Featured Post

Sunday, March 4, 2018

On Black Sisters Street by Chika Unigwe

ചുവന്ന തെരുവില്‍ സൗഭ്രാത്ര വഴികള്‍



എഴുതാനുദ്ദേശിക്കുന്ന നോവലിനുള്ള റിസേര്‍ച്ച് ആവശ്യത്തിനായി ആന്‍റ് വേര്‍പ്പിലെ റെഡ് ലൈറ്റ് ഇടങ്ങളിലൂടെ മിനി സ്കേര്‍ട്ടും കാല്‍വണ്ണയോളമെത്തുന്ന ബൂട്ടുകളുമണിഞ്ഞു അലയാന്‍ ഒരു യുവ എഴുത്തുകാരി തയ്യാറാവുന്നത് അത്ര സാധാരണമല്ലെന്ന് ബെര്‍ണാര്‍ഡ് എവാരിസ്റ്റോ (independent.co.uk) നിരീക്ഷിക്കുന്നു. ‘ഓണ്‍ ബ്ലാക്ക് സിസ്റ്റേഴ്സ് സ്ട്രീറ്റ്’ എന്ന നോവലിന് വേണ്ടി ചികാ ഉനിഗ് വെ എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് ബെല്‍ജിയത്തിന്റെ തുറമുഖ നഗരത്തിലൂടെ അത്തരം സാഹസിക ഉദ്യമം നടത്തിയത്യൂറോപ്പ്യന്‍ നഗരങ്ങളില്‍ കുരുങ്ങിപ്പോവുന്ന ആഫ്രിക്കന്‍ ലൈംഗികത്തൊഴിലാളികളുടെ ജീവിതം നേരില്‍ കാണുകയും അവരുടെ കഥകള്‍ ആവിഷ്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അറിഞ്ഞും അറിയാതെയും, വേറെ വഴിയില്ലാതെയും ചതിക്കപ്പെട്ടും ആഗോള മനുഷ്യക്കടത്തിന്റെയും ലൈംഗികഅടിമത്തത്തിന്റെയും ഇരകളായിപ്പോവുന്നവരുടെ മാഫിയാ ലോകം ഇന്ന് ഒട്ടും പുതിയ പ്രമേയമല്ല. എന്നാല്‍ കുടുംബാനുഭവങ്ങളും വൈയക്തികാനുഭവങ്ങളും മാത്രമല്ല, ദേശാനുഭവങ്ങളും പശ്ചാത്തലമായി വരുന്ന നോവലിന്റെ ലോകം പതിവു ചാലുകളിലല്ല ആവിഷ്കൃതമാകുന്നത്.

 

