Featured Post

Friday, November 29, 2013

സെമിനാറില്‍ ഒരു പല്ലുവേദനക്കാരന്‍



പല്ലുവേദനക്കാരന്‍
സെമിനാറില്‍ ഇരിക്കുമ്പോള്‍
നവരസങ്ങള്‍ തകിടം മറിയുന്നു.
അധ്യക്ഷ പ്രസംഗം
സമന്വയത്തിന്റെ ഭാഷയില്‍
അയഞ്ഞു തൂങ്ങുമ്പോള്‍
അയാള്‍ വലിഞ്ഞു മുറുകുന്നു.
ഇടതു ബുദ്ധിജീവി
ഗ്രാംഷിയെ കൂട്ടിനെടുത്ത്
പ്രസന്നനാകുമ്പോള്‍
അയാള്‍ മുഖം കനപ്പിക്കുന്നു.
ഗാന്ധിയന്‍ പാരമ്പര്യം
കരുണാമയനായ്
മുറജപം നടത്തുമ്പോള്‍
അയാള്‍ പല്ല് ഞെരിക്കുന്നു.
പാരമ്പര്യം കൊണ്ടൊരാള്‍
മധുരോദാരം
കാവി ചുറ്റുമ്പോള്‍
അയാള്‍ എരിവു വലിക്കുന്നു.
ന്യൂനപക്ഷ സംരക്ഷണം
ദൃഡ നിശ്ചയത്തോടെ
അരങ്ങു തകര്‍ക്കുമ്പോള്‍
അയാള്‍ക്ക് കണ്ണ് നിറയുന്നു.
പിന്നെ അരാജക വാദി
ഹാളിനകത്ത്
കൂക്കി വിളിക്കുമ്പോള്‍
അയാള്‍ വെളിയിലിറങ്ങുന്നു.


ഇനി
ക്ഷതം പറ്റിയ പല്ലുകള്‍
കണ്ടു മടുത്ത ദന്ത ഡോക്റ്ററോട്
സെമിനാറിനെ കുറിച്ച്
അയാള്‍ എന്ത് പറയും!

ഒരു കവിത ആവേശിക്കപ്പെടുന്നു



പരാജിതനായ ചെറുപ്പക്കാരന്റെ
ആരുമറിയാത്ത
ഒന്നാം ചരമ വാര്‍ഷികത്തില്‍
ഒരു കവിത വീണ്ടും അസ്വസ്ഥമാവുന്നു.

അടക്കം ചെയ്തതാണതില്‍
എഴുതാതെ പോയൊരു ആത്മഹത്യാകുറിപ്പ്.
ഉയിര്‍പ്പിച്ചതാണവിടെ
കേള്‍വിക്കാരില്ലാത്തവന്റെ പുരാവൃത്തം.
അനാഥമായിരുന്നൊരു ജന്മം
പെറ്റിട്ടും പോറ്റാന്‍ മറന്നവളെ
വിതച്ചിട്ടും കാക്കാന്‍ മറന്നവനെ
പ്രണയം കൊണ്ട് മുറിവേറ്റിയവളെ
കിരാത മൂര്‍ത്തിയായ് ചുഴറ്റിവീശുന്നു.
ഒരു നാളിലെ കാമുകനൊപ്പം
പിടിയിലായ മധ്യവയസ്ക്ക.
ധര്‍മ്മാശുപത്രി വരാന്തയില്‍
ലഹരിക്കൂത്തിലെ അകാലവൃദ്ധന്‍.
ഒരുവളുടെ നിദ്രകളിലിപ്പോഴും തീക്കാറ്റ്.

മണ്ണടിഞ്ഞിട്ടും തിരയടങ്ങാത്ത നിരാശകളില്‍
അശാന്തസാന്നിധ്യങ്ങളുടെ
പ്രേതഭവനം പോലെ
കവിത വീണ്ടും അസ്വസ്ഥമാവുന്നു.

ഒന്നാം ജന്മദിനത്തില്‍
ഒരു കവിത ആവേശിക്കപ്പെടുന്നു.

