Featured Post

Tuesday, May 27, 2025

Mario Vargas Llosa

 മാരിയോ വാര്‍ഗാസ് യോസ കടന്നുപോകുമ്പോള്‍



https://www.youtube.com/watch?v=Rgep_Pbtatw


ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് (2025) അന്തരിച്ച പെറൂവിയന്‍ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ മാരിയോ വാര്‍ഗാസ് യോസ ലാറ്റിന്‍ അമേരിയ്ക്കന്‍ സാഹിത്യത്തിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളാണ്. എകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ പെറു എന്ന അദ്ദേഹത്തിന്‍റെ ജന്മദേശം നിരന്തരം മാറിക്കൊണ്ടിരുന്നത് ഇതര ദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര കൈമാറ്റം നടന്ന അതെ ഇടവേളയിലാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് എഴുത്തുകാരന്‍ എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ട ലോകം സ്വപ്നം കാണുകയും ഒരു സാങ്കല്‍പ്പിക ലോകം കൊണ്ട് നിലവിലുള്ളതിനെ പകരം വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന ദര്‍ശനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക് ഷനെ ഉയര്‍ത്തിപ്പിടിച്ചതും. നോബല്‍ സ്വീകാര പ്രസംഗത്തില്‍അക്കാര്യം  എടുത്തുപറഞ്ഞ യോസ, ഫിക്ഷന്റെ അഭാവത്തില്‍ ലോകം ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ടു വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു. തന്നെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്ത് ആയി എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: “അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”

1936ല്‍ പെറുവിലെ ആരെകിപ നഗരത്തില്‍ ജനിച്ച യോസ, എ ഫിഷ്‌ ഇന്‍ ദ വാട്ടര്‍  എന്ന ഓര്‍മ്മ പുസ്തകത്തില്‍ സന്തുഷ്ടമായ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ പിണങ്ങിപ്പോയ ശേഷം അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടൊത്തു കഴിഞ്ഞ നാളുകള്‍ ആയിരുന്നു അത്. ‘യോസ’ എന്ന കുടുംബനാമവും, അദ്ദേഹം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ കുലീന ഭാവവും അമ്മ വഴിയാണ് വന്നുചേര്‍ന്നതും. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. ഏനെസ്റ്റോ വാര്‍ഗാസ് തികച്ചും പീഡനസ്വഭാവിയും  ചൂരല്‍ പ്രേമിയുമായിരുന്നു. അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ വേട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ് ദ ടൈം ഓഫ് ദ ഹീറോ  എന്ന 1962ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ഹൂലിയ ഓര്‍കീദി എന്ന ബന്ധുവിനെ വിവാഹം ചെയ്തു ഒളിച്ചോടി. അവരാണ് ‘ഓണ്ട് ജൂലിയ ആന്‍ഡ്‌ ദ സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലിന് പ്രചോദനമായതും.

അമ്പതുകളുടെ മധ്യത്തില്‍ ഓഡ്രിയ ഭരണത്തിന്റെ ഏകാധിപത്യനാളുകളില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആയിരുന്ന യോസ കമ്യൂണിസ്റ്റ് സെല്ലുകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. ഇതാണ് മാര്‍ക്കേസിനോടുള്ള ആരാധനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. പില്‍ക്കാലം, സാഹിത്യ ചരിത്രത്തിലെ ആ കുപ്രസിദ്ധമായ കയ്യേറ്റ കഥ സംഭവിക്കുന്നതുവരെ, ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ക്യൂബന്‍ വിപ്ലവത്തോടുള്ള സമീപനത്തിലും യോസ പതിയെ തണുത്തു പോയപ്പോള്‍ മാര്‍ക്കേസ് ജീവിതകാലം മുഴുവന്‍ കാസ്ട്രോയോടുള്ള ഊഷ്മള സൗഹൃദം തുടര്‍ന്നു.

 

യോസ, ലാറ്റിന്‍ അമേരിക്കന്‍ ബൂം (BOOM)

യോസയെ വിലയിരുത്തുമ്പോള്‍ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ പ്രതിഭാസത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. യോസയെ കൂടാതെ ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ), എന്നിവരും ചേരുന്ന നാലുപേരാണ് പൊതുവേ ബൂമിന്റെ അമരത്തുകാര്‍ എന്ന് കണക്കാക്കപ്പെടുന്നത്. ശീതയുദ്ധ രാഷ്ട്രീയം, വിപ്ലവപ്രസ്ഥാനങ്ങള്‍, സര്‍വ്വാധിപത്യ ഭരണകൂടങ്ങള്‍, തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അവരുടെ കൃതികള്‍, അവയുടെ അടിയന്തിര രാഷ്ട്രീയപ്രാധാന്യം കൊണ്ടും, പരീക്ഷണാത്മക രൂപങ്ങള്‍ കൊണ്ടും ആഗോളതലത്തില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു. ട്രാന്‍സ് അറ്റ്ലാന്റിക് പ്രസാധന ശൃംഖലകളുടെ വളര്‍ച്ചക്കും അതിലൊരു മുഖ്യ പങ്കുണ്ടായിരുന്നു.

ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, ഫ്രാന്‍സ് കാഫ്ക തുടങ്ങിയ യൂറോപ്യന്‍ ആധുനികതയിലെ വമ്പന്മാരുടെയും, പ്രാദേശിക ചരിത്രത്തെ അവാങ് ഗാര്‍ഡ് സങ്കേതങ്ങളുമായി സമന്വയിപ്പിച്ച ബോര്‍ഹെസ്, അലെഹോ കാര്‍പന്റിയര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ പൂര്‍വ്വികരുടെയും സ്വാധീനങ്ങള്‍ ‘ബൂം എഴുത്തുകാരില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അവരുടെ ആഖ്യാനങ്ങളില്‍ വിച്ഛിഹ്നസമയഘടന, ഭിന്നവീക്ഷണകോണുകള്‍, രേഖീയമായ ‘ആധികാരിക’ ചരിത്രത്തോടുള്ള കടുത്ത സന്ദേഹബുദ്ധി എന്നിവ പ്രകടമാണ്.

യോസ - അധികാരത്തിന്റെ ഭൂപടങ്ങള്‍

മാജിക്കല്‍ റിയലിസം എന്ന രചനാരീതിയുമായി പലപ്പോഴും ചേര്‍ത്തുപറയാറുണ്ടെങ്കിലും, ഈ ശൈലീവിവരണം സൂചിപ്പിക്കുന്നതുപോലെ ‘ബൂം’ എഴുത്തുകാരുടെ രചനാരീതികള്‍  ഏകാശിലാത്മകമല്ല . ഉദാഹരണത്തിന്, മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങ’ളില്‍ ഏറ്റവും പ്രസിദ്ധമായി ഉപയോഗിക്കപ്പെട്ട പ്രസ്തുത ശൈലിയില്‍ നിന്ന് ഏറെ ഭിന്നമാണ്‌ വാര്‍ഗാസ് യോസയുടെ രചനകള്‍. യോസയെ സംബന്ധിച്ച് മാജിക്കല്‍ ഘടങ്ങളുടെ പ്രയോഗത്തിലല്ല സാഹിത്യ വിപ്ലവം. മറിച്ച് ആഖ്യാനത്തിന്റെ തന്നെ ശില്‍പ്പഭദ്രതയിലാണ്. എങ്ങനെയാണ് കഥകള്‍ പറയപ്പെടെണ്ടത്, ഓര്‍മ്മകള്‍ എങ്ങനെയാണ് ബഹുവിതാനങ്ങളില്‍ വര്‍ത്തിക്കുന്നത്, അധികാരം എങ്ങനെയൊക്കെയാണ് മനുഷ്യരിലേക്ക് അരിച്ചിറങ്ങുന്നത് എന്നതൊക്കെയാണ് അദ്ദേഹത്തിന്‍റെ ഉത്കണ്ഠകള്‍. തന്റെ സമകാലികര്‍ക്കിടയില്‍ അദ്ദേഹം വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. ദ ടൈം ഓഫ് ദ ഹീറോ  യിലെ സൈനിക സ്കൂള്‍ മുതല്‍, കോണ്‍വര്‍സേഷന്‍സ് ഇന്‍ ദ കത്തീഡ്രല്‍  എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ ഒടുവില്‍ ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് -ലെ (The Feast of the Goat) പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരം വരെ യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസം ശക്തമായികൊണ്ടിരുന്ന നാളുകളില്‍ അധികവും യോസ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസം അധ്യാപകനും വിവര്‍ത്തകനും നോവലിസ്റ്റും എല്ലാമായി യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തോടുള്ള യോസയുടെ താല്പര്യത്തിനുള്ള വിശദീകരണവും ഇവിടെ കാണാം. അതേ സമയം ഇതര ‘ബൂം’ എഴുത്തുകാരെ പോലെ, ആഖ്യാനപരമായ പരീക്ഷണങ്ങളില്‍ വ്യാപരിച്ചുവെങ്കിലും, രാഷ്ട്രീയമായി ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള വേറിട്ടുപോക്ക് അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി. തന്റെ രണ്ടാം വീടായി അദ്ദേഹം കണക്കാക്കിയ സ്പെയിന്‍, 1939 മുതല്‍ 1975 വേറെ നിലനിന്ന ഫ്രാങ്കോയിസ്റ്റ് നാളുകളില്‍ നിന്ന് മോചിതമായത്, ഏറെ സന്തോഷത്തോടെയാണ് യോസ കണ്ടത്. വിവേകവും സഹാനുഭൂതിയും പുലരുകയും രാഷ്ട്രീയ എതിര്‍ചേരിയിലുള്ളവര്‍ പൊതുനന്മക്കായി വിഭാഗീയത മാറ്റിവെക്കുകയും ചെയ്താല്‍ ‘സംഭവങ്ങള്‍ മാജിക്കല്‍ റിയലിസ്റ്റ് നോവലുകളിലേതുപോലെ അത്ഭുതകരമായിരിക്കും’ എന്ന് യോസ പറയുന്നു. താവഴി സര്‍വ്വാധിപത്യം സാമ്രാജ്യത്വാധിനിവേശത്തെക്കാള്‍ വലിയ ദ്രോഹമാണ്  ലാറ്റിന്‍ അമേരിക്കന്‍ തദ്ദേശീയ ജനതയോട് ചെയ്തത് എന്നുവരെ അദ്ദേഹം പറയുന്നു. എണ്‍പതുകളില്‍ ഡ്രഗ് ട്രാഫിക്കിംഗ്, അഴിമതി, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ കൊണ്ട് നില തെറ്റിയ പെറൂവിയന്‍ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതി: “എന്താണ് വാസ്തവത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കല്‍ ശരിക്കും അസാധ്യമായതുകൊണ്ട് നമ്മള്‍ പെറു ജനത, നുണകള്‍ കണ്ടുപിടിക്കുകയും പറയുകയും സ്വപ്നം കാണുകയും മിഥ്യയില്‍ അഭയം തേടുകയും ചെയ്യുന്നു.” എന്നാല്‍ ഇതെഴുതിയ സന്ദര്‍ഭത്തില്‍ തന്നെയാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ‘രോഗം’ ബാധിക്കാന്‍ യോസ സ്വയം വിട്ടുകൊടുത്തത് എന്നതില്‍ വൈചിത്ര്യമുണ്ട്. ഡിമോക്രാറ്റിക് പാര്‍ടി നിര്‍ദ്ദേശപ്രകാരം1990ല്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. അലന്‍ ഗാര്‍ഷ്യയുടെ ഇടതുപക്ഷ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച  ദേശസാല്‍ക്കരണ പോളിസികളില്‍ പതിയിരിക്കുന്ന സര്‍വ്വാധിപത്യ ഭീഷണി തിരിച്ചറിഞ്ഞ യോസ, റാഡിക്കല്‍ ലിബറലിസത്തിനും സ്വതന്ത്ര വിപണിക്കും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചു. തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ജയിച്ചു കയറിയ യോസ രണ്ടാം ഘട്ടത്തില്‍ ആല്‍ബെര്‍ട്ടോ ഫുജിമോറിയോട് അടിയറവു പറഞ്ഞു. അത്, പട്ടാള രഹിത ഏകാധിപത്യത്തിന്റെ ഊഴത്തിലേക്കാണ് നാടിനെ നയിച്ചത്. യോസ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ നൈരാശ്യത്തിന്റെ ആഴം ഡത്ത് ഇന്‍ ദ ആന്‍ഡിസ്- ല്‍ കാണാം. ഫുജിമോറി ഭരണവുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ്‌ അദ്ദേഹം 1993ല്‍ പെറു പൗരത്വം ഉപേക്ഷിക്കുന്നതും സ്പാനിഷ് പൌരത്വം സ്വീകരിക്കുന്നതും. യോസയുടെ മാസ്റ്റര്‍പീസെന്നു കണക്കാക്കപ്പെടുന്ന ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് പശ്ചാത്തലമാക്കുന്നത് ഗ്വാടിമാലയാണ്. പെറുവിനു വെളിയില്‍ പശ്ചാത്തലമാക്കിയ പുസ്തകങ്ങള്‍ വേറെയും അദ്ദേഹം എഴുതുന്നുണ്ട്. ദ വേ റ്റു പാരഡൈസ് , താഹിതിയില്‍ നിന്നുള്ള പോള്‍ ഗോഗനെ കേന്ദ്രകഥാപാത്രമാക്കിയപ്പോള്‍, ദ ഡ്രീം ഓഫ് ദ കെല്‍റ്റ്’ റോജര്‍ കേയ്സ്മെന്റ് എന്ന ഐറിഷ് രക്തസാക്ഷിയുടെ കഥ പറഞ്ഞു.

