്പോഴും കീഴടങ്ങാത്ത തീക്ഷ്ണ സ്വാതന്ത്ര്യ ബോധമുള്ള വ്യക്തിത്വങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ ചങ്ങലകള്‍ ഇല്ലാതിരുന്നെങ്കില്‍ അവര്‍ എന്താകുമായിരുന്നു എന്ന കാതലായ സ്ത്രീപക്ഷ ചോദ്യമാണ് നോവലിസ്റ്റ് ഉയര്‍ത്തുന്നത്. സാലഗ കിണറ്റില്‍ നിന്ന് കുളികഴിഞ്ഞു വസ്ത്രം മാറാന്‍ അനുവദിക്കാതെ നഗ്നയായ ആമിന അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെടുന്നത് അവളുടെ ഉടലഴക് മികച്ച വില ഉറപ്പാക്കും എന്നത് കൊണ്ടാണ്. ‘ഉരുപ്പടി’ സ്വന്തമാക്കിയ ഉടന്‍ വുറൂഷേ അവളെ വസ്ത്രമുടുപ്പിക്കുന്നതില്‍ ഒന്നിലേറെ ഐറണിയുണ്ട്: മോറെയുടെ കണ്ണുകള്‍ അടിമപ്പെണ്‍കിടാവിന്റെ ഉടലില്‍ രമിക്കുന്നതിനെ കുറിച്ചുള്ള അസൂയയാണ് വുറൂഷേയെ ഭരിക്കുന്നതെങ്കില്‍പുതിയ ഉടമ വസ്ത്രമുടുപ്പിക്കുന്നത് ആമിനക്ക് അടിമത്തത്തിലും ആശ്വാസം പകരുകയും ചെയ്യുന്നു. അടിമത്ത സമ്പ്രദായത്തിന്റെ അന്ത്യത്തിനും കൊളോണിയലിസത്തിന്റെ ആരംഭത്തിനും ഇടയിലെ സംഘര്‍ഷഭരിതമായ ഒരു കാലത്തിന്റെ കഥ പറയുന്നതില്‍ സ്ത്രീകളെയും അവരുടെ കഥകളെയും കേന്ദ്ര സ്ഥാനീയമാക്കുന്നതിലൂടെ ജീവിതത്തിന്റെ കൂടുതല്‍ സ്വകാര്യമായ വശങ്ങളിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ കൊണ്ടുപോകുന്നത്: ലൈംഗിക ബന്ധങ്ങള്‍പ്രണയംവിവാഹേതര ബന്ധങ്ങള്‍ലൈംഗിക അതിക്രമങ്ങള്‍, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം- എല്ലാം ആവിഷ്കരിക്കുന്നതിലൂടെ ചരിത്രപരമായ നമ്മുടെ ജ്ഞാന വിടവുകളെയാണ് (historical knowledge gaps) നോവലിസ്റ്റ് അഭിസംബോധന ചെയ്യുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു (Zahrah Nesbitt-Ahmed). പീഡാനുഭവത്തിന്റെ ദുരന്തമാനം സുവ്യക്തമയും കൂടുതല്‍ ഉള്ളത് ആമിനയുടെ കഥയിലാണെങ്കിലും, വുറൂഷേയുടെ പാത്രസൃഷ്ടിയിലൂടെയാണ് നോവലിന്റെ ഫെമിനിസ്റ്റ് നിലപാടുകള്‍ പ്രധാനമായും മുന്നോട്ടു വെക്കപ്പെടുന്നത്. “തന്റെ സഹോദരന്‍ ചെയ്യുന്നതെന്തും ചെയ്യാന്‍ തനിക്കും അവസരം ലഭിക്കണമെന്ന് വുറൂഷേക്ക് തോന്നി.” ഭരണകാര്യങ്ങളില്‍ കൂടെ കൂട്ടുകയോ സഹോദരങ്ങള്‍ക്കു നല്‍കിയത് പോലെ ഒരു തോക്ക് നല്‍കുകയോ ചെയ്യുന്നില്ലെങ്കിലും പിതാവ് അവളോട്‌ ഏറെ അരുമയായി പെരുമാറുന്നു. വിവാഹത്തിനുള്ള നിര്‍ബന്ധങ്ങള്‍ ഒരു വശത്തുള്ളപ്പോഴും “അവള്‍ ഏറെ ആഗ്രഹിച്ചത്‌ തങ്ങളുടെ ഗോന്‍യാ ജനതയെ നയിക്കുന്നതില്‍ സഹായിക്കാനാണ്വെറുതെയല്ല അവള്‍ക്കു വുറൂഷേ എന്ന പേരിട്ടത്. റാണി. യഥാര്‍ത്ഥ വുറൂഷേ മുന്നൂറ് ആണുങ്ങള്‍ അടങ്ങിയ ബറ്റാലിയനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. അത്തരം ഒരു സ്ത്രീ താന്‍ ജനിക്കുന്നതിനും ഇരുനൂറു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു എന്നത് അവള്‍ക്കു പ്രതീക്ഷ നല്‍കി.” നിശ്ചയിക്കപ്പെടുന്ന വിവാഹത്തിലൂടെയും (arranged marriage) അതിനു