Featured Post

Wednesday, May 21, 2014

ഓര്‍മ്മകളുടെ തകരപ്പെട്ടികള്‍.





                തട്ടുമ്പുറത്തെ പഴയ പെട്ടിയില്‍
                മുത്തച്ഛന്റെ ഓര്‍മ്മസാക്ഷ്യങ്ങളുണ്ട്
                പ്രണയ ഭംഗം കൊണ്ട് മുറിവേറ്റത്രേ
                മുത്തച്ഛന്‍ നാട് വിട്ടത്
                കുപ്പമാടത്തിലെ പെണ്ണിനെ
                പടികയറ്റരുതെന്നു വിലക്കിയത്രേ
                തറവാട്ടു കാരണവന്മാര്‍.
                ഒരുമിച്ചു നാടുവിടാന്‍ കാത്ത നാളില്‍
                അവളുടച്ചന്‍ കാലു പിടിച്ചു:
                തമ്പ്രാന്‍ പൊറുക്കണം,
                അട്യെങ്ങള് ജീവിച്ചോട്ടെ.
                ഒറ്റയ്ക്ക് യാത്രതിരിക്കുമ്പോള്‍
                ഇങ്ങിനിയില്ലെന്നു മുത്തച്ഛന്‍
                ഉള്ളിലൊരു വാക്കുരുവിട്ടു.
                അന്ന്, അമ്മ മാത്രം
                മകന്റെ നെറുകെയില്‍ മുത്തി.
                നീയടുത്തുവേണം കണ്ണടക്കുമ്പോള്‍.

                നേരും നെറിയുള്ളൊരു കാലത്ത്
                നട്ടെല്ലുള്ളവര്‍ക്കൊപ്പം നടന്നത്രേ
                മുത്തച്ഛന്‍ ധിക്കാരിയായത്.
                മോഹന്‍ ദാസ്‌ ഖരം ചന്ദിലേറെ
                മറാത്താ മണ്ണിലെ ജ്യോതി റാവു ഫൂലെ*
                മുത്തച്ഛന്റെ മഹാത്മയായി.
                പെരിയാറുടെ** ദ്രാവിഡ വീര്യം
                മുത്തച്ഛന് ആവേശമായി.
                മദിരാശി പട്ടണം
                മുത്തച്ഛന് അമ്മവീടായി.
                എം. ജി. ആറിനു*** വെടിയേറ്റപ്പോള്‍******
                മുത്തച്ഛന്‍ പനിച്ചു പൊള്ളി.

                എന്നിട്ടെന്തേ സ്മാരകങ്ങളില്ലാഞ്ഞു ?
                അതിനു നേതാവായിരുന്നില്ലല്ലോന്ന്
                മുത്തശ്ശി ചിരിച്ചതോര്‍ക്കുന്നു.
                എന്നിട്ട് പിന്നെന്തേ ഒറ്റക്കായി?
                മുത്തശ്ശി വീണ്ടും മൗനിയാവുന്നു:

                മദിരാശിയില്‍ നിന്നും ഒരു വണ്ടി
                ചെന്നൈയിലേക്ക് പുറപ്പെടുമ്പോള്‍
                പെരിയോര്‍ ഇറങ്ങിപ്പോവുകയും
                കുറിയോര്‍ ഇടം പിടിക്കുകയും ചെയ്യുന്നു.
        



*ജ്യോതി റാവു ഫൂലെ / മഹാത്മാ ഫൂലെ (1827-1890). ജാതീയതക്കും ബ്രാഹ്മണിക്കല്‍ ആധിപത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത മറാത്ത വിമോചന നായകന്‍. സ്ത്രീ വിമോചനം, വിധവകളുടെ പുനരധിവാസം, തൊട്ടുകൂടായ്മക്കെതിരിലുള്ള നിലപാടുകള്‍ തുടങ്ങിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
**പെരിയാര്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍(1879- 1973).  തെന്നിന്ത്യന്‍ രാഷ്ട്രീയസ്വത്വത്തിന്റെ തനത് ദ്രാവിഡത്തനിമയുടെ നായകന്‍.  ജാതീയതക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത പോരാളി.
*** 1967 ജനുവരി പന്ത്രണ്ടിന് എം. ആര്‍ . രാധ എം. ജി. ആറിനെ വെടി വെച്ച സംഭവം. 

