Featured Post

Friday, January 31, 2025

Hadji Murad by Leo Tolstoy

 The Unyielding Haji Murad



Haji Murad, Tolstoy's last fictional work, published posthumously in part in 1912 and in its present form in 1917, is believed to have been written between 1896 and 1904. The novel takes position among the 'Cossacks', and 'Prisoners of the Caucasus', which were products of his life in military service   in the Caucasus Mountains, including the Crimean Wars. His literary career began in 1851. It is interesting that the history of Haji Murad also occupies his mind since that time. In that sense, the novel can be described as the creation of a journey that spans his entire literary career. Considering Tolstoy's practice of frequent rewriting, critics have questioned the extent to which such cuts/rewrites may have taken place in a work that only saw the light of day after his death. Some critics think that there are minor flaws here and there in the novel, quite uncharacteristic of the master story-teller, and this might be due to the absence of such revisions. But it is widely acknowledged that even in the last novel the brilliance of that genius has not diminished.

When the Russian imperialist project aimed to subjugate the Chechen-Dagestani tribes, the biggest challenge they faced was the fighting spirit of Imam Shamil, known as the Lion of Dagestan. The novel follows the adventures of Haji Murad, a brave guerrilla fighter who was Shamil's right-hand man at one point. Once here is a rift with Shamil, it throws Murad to the agony of a threat to his family's safety, who are now captives of his rival. Haji's efforts to enlist the help of the Russian emperor are fruitless, and the cold reactions of the Russian chieftains, who view him with suspicion in light of his past, draw him to a last-ditch effort. Tolstoy portrays Hadji Murad as a dignified and awe-inspiring personality that impresses even his enemies, while realistically portraying the events that led to his tragedy. Tolstoy's controlled mastery in portraying the shortcomings of the Czar's regime and its ruthless military methods explains why he is even regarded as the herald of the Russian Revolution.

It has been observed that the troubled twilight of the elderly Haji Murad's life echoes the restless torments Tolstoy himself faced in his last days. One may recall the tragic end of Tolstoy’s long and revered life at the Astapova railway station in an almost orphaned manner. His letters reveal that Haji Murad's fighting spirit even in his beleaguered state inspired sparks of vigour in the novelist himself.


Hadji Murad by Leo Tolstoy/ V.R.Govindanunni

 കീഴടങ്ങാത്ത ഹാജി മുറാദ്


    ടോള്‍സ്റ്റോയിയുടെ അവസാന ഫിക് ഷനല്‍ രചനയും മരണാനന്തരം 1912ല്‍ ഭാഗികമായും 1917ല്‍ ഇന്നുള്ള രൂപത്തിലും പുറത്തിറങ്ങിയ കൃതിയുമായ ‘ഹാജി മുറാദ്’, 1896 നും 1904നും ഇടയിലാണ് രചിക്കപ്പെട്ടത്‌ എന്ന് കണക്കാക്കപ്പെടുന്നു. കാക്കസസ് പര്‍വ്വത നിരകളിലും ക്രിമിയന്‍ യുദ്ധത്തിലും സൈനികസേവനം നടത്തിയതിന്റെ ബാക്കിപത്രമായി അദ്ദേഹത്തിന്‍റെ കൃതികളില്‍ ഇടംപിടിച്ച ‘സൈനികജീവിതത്തിലെ കഥകള്‍’, ‘കൊസാക്കുകള്‍’, ‘കാക്കസസിലെ തടവുകാര്‍’ തുടങ്ങിയവയുടെ കൂട്ടത്തിലാണ് ‘ഹാജി മുറാദി’ന്റെ സ്ഥാനം. 1851ലാണ് അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. ഇതേകാലത്തുതന്നെയാണ് ഹാജി മുറാദിന്റെ ചരിത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇടം പിടിക്കുന്നതും എന്നത് കൌതുകകരമാണ്. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്‍റെ സാഹിത്യജീവിതകാലം മുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു യാത്രയുടെ സൃഷ്ടി എന്ന് നോവലിനെ വിശേഷിപ്പിക്കാം. ഒട്ടേറെ തവണ പുനരെഴുത്തു നടത്തുന്ന ശീലമുണ്ടായിരുന്ന ടോള്‍സ്റ്റോയിയുടെ രീതി പരിഗണിക്കുമ്പോള്‍, മരണാനന്തരം മാത്രം വെളിച്ചം കണ്ട കൃതിയില്‍ അത്തരം വെട്ടിത്തിരുത്തലുകള്‍/ പുനരെഴുത്തു എത്രമാത്രം നടന്നിരിക്കാം എന്ന് നിരൂപകര്‍ സംശയിക്കുന്നുണ്ട്. അവിടവിടെ അദ്ദേഹത്തില്‍ പതിവില്ലാത്ത പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് ഈ വെളിച്ചത്തില്‍ പരിഗണിക്കുന്നവരും ഉണ്ട്. എന്നാല്‍, ഏറ്റവും ഒടുവില്‍ രചിക്കപ്പെട്ട കൃതിയില്‍ പോലും ആ പ്രതിഭയുടെ തിളക്കത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു.

    ചെചന്‍ - ദാഗസ്താനി ഗോത്രജരെ കീഴടക്കാന്‍ റഷ്യന്‍ സമ്രജ്യത്വ പദ്ധതി ലക്ഷ്യമിട്ടപ്പോള്‍, നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി, ദാഗസ്താനിന്റെ സിംഹം എന്നറിയപ്പെട്ട ഇമാം ശമീലിന്റെ പോരാട്ടവീര്യമായിരുന്നു. ഒരു ഘട്ടംവരെ ശമീലിന്റെ വലംകൈ ആയിരുന്ന ഹാജി മുറാദ്  എന്ന ധീരനായ ഒളിപ്പോരാളിയുടെ വിധിവിഹിതങ്ങളാണ് നോവല്‍ പിന്തുടരുന്നത്. ശമീലുമായി ഇടയുന്ന മുറാദ് നേരിടുന്ന പ്രതിസന്ധി, അയാളുടെ കയ്യില്‍പെട്ടുപോയ കുടുംബത്തിന്റെ സുരക്ഷിതത്വ ഭീഷണിയാണ്. റഷ്യന്‍ ചക്രവര്‍ത്തിയുടെ സഹായത്തിനായി അര്‍ഥിക്കുന്ന ഹാജി മുറാദ് നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണാതെ പോകുന്നതും, അയാളുടെ ഭൂതകാലത്തിന്റെ വെളിച്ചത്തില്‍ അയാളെ സംശയത്തോടെ നോക്കുന്ന റഷ്യന്‍ മേധാവികളുടെ തണുപ്പന്‍ പ്രതികരണങ്ങളും ഒരന്തിമ പോരാട്ട ശ്രമത്തിലേക്ക് ഹാജി മുറാദിനെ വലിച്ചിഴക്കുന്നു. ദുരന്തത്തിലൊടുങ്ങുന്ന പ്രസ്തുത സംഭവഗതികള്‍ യഥാതഥമായി ആവിഷ്കരിക്കുന്നതോടൊപ്പം, ശത്രുക്കളില്‍ പോലും മതിപ്പുളവാക്കുന്ന ഗാംഭീര്യവും ബഹുമാന്യതയും ഉള്ള വ്യക്തിത്വമായി ഹാജി മുറാദിനെ അവതരിപ്പിക്കുകയാണ് ടോള്‍സ്റ്റോയ്‌.  സാര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിലേയും സൈനിക രീതികളിലെയും കുടിലതകള്‍ ആവിഷ്കരിക്കുന്നതില്‍ ടോള്‍സ്റ്റോയ്‌ കാണിക്കുന്ന കയ്യടക്കം, എന്തുകൊണ്ട് അദ്ദേഹത്തെ റഷ്യന്‍ വിപ്ലവത്തിന്റെപോലും മണിമുഴക്കമായി വിലയിരുത്തപ്പെടുന്നു എന്നു വ്യക്തമാക്കുന്നു.

    വയോധികനായ ഹാജി മുറാദിന്റെ അശാന്ത ജീവിത സായാഹ്നം, ടോള്‍സ്റ്റോയ്‌ തന്നെ തന്റെ അന്ത്യനാളുകളില്‍ നേരിട്ടിരുന്ന അശാന്ത പീഡകളുടെ പ്രതിധ്വനിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഭിവന്ദ്യമായ ഒരു ദീര്‍ഘ ജീവിതം, ഏതാണ്ട് അനാഥമായ രീതിയില്‍ അസ്റ്റാപോവാ റെയില്‍വേ സ്റ്റേഷനില്‍ അവസാനിക്കാനിടയായ ദുരന്തം ഓര്‍ക്കാവുന്നതാണ്. അദ്ദേഹത്തിന്‍റെ കത്തുകള്‍ വ്യക്തമാക്കുന്നത്, ഹാജി മുറാദ് തന്റെ കുരുങ്ങിപ്പോയ അവസ്ഥയിലും കാണിക്കുന്ന പോരാട്ടവീര്യം, നോവലിസ്റ്റിനു ജീവിതാശയുടെ സ്ഫുരണങ്ങളായി അവസാന നാളുകളില്‍ പ്രചോദനം നല്‍കിയിരുന്നു എന്നാണ്.

    മാതൃഭൂമി ബുക്സിന് വേണ്ടി വി.ആര്‍.ഗോവിന്ദനുണ്ണി നടത്തിയ വിവര്‍ത്തനം ഒഴുക്കോടെ വായിക്കാവുന്നതാണ്. ടോള്‍സ്റ്റോയിയുടെ ഹ്രസ്വ ജീവിതക്കുറിപ്പും, നോവലിനെ കുറിച്ചുള്ള ഹ്രസ്വം തന്നെയായ ആമുഖക്കുറിപ്പും പുസ്തകത്തിനു സമഗ്രത നല്‍കുന്നു. Kindle unlimited-ല്‍ പുസ്തകം സൌജന്യമായി വായിക്കാം.

  

Reading List January

 വായനയുടെ ജനുവരി:



ജീവിതത്തില്‍ ഒരിക്കലും സാധ്യമായേക്കില്ല എന്നൊരു മോഹം സാക്ഷത്കരിക്കാനായതിന്റെ ഫലമായി വര്‍ഷാരംഭം ഒരാഴ്ച യാത്രയിലായിരുന്നു, അതിനും ഒരാഴ്ച്ചയക്ക്‌ മുമ്പ് ക്രിസമസ് അവധിയില്‍ തുടങ്ങിയത്: അതിന്റെ ഓര്‍മ്മയ്ക്ക് കൈറോയിലെ റിലിജിയസ് കോമ്പൌണ്ട് സ്ട്രീറ്റില്‍ നിന്ന് വാങ്ങിയ പുസ്തകമായിരുന്നു ഇബ്രാഹിം അബ്ദുല്‍ മെഗീദിന്റെ No One Sleeps in Alexandria  എന്ന അറബ് സാഹിത്യത്തിലെ ക്ലാസിക് കൃതി. അതിലാണ് ഇക്കൊല്ലം വായന തുടങ്ങിയത്. സുകൃതം.

1.       No One Sleeps in Alexandria  by Ibrahim Abdel Meguid / Farouk Abdel Wahab

 

ഇജിപ്ത്യന്‍ നോവലിസ്റ്റ് ഇബ്രാഹിം അബ്ദുൾ മഗിദിൻ്റെ അലക്സാണ്ട്രിയ ത്രയത്തിലെ ആദ്യ നോവല്‍ No One Sleeps in Alexandria, രണ്ടാം ലോകയുദ്ധത്തിന്റെ സംഘര്‍ഷങ്ങളില്‍ അകപ്പെട്ട മഹാനഗരത്തിന്റെ വികാരഭരിതവും എന്നാൽ അമിതപ്രശംസ കലരാത്തതുമായ  യഥാതഥ ഫിക് ഷനല്‍ അവതരണമാണ്. ഇജിപ്തിന്റെയും ബാഹ്യലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ധാരകളിലുള്ള കുറെയേറെ കഥാപാത്രങ്ങളെ പിന്തുടരുന്ന നോവല്‍, അവര്‍ പങ്കെവെക്കുകയും പങ്കു പറ്റുകയും ചെയ്യുന്ന സാംസ്കാരിക വൈവിധ്യത്തെ നഗരത്തിന്റെ പ്രൌഡപാരമ്പര്യവുമായി ചേര്‍ത്തുവെക്കുന്നു. ഇന്ത്യന്‍ വായനക്കാര്‍ക്ക് വലിയ അഭിമാനം തോന്നുന്ന വിധത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും നെഹ്‌റു, ആസാദ് തുടങ്ങിയ നേതാക്കളും സ്മരിക്കപ്പെടുന്ന നോവല്‍, ഗാന്ധിജിയെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ ആഗോള ഐക്കണ്‍ ആയും ഇന്ത്യന്‍ വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യമന്ത്രമായും ഉയര്‍ത്തിക്കാട്ടുന്നു.

ഇതിഹാസ മാനമുള്ള ഒരു ഗംഭീര പുസ്തകവുമായി വര്‍ഷം തുടങ്ങാനായതും നല്ലതാവും എന്നുതന്നെ കരുതുന്നു.

 

അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ The Meursault Investigation എന്നെ ഏറെ സ്വാധീനിച്ച നോവലാണ്‌. കാമുവിന്‍റെ ‘അന്യനെ തൊലിയുരിക്കുന്ന പോസ്റ്റ്‌കൊളോണിയല്‍ മാസ്റ്റര്‍പീസ്‌. അതിനൊരു തുടര്‍ച്ച എന്ന നിലയില്‍ കണ്ടെത്തിയ വായനയാണ് അടുത്തത്‌:

2.       The Disappearance of Mr. Nobody by by Ahmed Taibaoui / Jonathan Wright

 

അല്‍ബേര്‍ കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger, ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്ന കൃതികളില്‍ ഒന്നാണ് അതേ നാട്ടില്‍ നിന്നുള്ള അഹ്മദ് തയ്ബാവിയുടെ അറബ് ഭാഷയില്‍ രചിക്കപ്പെട്ട നോവല്‍. നാഗിബ് മഹ്ഫൂസ് പുരസ്‌കാരം നേടിയ ഈ നോവല്‍, കാമു അവതരിപ്പിച്ച ദര്‍ശനത്തെ, സമകാലിക അള്‍ജീരിയയുടെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ഒരു കാലത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു. കാമുവിന്‍റെ ദര്‍ശനത്തില്‍ അടങ്ങിയ വികാരശൂന്യവും ആത്യന്തികനിരര്‍ത്ഥകത അടയാളപ്പെടുത്തുന്നതുമായ അസ്തിത്വ ദര്‍ശനത്തെ, തലക്കെട്ടു സൂചിപ്പിക്കുന്ന നിഹിലിസ്റ്റ് നിഷേധാത്മകതയിലേക്ക് തന്നെ തുറന്നുവിടുകയാണ്  തയ്ബാവി.

 

ഹാന്‍ കാങ്ങിന്റെ പുതിയ കൃതി വരുന്നതെന്ന് എന്ന് നേരത്തെ അറിഞ്ഞിരുന്നു. പിന്നെ വൈകിയില്ല:

3.       We Do Not Part by Han Kang / E.Yaewon & Paige Aniyah Morris

 

നോബല്‍ പുരസ്കാര ലബ്ധിയ്ക്കു ശേഷം ഹാന്‍ കാങ്ങിന്റെതായി ഇംഗ്ലീഷില്‍ പുറത്തുവരുന്ന ആദ്യനോവല്‍ ‘We Do Not Part’, അവരുടെ സഹജമായ രീതിയില്‍ ദക്ഷിണ കൊറിയയുടെ പ്രക്ഷുബ്ധ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുസ്വപ്നങ്ങളും ചരിത്ര ദുരന്തങ്ങളും ആവേശിക്കുന്ന ആഖ്യാനം, മറന്നുപോകരുതാത്ത ഓര്‍മ്മകള്‍ക്കുള്ള ധ്വനിസാന്ദ്രവും തീക്ഷ്ണവുമായ സ്മാരകമായിത്തീരുന്നു. Human Acts എന്ന ഹാന്‍ കാങ്ങിന്റെ മുന്‍ നോവലിന്റെ അതേ പ്രമേയത്തില്‍, അഥവാ, അഹിംസാത്മക സമരത്തിനു നേരെ നടന്ന സൈനിക വെടിവെപ്പില്‍ അറുനൂറിലേറെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട ഗ്വാങ്ജു കലാപത്തെ (1980) കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള ഗവേഷണങ്ങള്‍, ദുസ്സഹമായ തലവേദനയും ഭൂതാവിഷ്ടമായ പേടിസ്വപ്നങ്ങളുമായി വേട്ടയാടുന്ന എഴുത്തുകാരി ക്യൂങ്ഹാ, സുഹൃത്തും സാമൂഹിക പ്രതിബദ്ധത നിലപാടുകളില്‍ അവര്‍ക്ക് വഴികാട്ടിയുമായ ഇന്‍സെന്‍ എന്നീ കഥാപാത്രങ്ങളെ നോവല്‍ പിന്തുടരുന്നു. എന്നാല്‍, നോവലിന്റെ നൈതിക കേന്ദ്രം ഇന്‍സെന്നിന്റെ മാതാവാണ്: അവരിലൂടെയാണ്‌ ചരിത്രം നോവലിനെ ആവേശിക്കുക.

കഴിഞ്ഞ വര്‍ഷം ഏറെ കൊണ്ടാടപ്പെട്ട ഒരു മലയാള നോവല്‍ ഒരു പണി പറ്റിച്ചു. വിശദീകരിക്കുന്നില്ല. വല്ലാതെ നിരാശപ്പെടുത്തുന്ന കൃതികള്‍ ഒരുതരം വായനാ മടുപ്പ് ഉണ്ടാക്കുമ്പോള്‍ തിരികെയെത്താന്‍ ഞാന്‍ പ്രയോഗിക്കുന്ന ഒരു സൂത്രമുണ്ട്: ആദ്യവരി മുതല്‍ എന്നെ ആവേശിക്കും എന്നുറപ്പുള്ള ഒരാളിലേക്ക്‌/ കൃതിയിലേക്ക് തിരിയുക. അക്കാര്യത്തില്‍ ഒന്നിലേറെ തവണ എനിക്ക് തുണയായിട്ടുണ്ട് അല്‍ബേനിയന്‍ സാഹിത്യ കുലപതി ഇസ്മയില്‍ കദാരെ. ഇത്തവണയും എന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഒന്നല്ല, രണ്ടെണ്ണത്തിലേക്ക് ആ വായന നീളുകയും ചെയ്തു.

