Featured Post

Monday, July 28, 2025

The Promise by Damon Galgut

 ചരിത്ര ഭാരം കുടുംബ ഭാരമാകുമ്പോള്‍



( ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമന്‍ ഗാല്‍ഗറ്റിന്റെ ബുക്കര്‍ പുരസ്കാരം നേടിയ  നോവല്‍ The Promise (2021) സമകാലിക സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ സംഘര്‍ഷങ്ങള്‍ കുടുംബ ശാപമായി ഏറ്റുവാങ്ങുന്ന ആഫ്രിക്കാനര്‍ കുടുംബത്തിന്റെ ശൈഥില്യത്തിന്റെ കഥ പറയുന്നു. ശസ്ത്രക്രിയാ കത്തിയുടെ മൂര്‍ച്ചയും കൃത്യതയുമുള്ളതെന്നു വിവരിക്കപ്പെട്ട ശൈലിയുടെ ഉടമയാണ് നോവലിസ്റ്റ്.)


ആധുനിക സൌത്ത് ആഫ്രിക്കന്‍ സാഹിത്യം വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയാണ് വികസിച്ചത്. 1948 മുതല്‍ 1994 വരെ ഔദ്യോഗികമായിത്തന്നെ നിലനിന്ന വര്‍ണ്ണവിവേചന കാലം (Apartheid), 1994ലെ മണ്ടേല സര്‍ക്കാരിന്റെ ഉദയത്തോടെ സംഭവിച്ച/ സംഭവിക്കുമെന്നു എല്ലാവരും സ്വപ്നം കണ്ട ‘വര്‍ണ്ണവിവേചാനന്തര മഴവില്‍ ദേശപ്പിറവി’ (post-Apartheid Rainbow Nation), മഴവില്ല് അതിവേഗം വിണ്ടു കീറുകയും പുതിയ സംഘര്‍ഷങ്ങള്‍ പഴയ ഹിംസാത്മകതയേക്കാള്‍ രൂക്ഷമായിത്തീരുകയും ചെയ്ത ‘വര്‍ണ്ണ വിവേചനാനന്തരത്തിനും ശേഷം’ (beyond post-Apartheid) എന്നിങ്ങനെയാണ് ഈ കാലഗണന. ഗോത്ര സംസ്കൃതികളുടെ കാവലാളുകളായ തദ്ദേശീയ കറുത്ത വര്‍ഗ്ഗക്കാര്‍, ബ്രിട്ടനില്‍ നിന്നു കുടിയേറിയ ഇംഗ്ലീഷുകാര്‍, ഡച്ച് വേരുകളുള്ള ബോയറുകള്‍ എന്നിങ്ങനെ മുഖ്യമായും മൂന്നു ജനവിഭാഗങ്ങളാണ് സംഘര്‍ഷ ഭരിതമായ ദേശത്തു കൊമ്പുകോര്‍ത്തത്. പതിനൊന്നു ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൗത്ത് ആഫ്രിക്കയില്‍ 2011ലെ കണക്കു പ്രകാരം *(1) തദ്ദേശീയമായ സുലു-ഹോസാ ഭാഷകള്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം പേരും ഉപയോഗിക്കുമ്പോള്‍ പതിനാലു ശതമാനത്തോളം വരുന്ന ബോയറുകള്‍ ആഫ്രിക്കാനര്‍ ഭാഷയും നാലാമത് ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പത്തുശതമാനം ആളുകളും ഉപയോഗിക്കുന്നു. ഇംഗ്ലീഷ്-ആഫ്രിക്കാനര്‍ ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യം ‘സൗത്ത് ആഫ്രിക്കന്‍ സാഹിത്യം എന്നു പരിഗണിക്കപ്പെടുമ്പോള്‍ ഇതര തദ്ദേശീയ ഭാഷാ സാഹിത്യങ്ങള്‍ ‘ആഫ്രിക്കന്‍ സാഹിത്യം എന്നാണ് വിളിക്കപ്പെടുന്നത് *(2).

ഗാല്‍ഗറ്റിന്റെ രചനാലോകം

യൂറോപ്പ്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി 1963ല്‍ പ്രിട്ടോറിയയില്‍ ജനിച്ച ഡാമന്‍ ഗാല്‍ഗറ്റ് അപ്പാര്‍ത്തീഡ് കാലത്തും തുടര്‍ന്നും ദേശം കടന്നു വന്ന ചരിത്ര സംഘര്‍ഷങ്ങളെ നേരില്‍ കാണുകയും തന്റെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ടീനേജു കടക്കും മുമ്പേ എഴുതിയ A Sinless Season, “കൃതൃമ ഗൗരവം നിറഞ്ഞ നവയുവാവിന്റെ രചന (‘Portentous juvenilia’) – ചിന്താമൂകമെങ്കിലും അവിടവിടെ മികവു കാണിക്കുന്ന, എന്നാല്‍ കൗമാരസഹജമായ പ്രമേയക്കൂട്ടുകളാല്‍ (സെക്സ്, തിന്മ, മൃത്യു) കുഴഞ്ഞുമറിഞ്ഞ, ഇടയ്ക്കിടെ പക്വമായിട്ടില്ലാത്ത ഗദ്യം മൂലം അങ്കലാപ്പുണ്ടാക്കുന്ന..”കൃതി എന്നു വിവരിക്കപ്പെടുന്നു. *(3) പ്രസ്തുത നോവല്‍ പില്‍ക്കാലം ഗാല്‍ഗറ്റ് തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Small Circle of Beings (1988) എന്ന സമാഹാരത്തിലെ മുഖ്യ ഭാഗമായ അതേ പേരിലുള്ള നോവെല്ല .....................