Wednesday, May 14, 2014

കാവ് തീണ്ടരുതെന്നു തന്നെ.



മലയാളം പഠിപ്പിക്കുന്ന
നാരായണന്‍ മാഷിന്
ചങ്ങമ്പുഴ ഒരു ലഹരിയാണ്.
എന്തു പറഞ്ഞു തുടങ്ങിയാലും
അതിങ്ങനെയെത്തും:
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി...
എട്ട് ബി-യില്‍ കവിത ചൊല്ലുമ്പോള്‍
മാഷൊരു നോട്ടമെറിയും.
മൂന്നാമത്തെ ബെഞ്ചിലെ സുഹറക്കും
തൊട്ടടുത്ത വനജക്കും
ഉള്ളിലൊരു കിടിലമുണ്ടാവും.
വനജയുടെ ഇടതു കാല്‍
സുഹറയുടെ വലതു കാലില്‍
ആരുമറിയാതെ ഒന്നമരും.
മുഖം കുനിഞ്ഞു പോവും രണ്ടു പേര്‍ക്കും.
ഒമ്പത് എ- യിലെ ലിസാ തോമസും
പത്ത് എ-യിലെ നസീമയും
അതങ്ങനെത്തന്നെയെന്നു
ഇരുവരും കണ്ടതാണ്.
അതിനപ്പുറവും അവര്‍ക്കറിയാം:
ചൂളിയിരിപ്പുണ്ട്, സ്കൂളിലെങ്ങും
വേറെയും വേറെയും സുഹറമാരും വനജമാരും.
ഇലച്ചാര്‍ത്തുകളുടെ കാവ്യ ഭംഗി
അപ്പടി ഒപ്പിയെടുത്തതാണല്ലോ
പള്ളിക്കൂടത്തിനു പിന്നിലെ കാവ്.
നാരായണന്‍ മാഷ്‌ മാത്രമല്ലല്ലോ
പ്രകൃതി ഭംഗിയുടെ ആരാധകര്‍.

ഒഴുകിപ്പടരുന്ന രക്തമായി
ഹരിതഭംഗിക്കൊരു നിറം മാറ്റമുണ്ടെന്ന്
പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങള്‍.




Friday, May 2, 2014

വാരഫലം മോശമാകുമ്പോള്‍



അങ്ങനെയിരിക്കെ
ഒരു കാര്യവുമില്ലാതെ
ഒരു പഴയകാല നായികയെ
ഒന്നോര്‍ത്തെടുക്കാന്‍ തോന്നും.
ചുവപ്പുകണ്ട കാളയെപ്പോലെ
വീട്ടുകാരത്തി കാളീവേഷമാവും.
ബാങ്ക് അക്കൌണ്ടില്‍ നിന്ന്
ഇറങ്ങിപ്പോയ പാര്‍ട്ടി ഫണ്ട് മുതല്‍
ബെവറെജസ് ബില്ല് വരെ
വിചാരണക്കെടുക്കും.
മറന്നു പോയ ചായപ്പൊടിയും
കൊച്ചിന് ചോക്കലേറ്റും വരെ
നായികാ സ്വപ്നത്തിന്റെ കണക്കിലെഴുതും.
ഫേസ് ബുക്ക് സൗഹൃദം മുതല്‍
അയല്‍പക്കത്തെ മദാലസ വരെ
കണ്ണീര്‍ സീരിയല്‍ പോലെ
അന്തമില്ലറ്റമില്ലാതെ
ഉച്ചസ്ഥായിയില്‍ പൊട്ടിത്തെറിക്കും.

വാരഫലം മോശമാകുമ്പോള്‍
വിമര്‍ശകനാകാനും തോന്നും.
ഉള്ളതങ്ങ് പറഞ്ഞു പോകും.
കുരിശു യുദ്ധത്തിന്റെ വീറോടെ
ഭക്തജനം പടക്കോപ്പണിയും.
ഭക്തിയില്ലാത്ത അസ്മാദൃശന്‍
അന്നേരം ചുരുണ്ട് കൂടും :
എന്റെ പിഴ,
എന്റെ വലിയ പിഴ.

വാരഫലം മോശമാകുമ്പോള്‍
വേണ്ടാത്തത് പലതും തോന്നും;
ഒരു കവിതയെഴുതിയാലോ എന്നു വരെ.