 

യോസ – ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍

ചരിത്ര നോവലിന്റെ തട്ടകത്തിലേക്കുള്ള യോസയുടെ അന്വേഷണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രക്ഷപ്പെടലോ, നിഗൂഡ സൗന്ദര്യവല്കരണമോ, ഗൃഹാതുരതയില്‍ അഭിരമിക്കലോ അല്ല. മറിച്ച് അവ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ, ദാര്‍ശനിക തലത്തിലെ സങ്കീര്‍ണ്ണതകള്‍ തന്നെയാണ് ആവാഹിക്കുന്നത്. ഭൌമ വൈവിധ്യങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ, ആശയങ്ങളുടെ യുദ്ധഭൂമികളിലൂടെ, കടന്നു പോകുമ്പോഴും ഒടുവില്‍ അവ ഒരു ചോദ്യത്തിലേക്ക് പേര്‍ത്തും പേര്‍ത്തും എത്തിച്ചേരുന്നു: എങ്ങനെയാണു വ്യക്തികള്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ, വിശ്വാസങ്ങളുടെ ഭാരങ്ങളെ നേരിടുന്നത്? ദ സ്റ്റോറിടെല്ലര്‍  എന്ന നോവലില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ‘നാഗരീകകടന്നുകയറ്റങ്ങളെ നേരിടുന്ന മിച്ചിഗംഗ ആദിമ വിഭാഗത്തെ സഹാനുഭൂതിയോടെ അവതരിപ്പിക്കുമ്പോള്‍, വടക്കു കിഴക്കന്‍ ബ്രസീലില്‍ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തില്‍ അരങ്ങേറിയ കാനുഡോസ് വിപ്ലവത്തെ പശ്ചാത്തലമാക്കുന്ന ദ വാര്‍ റ്റു ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്ന ബ്രഹ്മാണ്ഡ നോവലില്‍ വിപ്ലവം, അടിച്ചമര്‍ത്തല്‍ എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളുടെ ധാര്‍മ്മിക ചാഞ്ചാട്ടങ്ങളും പാപ്പരത്തങ്ങളും പക്ഷം പിടിക്കാതെ ആവിഷ്കരിക്കുന്നു. ദ ഡ്രീം ഓഫ് ദ കെല്‍റ്റ്  - കൊളോണിയലിസം, ഐറിഷ് ദേശീയത, തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ വ്യാപരിക്കുകയും ആത്മബോധം, രക്തസാക്ഷിത്തം തുടങ്ങിയ വലിയ പ്രമേയങ്ങളിലെ ഉള്‍പ്പിരിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നു: “നായകന്‍? രാജ്യദ്രോഹി? എനിക്കറിയില്ല. എനിക്ക് സ്വാതന്ത്ര്യം മാത്രമാണ് വേണ്ടിയിരുന്നത്” എന്ന കേയ്സ്മെന്റിന്റെ വിലാപം, നോവലിന്റെ മര്‍മ്മത്തില്‍ അടങ്ങിയ സങ്കീര്‍ണ്ണതകള്‍ പ്രതിഫലിപ്പിക്കുന്നു. ദ ഡിസ്ക്രീറ്റ് ഹീറോ, അഴിമതിയില്‍ മുങ്ങിക്കുളിച്ച സമകാലിക പെറൂവിയന്‍ സാഹചര്യങ്ങളില്‍ നൈതിക ബോധത്താല്‍ പ്രചോദിതമായ ചെറുത്തുനില്‍പ്പ്‌ എന്ന വിഷയത്തെ എല്ലാ വശങ്ങളില്‍ നിന്നും പരിശോധിക്കുന്നു. കാല്‍പ്പനിക ഉദാത്തവല്‍ക്കരണത്തിലെക്കോ അതിന്റെ എതിരറ്റമായ സിനിസിസത്തിലെക്കോ കൂപ്പു കുത്താതെ, മാനവികമായ സങ്കീര്‍ണ്ണതകള്‍ ഉള്‍കൊള്ളുന്ന ശക്തിയായി ചരിത്രഗതിയെ നിരീക്ഷിക്കുക എന്നതാണ് യോസയുടെ രീതി– ഇവിടെ ഒരു ദര്‍ശനവും വിമര്‍ശനാതീതമല്ല, അന്തസ്സ് തിരിച്ചുപിടിക്കാന്‍ വ്യക്തികള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം മൌനമോ, ഏറ്റുമുട്ടലോ, പ്രവാസമോ, അതുമല്ലെങ്കില്‍ രക്തസാക്ഷിത്തമോ ആയിത്തീരുകയും ചെയ്യാം.

 

യോസ – കാമനയുടെ എഴുത്തുകാരന്‍  

അധികാരം, ചരിത്രം എന്നിവ പോലെ യോസയുടെ കൃതികളില്‍ കണ്ടെത്താവുന്ന അതിശക്തമായ മറ്റൊരു ‘കോര്‍ത്തിണക്കല്‍ പ്രമേയധാര’ (unifying theme) എറോടിസിസത്തിന്റെതാണ്. ‘ആടിന്റെ വിരുന്നില്‍ ഉറാനിയ നേരിടുന്ന ട്രോമയുടെ പ്രഭവം, ഏകാധിപതി ട്രുഹിയോ തന്നെ വേട്ടയാടുന്ന പൌരുഷ നഷ്ടത്തിന്റെ അപകര്‍ഷത്തിനെതിരെ ലൈംഗികതയെ അധികാരപ്രമത്തതയുടെ വികല പ്രകടന വേദി (sex as theatre and domination) ആക്കി മാറ്റുന്നതാണ്. ദ ബാഡ് ഗേള്‍  എന്ന കൃതിയില്‍, ലൈംഗിക ആകര്‍ഷണം എന്നത് വിധേയത്വം, ആത്മ നശീകരണം, തന്റെ തന്നെ ആത്മാവിന്റ പാതിയായവന്റെ നശീകരണം എന്നിങ്ങനെ സാഡോ – മാസോക്കിസ്റ്റ് സ്വഭാവം ആര്ജ്ജിക്കുന്നു. അസ്ഥിത്വപരമായ നശീകരണ ഹേതു എന്ന Bad Girl സാഹചര്യത്തില്‍ നിന്ന് ഏറെ ദൂരെയാണ് ഇന്‍ പ്രേയ്സ് ഓഫ് ദ സ്റ്റെപ്മദര്‍, അതിന്റെ തന്നെ തുടര്‍ച്ചയായ ദ നോട്ബുക്സ് ഓഫ് ഡോണ്‍ റിഗോബെര്‍തോ എന്നിവ. ഇവിടെ അത് ശാരീരികം മാത്രമല്ല, മറിച്ച് കലാവിഷ്കാരം തന്നെയാണ്. ആസക്തിയെ കുറ്റവിമുക്തമാക്കുന്ന, നിഷ്കളങ്കതയും പ്രലോഭനവും പരസ്പരം വെച്ചുമാറുന്ന ധാര്‍മ്മിക സങ്കീര്‍ണ്ണത Stepmother-ല്‍ കാണാം. ഡയറി കുറിപ്പുകള്‍, കത്തുകള്‍, ഫാന്റസികള്‍ എന്നിങ്ങനെ കാമനാ വര്‍ണ്ണനകള്‍ നിറഞ്ഞുനില്‍ക്കുന്ന Don Rigoberto യില്‍ ലൈംഗികത അതിന്റെതന്നെ ലോകം പണിയുകയും ആത്മസംസ്ഥാപനമെന്നത് ഐന്ദ്രിയാഘോഷങ്ങളും കലാസൃഷ്ടിയും തന്നെയായി പരിണമിക്കുകയും ചെയ്യുന്നു. കാമനയെ സൌന്ദര്യാത്മക സമീപനത്തിലൂടെ ഉദാത്താനുഭവമാക്കുന്നതിലും, വിലക്കപ്പെട്ട ഇടങ്ങളിലേക്ക് കടക്കുമ്പോള്‍ പോലും ധൈഷണിക ഔന്നത്യമുള്ള കേളിയായും സൌന്ദര്യാരാധനയായും വൈയക്തിക സ്വാതന്ത്ര്യത്തിന്റെ ആഘോഷമായും അതിനെ മാറ്റുന്നതിലും അതിനോട് ചേര്‍ത്തു പറയുക പതിവുള്ള അശ്ലീലതയുടെ അംശത്തെ തിരസ്കരിക്കുന്നതിലും യോസയുടെ സമീപനം സാഫോയെ അനുസ്മരിപ്പിക്കുന്നു. എന്നിരിക്കിലും, എറോടിസിസത്തെ നശീകരണ ശക്തിയായി കാണുന്ന ‘The Bad Girl’ ലെ നിഹിലിസ്റ്റിക് സമീപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മുന്‍ കൃതികള്‍ എന്ന് കാണാം. അതെ സമയം കാമനയുടെ പ്രമേയ പരിചരണത്തില്‍ ആദ്യ നോവലുകളില്‍ പ്രകടമായ പുരുഷ കേന്ദ്രിത അവസ്ഥ Bad Girl’ മറികടക്കുന്നുണ്ട്. ഇവിടെ റിക്കാര്‍ഡോ സുമോകൂര്‍ഷ്യോ കര്തൃത്വ രഹിതനാണ്. ലില്ലിയാണ് അവളുടെ വ്യത്യസ്ത പരകായങ്ങളിലൂടെ കാമനയുടെ നരകയാനങ്ങളില്‍ സ്വയം ഒടുങ്ങുന്നതും അയാളെ ഒടുക്കുന്നതും.  

വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും എഴുത്തിന്റെ പ്രചോദനവും പ്രമേയ പരിഗണനകളും ആയിത്തീരുക എന്നത് അന്ത്യം വരെയും യോസയുടെ ജീവിതത്തില്‍ കാണാനാകും. 1964ല്‍ ഹൂലിയ ഓര്‍കീദിയുമായി പിരിഞ്ഞ ശേഷം തൊട്ടടുത്ത വര്‍ഷം കസിന്‍ പാട്രിഷ്യയുമായി  നടത്തിയ വിവാഹബന്ധം അരനൂറ്റാണ്ടു പിന്നിട്ട് 2015 ല്‍ ഇസബെല്‍ പ്രസ് ലറെ വിവാഹം ചെയ്യുംവരെ നിലനിന്നു. പ്രസ്തുത വിവാഹം ഗോസ്സിപ്പ് മാഗസിനുകള്‍ കൊണ്ടാടിയ വിധമാണ് The Neighbourhood രചനയുടെ പ്രചോദനം. 2022ല്‍ ഇസബെലുമായി പിരിഞ്ഞ യോസ, പാട്രീഷ്യയുമായി വീണ്ടും രഞ്ജിപ്പിലെത്തി. അവസാന പുസ്തകം (I Give You My Silence) അദ്ദേഹം അവര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നതും. പാട്രീഷ്യ, മകള്‍ മോര്‍ഗാന, ആണ്മക്കള്‍ അല്‍വാരോ, ഗോണ്‍സാലോ എന്നിവരാണ്‌ മരണ വേളയിലും കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കുടുംബം. 

(ഫസല്‍ റഹ്മാന്‍)


The Books referenced:

 

A Fish in the Water.

The Time of the Hero

Aunt Julia and the Script-writer

Conversations in the Cathedral

The Feast of the Goat

The Way to Paradise

The Dream of the Celt

Death in the Andes

The War to the End of the World

The Discreet Hero

The Storyteller

The Bad Girl

In Praise of the Stepmother

The Notebooks of Don Rigoberto

The Neighbourhood

I Give You My Silence

 

 

Authors mentioned:

Julio Cortazar (ഹൂലിയോ കോര്‍ത്തസാര്‍)

Carlos Fuentes (കാര്‍ലോസ് ഫ്യൂയെന്തസ്)

Gabrieal Garcia Marquez (ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്)

 

 

Saturday, May 24, 2025

Burger's Daughter by Nadine Gordimer

ബര്‍ജറുടെ മകള്‍ : പ്രതിബദ്ധതയുടെ വില




“എനിക്ക് തോന്നുന്നത്ജീവിച്ചിരിക്കുക എന്നാല്‍ എന്തിലെങ്കിലുമുള്ള വിശ്വാസത്തിന്റെ, മനുഷ്യ പുരോഗതിയിലെ ഒടുക്കിക്കളയാനാവാത്ത ഒരു ഘടകത്തിന്റെ ആവിഷ്കാരമാണ്.. ഞാന്‍ ഇനിയുംഎന്റെ ജീവിതത്തിലും എന്റെ രചനകളിലുംമനുഷികാര്‍ത്ഥത്തില്‍ പുരോഗതിയെ ഉള്‍കൊള്ളുന്ന ഒരു അതീത ക്രമത്തിന്റെ തത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കും.. ഏതൊരു തരം വര്‍ണ്ണവെറിയും തെറ്റാണ് എന്ന് എനിക്കറിയാം.”

-   (നദീന്‍ ഗോര്‍ഡിമര്‍ :  സ്റ്റീഫന്‍ ഗ്രേയുമായുള്ള അഭിമുഖത്തില്‍ നിന്ന്)

സൌത്ത് ആഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ അനിവാര്യ വായനയായി കണക്കാക്കപ്പെടുന്ന നോവലാണ്‌ നാദീന്‍ ഗോര്‍ഡിമറുടെ The Burger’s Daughter. 1979-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ അപ്പാര്‍ത്തീഡ് സര്‍ക്കാര്‍ ഉടന്‍ നിരോധിച്ചത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം മൂലമായിരുന്നു; പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് നെല്‍സന്‍ മണ്ടേല ജയിലിലായിയൂന്നു. വര്‍ണ്ണ വിവേചനം കൊടികുത്തി വാഴുകയായിരുന്നു. നോബല്‍ പുരസ്‌കാരം നോവലിസ്റ്റിനെ തേടിയെത്തുക പിന്നെയും പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ്.

1974ല്‍ പ്രസിദ്ധീകരിച്ച The Conservationist എന്ന നോവലില്‍ കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ അദ്ധ്വാനം ഉപയോഗിച്ച് തനിക്കൊരു ധാരണയുമില്ലാത്ത ഫാം നടത്തിപ്പിനു തുനിഞ്ഞിറങ്ങുന്ന മെഹ്റിംഗ് എന്ന പ്രതിനായകനിലൂടെവരാനിരിക്കുന്ന മാറ്റങ്ങളോട് ഒരു നിലക്കും പ്രതികരണ ബാധ്യതയില്ലാത്ത വെളുത്ത വര്‍ഗ്ഗക്കാരനെയാണ് നദീന്‍ ഗോര്‍ഡിമര്‍ അവതരിപ്പിച്ചത്. ബോയര്‍ ധനികരുടെ പതിവു പോലെ ഒരു  നിലമുടമയാകുക എന്ന അന്തസ്സിനും നികുതിയിളവു ലഭിക്കുന്ന ചിലവിനം കാണിക്കാനും തന്റെ ലീലാവിലാസങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കാനും മാത്രമായിരുന്നു അയാള്‍ക്ക് കൃഷി. ഒരുനാള്‍ ഫാമിന്റെ മൂലയില്‍ കണ്ടെത്തപ്പെടുന്ന കറുത്തവന്റെ മൃദദേഹം പോലീസിനെ കാര്യമായി അലോസരപ്പെടുത്തുന്നില്ലെങ്കിലും പ്രേതബാധ ഭയപ്പെടുന്ന മെഹ്റിങ്ങിന് അതൊരു ബാധ്യതയാകുന്നു. കടുത്ത വംശ വെറിയനായ മെഹ്റിങ്ങുമായി പൊരുത്തപ്പെടാനാകാതെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസ്റ്റ് കൂടിയായ കാമുകി അന്റോണിയ അയാളെ വിട്ടുപോകുന്നതും പിതാവിന്റെ നേര്‍വിപരീത പ്രകൃതിയായലിബറല്‍ ഇടതു ചിന്താഗതിയുള്ള മകന്‍ ടെറിസൌത്ത് ആഫ്രിക്കന്‍ അപ്പാര്‍ത്തീഡ് സൈനിക വൃത്തി ഒഴിവാക്കാനായിതിരിച്ചുവരാനുള്ള സാധ്യതകള്‍ അടച്ചുകൊണ്ട്‌  അമേരിക്കയിലുള്ള അമ്മയുടെ അടുത്തേക്ക്‌ പോകുന്നതും അയാളുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമാക്കുന്നു. 1976ലെ സൊവേറ്റോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദേശത്തിന്റെ പ്രവചിത ഭാവിയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ/ ഉണ്ടാവേണ്ടതുണ്ടോ എന്നും എന്തായിരിക്കും അത്തരം ഇടപെടലുകളുടെ പ്രായോഗിക സങ്കീര്‍ണ്ണതകള്‍ എന്നുമുള്ള, The Conservationist പരിഗണിക്കുന്നില്ലാത്ത ചോദ്യങ്ങളെയാണ്തുടര്‍ന്നിറങ്ങിയ Burger’s Daughter, July’s People (1981) എന്നീ നോവലുകള്‍ നേരിടുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (The Novels of Nadine Gordimer, History from Inside, Stephen Clingman, Second Edition: Page. 170).  ഇരു നോവലുകള്‍ക്കുമിടയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്: ‘ബര്‍ജറുടെ മകള്‍’ റോസാ വളരെ കൃത്യമായ രാഷ്ട്രീയ പശ്ചാലത്തില്‍ നിന്ന് അതിനനുസൃതമായിത്തന്നെ വര്‍ണ്ണ വിവേചന വിരുദ്ധ ആക്റ്റിവിസത്തില്‍ എത്തിപ്പെടുന്നവള്‍ ആണെങ്കില്‍, ‘ജൂലായിയുടെ ജനത’യിലെ മോറീന്‍ സ്മേല്‍സ്ഗോര്‍ഡിമറുടെ കഥാപാത്രങ്ങളില്‍ ഏറ്റവും സാധാരണക്കാരിയാണ്. എന്നാല്‍ ഇരു നോവലുകളും മുന്നോട്ടു വെക്കുന്ന പ്രമേയങ്ങളും ചരിത്ര ബോധവും നോവലിസ്റ്റിന്റെ മുന്‍ കൃതിയിലെ നിലപാടുകളുടെ തുടര്‍വികാസമായി കാണാം. സാമൂഹിക പരിവര്‍ത്തനങ്ങളെ അവയെങ്ങനെയാണ് വ്യക്തികളെ ബാധിക്കുന്നത് എന്ന നിരീക്ഷണത്തിലൂടെയാണ് ഗോര്‍ഡിമറുടെ ചരിത്ര ബോധം പ്രാഥമികമായും സമീപിക്കുന്നത്.  