4.       The Pyramid by Ismail Kadare / Barbara Bray

ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലമായിരുന്ന എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് നാളുകളില്‍, സര്‍വ്വാധിപത്യത്തിന്റെ ഇരയും സാക്ഷിയും പുരാവൃത്തകാരനുമായി ജീവിച്ച വ്യക്തിത്വമായിരുന്നു ഇസ്മയില്‍ കദാരെ എന്ന വലിയ എഴുത്തുകാരന്‍. സര്‍വ്വാധിപത്യത്തിന്റെ നനാപ്രകാരങ്ങളും അവയുടെ പ്രകടിത രൂപങ്ങളും ഐറണിയുടെയും സര്‍ക്കാസത്തിന്റെയും അകമ്പടിയുള്ള പാരബിളുകളിലൂടെയും തനതു മിസ്റ്ററികളിലൂടെയും മിത്തും ചരിത്രവും ഫാന്റസിയും ഭ്രമകല്‍പ്പനകളും മാജിക്കല്‍ റിയലിസവും ഇടകലരുന്ന വിധത്തില്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിച്ചു. കദാരെ കൃതികളുടെ കേന്ദ്ര പ്രമേയത്തെ തൊട്ടറിയാവുന്ന ഒരു ദൃശ്യരൂപകത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് The Pyramid. ബി സി 2600-ല്‍ ഫറോവയയിരുന്ന ചിയോപ്സിന്റെ ഭരണത്തുടക്കത്തോടെ ആരംഭിക്കുന്ന നോവല്‍, സര്‍വ്വധിപത്യത്തിന്റെ നാനാപ്രകാരങ്ങളെയും പ്രയോഗങ്ങളേയും വിലയെയും ദുര്‍വ്വ്യയങ്ങളെയും പ്രതീകവല്‍ക്കരിക്കുന്നതില്‍ എക്കാലത്തെയും മികച്ച ക്ലാസിക് ആയിത്തീരുന്നു. ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തോട് ചേര്‍ത്തും നോവലിനെ വായിക്കാവുന്നതാണ്.

 

5.       The Traitor's Niche by Ismail Kadare / John Hodgson

കദാരെയുടെ The Traitor’s Niche, അദ്ദേഹത്തിന്‍റെ കേന്ദ്രപ്രമേയമായ  സമഗ്രാധിപത്യത്തിന്റെ പ്രകൃതത്തെയും അധികാരപ്രയോഗത്തെയും ഭരണകൂടത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ വ്യക്തികൾ കുടുങ്ങിപ്പോകുന്ന സങ്കീർണ്ണ വഴികളെയും കുറിച്ച് ആഴത്തില്‍ നിരീക്ഷിക്കുന്ന കൃതിയാണ്. രാജ്യദ്രോഹിയുടെ വധശിക്ഷ നടപ്പിലാക്കല്‍ പ്രക്രിയയെ കേന്ദ്രീകരിച്ചുള്ള തീക്ഷ്ണമായ ആഖ്യാനത്തിലൂടെ, അധികാരം സുസ്ഥിരമാക്കുന്നതിന് ഭരണകൂടം കണ്ടെത്തുന്ന ജുഗുപ്സാവഹമായ വഴികള്‍ നോവല്‍ അനാവരണം ചെയ്യുന്നു. ഭയം, ദൃശ്യം, നിരന്തര നിരീക്ഷണം (fear, spectacle, and surveillance) എന്നീ ഉപാധികള്‍ ആചാരബദ്ധമായ പ്രയോഗമായിത്തീരുകയാണ് ഇവിടെ. സ്റ്റേറ്റിന്റെ സര്‍വ്വവ്യാപിയായ സാന്നിധ്യത്തിനുള്ളില്‍,  അടിച്ചമര്‍ത്തലിന്റെ ചാക്രിക സ്വഭാവവും അത്തരം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍ നേരിടുന്ന നൈതിക അവ്യക്തതകളുമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം.

തലക്കെട്ടിന്റെ ഉറവിടം, പ്രതിഷേധസ്വരങ്ങളുടെ വിലയെന്താകും എന്ന് പ്രജകളെ നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ പാകത്തില്‍ ദേശവിരുദ്ധരുടെ അറുത്തെടുത്ത തല പ്രദര്‍ശിപ്പിക്കുന്ന മണ്ഡപമാണ്. രണ്ടു മുഖ്യകഥാപാത്രങ്ങള്‍, മണ്ഡപത്തിന്റെ കാവല്‍ക്കാരനായ അബ്ദുള്ള, സുല്‍ത്താന്റെ കല്‍പ്പനപ്രകാരം സാമ്രാജ്യത്തിന്റെ ഏതുഭാഗത്തും നടപ്പിലാക്കപ്പെടുന്ന വധാശിക്ഷയെ തുടര്‍ന്ന് അറുത്തെടുക്കപ്പെടുന്ന ശിരസ്സ്‌ കുതിരപ്പുറത്തു മണ്ഡപത്തില്‍ എത്തിക്കുകയെന്ന ദൌത്യമുള്ള രാജദൂതന്‍ തുന്ത് ഹത എന്നിവരാണ്. നോവല്‍ പ്രധാനമായും പിന്തുടരുന്നത്, അലി പാഷയെന്ന അല്‍ബേനിയന്‍ വിമതന്റെ കലാപശ്രമവും കീഴടക്കലും ശിരസ്സ്‌ മണ്ഡപത്തില്‍ എത്തിക്കല്‍ ദൌത്യവുമാണ്. ഒരു ചാക്രികതയില്‍, അയാളുടെ സുഹൃത്ത് ഹുര്‍ഷിദ് പാഷയും ശത്രു ബുഗ്രഹന്‍ പാഷയും അതെ വിധിയിലെത്തും, അബ്ദുള്ളയും ഒട്ടും വൈകില്ല എന്ന സൂചന, അതും ഒടുവിലത്തേതാകില്ല എന്നും വ്യക്തമാക്കുന്നു.

മിഷിമയുടെ ജന്മശദാബ്ദി വര്‍ഷമാണല്ലോ എന്ന കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒരു മിഷിമ വായന അനിവാര്യമായി. അതിനേറ്റവും യോജിച്ചത് ഇതുതന്നെ എന്ന കണക്കുകൂട്ടല്‍ തെറ്റിയതുമില്ല.  

6.       The Temple of Golden Pavillion by Yukio Mishima / Ivan Morris

രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗത്തെത്തിയവരില്‍ ഏറ്റവും പ്രതിഭാധനനായ ജാപനീസ് എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യൂകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷമാണ്‌ ഇത് (2025).

യുദ്ധാനന്തര ജപ്പാനിലെ കലാതത്വപരവും ബൌദ്ധികവും ദാര്‍ശനികവുമായ സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ദി ടെമ്പിൾ ഓഫ് ദി ഗോൾഡൻ പവലിയൻ, ചരിത്രപരവും സാംസ്കാരികവുമായ ചുറ്റുപാടിൽ വേരൂന്നിയതാണ്. 1950-ൽ ക്യോട്ടോയിലെ ചരിത്രപ്രസിദ്ധമായ സെൻ ക്ഷേത്രമായ കിങ്കാകു-ജി, മാനസിക വിഭ്രാന്തിയുണ്ടായിരുന്ന ഒരു യുവ കൈക്കാരന്‍ തീയിട്ട യഥാർത്ഥസംഭവമാണ്  നോവലിന്റെ പ്രചോദനം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പരമ്പരാഗത മൂല്യങ്ങള്‍ക്കും സാംസ്കാരിക പാരമ്പര്യങ്ങള്‍ക്കും സംഭവിച്ച അപചയത്തിന്റെ  പ്രതീകമായി വിലയിരുത്തപ്പെട്ട പ്രസ്തുതസംഭവം രാജ്യത്തെ ഞെട്ടിച്ചു. സൗന്ദര്യശാസ്ത്രത്തെയും അസ്തിത്വ അസ്തിത്വസംഘര്‍ഷങ്ങളെയും കുറിച്ചുള്ള നിരന്തര അന്വേഷണങ്ങളും യുദ്ധാന്തര സാംസ്കാരിക ശിഥിലീകരണത്തെയും സമൂഹത്തില്‍ വ്യാപകമായ നിഹിലിസത്തെയും കുറിച്ചുള്ള മിഷിമയുടെ നിരീക്ഷണങ്ങളും നോവലില്‍ വ്യക്തമാണ്‌.

ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന നോവല്‍ പഴമ സിരീസില്‍പ്പെട്ട ഏതാനും പുസ്തകങ്ങള്‍ കയ്യിലെത്തിയിട്ടു കുറച്ചായി. നവോഥാന മൂല്യങ്ങള്‍ എന്താണ് ഈ നാടിനുവേണ്ടി ചെയ്തത് എന്നറിയാന്‍ ഒരൊറ്റ നൂറ്റാണ്ടു പുറകോട്ടുപോയി ഇവിടത്തെ ജനജീവിതത്തിന്റെ ചിത്രങ്ങള്‍ കാണുക തന്നെവേണം എന്ന ബോധ്യത്തില്‍ നിന്നാണ് അവ തേടിപ്പിടിച്ചത്.

7.    സരസ്വതീവിജയം - പോത്തേരി കുഞ്ഞമ്പു (നോവല്‍ പഴമ :9, Ed. എന്‍ സന്തോഷ്‌ കുമാര്‍)

ആധുനികതയുടെ ഉല്‍പ്പന്നമായ നോവല്‍ രൂപം പ്രസ്തുത കാലത്തെ എങ്ങനെ വിചാരണ ചെയ്യുന്നു എന്നത് തികച്ചും കൌതുകകരമാണ്. 1892ല്‍ പുറത്തിറങ്ങിയ നോവല്‍, അക്കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഹീനമായ ജാതീയതയുടെ ആവിഷ്കാരമാണ്. പാട്ടുപാടിയ മഹാപരാധത്തിനു ദലിതന്‍ (‘ചെര്‍മ്മന്‍ എന്ന് നോവലില്‍) ചവിട്ടിക്കൊല്ലപ്പെടുന്ന വ്യവസ്ഥ. കുബേരന്‍ നമ്പൂതിരിയും സില്‍ബന്തികളായ നമ്പ്യാന്മാരും അതൊരു സനാതന ധര്‍മ്മ പാലന പ്രക്രിയയായി ഊറ്റം കൊള്ളുന്നു. സായിപ്പിന്റെ നിയമം അവരെ കുറ്റവാളികളായി പ്രഖ്യാപിക്കുമ്പോള്‍ അതവര്‍ക്ക് ഉള്‍കൊള്ളാനാകുന്നുമില്ല. ഇവിടേക്കാണ് ക്രിസ്ത്യന്‍ മിഷിനറിമാര്‍ (‘പാതിരിവേദക്കാര്‍) മതംമാറ്റമെന്ന പ്രായോഗിക പരിഹാരം തീണ്ടാ ജാതിക്കാര്‍ക്ക് മുന്നില്‍ വെച്ചത്.

കുറ്റാന്വേഷണം, തീര്‍ഥാടനമായി  മാറുന്ന ഒളിവു ജീവിതം, സാമൂഹിക ആചാര/ വിശ്വാസ വൈരുധ്യങ്ങളിലെ കോമാളിത്തങ്ങളെ കുറിച്ചുള്ള നേര്‍ത്ത പരിഹാസം കലര്‍ന്ന നിരീക്ഷണങ്ങള്‍, കുറ്റം ചെയ്തു എന്ന ധാരണയില്‍ അനുഭവിക്കുന്ന മനക്ലേഷങ്ങളുടെ രൂപത്തില്‍ വേണ്ടത്ര ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നുറപ്പ് വരുത്തിയ ശേഷം നടക്കുന്ന ഇതിവൃത്ത തിരിമറി, മതംമാറ്റത്തോടൊക്കെ സഹിഷ്ണുത കാണിക്കാനാകുന്ന മനംമാറ്റം, സനാതനധര്‍മ്മത്തിന്റെ പേരില്‍ അരങ്ങേറിയ സ്ത്രീവിരുദ്ധത തിരിച്ചറിഞ്ഞു നടത്തുന്ന പശ്ചാത്താപവും പുനര്‍ജീവിതവും – ഒപ്പം, ഒരു നൂറ്റാണ്ടു മുമ്പത്തെ മലബാര്‍ ജീവിതത്തിന്റെ ജീവത്തായ നേര്‍പ്പതിപ്പും - ചെറുതെങ്കിലും വായനയെ പിടിച്ചു നിര്‍ത്താന്‍ പോന്നതൊക്കെ ഈ ആദ്യകാല നോവല്‍ കരുതിവെച്ചിട്ടുണ്ട്. ഇതിവൃത്ത സൃഷ്ടിയിലെ കൃതൃമത്തമൊക്കെ ആധുനികോത്തര സൂക്ഷ്മദര്‍ശിനിയൊക്കെ വെച്ചു ഖനനം ചെയ്യാതിരുന്നാല്‍ മതി.

read more here:

https://alittlesomethings.blogspot.com/2025/01/saraswatheevijayam-by-potheri-kunjambu.html

 

 വായനയില്‍ ചിലപ്പോഴൊക്കെ രസകരമായ / കൌതുകകരമായ ആകസ്മികതകള്‍ ഉണ്ടാവാറുണ്ട്. കൊളോണിയല്‍ അനന്തര അല്‍ജീരിയയുടെ ഏറ്റവും അപചയപ്പെട്ട ഒരു സന്ദര്‍ഭത്തെ പാശ്ചാലത്തില്‍ നിര്‍ത്തി, അസ്തിത്വ പാപ്പരത്തത്തിന്റെ പാരമ്യത്തെ അവതരിപ്പിക്കാന്‍ അഹ്മദ് തയ്ബാവി എന്ന എഴുത്തുകാരന്‍ കണ്ടെടുത്ത രൂപകമായിരുന്നു മി. നോബഡിയുടെ ഒരു സൂചനയും ബാക്കിവെക്കാത്ത തിരോധാനമെങ്കില്‍, സമകാലിക കേരളീയ സാമൂഹിക ജീവിതത്തിന്റെ സ്ത്രീവിരുദ്ധതയെ പശ്ചാത്തലത്തില്‍ നിര്‍ത്തി ഒരു ദുരൂഹ തിരോധാനത്തെ പിന്തുടരുന്ന ഒരു കൃതിയിലേക്ക് പൊടുന്നനെ എത്തിപ്പെട്ടത് അത്തരം ഒരു യാദൃശ്ചികതയായിരുന്നു.

8.    മുദ്രിത - ജിസ ജോസ് 

ഒരു മാന്‍ മിസ്സിംഗ്‌ കേസിന്റെ സ്വഭാവത്തില്‍ തുടങ്ങുകയും ഒമ്പത് സ്ത്രീകളുടെ ജീവിതാഖ്യാനങ്ങളായ ഒമ്പതു സാമാന്യം നീണ്ട കഥകളെ നേര്‍ത്തൊരു ഫ്രെയിമില്‍ ഒരുമിപ്പിക്കുകയും ചെയ്യുന്ന ഘടനയാണ് നോവലിന്റെത്. എല്ലാം തുടങ്ങിവെക്കുകയും നോവലിന്റെ ഭൂമികയെ ആള്‍പാര്‍പ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആള്‍ തന്നെ ഒരു പ്രഹേളികയായി അപ്രത്യക്ഷയാകുക എന്ന അതിവിചിത്ര സാഹചര്യം, വായനയെ ഉദ്യോഗപൂര്‍ണ്ണമായ ഒരു പിന്തുടരലാക്കിത്തീര്‍ക്കും എന്നത് സുനിശ്ചിതം. നോവലിന്റെ ശക്തി അതിചടുലമായ വായനാക്ഷമതയാണെങ്കില്‍, ഏതാണ്ട് ദ്വിമാനം എന്നുതന്നെ പറയാവുന്ന സ്ത്രീപക്ഷ പക്ഷപാതിത്തമാണ് അതിന്റെ പരിമിതി. അത്രയ്ക്ക് കറുപ്പിലും വെളുപ്പിലും അടയാളപ്പെടുത്താവുന്നതാണോ നമ്മുടെയൊക്കെ ആണ്‍-പെണ്‍ വിനിമയങ്ങള്‍?

read more here:

https://alittlesomethings.blogspot.com/2025/01/mudritha-by-jisa-jose.html

 

9.    മാസ്റ്റര്‍പീസ് - ഫ്രാന്‍സിസ് നൊരോണ

‘എഴുത്തിനെക്കുറിച്ചുള്ള എഴുത്ത് എന്നു കേട്ടാലുടന്‍ ‘മെറ്റാ ഫിക്ഷന്‍’ എന്ന് പറഞ്ഞില്ലെങ്കില്‍ തൃപ്തിവരില്ല ചിലര്‍ക്ക് എന്ന് ആമുഖത്തില്‍ (എസ്. സജയ്) പറയുന്നതിലെ ഐറണി സമ്മതിച്ചാലും ആ പദം ഉപയോഗിക്കാതെ വിശദീകരിക്കാനാവാത്ത നോവെല്ലയാണ്  ഫ്രാന്‍സിസ് നൊരോണയുടെ ‘മാസ്റ്റര്‍പീസ്’. അത്, നോവലിലെ വിഷയം കഥ വരുന്ന വഴികള്‍ ചിത്രീകരിക്കലും, കഥ തേടിപ്പോക്കും, കഥയുടെ വിചിത്ര വഴികളിലെ കഥകളും, കഥ കശാപ്പും കാഥികന്റെ മരണവും ആയി മാറുന്ന വൈചിത്ര്യങ്ങളും മാത്രമല്ല. അതൊക്കെയുണ്ട്‌ ഇവിടെ. പക്ഷെ അതിനപ്പുറം കഥ, അതിജീവനമോ ആത്മ പ്രകാശനമോ ആത്മ നിര്‍വൃതിയോ സ്വത്വസ്ഥാപനമോ എന്നതിനൊക്കെ അപ്പുറം, കഥയെഴുത്തും പ്രസാധനവും വെറും തറവേലയാകുന്ന വിപര്യയത്തിന്റെ ദയാരഹിതവും നഗ്നവും നിശിതപരിഹാസം നിറഞ്ഞതുമായ ചിത്രീകരണം കൂടിയാണ് എന്നതാണ് നൊരോണയുടെ കൃതിയെ വ്യത്യസ്തമാക്കുന്നത്. ഇവിടെ വിശുദ്ധരില്ല; അങ്ങനെ ഉള്ളവര്‍ക്ക് അംഗീകാരവും കഷ്ടി. ആഖ്യാതാവായ എഴുത്തുകാരന്‍ ഉള്‍പ്പടെ ‘കപടലോകത്തിലാത്മാര്‍ത്ഥ’ഹൃദയത്തിന്റെ ഭാരമല്ല പേറുന്നത്, ‘കപടലോകത്തിലെന്റെ കാപട്യം സകലരും കാണ്മതിന്റെ ജാള്യമാണ്. 

മഹാസമ്മേളനപ്പന്തലുകളിലെ ഗിരിപ്രഭാഷണത്തിനിടെ മൂന്നു തവണ നിര്‍ത്തി നിര്‍ത്തി നീട്ടി വലിച്ചു കൂവാന്‍ കഴിയുന്ന അരാജക യുവത കുറ്റിയറ്റു പോകരുത്. അവരും കൂടി ചേരുമ്പോഴേ സാംസ്കാരിക ജൈവികതയ്ക്ക് പ്രാണവായു ലഭിക്കൂ. മറിച്ചു സംഭവിച്ചാല്‍ അതാവും യഥാര്‍ത്ഥ ദുരന്തം.

read more here:

https://alittlesomethings.blogspot.com/2025/01/masterpiece-by-francis-noronha.html

 

ഇതാ ഇനിയിപ്പോള്‍, ടോള്‍സ്റ്റോയിയുടെ ഹാജി മുറാദിനൊപ്പമാണ് . അതൊരു മോശം കമ്പനിയേ അല്ല, ആണോ?

