Featured Post

Sunday, December 10, 2017

The Madonna of Excelsior by Zakes Mda

കുരിശേറുന്ന മഡോണമാര്‍

നോവലിസ്റ്റ്, തിയേറ്റര്‍ ആക്റ്റിവിസ്റ്റ്, എച്ച്.ഐ.വി. & എയിഡ്സ് ആക്റ്റിവിസ്റ്റ്, തുടങ്ങിയ ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരം, പാരമ്പര്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന പട്ടണങ്ങളിലൂടെ, ചേരികളിലൂടെയുള്ള യാത്രയില്‍ തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍ വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍ സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിന്‌ മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം, സ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ കലാശിച്ചു. നോവലില്‍, നിരന്തരം ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവും, മിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

 

വംശവെറിയുടെ സദാചാര നിയമം 

“ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത്‌ ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our mothers all these things flow)” എന്ന തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’ എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്‌. സംഭവത്തിന്റെ ഔദ്യോഗിക ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍ പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെ, അഥവാ സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെ, പ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.

1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം – Immorality Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി. സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ് സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍ ‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’ ‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്; പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമന, തങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ് വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ് അവര്‍ വളര്‍ന്നത്‌. “വയലുകളില്‍, തുറസ്സുകളില്‍, തെരുവുകകളുടെ കൈവഴികളില്‍, കൃഷി ഫാമുകളില്‍, സ്വന്തം വീടിന്റെ അടുക്കളകളിലും; അവര്‍ക്കായി ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’ രക്തത്തില്‍ 71% സങ്കരം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി.

രാജ്യത്തെ ഏറ്റവും നീണ്ടതും വിവാദ പരവുമായിത്തീര്‍ന്ന എക്സല്‍സ്യോര്‍ വിചാരണയില്‍ രാഷ്ട്രീയ പ്രമുഖരടക്കം വെളുത്ത വര്‍ഗ്ഗക്കാരായ ഏഴു പുരുഷന്മാരും പതിനാലു കറുത്ത വര്ഗ്ഗക്കാരികളായ സ്ത്രീകളും സദാചാര നിയമപ്രകാരം വിചാരണ നേരിട്ടു. ആണുങ്ങളില്‍ ഒരാള്‍ കേസിന്റെ പ്രഥമ ഹിയറിങ്ങില്‍ തന്നെ ഒഴിവാക്കപ്പെട്ടപ്പോള്‍ പട്ടണത്തിലെ കശാപ്പുകാരനായ മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. മൂന്നാമതൊരാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയപ്പോള്‍ ദേശവാസികള്‍ മുഴുവന്‍ ഒറ്റപ്പെടുത്തിയതിന്റെ ദുരിതം എല്ലാവരും പേറേണ്ടി വന്നു. എന്നാല്‍ പ്രമാദമായ വിചാരണയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ‘അമിതമായ മാധ്യമ ശ്രദ്ധ പ്രോസിക്യൂഷന്‍ സാക്ഷികളെ ഭയപ്പെടുത്തിയത് മൂലം’ കേസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ‘ചെകുത്താന്‍ പെട്ടി’ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം മൂലം ദേശീയ സര്‍ക്കാര്‍ ടെലിവിഷന് ഏര്‍പ്പെടുത്തിയിരുന്ന സെന്‍സര്‍ഷിപ്പു കാരണം ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രേക്ഷകര്‍ തത്സമയം കണ്ട ചൂടന്‍ വിഭവം പത്രറിപ്പോര്‍ട്ടുകളിലൂടെ ഏറെ ആറിത്തണുത്താണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. 

ബ്ലൂംഫോണ്ടെയ്നിലെ ഡോക്റ്റര്‍ തന്റെ കുഞ്ഞിന്റെ രക്തത്തില്‍ കലര്‍പ്പുണ്ടെന്നു കണ്ടെത്തുമ്പോള്‍ നികി അത്ഭുതപ്പെടുന്നു: “എന്തിന്റെ കലര്‍പ്പ്? അതെല്ലാം ചുവപ്പു തന്നെയല്ലേ?” കുഞ്ഞിന്റെ ചെമ്പന്‍ തലമുടി മൊട്ടയടിച്ചും ചാണക വിറകിന്റെ തീകായിച്ചു കുഞ്ഞിനെ കറുപ്പിച്ചെടുക്കാന്‍ വൃഥാ ശ്രമം നടത്തിയും താന്‍ പെട്ടുപോകുന്ന അവസ്ഥ മറി കടക്കാന്‍ നികി ശ്രമിക്കുന്നത് എന്നെന്നേക്കുമുള്ള പോള്ളിയടര്‍ന്ന പാടുകള്‍ നല്‍കുന്നുണ്ട് പോപിക്ക്. സാഹചര്യത്തെ നേരിടാന്‍ ധൈര്യമില്ലാതെ ഭാര്യയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ചൂളിപ്പോയി ആത്മഹത്യ ചെയ്യുന്ന സ്റ്റെഫാനസ് ക്രോന്യേ സൂര്യകാന്തിപ്പാടത്തു വെച്ചും മാഡം കോര്‍നേലിയ വീട്ടില്‍ ഇല്ലാതിരുന്ന സമയം അവരുടെ പതുപതുത്ത വിരിപ്പില്‍ വെച്ചും കറുത്ത ആഫ്രിക്കയുടെ ‘മരുഭൂ മധ്യത്തിലെ അപൂര്‍വ്വ പുഷ്പ’മായ നികിയുമായി ‘കാര്യങ്ങള്‍ ചെയ്ത’തിന്‍റെ ഉല്‍പ്പന്നമാണ് പോപി. കേസിനാസ്പ്പദമായ കാമപ്പേക്കൂത്തിന്റെ ഒരസാധാരണ രാവില്‍ ഇണകളെ വെച്ചുമാറി രസിച്ച കൂട്ടാളികള്‍ക്കിടയില്‍ ആര്‍ക്കും പങ്കിടാതെ നികിയോടുള്ള പ്രത്യേക താല്‍പര്യം ലോലമനസ്കനായ ക്രോന്യേ തെളിയിക്കുന്നുണ്ട്. സംഭവം പുറത്താവുകയും കൂട്ടത്തിലുള്ള എംമാംപൊ ലദീമോ എന്ന സ്ത്രീ മാപ്പുസാക്ഷി ആവുകയും ചെയ്യുമ്പോള്‍ കുറ്റാരോപിതരായ പുരുഷന്മാര്‍ ‘സ്വയം നിരപരാധികളെങ്കിലും’ മാനുഷിക പരിഗണനയില്‍ സ്ത്രീകളെ ജാമ്യത്തിലെടുക്കുമ്പോള്‍ കൈക്കുഞ്ഞുമായി നികി ജയിലിലടക്കപ്പെടുന്നത് അതിനോടകം ക്രോന്യേ സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നത് കൊണ്ടാണ്. പ്രിട്ടോറിയയില്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചും, ആഫ്രിക്കാനര്‍ പുരുഷന്മാരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന കറുത്ത വര്‍ഗ്ഗക്കാരികളായ വശീകരണക്കാരികളോടുള്ള പകയായും ഉപജാപങ്ങളില്‍ ഇടം നേടുന്ന സംഭവം വിചാരണ നടത്തുന്ന ആഫ്രിക്കാനര്‍ ജഡ്ജിമാര്‍ക്ക് ‘വേദനാജനകമായ ഉദ്ധാരണം’ നല്‍കുന്നതിനെ കുറിച്ചും നോവലില്‍ പരിഹാസ പരാമര്‍ശമുണ്ട്. എന്നാല്‍, ആത്യന്തികമായി ഇരു വര്‍ഗ്ഗക്കാരെയും അകറ്റി നിര്‍ത്താന്‍ വേണ്ടി ഒരുക്കപ്പെട്ട ‘സൗത്ത് ആഫ്രിക്കന്‍ വംശീയ നിയമങ്ങളുടെ നെടുന്തൂണ്‍’ ആയ സദാചാര നിയമം തികച്ചും കാപട്യവും അപ്രാവര്‍ത്തികവും തികഞ്ഞ പൊള്ളത്തരവുമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു എക്സല്‍സ്യോര്‍ വിചാരണ.

 

ജീര്‍ണ്ണത പുതുകാലത്തിലേക്കും

 

പതിനാലു കൊല്ലങ്ങള്‍ക്ക് ശേഷം വെറുക്കപ്പെട്ട കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍ ‘അപ്പാര്‍ത്തീഡിന്റെ ഘടനാ വൈരുധ്യങ്ങളും ഹിംസാത്മകതയും (structural violence and violations)’ അതില്‍ നിന്ന് പ്രതിഫലിക്കുന്നതായി പോപിക്ക് തോന്നുന്നു. തന്റെ അസ്ഥിത്വം ഒരു വിഭാഗത്തിലും പെടുന്നില്ലെന്ന വേദന അവളുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു:

“കണ്ണാടി.. അവള്‍ എന്തായിരുന്നോ അതായിത്തന്നെ വെളിക്കു കാണിച്ചു. ഒരു ബോസ്മന്‍ പെണ്‍കുട്ടി. ഒരു ഹോട്ട്നോട്ട് പെണ്‍കുട്ടി... നീയൊരു ബുഷ്‌മന്‍. അതുമല്ലെങ്കില്‍, നിന്റെ അയല്‍ക്കാരന്‍ വിനയം കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു കളേഡ് ഗേള്‍. അവള്‍ തന്റെ ജീവിതത്തിനിടയില്‍ കുറെയേറെ കണ്ണാടികള്‍ പൊട്ടിച്ചു കളഞ്ഞിട്ടുണ്ടായിരുന്നു. ഒരു കണ്ണാടി സ്വകാര്യത ഭേദിക്കുന്ന ഒരിടപെടലാണ്. അയാളുടെ മുഖത്തെ വേദനയില്‍ ചുഴിഞ്ഞു നോക്കുന്നത്. എങ്കിലും അവള്‍ തന്റെ മുഖത്തെ വരകളിലേക്ക് പ്രഭാതത്തിലും ഉച്ചക്കും രാത്രിയിലും കണ്ണു നട്ടു. എല്ലാ ദിവസവും. അവള്‍ പ്രാര്‍ഥിച്ചു, തന്റെ മുഖത്തെ വരകള്‍ യോജിച്ചു ചേര്‍ന്നിരുന്നെങ്കില്‍, അപ്പോള്‍ മഹാലാത് സ്വെറ്റ്സയിലെ മറ്റു കുട്ടികളെ പോലിരുന്നേനെ അവളും.”

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റ് ആയി വളരുന്ന ജ്യേഷ്ഠന്‍ വലികിയില്‍ നിന്ന് വ്യത്യസ്തമായി അത്തരം കാര്യങ്ങളില്‍ വിമുഖയായ പോപി ഉറച്ച പോരാളിയായിത്തീരുന്നത് പോലീസില്‍ നിന്ന് അകാരണമായി ഏല്‍ക്കേണ്ടി വരുന്ന കൊടിയ പീഡനത്തെ തുടര്‍ന്നാണ്‌. വലികിയും പോപിയും പ്രതിനിധാനം ചെയ്യുന്ന രണ്ടാം പാതിയിലാണ് വര്‍ത്തമാന സൌത്ത് ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകള്‍ സൂചിതമാകുന്നത്. ആദ്യാനുഭവമായി ഹെയറി ബട്ടക്സ് എന്ന പരിഹാസപ്പേരുള്ള വെള്ളക്കാരന്‍ കര്‍ഷകന്‍ യോഹാനാസ് സ്മിറ്റിന്റെ ബലാല്‍ക്കാരം നേരിടേണ്ടി വന്ന ശേഷമാണ് പുലേയുമായുള്ള നികിയുടെ വിവാഹവും വലികിയുടെ പിറവിയും. സ്വര്‍ണ്ണ ഖനിത്തൊഴിലാളിയായ പുലെ തൊഴിലിടത്തേക്ക് പോകുമ്പോള്‍ അനിവാര്യമായത് സംഭവിക്കുന്നത്‌ പോലെയാണ് കാര്യങ്ങള്‍ പോപിയുടെ പിറവിയില്‍ എത്തുന്നതും കേസും വിചാരണയും പിന്നീടുള്ള ദുരിത ജീവിതവും. ഇതിനോടകം മാറി മറിഞ്ഞ അധികാര സമവാക്യങ്ങളില്‍ മണ്ടേലാ സര്‍ക്കാരിന്റെ പിറവിയും തുടര്‍ന്ന് പ്രാദേശിക കൌണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളും സംഭവിക്കുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായി വലികിയും പോപിയും കൌണ്‍സിലര്‍മാരാവുന്നു. വലികി ചെയര്‍മാന്‍ ആവുന്നതോടെ അധികാരത്തിന്റെ പ്രലോഭനങ്ങള്‍ അയാളുടെ ആദര്‍ശ പരതയെ ബാധിക്കുന്നത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത പോപിയുമായുള്ള അകല്‍ച്ചയിലേക്ക് നയിക്കുന്നു. പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയവും ഒറ്റുകാര്‍ ആയിരുന്നവര്‍ നേതൃത്വത്തില്‍ എത്തുന്നതും പോപിയെ പോലുള്ളവര്‍ തഴയപ്പെടുന്നതും സമാന്തരമായി സംഭവിക്കുന്ന വിപര്യയങ്ങളാണ്. പൊതു ഗാര്‍ഹിക പദ്ധതികള്‍ തങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വലികി ഉള്‍പ്പടെ കൌണ്‍സിലര്‍മാര്‍ ഒന്നിലേറെ വീടുകള്‍ നേടിയെടുക്കുമ്പോള്‍, പോപിയുടെ സ്വന്തം വീടെന്ന സ്വപ്നം തന്റെ തുച്ഛമായ അലവന്‍സ് അനുവദിക്കുന്ന തറപ്പണിക്കപ്പുറം പോകുന്നതേയില്ല. പോപിയുടെ അര്‍ദ്ധ സഹോദരനും തികഞ്ഞ ആഫ്രിക്കാനര്‍ പക്ഷപാതിയുമായ ടിജാര്‍റ്റ് ക്രോന്യേ പിതൃ രക്തത്തിന്റെ ചിഹ്നമായ പോപിയുടെ കാലുകളിലെ രോമവളര്‍ച്ച ചൂണ്ടിക്കാട്ടി അവളെ തേജോവധം ചെയ്യുന്നത്, ഇരു വിഭാഗങ്ങളും അകറ്റി നിര്‍ത്തുന്ന സങ്കര സന്തതികളുടെ അവസ്ഥ സൂചിപ്പിക്കുന്നു: അപ്പാര്‍ത്തീഡ് കാലത്ത് അവര്‍ വേണ്ടത്ര വെളുത്തവര്‍ ആയിരുന്നില്ല; പിന്നീട് വേണ്ടത്ര കറുത്തവരും. പോപി തന്റെ കൌണ്‍സിലര്‍ പദവിക്കാലത്ത് സ്ഥാപിച്ചെടുത്ത പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളില്‍ അഭയം കണ്ടെത്തുമ്പോള്‍, പഴയ ‘എക്സല്‍സ്യോര്‍ 19’-ലെ മറ്റൊരു ‘മഡോണ’യുടെ മകളായ ‘പാട്ടുവില്‍പ്പനക്കാരി’യുടെ ഉടലിലാണ് വലികി പ്രവാസയിടം കണ്ടെത്തുന്നത്. കൌണ്‍സിലിലേക്ക് നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ സഹായമില്ലാതെ മത്സരിച്ച് വൃത്തിയായി തോല്‍ക്കുന്ന വലികി തികച്ചും വിസ്മൃതനാകുന്നു. പോപി മമ്മയോടോത്തുള്ള ജീവിതമെന്ന സാന്ത്വനത്തിലേക്ക് സ്വയം ചുരുങ്ങുന്നു. ഇതൊക്കെ സംഭവിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം ആശ്വാസമുണ്ട്: ‘എന്റെ മക്കളെയും അവര്‍ തട്ടിയെടുത്തു’ എന്ന് ഇപ്പോഴും പരാതി പറയുമായിരുന്ന നികിക്ക്.

