Featured Post

Wednesday, August 9, 2017

The Underground Railroad by Colson Whitehead

മോചനത്തിന്റെ ഇരുള്‍ വഴികള്‍


 

ആഫ്രിക്കന്‍ അമേരിക്കന്‍ അനുഭവങ്ങള്‍ തീക്ഷ്ണമായി ആവിഷകരിച്ച ഒട്ടേറെ നോവലുകള്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ ഭാഗമാണ്ലാംഗ് സ്റ്റന്‍ ഹ്യൂസ്ടോണി മോറിസന്‍ , ആലിസ് വാക്കര്‍ , ജെയിംസ് ബാള്‍ഡ് വിന്‍ തുടങ്ങിയ കുലപതികളുടെ രചനകള്‍ മുതല്‍ പുതു തലമുറയിലെ പോള്‍ ബിയാറ്റിയും യാ ജ്യാസിയും ഇംബോലോ എംബൂയേയും വരെ നീളുന്ന ഈ നിരയില്‍ സുപ്രധാനമായ ഒന്നാണ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച്  പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ്‌ എന്ന നോവല്‍ . ആഫ്രിക്കന്‍ അമേരിക്കന്‍ സ്വാതന്ത്ര്യ മോഹ ചരിത്രത്തിലെ ജീവന്മരണ സ്വഭാവമുള്ള അണ്ടര്‍ ഗ്രൌണ്ട് റെയില്‍ റോഡ്‌ എന്ന അതിജീവന പ്രതിനിധാനത്തെ കേന്ദ്ര രൂപകവും ഒപ്പം സമൂര്‍ത്ത ഇതിവൃത്ത വേദിയുമാക്കി ഒരു കാലഘട്ടത്തെ പുനര്‍സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.

 

'നിയോ സ്ലേവ് നരേറ്റീവ് ' : ഒരു പ്രവചിത സാഹിത്യ ശാഖ

1849-ലെ ഒരു വേനല്‍ക്കാല സായാഹ്നത്തില്‍ പെനിസില്‍വേനിയായിലെ ആന്റി സ്ലേവറി സൊസൈറ്റി ആക്റ്റിവിസ്റ്റ് ജെയിംസ് മില്ലര്‍ മക് കിം മൂന്നടി നീളവും രണ്ടടി വീതിയും രണ്ടരയടി ആഴവുമുള്ള ഒരു മരപ്പെട്ടിയിലെത്തിയ പാര്‍സല്‍ സ്വീകരിക്കുന്നുഅത് തുറക്കുമ്പോള്‍ അതില്‍ നിന്ന് അഞ്ചടി എട്ടിഞ്ച് ഉയരമുള്ള ഹെന്‍റി ബ്രൌണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പുറത്തു വന്നുവിര്‍ജീനിയയില്‍ റിച്ച്മണ്ടില്‍ നിന്ന് തലേന്ന് വെളുപ്പിന് അയക്കപ്പെട്ട 'പാര്‍സല്‍ ' കുതിര വണ്ടിയിലും റെയില്‍ മാര്‍ഗ്ഗവും സ്റ്റീമറിലും, റോഡ്‌ മാര്‍ഗ്ഗവും പലതവണ കയറ്റിയിറക്കപ്പെട്ട് 'ഈ ഭാഗം മുകളിലേക്ക്എന്ന മുന്നറിയിപ്പൊന്നും വകവെക്കാതെ ഒടുവില്‍ 3നോര്‍ത്ത്ഫ്ലീറ്റ് സ്ട്രീറ്റില്‍ എത്തുമ്പോള്‍ അത് ചരിത്രമാകുകയായിരുന്നുഅമേരിക്കയുടെ ചരിത്രത്തില്‍ സ്വയം വിമോചിതനാകുന്ന ആദ്യത്തെ അടിമയെന്ന പേരാണ് ഹെന്‍റി 'ബോക്സ്ബ്രൌണ്‍ നേടിയെടുത്തത്.    ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അടിമത്തത്തില്‍ നിന്ന് വിമോചിതരാകാനുള്ള ആദ്യകാല ശ്രമങ്ങളില്‍ അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ്‌ എന്ന പേരില്‍ അടയാളപ്പെടുത്തപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു ജെയിംസ് മില്ലര്‍ മക് കിംനിയതമായ ഒരു 'രഹസ്യ റെയില്‍ പാതഎന്നതിനെയല്ലകറുത്ത വര്ഗ്ഗക്കാരന്റെ അടിമത്തം ഏറ്റവും കിരാതമായ രീതിയില്‍ കൊടി കുത്തി വാണ ദക്ഷിണ ദേശങ്ങളില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി വടക്കന്‍ ദേശങ്ങളിലെ 'ഫ്രീ സ്റ്റേറ്റുകളിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്ന അടിമകള്‍ക്ക് അഭയമായി വര്‍ത്തിച്ച രഹസ്യ പാതകളും അഭയം നല്‍കുമായിരുന്ന വീടുകളും നേരത്തെ മോചിതരായവരോസ്വതന്ത്രരോ ആയ കറുത്തവരും അടിമത്ത വിരുദ്ധരായിരുന്ന വെളുത്ത വര്‍ഗ്ഗക്കാരും (abolitionists) വ്യക്തികളും എല്ലാം ചേര്‍ന്ന ഒരു കൂട്ടായ്മയെയാണ് ആ പദം സൂചിപ്പിക്കുന്നത്ഏതു നിമിഷവും പിടി കൂടിയേക്കാവുന്നക്രൂരതക്ക് പേരുകേട്ട ട്രാക്കര്‍മാര്‍ , അവരുടെ പരിശീലിപ്പിക്കപ്പെട്ട വേട്ടപ്പട്ടികള്‍ , ഓടിപ്പോകുന്ന അടിമയെ പിടിച്ചു നല്‍കുകയോ അവരെ കുറിച്ച് വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന പ്രതിഫലത്തില്‍ കണ്ണ് വെച്ച വെളുത്തവരും കറുത്തവര്‍ തന്നെയുമായ ഒറ്റുകാര്‍ എന്നിവരെയും ചതുപ്പുകളില്‍ പതിയിരിക്കുന്ന സര്‍പ്പ ദംശനങ്ങളെയും വന്യ ജീവികളെയും ഭയന്നുള്ളഇരുട്ടിന്റെ മറ പറ്റിയുള്ള പാലായനത്തിനിടയില്‍ ഇടക്കൊന്നു നിശ്വസിക്കാന്‍ വിശ്വസിച്ചു തങ്ങാനാവുന്നഅനുതാപമുള്ളവരുടെയും അബോളിഷനിസ്റ്റുകളുടെയും ഇടത്താവളങ്ങള്‍ സ്റ്റേഷനുകള്‍ എന്നും സഹായികള്‍ കണ്ടക്റ്റര്‍മാര്‍ എന്നും ഒളിപ്പിച്ചു കടത്തപ്പെടുന്നവര്‍ 'പാക്കേജുകള്‍ ' എന്നും അറിയപ്പെട്ടുസ്വയം മോചിതയാകും മുമ്പ് അടിമത്തത്തിന്റെ കരാളത ആവോളം അനുഭവിക്കുകയും പിന്നീട് പത്തൊമ്പത് തവണ സൌത്തിലേക്ക് യാത്ര നടത്തി മുന്നൂറിലേറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്ത ഹാരിയറ്റ് ടബ്മന്‍ തുടക്കം കുറിച്ച പ്രവര്‍ത്തങ്ങളില്‍ , തന്റെ ഭാര്യ കാതറിനോടൊപ്പം മുവ്വായിരത്തോളം അടിമകളെ രക്ഷപ്പെടുത്തിയ ലെവി കോഫിന്‍ , എണ്ണൂറോളം പേരെ മോചിപ്പിച്ച വില്ല്യം സ്റ്റില്‍അടിമകളെ നിലനിര്‍ത്തിയ സ്വന്തം കുടുംബത്തോട് കലാപം ചെയ്തു അബോളിഷനിസ്റ്റ് ആയിത്തീര്‍ന്ന ഓഹായോയിലെ ജോണ്‍ ഫെയര്‍ഫീല്‍ഡ് തുടങ്ങിയവര്‍ ചരിത്രത്തില്‍ ഇടം പിടിച്ച 'കണ്ടക്റ്റര്‍മാരില്‍ പെടുന്നുബ്രൌണിന്റെ രക്ഷപ്പെടലിന്റെ സാഹസികതയും നാടകീയതയും ഓര്‍ത്തുകൊണ്ട് പില്‍ക്കാലം സംഭവിക്കാനിരിക്കുന്ന സമാന ശ്രമങ്ങളെ കുറിച്ച് മക് കിം അന്നേ പ്രവചിച്ചിരുന്നു. “ഇന്ന് ഏതാനും കൊടിയ അബോളിഷനിസ്റ്റുകള്‍ ഒഴിച്ച് മറ്റാരും ഒട്ടും കാര്യമാക്കേണ്ടതില്ലാത്തതെന്നു കരുതുന്നുവെങ്കിലുംഈ ഉദാത്ത ധീരതയുടെ പ്രവര്‍ത്തികള്‍ , അത്യുന്നതമായ ആത്മ ത്യാഗങ്ങള്‍ , ക്ഷമാപൂര്‍ണ്ണമായ രക്ത സാക്ഷിത്തങ്ങള്‍ , ഈ മനോഹരമായ ദൈവിക ഇടപെടലുകള്‍ , ഈ നൂലിഴ വ്യത്യാസത്തിലുള്ള രക്ഷപ്പെടലുകള്‍ , ഭയാനക അപകടങ്ങള്‍ , ഇവയെല്ലാം ഈ നാടിന്റെ ജനകീയ സാഹിത്യത്തിന്റെ പ്രമേയങ്ങളാകുംഅവ അത്ഭുതാദരങ്ങളെവരാനിരിക്കുന്ന തലമുറകളുടെ ആരാധനയെധാര്‍മ്മിക രോഷത്തെ എല്ലാം ഉദ്ദീപിപ്പിക്കും" ('Derailed' എന്ന ലേഖനത്തില്‍ കാതറിന്‍ ഷൂള്‍സ് ഉദ്ധരിച്ചത്, The New Yorker, August, 22, 2016) മക് കിമ്മിന്റെ പ്രവചനം ഫലിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങളില്‍ ഏറ്റവും പുതിയതാണ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌ എന്ന നോവല്‍ . അടിമത്തകാലത്തെ പശ്ചാത്തലമാക്കി അടിമകളായ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ ആഖ്യാനം നടത്തപ്പെടുന്ന സമകാലിക സാഹിത്യ സൃഷ്ടികളെ വിവരിക്കാന്‍ അമേരിക്കന്‍ സാഹിത്യകാരനും എഡിറ്ററും പബ്ലിഷറുമായ ഇഷ്മയില്‍ റീഡ് ഉപയോഗിച്ച പദമാണ് 'നിയോ സ്ലേവ് നരേറ്റീവ് '. ടോണി മോറിസന്റെ 'Beloved' , ഒക്റ്റെവിയ ബട്ട്‌ലറുടെ Kindred, മാര്‍ലന്‍ ജെയിംസിന്റെ The Book of Night Women, യാ ജ്യാസിയുടെ Homegoing തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നുഈ കൃതികള്‍ ഹാരിയെറ്റ് ആന്‍ ജേക്കബ് സിന്റെ 'Incidents in the Life of a Slave Girl', ഒലൊദാഹ് എക്വിയാനോയുടെ 'The Life of Olaudah Equiano', സോളമന്‍ നോര്‍ത്തെപിന്റെ '12 Years a Slave', ഫ്രഡറിക്ക് ഡഗ്ലസിന്റെ 'The Narrative of Frederick Douglass' തുടങ്ങിയ ആദ്യ കാല അടിമത്ത ആഖ്യാനങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ പിന്‍ പറ്റുന്നു.

നോവലിന്റെ കേന്ദ്രത്തില്‍ കോറ എന്ന കറുത്ത വര്ഗ്ഗക്കാരിയാണ്അജാരിയെന്ന അവളുടെ മുത്തശ്ശി ആഫ്രിക്കയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് വേട്ടയാടപ്പെട്ട്‌ അടിമക്കപ്പലില്‍ ഒട്ടേറെ തുറമുഖങ്ങളില്‍ ഒട്ടേറെ ഉടമകള്‍ക്ക്‌ മറിച്ചു വില്‍ക്കപ്പെട്ടു ഉടലിലും ആത്മാവിലും ഏറ്റുവാങ്ങിയ അവമതികളുടെ ഒടുവിലാണ് ജോര്‍ജ്ജിയയില്‍ റാന്‍ഡല്‍ പ്ളാന്റെഷനില്‍ എത്തിയത്മൂന്നു ഭര്‍ത്താക്കന്മാരിലായി അഞ്ച് കുട്ടികള്‍ക്ക് മാതാവായവള്‍ . രോഗ പീഡയും മേല്‍നോട്ടക്കാരുടെ മര്‍ദ്ദനത്തിന്റെ ഫലവും കഴിഞ്ഞ് പില്‍ക്കാലം കോറയുടെ അമ്മയാവുന്ന മേബല്‍ എന്ന മകള്‍ മാത്രമാണ് ബാക്കിയായയത്സ്വതേ ദുസ്സഹമായ ആഫ്രിക്കന്‍ വംശജരുടെ ജീവിതം റാന്‍ഡലില്‍ വിശേഷാല്‍ ദുസ്സഹമാണ്അതുകൊണ്ട് എല്ലാവരും രക്ഷപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുന്നുമുണ്ട്,

എല്ലാ അടിമയും അതെക്കുറിച്ച് ആലോചിക്കുന്നുരാവിലെയും വൈകീട്ടും രാത്രിയിലും. അതെ കുറിച്ച് സ്വപ്നം കാണുന്നുഓരോ സ്വപ്നവും രക്ഷപ്പെടലിനെ കുറിച്ചുള്ള സ്വപ്നമാണ്. അതങ്ങനെ തോന്നിച്ചില്ലെങ്കിലും.” 

എന്നാല്‍ , റാന്‍ഡലില്‍ എത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദുര്‍വ്വിധികള്‍ ആവോളം കണ്ട അജാറി പിന്നീട് തീരുമാനിച്ചുഅസാധ്യമായത് ശ്രമിക്കേണ്ടതേയില്ല. എന്നാല്‍ മേബല്‍ മറ്റൊന്നാണ് തീരുമാനിക്കുന്നത്പത്തോ പതിനൊന്നോ വയസ്സുള്ള മകളെ കൂട്ടാതെ അജ്ഞാതമായ വിധിയിലേക്ക് അവള്‍ പോകുന്നു.

"മേബലിന്റെ തിരോധാനത്തോടെ കോറ തികച്ചുമൊരു വെളിമ്പുറക്കാരിയായി... കോറയെ ഞെട്ടിച്ചു കൊണ്ട് ലോകം ചാരവര്‍ണ്ണമായി.” 

പിന്‍വിളിയായി ആത്മാവിനെ മഥിച്ച കുഞ്ഞുമകള്‍ക്കായി ഇരുളില്‍ തിരിച്ചു നടക്കുമ്പോള്‍ ചതുപ്പിലെ സര്‍പ്പചുംബനത്തില്‍ ഒടുങ്ങാനായിരുന്നു മേബലിന്‍റെ വിധിയെന്നു നോവലന്ത്യത്തിലാണ് വിവരിക്കപ്പെടുന്നത്കോറയുടെ മാറിടം കൂമ്പിത്തുടങ്ങുമ്പോള്‍ മുതല്‍ അടിമ സ്ത്രീകളെ പ്രജനന ഇടമായി കാണുന്ന സമ്പ്രദായം അവള്‍ക്ക് അനുഭവ വേദ്യമാകുന്നുണ്ട്.

വെളുത്തവരും ബ്രൌണ്‍ നിറക്കാരുമായ ആണുങ്ങള്‍ സ്ത്രീ ഉടലുകളെ ക്രൂരമായി ഉപയോഗിച്ചുഅവരുടെ കുഞ്ഞുങ്ങള്‍ മുരടിച്ചോ ചുളുങ്ങിയോ ആയ നിലയില്‍ പുറത്തുവന്നുപ്രഹരങ്ങള്‍ അവരുടെ തലച്ചോറിനെ മരവിപ്പിച്ചുഅവര്‍ ഇരുട്ടില്‍ അവരുടെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു:   ഈവ്എലിസബത്ത്നാഥനീല്‍ , ടോം..” 

ഇപ്പോള്‍ തന്റെ പതിനാറാമാത്തെയോ പതിനേഴാമത്തെയോ വയസ്സിലെത്തിയ കോറ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്സീസര്‍ എന്ന യുവാവ് അവളോട്‌ പറയുന്നു, രക്ഷപ്പെടാം. ആ നിര്‍ദ്ദേശം അയാള്‍ അവളോട്‌ പറയുന്നതിന് രണ്ടുണ്ട് കാരണം. ഒന്ന്ഏറ്റവും സമര്‍ത്ഥനായ ട്രാക്കര്‍ റിജ് വേയുടെ പോലും കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു എന്ന് കരുതപ്പെടുന്ന അമ്മയുടെ മകള്‍ എന്ന നിലയില്‍ അവള്‍ രാശിയാണ്മറ്റൊന്ന്, ക്രൂരമായ ചമ്മട്ടിയടി (cat o' nine tails) ഏല്‍ക്കുന്ന ബാലനെ അടിമകളില്‍ കേട്ടു കേള്‍വിയില്ലാത്ത സ്ഥൈര്യത്തോടെ സ്വയം ശിക്ഷ ഏറ്റുവാങ്ങിഅതും തുടര്‍ച്ചയായി മൂന്നു ദിവസംഅവള്‍ രക്ഷിക്കുന്നത് അവന്‍ കണ്ടിട്ടുണ്ട്അവളുടെ പ്രതികരണത്തില്‍ മുത്തശ്ശിയും അമ്മയും ഉണ്ടെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നു:

ആ ഞായാറാഴ്ച സന്ധ്യക്ക്‌ അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡിനെ കുറിച്ച് പറഞ്ഞുകൊണ്ട് സീസര്‍ അവളെ സമീപിച്ചപ്പോള്‍ അവളുടെ മുത്തശ്ശിയായിരുന്നു സംസാരിച്ചത്അതായത് വേണ്ട എന്ന് അവള്‍ പറഞ്ഞപ്പോള്‍ .

മൂന്നാഴ്ച്ചക്ക് ശേഷം അവള്‍ പറഞ്ഞുഉവ്വ്.

ഇത്തവണ അവളുടെ അമ്മയായിരുന്നു ആ സംസാരിച്ചത്.”