അപ്പാര്‍ത്തീഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരായ ഒരു സംഘം വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകരുടെ കഥ പറയുന്ന നോവല്‍സമാന ദൌത്യത്തില്‍ മുഴുകിയിരുന്ന നോവലിസ്റ്റിന്റെ നേരനുഭവ സാക്ഷ്യങ്ങളെയും നേരിട്ടറിയാവുന്ന വ്യക്തികളുടെ ജീവിതങ്ങളെയുമാണ് മാതൃകയാക്കുന്നത്. മുഖ്യ കഥാപാത്രമായ റോസാരാഷ്ട്രീയത്തടവുകാരനായ ലയണല്‍ ബര്‍ജെര്‍ എന്ന പ്രസിദ്ധനായ വര്‍ണ്ണവിവേചന വിരുദ്ധകമ്യൂണിസ്റ്റ് ആക്റ്റിവിസ്റ്റിന്റെ മകളാണ്. എന്തുകൊണ്ട് കമ്യൂണിസ്റ്റ് എന്ന ചോദ്യത്തിന് ഇരുപതുളിലെ സൌത്ത് ആഫ്രിക്കന്‍ സാഹചര്യത്തില്‍ ഒരേയൊരു മറുപടിയേ ഉള്ളൂ: അക്കാലത്ത് ഇംഗ്ലീഷ് – ആഫ്രിക്കാനര്‍ ഭേദമില്ലാതെ വെള്ളക്കാരെയും ഒപ്പം കറുത്ത വര്‍ഗ്ഗക്കാരെയും അംഗീകരിക്കുന്നസമത്വത്തില്‍ നിലയുറപ്പിച്ച ഏക പ്രസ്ഥാനം അതായിരുന്നു. “വെള്ളക്കാര്‍ നീതിയുടെ ദൈവത്തെ ആരാധിക്കുന്നുഒപ്പം തൊലിയുടെ നിറം നോക്കി വിവേചനം നടപ്പിലാക്കുകയും ചെയ്യുന്നുദൈവ പുത്രന്റെ കാരുണ്യത്തെ കുറിച്ച് പ്രസംഗിക്കുന്നുതങ്ങളോടൊപ്പം ജീവിക്കുന്ന കറുത്ത മനുഷ്യരുടെ മാനവികതയെ നിഷേധിക്കുകയും ചെയ്യുന്നു.” ഈ വൈരുധ്യമാണ് ലയനലിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ‘വംശീയതാ പ്രയോഗത്തെയും നീതിരാഹിത്യത്തെയും അവസാനിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നത്.

1976ല്‍ റോസയുടെ ഇരുപത്തിയാറാം വയസ്സില്‍ തുടങ്ങുന്ന നോവലിന്റെ പശ്ചാത്തലം ജോഹാനസ്ബര്‍ഗിലാണ്. റോസക്ക് പതിനാലു വയസ്സുള്ളപ്പോഴാണ് പിതാവ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ആജീവനാന്ത ജയില്‍ ശിക്ഷ അനുഭവിക്കുന്ന അച്ഛന്‍, തടവില്‍ മരിച്ചിരിക്കുന്നുവെന്ന വാര്‍ത്ത മകളെ തേടിയെത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്; അതും ശിക്ഷ തുടങ്ങി വെറും  മൂന്നു കൊല്ലത്തിനകം. ഭരണകൂട ശത്രുത ക്ഷണിച്ചുവരുത്തുന്ന തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സംഘര്‍ഷപൂര്‍ണ്ണമായ അപകട സാധ്യത നിരന്തരം കണ്ടു മുതിര്‍ന്നു വരുന്ന റോസാ അത്തരം വിനിമയങ്ങളില്‍ നിന്നു തീര്‍ത്തും വിട്ടുനില്‍ക്കുന്ന രീതിയില്‍ യൌവ്വനത്തിലേക്ക് കടക്കുന്നത്‌ സ്വാഭാവികമായിരുന്നു. സര്‍ക്കാര്‍ വിരുദ്ധമായ ഒന്നിലും ഇടപെടാനുള്ള വിമുഖതയുടെ ഭാഗമായിത്തന്നെയാണ് അവള്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആയിത്തീരുന്നത്. എന്നാല്‍സോവെറ്റൊയില്‍ ഒരിക്കല്‍ കാണാനിടയാകുന്ന ഒരു സംഭവം അവളെ നാട് വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്നു: കറുത്തവര്‍ഗ്ഗക്കാരനായ ഒരാള്‍ മദ്യലഹരിയില്‍ ഒരു കഴുതയെ കണ്ടുനില്‍ക്കാനാവാത്ത വിധം മര്‍ദ്ദിക്കുന്ന രംഗമാണത്.   

ചെറുപ്പം മുതലേ വര്‍ണ്ണ ഭേദമെന്യേ വിവേചന വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാനുള്ള ഇടമായിരുന്ന വീട്ടില്‍ വളര്‍ന്ന റോസാ, സഹോദര തുല്യനായി കണക്കാക്കിയ സമപ്രായക്കാരനായ കറുത്ത വര്‍ഗ്ഗക്കാരന്‍ ബാസിയോടോപ്പമാണ് വളര്‍ന്നുവന്നത്. ഒമ്പതാം വയസ്സില്‍ അവളെ അച്ഛന്റെ കുടുംബത്തിലേക്കും ബാസിയെ അവന്റെ കുടുംബക്കാരുടെ ഇടയിലേക്കും അയക്കപ്പെടുന്നതോടെ രണ്ടുപേരും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോവുകയായിരുന്നു. വര്‍ണ്ണ വിവേചന നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും എല്ലാ വിഭാഗക്കാരും ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയും ഒരേ കേസില്‍ ജയിലില്‍ പോവുകയും ചെയ്ത സൌത്ത് ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി  നിരോധിക്കപ്പെടുകയും അംഗങ്ങളായിരുന്ന മാതാപിതാക്കള്‍ ഇരുവരും തടവിലാക്കപ്പെടുകയും ചെയ്യുന്നതോടെ റോസാ നേരിടുന്ന ചോദ്യങ്ങള്‍ പലതാണ്: മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നു വിപ്ലവ ജ്വാല ഉയര്‍ത്തിപ്പിടിക്കണോഒരുവശത്ത്‌ സ്റ്റാലിന്‍ ഭരണത്തിന്റെ ഭീകരത, ഹംഗേറിയന്‍ വിപ്ലവത്തെ ചതച്ചരച്ച സോവിയറ്റ് ഇടപെടല്‍‘ഇരുമ്പു മറയും ‘ശുദ്ധീകരണങ്ങളും (Purges), മറുവശത്ത്‌ നാട്ടിലെങ്ങും നടന്നു വന്ന കമ്യൂണിസ്റ്റ് വേട്ടസംശയിക്കപ്പെടുന്ന ആര്‍ക്കു നേരെയും ഏതു നിമിഷവും പ്രയോഗിക്കപ്പെട്ട ഭരണ കൂട ഭീകരതവിചാരണ പോലുമില്ലാത്ത തടവ്‌ ശിക്ഷ തുടങ്ങിയതൊക്കെ അവഗണിച്ച് ഒരു ആക്റ്റിവിസ്റ്റ് ആകണോ എന്നതൊക്കെ ആ ചോദ്യങ്ങളില്‍ പെടുന്നു. സമപ്രായക്കാരായ കുട്ടികള്‍ കൂട്ടുകാരുമായി ഉല്ലസിക്കുമ്പോള്‍ മുതിര്‍ന്നവരെ പോലെ, തടവിലാക്കപ്പെടുന്നവരുടെ കാര്യങ്ങള്‍ നോക്കുന്നതിനും മറ്റും ഗറില്ലാ മുറയില്‍ പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തത്തിലേക്കാണ് മാതാപിതാക്കളുടെ അറസ്റ്റ് റോസയെ എത്തിക്കുന്നത്. നോവലിന്റെ തുടക്കത്തിലെ ഫ്ലാഷ് ബാക്ക് ചിത്രം ശ്രദ്ധേയമാണ്: അറസ്റ്റ് ചെയ്യപ്പെട്ട അമ്മക്ക് ഒരു കോസടിയും വെള്ളക്കുപ്പിയും എത്തിക്കുകയെന്ന ദൗത്യവുമായി ജയിലിനു മുന്നില്‍ നില്‍ക്കുന്ന പതിനാലുകാരിയായ റോസയുടെ ചിത്രമാണത്. ഇരുപതുകളിലേക്ക് കടക്കുമ്പോഴും അവള്‍ അപ്പോഴും അത്തരം സംഘര്‍ഷങ്ങളുടെയും അങ്കലാപ്പുകളുടെയും തടവുകാരിയാണ്.   

മാതാപിതാക്കളുടെ മരണ ശേഷംവീട്ടില്‍ തനിച്ചിരിക്കുന്ന റോസാ, പിതാവിന്റെ വിചാരണക്കിടെ പരിചയപ്പെട്ട സുഹൃത്ത് കോണ്‍റാഡിനൊപ്പം താമസമാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അച്ഛനമ്മമാരുടെ നിഴലില്‍ പെട്ടുപോയവള്‍ എന്ന അയാളുടെ വിമര്‍ശനത്തില്‍ അസ്വസ്ഥയായി തനിച്ചൊരു അപ്പാര്‍ട്ട്മെന്റിലേക്കു മാറാനും ഒരു ഫിസിയോതെറാപിസ്റ്റ് ആയി ജോലി കണ്ടെത്താനും തീരുമാനിക്കുന്നു. 1975ല്‍ സൊവേറ്റോയിലെ സൌഹൃദ പാര്‍ട്ടിയില്‍ വെച്ചു കറുത്ത വര്‍ഗ്ഗക്കാരനായ ഒരു വിദ്യാര്‍ഥി വെള്ളക്കാരായ വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അപമാന പ്രസ്താവങ്ങള്‍ കേള്‍ക്കാനിടയാകുന്ന റോസാ തന്റെ ദൗത്യത്തെ കുറിച്ച് തന്നെ സന്ദേഹിച്ചു തുടങ്ങുന്നു. അയാളുടെ അഭിപ്രായത്തില്‍ വെള്ളക്കാരായ വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തകരുടെ സഹായം അപ്രസക്തമാണ്അവര്‍ക്ക് യഥാര്‍ഥത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടതെന്ത് എന്നുപോലുമറിയില്ലകറുത്ത വര്‍ഗ്ഗക്കാര്‍ക്കു മാത്രമേ അന്തിമമായി അവരെ സ്വന്തം മോചനം സാധ്യമാക്കാനാവൂ. മാതാപിതാക്കളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയെന്നു സംശയിക്കപ്പെടുന്നതിനിടയിലും, ഒട്ടേറെ കടമ്പകള്‍ കടന്നു കൊണ്ടാണെങ്കിലും ഫ്രാന്‍സിലേക്ക് പോകാന്‍ കഴിയും വിധം ഒരു പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ റോസാക്ക് കഴിയുന്നത് മികച്ച രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളുള്ള ഒരു ആഫ്രിക്കാനര്‍ സുഹൃത്തിന്റെ സഹായത്തോടെ, വര്‍ഷങ്ങളുടെ ശ്രമങ്ങള്‍ക്കു ശേഷം മാത്രമാണ്. ഒപ്പം ഒരു നിബന്ധനയുമുണ്ട്: പോകുന്ന സ്ഥലത്ത് പ്രവാസ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടരുത്. ഫ്രാന്‍സിലെ നൈസ് പ്രവിശ്യയില്‍ അച്ഛന്റെ ആദ്യ ഭാര്യ കാത്യയുടെ കൂടെ താമസമാക്കുന്ന റോസാമറ്റൊരു ലോകമാണ് കണ്ടെത്തുന്നത്: ലെസ്ബിയന്‍- ജിഗലോ – ബൊഹീമിയന്‍ രീതിക്കാരൊക്കെ ഇടകലരുന്ന അരാഷ്ട്രീയ സുഖാന്വേഷനങ്ങളുടെ ലോകം. അയല്‍വാസികളും സുഹൃത്തുക്കളും വിവേചനങ്ങളോ ഭേദ ചിന്തകളോ ഇല്ലാതെ സഹവര്‍ത്തിക്കുന്ന ലോകം. എന്നാല്‍പ്രത്യക്ഷത്തിലെ ഈ അപരിമേയ സ്വാതന്ത്ര്യത്തിനും അവസരങ്ങള്‍ക്കും അപ്പുറം ഫ്രാന്‍സ് നല്‍കുന്നത് ഒരു സാങ്കല്‍പ്പിക സ്വര്‍ഗ്ഗത്തിന്റെ പരിവേഷമാണെന്നും ഭാവിയും ഭൂതവുമില്ലാത്ത ഒരു ശൂന്യസ്ഥലിയുടെ മറുപേരാണ് ഈ സ്വാതന്ത്ര്യ പ്രതീതി എന്നുമാണ് റോസാ തിരിച്ചറിയുക. അധ്യാപകനായ ബെര്‍ണാര്‍ഡ് ഷബാലിയറുമായി പ്രണയത്തിലാകുന്ന റോസാ സമൂഹത്തിലെ ഉന്നതരുടെ ആര്‍ത്തിയും സ്വാര്‍ത്ഥതയും ഭരിക്കുന്ന പെരുമാറ്റങ്ങളും ദരിദ്രരായ മനുഷ്യരെ അവര്‍ മുതലെടുക്കുന്ന രീതികളും നേരില്‍ കാണുന്നുമുണ്ട്. തന്നോടൊപ്പം പാരീസിലേക്ക്‌ പോരാന്‍ അദ്ദേഹം അവളെ നിര്‍ബന്ധിക്കുന്നു. പിതാവിന്റെ പാരമ്പര്യത്തില്‍ നിന്ന് വേര്‍പ്പെടാനുള്ള മോഹവുമായി ഫ്രാന്‍സിലെത്തുന്ന റോസാ “ആര്‍ക്കും അങ്ങനെ വിട്ടു പോകാനാകില്ല” എന്ന തിരിച്ചറിവിലേക്കു നീങ്ങുകയാണ്. “ആദര്‍ശങ്ങളുടെ കാര്യം എനിക്കറിയില്ല... അത് ദുരിതങ്ങളുടെ കാര്യമാണ്. ദുരിതങ്ങള്‍ എങ്ങനെ അവസാനിപ്പിക്കണം എന്നതാണ്” (p.332).