https://www.fazalrahman.com/essays/article/the-promise-by-damon-galgut


Wednesday, July 23, 2025

Blackass by A. Igoni Barrett

ഗ്രിഗോര്‍ സാംസ തെരുവിലിറങ്ങുന്നില്ല


ആ നിര്‍ണ്ണായകമായ പ്രഭാതത്തില്‍ ഗ്രിഗോര്‍ സാംസയില്‍ (‘മെറ്റമോര്‍ഫോസിസ്’) സംഭവിക്കുന്ന രൂപാന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ വാചകത്തില്‍ തന്നെ  പറഞ്ഞു വെക്കുമ്പോള്‍ ഫ്രാന്‍സ് കാഫ്ക വായനക്കാരോട് ആവശ്യപ്പെടുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവിശ്വാസത്തിന്‍റെ വ്യാവഹാരിക യുക്തിബോധം മാറ്റിവെക്കാനാണ് – willing suspension of disbelief. പൊടുന്നനെ സംഭവിക്കുന്ന സ്വത്വ വ്യതിയാനത്തിന്‍റെയും പരിണാമത്തിന്‍റെയും തടവില്‍ നിന്ന് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം ഗ്രിഗോര്‍ സാംസ മനുഷ്യ കുലത്തിന് അന്യനായിത്തീരുന്നു. ‘ഇനിയെന്ത്?’ എന്ന ഗ്രിഗോര്‍ സാംസയുടെ ചോദ്യം മുന്‍ കുറിപ്പായി രേഖപ്പെടുത്തിയാണ് ഇഗോനി ബെരെറ്റ് എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാന്തരത്തിന്റെ കഥയായ തന്റെ പ്രഥമ നോവല്‍ ‘Blackass’ (കറുത്ത പൃഷ്ടം) ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. എന്നാല്‍ സാംസയെ പോലെ ജന്തുതയുടെ അതിര്‍വരമ്പുകള്‍ മുറിച്ചു കടന്നു പ്രാണി ജന്മത്തിലേക്കു കൂട് മാറുകയല്ല ഫ്യൂറോ വാരിബോകോ. അയാള്‍ മുറിച്ചു കടക്കുക കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലെ വര്‍ണ്ണ നിയമങ്ങളുടെ അതിരുകളാണ്. ആദ്യത്തേതിനെ അപേക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു (dead end) കൊണ്ടും സാംസയെ പോലെ മാനവ കുലത്തില്‍ നിന്ന് തന്നെ ബഹിഷ്കൃതനല്ലാത്തത് കൊണ്ടും അയാള്‍ക്ക് മുന്നില്‍ സാധ്യതകള്‍/ പരിമിതികള്‍ വേറെയാണ്. പരിചിത ലോകവുമായി പുനര്‍ സ്വമന്വയത്തിന്റെ (reintegration) സാധ്യതകള്‍ തേടേണ്ടതുണ്ട് അയാള്‍ക്ക്.

 

രൂപാന്തരണമെന്ന സ്വത്വപ്രതിസന്ധി

ലാഗോസിലെ സാധാരണ അഭ്യസ്ത വിദ്യനും തൊഴിലന്വേഷിയുമായ ഫ്യൂറോ വാരിബോകോ എന്ന മുപ്പത്തിമൂന്നുകാരന്റെ നിനച്ചിരിക്കാത്ത രൂപാന്തരണം ഒരു സുപ്രഭാതത്തില്‍ അയാളെ തീര്‍ത്തുമൊരു വെളുത്തവന്‍ ആക്കുന്നതോടെയാണ് ഇതിവൃത്തം വികസിച്ചു തുടങ്ങുന്നത്. “ഇന്ന് പ്രഭാതത്തില്‍ ഫ്യൂറോ വാരിബോകോ ഉണര്‍ന്നത് സ്വപ്നങ്ങള്‍ക്ക് അവയുടെ വഴിതെറ്റാമെന്നും ഒരു ഉറക്കത്തിന്റെ തെറ്റായ വശത്ത്‌ എത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്.” എന്ന് ആദ്യ വാചകം. നീലക്കണ്ണുകളും നീല ഞരമ്പുകള്‍ പിടച്ചു നില്‍ക്കുന്ന ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ ഉടലും അയാളെ അങ്കലാപ്പിലാക്കുന്നത് തന്റെ രൂപാന്തരം വീട്ടുകാരില്‍ എന്ത് പ്രതികരണമാനുണ്ടാക്കുക എന്ന ഭയം കൊണ്ട് മാത്രമല്ല; അന്നേ ദിവസം താന്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതും ഉണ്ടായള്‍ക്ക് എന്നത് കൊണ്ടുമാണ്. ഏഴാം വയസ്സില്‍ ചിക്കന്‍ പോക്സ് പിടിപെട്ടപ്പോള്‍ കൂട്ടിരുന്ന മമ്മയെ ഇപ്പോള്‍ അയാള്‍ക്ക് ആശ്രയിക്കാനാവില്ല. അന്ന് പുരട്ടിയ കാലമൈന്‍ ലോഷന്‍ കഴുകിക്കളയാമായിരുന്നു. കാന്‍സര്‍ ആയിരുന്നെങ്കില്‍ ലോകത്ത് താന്‍ തനിച്ചല്ല. സ്കിസോഫ്രീനിയ ആണെങ്കില്‍ മനസ്സിന്റെ ‘ഭാന്തമായ മൂടല്‍മഞ്ഞ്’ ഇടയ്ക്കിടെ തെളിയുന്ന വേളയില്‍ ആളെ തിരികെ കിട്ടും. ഇപ്പോള്‍ അറിയാവുന്നവരെയും വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക എന്നത് മാത്രമാണ് അയാളുടെ മുന്നിലുള്ള വഴി. ഈ തീരുമാനത്തില്‍ വീട്ടുകാരെ കാണാതെ ‘മുങ്ങി’ അയാള്‍ പുറത്തു കടക്കുന്നുണ്ടെങ്കിലും ഈ നിമിഷം മുതല്‍ അയാള്‍ സ്വത്വ പ്രതിസന്ധി അനുഭവിച്ചു തുടങ്ങും. “ആരും ജനനം സ്വയം ആവശ്യപ്പെടുന്നില്ല, കറുത്തവനാവാനോ വെളുത്തവനാവാനോ ഇടയിലേതെങ്കിലും നിറമോ ആവശ്യപ്പെടുന്നില്ല, എന്നിരിക്കിലും ഒരാള്‍ ജനിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത് വിശദീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമായിരിക്കും.” സിംബാബ്‌വേയെ പോലെ ഒരു ‘സെറ്റ്ലര്‍ കോളനി’ അല്ലാതിരുന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം നൈജീരിയയില്‍  വെളുത്ത വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു. ലാഗോസ് തെരുവില്‍ ഒരു ‘ഒയീബോ’ (വെള്ളക്കാരന്‍) നടന്നു പോകുന്നത് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാര്‍ക്ക്‌ നാലിരട്ടി പിടുങ്ങാനുള്ള കറവപ്പശു, കറുത്തവരുടെ കടലില്‍ ഒരു ഒറ്റയാന്‍. തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ നിസ്സംഗതയും നഗ്നമായ ജിജ്ഞാസക്കെതിരെ അവഗണനയും ആവശ്യമില്ലാത്തിടത്തെക്ക് നോക്കാതിരിക്കലും വേഗം അയാള്‍ പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ നൈജീരിയന്‍ പേരും ഉച്ഛാരണവും അസാധാരണമായി തോന്നുന്നവരോട് “ഞാന്‍ ഒരു നൈജീരിയക്കാരന്‍ ആണ്” എന്ന് അയാള്‍ക്ക് പറയേണ്ടി വരുന്നു. എന്നാല്‍ രൂപാന്തരണത്തിനു മറ്റൊരു നല്ല വശവും ഉണ്ടെന്നു അയാള്‍ വേഗം കണ്ടെത്തുന്നു. ................