 

ഭൂഗര്‍ഭ അറകളും അവയിലേക്കു നയിക്കുന്ന ഒളി വാതിലുകളും പോലുള്ള രൂപകങ്ങളോട് ഏറെ താല്പര്യമുണ്ട് കോള്‍സണ്‍ വൈറ്റ്ഹെഡിന് എന്ന് 'സോണ്‍ വണ്‍ ' പോലുള്ള അദ്ദേഹത്തിന്റെ മുന്‍ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്അതുകൊണ്ടായിരിക്കാം, ചരിത്രത്തില്‍ അടയാളപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായി ഭൗതികാര്‍ത്ഥത്തില്‍ തന്നെയുള്ള ഒരു ഒളിവാതിലും ഭൂഗര്‍ഭ റെയില്‍വേ ട്രാക്കുമെല്ലാം നോവലില്‍ ഇടം പിടിക്കുന്നത്‌.

ടണലിന്റെ കാണാവുന്ന അറ്റം വരെ രണ്ടു ഇരുമ്പു റെയിലുകള്‍ വൃത്തികെട്ട മരത്തടി സ്ലീപ്പറുകളില്‍ തറക്കപ്പെട്ടു നീണ്ടു കിടന്നുറെയിലുകള്‍ തെക്കോട്ടും വടക്കോട്ടും പോകുന്നുവെന്ന് ഊഹിക്കാംഏതോ ദുരൂഹ ഇടത്തില്‍ തുടങ്ങി അത്യത്ഭുതകരമായ ഏതോ ടെര്‍മിനസിലേക്ക് കുതിച്ചുകൊണ്ട്.” 

നോവലന്ത്യത്തില്‍ മില്ല്യന്‍ കണക്കിന് ടണ്‍ കല്ലും മണ്ണും നീക്കം ചെയ്തു തന്നെപ്പോലുള്ള അടിമകള്‍ക്ക് രക്ഷാമാര്‍ഗ്ഗമൊരുക്കിയ ആളുകളെ കുറിച്ച് കോറ നന്ദിപൂര്‍വ്വം ചിന്തിക്കുന്നുണ്ട്സീസറോടൊപ്പം രക്ഷപ്പെടുമ്പോള്‍ ഒപ്പം കൂടുന്ന ലോവിയെന്ന കൂട്ടുകാരി ഒളിച്ചോടുന്ന അടിമകളെ തേടിനടക്കുന്ന വേട്ടക്കാരുടെ കൈകളില്‍ അകപ്പെട്ടുപോവുകയും നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ തന്റെ മേല്‍ ബലപ്രയോഗം നടത്തുന്ന ഒരാളെ കൊലപ്പെടുത്തേണ്ടി വരികയും ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുഇനി മുതല്‍ ഒളിച്ചോടിയ കറുത്ത വര്‍ഗ്ഗക്കാരി എന്നു മാത്രമല്ല വെള്ളക്കാരനെ കൊല്ലുക എന്ന അചിന്ത്യമായ കുറ്റം കൂടി അവളുടെ മേല്‍ ആരോപിക്കപ്പെടും.

പുരാണങ്ങളിലെ അധോലോകനരക യാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും യാനമായാണ് തുടര്‍ന്ന് വരുന്ന എപ്പിസോഡിക് / പിക്കറസ്ക്ക് സ്വഭാവമുള്ള നോവല്‍ ഭാഗങ്ങള്‍ . കടന്നു പോകുന്ന ഓരോ ഘട്ടവും ഏതാണ്ടൊരു ദൃഷ്ടാന്ത കഥാമാതൃകയില്‍ അടിമത്തത്തിന്റെ ഭീകരതകളുടെ ഓരോരോ ചുരുളുകള്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെക്കുന്നുണ്ട്ഓരോ സ്റ്റേഷനും ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിന്റെ ഓരോ ഏടുകളാണ്.

 

നോര്‍ത്ത് കാരോലിനയിലും സൌത്ത് കരോലിനായിലും അപ്രതീക്ഷിതവും ചകിതവുമായ അനുഭവങ്ങള്‍ക്ക് കോറ സാക്ഷിയാവുന്നുണ്ട്ഒരിടത്ത് രക്ഷപ്പെടുന്നതിനിടെ പിടിക്കപ്പെട്ട കറുത്ത വര്ഗ്ഗക്കാരെയും സഹായിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരെയും  'സ്വാതന്ത്ര്യവേട്ട' (Freedom Trail)യുടെ വഴിയില്‍ നെടുനീളെ കൊന്നു കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുകയും തീവെച്ചു കൊല്ലുകയും ചെയ്യുന്നത് കാണേണ്ടി വരുമ്പോള്‍ 'നീഗ്രോ പ്രശ്ന'ത്തോട് ഏറെ അനുകമ്പയുള്ളതെന്നു തോന്നിക്കുന്ന സൌത്ത് കരോലിനായില്‍ രക്തമുറയിക്കുന്ന ജനിതക പരീക്ഷണങ്ങള്‍ക്കും പില്‍ക്കാല ടസ്ക്കെഗീ പരീക്ഷണത്തിന്റെ (Tuskegee Syphilis Experiment- 1932 - 1972) പൂര്‍വ്വ മാതൃകയെന്നോണം സിഫിലിസ് പോലുള്ള ലൈംഗിക രോഗപരീക്ഷണങ്ങള്‍ക്കും 'സംരക്ഷിക്കപ്പെടുന്നകറുത്ത വര്‍ഗ്ഗക്കാര്‍ ഇരയാക്കപ്പെടുന്നുകറുത്ത വര്‍ഗ്ഗക്കാരുടെ ജന സംഖ്യാ നിയന്ത്രണംഉന്മൂലനം ലക്ഷ്യമാക്കിയുള്ള നിഗൂഡമായ വന്ധ്യംകരണ പദ്ധതി പോലും അരങ്ങേറുന്നുഇതിനു നിദാനമായ സ്ഥിതി വിവരക്കണക്കുകള്‍ നോവലില്‍ സൂചിപ്പിക്കുന്നുണ്ട്:

"ഈ യന്ത്രത്തിന്റെ പിസ്റ്റന്‍ നില്‍ക്കാതെ ചലിച്ചുകൂടുതല്‍ അടിമകള്‍ കൂടുതല്‍ പരുത്തിയിലെത്തിഅത് കൂടുതല്‍ നിലം വാങ്ങി കൂടുതല്‍ പരുത്തി കൃഷിയിലേക്കും.  അടിമവ്യാപാരം നിര്‍ത്തലാക്കിയിട്ടുംഒരു തലമുറക്കകം ജനസംഖ്യ നിയന്ത്രണാതീതമായി: ആ നിഗ്ഗറുകള്‍ എല്ലാം കൂടിനോര്‍ത്ത് കരോലിനയില്‍ ഒന്നിന് രണ്ടെന്ന മട്ടില്‍ വെള്ളക്കാര്‍ കൂടുതലുണ്ടായിരുന്നുഎന്നാല്‍ ലൂസിയാനയിലും ജോര്‍ജ്ജിയായിലും ജനസംഖ്യ തുല്യതയോടടുത്തുഅതിരിന് തൊട്ടപ്പുറം സൌത്ത് കരോലിനയില്‍ കറുത്തവരുടെ എണ്ണം വെള്ളക്കാരെക്കാള്‍ ഒരു ലക്ഷത്തെക്കാള്‍ കൂടുതല്‍ ആയിരുന്നു. അടിമകള്‍ സ്വാതന്ത്ര്യം തേടി തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചു കളയുന്നതിന്‍റെയും പ്രതികാര കൃത്യങ്ങളുടെയും പരിണതികള്‍ സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ലായിരുന്നു.

ജോര്‍ജ്ജിയയിലും കെന്റക്കിയിലും സൌത്ത് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ആഫ്രിക്കന്‍ വംശജര്‍ യജമാനന്മാര്‍ക്കെതിരെ തിരിഞ്ഞുഅല്‍പ്പായുസ്സെങ്കിലും പ്രയാസം സൃഷ്ടിച്ച ഏറ്റുമുട്ടലുകളില്‍ . സതാംപ്റ്റന്‍ കലാപം അടിച്ചമര്‍ത്തും മുമ്പ് ടേണറും കൂട്ടാളികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അറുപത്തിയഞ്ചു പേരെ കൊന്നൊടുക്കി. സിവിലിയന്‍ അര്‍ദ്ധ സൈനികരും റോന്തു ചുറ്റുകാരും ചേര്‍ന്ന് മാതൃക എന്ന നിലയില്‍ ഗൂഡാലോചനക്കാരും സഹകാരികളും നിരപരാധികളുമായി മൂന്നിരട്ടി പേരെ പകരം കൊന്നു കളഞ്ഞെങ്കിലും." 

നോര്‍ത്ത് കരോലിനയില്‍ അടിമത്തം അവസാനിപ്പിച്ചു എന്ന് വാദിക്കുന്ന ഒരാളോട് മറ്റൊരാള്‍ തിരുത്തുന്നുണ്ട്‌, "നേരെ മറിച്ചാണ്നമ്മള്‍ നിഗ്ഗറുകളെ ഉന്മൂലനം ചെയ്തു." വൈറ്റ്ഹെഡ് തന്റെ രചനകളില്‍ സാഹിതീയ ഇനങ്ങളെ (genre) കൂട്ടിക്കലര്‍ത്തുകയോ മുറിച്ചു കടക്കുകയോ ചെയ്യുന്ന രീതി അവലംബിക്കാറുള്ളത് ഇവിടെ കൂടുതല്‍ ശക്തമാണ്. John Henry Days എന്ന നോവലിലെ ചരിത്രാഖ്യായികാ സ്വഭാവവും Zone One അവലംബിക്കുന്ന സയന്‍സ് ഫിക് ഷന്‍ /ഫ്യുച്ചൂറിസ്റ്റിക് രീതിയും ഇവിടെ സമന്വയിക്കപ്പെടുന്നു. ഒരു വേളചരിത്രത്തെ അതേ പോലെ ആവിഷ്കരിക്കുന്നതിലേറെ അതിന്റെ ആന്തരിക സൂചനകള്‍ കൂടി നോവലിസ്റ്റ് തുറന്നു വെക്കുകയാണ്വൈദ്യ ശാസ്ത്ര ആവശ്യങ്ങള്‍ക്കായി ജഡങ്ങള്‍ മോഷ്ടിക്കുന്നവര്‍ മറ്റു ഊരാക്കുടുക്കുകള്‍ ഒഴിവാക്കാന്‍ കറുത്തവരുടെ ആരും കാവലില്ലാത്ത സെമിത്തേരികളില്‍ വിഹരിക്കുന്നു.

നിഗ്ഗറുകള്‍ അവരുടെ മരിച്ചവര്‍ക്കായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയില്ല. നിഗ്ഗറുകള്‍ ഷരീഫിന്റെ വാതിലില്‍ അടിച്ചു ശബ്ദമുണ്ടാക്കിയില്ലഅവര്‍ പത്രക്കാരുടെ ഓഫീസുകളില്‍ കേറിയിറങ്ങിയില്ല. " 

എങ്കിലും മരണം അവര്‍ക്ക് ചില്ലറ ബഹുമാനം നേടിക്കൊടുത്തു എന്ന് കോറ കണ്ടെത്തുന്നുവൈദ്യ വിദ്യാര്‍ഥികള്‍ അവരെ മനുഷ്യരുടെ സ്പെസിമെന്‍ ആയിക്കണ്ടു:

"മരണത്തില്‍ നീഗ്രോ ഒരു മനുഷ്യ ജീവിയായിഅപ്പോള്‍ മാത്രമാണ് അവന്‍ വെളുത്തവന് തുല്യനായത്." 

ജഡ മോഷ്ടാവിനെ പുനരുത്ഥാനകന്‍ എന്ന് വിളിക്കാമെന്നു ആഖ്യാതാവ് നിരീക്ഷിക്കുന്നു.  അതൊരിത്തിരി അലങ്കൃതമായിരിക്കാംഎന്നാല്‍ അതിലൊരു സത്യമുണ്ട്.

അയാള്‍ എന്തെങ്കിലും സംഭാവന ചെയ്യാനുള്ള രണ്ടാമതൊരവസരം ഈ മനുഷ്യര്‍ക്ക്‌ നല്‍കുകയാണ് , അവരുടെ മുന്‍ ജന്മത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടത്.”

 

'അമേരിക്കന്‍ അനിവാര്യത'

കോറയുടെ യാത്രയും തൊട്ടു പിറകില്‍ , മുമ്പ് പിടികൂടിയ ഇരകളുടെ വെട്ടിയെടുത്ത കാതുകള്‍ കോര്‍ത്ത മാലയും കഴുത്തിലിട്ട ഭീകരനായ ഇന്ത്യന്‍ സഹായിയോടൊപ്പം റിജ് വെ നടത്തുന്ന അഭിമാനപ്രശ്നം കൂടിയായ പിടികൂടല്‍ ശ്രമവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്റിജ് വേയെ ഭരിക്കുന്ന വീക്ഷണം അടിമത്തത്തെ സംബന്ധിച്ച അമേരിക്കന്‍ താല്പര്യമാണ്.

അമേരിക്കന്‍ താല്‍പര്യംഅതാണ് നമ്മെ പഴയ ലോകത്ത് നിന്ന് പുതിയതിലേക്ക് ആനയിച്ചത്കീഴടക്കുകനിര്‍മ്മിക്കുകസംസ്കാരത്തിലേക്ക് നയിക്കുക. നശിപ്പിക്കേണ്ടതുള്ളതിനെ നശിപ്പിക്കുകഅധമ വംശങ്ങളെ ഉദ്ധരിക്കുക. ഉദ്ധരിക്കാനായില്ലെങ്കില്‍ കീഴ്പ്പെടുത്തുകകീഴ്പ്പെടുത്താനായില്ലെങ്കില്‍ ഉന്മൂലനം ചെയ്യുകനമ്മുടെ നിയോഗം ദൈവികമായി തീരുമാനിക്കപ്പെട്ടതാണ് - അമേരിക്കന്‍ അനിവാര്യത.” 

തന്റെ പ്രവര്‍ത്തി ക്രമവും വ്യവസ്ഥാപിതത്വവും നില നിര്‍ത്താനുള്ള മഹത്തായ യത്നമാണ് അയാള്‍ക്ക്‌.

ഞാന്‍ തിരികെയെത്തിക്കുന്ന ഓരോ അടിമക്കും പകരം വേറെ ഇരുപതു പേര്‍ തങ്ങളുടെ പൂര്‍ണ്ണ ചന്ദ്രന്‍ പദ്ധതികള്‍ ഉപേക്ഷിക്കുംഞാന്‍ ക്രമബദ്ധതയുടെ ഒരു ആശയമാണ്. അപ്രത്യക്ഷനാകുന്ന അടിമയും ഒരു ആശയമാണ്. പ്രതീക്ഷയുടെഞാന്‍ ചെയ്യുന്നതെന്തോ അത് തകര്‍ക്കുകഅങ്ങനെ തൊട്ടടുത്ത പ്ളാന്‍റെഷനിലും ഒരടിമക്ക് ഓടിപ്പോകാം എന്ന ആശയം നല്‍കുകഅത് അനുവദിച്ചാല്‍ , അനിവാര്യതയില്‍ നമ്മളൊരു വൈകല്യത്തെ അംഗീകരിക്കുകയാവുംഞാനതിനു വിസമ്മതിക്കുന്നു.” 

അയാള്‍ കോറയെയും അവളുടെ അമ്മയെയും അമേരിക്കന്‍ വ്യവസ്ഥിതിയിലെ ഒരു വൈകല്യമായി കാണുന്നുകോറയെ മഥിക്കുക ഈ ചിന്തയാണ്:

രണ്ടു സ്ത്രീകള്‍ ഒരു വൈകല്യമാണെങ്കില്‍ എന്താണ് ഒരു സമൂഹം?”

അമേരിക്കന്‍ ചരിത്ര യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ചും കുടിയേറ്റ പൂര്‍വ്വ ഇന്ത്യന്‍ വംശജരെയും പില്‍ക്കാലം കറുത്ത വര്‍ഗ്ഗക്കാരെയും കൈകാര്യം ചെയ്ത രീതിയെ കുറിച്ചും നോവലില്‍ നടത്തപ്പെടുന്ന നിരീക്ഷണങ്ങള്‍ ഇതോടു ചേര്‍ത്തു വെക്കാം.

"വെളുത്ത വര്‍ഗ്ഗക്കാര്‍ ഒരു പുതിയ തുടക്കത്തിനും തങ്ങളുടെ യജമാനന്മാരുടെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി ഈ നാട്ടില്‍ വന്നുഅടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയവര്‍ തങ്ങളുടെ നാടുകളില്‍ നിന്ന് പാലായനം ചെയ്ത പോലെ. എന്നാല്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷേധിച്ചുറാന്‍ഡല്‍ പ്ളാന്റെഷനില്‍ മൈക്കല്‍ 'സ്വാതന്ത്ര്യ പ്രഖ്യാപനം' (Declaration of Independence) ചൊല്ലുന്നത് പല തവണ കോറ കേട്ടിരുന്നുഅയാളുടെ സ്വരം കുപിതനായ ഒരാത്മാവിനെ പോലെ ഗ്രാമത്തിലൂടെ ഒഴുകിഅവള്‍ക്ക് അതിലെ വാക്കുകളൊന്നുംഎന്തായാലും ഒട്ടുമുക്കാലുംമനസ്സിലായില്ലഎന്നാല്‍ 'തുല്യരായി സൃഷ്ടിച്ചുഎന്നത് അവള്‍ക്ക് മനസ്സിലാവാതെ പോയില്ലഅതെഴുതിയ വെള്ളക്കാരനും അത് മനസ്സിലായില്ല, 'എല്ലാ മനുഷ്യരുംഎന്നതിന്റെ അര്‍ഥം ശരിക്കും എല്ലാ മനുഷ്യരും എന്ന് തന്നെ അല്ലായിരുന്നെങ്കില്‍അവര്‍ മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പിടിച്ചെടുക്കുമ്പോള്‍അത് കൈകളില്‍ എടുക്കാവുന്ന മണ്ണാണെങ്കിലും അങ്ങനെ എടുക്കാനാവാത്ത സ്വാതന്ത്ര്യം പോലുള്ളതാണെങ്കിലും. അവള്‍ ഉഴുകയും ജോലി ചെയ്യുകയും ചെയ്ത ഭൂമി ഇന്ത്യന്‍ വംശജരുടെതായിരുന്നു. തങ്ങളുടെ കൂട്ടക്കൊലകളിലെ കാര്യക്ഷമതയെ കുറിച്ച് വെള്ളക്കാര്‍ വീമ്പു പറയാറുണ്ടെന്നു അവള്‍ക്കറിയാമായിരുന്നു, കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കിയതിനെ കുറിച്ച്അവരുടെ ഫലങ്ങളെ മുളയിലെ കഴുത്തു ഞെരിച്ചതിനെ കുറിച്ച്

അപഹരിക്കപ്പെട്ട ഉടലുകള്‍ അപഹരിക്കപ്പെട്ട ഭൂമിയില്‍ തൊഴിലെടുക്കുകഅത് നിര്‍ത്താതെ പ്രവര്‍ത്തിച്ച ഒരു യന്ത്രമായിരുന്നുഅതിന്റെ ബോയിലര്‍ രക്തത്തിനു വേണ്ടി വിശന്നുഡോസ്റ്റീവന്‍സ് വിശദീകരിച്ച സര്‍ജ്ജറികളിലൂടെ വെള്ളക്കാര്‍ ഭാവിയെയും ഗൗരവമായി മോഷ്ടിച്ചു തുടങ്ങിയെന്നു കോറ വിചാരിച്ചുനിങ്ങളെ കീറി മുറിക്കുകഅവയെ അറുത്തെടുക്കുകചോരയിറ്റിച്ചുകൊണ്ട്കാരണം അതാണ്‌ ആരുടെയെങ്കിലും കുഞ്ഞുങ്ങളെ തട്ടിയെടുക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്ഭാവിയെ അപഹരിക്കുകഅവര്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം ആവുന്നത്ര അവരെ പീഡിപ്പിക്കുകഎന്നിട്ട് എന്നെങ്കിലുമൊരിക്കല്‍ അവരുടെ ജനതക്ക് ഒരു നല്ല കാലം ഉണ്ടാവുമെന്ന പ്രതീക്ഷയും എടുത്ത് കളയുക.” 