വഴങ്ങിക്കൊടുക്കാനുള്ള സമ്മര്‍ദ്ദങ്ങളിലൂടെയും പുരുഷാധിപത്യ ക്രമത്തിന്റെ അജണ്ടകളില്‍ അവളുടെ സ്വാതന്ത്ര്യബോധം താല്‍ക്കാലികമായി നിസ്സഹായമായിപ്പോകുന്നുണ്ടെങ്കിലും മോറോയോടും പിന്നീട് ജര്‍മ്മന്‍ കാമുകനോടും ഒപ്പം അവള്‍ തന്റെ പ്രണയം ആസ്വദിക്കുന്നുണ്ട്. ആമിനയും വുറൂഷേയുമാണ്‌ അടിമത്ത സമ്പ്രദായത്തെ നിരീക്ഷിക്കുകയെന്ന നോവലിന്റെ മുഖ്യ പ്രമേയത്തിന്റെ കണ്ണാടികള്‍ ആവുന്നതെങ്കിലും ഇതര കഥാപാത്രങ്ങളും അവരുടെ വീക്ഷണങ്ങളും നോവലിലെ മൂല്യ വിചാരങ്ങളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ആമിന ശരിയായി സന്ദേഹിക്കുന്ന പോലെമോറെയുടെ ഹൃദയ വിശാലത അടിമക്കച്ചവടത്തിലെ അയാളുടെ കുറ്റബോധം ഏതുമില്ലാത്ത പങ്കാളിത്തവുമായി വൈരുദ്ധ്യത്തിലാണ്, സ്വയം അടിമത്തത്തിലേക്കു പിറന്നു വീണയാളായിരുന്നു മോറെ എന്നത് ആ വൈരുദ്ധ്യത്തെ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. വുറൂഷേയുടെ ജര്‍മ്മന്‍ കാമുകന്‍ ഹെല്‍മുട്ട്, സ്വന്തമായി അടിമകളുള്ള അസാന്റെ ഗോത്രജന്‍ വോഫ സര്‍പോങ് തുടങ്ങിയവരും വേറെ കാഴ്ചപ്പാടുകള്‍ പ്രതിനിധീകരിക്കുന്നു. ഇസ്ലാം മതം നോവലില്‍ പ്രധാനമാകുന്നതും മറ്റൊരു വീക്ഷണകോണ്‍ എന്ന നിലയിലാണ്. പ്രാദേശിക ഭാഷക്കു പകരം അറബിക് ഭാഷയില്‍ സംസാരിക്കുന്ന വുറൂഷേയുടെ ശൈലി അവളുടെ വ്യക്തിത്വ സ്ഥാപനത്തിന്റെ ഭാഗമാണ്. നോവല്‍ “ഒരു വലിപ്പം കുറഞ്ഞ പുസ്തകം ആണെങ്കിലും അത്ത കഴിവുറ്റ കഥാകാരിയാണ്, അവര്‍ക്ക് കൊളോണിയല്‍ പൂര്‍വ്വ ഘാനയുടെ ചിത്രം അക്കാലത്തു ജീവിച്ചിരുന്നയാളെപ്പോലെ സുവ്യക്തമായി വരയ്ക്കാന്‍ കഴിയുന്നു – അടിമക്കച്ചവടത്തിനു വേണ്ടി ആളുകളെ പിടികൂടുകയും അടിമകളാക്കുകയും ചെയ്യുന്ന കൊള്ളക്കാര്‍വ്യത്യസ്ത ഗോത്രങ്ങള്‍ക്കിടയിലെ പ്രാദേശിക രാഷ്ട്രീയംവെസ്റ്റ്‌ ആഫ്രിക്കയിലെ ഇസ്ലാമിക സ്വാധീനം1892ല്‍ സാലഗ ആഭ്യന്തര യുദ്ധമായിത്തീര്‍ന്ന (സംഘര്‍ഷങ്ങളുടെ) ഉത്പത്തിവന്‍കരയിലെങ്ങും തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന യൂറോപ്പുകാര്‍.” (Zahrah Nesbitt-Ahmed). ഒരു സ്ത്രീയെ അടിമയായി വെച്ചു കൊണ്ടിരിക്കുന്ന സ്ത്രീ എന്ന നിലയിലും അതേസമയം പുരുഷാധിപത്യ ഗോത്ര സമൂഹത്തില്‍ പതിവില്ലാത്ത രാഷ്ട്രീയ നേതൃ പങ്കാളിത്തം സ്വയം ആവശ്യപ്പെടുന്ന സ്ത്രീ എന്ന നിലയിലും വുറൂഷേയുടെ നിലപാടുകളിലും വൈരുദ്ധ്യമുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു.  മോറോയില്‍ നിന്ന് അകലുകയും ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥനായ ഹെല്‍മുട്ടുമായി അടുക്കുകയും ചെയ്യുന്ന വുറൂഷേ തന്റെ നിലപാടിലെ മറ്റൊരു വൈരുധ്യത്തെയും നേരിടേണ്ടി വരുന്നു: എത്രതന്നെ സ്നേഹവും പരിഗണനയും ഉള്ളവന്‍ ആണെങ്കിലും ഒരു കൊളോണിയല്‍ മേധാവിക്ക് തങ്ങളുടെ പദ്ധതിയുമായി ഒത്തുപോകുന്നിടം വരെയേ ആ പരിഗണനകള്‍ നിലനിര്‍ത്താനാവൂ *(5).