https://www.fazalrahman.com/essays/article/blackass-by-a-igoni-barrett

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 151-158)

To purchase, contact ph.no:  8086126024


Tuesday, July 22, 2025

Three Poems by Tanja Stupar Trifunović / Tatjana Bijelić (English)

 



മൂന്നു കവിതകള്‍ - ടാന്യ സ്റ്റുപാര്‍ - ട്രിഫുനോവിച് / Tatjana Bijelić (English)

(മലയാള വിവര്‍ത്തനം - ഫസല്‍ റഹ്മാന്‍)

ടാന്യ  സ്റ്റുപാര്‍ ട്രിഫുനോവിച്ച് - ക്രോയേഷ്യന്‍ കവയിത്രി, യൂറോപ്പ്യന്‍ യൂണിയന്‍ പുരസ്ക്കാരം നേടിയ Clocks in My Mother's Room എന്ന നോവലിന്‍റെ  രചയിതാവ്.. 1977 -ല്‍ ക്രോയേഷ്യയിലെ സദറി (Zadar)ല്‍ ജനനം. ബന്യ ലൂകായില്‍ ഫാക്കല്‍റ്റി ഓഫ് ഫിലോളജിയില്‍ പഠനം.  നാല് കവിതാ സമാഹാരങ്ങളും ഒരു ചെറുകഥാ സമാഹാരവും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. Clocks in My Mother's Room എന്ന നോവലിന് യൂറോപ്യന്‍ യൂനിയന്‍ പുരസ്കാരം ഉള്‍പ്പടെ വിവിധ പുരസ്ക്കാരങ്ങള്‍ നേടിയ ടാന്യ , Putevi എന്ന കലാ സാഹിത്യ സാംസ്ക്കാരിക ജേണലിന്റെ എഡിറ്ററാണ്

തതാന്യ ബിയേലിക് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ അവരുടെ കവിതകളില്‍ മൂന്നെണ്ണം  എന്‍റെ വിവര്‍ത്തനത്തില്‍.  ഒരു extreme form of verse libre ഉപയോഗിക്കുന്ന  ടാന്യയുടെ കവിതകള്‍ വിവര്‍ത്തനത്തിന് ഇത്തിരി കഠിനം തന്നെ.

(അകം മാസികക്കുവേണ്ടി വിവര്‍ത്തനം ചെയ്തത്)

ആഡംബര യാത്ര

 

കപ്പലുകള്‍ ക്ഷയിച്ച വയോധികര്‍

അറ്റ്‌ലാന്റിക് ദേശാന്തര യാനങ്ങളുടെ തിരകള്‍

ഭാവസംഗീതം തീര്‍ക്കുന്ന കച്ചേരികളില്‍

ഇടത്തരം പ്രകടനങ്ങള്‍ക്ക് ചേരാത്ത ദീര്‍ഘമാം വിളംബര സംഗീതം

എല്ലാമരങ്ങേറുന്ന വിരിമാറുള്ള കപ്പലുകള്‍

അമ്പതാണ്ട്‌ തൊഴിലെടുത്ത് സമ്പാദിക്കണം

പിന്നെ ഒരു വമ്പന്‍ കപ്പലില്‍ കടലിലിറങ്ങണം

ഹൃദയാലുക്കളായ  പരിചാരികമാര്‍ നിന്റെ ശിരസ്സിനുമേല്‍ വട്ടമിടും

വെളിച്ചം വിറച്ചു നില്‍ക്കും

ആഡംബരക്കപ്പലിന്റെ ഉദരത്തിലെ

അനന്തമായ ചക്രവാളത്തില്‍ അത് ഊയലാടും

പഴയനിയമത്തിലെ യോനാ പ്രവാചകനെപ്പോലെ വിഴുങ്ങപ്പെട്ട്

ദൗത്യവും പൊരുളും അന്യമായി

ഇരുമ്പ് മൃഗം ഒന്നു തുപ്പിക്കിട്ടാനായി നീയൊന്നു ചിണുങ്ങുന്നുപോലുമില്ല 

പകരം നീയൊരു പരിചാരികയോട് ടി. വി. നിശ്ശബ്ദമാക്കാന്‍ പറയുന്നു

നിനക്കൊരു ഇയര്‍ പ്ലഗ്ഗ് ആവശ്യപ്പെടുന്നു

പ്രകൃതി ഭംഗി, അകലെയുള്ള ദ്വീപുകള്‍ , വിദൂര നഗരങ്ങളുടെ ഗന്ധം.

നീയൊന്നും ശ്രദ്ധിക്കുന്നേയില്ല.

നിനക്കൊരു പ്രശാന്ത സ്വപ്നവും ശബ്ദ രഹിതലോകവും മതി.

 