വിശ്വാസപരമായി ബൈബിളില്‍ വാഗ്ദാനം ചെയ്യപ്പെട്ട സമത്വ ദര്‍ശനവും പൊള്ളയാണെന്ന് കോറ കണ്ടെത്തുന്നുണ്ട്:

"എന്ന് വെച്ചാല്‍ ഹീബ്രു മറ്റൊരു ഹീബ്രുവിനെ അടിമയാക്കരുത്എന്നാല്‍ ഹാമിന്റെ മക്കള്‍ ആ ഗോത്രമല്ലഅവര്‍ ശപിക്കപ്പെട്ടവരാണ്കറുത്ത തൊലിയും വാലുകളും ഉള്ളവര്‍വിശുദ്ധ ഗ്രന്ഥം അടിമത്തത്തെ തള്ളിപ്പറയുമ്പോള്‍ അത് നീഗ്രോ അടിമത്തത്തെ കുറിച്ചേയല്ല പറയുന്നത്.”

 

വിമോചനം എന്ന സമന്വയം

ഇതില്‍ നിന്ന് ഭിന്നമായിരുന്നു അബോളിഷനിസ്റ്റുകളുടെ നിലപാട്.

"മിഫ്ളെച്ചര്‍ അടിമത്തത്തെ ദൈവത്തിനു മുന്നിലെ അപമാനമായിക്കണ്ടു. അദ്ദേഹം ഒരിക്കലും വടക്കന്‍ പ്രദേശത്തെ അബോളിഷനിസ്റ്റ് സര്‍ക്കിളുകളില്‍ സജീവമായിരുന്നില്ല. എന്നാല്‍ ആ നീച സമ്പ്രദായം നേരില്‍ കണ്ടത് അയാള്‍ക്ക് സ്വയം മനസ്സിലാവാത്ത ചിന്തകള്‍ നല്‍കി.” 

സീസര്‍ അയാളെ പോലുള്ള വെള്ളക്കാരെ മുമ്പ് കണ്ടിട്ടുണ്ടായിരുന്നു.

"തങ്ങളുടെ വായില്‍ നിന്ന് വന്ന കാര്യങ്ങളെ കുറിച്ച് ആര്‍ജ്ജവമുള്ളഅതില്‍ വിശ്വസിക്കുന്ന മനുഷ്യര്‍അവരുടെ വാക്കുകളുടെ വസ്തുനിഷ്ഠത മറ്റൊരു കാര്യമായിരുന്നു, പക്ഷെ ഏറ്റവും ചുരുങ്ങിയത് അവര്‍ അത് വിശ്വസിച്ചുദക്ഷിണ ദേശത്തെ വെള്ളക്കാരന്‍ ചെകുത്താന്റെ അരക്കെട്ടില്‍ നിന്ന് തുപ്പപ്പെട്ടവനായിരുന്നു, അയാളുടെ അടുത്ത ദുഷ്ട പ്രവര്‍ത്തി എന്താവും എന്ന് പ്രവചിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു.” 

സൌത്തില്‍ അടിമത്ത വിരുദ്ധമായ എല്ലാത്തിനും വിലക്കുണ്ടായിരുന്നുഅടിമത്ത വിരുദ്ധ സാഹിത്യം ഈ ഭാഗത്ത് നിയമവിരുദ്ധമായിരുന്നുജോര്‍ജ്ജിയയിലും ഫ്ളോറിഡായിലും എത്തിയ അബോളിഷനിസ്റ്റുകളെയും സഹാനുഭൂതിക്കാരെയും ആളുകള്‍ ഓടിച്ചു, ചമ്മട്ടിയടിക്കുകയും തെറി വിളിക്കുകയും ടാറടിക്കുകയും ചെയ്തു.”

നോര്‍ത്ത് കരോലിനയില്‍ അഭയം നല്‍കുന്ന അബോളിഷനിസ്റ്റ് കുടുംബത്തിലെ മച്ചില്‍ ഒരു കുഴലിന്റെയത്രയും പോന്ന ഒളിവിടത്തില്‍ ആഴ്ചകള്‍ തള്ളി നീക്കുന്ന കോറ, ആന്‍ ഫ്രാങ്കിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്അവിടെ നിന്നുള്ള നോട്ടപ്പഴുതിലൂടെ പുറത്തു മൈതാനത്തില്‍ അരങ്ങേറുന്ന കൊടും ക്രൂരതകള്‍ അവള്‍ കാണുന്നുമുണ്ട്വംശവെറിയുടെ സാഹിത്യത്തിലെ നിതാന്ത സത്യമായ ഒറ്റിന്റെ മാതൃക ഇവിടെയുമുണ്ട്കോറ പിടിക്കപ്പെടാന്‍ ഇടയാക്കും വിധം എയ് ഥലിന്‍റെയും മാര്‍ട്ടിന്‍റെയും പ്രവര്‍ത്തികളെ റിജ് വേക്ക് ഒറ്റിക്കൊടുക്കുന്നത് അവരുടെ മകള്‍ ജെയ്ന്‍ തന്നെയാണ്അത് അച്ഛനമ്മമാര്‍ കൊന്നു കെട്ടിത്തൂക്കപ്പെടുന്നതില്‍ എത്തിച്ചേരും എന്നറിഞ്ഞുകൊണ്ടു തന്നെപുരാണ പ്രോക്തമായ അധോലോക യാനത്തെ ഓര്‍മ്മിപ്പിക്കുന്ന ദുരനുഭവങ്ങളുടെയും ഭീകരതകളുടെയും അടുത്ത ഊഴം ടെന്നസിയിലാണ്വിഴുപ്പുകളുടെയും പാതിവെന്ത മാലിന്യത്തിന്റെയും നഗരാവശിഷ്ടങ്ങളില്‍ പഴയ നിയമത്തില്‍ പ്ലേഗ് ബാധിത നഗരങ്ങള്‍ പോലെ 'യെല്ലോ ഫീവര്‍ ' സംഹാര താണ്ഡവം നടത്തുന്ന നഗരം ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നുഇവിടെ വെച്ചാണ് ഗറില്ല വിമോചകരുടെ സഹായത്തോടെ കോറ രക്ഷപ്പെടുകഅണ്ടര്‍ഗ്രൌണ്ട് റെയില്‍ പാതയിലേക്കുള്ള ഒളിവാതില്‍ കടന്നു ഉള്ളിലെത്തുന്ന റിജ് വേയെ സാഹസികമായിത്തന്നെ അവള്‍ കൊലപ്പെടുത്തുകവീണ്ടും അജ്ഞാതമായ ഒരു 'വടക്കോട്ടുള്ളയാനം തുടങ്ങുകഇരുള്‍ നിറഞ്ഞ പാതയുടെ അറ്റത്തെങ്ങോ ഇത്തിരി വെട്ടമുണ്ട്ഇത് പ്രധാനമാണ്.

അമേരിക്ക എന്നതും ഒരു മോഹഭംഗമാണ്എല്ലാറ്റിലും മഹാകാരമായത്. വെളുത്ത വര്‍ഗ്ഗക്കാര്‍ കരുതുന്നു - തികച്ചും ഹൃദയപൂര്‍വ്വം - മുഴുവന്‍ ഹൃദയം കൊണ്ടും വിശ്വസിക്കുന്നുനാട് മുഴുവന്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന്. ഇന്ത്യക്കാരെ കൊല്ലാന്‍യുദ്ധം ചെയ്യാന്‍സഹോദരങ്ങളെ അടിമകളാക്കാന്‍ഈ രാജ്യം നിലനില്‍ക്കാന്‍ പാടില്ലഈ ലോകത്ത് എന്തെങ്കിലും നീതിയുണ്ടെങ്കില്‍, കാരണം അതിന്റെ അടിത്തറ കുരുതിയിലും കൊള്ളയിലും ക്രൂരതയിലും ആണ്.” 

ഇത്തരമൊരു നിലപാടില്‍ നിന്ന് തുടങ്ങുന്ന ഒരു ആഖ്യാനം ഒടുവിലൊരു ചെറു വെട്ടമെങ്കിലും അടയാളപ്പെടുത്തുമ്പോള്‍ അത് തീര്‍ച്ചയായും പ്രധാനമാണ്.

 

'നിയോ സ്ലേവ് നരേറ്റീവ് '

എന്നാല്‍ ചരിത്രത്തെയും മറന്നു പോകരുതാത്ത ഗതകാലത്തെയും സജീവമാക്കി അടയാളപ്പെടുത്തുമ്പോഴും ഒരു മികച്ച ഫിക് ഷനല്‍ കൃതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വൈകാരിക തീവ്രതയോ വേട്ടയാടുന്ന പാത്ര സൃഷ്ടിയോ നോവലില്‍ കണ്ടെത്താനാവുന്നില്ലെന്നു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്കേന്ദ്ര കഥാപാത്രമായ കോറ തന്നെയും പാത്രവികാസത്തിന്റെ മികച്ച മാതൃകയായിത്തീരുന്നില്ലെന്നും രണ്ടാം നായക കഥാപാത്രം സീസര്‍ ഒട്ടും മിഴിവോടെയല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു. അടിമത്ത ഭീകരതയുടെ രംഗങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും അതൊക്കെ ചരിത്ര പുസ്തകത്തിലെ വസ്തുതാപരതയില്‍ പരിമിതപ്പെട്ടു പോകുന്നു എന്നാണു ഇത്തരം വായനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്രചയിതാവിന്റ ആഖ്യാന സ്വരത്തിന് പകരം (third person authorial voice) കോറയുടെ ഉത്തമ പുരുഷ (first person) ആഖ്യാന രീതിയായിരുന്നു നോവലിന് കൂടുതല്‍ തീക്ഷണത നല്‍കുക എന്ന് വരെ വിമര്‍ശകമതമുണ്ടെന്നത് വിമര്‍ശനത്തിന്റെ ജനാധിപത്യം എന്ന് ഒരു വേള കാണാവുന്നതേയുള്ളൂ.

 

(മലയാളം വാരിക 07- ആഗസ്റ്റ്‌ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 288-296)

Also read:

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html


Wednesday, August 2, 2017

The River's Song by Suchen Christine Lim

നദിയായൊഴുകിയ ദേശ ചരിത്രം




ഏഷ്യാ വന്‍കരയില്‍ അതീവ സമ്പന്നതയുടെയും ആര്‍ഭാടത്തിന്റെയും പ്രതീകമാണ് സിംഗപ്പൂര്‍ എന്ന അന്താരാഷ്‌ട്ര സാമ്പത്തിക കേന്ദ്രമായ നഗര രാഷ്ട്ര ദ്വീപെങ്കിലും കഷ്ടിച്ചു അര നൂറ്റാണ്ടിന്റെ ചരിത്രമേ ആ പളപളപ്പിനുള്ളൂഅറുപതുകളുടെയും എഴുപതുകളുടെയും സിംഗപ്പൂര്‍ ജീവിതം നദീ തീരത്തെ ആശ്രയിച്ചു കഴിഞ്ഞ ചെറുകിട കച്ചവടവും മത്സ്യ ബന്ധനവും പച്ചക്കറി കൃഷിയും പുറം കടലില്‍ നങ്കൂരമിട്ട വലിയ കപ്പലുകളിലേക്ക് ചരക്കുകളെത്തിക്കുന്ന ചെറുവഞ്ചികളും ഈ വിനിമയങ്ങളെ ആശ്രയിച്ചു ഉപജീവിച്ച ഭക്ഷണ വിനോദ ശാലകളുമെല്ലാം ചേര്‍ന്നുള്ള വികസ്വര സാമൂഹ്യ ഘടനയിലാണ് നിലക്കൊണ്ടത്എന്നാല്‍ എഴുപതുകളില്‍ സിംഗപ്പൂര്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയിത്തീര്‍ന്ന ശേഷം അതിവേഗത്തിലുള്ള മാറ്റമാണ് ഈ നദീതട സംസ്കൃതിയെ ഉഴുതുമറിച്ചത്മനുഷ്യ ജീവിതത്തിന്റെ സ്വാഭാവിക താളത്തെക്കാള്‍ വേഗതയുള്ള എല്ലാ വികസനവും എല്ലാ കാലത്തും എല്ലാ ദേശത്തും വന്‍ മാനവിക വിലയിലേ സാധ്യമായിട്ടുള്ളൂ എന്ന സത്യം സിംഗപ്പൂരിന്റെ കാര്യത്തിലും കൃത്യമായിരുന്നുകുടിയൊഴിക്കലിന്റെയും പിഴുതെറിയപ്പെടലിന്റെയും ദുരന്തം നഷ്ടപരിഹാരത്തുകയുടെ നാണയത്തൂക്കത്തില്‍ അധികൃതര്‍ക്ക് ചുരുട്ടിക്കൂട്ടാന്‍ കഴിഞ്ഞേക്കുംഎന്നാല്‍ തലമുറകളായി പരിചയിച്ചു വന്ന ജീവിത രീതിയും ഉപജീവന മാര്‍ഗ്ഗവും അടഞ്ഞു പോകുന്ന ജനതയ്ക്ക് പലപ്പോഴും പിന്നീടൊരു പറിച്ചു നടീലും വേര് പിടിക്കലും ദുസ്സാധ്യമാവാംഅത് നേരിട്ടനുഭവിക്കുന്ന തലമുറ ഭിക്ഷാംദേഹികള്‍ ആയിപ്പോയെന്നും വരാംഇരകളും ഗുണഭോക്താക്കളും വെവ്വേറെയാണ് എന്നതാണ് ആധുനിക വികസന പരിപ്രേക്ഷ്യങ്ങളുടെ ഏറ്റവും വലിയ വൈരുധ്യംവികസനത്തിന്റെ ഭാഗമായ നദീ ശുദ്ധീകരണത്തിന്റെയും ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെയും വന്‍ കിട നിര്‍മ്മിതികളുടെയും വേലിയേറ്റത്തില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ഈ സിംഗപ്പൂര്‍ ജീവിത പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് സുചെന്‍ ക്രിസ്റ്റിന്‍ ലിം എഴുതിയ ദി റിവര്‍ സോംഗ് എന്ന നോവല്‍ .

തിരമറിയുന്ന ജീവിതങ്ങള്‍

 

കുടിലുകളും കൂരകളും നിറഞ്ഞ ചേരികളുടെ ഇടുങ്ങിയ ഇടനാഴികളിലാണ് വെംഗും പിംഗും കൌമാരം പിന്നിടുന്നത്ഇരുവരുടെയും പരസ്പരം ഇഴകോര്‍ക്കുന്ന ജീവിതങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തെ ഏതാണ്ട് മുഴുവനായും നിര്‍ണ്ണയിക്കുന്നത്പിംഗ് അഭിശപ്തമായ കുട്ടിക്കാലത്തിന്റെ ഓര്‍മ്മയിലാണ് വളരുന്നത്‌പിതൃ ശൂന്യയെന്നുംഒരുമ്പെട്ടവളുടെ മകളെന്നും അക്ഷരാര്‍ത്ഥത്തില്‍ ആട്ടും തുപ്പുമേറ്റ് അതെ സമയം അമ്മയുടെ തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള അതി കഠിനമായ ശിക്ഷയും ശകാരവുമേറ്റ്നഗരത്തിലെ ക്ലബ്ബിലെ പിപാ പാട്ടുകാരി കൂടിയായ അമ്മ തന്നെ ചൈനീസ് ഭാഷയില്‍ ആന്റി എന്നര്‍ത്ഥമുള്ള ആഹ്-കു എന്ന് മാത്രമേ വിളിക്കാവൂ എന്നാണു മകളോട് പറയുകതെരുവില്‍ കുറഞ്ഞ വിലക്ക് പച്ചക്കറി വില്‍ക്കുന്ന ഏര്‍പ്പാടില്‍ വെംഗ് അവള്‍ക്ക് കൂട്ടും ഏതാണ്ടൊരു രക്ഷകനുമാകുക പെട്ടെന്നാണ്അവന്റെ പിതാവ് അവളുടെ പിപ വാദനത്തില്‍ 'ശികു' (ഗുരുആയിത്തീരുകയും അവള്‍ പ്രദേശത്തെ ഏറ്റവും മികച്ച അധ്യാപകന്റെ ഏറ്റവും പ്രിയങ്കരിയായ ശിഷ്യയായിത്തീരുകയും ചെയ്യുംഎന്നാല്‍ തന്റെ ജീവിതത്തിന്റെ കെട്ട വഴികളിലേക്ക് മകള്‍ എത്തിച്ചേരാതിരിക്കാന്‍ പിപാ പരിശീലനം അവള്‍ക്ക് വിലക്കിയതാണ് യോകെ ലാന്‍ എന്ന അവളുടെ ആഹ്-കുഅവര്‍ ഹോംഗ്കോംഗിലേക്ക് പോവുന്നത് സ്വാതന്ത്ര്യത്തിന്റെ ഇടവേളയാണ് പിംഗിന്എന്നാല്‍ വീട്ടുടമസ്ഥയുടെ മൂശേട്ടയായ തടിയന്‍ മകനില്‍ നിന്ന് കൌമാരത്തിലേക്കു കടക്കുന്ന പിംഗ് നേരിടേണ്ടി വരുന്ന ഒളിഞ്ഞുനോട്ടത്തിന്റെ പരിണതിയായി ഉരുത്തിരിയുന്ന വല്ലാത്ത സാഹചര്യം എല്ലാം തകിടം മറിക്കുന്നുഇതിനോടകം തിരിച്ചെത്തി സമ്പന്നനായ ഭര്‍ത്താവിനെ കണ്ടെത്തിയ അമ്മയുടെ അരികിലേക്ക് പോകാന്‍ പിംഗ് നിര്‍ബന്ധിതയാകുന്നുവികസന പദ്ധതികളുടെ ഭാഗമായി കുടിയൊഴിക്കപ്പെടുമ്പോള്‍ മരിച്ചു പോയ തന്റെ ഭാര്യയെ പോലുള്ളവരുടെ ആത്മാവ് നദിയില്‍ ബന്ധിതമാണ് എന്ന് വിശ്വസിക്കുന്ന വെംഗിന്റെ പിതാവിനെ പോലുള്ളവര്‍ക്ക് അത് ഒട്ടും സഹനീയമല്ലപതിനഞ്ചാം വയസ്സില്‍ പിഴച്ചുപെറ്റ തന്റെ ചരിത്രം പതിനേഴിലേക്ക് കടക്കുന്ന മകളില്‍ ആവര്‍ത്തിക്കുന്നതിനു ഗര്‍ഭ ചിദ്രത്തിലൂടെ പതിവ് പരിഹാരം കണ്ട് ആഹ്-കുസ്കോളര്‍ഷിപ്പിന്റെ ബലത്തില്‍ പിംഗിനെ യുഎസ്സിലേക്ക് അയക്കുമ്പോള്‍ ഇതൊന്നുമറിയാത്ത വെംഗ് കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിച്ചതിന് കമ്യൂണിസ്റ്റ് ലേബല്‍ ചാര്‍ത്തി ജയിലില്‍ അടക്കപ്പെടുന്നുഅതി കഠിനമായ ഭേദ്യമുറകള്‍ക്കും ഒരു മാസം ഏകാന്ത തടവിനും ഉള്‍പ്പടെ ഒമ്പത് മാസക്കാലത്തെ തടവ്‌ ശിക്ഷ കഴിഞ്ഞു അയാള്‍ പുറത്തിറങ്ങുമ്പോഴേക്കും പിംഗ് നാട് വിട്ടിരുന്നുഅതിന്റെ പിറകിലെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ നോവലന്ത്യത്തില്‍ മാത്രമാണ് വെളിവാകുക. "അവന്‍ മിലിട്ടറി ട്രെയ്നിംഗ് കഴിഞ്ഞു തായ് വാനില്‍ നിന്ന് വന്ന അതേ ദിവസമാണ് അവള്‍ സിംഗപ്പൂര്‍ വിട്ടത്അവളുടെ നഷ്ടം മറ്റൊരു അടിയായിരുന്നുമറ്റൊരു മരണം.” കൈവിട്ടുപോയ ജീവിതം സംഗീതത്തില്‍ തിരിച്ചു പിടിക്കുന്ന വെംഗ് പരമ്പരാഗത ചൈനീസ് ഫ്ലൂട്ട് ആയ 'ഡിസിവാദനത്തില്‍ അതി നിപുണനായി പേരെടുക്കുന്നു.