സൌന്ദര്യത്തെയും  വൈരൂപ്യത്തെയും ഒരേസമയം നിരീക്ഷിക്കുന്ന അത്തയുടെ രീതി നോവലിലെ സംഘര്‍ഷങ്ങളെ ശക്തമായി ആവിഷ്കരിക്കുന്നുണ്ട്. ദേശത്തിന്റെ സൌന്ദര്യത്തില്‍ മുഗ്ദയായിരിക്കുമ്പോഴും സാലഗയുടെ ചരിത്ര ഭാരത്തിന്റെ വൈരൂപ്യം ആമിന കാണാതിരിക്കുന്നില്ല. അവിടത്തെ കിണറുകളുടെ യഥാര്‍ത്ഥ ഉദ്ദേശം വുറൂഷേ വിവരിക്കുമ്പോള്‍ അവള്‍ നിരീക്ഷിക്കുന്നു: “മനുഷ്യരെ വില്‍ക്കാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ട പട്ടണം... അത്തരം ഒരു പട്ടണം വളര്‍ന്നു കൂടായിരുന്നു. സ്വാഭാവികമായും അതുകൊണ്ടായിരിക്കണം സാലഗ ഒട്ടേറെ യുദ്ധങ്ങള്‍ നേരിടേണ്ടിവന്നത്.” അടിമത്തത്തിന്റെ കരാളതയുടെ രംഗങ്ങള്‍ ഏറെയുള്ള നോവലിന്റെ ഭൂമികയില്‍ എല്ലാവരും എടുത്തു പറയുന്ന തന്റെ സൌന്ദര്യത്തെ കുറിച്ച് തീര്‍ത്തും അജ്ഞയായിരിക്കുന്ന ആമിന ഒരര്‍ത്ഥത്തില്‍ ഒരു പ്രതീകമാണ്‌. ഒടുങ്ങാത്ത ജീവിതാശയുടെജീവിതോന്മുഖതയുടെഏതു വൈരൂപ്യത്തിലും തീര്‍ത്തും തിരോഭവിക്കാത്ത ലാവണ്യത്തിന്റെ. “ഒതിനോ (ദൈവം) അവളുടെ ഉടലിനെ കടഞ്ഞെടുത്തു. അവളുടെ ആത്മാവിനു വേണ്ടി ഒരു മരത്തെ തെരഞ്ഞെടുക്കാമായിരുന്നു അവന്. അവളല്ല അവളുടെ ഉടലിനെ കണ്ടെടുത്തതും അവളുടെ സൌന്ദര്യത്തെ സൃഷ്ടിച്ചതുംഅതുകൊണ്ട് താന്‍ ചെയ്തതല്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആരോടെങ്കിലും നന്ദി പറയുക എന്നത് മിക്കവാറും കപടമായിരുന്നു.” എന്നാല്‍ അവളിലൂടെ അത്ത സൃഷ്ടിക്കുന്ന സൌന്ദര്യം അവളുടെ വാക്കുകളിലും പ്രവര്‍ത്തിയികളിലും ജ്വലിച്ചു നില്‍ക്കുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു *(6).