ആഡംബരക്കപ്പലുകള്‍

എണ്ണം പെരുകിയ സമകാലീന കാരോണുകളെപ്പോലെ

വയോധികരെ സൌമ്യമായി അക്കരെയെത്തിക്കുന്നു

ചാഞ്ചാടുന്ന തിരകളില്‍ പ്രതിഫലിക്കുമ്പോഴും

പിടിതരാത്ത സ്വത്വമുള്ള തീരങ്ങള്‍

ആളുകള്‍ ഏറെ ചെറിയവരും നേര്‍ത്തതും ദൈവത്തോടടുത്തവരുമാവുന്ന

വിദൂര ചക്രവാളങ്ങളിലും

ഭൂമിയിലെ നിയമങ്ങള്‍ കപ്പല്‍തട്ടുകളിലും

വയോധികരുടെ അസ്ഥികളിലും വ്യാപിക്കുമിടങ്ങളിലും

മൃത്യുവോടൊപ്പം അവ തീരങ്ങളെ സന്ദര്‍ശിക്കും

മരണം അവസാനത്തെ അഴിമുഖത്ത് നങ്കൂരമിടുംവരെ

അകലത്തില്‍ നിന്ന് അവരൊക്കെ ഒരു പോലെ കാണപ്പെടുന്നു

വക്കുകള്‍ അവിഗ്ദമായി കൂട്ടിത്തുന്നി ജലത്തില്‍ കെട്ടിയിട്ടപോലെ

ആ വിദൂര വിദേശ തീരങ്ങള്‍

തിരിച്ചറിയപ്പെടുന്നതിന്റെയും സൌകര്യത്തിന്റെയും മീമാംസയില്‍

നീയൊരു ഹാര്‍ബറില്‍ നങ്കൂരമിടും വരെ

നാടുപോലുണ്ട്  നീ പറയുന്നു

നാടുപോലുണ്ട്  അവരും പറയുന്നു

നിന്റെ ശരീരം മറ്റൊരു നാടിന്റെ തീരത്ത് മണ്ണിലും മണലിലും ഉപേക്ഷിച്ചതിന്ന്

കാരണമായ് 

അവിടം വീടുപോലെ തോന്നും 

ഈ ആഡംബരയാത്ര തിരിക്കാനായി തനിക്കുള്ളതെല്ലാത്തിനുമൊപ്പം

അയാള്‍ വിറ്റുകളഞ്ഞ വീടുപോലെ

അയാള്‍ക്കുള്ളതെല്ലാം തീരങ്ങളോടൊപ്പം പങ്ക് വെക്കുന്നതിനു വേണ്ടി

അയാളുടെ രോഗം ദുഃഖം അസ്ഥികളിലെ വാതം ഒടുവിലയാളുടെ അസ്ഥികള്‍ തന്നെയും

കഷ്ടപ്പെട്ട് അവധിയായ് നേടിയ  ഈ ആഡംബരയാത്രയില്‍ വിജയിയായ അസ്ഥികള്‍ .

 

അമ്മ അത്താഴത്തിനു വിളിക്കുമ്പോള്‍

നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍

പൈന്‍ മുള്ളുകള്‍ കാലില്‍ കൊള്ളുന്നു എന്റേത് സൂര്യനാണ്

ഞാനതിനെ ശക്തിയായി ആശ്ലേഷിക്കുന്നു  എന്റേത് സൂര്യനാണ്  ഞാന്‍ പനിച്ചു പൊള്ളുന്നു

എന്റെ കടലോര ശൈശവം ഞാന്‍ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുന്ന മത്തുപിടിച്ച കടല്‍ കൊഞ്ചിന്റെ ഉപ്പുരുചിക്കുന്ന ചുണ്ടുകള്‍

നനുത്ത പേശി കഴിയുമെങ്കില്‍ എന്റെ ഹൃദയം നിനക്കാവും

അകത്തുള്ള ഈ ദ്രവം സ്പര്‍ശത്തില്‍ വിറക്കുന്നു

പക്ഷെ അതേറെ കടുത്തുപോയി

അതിന്റെ കഥ

സൂര്യന്‍ ഏറെ കഠിനമാണ്

അത് കണ്ണുകളില്‍ തുടിക്കുന്നത് നോക്കൂ  നമ്മള്‍ കണ്ണിറുക്കുന്നു ഒരു സ്വര്‍ണ്ണത്തലമുടിക്കാരന്‍ പയ്യനും ഞാനും തീരത്തിന്റെ വക്കില്‍

നമ്മുടെ വിരലുകള്‍ വെള്ളത്തില്‍ തൊട്ട് ഏറെ വെയിലേറ്റതിന്റെ നിറംമാറ്റത്തോടെ

മത്സ്യം അപ്പോഴും കൊത്തുന്നില്ല

കൂര്‍മ്പന്‍ കല്ലുകള്‍ നമ്മുടെ നഗ്ന പാദങ്ങളില്‍ അവയുടെ പാടുകള്‍ പതിപ്പിക്കുന്നു

വേദന അവഗണിച്ചു നമ്മള്‍ ഓടുന്നു

കാരണം അപ്പോഴും അത് നമ്മളെ ഒടുക്കുന്നില്ല  നമ്മള്‍ വേദനയെ ഒടുക്കുന്നു

തീരത്ത് നമ്മുടെ ഓര്‍മ്മള്‍ ഇടതൂര്‍ന്നു വളരുന്നു

നമ്മള്‍ പോകുന്നയിടത്തില്‍

മത്സ്യങ്ങള്‍ അപ്പോഴും കൊത്തുന്നില്ല

നിന്റെ മഞ്ഞത്തലമുടിയാണ് ആകാശത്തിനു ചുവട്ടിലെ സ്വര്‍ണ്ണനാണയം

അമ്മ നമ്മളെ അത്താഴത്തിനു വിളിക്കുന്നു

 

നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍

നമ്മള്‍ ലക്‌ഷ്യസ്ഥാനം 

നമ്മള്‍ സൂര്യനെ കൂടാതെ വളര്‍ന്നു  നിന്റെ മഞ്ഞത്തലമുടി എവിടെ

കാറ്റ് അതിനെ പറത്തിക്കളഞ്ഞു

നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍

മത്സ്യം അപ്പോഴും കൊത്തുന്നില്ല

അമ്മ മൂകയുമാണ്

ഇവിടെ ഹാര്‍ബറുകള്‍ വ്യത്യസ്തമാണ് തീരങ്ങള്‍ ചെങ്കുത്താണ്

ചെങ്കുത്താണ് നമ്മിലെ തുറമുഖം 

കടലില്ലാത്ത കപ്പലിലെ യാത്രികരാണ് നമ്മള്‍

കൃത്യമായ ലക്ഷ്യസ്ഥാനം ഇല്ലാത്തവര്‍

വേലിയേറ്റവും ഇറക്കവും ജലമയമല്ല, നമുക്കുള്ളിലെ സങ്കടങ്ങള്‍ കൊണ്ടാണ്

നമ്മളെ അവിടെയുമിവിടെയും കൊണ്ടുപോകുന്ന സങ്കടങ്ങള്‍

മറ്റാരുടെയോ തീരങ്ങളിലൂടെ

 

നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍

വിദൂര ലോകമാകെ മോഹങ്ങളുടെ ചിലന്തിവലകളാണ്

ക്ഷീണിച്ച കണ്ണുകള്‍ ദുര്‍ബ്ബലാമായിപ്പോയ കണ്‍ പോളകളിലൂടെ കാഴ്ചകളെ ഊറ്റിയെടുക്കുന്നു

ദുഷ്ടമായ പ്രകൃതിദൃശ്യങ്ങള്‍ അവയുടെ ദൈവിക സൗന്ദര്യം കൊണ്ട്  അലട്ടിക്കൊണ്ടേയിരിക്കുന്നു