 

 

Masterpiece by Francis Noronha

 മാസ്റ്റര്‍പീസ്: ഫ്രാന്‍സിസ് നൊരോണ



‘എഴുത്തിനെക്കുറിച്ചുള്ള എഴുത്ത് എന്നു കേട്ടാലുടന്‍ ‘മെറ്റാ ഫിക്ഷന്‍’ എന്ന് പറഞ്ഞില്ലെങ്കില്‍ തൃപ്തിവരില്ല ചിലര്‍ക്ക് എന്ന് ആമുഖത്തില്‍ (എസ്. സജയ്) പറയുന്നതിലെ ഐറണി സമ്മതിച്ചാലും ആ പദം ഉപയോഗിക്കാതെ വിശദീകരിക്കാനാവാത്ത നോവെല്ലയാണ്  ഫ്രാന്‍സിസ് നൊരോണയുടെ ‘മാസ്റ്റര്‍പീസ്’. അത്, നോവലിലെ വിഷയം കഥ വരുന്ന വഴികള്‍ ചിത്രീകരിക്കലും, കഥ തേടിപ്പോക്കും, കഥയുടെ വിചിത്ര വഴികളിലെ കഥകളും, കഥ കശാപ്പും കാഥികന്റെ മരണവും ആയി മാറുന്ന വൈചിത്ര്യങ്ങളും മാത്രമല്ല. അതൊക്കെയുണ്ട്‌ ഇവിടെ. പക്ഷെ അതിനപ്പുറം കഥ, അതിജീവനമോ ആത്മ പ്രകാശനമോ ആത്മ നിര്‍വൃതിയോ സ്വത്വസ്ഥാപനമോ എന്നതിനൊക്കെ അപ്പുറം, കഥയെഴുത്തും പ്രസാധനവും വെറും തറവേലയാകുന്ന വിപര്യയത്തിന്റെ ദയാരഹിതവും നഗ്നവും നിശിതപരിഹാസം നിറഞ്ഞതുമായ ചിത്രീകരണം കൂടിയാണ് എന്നതാണ് നൊരോണയുടെ കൃതിയെ വ്യത്യസ്തമാക്കുന്നത്. ഇവിടെ വിശുദ്ധരില്ല; അങ്ങനെ ഉള്ളവര്‍ക്ക് അംഗീകാരവും കഷ്ടി. ആഖ്യാതാവായ എഴുത്തുകാരന്‍ ഉള്‍പ്പടെ ‘കപടലോകത്തിലാത്മാര്‍ത്ഥ’ഹൃദയത്തിന്റെ ഭാരമല്ല പേറുന്നത്, ‘കപടലോകത്തിലെന്റെ കാപട്യം സകലരും കാണ്മതിന്റെ ജാള്യമാണ്. ഇത്രയ്ക്കും മലീമസമാണ് ഇപ്പറഞ്ഞ ബുദ്ധിജീവി കേന്ദ്രങ്ങളെന്ന് ഇത്തിരി തമാശയോടെ അന്തം വിടാം അതറിയാത്തവരായി ആരെങ്കിലും ഇനിയുമീ ഭൂമി മലയാളത്തിലുണ്ടെങ്കില്‍ അവര്‍ക്ക്. ഉറവ വറ്റിയ പെരുന്തച്ചന്മാരും എഴുപത്- എണ്‍പതുകളുടെ പോരാട്ടവീര്യത്തില്‍ കല്ലിച്ച ആസനത്തഴമ്പിന്റെ ആലിന്‍ തണലില്‍ ആചാര്യപീഠം കേറിയവരും അരങ്ങുവാഴുന്ന ഇട്ടാവട്ടത്തില്‍ ദാര്‍ശനികരുടെ വട്ടത്തിലുരുന്നു പുറംചൊറിയല്‍ കലയുടെ മറുപേരായ വരേണ്യ സാഹിത്യ ഭൂമികയെ ഉടുപുടവയില്ലാതെ നാലും കൂടിയ കവലയില്‍ കൊണ്ടുനിര്‍ത്തുന്നുണ്ട് നോവലിസ്റ്റ്.

ആക്ഷേപ ഹാസ്യം എന്നല്ല, ‘കൊലച്ചിരി’ എന്നുതന്നെ (ആമുഖത്തില്‍ നിന്ന്) പറഞ്ഞേ ഒക്കൂ ഇവിടെ വിളയുന്ന പരിഹാസത്തെ കുറിച്ച്.

അതങ്ങനെ വേണം. മഹാസമ്മേളനപ്പന്തലുകളിലെ ഗിരിപ്രഭാഷണത്തിനിടെ മൂന്നു തവണ നിര്‍ത്തി നിര്‍ത്തി നീട്ടി വലിച്ചു കൂവാന്‍ കഴിയുന്ന അരാജക യുവത കുറ്റിയറ്റു പോകരുത്. അവരും കൂടി ചേരുമ്പോഴേ സാംസ്കാരിക ജൈവികതയ്ക്ക് പ്രാണവായു ലഭിക്കൂ. മറിച്ചു സംഭവിച്ചാല്‍ അതാവും യഥാര്‍ത്ഥ ദുരന്തം.

Mudritha by Jisa Jose

മുദ്രിത – ജിസ ജോസ്



ഒരു മാന്‍ മിസ്സിംഗ്‌ കേസിന്റെ സ്വഭാവത്തില്‍ തുടങ്ങുകയും ഒമ്പത് സ്ത്രീകളുടെ ജീവിതാഖ്യാനങ്ങളായ ഒമ്പതു സാമാന്യം നീണ്ട കഥകളെ നേര്‍ത്തൊരു ഫ്രെയിമില്‍ ഒരുമിപ്പിക്കുകയും ചെയ്യുന്ന ഘടനയാണ് നോവലിന്റെത്. എല്ലാം തുടങ്ങിവെക്കുകയും നോവലിന്റെ ഭൂമികയെ ആള്‍പാര്‍പ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആള്‍ തന്നെ ഒരു പ്രഹേളികയായി അപ്രത്യക്ഷയാകുക എന്ന അതിവിചിത്ര സാഹചര്യം, വായനയെ ഉദ്യോഗപൂര്‍ണ്ണമായ ഒരു പിന്തുടരലാക്കിത്തീര്‍ക്കും എന്നത് സുനിശ്ചിതം. എന്നാല്‍, ഒരു ഴോനര്‍ ഫിക് ഷന്റെ കള്ളിയില്‍ ഒതുങ്ങുന്നതല്ല നോവല്‍ എന്നു വളരെവേഗം വായനയില്‍ ബോധ്യപ്പെടും: ദര്‍ശനം എന്ന നിലയില്‍ എല്ലാ കഥകള്‍ക്കും അടിയൊഴുക്കാകുന്നത് ഫെമിനിസമാണ്. പുരുഷലോകത്തെ കുറിച്ച് പ്രസന്നമായതൊന്നും പറയാനില്ലാത്ത ഇത്രയും സ്ത്രീകളെ ഒരുമിപ്പിക്കുന്നതിലൂടെ നോവലിന് വലിയൊരു പരിമിതി വന്നുപെടുന്നു എന്നൊരു തോന്നലുണ്ട്‌. പാത്രസൃഷ്ടി വലിയൊരളവു പ്രതീകാത്മകതയില്‍ ഉടക്കിപ്പോവുകയും ആര്‍ക്കും സവിശേഷ വ്യക്തിത്വമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണ് അത്. സ്ത്രീയെന്ന നിലയില്‍ ഓരോ കഥാപാത്രവും നേരിടുന്ന പ്രശ്നങ്ങള്‍ പുതുമയൊന്നും പറയാനില്ലാത്ത സാമാന്യാനുഭവങ്ങള്‍ തന്നെയാണ്- വീട്ടിലും പുറത്തും കുട്ടിക്കാലത്തും ദാമ്പത്യത്തിലും ജാതീയമായും മതാധിഷ്ടിത യാഥാസ്ഥിതികതയിലും എന്നുവേണ്ട, കൂടെപ്പിറപ്പിന്റെ അപഥസഞ്ചാരം മൂലമായിപ്പോലും ചൂഷണം ചെയ്യപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ നാനാപ്രകാരങ്ങള്‍ - ഒന്നും ഒട്ടുമേ പുതിയതല്ല. പെണ്‍സൌഭ്രാത്രം (female camaraderie) എന്ന വിമോചന മാര്‍ഗ്ഗം മാത്രമല്ല, എല്ലാത്തിനും ഭൂമികയാകുന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേര്, അങ്ങനെ അര്‍ത്ഥമാക്കുന്നില്ല എന്ന് ഏതാണ്ടൊരു കുറ്റബോധം പോലെ എടുത്തുപറയുമ്പോഴും, സൂചിപ്പിക്കുന്നപോലെ, ലെസ്ബിയന്‍ കൂട്ടുതേടല്‍ പോലും സൂചിതമാകുന്നുണ്ട്. എന്നാല്‍, എല്ലാവരുടെയും ചിന്തകളും ഭാഷണങ്ങളും ഒരേ നിലപാടിന്റെയും ശൈലിയുടേയും രൂപത്തിലാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ എല്ലാ അനുഭവങ്ങളും ആഖ്യാനത്തില്‍ നിറച്ചുവെക്കാനുള്ള സംഭരണികള്‍ മാത്രമായി കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോകുന്നു. സാമൂഹിക നിരീക്ഷണത്തില്‍ കണ്ടെത്താനാകുന്ന പെണ്ണനുഭവങ്ങള്‍ ഒന്നൊഴിയാതെ ആരിലെങ്കിലുമൊക്കെയായി ആഖ്യാനപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്; സ്ത്രീക്കും പുരുഷനുമായി ഒരു രഞ്ജിപ്പും സാധ്യമേയല്ല എന്ന് പറഞ്ഞുവെക്കുംപോലെ. അനിരുദ്ധന്റെ പാത്രസൃഷ്ടിയില്‍ പോലും കര്‍തൃത്വപരമായ എന്തെങ്കിലും കടന്നുവരരുത് എന്ന നിഷ്കര്‍ഷ ഈ ഏകപക്ഷീയതയുടെ കടുംപിടുത്തമായും തോന്നി. സ്ത്രീത്വം എപ്പോഴും പീഡനം ഏറ്റുവാങ്ങുന്ന ഭാഗത്താണ് (receiving end) എന്നു പറഞ്ഞുവെക്കാന്‍ കിട്ടുന്ന ഏതുസന്ദര്‍ഭവും നോക്കിയിരിപ്പാണ് ഒരോ വക്യത്തിലും നോവലിസ്റ്റ്. ഓര്‍മ്മിക്കപ്പെടുന്ന മിത്തുകളിലും സാഹിതീയ പാരമ്പര്യങ്ങളിലും പോലും ഈ പക്ഷപാതിത്തം   കാണാം : പ്രോക്നയും ഫിലോമേലയും പോലുള്ള മിത്തിക്കല്‍ സൂചനകള്‍ തൊട്ട് സാഫോയും വിര്‍ജീനിയ വുള്‍ഫും മുതല്‍ നന്ദിത വരെ ഇത് പ്രകടമാണ്.

ഇടവേളകളില്ലാത്ത പെണ്‍ജീവിതങ്ങളുടെ ദീര്‍ഘജീവിത മടുപ്പില്‍നിന്ന് പാടുപെട്ട്/ പൊരുതിനേടി ഒപ്പിച്ചെടുക്കുന്ന ഒരവധിക്കാലം ആസ്വദിക്കാനും അതുവഴി തങ്ങളും ജീവിച്ചിരിക്കുന്നു എന്ന് സ്വയമൊന്നു ബോധ്യപ്പെടുത്താനുമായി, ഇന്ത്യന്‍ സാമൂഹികജീവിതത്തിന്റെ യഥാര്‍ത്ഥ മൈക്രോകോസമായ ട്രെയിനില്‍ ഒരു യാത്രപോകുന്ന സീനിയര്‍ സിറ്റിസന്‍സ് ആയ സ്ത്രീകള്‍ എന്നതൊരു മികച്ച മെറ്റഫര്‍ തന്നെയാണ്. അനുരാധാ റോയിയുടെ Sleeping On Jupiter (2015) ആണ് ഓര്‍മ്മവരുന്ന മറ്റൊരു കൃതി. ആ നോവലില്‍, പ്രസ്തുത യാത്രയുടെ വിമോചനാത്മകത, ഇന്ത്യന്‍ ആത്മീയ വ്യാപാരത്തിന്റെ കാപട്യങ്ങളും ആള്‍ദൈവ സംസ്കാരത്തിന്റെ മലീമസവും ലൈംഗിക അരജകത്വങ്ങള്‍  നിറഞ്ഞതുമായ കുറ്റകൃത്യങ്ങളുടെ ഹീനമായ മറുപുറങ്ങളും ആവിഷ്കരിക്കുന്ന അതിധീരമായ മാനങ്ങളിലേക്ക് വളരുന്നു. അതിനെല്ലാം വിലയൊടുക്കുന്ന ഒരു യുവതിയുടെ വേരറ്റ ജീവിതത്തിന്റെ മുദ്രകളായി ദത്തെടുക്കപ്പെടല്‍, ജന്മഗേഹം തേടിയുള്ള അന്വേഷണം, വിമോചിതമായ ചുറ്റുപാടുകളില്‍ വളര്‍ന്ന പെണ്‍കുട്ടി ഇന്ത്യന്‍ സ്ത്രീവിരുദ്ധതയുടെ കടന്നുകയറ്റങ്ങളെ ചങ്കുറപ്പോടെ നേരിടുന്നതിന്റെ പ്രതീക്ഷാ നിര്‍ഭരമായ ചിത്രങ്ങള്‍ തുടങ്ങിയ അനുഭവ സമഗ്രതയുടെ ഒരു നിറവുണ്ട് ‘ജൂപിറ്റ’റില്‍. ‘മുദ്രിത’യുടെ പരിമിതിയായി തോന്നിയത്, പാട്രിയാര്‍ക്കിയിലെ സ്ത്രീ എന്ന കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്തിയ പ്രമേയമൊഴികെ മറ്റൊന്നും ഏതെങ്കിലും തരത്തില്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്നതേയില്ല എന്നതാണ്; നോവലിന്റെ മികവായി അനുഭവപ്പെട്ടത് അതിചടുലമായ പാരായണക്ഷമതയും. നാനൂറോളം പുറങ്ങളുള്ള നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കാനാകുക എന്നത് രചനയുടെ മിടുക്കുതന്നെയാണ്. മിത്തുകളും പുരാണങ്ങളും ആഖ്യാനഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കുന്നതിലും, നേരത്തെ സൂചിപ്പിച്ച ഏകപക്ഷീയത ഉണ്ടെങ്കിലും, ഒരാദ്യ നോവലിന്റെ പരിമിതികളല്ല, കൃതഹസ്തയായ ഒരെഴുത്തുകാരിയുടെ കയ്യടക്കമാണ് ‘മുദ്രിതപ്രകടമാകുന്നത്. 

നോവല്‍ വിളംബരപ്പെടുത്തുംപോലെ അത്രയ്ക്ക് ദ്വിമാനമാണോ നമ്മുടെയൊക്കെ ആണ്‍ - പെണ്‍ വിനിമയങ്ങള്‍?


Saraswatheevijayam by Potheri Kunjambu

 സരസ്വതീവിജയം – പോത്തേരി കുഞ്ഞമ്പു



ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന നോവല്‍ പഴമ സിരീസില്‍ സിരീസില്‍പ്പെട്ട ഏതാനും പുസ്തകങ്ങള്‍ കയ്യിലെത്തിയിട്ടു കുറച്ചായി. നവോഥാന മൂല്യങ്ങള്‍ എന്താണ് ഈ നാടിനുവേണ്ടി ചെയ്തത് എന്നറിയാന്‍ ഒരൊറ്റ നൂറ്റാണ്ടു പുറകോട്ടുപോയി ഇവിടത്തെ ജനജീവിതത്തിന്റെ ചിത്രങ്ങള്‍ കാണുക തന്നെവേണം എന്ന ബോധ്യത്തില്‍ നിന്നാണ് അവ തേടിപ്പിടിച്ചത്. ആധുനികതയുടെ ഉല്‍പ്പന്നമായ നോവല്‍ രൂപം പ്രസ്തുത കാലത്തെ എങ്ങനെ വിചാരണ ചെയ്യുന്നു എന്നത് തികച്ചും കൌതുകകരമാണ്. 1892ല്‍ പുറത്തിറങ്ങിയ നോവല്‍, അക്കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഹീനമായ ജാതീയതയുടെ ആവിഷ്കാരമാണ്. പാട്ടുപാടിയ മഹാപരാധത്തിനു ദലിതന്‍ (‘ചെര്‍മ്മന്‍ എന്ന് നോവലില്‍) ചവിട്ടിക്കൊല്ലപ്പെടുന്ന വ്യവസ്ഥ. കുബേരന്‍ നമ്പൂതിരിയും സില്‍ബന്തികളായ നമ്പ്യാന്മാരും അതൊരു സനാതന ധര്‍മ്മ പാലന പ്രക്രിയയായി ഊറ്റം കൊള്ളുന്നു. സായിപ്പിന്റെ നിയമം അവരെ കുറ്റവാളികളായി പ്രഖ്യാപിക്കുമ്പോള്‍ അതവര്‍ക്ക് ഉള്‍കൊള്ളാനാകുന്നുമില്ല. ഇവിടേക്കാണ് ക്രിസ്ത്യന്‍ മിഷിനറിമാര്‍ (‘പാതിരിവേദക്കാര്‍) മതംമാറ്റമെന്ന പ്രായോഗിക പരിഹാരം തീണ്ടാ ജാതിക്കാര്‍ക്ക് മുന്നില്‍ വെച്ചത്.

‘ഘാതക വധം, ‘പുലയത്തറ തുടങ്ങിയ നോവലുകളില്‍ കാണുന്ന തരത്തില്‍ കൃസ്തുമതത്തിലേക്കുള്ള മാറ്റവും വൃഥാവിലാകുന്ന അവസ്ഥയല്ല ഇവിടെ. മറിച്ച് അത് ശരിക്കും ദലിതനെ മനുഷ്യനാക്കുകയും സമത്വം എന്ന ആശയം സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസത്തെ കുറിച്ച് ആമുഖത്തില്‍ എ ടി മോഹന്‍രാജ് കൃത്യമായി വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ തുടര്‍ച്ചയായി അവിടത്തെ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് ലഭിച്ച മേല്‍ക്കൈ, ഒരു മതംമാറ്റം കൊണ്ടും മായ്ക്കാനാകാത്ത ചാപ്പയില്‍ ദലിത് വിഭാഗങ്ങളെ തളച്ചിട്ടു. എന്നാല്‍, ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷമുള്ള മലബാറില്‍, കൊളോണിയല്‍ ആധുനികതയുടെ സ്വാധീനം മുന്നിട്ട് നിന്നു.