ഘടനാപരമായി നോവല്‍ നേരിടുന്ന പ്രധാന പ്രശ്നം ആഖ്യാനത്തിലെ അതിപ്രകടമായ സമാന്തര വികാസമാണ് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് നോവലിന്റെ മര്‍മ്മമായ ആമിന – വുറൂഷേ കണ്ടുമുട്ടലും അതിന്റെ പരിണതികളും എന്ന ഇടത്തിലേക്ക് എത്തിച്ചേരാന്‍ ആവശ്യത്തിലേറെ തയ്യാറെടുപ്പിലേക്ക് നയിക്കുന്നു. വുറൂഷേ ആമിനയെ കണ്ടുമുട്ടുമ്പോഴേക്കും നോവലിന്റെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം തീര്‍ന്നിട്ടുണ്ട്. ഒന്നിടവിട്ട അധ്യായങ്ങളില്‍ മാറിമാറി വരുന്ന ആമിനയിലും വുറൂഷേയിലും കേന്ദ്രീകരിക്കുന്ന തൃതീയവ്യക്തിക ആഖ്യാനം (third-person narrator), ഇരുവരും പരസ്പരം ബന്ധിതരാവുന്നതോടെ വേണ്ടത്ര സുഗമമല്ല എന്നും ഇരുവരുടെയും മനോവ്യാപാരങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുന്ന രീതി കൂടുതല്‍ ഫലപ്രദമായേനെ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Rayyan Al-Shawaf). അതേസമയംനോവലിനെ സമാന പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇതര കൃതികളില്‍ നിന്നു വേറിട്ട്‌ നിര്‍ത്തുന്ന സുപ്രധാന ഘടകം അതിന്റെ ഭൂമികയാണ്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഗോള്‍ഡ്‌കോസ്റ്റ് ഉള്‍പ്പെടുന്ന ഘാനയില്‍ നിന്നുള്ള എഴുത്തുകാരില്‍ പലരും ആ ഹീനവിനിമയത്തിന്റെ ഇതിഹാസ ദുരന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌. അയി ക്വയി അര്‍മായുടെ The Healers (2000), മനു ഹെര്‍ബ്സ്റ്റീന്റെ Ama, a Story of the Atlantic Slave Trade (2001), യാ ജ്യാസിയുടെ Homegoing (2016) തുടങ്ങിയ നോവലുകളില്‍ ഭീകരതയുടെ അനുഭവാവിഷ്കാരമായി അത് വിഷയമാകുന്നുണ്ട്. ഇവയില്‍ പലതും അടിമത്തം എന്ന വിഷയത്തെ ഇതര ഇടങ്ങളെ പശ്ചാത്തലമാക്കി പരിശോധിച്ചപ്പോള്‍ (യാ ജ്യാസിയുടെ നോവല്‍ ബ്രിട്ടീഷ് - അമേരിക്കന്‍ പശ്ചാത്തലത്തില്‍ലാണെങ്കില്‍,  അമ, കരീബിയന്‍ ദ്വീപുകളിലേക്കു കടത്തപ്പെട്ട അടിമകളുടെ താവഴി പിന്തുടരുന്നു.) ആഭ്യന്തര അടിമവിപണിയുടെ കഥയെ തന്നെ സമീപിക്കുന്ന നോവലാണ്‌ ‘നൂറു കിണറുകള്‍.’ അതിനായിത്തന്നെയാണ് സമൂഹത്തിന്റെ രണ്ടു തട്ടില്‍ നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളെ മുഖ്യ കഥാപാത്രങ്ങളായി നോവലിസ്റ്റ് കണ്ടെടുക്കുന്നതും. ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ അടിമക്കപ്പല്‍ വിര്‍ജീനിയയില്‍ എത്തിയതിന്റെ (1619) നാനൂറാം വാര്‍ഷികത്തില്‍, ഘാനിയന്‍ പ്രസിഡന്‍റ് അകുഫോ ആദോ (Nana Akufo-Addo) ‘തിരിച്ചത്താനുള്ള വര്‍ഷം (Year of Return, Ghana 2019) ആയി പ്രഖ്യാപിച്ച അതേ വര്‍ഷത്തിലാണ് ഘാനിയന്‍/ആഫ്രിക്കന്‍ഡയസ്‌പോറ പുതുതലമുറ പൊതുവിജ്ഞാന നുറുങ്ങു മാത്രമായി അറിഞ്ഞുവന്ന ഒരിക്കലും ചോരയുണങ്ങാത്ത പൂര്‍വ്വ ചരിത്രത്തെ അതിതീക്ഷ്ണമായി പുനരാവിഷ്കരിക്കുന്ന കൃതി പുറത്തിറങ്ങിയത് എന്നതില്‍ ചരിത്രപരമായ ഒരു നിയോഗത്തിന്റെ കൂടി പ്രസക്തിയുണ്ട്.