 

മഡോണയും പതിതയും

 

മണ്ടേലാ ഭരണം ആറു വര്‍ഷം പിന്നിട്ട 2000-മാണ്ടില്‍ സാകെസ് എംദാ തന്റെ പെണ്‍മക്കളോടൊപ്പം ബെല്‍ജിയന്‍ ചിത്രകാരനായ ഫാദര്‍ ഫ്രാന്‍സ് ക്ലേറൂട്ടിനെ സന്ദ്രശിച്ചതിനെ കുറിച്ചുള്ള പരാമര്‍ശമാണ് നോവലിന്റെ സമര്‍പ്പണം. തന്റെ സൃഷ്ടികളെ കുറിച്ചുള്ള ഒരു പുസ്തകം നോവലിസ്റ്റിനു സമ്മാനിക്കും മുമ്പ് അദ്ദേഹം അതിന്റെ കവറിന്റെ ഉള്‍പ്പേജില്‍ വരച്ചു ചേര്‍ക്കുന്ന പക്ഷിക്കാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ ക്ലേറൂറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ‘ദി ട്രിനിറ്റി’ എന്ന് മാത്രം വിശേഷിപ്പിക്കുന്ന ‘വ്യക്തി, പാതിരി, കലാകാരന്‍’ രചിച്ച ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധ്യായങ്ങളുടെ ആരംഭത്തില്‍ കടന്നു വന്നുണ്ട്. നികിയും പോപിയും വ്യത്യസ്ത ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മഡോണ സിരീസില്‍ മോഡലുകള്‍ ആയിട്ടുണ്ട്‌. നോവലിന്റെ പ്രമേയത്തില്‍ കേന്ദ്ര സ്ഥാനീയമായ ‘വിശുദ്ധ കന്യക – വേശ്യ’ സങ്കല്പ്പനത്തില്‍ (Madonna- Whore Complex) ഈ സൂചനകള്‍ കണ്ണി ചേരുന്നു. ആഫ്രിക്കാനര്‍ സമൂഹത്തില്‍ നില നിന്ന ലൈംഗിക കാപട്യത്തില്‍ സ്ത്രീയെ സംബന്ധിച്ച ആദര്‍ശ വല്‍ക്കരണത്തിന്റെ മറുവശം, തങ്ങളുടെ ലൈംഗിക കാമനകള്‍ക്ക് കുറ്റബോധമില്ലാതെ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ വംശീയമായിത്തന്നെ ‘പതിതകള്‍’ ആയ കറുത്ത പെണ്ണുടലുകള്‍ വേട്ടയാടുക എന്നതായിത്തീര്‍ന്നു. ഇതുമൂലം ആദിപാപത്തിലും വിശുദ്ധ മാതാവ്/ കന്യകാ മാതാവ് സങ്കല്‍പ്പത്തിലും ചുറ്റിക്കറങ്ങിയ അടിച്ചമര്‍ത്തപ്പെട്ട പുരുഷ കാമനകള്‍ (suppressed sexuality) രണ്ടു രീതിയിലും പൂര്‍ത്തീകരിക്കപ്പെട്ടു: പതിതയുമായി ചേര്‍ത്തു വെക്കപ്പെടുന്ന ‘പ്രലോഭക’ഭാവം വെള്ളക്കാരനായ പുരുഷനെ സ്വാഭാവികമായും ന്യായീകരിക്കാനുള്ള വംശീയ മുന്‍വിധിയോടു ഒത്തുപോയി. ഒപ്പം കടപ്പാടുകാളോ ബാധ്യതകളോ ഇല്ലാതെ യഥേഷ്ടം വേട്ടയാടാനുള്ള മേച്ചില്‍ പുറങ്ങളായി കറുത്ത പെണ്ണുടലുകള്‍ സുലഭമായിരുന്നത് കൊണ്ട് തങ്ങളുടെ ഭാര്യമാരെയോ സ്ത്രീകളെയോ അവരുടെ ‘വിശുദ്ധ’ ഭാവങ്ങളില്‍ (Madonna figure) നിലനിര്‍ത്തി ‘സംരക്ഷിക്കുന്നത്’ പുരുഷ കാമനക്ക് ശാരീരികമായും വെല്ലുവിളി അല്ലാതായി. നോവലില്‍ ഉടനീളം കാണാവുന്നതെങ്കിലും ക്രോന്യേ – മാഡം കോര്‍നേലിയ – നികി ത്രികോണത്തിന്റെ ദുരന്തം ഈ സങ്കീര്‍ണ്ണതകളെ ഏറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് എന്നു കാണാം. എക്സല്‍സ്യോര്‍ 19-ലെ മറ്റു സ്ത്രീകളും ‘നീല മഡോണമാര്‍’ ആയി ട്രിനിറ്റിയുടെ ചിത്രങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്, പുറം ചട്ടയിലെ അമ്മയും കുഞ്ഞുമായി (Madonna and the Child) ആയി നികിയും പോപിയും ഏറ്റവും സാര്‍ത്ഥകമായ ഒരു പ്രതിനിധാനമാണ്.

കലയുടെ സത്യവും സാക്ഷ്യവും

ട്രിനിറ്റിയുടെ മഡോണ ചിത്രങ്ങള്‍ കലയുടെ ‘കഥാര്‍ടിക്’ ലക്ഷ്യവുമായി ബന്ധപ്പെട്ട ചിന്തകളും ആവിഷ്കരിക്കുന്നുണ്ട്. “ബ്രൌണ്‍ നിറമുള്ള, വലിയ മുലകലുള്ള മഡോണമാര്‍, വെള്ളപ്പൂക്കള്‍ വിരിച്ച കട്ടിലില്‍ കിടക്കുന്ന നഗ്നയായ മഡോണ, കണ്ണുകള്‍ അടച്ച്, ചുണ്ടുകള്‍ കോട്ടി, മദാലസമായി തുടകള്‍ അകറ്റി വെച്ച് മഴയേറ്റു വാങ്ങാന്‍ പാകത്തില്‍ കിടക്കുന്ന മഡോണ” - പോപിയും നികിയും ശരിക്കും ഉടലില്‍ ഉള്ളപോലെയല്ല അത്. യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കാന്‍/ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ട്ടിസ്റ്റിനു എന്തവകാശം എന്ന് പോപി അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ എക്സല്‍സ്യോര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്ന് യൂറോപ്യന്‍ ആര്‍ടിനെ സംബന്ധിച്ച തടിയന്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവള്‍ക്ക് ബോധ്യമാകുന്നു: യഥാതഥമായ അവതരണം എന്നതിലേറെ കല ലക്ഷ്യമാക്കുന്നത് ബഹുരൂപിയായ അനുഭവ/അനുഭൂതി ആവിഷ്ക്കാര സാധ്യതയാണ്. എഴുപതുകളിലെ അപ്പാര്‍ത്തീഡ് കറുപ്പ്/വെളുപ്പു സൌത്ത് ആഫ്രിക്കന്‍ ദ്വന്ദ്വത്തെ വ്യത്യസ്ത സങ്കരങ്ങളിലേക്കും സാധ്യതകളിലേക്കും തുറന്നിടുകയാണ്, അങ്ങനെ പൊളിച്ചെഴുതുകയാണ് ഈ ചിത്രങ്ങള്‍. യഥാതഥമായി ആവിഷ്ക്കരിച്ച സൃഷ്ടികള്‍ വൈകാരികമായി വന്ധ്യമായിരുന്നു എന്നവള്‍ കണ്ടെത്തുന്നു. ചിത്രങ്ങളില്‍ ചിലതിന്റെ ‘അര്‍ഥം’ അവള്‍ക്കു പിടികിട്ടിയില്ലെങ്കിലും അവയുടെ ധ്വനികള്‍ അവളെ മുഗ്ദയാക്കുന്നു.

   “എന്താണ് അവയൊക്കെ അര്‍ത്ഥമാക്കിയത്!...അതിന്റെ പിടിവിടാത്ത സ്വഭാവം ആസ്വദിക്കാനായി എന്നത് മതിയാവില്ലേ ...അതിന് എന്തെങ്കിലും ‘അര്‍ത്ഥ’മുണ്ടാവണം എന്നെന്താണ് നിര്‍ബന്ധം? അത് ധ്വനിപ്പിക്കുന്നു എന്നത് പോരേ?”

ആത്യന്തികമായി ഈ അനുഭവങ്ങള്‍ അവളെ വിമലീകരിക്കുന്നു

“വീട്ടിലേക്കുള്ള ടാക്സിയില്‍ ക്ഷീണാവസ്ഥ ഒരു വലിയ ഉന്മാദാവസ്ഥക്ക് വഴിമാറി.  ഇനിയൊരിക്കലും അവളില്‍ കോപത്തിനോ വെറുപ്പിനോ സ്ഥാനമില്ല. എന്നാലും തന്‍റെ ഹൃദയമെന്ന് നിനച്ചിടത്ത് ഒരു ശൂന്യത നിലനിന്നു. രോഷം നശിച്ചു പോയിരുന്നു, പകരം ഒരു ശൂന്യത നിലനിന്നു.”

    എങ്ങനെയാണ് അവളീ ശൂന്യത നിറക്കുക?”

 

കറുത്ത തേനും തേനീച്ചക്കാരിയും

 

    നികിയുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. പ്യൂലെ വിട്ടുപോകുന്നതിനുശേഷം രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സ്വയം എറ്റെടുക്കുന്ന നികിടിജാര്‍ട്ട് ക്രോന്യയുടെ നാനിയായി ക്രോന്യേ കുടുംബത്തില്‍ വേണ്ടപ്പെട്ടവളാകുന്നു. ഖനിത്തൊഴില്‍ സ്വാഭാവികമായി നല്‍കുന്ന ശ്വാസകോശരോഗം മൂര്‍ച്ചിച്ച ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്യൂലെയുടെ അന്ത്യനാളുകളില്‍ അവള്‍ കൂട്ടുണ്ട്, ‘പുതുതായി ഉയിര്‍ത്ത ക്രിസ്ത്യാനി’യായി നികിക്ക് മാപ്പുകൊടുത്തു അയാള്‍ തന്‍റെ വിധിയിലേക്ക് പോകുന്നു. വലികിയും പോപിയും യൌവനയുക്തരാവുകയും നാടിന്‍റെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമാവുകയും ചെയ്യുമ്പോള്‍ അമ്പതോടടുക്കുന്നേയുള്ളുവെങ്കിലും ഏതാണ്ടൊരു വയോധികഭാവത്തോടെ നികി ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് പിന്‍വാങ്ങുന്നു. പട്ടണത്തിലെ കൗണ്‍സില്‍ ഹാളിനു വെളിയില്‍ കൂടുകൂട്ടുന്ന വന്‍തേനീച്ചക്കൂട്, സമര്‍ത്ഥമായി അതിലെ റാണിയെ പിടികൂടി സ്വന്തം വീട്ടുവളപ്പില്‍ കൂടുവെച്ചു താമസിപ്പിക്കുന്നതോടെ അവള്‍ ‘തേനീച്ചസ്ത്രീ’ (The Bee Woman) എന്നറിയപ്പെട്ടു തുടങ്ങുന്നു. എന്നാല്‍, കേവലമായ ഒരു ജീവന/ജീവിത രീതി എന്നതിലപ്പുറം ഈ സംജ്ഞ നോവലില്‍ പ്രധാനമാണ്.