ഒരൊറ്റക്കണ്ണിനും ലോകത്തെ വേണ്ടത്ര കാണാനാവില്ല

എന്നെ പ്രാപിക്കൂ എന്നെ കുടിക്കൂ എന്നെക്കൊണ്ട് മത്തനാവൂ ഞാന്‍ നിന്റെ നിതാന്തവിശപ്പാവാം

നിനക്ക് എടുക്കാന്‍ എന്നില്‍ ഒന്നുമില്ല

എനിക്ക് തരാന്‍ നിന്റെ കയ്യില്‍ ഒന്നുമില്ല

മത്സ്യം അപ്പോഴും കൊത്തുന്നില്ല

വീട്ടില്‍ നിന്ന് ഏറെ ദൂരെ  മറ്റാരുടെയോ സമയം നമ്മളില്‍ മിടിക്കുന്നു

 

നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍

പൈനുകള്‍ മൂകമാണ്  സൈപ്രസ്സുകള്‍ മൂകമാണ് ശിലകളും ശിലകള്‍ക്ക്‌ ചുവടെ സര്‍പ്പങ്ങളുമതെ

ചെളിയില്‍ പുതഞ്ഞ് കൂനുകളിലെയും നിഴലുകളിലും കൊടിയ വിഷവുമായി

അപ്പോള്‍ അപരിചിത യാത്രികര്‍ ഒരു പിടി ഓര്‍മ്മകളുമായി അപരിചിത പാതകളിലേക്കിറങ്ങുന്നു

നമ്മുടെ വീട് ഉച്ചസൂര്യനില്‍ തിളങ്ങുന്നു  രാവില്‍ ഉന്മാദത്തിലെരിയുന്നു

ചില കൈകള്‍ ദുര്‍ന്നടത്തക്കാരിയുടെ ആവേശത്തോടെ അതിനെ തടവുന്നു

നമ്മള്‍ മറ്റാളുകളായി വേഷം മാറാന്‍ ഇടയാവുന്നു  അഭയാര്‍ഥികള്‍

നമ്മുടെ വീട് ശേഷം കുറേക്കാലം കരിപിടിച്ചു കിടന്നു  പിന്നെ മുഖം കഴുകും വരെ

അതിന്റെ നാണക്കേടില്‍ നിന്ന്

അതിന്റെ കറുപ്പില്‍ നിന്ന്

അതിന്റെ അവമതി മറ്റുള്ളവരുടെ തീ കൊണ്ട് ഇത്രവേഗം കത്തിപ്പോവാന്‍ എന്തൊരു വീടാണത്

രാവില്‍ അതിന്റെ ശൂന്യമായ ഓടകളിലൂടെ അതിപ്പോഴും അതിനെ നിര്‍മ്മിച്ച കൈകളെ വിളിക്കുന്നു

നാണമില്ലാതെ ദുഖത്തോടെ  അത് നമ്മെ സ്വപ്നത്തില്‍ വിളിക്കുന്നു

നമ്മുടെ വീടിന്റെ ഭ്രാന്തുപിടിച്ച തല മറ്റാരുടെയോ ആലിംഗനത്തില്‍ നമ്മെ ഒറ്റിക്കൊടുക്കുന്നു

 

നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍

വേണ്ടിവന്നാല്‍ ഒരു കഷണം റൊട്ടിയും

കാത്തുനില്‍ക്കവേ കടല്‍പ്പാലത്തില്‍ നിനക്ക് വിശപ്പ്‌ തോന്നിയാലോ 

(മത്സ്യം അപ്പോഴും കൊത്തുന്നില്ല)

കൂട്ടുണ്ടെങ്കില്‍ ഇരട്ടി രസകരം

നമ്മള്‍ ചില സാധാരണ കാര്യങ്ങള്‍ സംസാരിക്കുന്നു

ഒന്നുമറിയാതെ യാത്രകളെ സ്വപ്നം കാണുന്നു

നമ്മുടെ അഴിമുഖത്തെ ഇളം ചൂട് വെള്ളത്തെ അപഹസിച്ചുകൊണ്ട്

നമ്മുടെ കണ്ണുകള്‍ ഭാവനയുടെ റാന്തലുകള്‍

നമ്മുടെ ചിന്തകള്‍ സമുദ്രയാനത്തിനു സന്നദ്ധം

അമ്മ അത്താഴത്തിനു വിളിക്കുന്നുമുണ്ട്

 

 

ഇടത്തിന്റെ തത്വശാസ്ത്രം

 

കുന്നുകള്‍ താഴ് വരകള്‍ ജംഗമങ്ങള്‍ കൊച്ചു ചക്രങ്ങളിലെ ഇരിപ്പിടങ്ങള്‍

എല്ലാം ലഭ്യമായവ തന്നെ  ഇവിടെ ഈ അവസ്ഥയില്‍നിന്നു

നന്നായി ബന്ധവസ്സാക്കിയവയുമാണ്  കാഴ്ച്ചപ്പുറത്തുണ്ട്

ഒപ്പം പ്രായോഗികവും

പ്രകൃതിയുടെ ഹരിത വര്‍ണ്ണം   ആരാലും ശ്രദ്ധിക്കപ്പെടാതെയും ജനാലയിലൂടെ കാണാവുന്നതും

പിരിമുറുക്കം കളയുന്നതും ആശ്വസിപ്പിക്കുന്നതും ഒപ്പം കൊച്ചു ചക്രങ്ങള്‍ 

അപ്പാര്‍ട്ട്മെന്റില്‍ എല്ലാം അടുക്കിവെക്കാന്‍ നിന്നെ സഹായിക്കുന്നു  പൊടി തട്ടിക്കളയുന്നു

അത് ഈ ഗംഭീര ഫ്ലാറ്റിലെ ആര്‍ക്കും വേണ്ടാത്ത രണ്ടാം വടകക്കാരനേ മൂടിയതാണ്

അസുഖകരമായ പൊടി നിന്നെ പ്രകൃതിയുടെ മ്ലാനത ഓര്‍മ്മിപ്പിക്കുന്നു

ഫലത്തില്‍ ശൂന്യമായതില്‍ നിന്നു എന്തെങ്കിലും സംഭാവിച്ചേക്കാനുള്ള സാധ്യതയേയും

 