 

1.  Daniel Musiitwa, "Interview with Ghanaian Author Ayesha Harruna Attah", Africa Book Club, 1 May 2015.

2. Atlantic slave trade - Wikipediaen.wikipedia.org › wiki › Atlantic_slave_trade.

3. Zahrah Nesbitt-Ahmed, African Lit Review: “The Dreamer and the Badass”: The Hundred Wells of Salaga by Ayesha Harruna Attah, https://saidinstitute.org/african-lit-review-the-dreamer-and-the-badass-the-hundred-wells-of-salaga-by-ayesha-harruna-attah/

4. (Interview with J.R. Ramakrishnan, “Ayesha Harruna Attah Reimagines the Fate of Her Enslaved Ancestor in “The Hundred Wells of Salaga”, https://electricliterature.com/ayesha-harruna-attah-reimagines-the-fate-of-her-enslaved-ancestor-in-the-hundred-wells-of-salaga/).

5. Rayyan Al-Shawaf, Love in the Time of Slavery: On Ayesha Harruna Attah’s “The Hundred Wells of Salaga”, https://lareviewofbooks.org/article/love-in-the-time-of-slavery-ayesha-harruna-attahs-the-hundred-wells-of-salaga/

6. Jen Forbus, Monday, September 24, 2018: Maximum Shelf: The Hundred Wells of Salaga, https://www.shelf-awareness.com/max-issue.html?issue=309#m655.

('ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്', ഭാഗം -ഒന്ന്, പേജ്: 220-229

LOGOS BOOKS)

To purchase, contact ph.no:  8086126024 

Thursday, May 15, 2025

Ways of Going Home: A Novel by Alejandro Zambra/ Megan McDowell

 വീട്ടിലേക്കുള്ള വഴികള്‍; കഥയിലേക്കും


                സാല്‍വദോര്‍ അയന്റെയുടെ സോഷിലിസ്റ്റ് ഭരണത്തെ അമേരിക്കന്‍ പിന്തുണയുള്ള അട്ടിമറിയിലൂടെ തകര്‍ക്കുകയും അയന്റെയെ വധിക്കുകയും ചെയ്തതിനു ശേഷം (11 September 1973) ചിലിയില്‍ അധികാരം പിടിച്ചെടുത്ത പട്ടാള ഏകാധിപതി അഗസ്റ്റോ പിനോഷെ, 1973- നും 1990-നുമിടയില്‍ ഇടതുപക്ഷക്കാര്‍, സോഷ്യലിസ്റ്റുകള്‍, രാഷ്ട്രീയ വിരോധികള്‍, ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെ ഉന്മൂലനം ചെയ്തുകൊണ്ട് നടപ്പിലാക്കിയ ഭീകരവാഴ്ചയില്‍ പതിനായിരങ്ങളാണ് ഇരയായത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും കിരാതവും നിന്ദ്യവുമായ കൂട്ടക്കുരുതികളില്‍ ഒന്നായിരുന്ന ഈ ചരിത്രഘട്ടം പക്ഷെ, ഇസബെല്‍ അയന്‍ന്റെയെ മാറ്റി നിര്‍ത്തിയാല്‍ ചിലിയന്‍ സാഹിത്യത്തില്‍ അത്രയധികം അടയാളപ്പെടുത്തിയിട്ടില്ല എന്നു നിരീക്ഷിക്കപ്പെടുന്നു (1. Mina Holland: theguardian.com). എന്നാല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഈ വസ്തുതയെ അഭിമുഖീകരിച്ചു തുടങ്ങിയതിന്റെ ഉദാഹരണമാണ് “അടുത്ത റോബര്‍ട്ടോ ബോലാനോ” എന്നുപോലും വിളിക്കപ്പെട്ടിട്ടുള്ള ചിലിയന്‍ നോവലിസ്റ്റ് അലെയാന്ദ്രോ സാംബ്രയുടെ Ways of Going Home എന്ന നോവെല്ല. ‘Bonsai’, ‘The Private Lives of Trees’ എന്നിവ പോലുള്ള സാംബ്രയുടെ കൃതികള്‍ക്ക് പുതു തലമുറ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ ഉള്ള പ്രസക്തി അവയുടെ ഹ്രസ്വതയുമായി തീര്‍ത്തും എതിരനുപാതത്തിലാണെന്നു നിരീക്ഷിക്കുന്ന നിരൂപകര്‍, അദ്ദേഹത്തെ “ചിലിയന്‍ ഫിക് ഷനില്‍ നവതരംഗത്തിന്റെ പ്രഘോഷകന്‍” എന്ന് വിവരിക്കുന്നു (2).  