 

നോവലിന്റെ ആദ്യപകുതി ഏറെ അവധാനതയോടെയുള്ള ആഖ്യാനമാണെങ്കില്‍ രണ്ടാം പകുതി ഏറെ ചടുലതയോടെ ഇരുവരുടെയും ജീവിത പരിസരങ്ങല്‍ ആദ്യ വേര്‍പാടിന് ശേഷം വീണ്ടും ഇഴകോര്‍ക്കുന്നത് ആവിഷ്കരിക്കുന്നുപിംഗ് പ്രശസ്തയായ മ്യൂസിക് പ്രൊഫസര്‍ ആയിത്തീരുകയും പിപ വാദനത്തില്‍ പാശ്ചാത്യസംഗീതവും കിഴക്കന്‍ ഏഷ്യന്‍ പാരമ്പര്യവും സര്‍ഗ്ഗാത്മകമായി യോജിപ്പിക്കുകയും ചെയ്യുന്നുമുപ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും കണ്ടുമുട്ടുന്നത് ആഹ്-കുവിന്റെ പെട്ടെന്നുള്ള നിര്യാണത്തെ തുടര്‍ന്ന് പിംഗ് നാട്ടിലെത്തുമ്പോഴാണ്‌. “എന്റെ ഓര്‍മ്മയില്‍ പൂട്ടിവെച്ച രീതിയില്‍ ഞാനും വെംഗും നിത്യ യൌവനത്തിലും നിതാന്ത ഹൃദയ വേദനയിലുംനിത്യമായി പിരിക്കപ്പെട്ടവരും ഒറ്റിക്കൊടുക്കപ്പെട്ടവരുമാണ്എങ്ങനെയാണ് ഇത്രയും കൊല്ലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇനിയും കണ്ടുമുട്ടുക?” എന്ന് അങ്കലാപ്പുണ്ട്‌ പിംഗിന്ഇതിനു ശേഷം പലപ്പോഴായാണ് പിംഗ് തന്റെ ജനന രഹസ്യവും അമ്മയുടെ ജീവിതത്തിലെ ആര്‍ക്കുമറിയാത്ത രഹസ്യങ്ങളും മനസ്സിലാക്കുകഅനാഥയായ ഒരു പെണ്‍കുട്ടി വേശ്യാലയ നടത്തിപ്പുകാരിയുടെ പരിരക്ഷയില്‍ ആയതിന്റെയും സ്നേഹരഹിതമായ ജീവിതാവസ്ഥയില്‍ കൂട്ടും പ്രണയവുമായിക്കണ്ട ഇന്ത്യക്കാരന്‍ യുവാവുമായി അടുക്കുന്നതിന്റെയും കഥനോവലിലെ രണ്ടു ഇന്ത്യന്‍ സാന്നിധ്യങ്ങളും ആ നിലയില്‍ പിംഗിന്റെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്ഒരാള്‍ അജ്ഞാതനായഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവ്മറ്റൊരാള്‍ വിവാഹമോചനം കഴിഞ്ഞും സുഹൃത്തായിരിക്കുന്ന ജീവ് എന്ന പ്രസന്ന പ്രകൃതന്‍ആഹ്-കുവാകട്ടെ ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരിക്കുമ്പോഴും അടുത്തറിയുമ്പോള്‍ ജീവിത നിസ്സഹായതകളുടെയും ഒപ്പം ജീവിതേച്ഛയുടേയും പ്രതീകമാണ്ആഗ്രഹിക്കാതെ കിട്ടിയവളെന്ന നിലയില്‍ കാര്‍ക്കശ്യം കാണിക്കുമായിരുന്നെങ്കിലും അന്ത്യനിമിഷങ്ങളില്‍ പോലും ഉള്ളില്‍ സ്നേഹ വേദനയോടെ മാത്രം മൂത്ത മകളെ ഓര്‍ത്തിരുന്നവള്‍ പരമ്പരാഗത മൂല്യങ്ങളില്‍ ബദ്ധമായ സമൂഹത്തില്‍ അവമതി മാത്രം കൈമുതല്‍ ആയിരുന്ന സാഹചര്യത്തിലും ഒന്നുമില്ലായ്മയില്‍ നിന്ന് പൊരുതിക്കേറുന്ന ഉള്‍ക്കരുത്തുള്ള കഥാപാത്രമാണ് അവര്‍ .

 

സംഗീതവും ജീവിതവും

 

നോവലിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പങ്കു വെക്കുന്നതും അവരെ കൂട്ടിയിണക്കുന്നതുമായ ഘടകം സംഗീതമാണ്ചൈനീസ് സംസ്കൃതിയില്‍ പിപാ സംഗീതത്തിന്റെ പാരമ്പര്യത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്പിംഗ് നിരീക്ഷിക്കുന്നത് പോലെ : “പൗരാണിക കാലം മുതല്‍ ചൈനയില്‍ ചക്രവര്‍ത്തിനിമാരും ആട്ടക്കാരികളുംകൊട്ടാര പണ്ഡിതരുംയുദ്ധത്തിലെ ജനറല്‍മാരുംതെരുവിലെ യാജകരും എല്ലാം പിപാ വായിച്ചു വന്നുഉന്നതരോ താഴ്ന്നവരോ ആകട്ടെചൈനീസ് സമൂഹത്തിന്റെ എല്ലാ തട്ടുകളിലും പിപാ എത്തി.” അതേസമയം അതിന്റെ കാല്‍പ്പനിക സൌന്ദര്യത്തിനപ്പുറം പിപാ പാട്ടുകാരിയാവുക എന്നത് ഒരാട്ടക്കാരിയെന്ന അവമതി ചിഹ്നമായി കണക്കാപ്പെട്ടതിന്റെ നൊമ്പരം 'ചൈനാ ടൌണിലെ പിപാ റാണിഎന്നൊക്കെ വിളിക്കപ്പെടുമ്പോഴും യോകെ ലാനിന്റെ നിലപാടുകളെ സ്വാധീനിക്കുന്നുപിംഗ് ഒരിക്കലും ഒരു പിപാ പാട്ടുകാരി ആയിക്കൂടെന്നു അവള്‍ ശഠിക്കുന്നത് അതുകൊണ്ടാണ്. “പിപയുടെ ചരിത്രത്തില്‍ കൊല്ലപ്പെടുകയോ അടിമയാക്കി വില്‍ക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്ത സ്ത്രീകള്‍ എത്രയാണ്എന്നറിയാമോ എന്ന് അവള്‍ ചോദിക്കുന്നുണ്ട്. "ഏതു വിഡ്ഢിയാണ് പറഞ്ഞത് പിപയുടെ ശബ്ദം അക്കിക്കല്ലില്‍ മുത്തു വീഴുന്ന പോലെയാണെന്ന്അത് തീയില്‍ കണ്ണീര്‍ത്തുള്ളികള്‍ വീഴുന്ന ശബ്ദമാണ്എന്ന് സ്വജീവിതത്തില്‍ നിന്ന് അവള്‍ സാക്ഷ്യപ്പെടുത്തുന്നുവോംഗ് ക്ലാന്‍ അസോസിയേഷന്‍ സാഗോ ലെയ്നില്‍ ഒരു ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പരിശീലനം നടത്തുന്നുവെംഗിന്റെ പിതാവ് ചോംഗ് സൂക് അവിടെ സംഗീതപഠനം നയിച്ചു. “ആളുകള്‍ രാത്രി സംഗീതജ്ഞരും പകല്‍ കൂലിവേലക്കാരും കടയിലെ ജോലിക്കാരും സ്റ്റോറുകളില്‍ ക്ലാര്‍ക്കുമാരും ആയിരുന്നു.” അമ്മയുടെ അറിവില്ലാതെ പഠനത്തിനെത്തുന്ന പിപ രാജ്ഞിയുടെ മകള്‍ ചൈനയിലെ തായ് ചി വിദ്യാര്‍ഥികള്‍ ഗുരുക്കന്മാരെ വിളിക്കും പോലെ തന്നെ 'സിഫുഎന്ന് വിളിക്കുന്നതില്‍ ചോംഗ് സൂക് സന്തുഷ്ടനായിരുന്നുഅദ്ദേഹത്തിന്റെ സംഗീതം കേട്ടിരിക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നുരണ്ടുതരം സംഗീതമുണ്ട്ഒന്ന് ഹൃദയത്തെ മഥിക്കുമെങ്കില്‍ മറ്റൊന്ന് ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ചെയ്യുംപരിപൂര്‍ണ്ണതയില്‍ കുറഞ്ഞ ഒന്ന് കൊണ്ടും തൃപ്തനല്ലാത്ത ഗുരു അവളോട്‌ പറയുന്നു, “ആഗ്രഹം മാത്രം പോരപിംഗ്ആഗ്രഹം മാത്രം കൊണ്ട് പ്രകടനത്തെ കലയാക്കി മാറ്റാനാവില്ലപരിശീലിക്കുകപരിശീലിക്കുകപിന്നെയും പരിശീലിക്കുകഓരോ തവണ വീഴുമ്പോഴും വീണ്ടും എണീറ്റ് നടക്കുകനടക്കുകഓടരുത്പഠനത്തിനു ക്ഷമ കൂടിയേ കഴിയൂ.” അമ്മയുടെ കണ്ണ് വെട്ടിക്കാന്‍ പറ്റാതെ പലപ്പോഴും ക്ലാസില്‍ ഹാജരാവാനാവാതെ പോവുന്ന പിംഗിനു വിരലുകളുടെ പരിശീലനത്തിനായി മരത്തടിയില്‍ തീര്‍ത്ത പിപമാതൃക വെംഗ് നല്‍കുമ്പോള്‍ അത് താന്‍ ആഹ്-കുവില്‍ നിന്ന് സംഗീതം കട്ടെടുക്കും പോലെയാണ് എന്ന് അവള്‍ക്ക് തോന്നുന്നുവെംഗ് അവളോട്‌ പിപ വാദകരായിരുന്ന ചൈനീസ് ഗായകര്‍ സാംസ്കാരിക വിപ്ലവകാലത്തെ വിലക്കുകളെ നേരിട്ടത് അത്തരം മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു എന്ന് പറയുന്നുണ്ട്ലേബര്‍ ക്യാമ്പുകളില്‍ റെഡ് ഗാര്‍ഡുകള്‍ അറിയാതെ പരസ്പരം മൂളി അവര്‍ ഗാനങ്ങളിലെ വരികളെയും സംരക്ഷിച്ചുപിപയെ അപേക്ഷിച്ച് പിയാനോ സമ്പന്ന കുമാരിമാരുടെ സ്റ്റാറ്റസ് സിംബല്‍ മാത്രമാണെന്ന് വെംഗ് നിരീക്ഷിക്കുന്നുസ്കൂള്‍ കൂടാതെ അവളുടെ അഭയം സംഗീതം മാത്രമായിരുന്നുവെംഗ് തന്റെ ഫ്ലൂട്ട് വായിക്കുന്നതിനൊപ്പം പിപ പരിശീലിക്കുന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആനന്ദംഒരു ഘട്ടത്തില്‍ പിംഗ് പിപ വായിക്കുമ്പോള്‍ വെംഗ് പണം പിരിച്ചതില്‍ അവള്‍ കുപിതയാവുന്നു. “ഞാനൊരു പിപ പെണ്‍കുട്ടിയല്ല.” പക്ഷെ അന്നവര്‍ കുട്ടികളായിരുന്നുഭാവി ഭൂതകാലത്തെക്കാള്‍ പ്രധാനവുംപായുടെ മരണശേഷം അദ്ദേഹത്തിന്റെ പിപ പിംഗിന് നല്‍കുമ്പോള്‍ വെംഗ് ഓര്‍ക്കുന്നു: “ഇത് നിനക്ക് ചേരണം എന്നതായിരുന്നു പായുടെ ആഗ്രഹംകുടുംബത്തില്‍ ആരും പിപ വാദകരല്ലനീയൊഴിച്ച്."ആ വാക്യത്തിലൂടെ അവള്‍ക്ക് അത്യാഹ്ലാദം പകര്‍ന്നു കൊണ്ട് അവന്‍ സ്ഥാപിക്കുക കൂടിയായിരുന്നുഅവള്‍ അവനു 'കുടുംബംതന്നെയാണെന്ന്അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ചെന്‍ അവളുടെ സംഗീതസപര്യയെ പോഷിപ്പിക്കുന്നുആദ്യ ഇടര്‍ച്ചയില്‍ അസ്വസ്ഥനാകുന്ന പ്രൊഫസര്‍ ചെന്‍ ഓര്‍മ്മിപ്പിക്കുന്നു, "നമ്മുടെ ഉള്ളിലെ നിശ്ശബ്ദതയില്‍ നിന്നാണ് സംഗീതം പിറക്കുന്നത്‌നിന്റെ ഹൃദയത്തിനകത്തെ നിശ്ശബ്ദതയെ തേടുകസംഗീതം അപ്പോള്‍ ഒഴുകിയെത്തും. ..” അവള്‍ക്കാകട്ടെ, "അങ്കിള്‍ ചോംഗ് സൂക് മരിച്ചുവെംഗ് പൊയ്ക്കഴിഞ്ഞുഇനിയിപ്പോള്‍ നന്നായി സംഗീതം വായിച്ചില്ലെങ്കിലും അവള്‍ക്കെന്താണ് ഭയപ്പെടാനുള്ളത്?” എന്നാല്‍ പ്രൊഫചെന്‍ പ്രചോദിപ്പിക്കുന്നു: “നിന്റെ കണ്ണുകളിലെ വിശപ്പ്‌ ഞാന്‍ കണ്ടുഎനിക്കറിയാം വിശപ്പും ആഗ്രഹവുംസാംസ്കാരിക വിപ്ലവകാലത്ത് ചൈനയില്‍ ഞാനും പട്ടിണിയായിരുന്നുപിപാ ഇല്ലസംഗീതമില്ലജീവിതമില്ലക്യാമ്പിനകത്ത് പ്രേതാത്മാക്കളായുള്ള ചലനം മാത്രം.” പ്രൊഫസറുടെ പ്രേരണയിലാണ് അവള്‍ അയോവ നഗരം വിട്ടു ബെര്‍ക്ക് ലിയില്‍ അദ്ദേഹത്തിന്റെ കൂടെ കൂടുന്നത്.

 

മകനെ സംഗീതം പഠിപ്പിക്കുമ്പോള്‍ പിതാവ് ചോംഗ് സൂകിനു അത് പ്രിയതമക്കുള്ള അര്‍ച്ചന കൂടിയാണ്. “അവളെന്നും അയാളുടെ ഓര്‍മ്മകളില്‍ വെംഗിന്റെ അമ്മയായിരിക്കുംഅവളുടെ പേര് ഓര്‍ത്തെടുക്കുന്നത് അയാള്‍ക്ക് സഹിക്കാനാവില്ലഅവളുടെ സുന്ദരമായ പേര്അതയാളെ ചൈനയിലെ ക്വോംഗ്ചോവിലെ കുടുംബ ഗ്രാമത്തിലെ പ്ലം മൊട്ടുകളെ ഓര്‍മ്മിപ്പിച്ചു.” നദിക്കരയില്‍ നിന്ന് ശ്വാസകോശം പരമാവധി വികസിപ്പിച്ചു പരിശീലിക്കാന്‍ ചോംഗ് സൂക് മകനെ ഉപദേശിക്കുന്നു. “എല്ലാ പ്രഭാതത്തിലും പരിശീലിക്കുകനിന്റെ അമ്മ അവിടെയുണ്ട്അവള്‍ക്കായി പാടുകഉറക്കെപ്പാടുക അപ്പോള്‍ അവള്‍ക്കു നിന്നെ കേള്‍ക്കാംമകനേപാടുകഅപ്പോള്‍ അവള്‍ നമ്മുടെ അരികിലെത്തും.” നദിയില്‍ നിന്നാണ് തന്റെ സംഗീതത്തിന്റെ പ്രഭവമെന്നു വെംഗ് തന്നെയും ഏറ്റുപറയുന്നുണ്ട്, “ഞാന്‍ ബംബോട്ടില്‍ (bumboat) ആണ് ജനിച്ചത്‌നദീതീരത്താണ് വളര്‍ന്നത്‌എന്റെ സംഗീതം ഈ ജലരാശിയില്‍ നിന്ന് കിട്ടിയതാണ്ഇവിടെയാണ്‌ പാ എന്നെ ഡിസി (dizi) വാദനം പഠിപ്പിച്ചത്ഞങ്ങള്‍ താമസം മാറ്റിയിട്ടും അദ്ദേഹം നദി വിട്ടു പോയില്ല.” ജയില്‍ വാസ കാലത്ത് വെംഗ് അനുഭവിച്ച സംഗീതമില്ലായ്മയുടെ അസ്വസ്ഥത ഷാംഗ്ഹായ് മ്യൂസിക് അക്കാദമിയില്‍ തന്റെ ഗുരുവായിരുന്ന പ്രൊഫമാഹ് ഷിഫെയെ പോലുള്ളവര്‍ സാംസ്കാരിക വിപ്ലവകാലത്ത് അനുഭവിച്ചത് എന്താവും എന്നതിന്റെ പ്രതിഫലനം കൂടിയാണ് വെംഗിന്ജയില്‍ മോചിതനായത് ആത്മരക്ഷാ പരമായി എല്ലാ രേഖകളിലും ഒപ്പിട്ടു കൊടുത്താണ് എന്ന ആത്മനിന്ദ അയാളെ മഥിക്കുന്നുണ്ട്വെംഗ് അനുഭവിച്ചതുമായി തുലനം ചെയ്‌താല്‍ അമേരിക്കന്‍ ജീവിതത്തിലെ വിവേചനങ്ങളൊക്കെ നിസ്സാരമായിരുന്നല്ലോ എന്ന് പിംഗ് വിചാരിക്കുന്നു.