Immorality Act  അതിന്‍റെ പ്രവര്‍ത്തന ക്ഷമമല്ലായ്കയിലൂടെ സൃഷ്ട്ടിച്ച ശൂന്യത മറികടക്കേണ്ടതെങ്ങനെ എന്ന പാഠമാണ് തേനീച്ചകളുടെ സങ്കരജീവിതം നികിക്ക് പകര്‍ന്നുനല്‍കുന്നത്. ‘സുവര്‍ണ്ണകാലു’കള്‍ ഉള്ള തേനീച്ചറാണി ‘കറുത്ത തേന്‍’ ഒളിപ്പിച്ചുവെച്ച ആ പഴയ ‘മരുഭൂമധ്യത്തിലെ അപൂര്‍വ പുഷ്പത്തെ’ ഓര്‍മ്മിക്കുന്നുണ്ട്.  തേനീച്ച വളര്‍ത്തല്‍ ഒരു വ്യാപാരമാക്കാന്‍ അവള്‍ക്കു താല്‍പ്പര്യമില്ല. ജീവിതത്തിന്‍റെ പൊയ്പ്പോയ പ്രശാന്തത തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ് അവള്‍ക്കത്. അമ്മയെ പിന്തുടരുന്ന മകള്‍ക്കും തേനീച്ചകള്‍ ഗുരുപ്രസാദമാകുന്നു. രോഗശയ്യയില്‍ വെച്ച് ടിജാര്‍റ്റ് ക്രോന്യേ അവളോട്‌ മാപ്പ് പറയുകയും സാഹോദര്യം അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം അവളൊരു സുന്ദരിയാണെന്ന് അവളെ ആദ്യമായി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി കൈവന്ന ആത്മവിശ്വാസം കണ്ണാടികളോടുള്ള പ്രണയമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ ആത്മരതി അതിരുകവിയുന്നതിന്‍റെ അപകടം നികി അവളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കിലും തന്‍റെ കാലുകളിലെ രോമവളര്‍ച്ച നീക്കം ചെയ്യാന്‍ ടിജാര്‍റ്റ് നല്‍കിയ ക്രീം അവള്‍ ഉപയോഗിക്കില്ല. പുസ്തകത്തിന്‍റെ സമര്‍പ്പണത്തിലെ സുവര്‍ണ്ണ പക്ഷിയില്‍നിന്നു സുവര്‍ണ്ണ റാണിയീച്ചയിലേക്ക്, കറുത്ത തേനില്‍നിന്നു സുവര്‍ണ്ണ തേനിലേക്ക്, നികി പൊള്ളിച്ചു കറുപ്പിച്ച തൊലിയിലെ മുറിവുകളില്‍നിന്നു ഇനി വടിച്ചുകളയുന്നില്ലാത്ത സുവര്‍ണ്ണ മുടിയിലേക്ക് ഉള്ള വസ്തുനിഷ്ഠ അതിരുകള്‍ മാഞ്ഞുപോകുന്ന, കൊളോണിയല്‍ ഉടല്‍ വര്‍ണ്ണ നിയമങ്ങളുടെ അപ്രമാദിത്തം മാഞ്ഞുപോകുന്ന അപാര്‍തീഡ് അനന്തര പരിണാമങ്ങളാണ് നികി-പോപി ജീവിതചിത്രങ്ങള്‍ സ്ഫുടം ചെയ്തെടുക്കുന്നത്‌. വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത് എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന് മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

(എതിര്‍ദിശ , നവംബര്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 - To purchase, contact ph.no:  8086126024)


Read more:

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html


 

Sunday, November 19, 2017

Desert by J.M.G. Le Clézio / C. Dickson

തിരിച്ചു വിളിക്കുന്ന മരുഭൂ മൗനങ്ങള്‍.


ഫ്രഞ്ച് - മോറീഷ്യന്‍ നോവലിസ്റ്റ് ഴാങ്ങ് മറീ-ഗിസ്റ്റാഫ് ലേ ക്ലെസിയോ (Jean-Marie Gustave Le Clézio ) യ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍ക്കുമ്പോള്‍സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയുംനിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍ ” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (The Wandering Star) ", "മരുഭൂമി (Desert) " തുടങ്ങിയ കൃതികളിലൂടെ ലേ ക്ലെസിയോ തന്റെ ഉത്കണ്ഠകള്‍ പങ്കുവെച്ചിട്ടുണ്ട്.  മെരുങ്ങാത്ത ഭൂപ്രകൃതിയുടെ എഴുത്തുകാരനായ ലെ ക്ലെസിയോ തന്റെ നോബല്‍ സ്വീകാര പ്രസംഗത്തിലുടനീളംമുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യാത്ര ചെയ്ത ഡാരിയന്‍ പ്രദേശത്തെ കുറിച്ചും ലാറ്റിനമേരിക്കന്‍ ഭൂപ്രകൃതിയെ കുറിച്ചും ഏറെ വാചാലനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ വിലയിരുത്തപ്പെടുന്ന 'മരുഭൂമി'യുടെ പരിഗണനയില്‍ ഇക്കാര്യം ഏറ്റവും പ്രധാനമാണ്.

പാരായണ ക്ഷമത പ്രഥമ പരിഗണന ആയിക്കാണുന്ന വായനക്കാര്‍ക്കു അത്ര പഥ്യമാവാനിടയില്ല ഈ പുസ്തകം. ശക്തമായ കഥാപാത്ര സൃഷ്ടിയോ ഇതിവൃത്ത പരിചരണമോ നോവലിസ്റ്റിന്റെ രീതിയല്ലഇവിടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലനിന്ന ചരിത്ര സന്ധികളായ കൊളോണിയലിസവും യുദ്ധങ്ങളുമൊക്കെ നോവലിന് പശ്ചാത്തലമാവുന്നുണ്ടെങ്കിലും അവയൊന്നും വിശദമായി പ്രതിപാദിക്കപ്പെടുന്നതേയില്ല. രണ്ടു കാലഘട്ടങ്ങളിലൂടെ പാലായനത്തിന്റെയും പ്രവാസത്തിന്റെയും കഥ പറയുകയാണ് 'മരുഭൂമി'.  ആദ്യത്തേതില്‍ 1900-1910 കാലഘട്ടത്തിലെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ നെടുനായകനായിരുന്ന അഭിവന്ദ്യ ഷെയ്ഖ് മാ-എല്‍-ഐനീന്റെ ('ഇരു കണ്ണുകളിലെ ജലം') നേതൃത്വത്തില്‍ 'മരുഭൂമിയുടെ നീല മനുഷ്യര്‍എന്നറിയപ്പെട്ട തദ്ദേശീയരായ ആയിരക്കണക്കിന് മൊറോക്കന്‍ നിവാസികള്‍ വടക്കന്‍ ആഫ്രിക്കയില്‍ അധിനിവേശം നടത്തിയ ഫ്രഞ്ച് കൊളോണിയലിസ്സ്റ്റുകള്‍ക്കെതിരെയുള്ള സഹാറാ മരുഭൂമിക്കു കുറുകെ അവരുടെ ദുരന്തത്തിലൊടുങ്ങാനുള്ള പോരാട്ട - പാലായനത്തിലാണ്. ആദ്യം സ്പാനിഷ് സഹാറയിലെ സമാറ നഗരത്തിലേക്കും പിന്നീട് വടക്കന്‍ മൊറോക്കോയിലെക്കും അവര്‍ പലായനം ചെയ്യുന്നു. “അവര്‍ മണലിന്റെയും കാറ്റിന്റെയും പ്രകാശത്തിന്റെയും രാത്രിയുടെയും പുരുഷന്മാരും സ്ത്രീകളും ആയിരുന്നു. ഒരു മണല്‍ക്കൂമ്പാരത്തിന്റെ മുകളില്‍ സ്വപ്നത്തിലെന്നപോലെമേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെ സന്തതികളാണെന്നപോലെ അവര്‍ കാണപ്പെട്ടു. അപാരതയുടെ കാര്‍ക്കശ്യം തങ്ങളുടെ കൈകാലുകളില്‍ അവര്‍ പേറിയിരുന്നു. വിശപ്പും ചോരയൊലിക്കുന്ന ചുണ്ടുകളുടെ ദാഹവും മിന്നിത്തിളങ്ങുന്ന സൂര്യന്റെ കഠിനമായ നിശ്ശബ്ദതയും തണുത്ത രാത്രികളും ക്ഷീരപഥത്തിന്റെ തിളക്കവും ചന്ദ്രനും അവര്‍ തങ്ങളോടൊപ്പം കൊണ്ടു നടന്നു. സന്ധ്യക്ക്‌ അവരുടെ കൂറ്റന്‍ നിഴലുകളും അവരുടെ ചെരിഞ്ഞ കാലുകള്‍ ചവിട്ടി നടന്ന കന്നിമണ്ണിന്റെ അലകളും അപ്രാപ്യമായ ചക്രവാളവും അവരെ അനുഗമിച്ചു. മറ്റെന്തിനും ഉപരിയായികണ്‍ വെള്ളയില്‍ മിന്നിത്തിളങ്ങുന്ന പ്രകാശം അവര്‍ അവരോടൊപ്പം കൊണ്ടു നടന്നു.” ആദ്യ ഘട്ടത്തില്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു മുമ്പോട്ട്‌ പോകുന്ന ജനതആവശ്യത്തിനു വേണ്ട വിഭവങ്ങളോ ആയുധങ്ങളോ ഒന്നുമില്ലാതെസ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളുമൊക്കെയായുള്ള അനിശ്ചിതാവസ്ഥയെ നേരിടുന്നു. “ഓരോ ദിനവും ആളുകള്‍ നൈരാശ്യത്തിന്റെയും രോഷത്തിന്റെയും അരികിലെത്തിക്കൊണ്ടിരുന്നുനൂറിനു തന്റെ തൊണ്ട കൂടുതല്‍ അടഞ്ഞുപോകുന്നതായിത്തോന്നി. ഷെയ്ഖിന്റെ വിദൂരസ്ഥമായ കണ്ണുകള്‍ രാത്രി കാലങ്ങളില്‍ അദൃശ്യമായ മലകള്‍ക്ക് മുകളില്‍ അലഞ്ഞു തിരിയുന്നതായി അവനു തോന്നിപിന്നീടവ ഒരു നിമിഷാര്‍ദ്ധം അവന്‍റെ മേല്‍ ഉടക്കി നിന്നുതന്നെ ആന്തരാ പ്രകാശിപ്പിച്ച ഒരു കണ്ണാടിയിലെ മിന്നായം പോലെ.” കൂട്ടക്കൊലയില്‍ ഒടുങ്ങുന്ന സുനിശ്ചിത പരാജയത്തിലേക്കുള്ള യാനത്തില്‍ ടോരെഗ് വംശജരെ കൊന്നൊടുക്കുന്ന സൈനികരില്‍ ഒട്ടുമുക്കാലും സെനഗലില്‍ നിന്നുള്ളവരാണ് എന്നത്സാമ്രാജ്യത്വ ശക്തികളുടെ ആധുനിക സൈനിക ശേഷിക്കു മുന്നില്‍ പരമ്പരാഗത സമൂഹങ്ങളുടെ പരാജയവും അവര്‍ തങ്ങളുടെ തന്നെ സഹജീവികളുടെ അന്തകരായി സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങള്‍ ആയി മാറുന്നതും എങ്ങനെയെന്ന നോവലിന്റെ സുപ്രധാന ചോദ്യത്തെ മുന്നോട്ടു വെക്കുന്നു.

കുറെയേറെ കഥാപാത്രങ്ങളെ നാം തുടക്കത്തിലേ കണ്ടുമുട്ടുന്നുണ്ടെങ്കിലും നോവലിസ്റ്റ് ചരിത്ര പരതയിലേക്കോ രാഷ്ട്രീയ-സാമൂഹിക മാനങ്ങളിലേക്കോ അത്രയൊന്നും ഊന്നുന്നില്ലമറിച്ചു ഈ അടിയൊഴുക്കുകളില്‍ പെട്ട് പോകുന്ന മനുഷ്യരുടെ നിത്യ ജീവിതാവസ്ഥകളിലേക്കാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. നൂര്‍ എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ആദ്യഭാഗത്തിനു ചരിത്രപരമായ പശ്ചാത്തലമുണ്ട് ഈ ഭാഗത്തിന്. മരുഭൂമിയിലെ നാടോടി സമൂഹത്തിന്റെ തലവന്‍ മാ -എല്‍- ഐനീന്റെ നേതൃത്വത്തില്‍ പശ്ചിമ സഹാറയില്‍ സമാറാ പട്ടണം നിര്‍മ്മിക്കപ്പെട്ടതും ഫ്രഞ്ച്- സ്പാനിഷ് കൊളോണിയലിസ്റ്റുകള്‍ക്കെതിരെയെന്ന പോലെത്തന്നെപില്‍ക്കാലത്ത് ഒന്നാം ലോക യുദ്ധത്തില്‍ 'കശാപ്പുകാരന്‍' ('The Butcher') എന്ന് കുപ്രസിദ്ധനായിത്തീര്‍ന്ന ജനറല്‍ ചാള്‍സ് മാംഗിന്റെ (General Charles Mangin) നേതൃത്വത്തില്‍ ഇസ്ലാമിനെതിരെ ഉണ്ടായ ക്രിസ്ത്യന്‍ അധിനിവേശത്തിനെതിരെ നടന്ന ജിഹാദ് യുദ്ധങ്ങളും മാ-അല്‍-ഐനീന്റെ അന്തിമ പരാജയവുമൊക്കെ ചരിത്ര വസ്തുതകളാണ്. നൂറിന്റെ കാഴ്ചയിലൂടെ ഈ 'നൊമാഡിക്കുടുംബങ്ങള്‍ അവരുടെ നാട്ടില്‍ നിന്ന് തുരത്തപ്പെടുന്നതും വറുതിയിലും ദാഹത്തിലും മൊറോക്കന്‍ തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. മാ-എല്‍-ഐനീന്റെ പടയാളികളായ 'മരുഭൂമിയുടെ നീല മനുഷ്യ'രേ ഫ്രഞ്ച് സൈന്യം നിലം പരിശാക്കുന്നതോടെ പരാജയത്തിലും അവര്‍ തങ്ങള്‍ക്കൊഴിച്ചു മറ്റാര്‍ക്കും നിവസിക്കാനാവാത്ത അവരുടെ മരുഭൂ നാട്ടിലേക്ക് തിരിച്ചു പോവുന്നു.