സാന്റിയാഗോയില്‍ 1975-ല്‍ ജനിച്ച സാംബ്ര പിനോഷെയുടെ ഏകാധിപത്യ കാലത്ത് കുട്ടിക്കാലം ചെലവഴിച്ച നിശ്ശബ്ദ തലമുറയുടെ ഭാഗമാണ്. ഏകാധിപത്യം കുട്ടികളെ എങ്ങനെയാണ് ബാധിക്കുകഅങ്ങനെ വളര്‍ന്നു വരുന്ന കുട്ടി ഒരു നോവലിസ്റ്റ് ആയിത്തീരുമ്പോള്‍ അയാള്‍ എങ്ങനെയാവും തന്റെ തന്നെ അനുഭവങ്ങളുടെ ഫിക് ഷനില്‍ പകര്‍ത്തുന്നതിലൂടെ എഴുത്തും എഴുത്തുകാരനും എന്ന പ്രമേയത്തെ സമീപിക്കുക എന്നീ രണ്ടു ചോദ്യങ്ങളെയാണ് നാലു അദ്ധ്യായങ്ങള്‍ മാത്രമുള്ള പുസ്തകം നേരിടുന്നത്. ആദ്യ അധ്യായത്തില്‍,  1985 കാലത്ത്,   സാന്റിയാഗോയുടെ പ്രാന്തത്തിലുള്ള മായിപുവിലെ പേര് പറയുന്നില്ലാത്ത ഒരൊമ്പതു വയസ്സുകാരനാണ് കഥ പറയുന്നത്. ’85-മാര്‍ച്ച് മൂന്നിന്റെ ഭൂകമ്പത്തിന്റെ രാത്രിയില്‍ കണ്ടുമുട്ടുന്ന തന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുള്ള ക്ലോഡിയാഅവളുടെ അമ്മാവനും അയല്‍വാസിയുമായ റാവുല്‍ എന്നയാളെ നിരീക്ഷിക്കുകയെന്ന ജോലി തന്നില്‍ ആകൃഷ്ടനായ പയ്യനെ ഏല്‍പ്പിക്കുന്നു. റാവുല്‍ ഒരു നിഗൂഡതയായി പയ്യന് അനുഭവപ്പെടുന്നുണ്ട്. അയാള്‍ “ഒരുപക്ഷെ എന്തോ ഭീകര രോഗത്തിനടിമയായിരുന്നു.. ഏകാന്തതയിലും ഭീകരമായ ഒന്ന്.” അക്കാലത്ത് വേണ്ടപോലെ തനിക്കു മനസ്സിലായിരുന്നില്ലാത്ത എകാധിപതിയോടുള്ള വെറുപ്പിന്റെ ഭാവം കാലാന്തരത്തില്‍ മാറിവന്നതിനെ കുറിച്ചും അവന്‍ നിരീക്ഷിക്കുന്നുണ്ട്. “പില്‍ക്കാലം ഞാനയാളെ വെറുത്തത് ഒരു കൂത്തിച്ചി മോന്‍ ആയതിനായിരുന്നുഒരു കൊലയാളി, എന്നാല്‍ അക്കാലത്ത് ഞാന്‍ അയാളെ വെറുത്തത് ഒരു വാക്കും ഉരിയാടാതെ അച്ഛന്‍ കണ്ടുകൊണ്ടിരുന്ന ആ ബോറന്‍ ഷോകളുടെ പേരിലായിരുന്നു.” രണ്ടാം അധ്യായത്തില്‍ ആഖ്യാതാവ് ആദ്യഭാഗത്തെ കഥ എഴുതുന്ന നോവലിസ്റ്റാണ്. ഒപ്പം കഴിഞ്ഞിരുന്ന, തന്റെ നോവലിന്റെ ആദ്യവായനക്കാരിയും വിമര്‍ശകയും ആയിരുന്ന, എമിയുമായി വീണ്ടും ബന്ധപ്പെടാനുള്ള ശ്രമത്തിലാണയാള്‍. എമിയുടെ കഥ ക്ലോഡിയയുടെ കഥയുമായും പയ്യന്റെത് നോവലിസ്റ്റിന്റെ പുരവൃത്തവുമായും കണ്ണിചേരുന്നത് വായനക്കാര്‍ക്ക് ബോധ്യമാവും. മൂന്നാം അധ്യായത്തിലെത്തുമ്പോള്‍ പിനോഷെ കാലഘട്ടം കഴിഞ്ഞ് നോവലിന്റെ വര്‍ത്തമാന കാലമാണ്. മുഖ്യ കഥാപാത്രം ക്ലോഡിയയെ കണ്ടുമുട്ടുകയും ഒരു ഹ്രസ്വ ബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ചാരപ്പണി നടത്താന്‍ അയാളെ നിയോഗിച്ചതിനു പിന്നിലെ കഥയൊക്കെ ഇപ്പോഴാണ്‌ ക്ലോഡിയ വ്യക്തമാക്കുക. നാലാം ഭാഗത്തില്‍, നോവലിസ്റ്റിന്റെ കഥയിലേക്കും എമിയുമായുള്ള ബന്ധത്തില്‍ അനിവാര്യമായ അന്തിമ വഴിപിരിയലിലേക്കും ആഖ്യാനം കടക്കുന്നു. നോവലന്ത്യത്തില്‍ കൃതിയുടെ ആദ്യപ്രതിയുമായി ഇരുട്ടിലേക്ക് നോക്കി നില്‍ക്കുന്ന നോവലിസ്റ്റിനെ നാം കാണുന്നു. തന്റെ മുന്‍ കൃതികളെ പോലെ, നോവല്‍ രചനയെ കുറിച്ചുള്ള നോവല്‍ എന്ന മെറ്റാഫിക് ഷന്‍ ഘടന കൂടി ഉള്‍ച്ചേര്‍ക്കുന്നതിലൂടെ ഒരു ഹ്രസ്വ രചനയില്‍ പ്രതീക്ഷിക്കാനാവാത്ത ആഴവും പരപ്പും പുസ്തകത്തിനു നല്‍കുന്നതില്‍ അദ്ദേഹം വിജയിക്കുന്നുണ്ട്. പയ്യന്റെ കഥയും മുതിര്‍ന്ന നോവലിസ്റ്റിന്റെ കഥയും പരസ്പരം ബന്ധിതമാകുന്ന സങ്കീര്‍ണ്ണ ഘടനയില്‍ മിക്കവാറും ഒരോ സംഭവങ്ങളും ഭാഷണങ്ങളും ആവര്‍ത്തിച്ചു നിരീക്ഷണ വിധേയമാകുന്നു. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ കഥ എന്നതിനോടൊപ്പം കഥ പറയാന്‍ ആവശ്യമായ സാഹചര്യങ്ങളുടെ അവലോകനം കൂടിയായി അത് മാറുന്നു. എഴുതപ്പെടുന്ന നോവലിലെ രംഗങ്ങള്‍ പലതും നോവലിസ്റ്റിന്റെ തന്നെ ഭൂതകാലത്തില്‍ നിന്നുള്ളവയാണെന്ന് വ്യക്തമാകുന്നുണ്ട്. അപഗ്രഥനം എന്നത് അതിന്റെ ഏറ്റവും ആഴത്തില്‍ ഒരാളുടെ സ്വന്തം ഭൂതകാലത്തിന്റെ ആവിഷ്കാരം തന്നെയാണെന്ന് സാംബ്രയുടെ നോവലിസ്റ്റ് പറയുന്നുണ്ട്: “ചിലപ്പോള്‍, നാം എഴുതുമ്പോള്‍, നാം എല്ലാം അലക്കി വെടിപ്പാക്കുന്നു, അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് മുന്നോട്ടു കൊണ്ടുപോകാനാവും എന്ന മട്ടില്‍. നാം ആ ശബ്ദങ്ങളെയും ഓര്‍മ്മകളുടെ പാടുകളെയും വെറുതെ വിവരിക്കുകയേ വേണ്ടൂ, കൂടുതല്‍ ഒന്നും ചെയ്യേണ്ടതില്ല. അതുകൊണ്ടാണ്, ഒടുവില്‍, നാം ഇത്രയേറെ നുണ പറയുന്നത്.” അതൊരു വാറ്റിയെടുക്കലാണ്: “പ്രതിബിംബങ്ങളെ മുഴുവനായി ഓര്‍ത്തെടുക്കുക, സ്ഥലനിര്‍മ്മിതി ആവശ്യമില്ല, അനാവശ്യ രംഗങ്ങള്‍ വേണ്ട. ഒരു അസ്സല്‍ സംഗീതം കണ്ടെത്തുക. കൂടുതല്‍ നോവലുകള്‍ വേണ്ട, ഒഴികഴിവുകളും.”