നോവലെഴുതുമ്പോള്‍ കീഴാളന്റെ സ്വത്വ സ്ഥാപനം എന്നതിലേറെ നോവലിസ്റ്റിന്റെ ലക്ഷ്യം, ‘കേരളമെങ്ങും വിശേഷിച്ച് കൊച്ചിയിലും തിരുവിതാംകൂറിലും പ്രബലന്മാരും പ്രഭുക്കളും ഭൂദേവന്മാരും ആയ നമ്പൂതിരി ബ്രാഹ്മണര്‍ക്ക് പരക്കെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടാക്കാന്‍’ ആഹ്വാനം ചെയ്യുക എന്നതായിരുന്നു എന്ന് ആമുഖ പഠനത്തിലുണ്ട്.

കുറ്റാന്വേഷണം, തീര്‍ഥാടനത്തിനമായി മാറുന്ന ഒളിവു ജീവിതം, സാമൂഹിക ആചാര/ വിശ്വാസ വൈരുധ്യങ്ങളിലെ കോമാളിത്തങ്ങളെ കുറിച്ചുള്ള നേര്‍ത്ത പരിഹാസം കലര്‍ന്ന നിരീക്ഷണങ്ങള്‍, കുറ്റം ചെയ്തു എന്ന ധാരണയില്‍ അനുഭവിക്കുന്ന മനക്ലേശങ്ങളുടെ രൂപത്തില്‍ വേണ്ടത്ര ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നുറപ്പ് വരുത്തിയ ശേഷം നടക്കുന്ന ഇതിവൃത്ത തിരിമറി, മതംമാറ്റത്തോടൊക്കെ സഹിഷ്ണുത കാണിക്കാനാകുന്ന മനംമാറ്റം, സനാതനധര്‍മ്മത്തിന്റെ പേരില്‍ അരങ്ങേറിയ സ്ത്രീവിരുദ്ധത തിരിച്ചറിഞ്ഞു നടത്തുന്ന പശ്ചാത്താപവും പുനര്‍ജീവിതവും – ഒപ്പം, ഒരു നൂറ്റാണ്ടു മുമ്പത്തെ മലബാര്‍ ജീവിതത്തിന്റെ ജീവത്തായ നേര്‍പ്പതിപ്പും - ചെറുതെങ്കിലും വായനയെ പിടിച്ചു നിര്‍ത്താന്‍ പോന്നതൊക്കെ ഈ ആദ്യകാല നോവല്‍ കരുതിവെച്ചിട്ടുണ്ട്. ഇതിവൃത്ത സൃഷ്ടിയിലെ കൃതൃമത്തമൊക്കെ ആധുനികോത്തര സൂക്ഷ്മദര്‍ശിനി വെച്ചു ഖനനം ചെയ്യാതിരുന്നാല്‍ മതി.   

The Frightened Ones by Dima Wannous/ Elisabeth Jaquette

ഭയപ്പാടിന്റെ ജനിതകം


2011ലെ സിറിയന്‍ വിപ്ലവത്തിന്റെ ഘട്ടത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സദിനെതിരെയുള്ള സമാധാനപരമായ പ്രകടനങ്ങളെ ഭരണകൂടം കിരാതമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ മുപ്പതു വര്‍ഷമായി കുടുംബം വസിച്ചുവന്ന പ്രിയ നഗരമായ ഡമാസ്കസ് വിട്ടു ബൈറൂത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ദിമ വന്നൂസ് അതുവരെയായി ഒരു ചെറുകഥാ സമാഹാരവും (Details, 2007) ഒരു നോവലും (Chair, 2008) പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സിറിയന്‍ നാടകാചാര്യന്‍ സഅദല്ലാ വന്നൂസിന്റെ മകളും ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജേണലിസ്റ്റ് ഇബ്രാഹിം ഹമീദിയുടെ ഭാര്യയും ആയിരുന്ന ദിമാക്ക് സാഹചര്യങ്ങള്‍ ഒന്നുമേ അനുകൂലവുമായിരുന്നില്ല. എന്നാല്‍ അവര്‍ സ്വയം വ്യക്തമാക്കിയ പോലെബൈറൂത്ത് പ്രവാസം നല്‍കിയ സുരക്ഷിതത്വത്തിലിരുന്നു നേരിട്ടനുഭവിക്കുന്നില്ലാത്ത ദുരന്തങ്ങള്‍ എഴുത്തുകാരിയുടെ പ്രിവിലേജ് ഉപയോഗിച്ചു അനുഭവിക്കുന്നതായി നടിച്ച് എഴുതിവെക്കുന്നതിന്റെ വൈരുധ്യം ദുസ്സഹമായി അനുഭവപ്പെട്ടത് അവരുടെ സര്‍ഗ്ഗ സിദ്ധിയെ ബാധിച്ചുകലുഷമായ ദേശീയ സാഹചര്യങ്ങളില്‍ സാഹിത്യത്തിനുള്ള പദവിയെ സംബന്ധിച്ച ഉദാത്ത വല്‍ക്കരണത്തെയും പ്രവാസത്തിന്റെ പരാങ് മുഖത്വത്തെയും സംബന്ധിച്ച നിശിത നിരീക്ഷണങ്ങള്‍ ഉള്ള ഒരു ലേഖനത്തില്‍ അവര്‍ പറയുന്നു: “ആളുകളുടെ ദുരിതങ്ങളെ കുറിച്ച് അവര്‍ക്കിടയില്‍ ജീവിക്കാതെ ഞാന്‍ എഴുതുകയില്ല.... ഭയവും ഉത്കണ്ഠയും ഇരിക്കിലുംഎന്റെ മകനെയും കുടുംബത്തെയും ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു ഇവിടെത്തന്നെ നില്‍ക്കാന്‍ കഴിയുമായിരുന്നു എന്നിരിക്കെഞാന്‍ വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് മറ്റുള്ളവരുടെ ദുരിതങ്ങളെ ഭാവനയില്‍ കാണുകയും അതെ കുറിച്ച് എഴുതുകയും ചെയ്യാനാകില്ല” *(1). പിന്നീട് ഒരു പതിറ്റാണ്ടോളം കാലം ഈ തീക്ഷ്ണ ആഘാതം (trauma) സൃഷ്ടിച്ച സര്‍ഗ്ഗ തടസ്സം (writer’s block) അവരെ നിഷ്ക്രിയയാക്കി. ദീര്‍ഘ മൌനത്തിനു ശേഷം പുറത്തിറങ്ങിയ പുതിയ നോവല്‍അസ്സാദ് ഭരണകൂടത്തിന്റെ എകാധിപത്യത്തിന്റെയും യുദ്ധ ഭീകരതയുടെയും കരിനിഴലില്‍ ഭയം വേട്ടയാടുന്ന സാഹചര്യത്തിന്റെ ഒരു വൈയക്തിക ആവിഷ്കാരം കൂടിയായി മാറിയത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഭയം എന്ന വികാരത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിക്കുകയും ചെയ്തു: ‘അല്‍ ഖാഇഫൂന്‍’ എന്ന അറബ് മൂലം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ തലക്കെട്ടില്‍ (The Frightened Ones) വേണ്ടത്ര പ്രകാശിതമായിട്ടില്ല എന്ന നിരീക്ഷണം ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ഭയപ്പെടുത്തുന്ന എന്തെങ്കിലും ഒരു പ്രത്യേക സംഭവം മൂലം ഭയപ്പെട്ടുപോയവര്‍ എന്നതിനപ്പുറം ഭയം എന്നത് സ്വതേ ഒരു നിതാന്ത അനുഭവമായിത്തീര്‍ന്ന ഒരു ജനത/ വ്യക്തികള്‍ ആണ് നോവലില്‍ ഇടംപിടിക്കുന്നത് *(2).

മുപ്പതുകളിലെത്തിയ സുലൈമ കൃത്യം പതിനഞ്ചു കൊല്ലം മുമ്പത്തെ അനുഭവം വിവരിക്കുന്ന രൂപത്തിലാണ് നോവല്‍ ആഖ്യാനം തുടങ്ങുന്നത്. ജനസംഖ്യയില്‍ ഒട്ടുമുക്കാലും ആഘാത/ ആഘാതാനന്തര മാനസിക വിക്ഷോഭങ്ങള്‍ക്കടിമപ്പെട്ട (trauma/ PSTD) ഒരു നാടിന്റെ കഥ പറയാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന രൂപകം ഏറ്റവും യോജിച്ചതുതന്നെ: ഒരു സൈക്കോതെറാപ്പിസ്റ്റിന്റെ ക്ലിനിക്കിലെ തിരക്കേറിയ കാത്തിരിപ്പു മുറിയിലെ ചകിതരായ മനുഷ്യര്‍. ഡമാസ്കസ്സിലെ ഡോ. കാമിലിന്റെ ഈ മുറിയില്‍ നിത്യവും ഒട്ടേറെ രോഗികളെത്തുന്നു. അവരില്‍ ഇരകള്‍ മാത്രമല്ലെന്ന് നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്: ഉരുണ്ട മാംസ പേശികളും തുളഞ്ഞിറങ്ങുന്നപശിമയില്ലാത്ത നോട്ടവുമായി എത്തുന്ന വേട്ടക്കാരും ഇപ്പോള്‍ ഡോക്റ്ററുടെ സഹായം തേടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ ക്ലിനിക്കിലെത്തുന്ന സുലൈമഇടയ്ക്കിടെ വേട്ടയാടുന്ന മാനസിക വിക്ഷോഭം (anxiety/ panic attack) നേരിടാന്‍ സ്ഥിരമായി മരുന്ന് (tranquiliser) ഉപയോഗിക്കുന്ന ശീലക്കാരിയാണ്. നോവല്‍ മുന്നോട്ടുപോകുമ്പോള്‍ അവളുടെ മരുന്നുപയോഗം കൂടിക്കൂടി വരുന്നതും അതൊരു വിഷമവൃത്തം (vicious circle) ആയിത്തീരുന്നതിന്റെ സൂചനകളും സുവ്യക്തമാണ്. കടുത്ത ഭക്ഷണ വിരോധം (anorexia) പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ(“വിശപ്പ്‌ എനിക്ക് സുരക്ഷിത ബോധം തരുന്നു: ഒഴിഞ്ഞ വയറ് ഒഴിഞ്ഞ മനസ്സിന്റെ, ഓര്‍മ്മയുടെആത്മാവിന്റെ ചിഹ്നമാണ്” പേജ്:67) ഭ്രമ ചിന്തകള്‍ക്കും മായിക പ്രത്യക്ഷങ്ങള്‍ക്കും (nightmares and hallucinations) അവള്‍ കൂടുതല്‍ കൂടുതല്‍ ഇരയായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ചിത്രകാരിയായ സുലൈമക്ക് ആ സിദ്ധിയൊക്കെ കൈമോശം വന്നു തുടങ്ങുന്നു. എന്നാല്‍ചുറ്റുപാടുകളെയും ഇതര മനുഷ്യരുടെ ഭാവമാറ്റങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം “ഭയത്തോടുള്ള ഭയം” ("the fear of fear") എന്നു താന്‍ വിളിക്കുന്ന അവസ്ഥക്കെതിരെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധം പോലെ അവള്‍ വളര്‍ത്തിയെടുക്കുന്നു.  കാമിലുമായുള്ള സംസാരം ആത്മഹത്യാ ചിന്തകള്‍ക്കെതിരെ ജീവിതത്തിലേക്കുള്ള അവളുടെ ഏകപിടിവള്ളിയാണ് *(3).

ഡോ. കാമിലിന്റെ വെയിറ്റിംഗ് റൂമില്‍ വെച്ച് സുലൈമ കണ്ടുമുട്ടുന്ന നാസിം സ്വയം ഒരു ഡോക്റ്ററും എഴുത്തുകാരനും ആണെങ്കിലും സമാന മാനസിക വിക്ഷോഭങ്ങളുടെ ഇരയായി തന്നെത്തന്നെ കഠിനമായി പ്രഹരിക്കുന്ന പ്രകൃതക്കാരനാണ്. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ഭയം മൂലം തിരിച്ചറിയപ്പെനായി അയാള്‍ തന്റെ പുറത്ത് പേരും വിലാസവും വലിയ അക്ഷരങ്ങളില്‍ പച്ചകൊത്തിയിട്ടുണ്ട്. ഒന്നിനും ഒരു സുനിശ്ചിതത്വവുമില്ലാത്ത രാജ്യത്ത് അവര്‍ക്കിടയില്‍ ഉരുവാകുന്ന അടുപ്പത്തിനും സ്വാഭാവികമായും ആയുസ്സുണ്ടാകുക വയ്യ. രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സിറിയ വിട്ടു ജര്‍മ്മനിയിലേക്ക് പോകും മുമ്പ് അയാള്‍ തന്റെ പൂര്‍ത്തിയായിട്ടില്ലാത്ത നോവലിന്റെ കയ്യെഴുത്തുപ്രതി സുലൈമയെ ഏല്‍പ്പിക്കുന്നതാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ഇതിവൃത്തത്തില്‍ വഴിത്തിരിവാകുക. നാസിമിന്റെ കൃതിയില്‍ അവള്‍ കണ്ടെത്തുന്ന സ്ത്രീക്ക് തന്റെ തന്നെ അനുഭവങ്ങളാണ്. അയാള്‍ തന്റെ ജീവിതം മോഷ്ടിക്കുകയായിരുന്നുവോ (പേജ്: 74) എന്നുപോലും അവള്‍ സന്ദേഹിക്കുന്നു. ഈ ഘട്ടത്തില്‍ ഇരട്ട ഒറ്റിന്റെ വേദനയാണ് സുലൈമക്ക് അനുഭവപ്പെടുന്നത്: ആദ്യം നാസിം ഉപേക്ഷിച്ചു പോയതിന്റെഇപ്പോള്‍ നോവലെഴുതാന്‍ പാകത്തില്‍ തന്റെ അനുഭവങ്ങള്‍ കുമ്പസാരിക്കാന്‍ തന്നെ പരുവപ്പെടുത്തിയതിന്റെ. ഒന്നിടവിട്ട അധ്യായങ്ങളില്‍ സുലൈമയുടെയും പേരു പറയുന്നില്ലാത്ത നാസിമിന്റെ കഥാപാത്രത്തിന്റെയും ആഖ്യാനങ്ങളായാണ് നോവല്‍ ആവിഷ്കരിക്കപ്പെടുന്നതും. ഇരുവരുടേയും അനുഭവ സമാനതകള്‍ വ്യക്തമാണ്‌: കുട്ടിക്കാലത്തേ സംഭവിക്കുന്ന സ്നേഹമയിയായ പിതാവിന്റെ നഷ്ടംസിറിയന്‍ വിപ്ലവത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ അറയിലേക്കുള്ള സഹോദരന്റെ ഇളംപ്രായത്തിലുള്ള ‘തിരോധാനം’, ഉമ്മയോടൊപ്പം തനിച്ചു കഴിയാന്‍ വിധിക്കപ്പെടുന്ന യുവതിയുടെ മനോവിഹ്വലതകള്‍ വേട്ടയാടുന്ന ഏകാന്ത ജീവിതംപലായനം. “നാസിമിന്റെ കയ്യെഴുത്തുപ്രതി ഒരു കണ്ണാടി പോലെയായിരുന്നു: ഞാനത് വായിച്ചുഎന്നെത്തന്നെ കണ്ടു, പേരില്ലാതെനാടില്ലാതെ” (പേജ്: 210). എന്നാല്‍ നാസിമിന്റെ കൃതിയിലെ അപരജീവിതത്തിന്റെ യഥാര്‍ത്ഥ ഉടമ മറ്റൊരാളാണ് എന്ന് അയാളുടെ റിസപ്ഷനിസ്റ്റില്‍ നിന്നു തിരിച്ചറിയുമ്പോള്‍ അവരെ കാണാനും നാസിമിന്റെ തിരോധാനം സംബന്ധിച്ച നിഗൂഡത മനസ്സിലാക്കാനുമായി സുലൈമ ബൈറൂത്തില്‍ എത്തുന്നു. എന്തുകൊണ്ടായിരിക്കാം നാസിം സല്‍മയുടെ പേര് ഒരിക്കലും തന്റെ കൃതിയില്‍ നല്‍കാതിരുന്നത് എന്ന് അവള്‍ അത്ഭുതപ്പെടുന്നു. “അവള്‍ക്കെന്റെ യഥാര്‍ത്ഥ പേരുണ്ടായിരുന്നു. അവള്‍ എന്നെ അവളുടെ ആത്മാവില്‍ പേറിഞാന്‍ അവളെ എന്റെ ആത്മാവിലും. അവളുടെ പേര് എന്റെ പേരിന്റെ സമ്പൂര്‍ണ്ണമാക്കിലൈല പറഞ്ഞപോലെ, എന്റെ പേര് അവളുടെ ചെല്ലപ്പേരാണ്. അവള്‍ എന്റെ ഓര്‍മ്മകളും ദുരിതങ്ങളും പോലും ചുമക്കുന്നുണ്ടാവാംഞാന്‍ അവളോടൊപ്പം സഹിച്ച പോലെ. ഞാനെന്റെ പിതാവ് ചെയ്തപോലെഅവയില്‍ നിന്നെല്ലാം മുക്തയാകുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.” (പേജ്: 210). എന്നാല്‍ ഇരുവരും സന്ധിക്കുന്നില്ല. കണ്‍പക്കത്തു നിന്ന് ഒരു ദുരൂഹ ചോദനയാലെന്നോണം സുലൈമ ഓടിപ്പോകുന്നു. “ഞാന്‍ ഓടിപ്പോയിഎങ്ങോട്ടെന്നില്ലാതെ. ഓടിപ്പോകാന്‍ ഒരു ദേശമില്ലിപ്പോള്‍, നാസിമില്ലഫുവാദ് ഇല്ലപിതാവില്ല.” (പേജ്: 238). “എന്റെ പിതാവ് മരിച്ച, സഹോദരന്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഇടമാല്ലാത്ത,  ഒരു നഗരത്തില്‍ ഉറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നാസിമിന്റെ വീട് തിരികെ ഡമാസ്കസില്‍ ആയിരുന്നു. എനിക്ക് ഒരു വീടുണ്ടായിരുന്നില്ല. പക്ഷെ അവിടെ എന്നെ കാത്ത് എന്തോ ഉണ്ടായിരുന്നുഇവിടെ എനിക്കായി ഒന്നുമില്ലായിരുന്നു.” (പേജ്: 239).