നിസ്സഹായര്‍ക്കുള്ള ചൂണ്ടകള്‍

ലാഗോസിലെ പുറമേക്ക് മാന്യനും സമ്പന്നനുമായ കൂട്ടിക്കൊടുപ്പുകാരന്‍/ മനുഷ്യക്കടത്തുകാരന്‍ സെന്‍ഗോര്‍ ഡീലേയെന്ന ‘രക്ഷക’ന്റെ വലയിലയിപ്പോവുന്ന കഥയറിയാത്ത നാലു യുവതികളാണ് ആഖ്യാന കേന്ദ്രത്തില്‍. വഷളനും കണ്ണില്‍ചോരയില്ലാത്തവനുമായ ഡീലേ മധുര വാക്കുകളിലൂടെ ശാരീരിക മുഴുപ്പും സൗന്ദര്യവുമുള്ള ഇരകളെ കണ്ടെത്തുകയും വലിയ ഔദാര്യം ചെയ്യുന്ന ഭാവേന മുപ്പതിനായിരം യൂറോയെന്ന ‘മിതമായ’ തുക, അതും ‘ജോലിയില്‍’ പ്രവേശിച്ച ശേഷം വര്‍ഷങ്ങള്‍ നീളുന്ന തവണകളായി വീട്ടിയാല്‍ മതിയെന്ന ഉദാര വ്യവസ്ഥയില്‍ പെണ്‍കുട്ടികളെ യൂറോപ്പ്യന്‍ പട്ടണങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നു. “എല്ലാ മാസവും ഞാന്‍ പെണ്‍കുട്ടികളെ യൂറോപ്പിലേക്കയക്കുന്നു. ആന്‍റ് വേര്‍പ്പ്. മിലാന്‍. മാഡ്രിഡ്. അവരെന്റെ പെണ്‍കുട്ടികളാണ്. ഓരോ മാസവും, നാലു കുട്ടികള്‍. ചിലപ്പോള്‍ അഞ്ചും അത്ലിം കൂടുതലും.” എന്താണ് അവരെ കാത്തിരിക്കുന്നത് എന്ന് അവര്‍ക്കറിയില്ല. എന്നാല്‍, പിടിച്ചു വെക്കുന്ന കള്ളപ്പാസ്പ്പോര്‍ടിനോടോപ്പം, വഞ്ചിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്നുണ്ട്. നോവലിലെങ്ങും പുരുഷന്മാര്‍ പൊതുവേ ഒരു വശത്ത്‌ കുടിയന്മാരും കൊലയാളികളും ബലാല്‍സംഗികളും കഠിന ഹൃദയരും മറുവശത്ത്‌ ദുര്‍ബ്ബലരും ദയനീയ ഭാവത്തിലുള്ളവരും ആണ്. എന്നാല്‍ സ്ത്രീകളെല്ലാം അബലകളും കര്‍തൃത്വമില്ലാത്ത ഇരകളുമാണ് എന്ന് പറയാനാവില്ല. മിക്കപ്പോഴും അവര്‍ അറിഞ്ഞുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പു തന്നെയാണ് അവരുടെ വിധി. ഡീലേ ആത്യന്തികമായി എന്താണ് അവര്‍ക്ക് കണ്ടുവെച്ചിട്ടുള്ള തൊഴില്‍ എന്ന് വ്യക്തമാക്കുന്നുണ്ട്. ‘’ജെന്നിഫര്‍ ലോപ്പസിനെ വെല്ലുന്ന പിന്‍ഭാരവും അതിനൊത്ത മാറിട സമ്പത്തും തികഞ്ഞ നിനക്കെങ്ങനെയാണ് ജോലി കിട്ടാതിരിക്കുക?” എന്നാണു അയാള്‍ ഷിസോമിനോട് അയാള്‍ ചോദിക്കുക. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അവരുടെ സാഹചര്യങ്ങളും ലാഗോസിന്റെ അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. മുന്നിലുള്ള ഏക പോംവഴി അവരെ എവിടെയെത്തിക്കുന്നുവെന്നും അവര്‍ക്കെന്തു സംഭവിക്കുന്നു എന്നും നോവല്‍ പരിശോധിക്കുന്നു. ലോകം നേരിടുന്ന സമകാലിക ദുരന്തങ്ങളില്‍ ഏറ്റവും വലിയ ഒന്നായ പ്രവാസികളോടുള്ള സമീപനത്തില്‍ അസഹിഷ്ണുതയുടെ നിലപാട് വെച്ചുപുലര്‍ത്തുന്നവര്‍ പൊതുവേ കാണാതെ പോകുന്ന പ്രശ്നങ്ങളാണ് കൊടിയ അനിശ്ചിതത്വവും ജീവ ഭയവും പതിയിരിക്കുന്ന ദുരന്ത സാധ്യതകള്‍ പോലുമവഗണിച്ച് എന്തുകൊണ്ട് ആളുകള്‍ ജന്മ ദേശങ്ങള്‍ വിട്ടോടിപ്പോവുന്നു എന്നതും ‘വാഗ്ദത്ത ഭൂമിയില്‍’ എത്താന്‍ ഭാഗ്യമുണ്ടാവുന്നവര്‍ തന്നെ നേരിടേണ്ടി വരുന്ന ഭീകര ചൂഷണങ്ങളുടെ ആഴം എത്രയെന്നതും. മനുഷ്യക്കടത്തിന്റെയും സെക്സ് ട്രാഫിക്, അവയവ മാഫിയ പോലുള്ള കുറ്റകൃത്യങ്ങളുടെതുമായ പെട്ടുപോയാല്‍ മുങ്ങിത്താഴുക മാത്രം സംഭവിക്കുന്ന സാഹചര്യങ്ങള്‍ ആരുടേയും സന്തോഷപൂര്‍വ്വമായ തെരഞ്ഞെടുപ്പല്ലതന്നെ. തന്റെ കഥാപാത്രങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക അവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന കുറ്റമറ്റ ഇംഗ്ലീഷും നാടന്‍ ‘പിജിന്‍’ ഇംഗ്ലീഷും ഒപ്പം ഇബോ, യൊറൂബ ശൈലികളും ഇടകലരുന്ന ഭാഷയില്‍, നൈജീരിയയില്‍ ജനിച്ചു ബെല്‍ജിയത്തില്‍ താമസമാക്കിയ യുവഎഴുത്തുകാരി ചിക ഉനിഗ് വെ, ആന്‍റ് വെര്‍പ്പിലെ ഒരു അപ്പാര്‍ട്ട്മെന്റ് ഷെയര്‍ ചെയ്യുന്ന നാലു ആഫ്രിക്കന്‍ ലൈംഗികത്തൊഴിലാളികളുടെ കഥകളിലൂടെ ഈ സാഹചര്യങ്ങളെയാണ് ആവിഷ്കരിക്കുന്നത്. ഡീലേയുടെ ബാധ്യതയും ‘മാഡത്തിന്റെ വീട്ടുവാടകയും തങ്ങളുടെ വരുമാനത്തിന്റെ സിംഹ ഭാഗവും തിന്നു തീര്‍ക്കുമെന്നതിനാല്‍ വര്‍ഷങ്ങള്‍ നീണ്ട ലൈംഗികഅടിമത്തം തന്നെയാണ് അവരെ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്വൃത്തത്തിന്റെ തോടുത്തുവിടല്‍ ആയിത്തീരുന്ന, കൂട്ടത്തില്‍ പ്രതികരണ ശീലമുണ്ടായിരുന്ന സിസിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റു മൂവരും തങ്ങളുടെ സ്വകാര്യ സുരക്ഷിതത്വത്തിന്റെ രഹസ്യാത്മകത വിട്ടു പരസ്പരം കുടുംബാനുഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാവുന്നത് എന്നത് ഒരേ സമയം ഇരകളുടെ നിസ്സഹായതയുടെയും നിസ്സംഗതയുടെയും അടയാളമാണ്.

 