 

യോകെ ലാന്‍ പിംഗ് മുറിവുകളുടെ ഋതു ഭേദങ്ങള്‍

 

പഗോഡ സ്ട്രീറ്റിലെ ജനാലകളില്ലാത്ത ഒറ്റമുറി വീട്ടില്‍ പിംഗിന്റെ ജീവിതത്തില്‍ സ്നേഹരഹിതമെന്നു തോന്നാവുന്ന വിലക്കുകളും നിയന്ത്രണങ്ങളുമായി കരിനിഴല്‍ വീഴ്ത്തുന്നത് ആഹ്-കു ശീലമാക്കുന്നത് സ്വന്തം ദുരിതപൂര്‍ണ്ണമായ ഭൂതകാലത്തിന്റെയും അവമതി അടയാളപ്പെടുത്തുന്ന ജീവിതാവസ്ഥകളുടെയും കണ്ണാടിയില്‍ മകളെയും കാണുന്നത് കൊണ്ടാണ്സ്നേഹരഹിതമായ കൗമാരത്തില്‍ കിട്ടിയ ഒരേയൊരു തണലായിരുന്ന ഇന്ത്യാക്കാരന്‍ സുഹൃത്ത് നല്‍കിയ ഒളിക്കാനോ മറക്കാനോ കഴിയാത്ത പാപത്തിന്റെ ഫലമായിരുന്നു 'കു ആയ് റ്റ്സി' (bitter love child ) ആയ പിംഗ്അവള്‍ ഉള്‍പ്പടെ 'പിപ ക്വീന്‍ ഓഫ് ചൈനടൌണ്‍ ആയി പേരെടുക്കും മുമ്പ് കടന്നു പോന്ന വഴികളിലോ തന്റെ കഴിവിലും സൗന്ദര്യത്തിലും ലഹരിപൂണ്ട് രസിക്കുന്നവര്‍ നടത്തുന്ന പ്രശംസയിലോ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ വേണ്ടതൊന്നും ഇല്ലെന്ന് അവള്‍ക്കറിയാംആട്ടക്കാരിയുടെ പിഴച്ചുപെറ്റ മകള്‍ എന്ന് പിംഗിന്റെ മുഖത്തു തുപ്പുന്ന അയല്‍ക്കാരനെ ചോദ്യം ചെയ്യാന്‍ കാണിക്കുന്ന തന്റെടത്തെ തുടര്‍ന്നാണ്‌ യോകെ ലാന്‍ ഒരു വീര നായികയായി മാറുന്നത് തന്നെസമ്പന്നനായ ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ തന്നെയും ജീവിത പരാജയങ്ങള്‍ നിരന്തരം വേട്ടയാടിയ അനാഥത്വത്തിനെതിരെയുള്ള കുതറപ്പിടച്ചിലാണ്പ്രഭുകുലത്തില്‍ നിന്നൊരു രഹസ്യക്കാരനെ കണ്ടെത്തുമ്പോള്‍ താല്‍ക്കാലികമായി അതൊരു തണലാവുന്നുണ്ടെങ്കിലും അയാളുടെ യഥാര്‍ത്ഥ ഭാര്യ കൊലവിളി നടത്തുന്നതോടെ വീണ്ടും ജീവിതം വഴി മുട്ടുന്ന സാഹചര്യത്തിലാണ്പിംഗിന്റെ സംരക്ഷണം വീട്ടുടമയെ ഏല്‍പ്പിച്ച് യോകെ ലാന്‍ ഷാംഗ്ഹായിലേക്ക് ഭാഗ്യാന്വേഷണം നടത്തുന്നത്അതിസമ്പന്നവും കുലീനവുമായ ചാംഗ് കുടുംബത്തിലെ ഇളയവനെ ഭര്‍ത്താവായി ലഭിക്കുമ്പോള്‍ തന്റെ അരുതാത്ത ഭൂതകാലത്തെ മറച്ചുവെക്കാന്‍ നിസ്സഹായയായ ഒരു സ്ത്രീ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് തന്നെ ആഹ്-കു എന്നതിന്റെ തന്നെ തുടര്‍ച്ചയായി ആന്റി എന്ന് വിളിക്കാന്‍ മകളെ നിര്‍ബന്ധിക്കുന്നത്‌തന്റെ കുട്ടിക്കാലത്തില്‍ നിന്ന് വ്യത്യസ്തമായി സിംഗപ്പൂരില്‍ ഇപ്പോള്‍ പ്രമുഖരായ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ടാണ് ആ വാക്കുമാറ്റം പോലുംഎങ്കിലും നോവലിലെങ്ങും അങ്കിള്‍ ചാന്‍ പിംഗിനോട് എന്തെങ്കിലും വിവേചനം കാണിച്ചതായി സൂചനയില്ലമറിച്ച് യോകെ ലാന്‍ മകള്‍ക്കും ഭര്‍ത്താവിനുമിടയില്‍ അവിഹിത സാധ്യത എപ്പോഴും ഭയപ്പെടുന്നത് ഭര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന അന്തസ്സുറ്റ ജീവിത കാഴ്ചപ്പാട് തന്റെ അനുഭവലോകത്തിനു അത്ര പരിചിതമാല്ലാത്തത് കൊണ്ടാണ്പിംഗിന്റെ ഗര്‍ഭത്തെ കുറിച്ച് പോലും ആദ്യം ആ സംശയമാണ് അവള്‍ ഉന്നയിക്കുകഭര്‍ത്താവിന്റെ ഗാംഭീര്യത്തെയും തന്നോടുള്ള പരിഗണനെയെയും കുറിച്ച് മറ്റുള്ളവരോട് വാചാലയാവുമ്പോഴും ഉള്ളിന്റെയുള്ളില്‍ എപ്പോഴും ഉപേക്ഷിക്കപ്പെട്ടേക്കാം എന്ന ഭയം അവള്‍ക്കുണ്ട്കാല്‍പ്പനിക പ്രണയം ചൈനയില്‍ പരിചയപ്പെടുത്തിയത് പാശ്ചാത്യര്‍ ആണെന്ന് യോകെ ലാന്‍ നിരീക്ഷിക്കുന്നുണ്ട് . "ചൈനീസ് ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരോട് ഐ ലവ് യൂ എന്ന് പറയില്ല.” അയാള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ ഒന്നും അത്ര കാര്യമില്ലവിവാഹ മോചന ഘട്ടത്തില്‍ സ്വത്തു വിഭജനത്തിനൊരു വഴികാട്ടി എന്നേയുള്ളൂഇപ്പോള്‍ ഒരു മകന്‍ പിറന്ന നിലക്ക് അതൊന്നും പ്രശ്നമല്ല എന്ന് പറയുമ്പോഴും പുരുഷന്മാരുമായുള്ള മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവളുടെ ശുഭാപ്തി ഒരു പുറം മോടിയാണ്ഇതൊക്കെയും പിംഗിന്റെ മനസ്സിലുണ്ടാക്കുന്ന മുറിവുകളാണ് അവളുടെ വാക്കുകളില്‍ തെളിയുന്നത്, “വര്‍ഷങ്ങളോളം ആഹ്-കു എന്നെ അകലത്തില്‍ നിര്‍ത്തിപകരം ഞാനോഅവളെ കയ്യകലത്തിലുംഞങ്ങള്‍ക്കിടയില്‍ മാപ്പുകൊടുക്കാത്ത കടലുണ്ടായിരുന്നു.” ഇപ്പോള്‍ മരണത്തോടടുക്കുന്ന നാളുകളില്‍ ഫോണില്‍ മറ്റൊന്നാണ് ആഹ്-കു ആവശ്യപ്പെടുന്നത്ജോണും കിറ്റും അവരുടെ ജീവിത വഴികളില്‍ വേറിട്ട്‌ പോവുന്നു. “പിംഗ്നീ മടങ്ങിവരൂവന്നു ഇനി എന്നോടൊപ്പം കഴിയൂഒടുവില്‍ നീയാണ് എന്നോട് ഏറ്റവും അടുത്തുള്ളവള്‍ .”

 

 

എന്നാല്‍ പിംഗ് എത്തുമ്പോഴേക്കും വൈകിപ്പോവുന്നുഅങ്കിള്‍ ചാംഗിന്റെ ചിതാഭസ്മം കടലില്‍ നിമജ്ജനം ചെയ്തിരുന്നുആഹ്-കു കാത്തുനിന്നതുമില്ലആഹ്-കുവിന്റെ മരണ രാത്രിയില്‍ ഉണര്‍ന്നിരിക്കാന്‍ പിംഗ് തീരുമാനിക്കുന്നു: “മരണവിലാപ ദിനത്തില്‍ (wake) രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുക എന്ന രണ്ടായിരം കൊല്ലം ഇടവിടാതെ തുടര്‍ന്ന ചൈനീസ് പാരമ്പര്യത്തിന്റെ പ്രാധാന്യം ഞാന്‍ മറന്നിട്ടില്ലമരിച്ചയാളുടെ ശരീരത്തെ കുടുംബം സംരക്ഷിക്കണംഇനിയും അപര ലോകത്തിലേക്ക് പോയിട്ടില്ലാത്ത ആത്മാവിന്റെ തൊട്ടരികില്‍ ഉണ്ടായിരിക്കണംഅത് ചുറ്റിപ്പറ്റി നില്‍പ്പാണ്അതിന്റെ കുടുംബത്തെ കണ്ടുകൊണ്ടിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനു വഴി നഷ്ടപ്പെടാംആഹ്-കുവിന്റെ ശരീരത്തെ ശവപ്പെട്ടിയില്‍ ദുര്‍ബ്ബലയായി ഇട്ടേച്ചു പോവുക എന്നത് അചിന്ത്യമായിരുന്നു.” അവഗണിക്കപ്പെട്ടതിന്റെ വേദനയെ കുറിച്ച് പിംഗിനെ സമാധാനിപ്പിക്കാന്‍ ജോണ്‍ ശ്രമിക്കുന്നു, "ആഹ്-കുആന്റിമാഎല്ലാം പേരുകള്‍ മാത്രംഎന്ത് വിളിച്ചാലും എന്താണ് വ്യത്യാസം?” എന്നാല്‍ അതത്ര എളുപ്പം മറക്കാവുന്നതല്ല എന്ന് അവള്‍ മറുപടി പറയുന്നു, “തെറ്റാണത്ജോണ്‍ തികച്ചും തെറ്റ്പേരുകള്‍ പ്രധാനമാണ്ഒരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്റെ അമ്മയായിരിക്കാന്‍ ആഗ്രഹിച്ചിരുന്നപ്പോള്‍ അത് പ്രധാനമായിരുന്നു. .. നിനക്ക് അമ്മയും അച്ഛനും ഉണ്ട്എനിക്കോ എന്റെ അച്ഛനാര് എന്നറിയുക പോലുമില്ല...” എന്നാല്‍ അന്തിമ വിശകലനത്തില്‍ ആ നിരാസങ്ങളിലൂടെയും അകറ്റിനിര്‍ത്തലിലൂടെയും നിസ്വയായ ഒരമ്മ സ്ഥാപിച്ചെടുത്തത് തന്നെയാണ്അല്ലാത്തപക്ഷം അതിവേഗം രൂപം മാറിക്കൊണ്ടിരുന്ന അനിശ്ചിതത്വങ്ങളുടെ ഭൂമികയില്‍ വെറുമൊരു തെരുവു സന്തതിയായി അടിഞ്ഞു പോയേക്കാമായിരുന്ന അഭിശപ്തജന്മത്തില്‍ നിന്ന് വിഖ്യാതമായ യൂണിവേഴ്സിറ്റിയിലെ പ്രശസ്തയായ സംഗീതാധ്യാപികയുടെ സ്വത്വത്തിലേക്കുള്ള പിംഗിന്റെ പരകായംമായുടെ മരണത്തെ തുടര്‍ന്നുള്ള വിലാപ സന്ദര്‍ഭത്തില്‍ സംസാരിക്കുന്ന വേളയില്‍ ഒരൊറ്റ പ്രയോഗത്തിലൂടെ അര്‍ദ്ധ സഹോദരന്‍ കിറ്റ്‌ പിംഗിന്റെ സാമൂഹിക അനാഥത്വം അവസാനിപ്പിക്കുകയും ആഹ്-കുവിന്റെ കുടുംബത്തിലെ കേന്ദ്രത്തില്‍ അവളെ സ്ഥാപിക്കുകയും ചെയ്യുന്നു, 'എന്റെ മൂത്ത സഹോദരിഎന്ന അര്‍ത്ഥമുള്ള 'തായ്-കാ-ജിയെഎന്ന് അവളെ വിളിച്ചുകൊണ്ട്മായുടെ നിത്യ സഹവാസമുണ്ടായിരുന്ന ബുദ്ധിസ്റ്റ് സമൂഹമായ സോക അവരുടെ അറുനൂറോളം അംഗങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ഒരു മുന്‍ പിപാ പാട്ടുകാരി മാത്രമായിരുന്ന തങ്ങളുടെ മായേ ഒരു ബഹുമാന്യ വനിതയായി ഉയര്‍ത്തിയെന്നും അയാള്‍ അനുസ്മരിക്കുന്നു.

 

നദി കാലഭേദങ്ങളുടെ മുഖാമുഖം

 

ചരിത്രത്തിന്റെ കൊളോണിയലിസ്റ്റ് പാഠവും അതിനോടുള്ള ചെറുത്തു നില്‍പ്പും സിംഗപ്പൂര്‍ നദിയെന്ന പ്രതീകത്തിലൂടെ ആവിഷ്കരിക്കുന്ന രംഗങ്ങള്‍ നോവലിലുണ്ട്അതിലേറ്റവും പ്രധാനമായത് ക്ലാസ്സില്‍ വെംഗിന് ചരിത്രാധ്യാപകനോട് ഏറ്റുമുട്ടേണ്ടി വരുന്നതാണ്നദിയില്ലായിരുന്നെങ്കില്‍ നാടിന്റെ ചരിത്രം എന്താവുമായിരുന്നു എന്ന അധ്യാപകന്റെ ചോദ്യത്തിന് അത് കോളനിവല്‍ക്കരിക്കപ്പെടാതെ സ്വതന്ത്രമായി നിന്നേനെ എന്ന് വെംഗ് മറുപടി പറയുന്നുനദിയാണ് സര്‍ സ്റ്റാംഫോര്‍ഡ് റാഫിളിനു വഴിയൊരുക്കിയത്ബ്രിട്ടന്റെ കൊളോണിയല്‍ കപ്പലുകളെ ആനയിച്ചത്കപ്പലില്‍ വന്നവരല്ല ബോട്ട് നിര്‍മ്മണക്കാര്‍ ആശാരിമാര്‍ കൂലികള്‍ പിപാ പാട്ടുകാരികള്‍ തെരുവു പെണ്ണുങ്ങള്‍ തുടങ്ങിയവരാണ് സിംഗപ്പൂര്‍ സൃഷ്ടിച്ചത്മിറോഡ്‌റിഗസ് സ്വാഭാവിക വിലയിരുത്തലില്‍ എത്തുന്നുവെംഗ് കമ്യൂണിസ്റ്റ് ആണ്അവനെ ഒരു പോരാളിയാക്കുന്നതില്‍ നദിയുടെ അവസ്ഥാന്തരങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്സര്‍ക്കാര്‍ ഭാഷ്യത്തില്‍ നമ്മളാണ് നദിയെ ചവറുമൂടിയത്നമ്മളാണ് വൃത്തിഹീനര്‍ ശുചിത്വബോധാമില്ലാത്തവര്‍ എങ്കില്‍ എന്തുകൊണ്ടാണ് അവര്‍ നമ്മുടെ ഭക്ഷണ ശാലകളില്‍ വരുന്നത്ആരെങ്കിലും അവിടെ നിന്ന് ഭക്ഷ്യ വിഷബാധ കൊണ്ട് മരിച്ചോഅവരുടെ റിപ്പോര്‍ട്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാത്ത ആളുകളുടെ ശുചിത്വമില്ലാത്ത കച്ചവടങ്ങളെ കുറിച്ച് വലിയ വാക്കുകളില്‍ എഴുതുന്നുതന്റെ മുന്‍ കൂട്ടി തയ്യാറാക്കിയിട്ടില്ലാത്ത പ്രസംഗത്തിന്റെ ഒഴുക്കില്‍ ലയിച്ചു രഹസ്യപ്പോലീസ് തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന കാര്യം അവന്‍ ശ്രദ്ധിച്ചതേയില്ല. “സര്‍ക്കാര്‍ പറയുന്നുവെളുപ്പ്‌ കറുപ്പാണ് അല്ലെങ്കില്‍ കറുപ്പ് വെളുപ്പാണ്തര്‍ക്കിക്കാന്‍ നമ്മളാര്അവര്‍ പറയുന്നു അവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന്. ..” പിംഗ് തന്റെ അമേരിക്കന്‍ ജീവിതത്തില്‍ കാണുന്ന അയോവ നദിയുടെ അനുഭവവും ഇതോടു ചേര്‍ത്ത് വെക്കാം. "അയോവ നദി താന്‍ വിട്ടുപോന്ന നദിയെ പോലെ ആയിരുന്നില്ലചൂടുള്ള കാലാവസ്ഥ തേടി തെക്കോട്ട്‌ പോകാതെ ബാക്കിയായ ഏതാനും താറാവുകള്‍ തീരത്തിനരികെ മുനിഞ്ഞിരുന്നുഎകാന്തരും ഉപേക്ഷിക്കപ്പെട്ടവരുമായി.”