Friday, April 25, 2014

NOT FOR THE SHEPHERD



(For the childhood of animal fables)

The shepherd arrived
At the cave entrance
In search of the lost lamb.
There, ancestors lay interred
In immemorial urns.
Metals shards and stone pieces
Lay scattered,
Marking ages -
He discovers nothing.

Footprints of the tiger
That went inside
Had torn his heart.
Would the sharp fangs
Have pierced the tender flesh?
Beyond the darkness of
Primordial monuments,
Sleep-walking through
The smell of antiquity,
In the magic mirror of prayers
He beholds it thus:
Beyond the heart of darkness
In the green planes of morning rays,
A blind-man’s buff on.

May he not wake up
Into the dampness of clotted blood !.
What's better for the shepherd
To behold
If not the tiger and the lamb

Gamboling together !

Thursday, April 24, 2014

ഇടയന്‍ കാണരുതാത്തത്*:



ആട് മേച്ചില്‍ക്കാരന്‍
കൂട്ടം തെറ്റിയ കുഞ്ഞാടിനെ തേടി
ഗുഹാമുഖത്തെത്തിയതാണ്.
അനാദിയായ മണ്‍ കുടങ്ങളില്‍
കാത്തിരിക്കുന്ന പിതൃക്കള്‍
യുഗങ്ങളെ അടയാളപ്പെടുത്തിയ
ലോഹങ്ങളും ശിലാ ഖണ്ഡങ്ങളും-
അവനൊന്നും കണ്ടു പിടിക്കുന്നില്ല.

ഗുഹയിലേക്ക് കയറിപ്പോയ
കടുവയുടെ കാല്‍പ്പാടുകള്‍
ഹൃദയം മുറിഞ്ഞതാണവന്റെ .
കൂര്‍മ്പന്‍ പല്ലുകള്‍
ഇളം മാംസത്തിലാഴ്ന്നിരിക്കുമോ?
ചരിത്രാവശിഷ്ടങ്ങളുടെ ഇരുള് കടന്ന്
പ്രാചീന ഗന്ധങ്ങളിലെ നിദ്രാടനത്തിനപ്പുറം
പ്രാര്‍ത്ഥനയുടെ മായക്കണ്ണാടിയില്‍
അവനിങ്ങനെ കാണുന്നു:
ഇരുട്ടിന്റെ ഹൃദയത്തിനപ്പുറം
ഇളം വെയിലിന്റെ ഹരിത രാശികളില്‍
ഒരു കണ്ണുപൊത്തിക്കളി.

തളം കെട്ടിയ ചോരയുടെ നനവിലേക്ക്
അവനുണരാതിരിക്കട്ടെ.
കടുവയും കുഞ്ഞാടും കിന്നരിക്കുന്നതിനപ്പുറം
ഇടയനെന്തു കാണാനാണ് !


*(മൃഗ കഥകളുടെ ബാല്യത്തിന്)

Tuesday, April 22, 2014

മുഗള്‍ എ അസം (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 9
മുഗള്‍ എ അസം (1960)
ഹിന്ദി, B/W & Color (ഭാഗികം)



സംവിധാനം: കെ. ആസിഫ്.
                                                             (കെ ആസിഫ്)