പുരാവൃത്തങ്ങള്‍

വീട്ടു വേലക്കാരായി ആണ്‍കുട്ടികളാണോ സ്ത്രീകളാണോ നല്ലത് എന്നൊക്കെ തര്‍ക്കിക്കുമായിരുന്ന മധ്യവര്‍ഗ്ഗ കുടുംബത്തിലെ അംഗമായിരുന്ന അമാ, ആന്‍റ് വേര്‍പ്പിലെ ചുവന്ന തെരുവിലെത്തുന്നതിനു പിന്നില്‍ പാസ്റ്ററും ‘യോഗിവര്യനു’മായ രണ്ടാനച്ഛന്‍ തന്റെ നേരെ എട്ടാം വയസ്സുമുതല്‍ നിരന്തരം നടത്തിപ്പോന്ന പീഠനം തുറന്നു പറഞ്ഞതിന്റെയും മകളുടെ ആരോപണം തള്ളിക്കളയുകയോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയാവുകയോ ചെയ്യുന്ന അമ്മയുടെയും നിസ്സഹായതയുണ്ട്. പള്ളിപ്രസംഗത്തില്‍ അയാള്‍ എന്നും തള്ളിപ്പറയുമായിരുന്ന തരത്തില്‍ പെട്ട ഒരുത്തിയാവാനുള്ള അമായുടെ തീരുമാനം ഒരേ സമയം ഗതികേടും ഒപ്പം മാനുഷിക, വിശ്വാസ കാപട്യത്തിനു നേരെയുള്ള പ്രതിഷേധവുമാണ്. സ്വന്തം വീട്ടിലെ ദൈവ ഭയമുള്ള ഭാഷയില്‍ നിന്ന് വ്യത്യസ്തമായി മുത്തശ്ശി മാമാ ഇകോയുടെ അഭയത്തില്‍ വേണ്ടപ്പോളിത്തിരി തെറിയൊക്കെ പറയാന്‍ കിട്ടുന്ന സ്വാതന്ത്ര്യം ശുദ്ധവായുവായി ‘കട്ടെടുക്കുന്ന സന്തോഷമായി’ അവള്‍ക്കനുഭവപ്പെടുന്നു. അവളുടെ കൊതിപ്പിക്കുന്ന സൗന്ദര്യം കാരണം താനൊരു ക്രിസ്ത്യാനിയല്ലായിരുന്നെങ്കില്‍ അവളെ രണ്ടാം ഭാര്യയാക്കിയേനെ എന്ന് ഡീലേ മോഹിക്കുന്നുണ്ട്. എന്നെങ്കിലും സ്വതന്ത്രയായി നൈജീരിയയിലേക്ക് പോവുക എന്ന സ്വപ്നമുണ്ട് അമായ്ക്ക് ജീവിതത്തിലെന്നും നഷ്ടബോധം തോന്നുക മാമാ ഇകോയുടെ സ്നേഹം മാത്രമാണ്. രണ്ടായിരത്തിലെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത കൊടും ചൂടിലേക്ക് ആന്‍റ് വേര്‍പ്പില്‍ വന്നിറങ്ങുമ്പോള്‍, യാത്ര ചോദിക്കുമ്പോള്‍ മാമാ ഇകോ നല്‍കിയ സ്വര്‍ണ്ണക്കുരിശു രൂപം അവളുടെ ഏറ്റവും വിലയേറിയ ഓര്‍മ്മവസ്തു ആയിരിക്കും. തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ് അമാ മരിക്കുകയെന്നു ദീര്‍ഘ ദര്‍ശനം ചെയ്യുന്ന നോവലിസ്റ്റ് അവളുടെ വാക്കുകള്‍ രേഖപ്പെടുത്തുന്നു: “എനിക്ക് പാസ്റ്റര്‍മാരെ ഇഷ്ടമല്ല. ഒരിക്കലും അവരെ (ഞാന്‍) വിശ്വസിച്ചില്ല. ഇനിയിപ്പോള്‍ അത് തുടങ്ങാനും പരിപാടിയില്ല.” പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചുമുള്ള ഒരു ബാല ഗായക സംഗത്തിന്റെ പാട്ട് കേട്ടുകൊണ്ടാണ് അവള്‍ മരിക്കുകയെന്നു നോവലിസ്റ്റ് പ്രവചിക്കുന്നു.

 

എഫെ തന്റെ പതിനാറാം വയസ്സിലാണ് രതിയുടെ നിശ്ശൂന്യതയായി ആദ്യാനുഭവം നേരിടുന്നത്. അതി സമ്പന്നനായ നാല്പ്പത്തിയഞ്ചുകാരന്‍ കൃതൃമ മുടി വില്‍പ്പനക്കാരന്‍ ആഴ്ചകള്‍ നീണ്ട കെണിയൊരുക്കിയാണ് അവളെ വലയിലാക്കിയത്. ഭൂമിയില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്തയാള്‍ അവള്‍ ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം തണുത്തുറഞ്ഞു പോകുന്നു. ടൈറ്റസിന്റെ ജീവിതത്തിലെ സമാനമായ ആറാമത് ഇരയായിരുന്നു താനെന്നും അയാളുടെ നിയമപ്രകാരമുള്ള ഭാര്യ എല്ലാത്തിനും കൂട്ടായിരുന്നു എന്നും അവള്‍ അറിയുക വൈകിയാണ്. അമ്മയുടെ മരണം ഉണ്ടാക്കിയ ശൂന്യത വാറ്റു മദ്യത്തില്‍ മുക്കിത്തീര്‍ക്കുന്ന പിതാവിനെ വിട്ടു പോവുക അവള്‍ക്ക് എളുപ്പമായിരുന്നു. ‘നീയൊരു നല്ല ഭാര്യയാവാന്‍ പിറന്നവളാണ്’ എന്ന് എപ്പോഴും അനുഗ്രഹിക്കുമായിരുന്ന അമ്മ തന്റെ പതനം കാണാന്‍ ജീവിച്ചിരിക്കാത്തതില്‍ ഒരു വേള അവള്‍ക്ക് ആശ്വാസം തോന്നുന്നുണ്ട്. ആഗ്രഹിക്കാതെ കിട്ടിയതെങ്കിലും പിന്നീട് സ്നേഹിച്ചു പോകുന്ന മകന് ശോഭനമായ ഭാവിയെന്ന സ്വപ്നമാണ് അവനെ അനിയത്തി റിറ്റയെ ഏല്‍പ്പിച്ച് സെന്ഗോര്‍ ഡീലേയുടെ അരികിലും തുടര്‍ന്ന് ആന്‍റ് വേര്‍പ്പിലും അവളെ എത്തിക്കുക. പ്രസവത്തെ തുടര്‍ന്ന് തളര്‍ന്നു പോയ സഹോദരിയോടു ചോദിക്കാനാവാതെ അനിയത്തിയിടുന്ന ലക്കി എന്ന പേരിനൊപ്പം കുട്ടിയുടെ പിതാവിന്റെ മധ്യ നാമമായ ഇക്പോന്‍വോസ എന്നതും ചേര്‍ത്ത് അവള്‍ മകന് എല്‍. ഐ. എന്ന് ചുരുക്കപ്പെരിടും. വിദേശത്തു ലണ്ടനില്‍ പോവുക എന്ന സ്വപ്നം ‘അതിനടുത്തുള്ള ബെല്‍ജിയത്തില്‍’ എത്തുമ്പോള്‍ കുറെയേറെ സാക്ഷാത്കൃതമാനും എന്ന് അവള്‍ മോഹിക്കുന്നു. ലൈബീരിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഇരയായി കുടുംബമൊന്നടങ്കം കൊല ചെയ്യപ്പെടുന്നതിന് സാക്ഷിയായി വെറും കയ്യോടെ ഓടിപ്പോന്നവള്‍ എന്ന എന്ന ഫിക് ഷന്‍ ആണ് ഡീലേ എഫെക്ക് നല്‍കുക. “കണ്ണീര്‍ കഥകള്‍ വെള്ളക്കാര്‍ ആസ്വദിക്കുന്നു. നമ്മള്‍ പരസ്പരം കൊല്ലുന്നതിനെ കുറിച്ച് കേള്‍ക്കാന്‍ അവര്‍ക്കിഷ്ടമാണ്. നിരര്‍ത്ഥകമായ വംശീയാതിക്രമങ്ങളില്‍ നമ്മള്‍ പരസ്പരം തലകള്‍ കൊയ്യുന്നത്. കഥ എത്രമാത്രം ബീഭത്സമാണോ അത്രയും നന്ന്.” ഡീലേയുടെ കടം വീട്ടിക്കഴിഞ്ഞാല്‍ സ്വന്തമായി ഒരു വേശ്യാലയം തുടങ്ങുന്നതിനെ കുറിച്ചുള്ള സങ്കല്‍പ്പമാണ് എഫേക്കുള്ളത്.