നോവലില്‍ അന്തര്‍ലീനമായ വൈരുധ്യം മുഖ്യ കഥാപാത്രങ്ങള്‍ എന്ന് സ്വയം കരുതുന്നവര്‍ യഥാര്‍ഥത്തില്‍ആദ്യ അധ്യായത്തിന്റെ തലക്കെട്ട്‌ നിര്‍ണ്ണയിക്കുന്ന പോലെ‘രണ്ടാം നിര കഥാപാത്രങ്ങള്‍’ മാത്രമാണ് എന്നതില്‍ തുടങ്ങുന്നു. ക്ലോഡിയയുമായുള്ള പ്രണയകഥയും സാന്റിയാഗോയിലെ മുതിര്‍ന്നുവരവും ആണ് പ്രധാന ഇതിവൃത്തമെന്നും താനാണ് നായകനെന്നും പയ്യന്‍/ നോവലിസ്റ്റ് കരുതുമ്പോള്‍ യഥാര്‍ഥത്തില്‍ അത് കൂടുതല്‍ പ്രധാനമായ കഥയുടെചിലിയുടെ സമീപഭൂതകാലത്തിന്റെ കഥയില്‍ ഒരു ഭാഗം മാത്രമാണ്. പയ്യന്റെ/ നോവലിസ്റ്റിന്റെ ഏകാധിപത്യ കാല അനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേരിട്ടനുഭവിക്കാത്ത പരോക്ഷ രീതിയിലുള്ളതാണ്‌ എന്നതിന് രണ്ടര്‍ത്ഥമുണ്ട്: ഒന്ന്അത് നടക്കുമ്പോള്‍ ആദ്യ കാലത്തെങ്കിലുംഎല്ലാത്തിന്റെയും പൊരുള്‍ അറിയാന്‍ കഴിയാത്ത കുഞ്ഞായിരുന്നു അയാള്‍. മറ്റൊന്ന് അയാളുടെ മാതാപിതാക്കളുടെ രാഷ്ട്രീയവുമായും ബന്ധപ്പെട്ടതാണ്: സുരക്ഷിത അകലം പാലിക്കാന്‍ വഴിതേടിയവര്‍ ആയിരുന്നു അവര്‍. നോവലിന്റെ യഥാര്‍ത്ഥ കഥാ കേന്ദ്രം ‘ രക്ഷിതാക്കളുടെ സാഹിത്യം’, ‘കുട്ടികളുടെ സാഹിത്യം’ എന്നീ രണ്ടാധ്യായങ്ങളിലായി വിവരിക്കപ്പെടുന്നവ്യക്തിജീവിതപ്രണയ കഥാ നാടകങ്ങള്‍ക്കപ്പുറം പോകുന്ന ദേശാനുഭവത്തിന്റെയും അതില്‍ കൂടി പ്രതിഫലിക്കുന്ന രക്ഷിതാക്കള്‍മക്കള്‍ ബന്ധങ്ങളുടെതുമാണ്. അജ്ഞാത ഭൂതകാലമുള്ള കുടുംബങ്ങളില്‍ കഴിയുകയെന്നത്അഥവാ കുടുംബ വഴിയിലെ കഥകളെ കുറിച്ച് അജ്ഞരായിരിക്കുകയെന്നത്ഒരു സാമാന്യ പ്രതിഭാസമാണ്. “രക്ഷിതാക്കള്‍ കുട്ടികളെ കയ്യൊഴിയും. കുട്ടികള്‍ രക്ഷിതാക്കളെ കയ്യൊഴിയും. രക്ഷിതാക്കള്‍ സംരക്ഷിക്കുകയോ കയ്യൊഴികയോ ചെയ്യുംഎന്നാല്‍ അവര്‍ എല്ലായിപ്പോഴും കയ്യൊഴിയും. കുട്ടികള്‍ നില്‍ക്കുകയോ പോകുകയോ ചെയ്യുംഎന്നാല്‍ അവര്‍ എല്ലായിപ്പോഴും പോകും”: നോവല്‍ ഈ അനുഭവത്തെ ചുരുക്കിപ്പറയുന്നു. “നാം മറ്റുള്ളവരുടെ കഥ പറയാന്‍ ആഗ്രഹിക്കുമ്പോഴും സ്വന്തം കഥപറയുന്നതില്‍ എത്തിച്ചേരും” എന്ന് കഥയുടെ ആത്മാംശത്തെ നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ട്. ഗൃഹാതുരമാകുക എന്നതിനപ്പുറമാണ് ഭൂതകാലവുമായുള്ള സര്‍ഗ്ഗവിനിമയം എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നുണ്ട്: “പക്ഷെ ഞാന്‍ ഗൃഹാതുരതക്ക് എതിരാണ്. അല്ലഅത് സത്യമല്ല. ഞാന്‍ ഗൃഹാതുരതക്ക് എതിരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. എവിടെ നോക്കിയാലുംആരെങ്കിലുമൊക്കെ ഭൂതകാലവുമായുള്ള ഉടമ്പടി പുതുക്കുന്നത് കാണാം.”