1944- ല്‍ ആണ് സംവിധായകന്‍ കെ. ആസിഫ്, അക്ബര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഇംതിയാസ് അലി താജ് എന്ന നാടക കൃത്ത് എഴുതിയ ഒരു നാടകം വായിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നും സംശയ ലേശമന്യേ ഏറ്റവും വലിയ പ്രോജെക്റ്റുകളില്‍ ഒന്നാമത്തേതുമായ 'മുഗള്‍ അസം' സ്വപ്നത്തില്‍ കണ്ടത്. നീണ്ട പതിനാറു വര്‍ഷത്തെ നിരന്തര സപര്യയുടെയും തയ്യാറെടുപ്പുകളുടെയും ശേഷം 1960 ആഗസ്റ്റ്‌ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തെ സംബന്ധിച്ച എല്ലാ ഘടകങ്ങളും ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു: അമാനതുല്ലാ ഖാന്‍ (സീനത് അമന്റെ പിതാവ്) , കമല്‍ അമ്രോഹി, വജാഹത് മിര്‍സ, എഹ്സാന്‍ റെസ് വി എന്നീ പ്രതിഭാധനരോടൊപ്പം സംവിധായകനും ചേര്‍ന്ന് രചിച്ച തിരക്കഥ മുതല്‍ പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും ദുര്‍ഗ്ഗാ ഘോട്ടെയും ഉള്‍പ്പെടുന്ന സ്വപ്നതുല്യമായ താര നിര, ഷക്കീല്‍ ബദായുനി രചിച്ചു നൗഷാദ് സംഗീതം നല്‍കിയ എക്കാലത്തെയും മികച്ച പാട്ടുകള്‍, മുഹമ്മദ്‌ റാഫി, ലതാ മങ്കേഷ്കര്‍, ഷംഷാദ് ബീഗം തുടങ്ങിയ നാദ വിസ്മയങ്ങളോടൊപ്പം സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍ ഉള്‍പ്പെടുന്ന പിന്നണി ഗായക സാന്നിധ്യം, ഒരൊറ്റ ഗാന രംഗത്തിനു വേണ്ടി മാത്രം ഒരു മാസം തുടര്‍ച്ചയായ ചിത്രീകരണമടങ്ങിയ മൂന്നു വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്, രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചിത്രത്തിന്‍റെ പൂര്‍ണ്ണതക്കായി സംവിധായകനോടൊപ്പം നഗ്ന പാദനായി നടന്ന പ്രിഥ്വിരാജ് കപൂര്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ അര്‍പ്പണം, ചലച്ചിത്ര ലോകത്ത് നിന്ന് വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഹൃദയ സംബന്ധമായ രോഗത്തിന്റെ പ്രശ്നങ്ങള്‍ മാറ്റിവെച്ചു അതീവ ഭാരമുള്ള യഥാര്‍ത്ഥമായ ഇരുമ്പു ചങ്ങലകള്‍ ധരിച്ചു അഭിനയിച്ച ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു മധുബാലയുടെ അനാര്‍ക്കലീ പരകായ പ്രവേശം, സാധാരണ ഒരു വലിയ ചിത്രത്തിന്‍റെ ബജറ്റിനെക്കാള്‍ നൂറിരട്ടിയിലേക്ക് കടന്ന ബജറ്റ്... അങ്ങനെയങ്ങനെ. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ബോംബെയിലെ മാര്‍ത്ത മന്ദിറില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ടിക്കറ്റിനു തിക്കിത്തിരക്കിയതും ഒന്നര രൂപ വിലയുള്ള ടിക്കറ്റ് നൂറു രൂപയ്ക്കു വാങ്ങിയതും ചിത്രത്തെ സംബന്ധിച്ച ഒരു മെറ്റഫര്‍ തന്നെയായി കണക്കാക്കാം.