രണ്ടാം ഘട്ടത്തില്‍ നമ്മള്‍ ലല്ലയെ പരിചയപ്പെടുന്നു. വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും എഴുപതുകളുടെ കാലപരിസരമാണെന്നു ഈ ഭാഗത്തെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നൂറിന്റെ; 'നീല മനുഷ്യ'രുടെ പിന്‍ മുറക്കാരിയാണ് ലല്ല. അനാഥ. മരുഭൂമിയുടെ ജീവന്‍ തുടിപ്പുകളെയൊക്കെയും ഇഷ്ടപ്പെടുന്നവള്‍: അതിന്റെ പ്രാണികളെകുഞ്ഞുറുമ്പുകളെഈയലുകളെകടല്‍ കാക്കകളെ. ഈ ഇഷ്ടം തന്നെയാണ് അവളെ മരുഭൂമിയുടെ നിശ്ശബ്ദ ആത്മാവ് തന്നെയായ ഇടയയുവാവ് ‘എല്‍ സേര്‍ (രഹസ്യം)’ എന്ന് വിളിക്കുന്ന മരുപ്പച്ചയില്‍ താമസിക്കുന്ന കറുത്തവനായ അപരിഷ്കൃതന്‍ എന്ന അര്‍ത്ഥത്തില്‍ അറബികള്‍ നിന്ദയോടെ പേരിട്ട 'ഹര്‍ത്താനി'യുമായി അടുപ്പിക്കുന്നതും. ‘നീല മനുഷ്യ’രില്‍ ഒരാള്‍ ഒരു കിണറ്റിന്‍ കരയില്‍ ഉപേക്ഷിച്ചു പോയ ബാലന്‍ ഇപ്പോള്‍ ഒരു ഇടയനാണ്. ആദ്യകഥയില്‍ ഷെയ്ഖിന്റെ നോട്ടം ഉടക്കിനിന്ന നൂറിന്റെ നിഗൂഡ ആത്മാംശമുണ്ട് ഹര്‍ത്താനിയില്‍ എന്ന് പറയാം. “അവന്‍ ഒരൊറ്റക്കാലില്‍ അവിടെ നില്‍ക്കുന്നുചലനമില്ലാതെസൂര്യ നാളങ്ങളെറ്റ്മറ്റേ പാദം ഈ കാലിന്റെ മുട്ടിനു ചുവടെ പിന്‍ കാല്‍വണ്ണയില്‍ വെച്ച്അവന്‍ വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്നുഅവിടെ പ്രതിബിംബങ്ങള്‍ കാറ്റില്‍ നൃത്തം ചെയ്യുന്നുആട്ടിന്‍പറ്റം മേഞ്ഞുകൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി.”  പ്രകൃതിയുമായി അതീന്ദ്രിയ ഭാവത്തോടെ ഇണങ്ങി നില്‍ക്കുന്ന രണ്ടു പേര്‍ എന്നതും അനാഥത്വത്തിന്റെ സമാനാനുഭാവമുള്ളവര്‍ എന്നതുമാവാം ഇരുവരെയും ഒരുമിപ്പിക്കുന്നതും പ്രണയത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്നതും. നോവലിലെ ഏറ്റവും കാവ്യ സാന്ദ്രവും ഹൃദയാവര്‍ജ്ജകവുമായ ആഖ്യാനവും ലല്ല – ഹര്‍ത്താനി ബന്ധത്തിന്‍റെ ചിത്രീകരണത്തിലാണ്. “ഇവിടെയായിരുന്നു – മരുഭൂമിയുടെ വന്ധ്യമായ ക്രമത്തില്‍ - എന്തും സാധ്യമാവുന്ന ഇടത്തില്‍സ്വന്തം മൃതിയുടെ സീമകളില്‍ ഒരാള്‍ നിഴലില്ലാത്തവനായി നടക്കുന്ന ഇവിടെയായിരുന്നു അത്. നീലമനുഷ്യര്‍ സമാറയിലെക്കുള്ള അദൃശ്യപാതയില്‍ ചലിച്ചുലോകത്തിലെ ഇതു ജീവിയെക്കാലും സ്വതന്ത്രരായി.”

അമ്മാവന്റെയും അമ്മായിയുടെയും കൂടെ കുടിലില്‍ കഴിയുന്ന ലല്ല ആധുനികതയുമായി മുഖാമുഖം വന്നിട്ടേയില്ല. കിഴവന്‍ മുക്കുവന്റെ കഥകളില്‍ കേള്‍ക്കുന്ന നിറം പിടിപ്പിച്ച വടക്കന്‍ പ്രദേശ ഗാഥകള്‍ അവളെ മോഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രായക്കൂടുതലുള്ള ഒരു ധനികനുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് ഒളിച്ചോടാനായി അവള്‍ ഓടിപ്പോവുന്നതും മാര്‍സേയ്ല്‍സില്‍ എത്തിപ്പെടുന്നതും. തൂപ്പുകാരിയായി പ്രവാസ ജീവിതം തുടങ്ങുന്ന ലല്ലഒരു ഫാഷന്‍ ഫോട്ടോഗ്രാഫറുടെ കണ്ണില്‍ പെടുന്നതോടെ കുറഞ്ഞൊന്നു പ്രശസ്തയാവുന്നുമുണ്ട്. എന്നാല്‍മരുഭൂമിയുടെ സന്തതിക്കു പണത്തിലും പ്രസിദ്ധിയിലും താല്പര്യമില്ല. മരുഭൂമിയുടെ ആത്മാവ് പോലെത്തന്നെ നിഗൂഡമായ രഥ്യകളുള്ള ഹര്‍ത്താനിയില്‍ നിന്ന് അവള്‍ ഗര്‍ഭിണിയാണ്. എന്നാല്‍ അവന് ഒന്നിനോടും പ്രത്യേകം ചേര്‍ന്ന് നില്‍ക്കാനാവില്ല. മറു വശത്ത്‌ നഗരം അവള്‍ക്കായി കാത്തു വെച്ചതൊന്നും അവള്‍ സങ്കല്‍പ്പിച്ചതേ അല്ലായിരുന്നു. അംബര ചുംബികള്‍ക്കിടയില്‍തെളിഞ്ഞു വരുന്ന തന്റെ ഉടലിലേക്ക് കൂര്‍ത്തുവരുന്ന നോട്ടങ്ങള്‍ക്കിടയില്‍ലല്ലക്ക് ഏകാന്തതയും വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നു. അവള്‍ക്കു തിരിച്ചു പോവാതെ വയ്യമരുഭൂമിയുടെ അത്തിത്തണലിലേക്ക്.

ആദ്യ ഖണ്ഡത്തില്‍ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണം മരുഭൂമി മുറിച്ചു കടക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നുവെങ്കില്‍രണ്ടാം ഭാഗത്ത് സ്വയം തെരഞ്ഞെടുപ്പിലൂടെ തന്റെ ഇടം അവിടെത്തന്നെയാണ് എന്ന് കണ്ടെത്തുന്ന ലല്ലയെ നമ്മള്‍ കാണുന്നു. നാഗരീകതയും മെരുങ്ങാത്തതെങ്കിലും നൈസര്‍ഗ്ഗികമായ വന്യപ്രകൃതിയും തമ്മിലുള്ള താരതമ്യത്തില്‍ തന്റെ തെരഞ്ഞെടുപ്പ് എന്താണെന്ന് ലെ ക്ലെസിയോ വ്യക്തമാക്കുന്നുണ്ട് എന്നുതന്നെ പറയാം. സംസ്കൃതി യുടെ നിഷ്ടുര ശേഷിപ്പുകളായ  ജന്മദേശത്തു നിന്ന് തുരത്തപ്പെടുന്നതിന്റെ യുംഅറ്റമില്ലാത്ത ചാക്രിക പാലായനങ്ങളുടെയുംപ്രവാസത്തിന്റെയുംവംശീയ ഉന്‍മൂലന ത്തിന്റെയുമൊക്കെ മാനുഷികദുരന്ത ഗാഥകളില്‍ ആകൃഷ്ടനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിട ത്തോളം അതൊരു പക്ഷെ തികച്ചും സ്വഭാവികവുമാണല്ലോ.


 

 

Saturday, November 4, 2017

The Blue Between Sky and Water by Susan Abulhawa

വിലാപങ്ങളുടെ പുസ്തകം; പ്രതീക്ഷകളുടെയും.

  


1967 –ലെ ‘ആറു ദിന യുദ്ധ’ത്തെ തുടര്‍ന്ന് തോക്കിന്‍ മുനയില്‍ ജന്മ ദേശത്തു നിന്നു ബഹിഷ്കൃതനായ പലസ്തീനിയന്‍ മാതാ പിതാക്കളുടെ മകളായി പ്രവാസത്തിന്റെ സന്തതിയായി പിറന്ന എഴുത്തുകാരിയും പലസ്തീന്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുമായ സൂസന്‍ അബുല്‍ഹവാ ഇസ്രയേല്‍ ദേശപ്പിറവിക്കും തുടര്‍ന്നും പലസ്തീന്‍ ഒടുക്കേണ്ടി വന്ന വിലയെ സാന്ദ്രവും കാവ്യാത്മകവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നോവലിസ്റ്റാണ്. പ്രഥമ നോവല്‍ ‘ജനിനിലെ പ്രഭാതങ്ങള്‍’ 1948 –ലെ നക്ബയെന്നറിയപ്പെട്ട അധിനിവേശ ദുരന്തത്തെ തുടര്‍ന്ന് പലസ്തീനിലെ എയ്ന്‍ ഹോദില്‍ നിന്ന് ജെനിനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്ന അബുല്‍ ഹേജ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ നാലു തലമുറകളിലൂടെ വിവിധ ദേശങ്ങളിലൂടെ പലസ്തീന്‍ അഭയാര്‍ഥിത്തത്തെയും അപ്പോഴും ഉള്ളില്‍ പേറുന്ന പലസ്തീന്‍ എന്ന വികാരത്തെയും അവതരിപ്പിച്ചു. ജെനിനിലെ പ്രഭാതങ്ങള്‍’ക്ക് ഒരു തുടര്‍ച്ചയാണ് അബുല്‍ഹവായുടെ  The Blue Between Sky and Water എന്ന നോവല്‍.

 