അമായില്‍ നിന്നും എഫെയില്‍ നിന്നും വ്യത്യസ്തമായ പുരാവൃത്തമാണ് കൂട്ടത്തില്‍ ഇളയവളായ ജോയ്സ് എന്ന് വിളിക്കുന്ന അലെക്കിനുള്ളത്. പേവിഷ ബാധയെ തുടര്‍ന്ന് മരിച്ച മുത്തശ്ശിയുടെ പേരാണ് അവള്‍ക്ക് കിട്ടിയത്. ആഭ്യന്തര സംഘര്‍ഷ കാലത്ത് സുഡാനിലെ ജാന്‍ജാവീദ് മിലീഷ്യയുടെ തേരോട്ടത്തില്‍ കൂട്ട ബാലല്‍ക്കാരത്തിനും ബുദ്ധി മരവിപ്പിക്കുന്ന ഭീകരതള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ ഇരയാവേണ്ടി വന്ന പെണ്‍കുട്ടി. പതിനഞ്ചാം വയസ്സില്‍ സൈനികരുടെ കയ്യേറ്റത്തില്‍ കീറിപ്പറിഞ്ഞ ഉടലുമായി രേതസ്സില്‍ കുളിച്ചു എത്തിച്ചേരുന്ന അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് പ്രണയത്തിലായ പൊളികാര്‍പ്പ് എന്ന നൈജീരിയന്‍ സമാധാന സേനാംഗവുമായുണ്ടാകുന്ന ബന്ധം ഏറെ മോഹത്തോടെ അവളെ ലാഗോസില്‍ എത്തിക്കുന്നുണ്ട്. മിക്ക ദിനങ്ങളിലും റോട്ടില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ ലാഗോസിനെ കുറിച്ചുള്ള അവളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് കളയുന്നു. ലക്ക് തെറ്റിയ വാഹനങ്ങള്‍ ഇടിച്ചിട്ടതോ, കൂടോത്രത്തിനു വേണ്ട മനുഷ്യ രക്തത്തിന് വേണ്ടി കൊല്ലപ്പെട്ടവരോ ആണ് അനാഥ പ്രേതങ്ങള്‍ എന്ന അറിവ് തന്റെ ഖാര്‍ത്തൂം അനുഭവങ്ങളില്‍ നിന്ന് ഇവിടം ഒട്ടും വ്യത്യസ്തമല്ല എന്ന് അവളെ ബോധ്യപ്പെടുത്തുന്നു.  അഭയാര്‍ഥിയെ വിവാഹം കഴിക്കുന്നത്‌ പൊളികാര്‍പ്പിന്റെ  അമ്മ വിലക്കുന്നതോടെ അവള്‍ അനാഥയായിത്തീരുന്നു. തന്റെ കുറ്റബോധം മറികടക്കാന്‍ പൊളികാര്‍പ്പ് അവള്‍ക്ക് വേണ്ടി ഡീലേക്ക് കൊടുക്കേണ്ട പണം കൊടുക്കുന്നത് ആന്‍റ് വേര്‍പ്പില്‍ ‘മാഡ’മിന്റെ കേന്ദ്രത്തില്‍ അവള്‍ക്ക് ചില സൌജന്യങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുന്നുണ്ട്. “ദാരുവിലെ സൈനികര്‍ അവളുടെ ശക്തി ചോര്‍ത്തിക്കളഞ്ഞിരുന്നു. പൊളികാര്‍പ്പിന്‍റെ വഞ്ചന അത് തിരിച്ചു പിടിക്കുന്നതില്‍ നിന്നും അവളെ വിമുഖയാക്കുകയും ചെയ്തു.” മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായി ഒരു ആയയായാണ് തനിക്കു ജോലി കിട്ടുകയെന്നു ജോയ്സ് വിശ്വസിച്ചിരുന്നു. ഒരു നാള്‍ തിരികെ നാട്ടില്‍ ഒരു ബൊട്ടെക് തുറക്കുന്ന സ്വപ്നവും ഉണ്ട് ചിലപ്പോഴൊക്കെ അവള്‍ക്ക്.

 

