Featured Post

Saturday, September 30, 2017

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey


"ബ്രാണ്ടോ: അമ്മ പഠിപ്പിച്ച പാട്ടുകള്‍ "


പ്രതിഭാശാലിയായ നടന്‍ മാത്രമായിരുന്നില്ല , മഹത്തായ ലക്ഷ്യങ്ങളില്‍ ഒരു പോരാളിയുടെ വീറോടെ ഇടപെട്ട മനുഷ്യ സ്നേഹിയും പുരോഗമന ചിന്താഗതിക്കാരനും കൂടിയായിരുന്നു മാര്‍ലന്‍ ബ്രാന്‍ഡോThe Godfather, Apocalypse Now, A Streetcar Named Desire, Last Tango in Paris തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ കലയുടെ ആഴമളക്കുമ്പോഴും കറുത്ത വര്‍ഗ്ഗക്കാരുടെയും ഗോത്രവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായുള്ള പ്രസ്ഥാനങ്ങളിലും ഐക്യ ദാര്‍ഡ്യപ്പെട്ട മനുഷ്യസ്നേഹിറോബര്‍ട്ട്‌ ലിന്‍ഡ് സെയോടൊപ്പം ചേര്‍ന്ന് എഴുതി 1995-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ Brando: Songs My Mother Taught Me തീക്ഷ്ണമായ അനുഭവാഖ്യാനവും ഒപ്പം ഒരു കാലഘട്ടത്തിന്റെ നിഴല്‍ചിത്രങ്ങള്‍ നിറഞ്ഞതുമാണ്.

 

സ്നേഹ രഹിതമായ കുട്ടിക്കാലംകുടിയനും സ്ത്രീലംബടനും തല്ലുകൊള്ളിയും ഒപ്പം ഗൃഹാന്തരീക്ഷത്തില്‍ ഒരൊന്നാം തരം ഏകാധിപതിയും ആയിരുന്ന അച്ഛന്‍. 'അയാളുടെ രക്തം ആല്‍ക്കഹോളും ടെസ്റ്റോസ്റ്റെറോനും ആഡ്രിനാലിനും ദേഷ്യവും കൊണ്ടുള്ളതായിരുന്നു'. പുസ്തകത്തിന്റെ തലക്കെട്ടിന്റെ ഉറവിടമായ ആയിരം പാട്ടുകളുടെ ഉടമയും ലോല മനസ്കയുമെങ്കിലും മദ്യാസക്തിയില്‍ മക്കളുടെ കാര്യം മറന്നു കളഞ്ഞവള്‍ തന്നെയായിരുന്നു അമ്മയുംപലപ്പോഴും ദിവസങ്ങളോളം അവരെ കാണാതായിമാര്‍ ലനും രണ്ടു ചേച്ചിമാരും ബാറുകള്‍ തോറും നടത്തിയ തിരച്ചില്‍ പലപ്പോഴും പാഴായി, പോലീസുകാര്‍ അവരെ വീട്ടിലെത്തിച്ചുസ്വന്തം കുടുംബത്തിന്റെവിശേഷിച്ചും ഭാര്യമാരുടെയും മക്കളുടെയും കഥകളെ കുറിച്ച് അനിവാര്യ മൌനം നിലനിര്‍ത്തുന്ന ആത്മകഥാപുസ്തകത്തില്‍ഒരു പ്രൊഫഷനല്‍ ജീവചരിത്രകാരന്റെ കയ്യില്‍ വെറും ചാരുകസേര മനോവിശകലനം ആയിപ്പോകാനിടയുള്ള ഇത്തരം പുരാവൃത്തങ്ങള്‍ കണിശമായി രേഖപ്പെടുത്തുന്നതിലൂടെ തന്റെ വ്യക്തിത്വ രൂപീകരണത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ബ്രാണ്ടോ.

എന്റെ അമ്മയില്‍ നിന്ന് എന്റെ സ്വാഭാവിക പ്രതികരണ സ്വഭാവങ്ങള്‍ ലഭിച്ചു എന്ന് ഞാന്‍ കരുതുന്നുസംഗീതത്തോടുള്ള താല്‍പര്യവുംഅച്ഛനില്‍ നിന്ന് സഹന ശക്തിയുംകാരണം അയാള്‍ ശരിക്കുമൊരു പരുക്കന്‍ കുരങ്ങായിരുന്നു.” 

മകന്റെ ആത്മ വിശ്വാസം തകര്‍ക്കുന്നവന്‍ , ഒരു നല്ല വാക്ക്, നോട്ടം, ആലിംഗനം, ഇതൊന്നും ഒരിക്കലും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്ന ഓര്‍മ്മയുടെ മറുവശമായി പ്രസിദ്ധനായ മകന്‍ ഇതും കൂട്ടി ചേര്‍ക്കുന്നുജീവിതകാലം മുഴുവന്‍ അധികാരത്തോടുള്ള വിരക്തിയും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവും തനിക്കു പിതൃദായമാണ്പില്‍ക്കാലം തന്റെ പ്രോഡക് ഷന്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു അച്ഛനോടുള്ള പ്രതികാരം നിര്‍വ്വഹിച്ചത്‌ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്ഒരു ദിവസം അയാളെ മണിക്കൂറുകളോളം തോലിയുരിച്ചതിനെ കുറിച്ച് "ഞാന്‍ അയാളെ ഒന്നിനും കൊള്ളാത്ത ദുര്‍ബ്ബലനായ ഒരാളാണെന്ന് സ്വയം തോന്നിച്ചു.” സ്ത്രീകളോട് വൈകാരികമായ ക്രൂരതയോടെയുള്ള സമീപനത്തില്‍ മാര്‍ലോണ്‍ അച്ഛന്റെ മകനാണെന്ന് തെളിയിക്കുന്നുമുണ്ട്മാര്‍ലോണ്‍ ക്രിസ്തുവാണെന്ന് ഭ്രമകല്‍പ്പനയില്‍ പെട്ടുപോയ ഒരു ആരാധികയെ മനോരോഗ ചികിത്സക്ക് സഹായിക്കുന്നുണ്ട് അദ്ദേഹം.

എനിക്ക് ഒരു വൈകാരിക ഇന്‍ഷുറന്‍സ് പോളിസിയെന്നോണം ഒരേ സമയം പല സ്ത്രീകളെ ആവശ്യമായിരുന്നു.”

 

 

റാന്‍ഡാം ഹൗസിന് വേണ്ടി തന്റെ ആത്മകഥാ രചനയില്‍ രണ്ടു വര്‍ഷത്തോളം മുഴുകിയിട്ടും ഒരു മുഴുനീള ആത്മകഥ എഴുതാന്‍ വേണ്ട 'വൈകാരിക ശേഷിപ്പ്' തനിക്കില്ലെന്നു ബ്രാണ്ടോക്ക് ബോധ്യമായതാണ്‌ റോബര്‍ട്ട്‌ ലിന്‍ഡ് സെക്കുള്ള ആ ഫോണ്‍ കോള്‍ ആയി പരിണമിച്ചത്‌ലിന്‍ഡ് സേയുടെ വാക്കുകളില്‍ 'മുപ്പതു വര്‍ഷങ്ങള്‍ക്കു മേല്‍ ഒരൊറ്റ ഭാര്യയുമായി കഴിയുന്ന ഒരു സാധാരണ ഭൂതകാലമുള്ള ജേണലിസ്റ്റ്മാത്രമായന്യൂ യോര്‍ക്ക് ടൈംസിനു വേണ്ടി ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെയും മറ്റും അഭിമുഖം നടത്തേണ്ടി വന്നത് കൊണ്ട് ആ എടുത്താല്‍ പൊങ്ങാത്ത താന്‍ പോരിമാ ഭാവത്തിലും തലക്കനത്തിലും മടുപ്പുണ്ടായിരുന്ന തന്നെപ്പോലെ ഒരാളെബഹളങ്ങളില്‍ നിന്ന് പിന്‍ വാങ്ങി തനിച്ചു കഴിയാന്‍ ഇഷ്ടപ്പെട്ടമാധ്യമപ്പടയെ വെറുത്തനൂറു കണക്കിന് സ്ത്രീജന സഹവാസമുണ്ടായിരുന്നഅമ്പത് വര്‍ഷത്തിലേറെക്കാലത്തെ ഹോളിവുഡ് സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന മാര്‍ലന്‍ ബ്രാണ്ടോ വിളിച്ചതിന്റെ പൊരുള്‍ അയാളെ കുഴക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പൊതുവായി പലതും ഉണ്ടായിരുന്നു എന്ന് ലിന്‍ഡ് സെ കണ്ടെത്തുന്നുബ്രാണ്ടോക്ക് താല്പര്യമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങള്‍ ഒട്ടനവധിയായിരുന്നുഎന്നാല്‍ വിചിത്രമായത്സിനിമഹോളിവുഡ് എന്നിവയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന തികഞ്ഞ താല്‍പര്യ രാഹിത്യമായിരുന്നുആത്മകഥയില്‍ ഇത് വ്യക്തമാണ്മെതേഡ് ആക്റ്റിംഗിന്റെ ഏറ്റവും പ്രാമാണികനായ പ്രയോക്താവായി കണിശമായ സ്വയം ശിക്ഷണത്തോടെ പാത്രാവിഷ്കരണത്തില്‍ അഹം നിര്യാതനവും ആത്മ നിരാസത്തോളമെത്തുന്ന ഗൌരവ പൂര്‍ണ്ണമായ പരകായവും നടത്തുമായിരുന്ന ബ്രാണ്ടോ 'ഏറ്റവും കുറഞ്ഞ സമയത്തെ കുറഞ്ഞ അധ്വാനം കൊണ്ട് കണ്ടമാനം പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗംഎന്നതിനപ്പുറം ഒരു മഹത്വവും ഇല്ലാത്ത ഒരു പ്രൊഫെഷന്‍ ആയാണ് അഭിനയത്തെ കണ്ടത്ഹോളിവുഡിനെ ആവട്ടെചതിയുടെയും പണാധിപത്യത്തിന്റെയും ലോകമായുംഅഭിനയ കലയില്‍ തന്റെ നേട്ടങ്ങളുടെയെല്ലാം പ്രഭവമായി അദ്ദേഹം സ്റ്റാനിസ്ലാവിസ്കിയന്‍ അധ്യാപിക സ്റ്റെല്ലാ ആഡ് ലറെ കാണുന്നു - സ്വയം അര്‍ഹിച്ച അംഗീകാരം നേടിയെടുക്കാന്‍ കഴിയാതെ പോയ പ്രതിഭ. മറുവശത്ത്‌, സങ്കീര്‍ണ്ണ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വ്യക്തിപരമായിത്തന്നെ ഏറ്റവും വേദനാ പൂര്‍ണ്ണമായ അനുഭവമാണ് എന്ന് ബ്രാണ്ടോ നിരീക്ഷിക്കുന്നുമുണ്ട്കുട്ടിക്കാലത്തുതന്നെ ഒരു അഭിനേതാവ് ആകാനുള്ള തീരുമാനത്തില്‍ എത്തിയിരുന്നു എന്ന് തുറന്നു പറയുന്ന ബ്രാണ്ടോ പക്ഷെഅമ്മ ഒരു അമേച്വര്‍ അഭിനേത്രിയായിരുന്നു എന്ന കാര്യത്തെ കുറിച്ച് സ്വതസിദ്ധമായ ശൈലിയില്‍ തികഞ്ഞ മൌനം ദീക്ഷിക്കുന്നുഅഭിനയത്തോടുള്ള ഈ രാഗ-ദ്വേഷ ബന്ധം അദ്ദേഹത്തിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളെയും ഒട്ടൊക്കെ വിശദീകരിക്കുന്നുണ്ട്. Streetcar ലെയും (1951) On the Water Front ലെയും (1954)  വിജയം നല്‍കിയ പണവും സ്ത്രീസൗഹൃദങ്ങള്‍ക്കും ശേഷം 1972 ഡോണ്‍ കോര്‍ലിയോനിയിലെ ക്കുള്ള പരകായംവരെ അദ്ദേഹത്തിന്റെ കരിയര്‍ മുകളിലേക്കായിരുന്നില്ലഅതേ വര്‍ഷം Last Tango ക്ക് ശേഷം ബ്രാണ്ടോ സ്വയം തെരഞ്ഞെടുത്തത് മറ്റൊരു വിചിത്ര വഴിയായിരുന്നു. 1992-ല്‍ Christopher Columbus: The Discovery എന്ന ചിത്രത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത ഒരു വേഷം ചെയ്യുമ്പോള്‍ 'പ്രതിഫലം മോശമല്ലായിരുന്നുഅഞ്ച് ദിവസത്തെ ജോലിക്ക് അഞ്ച് മില്ല്യന്‍ ഡോളര്‍ ' എന്ന ഏറ്റുപറച്ചില്‍ അഭിനയ കലയോട് അദ്ദേഹം വളര്‍ത്തിയെടുത്തിരുന്ന ഉദാസീനതയുടെ തെളിവായി കാണാം.