നക്ബയെ തുടര്‍ന്ന് ബെയ്ത് ദറാസിലെ പ്രശാന്ത ജീവിതം ഉപേക്ഷിച്ചു ഗാസയിലേക്ക് പാലായനം ചെയ്യേണ്ടി വരുന്ന ഒട്ടേറെ അംഗങ്ങളും താവഴികളുമുള്ള ബരാക കുടുംബമാണ് നോവലിന്റെ കേന്ദ്രത്തില്‍. സുലൈമാന്‍ എന്ന് വിളിക്കുന്ന ഒരു ആത്മാവ് കൂട്ടുള്ള കുടുംബ കാരണവത്തിയായ ഉമ്മു മംദൂഹിന് വിചിത്ര സിദ്ധികളുണ്ട്. ഇസ്രായേലികള്‍ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പൈശാചത്തെ കുറിച്ച് അവര്‍ മുന്നേ പ്രവചിക്കുന്നുണ്ട്. “ഈ മലകളില്‍ നിന്ന് തദ്ദേശീയരുടെ രക്തമൊഴുകും” എന്ന ദുരന്തപ്രവചനത്തോടൊപ്പം “എന്നാല്‍ ഈ ദേശം വീണ്ടും ഉയിര്‍ക്കും” എന്ന് ശുഭാപ്തി പകരുന്നുമുണ്ട് സുലൈമാന്‍. ഇളയ മകള്‍ മറിയാമിന്നു നിറപ്പകര്‍ച്ചകളെ സൂക്ഷ്മമായി കാണാനും അതില്‍ നിന്ന് ആളുകളുടെമാനസികാവസ്ഥയും സ്വഭാവവും വിലയിരുത്താനും കഴിയും. മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള ഇത്തരം സൂചനകളിലൂടെ നിരന്തരം അരങ്ങേറുന്ന ഭവന നശീകരണവും കൂട്ടബലാല്‍ക്കാരങ്ങളും ശിശുഹത്യകളും പോലുള്ള കൊടിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയെ അവരുടെ ശിഥില ജീവിതങ്ങളുടെ നിരര്‍ത്ഥക ആവര്‍ത്തനങ്ങല്‍ക്കിടയിലും സര്‍ഗ്ഗ സ്പര്‍ശമുള്ളതാക്കുന്ന നോവലിസ്റ്റിന്റെ രീതി, സമാനമായ ദുര്യോഗങ്ങള്‍ അനുഭവിക്കുന്ന ജനജീവിതങ്ങളെ ആവിഷ്കരിക്കുന്ന ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ രീതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. മുറിവേറ്റ മകനെയും കൊണ്ട് ക്യാമ്പിലേക്ക് പോകുന്ന വഴി ഇസ്രായേലി സൈനികര്‍ ഉമ്മു മംദൂഹിനെ വെടി വെക്കുമ്പോള്‍ അവര്‍ അവരെ നോട്ടം കൊണ്ട് ചൂളയിലിട്ടു എന്ന് നോവലിസ്റ്റ് വിവരിക്കുന്നു: “അവരുടെ അസ്ഥികള്‍ നുരയായിത്തീര്‍ന്നു, ഹൃദയങ്ങള്‍ ഐസുകട്ടകളും, മുഖങ്ങള്‍ വിളറിവെളുത്തു, പിന്നീട് തീനാളങ്ങളായിത്തീര്‍ന്നു, പുളഞ്ഞെരിഞ്ഞു, കത്തിയമര്‍ന്നു.” ബെയ്ത് ദാറാസിലെ അന്തിമാനുഭാവമായി സൈനികരുടെ കൂട്ട ബലാല്‍ക്കാരം നേരിടുന്ന നെസ്മിയ അതിനോടകം കൊല്ലപ്പെട്ടിരുന്ന അനിയത്തി മറിയാമിന്റെ ആത്മ സ്വരം കേള്‍ക്കുന്നുണ്ട്, “എന്നെ വിട്ടേക്കൂ, എനിക്ക് ബെയ്ത് ദറാസ് വിട്ടുപോരാനാവില്ല.” ഗാസയിലെ ദുരിത ജീവിതത്തില്‍ ഇപ്പോഴും തനിക്കു മറിയാമിന്റെ സംരക്ഷണമുണ്ട് എന്ന് നെസ്മിയക്ക് അനുഭവപ്പെടുന്നുണ്ട്. കാണുന്നില്ല എന്നതുകൊണ്ട്‌ അങ്ങനെയൊന്നില്ല എന്ന് കരുതരുത് എന്ന് അവള്‍ ഭര്‍ത്താവ് അതിയയോട് പറയുന്നുമുണ്ട്. ആദ്യമകന്‍ പിറക്കുമ്പോള്‍ അവന്റെ വെള്ളാരംകണ്ണുകളില്‍ തന്നെ ബലാല്‍ക്കാരം ചെയ്ത സൈനികനെ കാണുന്ന നെസ്മിയെ അവനെ ഇബ് ലീസ് എന്ന് പേരിടണമെന്ന് ക്രുദ്ധയാകുന്നു. എന്നാല്‍ മൊഴി ചൊല്ലുമെന്ന ഭര്‍ത്താവിന്റെ ഭീഷണിയേക്കാള്‍ ഏറെ കുഞ്ഞുമകന് മുലയൂട്ടുന്നതിന്റെ സ്പര്‍ശമാണ് അവനെ സ്നേഹിക്കാന്‍ അവളെ പഠിപ്പിക്കുക. പില്‍ക്കാലം അവന്റെ പിതൃത്വത്തിന് നേരെ ചോദ്യമുയര്‍ത്തുന്നവരെ ഊറ്റത്തോടെ നേരിടുന്നുമുണ്ട് അവര്‍; അതിനോടകം മസെനിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ മുളപൊട്ടിത്തുടങ്ങുമെങ്കിലും. മറിയാമിന്റെ ആത്മ നിര്‍ദ്ദേശമായി മകള്‍ക്ക് അല്‍വാന്‍ എന്ന പേരിടടാന്‍ മറ്റു പതിനൊന്ന് ആണ്‍കുട്ടികളെ കൂടി പ്രസവിക്കേണ്ടിയിരുന്നു നെസ്മിയക്ക്‌.

 

ആറു ദിന യുദ്ധഘട്ടത്തില്‍ അടുത്ത മൂന്നു കൊല്ലത്തേക്ക്‌ ചലനശേഷി നഷ്ടപ്പെടും വിധം കാലിനു വെടിയേറ്റെങ്കിലും ഏറ്റവും മോശമായത് സംഭവിക്കാതിരുന്നത് അപ്പോഴും മറിയം തന്നെ സംരക്ഷിച്ചത് കൊണ്ടാണ് എന്ന് നെസ്മിയെ വിശ്വസിക്കുന്നു. അറബ് അവമതി നല്‍കുന്ന പുതു വിജയം ഉന്‍ മാദികളാക്കിയ സൈനികര്‍ ടെലിവിഷന്‍ കാഴ്ചയായി. “പോളണ്ട്, ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, റഷ്യ, യുക്രൈന്‍, ഇറാന്‍, തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍, അയല്‍പക്കത്തുള്ള ജൂതരുടെതല്ലാത്ത ഇടങ്ങളൊക്കെ തരിപ്പണമാക്കി ജരൂസലെമിലേക്ക് മാര്‍ച്ച് ചെയ്തു. അത് ലോകത്തെ രണ്ടായി പകുത്ത ഒരു ഭീകര നിമിഷമായിരുന്നു: ആഹ്ലാദിക്കുന്നവരുടെയും വിലപിക്കുന്നവരുടെയും”. ഗാസ കേന്ദ്രമായി വളരുന്ന ചെറുത്തു നില്‍പ്പിന്റെ മുന്‍ നിരയില്‍ മെസാനും ഉണ്ട് എന്നത് നോവലില്‍ ചുരുങ്ങിയ സൂചകങ്ങളിലൂടെ വ്യക്തമാകുക ഈ ഘട്ടത്തിലാണ്. അധിനിവിഷ്ട ഇസ്രായേലിക്കുള്ള പൈപ്പ് ലൈന്‍ നശീകരണത്തിനു പിന്നില്‍ അവനായിരുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് അവന്‍ അറസ്റ്റ് ചെയ്യപ്പെടുക. ഇരുപതു തികഞ്ഞിട്ടും ‘യാസര്‍ അരഫാത്തിനെ പോലെ ചെറുത്തുനില്‍പ്പിനെ മാത്രം വിവാഹം ചെയ്തവനായി” കഴിഞ്ഞ യുവാവ് ഇസ്രയേല്‍ കാരാഗൃഹത്തിലെത്തുന്നു.

 

നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ബരാക്ക കുടുംബത്തിലെ നാലാം തലമുറയില്‍ അമേരിക്കയില്‍ ജനിച്ച നൂര്‍ വാല്‍ഡെസ് എന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭാവങ്ങലുമായും വേരുകളിലെക്കുള്ള വളുടെ തിരിച്ചെത്തലുമായും കണ്ണി ചേര്‍ന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ആറു ദിന യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന മംദൂഹിന്റെ കൊച്ചു മകള്‍. “കഥകള്‍ പ്രധാനമാണ്. നമ്മുടെ കഥകളിലൂടെയാണ് നാം പിറക്കുന്നത്‌. മനുഷ്യഹൃദയം നാമത്തില്‍ നിക്ഷേപിക്കുന്ന വാക്കുകള്‍ കൊണ്ടാണ് ഉണ്ടായിത്തീരുന്നത്. ആരെങ്കിലും നിന്നോട് മോശമായ കാര്യങ്ങള്‍ പറയുന്നുവെങ്കില്‍ അത് നിന്റെ ഹൃദയത്തില്‍ ചെല്ലാന്‍ അനുവദിക്കരുത്, അതുപോലെ മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് മോശം വാക്കുകള്‍ കടത്തിവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം” എന്ന് കൊച്ചു മകളെ ഉപദേശിക്കുമായിരുന്ന ജിദ്ധോ (മുത്തച്ഛന്‍) ബെയ്ത് ദറാസില്‍ നിന്നുള്ള ഒരായിരം കഥകള്‍ പറഞ്ഞുകൊടുത്തു അവളെ വളര്‍ത്തി. ആഫ്രിക്കയുടെ ഉള്‍ഗ്രാമത്തില്‍ ജുഫൂറെയില്‍ നിന്ന് വേട്ടയാടപ്പെട്ട് അടിമക്കപ്പലില്‍ അമേരിക്കയില്‍ എത്തിയ അലെക്സ് ഹാലിയുടെ റൂട്ട്സ് എന്ന കുണ്ട കിന്റെ തന്റെ വംശത്തിന്റെ കഥകള്‍ വരും തലമുറകള്‍ ഓര്‍മ്മിക്കാന്‍ നിഷ്ക്കര്‍ഷയോടെ പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് മംദൂഹിന്റെ കഥകള്‍. പില്‍ക്കാലം തന്‍കാര്യം മാത്രം നോക്കിയ മാതാവിന്റെ അവഗണനയും ബാലപീഡകനായിരുന്ന രണ്ടാനച്ഛനില്‍ നിന്നേറ്റ ഹീനമായ മുറിവുകളും കെയര്‍ ടേക്കര്‍മാരായ പല വീടുകളിലെ അനാഥത്വവും നല്‍കിയ കൈയ്പ്പേറിയ അനുഭവങ്ങള്‍ അവള്‍ മറികടക്കുക ഈ കഥകള്‍ നല്‍കിയ ഊര്‍ജ്ജവും സാമൂഹ്യ സേവന വകുപ്പിലെ പ്രവര്‍ത്തകയായ സൌത്ത് ആഫ്രിക്കന്‍ യുവതി എന്‍സിംഗയെയുടെ സ്നേഹ സാന്ത്വനവും ഉപയോഗപ്പെടുത്തിയായിരിക്കും. ഗാസയിലല്ലെങ്കിലും “പലസ്തീനിയാവുക എന്നതിന്റെ ഏറ്റവും അടിസ്ഥാന സത്യം അവളുടെ ജീവിതം പ്രതിഫലിപ്പിച്ചു എന്നത് വൈരുധ്യമായിരുന്നു: ഒന്നുമില്ലാത്തവലാകുക, ആരുമില്ലാത്തവലാകുക, ബഹ്ഷ്കൃതയാവുക.” വേണ്ടെന്നു തോന്നുമ്പോള്‍ വലിച്ചെറിയാനുള്ള ഒരു പഴയ ചെരുപ്പല്ല നൂര്‍ എന്ന് സ്വന്തം മകള്‍ക്കെതിരെ കൊച്ചു മകളെ സംരക്ഷിച്ച ടിയോ സാന്റിയാഗോയുടെ യഥാ സമയത്തുള്ള ഇടപെടലിന്റെ മാത്രം കാരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരുന്ന നൂര്‍, നല്ല വിദ്യാര്‍ഥിനിയായും വകതിരിവുല്ലവലായും എന്‍സിംഗയുടെ പ്രതീക്ഷ നിറവേറ്റും. “ഒരിക്കല്‍ നീ സ്വന്തം കുടുംബം ഉണ്ടാക്കിയെടുക്കും, നൂര്‍. നീ നിന്റെ ജിദ്ധോയുടെ ഹൃദയത്തിലെ ആ ലോകത്തേക്ക് വഴി കണ്ടെത്തുമെന്ന് ഞാന്‍ ആശിക്കുന്നു. നീ അറബിക് പഠിക്കണമെന്നും പലസ്തീനിലലെ നിന്റെ ജനതയെ അറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.” ഇനിയുമൊരിക്കല്‍ അവള്‍ക്ക് സ്വയം താനൊരു വലിച്ചെറിയാനുള്ള ചെരുപ്പാണ് എന്ന് തോന്നുക, പ്രണയത്തിന്റെ മരീചികയായി അവളുടെ ജീവിതത്തിലെത്തുകയും ഉള്ളില്‍ ഉരുവാകുന്ന ജീവന്റെ തുടിപ്പിനോടൊപ്പം ഉപേക്ഷിക്കുകയും ചെയ്യുന്ന ജമാലിന്റെ അവഗണനയിലാണ്. അത് സംഭവിക്കുക ഗാസയിലാണ്. ഹാജ് നെസ്മിയയുടെ സഹോദരന്റെ കൊച്ചുമകള്‍ തിരികെ ഗാസയില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത “റോമിലെ മഡോണ പ്രതിമയുടെ കണ്ണില്‍ നിന്ന് ചോര വാര്‍ന്നു വീഴുന്നുവെന്ന അഭ്യൂഹം പോലെ ക്യാംപിലെങ്ങും പടര്‍ന്നു” എന്നാണു നോവലില്‍ വിവരിക്കുന്നത്. ഇത്തവണ അവള്‍ക്ക് തുണയാവുക നെസ്മിയ മുത്തശ്ശിയും അല്‍വാന്‍ അമ്മായിയുമാണ്. അമേരിക്കയിലെ പോലെ പ്രണയം തോന്നുന്ന ആരുമായും കിടപ്പറ പങ്കിടാന്‍ ഗാസയില്‍ പറ്റില്ലെന്നും ഒരാള്‍ മറ്റെന്തിലും പ്രധാനമായി കുടുംബത്തിന്റെ അഭിമാനത്തെ കാണണമെന്നും ഓര്‍മ്മിപ്പിക്കുംപോഴും, പാപം സംഭവിച്ചു കഴിഞ്ഞു, ഗര്‍ഭച്ചിദ്രമെന്ന മറ്റൊരു പാപത്തിലൂടെ നടത്തുന്ന അഭിമാന സംരക്ഷണം എല്ലാം കാണുന്നവന്റെ കണ്ണില്‍ പാപ മോചനമല്ലെന്നു മുത്തശ്ശി തീരുമാനിക്കുന്നു. സ്വന്തക്കാര്‍ എന്ന നിലയിലല്ലാതെ ആത്മീയമായ ഒരര്‍ത്ഥത്തില്‍ തന്നെ തിരിച്ചും സ്നേഹിക്കുന്ന ഒരാളെ തനിക്കു സ്നേഹിക്കാന്‍ ആവശ്യമുണ്ട് എന്നതാണ് കുഞ്ഞിനെ വളര്‍ത്തുന്നതിനു ന്യായീകരണമായി എന്‍സിംഗയോട് നൂര്‍ പറയുക. പലസ്തീനിന്റെ സമര ചരിത്രത്ത്ന്റെ ഉജ്ജ്വല മുഖമായ അമേരിക്കന്‍ യുവതി റേച്ചല്‍ കോറിയുടെ ഓര്‍മ്മയില്‍ ‘റേറ്റ് ഷെല്‍’ എന്ന് പേരിട്ട കുടുംബത്തിന്റെ അരുമയായ അല്‍വാന്‍റെ കുഞ്ഞുമകളോട് നൂറിനു തോന്നുന്ന വാത്സല്യം സാക്ഷി നിര്‍ത്തി എന്‍സിംഗെയും അവള്‍ക്കുറപ്പു കൊടുക്കുന്നു: നീ ഒരു ക്ലാസ്സിക് ടെക്സ്റ്റ് ബുക്ക് നാര്‍സ്സിസിസ്റ്റ് ആയ നിന്റെ മമ്മയെ പോലെ പരാജയപ്പെട്ട ഒരമ്മയായിരിക്കില്ല. നീയൊരു നല്ല മാതാവായിരിക്കും. 