പ്രണയവിഷം തീണ്ടരുതെന്നു തന്നെ

നാലു സ്ത്രീകളില്‍ ഏറ്റവും ഹൃദയ ഭേദകമായ വിധിയിലേക്കുള്ള സിസിയുടെ പതനം ഏറെ അവധാനതയോടെ ചിതറിയ അധ്യായങ്ങളിലായി സാന്ദ്രമായ ഭാഷയിലാണ് നോവലില്‍ ഇതള്‍ വിടര്‍ത്തുന്നത്. അവളുടേത്‌ അമായെ പോലെ വിലക്കപ്പെട്ട രതിയുടെയോഎഫെയേ പോലെ ചതിക്കപ്പെടലിന്റെയോ ജോയ്സിനെ പോലെ വംശ ഹത്യയുടെയോ പുരാവൃത്തമല്ല. മറിച്ച് അത് ഏതൊരു ഉറച്ച മനസ്സിനെയും പടിപടിയായി തകര്‍ത്തുകളയുന്ന ഇച്ഛാഭംഗങ്ങളുടെ ആകത്തുകയാണ്. അതിസമര്‍ത്ഥനായിട്ടും ഒമ്പത് മക്കളുള്ള കുടുംബത്തിലെ ഭാരം പങ്കുവെക്കാനായി വെറുമൊരു ഗുമസ്തന്‍ ആവേണ്ടി വന്ന പിതാവില്‍ അത് തുടങ്ങുന്നു. “എനിക്കൊരു ഡോക്റ്റര്‍ ആവാന്‍ കഴിയുമായിരുന്നു. അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍. എനിക്കൊരു വലിയ ആള്‍ ആവാമായിരുന്നു.” തനിക്കു കിട്ടാതെ പോയത് മകള്‍ക്ക് കിട്ടണം എന്ന ആഗ്രഹമായിരുന്നു മകളെ പഠിപ്പിക്കുമ്പോള്‍ അയാള്‍ക്ക്. “നിന്റെ പുസ്തകങ്ങളെ അഭിമുഖീകരിക്കുകഅപ്പോള്‍ ആകാശമാണ്‌ നിന്റെ പരിധി.” മകളിലൂടെ സാക്ഷാത്കരിക്കുന്ന വലിയ വീട്കാറ്പൂന്തോട്ടം.. അതൊക്കെ. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വിദ്യാഭ്യാസത്തിലാണ് എന്ന് വിശ്വസിച്ചിരുന്ന അച്ഛന്റെ മകളായി ജനിച്ച, വലിയ സ്വപ്നങ്ങളോടെ മികച്ച രീതിയില്‍ യൂണിവേഴ്സിറ്റി ഡിഗ്രി നേടുമ്പോള്‍ തൊഴില്‍ ഒരു പ്രശ്നമാവില്ല എന്ന് വിശ്വസിച്ചിരുന്ന ഷിസോം എന്ന യുവതിക്ക് നൈജീരിയന്‍ അഴിമതിയുടെയും സ്വജന പക്ഷപാതിത്തത്തിന്റെയും പാഠങ്ങള്‍ ബോധ്യപ്പെടുക, ഇന്റര്‍വ്യൂവിനു ക്ഷണിക്കപ്പെടാന്‍ പോലും ‘ശരിയായ ബന്ധങ്ങള്‍’ അനിവാര്യമാണ് എന്ന് തിരിച്ചരിയുമ്പോഴാണ്‌. ദാരിദ്ര്യവും നിന്ന് തിരിയാന്‍ ഇടമില്ലാത്ത വീട്ടിലെ പ്രാരാബ്ദങ്ങളും പിതാവിന്റെ തൊഴില്‍നഷ്ടവും വീട്ടിലെ അംഗസഖ്യയുമെല്ലാം ചേര്‍ന്ന് ഒന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിലാണ് അവളെ സ്നേഹ സമ്പന്നനെങ്കിലും തുല്യമായ രീതിയില്‍ നിസ്സഹായനായ പീറ്ററിന്റെ അഭ്യര്‍ത്ഥന മറികടന്ന് സെന്‍ഗോര്‍ ഡീലേയുടെ സമീപത്തെത്തിക്കുക. നോവലിന്റെ അവസാന താളുകളില്‍ മാത്രം വിവരിക്കപ്പെടുന്ന ‘സസ്പെന്‍സ്’ ഘടകം സിസിയുടെ മരണത്തിന്റെ ദുരൂഹതയുമായും ബന്ധപ്പെട്ടതാണ്. തങ്ങളുടേത് പോലുള്ള ജീവിതങ്ങളില്‍ പ്രണയത്തിനു സ്ഥാനമില്ലെന്നും അത് വന്‍ ബാധ്യതയായിത്തീരുമെന്നും കൃത്യമായും അറിഞ്ഞിരുന്നെങ്കിലും ജീവിതം പലപ്പോഴും കണക്കു കൂട്ടലുകളുടെയും കാവല്‍ മനസ്സിന്റെയും കള്ളികളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. എങ്കിലും മരിക്കുന്നതിനു തൊട്ടു മുമ്പ് ‘മകള്‍ വിദേശത്തു ഉന്നത ജോലിയിലുള്ള പിതാവിന്റെ സ്റ്റാറ്റസിനു ചേരുന്ന വിധത്തിലുള്ള ജീവിത സൌകര്യങ്ങള്‍’ എന്ന പിതാവിന്റെയും കുടുംബത്തിന്റെയും കൂട്ടായ സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്ത് അന്ന് വരെ അയച്ചിട്ടില്ലാത്ത വലിയ തുക അവള്‍ വീട്ടിലേക്കു അയക്കുന്നുണ്ട് – അതിനു വേണ്ടി ഡീലേയുടെ അടവ് മുടക്കുകയും ‘മാഡ’മിന്റെ കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നതിലൂടെ അവള്‍ തന്റെ വിധിയെ കൂടിയാണ് മുദ്ര വെച്ചത് എന്ന് മാത്രം. “ജീവിതത്തെ അതിന്റെ കാല്‍മടമ്പില്‍ തൂക്കി അള്ളിപ്പിടിക്കാനും അതിന്റെ മുഖത്തു നോക്കി പരിഹസിക്കാനും” ഒരു ‘വിന്‍ഡോ ഗേള്‍’ തയ്യാറാകുക ആത്മഹത്യാപരമായ നിഷേധമാണ്. പ്രണയം നല്‍കുന്ന ധൈര്യം.