*********************
(കഴിഞ്ഞ വര്‍ഷം ഇതേ നവമ്പറൊടുവില്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്നിറങ്ങിയത് അയല്‍പക്കത്ത് അധികമാരോടും വലിയ പിടിപാടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കായിരുന്നു. അന്ന് അവന്റെ പിന്‍ജീവിതത്തെ കുറിച്ചറിഞ്ഞ അസ്വസ്ഥതകളൊക്കെയും ഒരു കവിതയില്‍ ഇറക്കി വെച്ചതാണ്. ഒരു വര്‍ഷത്തിനിപ്പുറവും അവനാരുടെയും ഓര്‍മ്മകളിലില്ലെന്നു ഇപ്പോള്‍ വീണ്ടും ഓര്‍ത്ത്‌ പോയി.)

Monday, November 25, 2013

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു.



മലയോരങ്ങളില്‍
അടക്കം ചെയ്ത പിതൃക്കളെയും
പുഴയാഴങ്ങളില്‍
മുങ്ങി മരിച്ച കുഞ്ഞുങ്ങളെയും
നമ്മള്‍ ഇറക്കി വിട്ടു.
ബുള്‍ ഡോസര്‍ക്കൈകള്‍
ഒരുക്കിയെടുത്ത ഉരുള്‍ പൊട്ടലില്‍
ഉണരാതുറങ്ങുന്നവരെയും
നമ്മളഭയാര്‍ഥികളാക്കി.
ചേറുമാടങ്ങള്‍ വിട്ട്
ചേരിമാടങ്ങളില്‍ ചേക്കേറിയോര്‍
പഴയ പാട്ടുകളിലെ
ചാവേര്‍ പോരാളികളെപ്പോലെ
തലസ്ഥാനങ്ങളിലേക്ക് ആര്‍ത്തലക്കുമെന്നു
ബുദ്ധി ജീവികള്‍ ഭള്ളു പറഞ്ഞു.
അവരോ, രാവുറങ്ങാത്ത തെരുവുകളില്‍
കെട്ടുപിണഞ്ഞും
കൂട്ടിക്കൊടുത്തും
കുലം കെട്ടവരായി.
ജീവിച്ചിരിക്കുന്നവര്‍ തോറ്റുപോവുമ്പോള്‍
മറ്റാരാണ്‌ ഏറ്റെടുക്കുക, മരിച്ചവരല്ലാതെ!

അങ്ങനെയാണിപ്പോള്‍
ഈ അരൂപികളുടെ രാവില്‍
അനാഥനായ ഗോത്ര ദൈവത്തോടൊപ്പം
കവലകള്‍ കടന്നു
തെരുവോരങ്ങള്‍ പിളര്‍ന്നു
മലം മാത്രം കാത്തു വെക്കുകയും
മറ്റെല്ലാം മദിച്ചു തീര്‍ക്കുകയും ചെയുന്ന
നഗര ചത്വരങ്ങളിലേക്ക്
അവര്‍ മുടന്തി നീങ്ങുന്നത്‌.
അഴിഞ്ഞു പോവുന്ന ഉടലുകള്‍
പെരുമഴയില്‍ കുതിരുന്നതും
അടര്‍ന്നു പോവുന്ന കൃഷ്ണ മണികള്‍
മിന്നലൊളിയില്‍ തിളങ്ങുന്നതും
കണ്‍ കാതോര്‍ത്തിരിക്കുക.

മറ്റേതു രീതിയിലാവാം ഇനി
ഇനിയും മരിച്ചിട്ടില്ലാത്ത ഗ്രാമങ്ങള്‍
നഗരങ്ങളെ വളയുക!

Saturday, November 2, 2013

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.