 

ആണുങ്ങളെല്ലാം ഒന്നുകില്‍ സമര മുഖത്തും ഒളിവിലും അല്ലെങ്കില്‍ ഇസ്രയേല്‍ തടവറകളിലും എന്ന നിലയുള്ള ഗാസയില്‍ പെണ്‍കരുത്തില്‍ തന്നെയാണ് അതിജീവനം സാധ്യമാകുന്നത്, നഷ്ടങ്ങളുടെ അറ്റമില്ലാചുഴികളിലും ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ഈ സ്ത്രീ കഥാ പാത്രങ്ങളില്‍ ഏറ്റവും അത്ഭുതകരമായ പാത്ര സൃഷ്ടി ഹാജ് നെസ്മിയ എന്ന നെസ്മിയ മുത്തശ്ശിയുടെത് തന്നെയാണ്. തലമുറകളുടെ ജനിയും മൃതിയും കണ്ടവള്‍, ജ്വലിക്കുന്ന സൌന്ദര്യമുണ്ടായിരുന്ന യൌവ്വനവും ഏറെ സന്തതികളെ പെറ്റു പോറ്റിയ അനുഭവ സമ്പത്തും ഒപ്പം ഒട്ടും നാണമില്ലാതെ ലൈംഗികച്ചുവയുള്ള പരുക്കന്‍ ഫലിതങ്ങളുമായി ചുറ്റുമുള്ള തകര്‍ന്ന ജന്മങ്ങള്‍ക്ക് തണലാവുന്നവള്‍. നേരില്‍ കാണുന്നതിനും അറിയുന്നതിനും മുമ്പേ നൂറിന്റെ ഒറ്റപ്പെടലും അനാഥത്തവും അതീന്ത്രിയ ശക്തിയാലെന്നോണം അറിഞ്ഞു കൊണ്ടിരുന്നവള്‍ - “മറിയം വീണ്ടും മരിച്ചിരിക്കുന്നു, നൂര്‍ ആവട്ടെ എകാകിനിയും ഭയ ചകിതയും.”. ഫലസ്തീന്‍ ദുരന്തം വിഷയമാകുന്ന കൃതികളില്‍ പെണ്‍കരുത്തിന്റെ ഈ വിളംബരം സാധാരണമാണ്. ഏലിയാസ് ഖൌറിയുടെ സൂര്യ കവാടം എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നത് പോലെ, “ഈ അമ്മമാര്‍ വല്ലാത്ത കൂട്ടരാണിഷ്ടാ..!’. എന്നാല്‍ നോവലിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രശ്നങ്ങള്‍ പ്രകടമാണ്. ഒരു ഘട്ടത്തില്‍ ഒരു പലസ്തീന്‍ കുരുന്നിന് മിട്ടായി നല്‍കുന്ന ഒരൊറ്റ സൈനികനെ മാറ്റി നിര്‍ത്തിയാല്‍ നോവലിലുടനീളം ഇസ്രയേല്‍ സൈനികര്‍ ക്രൂരതയുടെയും നൃശംസതയുടെയും പര്യായങ്ങളാണ്. ഇസ്രയേല്‍ പിറവിയുടെ മറുവശത്തെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ തമസ്ക്കരണം നോവലിനെ വല്ലാതെ ഏകപക്ഷീയമാക്കുന്നുണ്ട്. ഇല്യാസ് ഖൌറിയുടെ പുസ്തകം പോലെത്തന്നെ, ലേ ക്ലെസിയോയുടെ ‘ദി വാണ്ടറിംഗ് സ്റ്റാര്‍’, സെല്‍മ ദെബ്ബാഗിന്റെ ‘ഔട്ട്‌ ഓഫ് ഇറ്റ്‌’, റബായ് അല്‍ മദ്ഹൂനിന്റെ ‘ലേഡി ഫ്രം ടെല്‍ അവീവ്’ തുടങ്ങിയ കൃതികളുമായി ചേര്‍ത്തു വെക്കുമ്പോള്‍ ഈ പരിമിതി സുവ്യക്തമാണ്. അമേരിക്കയില്‍ സാമാന്യേന സൌകര്യങ്ങളില്‍ വളര്‍ന്ന നൂറിനു ലോകത്തിലെ ഏറ്റവും കടുത്ത തുറന്ന ജയിലായ ഗാസയിലെ ശ്വാസം മുട്ടിക്കുന്ന സാഹചര്യങ്ങളോട് സമ്മര്‍ദ്ദമേതുമില്ലാതെ ഇഴുകിച്ചേരാന്‍ കഴിയുന്നതും അത്ര സ്വാഭാവികമല്ല. കുളിമുറിയില്‍ തങ്ങളുടെ ഒരു മാസത്തേക്കുള്ള വെള്ളത്തിന്റെ റേഷന്‍ ഒറ്റയടിക്ക് തീര്‍ത്തേക്കുമെന്ന പേടിക്ക്‌ അവളുടെ അമേരിക്കന്‍ ശീലം കാരണമാകുന്നത് അല്‍വാന്‍ അമ്മായി കണ്ടെത്തുന്നുണ്ട്. ഇവിടെ കുളിച്ച വെള്ളം തന്നെ ശേഖരിച്ചു വേണം ടോയ് ലെറ്റ്‌ ഫ്ലഷ് ചെയ്യാന്‍.

 

ആയിരത്തൊന്നു രാവുകളുടെ മാതൃകയില്‍ കഥകള്‍ക്ക് പിറകെ കഥകളായി ഇരയായവരുടെ ജീവിതാവസ്ഥകള്‍ ആവിഷ്കരിക്കുന്ന രീതിയാണ് നോവലില്‍. നോവല്‍ ആരംഭിക്കുന്നത് തന്നെ പലസ്തീനികളുടെ മേല്‍ ഭക്ഷ്യ, പോഷക ദൗര്‍ബല്യം അടിച്ചേല്‍പ്പിക്കാനുള്ള ഔദ്യോഗിക ഇസ്രായേലി നയത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ്. “പലസ്തീനികളെ ഡയറ്റിംഗിന് വിധേയരാക്കുക എന്നതാണ് ആശയം” എന്ന വെയ്സ്ഗ്ലാസ് സിദ്ധാന്തം (Dov Weisglass)  പലസ്തീനികളെ കൊല്ലാതെ കൊല്ലാനുള്ള മാര്‍ഗ്ഗമായിരുന്നു. ഈജിപ്തില്‍ നിന്ന് തുരങ്കങ്ങള്‍ വഴി അവശ്യ വസ്തുക്കള്‍  എത്തിക്കുന്നത് ഒരു സമാന്തര സമ്പദ്ഘടന തന്നെയായിത്തീരുന്നു. ഒരു ഘട്ടത്തില്‍ നൂര്‍ തന്നെയും ആ വഴി തിരികെയെത്തുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു പോകുന്ന വീടുകളുടെ ഇഷ്ടികയും മറ്റും നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കുള്ള ഗാസയില്‍ ഏറെ ആവശ്യക്കാരുള്ളതാണ്. പലസ്തീനിയെ നിരന്തരം വേട്ടയാടുന്ന ചെക്ക് പോയിന്റുകള്‍ എന്ന നരകവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആഖ്യാനം ഏതാണ്ട് മുഴുവനായും നടത്തുന്നത് ഗാസാ ബോംബിംഗിനിടെ ഏതാണ്ട് കോമ അവസ്ഥയില്‍ പെട്ട് കണ്ണിമ മാത്രം നേരിയ തോതില്‍ ചലിപ്പിക്കാനാവുന്ന, ജനനത്തിനും മുമ്പുണ്ടായിരുന്ന അതീത കാലത്തെയോ ഇടത്തെയോ അടയാളപ്പെടുത്തുന്ന തലക്കെട്ടിലെ ‘ആകാശത്തിനും ജലത്തിനുമിടയിലെ നീലിമയില്‍’ കഴിയുന്ന ഖാലിദ് എന്ന റേറ്റ് ഷേലിന്‍റെ പത്തു വയസ്സുകാരന്‍ സഹോദരന്റെ അതീത ബോധമാണ് എന്നിരിക്കെ, ഒരു പത്തു വയസ്സുകാരന്റെ ഭാഷാ പരിമിതികളോ ധാരണാവൈകല്യങ്ങളോ ഇല്ലാത്ത ആഖ്യാനരീതിയിലും വൈരുദ്ധ്യമുണ്ട്. ഇതൊക്കെയാണെങ്കിലും മഹാദുരിതങ്ങളുടെ കുത്തൊഴിക്കിലും ഇടക്കൊരോ നൃത്തോത്സവങ്ങളും കടല്‍ക്കരയിലെ കൊച്ചു പാര്‍ട്ടികളും എപ്പോഴും അത്ര ‘ശ്ലീല’മല്ലെങ്കിലും അല്‍വാന്‍റെ ബ്രെസ്റ്റ് ക്യാന്‍സര്‍ പോലെ രോഗവും വൈകല്യങ്ങളും ചൂഴ്ന്നു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തിലെ ഘനീഭാവം ലഘൂകരിക്കുന്ന ഫലിത പ്രയോഗങ്ങളും സര്‍വ്വോപരി നാടിനു വേണ്ടിയുള്ള ത്യാഗം അടയാളപ്പെടുത്തുന്ന വീരോചിത പ്രവര്‍ത്തികളും എല്ലാമായി, നോവലന്ത്യത്തില്‍ ഹമാസിന്റെ തടവിലുള്ള ഒരു ഇസ്രയേല്‍ സൈനികന് പകരമായി മോചിപ്പിക്കപ്പെടാന്‍ പോകുന്ന ആയിരം പലസ്തീന്‍ തടവുകാരുടെ കൂട്ടത്തില്‍ കുടുംബം ഉറ്റുനോക്കുന്ന മെസാനിന്റെ ജയില്‍ മോചനം പോലുള്ള പ്രതീക്ഷകളിലേക്ക് ജീവിതമുണരുന്ന ഒരു പലസ്തീന്‍ സാധ്യതയെ പുസ്തകം ഉറ്റുനോക്കുന്നു; ഒരു പക്ഷെ നൂറിനും മെസാനിനും ഇടയില്‍ നെസ്മിയ മുത്തശ്ശി ആഗ്രഹിക്കും/ പ്രതീക്ഷിക്കും പോലെ ഒരു പുതിയ പ്രണയകഥയുടെ നീലിമയിലേക്കും. 

 

(ഞായര്‍ പ്രഭാതം 2017 നവംബര്‍ 05)

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 201-208)

To purchase, contact ph.no:  8086126024

more from Abulhawa

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

more on Palestine:

Fractured Destinies by Rabai al-Madhoun

https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

Friday, November 3, 2017

Yesterday, Today, Tomorrow: My Life by Sophia Loren


സോഫിയ ലോറന്‍ : ഇന്നലെ, ഇന്ന്, നാളെ: എന്റെ ജീവിതം


സോഫിയ ലോറന്‍ . ലോക സിനിമാ ചരിത്രത്തില്‍ പകരക്കാരില്ലാത്ത അഭിനേത്രിസൌന്ദര്യ സങ്കല്‍പ്പങ്ങളിലെ വിസ്മയംവിദേശ ഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കാര്‍ നേടിയ ആദ്യ താരംമികച്ച നടിയെന്ന ഇനത്തില്‍ ഇറ്റാലിയന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഡേവിഡ് ഡി ഡോനാടെല്ലോ ആറു തവണ നേടിയ റിക്കോഡിന് ഉടമഒരു ഗ്രാമി അവാര്‍ഡ്അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരംബാഫ്റ്റാ അവാര്‍ഡ്കാനിലും വെനീസിലും നേടിയ പുരസ്കാരങ്ങള്‍ തുടങ്ങി ജീവിച്ചിരിക്കുന്ന ഈ ഇതിഹാസത്തെ തേടിയെത്തിയ അംഗീകാരങ്ങള്‍ ഏറെയാണ്‌പ്രോഫഷനില്‍ എത്തിപ്പിടിച്ച ഉത്തുംഗങ്ങളും അതിനു വേണ്ടിവന്ന കര്‍മ്മ യുദ്ധങ്ങളും അനാവരണം ചെയ്യുന്നതോടോപ്പം തന്നെഈ നേട്ടങ്ങള്‍ക്കൊക്കെയൊപ്പം ജനിച്ചു വളര്‍ന്ന നേപ്പിള്‍സ് ദേശ ചരിത്രത്തിന്റെ സങ്കട കാലങ്ങളും രണ്ടാം ലോക യുദ്ധം സൃഷ്ടിച്ച പട്ടിണിക്കാലത്തിന്റെ കുടുംബ പശ്ചാത്തലവും 'വന്ന വഴി മറക്കാതെഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഹൃദയാലുവുംസ്നേഹമുള്ള അനന്തിരവളുംമാപ്പു കൊടുക്കുന്ന മകളുംമക്കളില്‍ ജീവിത പൂര്‍ണത കാണുന്ന അമ്മയും പേരമക്കളെ 'എന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങ'ളായി അടയാളപ്പെടുത്തുന്ന വ്യക്തിത്വവുമായി അവരെ കണ്ടെത്താവുന്ന പുസ്തകമാണ് 'ഇന്നലെഇന്ന്നാളെഎന്റെ ജീവിതംഎന്ന ആത്മകഥ.