 

കൊടിയ ദാരിദ്ര്യവും അതുണ്ടാക്കുന്ന സങ്കീര്‍ണ്ണ മാനസികാവസ്ഥയും ചിക ഉനിഗ് വെ നന്നായി മനസ്സിലാക്കുന്നുണ്ട് എന്ന് ഫെര്‍നാന്‍ഡാ എബെര്‍സ്റ്റാഡ്നിരീക്ഷിക്കുന്നു. (www.nytimes.com). നാലു പ്രധാന കഥാപാത്രങ്ങളും വെറും സഹതാപമല്ല അര്‍ഹിക്കുന്നതെന്നും അവര്‍ അറിഞ്ഞുകൊണ്ടുള്ള ചൂതാട്ടം തന്നെയാണ് നടത്തുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. “തങ്ങളുടെ കാലുകള്‍ക്കിടയില്‍ ദൈവം ഘടിപ്പിച്ച തുരുപ്പുശീട്ട്” ഉപയോഗിച്ച് ഒന്ന് പയറ്റിനോക്കാന്‍, അത് വഴി ജീവിത വിജയം നേടാന്‍, തന്നെയാണ്, വെറും ഇരകളായിപ്പോവാതെ ഈ സ്ത്രീകള്‍ ശ്രമിക്കുന്നത് എന്ന് നോവലില്‍ തന്നെ പരാമര്‍ശമുണ്ട്. നാറ്റമുള്ള ഒരു നാല്പ്പത്തിയഞ്ചുകാരന്റെ ഒക്കാനമുണ്ടാക്കുന്ന ഉടലിനു കീഴെ കിടന്നു തന്റെ കന്യകാത്വം ബലി കൊടുക്കുമ്പോള്‍ എഫെ നല്ല ലിപ്സ്റ്റിക്കും തിരുപ്പനും കിട്ടുമെന്ന മോഹത്തിലാണ്. ബെല്‍ജിയത്തിലെത്തി കയ്യില്‍ കിട്ടുന്ന ആദ്യ ഭക്ഷണക്കിറ്റ് അതിന്റെ വിഭവ സമൃദ്ധിയില്‍ ഇനിയെന്നും ഇത് തുടരാമല്ലോ എന്ന് സിസിയെ മോഹിപ്പിക്കുന്നു. നൈജീരിയയില്‍ അതൊരു കുടുംബത്തിനു മതിയാവും എന്ന് അവള്‍ കണക്കു കൂട്ടുന്നു. ഒരു ദിനം പതിനഞ്ചു പേരെ വരെ ലൈംഗികമായി സംതൃപ്തരാക്കി ജീവിക്കുമ്പോഴും അതിജീവിക്കുന്ന മൂന്നു പേരും നിലനിര്‍ത്തുന്ന ഭാവിയെ സംബന്ധിച്ച സ്വപ്നങ്ങളും ഇതോടു ചേര്‍ത്തു പറയാം. എന്നാല്‍, ഇതിനു മറുവശമായി ആളുകള്‍ അനാഥരും എകാകികളുമായി മരിക്കേണ്ടിവരുന്ന യൂറോപ്പ്യന്‍ വിപര്യയവും നോവലിസ്റ്റ് കാണാതെ പോകുന്നില്ല. ശക്തമായ വാമൊഴി പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ദുരന്ത മുഖത്തും കുതിച്ചു നില്‍ക്കുന്ന ഉള്‍ക്കരുത്തിന്റെ, പ്രതീക്ഷയുടെ, സ്ത്രീസഹജമായ കൂട്ടുതേടല്‍ മനോഭാവത്തിന്റെ, ഐക്യപ്പെടലിന്റെ, സൗഹൃദത്തിന്റെ കഥ പറയുകയാണ്‌ സമകാലിക ആഫ്രിക്കന്‍ നോവലിസ്റ്റുകളില്‍ വേറിട്ട ശബ്ദമായ ചികാ ഉനിഗ് വെ തന്റെ നൈജീരിയന്‍ സാഹിത്യ പുരസ്കാരം (2012) നേടിയ നോവലില്‍.

 

(കലാപൂര്‍ണ്ണ മാസിക, ഫെബ്രുവരി 2018)

 Read more:

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm

Welcome to Lagos by Chibundu Onuzo

https://alittlesomethings.blogspot.com/2024/08/welcome-to-lagos-by-chibundu-onuzo.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

The Madonna of Excelsior by Zakes Mda

https://alittlesomethings.blogspot.com/2017/12/blog-post.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

The Opposite House by Helen Oyeyemi

ദൈവങ്ങളുടെ പ്രവാസ നൊമ്പരങ്ങള്‍



(നൈജീരിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് ഹെലന്‍ ഒയെയെമിയുടെ ദി ഓപ്പൊസിറ്റ് ഹൗസ് എന്ന നോവലിനെ കുറിച്ച്)

വ്യാവഹാരിക ലോകവും ആത്മലോകവും തമ്മിലുള്ള വിനിമയങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ വ്യത്യസ്ത രീതികളില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. കൊളോനിയലിസ്റ്റ് പാഠങ്ങള്‍ കനം കുറഞ്ഞ ‘വൂഡൂ’ പ്രയോഗങ്ങളായും അന്ധ വിശ്വാസ ജടിലമായ പാരമ്പര്യമായും എഴുതിത്തള്ളാന്‍ ശ്രമിച്ചിട്ടുള്ള ലൌകിക-ആത്മീയ തലങ്ങളുടെ മുഖാമുഖം പക്ഷെ, ആഫ്രിക്കന്‍ സാഹിത്യത്തിലെ സനാതന മൂല്യങ്ങളുടെ അവതരണത്തിന് എഴുത്തുകാര്‍/ കഥാകാരന്മാര്‍ കണ്ടെടുക്കുന്ന ശക്തമായ ആവിഷ്കാര രീതിയാണ്. ആമോസ് ടുടുവോലയും ഡി. ഒ. ഫഗുന്‍വായും ചിനുവ അച്ചബെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രി വരെ എഴുത്തുകാര്‍ അവരവരുടേതായ രീതിയില്‍ ധാരാളമായി ഉപയോഗിച്ച് വന്നിട്ടുള്ള ഈ രചനാ സങ്കേതം തികച്ചും നൂതനവും മനോ വിജ്ഞാനീയ തലങ്ങളില്‍ അന്വേഷിക്കപ്പെടെണ്ടതുമായ വിധത്തില്‍ ഉപയോഗിക്കുന്ന പുതുതലമുറ എഴുത്തുകാരിയാണ് നൈജീരിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് ഹെലന്‍ ഒയെയെമി.