പക്ഷെ പാരീസിലേക്ക്‌ മടങ്ങും മുമ്പ് അവള്‍ ഏതാനും ആഴ്ചത്തേക്ക് ഒരു ലണ്ടന്‍ സന്ദര്‍ശനം നടത്തുന്നു. വിസാ ചട്ടപ്രകാരം ഒരു വര്‍ഷത്തിനകം സൗത്ത് ആഫ്രിക്കയിലേക്ക് തിരികെ പോകേണ്ടതുണ്ടെങ്കിലും ഇനിയും നാട്ടിലേക്ക് മടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുന്ന റോസാ താന്‍ ബര്‍ജറുടെ മകളാണെന്ന് അഭിമാനത്തോടെ വിളംബരപ്പെടുത്തുകയും മീഡിയയുടെ ശ്രദ്ധാകേന്ദ്രമായ രാഷ്ട്രീയ വ്യക്തിത്വം ആയിത്തീരുകയും ചെയ്യുന്നു. അവിടെ വെച്ച് ബാസിയെ വീണ്ടും കണ്ടുമുട്ടാന്‍ ഇടയാകുന്നതിന്റെ സന്തോഷം അതിവേഗം മറ്റൊരു ഞെട്ടലിലേക്ക് വഴിമാറുന്നത്‌ അയാളില്‍ സംഭവിച്ച പരിണാമങ്ങള്‍ മൂലമാണ്. താന്‍ ആ പഴയ ബാസി അല്ലെന്നുംസ്വെലിന്‍സിമ വുലിന്‍ഡ് ലേല എന്ന ഗോത്രനാമത്തിലാണ് താനിപ്പോള്‍ അറിയപ്പെടുന്നത് എന്നും പറയുന്ന ബാസി, താനൊരു റാഡിക്കല്‍ ആണിപ്പോള്‍ എന്നും കൂട്ടിച്ചേര്‍ക്കുന്നു. അവളുടെ പിതാവിന്റെ കാര്യം ഒട്ടനേകം കറുത്ത വര്‍ഗ്ഗക്കാരുടെ സഹനത്തെക്കാള്‍ പ്രത്യേകതയുള്ളതല്ല എന്നുംഒരു വെള്ളക്കാരിയായ അവളുടെ സഹായം അവനു ആവശ്യമില്ല എന്നും അവന്‍ നിലപാടെടുക്കുന്നത് റോസയെ തകര്‍ത്തുകളയുന്നു. ഇനിയും ഫ്രഞ്ച് പ്രാവസത്തിലേക്ക് പോകുകയെന്ന ആശയം തന്നെ അവളെ സംബന്ധിച്ച്  അനാകര്‍ഷകമായിത്തീരുന്നു. സൊവേറ്റോയില്‍ തിരിച്ചെത്തുന്ന റോസാ തന്റെ പഴയ ജോലിയില്‍ തിരികെ പ്രവേശിക്കുന്നു. സൌത്ത് ആഫ്രിക്കയില്‍ തിരിച്ചെത്തുമ്പോള്‍ തന്‍ വിട്ടുപോയപ്പോഴത്തെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു തിരിച്ചറിയുന്ന റോസാ, ബാര്‍ജറുടെ മകളായതിന്റെ വില തന്റെ ദൌത്യമായിത്തന്നെ കണ്ടെടുക്കുകയാണ്. ദൈവതുല്യമായ സ്ഥാനത്തെത്തിയ ഒരു പിതാവിന്റെ പാരമ്പര്യം നിലനിര്‍ത്തുക ഒരു മകള്‍ക്ക് ഒരിക്കലും എളുപ്പമാവില്ല. അതാണ്‌ തന്റെ വ്യക്തിത്വ സ്ഥാപനം ആവശ്യപ്പെടുന്നതെന്ന ബോധ്യം അവളുടെ വഴികളെ ഒട്ടും സുരക്ഷിതവും ആക്കുന്നില്ല. 1976ല്‍ സൊവേറ്റോയില്‍ കറുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ഥികളുടെ കലാപം പൊട്ടിപ്പുറപ്പെടുകയും സര്‍ക്കാര്‍ അതിനെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. വെള്ളക്കാരായ ക്ഷേമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറുകണക്കിനു ആളുകള്‍ കൊല്ലപ്പെടുന്ന കലാപത്തിനൊടുവില്‍, 1977ല്‍വെള്ളക്കാരുടെ സര്‍ക്കാരിനെ വിമര്‍ശിച്ച ഒട്ടേറെ സംഘടനകള്‍ നിരോധിക്കപ്പെടുന്നു. വമ്പിച്ച തോതിലുള്ള രാഷ്ട്രീയ അറസ്റ്റുകള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ റോസയും തടവിലാക്കപ്പെടുന്നു. വിധ്വംസക പ്രവര്‍ത്തനത്തിനും വിദ്യാര്‍ഥി കലാപത്തെ സഹായിച്ചതിനും ചാര്‍ജ്ജ് ചെയ്യപ്പെടുന്ന റോസാ, താനെങ്ങിനെയാണ് മാതാപിതാക്കളുടെ അതേ വിധിയില്‍ എത്തിപ്പെട്ടതെന്നു ഓര്‍ത്തുകൊണ്ടിരിക്കുന്നു.

ഗോര്‍ഡിമറുടെ നോവലുകളില്‍ ‘ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കമുള്ളതും ഹൃദയ ദ്രവീകരണ ക്ഷമവും’ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും (Anthony Samson, nytimes.com) ‘ബര്‍ജറുടെ മകള്‍’ നേരിട്ട് കലാപങ്ങളോ പീഡനങ്ങളോ ആവിഷ്കരിക്കുന്നില്ല. മറിച്ച് നോവലിന്റെ രാഷ്ട്രീയ ഉള്ളടക്കം പാത്ര സൃഷ്ടിയിലും നോവല്‍ വരച്ചു വെക്കുന്ന ജീവിത ചിത്രീകരണത്തിലുമാണ് ആവിഷ്കൃതമാകുന്നത്. റോസയുടെ വീക്ഷണത്തിലൂടെയാണ് കഥപറയുന്നതെങ്കിലും ലയണല്‍ ബര്‍ജറുടെ അദൃശ്യസാന്നിധ്യമാണ് കൂടുതല്‍ ശക്തമായി നോവലില്‍നിറഞ്ഞു നില്‍ക്കുന്നത്. ‘ഒരു കമ്മ്യൂണിസ്റ്റ് ദേശദ്രോഹിയായിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി ആകേണ്ടിയിരുന്നയാള്‍’ എന്ന് വിരോധികള്‍ പോലും വിലയിരുത്തുന്ന ബര്‍ജര്‍, മഹത്തായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സ്വയം സമര്‍പ്പിക്കുന്നതെങ്ങനെ എന്ന പാഠമാണ് മകള്‍ക്കു പകര്‍ന്നു നല്‍കുന്നത്.  

ചരിത്രത്തെയും കൃത്യമായി തിരിച്ചറിയാവുന്ന യഥാര്‍ത്ഥ വ്യക്തികളെയും ഫിക് ഷനില്‍ നിബന്ധിക്കുകയെന്ന രീതി നദീന്‍ ഗോര്‍ഡിമര്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയ കൃതിയാണ് ‘ബര്‍ജറുടെ മകള്‍.’ നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും വര്‍ണ്ണ വിവേചന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തതിനു സ്വന്തം ആളുകള്‍ വര്‍ഗ്ഗ വഞ്ചകനായി കാണുകയും സര്‍ക്കാറിന്റെ കമ്യൂണിസ്റ്റ് വേട്ടയില്‍ ജയിലില്‍ അടക്കപ്പെടുകയും ജയിലില്‍ വെച്ച് മരിക്കുകയും ചെയ്ത ആഫ്രിക്കാനര്‍ ഡോക്റ്റര്‍ അബ്രഹാം ഫിഷറുടെ പതിപ്പാണ്‌ഫിക് ഷന്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടെങ്കിലുംനോവലിലെ ലയണല്‍ ബര്‍ജര്‍. ഇതര കഥാപാത്രങ്ങളുടെ കാര്യത്തിലും ഇത് സത്യമാണ്. ബര്‍ജറുടെ പാത്ര സൃഷ്ടിയിലൂടെ ഫിക് ഷനും യാഥാര്‍ത്ഥ്യവും തമ്മിലും ഭൂതകാലവും വര്‍ത്തമാനവും തമ്മിലും ചരിത്രവും നോവലും തമ്മിലും കണ്ണി ചേര്‍ക്കപ്പെടുകയാണെന്ന് സ്റ്റീഫന്‍ ക്ലിംഗ് മന്‍ നിരീക്ഷിക്കുന്നു (Stephen Clingman: p.172). “ഗോര്‍ഡിമര്‍ അസുഖകരമായ ചോദ്യങ്ങളില്‍ ഒന്നില്‍ നിന്നും ഒളിച്ചോടുന്നില്ല – ലയനലിന്റെ കമ്യൂണിസം (“താങ്കളെ കൊണ്ട് സ്റ്റാലിനു വേണ്ടി ഉത്തരവാദിത്തം എടുക്കുകയും താങ്കളുടെ ക്രിസ്തുവിനെ നിഷേധിക്കുകയും ചെയ്യിക്കാന്‍ അവരാരാണ്” റോസാ അത്ഭുതപ്പെടുന്നു.), വെള്ളക്കാരുടെ കുറ്റബോധവും ഉത്തരവാദിത്തവുംഅപ്പാര്‍ത്തീഡുമായി ബന്ധപ്പെട്ട എന്തിലും ആരിലും തങ്ങിനില്‍ക്കുന്ന മഹാപാപം – രാഷ്ട്രീയ ആശയങ്ങള്‍ ഏറെയുംദൌര്‍ഭാഗ്യകരമെന്ന് പറയാംസംഭാഷണങ്ങളിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു എങ്കിലും” എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (kirkusreviews.com). സോള്‍ഷെനിത് സിനുമായി താരതമ്യം ചെയ്യാവുന്ന ധാര്‍മ്മിക രോഷത്തിന്റെ ആഴവും വ്യാപ്തിയും ഉണ്ടെങ്കിലും ഈയൊരു ഘടകം – ആശയങ്ങള്‍ ഫിക് ഷനല്‍ അവതരണം ആവശ്യപ്പെടും വിധം ആവിഷ്കരിക്കുന്നതിനു പകരം സംഭാഷണപ്രധാനമാണ് എന്നത്- ‘ക്യാന്‍സര്‍ വാര്‍ഡി’ന്റെയോ ‘ഫസ്റ്റ് സര്‍ക്കിളി’ന്റെയോ (Cancer Ward; The First Circle – Solzhenitsyn) ഗരിമയിലേക്ക് നോവല്‍ എത്താതിരിക്കുന്നതിനു കാരണമാകുന്നു എന്നും ഇതേ നിരൂപണം ചൂണ്ടിക്കാണിക്കുന്നു.   

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട്

പേജ് 27 – 34)

To purchase, contact ph.no:  8086126024

 


The Promised Land by Grace Ogot

        വാഗ്ദത്ത ഭൂമിയിലെ സര്‍പ്പസാന്നിധ്യം.




കെനിയന്‍ സാഹിത്യത്തിന്റെ മാതാവ് എന്ന അപരനാമമുള്ള ഗ്രേസ് ഒഗോട്ട്, ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള അതികായരുടെ സമകാലികയും കെനിയയില്‍ നിന്ന് മികച്ച സാഹിത്യമുണ്ടാകുമെന്നു ലോകത്തെ കാണിച്ചു കൊടുത്തവരില്‍ മുന്‍നിരക്കാരിയുമാണ്. 1962ല്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ സാഹിത്യ സംഗമത്തില്‍ ഈസ്റ്റ് ആഫ്രിക്കയെ പ്രതിനിധാനം ചെയ്ത ഏകവ്യക്തി താനായിരുന്നു എന്നതാണ് തന്റെ തന്റെ പാരമ്പര്യത്തിന്റെ കഥകള്‍ പറഞ്ഞുതുടങ്ങാന്‍ അവര്‍ക്ക് പ്രചോദനമായത്. തൊട്ടടുത്ത വര്‍ഷം ബ്ലാക്ക് ഓര്‍ഫിയൂസ് ജേണലില്‍ ‘A Year of Sacrifice’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ച ഒഗോട്ടിന്റെ വിഖ്യാത നോവല്‍ The Promised Land 1966-ല്‍ പുറത്തിറങ്ങിയപ്പോള്‍, അതേ ദശകത്തില്‍ തന്നെ അവരുടെ ‘Land Without Thunder’ (1968)  എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1964-ല്‍ ആണ് കെനിയന്‍ സാഹിത്യത്തിലെ ആദ്യ സുപ്രധാന നോവല്‍ Weep Not, Child (ങ്ഗൂഗി വാ തിയോങ്ഗോ) പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് പ്രസക്തമാണ്. ഒഗോട്ടിന്റെ രചനകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം സ്വന്തം ജീവിത സാഹചര്യങ്ങളുടെ കൂടി ഭൂമികയായ ലുവോ സമൂഹമാണ്. കെനിയ, ടാന്‍സാനിയ സംഗമ പ്രദേശങ്ങളിലായി അധിവസിക്കുന്ന ക്രിസ്തീയ - പാഗന്‍ വിശ്വാസ ക്രമങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ സമൂഹം ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിക്കുന്ന, ഒപ്പം അവയുടെ സംഘര്‍ഷങ്ങള്‍ നേരിടുന്ന ജീവിത രീതി പിന്തുടര്‍ന്നു. ആധുനിക വൈദ്യ ശാസ്ത്രത്തെ അനിവാര്യ ഘട്ടങ്ങളില്‍ ആശ്രയിക്കുമ്പോഴും പഴയ മാന്ത്രിക – നാട്ടു ചികിത്സാ രീതികള്‍ മുറുകെ പിടിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്. ലിംഗ നീതിയിലും പരമ്പരാഗത മൂല്യങ്ങള്‍ പിന്തുടരുന്ന രീതിയിലും കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം സ്ത്രീയുടെ ബാധ്യതയായി കണക്കാക്കുന്ന പുരുഷാധിപത്യ ക്രമത്തെ അവര്‍ ക്രിസ്തീയ ക്രമവുമായി കണ്ണി ചേര്‍ത്തു. ഇതേ മൂല്യ വ്യവസ്ഥയെ പിന്‍പറ്റുന്ന ഒഗോട്ടിന്റെ സമീപനം സ്ത്രീപക്ഷ വിമര്‍ശകരില്‍ അവരെ കുറിച്ചു ഭിന്ന സ്വരങ്ങള്‍ക്കു കാരണമായതും സ്വാഭാവികം. ലുവോ നാടോടി കഥാ സമ്പ്രദായവും പുരാണങ്ങളും വാമൊഴി പാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടുത്തന്ന ഒഗോട്ടിന്റെ രചനകളില്‍ കോളനി പൂര്‍വ്വ ഈസ്റ്റ് ആഫ്രിക്കന്‍ സാമൂഹികാവസ്ഥയുടെ ശക്തമായ പ്രതിഫലനത്തോടൊപ്പം ഗോത്ര വിദ്വേഷങ്ങള്‍, ഭൌതിക നേട്ടങ്ങള്‍ക്കായുള്ള മദമാത്സര്യങ്ങള്‍, ഭാര്യയുടെ കടമകള്‍ പോലുള്ള പരമ്പരാഗത സ്ത്രീ സങ്കല്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സാമാന്യ പ്രമേയങ്ങള്‍ ആയിത്തീരുന്നു.