ഇടറിയിടറിചുവടുറപ്പിച്ച്

റോമിലെ സാന്റ മാര്‍ഗരീത്ത ക്ലിനിക്കിലെ അവിവാഹിത അമ്മമാര്‍ക്കുള്ള വാര്‍ഡില്‍ 1934 സെപ്തംബര്‍ ഇരുപതിന് പിറന്നു വീണ പെണ്‍കുട്ടിക്ക്പിതാവാകാനുള്ള ധൈര്യമില്ലാതെ അങ്കലാപ്പിലായ കൂട്ടുകാരന്‍ റിക്കാര്‍ഡോയുടെ അമ്മയുടെ പേര് നല്‍കുമ്പോള്‍ പതിനേഴുകാരിയായ റോമില്‍ദാ തന്നെയും കുഞ്ഞിനേയും കുഞ്ഞിന്റെ അച്ഛന്‍ വീട്ടുകാര്‍ സ്വീകരിക്കും എന്ന് വെറുതെ മോഹിച്ചിരുന്നുഅത് നടന്നില്ല. അഭയമായത് സ്നേഹമയിയായ അമ്മമ്മ ലൂയിസയാണ്അവരെ സോഫിയ മമ്മാ എന്ന് തന്നെ വിളിച്ചുതന്നെ പ്രസവിച്ച അമ്മ അങ്ങനെ വിളിക്കാന്‍ തോന്നാത്ത വിധം ഒരു പെണ്‍കുട്ടി മാത്രമായിരുന്നത് കൊണ്ട് അവരെ മമ്മിന (കൊച്ചു അമ്മഎന്നുംമെലിഞ്ഞ കാലുകകള്‍ കാരണം 'പല്ലിക്കുത്തി' (ടൂത്ത് പിക്ക്എന്ന് ചെല്ലപ്പേര് വീണ ഇരുണ്ട നിറവും വലിയ വായയുമുള്ള കുട്ടി പില്‍ക്കാലം ഒരു സൌന്ദര്യ ധാമാമായിത്തീരാനുള്ള സൂചനയൊന്നുമുണ്ടായിരുന്നില്ലഅമ്മയുടെ തെളിഞ്ഞ സൌന്ദര്യത്തിന്റെ പിന്‍ബലം അല്ലാതെതീരെ ചെറിയ മുഖംവലിയ വായഏറെ നീണ്ട മൂക്ക് എന്നൊക്കെ പല തവണ തിരസ്കൃതയാവുന്നുണ്ട് കൊച്ചു സോഫിയപക്ഷെ മരിലിന്‍ മണ്‍റോയും അവാ ഗാര്‍ഡിനറും എലിസബത്ത് ടൈലറും തിളങ്ങി നിന്ന ഹോളി വുഡ് അടക്കം സോഫിയയുടെ ക്ലാസിക് ഇറ്റാലിയന്‍ സൗന്ദര്യത്തില്‍ ഭ്രമിച്ചു നിന്നത് പില്‍ക്കാല ചരിത്രംമാര്‍സെല്ലോ മാസ്ട്രോയാനികാരി ഗ്രാന്റ്ഫ്രാങ്ക് സിനാത്രമാര്‍ലന്‍ ബ്രാണ്ടോഗ്രിഗറി പെക്ക്ജാക്ക് ലെമണ്‍ , പോള്‍ ന്യൂമാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം അവര്‍ തിരശ്ശീലയില്‍ നിറഞ്ഞു നിന്നുതീരെ ചെറിയ 'എക്സ്ട്രാവേഷങ്ങളില്‍ കുറെ വന്നു പോയ ശേഷം സെസാരെ ബര്‍ലാച്ചിയുടെ 1952-ല്‍ പുറത്തിറങ്ങിയ 'ലാ ഫാവരിറ്റ്എന്ന ചിത്രത്തില്‍ നായികയായി ആരംഭിച്ച ആ അഭിനയ സപര്യ 2014- ല്‍ ഹ്യുമന്‍ വോയ്സ് എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുന്നു.

മെലിഞ്ഞുണങ്ങിയ ഇരുനിറക്കാരിയില്‍ നിന്ന് ഒരു രായ്ക്കുരാമാനം പരകായമായി സൌന്ദര്യ മത്സര വിജയിയായതും അതൊരു തുടക്കമായതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചകിതയായി വേദിക്കടുത്തെത്തിയ സോഫിയ തന്നില്‍ പൊടുന്നനെ സംഭവിച്ച, ഇനിയെന്നും സംഭവിക്കാനിരിക്കുന്നമാറ്റം വിവരിക്കുന്നു

ഞാനൊരു ദീര്‍ഘശ്വാസമെടുത്തു വേദിയിലേക്ക് ചാടിക്കയറിഗള്‍ഫ്‌ ഓഫ് നേപ്പിള്‍സിന്റെ  കണ്ണഞ്ചിക്കുന്ന പശ്ചാത്തലത്തില്‍ ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ പരേഡ് ചെയ്യുമ്പോള്‍ എന്റെ സ്വതേയുള്ള ലജ്ജാശീലം ഒരു ഊര്‍ജ്ജസ്വലമായ പ്രസന്നഭാവത്തിനും ആത്മ വിശ്വാസത്തിനും വഴിമാറി.

ഇതെനിക്ക് എല്ലായിപ്പോഴും സംഭവിക്കുന്നുഇപ്പോള്‍ പോലുംസ്റ്റെജിലേക്ക് പോകും മുമ്പ് എന്റെ ഭയങ്ങള്‍ എന്നെ പിടിമുറുക്കുംഎന്നാല്‍ സ്പോട്ട് ലൈറ്റുകള്‍ തെളിയുന്ന നിമിഷം ഞാനെന്നെ സ്വതന്ത്രയാക്കുംഎന്നിട്ട്എങ്ങനെയെന്നറിയില്ല എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതില്‍ ഞാന്‍ വിജയിക്കും.”

 

പ്രണയങ്ങളും സൗഹൃദങ്ങളും ഗുരുതുല്യരും

ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച 'ദി പ്രൈഡ് ആന്‍ഡ് പാഷന്‍ ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കാരി ഗ്രാന്റുമായുണ്ടായ ബന്ധവും അത് വഴികാട്ടിയും സുഹൃത്തും പ്രൊഡ്യസറും ഇരുപത്തിരണ്ടു വയസ്സിനു മൂത്ത നിത്യ കാമുകനുമായ തന്റെ 'സ്വപ്ന പുരുഷന്‍ ' (The Ideal Man) കാര്‍ലോ പോണ്ടിയുമായുള്ള ബന്ധത്തില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും വികാര വിക്ഷുബ്ദതയുടെ നിമിഷത്തില്‍ കാര്‍ലോ പോണ്ടി പരസ്യമായി അവരുടെ മുഖത്തടിച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. "അകമേ എനിക്കറിയാമായിരുന്നു ഏതൊക്കെയോ നിലയില്‍ ഞാനത് അര്‍ഹിച്ചിരുന്നു.” 'പ്രണയത്തിലായ പുരുഷന്റെപ്രതികരണമായി സോഫിയ അത് സ്വീകരിക്കുകയായിരുന്നു - ഒരു പക്ഷെ ഇന്നത്തെ സ്ത്രീസ്വത്വ ചിന്തകള്‍ക്ക് ദഹിക്കാനിടയില്ലാത്ത നിലപാട്അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു എന്നതും കതോലിക്ക ചര്‍ച്ച് വിവാഹത്തിനു എതിര് നിന്നു എന്നതും കാര്‍ലോ പോണ്ടിസോഫിയ ബന്ധത്തിന് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും അഞ്ച് പതിറ്റാണ്ടു നീണ്ട ആ ദാമ്പത്യത്തില്‍ രണ്ടു ആണ്‍ മക്കളുടെ അമ്മയായിത്തീര്‍ന്നു സോഫിയ ലോറന്‍ . തന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങളായ നാലു പേരമക്കള്‍ക്കാണ് സ്നേഹമയിയായ മുത്തശ്ശി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും.

ചിരകാലാഭിലാഷമായിരുന്ന അമ്മയാവാനുള്ള മോഹം രണ്ടു തവണ ഗര്‍ഭമലസലില്‍ എത്തിയത് ഏറെ വേദനയോടെയെങ്കിലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ധൈര്യത്തോടെ നേരിട്ടതും ഹോര്‍മോണ്‍ തകരാറാണ് പ്രശ്നമെന്ന് മനസ്സിലാക്കി പ്രശ്നപരിഹാരം കണ്ടെത്തിയതും തുടര്‍ന്ന് കാര്‍ലോ ജൂനിയറിന്റെയും പിന്നീട് എദോവാര്‍ദോയുടെയും പിറവിയും ആവേശത്തോടെ സ്വീകരിച്ചത് സോഫിയ വിവരിക്കുന്നുണ്ട്ശരിയായ സുഹൃത്തുക്കളെ കണ്ടെത്തുന്നതില്‍ തനിക്കൊരു ആറാം ഇന്ദ്രിയം തന്നെയുണ്ട്‌ എന്ന് സന്തോഷത്തോടെ ഏറ്റു പറയുന്ന സോഫിയസഹോദര നിര്‍വ്വിശേഷമായ സ്നേഹവും പരിഗണനയും എന്നും നല്‍കിപ്പോന്ന തിരക്കഥാകൃത്ത് ബസിലിയോ ഫ്രാഞ്ചിനകമ്പോസര്‍ മാസ്ട്രോ അര്‍മാന്‍ഡോ ട്രോവായോലി എന്നിവരുമായുണ്ടായിരുന്ന ആയുഷ്കാല സൌഹൃദത്തെ കുറിച്ച് ഏറെ ആര്‍ദ്രമായി ഓര്‍ക്കുന്നുണ്ട്ബസിലിയോയാണ് അങ്കലാപ്പുകളെ വികാരമായുംദൗര്‍ബല്യത്തെ ആവേശമായും മാറ്റാന്‍ തന്നെ പഠിപ്പിച്ചതെന്നു അവര്‍ ഓര്‍ക്കുന്നുകാരി ഗ്രാന്റ് തന്റെ ഏകാന്തമായ ജീവിതത്തിന്റെ രഹസ്യം പോലും സോഫിയയോട് വെളിപ്പെടുത്തുന്നുണ്ട്അനാഥമായ കുട്ടിക്കാലത്തിന്റെയുംകാരിയുടെ ജ്യേഷ്ഠ സഹോദരന്റെ മരണം ഏല്‍പ്പിച്ച ആഘാതം ഒരിക്കലും മറികടക്കാനാവാതെ ചിത്തഭ്രമത്തിലേക്ക് വഴുതിവീണ അമ്മയുടെയും ഓര്‍മ്മകളില്‍ നീറിയ അദ്ദേഹത്തിന് പരാജയപ്പെട്ട ഒരു മുന്‍ വിവാഹത്തിന്റെ കൈയ്പ്പുനീരും കുടിക്കേണ്ടി വന്നിരുന്നുകുലീനമായ വിവാഹാഭ്യര്‍ഥന വരെയെത്തിയതന്നെക്കാള്‍ മുപ്പതു വയസ്സിനു മൂത്ത കാരി ഗ്രാന്റിനെയും 'നോക്കിനിന്നു പോകുന്നപുരുഷാകാരമായിരുന്ന ക്ലാര്‍ക്ക് ഗാബിളിനെയും ഗ്രിഗറി പെക്കിനെയും ഒമര്‍ ഷറീഫിനെയും റിച്ചാര്‍ഡ് ബാര്‍ട്ടനെയും എല്ലാം സ്നേഹാദരങ്ങളോടെ ഓര്‍ക്കുന്ന സോഫിയ പക്ഷെമാര്‍ലോണ്‍ ബ്രാണ്ടോയെ ഒട്ടും ഔദാര്യപൂര്‍വ്വമായല്ല ഓര്‍ത്തെടുക്കുന്നത്. 'എ കൗണ്ടസ്സ് ഓഫ് ഹോംഗ്കോംഗ് ' എന്ന ചിത്രത്തിന്‍റെ സെറ്റിലുണ്ടായ അസുഖകരമായ സംഭവങ്ങളാണ് ഇതിനു പിറകില്‍ . ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസത്തിന് മുമ്പില്‍ സോഫിയ ഉള്‍പ്പടെ എല്ലാവരും വിനയപൂര്‍ണ്ണമായ വിധേയത്വത്തോടെ നിലക്കൊണ്ടപ്പോള്‍ ആദ്യദിവസം സെറ്റില്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയെത്തിയ ബ്രാണ്ടോയോട് ചാപ്ലിന്‍ പൊട്ടിത്തെറിച്ചു

നിങ്ങള്‍ നാളെയും വൈകിയെത്താന് പദ്ധതിയെങ്കില്‍ , അടുത്ത ദിവസവുംഅതിനടുത്ത ദിവസവുംഎങ്കില്‍ , എന്നെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്കിപ്പോള്‍ തന്നെ സെറ്റ് വിടാംഇനിയൊരിക്കലും തിരികെ വരികയും വേണ്ട.” 