ചിത്രത്തിന്‍റെ ഇതിവൃത്തം ഇന്ന് ഒട്ടും പുതുമയുള്ളതായി തോന്നനിടയില്ലാത്ത വിധം ലളിതമാണ്. അനപത്യ ദുഃഖം അനുഭവിക്കുന്ന അക്ബര്‍ ചക്രവര്‍ത്തി റാണി ജോധാഭായിയോടും പരിവാരങ്ങളോടും ഒപ്പം ഖ്വാജാ മൊഹിയുദ്ധീന്‍ ചിഷ്തിയുടെ ദര്‍ഗ്ഗയില്‍ പ്രാര്‍ഥനക്ക് പോവുന്ന രംഗത്തോടെ ചിത്രം ആരംഭിക്കുന്നു. അങ്ങനെ പിറക്കുന്ന സലിം രാജകുമാരന്‍ തികച്ചുമൊരു മുടിയനായ പുത്രനായി വളരുന്നു. രാജകുമാരന്റെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ചക്രവര്‍ത്തി മകനെ യുദ്ധ രംഗത്തേക്കയക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവായ സലിം രാജകുമാരന്‍ മികച്ച യോദ്ധാവായി തിരിച്ചെത്തുന്നു. നര്‍ത്തകിയായ നാദിറ(അനാര്‍ക്കലി) യില്‍ കുമാരന്‍ അനുരക്തനാവുകയും രാജ പാരമ്പര്യത്തിനിണങ്ങാത്ത ബന്ധത്തിന് സുല്‍ത്താന്‍ എതിരാവുകയും ചെയ്യുന്നതോടെ സലിം - അനാര്‍ക്കലി പ്രണയം ദുരന്തത്തിലേക്ക് കൂപ്പു കുത്തുന്നു. കുമാരന്‍ സുല്‍ത്താനെതിരില്‍ കലാപക്കൊടിയുയര്‍ത്തുകയും അനാര്‍ക്കലിയെ സലീമില്‍ നിന്നകറ്റാന്‍ ചക്രവര്‍ത്തി അവളെ ജീവനോടെ തടവറച്ചുമരില്‍ അടക്കം ചെയ്യുകയും ചെയ്യുന്നു. ഈ ക്രൂരതയുടെ ശാപം നല്ലവനായ ചക്രവര്‍ത്തിയില്‍ വീഴാതിരിക്കാനായി, ഒരു പിന്‍ വാതിലിലൂടെ ചക്രവര്‍ത്തിയുടെ സമ്മത പ്രകാരം നാദിറയുടെ ഉമ്മ അവളെയും അനിയത്തിയെയും കൊണ്ട് രാജ്യം വിട്ടു പോകുന്നു. പ്രണയത്തിനു എതിര്‍ നിന്നവനെന്നു ചരിത്രം വിളിക്കുമ്പോഴും ചക്രവര്‍ത്തിയെന്ന നിലയില്‍ രാജ്യത്തിന്റെ അന്തസ്സ് കാക്കാന്‍ വേണ്ടി ആചാര മര്യാദകളുടെ അടിമയായ ഒരു നിസ്സഹായാനാണ് താനെന്നു അക്ബര്‍ ഏറ്റു പറയുന്നു. ചരിത്രപരമായി അത്രയൊന്നും സത്യ സന്ധമല്ല ഇക്കഥയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തിരക്കഥയുടെ സൗന്ദര്യം അതിലുപയോഗിച്ചിരിക്കുന്ന ഉര്‍ദു ഭാഷയുടെ കാവ്യാത്മകതയും ഇതിവൃത്ത ഘടനയിലെ സങ്കീര്‍ണതകളും പാത്ര വൈവിധ്യവും മാത്രമല്ല ഷേക്ക്‌സ്പിയേറിയന്‍ നാടക പാരമ്പര്യത്തില്‍ നിന്നുള്ള പ്രചോദനവും കൂടിച്ചേര്‍ന്നതാണ്. ചിത്രാരംഭത്തില്‍ ദുരന്ത നായികയായ നാദിറയെ ആദ്യം അവതരിപ്പിക്കുന്നത്‌ 'Winter's Tale' -ലെ ഹെര്‍മിയോണിയെ ഓര്‍മ്മിപ്പിക്കും വിധം ഒരു പ്രതിമാ രൂപത്തിലാണ്. പിന്നീട് സാലഭജ്ഞികക്ക് ജീവന്‍ വെക്കുന്നത് സലീമിന്റെ ഹൃദയത്തിലേക്കാണ്. സംഭാഷണങ്ങളിലെ കാവ്യാത്മകതയും വൈകാരിക തീവ്രതയും എക്കാലത്തെയും മികച്ച തിരക്കഥകളുടെ ഇടയില്‍ ചിത്രത്തിന് സ്ഥാനം കൊടുക്കുന്നു. അതേ സമയം അതീവ നാടകീയമായ സംഭാഷണ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഘട്ടങ്ങളില്‍ വാക്കുകളെക്കാള്‍ വാചാലമായ മൗനങ്ങളും നോട്ടങ്ങളുമൊക്കെ, വിശേഷിച്ചും പിതാവും മകനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സന്ദര്‍ഭങ്ങളില്‍, പുതിയൊരനുഭവമായി സിനിമാലോകത്തിന്. പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും അക്ഷരാര്‍ഥത്തില്‍ അഭിനയ കലയുടെ ആഴമളന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് ചിത്രത്തില്‍. 1946 ല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ചന്ദ്രമോഹന്‍, സപ്രു, നര്‍ഗ്ഗീസ് എന്നിവരാണ് യഥാക്രമം പിന്നീട് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും അവതരിപ്പിച്ച അക്ബര്‍ ചക്രവര്‍ത്തി, സലിം, അനാര്‍ക്കലി എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിയുള്‍പ്പടെ പല കാരണങ്ങളാല്‍ മുടങ്ങിപ്പോയ പദ്ധതി നിര്‍മ്മാതാവ് ഷിറാസ് അലി പാക്കിസ്ഥാനിലേക്ക് പോയതോടെ ഏതാണ്ട് ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. 