 

ഒഗോട്ടിന്റെ ആദ്യ നോവല്‍ ‘വാഗ്ദത്ത ഭൂമി’, കെനിയയിലെ തങ്ങളുടെ പൂര്‍വ്വിക ഗ്രാമമായ ന്‍യാന്‍സാ പ്രദേശത്തു നിന്ന് ഫലഭൂയിഷ്ടമായ ഭൂമിയും സാമ്പത്തും തേടി ടാങ്കനിക്ക തടാകം കടന്ന് വടക്കന്‍ ടാന്‍സാനിയയിലെത്തുന്ന ലുവോ പ്രവാസി കുടുംബം നേരിടുന്ന ജീവിത സംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുന്നു. അക്കാലത്ത് പതിവായിരുന്ന കുടിയേറ്റത്തിന്റെ ഭാഗമായി, കന്നി മണ്ണില്‍ നൂറുമേനി കാത്തു സ്ഥലത്തെത്തുന്ന ലുവോ ഗോത്രജരുടെ എല്ലാവരുടെയും സംരക്ഷകനും പിതൃ തുല്യനുമായ ഒകേച്ചിന്റെയും മാതൃ നിര്‍വ്വിശേഷമായ സ്നേഹത്തോടെ കൂടെയെത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ  സൌന്ദര്യ ലക്ഷണമായ നീണ്ട കഴുത്തിന്റെ പേരില്‍ അതിഗ (‘ജിറാഫിനെ പോലെ നീണ്ട കഴുത്തുള്ളവള്‍’) എന്ന് വിളിപ്പേരുള്ള ന്‍യാബോറോയും ഉള്ളഴിഞ്ഞ സഹായത്തോടെ ഒചോലയും ഭാര്യ ന്‍യാപോളും അതില്‍ വിജയിക്കുന്നുമുണ്ട്. രണ്ടാം പ്രസവത്തിലെ ഇരട്ടകള്‍ ഉള്‍പ്പടെ മൂന്നു മക്കളും അളവറ്റ ധന-ധാന്യ-കാലി സമ്പത്തും ആര്‍ജ്ജിച്ച, കഠിനാധ്വാനവും ഉത്സാഹവും അടയാളപ്പെടുത്തിയ ഏതാനും വര്‍ഷങ്ങളുടെ സ്വപ്ന തുല്യമായ നേട്ടങ്ങള്‍ക്കു ശേഷം അശാനിപാതങ്ങള്‍ ഒന്നൊന്നായി ആരംഭിക്കുന്നത് പ്രദേശത്തെ ആദിമ ഗോത്രജനും കുടിയേറ്റക്കാരോട് കടുത്ത അസഹിഷ്ണുത ഉള്ളവനും നിഗൂഡതകള്‍ നിറഞ്ഞ പ്രകൃതക്കാരനും സര്‍പ്പങ്ങളുടെയും ദുരത്മാക്കളുടെ സഹാവാസിയും ദുര്മ്മുഖനുമായ വൃദ്ധന്‍ അയല്‍ക്കാരന്റെ ക്രോധത്തിന് ഒചോല ഇരയാകുന്നതോടെയാണ്. ഒചോല ഒരു നിഗൂഡമായ ത്വക് രോഗത്തിന് അടിപ്പെടുകയും ഒട്ടേറെ പാരമ്പര്യ/ മാന്ത്രിക വൈദ്യന്മാര്‍ പരാജയപ്പെടുകയും ചെയ്യുന്നതോടെ വെള്ളക്കാരന്റെ വൈദ്യം പോലും പരീക്ഷിക്കാന്‍ കുടുംബം തയ്യാറാകുന്നു. എന്നാല്‍, കൊടിയ ശാപത്തിനു മുന്നില്‍ അതും പരാജയപ്പെടുന്നത്, കടുത്ത നൈരാശ്യത്തിലേക്ക്‌ ഒചോലയെ എടുത്തെറിയുമ്പോഴാണ്‌ ഒരു രണ്ടാമൂഴം പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പോടെ മുമ്പ് വിജയിക്കാന്‍ കഴിയാതെ പോയതുകൊണ്ട് പ്രതിഫലം പോലും വാങ്ങാതെ തിരികെ പോയിരുന്ന മഗുംഗു എന്ന അത്ഭുത സിദ്ധികളുള്ള പാരമ്പര്യ വൈദ്യന്‍ വീണ്ടുമെത്തുക. മരണ വക്ത്രത്തില്‍ നിന്ന് ഒചോലയെ രക്ഷിക്കുന്ന മഗുംഗു അന്ത്യശാസനം നല്‍കുന്നു: ഇനിയൊരു രാത്രി പോലും ഒചോല ശപിക്കപ്പെട്ട ഈ നാട്ടില്‍ ഉറങ്ങരുത്, ഉടന്‍ തന്റെ പൂര്‍വ്വികരുടെ മണ്ണിലേക്ക് തിരികെ പോകണം, എല്ലാം ഉപേക്ഷിച്ച്, ഒരു നിമിഷം പാഴാക്കാതെ. ഒട്ടും സ്വാഗതാര്‍ഹാമല്ലാത്ത ഈ അന്ത്യശാസനം നിറവേറ്റപ്പെടുക അതീവ ദുഃഖത്തോടെയും നിരാശതയോടെയുമാണ്. കുടുംബത്തില്‍ കുട്ടികളും ഒരംഗത്തെ പോലെത്തന്നെയായിരുന്ന കാവല്‍നായയും ഉള്‍പ്പടെ നേരിടേണ്ടി വന്ന മരണത്തിന്റെ വക്കോളം എത്തിയ ശാപത്തിന്റെ ദുരന്തങ്ങളില്‍ മനം മടുത്തു തിരിച്ചു പോകാന്‍ എപ്പോഴും ഒചോലയെ നിര്‍ബന്ധിക്കുമായിരുന്ന ന്‍യാപോളിനു പോലും നിറഞ്ഞ പത്തായങ്ങളും ധാന്യം നിറഞ്ഞ വയലുകളും സമൃദ്ധമായ കാലിസമ്പത്തും സമ്പന്ന ഗൃഹവും ഒരൊറ്റ ഞൊടികൊണ്ട് ഉപേക്ഷിച്ചു പോകുക എളുപ്പമായിരുന്നില്ല: “ഒചോലയുടെ ഉടല്‍ തീര്‍ച്ചയായും സീമിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാല്‍ അയാളുടെ ആത്മാവ് എന്നുമെന്നും ടാങ്കനിക്കയിലെ വസതിയില്‍ നിലനില്‍ക്കും.” ജനിച്ചു വളര്‍ന്ന വീട് വിട്ടു പോകുന്ന ‘പൂര്‍വ്വികരുടെ നാട്’ എന്ന ആശയം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്നതും ആയിരുന്നില്ല. നോവലന്ത്യത്തില്‍ രായ്ക്കുരാമാനം എല്ലാം പിറകില്‍ വിട്ടു പടിയിറങ്ങുമ്പോള്‍, എങ്കില്‍ പിന്നെ വൃദ്ധ പിതാവിന്റെ കേണുപറച്ചിലും കുടുംബാംഗങ്ങളുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചു എന്തിനു വേണ്ടിയായിരുന്നു തന്റെ പലായനം തന്നെ എന്ന വ്യര്‍ത്ഥബോധം സ്വാഭാവികമായും ഒചോലയെയും ന്‍യാപോളിനെയും വേട്ടയാടുന്നുണ്ട്

 

കുടിയേറ്റക്കാരന്റെ മനശാസ്ത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് നോവലിസ്റ്റ്. കെനിയന്‍ സമൂഹത്തില്‍ ഭൂമിയുടെ മേലുള്ള അവകാശമെന്ന ശക്തമായ ആശയം ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള എഴുത്തുകാരും ഏറെ കൈകാര്യം ചെയ്തിട്ടുള്ളതാണ്‌. ഒചോലയെ പറഞ്ഞുകേട്ട സമ്പന്നതയുടെ കുടിയേറ്റത്തിന് വാഗ്ദത്ത ഭൂമിയിലേക്ക്‌ പ്രലോഭിപ്പിക്കുന്നത് അയല്‍വാസി ഒക്വോന്യോയുടെ വീട്ടില്‍ വിരുന്നിനെത്തുന്ന ടാങ്കനിക്കന്‍ കുടിയേറ്റക്കാരായ സ്വന്തം ഗോത്രക്കാരാണ്. “നിനക്ക് കൃഷിചെയ്യാനാവുന്നത്രയും ഏക്കറുകള്‍ നിനക്കെടുക്കാം. ന്‍യാന്‍സായിലെ ജീവിതത്തില്‍ അയാള്‍ മടുത്തു തുടങ്ങിയിരുന്നു, അവിടത്തെ തത്വദീക്ഷയില്ലാത്ത നികുതി പിരിവുകാര്‍, അല്‍പ്പന്മാരായ ഏകാധിപതികള്‍, അവിടത്തെ കലഹങ്ങള്‍. ഒരാള്‍ക്ക് നേടാനാവുന്ന പണം മുഴുവന്‍ സ്കൂള്‍ ഫീസ്‌, ഹോസ്പിറ്റല്‍ ഫീസ്‌, എന്നൊക്കെ ചിലവാകും. ഉപമൂപ്പന്മാര്‍ പതിവായി നിര്‍ബന്ധിത വേലയ്ക്കു ആളുകളെ പൊതു പദ്ധതികളില്‍ റിക്രൂട്ട് ചെയ്യും.” മറ്റൊരിടത്തെ വാഗ്ദത്ത ഭൂമിയെ പ്രണയിക്കാന്‍ ഏതൊരു കുടിയേറ്റക്കാരനും ഇതൊക്കെത്തന്നെ പതിവ് കാരണങ്ങള്‍. പിതാവ് വൃദ്ധനാണ് എന്നതോ സഹോദരന്‍ അബീറോ കൂടെക്കൂടെ നാട്ടില്‍ വരാനാവാത്ത വിധം പട്ടണത്തില്‍ ജോലി ചെയ്യുന്നവനാണ് എന്നതോ, ഇളംപ്രായക്കാരിയായ നവവധു ഭാര്യക്ക് കൂട്ടരേ ഉപേക്ഷിച്ചു പോകാന്‍ വയ്യ എന്നതോ ഒന്നും അയാളുടെ ആണ്‍പോരിമയെ പിന്തിരിപ്പിക്കുന്നില്ല. “ഈ നാടുവിട്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നമ്മുടെ പൂര്‍വ്വികര്‍ ഈ നാടിനു വേണ്ടി പൊരുതി മരിച്ചവരാണ്‌. നന്ദി (സുലു രാജമാതാവ്) ഈ താഴ്വരകളിലും മലകളിലും  ആണ് ജീവിച്ചത്, അവര്‍ താഴെയുള്ള നദികളില്‍ നിന്നാണ് ദാഹം തീര്‍ത്തത്.” അവള്‍ ഓര്‍മ്മിപ്പിക്കുന്നു: “എനിക്ക് അപരിചിതര്‍ക്കിടയില്‍ ജീവിക്കണ്ട.” എന്നാല്‍ ഒചോല പ്രഖ്യാപിക്കുന്നു: അത് തീരുമാനിച്ചു കഴിഞ്ഞു.” നോവലില്‍ ഉടനീളം കാണാവുന്ന പുരുഷാധിപത്യ മൂല്യക്രമവുമായി ഇതിനെ ചേര്‍ത്തുവെക്കാം. എന്നാല്‍ അമ്മയെ അടക്കിയ മണ്ണുവിട്ടുപോകുക അയാള്‍ക്കും എളുപ്പമല്ല. വാസ്തവത്തില്‍, പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുണ്ട്‌ അയാള്‍ക്ക്. ആഴ്ചകളോളം ഒകേചിന്റെ അതിഥിയായി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍, പരമ്പരാഗത രീതിയില്‍, പുല്ലുകൊണ്ട് മോതിരവളയമുണ്ടാക്കി അതിരിട്ടു സ്വന്തമാക്കുന്ന പുതിയ പുരയിടത്തില്‍ സ്വന്തമായി വീട് വെച്ച് മാറുമ്പോള്‍ ആദ്യ ദിനത്തില്‍ ഭര്‍ത്താവിന്റെ കൂടെ അന്തിയുറങ്ങാമെന്ന അതിഗയുടെ നിര്‍ദ്ദേശം ഭാര്യ മുന്നോട്ടു വെക്കുന്നത് അയാളെ ഞെട്ടിക്കുന്നത് അതുകൊണ്ടാണ്: “നാളെ രാത്രി, ശരി. പക്ഷെ ഇന്നില്ല... മറ്റൊരിടത്തേക്ക് പോയാല്‍ ആളുകള്‍ തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കണം എന്ന് ചിന്തിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? .. നമ്മുടെ പൂര്‍വ്വികരുടെ കണ്ണുകള്‍ നമ്മെ എല്ലായിടത്തും പിന്തുടരുന്നുണ്ട്.. ഗോത്രത്തിന്റെ വിധിവിലക്കുകള്‍ മറികടന്നാല്‍ ഒടുവില്‍ നീ ശിക്ഷിക്കപ്പെടും” സമൂഹത്തിന്റെ വിലക്കുകള്‍ മറികടക്കുന്നവരെ ശിക്ഷിക്കുന്നതില്‍ പൂര്‍വ്വികരുടെ കൈകള്‍ ഫാദര്‍ എല്ലിസിന്റെ ദൈവത്തിന്റെത് പോലെ കര്‍ക്കശക്കാരാണ് എന്ന് ന്‍യാപോളും കണ്ടെത്തുന്നു. പുരുഷാധിഷ്ടിത മൂല്യവിചാരത്തെ കുറിച്ച് നോവലിസ്റ്റിന്റെ സമീപനം മറ്റിടങ്ങളിലും അത്ര ഋജുവല്ല എന്ന് കാണാം. പലപ്പോഴും പ്രതിഷേധ മുദ്രകള്‍ കണ്ടെടുക്കാനാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ‘വയലില്‍ കാര്യക്ഷമതയുള്ള, കള പറിച്ചു മാറ്റാന്‍ വേഗതയുള്ള, ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ട ഊഷരതയുള്ള, നന്നായി ബിയര്‍ വാറ്റാന്‍ കഴിയുന്ന’ എന്നൊക്കെ ന്‍യാപോളിന്റെ ഭാര്യാസഹജമായ ഗുണങ്ങള്‍ കണ്ടെത്തുന്ന ഒചോല പ്രതിനിധാനം ചെയ്യുന്ന മൂല്യ വിചാരം നാട്ടിലെ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ഇതര പുരുഷന്മാര്‍ക്ക് മുന്നില്‍ മുഖം മറക്കുകയും ഭര്‍ത്താവിനു സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലും പ്രകടമാണ്. കൂടോത്രക്കാരന്‍ അയല്‍വാസിയുടെ ഭാര്യ അയാളെ പേടിച്ചു കഴിയുന്ന, ഹൃദയം തുറക്കാന്‍ ഒരു പെണ്‍സൗഹൃദം ആശിച്ചു കഴിയുന്ന നിസ്സഹായയാണ്: “അയാളെ കല്യാണം കഴിച്ച നാള്‍ മുതല്‍ ഒരു പേടിസ്വപ്നമാണ്, സര്‍പ്പങ്ങളും ദുരാത്മാക്കളും ആവേശിച്ച ഒരു വീട്ടില്‍ കഴിയേണ്ടി വരിക. വിവാഹം എന്നത് ഒരു ചൂതാട്ടമാണ്.”