ആത്മ/ അതീത ലോകത്തെ ഇരട്ട എന്ന (spirit doubles) എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ദി ഐക്കറസ് ഗേള്‍ എന്ന നോവലുമായാണ് ഹെലന്‍ ഒയെയെമി തന്റെ വരവറിയിച്ചത്. ആഫ്രിക്കന്‍ നോവല്‍ സാഹിത്യത്തിലെ പുതുതലമുറ സാന്നിധ്യങ്ങളില്‍ അര്‍ഹമാം വിധം തന്നെ ഏറ്റവും കൊണ്ടാടപ്പെട്ട എഴുത്തുകാരികളില്‍ ഒരാളായ ഒയെയെമി ഈ ആദ്യ രചന പൂര്‍ത്തിയാക്കുമ്പോള്‍ തന്റെ സ്കൂള്‍ അധ്യയനം പൂര്‍ത്തിയാക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. യൊറൂബന്‍ പരമ്പരാഗത വിശ്വാസ ക്രമങ്ങളുടെ നൈജീരിയന്‍ പാതിയും ആധുനിക ലണ്ടന്‍ ജീവിതത്തിന്റെ സ്വാധീനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പകച്ചു പോകുന്ന ജെസ്സമി എന്ന എട്ടുവയസ്സുകാരി, ഹിസ്റ്റീരിയയുടെ ഇടവേളകള്‍ തീര്‍ക്കുന്ന പ്രയാസങ്ങള്‍ക്കൊപ്പം ബാധ കൂടലിന്റെ കൂടി ഇടയിലെ അപകടകരമാം വിധം നേര്‍ത്ത അതിര്‍ വരമ്പിലേക്ക് ഇടറിയും വെളിപ്പെട്ടും മുന്നോട്ടു പോകാന്‍ തുടങ്ങുന്നത് ‘അന്യ’യായി, ഒരു ‘പാതി ലോകം ദൂരെ’ അവളെ കാത്തു കഴിഞ്ഞ ടില്ലി ടില്ലിയെന്ന ആത്മ ഇരട്ട (doppelgänger) അവളുടെ എകാന്തതകളിലേക്ക് ആവേശിച്ച് തുടങ്ങുന്നതോടെയാണ്‌. ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരു കൌമാരക്കാരിയുടെ മാനസിക വിഭ്രാന്തികളുടെയും ദുരൂഹമായ ശൈഥില്യത്തിന്റെയും കഥ പറയുകയും ഒരു ഭീകര കഥയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് പോവുകയും ചെയ്യുമ്പോഴും യാഥാര്‍ത്ഥ്യ ബോധമുള്ള സാഹിത്യ സൃഷ്ടിയായിരുന്നു എന്നതാണ് ഒയെയേമിയുടെ പ്രഥമ കൃതിയുടെ നേട്ടത്തെ തിളക്കമുള്ളതാക്കിയത്. രണ്ടു ഭിന്ന ധ്രുവങ്ങളായ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങളിലേക്ക് സമരസപ്പെടാനാവാത്തതിന്റെ വിഹ്വലതകളാണ് നന്നേ ചെറുപ്പത്തിലേ ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഒയെയെമി ആദ്യ കൃതിയില്‍ വിഷയമാക്കിയതെങ്കില്‍ അവരുടെ രണ്ടാമത് നോവല്‍ ദി ഓപ്പോസിറ്റ് ഹൌസ് ആദ്യ കൃതിയുടെ പ്രമേയ പരിസരങ്ങളെ പിന്തുടരുകയും കൂടുതല്‍ സങ്കീര്‍ണ്ണമായ തലങ്ങളില്‍ പരിശോധിക്കുകയും ചെയ്യുന്നു.

 

സങ്കലങ്ങള്‍, സങ്കീര്‍ണ്ണതകള്‍

 