വെളുപ്പാന്‍ കാലം.
നഗരത്തില്‍ നിന്ന്
രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.
അവര്‍ക്ക് ഒന്നും പറയാനില്ല.
കണ്ടകറ്ററുടെ മുന വെച്ച നോട്ടത്തിനു
അവര്‍ക്കൊന്നും പറയാനില്ല.
ഇറങ്ങുന്നവരോ കയറുന്നവരോ തുറിച്ചു നോക്കുമ്പോള്‍
അവര്‍ക്കൊന്നും പറയാനില്ല.
ഉറക്കച്ചടവുള്ള പ്രായക്കൂടുതലുള്ള സ്ത്രീയോട്
ഉറങ്ങിക്കൊള്ളാന്‍ ചെറുവാല്യക്കാരി പറയുന്നില്ല.
അവളുടെ തോളില്‍ തലചായ്ക്കുമ്പോള്‍
തമ്മിലൊന്നും പറയുന്നില്ല.
തലേന്ന് രാത്രിയിലെ മുതുക്കനായ കക്ഷി
എന്തൊക്കെയോ ചെയ്തെന്നു വരുത്തി
കള്ളടിച്ചു ബോധം കെട്ടുറങ്ങിയതും
കൂര്‍ക്കം വലിവിട്ടു ശല്യമൊന്നുമില്ലായ്കയാല്‍
.സി. മുറിയില്‍ നന്നായുറങ്ങിയതും
ഓമനിച്ചുവളര്‍ത്തിയ മുത്തച്ഛനെയോര്‍ത്തു
വെളുപ്പിന് ഒന്ന് പുന്നാരം പറഞ്ഞതും
കിഴവന്‍ പ്രസാദിച്ചു കൂടുതല്‍ പണം തന്നതും
ഇളം തരുണി പറയുന്നില്ല.
ഇരുട്ടിന്റെ മറപറ്റി ചെറുവാല്യക്കാര്‍ കൂട്ടിക്കൊണ്ടുപോയതും
രണ്ടെന്നു പറഞ്ഞിട്ട് അഞ്ചു പേരായതും
തര്‍ക്കിച്ചു നിന്നാല്‍ ജീവന്‍ പോകുമെന്നടങ്ങിയതും
രാത്രി മുഴുവന്‍ മുറിയിലെ നീലപ്പടത്തിന്റെ മുറ്റില്‍
ഉടല്‍ പഴുതുകളൊക്കെയും ഞെരിഞ്ഞു പോയതും
മുതിര്‍ന്ന സ്ത്രീ പറയുന്നില്ല.
കൂട്ടത്തിലിളയോന്റെ പല്ലില്‍ മുറിഞ്ഞ മുലഞ്ഞെട്ട്
'ചോരയല്ല;മ്മിഞ്ഞ, കുഞ്ഞേ!' യെന്നു ചുരന്നതും,
വെളുപ്പിന് മുമ്പൊഴിവാക്കാന്‍
പിന്നേം വില പേശിയോരോട് സങ്കടം പറഞ്ഞതും
എന്നാപിന്നൊന്നൂടെ മൊതലാക്കാന്‍ ചോര പൊടിഞ്ഞതും
അഞ്ചു പേരുടെ വിയര്‍പ്പും ഉമിനീരും
മുറിഞ്ഞ ഉടലില്‍ ചേര്‍ന്നഴുകുന്നതും
ഇരുട്ടില്‍ തപ്പി പാതയോരത്തെത്തിയതും
അവള്‍ക്കൊന്നും പറയാനില്ല.
കാത്തിരിക്കുന്ന പകലിന്റെ ബദ്ധപ്പാടുകളെപ്പറ്റി
അവര്‍ക്ക് ഒന്നും പറയാനില്ല.
അന്നൊരു നാള്‍ മടങ്ങിയത്തുമ്പോള്‍
പ്രായം തികയാത്ത മകളുടെ വിരിപ്പില്‍
അച്ഛന്റെ അടിവസ്ത്രം കണ്ടതും
മകളവള്‍ക്ക് മകളല്ലാതായതും
പിന്നതു പതിവായതും അവള്‍ക്കാരോടും പറയാനില്ല.
പിന്നീടൊരുര നാള്‍ ഞാനുണ്ട് കൂടെ,
യതാണ് മെച്ചമെന്ന് മകള്‍ കൂടെയിറങ്ങിയതും
അവള്‍ക്കാരോടുമൊന്നും പറയാനില്ല.