ഞാന്‍ പൊട്ട സിനിമകള്‍ ചെയ്തിട്ടുണ്ട്കാരണം എനിക്ക് പണം വേണമായിരുന്നുഈ പുസ്തകം എഴുതുന്നതും പണത്തിനു വേണ്ടിയാണ്.” 

മകന്‍ ക്രിസ്ത്യന്‍ ബ്രാണ്ടോ പത്തുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഒരു കേസ് നടത്തിപ്പിന് വേണ്ട തുക കണ്ടെത്താന്‍ വേണ്ടിയാണ് ആത്മകഥാ പുസ്തകത്തിനുള്ള അഞ്ച് മില്ല്യന്‍ ഡോളര്‍ കരാറില്‍ എത്തിപ്പെട്ടത് എന്നത് പക്ഷെ അദ്ദേഹം പറയുന്നില്ല.

 

സിനിമയെയും കുടുംബജീവിതത്തെയും എത്രയും വേര്‍തിരിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പരകായങ്ങളില്‍ വൈയക്തികാനുഭാവങ്ങളുമായി 'വൈകാരിക യുദ്ധം നടത്തേണ്ടി വന്നതിനെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്ലാസ്റ്റ് ടാംഗോയിലെ പ്രസിദ്ധമായ ആത്മ ഭാഷണം സംവിധായകന്‍ ബര്‍ത്തലൂച്ചിയുമായി ചേര്‍ന്ന് പരുവപ്പെടുത്തി എടുക്കുകയായിരുന്നു അദ്ദേഹംഅമ്മയുടെ മദ്യപാനാസക്തിയുടെയും അച്ഛന്റെ ഏകാധിപത്യ സാഡിസ്റ്റ് പെരുമാറ്റത്തിന്റെയും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഖനനം ചെയ്തു പുറത്തെടുത്തവയായിരുന്നു ഭാഷണ ശകലങ്ങള്‍.

'ലാസ്റ്റ് ടാംഗോയില്‍ എന്നോട് തന്നെ ഒരു പാട് വൈകാരിക മുഷ്ടിയുദ്ധം ചെയ്യേണ്ടി വന്നുഅതവസാനിച്ചപ്പോള്‍ ഇനിയൊരിക്കലും ഒരു സിനിമക്ക് വേണ്ടി എന്നെത്തന്നെ നശിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു.'

വൈരുധ്യങ്ങളുടെ സങ്കലനമായ വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയില്‍ തന്നെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും ഒട്ടും ദയയുള്ളവനല്ല ബ്രാണ്ടോഎന്നിരിക്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത ഒരു വ്യതിത്വവശവും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള സമീപനത്തില്‍ മാത്രമല്ല വ്യക്തമാകുന്നത്സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ എപ്പോഴും തുറന്നടിക്കുന്ന ആളായിരുന്നു അദ്ദേഹംബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുമായും അമേരിക്കന്‍ ഇന്ത്യന്‍ പ്രസ്ഥാനവുമായും നിലനിര്‍ത്തിയ ബന്ധങ്ങളും വിയെറ്റ്നാം യുദ്ധത്തോടുള്ള അമേരിക്കന്‍ വിരുദ്ധ നിലപാടും ഇതിനു തെളിവാണ്ലിങ്കന്‍ സ്കൂളിലെ പഠന കാലത്ത് അമേരിക്കന്‍ വര്‍ണ്ണവെറിയുമായി ആദ്യം മുഖാമുഖം നിന്നതിന്‍റെ ഓര്‍മ്മകളായി കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളുമായുണ്ടായിരുന്ന സൗഹൃദവും അസാലീയെന്ന സുഹൃത്തിന്റെ വീട്ടില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകിയിരുന്നതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്നേഴ്സറി പാട്ടിലെ 'നിഗ്ഗര്‍എന്ന പദം അതിന്റെ വംശീയ ദുരര്‍ത്ഥത്തെ കുറിച്ചറിയാതെ ഉപയോഗിക്കുമ്പോള്‍ അസാലീയുടെ അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുന്നുണ്ട്: “ഡാര്‍ലിംഗ്ഈ വീട്ടില്‍ ആ പദം ഉപയോഗിക്കാറില്ല.” കുട്ടിക്കാലം മുതലേ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് അനുതാപമുണ്ടായിരുന്ന പ്രകൃതമായിരുന്നു ബ്രാണ്ടോയുടെതെന്നു ചേച്ചി ഓര്‍ക്കുന്നുണ്ട്ബ്രാണ്ടോ കൂട്ടിച്ചേര്‍ക്കുന്നു,

ചെറുപ്പത്തിലേഎന്നെക്കാള്‍ ഭാഗ്യദോഷികളോ സുഹൃത്തുക്കള്‍ ഇല്ലാത്തവരോ ആയവരെ സഹായിക്കാനുള്ള ബാധ്യത എനിക്കനുഭവപ്പെട്ടു.”

 

സുദീര്‍ഘമായ ഹോളിവുഡ് ജീവിതത്തിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ ആ കാലഘട്ടത്തിലെ വൈയക്തികവും അല്ലാത്തതുമായ പല പ്രമാദ വിഷയങ്ങളും പുസ്തകത്തില്‍ സൂചിതമാകുന്നുണ്ട്മരിലിന്‍ മണ്‍റോയുമായുള്ള ഹ്രസ്വബന്ധവും അവരുടെ ദുരൂഹമരണവും സൂചിപ്പിക്കപ്പെടുന്നുണ്ട്കെന്നഡി കുടുംബത്തിലേക്ക് പേരെടുത്തു പറയാതെ തന്നെ വിരല്‍ ചൂണ്ടുന്നുണ്ട് ബ്രാണ്ടോജൂതവംശജരുടെ മികവും ജനിതക പാരമ്പര്യത്തെ കുറിച്ചുള്ള ന്യൂനീകരണങ്ങളില്‍ ഒതുങ്ങാത്ത വൈവിധ്യവും മതിപ്പോടെ നോക്കിക്കാണുകയും "ഒടുവില്‍ ജൂത സ്വത്വമെന്നത് ഒരു സാംസ്കാരിക പ്രതിഭാസമാണ്" എന്ന് വിലയിരുത്തുകയും ചെയ്യുന്ന ബ്രാണ്ടോഒരു കാലത്തെ ഹോളിവുഡിന്റെ മുഖമുദ്രയായിരുന്ന ജൂതവിരോധത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ ജൂത സ്ത്വം മറച്ചു പിടിക്കാനായി പേരുകള്‍ മാറ്റി കിര്‍ക്ക് ഡഗ്ലസ് , ടോണി കര്‍ട്ടിസ്പോള്‍ മുനിപോലെറ്റ് ഗോദാര്‍ദ് എന്നൊക്കെ കാമുഫ്ലാഷ് ചെയ്തു വന്ന കാലമായിരുന്നു അത്ചാര്‍ളി ചാപ്ലിന്‍ എന്ന മഹാപ്രതിഭയുടെ വ്യക്തിത്വത്തിലെ അധികമാരും അറിയാത്ത ഒരു ഇരുണ്ട വശം ബ്രാണ്ടോ വിവരിക്കുന്നുണ്ട്അത് അദ്ദേഹത്തിന്റെ മകനോടുള്ള തികഞ്ഞ സാഡിസ്റ്റ് സമീപനത്തെ കുറിച്ചുള്ളതാണ്Apocalypse Now എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ ഒരു നിഗൂഡ കഥാപാത്രമാക്കി നിര്‍ത്തേണ്ടതിനെ കുറിച്ച് കപ്പോളോയുമായുണ്ടായ വിനിമയങ്ങള്‍ തുടങ്ങി കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ഒപ്പം സ്വന്തം പ്രതികരണങ്ങളും വ്യക്തമാക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ആത്മകഥയിലുണ്ട്.

 

അശ്ലീലച്ചുവയുള്ളത്ഹാസ്യ പ്രധാനംലൈംഗിക സാഹസങ്ങളുടെ അനാവരണങ്ങള്‍ നിറഞ്ഞത്‌ - അങ്ങനെയൊക്കെ ഇടയ്ക്കിടെ അനുഭവപ്പെടാമെങ്കിലും തീക്ഷ്ണമായ വൈകാരിക സത്യസന്ധതയും തുളഞ്ഞിറങ്ങുന്ന ആത്മ വിമര്‍ശനങ്ങളും അടയാളപ്പെടുത്തുന്നതാണ് ബ്രാണ്ടോയുടെ ഏറ്റുപറച്ചില്‍ . വസ്തുതാപരമായ കൃത്യതയുടെ ചിലപ്പോഴെങ്കിലുമുള്ള അഭാവത്തെ കുറിച്ച് ഓര്‍മ്മകളുടെ 'മങ്ങിയ പ്രിസത്തിലൂടെ വികലമായിപ്പോയത്എന്ന് അദ്ദേഹം മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നുണ്ട്എഴുപതു പിന്നിട്ടഒട്ടേറെ ശാരീരിക മാനസിക സങ്കീര്‍ണ്ണതകളിലൂടെ കടന്നുപോയഎപ്പോഴും വലിഞ്ഞു മുറുകുന്ന ഞരമ്പുകളുമായി മല്ലടിച്ച ഒരാളുടെ വൈരുധ്യ പൂര്‍ണ്ണമായ വ്യക്തിത്വത്തെ എഴുതപ്പെട്ട വാക്കുകളുടെ നിയതാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുക ഒരിക്കലും സമഗ്രത അവകാശപ്പെടാനാവാത്ത ഒരു പ്രക്രിയയാണല്ലോ.

പുസ്തകത്തിന്റെ ആദ്യ ഭാഗത്തൊരിടത്തു അദ്ദേഹം എഴുതുന്നു.

 

എന്റെ അമ്മക്ക് എഴുതപ്പെട്ട എല്ലാ പാട്ടുകളും അറിയാമായിരുന്നു, എന്തുകൊണ്ടെന്നറിയില്ല - ഒരു പക്ഷെ അവരെ സന്തോഷിപ്പിക്കാനുള്ള എന്റെ മോഹം കാരണമാവാം - ആവുന്നത്ര ഞാന്‍ ഹൃദിസ്തമാക്കിഇന്നുംഎന്റെ അമ്മ പഠിപ്പിച്ച ആയിരക്കണക്കിന് പാട്ടുകളുടെ വരികളും സംഗീതവും ഞാന്‍ ഓര്‍ത്തുവെക്കുന്നു. എനിക്കൊരിക്കലും എന്റെ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ ഓര്‍ത്ത്‌ വെക്കാന്‍ കഴിഞ്ഞിട്ടില്ലഎനിക്കെന്റെ സ്വന്തം ടെലഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തെടുക്കാനാവാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്എന്നാല്‍ ഞാനൊരു പാട്ട് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഒരൊറ്റ തവണ പോലുംഞാനൊരിക്കലും അതിന്റെ വരികളോ മെലഡിയൊ മറക്കില്ലഞാന്‍ എല്ലായിപ്പോഴും എന്റെ തലക്കകത്ത് ഈണങ്ങള്‍ മൂളുകയാണ്ആഫ്രിക്കന്‍ ഗീതങ്ങള്‍ ചൈനീസ് ഗീതങ്ങള്‍ താഹിതിയന്‍ ഗീതങ്ങള്‍ ഫ്രഞ്ച് ഗീതങ്ങള്‍ ജര്‍മ്മന്‍ ഗീതങ്ങള്‍ പിന്നെ തീര്‍ച്ചയായും എന്റെ അമ്മ പഠിപ്പിച്ച ഗീതങ്ങളും എല്ലാം എനിക്കറിയാംഒരു സംസ്കൃതിയുടെ സംഗീതവുമില്ല എനിക്ക് പരിചിതമല്ലാത്തതായിട്ട്. വിചിത്രമാവാം, എഴുപതുകള്‍ക്ക് ശേഷം എഴുതപ്പെട്ട ഒരൊറ്റ ഗീതവും എനിക്ക് ഓര്‍ത്തെടുക്കാന്‍ വയ്യ.” 

 

(സിനി ബുക്ക് ഷെല്‍ഫ്: 01: ദൃശ്യതാളം സപ്തംബര്‍ 2017)

 read more:

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

The Lady of Tel Aviv by Rabai al-Madhoun

എരിഞ്ഞമരുമ്പോഴും മാടിവിളിക്കുന്ന വീട്


പലസ്തീനിലെ മജ് ദാലില്‍ അഷ്കലാന്‍ പ്രവിശ്യയില്‍ 1945-ല്‍ ജനിച്ച മദ് ഹൂന്‍ (റബായ് അല്‍ മദ് ഹൂന്‍ ) തന്റെ മൂന്നാം വയസ്സില്‍ (1948) അരങ്ങേറിയ നക്ബ എന്നറിയപ്പെട്ട ഇസ്രായേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടര്‍ന്ന് അഭയാര്‍ഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്പതിമൂന്നാം വയസ്സില്‍ഖാന്‍ യൂനിസ് അഭയാര്‍ഥി കേന്ദ്രത്തില്‍ 250 -ഓളം പേരെ കൂട്ടക്കുരുതി നടത്തുന്നത് നേരില്‍ കണ്ട അനുഭവവും അദ്ദേഹത്തിനുണ്ട്. 1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ അരങ്ങേറിയ ആറുദിന യുദ്ധത്തിനു നാളുകള്‍ക്ക് മുമ്പ് മാത്രം ഉപരി പഠനത്തിനായി ഇജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത് എന്ന് പറയാംതുടര്‍ന്നുള്ള പാലായനത്തിന്റെ നാളുകളില്‍ സിറിയഇറാഖ്ലബനോന്‍ , സൈപ്രസ്മോസ്കോ തുടങ്ങി ഒടുവില്‍ 1993-ല്‍ ലണ്ടനില്‍ വാസമുറപ്പിക്കും വരെ നാളുകള്‍ പാലായനത്തിന്റെതും പ്രവാസത്തിന്റെതും ആയിരുന്നു അദ്ദേഹത്തിന്. 1970-ല്‍ ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട ജോര്‍ദാനിയന്‍ - പിഎല്‍ .സംഘര്‍ഷവും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്. 1993 മുതല്‍ ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള മദ് ഹൂനിന്റെ രണ്ടാമത് നോവലാണ്‌ 2010-ലെ ഇപാഫ് (അറബ് ബുക്കര്‍ ) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ദി ലേഡി ഫ്രം ടെല്‍ അവീവ്പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളെയും ജന്മ ദേശവുമായി പ്രവാസികള്‍ പുലര്‍ത്തുന്ന പലപ്പോഴും സങ്കീര്‍ണ്ണമായ ബന്ധങ്ങളെയും ആവിഷ്കരിക്കുന്ന നോവല്‍ പറിച്ചെറിയപ്പെടുന്നതിന്റെ വൈകാരികവും സാംസ്കാരികവുമായ തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നു.

 

പലസ്തീനിയന്‍ സ്വത്വം എന്ന ചോദ്യ ചിഹ്നം.

മുപ്പത്തിയെട്ടു വര്‍ഷക്കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി ഗാസയിലേക്ക് തിരികെ യാത്ര ചെയ്യുന്ന വാലിദ് ദഹ് മാന്‍ എന്ന ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് ആണ് കേന്ദ്ര കഥാപാത്രംവിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ അയാള്‍ കടുത്ത സംഘര്‍ഷത്തിലാണ്തന്നെ കയറാന്‍ അനുവദിക്കുമോഇസ്രായേലി ഏജന്റുമാര്‍ അറസ്റ്റ് ചെയ്യുമോവിമാനം റാഞ്ചാനെത്തിയ ടെററിസ്റ്റ് എന്ന് വേട്ടയാടപ്പെടുമോനോവലിസ്റ്റും കഥാപാത്രവും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെ പ്രസക്തമാണ്ദഹ് മാന്‍ , മദ് ഹൂനിനെ പോലെത്തന്നെപലസ്തീനിലെ ആഷ് ദോദില്‍ ജനിച്ചുഗാസയില്‍ അഭയാര്‍ഥിയായിപതിറ്റാണ്ടുകളോളം ജന്മ ദേശത്തേക്ക് തിരികെ പോവാനായില്ലരണ്ടുപേരും ലണ്ടനില്‍ താമസിക്കുന്ന എഴുത്തുകാരും ജേണലിസ്റ്റുകളുമാണ്നോവല്‍ ആത്മകഥാ പരമാണോ എന്ന ചിന്തയുണര്‍ത്തിയേക്കാം ഈ സാമ്യങ്ങള്‍ . “ഫിക് ഷനെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അധികം ദൂരേക്ക് കൊണ്ട് പോകാനാവില്ലഎന്ന് ഒരഭിമുഖത്തില്‍ മദ് ഹൂന്‍ വ്യക്തമാക്കിയത് സംഗതമാണ് (Writing from the Diaspora: Rabi Al Madhoun's The Lady from Tel Aviv, Ruba Asfahani- the culturetrip.com) ഈ സാമ്യങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള വായന പുസ്തകത്തെ ഫിക് ഷന്റെ പരിഗണനയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട് എന്ന് കാണാം.

            യൂണിവേഴ്സിറ്റി പഠനത്തിനായി മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് വിട്ടു പോയ ഉമ്മയെ കാണാന്‍ വേണ്ടിയാണ് ദഹ് മാന്‍ തിരിച്ചെത്തുന്നതെങ്കിലും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തെ തേടിക്കൊണ്ടും കൂടിയാണ് അയാളുടെ വരവ് എന്ന് പതിയെ വ്യക്തമാകുംകഥാപാത്രവും എഴുത്തുകാരനും തമ്മിലുള്ള അന്തരം കെട്ടുപിണയുകയും ചിലപ്പോഴൊക്കെ ഇല്ലാതാവുകയും ചെയ്യുംലണ്ടനില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ അയാള്‍ ജപിച്ചു വരുത്തിയത് പോലെ സുന്ദരിയായ ഒരു യുവതി വന്നിരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടവുംഒരു വേളഇതിവൃത്തഘടനയിലെ ഒരു പരിമിതിയും ആയിത്തീരുകഇരുവര്‍ക്കുമിടയില്‍ മടിച്ചു മടിച്ചു ഉടലെടുക്കുന്ന സൗഹൃദം പക്ഷെ നിരവധി രാഷ്ട്രീയ സാംസ്കാരിക മാനങ്ങളിലേക്ക് വളരുകയും കുടിയിറക്കല്‍ , തിരികെയെത്തല്‍ , കുടുംബ സമാഗമം, പൈതൃകംറൊമാന്‍സ്യുദ്ധംഭീകരതസാംസ്കാരിക അന്തരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുംഅങ്ങനെയാണ് വലിപ്പം കൊണ്ട് അത്ര വലുതല്ലാത്ത നോവല്‍  (288പുറങ്ങള്‍ ) വിഷയ ഗരിമ കൊണ്ട് അത് നേടിയെടുത്ത പ്രശസ്തിക്കു അര്‍ഹാമാകുന്നത്യുക്രൈന്‍കാരനായ തന്റെ കൂട്ടുകാരനെ ഇസ്രായേലി പൌരത്വം നേടി തന്നോടൊപ്പം വന്നു പാര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഖിന്നതയിലാണ് ദനാ അഹുവ എന്ന യുവ ഇസ്രായേലി അഭിനേത്രിജൂത വംശജന്‍ ആയത് കൊണ്ട് അയാള്‍ക്ക് 'തിരിച്ചു വരാനുള്ള അവകാശം' 'സ്വാഭാവിക'മാണ്. “1948-ലെ നഖ് ബ മുതല്‍ പലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശം". ഇത്രയും നീണ്ട കാലമായി ഉമ്മയെ കണ്ടിട്ടില്ലെന്നതിനെ കുറിച്ച് 'താങ്കള്‍ ഒരു ഉത്തരവാദിത്ത ബോധമില്ലാത്ത മകനാണ്!” എന്ന് വിമര്‍ശിക്കുന്ന ദനായോട് അയാള്‍ പറയുന്ന മറുപടി ഈ വൈരുധ്യം വ്യക്തമാക്കുന്നു:

അധിനിവേശമാണ് ക്രൂരമായത്ഞാനല്ല... 1967 -നു ശേഷം എനിക്ക് തിരികെ പോവാന്‍ കഴിഞ്ഞിട്ടില്ലഎന്നെ അനുവദിച്ചില്ല.”

 

ഭൂതകാലം തിരിച്ചെത്തുന്നു

നോവലിനുള്ളിലെ നോവല്‍ എന്ന ഘടനയാണ് മദ് ഹൂന്‍ ഉപയോഗിക്കുന്നത്മുഖ്യ കഥാപാത്രം ദഹ് മാന്‍ ഒരിക്കല്‍ താന്‍ ഹ്രസ്വമായി പരിചയപ്പെടാന്‍ ഇടയായ ആദേല്‍ അല്‍ ബാഷിതെ എന്ന പലസ്തീന്‍ വംശജനെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവല്‍ രചിക്കുകയാണ്ദഹ് മാന്റെ തിരിച്ചു വരവിന്റെ ഒരു പ്രധാന ഉദ്ദേശവും ഇപ്പോള്‍ ജര്‍മ്മനിയില്‍ സ്ഥിര താമസമാക്കിയ ആ പരിചയക്കാരന് വേണ്ടി മുപ്പതു വര്‍ഷം മുമ്പ് അയാള്‍ പ്രണയിച്ച ഒരു സ്ത്രീയ കുറിച്ചുള്ള ഒരന്വേഷണം നടത്തുക എന്നതും കൂടിയാണ്. പലസ്തീനിലെ ജീവിതത്തില്‍ തികച്ചും സാധാരണമായ ദിക്കുതെറ്റിയ ഒരു ഇസ്രായേലി ബുള്ളറ്റ് കാരണം വിധവയായിക്കഴിഞ്ഞ അവരെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യണമെന്നുണ്ട് പശ്ചിമ യൂറോപ്യന്‍ ജീവിതത്തിലെ സാധാരണ സംഭവമായ ഒരു വിവാഹമോചനത്തിന്റെ ഫലമായി വിഭാര്യനായിക്കഴിഞ്ഞ ആദേലിന് . ഈ കഥാപാത്രം ശരിക്കും കടന്നു വരുന്നത് ഇതിവൃത്തത്തില്‍ ഇത്തിരി കെട്ടു പിണച്ചില്‍ ഉണ്ടാക്കുന്നുണ്ട്. അതെന്തായാലുംതിരിച്ചു വരവ് എന്നത് ഓര്‍മ്മകളുടെ പുനര്‍ ജീവനം കൂടിയാണ് എന്ന് സാധൂകരിക്കും വിധം നോവലിന്റെ ആദ്യ ഭാഗങ്ങള്‍അമ്പതോളം പേജുകള്‍ വരുന്ന രണ്ടധ്യായങ്ങള്‍ തന്നെഫ്ലാഷ് ബാക്ക് രൂപത്തില്‍ദഹ് മാന്റെ പ്രവാസത്തിലേക്ക് നയിച്ച സംഭവബഹുലമായ സാഹചര്യങ്ങളുടെയും പലസ്തീനിലെ കുട്ടിക്കാലത്തിന്റെയും നാടും നാട്ടാരുമായുണ്ടായിരുന്ന ബന്ധങ്ങളുടെയും ആവിഷ്കാരമാണ്ഈ ഭാഗങ്ങളിലെ വിശദാംശങ്ങള്‍ വാലിദുമായി വായനക്കാരന് ഹൃദയ ബന്ധം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്താന്‍ മരിക്കും മുമ്പ് തന്റെ മകന്‍ തിരിച്ചു വരില്ലെന്ന വിഷമത്തില്‍ കഴിയുന്ന ഉമ്മു വാലിദിന് മകന്റെ തിരിച്ചു വരവ് അറിയിക്കുന്ന കത്ത് അവിശ്വസനീയമായി അനുഭവപ്പെടുന്നതിനെ കുറിച്ചു പറഞ്ഞുകൊണ്ടാണ് മുഖവുര (prologue) എന്ന ഭാഗം ആരംഭിക്കുന്നത്കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷവും ഓരോ ദിവസവും മകന് വേണ്ടി പ്രാതല്‍ ഒരുക്കി കാത്തിരുന്നവള്‍ . 'ഇപ്പോള്‍ അത് കഴിക്കാന്‍ സമയമായിരിക്കുന്നു.' മുമ്പൊരിക്കലും താന്‍ കാലു കുത്തിയിട്ടില്ലാത്ത ആ അപ്പാര്‍ട്ട്മെന്റില്‍ അയാള്‍ ഉമ്മയെ കാണും, 'ജന്മ ദേശവും നിഴലുകളും'   എന്ന് പേരിട്ട തന്റെ പുസ്തകത്തിന്റെ രചന പുനരാരംഭിക്കുംഅങ്ങനെയൊക്കെ അയാള്‍ കണക്കു കൂട്ടുന്നുവാലിദിന്‍റെ മാതൃ വഴിയിലെ കസിന്‍ നാസറെദ്ധീനും എഴുമക്കളും പതിനാലു പേര മക്കളും ചേര്‍ന്ന കുടുംബം പോലുള്ള ബന്ധുക്കളെഉമ്മു വാലിദിന്‍റെ ഒടുങ്ങാത്ത കഥകളെ –

എന്റെ ഉമ്മയുടെ കാര്യം അത്ഭുതകരമാണ്അതുപോലെ തന്നെ അവര്‍ കൊണ്ട് നടക്കുന്ന വാക്കുകളുടെ വലിയ വലിയ ഭാണ്ഡവും

പ്രദേശത്തെ അറിയപ്പെടുന്ന 'ഗേആയ മോനാ എന്ന ഉഭയ ലിംഗക്കാരന്‍ /രിയുമായി ഒരേയൊരു സന്ദര്‍ഭത്തില്‍ ഉണ്ടായ പാപാനുഭവത്തെസുഹൃത്തുക്കള്‍ ആയിരുന്ന മൂന്നു മുഹമ്മദുമാരെ കുറിച്ച് - ഓര്‍മ്മകളിലൂടെ ആ കാലം ഹൃദ്യമായി ആവിഷ്കരിക്കപ്പെടുന്നു. വാലിദിന്‍റെ പിതാവ് അഹ്മദ് നിമാര്‍ ദഹ് മാന്‍ പലസ്തീന്‍ അഭയാര്‍ഥികല്‍ക്കായുള്ള യുഎന്‍ . സംഘടന (UNWRA) യുടെ ഉദ്യോഗസ്ഥന്‍ ആയിരുന്നുഅസംബന്ധ പൂര്‍ണ്ണമായ ഒരു ത്രികോണ പ്രണയ കഥയില്‍ എതിരാളിയുടെ ചതിവില്‍ പെട്ട് കള്ളനെന്നു മുദ്ര കുത്തപ്പെടുകയും ഹൃദയ സ്തംഭനത്തില്‍ മരിക്കുകയുമായിരുന്നു അദ്ദേഹംസുന്ദരിയായ തന്റെ ഭാര്യയെ മാത്രം മനസ്സില്‍ നിറച്ചിരുന്ന അദ്ദേഹം ഒരിക്കലും അര്‍ഹിക്കാത്ത മരണംപിതാവിന്റെ കുഴിമാടത്തിനടുത്തു കണ്ടെത്തിയ പ്രണയ ചിഹ്നമായ കൈലേസ് ദീര്‍ഘകാലം വാലിദിനെ ജിജ്ഞാസുവാക്കിയിരുന്നു. നോവലന്ത്യത്തില്‍ അതും ഉമ്മയുടെത് തന്നെയായിരുന്നു എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. പിതാവ് മരിച്ചു ഏറെക്കാലം കഴിഞ്ഞാണെങ്കിലും അദ്ദേഹം നിരപരാധിയായിരുന്നു എന്ന് തെളിയിക്കപ്പെടുന്നത് ഉമ്മാക്ക് വലിയ ആശ്വാസമാകുന്നുണ്ട്.

            പിതാവിന്റെ ഖബര്‍ സന്ദര്‍ശനം കഴിഞ്ഞു വാലിദിന് കണ്ടു യാത്ര ചോദിക്കാനുണ്ടായിരുന്നത് കളിക്കൂട്ടുകാരോടാണ്പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ഇക്കിളിക്കഥകള്‍ പറയാനും കൂട്ടുണ്ടായിരുന്നവര്‍മുഹമ്മദ്‌ ഖദീജയെന്ന ഏതാണ്ട് അന്ധനായ കൂട്ടുകാരന്‍ദേശത്തെ കഥപറച്ചിലുകാരനായിരുന്ന ബാര്‍ബറുടെ ആഖ്യാനങ്ങള്‍ അകക്കണ്ണു കൊണ്ട് വരച്ചുവെച്ചുവാലിദിന്റെ വിവരണത്തിലെ ഫറവോയുടെ ഭാര്യ നെഫര്‍റ്റിതിയുടെ ആകാര വടിവുകള്‍ വായുവില്‍ കൊത്തി വെച്ചുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ അവനു വേണ്ടി ഫറോവാ ഭാര്യയെ കുറിച്ചുള്ള പുസ്തകം കയ്യില്‍ കരുതിയിട്ടുണ്ട് ദഹ് മാന്‍മറ്റൊരു മഹ്മൂദ് , മഹ്മൂദ് അല്‍ മിസ്രിയ്യ എന്ന ഷൂ പോളിഷ് പയ്യനാണ്ചുഴലി രോഗത്തിന്റെ അസുഖമുള്ളവന്‍മഹ്മൂദ് സമൂറയെന്ന മൂന്നാമന്‍ മടിയനായ തുന്നല്‍ക്കാരനില്‍ നിന്ന് പില്‍ക്കാലം പോലീസുകാരനായിത്തീരും. യാസര്‍ ആരാഫാത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനിലേക്ക് വളരുന്ന അയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നതും അത് കേസാവുന്നതും ആരാഫാത് അയാളെ ശാസിക്കുന്നതും ഇത്തിരി ഫലിതോക്തിയില്‍ നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ വാലിദിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക മഹ്മൂദ് ഖദിജക്ക് സംഭവിച്ച അപചയമാണ്ഇന്നയാള്‍ പരിപൂര്‍ണ്ണ അന്ധനായ വെറും യാചകനാണ്. വാലിദ് തന്റെ സ്വത്വം വെളിപ്പെടുത്താതെ തന്നെ അയാള്‍ക്ക് അഞ്ഞൂറു ഡോളര്‍ നല്‍കുകയും യാചന അവസാനിപ്പിച്ചാല്‍ മാസം തോറും ജീവിക്കാനുള്ളത് നല്‍കാമെന്നു വാക്കു കൊടുക്കുകയും ചെയ്യുന്നുണ്ട്അപ്പോള്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്യുംഎന്നാല്‍ മഹ്മൂദ് ഖദീജ അധിനിവേശാനന്തര പാലസ്തീനിന്റെ തന്നെ പ്രതീകമാണ്വ്യക്തികളുടെ സന്മാനോഭാവം കൊണ്ട് പരിഹാരിക്കാവുന്ന ദുരന്തമല്ലല്ലോ പലസ്തീനിന്റെത്

അവമതി നിത്യാനുഭവമാക്കും വിധം

വിദേശ പാസ്പോര്‍ട്ട്വിശേഷിച്ചും ബ്രിട്ടീഷ് പാസ്പോര്‍ട്ട്ഉള്ളവര്‍ക്ക് ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്ന പൊതു ധാരണയുണ്ട്എന്നാല്‍ പലസ്തീനികളുടെ കാര്യത്തില്‍ ഇതിനു ഒരു പ്രസക്തിയുമില്ലെന്നു ദഹ് മാന്‍ നേരിട്ടനുഭവിക്കുന്നുണ്ട്ഗാസാ ചീളിലെ ജീവിതത്തിന്റെ നിത്യാനുഭാവമായ ചെക്ക് പോയിന്റുകള്‍ എന്താണ് പലസ്തീനിയോടു ചെയ്യുന്നത് എന്നതും അയാള്‍ നേരിടേണ്ടി വരുന്നുഗാസയിലേക്കുള്ള യാത്ര മണിക്കൂറുകള്‍ എടുക്കുന്നുചെക്ക് പോയിന്റുകള്‍ സുരക്ഷിതത്വത്തിന് എന്ന പേരില്‍ യഥാര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നത് വംശീയ രാഷ്ട്രീയത്തിന്റെ ഉപകരണം എന്ന നിലക്കാണ്പലസ്തീനിയുടെ ആത്മ വിശ്വാസം കെടുത്തുവാനും അത് തങ്ങളുടെ സ്വാഭാവിക വിധിയാണ് എന്ന് ചിന്തിപ്പിക്കുന്നതിലൂടെ തങ്ങള്‍ മനുഷ്യരില്‍ താഴ്ന്നവര്‍ (lesser than humans) എന്ന വംശീയ അധമ ബോധം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള കാത്തുനില്‍പ്പ് അടിച്ചേല്‍പ്പിക്കല്‍ അധിനിവേശത്തിന്റെയും കുടിയിറക്കിന്റെയും പൂരക പ്രവര്‍ത്തിയാണ്ചെക്ക് പോയിന്റുകളിലെ ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും അപമാനവീകരിക്കുന്നതുമായ (dehumanizing) രീതികളും ഉദ്യോഗസ്ഥ മേധാവിത്ത പരമായ അവഗണനയും മനപ്പൂര്‍വ്വം വൈകിക്കല്‍ രീതികളും നോവലിസ്റ്റ് ശക്തിയായി ആവിഷ്കരിക്കുന്നുണ്ട്പ്രവേശനം സാധ്യമാകുമോ എന്ന് പോലും ഉറപ്പില്ലാതെമുപ്പത്തിയെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാടുപെട്ടു കിട്ടിയ അവസരവും അതിനു വേണ്ടി വന്ന പ്രയാസങ്ങളും വെറുതെ പോകുമോ എന്ന അങ്കലാപ്പോടെ മണിക്കൂറുകള്‍ തള്ളി നീക്കുന്ന വാലിദിന്‍റെ അസ്വസ്ഥതഅത് പതിവ് അനുഭവമായ ഗാസ വാസികളുടെ പ്രതികരണങ്ങളുമായി തുലനം ചെയ്യാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.:

വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുഒരു ബേസ് ബാള്‍ തൊപ്പി ധരിച്ചിട്ടുണ്ട്അതയാളുടെ മുഖത്തെ പാതി മറക്കുന്നുഅയാളുടെ ഉണങ്ങിയ കൈകള്‍ കൈത്താങ്ങിലാണ്അയാളുടെ ശരീരത്തിന് ഭാരമൊട്ടുമില്ലആര്‍ക്കും അയാളെയും വീല്‍ ചെയറും ഒരുമിച്ചു പൊക്കാം.. 'ചൂട് കഠിനമാണ്സര്‍ , ഞാന്‍ താങ്കളെ ആ തണലിലേക്ക്‌ കൊണ്ട് പോകട്ടെ?'

അയാള്‍ മറുപടി പറയുന്നില്ലഎന്റെ നേരെ കണ്ണുകള്‍ ഉയര്‍ത്തി നോക്കുന്നില്ല... കൈകള്‍ കൊണ്ട് വേണ്ടെന്നു ആംഗ്യം മാത്രം.. 'ഞാന്‍ താങ്കളെ സഹായിക്കാന്‍ ശ്രമിക്കുന്നെന്നേയുള്ളൂ.'

'എനിക്കിത് ശീലമാണ്ചങ്ങാതീഇത് ആദ്യമായല്ല ഞാനിവിടെ ഇരിക്കുന്നത്അവസാനത്തേതുമല്ലഞാന്‍ ചികിത്സക്കായി റമാലയില്‍ പോയി തിരികെ വരാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇതീ പതിവ് ചവറു തന്നെ.” 

കഥാകാലംചരിത്ര ഘട്ടം

ദഹ് മാന്‍ ഗാസ സന്ദര്‍ശിക്കുന്നതിന്റെ യഥാര്‍ത്ഥ കാലം നോവലില്‍ കൃത്യമായി നിര്‍വ്വചിക്കുന്നില്ലെങ്കിലും അത് രണ്ടാം ഇന്‍ തിഫാദക്ക് (2000- 2005) തൊട്ടു പിറകെയാണെന്നു അനുമാനിക്കാംഅയാള്‍ സ്ഥലത്തില്ലാതിരുന്ന നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ മാറ്റങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്നോവലിലെ ആദ്യ ഭാഗങ്ങളിലെ ഫ്ലാഷ് ബാക്ക് ആഖ്യാനങ്ങള്‍ അങ്ങനെയാണ് വൈയ്യക്തികം എന്നതിലേറെ പ്രസക്തമാകുന്നത്കുടുംബ കഥയ്ക്ക് ഇതിവൃത്തത്തില്‍ ഏറെ പ്രാധാന്യമുണ്ടെങ്കിലും പലസ്തീനിയുടെ ദുരിതം എന്ന അടിസ്ഥാന പ്രമേയം ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടുന്നില്ലസൈനിക നീക്കങ്ങളുടെ ശബ്ദങ്ങള്‍ , ഇടയ്ക്കിടെ നിലച്ചു പോകുന്ന വൈദ്യുതി ബന്ധംഏതു നിമിഷവും എത്താവുന്ന ഒരു ലക്ഷ്യം തെറ്റിയ ഇസ്രായേലി ബുള്ളറ്റിനെ കുറിച്ചുള്ള നിതാന്ത ഭയംആഘോഷമൃത്യു വിലാപ ഘോഷയാത്രകളിലേക്ക് പോലും പറന്നെത്താവുന്ന ബോംബര്‍ - പലസ്തീന്‍ ജീവിതത്തിന്റെ ചിഹ്നങ്ങള്‍ ഇതൊക്കെയാണ്ആളുകള്‍ എങ്ങനെ കഴിയുന്നു എന്ന കഥ പറയുന്നതിലൂടെ വാസ്തുഹാരകള്‍ ആവുന്നതിന്റെയും പ്രവാസത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ തന്നെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്വിമാനമിറങ്ങി യുദ്ധം ചവച്ചുതുപ്പിയ ഇടങ്ങളിലൂടെ ഗാസയിലേക്കുള്ള വാലിദിന്റെ യാത്ര അവിശ്വസനീയമാം വിധം ദുരിതപൂര്‍ണ്ണമാണ്പരാജയപ്പെട്ട ഒരു ആത്മഹത്യാ ബോംബര്‍ പിടിക്കപ്പെട്ട സാഹചര്യം അത് കൂടുതല്‍ വഷളാക്കുന്നുഎന്നാല്‍ ഇതിനൊക്കെയും പ്രായശ്ചിത്തമെന്നോണം ഊഷ്മളമായ വരവേല്‍പ്പാണ് അയാളെ കാത്തിരിക്കുന്നത്ഗാസാ വാസത്തിന്റെ ഇനിയുള്ള നാളുകള്‍ തന്റെ ഭൂതകാലവുമായുള്ള അഭിമുഖമായിത്തീരും അയാള്‍ക്ക്അന്തസ്സോടെയും അഭിമാനത്തോടെയും കഴിഞ്ഞുവന്ന ഒരു ജനത സ്വത്വവും ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെട്ടു അഭയാര്‍ഥികള്‍ ആക്കപ്പെട്ടത്തിന്റെ നേര്‍ ചിത്രങ്ങള്‍ കാണേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് പൌരത്വം തനിക്കു നല്‍കുന്ന സുരക്ഷിതത്വത്തിന്റെ ഉറപ്പിലിരുന്നു ബാല്യകാല സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വാലിദ് വാസ്തവത്തില്‍ ഒരു വലിയ ചോദ്യത്തെയാണ് ഉന്നയിക്കുന്നത്മുടന്തുന്ന ഒരാട്ടിന്‍ കുട്ടിയെ രണ്ടു കൈകളുടെ ഔദാര്യത്തില്‍ നിങ്ങള്‍ക്ക് രക്ഷിക്കാംഎല്ലാവരും നിരാലംബരായി പോകുന്ന വിപര്യയത്തില്‍ ആര്‍ക്കെന്തു ചെയ്യാനാവും

സഹജീവനത്തിന്റെ വെല്ലുവിളികള്‍

ഈ ചോദ്യത്തിന്റെ മറു വശത്ത്‌ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ടിന്റെ പ്രസക്തി അന്വേഷിക്കേണ്ടത്ഒരര്‍ഥത്തില്‍ അതിത്തിരി തെറ്റിദ്ധരിപ്പിക്കുന്നതാണ്നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലുള്ള രൂപത്തില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ദനാ അഹുവയുടെത്എന്നാല്‍ യഥാര്‍ത്ഥ അറബിക് പതിപ്പില്‍ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആദ്യത്തേത് വാലിദിന്‍റെ കാഴ്ചപ്പാടിലും രണ്ടാം ഭാഗം ദനായുടെ കാഴ്ചപ്പാടിലും ആയിരുന്നു അവതരിപ്പിക്കപ്പെട്ടത് എന്നും രൂബ അസ് ഫഹാനിയുമായുള്ള അഭിമുഖത്തില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്മൂന്നാം ഭാഗം ഹിബ്രു സംസാരിക്കുന്ന ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തുഎന്നാല്‍ ഇംഗ്ലീഷ് പതിപ്പില്‍ ഒരൊറ്റ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലേക്ക് ആഖ്യാനം ചുരുക്കപ്പെടുകയായിരുന്നു. പലസ്തീന്‍ - ഇസ്രായേലി വശങ്ങള്‍ വ്യതിരിക്തമായും സമന്വയിപ്പിച്ചും ആവിഷ്കരിക്കപ്പെട്ട രൂപം തന്നെയായിരുന്നില്ലേ കൂടുതല്‍ പ്രസക്തം എന്ന് നമുക്ക് വിചാരിക്കാനേ കഴിയൂഎന്നിരിക്കിലുംയാത്രാരംഭത്തിലെ ആ 'അടുത്തടുത്തിരിപ്പ്പ്രസക്തമായ ഈ ചോദ്യത്തിന്റെ തികഞ്ഞൊരു മെറ്റഫര്‍ ആകുന്നുണ്ട്ഒരേ ഇടത്തിന് രണ്ടു അവകാശികള്‍ ഉണ്ടാവുമ്പോള്‍ സഹജീവന സാധ്യതയുടെ വെല്ലുവിളികളാണ് അത് പ്രശ്നവല്‍ക്കരിക്കുന്നത്ഒരു ഇസ്രായേലിഒരു പലസ്തീനിഒരു പ്രശസ്ത വ്യക്തിഒരു സാധാരണക്കാരന്‍ , ഒരു സ്ത്രീഒരു പുരുഷന്‍ . “രണ്ടു നിഴലുകളുള്ള വീട്എന്ന് വലീദ് എഴുതുന്ന പുസ്തകത്തിനു ദനാ പേര് നിര്‍ദ്ദേശിക്കുന്നത് പ്രസക്തമാണ്ഒരേ സമയം സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും സൂചകം. ഇരുവര്‍ക്കുമിടയിലെ സംഭാഷണങ്ങള്‍ അവരവരുടെ സാമൂഹികാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്വാലിദ് മടിച്ചു മടിച്ചും പ്രകടമായ വിനയത്തോടെയും മധുരവാക്കുകളുടെ അകമ്പടിയോടെയും സംസാരിക്കുമ്പോള്‍ ദാന കുറെ കൂടി തുറന്ന ചുഴിഞ്ഞന്വേഷിക്കല്‍ മനോഭാവത്തോടെയാണ് സംസാരിക്കുന്നത്പോകെപ്പോകെ ഇരുവരും ഊഷ്മള സൌഹൃദത്തിലേക്കും ഇമെയില്‍ വിലാസങ്ങള്‍ കൈമാറുന്നതിലെക്കും എത്തിച്ചേരുന്നുതങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ വിവരം ഇ മെയിലിലൂടെ അറിയിക്കണമെന്നും ഇരുവരും പരസ്പരം ഓര്‍മ്മിപ്പിക്കുന്നു . പുസ്തകത്തിന്റെ പ്രസക്തി തന്നെയും ഒരു പക്ഷെ ഈ ഓര്‍മ്മപ്പെടുത്തലിലാണ്പലസ്തീനിയും ഇസ്രയേലിയും അവര്‍ക്കിഷ്ടമായാലും ഇല്ലെങ്കിലും തങ്ങളുടെ പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന, നിഷേധിക്കുന്ന അസ്തിത്വ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം ഒരേ ഇടത്തില്‍ പങ്കുപറ്റുന്നവരാണ്. നോവലിലെ സംഭവങ്ങള്‍നോവലിനുള്ളിലെ നോവലിലെയുംരണ്ടു വന്‍ കരകളിലേക്കും പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ആഖ്യാനത്തിന്റെ ചക്രവാളങ്ങളെ ഇസ്രയേല്‍ പലസ്തീന്‍ അതിരുകള്‍ക്കപ്പുറത്തേക്കും അതിന്റെ ചരിത്രത്തിനപ്പുറത്തേക്കും വികസിപ്പിക്കുന്നുപലസ്തീനിയെ പീഡിതനായും ഇസ്രയേലിയെ പീഡകനായും കാണുന്ന യാന്ത്രിക വൈരുദ്ധ്യ നിലപാടിനപ്പുറത്തേക്ക് പ്രമേയത്തെ കൊണ്ട് പോകുന്നുരണ്ടുപേരും "ദുര്‍ബ്ബലരായ നമ്മള്‍ നശ്വര ജീവികള്‍ക്ക് പൊരുത്തപ്പെടാനാവാത്ത ചരിത്ര ശക്തികളുടെ ഇരകളാണ് എന്ന് വന്നു കൂടെഅല്ലെങ്കില്‍ , ഇരുവരും തങ്ങളുടെ ദുരന്തങ്ങളുടെ കര്‍തൃത്വമുള്ളവര്‍ തന്നെയാണ് എന്ന് വരികിലോ?” പ്രസിദ്ധ വിമര്‍ശകന്‍ ആമിര്‍ തഹേരി ചോദിക്കുന്നു. (Book Review- Ashraq al Aswat).

            പലസ്തീന്‍ പരിതോവസ്തയുടെ ശക്തമായ ആവിഷ്കാരങ്ങള്‍ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്സൂസന്‍ അബുല്‍ ഹവായുടെ മോണിംഗ് സ് ഇന്‍ ജെനിന്‍ , ദി ബ്ലൂ ബിറ്റ് വീണ ദി സ്കൈ ആന്‍ഡ്‌ വാട്ടര്‍ , ഏലിയാസ് ഖൌറിയുടെ ഗേറ്റ് ഓഫ് ദി സണ്‍ , റൂല ജെബ്രിയെലിന്റെ മിറാല്‍ , ഗസ്സാന്‍ കനഫാനിയുടെ മെന്‍ ഇന്‍ ദി സണ്‍ , ഹനാന്‍ അല്‍ ഷെയ് ഖിന്റെ ബൈറുത്ത് ബ്ലൂസ് , എമിലി ഹബീബിയുടെ ദി സീക്രെറ്റ് ലൈഫ് ഓഫ് സഈദ്ദി പെസ്സോപ്റ്റിമിസ്റ്റിക് തുടങ്ങിയവ ഉദാഹരണംഇതിവൃത്ത ഘടനയിലും പാത്ര പരിചരണത്തിലും ഇവയില്‍ പലതിനെക്കാളും ഋജുവും താരതമ്യേന സങ്കീര്‍ണ്ണ രഹിതവുമെങ്കിലും ഡയസ്പോറ അനുഭവമെഴുത്ത് എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ് 'ടെല്‍ അവീവില്‍ നിന്നുള്ള സ്ത്രീ.'

Tuesday, September 19, 2017

The Icarus Girl by Helen Oyeyemi




അരൂപിയായ ഇരട്ട (spirit doubles) എന്ന മിത്തിന്റെ ഉത്ഭവം പുരാതന സംസ്കൃതികളില്‍ കഥകളിലും കലാരൂപങ്ങളിലുമായി ഒട്ടേറെ പ്രഭവങ്ങളില്‍ കണ്ടെത്താനാവുംഅതിലേറ്റവും പ്രധാനമായ ആള്‍ട്ടര്‍ ഈഗോ സൂചകമായി കണക്കാക്കപ്പെടുന്നത് ജീവിച്ചിരിക്കുന്ന ഒരാളുടെ നിഴലില്ലാത്ത തനിസ്വരൂപമായി സങ്കല്പിക്കപ്പെട്ടിട്ടുള്ളഅപശകുനത്തെയോ ആസന്ന മരണത്തെയോ സൂചിപ്പിക്കുന്ന പ്രതിഭാസത്തെ (doppelgänger) ആണ്ഈ പ്രത്യക്ഷത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതോ സ്വീകരിക്കുന്നതോ എന്ത് വിലകൊടുത്തും ഒഴിവാക്കേണ്ടതാണ് എന്ന് വിശ്വസിക്കപ്പെട്ടുകല്‍പ്പിത കഥാ സാന്നിധ്യങ്ങള്‍ എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുവെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പ്രതിഭാസം പ്രവര്‍ത്തിച്ചതിന്റെതായ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്ഇതിലേറ്റവും പ്രശസ്തമായത്‌ നോഹ് ബ്രൂക്സ് 'വാഷിംഗ്ടണ്‍ ഇന്‍ ലിങ്കന്‍'സ് ടൈംഎന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളതാണ് എന്ന് കണക്കാക്കപ്പെടുന്നു. 1860 -ല്‍ ലിങ്കന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍ ഒരു നാളില്‍ കണ്ണാടിയില്‍ താന്‍ ഒരിരട്ട പ്രതിരൂപമായി പ്രതിഫലിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടുഒരു പാതിയില്‍ കാണപ്പെട്ട വിളര്‍ച്ച അദ്ദേഹം തന്റെ ഔദ്യോഗിക മണ്ഡലത്തില്‍ ആദ്യ ഊഴം വിജയകരമായി പൂര്‍ത്തിയാക്കുമെങ്കിലും രണ്ടാമൂഴം മുഴുവനാക്കില്ല എന്നാണു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭയപ്പെട്ടുഗ്രീക്ക് പുരാണത്തിലെ നാര്‍സിസ്സസ് , അലന്‍ പോയുടെ ഗോഥിക് കഥകള്‍ജെയിംസ്‌ ഹോഗിന്റെ ( James Hogg) "Private Memoirs and Confessions of a Justified Sinner, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്റെഴ്സന്റെ ദി ഷാഡോസ്റ്റീവന്സന്റെ (R L Stevenson) ഡോക്റ്റര്‍ ജെകില്‍ ആന്‍ഡ്‌ മിസ്റ്റര്‍ ഹൈഡ് , ദസ്തയവ്സ്കിയുടെയും സരമാഗുവിന്റെയും 'ദി ഡബിള്‍എന്ന ഒരേ പേരിലുള്ള നോവലുകള്‍ തുടങ്ങി ഒട്ടേറെ രചനകളില്‍ ഈ പ്രതിഭാസം വ്യത്യസ്ത രൂപത്തില്‍ കടന്നുവരുന്നുണ്ട്പുരാതന സൊരാഷ്ട്രിയന്‍ മിത്തുകളിലെ നിതാന്തമായ 'ഓര്‍മുസ്ദ് -ആഹ്രിമാന്‍നന്മ-തിന്മ ദ്വയങ്ങളിലുംഇജിപ്ത്യന്‍ പുരാണത്തിലെ ' ' (KA) സങ്കല്‍പ്പത്തിലും നോഴ്സ് മിത്തോളജി തുടങ്ങി മറ്റനേകം പുരാതന സങ്കല്‍പ്പങ്ങളിലും ഇത്തരം സങ്കല്പ്പങ്ങളുണ്ട്ഗര്‍ഭിണികള്‍ക്ക് അപശകുനമാകുകയും ഗര്‍ഭസ്ഥ ശിശുവിന് രോഗാവസ്ഥ നല്‍കുകയും അല്ലെങ്കില്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മോഷ്ടിച്ച് പകരം ഇത്തരം 'മാറ്റിവെച്ച' (changelings) കുട്ടികളെ നല്‍കുകയും ചെയ്യുന്ന കൊച്ചു കിന്നര ജീവികളെ കുറിച്ചുള്ള ഭയപ്പാടുകള്‍ സ്കോട്ട് ലാന്‍ഡിലെ ഓര്‍ക് നി ദ്വീപുകളില്‍ സജീവമാണ്അമേരിക്കന്‍ ആദിവാസികള്‍ക്കിടയിലും ഇരട്ടകളെ സംബന്ധിച്ച് സമാനമായ ഉത്പത്തിസൃഷ്ടി പുരാണങ്ങള്‍ പ്രബലമാണ്ആധുനിക ശാസ്ത്ര വീക്ഷണത്തില്‍ തലച്ചോറിനേല്‍ക്കുന്ന ക്ഷതമോ മറ്റോ മനുഷ്യരുടെ വിവേചനബുദ്ധിയില്‍ ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങള്‍ ഇത്തരം വ്യക്തിത്വദ്വന്ദ്വ ബോധ പ്രതിസന്ധി തീര്‍ത്തേക്കാംഅല്ലെങ്കില്‍ അത് പ്രത്യക്ഷങ്ങളുടെ (vision) യോ മായക്കാഴ്ചയുടെയോ (hallucination) കാരണം കൊണ്ടാവാംഅതുമല്ലെങ്കില്‍ നമ്മള്‍ അതിജീവിക്കുന്നത് ഒരു സമാന്തര ലോകത്താണ് എന്നതിനാലും ഇവിടെയുള്ള എല്ലാത്തിനും മറ്റൊരു തലത്തില്‍ അനുകരണമുണ്ട് എന്നതിനാലും ആവാം.

 

ജെസ്സമി - ഒറ്റപ്പെടലിന്റെ കൗമാര വിഹ്വലതകള്‍

ദസ്തയവ്സ്കിയെയും സാരമാഗുവിനെയും പോലെ കൈത്തഴക്കമുള്ള പ്രതിഭാശാലികള്‍ കൈകാര്യം ചെയ്ത ഒരു പ്രമേയത്തില്‍ സധൈര്യം കൈവെക്കുകയും തന്റെ ആദ്യ കൃതിയില്‍ തന്നെ അത് സാമാന്യം ഭംഗിയായിത്തന്നെ സാക്ഷാത് കരിക്കുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് നൈജീരിയയില്‍ ജനിച്ചു ഇംഗ്ലണ്ടില്‍ വളര്‍ന്ന ഹെലന്‍ ഒയെയെമി എന്ന യുവ എഴുത്തുകാരി തന്റെ പതിനെട്ടാം വയസ്സില്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ദി ഐക്കാറസ് ഗേള്‍ എന്ന നോവലിലൂടെ സാധിക്കുന്നത്ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരു കൌമാരക്കാരിയുടെ മാനസിക വിഭ്രാന്തികളുടെയും ദുരൂഹമായ ശൈഥില്യത്തിന്റെയും കഥ പറയുകയും ഒരു ഭീകര കഥയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് പോവുമ്പോഴും യാഥാര്‍ത്ഥ്യ ബോധമുള്ള സാഹിത്യ സൃഷ്ടിയായിരിക്കുയും ചെയ്യുന്നു എന്നതാണ് ഒയെയേമിയുടെ നേട്ടത്തെ തിളക്കമുള്ളതാക്കുന്നത്.

 

എട്ടു വയസ്സുകാരിയായ ജെസ്സമി ഹാരിസന്റെ മാനസിക സംഘര്‍ഷങ്ങളുടെ ഉറവിടം /ഉറവിടങ്ങള്‍ കൃത്യമായി വ്യവചേദിക്കുക ദുസ്സാധ്യമാവാംഎന്നാല്‍ മെഡിസിന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോയി ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിഞ്ഞ നോവലിസ്റ്റ് കൂടിയായ സാറയെന്ന നൈജീരിയന്‍ മാതാവിന്റെയും ഇംഗ്ലീഷുകാരനായ പിതാവിന്റെയും മകളെന്ന നിലയില്‍ രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോയവളാണ് അവള്‍ഒപ്പം ഒരു വശത്ത്‌ അസാമാന്യ സംവേദന സ്വഭാവവും മറുവശത്ത്‌ ഉള്ള പ്രായത്തിനു ചേരാത്ത ദുര്‍വ്വാശികളും ഹിസ്റ്റീറിയ ബാധിച്ച പോലെ ചീറിക്കരയുന്ന പ്രകൃതവും അവളുടെ സ്വഭാവത്തിലെ വൈരുധ്യങ്ങളാണ്നോവല്‍ ആരംഭത്തില്‍ തന്നെ സ്വന്തം വ്യക്തിത്വം പറഞ്ഞുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറ്റുപറയുന്ന ജെസ്സമിയെ നാം കാണുക ഒരു കബോഡില്‍ ഒളിച്ചിരിക്കുന്ന അവസ്ഥയിലാണ്. “അവള്‍ക്ക് തോന്നി അവളിതു പറയേണ്ടിയിരിക്കുന്നുഅപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുംഅത് അവള്‍ സ്വയം ഉറക്കത്തില്‍ നിന്നുണര്‍ന്നു തന്നോട് തന്നെ പറയുമ്പോലെ ആയിരുന്നുഎന്റെ പേര് ജെസ്സമി എന്നാണ്എനിക്ക് എട്ടു വയസ്സാണ്.” ഏകാകിനിയായ ജെസ്സിക്ക് മറ്റുള്ളവരുടെ മുന്നിലിരുന്നു ഭക്ഷണം കഴിക്കാനും ആളുകളുടെ മുഖത്തു നോക്കാനും പ്രയാസമുണ്ട്കിടപ്പറയുടെ തറയില്‍ കിടന്നു ഇരുട്ടില്‍ ഹൈകു രചിക്കുകയും ഹാംലെറ്റിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജെസ്സിക്ക് അഞ്ചാം തരത്തിലേക്ക് കയറ്റം കിട്ടിയത് ഇഷ്ടമായിട്ടില്ലഅവളോട്‌ ചോദിച്ചാല്‍ നാലാം തരത്തിലേക്ക് അവള്‍ തിരിയെ പോയേനെഅമ്മ സാറ കടുത്ത ശിക്ഷാ മുറകള്‍ കൊണ്ട് അവളെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്നത് അവരുടെ നൈജീരിയന്‍ പാരമ്പര്യം കൊണ്ടാണെന്ന് സൂചനയുണ്ട്തലയ്ക്കു കിഴുക്കുന്ന സ്വഭാവം ജെസ്സിയുടെ ഹിസ്റ്റീരിയയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ലഎന്നാല്‍ അമ്മ നല്കാന്‍ കൂട്ടാക്കാത്ത വാത്സല്യം കൂടി അച്ഛന്‍ ഡാനിയല്‍ അവള്‍ക്ക് നല്‍കുന്നുണ്ട്ക്ഷമയുടെ സീമകള്‍ ലംഘിക്കുന്ന ഒരപൂര്‍വ്വ ഘട്ടത്തില്‍ മാത്രം അയാള്‍ അവളെ ശിക്ഷിക്കുന്നത് ഇതിവൃത്തത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിനു കാരണമാവുകയും ചെയ്യും.

 

അന്യയായി ഒരുപാതി ലോകം ദൂരെ

നിഗൂഡ പ്രകൃതമുള്ള ജെസ്സമിക്ക് ഏറെ കൂട്ടുകാര്‍ ഇല്ലെന്നതും സ്കൂളിലും വീട്ടിലും പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളില്‍ (adjustment problems) അവള്‍ പെട്ടുപോകുന്നു എന്നതും സ്വാഭാവികമാണ്അങ്ങനെയാണ് നോവല്‍ മാനസികാരോഗ്യവും അസാധാരണ പ്രകൃതങ്ങളുംസൗഹൃദങ്ങളും നഷ്ടങ്ങളുംഇരട്ടകളും സാങ്കല്‍പ്പിക സഹചാരികളും തുടങ്ങിയ പ്രമേയ ദ്വന്ദ്വങ്ങളിലേക്ക് കൂടി വ്യാപരിക്കുകഒരു മാറ്റം ആവശ്യമുണ്ടെന്നു അമ്മ തീരുമാനിക്കുന്നതാണ് അവരെ നൈജീരിയയില്‍ കുടുംബ വീട് സ്ഥിതി ചെയ്യുന്ന ഇബാദാനില്‍ എത്തിക്കുന്നത്യാത്രയില്‍ തന്റെ പതിവ് വിഭ്രാന്തിയോടെ മലേറിയ ഗുളിക കഴിക്കാന്‍ ജെസ് വിസമ്മതിക്കുന്നുണ്ട്സ്നേഹനിധിയും ഗംഭീര പിതൃ സ്വരൂപവുമായ മുത്തച്ചന്‍ ജിബേംഗാ ഒയെഗ്ബേബിയും ഒട്ടേറെ ബന്ധുക്കളുമുള്ളയൊറൂബയും ഇംഗ്ലീഷും മാറിമാറി സംസാരിക്കുന്ന കൂട്ടുകുടുംബ സമുച്ചയത്തിലും ജെസ്സമിക്ക് ഇണങ്ങിച്ചേരുക എളുപ്പമല്ലനൈജീരിയ അവള്‍ക്കും ഡാനിയേലിനും മറ്റൊരു വര്‍ണ്ണ പ്രപഞ്ചമാണ്‌. “ഇവിടെ അവള്‍ പാതി ലോകം ദൂരെയായിരുന്നുഎപ്പോഴും അന്യയായി.” മുത്തച്ചന്‍ നല്‍കുന്നമറ്റാരും ഒരിക്കലും ഉപയോഗിക്കുന്നേയില്ലാത്ത യൊറൂബ പേര് അവള്‍ക്ക് സ്വന്തമായി തോന്നുന്നതേയില്ല. “വുറാവോല മറ്റൊരു വ്യക്തിയായിത്തോന്നിഒരിക്കലും താനല്ല.” ഈ വ്യക്തിത്വ പ്രതിസന്ധിയിലേക്കാണ് മുമ്പ് വീടിനോട് ചേര്‍ന്നുള്ള വേലക്കാരുടെ വസതിയായിരുന്ന 'ബോയ്സ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുരൂഹമായ രീതിയില്‍ പുറപ്പെട്ട വെളിച്ചത്തില്‍ ആകൃഷ്ടയായി ചെറിയൊരു പര്യവേഷണം നടത്തിയ ജെസ്സിയെ തേടി അപര സ്വത്വമായോ പ്രതിബിംബമായോ ഒന്നും തീര്‍ച്ചയില്ലാത്ത ടിറ്റിയോല എന്ന ടില്ലി ടില്ലി സംഭവിക്കുന്നത്‌. “ഒരു പെണ്‍കുട്ടി നിശ്ശബ്ദയായി അവള്‍ക്കു മുകളില്‍ നില്‍ക്കുന്നുണ്ടായിരുന്നുഅവള്‍ ഇടുങ്ങിയ ഇരുണ്ട കണ്ണുകളിലൂടെ അവളെ നോക്കിക്കൊണ്ടിരുന്നുഅവ അത്രക്കും കറുപ്പായിരുന്നത് കൊണ്ട് തറയില്‍ കിടന്നു നോക്കിയപ്പോള്‍ കൃഷ്ണമണികള്‍ ഇല്ലാത്തതായി തോന്നിഅവളുടെ രൂപത്തില്‍ പതിവിനു ചേരാത്ത എന്തോ ഒന്നുണ്ടായിരുന്നുഅവള്‍ അധികം നീളമുള്ളവളായിരുന്നോ.. .അതേ സമയം കുറിയതും?” അവരുടെ സൗഹൃദം വളരുകയും വിലക്കപ്പെട്ട അപ്രതീക്ഷിത ഇടങ്ങളിലേക്ക് ടില്ലി അവളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നുഅവള്‍ അവിശ്വസനീയമായ രീതിയില്‍ പൂട്ടിയിട്ട ഗേറ്റുകള്‍ തുറക്കുകയും മറ്റാരും കാണാതെ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുഇംഗ്ലണ്ടില്‍ തിരികെയെത്തുമ്പോള്‍ സ്കൂളില്‍ ഏറെ പെരുമാറ്റ പ്രശ്നങ്ങളില്‍ പെട്ടുപോകുന്ന ജെസ്സി , ടില്ലി കൂടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ പൊടുന്നനെ അവള്‍ വാതില്‍ക്കലെത്തുന്നു. “ഞാനും മാതാപിതാക്കളും ഈ ഭാഗത്തേക്ക് താമസം മാറി.”