 

അതെ, ഇതാണെന്റെ കാനാന്‍, ഇതാണെന്റെ ‘വാഗ്ദത്ത ഭൂമി’. ഇത് പോലെ മറ്റൊരിടം എനിക്കിനി ഉണ്ടാവില്ല” എന്ന് അത്യാഹ്ലാദത്തോടെ കണ്ണഞ്ചിക്കുന്ന ഭൂപകൃതിയുള്ള പുതുദേശത്തെ വരവേല്‍ക്കുന്ന  കുടിയേറ്റക്കാരന്റെ വീക്ഷണകോണ്‍ ഒചോലയിലൂടെ ആവിഷ്കരിക്കുമ്പോള്‍, സര്‍പ്പധാരിയായ ശത്രു കേവലം ഒരു സാത്താനിക സാന്നിധ്യം മാത്രമല്ല. കുടിയേറ്റത്തിന്റെ മറുവശം ഹ്രസ്വമെങ്കിലും അതിതീക്ഷ്ണമായിത്തന്നെ അയാളിലൂടെ നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്: “നിങ്ങള്‍ യജമാനമാരായി വന്നു ഞങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നു, ഞങ്ങളെ നിങ്ങളുടെ ജോലിക്കാരാക്കുന്നു, എന്നാല്‍ നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യിക്കില്ല നിങ്ങള്‍. നിങ്ങള്‍ സ്വയം മൂപ്പന്മാരായി നിയോഗിക്കുന്നു, നിങ്ങളുമായി ഒരു തര്‍ക്കവും ഇല്ലാത്തവരെ അടിച്ചമര്‍ത്തുന്നു..” വലിയ സൗഹൃദം നടിക്കുമ്പോഴും നാട്ടുകാര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം ലുവോ ഗോത്രക്കാരുടെ സൗഹൃദം അവസാനിക്കുന്നു എന്ന് അയാള്‍ നിരീക്ഷിക്കുന്നു. അങ്ങനെ സ്വത്വം നഷ്ടപ്പെട്ടവരുടെ ഉദാഹരണമായി സന്‍ഗാസി ഗോത്രത്തെ അയാള്‍ ചൂണ്ടിക്കാട്ടുന്നു. ലുവോ സ്ത്രീകളെ വിവാഹം ചെയ്യാനായി മതം മാറുകയും ചേലാകര്‍മ്മം ചെയ്യുന്നത് നിര്‍ത്തുകയും ചെയ്ത  സന്‍ഗാസി പുരുഷന്മാര്‍ അവരുടേതായി തീര്‍ന്നു. കുട്ടികള്‍ ലുവോ ഗോത്രജര്‍ ആയി മാറി.

 

കൊളോണിയല്‍ ശക്തി സംസ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ചിഹ്നങ്ങള്‍ നോവലില്‍ പരന്നു കിടപ്പുണ്ട്. ന്‍യാപോളിന്റെ ഓര്‍മ്മകളില്‍ സഹോദരി ആപ്പിയോയെ ലൈംഗിക കയ്യേറ്റത്തിന് മുതിര്‍ന്ന ഫാദര്‍ എല്ലിസിനെ കുറിച്ചും തുടര്‍ന്ന് അയാളുടെ ദൈവത്തെ അതിന്റെ പാട്ടിനു വിട്ടേക്കാന്‍ അവളെ ഉപദേശിച്ചതും എന്നും തെളിഞ്ഞു നില്‍ക്കും. മറുവശത്ത്‌ എല്ലാവരും കയ്യൊഴിഞ്ഞ ഒചോലയുടെ അറപ്പുളവാക്കുന്ന രോഗാവസ്ഥയില്‍ നിരുപാധികം ചികിത്സിക്കാന്‍ തയ്യാറായ ഇവാന്‍ജലിസ്റ്റ് ഡോക്റ്റര്‍ തോംസനും മറ്റെല്ലാ ആശുപത്രി നേഴ്സുമാരും പിന്മാറിയ ഘട്ടത്തില്‍ സഹായിയായി എത്തിയ ഡോക്റ്ററുടെ ഭാര്യ ആനബേലും ഉണ്ട്. തീര്‍ത്തും ഹതാശമായ ഒരു നിമാഷത്തില്‍ നടത്തപ്പെടുന്ന “അയാളെ സുഖപ്പെടുത്തുന്നത്‌ ദൈവത്തിനു ഇഷ്ടമല്ല!” എന്ന ഒകേചിന്റെ നിരീക്ഷണത്തിലെ മനുഷ്യവിരുദ്ധനായ ദൈവം എന്ന ചിന്ത പോലും ഉറച്ച ദൈവ വിശ്വാസിയായ ഡോക്റ്ററെ വേദനിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും അവരുടെ പരമ്പരാഗത വിശ്വാസങ്ങളും ഭയങ്ങളും ഉപേക്ഷിക്കാറില്ല എന്ന വസ്തുത നിഗൂഡ രോഗത്തോടുള്ള അവരുടെ ഭയപ്പാടിന്റെ കാരണമാകുന്നു. ‘രോഗമുണ്ടാക്കുന്ന ദുരാത്മാക്കളും മരണകാരണമായ ദൃഷ്ടിദോഷവും’ പോലുള്ള ക്രിസ്തീയ വിരുദ്ധമായ വിശ്വാസങ്ങള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ട്. ഈ സമീപന രീതിയെ കുറിച്ച് ഒഗോട്ട് നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്: “ഞാന്‍ പറഞ്ഞ കഥകളില്‍ അധികവും നിത്യജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.. അന്തിമ വിശകലനത്തില്‍ ചര്‍ച്ചും ആശുപത്രിയും പരാജയപ്പെടുമ്പോള്‍ ആളുകള്‍ എപ്പോഴും അവര്‍ക്ക് വിശ്വാസമുള്ള എന്തിലെക്കെങ്കിലും തെന്നിപ്പോകും, അവരുടെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള എന്തിലെക്കെങ്കിലും. നമുക്കവ വെറും അന്ധവിശ്വാസമായി തോന്നാം, എന്നാല്‍ അവയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുകൊണ്ട് ശമനം കിട്ടും. കനിയയിലെ ചില സമൂഹങ്ങളില്‍ നിത്യ ജീവിത സാഹചര്യങ്ങളില്‍ ആധുനിക ചികിത്സയും പാരമ്പര്യ വൈദ്യവും ഒരുമിച്ചു നിലനില്‍ക്കുന്നു.” (Quoted from Bernth Lindfors "Interview with Grace Ogot", 1979, in World Literature Written in English 18(1), pp. 60–62.)

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ഭാഗം ഒന്ന്

പേജ് 238-244)


Friday, May 23, 2025

The House of the Mosque by Kader Abdolah / Susan Massotty

എരിഞ്ഞുതീരാത്തവരുടെ പാരിതോഷികങ്ങള്‍


ഇറാനില്‍ ഷായുടെ അമേരിക്കന്‍ വിധേയ ഏകാധിപത്യ ഭരണത്തിനെതിരിലും പിന്നീട് ആയത്തുല്ലമാരുടെ മതാധിഷ്ടിത സര്‍വാധിപത്യത്തിനെതിരിലും പോരാടുകയും 1985 -ല്‍ ആദ്യം തുര്‍ക്കിയിലേക്കും പിന്നീട് 1988-ല്‍ ഹോളണ്ടിലേക്കും രാഷ്ട്രീയ അഭയം തേടി സ്വയം പറിച്ചു നടുകയും ചെയ്ത പേര്‍ഷ്യന്‍- ഡച്ച് എഴുത്തുകാരനാണ്‌ ഖാദര്‍ അബുള്ള എന്ന തൂലിക നാമധാരിയായ ഹുസൈനി ഫറഹാനി. ഇസ്ലാമിക ഭരണ കൂടത്തിന്റെ പീഡനത്തിനു വിധേയരായി മരിച്ച രണ്ടു സുഹൃത്തുക്കളുടെ ഓര്‍മ്മയിലാണ് അദ്ദേഹം അങ്ങനെയൊരു പേര് സ്വീകരിച്ചത്. 1954ല്‍ ജനിച്ച ഫറഹാനി ടെഹ്‌റാനിലെ പഠന കാലം മുതല്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഇടതു പ്രസ്ഥാനത്തില്‍ അംഗമായിരുന്നു. നിയമവിരുദ്ധമായി പ്രസിദ്ധീകരിച്ചു വന്ന ഒരു ജേര്‍ണലില്‍ ഉള്‍പ്പടെ, ഇറാനില്‍ ജീവിച്ച കാലത്ത് തന്നെ എഴുതുകയും അവിടെ വെച്ച് തന്നെ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇടതു പ്രസ്ഥാനം പരാജയപ്പെട്ടിടത്ത് എങ്ങനെയാണ് മതാധിപത്യ ഭരണ കൂടം നിലവില്‍ വന്നതെന്നും ഒരു ജനതയെന്ന നിലയില്‍ ഇറാന്‍ അതിനു നല്‍കേണ്ടി വന്ന കനത്ത വിലയെന്തെന്നും വരച്ചു കാട്ടുന്ന 'ക്യൂണിഫോം' (2000) എന്ന ഡച്ച് ഭാഷയിലെഴുതിയ നോവല്‍ 2005- ല്‍ 'മൈ ഫാദേഴ്സ് നോട്ട് ബുക്ക്' എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തുവന്നതോടെ, ശ്രദ്ധേയനായ ഒരു വലിയ എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന്, ഡച്ച് ഭാഷയില്‍ 2005-ല്‍ പുറത്തിറങ്ങിയ നോവലിന്റെ ഇംഗ്ലിഷ് ഭാഷാന്തരമാണ് 2010 -ല്‍ 'ദി ഹൗസ് ഓഫ് ദി മോസ്ക്' എന്ന പേരില്‍ പുറത്തു വന്നത്. ഒരു വിദേശ ഭാഷയില്‍ ആധികാരികതയോടെ എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് നബക്കോവിനോടും കോണ്‍റാഡിനോടും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

പുരാവൃത്തങ്ങളുടെ തറവാട്

നോവലിസ്റ്റിന്റെ ജന്മ ദേശമായ ആരാക് പട്ടണത്തെ തന്നെ ഓര്‍മ്മിപ്പിക്കുന്ന സെനജാന്‍ എന്ന പരമ്പരാഗത പരവതാനി നെയ്ത്തുകാരുടെ പട്ടണം പേര്‍ഷ്യന്‍ സമൂഹത്തിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. 'പള്ളിവീട്' ആവട്ടെ പാരമ്പര്യത്തിന്റെയും, വിശ്വാസബദ്ധമായ ജീവിതക്രമങ്ങളുടെയും കേന്ദ്രമായിരിക്കുമ്പോഴും ആധുനികതയുടെ സ്ഫുരണങ്ങള്‍ അവിടെ ഒളിഞ്ഞും തെളിഞ്ഞും മുളപൊട്ടിത്തുടങ്ങുന്നുണ്ട്. തറവാട്ടുകാരണവരുടെ വാക്ക് എതിര്‍വാക്കില്ലാതെ അനുസരിക്കപ്പെടുന്നുവെങ്കിലും നൈസര്‍ഗ്ഗികമായ ലൈംഗികചോദനകളുടെ പൂര്‍ത്തീകരണവും പ്രായോഗികമായ കണ്ണടക്കലുമൊക്കെ അവിടെയും നടപ്പാവുന്നുണ്ട്. കാരണവരുടെ കാര്‍ക്കശ്യം നിലനിര്‍ത്തുമ്പോഴും ഏറ്റവും മിതവാദിയും മിതഭാഷിയുമായ, 'സ്നേഹ ധനനായ യജമാനന്‍' എന്നര്‍ത്ഥമുള്ള 'ആഖാ ജാന്‍' എന്ന സമാദരണീയനായ വയോധികന്‍ ഒരു തരം തീവ്ര വാദത്തെയും മനസ്സാ അംഗീകരിക്കാത്ത, ദൈവ ഭയമുള്ള ഇറാനിയന്‍ സമൂഹത്തിന്റെ പ്രതിനിധി തന്നെയാണ്. തലമുറകളായി ജുമുഅ പള്ളിയുടെ ഉടമകളും ഇമാം കുടുംബവുമായ പള്ളി വീട്ടില്‍, മാറി മാറി വരുന്ന രാഷ്ട്രീയ മാറ്റങ്ങളും ചലനങ്ങളും ഉണ്ടാക്കുന്ന മാറ്റങ്ങളും ഏല്‍പ്പിക്കുന്ന ആഘാതങ്ങളും തുടര്‍ന്നുണ്ടാവുന്ന ദുരന്ത പൂര്‍ണ്ണമായ ശൈഥില്യങ്ങളും ചിത്രീകരിക്കുന്നതിലൂടെ, സംഭവ ബഹുലമായ ഇറാനിയന്‍ ചരിത്ര മുഹൂര്‍ത്തങ്ങളെ തന്നെയാണ് നോവല്‍, കഥാരൂപത്തില്‍ ആവാഹിക്കുന്നത്. നോവലിസ്റ്റിന്റെ ആത്മകഥാംശവും ഏറെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് കൃതിയില്‍.

1969-ലെ ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു അപ്പോളോ പതിനൊന്നില്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത്. പള്ളിവീട്ടിലെ പുത്തന്‍ കൂറ്റുകാരനും, പില്‍ക്കാലത്ത് തികഞ്ഞ വിപ്ലവകാരിയുമായി മാറുന്ന , നോവലിസ്റ്റിന്റെ 'അപരസ്വത്വം' തന്നെയെന്ന് പറയാവുന്ന ഷഹ്ബാല്‍ , അത് 'കാണാന്‍' ആഖാ ജാനെയും ഇമാം അല്‍സബേരിയെയും ഒരു പോര്‍ട്ടബിള്‍ ടെലിവിഷന്റെ മുന്നിലെത്തിക്കുന്നു. ഈ സംഭവത്തിനു വലിയ പ്രാധാന്യമുണ്ട്. പരമ്പരാഗത മുല്ലമാര്‍ ടെലിവിഷന്‍ നിഷിദ്ധമാണെന്ന നിലപാടുകാരാണ്. നാട്ടിലെങ്ങും ഷാ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ മോഡല്‍ ആധുനിക പ്രവണതകളും ഇസ്ലാമിസ്റ്റ് തീവ്ര നിലപാടുകളും തമ്മിലുള്ള സംഘര്‍ഷമുണ്ട്. ഈയൊരവസരത്തിലാണ് അതീവ രഹസ്യമായാണെങ്കിലും ഇളംമുറക്കാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആഖാജാന്‍ 'അനിസ്ലാമികം' എന്ന് ആരോപിക്കപ്പെടാവുന്ന ഒരു കാര്യത്തിന് മൗനാനുവാദം നല്‍കുന്നത് . തറവാട്ടിലെ മുത്തശ്ശിസ്ഥാനീയരായ ഗോല്‍ബാനുവും ഗൊലേബയും കിണഞ്ഞു ശ്രമിച്ചിട്ടും അടച്ചിട്ട ലൈബ്രറിക്കകത്ത് നടക്കുന്ന 'നിഗൂഡ'മായ 'ആണ്‍പോരിമ രഹസ്യ'മെന്തെന്നു അവര്‍ക്ക് കണ്ടെത്താനാവുന്നില്ല.