ഭയവും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വവും അടിച്ചേല്‍പ്പിക്കുന്ന രീതി സ്കൂള്‍ തലം മുതല്‍ തുടങ്ങിവെക്കുന്നത് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്ലാസ് ലീഡര്‍ എപ്പോഴും എല്ലാ കുട്ടികള്‍ക്കും മേല്‍ ശിക്ഷാമുറ നടപ്പിലാക്കുന്നതിനുള്ള മേല്‍നോട്ടം നടത്തി. അതിനു പകരം ഭക്ഷണം ഉള്‍പ്പടെ മറ്റുകുട്ടികള്‍ അവള്‍ക്ക് എത്തിച്ചു നല്‍കി. ശാരീരിക അക്രമങ്ങള്‍ സാധാരണമായി കണക്കാക്കപ്പെടുകയും അത് മുതിര്‍ന്നു വരുമ്പോള്‍ അസ്സാദിന്റെ സിറിയയില്‍ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള പരിശീലനം ആയി കരുതപ്പെടുകയും ചെയ്തു. ഫുവാദിന്റെ തിരോധാനത്തെ തുടര്‍ന്ന് അവന്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഭയമാണ് സുലൈമയെ വേട്ടയാടുക. ഉമ്മാക്ക് പുറത്തിറങ്ങാനുള്ള മടിയുടെ പ്രഭവം അവരുടെ അനുഭവങ്ങളാണ്. “തുറസ്സ് അവര്‍ക്ക് വിഭ്രമം ഉണ്ടാക്കും. അവര്‍ക്ക് ഭ്രാന്തായിട്ടില്ലപക്ഷെ അവര്‍ അങ്ങനെ കരുതുന്നു” (പേജ്: 68).  തന്നെ ഉടന്‍ മറവിരോഗം ഗ്രസിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. വായിക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ അവരെപ്പോഴും ഒരു പുസ്തകത്തിലെ ഒരേ താളില്‍ - ‘ഇരുപത്തിനാലാം പേജില്‍’ എന്നു നോവലിസ്റ്റ് – വെറുതെ നോക്കിയിരിക്കുന്നു. ഡോക്റ്റര്‍ ആയിരുന്ന പിതാവിന്റെ കാന്‍സര്‍ ബാധിച്ചുള്ള മരണത്തെയും ഭയം മൂലമെന്ന് വിശദീകരിക്കുന്നതിനു ഉമ്മാക്ക് ന്യായങ്ങളുണ്ട്. ആ കഥയിലൂടെയാണ് തന്റെ കുഞ്ഞുന്നാളില്‍ സംഭവിച്ച ദേശ/ കുടുംബ ദുരന്തം സുലൈമ അറിയുക. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ 32 കൊല്ലവും ഭയം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടത്‌ എന്നാണു അവര്‍ പറയുക. ഹാഫെസ് അല്‍ അസ്സാദിന്റെ ഭരണത്തില്‍മുസ്ലിം ബ്രദര്‍ഹുഡിനെ തുരത്താന്‍ വേണ്ടി നടപ്പിലാക്കിയ ഹമാ കൂട്ടക്കൊല (1982)യുടെ കാലത്ത് അവിടം വിട്ടു കുടുംബം ഡമാസ്കസില്‍ എത്തുമ്പോള്‍ സുലൈമക്ക് അഞ്ചു വയസ്സായിരുന്നു. ഭീരുവായ ഭര്‍ത്താവ് അടിവസ്ത്രത്തില്‍ മൂത്രമൊഴിക്കുമായിരുന്നു എന്ന് ഉമ്മ ഓര്‍ക്കുന്നു. ഹമായില്‍ നിന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്തത് ദേശ വഞ്ചനയായി ഉമ്മ കരുതി. ദേശദ്രോഹിയായ ഭര്‍ത്താവിനു പകരമായി മകനെ ഡോക്റ്റര്‍ ആക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് ഓഫീസില്‍ പ്രസിഡന്റിന്റെ പടം തൂക്കിയിട്ടതിനു ഉമ്മ ദേഷ്യപ്പെടുന്നു. കുടുംബാംഗങ്ങളെ കൊന്നുകളഞ്ഞവന്റെ പടം തൂക്കുന്നതെന്തിന്“ഒരാളെ കൊല്ലുകയും അടക്കത്തിനു ഹാജരാകുകയും ചെയ്യുന്നവന്‍ എന്തുതരം മനുഷ്യനാണ്? പിതാവിന്റെ മറുപടി അയാളുടെ കുറ്റബോധം വ്യക്തമാക്കുന്നുണ്ട്: “ഞാന്‍ ഹമായില്‍ നിന്നുള്ള ആളായതുകൊണ്ടാണ് അയാളുടെ പടം തൂക്കിയിടുന്നത്. എന്റെ പാപം കൂടുതല്‍ വലുതാണ്‌ എന്നതുകൊണ്ട്‌” (പേജ്:75) ഹമാ കൂട്ടക്കൊലയും വര്‍ത്തമാന സാഹചര്യവും തമ്മില്‍ സൂക്ഷ്മമായ സമാന്തരം നോവലിസ്റ്റ് സൂചിപ്പിക്കുന്നു. പിതാവിനെ പോലെ ചകിതാവസ്ഥയില്‍ തന്നെയും കണ്ടെത്തുന്ന സുലൈമനാസിമിന്റെ കണ്ണില്‍ താന്‍ ഭീരുവായിരിക്കാം എന്ന് കരുതുന്നു: “ഞാനും എന്റെ കുടുംബവും ഭയചകിതരായ ഇരുപത്തിമൂന്നു മില്ല്യന്‍ സിറിയക്കാരില്‍ നാലുപേര്‍ മാത്രമാണ് എന്ന് അയാള്‍ പറഞ്ഞേക്കാം” (പേജ്: 100). നാസിമിന്റെ കാര്യത്തിലാകട്ടെരഹസ്യാന്വേഷണ വിഭാഗം എപ്പോഴും തന്റെ പിറകിലുണ്ട് എന്ന ഭയമാണ് അയാളെ ജര്‍മ്മനിയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക. പതിനാലു വയസ്സുള്ളപ്പോള്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു ഒരിക്കല്‍ ഹമാ കൂട്ടക്കൊലയിലെ മുന്‍ പ്രസിഡന്‍റ് ഹാഫെസ് അല്‍ അസ്സാദിന്റെ പങ്കിനെ കുറിച്ചു തുറന്നടിച്ചതിനെ തുടര്‍ന്ന് താന്‍ സ്വയം അതെ ഭയത്തിന്റെ പിടിയില്‍ പെട്ടിരുന്നത് സുലൈമ ഓര്‍ത്തെടുക്കുന്നു.

സിറിയന്‍ സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നായിരുന്ന അലവൈറ്റ് – സുന്നി ഏറ്റുമുട്ടലുകള്‍ നോവലില്‍ ശക്തമായി സൂചിതമാകുന്നുണ്ട്. ന്യൂനപക്ഷമായിരുന്ന അലവൈറ്റുകള്‍ ഭരണകൂടസ്വാധീനത്തിന്റെ പ്രിവിലെജുകള്‍ അനുഭവിച്ചപ്പോള്‍ ഭൂരിപക്ഷമായിട്ടും അവഗണിക്കപ്പെടുന്നു എന്നതായിരുന്നു സുന്നി വിഭാഗത്തിന്റെ രോഷം. സല്‍മയുടെ മാതാവ് സുന്നി വിഭാഗക്കരിയയതിന്റെ പേരില്‍ ഏറെ അവമതി നേരിടേണ്ടി വരുന്നു. സംസാര ഭാഷാ രീതികള്‍ പോലും ആളുകളെ ഒറ്റിക്കൊടുത്തു. അലവൈറ്റ് സംസാര രീതി ആളെ ഒരു കുഗ്രാമാവാസിയായി കണക്കാക്കാന്‍ ഇടയാക്കിയപ്പോള്‍‘ന്യൂട്രല്‍’ ഡമാസ്കസ് മൊഴി ആളെ പരിഷ്കരിയാക്കി. ക്ലാസിക്കല്‍ അറബ് മൊഴി ആളെ പ്രധാനിയാക്കിയതുകൊണ്ട് വി. ഐ. പി. കള്‍ക്കു മുന്നിലെത്തുന്ന അലവൈറ്റുകള്‍ പൊടുന്നനെ കൃതൃമ ക്ലാസിക് മൊഴിയിലേക്ക് മാറി. ഇത്തിരി ഹാസ്യം കലര്‍ന്ന രീതിയിലുള്ള ഇത്തരം വിവരണങ്ങള്‍ നോവലിസ്റ്റിന്റെ സൂക്ഷ്മ നിരീക്ഷണ രീതിയുടെ നിദര്‍ശനമാണ്. പിതാവ് അലവിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അവരുടെ സംസാര രീതി സ്വായത്തമാക്കുകയും അതു പ്രകടനപരമായി പ്രയോഗിക്കുകയും ചെയ്തു വന്നത് ഇതേ ആത്മരക്ഷാ പ്രവണതയുടെ പരിഹാസ്യമായ ഫലമായിരുന്നു എന്ന് സുലൈമയുടെ ഉമ്മ ചിന്തിച്ചിരിക്കാം. സമാന രീതിയില്‍ ഷിയാ – സുന്നി തര്‍ക്കങ്ങളുടെ അസംബന്ധം കുടുംബാന്തരീക്ഷത്തിലേക്ക് കൂടി നീളുന്നതിന്റെ പരിണതികള്‍ സല്‍മയുടെ ആഖ്യാനത്തിലും കാണാനാകും. സല്‍മയുടെ കുടുംബ സുഹൃത്ത് യാസ്മിനും മഹ്ദിയും തമ്മിലുള്ള ബന്ധത്തിന് വിഘാതമാകുക അവളുടെ സുന്നി പാരമ്പര്യവും അയാളുടെ ഷിയാ പശ്ചാത്തലവുമാണ്. ഭാഷയുടെ പ്രാധാന്യം മറ്റൊരു രീതിയില്‍ കൂടി നോവലില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. നാസിമിന്റെ കയ്യെഴുത്തു പ്രതിയുടെ പ്രാകൃതത്തെ കുറിച്ചു സുലൈമ നടത്തുന്ന നിരീക്ഷണങ്ങളിലാണ് അത്. നാസിമിനു സ്വയം വിവരിക്കാന്‍ കഴിവ് കുറവാണെന്നും എനാല്‍ അയാള്‍  മറ്റുള്ളവരെ കുറിച്ച് നോവല്‍ എഴുതിയേക്കാം എന്നും അവള്‍ പറയുന്നു(പേജ്: 92). കയ്യെഴുത്തുപ്രതിയിലെ ഭാഷയെ കുറിച്ച് “impressionistic and improvisatory style” എന്ന് അവള്‍ വിവരിക്കുന്നു. “ഒരുപക്ഷെ അയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് ഒരു നോവല്‍ എഴുതാന്‍ കഴിയുമായിരുന്നില്ലപകരം ഒരു സാങ്കല്‍പ്പിക ഡയറി എഴുതിയുണ്ടാക്കി ഈ ദൌര്‍ബ്ബല്യത്തെ മറികടന്നു” (പേജ്: 77). താനുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങളുടെ അന്ത്യം അയാള്‍ എഴുതിവെക്കുന്നതും അവള്‍ക്കു വിചിത്രമായി അനുഭവപ്പെടുന്നു: “വാക്കുകള്‍ കൊണ്ട് അയാള്‍ കൊല്ലാത്തവരായി അയാളുടെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ലഎന്നിട്ട് ശവമടക്കം വിവരിക്കുംവീണ്ടും വീണ്ടും വീണ്ടും നഷ്ടവുമായി പൊരുത്തപ്പെടും” (പേജ്: 131). “എന്തിനെയെങ്കിലും നമുക്ക് നന്നായി അറിയാം എന്നായാല്‍അത് നമുക്ക് സ്വന്തമാക്കാനാവുന്ന ഒന്നായിത്തീരുംഅങ്ങനെ നഷ്ടപ്പെടാവുന്നതും. അയാളെന്നെ നന്നായി അറിയാന്‍ ഇടയായപ്പോള്‍ ഞാന്‍ മരിച്ചു.” (പേജ്: 148).

ദീപ്തമായി ആവിഷ്കരിക്കപ്പെടുന്ന പിതൃ-പുത്രീ ബന്ധം പോലുള്ള ഘടകങ്ങളിലെ ആത്മാംശംനോവലിലെ ഓട്ടോ-ഫിക് ഷന്‍ (auto fiction) സ്വഭാവത്തെ പൊലിപ്പിക്കുന്നുണ്ട്. ‘തന്റെ പിതാവിനെ പോലെ ഒരു ഡോക്റ്റര്‍ ആയിരുന്ന ആളുമായി താന്‍ പ്രണയത്തിലായത് യാദ്രശ്ചികമായിരുന്നോ?’ എന്നൊരു ഈഡിപ്പല്‍ സാധ്യത സുലൈമയെ ഒരു വേള മഥിക്കുന്നുണ്ട്. എന്നാല്‍ അവളത് അപ്പോള്‍ത്തന്നെ നിരാകരിക്കുന്നു: “കണ്ടുമുട്ടിയപ്പോള്‍ എനിക്കറിയില്ലായിരുന്നല്ലോ നസീം ഒരു ഡോക്റ്റര്‍ ആണെന്ന്” (പേജ്:113). എന്നാല്‍സിറിയന്‍ യാഥാര്‍ത്ഥ്യത്തെ യഥാതഥമായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രസ്താവം തന്റെ ലക്ഷ്യമേയല്ലെന്നും രാഷ്ട്രീയമായി സജീവമായ ഒരെഴുത്തുകാരിയല്ല താനെന്നും വന്നൂസ് എടുത്തുപറഞ്ഞിട്ടുണ്ട് (Volker Kaminski). ഫുവാദിനെ പോലുള്ളവര്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍മൃത്യുവിന്റെയും ഉന്മാദത്തിന്റെയും വകുപ്പി’ല്‍ (Department of Death and Madness) നാസിം തന്നെയും അനുഭവിച്ച മരണത്തെ വെല്ലുന്ന കൊടുംക്രൂരതകള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗങ്ങള്‍ ഏകാധിപത്യവും ഭരണകൂട ഭീകരതയും വിഷയമാക്കുന്ന ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ നോവലിന്റെ കേന്ദ്ര പ്രമേയം എല്ലായിപ്പോഴും ഭയവും അതിന്റെ നാനാര്‍ത്ഥങ്ങളും തന്നെയാണ് എന്നിരിക്കെബാഹ്യസംഘര്‍ഷങ്ങളോ ദുരിതങ്ങളോ എന്നതിലേറെ അത് ഹൃദയ താളങ്ങളിലെ ഭ്രാന്തമായ താളപ്പിഴകളെയാണ് നിരന്തരം പിന്തുടരുന്നത്. “ഉന്നത നിലവാരമുള്ള ഒരു നോവല്‍ ഇത്രയും ശക്തമായി നഗ്നമായ നൈരാശ്യത്തെ കുറിച്ചു സംസാരിക്കുന്നതും സമൂഹത്തിലെ അപരിഹാര്യമായ വിഘടനത്തെ ചിത്രീകരിക്കുന്നതും തുളഞ്ഞിറങ്ങുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഈ പുസ്തകം പോലെ വേറെ അധികം ഉണ്ടായിട്ടില്ല” (Volker Kaminski). 

ലണ്ടനിലേക്കുള്ള കുടിയേറ്റം, മുമ്പു സൂചിപ്പിച്ചപോലെതന്റെ സര്‍ഗ്ഗശേഷിയെ ബാധിച്ചേക്കും എന്ന നോവലിസ്റ്റിന്റെ ഭയത്തെ അസ്ഥാനത്താക്കി ദിമ വന്നൂസ് ഇപ്പോള്‍  എഴുത്തില്‍ സജീവമായിരിക്കുന്നു. അറബ് മൂലത്തില്‍ അവരുടെ ഏറ്റവും പുതിയ നോവല്‍ And the Family Devoured Its Men പുറത്തിറങ്ങിക്കഴിഞ്ഞു. “നഷ്ടം എന്ന വിഷയത്തിലേക്ക് മറ്റൊരു ശക്തമായ നോട്ടംഇത്തവണ, തങ്ങളിപ്പോള്‍ സ്ഥിരവാസമാക്കിയിരിക്കുന്ന ലണ്ടനിലേക്കു കടക്കുന്നതിനു വേണ്ടി പഴയ ഡമാസ്കസ് ജീവിതത്തിന്റെ വേരുകള്‍ അറുക്കുന്ന ഒരമ്മയുടെയും അവരുടെ മകളുടെയും ഓര്‍മ്മകളിലൂടെ” *(4) എന്ന് നിരീക്ഷിക്കപ്പെടുന്ന ഈ കൃതിയിലും ഓട്ടോ ഫിക് ഷന്‍ ഘടകങ്ങള്‍ തീവ്രമാകും എന്നനുമാനിക്കാം .

References:

1. Dima Wannous, ‘Syrian literature in times of turmoil, An author on standby’, © Goethe-Institut 2016, Translated from the Arabic by Jonathan Wright, https://en.qantara.de/content/syrian-literature-in-times-of-turmoil-an-author-on-standby. Accessed 30.01.’21.

2. Diana Darke, “Fear and other luxuries, Family life under fifty years of the Assad regime in The Frightened Ones by Dima Wannous”, Book Review, https://www.the-tls.co.uk/articles/the-frightened-ones-dima-wannous-review-diana-darke/, August 21, 2020.

3. Volker Kaminski, ‘Naked despair laid bare’, Book review, Dima Wannousʹ "Die Veraengstigten" Translated from the German by Ruth Martin, Qantara.de 2018, https://en.qantara.de/content/book-review-dima-wannous%CA%B9-die-veraengstigten-naked-despair-laid-bare. Accessed 30.01.2021.

4. Valentina Viene, MIDDLE EAST EYE, ‘The Frightened Ones: 'I sometimes miss fear because it became a way of living', 5 May 2020, https://www.middleeasteye.net/discover/the-frightened-ones-review-dima-wannous-syria. Accessed 30.01.’21.

 


Saturday, January 25, 2025

The Underdogs by Mariano Azuela & Pedro Páramo by Juan Rulfo

 മെക്സിക്കന്‍ വിപ്ലവത്തിന്റെ അശാന്തവഴികള്‍


മെക്സിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതി ഹുവാന്‍ റുള്‍ഫോയുടെ ‘പെദ്രോ പരാമോ’ (1955) ആണെന്നത് സുവിദിതമാണ്‌. മെക്സിക്കന്‍ വിപ്ലവത്തിന്റെ പരാജയം സൃഷ്ടിച്ച ആത്മീയവും അസ്തിത്വപരവുമായ ശൂന്യതകളെ, സാഹിത്യത്തില്‍ മുമ്പ് പരിചയിച്ചിട്ടില്ലാത്ത രീതിയില്‍ ആവിഷ്കരിച്ച ‘പെദ്രോ പരാമോ’, അനുവാചക ലോകത്തിനുമേല്‍ ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍, പ്രസ്തുത കൃതി രചിക്കപ്പെടുന്നതിനും നാലു പതിറ്റാണ്ടു മുമ്പ്, വിപ്ലവം ഒരു വര്‍ത്തമാനകാല അനുഭവമായിരുന്ന കാലത്ത്, ഏതാണ്ടൊരു പ്രവചന സിദ്ധിയോടെ ആ പരിണതികള്‍ യഥാതഥമായി ആവിഷ്കരിച്ച കൃതിയാണ് മാനുവല്‍ അസുവേലയുടെ ‘അധസ്ഥിതര്‍’(1915). ഒരു നൂറ്റാണ്ടിനിപ്പുറവും, മെക്സിക്കന്‍ വിപ്ലവത്തിന്റെ സര്‍ഗ്ഗാത്മക ആവിഷ്കാരങ്ങളില്‍ അനിവാര്യ വായനയായി അസുവേലയുടെ കൃതി നിലക്കൊള്ളുന്നു. പാത്രസൃഷ്ടിയിലും ആവിഷ്കാര ശൈലിയിലും അങ്ങേയറ്റം വ്യതിരിക്തമായിരിക്കുമ്പോഴും ‘പെദ്രോ പരാമോയുടെ സര്‍ഗ്ഗസൗന്ദര്യമിയന്ന മുന്‍ഗാമി എന്ന നിലയില്‍ ‘അധസ്ഥിതര്‍’ വായിക്കപ്പെടുന്നു. ഇരു നോവലുകളുടെയും താരതമ്യം, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ രണ്ടു മാസ്റ്റര്‍പീസുകളെ ചേര്‍ത്തുവെക്കാന്‍ സഹായകമാണ്.   