 

ഇടക്കൊന്നിടറിയും ഉടന്‍ ചുവടുറപ്പിച്ചും സ്വയം സ്ഥാപിക്കുന്ന സ്വത്വാന്വേഷണവും നേടിയും നഷ്ടപ്പെട്ടും തിരിച്ചു പിടിച്ചും കൂടിക്കലരുന്ന സ്നേഹ-ദ്വേഷാനുഭവങ്ങളും കാലഭേദങ്ങളില്‍ നിറം മങ്ങിയും ചായം പൂശിയും പ്രച്ഛന്നപ്പെടുന്ന ദേശാനുഭവവും അഴുകി നിറഞ്ഞും ഒഴുകിപ്പരന്നും ദേശ ചരിത്ര പരിണാമങ്ങളുടെ ഊടും പാവുമായിത്തീരുന്ന നദിയനുഭവവും അസ്തിത്വ പ്രതിസന്ധിയുടെ സന്ദിഗ്ധ ഘട്ടങ്ങളില്‍ അന്നമായും പ്രചോദനമായും സര്‍ഗ്ഗവ്യാപാരമായും കാലങ്ങളെ കൂട്ടിയിണക്കുന്ന സംഗീതാനുഭവവും എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലൂടെ ഹൃദ്യവും ഉള്ളുലക്കുന്നതുമായ വായനാനുഭവം പകരുന്ന നോവലാണ്‌ പ്രഥമ സിംഗപ്പൂര്‍ സാഹിത്യ പുരസ്കാരം നേടിയ സുചെന്‍ ക്രിസ്റ്റിന്‍ ലിം എഴുതിയ ഏറ്റവും പുതിയ നോവല്‍ നദിയുടെ ഗീതം' (The River's Song – 2014). ഇംഗ്ലീഷ് ഭാഷയുടെ ശ്രാവ്യ ഗുണങ്ങള്‍ (auditory traits) കൂടി നന്നായി വിളക്കിച്ചേര്‍ത്തിട്ടുള്ള ഭാഷയില്‍ എഴുതപ്പെട്ട നോവലിന്റെ ഭാഗങ്ങള്‍ നോവലിസ്റ്റ് തന്നെ വായിച്ചു കേള്‍ക്കുന്നത് ഹൃദ്യമായ ഒരനുഭവമാണ്പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അനിത നായരുടെ Atttic Books എന്ന സംരംഭം പുറത്തിറക്കിയ പുസ്തകം സുചെന്‍ ക്രിസ്റ്റിന്‍ ലിമിന്റെ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ആദ്യ കൃതിയാണ് എന്ന് പുറം ചട്ട സാക്ഷ്യപ്പെടുത്തുന്നു.

 

(Yesമലയാളം, ജൂലൈ 01, 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 188-196)

Wednesday, July 26, 2017

An Unnecessary Woman by Rabih Alameddine


പുസ്തകങ്ങള്‍ക്കൊരു സ്തുതിഗീതം





ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന, സമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹിക, അധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

സ്വയം ബഹിഷ്കൃതയുടെ ഇടം

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ല, അവര്‍ അംഗീകരിക്കില്ലെങ്കിലും, കടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവും, റിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്, അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍, തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുക. ഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന, ഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്ന, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്, എഴുത്തുകാര്‍ക്ക്, ത്രസിപ്പിച്ച, പ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, ആശയങ്ങള്‍ക്ക്, സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുക, വേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംഗ് വെ, ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍ വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്.

തനിയെ ആകുന്നതിനു മുമ്പ് കുറഞ്ഞൊരു കാലം ‘ഭര്‍ത്താക്കന്മാര്‍ സര്‍വ്വ ശക്തരായിരിക്കേണ്ട ലോകത്ത്’ ഒന്നിനും കൊള്ളാത്ത ‘ഒരു പുഴുവിനെ പോലുള്ള’ പൗരുഷവും അതെ സമയം സ്ത്രീയുടെ നേരെ പുരുഷ മേധാവിത്ത സമൂഹത്തിന്റെ മുഴുവന്‍ അവഗണനയും അടയാളപ്പെടുത്തിയ ഒരു ഭര്‍ത്താവുണ്ടായിരുന്നു ആലിയക്ക്‌. “ആഹ്, ഒരു ഭീകര സ്വത്വത്തെ പ്രതീക്ഷിച്ചയിടത്തു ഒരു പുഴുവിനെ കണ്ടെത്തുന്നതിന്റെ നൈരാശ്യം.” അസംബന്ധപൂര്‍ണ്ണമായ വൈരുദ്ധ്യത്തില്‍ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്ത ഉദ്ധാരണവുമായി ഒരു ദിവസം ബസ്സുയാത്രക്കിടെ ഹൃദയസ്തംഭനം വന്നു അയാള്‍ മരിക്കുന്നത്, മയ്യിത്തിനു ചുറ്റും അടക്കിപ്പിടിച്ച ചിരിയുയര്‍ത്തുന്നുണ്ട്. ഒരു ഘട്ടത്തിലും അവള്‍ അയാളെ സ്നേഹിച്ചിട്ടില്ല. മാക്ബത്ത് നാടകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ച് ആലിയ തന്റെ ദാമ്പത്യത്തെ വിശദീകരിക്കുക ഇങ്ങനെയാണ്: “ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് അത് വേണ്ടെന്ന വെച്ചതിനേക്കാള്‍ യോജിച്ച ഒന്നുമുണ്ടായിരുന്നില്ല.” രണ്ടാം വയസ്സില്‍ മരിച്ചു പോയ പിതാവോ, ഒട്ടും വൈകാതെ നടത്തിയ രണ്ടാം വിവാഹത്തിലെ മക്കളെ മാത്രം സ്നേഹിച്ച തൊണ്ണൂറു കടന്നും ജീവിച്ചിരിക്കുന്ന സന്നി ബാധിച്ച ഉമ്മയോ അവള്‍ക്ക് തുണയായിട്ടില്ല. ഉമ്മയുടെ അവഗണന അതിന്റെ പരമാവധിയായി, ക്രൂരമായിത്തന്നെ ആലിയ തിരിച്ചു കൊടുക്കുന്നുമുണ്ട്‌. ഉമ്മയുടെ സംരക്ഷണം ആലിയ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ഫ്ലാറ്റില്‍ എത്തുന്ന അര്‍ദ്ധ സഹോദരനെയും ഭാര്യയേയും ‘മൂന്നു ദുര്‍മന്ത്രവാദിനകള്‍ ചേര്‍ന്ന് തിരിച്ചയക്കുന്ന രംഗം ഒരു ഭ്രമക്കാഴ്ചയില്‍ എന്നോണമാണ് ആലിയ കാണുക, “ഒരു അന്റൊനിയോനി സിനിമ സബ്‌ ടൈറ്റില്‍ ഇല്ലാതെ കാണും പോലെ” താനെല്ലാം നോക്കി നിന്നു എന്നാണു ആലിയ അത് വിവരിക്കുക. അര്‍ദ്ധ സഹോദരങ്ങള്‍ക്കാകട്ടെ ആലിയയുടെ അപാര്‍ട്ട്മെന്റില്‍ ആണ് കണ്ണ്. താന്‍ ജനിച്ച മുപ്പതുകളില്‍ നാട് പതിനാലാം നൂറ്റാണ്ടില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആലിയ ഓര്‍ക്കുന്നു. പതിനെട്ടാം വയസ്സിലാണ് പിതാവ് വിവാഹിതനായത്. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ ഉമ്മാക്ക് പതിനെട്ടായിരുന്നു പ്രായം. “പതിനാറാം വയസ്സില്‍ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു, എനിക്കുണ്ടായിരുന്ന ഒരേയൊരു സ്വന്ത ഇടമായ സ്കൂളില്‍ നിന്ന് ഒട്ടും പാകമാകാതെ പറിച്ചെടുക്കപ്പെട്ടവള്‍, എന്നിട്ട് വീട്ടു പടിക്കലെത്തിയ ഒട്ടും ചേരാത്ത ആദ്യത്തെ ആലോചനക്കാരന്, രൂപത്തിലും ആത്മാവിലും കുറിയ ഒരുത്തന് ദാനം ചെയ്യപ്പെട്ടവള്‍.” 1982-ലെ ഇസ്രായേലിന്റെ ബൈറൂത്ത് ഉപരോധ കാലത്ത് കഴിവുള്ളവരെല്ലാം നഗരം വിട്ടു പോയപ്പോഴും ആലിയ അത് ചിന്തിച്ചതേയില്ല. പലസ്തീനിയന്‍ ഗറില്ലകളും ഭവന ഭേദന സന്ദര്‍ഭങ്ങളില്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് ആലിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1977-ല്‍ യുദ്ധാരംഭത്തിലൊരിക്കല്‍ മനപ്പൂര്‍വ്വം ക്ലോസെറ്റ് ഉപയോഗിക്കാതെ തറയില്‍ വിസര്‍ജ്ജിച്ചു വെച്ചവരെ കുറിച്ച് അവര്‍ പറയുന്നുണ്ട്: “ആണുങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുക അസാധാരണമായിരുന്നില്ല.” ഇസ്രയേലികളും പലസ്തീനികളും ലബനാന്‍കാരും ഇറാന്‍, സിറിയ, ക്രിസ്ത്യന്‍, ജൂത, മുസ്ലിം ഭദമെന്യേ എല്ലാവരും അത് ചെയ്തുവന്നു. “പുരുഷനെ സംബന്ധിച്ച് ഈ പ്രേരണ, സൃഷ്ടിസമയത്തു അവന്റെ കോശങ്ങളില്‍ നിക്ഷേപിച്ചത്, മൃഗീയമായ രീതിയില്‍ യുദ്ധ ഘട്ടങ്ങളില്‍ വിമോചിതമാകും.” ഈ സംഭവത്തെ തുടര്‍ന്നാണ്‌ അവള്‍ ഒരു കലാഷ്നിക്കൊവ് സ്വന്തമാക്കുന്നത്.

ഏകദൈവം എന്ന നാസി

ഇന്ന്, മൂന്ന് ദുര്‍മ്മന്ത്രവാദിനികള്‍ (three witches) എന്ന് ആലിയ ആദ്യമൊക്കെ അവരെ അകറ്റി നിര്‍ത്താനുള്ള വ്യഗ്രതയിലും ഒടുവില്‍ സ്നേഹപൂര്‍വ്വവും വിശേഷിപ്പിക്കുന്ന മൂന്നു അയല്‍ക്കാരികള്‍ മാത്രമാണ് അവരുടെ അപൂര്‍വ്വ മാനുഷിക വിനിമയം. ജുമാന, ഫാദിയ, മേരി തെരേസ. എങ്കിലും അവരെ അകലെ നിന്ന് കേള്‍ക്കാനാണ്‌ ആലിയക്ക്‌ താല്‍പര്യം. “ഞാന്‍ തനിച്ചാണ്. അത് ഞാന്‍ നടത്തിയ തെരഞ്ഞെടുപ്പാണ്, എന്നിരിക്കിലും അത് മറ്റൊരു സാധ്യതയും ലഭ്യമല്ലാത്ത നിലക്ക് നടത്തിയ തെരഞ്ഞെടുപ്പും ആണ്. ബൈറൂത്ത് നഗരം ആ നാളുകളില്‍ വിവാഹമോചിതയും കുട്ടികള്‍ ഇല്ലാത്തവളുമായ സ്ത്രീകളെ താല്‍പ്പര്യപ്പെട്ടിരുന്നില്ല.” എല്ലാത്തിനും പുറമേ, ആലിയ മതരഹിതയും ദൈവരഹിതയുമാണ് എന്നതും വലിയ വ്യത്യാസമാണ്. അത്തരം കാര്യങ്ങളില്‍ പ്രകൊപനപരമാം വിധം വിഗ്രഹ ഭജ്ഞകസ്വഭാവമുള്ളതാണ് ആലിയുടെ നിരീക്ഷണങ്ങള്‍. എനിക്ക് ദൈവത്തിനു വേണ്ടി മാറ്റിവെക്കാന്‍ തീരെ സമയമുണ്ടായിരുന്നില്ലഅയാള്‍ക്ക്‌ എനിക്ക് വേണ്ടിയും. ഞാന്‍ മുതിര്‍ന്നപ്പോള്‍, എനിക്കങ്ങിനെ ഒന്നിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇമ്മാനുവേല്‍ ലെസിനാസ് പറഞ്ഞു ദൈവം 1941-ല്‍ സ്ഥലം വിട്ടെന്ന്. എന്റെ ദൈവം 1975-ല്‍ സ്ഥലം വിട്ടു. 1978-ലും 1982-ലും 1990-ലും. ലബനാനില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?  “ബരോക്കും റോക്കോയും തമ്മിലുള്ള വ്യത്യാസം എനിക്ക് വിവരിക്കാനായേക്കുംസൗത്ത് അമേരിക്കന്‍ മാജിക്കല്‍ റിയലിസവും അതിന്റെ സൗത്ത് ഏഷ്യന്‍, സബ്‌ സഹാറന്‍ വക ഭേദങ്ങളും തമ്മില്‍കാമുവിന്‍റെ നിഹിലിസവുംസാര്‍ത്രിന്റെ അസ്തിത്വ വാദവും തമ്മില്‍മോഡേണിസവും അതിന്റെ പോസ്റ്റ്‌ മോഡേണ്‍ രൂപവും തമ്മില്‍. എന്നാല്‍ നാസരൈറ്റുകളും ബാത്തിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് എന്നോട് ചോദിക്കരുത്.”  ശത്രുതാ സങ്കല്‍പ്പങ്ങളുടെ അസംബന്ധത്തെ കുറിച്ച് ആലിയ നിരീക്ഷിക്കുന്നുമിക്ക ശത്രുതകളുടെയും ഹൃദയത്തില്‍ പൊരുത്തപ്പെടാനാവാത്ത സാമ്യങ്ങളാണ്. നൂറു വര്‍ഷ യുദ്ധങ്ങള്‍ ഉണ്ടായത് യേശു ദൈവരൂപിയായ മനുഷ്യനാണോ അതോ മനുഷ്യ രൂപിയായ ദൈവമാണോ എന്ന ചോദ്യത്തിലാണ്. വിശ്വാസം മാരകമാണ്.” ഇസ്രയേല്‍ ഇന്ന് വേട്ടക്കാരനായത്തിന്റെ പിന്നിലെ ദൈവ സാന്നിധ്യം ഇങ്ങനെയാണ് അവര്‍ വിവരിക്കുക: ഇസ്രായേലിന്റെ ദൈവത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂപക്ഷെ സ്ഥിരത ഒരിക്കലും അവന്റെ ശക്തഗുണമല്ല. അവനൊരിക്കലും മനുഷ്യ കുലത്തോട് നേതി കാണിച്ചിട്ടില്ല. ഏകദൈവം ഒരു നാസിയാണ്.

ആലിയയെ സംബന്ധിച്ച് ദൈവ നിഷേധവും കുടുംബ നിഷേധവും മത നിഷേധവും, ഒരു വേള, മനുഷ്യ സമ്പര്‍ക്ക നിഷേധവും സൃഷ്ടിക്കുന്ന ശൂന്യത നിറക്കുന്നത് അവളുടെ സന്തത സഹചാരികളായജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എഴുത്തുകാരാണ്. പതിനാലാം വയസ്സില്‍ ആദ്യ  വിവര്‍ത്തനം തുടങ്ങിയ ആലിയ ക്ലാസ്സിക് അറബ് ഭാഷയോട് പ്രണയത്തിലായതാണ് അതൊരു ആസക്തിയായി വളരാന്‍ ഇടയാക്കുന്നത്. ഖുറാനിലെ കുട്ടിത്തം കലര്‍ന്ന ഉള്ളടക്കത്തെക്കുറിച്ച് മതിപ്പില്ലെങ്കിലും അതിന്റെ ശൈലിയെ തനിക്കു മാനിക്കാതെ വയ്യെന്ന് ആലിയ പറയുന്നുണ്ട്. ആരാധനയില്‍ താല്പര്യമില്ലെങ്കിലും മുഅല്ലഖാത് എന്ന ഏഴു മനോഹര കാവ്യങ്ങള്‍ തൂക്കിയിട്ട ഇസ്ലാമിക പൂര്‍വ്വ കഅബയുടെ ആശയം അവര്‍ക്കിഷ്ടമാണ്. ഒന്നിനും ഒരു നിശ്ചിതത്വവുമില്ലാത്ത നാട്ടിലിരുന്നു ജീവിതത്തിന്റെ ഏതെങ്കിലും ഒരു ക്രമ ബദ്ധത സങ്കല്‍പ്പിക്കുന്നത് പോലും അസംബന്ധമാണെന്ന തിരിച്ചറിവിനുള്ള മറുമരുന്നാണ് പുസ്തകങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്. “എന്റെ പുസ്തകങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു നിങ്ങള്‍ ഒരു സ്വിച്ചിടുമ്പോള്‍ ബള്‍ബ് കത്തുമെന്നും വെളിച്ചം നിലനില്‍ക്കും എന്നും ഉറപ്പുള്ള വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നാട്ടില്‍ കഴിയുക എന്നാല്‍ എന്താണെന്ന്.” എന്നാല്‍ ആ വിശ്വസനീയത നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള അവസരം തരണം എന്നില്ലെന്നും അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള നാട്ടിലുള്ളവര്‍ അരക്ഷിതത്വം അനുഭവിക്കുന്നത് എന്നും ആലിയ കണ്ടെത്തുന്നുമുണ്ട്.