ആ ശകാരത്തിന്റെ ശക്തിയില്‍ 'കാറ്റു പോയ ബലൂണ്‍ പോലെബ്രാണ്ടോ ചിത്രാന്ത്യം വരെയും അവശനായിരുന്നുവെന്നു സോഫിയ ഓര്‍ക്കുന്നുഅമിതസ്വാതന്ത്ര്യമെടുക്കാന്‍ ശ്രമിച്ച ബ്രാണ്ടോയെ സോഫിയ തന്നെയും ശാസിക്കുന്നുമുണ്ട്. (ബ്രാണ്ടോ തന്റെ ആത്മകഥയില്‍ തനിക്കു നേരിടേണ്ടി വന്ന അവമതിക്ക് ചാപ്ലിനോട് പകരം വീട്ടുന്നുമുണ്ട്). ചാപ്ലിന്‍ സോഫിയക്ക് നല്‍കുന്ന ഏറ്റവും വലിയൊരു പാഠവും എങ്ങനെ 'നോപറയണം എന്നതാണ്

സോഫിയപ്രിയപ്പെട്ടവളെനിന്നില്‍ ഒരു അപൂര്‍ണ്ണതയുണ്ട് , ശരിക്കും ഒരു സന്തുഷ്ടയായ സ്ത്രീയാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ തിരുത്തേണ്ടതായിട്ട്. 'No' എന്ന് പറയാന്‍ നീ പഠിക്കേണ്ടിയിരിക്കുന്നുഎല്ലാത്തിനെയും എല്ലാവരെയും എല്ലായിപ്പോഴും സംതൃപ്തരാക്കാന്‍ ശ്രമിക്കുന്നത് മതിയാക്കുക.”

 'ദി കിഎന്ന ചിത്രത്തിന്‍റെ കാര്യത്തില്‍ ഉണ്ടായ ചില അങ്കലാപ്പുകള്‍ സോഫിയ കൈകാര്യം ചെയ്ത രീതി പക്ഷെഈ കഴിവ് അവര്‍ക്ക് മുമ്പേ അന്യമായിരുന്നില്ല എന്ന് തെളിയിക്കുന്നുണ്ട്കരാര്‍ ഒപ്പിട്ടു ഷൂട്ടിംഗിനായി എത്തുമ്പോഴാണ് കുറേക്കൂടി താരമൂല്യമുള്ള ഇന്‍ഗ്രിഡ് ബര്‍ഗ്മാന് വേണ്ടി തന്നെ മാറ്റിയ കാര്യം സംവിധായകന്‍ സര്‍ കരോള്‍ റീഡ് സോഫിയയെ അറിയിക്കുന്നത്സോഫിയ തീര്‍ത്ത്‌ പറഞ്ഞുഒരു കരാര്‍ ഒരു കരാറാണ്കൂടുതലില്ലകുറവും.

'ഡിസിക്കയെ കൂടാതെ ഞാന്‍ ഞാനാകുമായിരുന്നില്ലഎന്നാണ് ഇരുപതു വര്‍ഷവും പതിനാലു ചിത്രങ്ങളും നീണ്ട ഗുരു - ശിഷ്യ സ്നേഹാദരങ്ങളായി വിറ്റോറിയോ ഡിസിക്കയെ സോഫിയ ഓര്‍ക്കുന്നത്പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒന്ന് ഈ ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് മാസ്റ്ററുടെത് തന്നെയാണ്. ഡിസിക്ക - മാസ്ട്രോയാനി - സോഫിയ കൂട്ടുകെട്ടിനെ 'ത്രീ മസ്കറ്റിയേഴ്സ് ' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്തന്റെ ഓരോ ചിത്രങ്ങളെ കുറിച്ചും സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ പങ്കു വെക്കുന്ന സോഫിയ ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെ കുറിച്ചു വിശേഷാല്‍ വാചാലയാണ്വുമന്‍ ഓഫ് ദി റിവര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ യാദൃശ്ചികമായി കണ്ടുമുട്ടിയഇറ്റാലിയന്‍ സിനിമയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന അലെസ്സാന്‍ഡ്രോ ബ്ലാസെറ്റി 'ലക്കി ടു ബി എ വുമന്‍ ' (1955) എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ച വിചിത്ര സുന്ദരമായ രീതി സോഫിയ ഓര്‍ക്കുന്നുകണ്ടപാടെ ഹലോ പറയുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു,

എന്റെ അടുത്ത ചിത്രത്തില്‍ നിങ്ങള്‍ എന്നോടൊപ്പം ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

1955 തന്റെ കരിയറില്‍ എല്ലാ അര്‍ഥത്തിലും ഒരു നാഴികക്കല്ലായിരുന്നു എന്ന് അവര്‍ വിവരിക്കുന്നുആ കൊല്ലമാണ് താന്‍ ഹോളിവുഡിന് ശരിക്കും പാകമായത്. Sofia, Sophia ആയി മാറിയതും.

 

നോവനുഭവങ്ങള്‍

പ്രസന്ന ജീവിത മുഹൂര്‍ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളുടെയും നൈരന്തര്യമുള്ള ഓര്‍മ്മകളില്‍ വേദനിപ്പിക്കുന്ന നിമിഷങ്ങളെ കുറിച്ചും ഏറെ പറയാനുണ്ട്ഇറ്റലിയുടെ രാഷ്ട്രീയ കാലുഷ്യങ്ങളും യുദ്ധം ഏല്‍പ്പിച്ച മുറിവുകളും സമകാലിക ലോക ഗതിയും ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടുന്നില്ല എന്നത് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ഔന്നത്യങ്ങളിലേക്ക്‌ കയറിപ്പോവുമ്പോഴും സാമൂഹിക ബോധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലുള്ള അവരുടെ വ്യക്തിത്വമഹത്വം വ്യക്തമാക്കുന്നുഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അനുഭവിച്ച വൈകാരിക വീര്‍പ്പു മുട്ടല്‍ വിവരിക്കുന്ന അതേ കാവ്യഭാഷയില്‍ ദുരന്തപൂര്‍ണ്ണമായ അനുഭവങ്ങളും സോഫിയാ ലോറന്‍ വിവരിക്കുന്നുബന്ധുക്കളുടെ വിചിത്ര നിലപാടു കാരണം ഡിസിക്കയുടെ ഭൗതിക ശരീരം ഒരു നോക്ക് കാണാനാകാതെ മോര്‍ച്ചറിക്ക് പുറത്തു നിന്ന് പൊട്ടിക്കരയുന്നുണ്ട് അവര്‍ . കാര്‍ലോ പോണ്ടിമരിലിന്‍ മണ്‍റോയുടെ മരണവാര്‍ത്ത വിളിച്ചറിയിക്കുന്ന ഘട്ടം പുസ്തകത്തില്‍ വിവരിക്കുന്നത് ഏറെ വികാര വായ്പ്പോടെയാണ്:

ആ മരണംഅത്രക്കും അസമയത്തെഅത്രക്കും ദുരൂഹമായിഎന്നെ വല്ലാത്ത സങ്കടത്തിലെത്തിച്ചുഅതെന്നെ ചിന്തിപ്പിക്കുകയും ചെയ്തുഞാന്‍ സൗന്ദര്യത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് , ഏകാന്തതയെ കുറിച്ച്നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്നേഹം അനുഭവവേദ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്ചിന്തിച്ചുവിഷാദത്തിന്റെ ആവരണമുള്ള മരിലിന്റെ ലഹരിപ്പിക്കുന്ന ചിരി ഞാനോര്‍ത്തുസന്തുഷ്ടയായിരിക്കാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരിക്കുക എന്നത് മതിയാവില്ലായിരുന്നു.

മരിലിന്‍ ഒരു മികച്ച അഭിനേത്രി ആയിരുന്നുസ്വന്തം കഴിവിന്റെ ഭാരവുംഅവളോട്‌ ഉള്ളതെല്ലാം ആവശ്യപ്പെടുകയും തിരികെ യാതൊന്നും നല്‍കുകയും ചെയ്യാത്ത എല്ലാ പുരുഷന്മാരുംഅല്ലെങ്കില്‍ സ്വന്തം അഭിരുചികള്‍ക്കനുസരിച്ചു അവളെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ച എല്ലാവരും ചേര്‍ന്ന് അവളെ ഞെരിച്ചു കളഞ്ഞുമരിലിന്റെ മാദകത്വം അവളെത്തന്നെ നശിപ്പിക്കുന്നതില്‍ കലാശിച്ചുഅവളെ ഒരു ദൌര്‍ഭാഗ്യയായ മാദകത്വ പ്രതീകമാക്കിസ്വന്തം വഴി കണ്ടെത്താന്‍ അവള്‍ക്ക് സാധിച്ചില്ലഎന്റെ നട്ടെല്ലിലൂടെ ഒരു വിറയല്‍ പാഞ്ഞുപോകുന്നത് ഞാനറിഞ്ഞുഎനിക്ക് ചുറ്റും ഒരു നിഴല്‍ വിരിക്കപ്പെട്ട പോലെ.

ലോകം ക്രൂരമായ ഒരിടമാണ്പ്രത്യക്ഷങ്ങളില്‍ വളരുന്നഅതില്‍ തൃപ്തമാകുന്ന ഒന്ന്ഉപരിതലത്തിനു ചുവടെ എന്താണുള്ളത് എന്നതിനെ കുറിച്ച് അത് ചിന്തിക്കുന്നില്ല . അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശിക്കഥകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നകൂരമിടുക എന്നത് നമുരോരുത്തരും സ്വയം ചെയ്യേണ്ടതാവുന്നത്അപ്പോള്‍ നാമാരാണെന്നും എവിടെ നിന്ന് വര്ന്നുവെന്നും നാം ഒരിക്കലും മറക്കില്ല.”

ബ്രാണ്ടോയെ കുറിച്ചുള്ള നിശിത നിരീക്ഷണം മാറ്റി വെച്ചാല്‍ വിമര്‍ശന ഘട്ടങ്ങളില്‍ സോഫിയാ ലോറന്‍ പുലര്‍ത്തുന്ന മിതത്വം ഏറെ ശ്ലാഘനീയമാണ്ടു വിമിന്‍ എന്ന ചിത്രത്തിന് ഹോളിവുഡ് പിന്തുണ നേടിയെടുക്കാന്‍ ശ്രമിച്ച കാര്‍ലോ പോണ്ടിയെ 'ട്രാജഡി സംഭവിക്കാന്‍ ഏറെ സമയമെടുക്കുന്നുവളരെ ഇഴച്ചിലുണ്ട്അവസാനം വരെ ഒന്നും സംഭവിക്കുന്നില്ലഎന്നൊക്കെ വിമര്‍ശിച്ച ഹോളിവുഡ് തിരക്കഥാകാരന്മാരെ കുറിച്ച് അവര്‍ നിരീക്ഷിക്കുന്നു:

"എന്നാല്‍ യുദ്ധം അടുത്ത് കാണുകയും അത് കഴിയും വരെ കാത്തിരിക്കുകയും ചെയ്ത ഞങ്ങളെപ്പോലുള്ളവര്‍ ചിത്രത്തിന്‍റെ സാധ്യത വ്യക്തമായി കാണാനായിഅത് ഞങ്ങള്‍ക്ക് അവര്‍ കരുതിയതിനെക്കാലും അറിയാമായിരുന്ന ഒരു കഥയായിരുന്നു.” 

ഒഴുക്കും കാവ്യഭംഗിയുമുള്ള പ്രസന്നമായ ശൈലിയോടൊപ്പം പുസ്തകത്തെ ഏറ്റവും ഹൃദ്യമാക്കുന്ന മറ്റു ഘടകങ്ങള്‍ , ജെയ്ന്‍ മാന്‍സ്ഫീല്‍ഡിന്‍റെ തുളുമ്പുന്ന മാറിടത്തിലേക്ക്‌ സോഫിയ ഒളികണ്ണിടുന്ന ആ പ്രസിദ്ധ ചിത്രത്തെ കുറിച്ചു പറയുന്ന സന്ദര്‍ഭം പോലെ അത്യപൂര്‍വ്വ ഘട്ടങ്ങളില്‍ ഒഴിച്ച് ഒരു ഘട്ടത്തിലും ഗോസ്സിപ്പ് നിലവാരത്തിലേക്ക് താഴ്ന്നു പോവാത്ത ഓര്‍മ്മ നുറുങ്ങുകളും 'എന്റെ നിധി പേടകങ്ങള്‍ ' എന്ന് സോഫിയ വിളിക്കുന്ന ഒട്ടേറെ അപൂര്‍വ്വ ചിത്രങ്ങളുമാണ്അത്തരം ഒരു ചിത്രമാണ് ആത്മകഥായാനം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതു തന്നെ എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക ഒക്റ്റോബര്‍ - 2017)
read more:

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html