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുമ്പോള്‍.
അവര്‍ക്ക് ഒന്നും പറയാനില്ല.
ആരോടും പറയാനില്ല.
അവര്‍ക്കെല്ലാം അറിയാമല്ലോ.
എല്ലാര്‍ക്കും എല്ലാമറിയാമല്ലോ.

Sunday, October 27, 2013

ഫോസ്സിലുകളില്‍ എഴുതപ്പെടുന്നത്


പ്രളയം തുടച്ചെടുത്ത
ജനപഥത്തിലൂടെ നടക്കുക.
ഒരാളെപ്പോഴും
ബാക്കി കാണുമെന്നുണ്ട്-
അങ്ങനെയാണ്
കഥകള്‍ ബാക്കിയാവുക.

ദുരിതാശ്വാസ കേന്ദ്രമാണത്:
സ്വപ്നങ്ങളുടെ ചാവേറിടം.
അലകടല്‍ രൗദ്രം ഭയന്ന്
തീരം വിട്ടു പോന്നവര്‍
ധ്യാനിച്ചിരിപ്പുണ്ട്
ശാന്തമാം തിരകളെ.
താവളം നഷ്ടപ്പെട്ടവരുടെ
അമാവാസിയിലേക്ക്
പേമാരിയുടെ രാവിനിപ്പുറം
തിരിച്ചു പിടിക്കുന്നു
ഒരൊറ്റ നക്ഷത്രം
ഒരാകാശത്തെ .
ഇമപൂട്ടുന്ന കുഞ്ഞിക്കണ്ണുകള്‍
നിദ്രയിലുയിര്‍പ്പിക്കുന്നു
മാന്ത്രിക കമ്പളങ്ങള്‍.
വാഗ്ദത്ത ഭൂമിയിലേക്ക്‌
അവര്‍ക്കുണ്ടൊരു നിദ്രാടനം.
ഉരുള്‍ പൊട്ടിയ മലകളില്‍
ജീവിതം കളഞ്ഞു പോയവര്‍
ഓര്‍ത്തിരിപ്പുണ്ട്
കല്‍ക്കെട്ടുകളിലൊടുങ്ങിയോരെ;
മലവെള്ളമെടുത്തോരെ.
പിതാമാഹരുടെ കുഴിമാടങ്ങളില്‍
ഒടുവിലത്തെ തിരി വെക്കാതെ
പുറപ്പാടായവര്‍,
മിന്നാമിന്നികളുറങ്ങാത്ത
നിശാചാരികളുടെ യാമങ്ങളില്‍
കാതോര്‍ത്തിരിപ്പുണ്ട്
മറ്റാരും കേള്‍ക്കാത്ത പിന്‍വിളികള്‍ക്ക്.
മൗനം പുതച്ച കൂട്ടുദുരിതങ്ങള്‍
പനിയിറക്കത്തില്‍ നിന്ന് കോളറയിലേക്കും
പിന്നെ താഴ് വരയിലെ കുഴിമാടത്തിലേക്കും
കടന്നു പോയവര്‍:
ഗ്യാസ് ചേംബറുകളില്‍
വിലാപങ്ങളരുത്.

ജനാലകള്‍ തുറന്നിടരുത്.
കാറ്റിനോടും
കിരണങ്ങളോടും
തെല്ലിട കുണുങ്ങരുത്;
കൊള്ളിവെപ്പില്‍ മരിച്ചവരുടെ ഗന്ധം
നിഴലനക്കങ്ങളായി
നിലാവിന്റെ ഗദ്ഗദം പോലെ
മഞ്ഞിറങ്ങി വരും.
മലവെള്ളപ്പാച്ചിലില്‍
കാടിറങ്ങുന്ന ചോല പോലെ
ചീന്തിയെറിയപ്പെട്ടവളുടെ രക്തവും
ജന പഥങ്ങളുടെ കണ്ണീര്‍ച്ചാലും
കലങ്ങിമറിയും.