വിവര്‍ത്തനം, വ്യക്തിനിഷ്ടത

വിവര്‍ത്തനത്തെ കുറിച്ചുള്ള ആലിയുടെ നിലപാടുകളും എത്രമാത്രം ആശ്രയിക്കാവുന്നതാണ് എന്നതും പ്രസക്തമാണ്. “എന്റെ വിവര്‍ത്തനം ഒരു വാഗ് നര്‍ ഓപ്പറയാണ്. ആഖ്യാനം തുടങ്ങുന്നു, സംഘര്‍ഷങ്ങള്‍ മുറുകുന്നു, ആരോഹണാവരോഹണങ്ങള്‍, കമ്പികള്‍, ഹോണുകള്‍, കൂടുതല്‍ സംഘര്‍ഷം, എന്നിട്ടതാ പെട്ടെന്നൊരു ശുദ്ധ ആനന്ദത്തിന്റെ നിമിഷം. ഗബ്രിയേല്‍ തന്റെ സുവര്‍ണ്ണ ട്രംപെറ്റ് മുഴക്കുന്നു, അമൃതിന്റെ സുഗന്ധം അന്തരീക്ഷത്തെ ഉദാത്തമായി നിറക്കുന്നു, ദൈവങ്ങള്‍ ഒളിമ്പസ് പര്‍വ്വതത്തില്‍ നിന്ന് നൃത്തം ചെയ്യാന്‍ ഇറങ്ങിവരുന്നു – അങ്ങേയറ്റം സ്വര്‍ഗ്ഗീയം ഈ ഉന്മാദത്തിന്റെ കൊടുമുടി.” ഈ വാക്കുകളിലെ അതിവൈകാരികതയും അമൂര്‍ത്തതയും ആ വിവര്‍ത്തനങ്ങളുടെ ആധികാരികതയെ തീര്‍ച്ചയായും അപകടപ്പെടുത്തുന്നുണ്ട്. വിവര്‍ത്തനമെന്നത് ആനന്ദം മാത്രം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനമല്ല, ഒട്ടേറെ തടസ്സങ്ങളെയും അവയെ കൃതിയുടെ മൂലം ആവശ്യപ്പെടുന്ന അവധാനതയോടെയും നൈപുണ്യത്തോടെയും മറികടക്കുന്നതിന്റെ സംതൃപ്തിയുടെയും കൂടി കാര്യമാണ്. ഒന്നിന് പിറകെ ഒന്നായി ആനന്ദം എന്നത് സാഹിത്യത്തോടുള്ള ആലിയയുടെ സമീപനത്തിന്റെ തന്നെ പ്രകൃതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് റോബിന്‍ ക്രെസ് വെല്‍ നിരീക്ഷിക്കുന്നു,(nybooks.com). ഒരനാവശ്യ സ്ത്രീ, ആലിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ നിറഞ്ഞ ഒരു സാധാരണ പുസ്തകം മാത്രമാണ് എന്ന് അദ്ദേഹം കരുതുന്നു. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ഒരു സാഹിത്യ സ്മരണ ഉയര്‍ത്തുന്നു: ഇഷ്ടമില്ലാത്ത ഒരയല്‍ വാസി വരുമ്പോള്‍ അവര്‍ സാര്‍ത്രിനെ ഓര്‍ക്കുന്നു, “നരകം അപര ജനതയാണ്,”; അത് ഫെര്‍ണാണ്ടോ വലേയോയുടെ നോവലിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു, “നരകത്തിന്റെ പീഠനം ശബ്ദമാണ്.” ഏകാന്തത കാമുവിനെ ഓര്‍മ്മിപ്പിക്കുന്നു, “ദിനങ്ങളുടെ ഭാരം ദുസ്സഹമാണ്”, ബൈറൂത്തിലെ ചവറുശുദ്ധീകരണക്കാര്‍ ഒട്ടേറെ സിസിഫസുമാര്‍ ആണെന്ന് അവള്‍ക്ക് തോന്നുന്നു. ഒരു നല്ല പുസ്തകം ആദ്യം വായിക്കുമ്പോള്‍ റംസാന്‍ വ്രതം മുറിക്കാന്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസിന്റെ ആദ്യ സിപ്പ് പോലെ അവള്‍ക്കനുഭവപ്പെടുന്നു. ക്ലോഡിയോ മറെയ്സിന്റെ മനോഹര വാചകം നാവില്‍ വെള്ളമൂറിക്കുന്നു. മാര്‍ഗരിത്തെ യൂര്‍സിനാറുടെ കവാഫി പരിഭാഷ ഷാമ്പെയ്ന്‍ പോലെ അനുഭവപ്പെടുമ്പോള്‍ ആലിയക്ക്‌ വേണ്ടത്ര മതിപ്പില്ലാത്ത കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റിന്റെ ഡോസ്റ്റൊയെവ്സ്കി പരിഭാഷ പാല്‍ചായ പോലെയാണ്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് വിക്റ്റോറിയന്‍ ഇംഗ്ലീഷിന്റെ പ്രൌഡമായ ഏകാതാനതയിലേക്ക് ഡോസ്റ്റൊയെവ്സ്കിയെയും ടോള്‍സ്റ്റോയിയേയും എല്ലാം നിരപ്പാക്കിക്കളഞ്ഞു എന്നാണു അവരുടെ നിരീക്ഷണം. എന്നാല്‍, ആലിയുടെ നിരന്തര സാഹിത്യ പരിചരണത്തിന്റെ ലക്‌ഷ്യം ഹൃദയ ഭേദകമാം വണ്ണം ഗൌരവതരമാകുന്നത് അവരുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.  ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കലയുടെ ലോകത്തേക്ക്, സാഹിത്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു താനെന്നു ആലിയ ഏറ്റുപറയുന്നു. മുകളില്‍ എന്നോ ഉന്നതമായ ഇടത്തില്‍ എന്നോ ആണ് തന്റെ പേരിന്റെ അര്‍ഥം എന്ന് അവള്‍ ഓര്‍മ്മിപ്പിക്കുന്നു. “മറ്റു അറബ് പെണ്‍കുട്ടികള്‍ ആ വിവാഹം ചെയ്യാന്‍ അക്ഷമയായിരിക്കല്‍ ജീനിന് വേണ്ടി ദൈവത്തിനു മുന്നില്‍ ക്യൂ നിന്നപ്പോള്‍ ഞാന്‍ മറ്റെവിടെയോ, മിക്കവാറും ഒരു പുസ്തകത്തില്‍ മുഴുകി നില്‍പ്പായിരുന്നിരിക്കണം.” ഇപ്പോള്‍ ബൈറൂത്ത് അതിന്റെ ശൈഥില്യങ്ങളുമായി മുന്നിലുണ്ട്എന്നാല്‍ ആലിയ സ്വയം ഒരു സുരക്ഷിത ഔന്നത്യത്തില്‍ നിന്ന് മറ്റൊരു ജീവിതം തുടരുന്നു. പുസ്തകങ്ങളും ആശയങ്ങളും ഉരുവപ്പെടുത്തുന്ന ഒന്ന്. കുടുംബം എന്നത് സാമൂഹിക ജീവിതത്തിന്റെ അച്ചുതണ്ടായ നാട്ടില്‍ കുട്ടികളില്ലാത്ത വിധവയായി കഴിയുന്ന ആലിയയുടെ അന്യവല്‍ക്കരണവും സ്വയം ബഹിഷ്കരണവും എഴുതപ്പെട്ട വാക്കുകളോടുള്ള അന്ധമായ കാമനയായാണ്‌ അവളില്‍ രൂപാന്തരപ്പെടുന്നത്. ഒരേകാന്ത ആവേശമായി വിവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവള്‍ക്കറിയാം, ഒരു സാംസ്കാരിക മരുഭൂമിയിലാണ് താന്‍ ഇത് ചെയ്യുന്നതെന്ന്.  “അറബ് ലോകത്തെ സാഹിത്യംഅവിടെയുള്ളതും അതിനെ കുറിച്ചുള്ളതുംആര്‍ക്കും വേണ്ടാത്തതാണ്. വിവര്‍ത്തനം ചെയ്ത സാഹിത്യമോവിവര്‍ത്തനത്തിന്റെ വിവര്‍ത്തനംഎന്തിന് പൊല്ലാപ്പ്?”

ബൈറൂത്ത് എന്ന മോഹിനി

ആലിയുടെ ജീവിതത്തില്‍ ഇടപഴകുന്ന ചില കഥാപാത്രങ്ങളെങ്കിലും നോവലില്‍ പ്രധാനമാണെങ്കിലും ഏറ്റവും പ്രധാന കഥാപാത്രം ബൈറൂത്ത് നഗരം തന്നെയാണ്. എല്ലാ മാഹാമാരികളിലും ഇടര്‍ച്ചയിലും പതനങ്ങളിലും വീണും തകര്‍ന്നും ഉയിര്‍ത്തും സ്വയം പുതുക്കിയും അത് നിലക്കൊള്ളുന്നു. നഗരങ്ങളിലെ എലിസബത്ത്‌ ടൈലര്‍. ബുദ്ധിഭ്രമമുള്ളവള്‍, സുന്ദരിവഴുവഴുപ്പുള്ളവള്‍, ശിഥിലമായിക്കൊണ്ടിരിക്കുന്നത്, വയസ്സാവുന്നു, എന്നാലും എക്കാലവും നടകീയതയുള്ളത്. എത്ര ചേര്‍ച്ചയില്ലാത്തവനെങ്കിലും തന്റെ ജീവിതം കൂടുതല്‍ സൌകര്യപ്രദമാക്കാം എന്ന് വാക്ക് കൊടുക്കുന്ന, ഭ്രമിച്ചു വശായ ഏതൊരു പ്രേമാര്‍ഥിയേയും അവള്‍ വിവാഹം ചെയ്യുകയും ചെയ്യും.” നഗരം നേരിടുന്ന ഹിംസാത്മകതയുടെ ചാക്രികതയില്‍ എപ്പോഴും ഒരു വശത്തുള്ള ഇസ്രയേലിനോടുള്ള ഒട്ടും മറച്ചു വെക്കാത്ത വെറുപ്പ് പോലെത്തന്നെ ഇതും അനുഭവപ്പെടുമെങ്കിലും വെസ്റ്റ് ബൈറൂത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് എന്ന കാന്‍സര്‍ എല്ലായിടവും വ്യാപിക്കുന്നതിനു മുമ്പത്തെ നാളുകള്‍ ആലിയുടെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ട്. പ്രണയികളുടെപുസ്തകങ്ങളുടെ ഓര്‍മ്മകളോടൊപ്പംകുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലും അവളെ തന്റെ ഉള്ളിലേക്ക് തന്നെ പലായനം ചെയ്യിക്കുന്നു. “മിഡില്‍ ഈസ്റ്റുമായി തുലനം ചെയ്യുമ്പോള്‍, വില്ല്യം ബരോസിന്റെ ലോകമോ, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ മക്കൊണ്ടോയോ പോലും കൂടുതല്‍ പ്രവചനീയമാണ്. ഡിക്കന്‍സിന്റെ ലണ്ടന്‍കാര്‍ ലബനാന്‍കാരെക്കാള്‍ വിശ്വസനീയരാണ്.” ഇവിടെയാണ്‌ ‘ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒരു എ. കെ. 47 തോക്കുമായി’ പതിനാറാം വയസ്സില്‍ ആര്‍ക്കും വേണ്ടാത്ത ഒരു വിവാഹത്തിന്റെ ഇരയായി, വൈകാതെ വിധവയായതിനു ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം ആലിയ കഴിഞ്ഞത്. 1986-ലെ ശീതകാലത്ത് ബൈറൂത്ത് ഏറ്റവും തീക്ഷ്ണമായ ഗോത്ര യുദ്ധങ്ങളില്‍ മുഴുകിയ ഘട്ടത്തില്‍ പതിനേഴു ദിവസം പുറത്തിറങ്ങാനാവാതെ ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ അനുഭവത്തെ കുറിച്ച്പോലും അവര്‍ ഓര്‍ക്കുന്നുണ്ട്.

നോവലിലെ മുഴച്ചു നില്‍ക്കുന്ന ചില വസ്തുതാപരമായ പ്രവൈരുധ്യങ്ങള്‍ ദേശത്തെ അടയാളപ്പെടുത്തുന്ന നോവലിസ്റ്റിന്റെ രീതിയെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ബൈറൂത്ത് സത്യത്തില്‍ നോവലില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു സാംസ്കാരിക മരുഭൂമിയായിരുന്നിട്ടില്ല ഒരിക്കലും. മിഡില്‍ ഈസ്റ്റിന്റെ പബ്ലിഷിംഗ് ഹബ് ആണത്. ലബനോന്‍ പുസ്തകങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്ന ദേശമല്ല, പരിഭാഷകളില്‍ തല്‍പ്പരരും ആണ്. ആലിയുടെ യൗവ്വന കാലമായിരിക്കാവുന്ന അമ്പതുകളും അറുപതുകളും അറബി ഭാഷയിലെ ഏറ്റവും മികച്ച സാഹിത്യ മാസികകളുടെ ഇടമായിരുന്നു ബൈറുത്ത്. യൂറോപ്യന്‍- ഇംഗ്ലീഷ് എഴുത്തുകാരെ ധാരാളമായി വിവര്‍ത്തനം ചെയ്തു വന്ന ‘ഷിയിര്‍’ പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ വിറ്റ്മാന്‍, പൗണ്ട്, എലിയറ്റ്, പോള്‍ വലേറി, ഒക്റ്റെവിയോ പാസ്, റില്‍കെ, അഡോണിസ്, നസിം ഹിക്മെത്, പോള്‍ എലുവാര്‍ദ്, നെരൂദ തുടങ്ങിയവരൊക്കെ ഏറെ വായിക്കപ്പെട്ടിരുന്ന നഗരത്തില്‍ ലാംപെഡൂസയുടെ ദി ലെപ്പാര്‍ഡ്, ആലിയ അവകാശപ്പെടും പോലെ മറ്റാരും കണ്ടിട്ടില്ലാത്ത ഒന്നാവാന്‍ ഇടയില്ല. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, അതായത് 1959-ല്‍ പരിഭാഷകള്‍ ആരംഭിച്ച ആലിയ അതേ കാലത്ത് അവരുടെ സ്വന്തം ദക്ഷിണ ബൈറൂത്തിലുള്ള ഹംറാ ആസ്ഥാനമാക്കി വളര്‍ന്നു വന്ന പരിഭാഷകളോടുള്ള ആര്‍ത്തിയെ കുറിച്ച് അജ്ഞയായിരുന്നു എന്നത് വസ്തുതാപരമായി ദഹിക്കുന്നതല്ല. മറിച്ച് സ്വയമൊരു എകാന്തത്തടവുകാരിയായി മാറിയ ആലിയ ബോധപൂര്‍വ്വം അല്ലാതെയും നാടിന്റെ സാംസ്കാരികത്തുടിപ്പ് പിന്‍പറ്റുകയായിരുന്നു എന്ന് വരാം. നോവലിസ്റ്റിന്റെ അടിസ്ഥാന ധാരണകളില്‍ ഒന്നായ പ്രവാസ മനസ്ഥിതിയുമായി ഇതിനെ ചേര്‍ത്തു കാണുന്നത് പ്രസക്തമായിരിക്കും. റാബിഹ് അലാമെദ്ദീനിന്റെ മുന്‍ നോവലുകളില്‍ പ്രവാസാനുഭവം കേന്ദ്ര പ്രമേയമാണ്. നാട് വിടുന്നതിലൂടെ സ്വയം നിര്‍മ്മിക്കുന്നതിനു ലഭിക്കുന്ന അവസരമെന്ന പ്രമേയം, ഭാഷയും സ്വത്വവും എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം, ആവിഷ്കാരത്തില്‍ അറബ്- യൂറോപ്യന്‍ മാതൃകകള്‍ സമന്വയിപ്പിക്കുന്ന രീതി എന്നിവയൊക്കെ അദ്ദേഹത്തെ ലെവന്റൈന്‍ (levntine-  ‘കിഴക്കന്‍ മെഡിറ്ററെനിയന്‍’) ‘മഹ്ജര്‍’ (പ്രവാസ സ്ഥലം) സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ആരംഭിച്ച ഈ സമ്പ്രദായം റാവി ഹാഗെയെയും വാജ്ദി മൌവ്വാദിനെയും പോലുള്ള സമകാലിക എഴുത്തുകാരില്‍ വരെ തുടരുന്നുണ്ട്. ജിബ്രാനാണ് ഈ പാരമ്പര്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍. തന്നെ ഈ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ര തല്പ്പരനല്ല ജിബ്രാനെത്തന്നെയും ‘ചരിത്രത്തിലെ ഏറ്റവും അമിതമായി പൊലിപ്പിക്കപ്പെട്ട എഴുത്തുകാരന്‍’ ആയിക്കാണുന്ന അലാമെദ്ദീന്‍. ‘നിങ്ങള്‍ക്ക് വീട്ടിലേക്കു തിരിച്ചു പോവാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്കതിനെ തീര്‍ത്തും പിറകിലുപേക്ഷിക്കാനുമാവില്ല’ എന്ന് അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. നോവലിസ്റ്റിന്റെ ഇതര നോവലുകളിലെ കഥാപാത്രങ്ങളെ പോലെ ബൈറൂത്ത് ഉപേക്ഷിച്ചു പോവുന്നില്ലെങ്കിലും ആലിയ മനസ്സുകൊണ്ട് അതില്‍ നിന്ന് തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ആഭ്യന്തര യുദ്ധത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ട നഗരത്തെ കുറിച്ച് ബൈറൂത്തികള്‍ക്കിടയില്‍ പൊതുവായുണ്ടായിരുന്ന ‘മറ്റൊന്ന്’ എന്ന വികാരത്തിന്റെ ഫലമെന്നതിലേറെ ആലിയുടെ കാര്യത്തില്‍ അതി തീവ്രമായ പ്രാദേശിക ചിന്തയുള്ള ലബനോനിനെ കുറിച്ചുള്ള മടുപ്പുമായും ബന്ധപ്പെട്ടതാണ്. “സാഹിത്യം എന്റെ മണല്‍ കൂടാണ്. ഞാനതില്‍ കളിക്കുന്നു, എന്റെ കോട്ടകളും കൊട്ടാരങ്ങളും പണിയുന്നു, ഗംഭീര മുഹൂര്‍ത്തങ്ങള്‍ ചിലവിടുന്നു. ആ പെട്ടിക്കു പുറത്തുള്ള ലോകമാണ് എനിക്ക് പ്രശ്നമുണ്ടാക്കുന്നത്.”

 

അഹ്മദ്, ഹന്നാ – രണ്ടു സ്വാധീനങ്ങള്‍

ആലിയുടെ ആഖ്യാനത്തില്‍ കടന്നു വരുന്ന വേറെ പ്രധാന ഉപകഥകളില്‍ ഏറ്റവും പ്രധാനം തന്റെ ബുക്ക് സ്റ്റോറില്‍ സഹായിയായി എത്തുന്ന അഹ്മദ് എന്ന യുവാവിന്റെതും ഹന്നാ എന്ന ജ്യേഷ്ഠ സുഹൃത്തിന്റെതുമാണ്. അഹ്മദ്ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട 1971 – 72 കാലത്ത് സാഹിത്യ താല്‍പര്യം ഉപേക്ഷിച്ച് ഇസ്രയേല്‍ - പി. എല്‍. ഓ. ഏറ്റുമുട്ടല്‍ ഘട്ടത്തില്‍ ഗറില്ലകളോടൊപ്പം ചേരുകയും ഒരു പീഠകന്‍ ആയിത്തീരുകയും ചെയ്യുന്നു. നഗരം അരാചകത്വത്തിലേക്ക് മുങ്ങിത്താഴുന്ന ഘട്ടത്തില്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടക്കുമ്പോള്‍ സ്വയം സംരക്ഷണത്തിനായി ആലിയ ഒരു തോക്ക് ആവശ്യപ്പെടുക ആഹ്മദിനോടാണ്. അയാളെ അപ്പാര്‍ട്ട്മെന്റിലെത്തി സന്ദര്‍ശിക്കുമ്പോള്‍ പുസ്തകശാലയില്‍ സഹായിയായി നിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഏറെ മാറ്റമുണ്ട് അയാള്‍ക്ക്. അയാള്‍ ഇപ്പോള്‍ ഇസ്തിരി വടിവിലാണ്ആലിയയാവട്ടെ. മുഷിഞ്ഞു നാറിയും. നല്ലൊരു ഷവര്‍, പിന്നീട് ഇത്തിരി സെക്സ്. അതേ അയാള്‍ പകരം ആവശ്യപ്പെടുന്നുള്ളൂ. 