1.        1.  മരിയാനോ അസുവേല: കൊമാലയുടെ സ്നാപകന്‍

ആധുനിക മെക്സിക്കന്‍ സാഹിത്യത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുമ്പോള്‍ ന്യായമായും ആരും തുടങ്ങുക ഹുവാന്‍ റുള്‍ഫോയുടെ ‘പെഡ്രോ പരാമോ’ (1955 ) യില്‍ നിന്നായിരിക്കും. എന്നാല്‍ അതിനൊപ്പം പരിഗണിക്കേണ്ട ഒരാദ്യകാല ക്ലാസിക്ക് നോവെല്ലയാണ് മരിയാനോ അസുവേല രചിച്ച ‘The Underdogs’. Los de Abajo  എന്ന സ്പാനിഷ് മൂലത്തിന് ‘അടിയില്‍ പെട്ടവര്‍’ (‘Those Below’) എന്ന് ഗൂഗിള്‍ വിവര്‍ത്തനം തരുന്നു. പുസ്തകത്തിനു പല ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വന്നിട്ടുണ്ടെങ്കിലും എന്‍റിക് മുന്‍ഗിയ ജൂനിയര്‍ നിര്‍വ്വഹിച്ച ആദ്യ ഇംഗ്ലീഷ് ഭാഷാന്തരം മുതല്‍ (1928) ‘The Underdogs’  എന്നുതന്നെയാണ് തലക്കെട്ടു നല്കപ്പെട്ടിട്ടുള്ളത്. മെക്സിക്കന്‍ വിപ്ലവത്തെ (1910–20) അധികരിച്ചുള്ള കൃതികളില്‍ ഏറ്റവും പ്രശസ്തമായ രചന എന്ന നിലയില്‍ 1915 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ഒരു നൂറ്റാണ്ടിനിപ്പുറവും അതിന്റെ ശക്തിയും പ്രസക്തിയും ചോരാതെ നിലനില്‍ക്കുന്നു. ക്രിസ്തുവിന് സ്നാപക യോഹന്നാന്‍ എന്നപോലെ, കൊമാലയുടെ രചയിതാവിന് വഴിയൊരുക്കുകയായിരുന്നോ അസുവേല എന്ന് കൌതുകപ്പെടാം.

ചരിത്രപരമായ കാരണങ്ങളാല്‍ മെക്സിക്കന്‍ വിപ്ലവത്തിന്റെ സംഘര്‍ഷ കാലത്ത്, സ്വതേ സമ്പുഷ്ടവും ഉദാരവുമായിരുന്ന മെക്സിക്കന്‍ സാഹിത്യത്തില്‍ വിപ്ലവത്തെ കുറിച്ച് വളരെകുറച്ച് നോവലുകള്‍ മാത്രമേ രചിക്കപ്പെട്ടുള്ളൂ എന്നും 1918നു മുമ്പ് അപ്രകാരം രചിക്കപ്പെട്ട ഏക പ്രധാന കൃതി മാനുവല്‍ അസുവേലയുടെ ‘The Underdogs’  ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  “(മെക്സിക്കന്‍) വിപ്ലവത്തിന്റെ ആദ്യനോവലിസ്റ്റ്” എന്നറിയപ്പെട്ട മരിയാനോ അസുവേല ജെലിസ്കൊയില്‍ ലേഗോസ് ഡി മോറെനോയില്‍ 1873 ലാണ് ജനിച്ചത്‌ . ജനറല്‍ പോര്‍ഫീരിയോ ഡയസിന്റെ ഏകാധിപത്യനാളുകളില്‍ (1884–1911) മുതിര്‍ന്നു വരികയും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി സേവനമാരംഭിക്കുകയും ചെയ്ത അദ്ദേഹംഒരു യുവലിബറല്‍ എന്ന നിലയില്‍ ഫ്രാന്‍സിസ്കോ മദേരോയുടെ (Francisco I. Madero) അനുയായിത്തീര്‍ന്നത് സ്വാഭാവികമായിരുന്നു. 1911 ല്‍ ജലിസ്കോ സ്റ്റേറ്റ് വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. മദേരോ വധിക്കപ്പെട്ടശേഷം ജനറല്‍ പാഞ്ചോ വിയായുടെ (Pancho Villa ) സൈന്യത്തിലെ ഏകഡോക്റ്റര്‍ എന്നനിലയില്‍ വിപ്ലവപോരാട്ടത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. വിക്റ്റൊറിയാനോ വെര്‍ത്ത (Victoriano Huerta) നേതൃത്വം നല്‍കിയ പ്രതിവിപ്ലവ മുന്നേറ്റം താല്‍ക്കാലികവിജയം നേടിയപ്പോള്‍ ടെക്സാസിലെ എല്‍പാസോയിലേക്ക് കുടിയേറിയ അസുവേല അവിടെവെച്ചാണ്, 1915ല്‍ The Underdogs (Los de abajo) എഴുതിയത്. അടിസ്ഥാനപരമായി ആദര്‍ശവാദി ആയിരുന്ന അസുവേലവിപ്ലവത്തെക്കുറിച്ച് നിരാശനാകാന്‍ അധികം കാലമെടുത്തില്ല. കൂടുതല്‍ മികച്ചൊരു മെക്സിക്കോക്കു വേണ്ടിയാണ് താന്‍ പോരാടിയതെങ്കില്‍വിപ്ലവം ചില അനീതികള്‍ പരിഹരിച്ചപ്പോള്‍ അത്രതന്നെ മോശമായ മറ്റുപ്രവണതകള്‍ക്ക് കാരണമാവുന്നത് അദ്ദേഹം കണ്ടു. സ്വാര്‍ത്ഥരും ആദര്‍ശശൂന്യരുമായ നേതൃത്വംഅധ:സ്ഥിതരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതും എന്തിനെയും തങ്ങളുടെ ഉന്നമനത്തിനു മാത്രമായി മാറ്റിത്തീര്‍ക്കുന്നതും അദ്ദേഹത്തിന്റെ നൈരാശ്യം തീക്ഷ്ണമാക്കി. എഴുത്തില്‍ ധാരാളിയയിരുന്ന അദ്ദേഹത്തിന്റെ പില്‍ക്കാല കൃതികളില്‍ കടുത്ത സറ്റയറായിത്തീരുന്ന ഈ നൈരാശ്യത്തിന്റെ അലയൊലികള്‍ ‘അണ്ടര്‍ഡോഗ്സ്’ പ്രകടമാക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രകൃതം പരിഗണിച്ചു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ ഒരു സുപ്രധാന വിഭാഗമായി പില്‍ക്കാലം അടയാളപ്പെടുത്തപ്പെട്ട ‘ഏകാധിപതി/ ഏകാധിപത്യ നോവല്‍’ (Dictator/ Dictatorship novel) പാരമ്പര്യത്തിന്റെ ഒരു മുന്നോടിയായും പുസ്തകത്തെ സമീപിക്കാവുന്നതാണ്.

‘അധസ്ഥിതര്‍’ 

നൂറുപേജില്‍ താഴെവരുന്ന ചെറുകൃതിയാണ് The Underdogs. എന്നാല്‍മെക്സിക്കന്‍ വിപ്ലവം അതിന്റെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ രചിക്കപ്പെട്ടതെന്ന നിലയില്‍ ആ അനുഭവങ്ങള്‍ തികച്ചും സജീവമായിരുന്നു നോവലിസ്റ്റിന്റെ ജീവിതത്തിലും ചിന്തകളിലും. വ്യത്യസ്ത ദൈര്‍ഘ്യമുള്ള മൂന്നു ഭാഗങ്ങളിലായി നാല്‍പ്പത്തിരണ്ട് അധ്യായങ്ങളില്‍ എപ്പിസോഡിക് ഘടനയിലാണ് ഉള്ളടക്കം. ആദ്യഭാഗം താരതമ്യേന നീളമുള്ളതാണെങ്കില്‍ അവസാനഭാഗം ചെറിയൊരു സമാപനം (epilogue) പോലെ തോന്നാം. നോവെല്ല ഴോനറിന്റെ പ്രത്യേകതയെന്നു പറയാവുന്ന ശൈലിയാണ് ഇതിവൃത്ത അനുസ്യൂതിക്കു പകരം ചടുലത ഉറപ്പുവരുത്തുന്ന ചെറു അധ്യായങ്ങളും ചലച്ചിത്രത്തിലെ jump cuts സങ്കേതത്തെ ഓര്‍മ്മിപ്പിക്കുന്ന അതിവേഗ രംഗമാറ്റങ്ങളും. ഇത് ആഖ്യാനത്തിന് തൂലികാ ചിത്രങ്ങളുടെ (series of vignettes) പ്രകൃതം നല്‍കുന്നു. നോവല്‍ രചിക്കപ്പെട്ട കാലം പരിഗണിക്കുമ്പോള്‍ (1915) തികച്ചും വിപ്ലവകരമായ ആഖ്യാനതന്ത്രമായിരുന്നു അത്.

2.

വിക്റ്റൊറിയാനോ വെര്‍ത്തയുടെ ഫെഡറല്‍ ("Federales”) ദേശീയസൈന്യവുമായി ഇടയേണ്ടി വരുന്ന ഡിമെട്രിയോ മാസിയാസ് എന്ന ദരിദ്രനും നിരക്ഷരനുമായ ഗോത്രവംശജനെയും കൂട്ടാളികളെയുമാണ് ഒരര്‍ത്ഥത്തില്‍ നോവല്‍ പിന്തുടരുന്നത്. നാടെങ്ങും അതിക്രമങ്ങളുമായി മുന്നേറുന്ന ഫെഡറല്‍ സൈന്യംമാസിയാസിന്റെ ഗ്രാമത്തിലും എല്ലാം തങ്ങള്‍ക്ക് സ്വന്തമാണ് എന്ന ഭാവമാണ് പ്രകടിപ്പിക്കുന്നത്. മാസിയാസിന്റെ നായയെ കൊല്ലുന്ന രംഗം നോവലിലെ ഏറെ ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒന്നാണ്. അയാളുടെ ഭാര്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു പതിവുരീതിയുടെ തുടര്‍ച്ച മാത്രവും. തന്റെ കുടുംബത്തിന്റെ അതിജീവനം ഉറപ്പുവരുത്താന്‍ റിബല്‍ സൈന്യത്തില്‍ ചേരേണ്ട അവസ്ഥയിലാണ് അയാള്‍. അഥാവാ ഏതെങ്കിലും ആദര്‍ശം എന്നതിനപ്പുറം നിലനില്‍പ്പിന്റെ പ്രശ്നം. ധീരനും വ്യക്തിപ്രഭാവമുള്ളവനുമായ അയാള്‍തന്നെപ്പോലെ ഫെഡറല്‍ സൈന്യത്തിന്റെ അത്യാചാരങ്ങള്‍ സഹിച്ചുമടുത്ത കര്‍ഷകജനതയെ സംഘടിപ്പിക്കുകയും പാഞ്ചോ വിയാ സൈന്യത്തില്‍ ചേരുകയും വൈകാതെ ജനറല്‍ ആയിത്തീരുകയും ചെയ്യുന്നു. മാസിയാസിന്റെ സൈന്യവും തങ്ങള്‍ നേരിട്ട അതേതരം അതിക്രമങ്ങളും കൊള്ളയും ബലാല്ക്കാരവുമെല്ലാം കടന്നുപോകുന്ന മെക്സിക്കന്‍ ഗ്രാമങ്ങളില്‍ അരങ്ങേറുന്നുമുണ്ട്. ആദ്യമൊക്കെ നാടിനെ പരിഷ്കരിക്കാന്‍വേണ്ടി പൊരുതിയ അയാള്‍ക്ക് പോകെപ്പോകെ എന്തിനുവേണ്ടിയാണു തന്റെ യുദ്ധം എന്നത് അവ്യക്തമാകുന്നു. വെള്ളച്ചാട്ടത്തിലേക്ക് അയാള്‍ എറിയുന്ന കല്ലിനോട് തന്റെ പ്രവര്‍ത്തികളെ അയാള്‍ത്തന്നെ തുലനംചെയ്യുന്ന സന്ദര്‍ഭമുണ്ട്. എന്തിനുവേണ്ടിഎന്നതില്‍ നിന്ന് തദ്സമയം എന്താണ് വേണ്ടത് എന്നതിലേക്ക് സൈന്യത്തിന്റെ ലക്ഷ്യം തന്നെയും മാറിപ്പോകുകയും ചെയ്യുന്നു. വിപ്ലവത്തിനും വിപ്ലവകാരികളിലും സംഭവിക്കുന്ന ഇത്തരം പരിവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ മെക്സിക്കന്‍ സാഹിത്യത്തില്‍ത്തന്നെ കാര്‍ലോസ് ഫ്യുയെന്തസിന്റെ The Old Gringo പോലുള്ള കൃതികളില്‍ വിശദമായി പരിഗണിക്കപ്പെടുന്നത് കാണാം.  

പ്രതീകാത്മകത ഏറെയുള്ള സൂചകങ്ങള്‍ നിറഞ്ഞ കൃതികൂടിയാണ് The Underdogs. ഡിമെട്രിയോ എന്ന പേരുതന്നെയും അയാളെ ഗ്രീക്ക് പുരാണത്തിലെ കാര്‍ഷിക ദേവനുമായി (Demeter) ബന്ധിപ്പിക്കുന്നു. അച്ഛനും അമ്മയും മകനുമടങ്ങുന്ന കുടുംബത്തന്റെ പാലായന ശ്രമത്തിനു പുറപ്പാട് പുസ്തകംവരെ വേരുകളുണ്ട്. പ്രകൃതിയുടെ സൗന്ദര്യത്തെയും പ്രശാന്തതയെയും മനുഷ്യന്റെ ഹിംസാത്മകതയോടു മുഖാമുഖം നിര്‍ത്തുന്ന ശൈലി നോവലില്‍ വ്യക്തമാണ്‌. ഹിംസയുടെ താണ്ഡവം വിവരിക്കപ്പെടുന്നതിനിടയില്‍ നമുക്ക് വായിക്കാനാകും:

“കൊച്ചു നീര്‍ച്ചാട്ടങ്ങളുടെ പാട്ടിനൊപ്പം പുഴ കുതിച്ചുപാഞ്ഞു. കള്ളിച്ചെടിക്കകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പക്ഷികള്‍ ചിലച്ചുചീവീടുകളുടെ താളത്തിലുള്ള മൂളല്‍ മലയുടെ ഏകാന്തതയെ നിഗൂഡത കൊണ്ട് നിറച്ചു.”

വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ നോവലിസ്റ്റ് പുലര്‍ത്തുന്ന കണിശതകാവ്യാത്മകതയും സംഗീതാത്മകതയും സ്വരങ്ങളുടെ ധ്വനിസാന്ദ്രതയും ഉള്‍ച്ചേര്‍ക്കുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു. നോവലിന്റെ പ്രസിദ്ധമായ ചില ഭാഗങ്ങള്‍ സ്പാനിഷ് മൂലത്തില്‍ വായിച്ചുകേള്‍ക്കുന്നത് വാച്യാര്‍ഥങ്ങള്‍ പിണങ്ങിനില്‍ക്കുമ്പോഴും ഹൃദ്യമായ അനുഭവമാണ്‌.

ഹിംസാത്മകതയുടെയും കാവ്യാത്മകതയുടെയും വൈരുധ്യപൂര്‍ണ്ണമായ ശക്തി യോജിപ്പിക്കുന്നതു പോലെത്തന്നെയാണ് മാസിയാസിന്റെയും സര്‍വാന്റിസിന്റെയും വിരുദ്ധവീക്ഷണങ്ങളെ അവതരിപ്പിക്കുന്നതും. ഡിമെട്രിയോ മാസിയാസ് പോരാളിയാണ്ആദര്‍ശങ്ങളല്ല അയാളുടെ പ്രചോദനം. മറിച്ച് ലൂയിസ് സര്‍വാന്റിസ് വിപ്ലവത്തിന്റെ ആശയങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ആദര്‍ശശാലിയാണ്. മാസിയാസിന്റെ റിബലുകള്‍ക്കിടയില്‍ ഏറ്റവും പുതുതായി എത്തിച്ചേരുന്ന അയാള്‍ ഫെഡറല്‍ സൈന്യത്തില്‍നിന്നു ഓടിപ്പോന്നവനാണ്. കൂട്ടാളികളില്‍നിന്നു വ്യത്യസ്തമായി അഭ്യസ്തവിദ്യനും സംസ്കാരസമ്പന്നനുമായ അയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും ജേണലിസ്റ്റുമായിരുന്നു. നോവലിന്റെ അവസാനമാകുമ്പോഴെക്ക് അയാള്‍ യു. എസ്സില്‍ കുടിയേറാനായി വിട്ടുപോവുന്നുണ്ട്. അഭിമുഖങ്ങളില്‍ അസുവേല സമ്മതിച്ചിട്ടില്ലെങ്കിലുംപുസ്തകത്തില്‍ നോവലിസ്റ്റിന്റെ അപരസ്വരം വലിയൊരളവു അയാളാണ്:

“നമ്മളെല്ലാം നമ്മുടെ നാടിന്റെ പുരോഗതിയോടൊപ്പം മാത്രം മുഴുവനാകുന്ന ഒരുവലിയ സാമൂഹിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്. നമ്മുടെ ജനതയുടെ പരിപാവനമായ അവകാശങ്ങളുടെ സമര്‍ത്ഥനത്തിന് വിധിയുടെ ഉപകരണങ്ങളാണ് നാം. നമ്മളൊരു നീചനായ കൊലയാളിയെ താഴെയിറക്കാനല്ല പൊരുതുന്നത്മറിച്ച് ഏകാധിപത്യത്തിനു എതിരെയാണ്. തത്വങ്ങള്‍ക്കുവേണ്ടി ആദര്‍ശങ്ങള്‍കൊണ്ടു പൊരുതുക എന്നാല്‍ അതാണ്. അതിനാണ് വിയായും നതേരയും കരാന്‍സയും പൊരുതുന്നത്. അതിനാണ് നമ്മളും പൊരുതുന്നത്.”

എന്നാല്‍ ഈ അമിത  ആദര്‍ശവല്‍ക്കരണത്തിന്റെ നാടകീയതയെ ഡിമെട്രിയോ അപ്പോള്‍ത്തന്നെ കാറ്റഴിച്ചുവിടുന്നു: “പാന്‍ക്രെസിയോരണ്ടുകുപ്പി ബിയര്‍ കൂടി കൊണ്ടുവരൂ.” ഈ അതിവൈകാരികതാവിരുദ്ധ സമീപനം നോവലിനു ‘പ്രതിലോമകരം’ എന്ന വിമര്‍ശനം നേടിക്കൊടുക്കുമെന്നു വാദമുയര്‍ന്നപ്പോള്‍ നോവലിസ്റ്റിന്റെ പ്രതികരണം തിരിച്ചായിരുന്നു: അത് പ്രതിലോമകരമല്ല. സത്യമാണ്.