കുട്ടികള്‍ കരുതുന്നു ദൈവം ആകാശത്തിലാണ്

അവനവിടെ സുഖമാണെന്നും

കുട്ടികള്‍ കരുതുന്നു നമ്മള്‍ ഭൂമിയിലാണ്

നമുക്കിവിടെ സുഖമാണെന്നും

കുട്ടികള്‍ക്ക് ഇടത്തിന്റെ ലളിതമായ തത്വശാസ്ത്രമുണ്ട്

അവര്‍ക്ക് ആശ്വാസംപകരുന്നത്

മേഘങ്ങള്‍ ഇരു ലോകങ്ങള്‍ക്കിടയിലെ ജംഗമ തടസ്സങ്ങള്‍

സൂര്യന്‍ നമുക്ക് അമ്മിഞ്ഞ പോലെ ഊഷ്മളതയും ജീവനും നല്‍കുന്നു  അതും ഉരുണ്ടും ഇളം ചൂടോടെയും

അതാണവര്‍ കണ്ണുകള്‍ വിടര്‍ത്തുകയും സൂര്യ മുഖത്തേക്ക് പുഞ്ചിരിക്കുകയും ചെയ്യുന്നത് 

സൂര്യന്‍ കുറെ കഴിഞ്ഞേ പൊള്ളിച്ചുതുടങ്ങൂ

നീ വളര്‍ന്നു വരികയും നിന്റെ ശിരസ്സ്‌ അതിനോട് കൂടുതല്‍ അടുക്കുകയും ചെയ്യുമ്പോള്‍

സൂര്യന് അതിന്റെ പുഞ്ചിരി നഷ്ടമാകുന്നു ഒരു വലിയ തിളങ്ങുന്ന പന്ത് ആയിത്തീരുന്നു

നീ മേഘങ്ങളുടെ വിരി നീക്കുന്നതോടെ ദൈവം ആകാശത്തു നിന്ന് താഴെവീഴുന്നു 

പിന്നെ കുറെ നേരത്തേക്ക് അവനെ എവിടെ ഇരുത്തണമെന്നു നിനക്കറിയാനാവില്ല

 

ഫെംഗ് ഷൂയിയുടെ അഭിപ്രായത്തില്‍ അവന്‍ ഒരു ഫ്ലാറ്റിനു താങ്ങാനാവാത്തത്ര വലിയതാണ്  സ്ഥലത്തിന്റെ ഊര്‍ജ്ജത്തെ ഭേദിക്കാനാവും

തൊട്ടടുത്ത സമതലത്തില്‍ അവനെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് നമ്മള്‍ ആലോചിച്ചു പക്ഷെ അത് പാര്‍ക്കിങ്ങിനു മാറ്റിവെച്ചതാണ്

ഇപ്പോഴവര്‍ കുട്ടികളെപ്പോലും പുതിയ നിര്‍മ്മാണ സ്ഥലത്തേക്ക് അനുവദിക്കുന്നില്ല

എങ്കിലും മൃദുലമായ കോണ്‍ക്രീറ്റില്‍ ആരും കാണാതെ ഗേറ്റ് കടന്ന് അതിലെ വരാനിടയായ ഒരു പൂച്ച അതിന്റെ പത്തികള്‍പതിപ്പിച്ചു

അതോ അത് അവന്‍ തന്നെയായിരുന്നോ

 

അതൊരു നാണക്കേട്‌  നാം അവനോടു പറയുന്നു

നീയാ ഭവനരഹിതര്‍ക്ക് ചുറ്റും കറങ്ങുന്നു

ഏതു രൂപത്തില്‍ എപ്പോള്‍ നിന്നെ പ്രതീക്ഷിക്കണമെന്നു ഒരിക്കലും ഞങ്ങള്‍ക്കറിയില്ല

ഭൂമി ഒരു തീര്‍ച്ചയുമില്ലാതെ അതിന്റെ അച്ചു തണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കെ  ഈ മഹാ വിശാലതയില്‍

തീര്‍ച്ചയായും അത് ഞങ്ങളെ ഭയപ്പെടുത്തുന്നു 

ഏറ്റവും നന്നാവുക

ലോകത്തെ വീണ്ടും ആമയുടെ പുറത്തേക്ക് വലിച്ചു കയറ്റുന്നതാവും

നീ ഞങ്ങളെ സഹായിക്കുന്നതും

നാലുകാലില്‍ നില്‍ക്കാന്‍

സുരക്ഷിതത്വം അനുഭവിക്കാന്‍

നീ ആമയുടെ നട്ടെല്ലില്‍ നിവസിച്ച് ഞങ്ങള്‍ ശാന്തമായി ചുമക്കുന്നേരം

 

(ഇംഗ്ലീഷ് ഭാഷാന്തരം : താത്യാനാ ബിയേലിക് )

 

(മലയാള വിവര്‍ത്തനം - ഫസല്‍ റഹ്മാന്‍)


Friday, July 18, 2025

The Disappearance of Mr. Nobody by Ahmed Taibaoui/ Jonthan Wright

അന്യന്‍ ഇപ്പോഴും ഇവിടെയുണ്ട്.




(അല്‍ബേര്‍ കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger (The Outsider), ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്ന രണ്ടു സമകാലിക നോവലുകളുമായി ചേര്‍ത്തു വായിക്കുന്നു. മൂന്നു കൃതികളും ചേര്‍ന്ന് അപൂര്‍വ്വമായ ഒരു ‘അള്‍ജീരിയന്‍ ത്രയം രൂപപ്പെടുത്തുന്നു എന്നു നിരീക്ഷിക്കുന്നു.)

 

‘Mother died today. Or, may be, yesterday; I can’t be sure’

-       (Opening lines, The Stranger (1942), Albert Camus (Algeria), translated by Stuart Gilbert)

‘Mama’s still alive today’

-       (Opening lines, The Meursault Investigation (2013), Kamel Daoud (Algeria), translated by John Cullen)

‘I HAVE A KNIFE IN my kitchen. I’ve never been an aggressive person, but if this disgusting old man goes on jabbering away I’m seriously thinking of finding a new use for that knife.’