ഹന്നയാകട്ടെഅയഥാര്‍ത്ഥമായ ഒരു പ്രണയത്തിനു പിറകെ പോയി കടുത്ത മോഹ ഭംഗത്തിന്റെയും ഞരമ്പു മുറുക്കത്തിന്റെ അപകട വഴിയില്‍  സ്വയമൊടുങ്ങുന്നു. നോവലിലെ ഏറ്റവും പ്രധാനമായ ഒരു സാന്നിധ്യവും ഹന്നയുടെതാണ്. ആലിയയെക്കാള്‍ പതിനഞ്ചു വയസ്സുള്ള ഹന്നാ പതിവായി എഴുതുമായിരുന്ന ഡയറി ആ ജീവിതത്തെ തുറന്നു വെക്കുന്നുണ്ട്. അമിത ഭക്ഷണ താല്‍പര്യം കാരണം വിശപ്പ്‌ എന്ന കാര്യമാണ്, അഞ്ച് സഹോദര്ന്മാര്‍ക്കുള്ള ഏക സഹോദരിയായി സൌഭാഗ്യങ്ങളില്‍ പിറന്ന ഹന്നയുടെ ആദ്യസ്മൃതി. നൂറിലേറെ ജേണലുകളിലായി അവള്‍ കുറിച്ച് വെച്ച ആത്മ പരകായങ്ങള്‍ വൈരുധ്യങ്ങളും ഫാന്റസികളും അടയാളപ്പെടുത്തുന്ന വ്യക്തിത്വം വ്യക്തമാക്കി. പിതാവിന്റെ പലചരക്ക് കടയിലെ സമര്‍ത്ഥയായ സഹായിയായി, ഹോസ്പിറ്റലില്‍ വളണ്ടിയര്‍ ആയി തുടര്‍ന്ന ഹന്നാ, ആലിയയുടെ ഭര്‍തൃ കുടുംബാംഗമായിരുന്ന ലെഫ്റ്റ്നന്റുമായി ഒരു ടാക്സി യാത്രക്കിടയിലുണ്ടാവുന്ന പാരസ്പര്യത്തിലാണ് വലിയൊരു സ്വപ്നത്തില്‍ പെട്ട് പോവുക. എന്നാല്‍, ഒരിക്കലും അയാളത് അംഗീകരിച്ചിട്ടില്ല എന്നത് അവള്‍ക്ക് മനസ്സിലുറപ്പിക്കാനാവുന്നില്ല. ആലിയുടെ ഉമ്മ ആദ്യ ഘട്ടത്തില്‍, അമ്പതുകളുടെ മധ്യത്തില്‍ ഒരു നാള്‍ അവളെയും കൊണ്ട് വീട് സന്ദര്‍ശിച്ചപ്പോള്‍, ആവലാതി പറഞ്ഞതാണ്. അവളുടെ ചെമ്പന്‍ മുടി, അവളുടെ പൂര്‍വ്വികര്‍ കുരിശു യുദ്ധക്കാരോടൊപ്പം ഉറങ്ങിയതിന്റെ ബാക്കിപത്രമാണ്, അതുകൊണ്ട് അവളെയും കൂട്ടി വീട്ടില്‍ വരരുത്. അപ്പറഞ്ഞതിലെ അസംബന്ധം പോളിച്ചടുക്കിയാലോ എന്ന് ഒരു നിമിഷം ആലിയ ചിന്തിക്കുന്നുണ്ട്. “ബൈറൂത്ത് ആയിരക്കണക്കിന് കൊല്ലങ്ങളായി അതിജീവിച്ചത് അവളുടെ സുന്ദരമായ കാലുകള്‍ ഗന്ധം പിടിക്കാന്‍ പാകത്തില്‍ കവച്ചുവെച്ചു തന്നെയാണ്.” അതില്‍ എല്ലാവരുമുണ്ട്‌, ഇംഗ്ലീഷുകാര്‍, വെയ്ല്‍സുകാര്‍, ഫ്രഞ്ചുകാര്‍, ഓട്ടോമന്‍കാര്‍, റോമക്കാര്‍, അറബികള്‍, ഗ്രീക്കുകാര്‍, മാസിഡോണിയക്കാര്‍. വിധിവൈപരീത്യം പോലെ, ലെഫ്റ്റനെന്റിന്റെ അകാലത്തിലുള്ള വിയോഗത്തില്‍ തളര്‍ന്നു പോവുന്ന അയാളുടെ ഉമ്മക്കും കുടുംബത്തിനും ഉത്തരവാദിത്ത ബോധമുള്ള ഒരു മരുമകളായി താങ്ങും തണലുമാകുന്ന ഹന്നാ, ഉമ്മയുടെ അന്ത്യ ശ്വാസത്തില്‍ സ്നേഹ സാന്നിധ്യമാകും. സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അവള്‍ക്കും പ്രിയപ്പെട്ട മകനുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതിനെ കുറിച്ച് പോലും വേവലാതിപ്പെട്ടുകൊണ്ടാണ് അവര്‍ കണ്ണടക്കുക. ഹന്നാ അന്ന് വിലപിച്ചത് മുഴുവന്‍ ഒരു ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയുടെതായിരുന്നു. “ഉരുവം കൊള്ളും മുമ്പ് മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞു.” കേള്‍ക്കാത്ത പാട്ടിന്റെ അതിമധുരത്തെ കുറിച്ചുള്ള കീറ്റ്സിന്റെ വരികള്‍ ഓര്‍ത്തുകൊണ്ട്‌ ആലിയ കൂട്ടിച്ചേര്‍ക്കുന്നു, “സംഭാവ്യമായിരുന്നതിന്റെ നഷ്ടത്തില്‍ അനുഭവപ്പെടുന്ന നഷ്ടബോധത്തെക്കാള്‍ തീവ്രമായ നഷ്ടമില്ല. ഒരിക്കലും ഇല്ലാതിരുന്ന കാര്യങ്ങളിലുള്ള ഗൃഹാതുരതയെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്ന ഗൃഹാതുരതയില്ല.” എന്നാല്‍, ഉമ്മ പകര്‍ന്നു നല്‍കിയ താല്‍ക്കാലിക ‘സ്വന്തപ്പെടല്‍’ ആശ്വാസം (sense of belonging) തകരുന്നതോടെ, ദുരൂഹമായ ഏതോ രീതിയില്‍ ഒടുവില്‍ തന്റെ ലെഫ്ടനന്റ്റ് ഒരിക്കലും തന്നെ സ്നേഹിച്ചിരുന്നിട്ടില്ലെന്നു ഹന്നാ മനസ്സിലാക്കിയതായി സൂചനയുണ്ട്. ഉറക്ക് ഗുളികകളുടെ അമിതോപയോഗം നടത്തിയിട്ടും ഒരിക്കല്‍ തെന്നിമാറിപ്പോയ മരണത്തിലേക്ക് ഒടുവില്‍ അവള്‍ എടുത്ത് ചാടുന്നു. 1972-ല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തൊട്ടു തലേന്ന് സംഭവിക്കുന്ന ആ ദുരന്തം, ഒരു പ്രവചിത മരണത്തിന്റെയത്രയും സൂചനകള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും അടുത്ത സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടി തക്ക സമയത്ത് താനൊന്നും ചെയ്തില്ലല്ലോ എന്ന വേദന ആലിയയില്‍ ബാക്കിയാക്കും. “എന്റെ എഴുപത്തിരണ്ട് വയസ്സിനിടയില്‍ ഞാന്‍ സ്നേഹിച്ച ഒരേയൊരാള്‍, ഞാനൊരുപാട് സംസാരിച്ച ഒരേയൊരാള്‍ - പൊങ്ങച്ചങ്ങള്‍, വെറുപ്പുകള്‍, സന്തോഷങ്ങള്‍, ക്രൂരമായ നിരാശകള്‍, എല്ലാം കൂടിക്കലര്‍ന്നത്‌. ഇപ്പോള്‍ ഞാന്‍ മുമ്പത്തെ പോലെ അവളെ ഓര്‍ക്കാറില്ല” എന്ന് അവസാനമായി വിവര്‍ത്തനം ചെയ്തു പൂര്‍ത്തിയാക്കിയ സെബാള്‍ഡിന്റെ പുസ്തകം ഹന്നയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആലിയ വിവരിക്കുന്നു. എന്നാല്‍, സ്വതസിദ്ധമായ രീതിയില്‍ തന്റെ ഉത്തരവാദിത്തം അവള്‍ സാങ്കല്‍പ്പികമായി വിതരണം ചെയ്യുന്നുമുണ്ട്, “ഞാനെന്നെ സ്വയം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മനസ്സ് തണുക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു: അവളുടെ കുടുംബം, അവരോടൊപ്പം ജീവിച്ചിട്ടും അവരാരും അവളെ ശ്രദ്ധിച്ചില്ലല്ലോ, ലെഫ്റ്റ്നന്റിന്റെ ഉമ്മ, അവര്‍ തന്റെ രഹസ്യം കുഴിയിലേക്കെടുത്തില്ലല്ലോ. അഹ്മദ് എന്നെ വിട്ടുപോയിരുന്നില്ലെങ്കില്‍ ഞാന്‍ ബുക്ക് സ്റ്റോര്‍ അവനെ ഏല്‍പ്പിച്ചു അവളുടെ കൂടെ കഴിയുമായിരുന്നല്ലോ. ഞാന്‍ ഹുസൈന്‍ രാജാവിനെയും യാസര്‍ അരഫാത്തിനെയും ബ്ലാക്ക് സെപ്തംബറിന് കുറ്റപ്പെടുത്തുന്നു, അതുകൊണ്ടാണല്ലോ അഹ്മദ് വിട്ടു പോയത്. ഞാന്‍ വീണ്ടും ഹന്നയെ കുറ്റപ്പെടുത്തുന്നു. ഞാന്‍ വീണ്ടും എന്നെ കുറ്റപ്പെടുത്തുന്നു.”

അനാവശ്യ വ്യക്തി, അന്യന്‍ 

ഞാനെന്റെ കുടുംബത്തിലെ അപ്പെന്റിക്സ് ആയിരുന്നുഅതൊരു അനാവശ്യ ഏച്ചു കെട്ടലാണ്.” പ്രപഞ്ചത്തില്‍ താനൊരു ആര്‍ക്കും വേണ്ടാത്ത അസംബന്ധ പൂര്‍ണ്ണമായ കറുത്ത പാട് മാത്രമാണ് എന്ന ആലിയയുടെ ചിന്തയില്‍ നിന്നാണ് നോവലിന്റെ തലക്കെട്ട്‌ രൂപമെടുക്കുന്നത്. “ഞാനെത്ര ഒറ്റപ്പെട്ടവളാണ്, എന്റെ ജീവിതം എത്രമാത്രം തീര്‍ത്തും അപസക്തമായിരിക്കുന്നു, എത്ര ദുഃഖ ഭരിതമാണ്” എന്നൊക്കെ ആലിയ ബോധവതിയാണ്. എന്നാല്‍, ആരാണ് ആവശ്യമുള്ളയാള്‍, എന്താണ് അത്തരമൊരു വിലയിരുത്തലിനു മാനദണ്ഡം എന്നത് കൂടുതല്‍ ആഴത്തിലുള്ള മാനുഷിക സാംസ്ക്കാരിക പരിപ്രേക്ഷ്യങ്ങളില്‍ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ബ്രൂണോ ഷൂള്‍സിന്റെ കഥ ആവിഷകരിക്കുന്ന ഭാഗം നോവലിന്റെ തലക്കെട്ടിനെ സംബന്ധിക്കുന്ന ദര്‍ശനങ്ങള്‍ പങ്കു വെക്കുന്നു:

ജുവിഷ് ലേബര്‍ ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്‍, ഫെലിക്സ് ലാണ്ടോതീരുമാനിച്ചുബ്രൂണോ സാധാരണ ജൂതനല്ലമറിച്ച് ആവശ്യമുള്ള’ ഒരാളാണ്.

ആ പ്രയോഗത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

എന്താണ് ഒരു ആവശ്യമുള്ള മനുഷ്യന്‍?

ബ്രൂണോയുടെ ജീവന്‍ രക്ഷിച്ചത്‌അല്ലെങ്കില്‍, പറയാതെ വയ്യഅയാളുടെ മരണം വൈകിച്ചത്ലാണ്ടോ സ്വയമൊരു കലാസ്നേഹിയാണെന്നു ധരിച്ച് വശായതായിരുന്നു. അയാള്‍ ആ ആവശ്യമുള്ള ജൂതനെ കൊണ്ട് തന്റെ മകന്റെ കിടപ്പറയില്‍ പ്രിയങ്കരമായ യക്ഷിക്കഥകളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന മ്യൂറലുകള്‍ പെയിന്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. 1942- നവമ്പറിലെ ഒരു ദിവസത്തില്‍ കാള്‍ ഗുന്തര്‍ എന്ന എതിരാളിയായ ഗസ്റ്റപ്പോ ഓഫീസര്‍ ലാണ്ടോയെ തോല്‍പ്പിക്കാനായി ഷൂള്‍സിനെ കൊന്നു കളയും വരെ ലാണ്ടോ അയാളെ ജീവനോടെ നിലനിര്‍ത്തി. ഗുന്തറിന് താല്‍പര്യമുണ്ടായിരുന്ന ഒരു ഡെന്റിസ്റ്റിനെ ലാണ്ടോ കൊന്നു കളഞ്ഞിട്ടുണ്ടായിരുന്നു – ഒരു ആവശ്യമുള്ള ഡെന്റിസ്റ്റ്അങ്ങനെ കരുതാം.

ഗുന്തര്‍ ലാണ്ടോയോടു പറഞ്ഞു, “നീയെന്റെ ജൂതനെ കൊന്നു – ഞാന്‍ നിന്റെയും.

അതിലും മോശംഒരു ജര്‍മ്മന്‍ ചലച്ചിത്രകാരന്‍, ഇപ്പോള്‍ ഒരു യുക്രേനിയന്‍ നഗരമായ ഡ്രോഹോബിസിലെ അന്തേവാസികളുടെ സഹായത്തോടെഈയടുത്ത കാലത്ത് ലാണ്ടോ ഷൂള്‍സിന്റെ മകന് വേണ്ടി ഉണ്ടാക്കിയ ആ മ്യൂറലുകള്‍ കണ്ടെടുക്കുകയുണ്ടായി. ചുണ്ണാമ്പിന്റെ ഒട്ടേറെ അടരുകല്‍ക്കടിയില്‍ നിന്ന് ബ്രൂണോയുടെ ഭാവനയിലെ രാജാക്കന്മാരും രാജ്ഞിമാരും കിന്നരന്മാരും കുള്ളന്മാരും പുറത്തുവന്നു. വീണ്ടും അപ്രത്യക്ഷനാകും മുമ്പ് കുറഞ്ഞൊരു കാലത്തേക്കെങ്കിലും ഒരിക്കല്‍ കൂടി കലാകാരന്‍ ജീവിതത്തിലേക്ക് കുതിച്ചു. ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയമായ യാദ് വാഷെമിലെ മൂന്നു പേര്‍ ചുമരുകളില്‍ നിന്ന് മ്യൂറലുകളുടെ ഭാഗങ്ങള്‍ പഠനവിധേയമാക്കിരാത്രിയുടെ മധ്യത്തില്‍ അവ കടത്തിക്കൊണ്ടു പോയി. എന്റെ ഹീറോയുടെ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള  ധാര്‍മ്മിക അധികാരം മ്യൂസിയം അവകാശപ്പെട്ടു. ത്ഫൂ!.

ബ്രൂണോ ഷൂള്‍സിനെ ഒരു നാസി രണ്ട് തവണ തലയ്ക്കു വെടി വെച്ചു.

ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്കയെ ഒരു ഫാഷിസ്റ്റ്‌ ഒരു തവണ തലക്കുംപിന്നീട് സ്വവര്‍ഗ്ഗാനുരാഗി എന്ന് മുദ്രകുത്താനായി അദ്ദേഹം മുന്നിലേക്ക്‌ വീണു കഴിഞ്ഞ ശേഷവുംരണ്ടു തവണ പിറകിലും വെടി വെച്ചു,

ഷൂള്‍സിനെ വായിക്കുമ്പോള്‍, ലോര്‍ക്കയുടെ ഇരുണ്ട ജലത്തില്‍ ഞാന്‍ സ്നാനം ചെയ്യപ്പെടുന്നു.”

 

അന്യവല്‍ക്കരിക്കപ്പെട്ടവരുമായി താദാത്മ്യപ്പെടാനുള്ള തന്റെ കഴിവുതന്നെയാണ് മറ്റൊരു വലിയ വൈരുദ്ധ്യത്തെ വിശദീകരിക്കാനും ആലിയയെ സഹായിക്കുന്നത്, “ഞാന്‍ ഇസ്രയേലിനെ വെറുക്കുന്നു, സ്വയം അമിത ധാരണയിറ്റുന്ന ആ പിഗ്മി സ്റ്റേറ്റിനെ, എന്നാല്‍ ഞാന്‍ മാനിക്കുന്ന മഹാമേരുക്കളില്‍ പലരും ജൂതരാണ്. അതില്‍ വൈരുധ്യമില്ല. ഞാന്‍ സ്വയം അന്യരുമായി, അന്യവല്‍ക്കരിക്കപ്പെട്ടവരുമായി, അഥവാ വാസ്തുഹാരകളുമായി താദാത്മ്യപ്പെടുന്നു. മറ്റുപല ദേശ രാഷ്ട്രങ്ങളെയും പോലെ, അതിന്റെ സഹോദരിയായ പിഗ്മി സ്റ്റേറ്റ് ലബനന്‍ ഉള്‍പ്പടെ, ഇസ്രയേല്‍ ഒരു നാണക്കേടാണ്. ഇസ്രായേലികള്‍, തങ്ങളുടെ ഫലിത ബോധത്തെ തെറ്റായി സ്ഥാപിച്ച ജൂതരാന്.”

ചരിത്രത്തെയും ജീവിതത്തെയും പുസ്തകങ്ങളുടെ കണ്ണിലൂടെ കാണുക എന്നത് വിശേഷിച്ച് വിമോചകമോ എന്തിനെങ്കിലും ഉള്ള പരിഹാരമോ ആയി നോവലില്‍ വിലയിരുത്തുന്നില്ല. കലയെ സംബന്ധിച്ച അത്തരം പ്രതിബദ്ധ സങ്കല്‍പ്പങ്ങളൊന്നും ആലിയയെ മോഹിപ്പിക്കുന്നുമില്ല. എന്നാല്‍, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകം അവര്‍ ആവശ്യപ്പെടുന്ന ഏതൊക്കെയോ കൂട്ടും സാന്ത്വനവും അവര്‍ക്ക് നല്‍കുന്നുണ്ട്. പഴയ പ്രയോഗം ഉപയോഗിച്ച് പറഞ്ഞാല്‍, ഇടമേതായാലും മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലല്ലോ.

 

(ദേശാഭിമാനി വാരിക 30 ജൂലൈ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html