ആറാം വയസ്സില്‍ ഒരിക്കല്‍ മാതാപിതാക്കളോടൊപ്പം പുറത്തു പോകുമ്പോള്‍ കൂട്ടം തെറ്റിപ്പോകുകയും വളരെ വേഗം വഴി കണ്ടുപിടിച്ചു തിരികെയെത്തുകയും ചെയ്ത കഥ പറഞ്ഞുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “...അവര്‍ വീട്ടിലെത്തും മുമ്പ് ഞാന്‍ വീട്ടിലെത്തി. അവര്‍ ആകെ അന്ധാളിച്ച് എന്നെ തേടിക്കൊണ്ടിരുന്നുപക്ഷെ ഞാന്‍ കരുതി അവര്‍ക്ക് വഴിതെറ്റിപ്പോയി. എങ്ങിനെ വീട്ടിലെത്താമെന്നു എനിക്കറിയാമായിരുന്നെന്നും അവര്‍ക്ക് അറിയില്ലായിരുന്നു എന്നും. “നീ മറ്റൊരു വഴിക്ക് പോയി,” അമ്മ കോപത്തോടെ പറഞ്ഞു. അവരുടെ കണ്ണുകള്‍ അപ്പോഴും ചീര്‍ത്തിരുന്നു. നിങ്ങളാണ് വേറെ വഴിക്ക് പോയത്ഞാന്‍ ചിന്തിച്ചുപക്ഷെ അത് പറഞ്ഞില്ല.” ഈ അനുഭവത്തില്‍ നിന്നാണ് നോവലിന്റെ ‘വീട്ടില്‍ പോകാനുള്ള വഴികള്‍’ എന്ന തലക്കെട്ട്‌ രൂപമെടുക്കുന്നത്. പ്രതീകാത്മക തലത്തില്‍ തലക്കെട്ട്‌ ക്രമരഹിതമായ ചരിത്രത്തെ ഓര്‍മ്മിച്ചെടുക്കലിന്റെമനസ്സിലാക്കലിന്റെഅതുമായി സമരസപ്പെടലിന്റെ ആഖ്യാനവഴികളെ കൂടി സൂചിപ്പിക്കുന്നു. ഏതുവഴിക്കു പോയാലും വീട്ടിലെത്തുന്ന ഘടന നോവലിന്റെതും കൂടിയാണെന്ന് വായനയില്‍ തെളിഞ്ഞുകിട്ടുന്നു എന്ന അര്‍ത്ഥത്തില്‍ അത് നോവലിന്റെ ഘടനയെ കൂടി സൂചിപ്പിക്കുന്നുണ്ട്. താന്‍ തിരിച്ചെത്തുന്ന വീട്ടില്‍ ‘മരിച്ചവര്‍ ആരുമില്ല’ എന്ന നോവലിസ്റ്റിന്റെ നിരീക്ഷണംദുരന്താനുഭവങ്ങള്‍ എങ്ങുമുള്ള നാട്ടില്‍ അതെങ്ങനെയാണ്‌ തന്റെ മാതാപിതാക്കള്‍ സാധിച്ചത് എന്ന അന്വേഷണത്തിലാണ് ചെന്നു മുട്ടുന്നത്. പിനോഷെ കാലത്ത് റാവുല്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ എന്ന ചോദ്യത്തിന് ക്ലോഡിയ നല്‍കുന്ന മറുപടി “എനിക്ക് കൂടുതല്‍ പറയാനാവില്ല.” എന്നാണ്. കമ്യൂണിസ്റ്റ് എന്നാല്‍ “പത്രം വായിക്കുകയും മറ്റുള്ളവരുടെ പരിഹാസം നിശബ്ദം സഹിക്കുകയും ചെയ്യുന്നയാള്‍” എന്ന് താന്‍ കരുതിയിരുന്നത് പയ്യന്‍ ഓര്‍ക്കുന്നുണ്ട്. റാവുലിന്റെ മകള്‍ മഗാലിയുടെയും അയന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായി തികഞ്ഞ ഫാഷിസ്റ്റ്‌ വിരുദ്ധ ആക്റ്റിവിസ്റ്റ് ആയിരുന്ന റോബര്‍ട്ടിന്റെയും മകളായ സീനിയ അക്കാലം വിവരിക്കുന്നു: “ഞങ്ങളുടേതു പോലുള്ളവരുടെ കഥ നിനക്ക് മനസ്സിലാകും എന്ന് ഞാന്‍ കരുതുന്നില്ല. അക്കാലത്ത് ആളുകള്‍ കാണാതായവരെ തിരയുകയായിരുന്നു, അപ്രത്യക്ഷരായവരുടെ ജടങ്ങള്‍ക്കു വേണ്ടി അവര്‍ തിരഞ്ഞുകൊണ്ടിരുന്നു. എനിക്കുറപ്പാണ് അന്ന് നീ ഇന്നത്തെ പോലെത്തന്നെ പൂച്ചക്കുട്ടികളെയും നായക്കുട്ടികളെയും തിരയുകയായിരുന്നു.” തന്റെ അച്ഛനമ്മമാര്‍ പിനോഷേയെ പിന്താങ്ങി ജീവിതം സുരക്ഷിതമാക്കിയവര്‍ ആയിരുന്നു എന്ന കുറ്റബോധം ആഖ്യാതാവിനെ മഥിക്കുന്നത് ഇതോടു ചേര്‍ത്തുവെക്കാം. നാഷണല്‍ സ്റ്റേഡിയത്തെ കുറിച്ചുള്ള പയ്യന്റെ ഓര്‍മ്മ തുടങ്ങുന്നത് ആദ്യം നുണഞ്ഞ ഐസ്ക്രീമിന്റെയും മെക്സിക്കന്‍ കൊമേഡിയന്‍ ചെസ്പിരിറ്റോയുടെ പ്രകടനത്തിന്റെയും അനുഭവത്തിലാണെങ്കില്‍, ക്ലോഡിയയുടെ മാതാപിതാക്കളെ മരണങ്ങളെ കുറിച്ചാണ് അത് ഓര്‍മ്മിപ്പിക്കുന്നത്. കാരണം അതായിരുന്നു പിനോഷെയുടെ ഏറ്റവും വലിയ കരുതല്‍ തടവറ. തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിച്ചില്ല എന്ന അമ്മയുടെ ഒഴികഴിവിന് അയാള്‍ നല്‍കുന്ന മറുപടി ഒരുവേള ഇത്തിരി ക്ലീഷേ ആയി അയാള്‍ക്കു തന്നെ അനുഭവപ്പെടുമെങ്കിലും ആത്മാര്‍ത്ഥം തന്നെയാണ്: “എല്ലാവരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്, മമ്മ. പങ്കെടുക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ ഏകാധിപത്യത്തെ പിന്തുണച്ചു.” നോവലിന്റെ സമര്‍പ്പണവാക്യങ്ങള്‍ അതീവപ്രാധാന്യം ഉള്ളവയാണ്: “ഇപ്പോള്‍ എനിക്ക് നടക്കേണ്ടതെങ്ങിനെ എന്നറിയാവുന്ന നിലക്ക്, ഇനിയെനിക്ക് നടക്കാന്‍ പഠിക്കാനാവില്ല.” (W Benjamin); “ഓരിയിടുന്നതിനു പകരം ഞാനെഴുതുന്നു” (R. Gray). നോവലില്‍ ഒരിടത്ത് നമുക്ക് ഇങ്ങനെ വായിക്കാം: “വായിക്കുകയെന്നാല്‍ ഒരാളുടെ മുഖം മറച്ചുപിടിക്കലാണ്. എഴുതുകയെന്നാല്‍ അത് തുറന്നു കാട്ടലും.”

       

References:

1. Mina Holland. ‘Alejandro Zambra's third novel examines life in Chile under General Pinochet’, https://www.theguardian.com/books/2013/jan/13/ways-going-home-zambra-review, 13 Jan 2013   

2. Marcela Valdes. ‘Archivo sobre la obra del escritor chileno Alejandro Zambra’, The Nation, June 17, 2009, (English Translation available at: https://archivoazambra.wordpress.com/2011/09/21/the-fiction-of-alejandro-zambra-marcela-valdes-the-nation/