എല്ലാ ദുരന്തങ്ങളും തുടങ്ങുന്നത് ഖല്‍ഖാല്‍ എന്ന യുവ ഇമാം കുടുംബത്തിലേക്ക് വരുന്നതോടെയാണ് എന്നു പറയാം. അല്‍ സബേരിയുടെ മരണത്തെ തുടര്‍ന്ന് പള്ളിയിലെ താല്‍ക്കാലിക ഇമാമായി അയാള്‍ അവരോധിക്കപ്പെടുന്നതോടെ അയാളുടെ തീപ്പൊരി പ്രസംഗങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആഖാ ജാനിന് അപകട സൂചന നല്‍കുന്നുണ്ട്. പില്‍ക്കാലത്ത് ഖൊമേനി ഭരണത്തില്‍ ഏറെ പ്രധാനിയായിത്തീര്‍ന്ന സാദിഖ്‌ ഖല്‍ഖാലിയുടെ തന്നെ പതിപ്പായ ഇയാള്‍, അല്‍സബേരിയുടെ മകള്‍ സാദിഖിനെ വിവാഹം ചെയ്യാനായാണ് വരുന്നത്. പിന്നീട് ഗര്‍ഭിണിയായ അവളെ എകാന്തതയിലേക്കും കടുത്ത ശാരീരിക വൈകല്യത്തോടെ പിറന്നു വീഴുന്ന മകനെ തനിച്ച് വളര്‍ത്തേണ്ട ഗതികേടിലേക്കും എടുത്തെറിഞ്ഞു അപ്രത്യക്ഷനാവുന്ന ഖല്‍ഖാലി അതിനു ശേഷം ഖൊമയ്നിയുടെ കശാപ്പുകാരനായ 'അല്ലാഹുവിന്റെ വിധികര്‍ത്താവ്‌' ആയാണ് പുനരവതരിക്കുന്നത്. വിചാരണ കൂടാതെ തങ്ങള്‍ക്കു അഹിതം തോന്നുന്നവരെയൊക്കെ മരണ ശിക്ഷക്ക് വിധേയനാക്കുകയെന്ന നിഷ്ടുര കൃത്യം മറ്റാര്‍ക്കും കഴിയാത്ത വിധം ഭംഗിയായും വേഗത്തിലും നിര്‍വ്വഹിക്കുന്ന ഖല്‍ഖാല്‍ ഒടുവില്‍ കാബൂളില്‍ താലിബാന്റെ പ്രിയങ്കരനായ അതിഥിയാവുന്നുണ്ട്. അവിടെ വെച്ചാണ് ഷഹ്ബാല്‍, പ്രസ്ഥാനത്തിന്റെ തീരുമാനപ്രകാരം ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക്‌ അയാളുടെ മേല്‍ വധശിക്ഷ നടപ്പാക്കുന്നത്.

തങ്ങള്‍ക്കു യാതൊരു നിയന്ത്രണവുമില്ലാത്ത സാമൂഹ്യ സാഹചര്യങ്ങളുടെ ഇരകളായി ദുരന്തങ്ങളേറ്റു വാങ്ങേണ്ടിവരുന്ന ഏറെ കഥാപാത്രങ്ങളുണ്ട് പള്ളിവീട്ടില്‍. ഒരുഘട്ടത്തില്‍ ശാന്തിയും സമാധാനവും നിറഞ്ഞു നിന്ന തറവാടിന്റെ വിധിയും മാറിപ്പോവുന്നത് നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കു സമാന്തരമായിത്തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹജ്ജിനു പോയി അപ്രത്യക്ഷരാവുന്ന മുത്തശ്ശിമാരെപ്പോലെ , പലരും പല കാരണങ്ങളാല്‍ പില്‍ക്കാലത്ത് പലപ്പോഴായി പള്ളിവീട് വിട്ടുപോവുകയോ, രാഷ്ട്രീയ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാവുകയോ ചെയ്യുന്നു. ഷഹ്ബാല്‍ പ്രവാസത്തിലേക്ക് പോവുമ്പോള്‍ കുടുംബത്തിലെ മറ്റൊരു കലാപകാരിയായ, ആഖാ ജാന്റെ സഹോദരന്‍ നുസ്രത് തന്റെ കലാ സപര്യയായ ക്യാമറയോടു മാത്രം കൂറ് പുലര്‍ത്താനുള്ള വ്യഗ്രതയില്‍ ആദ്യം ഖൊമേനിയുടെ പ്രിയങ്കരനാവുകയും പിന്നീട് ഒറ്റുകാരനായി മുദ്ര കുത്തപ്പെട്ട് ഒടുങ്ങി പ്പോവുകയും ചെയ്യുന്നു. സ്വകാര്യമായി ചലന ചിത്രങ്ങള്‍ ആസ്വദിക്കുന്ന ഖൊമേനിയുടെ മുന്നില്‍ പഴയ പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കൊട്ടാരത്തിലെ 'മാലിജിക്' എന്ന ആസ്ഥാന വിഡ്ഢിയുടെ സ്ഥാനമായിരുന്നു നുസ്റത്തിനെന്ന് നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. "ആസ്ഥാന വിഡ്ഢി മാത്രമായിരുന്നു രാജാവിന്റെ സ്വകാര്യ അറയിലും പ്രവേശനമുണ്ടായിരുന്ന ഒരേയൊരാള്‍. അയാള്‍ക്കെന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു, അത് രാജാവിനെ രസിപ്പിക്കുന്ന വിധത്തിലായിരിക്കുവോളം”. ചമച്ചുണ്ടാക്കിയ ആരോപണത്തിനു വിധേയനായി തടവിലാക്കപ്പെടുന്ന പുതിയ ഇമാം അഹ്മദ്, ഷായുടെ കാലത്ത് പരസ്ത്രീ ഗമനത്തിന്റെയും കറുപ്പുപയോഗത്തിന്റെയും പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ട് ഇസ്ലാമിസ്റ്റുകളെ ഒറ്റിക്കൊടുക്കാന്‍ നിയോഗിക്കപ്പെട്ടെങ്കിലും അതിനു തയ്യാറാവാതെ മൗനം പാലിച്ചവനായിരുന്നു. അതെ രഹസ്യ പോലീസ് ബന്ധമാണ് ഇപ്പോള്‍ അയാളെ തടവിലാക്കി വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഇടയാക്കുന്നത്. ഇടതു പക്ഷകാഴ്ചപ്പാടിന്റെ പേരില്‍ വേട്ടയാടപ്പെട്ട്, ചെയ്യാത്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മരണശിക്ഷക്ക് വിധേയനാക്കപ്പെടുന്ന ആഖാ ജാന്റെ മറ്റൊരു മകന്‍ ജാവേദ്, ഷഹ്ബാല്‍ ആയത്തുള്ള അറാക്കിയെ വധിക്കന്നതിനിടെ സൈനികരുടെ വെടിയേറ്റ്‌ ജീവന്‍ പൊലിയുന്ന കുഞ്ഞന്‍ 'പല്ലി'യെന്ന് വിളിപ്പേരുള്ള സാദിഖിന്റെ വികലാംഗനായ കുട്ടി, തുടങ്ങിയവരൊക്കെയും രാജ്യത്തിന്റെ ദുര്‍വ്വിധി തങ്ങളുടെ സ്വന്തം ജീവിതങ്ങളില്‍ അനുഭവിച്ചു തീര്‍ക്കുന്നവരാണ്.

മാനവികതയും അതിന്റെ നിരാസവും

'പല്ലി'യോട് ആഖാജാന്‍ കാണിക്കുന്ന വാത്സല്യവും തുടര്‍ന്ന് കുടുംബത്തില്‍ അവനു കിട്ടുന്ന പരിഗണനയും ഹൃദ്യമായ മാനുഷികതയുടെ ചിഹ്നങ്ങളാണ്. മറ്റെവിടെയെങ്കിലുമായി രുന്നെങ്കില്‍ ചെറുപ്പത്തിലേ സര്‍ക്കസ്സുകാര്‍ക്ക് വിറ്റുകളഞ്ഞേക്കുമായിരുന്നു അവനെ. ഒരു നല്ല വായനക്കാരനായിത്തീരുന്ന അവന്‍ കുടുംബത്തിലെ സുപ്രധാന തീരുമാനങ്ങള്‍ക്കൊക്കെയും സാക്ഷിയായിരുന്നല്ലോ. അതൊക്കൊക്കൊണ്ട് തന്നെയാണ് അവന്റെ മരണം തീവ്രമായ ഒരു ദുഃഖമായി പള്ളിവീട്ടില്‍ നിറയുന്നതും. അന്ധനും വൃദ്ധനുമായ മുവസ്സിന്‍ (വാങ്ക് വിളിക്കാരന്‍) വീട് വിട്ടു പോവാന്‍ തീരുമാനിക്കുന്നതും അത് കൊണ്ടാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ അവന്റെ ശബ്ദം കേട്ട് കൊണ്ടേയിരിക്കുന്നു, അവന്റെ ചലനം കണ്ടു കൊണ്ടേയിരിക്കുന്നു. ഇവിടെ ഇനി അയാള്‍ക്ക്‌ സ്വസ്ഥത കിട്ടില്ല. ആഖാ ജാന്‍ അയാള്‍ക്ക്‌ മറുപടി നല്‍കുന്നുണ്ട് ഇത് തന്റെയും അനുഭവം തന്നെയാണെന്ന്.

പരമ്പരാഗത ജീവിതക്രമങ്ങളിലും വിശ്വാസങ്ങളിലും ജീവിച്ചു പോവുന്ന ഒരു സമൂഹം രാഷ്ട്രീയ അസ്ഥിരതയിലേക്കും മതതീവ്രവാദത്തിലേക്കും എകാധിപത്യത്തിന്റെയും സര്‍വ്വാധിപത്യത്തിന്റെയും ദുരന്തങ്ങളിലേക്കും എടുത്തെറിയപ്പെടുന്നതിന്റെ വിപര്യയങ്ങളാണ് പോയ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഇറാന്‍ ചരിത്രം വിളംബരപ്പെടുത്തുന്നത്. ഷാ ഭരണം അതിന്റെ അന്ധമായ അമേരിക്കന്‍ വിധേയത്വത്തിലൂടെ പാരമ്പര്യ ജടിലമായ ഒരു സമൂഹത്തിനു ഏറ്റുവാങ്ങാന്‍ കഴിയാത്ത തരത്തിലുള്ള അമേരിക്കന്‍ മോഡല്‍ ആധുനികതയാണ് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചത്. അയഥാര്‍ത്ഥമായ ഒരു 'സംസ്കാരങ്ങളുടെ സംഘര്‍ഷ'ത്തിനു അത് വേദിയൊരുക്കി. ഇസ്ലാമിന്റെ ആധുനികവല്‍ക്കരണമല്ല, മറിച്ചു മുല്ലമാരുടെ കടുത്ത എതിര്‍പ്പും വിശ്വാസി സമൂഹത്തിന്റെ കഠിനമായ മുന്‍വിധികളും ക്ഷണിച്ചു വരുത്തുന്നതിലൂടെ കൂടുതല്‍ അപകടകരമായ മതാധിപത്യത്തിന്റെ തിരിച്ചു വരവിനു അത് കാരണമായി. ഇസ്ലാമിന്റെ പുരുഷ മേധാവിത്ത പരമായ അംശങ്ങളെ കൂടുതല്‍ വീറോടെ തിരിച്ചു കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് പുതിയ ഭരണം നല്‍കിയ സ്വാതന്ത്ര്യപ്രതീതി വഴിതെളിച്ചു. മതം ഒരു രാഷ്ട്രീയ സ്ഥാപനമായി അധികാരം കൈപ്പിടിയിലൊതുക്കുന്ന ഏതൊരു സമൂഹവും അനുഭവിക്കാനിടയുള്ള സാമൂഹിക സന്നിഗ്ധതകള്‍ തന്നെയാണ് പില്‍ക്കാല ഇറാനിലും സംഭവിച്ചത്. ആഖാജാനെ പോലെ ഹൃദയാലുവായ ഒരു പിതൃ ബിംബം നിസ്സഹായമായിപ്പോവുകയും പകരം ഖല്‍ഖാലിനെ പോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന പട്ടാള സ്വഭാവമുള്ള മത തീവ്രത പിടി മുറുക്കുകയും ചെയ്യുന്നത് നിസ്സഹായരായി കണ്ടു നില്‍ക്കാനേ ശരാശരി മനുഷ്യര്‍ക്കാവുന്നുള്ളൂ. രണ്ടു ഘട്ടത്തിലും മാനവികതയ്ക്ക് കനത്ത നഷ്ടങ്ങള്‍ മാത്രമെയുള്ളൂവെന്ന സത്യം നോവല്‍ അടിവരയിടുന്നുണ്ട്. കൊല്ലപ്പെട്ട മകന്റെ ജഡവുമായി അത് മാന്യമായി മറവു ചെയ്യാന്‍ ഒരു ഇടം തേടിയലയുന്ന ആഖാജാന്‍ ഈ നിസ്സഹായതയുടെ പ്രതീകമാണ്. പലപ്പോഴും തന്റെ തണലില്‍ കഴിഞ്ഞിട്ടുള്ളവര്‍ പോലും സ്റ്റേറ്റ് വിളമ്പുന്ന നുണയില്‍ അഭിരമിച്ച് അയാളെ ആട്ടിയകറ്റുന്നു. പിന്നീട് വളരെ വൈകിമാത്രം വേദനയോടെ തങ്ങള്‍ ചെയ്ത മഹാപാപം ആഖാജാനോട് ഏറ്റു പറയുന്നുമുണ്ട് ചിലര്‍. സര്‍വ്വാധിപത്യങ്ങള്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പല ശക്തമായ മുഹൂര്‍ത്തങ്ങളെയും അത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓര്‍വെല്ലിന്റെ പ്രശസ്തമായ '1984' എന്ന നോവലില്‍ സ്റ്റേറ്റ് ആവശ്യപ്പെടുന്നതനുസരിച്ച് സ്വന്തം അച്ഛനമ്മമാരെ പോലും ഒറ്റു കൊടുക്കുന്ന വികാര രഹിതരായ കുഞ്ഞുങ്ങളുണ്ട്. ഹോളോകോസ്റ്റ് പ്രമേയമായി വരുന്ന പല കൃതികളിലും , ഏറ്റവും ഒടുവില്‍ പ്രശസ്തമായ 'ദി ബുക്ക് തീഫ്' ഉള്‍പ്പടെ, അന്ന് വരെ ഒരുമിച്ചു കഴിഞ്ഞവര്‍ കൂടെയുള്ളവരെ ഒറ്റിക്കൊടുക്കുന്ന ചിത്രമുണ്ട്.