1949 ല്‍ ചന്ദ്രമോഹന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഷിറാസ് അലിയുടെ തന്നെ സഹായത്തോടെ ഒരു പുതിയ നിര്‍മ്മാതാവിനെ - ശപ്രൂജി പലോന്‍ ജി- കിട്ടിയതോടെ 1950ല്‍ വീണ്ടും പദ്ധതി പുനരാരംഭിച്ചു. പ്രിഥ്വിരാജ് കപൂര്‍ അക്ബര്‍ ആയപ്പോള്‍ ദിലീപ് കുമാര്‍ ഏറെ നിര്‍ബന്ധത്തിനു ശേഷമാണ് സലിം ആയത്. എന്നാല്‍ അക്കാരണം കൊണ്ട് നര്‍ഗ്ഗീസിനു പിന്‍ മാറേണ്ടി വന്നുവെന്നത് വിചിത്രമായ വസ്തുത. ദിലീപിനോടൊപ്പം നര്‍ഗ്ഗീസ് ജോടിയാവുന്നതില്‍ രാജ്കപൂറിന് താല്പര്യമില്ലായിരുന്നു എന്നതായിരുന്നു കാര്യം. ഈ നഷ്ടം പക്ഷെ ഇന്ത്യന്‍ സിനിമയുടെ നേട്ടമായി എന്ന് വേണം കരുതാന്‍. പിന്നീട് സുരയ്യയെ പരിഗണിച്ചെങ്കിലും ഒടുവില്‍ മികച്ച ഒരു വേഷത്തിനായി കാത്തിരുന്ന മധുബാലക്ക് നറുക്ക് വീഴുകയായിരുന്നു. സ്വ ജീവിതത്തില്‍ ദുരന്തങ്ങളുടെ നടുക്കടലില്‍ ആയിരുന്നത് കൊണ്ടാവാം സെറ്റിലെങ്ങും തന്റെ അഭൗമ സൗന്ദര്യത്തിന്റെ പ്രസരിപ്പ് വാരി വിതറിയിരുന്ന ഇന്ത്യന്‍ സിനിമയുടെ 'വീനസ് ക്വീന്‍' ആദ്യ അഞ്ചു ദിവസം സെറ്റില്‍ വന്നു പോയതല്ലാതെ അനാര്‍ക്കലിയുടെ ഹൃദയത്തിലുറഞ്ഞിരുന്ന വിഷാദം ഏറ്റു വാങ്ങിയതായി സംവിധായകന് ബോധ്യമായില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ആ കഥാപാത്രത്തെ മുഴുവനായി ഉള്‍ക്കൊണ്ട്‌ പക്വതയോടെ സെറ്റിലെത്തിയ മധുബാലയോട് 'ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി' എന്ന് കെ. ആസിഫ് പ്രതിവചിച്ചു. ശേഷം അവര്‍ നടത്തിയ പകര്‍ന്നാട്ടം ചരിത്രമാണ്.
'പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ' എന്ന ഗാന രംഗം ചിത്രീകരിക്കാനായി ലാഹോറിലെ ശീഷ് മഹലിന്റെ മാതൃകയില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റ് അക്കാലത്തെ അത്ഭുതമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ച' എന്ന് വാഴ്ത്തപ്പെട്ട മധുബാലയുടെ ആ പ്രകടനം ഒരു മാസമെടുത്താണ് ചിത്രീകരിക്കപ്പെട്ടത് . ഈ രംഗവും 'തേരി മെഹ്ഫില്‍ മെ' എന്ന ഗാന രംഗവും ഉള്‍പ്പടെ അരമണിക്കൂറോളം കളറില്‍ ആണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രം മുഴുവനും അക്കാലമാവുമ്പോഴേക്കും ലഭ്യമായിരുന്ന കളറില്‍ മാറ്റി ചിത്രീകരിക്കണമെന്ന് സംവിധായകന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം അത് അചിന്ത്യമായിരുന്നു. വിട്ടു വീഴ്ചകള്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കെ. ആസിഫ് ചിത്രീകരണത്തിനായി യഥാര്‍ത്ഥ സ്വര്‍ണ്ണ – വജ്ര ആഭരണങ്ങളും കൊസ്ട്യൂമുകളും മറ്റുമാണ് ഉപയോഗിച്ചത്. ഹോളിവുഡില്‍ നിന്ന് പ്രത്യേകം വരുത്തിയ അഞ്ചുലക്ഷം രൂപ വിലയുള്ള വിഗ് ഉപയോഗിച്ചാണ് ദിലീപ് കുമാര്‍ സലിം ആയി മാറിയത്. ഇന്ത്യന്‍ ആര്‍മിയുടെ കൂടി സഹായത്തോടെ ചിത്രീകരിക്കപ്പെട്ട പടു കൂറ്റന്‍ യുദ്ധ രംഗങ്ങള്‍, ആയിരക്കണക്കിന് കുതിരകള്‍ ഉള്‍പ്പെട്ട കുതിരപ്പട തുടങ്ങിയവ ഗ്രാഫിക്സ് കേട്ട് കേള്‍വി പോലുമില്ലാത്ത കാലത്തായിരുന്നു എന്നതും ഓര്‍മ്മിക്കേണ്ടതാണ്. ഇതുപോലുള്ള ഇതിഹാസ തുല്യമായ തയ്യാറെടുപ്പുകളിലൂടെയാണ് ചിത്രം സാക്ഷാത്കരിക്കപ്പെട്ടത്.