-       (Opening lines, The Disappearance of Mr. Nobody (2019), Ahmed Taibaoui (Algeria), translated by Jonthan Wright (2023)) 

 

എഴുത്തുകാരനെ/കാരിയെ ദേശത്തിന്റെ പുരാവൃത്തകരന്‍/കാരിയായി മനസ്സിലാക്കുന്നത് സാഹിത്യ സംവാദങ്ങളില്‍ സാധാരണമാണ്. എന്നാല്‍, ഭൗതികഭൂമിക എന്ന നിലയിലാണോ അതോ, ബന്ധപ്പെട്ട ദേശത്തിലെ ജനതയുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിലാണോ അത് നിര്‍ണ്ണയിക്കപ്പെടെണ്ടത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ആല്‍ബേര്‍ കാമുവെന്ന വലിയ എഴുത്തുകാരന്‍ ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലേക്കുള്ള ലോകസാഹിത്യത്തിന്റെ പരിണാമത്തില്‍ അതിപ്രധാനമായ ഒരു കണ്ണിയായി നിലക്കൊള്ളുന്നു. എന്നാല്‍, ഫ്രഞ്ച് അള്‍ജീരിയന്‍ (pied-noir) കുടുംബാംഗം എന്ന നിലയില്‍ കൊളോണിയല്‍ പ്രിവിലെജുകള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന് ബൗദ്ധികതലത്തില്‍ അനീതികളോട് അമൂര്‍ത്തമായി പ്രതികരിക്കാനാവുമായിരുന്നു എന്നിരിക്കിലും, കൊളോണിയല്‍ നുകത്തില്‍ അടിഞ്ഞുപോയ നിസ്സാരരായ നാട്ടുകാര്‍ ആ വലിയ ദാര്‍ശനിക ദര്‍പ്പണങ്ങള്‍ക്കു വിഷയമായിരുന്നില്ല. അദ്ദേഹം പെരുമാറിയ ‘അസംബന്ധം, അസ്തിത്വവാദം, മനുഷ്യാന്തസ്സ് (the absurd, existentialism, and human dignity)’ തുടങ്ങിയ പരിപ്രേക്ഷ്യങ്ങള്‍, കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലള്ളതും ആയിരുന്നില്ല.

1.    അന്യന്റെ ഇടം:

തതുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-disappearance-of-mr-nobody-by-ahmed-taibaoui-jonthan-wright


Louise Glück : Three Poems Translation

 

നോബേല്‍ സമ്മാനം നേടിയ കവിയുടെ മൂന്നു കവിതകള്‍ -

മൊഴിമാറ്റം: ഫസല്‍ റഹ്മാന്‍







മുങ്ങി മരിച്ച കുഞ്ഞുങ്ങള്‍

-ലൂയിസ് ഗ്ലക്ക്

നോക്കൂ, വിവേക ചിന്തയില്ലവര്‍ക്ക്.

അതിനാലവര്‍ മുങ്ങിത്താഴ്കയെന്നതും ന്യായം.

ആദ്യമാ മഞ്ഞുപാളികള്‍ ചേര്‍ത്തണക്കുമവരെ

ശൈത്യം മുഴുവനാ കമ്പിളി സ്കാര്‍ഫുകള്‍

പൊങ്ങിനില്‍ക്കും, താഴ്ന്നുപോണോര്‍ക്കു പിമ്പേ,

പിന്നീയെല്ലാം ശാന്തം.

പൊയ്ക,യതിന്നിരുണ്ടതാം ബഹുഭുജങ്ങളില്‍ താങ്ങിയെടുക്കു,മവരെയപ്പോള്‍.

 

എങ്കിലും മൃത്യു വെവ്വേറെയായ് വരേണ,മവരിലേക്ക്,

ആദിയോടത്രക്കടുത്ത്.

അവരെന്നു,മന്ധരും ഭാര

രഹിതരുമെന്ന പോല്‍. ആകയാ-

ലെല്ലാം കനവായ് കണ്ടത്, ചെരാത്, 

മേശവിരിയാം തൂവെള്ള വസ്ത്രം,

അവര്‍ തന്നുടല്‍.

 

എന്നിട്ടുമവര്‍ കേള്‍പ്പൂ പതിവാം പേരുകള്‍

പൊയ്കത്തടത്തില്‍,ത്തെന്നും ചൂണ്ട പോല്‍:

എന്തേ കാത്തുനില്‍പ്പൂ നീ,

വരിക, വരിക, വീട്ടിലേക്ക്, വഴിതെറ്റി

ജലരാശിയില്‍, നീലയാം, നിതാന്തമായ്. 

 

(Descending Figure (1980) എന്ന സമാഹാരം കുഞ്ഞുങ്ങളുടെ മരണം എന്ന പ്രമേയത്തെ സവിശേഷമായി സമീപിക്കുന്നു. ഒരു യുവ മാതാവെന്ന നിലയില്‍ ഇതെഴുതിയ കാലത്ത് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുകയെന്ന ഭയം കവിയെ മഥിച്ചിരുന്നു. “The Drowned Children” എന്ന ഈ കവിതയില്‍ മാതൃത്വത്തിന്റെ സംരക്ഷക വലയമില്ലാത്ത അജ്ഞാതരായ കുഞ്ഞുങ്ങളുടെ മുങ്ങിമരണത്തെ സ്വാഭാവികമായികാണുന്നുണ്ടോ? ഇരുണ്ട, അനുതാപമില്ലാത്ത പൊയ്ക അവരെ അവഗണിക്കുന്ന മാതൃത്വം തന്നെയോ? അതോ, അവസാന വരികളില്‍ സൂചിതമാകും പോലെ, അപ്പോഴും അവര്‍ തിരികെയെത്തുമെന്ന പ്രതീക്ഷയാണോ, മാതൃ സാന്നിധ്യം?)

 

 

  പര്‍വ്വതം

-ലൂയിസ് ഗ്ലക്ക്

എന്‍ പഠിതാക്കള്‍ നോക്കുന്നുവെന്നെ, പ്രതീക്ഷാനിര്‍ഭരം.

വിവരിക്കുന്നു ഞാന്‍, കലാജീവിതമെന്നാല്‍

നിതാന്ത ശ്രമത്തിന്‍ ജീവിതം. ഭാവമാറ്റ

മൊട്ടുമില്ലവരില്‍; അറിയണമവര്‍-

ക്കിത്തിരിക്കൂടിയാ നിതാന്ത ശ്രമത്തെ.