ഒരു ഘട്ടത്തില്‍ ആഖാജാന്‍ ഫഖരിയോട് പറയുന്നുണ്ട്:
ഫഖരി , ഒരു വിപ്ലവമാണ് സംഭവിച്ചത്, വെറുമൊരു അധികാര കൈമാറ്റമല്ല. അത് കൊണ്ടുതന്നെ ആളുകള്‍ ചിന്തിക്കു രീതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ട്. സാധാരണ കാലങ്ങളില്‍ സംഭവിക്കുമെന്ന് നമ്മളൊരിക്കലും കരുതിയിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മള്‍ കാണാന്‍ പോവുകയാണ്. മനുഷ്യര്‍ ഏറ്റവും മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരാണ്. നീ നിനക്ക് ചുറ്റും നോക്കൂ; എല്ലാവരും മാറിപ്പോയിരിക്കുന്നു. നിനക്ക് ഇനിയവരെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞേക്കില്ല.അവര്‍ പെട്ടെന്ന് അവരുടെ മുഖം മൂടി എടുത്തുമാറ്റിയതാണോ അതോ പുതിയൊരെണ്ണം എടുത്തു വെച്ചതാണോ എന്ന് എനിക്കറിയില്ല. ...”

സ്ത്രീസാന്നിധ്യം ശക്തമാണ് നോവലിന്റെ ഘടനയില്‍. ആഖാജാന്റെ പിതൃ സ്വരൂപത്തിന്‌ കീഴൊതുങ്ങിയാണെങ്കിലും ഫഖരി സാദത് ഏതാണ്ടൊരു റാണിയെ പോലെയാണ് പള്ളിവീട്ടില്‍. വലിയ വീടിന്റെ വലിയ അംഗ സംഖ്യയിലും അടുക്കും ചിട്ടയും നിലനിര്‍ത്തുന്നതില്‍ ആദ്യം രണ്ടു മുത്തശ്ശിമാരും പിന്നീട് സറായും വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, തന്റെ കൈക്കുറ്റപ്പാടിലൂടെ കുഞ്ഞു മരിച്ചതിനെ തുടര്‍ന്ന് നിഴലിലേക്ക്‌ പിന്‍ വാങ്ങുന്ന സീനത്ത് പിന്നീട് മികച്ച കഥ പറച്ചില്‍ക്കാരിയായും ഒടുവില്‍ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ സ്ത്രീകള്‍ക്കായുള്ള പീഡന ക്യാമ്പിന്റെ കണ്ണില്‍ ചോരയില്ലാത്ത മേല്‍ നോട്ടക്കാരിയായും മാറുന്നു. മറുവശത്ത്‌ ഷായുടെ വിശ്വസ്തയായ ഭാര്യ ഫാറ ദിബ പ്രതിനിധീകരിക്കുന്ന, ഇറാനില്‍ ഇടം ലഭിക്കാനിടയില്ലാത്ത പാശ്ചാത്യ വല്‍കൃത സ്ത്രീ സങ്കല്‍പ്പവും ഉണ്ട്. ഇക്കൂട്ടത്തിലൊന്നും പെടാത്ത വിചിത്ര സ്വഭാവമുള്ള കഥാപാത്രമാണ് 'കിറുക്കി ഖുദ്സി' എന്ന വെളിപാടുകാരി. അറ്റവും തലയുമില്ലാതെ വിചിത്രമായ പ്രവചനങ്ങള്‍ നടത്തുന്ന ഖുദ്സി ഏതാണ്ടൊരു മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള പാത്ര സൃഷ്ടിയാണ്. 'പല്ലി'യേ മാറ്റി നിര്‍ത്തിയാല്‍ നോവലിലെ ഏറ്റവും നിരുപദ്രവിയും ഒരു പുല്‍ചാടിയുടെ നിഷ്കളങ്ക നൈസര്‍ഗ്ഗികതയുള്ള കഥാപാത്രവുമാണ്‌ ഖുദ്സി. ഇതൊക്കെ യാണെങ്കിലും നോവല്‍ പൊതുവേ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്തെ തന്നെയാണ് തുറന്നു വെക്കുന്നത്.
തിരിച്ചു പോവുന്ന ഉറുമ്പുകള്‍
ഇറാന്‍ - ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊള്ളവേ ജീവിതം കളഞ്ഞു പോവുന്ന മനുഷ്യര്‍ക്ക്‌ മുന്നില്‍ നിശ്ചേതനമായിപ്പോവുന്ന കാലത്തെ കുറിച്ച് നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.
വര്‍ഷങ്ങളെത്ര കഴിഞ്ഞെന്നു ഇപ്പോഴാരും കണക്കെടുക്കുന്നുണ്ടായിരുന്നില്ല, മാസങ്ങ
ളുടെ കണക്കെടുപ്പ് പ്രസക്തവുമായിരുന്നില്ല. ദുഃഖം മൂടിയവര്‍ക്കും, മരിച്ചവര്‍ക്കും അവരെ യോര്‍ത്ത് വിലപിക്കുന്നവര്‍ക്കും മുന്നില്‍ കാലം നിശ്ചലമായി നിന്നു.
തങ്ങളുടെ ദുഃഖം മറക്കാനായി തോട്ടങ്ങളുണ്ടാക്കി പരിപാലിച്ചവര്‍ക്കും കൂടുതല്‍ സൗകര്യ പൂര്‍വ്വം വേദനകള്‍ ഭാഗങ്ങളായി പങ്കു വെക്കാനായി മികച്ച ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്നവര്‍ക്കും മുന്നില്‍ അത് നിശ്ചലം നിന്നു.”

ഖല്‍ഖാലിന്റെ ആവശ്യം ഭരണത്തെ സംബന്ധിച്ചേടത്തോളം തീര്‍ന്നു പോവുന്ന ഘട്ടത്തെ കുറിച്ച് ഇങ്ങനെ വിവരിക്കുണ്ട് നോവലില്‍:
ഖൊമേനി ഇപ്പോഴും മരിച്ചിട്ടുണ്ടായിരുന്നില്ല, എന്നാല്‍ അദ്ദേഹം കഴിഞ്ഞ കാലത്തിന്റെതായിരുന്നു. ഖല്‍ഖാലിന് ഭാവിയുണ്ടായിരുന്നില്ല, പുതിയ കാലത്തിനു അയാളെ ആവശ്യവും ഉണ്ടായിരുന്നില്ല . അയാള്‍ ഭൂത കാലത്തിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നു. എങ്ങനെ എന്നത് മാത്രമായിരുന്നു ചോദ്യം"

ഒരു വ്യത്യസ്തമായ തിരിച്ചു പോക്കിനെ അനുസ്മരിച്ചു കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത് തന്നെ. പ്രവാചകന്‍ സുലൈമാന്‍ തന്റെ പ്രണയിനിയായ രാജ്ഞി ഷേബയെ കാണാന്‍ പരിവാര സമേതം മുന്നേറവേ, താഴ്വരയില്‍ ഉറുമ്പുകള്‍ കൂട്ടം ചേര്‍ന്ന് വഴിതടയുന്നുണ്ട്. ഈ ഘട്ടത്തില്‍, ഉറുമ്പുകളുടെ ഭാഷയറിയാമായിരുന്ന സുലൈമാന്‍ നബി അവരുമായി ഉടമ്പടിയിലെത്തുകയും വഴിതടസ്സം ഒഴിവാക്കി ഉറുമ്പുകള്‍ താഴ്വരയിലേക്ക് പിന്‍വാങ്ങുകയും ചെയ്തതായി ഖുര്‍ആനിലെ ഒരു അധ്യായത്തില്‍ പറയുന്നു. ഇസ്ലാമിക വിപ്ലവത്തിന് മുമ്പിലെ കഥാഭാഗം ഇത്തരം മുത്തശ്ശിക്കഥാന്തരീക്ഷം പോലെ പള്ളിവീട്ടില്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, സുലൈമാന്‍ നബിക്കുണ്ടായതിനു സമാനമായ ഒരനുഭവത്തില്‍ 'പള്ളിവീട്' കീഴ്പ്പെടുത്താനെന്നോണം കൂട്ടം ചേര്‍ന്നെത്തുന്ന ഉറുമ്പുകളെ ആ അത്ഭുത സിദ്ധികളുണ്ടായിരുന്ന പ്രവാചകനെ ഉദ്ധരിച്ചും ഖുര്‍ആനിലെ ബന്ധപ്പെട്ട അദ്ധ്യായമായ 'സൂറത്തുന്നഹലി'ല്‍ നിന്ന് വാക്യങ്ങള്‍ ഉദ്ധരിച്ചും ആഖാജാന്‍ പിന്‍മടക്കുന്നുണ്ട്. ഹിംസ തീണ്ടാത്ത ഒരുടമ്പടിയായാണ് ഇതിനെ കാണേണ്ടത്. പ്രവചന സ്വഭാവമുള്ള ഈ അന്യാപദേശാനുഭവം ചടുലമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറിലേത് പോലുള്ള പിന്നീടുള്ള സംഭവ ഗതികളെ മുന്നേ സൂചിപ്പിക്കുന്നുണ്ടെന്നു പറയാം. 'മഹാ ദുരന്തങ്ങള്‍ക്കൊ ക്കെയും സാക്ഷ്യം വഹിക്കുമെങ്കിലും അതൊക്കെയും ഒടുങ്ങുമ്പോഴും നിങ്ങളുണ്ടാവും' എന്ന 'കിറുക്കി ഖുദ്സി'യുടെ പ്രവചനം ആഖാ ജാനിന്റെ കാര്യത്തില്‍ ശരിയായി വരുന്നുണ്ട്. ഒരായുസ്സിന് അനുഭവിച്ചു തീര്‍ക്കാവുന്ന നഷ്ടങ്ങളും വേദനകളുമൊക്കെയും കടന്ന് ജീവിതം വീണ്ടും ഏതാണ്ട് ചുഴികളില്ലാത്ത ശാന്തതയിലേക്ക് തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിനു ചില പാരിതോഷികങ്ങള്‍ കാലം കാത്തു വെച്ചിട്ടുണ്ട്. സ്നേഹാദരങ്ങളോടെ കാത്തിരിക്കുന്ന ഹുഷാംഗ് ഖാന്‍, തന്റെ മനോഹരമായ തോട്ടത്തില്‍ അയാള്‍ക്ക് തളിര്‍ത്തുലഞ്ഞ ഒരു പൂമരം കാണിച്ചു കൊടുക്കുന്നുണ്ട് . അവിടെയാണ്‌ മുമ്പൊരിക്കല്‍ സ്വന്തം മകനൊരു കുഴിമാടം കണ്ടെത്താനായി നെട്ടോട്ടമോടിയ ഒരു പിതാവിന് ഒരാള്‍ അതിനു ഇടം നല്‍കിയത്, അന്നവിടം അത്തരം ഒരു പൂന്തോപ്പ്‌ ആയിരുന്നില്ലെങ്കിലും. ആ പിതാവ് ആഖാജാന്‍ ആയിരുന്നു, മകന്‍ ജാവെദും. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയിരുന്ന അഹ്മദിനെ കൂടി ട്രാക്റ്റര്‍ പോലുള്ള ആധുനിക ഉപകരണം പോലും സ്വയം ഉപയോഗിക്കുന്ന ഒരൊന്നാം തരം കര്‍ഷകനാക്കി തിരിച്ചു കൊടുക്കുന്നു ഹുഷാംഗ് ഖാന്‍. അയാളുടെ കൂടി പ്രയത്ന ഫലമായി ഹുഷാംഗ് ഖാന്റെ കൃഷിയിടം ഇപ്പോള്‍ ഏദന്‍ തോട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. അവിടെ നില്‍ക്കുമ്പോള്‍ "ദുഃഖം തോന്നുമ്പോഴെല്ലാം പുഴയിലിറങ്ങി ഓളങ്ങളോട് സംസാരിക്കുക, ശക്തമായ ഒഴുക്ക് നിന്റെ ദുഃഖങ്ങളെ കൊണ്ട് പൊയ്ക്കൊള്ളും" എന്നുപദേശിച്ചിരുന്ന പിതാവിനെ ആഖാജാന്‍ ഓര്‍ത്ത്‌ പോവുന്നുണ്ടാവണം. ഒന്നോര്‍ത്താല്‍ ഇത് തന്നെയും നിയതമായ അര്‍ത്ഥത്തില്‍ ഇസ്ലാമികമല്ലാത്ത പ്രകൃതി വാദമാണ്. ഇനി വീണ്ടും അയാള്‍ക്ക് പള്ളിയുടെ യഥാര്‍ത്ഥ ഇമാമാവാം എന്നുറപ്പുകൊടുക്കുന്ന ആഖാ ജാനോട്, ഇനി തനിക്കൊരു കര്‍ഷകനായി ജീവിച്ചാല്‍ മതിയെന്ന് അഹമദ് മറുപടി കൊടുക്കുന്നത് ഉള്‍പ്പുളകത്തോടെയാണ് വയോധികന്‍ ശ്രവിക്കുന്നത്. എന്നാല്‍ ഇതിനൊക്കെയിടയിലും ഹുഷാംഗ് ഖാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിട്ടും വീഞ്ഞ് കഴിക്കാന്‍ കുലീനമായിത്തന്നെ വിസമ്മതിക്കുന്ന ആഖാജാന്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത് എന്ന് കാണണം . സംസ്കാരങ്ങളുടെ ഏറ്റുമുട്ടലല്ല പരസ്പര ബഹുമാനത്തിലധിഷ്ടിതമായ സഹ വര്‍ത്തനമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഏറ്റവും ഒടുവില്‍ ഹോളണ്ടില്‍ നിന്നും ഷഹ്ബാലിന്റെ കത്തും അയാളെ തേടിയെത്തുന്നു. വിശ്വാസ വഴികള്‍ വേറെയാണെങ്കിലും അങ്ങ് പകര്‍ന്നു തന്നെ ജീവിത മൂല്യങ്ങള്‍ തനിക്കേറ്റവും പ്രിയപ്പെട്ടവയാണെന്നും അവക്കനുസരിച്ചു തന്നെയാണ് താന്‍ ജീവിക്കുന്നതെന്നും ബഹുമാനാദരങ്ങളോടെ അയാളും ഏറ്റുപറയുന്നുണ്ട് വന്ദ്യ വയോധികനോട്.

പള്ളിവീടിന്റെ പഴയ പ്രതാപം ഒരു പാടൊക്കെ ചിതറിപ്പോയിട്ടുണ്ടാവാം. എന്നാല്‍, ഷഹബാലിന്റെ കത്തില്‍ ഇങ്ങനെ ഉറ്റുനോക്കുന്നു:
ഞാന്‍ നമ്മുടെ വീട് വിട്ടു പോന്നു. എന്നാല്‍ ഞാനതിനെ ഉപേക്ഷിച്ചിട്ടില്ല. ഞാനിപ്പോള്‍ ഹോളണ്ടിലാണ് കഴിയുന്നത്‌, ഞാനും താങ്കളും ഒരുമിച്ചു എന്റെ അപ്പാര്‍ട്ട്മെന്റിന് മുന്‍ വശത്തുള്ള തോടിനരികിലൂടെ നടക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. ആ ദിവസം വന്ന് തന്നെ ആകണം . അത് വന്നെ തീരൂ !”
(********************)
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ : ലോഗോസ് ബുക്സ് , പേജ് 30-37)

To purchase, contact ph.no:  8086126024

Read more: