Featured Post

Thursday, November 20, 2025

Yajnaseni: The Story of Draupadi by Pratibha Ray/Pradip Bhattacharya (English)

 

Bound by Dharma, Denied by Justice: Ethical Blackholes in Yajnaseni



 Abstract:

(Pratibha Ray’s Yajnaseni offers a richly introspective portrait of Draupadi, whose moral clarity and philosophical depth evoke a womanist ethos—rooted in relational ethics, spiritual agency, and resistance to patriarchal injustice. Yet the novel’s unwavering allegiance to a sterile, impersonal dharma undermines this potential, rendering Draupadi’s resistance unredeemed and her suffering ritualized. This essay explores how Yajnaseni, despite its feminist promise, fails to reimagine the epic in a contemporary, ethically transformative way—revealing the limits of dharma as a redemptive scaffold and the tragic collapse of womanist possibility.)

           

Yajnaseni: The Story of Draupadi (1984), by Jnanpith award-winning Odia novelist Pratibha Ray, is among the most significant feminist retellings of Draupadi’s story from the Mahabharata. The title Yajnaseni—meaning “born of fire”—evokes Draupadi’s mythic origins while foregrounding her symbolic intensity. The novel traces her life as the shared wife of the Pandavas, exploring her trials and the emotional, ethical, and social complexities of her relationships. Through Draupadi’s voice, Ray challenges the patriarchal ethos of the epic, offering a powerful counter-narrative that foregrounds female agency, interiority, and resistance.

Draupadi : Between Dharma and Identity

What Pratibha Ray accomplishes in Yajnaseni is a radical transformation of the Mahabharata into a fictional autobiography of Draupadi. Framed as an extended epistolary narrative, the novel unfolds through Draupadi’s final reflections, addressed to her eternal confidant, Krishna. As she ascends the Himalayas behind her husbands in the desolate state of the Mahaprasthana (The Great Journey/Departure) she collapses—abandoned and unacknowledged by the very men hailed as ‘Dharma-preserving’ victors. This narrative structure enables Ray to depart from the epic’s linear chronology, instead foregrounding the emotional residues of memory, betrayal, and longing. By centering Draupadi’s voice, the novel selectively revisits key episodes, employing lyrical digressions that illuminate her agency, interiority, and resistance. Yet, despite these interpretive liberties, Yajnaseni remains deeply anchored in the epic’s foundational arc.

Gender consciousness in Yajnaseni enables Draupadi to illuminate the broader hardships of womanhood, extending beyond her personal roles as wife, mother, and guardian of Dharma. At the heart of the narrative lies a critique of how patriarchal structures—rooted in objectification and exploitation—erode women’s dignity and deny them respect. Through Draupadi’s introspective voice, the novel foregrounds the systemic nature of gendered suffering, challenging the epic’s normative codes and gesturing toward a feminist ethics of agency and recognition.

By reimagining the character of Draupadi, Yajnaseni exposes the ridicule and moral burden she bears as a woman subjected to polygamy—an arrangement glorified for men but stigmatized when endured by women. The novel critiques the patriarchal contradiction wherein only women are made to suffer the consequences of regressive social customs. Through an intimate exploration of Draupadi’s inner world—her desires, dreams, and silent agonies, often absent from the original epic—Pratibha Ray foregrounds a feminist sensibility. This perspective extends beyond Draupadi to encompass the muted sufferings of other women in the Mahabharata, including Satyavati, Amba, Madri, Gandhari, and Uttara.

Draupadi, born with the prophetic mission of upholding Dharma, is shown to internalize this burden at great personal cost. Her emotional wound from Krishna’s rejection leads her to accept Arjuna as her chosen spouse in a moment of quiet resignation. A pivotal moment arises when news of the Pandavas’ supposed death in the lac house (Arakillam) reaches her. Draupadi attempts to halt the Swayamvar, desiring to remain unmarried and preserve her autonomy. Her failure marks a turning point: the novel’s central ethical tension emerges here—Draupadi’s personal will is subordinated to the political and ritual demands of the kingdom. The imperative to protect Dharma overrides her individual agency, inaugurating a life of sacrificial duty.

Although the Swayamvar—a ceremony ostensibly about female choice—proceeds to appease the egos of assembled kings, the novel resists indulging in irony. Instead, it treats this moment with tragic gravity, underscoring the erasure of Draupadi’s voice beneath the weight of collective expectation.

The Feminist Aversion to War

Reviewers have noted that Yajnaseni devotes only a few pages to the description of the Kurukshetra war—a narrative choice that underscores the novel’s critique of war as a male-centric enterprise. Through Draupadi’s voice, Pratibha Ray articulates a deep aversion to violence. While Draupadi is often portrayed as a warlike figure—especially in the aftermath of her disrobing—Ray ultimately uses her to convey the futility and moral cost of war. In this reimagining, Draupadi emerges not as an instigator of vengeance but as a visionary who advocates for universal unity, racial harmony, and the integration of Aryan and non-Aryan communities.

Her commitment to social justice extends beyond rhetoric: she champions education and the upliftment of marginalized groups, and she rejects material wealth, renouncing ornaments and riches in favour of human welfare. Her administrative foresight is symbolized in her proposal to build a road linking the forests to Hastinapura—an act of infrastructural imagination that bridges the centre and the margins. In a striking moment, she even urges Kubera to redirect his wealth toward public development, reinforcing her ethical vision of shared prosperity over hoarded opulence.

Ethical Hollows

While Yajnaseni displays a modern feminist sensibility in re-examining the Mahabharata, it also leaves unresolved tensions—particularly in its treatment of dharma. Draupadi, like the Pandavas, is born with the sacred mandate to uphold dharma. Yet the novel gradually reveals the hollowness of this ideal. What emerges is not a liberating moral order, but a sterile, impersonal force—one that demands Draupadi’s submission, containment, and renunciation, without ever offering her protection or justice.

Throughout the narrative, dharma functions less as an ethical compass and more as a metaphysical burden. Despite Draupadi’s profound philosophical insight and moral clarity, she is repeatedly told to endure suffering in silence—for the sake of cosmic balance. This dharma fails to safeguard the innocent: Abhimanyu, Karna, the Upapaṇḍavas, and countless others perish without cause. It justifies violence and aggression, cloaking Yudhishthira’s passivity and Arjuna’s complicity in the language of righteousness. It rewards survival, not justice—and that survival, as the aftermath of Kurukshetra makes clear, is spiritually barren.

Ray’s Draupadi ultimately exposes the contradictions of a dharma that is Vedic in tone but karmic in effect—detached from human emotion, indifferent to suffering, and incapable of ethical redress. In this light, Yajnaseni becomes not just a feminist retelling, but a profound meditation on the moral bankruptcy of a cosmic order that demands everything from women, yet gives them nothing in return.

Although there are many moments in Yajnaseni where Draupadi’s resistance reveals piercing insight, it never gathers the force to become a spirit of liberation. Even when she sees through patriarchal designs and calls out her husbands, elders, and even Krishna, her resistance remains internalized—voiced through monologue rather than enacted through rupture. She is ultimately absorbed by the very structures she critiques, still tethered to the roles of wife, queen, and moral anchor.

Her death affirms nothing. It ends in quiet erasure. Her legacy remains unclaimed. This is not a failure of character, but perhaps a failure of the novel’s imaginative reach—a reluctance to envision a truly transformative dharma. The novel’s karmic commitment results in an ethical thinning: the Pandavas are no longer heroes but functionaries, bound to a dharma that demands obedience, not reflection. Yudhishthira’s righteousness is legalistic, not ethical. Arjuna’s anguish is resolved by Krishna through abstraction, not accountability. Bhima’s rage is instrumentalized, not humanized. They survive—but at the cost of everything that deserved to survive.

‘Wumanist’/ ‘Feminist’ Approaches…

While Draupadi in Yajnaseni strongly resists the aggressions of male authority and refuses to compromise on reclaiming her dignity and identity as a woman, she does so while remaining firmly within the bounds of social and moral convention. In this sense, the novel’s feminist orientation aligns more closely with a Black, ‘Third World’, or womanist perspective than with the Western radical feminist paradigm. Whereas Western feminism often foregrounds individual autonomy, rights-based resistance, and a secular challenge to patriarchal structures, the womanist approach resists the binary of submission versus rebellion. It emphasizes relational ethics, spiritual agency, and survival within repressive systems.

Pratibha Ray’s Draupadi, though deeply critical of male dominance, remains committed to dharma, to the preservation of relationships, and to the moral fabric of her world. Her resistance is not a rejection of tradition but a reimagining from within. In this, she embodies key womanist values: the reclamation of dignity, the pursuit of healing, the cultivation of female solidarity, and a culturally rooted sense of agency. Yet even within this framework, the feminism of the novel reflects not fulfilment but deferred promise—it gestures toward transformation without realizing it. The vision remains aspirational, never fully materialized.

What is missing is a lived, embodied concept of dharma—one that is empirical and relational, grounded in care rather than code, memory rather than conquest, healing rather than hierarchy. The novel does not imagine the liberatory, iconoclastic possibilities found in alternative retellings such as Mahasweta Devi’s “Draupadi” (Draupati, 1978, ed. Gayatri Chakravorty Spivak in Breast Stories), Chitra Banerjee Divakaruni’s The Palace of Illusions (2008), or R. Rajashree’s Aatreyakam (2024). These texts offer ethical ruptures and narrative reconfigurations that remain alien to Yajnaseni’s moral universe.


Read Malayalam version here:

https://alittlesomethings.blogspot.com/2025/11/yajnaseni-story-of-draupadi-by-pratibha.html


Yajnaseni: The Story of Draupadi by Pratibha Ray/ Pradip Bhattacharya

 ‘യജ്ഞസേനി’ : ധര്‍മ്മ നീതിയുടെ തമോഗര്‍ത്തങ്ങള്‍



(പ്രതിഭ റായിയുടെ ‘യജ്ഞസേനി’ ദ്രൗപദിയുടെ തീക്ഷ്ണമായ ആത്മപരിശോധനാ ചിത്രം അവതരിപ്പിക്കുന്നു. അതിന്റെ ധാർമ്മിക വ്യക്തതയും ദാർശനിക ആഴവും സ്ത്രീവാദദര്‍ശനത്തില്‍ ഊന്നിയ ബന്ധുത്വ നൈതികത, ആത്മീയ കര്‍തൃത്വം, പുരുഷാധിപത്യ അനീതിക്കെതിരായ പ്രതിരോധം എന്നിവയിൽ നിലയുറപ്പിക്കുന്നു. എന്നാല്‍, വന്ധ്യവും വ്യക്തിനിരപേക്ഷവുമായ ധർമ്മത്തോടുള്ള നോവലിന്റെ ആത്യന്തികമായ കൂറ് ഈ സാധ്യതയെ ദുർബലപ്പെടുത്തുന്നു.  അത്, ദ്രൗപദിയുടെ ചെറുത്തുനിൽപ്പിനെ മോചനമില്ലാത്തതും പീഡാനുഭവങ്ങളെ അനുഷ്ടാനവുമാക്കുന്നു. ഫെമിനിസ്റ്റ് സൂചനകള്‍ ഉണ്ടായിരുന്നിട്ടും, ഇതിഹാസത്തെ സമകാലികവും ധാർമ്മികമായി പരിവർത്തനാത്മകവുമായ രീതിയിൽ പുനർസങ്കൽപ്പിക്കുന്നതിൽ ‘യജ്ഞസേനി’ വിജയിക്കാതെ പോകുന്നുവെന്നും, ഒരു വിമോചക മണ്ഡലം എന്ന നിലയിൽ ധർമ്മത്തിന്റെ പരിമിതികളും സ്ത്രീവാദ സാധ്യതയുടെ ദാരുണമായ തകർച്ചയും വെളിപ്പെടുത്തുന്നു എന്നും ലേഖനം നിരീക്ഷിക്കുന്നു).

 

മഹാഭാരതത്തിലെ ദ്രൗപദിയുടെ കഥയെ പുനരാഖ്യാനിക്കുന്ന കൃതികളില്‍ പ്രധാനമായ ഒന്നാണ്  ജ്ഞാനപീഠ ജേതാവായ ഒഡിയ നോവലിസ്റ്റ് പ്രതിഭ റായിയുടെ ‘യജ്ഞസേനി: ദി സ്റ്റോറി ഓഫ് ദ്രൗപദി’ (1984). അഗ്നിയിൽ നിന്ന് ജനിച്ച സ്ത്രീ എന്നാണ് യജ്ഞസേനി എന്ന വാക്കിന്റെ അർത്ഥം. പാണ്ഡവപത്നിയായി എത്തുന്ന ദ്രൗപദിയുടെയും ഭർത്താക്കന്മാരുടെയും ബന്ധങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നത്. പരമ്പരാഗത പുരുഷാധിപത്യ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന ദ്രൗപദിയുടെ അനുഭവങ്ങൾ, മഹാഭാരതത്തിലെ പുരുഷാധിപത്യ ആഖ്യാനങ്ങളെ അപനിര്‍മ്മിക്കുകയും പെണ്‍കര്‍തൃത്വം, ശാക്തീകരണം തുടങ്ങിയ സ്ത്രീപക്ഷ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ദ്രൗപദി: ധര്‍മ്മ പരിപാലനവും വ്യക്തിത്വ സംസ്ഥാപനവും

ഇതിഹാസ കഥയെ ദ്രൗപദിയുടെ ഒരു സാങ്കൽപ്പിക ആത്മകഥയാക്കി മാറ്റുകയാണ് നോവലിസ്റ്റ്. എഴുതപ്പെട്ടിരിക്കുന്നതാകട്ടെ, മഹാപ്രസ്ഥാന ഘട്ടത്തില്‍ അഞ്ചു ഭര്‍ത്താക്കന്മാരോടൊപ്പം ഹിമാലയം കയറുന്ന ദ്രൗപതി, വീണു പോകുകയും ‘ധര്‍മ്മ പരിപാലക’രും വിജയികളും വീരന്മാരുമായ ഭര്‍ത്താക്കന്മാര്‍ അഞ്ചുപേരും പിന്തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മുന്നോട്ടു പോകുകയും ചെയ്യുന്ന അന്ത്യ നിമിഷങ്ങളില്‍, നിതാന്ത സുഹൃത്തായ  കൃഷ്ണനെ അഭിസംബോധന ചെയ്ത ഒരു വിപുലമായ ആഖ്യാനത്തിന്റെ രൂപത്തിലുമാണ്. ഈ ‘എപ്പിസ്റ്റലറി’ ഘടന, ഇതിഹാസത്തിന്റെ കാലക്രമം പിന്തുടരുന്നതില്‍ സ്വാതന്ത്ര്യം എടുക്കാനും ഓര്‍മ്മകളെയും അനുഭവങ്ങള്‍ അവശേഷിപ്പിക്കുന്ന വൈകാരിക സമ്മര്‍ദ്ദങ്ങളെയും വിശകലനം ചെയ്യാനും നോവലിസ്റ്റിനു അവസരം നല്‍കുന്നു. ദ്രൗപതി ഉൾപ്പെടുന്ന സംഭവങ്ങളില്‍ ഊന്നിക്കൊണ്ട് അവരുടെ കര്‍തൃത്വത്തെയും ശാക്തീകരണത്തെയും എടുത്തുകാണിക്കാൻ കഴിയുന്ന സൂക്ഷ്മമായ വഴിത്തിരിവുകൾ (digressions) നോവലിസ്റ്റ് തെരഞ്ഞെടുക്കുന്നു. ഒപ്പം ഇതിഹാസ ഗാത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ നോവലിസ്റ്റിനു കഴിയുന്നുമുണ്ട്.

സ്വയമൊരു ഭാര്യ, അമ്മ, ധര്‍മ്മ സംരക്ഷക എന്നിങ്ങനെ സ്വാനുഭവത്തിനപ്പുറം സ്ത്രീജന്മത്തിന്റെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ ജെന്റര്‍ ബോധ്യം  ദ്രൌപദിയെ നയിക്കുന്നു. പുരുഷാധികാര ഘടനയില്‍ സ്ത്രീയുടെ വസ്തുവല്‍ക്കരണവും ചൂഷണവും അവരുടെ ബഹുമാനത്തെയും അന്തസ്സിനെയും ഹനിക്കുന്നതെങ്ങനെ എന്ന നിരീക്ഷണം അതിന്റെ കാതലാണ്. ദ്രൗപദിയുടെ കഥാപാത്രത്തെ പുനർവ്യാഖ്യാനിക്കുന്നത്തിലൂടെ നോവല്‍, ബഹുഭർതൃത്വത്തെ ചുറ്റിപ്പറ്റി അവള്‍ നേരിടുന്ന പരിഹാസങ്ങളും, സാമൂഹിക സമ്പ്രദായങ്ങളില്‍ സ്ത്രീ മാത്രം ഭേദ്യം ചെയ്യപ്പെടുന്നതിലെ വൈരുധ്യവും തുറന്നുകാട്ടുന്നു. ദ്രൗപദിയുടെ ആന്തരിക ലോകത്തിലേക്ക് തിരിയുന്ന ആഖ്യാനം ഇതിഹാസത്തിന്റെ മൂലപാഠത്തിലൊന്നും ഇടം പിടിക്കുന്നില്ലാത്ത  അവളുടെ വികാരങ്ങൾ, സ്വപ്നങ്ങൾ, വേദനകൾ എന്നിവ വെളിപ്പെടുത്തുന്നു. ദ്രൗപദിയെ മാത്രമല്ല, സത്യവതി, അംബ, മാദ്രി, ഗാന്ധാരി, ഉത്തര തുടങ്ങിയ നിരവധി സ്ത്രീ കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകൾക്ക് ശബ്ദം നൽകുന്നതിലൂടെ നോവലിസ്റ്റ് സ്ത്രീപക്ഷ വീക്ഷണം വെളിപ്പെടുത്തുന്നു.

ധർമ്മം നിലനിർത്തുക എന്ന പ്രവചിത ദൗത്യവുമായി പിറന്നവളാണ് ദ്രൗപദി. ആ നിലയില്‍, കൃഷ്ണൻ നിരസിച്ചതിന്റെ വൈകാരിക വേദന സഹിക്കുകയും ആ പരാജയബോധത്തില്‍ അവള്‍ അർജുനനെ മനസാ വരിച്ചു. അരക്കില്ലത്തിലെ പാണ്ഡവരുടെ ‘മരണവാർത്ത’ അറിയുമ്പോൾ, സ്വയംവരം തടയാൻ ശ്രമിക്കുന്നത് പരാജയപ്പെടുന്നത് ഒരു തുടക്കമാണ്‌: നോവലിന്റെ വലിയ ചോദ്യങ്ങളില്‍ ഒന്ന് ഇവിടെ ആരംഭിക്കുന്നു: അവിവാഹിതയായി, കന്യകയായി തന്നെ തുടരുമായിരുന്നു എന്ന ദ്രൗപദിയുടെ താല്പര്യം രാജ്യ താല്പര്യവുമായി ഏറ്റുമുട്ടുന്നു. ഫലം – ധര്‍മ്മ സംരക്ഷണത്തിനു മുന്നില്‍ തന്റെ വ്യക്തി താല്പര്യത്തിനു പ്രസക്തിയില്ലെന്ന്, ഇനിയെന്നും തന്റെ ജീവിതത്തിന്റെ ആകെത്തുക ആയിമാറുന്ന തിരിച്ചറിവിന്റെ ആരംഭം. സ്വയംവരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ശക്തരായ രാജാക്കന്മാരെ അപമാനിച്ചുകൂടാ. സ്വയംവരം നടക്കണം. ആ പേരുതന്നെ അസംബന്ധം ആയിമാറുന്ന വിപര്യയത്തെ (absurd irony) നോവല്‍ പക്ഷെ അത്രയൊന്നും പിന്തുടരുന്നില്ല.

യുദ്ധ വിമുഖമായ സ്ത്രീപക്ഷത

യുദ്ധത്തിന്റെ വിവരണത്തിനായി ഏതാനും പുറങ്ങള്‍ മാത്രമേ നോവലിസ്റ്റ് നീക്കിവച്ചിട്ടുള്ളൂ. യുദ്ധം പുരുഷ കേന്ദ്രീകൃതമാണെന്ന കാഴ്ചപ്പാട് ഈ പ്രാധാന്യക്കുറവില്‍ പ്രകടമാണ്. ദ്രൗപതിയിലൂടെ യുദ്ധത്തോടുള്ള തന്റെ അനിഷ്ടം അവർ വെളിപ്പെടുത്തുന്നു. വസ്ത്രാക്ഷേപ (stripping) ഘട്ടം പോലുള്ള സന്ദര്‍ഭങ്ങളില്‍ ദ്രൗപദിയെ യുദ്ധദാഹിയായ ഒരു സ്ത്രീയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, അവസാനം, ദ്രൗപതിയിലൂടെ യുദ്ധത്തിന്റെ നിരർത്ഥകത നോവലിസ്റ്റ് പ്രകടിപ്പിക്കുന്നു. പ്രതിഭ റായിയുടെ ദ്രൗപതി സാർവത്രിക ഐക്യം, സാഹോദര്യം, വംശീയ സൗഹൃദം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ആര്യന്മാരുടെയും ആനാര്യന്മാരുടെയും സംയോജനത്തിന്റെ ആവശ്യകതക്കായി അവര്‍ വാദിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനും വേണ്ടി അവര്‍ പ്രവർത്തിക്കുകയും ചെയ്യുന്നു. സമ്പത്ത് കുന്നുകൂട്ടുന്നതിന്റെ നിരർത്ഥകത മനസ്സിലാക്കിയ, മനുഷ്യക്ഷേമത്തിനായി എല്ലാ ആഭരണങ്ങളും സമ്പത്തുകളും നിരസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയായും അവരെ ചിത്രീകരിച്ചിരിക്കുന്നു. കാടുകളും ഹസ്തിനപുരി നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമ്മിക്കണമെന്ന് നിർദ്ദേശിക്കുന്നതിലൂടെ അവരുടെ ഭരണപരമായ ജ്ഞാനം പ്രകടമാണ്. കുബേരനോട് സമ്പത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാൻ ദ്രൗപദി അഭ്യർത്ഥിക്കുന്നതായി കാണാം.

നൈതിക ശൂന്യതകള്‍ 

യജ്ഞസേനി അതിന്റെ സ്ത്രീപക്ഷ സമീപനത്തില്‍ ഇതിഹാസത്തെ പുനര്‍ നിരീക്ഷിക്കുന്നതില്‍ ആധുനിക സംവേദനത്വം പ്രകടിപ്പിക്കുമ്പോഴും ഒട്ടേറെ പഴുതുകള്‍ വിട്ടുവെക്കുന്നു എന്നാണു അനുഭവപ്പെട്ടത്. ‘ധര്‍മ്മ പരിപാലനം എന്നത് ജന്മലക്ഷ്യം തന്നെയായവളാണ് യജ്ഞസേനി. പാണ്ഡവരും അതുതന്നെയാണ് അവകാശപ്പെടുന്നതും. എന്നാല്‍ പ്രസ്തുത ധര്‍മ്മം വന്ധ്യമാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അത് ഒട്ടും നൈതികമാകുകയോ എന്തെങ്കിലും ഫലപ്രദമായി നേടുകയോ ചെയ്യുന്നില്ല എന്ന വസ്തുത. വിശേഷിച്ചും അതിന്റെ ഭാരത്തില്‍ ദുരിതങ്ങള്‍ പേറുന്നവര്‍ക്ക്, അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അതിനായി ജനിച്ച ദ്രൌപതിക്ക്. നോവലില്‍ ഉടനീളം പ്രസ്തുത ധര്‍മ്മം അതീതവും വ്യക്തിനിരപേക്ഷവും (transcendent, impersonal) ആയ ഒരു ശക്തിയാണ്: ദ്രൗപതിയോട് എപ്പോഴും ഉള്ളൊതുങ്ങാന്‍ (containment) ആവശ്യപ്പെടുന്ന, ഒരിക്കലും തുറന്നുവിടാത്ത ഒന്ന്. അങ്ങേയറ്റം ദാര്‍ശനിക ഉള്‍ക്കാഴ്ചയും ധാര്‍മ്മിക തെളിച്ചവും ഉണ്ടെങ്കിലും സഹിക്കുക, കീഴൊതുങ്ങുക, ത്യജിക്കുക എന്നുതന്നെയാണ് അത് അവളോട്‌ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് – എല്ലാം പ്രപഞ്ച വ്യവസ്ഥയുടെ (cosmic order) പേരില്‍. ഒരു തെറ്റും ചെയ്തിട്ടില്ലാത്തവരെ പോലും രക്ഷിക്കുന്നതില്‍ അത് പരാജയപ്പെടുന്നു - അഭിമന്യു, കര്‍ണ്ണന്‍, ഉപപാണ്ഡവന്‍മാര്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. ഹിംസാത്മകതയെയും അക്രമത്തെയും അത് ന്യായീകരിക്കുന്നു – യുധിഷ്ടിരന്റെ നിസ്സംഗത, ഹിംസകളിലെ അര്‍ജ്ജുനനന്റെ പങ്കാളിത്തം തുടങ്ങിയവ ഇതിനുദാഹരണങ്ങള്‍. അതിജീവനത്തെയാണ്, അല്ലാതെ നീതിയെ അല്ല അത് പ്രതിഫലം നല്‍കി സംരക്ഷിക്കുന്നത് – ആ അതിജീവനമാകട്ടെ, കുരുക്ഷേത്രാന്ത്യം കൃത്യമായും പ്രതിഫലിപ്പിക്കുന്ന പോലെ തികച്ചും പൊള്ളയാണ്‌. ഈ ധര്‍മ്മം സ്വരത്തില്‍ വൈദികമായിരിക്കുമ്പോഴും ഫലത്തില്‍ ഒട്ടുമേ വിമോചനാത്മകമല്ല. അത് കര്‍മ്മ ബദ്ധമാണ്, മാനുഷിക വികാരങ്ങള്‍ ഉള്ളതല്ല.

ദ്രൌപതിയുടെ ചെറുത്തുനില്‍പ്പ് തുളഞ്ഞിറങ്ങുന്ന ഉള്‍ക്കാഴ്ച പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒട്ടേറെ ഉണ്ടെങ്കിലും, അത് ഫലത്തില്‍ വിമോചനത്മകമാകാനുള്ള ശക്തി നേടുന്നേയില്ല. പുരുഷാധികാര പദ്ധതികളെ കൃത്യമായും മനസ്സിലാക്കുകയും തന്റെ ഭര്‍ത്താക്കന്മാരെയും ഗുരുകാരണവന്മാരെയും കൃഷ്ണനെ തന്നെയും വിളിച്ചു അതൊക്കെ ബോധിപ്പിക്കുകയും ചെയ്യുമ്പോഴും ഫലത്തില്‍ അതെല്ലാം ആത്മഭാഷണങ്ങള്‍ ആവുന്നതേയുള്ളൂ. താന്‍ ഭേദ്യം ചെയ്യുന്ന അതേ ഘടനകളില്‍ മുഗ്ധയാണ് ദ്രൗപദി - ഭാര്യ, രാജ്ഞി, ധാര്‍മ്മിക നങ്കൂരം എന്നീ വേഷങ്ങളില്‍ കുരുങ്ങിപ്പോയവള്‍. അവരുടെ മരണം എന്തെങ്കിലും സ്ഥാപിക്കുന്നില്ല, മറിച്ചു അതൊരു മായ്ച്ചു കളയലാണ്‌ - ശാന്തവും ഒരു താവഴിയും ബാക്കിവെക്കാത്തതുമായ ഒരു ഇല്ലാതാകല്‍. ഇത്, പാത്രസൃഷ്ടിയുടെ പരാജയമല്ല. മറിച്ച് ശരിക്കും പരിവർത്തനാത്മകമായ ഒരു ‘ധര്‍മ്മത്തെ വിഭാവനം ചെയ്യുന്നതില്‍ നോവലിന്റെ മര്‍മ്മത്തില്‍ സംഭവിച്ച പരാജയം തന്നെയാണ്. പാണ്ഡവരുടെ ചിത്രീകരണത്തിലും ഈ ‘കര്‍മ്മ ബദ്ധത നൈതികതയുടെ അപചയത്തില്‍ കലാശിക്കുന്നു – അവര്‍ വീര നായകരല്ല, മറിച്ച് അനുസരണയും കര്‍മ്മവും കൊണ്ട് അടയാളപ്പെടുന്ന, മാനുഷിക വൈകാരികതയോ, മനനഭാവമോ ഇല്ലാത്ത ‘ഭാരവാഹികള്‍ (functionaries) മാത്രമാണ്. യുധിഷ്ടിരന്റെ സന്മാര്‍ഗ്ഗ നിഷ്ഠ നൈതികമല്ല – അത് നിയമപരമാണ് (legalistic, not ethical). അര്‍ജ്ജുനന്റെ സംത്രാസങ്ങള്‍ കൃഷ്ണന്‍ പരിഹരിക്കുന്നത് സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്ത പൂര്‍ണ്ണതയിലൂടെ (accountability) അല്ല, മറിച്ച് ദാര്‍ശനിക അമൂര്‍ത്തതകളിലൂടെയാണ്. ഭീമന്റെ രോഷമാകട്ടെ, മാനുഷിക ഭാവമുള്ളതല്ല – അതൊരു ആയുധം മാത്രമാണ്. അവരെല്ലാം അതിജീവിക്കുന്നുണ്ടെന്നത് ശരി – പക്ഷെ അതിജീവിതാര്‍ഹത ഉണ്ടായിരുന്നവരുടെയെല്ലാം വിനാശത്തിന്റെ വിലയാണ് അവരുടെ അതിജീവനം. 

‘വുമനിസ്റ്റ് / ‘ഫെമിനിസ്റ്റ്’ വീക്ഷണങ്ങളില്‍ ...

പുരുഷാധികാര കടന്നു കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും സ്ത്രീയെന്ന നിലയിലുള്ള അസ്ഥിത്വസ്ഥാപനത്തിലും അന്തസ്സ് തിരിച്ചു പിടിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴും സാമൂഹിക, ധാര്‍മ്മിക അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നു തന്നെയാണ് ദ്രൗപതി അതെല്ലാം ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ അടിസ്ഥാനപരമായി പാശ്ചാത്യമായ ഒരു റാഡിക്കല്‍ റിബലിന്റെ ഫെമിനിസ്റ്റ് ധാരണകളെക്കാള്‍ ബ്ലാക്ക്, ‘മൂന്നാം ലോക ‘വുമനിസ്റ്റ് വീക്ഷണത്തിലാണ് നോവലിന്റെ സ്ത്രീപക്ഷ സമീപനത്തെ വിശദീകരിക്കാനാകുക. പാശ്ചാത്യ ഫെമിനിസം വ്യക്തിയുടെ സ്വത്വസ്വാതന്ത്ര്യം (individual autonomy), പൌരാവകാശാധിഷ്ടിത ചെറുത്തുനില്‍പ്പ്‌ (rights-based resistance), പിതൃ അധികാര ഘടനയെ സെക്കുലര്‍ രീതിയില്‍ വെല്ലുവിളിക്കല്‍ എന്നിവയില്‍ അധിഷ്ടിതമാണ്. എന്നാല്‍ ‘വുമനിസ്റ്റ്’ സമീപനം ഒന്നുകില്‍ ചെറുത്തുനില്‍പ്പ് അല്ലെങ്കില്‍  കീഴടങ്ങല്‍ എന്ന ദ്വന്ദ്വത്തെ നിരാകരിക്കുന്നു. അത് പാരസ്പര്യത്തിന്റെ നൈതികത (relational ethic), ആത്മീയ കര്‍തൃത്വം (spiritual agency), അടിച്ചമര്‍ത്തുന്ന ക്രമത്തിലെ അതിജീവനം (survival in repressive systems) തുടങ്ങിയ മൂല്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. പ്രതിഭാ റായിയുടെ ദ്രൗപതി പുരുഷാധികാര അനീതികളെ വെല്ലുവിളിക്കുമ്പോഴും ധര്‍മ്മം, ബന്ധങ്ങളുടെ സംരക്ഷണം തുടങ്ങിയവക്ക് സ്വയം സമര്‍പ്പിക്കുന്നു. അവരുടെ ചെറുത്തുനില്‍പ്പ് പാരമ്പര്യത്തിന്റെ നിഷേധമല്ല. അതിനുള്ളില്‍ത്തന്നെ അന്തസ്സ് തിരിച്ചു പിടിക്കല്‍, മുറിവുണക്കല്‍, പെണ്‍സൗഭ്രാത്രം, സാംസ്കാരികബോധ്യങ്ങള്‍ ഉള്ള കര്‍തൃത്വം എന്നിങ്ങനെ ‘വുമനിസ്റ്റ്’ സമീപനങ്ങളുടെ ഉത്തമ മാതൃകയാണ്. എന്നാല്‍, ഈ പരിപ്രേക്ഷ്യത്തില്‍ പോലും നോവലിലെ സ്ത്രീപക്ഷത പൂര്‍ത്തീകരണത്തെയല്ല, വാഗ്ദാനത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് – അവയെല്ലാം ആഗ്രഹ ചിന്ത എന്നതിനപ്പുറം യാഥാര്‍ത്ഥ്യമാകുന്നില്ല. ജൈവമായ ഒരു ‘ധര്‍മ്മ’ സങ്കല്പം അനുഭാവാധിഷ്ടിതവും പാരസ്പര്യ ബദ്ധവും (relational) ആയ ഒന്നാവേണ്ടാതായിരുന്നു. നിയമങ്ങള്‍ക്കു പകരം സംരക്ഷണത്തെ (care over code) കേന്ദ്രീകരിക്കുന്ന ഒന്ന്, വിജയത്തിന് മേല്‍ ഓര്‍മ്മകളെ മാനിക്കുന്ന ഒന്ന് (memory over victory), ഹെയറാര്‍ക്കിയേക്കാള്‍ മുറിവുണക്കലില്‍ (healing over hierarchy) ശ്രദ്ധിക്കുന്ന ഒന്ന്. മഹാശ്വേത ദേവിയുടെ ‘ദ്രൗപതിയിലും (“Draupadi” (1978) – Ed: Gayatri Chakravorty Spivak in “Breast Stories”) ചിത്ര ബാനര്‍ജി ദിവാകരുനിയുടെ ‘മായക്കൊട്ടാര’ത്തിലും (The Palace of Illusions (2008) - Chitra Banerjee Divakaruni), ആര്‍. രാജശ്രീയുടെ ‘ആത്രേയകത്തിലും കാണാവുന്ന വിമോചകാത്മക നൈതികത നിറഞ്ഞതും വിഗ്രഹഭജ്ഞക ഭാവമുള്ളതുമായ തലങ്ങള്‍ മുന്നോട്ടു വെക്കുന്ന ബദല്‍ ആഖ്യാന സാധ്യതകള്‍ ഇവിടെ തീര്‍ത്തും അന്യമാണ്.   

Read English version here:

https://alittlesomethings.blogspot.com/2025/11/yajnaseni-story-of-draupadi-by-pratibha_20.html


 

Tuesday, November 4, 2025

മീസാന്‍ കല്ലിലെ അരണ

 




    നെരിപ്പോടായ  ഒരു ദീര്‍ഘ ജന്മത്തിന്‍റെ സങ്കടക്കടല്‍ കടന്നു പോയ മാതൃതുല്യയായ ഒരു ബന്ധുവിന്‍റെ ഖബറടക്കത്തിനു വേണ്ടിയാണ്  ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിക്കാട്ടിലേക്ക്  കഴിഞ്ഞ ദിവസം പോയത്. പടയോട്ടങ്ങളും വെള്ളപ്പൊക്കവും വറുതിയും വസൂരിയും കടന്നെത്തിയ തലമുറകള്‍ക്ക് കന്മഷമേതുമില്ലാതെ ആതിഥ്യമൊരുക്കിയ ശ്മശാനഭൂമി. പൂര്‍വ്വസൂരികളായ പിതാമാഹന്മാരും  മുത്തശ്ശിമാരും പ്രമാണിമാരും നിസ്വരും ഉച്ചനീചത്വമേതും കൂടാതെ കഴിയുന്ന വിശ്രാന്തി. പുരുഷമേധാവിത്തത്തിന്‍റെ സീല്‍ക്കാരങ്ങളോ  സഹന പര്‍വ്വങ്ങളുടെ പെണ്‍ ഗദ്ഗദങ്ങളോ അകാലത്തില്‍ മൂകമായിപ്പോയ ബാല കുതൂഹലങ്ങളുടെ ചിണുങ്ങലോ പ്രണയ ഭംഗങ്ങളുടെ നെഞ്ചുരുക്കങ്ങളോ ഇവിടെയിപ്പോള്‍ കലമ്പുന്നില്ലഅഥവാ ഉണ്ടെങ്കില്‍ത്തന്നെ,  വ്യാവഹാരിക കര്‍ണ്ണപുടങ്ങളുടെ തുച്ഛമണ്ഡലത്തിലേക്ക് ആ അതീതസങ്കടങ്ങള്‍ സ്വരസാന്നിധ്യങ്ങളാവുന്നില്ല. ഉമ്മ പറഞ്ഞുകേട്ട കഥകളില്‍ കലാപ നാളുകളിലെ വീര പരിവേഷത്തോടെ തിളങ്ങിയ കാരണവന്മാരും കലുഷ കാലങ്ങളെ മറയാക്കി നാടു വിറപ്പിച്ചു നടന്ന തെമ്മാടികളും പള്ളിക്കാടിന്‍റെ ഏറെ പിന്‍ഭാഗങ്ങളില്‍ കാടുമൂടിയ ഇടങ്ങളില്‍ മൃഗയാ വിനോദങ്ങളുടെ പടം മടക്കി വെച്ച് വിശ്രമിക്കുന്നു. ഏറെ പഴയതല്ലാത്ത കാടിന് ചുവടെ ഉമ്മയും തൊട്ടടുത്ത് ബാപ്പയുമുണ്ട്;  ഇത്തിരിക്കൂടി ഉള്ളോട്ടു നീങ്ങി ഏറെ ദൂരെയല്ലാതെ കാര്‍ക്കശ്യക്കാരനായിരുന്ന അമ്മാവനും. ഈ അമ്മാവന്‍ തന്നെയാണ് 'പത്തായപ്പുരയുടെ നിഴലില്‍ വിരുന്നുകാരിയോടു കുസൃതി കാട്ടിയ കുറുമ്പന്‍ പ്രണയത്തെചൂരല്‍ക്കഷായം കൊണ്ട് ചികിത്സിച്ചത്. ('വീട് വിട്ടു പോവുകയാണ്') കാട് നീക്കി ഉമ്മയോടും ബാപ്പയോടും ഒന്ന് അടുത്തുപോയി   മിണ്ടേണ്ടതുണ്ടോ?  വേണ്ടെന്നു വെച്ചു,  ഇടനെഞ്ചിലാണല്ലോ അവരെ അടക്കേണ്ടത്,  അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ സന്ദര്‍ശനത്തിനു എന്ത് പ്രസക്തി?


    ഖബറിടങ്ങള്‍ക്കിടയിലൂടെ കഷ്ടിച്ച് കാലടിവെക്കാന്‍ മാത്രം ഇടമുള്ള ചവിട്ടു വഴിയിലൂടെ പുതിയ ഖബര്‍ സ്ഥാനത്തേക്ക് നീങ്ങുമ്പോള്‍ പഴക്കമില്ലാത്തൊരു മീസാന്‍ കല്ലിനു മുകളിലാണ് വിചിത്രമായ ആ ധ്യാനം കണ്ടത്: പള്ളിക്കാടിന്‍റെ വന്യസമ്പന്നതയില്‍ തടിച്ചു കൊഴുത്ത അവന്‍ പ്രാചീനമായ ശിരസ്സുയര്‍ത്തി എന്തോ ചെവിയോര്‍ത്തെന്നോണം മൂകനായി നിശ്ചലം നില്‍ക്കുന്നു. മീസാന്‍ കല്ലില്‍ അടയാളപ്പെടുത്തിയത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. നാലുമാസമേ കഴിഞ്ഞിട്ടുള്ളൂ അടക്കിയിട്ട്. ഒരു അഞ്ചുവയസ്സുകാരിയെന്നു തീയതികള്‍ കാണിച്ചു. ശിശുമരണങ്ങള്‍ അത്ര പതിവല്ലാത്ത ഇക്കാലത്ത് എന്താവാം അവളെ കുരുന്നിലേ കൊണ്ടുപോയത്?  അടക്കത്തിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്ന സമയത്തിന്‍റെ നല്ലൊരു പങ്ക് ഞാന്‍ അവനെ നോക്കിക്കൊണ്ടിരുന്നു. അവന്‍ ചെവിടോര്‍ക്കുക തന്നെയാണ്. പറക്കമുറ്റാത്ത സങ്കടങ്ങള്‍ അവള്‍ പറഞ്ഞുതീര്‍ക്കുകയാണോ?  ആര്‍ക്കറിയാം. പിന്നെ,  മൂന്നുപിടി മണ്ണ് എന്ന എന്‍റെ വിഹിതം കഴിഞ്ഞു കുനിഞ്ഞു നിവര്‍ന്നു വീണ്ടും ഞാനാ അപൂര്‍വ്വമായ വെളിപ്പെടുത്തലിന്‍റെ  അരങ്ങിലേക്ക് നോക്കി. ആ നിമിഷങ്ങളിലെപ്പോഴോ ഒരിക്കല്‍,  ഇളം മുറക്കാരിയുടെ സങ്കടങ്ങളൊക്കെയും ഏറ്റുവാങ്ങി ഉരഗ പിതാമഹന്‍ തന്‍റെ തട്ടകത്തിലേക്ക് പിന്‍ വാങ്ങിയിരുന്നു. യാതനകളുടെ   ജീവിതകാണ്ഡം മുഴുവന്‍ കടന്നെത്തിയ പുതിയ അതിഥിയോട് ഏറെ കേള്‍ക്കാനുണ്ടാവുമല്ലോ അവന്.


    ഇന്ന്,  ഏറെ നാളായി അടുത്തതാവട്ടെ,  അടുത്തതാവട്ടെ എന്ന് ഞാന്‍ മാറ്റിവെച്ച ഒരു പുസ്തകം വായിക്കാനെടുത്തപ്പോള്‍  വിചിത്രമായ ഒരാകസ്മികത എന്നെ അത്ഭുതപ്പെടുത്തുന്നു. ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്എന്ന നോവലില്‍ കഥ പറയുന്നത് ഒരു ഉരഗമാണ് -  ഫെലിക്സ് വെഞ്ചൂറായുടെ വീട്ടിലെ ചുമരില്‍ കഴിയുന്നതലമുറകളിലേക്ക് പരകായ പ്രവേശം സാധ്യമാകുന്ന,  അംഗോളയുടെ സംഘര്‍ഷ ഭരിതമായ പോസ്റ്റ്‌ കൊളോണിയല്‍ കാലത്തെ ആഖ്യാനത്തിലേക്ക് ആവാഹിക്കുന്ന ഒരു ഉരഗ പിതാമഹന്‍.  സാക്ഷാല്‍ ബോര്‍ഹെസിന്റെ പുനരവതാരം.


    എന്‍റെ ആ പഴയ പള്ളിക്കാടിന്‍റെ സങ്കടങ്ങള്‍ എല്ലാം കേട്ട ആ സാക്ഷിയോട് ഒന്ന് രേഖപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ എന്‍റെ ഗ്രാമത്തില്‍ നിന്ന് എന്നെങ്കിലും വരുമായിരിക്കുംഞാനും എന്‍റെ ഔത്സുക്യങ്ങളും അന്ന് അവിടെ,  അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരിടത്ത് പഞ്ചഭൂതങ്ങളില്‍ ലയിച്ചു കാതോര്‍ത്തിരിക്കുമ്പോഴെങ്കിലും….

 

(ഓഗസ്റ്റ്‌ 03, 2013)

 


Sunday, November 2, 2025

László Krasznahorkai

ക്രാസ്നഹോര്‍കായിയുടെ കപട മിശീഹമാര്‍: ഗതിമുട്ടിയ ‘അതിമാനവന്‍’



(Satantango (19850, The Melancholy of Resistance (1989), War and War (1999), Baron Wenckheim’s Homecoming (2016) എന്നിവ അടങ്ങുന്ന നോവല്‍ ചത്വരത്തിലൂടെയും The Turin Horse (2011) എന്ന ബെലാ ടാര്‍ ചിത്രത്തിലൂടെയും ക്രാസ്നഹോര്‍കായിയുടെ ലോകത്തെ സമീപിക്കുമ്പോള്‍.)

“ഞാന്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് ഒരൊറ്റ പുസ്തകം എഴുതാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചതെന്ന്. ആദ്യത്തേതില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല, അതുകൊണ്ടാണ് ഞാന്‍ രണ്ടാമത്തേത് എഴുതിയത്. രണ്ടാമത്തെതുകൊണ്ട് സംതൃപ്തനകാത്തത് കൊണ്ട് മൂന്നാമത്തേതും. അങ്ങനെ പോയി. ഇപ്പോള്‍ ബാരന്‍ എഴുതിയതോടെ എനിക്കീ കഥ അവസാനിപ്പിക്കാം. ഈ നോവലോടെ ഞാനെന്റെ ജീവിതത്തില്‍ ഒരൊറ്റ പുസ്തകമാണ് എഴുതിയതെന്ന് എനിക്ക് തെളിയിക്കാം. ഇതാണ് ആ പുസ്തകം – സെയ്റ്റന്‍ടാംഗോ, മെലങ്കളി, വാര്‍ ആന്‍ഡ് വാര്‍, പിന്നെ ബാരനും. ഇതാണെന്റെ ഒറ്റ പുസ്തകം.”

-           ലാസ്ലോ ക്രാസ്നഹോര്‍കായി : ആഡം തേല്‍വെല്‍ പാരീസ് റിവ്യുവിനു വേണ്ടി നടത്തിയ അഭിമുഖം

“സര്‍വ്വനാശസാധ്യതയുടെ ഭീകരതയ്ക്കിടയിലും കലയുടെ ശക്തി ഉറപ്പിക്കുന്ന തീക്ഷ്ണവും ദർശനാത്മകവുമായ രചനാ സഞ്ചയത്തിന്” എന്ന വിവരണത്തോടെ 2025 സാഹിത്യ നോബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കായിക്ക് സമ്മാനിക്കുമ്പോള്‍ നോബല്‍ കമ്മിറ്റി ആദരിച്ചത് ലോക സാഹിത്യത്തില്‍ അണ മുറിയാത്ത ഒരു സവിശേഷ ദര്‍ശനധാരയെ കൂടിയാണ്: ഒട്ടും പ്രസന്നമല്ലാത്ത ഒന്ന്, സര്‍വ്വവ്യാപിയായ ഇരുട്ടിനെയും നൈതിക നൈരാശ്യത്തെയും അടയാളപ്പെടുത്തുന്ന, നല്ലതെല്ലാം വ്യര്‍ത്ഥമാക്കുന്ന ദൈവശൂന്യവും നിരാശ്രയവും നിരാദ്രവുമായ ഒരു ലോകത്തെ ആവിഷ്കരിക്കുന്ന, അതിനായി ഭാഷയുടെ സാധ്യതകളെ ഭ്രാന്തമായി അപരിമേയമാക്കുന്ന ഒന്ന്. ചുഴികള്‍ക്കുള്ളില്‍ ചുഴികളായി വര്‍ത്തിക്കുന്ന ഋണാത്മകതയുടെ ആറാട്ടുപോലെ, വ്യാകരണത്തിലും വ്യാപ്തിയിലും പിടിതരാതെ മുന്നോട്ടായുന്ന അതിദൈര്‍ഘ്യമുള്ള വാക്യഘടനകള്‍ ഒരിക്കല്‍ അകപ്പെട്ടാല്‍ പുറത്തുകടക്കാനാകാത്ത ശൈലീപരമായ ചതുപ്പുകള്‍ തീര്‍ക്കുന്നു.

1954-ൽ കിഴക്കന്‍ ഹംഗറിയിലെ ഗ്യുലയിൽ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച നിയമവും ഹംഗേറിയന്‍ സാംസ്‌കാരിക പഠനവുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് 1983-ലാണ്. അദ്ദേഹത്തിന്‍റെ പിതാവ് തന്റെ ജൂത പൈതൃകം മകന് പതിനൊന്നു വയസ്സാകുന്നതുവരെ അവനില്‍ നിന്നും മറച്ചുവെച്ചു. ആദ്യ കൃതിയായി കണക്കാക്കപ്പെടുന്നത് 1977ല്‍ പ്രസിദ്ധീകരിക്കപ്പെട്ട "Tebenned hittem" ("I Believed in You") എന്ന ചെറുകഥയാണ്. ആദ്യനോവലായ ‘സെയ്റ്റന്‍ടാംഗോ’ 1985ല്‍ പുറത്തിറങ്ങിയതോടെ ഉത്തരാധുനിക സാഹിത്യ ലോകത്തെ ഒരു അതികായനായി അയാള്‍ ഉയര്‍ന്നുവന്നു. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ പതനത്തിലേക്ക് നയിച്ച അപചയങ്ങളുടെ പശ്ചാത്തലത്തില്‍ (ബെര്‍ലിന്‍ മതില്‍ തകര്‍ച്ച - November 9, 1989; സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടല്‍ 12/1999; പോളണ്ട്, ഈസ്റ്റ് ജര്‍മ്മനി, ചെക്കൊസ്ലോവാക്യ എന്നിവയെപ്പോലെ ഹംഗറിയിലും1989 കമ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നു) രചിക്കപ്പെട്ട പ്രസ്തുത നോവലിനൊപ്പം ഒരു പ്രമേയപരമായ നോവല്‍ ചത്വരം പൂര്‍ത്തിയാക്കുന്ന The Melancholy of Resistance (1989), War and War (1999) and Baron Wenckheim’s Homecoming (2016) എന്നിവ കൂടാതെ The Prisoner of Urga (1992), Destruction and Sorrow Beneath the Heavens (2004), Seiobo There Below (2008), Herscht 07769 (2021), Zsömle odavan (2024) എന്നിങ്ങനെ ഒമ്പത് നോവലുകള്‍, കുറെയേറെ ചെറുകഥാ സമാഹാരങ്ങള്‍, തിരക്കഥകള്‍, തുടങ്ങിയവ ചേര്‍ന്നതാണ് അദ്ദേഹത്തിന്‍റെ രചനാലോകം. വിഖ്യാത സംവിധായകന്‍ ബെലാ ടാറുമായി ചേര്‍ന്ന് എഴുതിയ തിരക്കഥകളില്‍ സവിശേഷ സ്ഥാനമുണ്ട് ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘സെയ്റ്റന്‍ടാംഗോ’യുടെ ചലച്ചിത്ര ആവിഷ്കാരത്തിന്. ആ കൂട്ടുകെട്ടില്‍ പിറന്ന ഇതര ചിത്രങ്ങള്‍  Damnation (1988), Werckmeister Harmonies (2000), The Turin Horse (2011) എന്നിവയാണ്.

നീണ്ട, വിരാമമില്ലാത്ത വാക്യങ്ങൾ, പ്രാപഞ്ചിക വൈരുധ്യത്തിനും അതിഭൌതിക ഭയത്തിനും (cosmic irony and metaphysical dread) ഇടയിൽ പെന്‍ഡുലംപോലെ ചലിക്കുന്ന ആഖ്യാന സ്വരം, തകർച്ചയുടെ വക്കിൽ ആടിയുലയുന്ന കഥാപാത്രങ്ങൾ എന്നിങ്ങനെ തട്ടിപ്പുകാരും നിരാശരുമായ മനുഷ്യര്‍ നിറഞ്ഞ കുതിർന്ന ഒരു ഗ്രാമത്തിന്റെ ഇരുണ്ടതും ചെളിയില്‍ പുതഞ്ഞ കഥയായ ‘സെയ്റ്റന്‍ടാംഗോ’ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായ ശൈലി അവതരിപ്പിച്ചു. വിരാമചിഹ്നം ദൈവത്തിനു ചേര്‍ന്നതാണെന്നു കരുതിയ ക്രാസ്നഹോർകായിയുടെ അനന്തമായ വലയങ്ങളില്‍ കറങ്ങിത്തിരിയുന്ന കാലവും മനുഷ്യരുമെന്ന ദര്‍ശനം, വിധികല്‍പ്പനാ സ്വരത്തിന് പകരം സാക്ഷ്യത്തിന്റെ നൈതികതയിലാണ് (ethical witnessing) നിലയുറപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തുടർന്നുള്ള നോവലുകൾ - ഈ ദർശനത്തെ വികസിപ്പിക്കുന്നു. അവിടെയെല്ലാരും അനന്തത, ഭ്രാന്ത്, അസ്തിത്വത്തിന്റെ അസംബന്ധം എന്നിവയില്‍ കുരുങ്ങിപ്പോയവരാണ്. ഭ്രാന്തമായ മോണോലോഗുകളിലൂടെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍  ദാർശനിക ഭ്രമത്തിലേക്ക് നീങ്ങുന്നു. വിമർശകർ അദ്ദേഹത്തെ ബെക്കറ്റ്, കാഫ്ക, ഗോഗോൾ എന്നിവരുമായി ഉപമിച്ചപ്പോൾ സൂസൻ സോണ്ടാഗ് അദ്ദേഹത്തെ "അപ്പോക്കലിപ്സിന്റെ (സര്‍വ്വനാശസാധ്യതയുടെ) ഹംഗേറിയൻ മാസ്റ്റർ" എന്ന് വിശേഷിപ്പിച്ചു. സാക്ഷ്യത്തിന്റെ നൈതികതയില്‍ത്തന്നെ ചുവടുറപ്പിച്ച ഇംറേ കര്‍ട്ടിസിന് ശേഷം ഹംഗറിയിലേക്ക് വീണ്ടും നോബല്‍ പുരസ്കാരം എത്തുന്നതും ഇതാദ്യമാണ്. ആ നിലക്ക് സാഹിത്യം നുണ പറയുകയോ ഇല്ലാത്ത ആശ്വാസ വീരസ്യം പ്രകടിപ്പിക്കുകയോ ചെയ്യേണ്ടതില്ല എന്ന ഉത്തരാധുനികാനന്തര (post-postmodern) ബോധ്യത്തിനുള്ള അംഗീകാരം കൂടിയാണോ അക്കാദമി വെളിപ്പെടുത്തുന്നത് എന്നും ചിന്തിക്കാനാകും.

സെയ്റ്റന്‍ടാംഗോ: മിഥ്യാദര്‍ശനങ്ങളുടെ ടാംഗോ നൃത്തം

ക്രാസ്നഹോർകായിയുടെ വിശാലമായ പ്രപഞ്ചത്തിലേക്ക്, വിശേഷിച്ച്, ഒരേ ദാർശനിക കാതലില്‍ നിന്ന് പുറത്തേക്ക് സർപ്പിളമായി പോകുന്ന ആദ്യനോവല്‍ ചത്വരത്തിലേക്ക് ഒരു സ്പ്രിംഗ്‌ബോർഡായി ‘സെയ്റ്റന്‍ടാംഗോ’ വര്‍ത്തിക്കുന്നു. ധാര്‍മ്മിക ക്രമരാഹിത്യത്തിലേക്കുള്ള (moral entropy) മഴയില്‍ കുതിര്‍ന്നൊരു അവരോഹണം എന്ന് ‘സെയ്റ്റന്‍ടാംഗോ’യെ  വിശേഷിപ്പിക്കാം. കമ്യൂണിസ്റ്റ് ഉടോപിയയുടെ ഭാഗമായിരുന്ന കൂട്ടുകൃഷിക്കളത്തിന്റെ തകർച്ചയ്ക്ക് ശേഷം, കാലം വര്‍ത്തുളമാകുകയും തുടങ്ങിയേടത്തുതന്നെ വീണ്ടും വീണ്ടും എത്തുകയും ചെയ്യുന്ന, ഭാഷ വഞ്ചനാത്മകവും, പ്രത്യാശ കിംവദന്തിയും ആയി മാറുന്ന ഒരു ഇടമാണ് നോവലിന്റെ ഭൂമിക. ഒരു ടാംഗോ നൃത്തത്തിലെന്നോണം, ആറ് ചുവടുകൾ മുന്നോട്ട്, ആറ് ചുവടുകൾ പിന്നോട്ട് എന്ന മോഹനിദ്രാ താളത്തിൽ കുരുങ്ങിയ ഗ്രാമീണർ, വീണ്ടെടുപ്പിലേക്കല്ല, മറിച്ച് മിഥ്യയിലേക്കു നീങ്ങുന്നു. നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന ടാംഗോ ഘടന കേവലം ബാഹ്യഘടനയല്ല - അതൊരു ദാര്‍ശനിക അവസ്ഥയാണ്: ആവർത്തനത്തിന്റെയും വൈരുധ്യത്തിന്റെയും നാശത്തിന്റെയും നൃത്തം- നര്‍ത്തകന്റെ (സാത്താന്‍) ഐഡന്റിറ്റി തന്നെ നിര്‍വ്വചിക്കുന്നപോലെ. തലക്കെട്ടിലെ ‘സാത്താന്‍ ആകട്ടെ, കൃതൃമത്വം, അലങ്കോലം, വഞ്ചന, എന്നതിന്റെയെല്ലാം സര്‍വ്വനശീകരണോന്മുകമായ അരൂപപ്രതീകമാണ്‌ (disembodied, apocalyptic spirit of manipulation, chaos and deception). മായികമായ ആവർത്തനത്തിന്റെ, മുന്നോട്ടു പോകുന്നതിനുപകരം വര്‍ത്തുളമായി ചലിക്കുന്നതിന്റെ താളം ഗ്രാമീണരുടെ ജീവിതത്തിന്റെ ഒരു രൂപകമായി മാറുന്നു: അവർ നീങ്ങുന്നു, അവർ പ്രതീക്ഷിക്കുന്നു, അവർ നിരാശരാണ് - പക്ഷേ അവർ പരിണമിക്കുന്നില്ല. അരങ്ങേറുന്ന നൃത്തമാകട്ടെ, പ്രണയപരവുമല്ല - അത് ഏതാണ്ട് ശവസംസ്കാരസന്ദര്‍ഭത്തെപ്പോലെ അനുഷ്ഠാനസമാനമാണ്.

read article on Satantango here:

https://alittlesomethings.blogspot.com/2025/11/satantango-1985-by-laszlo-krasznahorkai.html

‘പ്രതിരോധത്തിന്റെ വിഷാദം’: അപ്പോക്കലിപ്റ്റിക് ആലിഗറിയിലെ പ്രതിരോധത്തിന്റെ പ്രതിധ്വനികൾ

‘പ്രതിരോധത്തിന്റെ വിഷാദം’ എന്ന കൃതിയിൽ, ലാസ്ലോ ക്രാസ്നഹോർക്കൈ ഭയത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റത്തിലൂടെ സമ്പൂര്‍ണ്ണ പതനത്തിന്റെ വക്കിലെത്തിയ ഒരു ലോകത്തെ ആവാഹിക്കുന്നു. ശൈത്യത്തില്‍ മുങ്ങിയ ഒറ്റപ്പെട്ട ചെറിയ പട്ടണം ഈസ്റ്റേൺ ബ്ലോക്ക് അശാന്തിയുടെ ഒരു മൈക്രോകോസം ആയിമാറുന്നു, അതിനു ബാധിച്ചിരിക്കുന്ന തളര്‍ച്ച സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ ശിഥിലീകരണത്തെ പ്രതിഫലിപ്പിക്കുന്നു. നിഗൂഢതയിലും മൂടൽമഞ്ഞിലും അമര്‍ന്നതും, അദൃശ്യനും വികൃതനുമായ "രാജകുമാരനെ" വഹിക്കുന്നതുമായ ‘സർക്കസി’ന്റെ വരവ്, ദിശാബോധമില്ലാത്ത അനിവാര്യതയായി ഒരു അക്രമ തരംഗത്തെ അഴിച്ചുവിടുന്നു. ഒരിക്കലും വെളിപ്പെടുന്നില്ലാത്ത ‘രാജകുമാരൻ’ അങ്കലാപ്പുണ്ടാക്കുന്ന നിഗൂഡതയുടെ ഒരദൃശ്യസാന്നിധ്യമായി വർത്തിക്കുന്നു: കാലം ചെല്ലവേ ശൂന്യമാക്കപ്പെടുന്ന ഒരു സര്‍വ്വാധിപത്യ ചിഹ്നം പോലെ, കര്‍തൃത്വമില്ലാതെ, നേരിട്ട് ഇടപെടാതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന, മിത്തിക് ജിജ്ഞാസ ഉണര്‍ത്തുന്ന ഒരു സ്വരൂപം. സർക്കസ് മാസ്റ്റർ തന്നെ ഒരു ഘട്ടത്തില്‍ രാജകുമാരനെ തള്ളിപ്പറയുന്നത് ‘സെയ്റ്റന്‍ടാംഗോ’യിലെ ഇറിമിയാസും പെട്രീനയും തമ്മിലുള്ള ഭിന്നിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു, ഭിന്നിപ്പുകളുടെ ശിൽപ്പികൾക്ക് പോലും അവർ അഴിച്ചുവിടുന്ന ശക്തികളെ നിയന്ത്രിക്കാൻ കഴിയില്ലെന്നതിന്റെ സൂചനയാണ് ഇത്.  

ക്രാസ്നഹോർക്കിയുടെ പ്രപഞ്ചത്തിൽ, പ്രതിരോധം വീരോചിതമല്ല - അത് വിഷാദാത്മകമാണ്. വിഡ്ഢിയുടെ നോട്ടത്തിലും, ഉപേക്ഷിക്കപ്പെട്ട സംഗീതത്തിലും, തിമിംഗലത്തിന്റെ മന്ദഗതിയിലുള്ള ജീർണ്ണതയിലും അത് മിന്നിമറയുന്നു. വിചിത്രമായത് (the grotesque) ഭയപ്പെടേണ്ടതോ സഹതാപം തോന്നേണ്ടതോ ആയ ഒരു കാഴ്ചയല്ല - അത് അതിന്റെ മെറ്റാഫിസിക്കൽ സന്ധിബന്ധങ്ങള്‍ നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ ലക്ഷണമാണ്. ഒരു അഭയകേന്ദ്രത്തിൽ കൂട്ടിലടച്ചിരിക്കുന്ന വലുസ്കയുടെ അന്തിമചിത്രം ദുരന്തപരം മാത്രമല്ല, ചരിത്രത്തിന്റെ ഭാരം പേറുന്ന ഒന്നാണ്.

read article on The Melancholy of Resistance here:

https://alittlesomethings.blogspot.com/2025/11/the-melancholy-of-resistance-1989-by.html

 

‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി

‘യുദ്ധം, പിന്നെയും യുദ്ധം എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല - അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ. ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ വിവരിക്കുന്ന ആ കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത് സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ, ധാർമ്മിക അനിവാര്യത പ്രവർത്തിക്കുക എന്നതില്‍നിന്ന്‌ ഓർമ്മിക്കുക എന്നതായി മാറുന്നു.

‘മൊറാലിറ്റി’ കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു കഥയായി പുനർനിർമ്മിക്കുന്നതിൽ, നോവല്‍ വായനക്കാരന്റെ പങ്ക് പുനര്‍വിന്യസിക്കുന്നു. നാം വിധികർത്താക്കളോ, വ്യാഖ്യാതാക്കളോ, രക്ഷകരോ അല്ല. കോറിന്റെ സാക്ഷ്യം സ്വീകരിക്കുക എന്ന ദുർബലമായ ദൗത്യം ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഹസാക്ഷികളാണ് നാം. നോവൽ നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ നിഗൂഢതകൾ പരിഹരിക്കാനല്ല, മറിച്ച് അവയെ പിടിച്ചുനിർത്താനും, ഓർമ്മിക്കാനും, അവ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ്. ഇവിടെ നോവലിസ്റ്റ് ശാന്തവും ഒപ്പം അതിതീക്ഷ്ണവുമായ ഒരു ധാർമ്മികതദൗത്യമാണ്‌ മുന്നോട്ടുവെക്കുന്നത്: യുദ്ധം തിരിച്ചുവരുന്ന, മാസ്റ്റെമാൻ പിന്തുടരുന്ന, വിമോചനം പരാജയപ്പെടുന്ന ഒരു ലോകത്ത്, സാക്ഷ്യം വഹിക്കുകയെന്ന പ്രവൃത്തി പവിത്രമാണ്.

read article on War & War here:

https://alittlesomethings.blogspot.com/2025/11/war-war-1999-by-laszlo-krasznahorkai.html

 

‘ബാരൺ വെൻക്ഹൈമിന്റെ തിരിച്ചുവരവ്‌’: മഴത്തുള്ളികൾ മുകളിലേക്ക്: ആഖ്യാനത്തിന്റെ അവസാനത്തിൽ

അധികാരം എന്നത് ഇപ്പോഴും കൂട്ടായി പ്രവര്‍ത്തിക്കുന്ന ആളുകളില്‍ നിന്നാണ് വരികയെന്നും ഇതിനു വിപരീതമായി എല്ലാവരെയും പരസ്പരം തമ്മിലടിപ്പിക്കുന്നതിലൂടെ കൂട്ടായ പ്രവര്‍ത്തനം അസാധ്യമാകുന്നിടത്താണ് ഏകാധിപത്യം വരികയെന്നും, പ്രവര്‍ത്തനത്തിനുള്ള കഴിവേ ഇല്ലാതാകുന്നതാണ് അതിന്റെ അടയാളമെന്നും ഹന്നാ ആറന്റ്റ് നിരീക്ഷിക്കുന്നു. ഹംഗറിയുടെ കാര്യത്തില്‍ ഈ രണ്ടാമതു പറഞ്ഞതാണ് നിലവിലെ പ്രധാനമന്ത്രി വിക്റ്റര്‍ ഓര്‍ബാന്റെ വരവോടെ സംഭവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ എന്‍.ജി.ഓ-കള്‍, സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി, തുടങ്ങിയവയെ പുറത്താക്കിയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന നിയമ നിര്‍മ്മാണങ്ങളിലൂടെയും ഫണ്ടുകള്‍ സര്‍ക്കാര്‍ അനുകൂലികളായ ബ്യൂറോക്രാറ്റുകള്‍ക്ക് യഥേഷ്ടം കയ്യിട്ടുവാരാന്‍ പാകത്തില്‍ വിതരണം ചെയ്തും എല്ലാവരെയും പിന്‍വാതില്‍ കോമാളികള്‍ ആക്കിത്തീര്‍ക്കുന്ന അവസ്ഥ. കൂട്ടായ ചെറുത്തുനില്‍പ്പിനു പകരം ഏവരും സര്‍ക്കാരിന്റെ കോടാലിക്കൈ തങ്ങളില്‍ പതിക്കാതെ നോക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധരായ ഈ പരിതോവസ്ഥ ആണ് Baron Wenckheim’s Homecoming എന്ന വലിയ നോവലിന്റെ ഭൂമിക. പേരു പറയുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ തന്നെ ദേശമായ ഗുല്യയെ എളുപ്പം തിരിച്ചറിയാവുന്ന ഹംഗേറിയന്‍ ചെറുപട്ടണത്തില്‍ അരങ്ങേറുന്ന കഥ, ആറന്റിന്റെ കൂട്ടായ പ്രവര്‍ത്തനം സംബന്ധിച്ച ദര്‍ശനത്തെ തിരിച്ചിടുന്നു. ഗുല്യ വെറുമൊരു പശ്ചാത്തലമല്ല - യഥാർത്ഥത്തില്‍ നോവലിലെ  മുഖ്യകഥാപാത്രം തെന്നെയാണ്: അവസരസേവ, ഹിംസാത്മകത, ബ്യൂറോക്രാറ്റിക് അപചയം എന്നിവയാൽ ശൂന്യമായിപ്പോയ ഒരു പട്ടണം. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ ട്രോമയുടെ വിചിത്രമായ പ്രതിധ്വനിയാണ് ഗുല്യ - പ്രത്യയശാസ്ത്രം കുടിയൊഴിഞ്ഞെങ്കിലും ഇപ്പോഴും അപകടകരമായ ഇടം, പൊരുളിന്റെ അന്ത്യമായ ഒരു പട്ടണം.

മിശിഹാ എത്താന്‍ പരാജയപ്പെട്ട ശേഷവും, ചിന്തകൻ പിൻവാങ്ങിയതിനു ശേഷവും, ഭീകരത കടന്നുപോവുകയും ഒരു സൂചനയും അവശേഷിപ്പിക്കാതാവുകയും ചെയ്തതിനും ശേഷവും എന്താണ് അവശേഷിക്കുന്നത്? നാശമല്ല, മറിച്ച് ആവർത്തനം. ഓർമ്മയല്ല, മറിച്ച് മറക്കല്‍. ക്രാസ്നഹോർകൈയുടെ ടെട്രാലജിയുടെ പശ്ചാത്തലത്തിൽ, ഉത്തരങ്ങളല്ല, മറിച്ച് വ്യാഖ്യാനത്തെ ചെറുക്കുന്ന ഒരു മൌനമാണ് അവശേഷിക്കുന്നത്. “നമുക്ക് എന്തുകൊണ്ട് ചരിത്രം മനസ്സിലാകുന്നില്ല?” എന്ന പ്രൊഫസറുടെ ചോദ്യം പോലും ഇനി പ്രതിധ്വനിക്കാത്ത ഒരു നിശബ്ദതയില്‍ ഒടുങ്ങുന്നു. പട്ടണം മാത്രം അവശേഷിക്കുന്നു, അതിപ്പോഴും അവിടെയുണ്ട്, ഇപ്പോഴും കാത്തിരിക്കുന്നു, ഇപ്പോഴും മറന്നുപോകുന്നു. ഒരുപക്ഷേ അതാണ് അവസാന ഭീകരത: അത് പൊരുള്‍ തകരുന്നു എന്നതല്ല, ലോകം അതില്ലാതെ തുടരുന്നു എന്നതാണ്.

read article on Baron Wenckheim's Homecoming here:

https://alittlesomethings.blogspot.com/2025/11/baron-wenckheims-homecoming-2016-laszlo.html

 

ദ ടൂറിൻ ഹോഴ്സ് (2011) ദൈവാനന്തര ശൈഥില്യത്തിന്റെ സാക്ഷ്യവൃത്തി

ലാസ്ലോ ക്രാസ്നഹോർകൈയുമായി ചേര്‍ന്നെഴുതി ബേല ടാര്‍ സംവിധാനം ചെയ്ത ദി ടൂറിൻ ഹോഴ്സ്, പരമ്പരാഗത അർത്ഥത്തിലുള്ള ഒരു സിനിമയല്ല - ഇതൊരു മെറ്റാഫിസിക്കൽ ആചാരമാണ്, ഒരു ചലച്ചിത്ര വിലാപഗാനം. ഒരു കുതിരയെ ചാട്ടവാറടിക്കുന്നത് കണ്ടതിനുശേഷം ടൂറിനിൽ ഫ്രെഡറിക് നീചേക്ക് സംഭവിച്ചതെന്നു കരുതപ്പെടുന്ന മാനസിക തകർച്ചയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കപ്പെട്ട ഈ സിനിമ സംഭവത്തെയല്ല, മറിച്ച് അതിന്റെ അനന്തരഫലത്തെയാണ് അവതരിപ്പിക്കുന്നത്: ദൈവമരണം സംഭവിച്ച, തല്‍സ്ഥാനത്ത് പുതിയ മൂല്യങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ അർത്ഥത്തിന്റെയും ചൈതന്യത്തിന്റെയും ഘടനയുടെയും സാവധാനത്തിലുള്ള അപചയമാണ് ചിത്രം അവതരിപ്പിക്കുന്നത്‌. പ്രേക്ഷകന് വിനോദമോ കഥാര്‍സിസോ വാഗ്ദാനം ചെയ്യുന്ന ചിത്രമല്ല ഇത് – ‘തകർച്ച’യുടെ ഘടന, എൻട്രോപ്പിയുടെ താളം, പ്രവചനനാന്തര നിശബ്ദത എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകകയാണ് അയാള്‍.

സിനിമയിലെ നീഷിയന്‍ പ്രതിധ്വനികൾ സുവ്യക്തമാണ്: കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ചിത്രത്തില്‍ വയോധികനായ പിതാവും മകളും സര്‍വ്വനാശത്തെ പ്രതിഫലിപ്പിക്കുന്ന (post-apocalyptic), കടുത്ത മഞ്ഞുകാറ്റ് അടിച്ചു വീശിക്കൊണ്ടേയിരിക്കുന്ന കുന്നിന്‍ മുകളില്‍ ‘ലോകത്തിന്റെ അറ്റത്ത് എന്നോണം അര്‍ത്ഥ ശൂന്യതയെ നിസ്സാരമായ പതിവുകള്‍ കൊണ്ട്, നിരര്‍ത്ഥകമായ ഒരു ആചാരത്തിലെന്നോണം, മറികടക്കാന്‍ ശ്രമിക്കുന്നു: ഒന്നും ചെയ്യാനില്ല, ആരും വരാനില്ല, എങ്ങോട്ടും പോകാനില്ല എന്നൊരു ‘ബെക്കറ്റിയന്‍’ ശൂന്യത തൊട്ടറിയാനാവും വിധം ശക്തമാണ്.

read article on The Turin Horse here:

https://alittlesomethings.blogspot.com/2025/10/the-turin-horse-2011-laszlo.html

read in English:

https://alittlesomethings.blogspot.com/2025/10/the-turin-horse-2011-laszlo_28.html

 

നീഷിയന്‍ അതിമാനവന്‍ മരിച്ചുപോയ ദൈവത്തെ മനുഷ്യപ്രതിരൂപമായി റിസൈക്കിള്‍ ചെയ്യുന്നു. എന്നാല്‍ ക്രാസ്നഹോര്‍കായിയുടെ ലോകത്ത് അയാള്‍ അതിമാനവന്റെ വാക്കുകള്‍ ഉരുവിടുന്നതേയുള്ളൂ, അവന്റെ വാഗ്ദാനമായ വിമോചനം നല്‍കുന്നില്ല.

ഇറമിയാസിന്റെ (സെയ്റ്റന്‍ടാംഗോ) സ്വരത്തിന് പ്രവാചകതാളമുണ്ട്, അയാളുടെ പ്രസംഗം പുതുക്കലിന്റെ വാഗ്ദാനം നിറഞ്ഞതുമാണ്‌, എന്നാല്‍ അയളുടെ ദര്‍ശനം നാശത്തിലേക്കും ചിതറലിലേക്കും മാത്രമാണ് നയിക്കുന്നത്. ബാരന്‍ വെന്‍ക്ഹൈമും പ്രേതസാന്നിധ്യമായ ഒരു രക്ഷകന്റെ രൂപത്തിലാണ് വരവറിയിക്കുക, വിചിത്രമായ വമ്പന്‍ സ്വീകരണത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്യും, എന്നിട്ട് അയാള്‍ ധാര്‍മ്മികമായി ക്ഷയിച്ച് ഇല്ലാതാകുന്നു. ‘ടൂറിന്‍ ഹോഴ്സ് എന്ന ചലചിത്രത്തിലെ അയല്‍ക്കാരന്‍ ഇവരുടെയൊന്നും വ്യക്തിപ്രഭാവമില്ലാതെ പ്രാപഞ്ചിക വ്യര്‍ത്ഥതയെ കുറിച്ച്, നിശൂന്യതയുടെ ഒരന്തിമ പ്രഭാഷണമായി ദീര്‍ഘമായ ഭാഷണത്തില്‍ ഏര്‍പ്പെടുന്നു. ഇവരൊക്കെയും ‘അതിമാനവ’ന്റെ നാക്കുകൊണ്ടാണ് സംസാരിക്കുന്നത്, എന്നാല്‍ അതെങ്ങും എത്തുന്നതല്ല, അവരുടെ സ്വരം ചാരത്തിലും മൌനത്തിലും പ്രതിധ്വനിക്കുന്നു, വിശ്വാസം നഷ്ടപ്പെട്ട ലോകത്ത് മോക്ഷത്തിനു പാരഡി ചമയ്ക്കുന്നു. ഇറെമിയാസില്‍ നിന്നും വെന്‍ക്ഹൈമില്‍ നിന്നും വ്യസ്ത്യസ്ഥമായി കോറിന്‍ (വാര്‍ & വാര്‍) അനുയായികളെ കൂട്ടുകയോ മോക്ഷം പാരഡി ചെയ്യുകയോ ചെയ്യുന്നില്ല. അയാള്‍ക്ക് വ്യക്തിപ്രഭാവമോ ആളുകളെ വിശ്വസിപ്പിക്കാനുള്ള കഴിവോ ഇല്ല. എങ്കിലും ആരും വായിക്കുന്നില്ലാത്ത ഒരു കയ്യെഴുത്തുപ്രതി നിലനിര്‍ത്താനുള്ള നിര്‍ബന്ധബുദ്ധിയോടെയുള്ള അയാളുടെ യാത്രക്ക് ഒരു പരാജയപ്പെട്ട, ശാന്തമായ മെസിയാനിക് ദൌത്യത്തിന്റെ പ്രകൃതമുണ്ട്. വെളിപാടാകാത്ത പൊരുളിന്റെ ഭാരമാണ് അയാളുടേത് – ശ്രോതാക്കളില്ലാത്ത മോക്ഷം. അയാളില്‍ ‘അതിമാനവന് വാക്കുകള്‍ നഷ്ടപ്പെടുന്നു – ഉള്ളത് വിറയ്ക്കുന്ന കൈ മാത്രം, അതുകൊണ്ട് അയാള്‍ പേജുകള്‍ ശൂന്യതയിലേക്ക് അപ്‌ലോഡ്‌ ചെയ്യുന്നു.

ഇവരില്‍ നിന്ന് വ്യത്യസ്തമായി സാന്നിധ്യത്തിന്റെ മൂക സമ്മര്‍ദ്ദത്തിലൂടെ ഇതേ ദൌത്യം നിര്‍വ്വഹിക്കുന്ന ഇതര കഥാപാത്രങ്ങളും ഉണ്ട്. അവര്‍ പ്രഭാഷണം നടത്തുന്നില്ല. തിമിംഗലം (‘മെലങ്കളി) നോവലിലെ ദൃശ്യങ്ങളിലൂടെ ഒഴുകുന്നു, അപാരവും ദുര്‍ജ്ഞേയവുമയി. വലിയ ഔപചാരികതയോടെ എത്തുന്ന ‘രാജകുമാരന്‍ (അതേ നോവല്‍) വൈകാരികമായി വന്ധ്യവും നൈതികമായി നിശ്ചേതനനുമാണ്. പേരില്ലാത്ത, നങ്കൂരമില്ലാത്ത ദുരൂഹ സാന്നിധ്യമായി കടന്നുപോകുന്ന ‘ബാരന്‍ വെന്‍ക്ഹൈമി’ലെ രൂപം ഒരു അതീത നടുക്കം പോലെ പട്ടണത്തിലൂടെ നീങ്ങുന്നു. ഇവയെല്ലാം മൂകമാണ്, എന്നാല്‍ അവയുടെ സാന്നിധ്യം സംസാരിക്കുന്നു - വാക്കുകളിലൂടെയല്ല, അന്തരീക്ഷ സൃഷ്ടിയിലൂടെ, ഭീതിയിലൂടെ, മാറ്റിവെച്ച പൊരുളിന്റെ ഗുരുത്വാകര്‍ഷണത്തിലൂടെ. അവരും കപട മിശീഹാ രൂപഭേദങ്ങളാണ് - സന്ദേശങ്ങളില്ലാത്ത, മൗനം ദൈവീകപ്രഭാഷണത്തിന്റെ സ്ഥാനം ഏറ്റെടുത്ത ഒരു ലോകത്തിന്റെ പ്രതീകങ്ങള്‍.