ഋതു ഭേദങ്ങള്‍ക്ക് ഭ്രാന്തെടുക്കുമ്പോള്‍
ഫോസ്സിലുകളിലാണ് ഒസ്സ്യത്തെഴുതുക:
പടയോട്ടങ്ങളില്‍
അടിഞ്ഞു പോയവര്‍ക്ക്,
കൊടുങ്കാറ്റില്‍
ചിതറിത്തീര്‍ന്നവര്‍ക്ക്,
പ്രളയത്തിലൊടുങ്ങിയവര്‍ക്ക്,
വറുതിയില്‍ ദഹിച്ചവര്‍ക്ക്.

Friday, October 11, 2013

മുറിഞ്ഞു വീണ ഗൗളിവാല്‍

മുറിഞ്ഞു വീണ ഗൗളിവാല്‍-
അനിമല്‍ പ്ലാനെറ്റില്‍
ദിനോസാറിന്‍റെ അലര്‍ച്ച.


നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍, പനിയിറങ്ങാത്ത ഒരു ടൈഫോയിഡ് കാലത്താണ് മുറിഞ്ഞു വീണ ഗൗളി വാല്‍ ഒരു വിഭ്രമ ചിത്രമായത്. വയ്യാത്ത മകനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ച് അന്നം തേടിപ്പോയതായിരുന്നു പാവം ഉമ്മ. അതിലേറെ ബാദ്ധപ്പാടുകളുള്ള ആ സാധു സ്ത്രീ രോഗിയെ നോക്കാന്‍ സ്വന്തം മകനെ ഏല്‍പ്പിച്ചു. രണ്ടോ മൂന്നോ വയസ്സിനു മൂത്തവനെങ്കിലും കാര്യ ബോധത്തിന്റെ അസ്കിതയൊന്നും അവനും ആയിത്തുടങ്ങിയിട്ടില്ലായിരുന്നു. ചാരുകസേരയില്‍ തളര്‍ന്നു കിടന്ന രോഗിയുടെ കണ്ണില്‍ പെട്ടെന്നാണ് അത് പെട്ടത്: ചെത്തിത്തേക്കാത്ത മണ്‍ ചുവരിന്റെ മുകള്‍ ഭാഗത്ത് ഇര തേടുന്ന ഗൗളിയുടെ വാല്‍ മുറിഞ്ഞു താഴേക്കു വീഴുന്നു. താന്‍ ഇരിക്കുന്ന കസേരയിലേക്കാണ് അത് വീണതെന്ന് ഒരു നിമിഷം ഒരാളല്‍ ഉള്ളില്‍. ഞൊടിയിട കൊണ്ട് ആ തോന്നല്‍ ബലപ്പെട്ടു. അതിനു പുറത്താണ് താന്‍ ഇരിക്കുന്നത്. ഏതൊക്കെയോ കരച്ചിലുകള്‍ എടുത്തു കുടയുന്നതായി തോന്നി. എഴുന്നേല്‍ക്കണം. പക്ഷെ സ്വയം അതിനു കഴിവില്ല. കരഞ്ഞു പറഞ്ഞു, യാചിച്ചു. കൂട്ടുകാരന് നന്നേ തമാശ തോന്നിയിരിക്കണം. അവന്‍ ചിരിക്കാന്‍ തുടങ്ങി.

കരഞ്ഞു തളര്‍ന്ന രോഗി അബോധത്തിലേക്ക് പോയിരിക്കണം. ആരാണ് ആദ്യം അറിഞ്ഞതെന്നോ, പിന്നെ എന്തുണ്ടായെന്നോ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഓര്‍ക്കുന്നത് ഇത്രമാത്രം: അന്ന് മുറിഞ്ഞു വീണ ആ ഗൗളി വാല്‍ പില്‍ക്കാലത്ത് ചിത്രങ്ങളില്‍, സിനിമയില്‍ ഒക്കെ കണ്ട ദിനോസാറിന്റെ വാലിന്റെ മുഴുപ്പും ഭയാനകതയും ഉണ്ടാക്കിയിരുന്നു ഉള്ളില്‍.