ചൊല്ലുന്നൂ ഞാ,നതിനാല്‍ സിസിഫസിന്‍ കഥ,

എങ്ങനാണയാള്‍ ശപ്തനായീ, യുരുട്ടിക്കയറ്റാ-

നൊരു ശില, മലയിലേക്ക്, നേടില്ലൊന്നുമി-

പ്പണികൊണ്ടെന്നു,മെങ്കിലും

തുടരുമിതു താനെന്നയറിവോടെ,

യതനന്തമായ്. പറയുന്നു ഞാന്‍

ഉണ്ടിതിലാനന്ദം, കലാ ജീവിതത്തില്‍,

അതൊന്നേ പിടിതരില്ലൊരു

വിധികല്‍പ്പനക്കും, മൊഴി തുടര്‍കിലും ഞാന്‍

തള്ളുകയാ,ണൊരു ശില, രഹസ്യമായ്,

ഗോപ്യമായ് തള്ളുന്നു, ചെങ്കുത്താം

മലയിലേക്ക്. എന്തിനെന്റെയീ കള്ള-

മീ കുട്ടികളോട്? കേള്‍ക്കുകയല്ലവര്‍,

വഞ്ചിതരല്ലവര്‍, വിരലാല്‍

താളമിട്ടിരിപ്പാണവര്‍ മരമേശമേല-

തിനാല്‍ ഞാന്‍ ചുരുക്കുന്നൂ

പുരാണം; പറയുന്നൂ ഞാനതു

സംഭവിപ്പതാത്മ ലോകത്തല്ലോ,

കവിയസത്യമല്ലോ പറയുന്ന,തെന്തെന്നാല്‍

അവിടെയാ പര്‍വ്വതാഗ്രത്തില്‍ കണ്ടെത്തും

നേട്ടത്തിലല്ലോ കണ്ണയാള്‍ക്ക,

വിടയാള്‍ക്കുണ്ടനശ്വര വാസ മോഹം,

തന്‍ ഭാരത്താല്‍ മറ്റൊന്നാവു-

മൊരിടം: ഓരോ ശാസ്വവു-

മെത്തിക്കുന്നെന്നെയാ പര്‍വ്വതാഗ്രത്തില്‍.

എന്നിരുകൈകളും സ്വതന്ത്രം. ശിലയോ പെരുക്കുന്നു

മലതന്നുയരത്തെ.

 

(The Triumph of Achilles (1985), എന്ന സമാഹാരത്തില്‍ നിന്നുള്ള കവിതയാണ് The Moutain. പ്രണയം പോലുള്ള ഭാവഗീത വിഷയങ്ങള്‍ സ്വീകരിക്കുമ്പോഴും ബിബ്ലിക്കല്‍, ക്ലാസിക്കല്‍ ബിംബ കല്‍പ്പനയും മിത്തുകളും സ്വീകരിക്കുന്ന രീതി ഈ സമാഹാരത്തിലെ കവിതകളിലൂടെയാണ് കവി തുടങ്ങിവെക്കുന്നത്. ആത്മകഥാംശമുള്ള അനുഭവങ്ങള്‍ക്ക് സാര്‍വ്വ ജനീനത നല്കാന്‍ മിത്തുവല്‍ക്കരണം കവി ഉപയോഗിക്കുകയാണ്. സിസിഫസ് പുരാണത്തിന്റെ ചുവടുപിടിച്ച് ഒരേ സമയം അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിലെ പരസ്പരം മനസ്സിലാക്കലിന്റെ സങ്കീര്‍ണ്ണതകളും എഴുത്തുകാരിയുടെ സര്‍ഗ്ഗസംതൃപ്തിയുടെ അന്വേഷണവും കവി ആവിഷ്കരിക്കുന്നു.)

 

 

 

ഭത്സനം

-ലൂയിസ് ഗ്ലക്ക്

കാമനേ*, നീയെന്നെ ഒറ്റി.

എന്റെ യഥാര്‍ത്ഥ പ്രണയത്തെ

നീയെന്നിലെത്തിച്ചു.

 

ഒരുയര്‍ന്ന കുന്നില്‍ നീ തീര്‍ത്തു

അവന്റെ തെളിഞ്ഞ നോട്ടം;

നിന്റെ അസ്ത്രത്തോളം 

കഠിനമല്ലായിരുന്നെന്‍ ഹൃദയം.

 

 

സ്വപ്നങ്ങളില്ലെങ്കില്‍

എന്തിനുകൊള്ളാമൊരു കവിയെ?

ഞാനുണര്‍ന്നു കിടക്കുന്നു; അറിയുന്നു

ഉടല്‍സാന്നിധ്യമെന്റെ മേല്‍

എന്നെ നിശ്ശബ്ദമാക്കാനുറച്ച്-

പുറത്ത്, കൂരിരുട്ടില്‍

ഒലിവു മരങ്ങള്‍ക്കു മേല്‍

കുറച്ചു നക്ഷത്രങ്ങള്‍.

 

കടുത്തൊരവമതിയായ് തോന്നുന്നു:

എനിക്കിഷ്ടമാണ് നടക്കാന്‍

തോട്ടത്തിലെ ചുറ്റിവളഞ്ഞ വഴിയിലൂടെ

മെര്‍ക്കുറിത്തുള്ളികള്‍

മിന്നിത്തിളങ്ങുമീ നദിയോരത്തു

നടക്കാന്‍. കിടക്കാനിഷ്ടമാണെനിക്ക്

നദിയോരത്തെ നനഞ്ഞ പുല്ലില്‍,

ഓടിപ്പോകാന്‍, കാമനേ, 

ആരും കാണ്‍കേയല്ല, മറ്റാണുങ്ങള്‍ക്കൊപ്പം

ആരും കാണാതെ, അടക്കിപ്പിടിച്ച് –

 

ജീവിതം മുഴുവന്‍ ഞാന്‍

കപട ദൈവങ്ങളെ ധ്യാനിച്ചു.

മറുതീരത്തെ മരങ്ങളെ

നോക്കി നില്‍ക്കുമ്പോള്‍,

എന്റെ ഹൃദയത്തിലെ അസ്ത്രം

അവയിലൊന്നു പോലെയാണ്.

ആടിയുലഞ്ഞും വിറച്ചും.

 

(*ഫ്രോയ്ഡിയന്‍ മനോവിജ്ഞാനീയത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഒന്നായ Eros. ജീവിതോന്മുഖമായ കാമനകള്‍ - പ്രണയം, സര്‍ഗ്ഗാത്മകത, ലൈംഗികത, ആത്മസംതൃപ്തി, തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്നു. എറോസിനെ അഭിസംബോധന ചെയ്യുന്ന കവിതയാണ് THE REPROACH. നേടുന്നതിലല്ല, തേടുന്നതിലാണ്; പൂരണത്തിലല്ല, കാമനയിലാണ് സര്‍ഗ്ഗാത്മകത എന്ന വൈരുധ്യം കവിതയില്‍ വായിച്ചെടുക്കാവുന്ന പ്രമേയങ്ങളില്‍ ഒന്നാണ്; ഒപ്പം സുവ്യക്തമായ ഒരു സ്ത്രീ വീക്ഷണവും. The Triumph of Achilles (1985),  എന്ന സമാഹാരത്തില്‍ നിന്നു തന്നെയാണ് ഈ കവിതയും.)