ദിലീപ് കുമാര്‍ - മധുബാല ബന്ധത്തെ കുറിച്ച് കൂടി പറയാതെ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ചിത്രം തുടങ്ങുന്ന ഘട്ടത്തില്‍ പ്രണയത്തിലായിരുന്ന ഇരുവരും ചിത്രീകരണം നടക്കുന്ന അധിക കാലവും പരസ്പരം മിണ്ടാത്ത അവസ്ഥയിലായിരുന്നു. കോടതി വരെയെത്തിയ പ്രണയ ഭംഗത്തിന്റെയും ഹൃദയ മുറിവുകളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും രാഗാര്‍ദ്രമായ ആ പീലിത്തൂവല്‍ രംഗം ഉള്‍പ്പടെ തികഞ്ഞ പ്രോഫഷനലുകലായി അവര്‍ അഭിനയച്ചത്. ഒരു ഘട്ടത്തില്‍ അനാര്‍ക്കലിയുടെ കവിളില്‍ സലിം ആഞ്ഞടിക്കുന്ന രംഗം ആവശ്യത്തില്‍ കൂടുതല്‍ 'യഥാര്‍ത്ഥ'മായത് ചലചിത്ര ചിത്രീകരണ ചരിത്രത്തിലെ മറ്റൊരപൂര്‍വ്വ സംഭവമാണ്.
1953 -ല്‍ 'മുഗള്‍ എ അസം' അതിന്റെ ചിത്രീകരണ പൂര്‍വ്വ ഘട്ടത്തില്‍ നില്‍ക്കെ, ബീനാ റായിയും പ്രദീപ്‌ കുമാറും അഭിനയിച്ച 'അനാര്‍ക്കലി' പുറത്തിറങ്ങി . ലതാ മങ്കേഷ്ക്കര്‍ പാടിയ 'യേ സിന്ദഗി ഉസികി ഹെ' ഉള്‍പ്പടെ അനശ്വര ഗാനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന ഈ ചിത്രവും വന്‍ വിജയമായിരുന്നു. തുടര്‍ന്ന് വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് പോയ നൂര്‍ ജഹാന്‍ അനാര്‍ക്കലിയെ അവതരിപ്പിച്ച അതെ പേരിലുള്ള ചിത്രവും (1958) വന്‍ വിജയമായി. നാഗേശ്വര റാവുവും, അഞ്ജലി ദേവിയും സലിം - അനാര്‍ക്കലിമാരായി അഭിനയിച്ച തെലുഗു ചിത്രവും (1955) ഏറെ ശ്രദ്ധേയമായിത്തീര്‍ന്നു. എന്നാല്‍, മധുബാലയുടെ അനാര്‍ക്കലി ഇനിയൊരു അഭിനേത്രിയെ വച്ചും ചിന്തിക്കാനാവാത്ത വിധം ആ കഥാപാത്രത്തിന്റെ അവസാന വാക്കായിത്തീര്‍ന്നു. ഈ മികവു കൊണ്ട് തന്നെയാണ് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മത്സരിച്ചഭിനയിച്ച ഈ ബ്രഹ്മാണ്ഡചിത്രം അന്തിമ വിശകലനത്തില്‍ മധുബാലയുടെതായതും ചിത്രത്തിനായി നായക നടന് നല്‍കപ്പെട്ടതിന്റെ ഇരട്ടി പ്രതിഫലം നായികക്ക് നല്‍കപ്പെട്ടതും.