 

ടില്ലിജെസ്സിയെ പോലുള്ള എകാകിനിയും മാനസിക വിഭ്രാന്തികള്‍ക്കടിപ്പെട്ടവളുമായ ഒരു കുട്ടിയുടെ ഭ്രമസൃഷ്ടി മാത്രമാണോ എന്ന വായനാക്കാരന്റെജെസ്സിയുടെയുംസംശയങ്ങളെ അസ്ഥാനത്താക്കും വിധം അവളുടെ ദുരൂഹ ശക്തികളുടെ പ്രതിഫലനങ്ങളെങ്കിലും മൂര്‍ത്ത രൂപം പ്രാപിക്കുന്നുണ്ട്‌ടില്ലി പ്രതിനിധാനം ചെയ്യുന്ന പ്രാചീനമോ പ്രാകൃതമോ ആയ ദുരൂഹതകള്‍ പോകെപ്പോകെ കൂടുതല്‍ അപകടകരവും ജെസ്സിക്ക് വേണ്ടിയുള്ള ശത്രുസംഹാരമെന്ന വ്യാജേനയുള്ള ഹിംസാത്മകതയും ആയിത്തീരുന്നതോടെ പുരാണ പ്രോക്തമായ അപശകുന പ്രതിഭാസം എന്ന സാധ്യത വ്യക്തമായിത്തുടങ്ങുന്നുജെസ്സിയുടെ നല്ല സുഹൃത്തായി ടില്ലിക്ക് എതിരാളിയാവുന്നജെസ്സിയുടെ മനോരോഗ വിശകലനം നടത്തുന്ന ഡോമക് കെന്‍സിയുടെ മകളായ വെള്ളക്കാരി പെണ്‍കുട്ടി സിയോഭാന്‍ എന്ന ശിവ്സ് , സ്കൂളില്‍ സംഘം ചേര്‍ന്ന് ജെസ്സിയെ റാഗ് ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന 'കിടക്കയില്‍ മുള്ളുന്നപ്രശ്നമുള്ള കൊളീന്‍ജെസ്സിയെ വല്ലാതെ അലട്ടുന്ന ഒരു ടീച്ചര്‍ തുടങ്ങിയവരെ മാത്രമല്ല അവളുടെ അച്ഛനെയും മാരകമായി അപായപ്പെടുത്തുന്നുണ്ട് ടില്ലിഅവശനായി കിടക്കുന്ന അച്ഛനില്‍ ടില്ലിയുടെ ഗന്ധം - "ഹരിതാഭമായ മണ്‍ വാസന"- ജെസ്സി തിരിച്ചറിയുന്നുഒരു ഘട്ടത്തില്‍ കൌതുകത്തിന്റെ തിരതള്ളലില്‍ ടില്ലിയോടു സ്വയം വെച്ചു മാറുന്ന ജെസ്സി ആ അവസ്ഥയുടെ ദൈന്യവും വേദനയും തിരിച്ചറിയുകയും പിന്നീടങ്ങോട്ട് അത്തരം വെച്ച് മാറലില്‍ തല്പ്പരയല്ലാതാവുകയും ചെയ്യുന്നുണ്ട്. "ശുദ്ധീകരിക്കപ്പെടുന്നതിനു എത്രമാത്രം മുറിവേറ്റു വാങ്ങാനുണ്ടെന്നുജെസ്സിക്ക്‌ അറിയില്ലായിരുന്നു എന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. “അകത്തു അത്രയ്ക്ക് തണുപ്പായിരുന്നതിനാല്‍ അത് ചൂട് പോലായിരുന്നുജ്വലിക്കുന്ന കല്‍ക്കരി പോലെഅതിനകത്ത് ടില്ലി ടില്ലി ഉണ്ടായിരുന്നില്ലപകരം ഈ പൊട്ടിത്തെറിക്കല്‍ മാത്രംപതഞ്ഞുയരുന്ന ചൂട്അവള്‍ക്ക് ഈ ജ്വാലയെ തന്റെ ഉള്ളില്‍ നില നിര്‍ത്താന്‍ കഴിഞ്ഞില്ലകാരണം അത് കെടുത്തിക്കളയേണ്ടതുണ്ടായിരുന്നു.” ജെസ്സിയെ വല്ലാതെ ഉടമപ്പെടുത്താന്‍ ശ്രമിക്കുന്ന ടില്ലി ശിവ്സിനോട് പകയുള്ളവളായിത്തീരുന്നതിനു കാരണം ജെസ്സി അവളില്‍ അല്‍പത്തം കാണുന്നത് കൂടിയാണ്. “നീ വളരെ അല്പത്തമുള്ളവളാണ് , ടില്ലി - വളരെ , ബുദ്ധിമതിയാണെങ്കിലുംനീ എന്നെയും അല്പത്തക്കാരി ആക്കുന്നുനിന്റെ കൂടെയുള്ളതിലേറെ എനിക്ക് സഹോദരിയായി തോന്നുന്നത് ശിവ്സിന്റെ കൂടെയാണ്.... സുരക്ഷിതവുംഎന്ന് ജെസ്സി പറയുന്നുഎന്നാല്‍ ടില്ലിയാവട്ടെഅവര്‍ക്കിടയിലെ ബന്ധം അതിനപ്പുറമാണ് എന്ന് സമര്‍ഥിക്കുന്നു. “നമ്മളെ പോലെ ഒരേ സ്ഥലത്ത് നിന്ന് അല്ലാത്തവര്‍ക്ക് അതൊക്കെ മനസ്സിലാവില്ല. .. ഞാന്‍ ഇബദാനില്‍ വെച്ച് നിന്റെ അരികില്‍ വന്നതിനു കാരണം നീ ദുഃഖിതയായിരുന്നുതികച്ചും എകാകിനിയുംഇവിടെ ഞാന്‍ നിന്റെയരികില്‍ വന്നതിനു കാരണം നീ ദുഃഖിതയായിരുന്നുതികച്ചും എകാകിനിയുംനിനക്കിനിയും ഒരു ഇരട്ടയില്ലായിരുന്നുഞാന്‍ വരണമെന്ന് നീ ആഗ്രഹിക്കയും ചെയ്തു.” ടില്ലിയുടെ പദ്ധതികളില്‍ "ഇനിയങ്ങോട്ട് കുഴപ്പങ്ങളുടെ നീണ്ട നിരയായിരിക്കുംഅങ്ങനെ തനിക്കിനി ജെസ്സി ആയിരിക്കാന്‍ തോന്നാതാവും.” എന്ന് ജെസ്സി മനസ്സിലാക്കുന്നുണ്ട്.

 

മൂന്നു ലോകങ്ങളിലെ ഇരട്ട

ടില്ലിയില്‍ നിന്നാണ് നിഗൂഡ രീതിയില്‍ കട്ടിലിലെ വിരിപ്പുകള്‍ക്കിടയില്‍ കാണുന്ന കുഞ്ഞിന്റെ പ്രത്യക്ഷത്തിന്റെ രൂപത്തില്‍ ചാപ്പിള്ളയായി പിറന്ന തന്റെ ഇരട്ടയെ സംബന്ധിച്ച് ജെസ്സി അറിയുക. "നമ്മള്‍ പരസ്പരം രണ്ടു പേര്‍ക്കുമുള്ള ഇരട്ടകള്‍ ആണ് ഇപ്പോള്‍!" എന്ന് പലവുരു ടില്ലി പറയുന്നതിന് ഈയര്‍ത്ഥം കൂടിയുണ്ട്ഒരു ഉറക്കത്തിലേക്ക് പോകുന്നതിനിടെ ടില്ലിയുടെ വിവരണം ജെസ്സി കേള്‍ക്കുന്നുണ്ട്, "നിന്റെ ഇരട്ടയുടെ പേര് ഫേണ്‍ എന്നായിരുന്നുഅവള്‍ക്കൊരു ശരിയായ പേര് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം കിട്ടിയില്ലഒരു യൊറൂബ പേര്കാരണം അവള്‍ പിറവിയിലേ മരിച്ചിരുന്നുനീ ജനിച്ചതിനു തൊട്ട് പിറകെനീ അത്രയും ശൂന്യയായിരുന്നു ജെസ്സീനിന്റെ ഇരട്ടയെ കൂടാതെനിന്റെ മൂന്നു ലോകങ്ങളിലും ഒപ്പം നടക്കാന്‍ നിനക്കാരും കൂട്ടുണ്ടായിരുന്നില്ലഎനിക്കറിയാംഎന്റെ കാര്യവും അത് തന്നെഎത്രയോ നാളായി ഞാനും നിന്നെപ്പോലെത്തന്നെയായിരുന്നു ! പക്ഷെ ഇപ്പോള്‍ ഞാന്‍ ഫേണ്‍ ആണ്ഞാന്‍ നിന്റെ സഹോദരിനീയെന്റെ ഇരട്ടയും... ഞാന്‍ നിന്നെ സംരക്ഷിക്കുംജെസ്സീ..” ഇവിടെ സൂചിതമാവുന്ന മൂന്നു ലോകങ്ങള്‍ ഏതൊക്കെയാണെന്ന് സാറയാണ് വെളിപ്പെടുത്തുകജെസ്സി ഒരു ദുരാത്മാവ് ആവേശിച്ചവള്‍ ആയിത്തീര്‍ന്നിരിക്കുന്നുവെന്നു അവള്‍ ഭയപ്പെടുന്നു. “മൂന്നു ലോകങ്ങള്‍ ! അവള്‍ മൂന്നു ലോകങ്ങളില്‍ നിവസിക്കുന്നുഅവള്‍ ഈ ലോകത്ത് ജീവിക്കുന്നുഅവള്‍ ആത്മാവുകളുടെ ലോകത്തും ജീവിക്കുന്നുഅവള്‍ ഉള്‍ക്കാട്ടിലും ജീവിക്കുന്നുഅവള്‍ അബികു (abiku-ചെറുപ്പത്തിലേ മരിച്ച കുഞ്ഞിന്റെ ആത്മാവ് ) ആണ്അവള്‍ക്കെന്നും അത് അറിയുമായിരുന്നുഅരൂപി അവളോട്‌ കാര്യങ്ങള്‍ പറയുന്നുഫേണ്‍ അവളോട്‌ കാര്യങ്ങള്‍ പറയുന്നു...” എന്നാല്‍ ജെസ്സിക്ക് ഒരു മരിച്ച് പോയ സഹോദരിയെ വേണ്ടഅവള്‍ താനും മരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും.. ഇത്രയുമാവുമ്പോള്‍ തനിക്കെന്തോ കുഴപ്പമുണ്ടെന്നു ജെസ്സിയും ചിന്തിച്ചു തുടങ്ങുന്നു.

 

സ്വന്തമെന്ന ഇടംദേശാനുഭവം.