ഭീമാകാരന്മാരായ ഉരഗങ്ങളും ദിനോസാറുകളും ഭൂഗോളം അടക്കി വാണിരുന്ന ജുറാസിക് കാലം പില്‍ക്കാല ബോധങ്ങളില്‍ ഉള്‍ചേര്‍ന്നപ്പോഴോക്കെയും ആ ഗൗളി വാല്‍ ഒരാദി രൂപം പോലെ മനസ്സിലുയിര്‍ക്കാറുണ്ടായിരുന്നു. ആനറാഞ്ചിക്കഥ കേട്ട അറബിക്കഥക്കാലത്തും, നഗര- നാഗരീക ക്ഷീണങ്ങളെ കുറിച്ച് വേവലാതി പൂണ്ട് പ്രകൃതിയുടെ ആദിമ വന്യതകളിലേക്കും സംസ്കാരങ്ങളുടെ നൈസര്‍ഗ്ഗിക നഗ്നതയിലേക്കുമൊക്കെ തിരിച്ചു പോവുന്ന atavistic കാവ്യ യാനങ്ങളുടെ നിമിഷങ്ങളിലും ഒരു പോലെ അതിന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ട്. പരിണാമത്തിന്റെ നിഗൂഡ രഥ്യകളില്‍ ദിനോസാറുകള്‍ പല്ലികളായിപ്പരിണമിച്ചത് പനിച്ചു വിറച്ച കുട്ടിയുടെ ഭ്രമചിന്തയെ ഒരെതിര്‍ദിശാ വികാസത്തില്‍ സാധൂകരിക്കാനായിരുന്നുവെന്ന പില്‍ക്കാല ജ്ഞാനം ഇത്തിരിയല്ല ഒരാളെ വിനയവാനാക്കുക. അതേ വിനയത്തിന്റെ സ്നേഹത്തിലാണ് മുറിഞ്ഞു വീണ ഗൗളി വാലിനോടൊപ്പം മുതുമുത്തശ്ശന്റെ വിലാപം അവനെ തൊട്ടു വിളിക്കുക, ദിനോസാറിന്റെ അലര്‍ച്ച അവന്‍ കേട്ടു തുടങ്ങുക. അനന്തിരവന് മുറിയുമ്പോള്‍ മുത്തശ്ശന് നോവുമെന്നതില്‍ അനിമല്‍ പ്ലാനെറ്റിന്റെ ശാസ്ത്ര സാങ്കേതിക യാദ്രിശ്ചികതയല്ല, ജൈവ പരിണാമത്തിന്റെ ജനിതക ധാരകളും നരവംശ സംസ്കൃതിയുടെ സവിശേഷ വൈകാരിക ബന്ധങ്ങളും തമ്മിലുള്ള വിനിമയങ്ങളാണ് ചാരുതയാവുക.

സനാഥനാവുക പ്രയാസമല്ല


സനാഥനാവുക പ്രയാസമല്ല
******************************.

കലാപം പുകഞ്ഞ തെരുവിലാണ്
മുത്തശ്ശനെ കാണാതായത്.
മക്കളും പേര മക്കളും കൂടിയിരുന്നു.
അടിയാധാരത്തില്‍ പ്രശ്നങ്ങളൊന്നുമില്ല;
മുത്തശ്ശിക്ക് ഓര്‍മ്മകളും.

എങ്കിലും ഒന്ന് റിപ്പോര്‍ട്ട് ചെയ്തേക്ക്‌,
നാളെ ഒരു പ്രശ്നം വേണ്ട!
കുടുംബ സുഹൃത്ത് ഉപദേശിച്ചു.
വല്ല കോമ്പന്‍സേഷനും ഉണ്ടെങ്കിലോ-
മൂത്ത ചേച്ചി ഓര്‍മ്മിപ്പിച്ചു.

അപ്പോഴേക്ക് പൊതു അറിയിപ്പു വന്നു.
മരിച്ചവരുടെ ആശ്രിതര്‍ക്കിത്ര;
പരിക്കേറ്റവര്‍ക്കിത്ര.

അല്ലെങ്കില്‍ തന്നെ,
വെളുപ്പിന് ഓടയില്‍ കണ്ട
തിരിച്ചറിയാനാവാത്ത വൃദ്ധ ശരീരം
അങ്ങേരല്ലെന്നു ആര് കണ്ടു.

അങ്ങനെയാണ്
ഒരനാഥ പ്രേതം
സനാഥമായത്.