3.

ഒളിപ്പോര് വിഷയമാകുന്ന കൃതികള്‍അതിവൈകാരികതാവിരുദ്ധ സമീപനത്തില്‍ എന്നപോലെ പല സാമ്യങ്ങളുമുള്ള ഹെമിങ് വെയുടെ For Whom the Bell Tolls പോലെപലപ്പോഴും പുരുഷകേന്ദ്രിതവും സ്ത്രീകഥാപാത്രങ്ങളെ പുരുഷവീക്ഷണത്തില്‍ അവതരിപ്പിക്കുന്നതുമാണ്‌ പതിവ്. ഇവിടെയും സമീപനം തീര്‍ത്തും വ്യത്യസ്തമല്ല. ഡിമെട്രിയോയുടെ ഭാര്യ പോരാളിയല്ലകുടുംബിനീവേഷത്തില്‍ ഒതുങ്ങുന്നവളുമാണ്. എന്നാല്‍ഹെമിങ് വെ നോവലിലെ ജിപ്സി സ്ത്രീ പിലാറില്‍ തുടര്‍ച്ച കണ്ടെത്താവുന്ന കഥാപാത്രമാണ് നോവലിലെ മറ്റൊരുസുപ്രധാന സ്ത്രീസാന്നിധ്യമായ ലാ പിന്റാഡായുടെത്. മെക്സിക്കന്‍ വിപ്ലവത്തില്‍ മുന്‍നിര പോര്‍മുഖത്തുതന്നെ സജീവ പങ്കാളിത്തമുണ്ടായിരുന്ന ‘Soldaderas’ എന്ന് വിളിക്കപ്പെട്ട പെണ്‍പോരാളി വിഭാഗത്തിന്റെ പതിപ്പായ ലാ പിന്റാഡാപരുക്കന്‍ പ്രകൃതക്കാരിയാണ്. ആണുങ്ങളെ വെല്ലുവിളിക്കാന്‍ കഴിവുള്ളവള്‍വെടിയുണ്ടകളെ ഭയന്നോടാത്തവള്‍തെറി പറയുകയും വന്യമായ കരുത്തോടെ കൈകുലുക്കുകയും ചെയ്യുന്നവള്‍കാലുകള്‍ കവച്ചു കുതിരയോടിക്കുന്നവള്‍മാസിയാസിനെ കളിയാക്കുകയും എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന റിവോള്‍വര്‍കൊണ്ടു യുദ്ധം ചെയുകയും ചെയ്യുന്നവള്‍. ആക്രമകാരിയായ പെണ്‍കോഴിയെന്നു അവളുടെ പേരിന് അര്‍ത്ഥമുണ്ടെന്നും മെക്സിക്കന്‍ പുരുഷാധികര സമൂഹത്തില്‍ തന്റേടത്തോടെ പൊരുതുന്ന പുത്തന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി അവര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട് എന്നും വികിപീഡിയ ലേഖനം സൂചിപ്പിക്കുന്നു. ലാ പിന്റാഡാ എന്ന സ്പാനിഷ് മൂലത്തെ War Paint എന്ന് ആംഗലവല്‍ക്കരിച്ചത് എന്തിനെന്നും തോന്നാം. എന്നാല്‍നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം മുതല്‍ ഇത് തുടര്‍ന്നുകാണുന്നു. മറ്റൊരു സ്ത്രീകഥാപാത്രംലൂയിസ് സര്‍വാന്റിസിന്റെ പ്രേരണയില്‍ മാസിയാസിന്റെ സൈന്യത്തില്‍ ചേരുന്ന കാമില എന്ന ടീനേജറാണ്. ലൂയിസുമായും ഒരുവേള ഒരു ത്രികോണ പ്രണയസംഘര്‍ഷത്തിലേക്ക് കുറഞ്ഞൊരു തോതില്‍ നയിക്കുംവിധം ഡിമെട്രിയോയുമായും പ്രണയത്തിലാണെങ്കിലും വിപ്ലവപൂര്‍വ്വ മെക്സിക്കോ സമൂഹത്തിലെ വിധേയത്വമുള്ള പെണ്‍പതിപ്പാണ്‌ അവള്‍. ലാ പിന്റാഡായുടെ നേര്‍വിപരീതംദൌര്‍ഭാഗ്യകരമായ ഒരു അസൂയാജന്യ സംഘര്‍ഷത്തില്‍ ഒടുങ്ങുന്ന ദുരന്തപാത്രവും. എവിടെയൊക്കെയോ ഹെമിങ് വെ നോവലിലെ തന്നെ മരിയയുടെ  മുന്‍ഗാമിയാണ് കാമില എന്ന് ഈ ലേഖകനു തോന്നി.

അസുവേലയുടെ വാക്കുകളില്‍ സ്വന്തം ജിഹ്വയായി അന്റോണിയോ സോലിസ് എന്ന കഥാപാത്രമാണ് വിപ്ലവത്തിന്റെ അപചയത്തെ കുറിച്ചുള്ള നോവലിലെ സുപ്രധാന നിരീക്ഷണം മുന്നോട്ടുവെക്കുന്നത്. ലൂയിസ് സര്‍വാന്റിസുമായുള്ള സംഭാഷണത്തില്‍ അയാള്‍ പറയുന്നു:

“പൂക്കള്‍ നിറഞ്ഞ ഒരു ശാദ്വലപ്രദേശമാണ് ഞാന്‍ പ്രതീക്ഷിച്ചത്പക്ഷെ എത്തിപ്പെട്ടത് ഒരു ചതുപ്പിലാണ്.”

അയാള്‍ തുടരുന്നു:

“സുഹൃത്തെചില ആളുകളും സംഭവങ്ങളുമുണ്ട് വെറും വിഷമല്ലാതെ മറ്റൊന്നുമല്ലാത്തതായി. തുള്ളി തുള്ളിയായി ആ വിഷം ആത്മാവില്‍ പ്രവേശിക്കുംഎല്ലാത്തിനെയും തീണ്ടുംനാശമാക്കും. ഉത്സാഹംപ്രതീക്ഷആദര്‍ശങ്ങള്‍സന്തോഷം... പിന്നീട് ഒന്നുംഒന്നും ബാക്കിയുണ്ടാവില്ല. ഒന്നുകില്‍ അവരെപോലെ നിങ്ങളൊരു കൊള്ളക്കാരനാകുംഅല്ലെങ്കില്‍ ഭേദിക്കാനാകാത്ത കടുത്ത താന്‍പോരിമയുമായി ചുവരുകള്‍ക്കു പിന്നിലൊളിക്കുന്നഅരങ്ങത്തുനിന്ന് നിഷ്ക്രമിച്ച ഒരാള്‍.”

വെടിവെപ്പിന്റെ പുകയും കൂരകള്‍ കത്തിയമരുന്നതിന്റെ പൊടിയും നോക്കിനില്‍ക്കുമ്പോള്‍ സോലിസ്വിപ്ലവത്തെ കുറച്ചുനേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും പിന്നീട് അപ്രത്യക്ഷമായി ഇല്ലാതാകുകയും ചെയ്യുന്ന മേഘത്തോട് ഉപമിക്കുന്നു. നോവലിന്റെ ഏതാണ്ട് ഒടുവിലൊരിടത്ത്ഉന്നയിക്കപ്പെടുന്ന ചോദ്യം പ്രസക്തമാണ്‌:

“അപ്പോള്‍ ഡിമെട്രിയോഇനിയും നിങ്ങളെന്തിനു വേണ്ടിയാണു പൊരുതുന്നത്?

 ആഖ്യാതാവ് വ്യക്തമാക്കുന്നു:

 “ഡിമെട്രിയോ ഊറിച്ചിരിച്ചുകൊണ്ട്അശ്രദ്ധമായി ഒരു കല്ലെടുക്കുന്നുഎന്നിട്ടത് നീര്‍ച്ചാട്ടത്തിന്റെ അടിയിലേക്ക് എറിയുന്നു. അയാള്‍ ഗര്‍ത്തത്തിലേക്ക് നോക്കി ചിന്താമൂകനായി നില്‍ക്കുന്നുഎന്നിട്ട് പറയുന്നു‘ആ കല്ല്‌ നോക്കൂഅതെങ്ങനെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന്...’”

ഹിംസാത്മകതയുടെ ചാക്രികതയില്‍ പെട്ടുപോയി യഥാര്‍ത്ഥലക്ഷ്യം കാഴ്ചയില്‍നിന്നുതന്നെ മറഞ്ഞുപോകുന്ന കഥാപാത്രങ്ങളിലൂടെ കൂടുതല്‍ വലിയ അസ്തിത്വ പ്രശ്നങ്ങളെയാണ് അസുവേല പ്രതിഫലിപ്പിച്ചത്: അടിസ്ഥാനപരമായി അസന്തുലിതമായ, ദുഷിച്ചുപോയ ലോകത്തില്‍  മാനുഷികമായ ആദര്‍ശ പരതയുടെയും പോരാട്ടത്തിന്റെയും വ്യര്‍ത്ഥതനൈരാശ്യത്തിന്റെ അനിവാര്യത എന്നിവയാണ്  നോവല്‍ ആവിഷ്കരിച്ചത്. അസുവേലയുടെ യഥാതഥത്വം (social realism) വിപ്ലവസ്വപ്നങ്ങളുടെ അസംബന്ധത്തെ ദൈനംദിന അനുഭവത്തിന്റെതന്നെ ബാക്കിപത്രമായി അവതരിപ്പിച്ചു. രേഖീയവും താരതമ്യേന ഋജുവുമായ ആഖ്യാന ശൈലിപാളിപ്പോകുന്ന ആദര്‍ശപരതയുടെയും വിപ്ലവലക്ഷ്യത്തിന്റെയും അസംബന്ധം  കഥാപാത്രങ്ങളില്‍ സൃഷ്ടിക്കുന്ന ശൈഥില്യത്തെയും ദേശം നിപതിക്കുന്ന അരാജകത്വത്തെയും വിപരീതത്തില്‍ പൊലിപ്പിക്കുന്നു.

4. കൊമാലയിലെ മനുഷ്യര്‍  

മരണശയ്യയില്‍ അമ്മ ഡോലോരെസ് പ്രേസിയാദോക്ക് നല്‍കിയ വാക്കുപാലിക്കാന്‍ പ്രേതഭൂമിയായ കൊമാല പട്ടണത്തിലേക്ക് പിതാവ് പെദ്രോ പരാമോയെ തേടി ഹുവാന്‍ പ്രേസിയാദോ യാത്ര തിരിക്കുന്നതോടെയാണ് ഹുവാന്‍ റുള്‍ഫോയുടെ നോവല്‍ ആരംഭിക്കുന്നത്. ഡോലോരെസിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ ജീവന്‍ തുടിച്ചുനിന്ന പട്ടണമായിരുന്ന കൊമാല ഇന്ന് മരിച്ചവരുടെ മര്‍മ്മരങ്ങള്‍ മാത്രമുള്ള വിജനപ്രദേശമാണെന്ന്  പ്രസിയാദോ കണ്ടെത്തുന്നു. ജീവിതവും മൃതിയും പരസ്പരം അതിരിത്തികള്‍ ഭേദിക്കുന്ന/ പങ്കിടുന്ന പ്രമേയത്തിലേക്കുള്ള ആദ്യ സ്പര്‍ശമാണ് അത്. ഹുവാന്‍ കണ്ടെത്തുന്ന ഒട്ടേറെ പ്രേതരൂപികള്‍ പട്ടണത്തിന്റെ ദുരന്ത ചരിത്രത്തിലേക്കും അയാളുടെ പിതാവിന്റെ അധീശത്ത്വപ്രകൃതത്തിലേക്കും വെളിച്ചം വീശും. ആദ്യം കണ്ടുമുട്ടുന്ന അബൂന്ദിയോ മാര്‍ടിനസ് എന്ന, കോവര്‍കഴുതയെ മേയ്ക്കുന്നയാള്‍ പെദ്രോ പരാമോയുടെ എണ്ണമറ്റ ജാരസന്തതികളില്‍ ഒരാളാണെന്ന്  പിന്നീടാണ് മനസ്സിലാകുക.

“ആ പട്ടണം ഭൂമിയുടെ കനലുകള്‍ക്ക് മുകളിലാണ് ഇരിക്കുന്നത്നരകത്തിന്റെ വായക്ക് തൊട്ട്. അവിടത്തുകാര്‍ മരിച്ചു നരകത്തിലെത്തുമ്പോള്‍അവര്‍ കരിമ്പടം തേടി തിരികെ വരാറുണ്ടത്രേ.”

അബൂന്ദിയോക്ക് ഇതിവൃത്തപ്രധാനമായ ദൌത്യവും നോവലിസ്റ്റ് നല്‍കുന്നുണ്ട്: ദരിദ്രനും പരാജിതനുമായ അയാളാണ്, അന്തിമമായിപെദ്രോയുടെ വിധി നിര്‍ണ്ണയിക്കുക. ആ ഹിംസയിലൂടെയാണ് പെദ്രോയുടെ അധീശത്തം അവസാനിക്കുക. ജാരസന്തതിയുടെ ഗതിമുട്ടിയ നൈരാശ്യത്തോടൊപ്പം പട്ടണത്തെ ഗ്രസിക്കുന്ന ഹിംസയുടെ ചാക്രികതയുടെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമാണ്‌ അയാള്‍. പ്രസിയാദോ കണ്ടുമുട്ടുന്ന എദുവിഗസ് ദിയാദ എന്ന സ്ത്രീ അയാള്‍ക്കുവേണ്ടി ഒരുക്കാനൊന്നും അവര്‍ക്ക് സമയം കിട്ടിയില്ലെന്ന് പരിഭവം പറയും. ഒരാഴ്ച മുമ്പ് മരിച്ച പ്രസിയാദോയുടെ അമ്മ ഇപ്പോള്‍ അറിയിച്ചേയുള്ളൂ അയാളുടെ വരവിനെ കുറിച്ച് എന്നാണ് അവരുടെ വിശദീകരണം. വാസ്തവത്തില്‍, ലാറ്റിന്‍ അമേരിക്കന്‍ നോവല്‍ സാഹിത്യത്തില്‍  ഘടനാപരമായി മുമ്പില്ലാത്ത വ്യതിയാനത്തോടൊപ്പം ദുരൂഹ സ്വരങ്ങളുടെയും സാന്നിധ്യങ്ങളുടെയും ഭൂമികയെന്ന കൊമാല അനുഭവം ഇവിടെ തുടങ്ങുകയാണ്.  പാത്രസൃഷ്ടിയില്‍ അബൂന്ദിയോയോട് അടുത്തുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം പെദ്രോ പരാമോയുടെ വീട്ടുവേലക്കാരിയായിരുന്ന ഡാമിയാനാ സിസ്നേരോ ആണ്. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ഇടയിലെ ഒരു പാലമായ ഡാമിയാനാ, കൊമാലയില്‍ കഴിയുന്ന കാലം മുഴുവന്‍ ഹുവാന്‍ പ്രസിയാദോയുടെ വഴികാട്ടിയാണ്. മരിച്ചുപോയവരുടെ സാന്നിധ്യമെന്ന പ്രമേയം കൃത്യമായും കാണാവുന്ന മറ്റൊരു കഥാപാത്രം യാചകിയായ ഡോരോതിയ എന്ന, അനപത്യദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. ഹുവാന്‍ പ്രസിയാദോയുമായി കുഴിമാടം പങ്കിടുകയും പട്ടണത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും അയാളോട് സംസാരിക്കുകയും ചെയ്യുന്നവള്‍. കൊമാലയിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതീകമായ ഡോരോതിയമരണത്തിനുപോലും ശാന്തമാക്കാനാകാത്ത ഓര്‍മ്മകളുടെ വേട്ടയാടല്‍ അനുഭവിക്കുന്നു.

ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന, നോവലില്‍ ഏറ്റവും രേഖീയവും സുതാര്യവുമായ ആഖ്യാനമുള്ള ഏക ഭാഗവുമായ കഥഭാഗത്ത്, പെദ്രോ പരാമോ അധികാരത്തിലേക്ക് ഉയര്‍ന്നതെങ്ങനെ എന്നു നിരീക്ഷിക്കപ്പെടുന്നു. പെദ്രോയോടുള്ള വിധേയത്വത്തിന്റെയും കാര്യപ്രാപ്തിയുടെയും പ്രയോഗികതയുടെയും മാതൃകയും അയാളുടെ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും വലങ്കയ്യുമായ, ഒടുവില്‍ വിപ്ലവകാരികളുടെ കൈകളാല്‍ കൊല്ലപ്പെടുകയെന്ന വിധി പേറുന്നകാര്യസ്ഥന്‍ ഫുള്‍ഗോര്‍ സെദാനോയോടൊപ്പം ക്രൂരമായ വെട്ടിപ്പിടുത്തങ്ങളിലൂടെ വികസിപ്പിച്ച ഭൂമിയും അധികാരപ്രയോഗത്തിന്റെ ഭാഗമായി നടത്തിയ നിര്‍ബന്ധിത വിവാഹങ്ങളും അയാളുടെ ജന്മിത്ത ക്രൂരത, ആണ്‍പോരിമഅധികാരപ്രമത്തത തുടങ്ങിയവ വെളിപ്പെടുത്തുന്നു. അത്തരമൊരു ചതിയിലൂടെ, ഭൂസ്വത്തില്‍ കണ്ണുവെച്ചു നടത്തിയ വിവാഹത്തിന്റെ ഇരയായിരുന്നു, ലക്ഷ്യം നേടിയ ഉടന്‍ അയാള്‍ ഉപേക്ഷിച്ച ഡോലോരെസ്. സ്വയം വേദനകളുടെ ഒരാള്‍രൂപമായി മാറുന്ന ഡോലോരെസ് പെദ്രോയുടെ അധികാരപ്രയോഗ ഇരകളുടെ പ്രതീകവും ആയിത്തീരുന്നു. നഷ്ടസ്വപ്നങ്ങളെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെയും പിന്തുടരുകയെന്ന നോവലിന്റെ ഭാവം ആരംഭിക്കുന്നതും അവരിലാണ്‌. അതാണ് അവര്‍ക്ക് അയാളോടുള്ള വെറുപ്പിനും നീതിതേടിയുള്ള ആ ദൗത്യമേല്‍പ്പിക്കലിനും ഇടയാക്കുക.

അയാളെക്കൊണ്ട് വിലയൊടുക്കിക്കണംഎന്റെ മോനെഈ വര്‍ഷങ്ങളത്രയും നമ്മളെ അയാളുടെ മനസ്സില്‍നിന്ന് അകറ്റിവെച്ചതിന്.”