അത്തരം കാര്യങ്ങള്‍ സംസാരിക്കുക പതിവില്ല യൊറൂബ സംസ്കാരത്തില്‍മുത്തച്ചന്‍ ജെസ്സിയോടു പറയുന്നത് അതാണ്‌: “അങ്ങനെയല്ല നമ്മള്‍ കാര്യങ്ങള്‍ ചെയ്യുകവുറാവോലഒരാള്‍ മരിക്കുമ്പോള്‍ അതൊരു വിശേഷ കാര്യമാണ്ഏതാണ്ടൊരു രഹസ്യംഒരാള്‍ മോശം അവസ്ഥയിലോ തീരെ ചെറുപ്പത്തിലോ മരിക്കുമ്പോള്‍ അവരുടെ ശത്രുവും മരിച്ചെന്നാണ് ചൊല്ല്ഇതൊക്കെ നേരിട്ട് ഇംഗ്ലീഷില്‍ പറയാനാവില്ലനിന്റെ സഹോദരി നഷ്ടമായത് നിനക്കൊരു ചീത്ത ശകുനമാണ്അവള്‍ നിന്റെ തന്നെ പാതിയാണ്അതുകൊണ്ടാണ്... അതിന്റെ പൊരുളറിയാന്‍ നീ ഇനിയും മുതിരേണ്ടതുള്ളത്.” ഇരട്ടകള്‍ വസിക്കുന്ന മൂന്നു ലോകങ്ങള്‍ എന്ന നിഗൂഡത സാറയാണ് വ്യക്തമാക്കുക:" പണ്ടുകാലത്ത് നൈജീരിയയില്‍ ആളുകള്‍ക്ക് ഇരട്ടകളെ ഒരു മാതിരി പേടിയായിരുന്നു - ചിലര്‍ക്ക് ഇപ്പോഴുമതെപരമ്പരാഗതമായിഇരട്ടകള്‍ മൂന്നു ലോകത്തില്‍ കഴിയുന്നവരാണെന്ന് കരുതപ്പെടുന്നുഇതൊന്ന്ആത്മാവുകളുടെ ലോകംഉള്‍ക്കാട്എന്ന് വെച്ചാല്‍ മനസ്സിന്റെ ഒരു തരം വനസ്ഥലി." ഇരട്ടകളുടെ പിറവി അപശകുനമായി കാണുന്ന സമൂഹത്തില്‍ മരിച്ച് പോയ ഇരട്ടക്കായി 'ഇബെജിനിര്‍മ്മിച്ച്‌ ആവാഹിക്കുന്ന രീതിയുണ്ട്എന്നാല്‍അതത്ര ക്രിസ്തീയമല്ലല്ലോ എന്ന് ജെസ് ചൂണ്ടിക്കാണിക്കുന്നുതനിക്കും ഡാനിയേലിനും ഇടയില്‍ അതേതാണ്ട് ഒരു യൂറോപ്യന്‍ വേഴ്സസ് ആഫ്രിക്കന്‍തലത്തിലേക്ക് മാറുന്നുവെന്ന് സാറ പ്രതിഷേധിക്കുന്നുതന്നെയല്ലഅത്തരം പരിഹാരങ്ങള്‍ഇംഗ്ലണ്ടിലെ മനോ വിശ്ലേഷണ ശ്രമങ്ങള്‍ പോലെത്തന്നെസ്വതേ ഭിന്നവ്യക്തിത്വ സംത്രാസം അനുഭവിക്കുന്ന ജെസ്സിയില്‍ ഫലിക്കുന്നേയില്ലഇബേജിയുടെ ഉച്ചാടന മാര്‍ഗ്ഗത്തില്‍ അവള്‍ ഇംഗ്ലണ്ടുകാരിയാണെങ്കില്‍ ഡോമക് കെന്‍സിയുടെ മുന്നില്‍ അവള്‍ നൈജീരിയക്കാരിയാണ്ടില്ലിയും ജെസ്സിയും വെച്ച് മാറുന്ന സ്വത്വങ്ങളില്‍ എളുപ്പ വഴികളില്ലപരിഹാരങ്ങളുംനൈജീരിയയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം താന്‍ വ്യത്യസ്തയായിരിക്കുന്നുവെന്നും കൂടുതല്‍ കരുത്തുള്ളവളും കൂടുതല്‍ കൂടുതല്‍ ടില്ലി ആയിത്തീരുന്നുവെന്നും ജെസ്സിക്ക്‌ തോന്നുന്നുതാനൊഴിച്ച് മറ്റാര്‍ക്കും ടില്ലിയെ കാണാനാവുന്നില്ല എന്ന് കൃത്യമായും അവള്‍ തിരിച്ചറിയുന്നതും പിന്നീടാണ്.

 

നോവല്‍ ആരംഭം മുതല്‍ വ്യക്തമാണ് ജെസ്സി അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയൊറൂബഇംഗ്ലീഷ് സ്വത്വങ്ങളുടെ മാത്രമല്ലസ്വന്തമായ ഇടമേത് എന്ന ചോദ്യം തന്നെയാണ് അവളെ മഥിക്കുന്നത് എന്ന് ടില്ലി കണ്ടെത്തുന്നുഇടത്തെ സംബന്ധിക്കുന്ന അത്തരം അന്വേഷണങ്ങള്‍ പ്രസക്തമേയല്ല എന്നതാണ് ടില്ലിയുടെ നിലപാട്അവളുടെ സൂചനകളില്‍ ദേശാനുഭവവും രക്ത പങ്കിലമാണ്. “നിനക്കെപ്പോഴും അറിയണമായിരുന്നു നീ ശരിക്കും എവിടുത്തുകാരിയാണെന്ന്പക്ഷെ അങ്ങനെ ഒരിടം വേണ്ടതില്ലചെറു കഷണങ്ങളായി മുറിക്കപ്പെട്ട നാട്ആശയങ്ങളുംമടുപ്പിക്കുന്നത്.. നാണക്കേട്‌നാണക്കേട്‌നാണക്കേട്‌എല്ലാം പൊയ്പ്പോയിവെറും ചാരംഒന്നുമില്ലഇപ്പോള്‍ ആരുമില്ല.... ഒരു ജന്മ ദേശമില്ല.” ടില്ലിയുടെ വാക്കുകളില്‍ അവള്‍ സാക്ഷിയായ ദേശാനുഭവം തീര്‍ത്തും ഭീകരമാണ്. “നിന്റെ സ്വന്തത്തെ വേദനിപ്പിക്കുന്നതിലൂടെ നീ വേദനിക്കുന്നുണ്ടോ? .. പിന്നെ നമ്മുടെ രക്തം.. വെള്ളം പോലെ തൂവിക്കളഞ്ഞത്.. കുടിക്കാനുള്ള വെള്ളം പോലെഅലക്കാനുള്ളത് പോലെ... നമ്മുടെ രക്തം.. ഞാന്‍ സാക്ഷിയാണ്ഇരട്ടകള്‍ അറിയണം ഓരോരുത്തരും സഹിക്കുന്നത് എന്തെന്ന്.!” ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവളുടെ ജീവിത വീക്ഷണം. “ജന്മദേശം എന്നൊന്നില്ല - ആളുകള്‍ നിന്നെ പിടികൂടാത്ത ഒരിടവും ഇല്ല.” നിഹിലിസത്തിന്റെ സ്വഭാവമുള്ള ഈ നിലപാട് ഹെമിംഗ് വെയുടെ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നു. “ലോകം എല്ലാവരെയും തകര്‍ക്കും... അത് ഏറ്റവും നല്ലവരെയും ഏറ്റവും സൌമ്യരെയും ഏറ്റവും ധീരരെയും ഒരേപോലെ കൊല്ലുംനീ ഇതൊന്നുമല്ലെങ്കിലും നിനക്കുറപ്പിക്കാം അത് നിന്നെയും കൊല്ലുമെന്ന്വിശേഷിച്ചു ധൃതി കാണിക്കില്ല എന്ന് മാത്രം.” (A Farewell to Arms, Ernest Hemingway) ഇതിന്റെ തുടര്‍ച്ചയായാണ് അവള്‍ ജെസ്സിയോടു ആവശ്യപ്പെടുന്നത്. "ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തൂപപ്പാതിക്കുട്ടീനിര്‍ത്തൂഅങ്ങനെ ഒന്നുമില്ലഞാന്‍ മാത്രമേയുള്ളൂ , ഞാന്‍ നിന്നെ പിടി കൂടിക്കഴിഞ്ഞു.” നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു:

"ഈ ഘട്ടത്തിലാണ് ജെസ് അലറാന്‍ തുടങ്ങിയത്ഉറക്കെനീളത്തില്‍നിശ്ശബ്ദവും അവസാനമില്ലാത്തതുമായ ചുവന്നിരുണ്ട ദ്രാവകം ആ പേടിപ്പെടുത്തുന്ന വായില്‍ നിന്ന് പുറത്തു വന്നുഅവളെ മൂടിഅതിന്റെ ഭ്രാന്തില്‍ അവളെ സ്നാനപ്പെടുത്തി.

ഏറ്റവും മോശം എന്തെന്നാല്‍ അതൊക്കെയും യഥാര്‍ത്ഥമായും സംഭവിക്കുകയായിരുന്നു.”

 

ഏതാണ്ട് ഓട്ടിസത്തിന്റെ സ്വഭാവമുള്ള അമിത പ്രതികരണ രീതിയാണ് ജെസ്സിയുടെ പ്രകൃതമെന്നിരിക്കെഅത്തരമൊരു എട്ടുവയസ്സുകാരിയില്‍ ഹൈകു പ്രേമവും ഹാംലെറ്റ് താല്പര്യവുമൊക്കെ ഇത്തിരി അവിശ്വസനീയമായിത്തോന്നാംഎന്നാല്‍ ഭിന്ന വ്യക്തിത്വ സ്വരൂപങ്ങളായ രണ്ടു പാതികളെയും അവതരിപ്പിക്കുന്നതിലും ധ്രുവ ഭിന്നങ്ങളായ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങള്‍ ജെസ്സിയുടെ ജീവിതത്തില്‍ സമൂര്‍ത്തമായി പ്രതിഫലിക്കുന്നത് ചിത്രീകരിക്കുന്നതിലും നോവലിസ്റ്റ് തികഞ്ഞ കയ്യടക്കമാണ് കാണിക്കുന്നത്. "ഒയെയേമിയുടെ കുട്ടിത്തം കലര്‍ന്ന ഏതാണ്ട് അമ്പരപ്പ് ഉളവാക്കും വിധം സുവ്യക്തമായ ഗദ്യരീതിയും ഒപ്പം ആഖ്യാനത്തിലെ ആത്മ വിശ്വാസവും ചേര്‍ന്ന് ഒരു പ്രത്യേകതരം കാര്യമാത്ര പ്രസക്തമായ ഹിസ്റ്റീരിയ സൃഷ്ടിക്കുന്നുഅത് ഈ അസാധാരണമായ , ദുഃഖ ഭരിതമായ കഥയെ നേര്‍ക്കുനേര്‍ ആഖ്യാന സ്വരം കൊണ്ട് വിശ്വസനീയമാക്കുകയും ചെയ്യുന്നു.”എന്ന് അലി സ്മിത്ത് നിരീക്ഷിക്കുന്നു. ('Double Trouble' - Ali Smith, The Guardian)എന്നാല്‍ നോവലിന്റെ അനിവാര്യമായ ദുരന്താത്മകത മുതിര്‍ന്നു വരവിന്റെ പ്രകമ്പനത്തില്‍ ശൈശവത്തിനു സംഭവിക്കുന്ന ശൈഥില്യത്തിലാണ് കാണാനാവുകനോവല്‍ ആരംഭത്തില്‍കബോഡിലെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതിനെ കുറിച്ച് ജെസ്സി വേവലാതി കൊള്ളുന്നുണ്ട്: “കബോഡിന് വെളിയില്‍ ജെസ്സിനു തോന്നി അവള്‍ എല്ലാംഎല്ലാ വര്‍ണ്ണങ്ങളുംദ്രുത ഗതിയില്‍ കടന്നു പോകുന്ന ഒരു ഇടത്തിലാണെന്ന് , എല്ലാ ആളുകളും സംസാരിക്കുന്നഅവളോടും സംസാരിക്കാന്‍ ആവശ്യപ്പെടുന്ന ഇടത്തില്‍.” മുതിരാന്‍ നോക്കുക എന്ന പ്രയാസകരമായ കടമ്പ കൂടിയാണ് ഈ വെളിയില്‍ വരല്‍ഇതോടു ചേര്‍ത്തുവെച്ചു കാണാവുന്ന മറ്റൊരു ദുരന്ത സൂചന അവ്യക്തതകള്‍ നിറഞ്ഞ നോവലന്ത്യമാണ്‌ഒരിക്കല്‍ കൂടി ഒരു വെച്ച് മാറല്‍ജെസ്സി ആഗ്രഹിച്ചതല്ലെങ്കിലുംസംഭവിച്ചിട്ടുണ്ടോഎങ്ങനെയാണ് പഠിച്ചിട്ടില്ലാത്ത യൊറൂബ മൊഴിയില്‍ നോവലന്ത്യത്തിലെ ജെസ്സിക്ക്‌ മുത്തച്ചനോടും അമ്മായിമാരോടും സംസാരിക്കാനാവുന്നത്കൂട്ടിമുട്ടാത്ത അറ്റങ്ങള്‍ടില്ലിയുടെ വരകളിലും ജെസ്സിയുടെ സ്വപ്നങ്ങളിലും ഇടയ്ക്കിടെ കടന്നു വരുന്ന നീണ്ട കൈകളുള്ള സ്ത്രീയുടെ രൂപം പോലെനോവലില്‍ വേറെയും ഉണ്ട് എന്നും പറയാംഎന്നിരിക്കിലുംസംസ്കാരങ്ങളുടെയും ഭ്രമ കല്‍പ്പനകളില്‍ മുഴുകുന്ന കൌമാര മനസ്സിന്റെയും സര്‍റിയലിസ്റ്റിക് ഭാവത്തിലുള്ള കൂടിക്കലരലിന്റെയും ഏറെക്കുറെ കവചിതവുംസംരക്ഷിതമായ ജീവിത സാഹചര്യങ്ങളിലേക്ക് ആദിരൂപങ്ങളും പുരാണങ്ങളും അധിനിവേശം നടത്തുന്നതിന്റെ പേക്കിനാവന്തരീക്ഷത്തിന്റെയും വിദഗ്ധമായ സര്‍ഗ്ഗാത്മക പുന സൃഷ്ടി എന്ന നിലയില്‍ വേറിട്ടൊരു വായനാനുഭവമാണ് ഈ മെഴുകു ചിറകുകാരിയുടെ കഥയില്‍ നോവലിസ്റ്റ് പകര്‍ന്നു തരുന്നത്.

 



(കലാകൗമുദി വാരിക , 17 - സെപ്തംബര്‍ - 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 194-201)

To purchase, contact ph.no:  8086126024