ചിത്രത്തിന് എക്കാലവും ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടിയ സ്വീകരണത്തിന്റെ തെളിവായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ ഡിജിറ്റല്‍ കളര്‍ പതിപ്പ് വന്‍ വിജയമായത്. തിയേറ്റര്‍ റിലീസിനായി ഒരു ചിത്രം മുഴുവനായി കളര്‍ പതിപ്പായി മാറ്റിയ ആദ്യ സംരംഭം കൂടിയായിരുന്നു അത്. 1974 ല്‍ ഷോലെ പുറത്തു വരുംവരെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമെന്ന ഖ്യാതിയും മുഗളെഅസമിനായിരുന്നു. പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇന്നും ആ റെക്കോഡ് ഭേദിപ്പെട്ടിട്ടില്ലെന്നും പറയാം.



Saturday, April 19, 2014

ചാരുകസേരകള്‍

ചാരുകസേരകള്‍
വലിയ സൗകര്യമാണ്.
പിന്‍ചിന്തകളുടെ മുന്‍തുണ കിട്ടും നിങ്ങള്‍ക്ക്.
ഹാംലെറ്റ് നിങ്ങളെ കണ്ടു പഠിക്കും.

രതിയുടെപൈശാചത്തില്‍
കുഞ്ഞുമോളുടെ ജീവനെടുത്തോനെ
ഒറ്റത്തീക്കരള്‍പിടപ്പില്‍ കൊന്നു തള്ളിയോനെ
കൊഞ്ഞനം കുത്തിയൊരു വിധിപറയും
അവനതിന്റെ ഒരു കാര്യോമില്ലാരുന്നു,
കോടതീം നെയമോം ഒക്കെയില്ലേ ഇന്നാട്ടില്!
കൂട്ടം ചേര്‍ന്ന് കടിച്ചു കീറപ്പെട്ടവളെ
ഒറ്റയടിക്ക് ഭ്രഷ്ടയാക്കും
വേണോങ്കി എന്തൊക്കെ വഴിയൊണ്ടാരുന്നു!
അവളും ഒരുങ്ങിത്തന്നെയാ.
ഇല്ലേല്‍ ഒന്നങ്ങ് ഒച്ച വെച്ചാപോരായിരുന്നോ,
ഇല്ലെങ്കി ഒരൊറ്റ എസ്സെമ്മെസ് ,
ഇക്കാലത്ത് എന്തൊക്കെ സൗകര്യങ്ങളാ !
നാടെരിയുമ്പോഴും ചടഞ്ഞിരുന്നിട്ട്
അനങ്ങാപ്പാറക്ക് നാക്ക് വെച്ചിട്ട്
വ്യവസ്ഥിതിയെ തെറി വിളിക്കും:
ഓ, ഇതോണ്ടൊന്നും ഒരു കാര്യോമില്ലെന്നേ,
എല്ലായിടത്തും അഴിമതിയല്ലേ !
എന്ത് വന്നാലും ഒത്തു വരും,
നെല്ലായാലും പതിരായാലും നൂറു മേനി :
നമ്മളപ്പഴേ പറഞ്ഞില്ലേ !
മുറ്റത്തെ തൈത്തെങ്ങ് പശു തിന്നുമ്പോള്‍
ആ പഴയ ഉണ്ണിയെ പോലെ
മന്ദസ്ഥായിയില്‍ ആമന്ത്രണം ചെയ്യും:
ഇവിടെ പശു, ഇവിടെ പശു.


ഉള്ളിലൊക്കെയും ചാരുകസേരകള്‍
ഉരുവം കൊണ്ട് തുടങ്ങുമ്പോഴാണ്
മാനത്തിനു പിടയുന്ന നിലവിളികള്‍
റെയില്‍പ്പാളങ്ങളിലൊടുങ്ങുക.
അഭയം തേടുവോരുടെ രക്തം
തെരുവോടങ്ങളില്‍ നിറയുക .