ഭൂതകാലത്തിനും വര്‍ത്തമാന കാലത്തിനുമിടയില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനം ‘ഗ്രീക്ക് കോറസ് പോലെ (F. Sdrigotti) മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും സ്വരങ്ങളുടെ സങ്കലനമാണ്. പെദ്രോക്ക് സുസാന സാന്‍ ഹുവാനിനോടുണ്ടായിരുന്ന തിരികെ കിട്ടാതെ പോയ പ്രണയം അയാളില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ പട്ടണവാസികളോടുള്ള ക്രൂരമായ ചതിപ്രയോഗങ്ങളും അനീതികളും ഒടുവില്‍ പട്ടണത്തിന്റെ നാശവുമായി പരിണമിക്കുകയായിരുന്നു. സ്വയം പീഡിതയും കലങ്ങിയ മനോനിലയുള്ളവളുമായ സുസാന, ഒരേസമയം പെദ്രോയുടെ അപ്രാപ്യസങ്കല്‍പ്പവും ഒപ്പം കൊമാലയുടെ ആത്മീയവൈകാരിക ജീര്‍ണ്ണതയുടെ പ്രതീകവുമാണ്. ദുരന്ത പാത്രവും സ്വന്തം ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടവളും. സുസാനയുടെ അന്ത്യം പെദ്രോയുടെയും പട്ടണത്തിന്റെ തന്നെയും അന്തിമവിധിയെ പ്രതിഫലിപ്പിക്കുന്നു.

5.

നോവല്‍ മുന്നോട്ടുപോകുമ്പോള്‍ നമുക്ക് തിരിച്ചറിയനാകുന്നുഹുവാന്‍ തന്നെയും മരിച്ചുപോയവന്‍ ആണെന്നും കൊമാലയിലേക്കുള്ള അയാളുടെ യാത്ര സ്വന്തം വേരുതെടി എന്നപോലെത്തന്നെ മരണാനന്തര ലോകത്തേക്കുള്ള യാത്രയുമാണ് എന്നും.

“മര്‍മ്മരങ്ങള്‍ എന്നെ കൊന്നു. ഞാനെന്റെ ഭയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ അത് വര്‍ദ്ധിച്ചുവന്നുഒടുവില്‍ എനിക്കത് ഇനിയും സഹിക്കാനാകില്ല എന്നായി.”

ഏതാണ്ട് നോവലിന്റെ പകുതിയോടെ സംഭവിക്കുന്ന ഈ വെളിപ്പെടുത്തലിനു ശേഷവും കൂടുതല്‍ സ്വരങ്ങള്‍ കേള്‍ക്കാവുന്നത് തുടരുന്നു:

“ഈ പട്ടണം പ്രതിധ്വനികള്‍ കൊണ്ട് നിറഞ്ഞതാണ്‌. അവര്‍ ചുമരുകള്‍ക്കു പിറകിലോഉരുളന്‍കല്ലുകള്‍ക്ക് താഴെയോ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന പോലെയാണത്. നടക്കുമ്പോള്‍ നിങ്ങള്‍ക്കു പിറകില്‍നിങ്ങളുടെ ചവിട്ടടികളില്‍ ചവിട്ടി ആരോ ഉണ്ടെന്നു നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ക്ക് മര്‍മ്മരം കേള്‍ക്കാം. ആളുകള്‍ ചിരിക്കുന്നതും. തീര്‍ന്നുപോയ പോലുള്ള ചിരി. വര്‍ഷങ്ങളായി ക്ഷയിച്ചുപോയ സ്വരങ്ങള്‍.”

ഓര്‍മ്മകളും സ്വപ്നങ്ങളും അപരലോകത്തു നിന്നുള്ള സ്വരങ്ങളും ഇടതിങ്ങാന്‍ തുടങ്ങുന്നതോടെ ഒരു പട്ടണത്തിന്റെയും വ്യക്തിയുടെയും ചിത്രം തെളിഞ്ഞു വരുന്നു: കുറ്റബോധംആസക്തിചരിത്രത്തിന്റെ ഭാരം എന്നിവകൊണ്ട് മഥിതനായ ഒരാളുടെ ചിത്രം. എന്നാല്‍ഗുണാത്മക പ്രഭാവങ്ങള്‍ ഒന്നുമില്ലാത്ത പെദ്രോയെ വിധികല്‍പ്പനാ ഭാവത്തില്‍ ആരും വായിക്കേണ്ടതില്ലെന്ന് നിഷ്ടയുള്ള പോലെ സുസാനയെ കുറിച്ചുള്ള അയാളുടെ ഓര്‍മ്മകള്‍ നോവലിസ്റ്റ് വിവരിക്കുന്നു:

“അയാള്‍ കരുതിയിരുന്നു അയാള്‍ക്കവളെ അറിയാമെന്ന്. പക്ഷെ അതില്ലെന്നു അയാള്‍ തിരിച്ചറിഞ്ഞപ്പോഴുംഅവളാണ് ഈ ഭൂമിയില്‍ അയാള്‍ ഏറ്റവും സ്നേഹിച്ച വ്യക്തി എന്നറിഞ്ഞാല്‍ പോരായിരുന്നോഒപ്പം – ഇതാണ് ഏറ്റവും പ്രധാനം – അവള്‍ കാരണം അയാള്‍ മറ്റെല്ലാ ഓര്‍മ്മകളെയും മായ്ച്ചുകളയുന്ന ഒരു സങ്കല്‍പ്പവുമായി ഈ ഭൂമിയെ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുപോകും.

പക്ഷെ സുസാനാ സാന്‍ ഹുവാന്‍ ഏതു ലോകത്താണ് ജീവിച്ചിരുന്നത്അതായിരുന്നു പെദ്രോ പരമോ ഒരിക്കലും അറിയാന്‍ ഇടയില്ലാത്ത കാര്യങ്ങളില്‍ ഒന്ന്.”

സ്വതേ ദുര്‍ബ്ബലനും പട്ടണത്തിന്റെ ജീര്‍ണ്ണതയില്‍ ഇടപെടാന്‍ കഴിയാത്തതിന്റെ കുറ്റബോധം ഉള്ളില്‍പേറുന്നവനുമായ ഫാദര്‍ റന്റെറിയയുടെ പരാജയം സഭയുടെതന്നെ പരാജയമാണ്. കൊമാലയില്‍ ജീവിച്ചിരിക്കുന്നവരുടെ പ്രതിനിധാനങ്ങളായി വരുന്ന സഹോദരങ്ങളായ ഡോനിസും സഹോദരിയും അവിശുദ്ധ രതി (incest) ബന്ധം വെച്ചുപുലര്‍ത്തുന്നത്കൊമാലയെ ചൂഴ്ന്നുനില്‍ക്കുന്ന സാമൂഹിക നൈതികതടെയും ധാര്‍മ്മികതയുടെയും പരിപൂര്‍ണ്ണ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പാപബോധം പേറി ജീവിക്കുമ്പോള്‍ എണ്ണത്തില്‍ കൂടുതലും അപരലോകത്ത് നിന്നുള്ളവര്‍ ആയിരിക്കുന്നതിന്റെ ചകിതാവസ്ഥയെ കുറിച്ച് അവര്‍ നിരീക്ഷിക്കുന്നുണ്ട്:

“ഇവിടത്തെ രാത്രികള്‍ നിറയെ പ്രേതങ്ങളാണ്. തെരുവിലൂടെ നടക്കുന്ന എല്ലാ ആത്മാക്കളെയും നിങ്ങള്‍ കാണണം.  ഇരുട്ടാവുന്നതും അവര്‍ വന്നുതുടങ്ങും. ആര്‍ക്കും അവരെ കാണാന്‍ ഇഷ്ടമല്ല. അവരത്രയ്ക്ക് കൂടുതലുണ്ട്ഞങ്ങള്‍ അത്രയും കുറവുംഅതുകൊണ്ട് ഞങ്ങള്‍ അവരെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിഅവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്നതുപോലും നിര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഇനിയും ചെലവിടാനും മാത്രം പ്രാര്‍ത്ഥനകള്‍ ഇല്ല.”

6. ‘അധസ്ഥിതരും 'പെദ്രോപരാമോ'യും

മെക്സിക്കന്‍ വിപ്ലവം വിഭാവനംചെയ്ത പരിവര്‍ത്തനങ്ങളും സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വിടവ് ആദ്യനാളുകള്‍ തൊട്ടേ നിശിതമായി നിരീക്ഷിച്ച നോവലായിരുന്നുമുകളില്‍ സൂചിപ്പിച്ചപോലെഅസുവേലയുടെ കൃതി. ആദ്യകാല പ്രതീക്ഷകളുടെ അപചയം ഹൃദയാലുവായ എഴുത്തുകാരനില്‍ സൃഷ്ടിച്ച ആഴമേറിയ നൈരാശ്യമാണ് പുസ്തകത്തിന്റെ സ്വരത്തെ രൂപപ്പെടുത്തിയത്. 

ഒരര്‍ത്ഥത്തില്‍ അസുവേല അവസാനിപ്പിച്ചിടത്താണ് ഹുവാന്‍ റുള്‍ഫോ തുടങ്ങിയത് എന്നുപറയാം. അസുവേല ഭയപ്പെട്ട ആ പരിണതികളെ പ്രതിഫലിപ്പിച്ച റുള്‍ഫോവിപ്ലവത്തിന്റെ തൊട്ടുപിറകിലെ മെക്സിക്കന്‍ അനുഭവങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ക്കപ്പുറം അധികാരത്തിന്റെയും ഹിംസാത്മകതയുടെയും ആത്മീയവും അസ്തിത്വപരവുമായ പരിണതികളിലാണ് നങ്കൂരമിട്ടത്. മൃതഭൂമിയായ കൊമാലയെന്ന പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍വിപ്ലവത്തിന്റെ പരാജയം മെക്സിക്കന്‍ ഗ്രാമീണജീവിതത്തില്‍ വരുത്തിയ തീരാദുരന്തങ്ങള്‍ ചിത്രീകരിച്ചു. വിപ്ലവം എന്തിനെയൊക്കെ അവസാനിപ്പിക്കാനാണോ വിഭാവനം ചെയ്യപ്പെട്ടത്അതേ എകാധിപത്യത്തിന്റെയും പുരുഷാധികാര പ്രമത്തദയുടെയും പ്രതീകം തന്നെയാണ് സര്‍വ്വാധികാരസ്ഥനായനോവലിന്റെ ടൈറ്റില്‍ കഥാപാത്രമായ ഭൂപ്രഭു. സ്വന്തം മരണത്തിനു ശേഷവും അയാള്‍ കൊമാലയെ ആവേശിക്കുന്നു. വിഭാവനം ചെയ്യപ്പെട്ട പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിനു പകരം കൊമാലയെ ഊഷരവും ഭൂതാവിഷ്ടവുമായ ഒരിടമായി വിട്ടുവെക്കുകയാണ് വിപ്ലവം ചെയ്തത്. ദുര്‍വ്വിധികളുടെ ഭൂതകാലത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഇടം. അറുപതുകളിലെ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസത്തിനു തുടക്കമിടും വിധം നോവലില്‍ ഉപയോഗിക്കപ്പെട്ട മാജിക്കല്‍ റിയലിസത്തിന്റെ സമൃദ്ധമായ പ്രയോഗത്തിലൂടെ ജീവിതത്തിനും മൃത്യുവിനും ഇടയിലെ അതിരുകള്‍ നേര്‍ത്തു പോകുന്ന ആഖ്യാനത്തില്‍നാടിന്റെ ഭൗതിക അപചയം ആത്മീയ ശൂന്യതയുടെ പ്രതീകം തന്നെയായിത്തീരുന്നു. കൊമാല പ്രതീക്ഷാരാഹിത്യത്തിന്റെ രൂപകമാവുമ്പോള്‍ഒരിക്കല്‍ ജീവിതം തുടിച്ചുനിന്ന ഇടത്തിന്റെ ഓര്‍മ്മകളുമായി ജീവിതത്തിനും മൃത്യുവിനും ഇടയില്‍ ഇടറിനീങ്ങുന്ന പട്ടണത്തിലെ അന്തേവാസികള്‍ നൈരാശ്യത്തിന്റെ ചാക്രികതയില്‍പഴയ അനീതികളുടെ അവിരാമമായ തുടര്‍ച്ചയില്‍ വട്ടംചുറ്റുന്നു. നോവലില്‍ ഒരു പശ്ചാത്തലം മാത്രമല്ലാതകുന്ന കൊമാലവിപ്ലവാനന്തര മെക്സിക്കോയുടെ മനശാസ്ത്രപരവുംധാര്‍മ്മികവുമായ അപചയത്തിന്റെയും രൂപകം കൂടിയാണ്. നോവലില്‍ വിപ്ലവത്തിന്റെ സ്വാധീനം നേരിട്ടുള്ള ഒരു സന്ദര്‍ഭം എന്ന നിലക്കല്ലമറിച്ച് പഴയ ഒരോര്‍മ്മ എന്ന നിലയിലാണ്. കൊമാലയുടെ ഭൂമികയെ ഊഷരവും ജനതയെ ആത്മീയമായി മൃതവുമാക്കിയ ഒന്ന്.

 ഓര്‍മ്മകുറ്റബോധംവിമോചനം എന്നീ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്ന നോവല്‍ അടിയന്തിര രാഷ്ട്രീയപ്രമേയത്തിനപ്പുറം പോവുകയും മിത്തിന്റെയുംസാര്‍വ്വലൌകികമായ മാനുഷിക ദുരന്തത്തിന്റെയും (human tragedy) തലങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. ‘അണ്ടര്‍ഡോഗ്സില്‍’ സോഷ്യല്‍ റിയലിസത്തിന്റെ ശൈലിയില്‍ സമീപിക്കപ്പെടുന്ന ഭൂമികയെ ആലിഗറിയുടെയും അസ്തിത്വവാദ സമീപനങ്ങളുടെയും ശൈലിയിലാണ് റുള്‍ഫോ സമീപിക്കുന്നത്. നോവലിന്റെ ഒട്ടും രേഖീയമല്ലാത്ത ശിഥിലമായ ഘടനകൊമാലയുടെ ഭൂമികയുടെ പ്രാകൃതമായ സ്ഥലകാല വിഘടനത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂതവും വര്‍ത്തമാനവും, ജീവിതവും മൃതിയും വേര്‍തിരിച്ചരിയാനാകാത്ത വിധം ഒരുമിക്കുന്ന ഒരു ‘ഇടയിട’ത്തിലാണ് (liminal space) കൊമാല ഇടംപിടിക്കുന്നത്. ഈ ആഖ്യാന ശൈഥില്യം കഥാപാത്രങ്ങളുടെ, പ്രത്യേകിച്ചും പെദ്രോ പരാമോയുടെയും ഹുവാന്‍ പ്രസിയാദോയുടെയും, മനശാസ്ത്രപരമായ വിഘടനത്തിന്റെ പ്രതിഫലനമാണ്. ഓര്‍മ്മകളുടെ നിയതത്വമില്ലായ്മയെയും അത് പ്രതിഫലിപ്പിക്കുന്നു. ഭൂതകാലം ഓര്‍മ്മകളായും മഹദ് സ്വപ്‌നങ്ങളുടെ മൃതശേഷിപ്പുകള്‍ ദുസ്വപ്ന പ്രത്യക്ഷങ്ങളായും വേട്ടയാടുന്ന വര്‍ത്തമാനത്തെ നേരിടാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ശൈലിയാണ് പെദ്രോ പരാമോയുടെ ആഖ്യാനകേന്ദ്രത്തിലെ ചാക്രികവും സ്വപ്നസമാനവുമായ ശിഥിലഘടന എന്നര്‍ത്ഥം. കൊമാല അശാന്ത സാന്നിധ്യങ്ങളുടെ പുരാണപ്രോക്തമായ ശുദ്ധീകരണസ്ഥലി (purgatory) ആണ്; ഹുവാന്‍ പ്രേസിയാദോയുടെ ‘പിതാവിനെ തേടല്‍’ (quest for the father figure) അയാളുടെ സ്വത്വാന്വേഷണവും. അത് അയാളുടെ മരണത്തില്‍ കലാശിക്കുന്നത്, ജീര്‍ണ്ണമായ ലോകത്ത് ആത്യന്തികമായ, രക്ഷപ്പെടാനാകാത്ത അപചയമെന്ന കൊമാല പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠത്തെ പൂര്‍ത്തീകരിക്കുന്നു. അസുവേലയുടെ കഥാപാത്രങ്ങള്‍ വിപ്ലവത്തിന്റെ തൊട്ടുപിറകെ സംഭവിച്ച രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിലയുറപ്പിച്ചപ്പോള്‍, റുള്‍ഫോ കഥാപാത്രങ്ങള്‍ കൂടുതല്‍ പ്രതീകാത്മക സ്വഭാവങ്ങള്‍ ഉള്ളവരാണ്: ആഴമേറിയ അസ്തിത്വആത്മീയ പ്രതിസന്ധികളില്‍ ഉഴറുന്നവരാണ് അവര്‍. ചരിത്രം നേരിട്ട് വേട്ടയാടുന്ന ദുരന്തമാണ് അസുവേലയുടെ തട്ടകമെങ്കില്‍, റുള്‍ഫോയുടെ കഥാപാത്രങ്ങള്‍ ആ ‘പര്‍ഗേറ്ററി’യില്‍ ഭൂതകാലത്തിന്റെ പ്രേതസാന്നിധ്യങ്ങളോടൊപ്പം അനന്തമായ കറങ്ങിത്തിരിയലിലാണ്. പുത്തന്‍ ബൂര്‍ഷ്വാസിയുടെ പരാജയപ്പെട്ട സാമ്പത്തിക പരിഷ്കരണങ്ങളുടെ ആവിഷ്കാരമായ സാമൂഹിക നോവല്‍, പിതൃ-പുത്ര ദുരന്തമെന്ന ഈഡിപ്പല്‍ സംഘര്‍ഷത്തിന്റെ ആലിഗറി എന്നൊക്കെയുള്ള സാമൂഹിക, മനോവിജ്ഞാനീയ വായനകള്‍ ഒട്ടേറെ നോവലിനെ കുറിച്ച് വന്നിട്ടുണ്ടെങ്കിലും, ‘മരിച്ചുപോയവരുടെ നോവലിസ്റ്റ് എന്ന ലാങ്ഫോര്‍ഡിന്റെ (Walter M. Langford) നിരീക്ഷണത്തോട് ചേര്‍ന്നുപോകുമ്പോഴാണ് അവയൊക്കെയും കൂടുതല്‍ സംഗതമാകുന്നത്. 

പ്രധാന അവലംബങ്ങള്‍:

1.     Mexico in Its Novels’ by John S. Brushwood, University of Texas Press, 2014

രണ്ടു ലേഖനങ്ങള്‍ - ‘The Gradual Tempest’ Page 173-189

                              ‘The Novel of Time and Being’ Page 31-34

2.     ‘The Mexican Novel Comes of Age’ by Walter M. Langford, University of Notre Dame Press, London, 1972

മൂന്നു ലേഖനങ്ങള്‍ - ‘Mariano Azuela: A Break with the Past’ Pages: 14-33

                              ‘The Novels of Mexican Revolution’ Pages: 34-51 

                              ‘Juan Rulfo, Novelist of the Dead’ Pages: 88-102

3.     And Then There Was Pedro Páramo’, by Fernando Sdrigotti, The London Magazine, https://thelondonmagazine.org/91241-2/, Accessed 09.09.2024

4.     ‘Juan Perez Rulfo’s Pedro Páramo: A Microcosm of the Mexican

Revolution’s Aftermath’, Mark Anthony G. Moyano, Research Journal of Language, Literature and Humanities, Vol. 8(2), 9-11, May (2021).