തനിക്കു നേരെ പകപ്പോടെയും ദുരൂഹമായ വൈജാത്യങ്ങളോടെയും കുതിച്ചെത്തുന്ന ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന എട്ടു വയസ്സുകാരിയാണ് ആദ്യനോവലിലെ മുഖ്യ കഥാ പാത്രമെങ്കില്‍ സ്വന്തം ചെയ്തികള്‍ക്ക് സ്വയം ഉത്തരവാദിയാകേണ്ട ഇരുപത്തിയഞ്ചുകാരിയാണ് ദി ഓപ്പോസിറ്റ് ഹൌസില്‍ ആഖ്യാതാവായ മായാ കരേര. ‘മൂന്ന് ലോകങ്ങളിലെ ഇരട്ട’ എന്ന് ടില്ലിടില്ലിയെ വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥ ലോകം, ആത്മ ലോകം, മനസ്സിന്റെ വനസ്ഥലിയെന്ന ഉള്‍ക്കാട് എന്ന നിലയില്‍ വിവരിക്കപ്പെടുന്നുണ്ടെങ്കില്‍ ‘എതിര്‍ വീട്ടി’ലെ സംഘര്‍ഷങ്ങളില്‍ ഭൌതിക തലത്തില്‍ തന്നെ മൂന്ന് ലോകങ്ങളുണ്ട്; മൂന്ന് സംസ്കാരങ്ങളും. കരീബിയന്‍ ഉപദ്വീപുകളിലെ പ്ലാന്റെഷന്‍ മേഖലകളിലേക്ക് വേട്ടയാടപ്പെട്ട്‌ എത്തിയ പൂര്‍വ്വികര്‍ അടിമക്കപ്പലുകളുടെ കടത്തി കൊണ്ടുവന്ന വംശീയ സ്മൃതികളില്‍ തെളിയുന്ന യൊറൂബ വിശ്വാസസഞ്ചയം പരമ്പരാഗത മൂര്‍ത്തികളെ കയ്യൊഴിയാനാവാത്ത മാമി ചബേലയുടെ സാന്റെറിയ വിശ്വാസക്രമത്തില്‍ അതിജീവിക്കുന്നുണ്ട്. ആദിമ, അനിമിസ്റ്റിക് ധാരകള്‍ ഉരുവപ്പെടുത്തിയ യൊറൂബ മൂല്യങ്ങള്‍ ക്യൂബന്‍ കത്തോലിക്കാ സമ്പ്രദായവുമായി കൂടിക്കലര്‍ന്നതിന്റെ ഫലമാണ് സാന്റെരിയ ക്രമം. ക്യൂബന്‍ ജീവിതമാകട്ടെ, കാസ്ട്രോ വിപ്ലവത്തിന്റെ ഫലശ്രുതിയില്‍ കുടുംബം ലണ്ടനിലേക്ക് പാലായനം ചെയ്യുന്നതിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു. അങ്ങനെ, സ്മൃതി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നതെങ്കിലും പ്രവാസത്തിന്റെയും പറിച്ചെറിയപ്പെടലിന്റെയും ആദിമാനുഭവം എന്ന നിലയില്‍ ഒരു ആദിരൂപ സ്വഭാവമുള്ള സാന്നിധ്യമായി ആഫ്രിക്കന്‍ പാരമ്പര്യവും ജനിച്ചു വളര്‍ന്നു നന്നേ കുട്ടിക്കാലം ചെലവഴിച്ച, വീട്ടിന്റെ മച്ചില്‍ മാമി സൂക്ഷിച്ചു വെക്കുന്ന മൂര്‍ത്തീ രൂപങ്ങള്‍ അടയാളപ്പെടുത്തുന്ന ക്യൂബന്‍ ഓര്‍മ്മകളും വളര്‍ന്നതും ഒരു ജാസ് ഗായികയുടെ ജീവിതത്തിലേക്ക് മുതിര്‍ന്നതുമായ, പാപിയുടെ ആധുനിക ബോധ്യങ്ങളുടെ കൂടി ഇടമായ ലണ്ടന്‍ ജീവിതവും നോവലില്‍ വ്യത്യസ്ത ബലാബലങ്ങളാണ്. മായയുടെ ജീവിതത്തില്‍ എല്ലാം പ്രധാനവുമാണ്. ഒരു ഘട്ടത്തില്‍ തന്റെ സ്വത്വത്തിലെ വൈരുധ്യങ്ങളെ കുറിച്ച് മായ നിരീക്ഷിക്കുന്നുണ്ട്: ബ്രിട്ടീഷ് പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ക്യൂബന്‍ എന്ന സ്വത്വം പരിഗണിക്കപ്പെടുമ്പോള്‍ നൈജീരിയന്‍ പാരമ്പര്യവും കത്തോലിക്കാ സംസ്കൃതിയുമാണ് കൂടിക്കലരുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തില്‍ മാമിയുടെ ചിഹ്നങ്ങളോ പാപിയുടെ ക്യൂബന്‍ ജനിതക മുദ്രകളോ –‘എന്റെ ക്യൂബ’ എന്നാണു അവള്‍ എപ്പോഴും പറയുക-  ഒന്നും തീര്‍ച്ചയില്ല, തീര്‍ച്ചയുള്ളത് താന്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയാണ് എന്നത് മാത്രം. “എന്റെ രക്തത്തില്‍ ഒരു തെളിഞ്ഞ വിലയനത്തിന്റെ ധാരയുണ്ട്; സ്പാനിയാര്‍ഡുകള്‍, വെസ്റ്റ് ആഫ്രിക്കക്കാര്‍, ക്യൂബന്‍ ആദിമ വിഭാഗങ്ങള്‍, ക്യൂബന്‍ ലബനീസുകാരായ തുര്‍ക്കികള്‍ പോലും.” എന്നാല്‍, ജനിതക വഴിയിലെ സങ്കലനങ്ങള്‍ എന്നതിലേറെ സാംസ്കാരിക സ്വത്വ പ്രതിസന്ധികളിലാണ് നോവലിന്റെ ഊന്നല്‍ എന്ന് കാണാം. ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ സൂക്ഷിക്കേണ്ട വൈവിധ്യം പാലിക്കാത്തതിന് മാമി മായയെ വഴക്ക് പറയുന്നുണ്ട്: “ശ്രദ്ധിച്ചില്ലെങ്കില്‍ നിനക്ക് പിറക്കുക ഒരു ആല്‍ബിനോ ആയിരിക്കും, അതേ, ചിരിച്ചോളൂ, പക്ഷെ ഞാന്‍ ഒരു ആല്‍ബിനോയുടെ ആയയാവില്ല...” എയ്മിയുമായുള്ള ചങ്ങാത്തത്തിന്റെ പരിമിതികളെ കുറിച്ചുള്ള മാമിയുടെ നിലപാടും ഇതോടു ചേര്‍ത്തു കാണാം. ഒരു വെള്ളക്കാരി പെണ്‍കുട്ടി ഒരിക്കലും നിന്റെ ബ്സുഹൃത്താവില്ലഅവള്‍ മറ്റൊരു വ്യവസ്ഥയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്”  എന്ന് പറയുന്ന മാമി ശരിയാണ് എന്ന് ചിലപ്പോള്‍ മായക്കും തോന്നുന്നുണ്ട്. മൂന്ന് പേരുമായി ഒരേ സമയം ലൈംഗിക പങ്കാളിത്തമുണ്ടായിരുന്നുവെന്നു അഭ്യൂഹമുണ്ടായിരുന്ന എയ്മി പതിനേഴാം വയസ്സില്‍ മായയോട്‌ പറയുന്നുണ്ട് അവള്‍ ഗേ ആണെന്ന്. പതിവായി അണ്ഡദാനം നടത്തുന്ന എയ്മി സ്വന്തം കുഞ്ഞ് എന്ന വാര്‍പ്പ് മാതൃകാ സ്ത്രീ സങ്കല്‍പ്പത്തിനു വെളിയിലാണ്. എന്നാല്‍ അത് താന്‍ ഗേ ആയതു കൊണ്ടോ തനിക്കൊരിക്കലും കുഞ്ഞിനെ വേണ്ട എന്നത് കൊണ്ടോ അല്ലെന്നും താന്‍ ഒരിക്കലും ഗര്‍ഭിണി ആയിട്ടില്ലാത്തത് കൊണ്ടാണെന്നും ചിന്തിക്കണം എന്ന് എയ്മി മായയോട്‌ അഭ്യര്‍ത്ഥിക്കുന്നു.

സ്വന്തം ഇടമെന്ന ആശയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് ക്യൂബയുടെ രാഷ്ട്രീയ ചരിത്രമാണ്. മാമിയെ വേട്ടയാടുന്ന അടിമത്തത്തിന്റെ കറ മാത്രമല്ലപാപിയെ ഭീഷണിപ്പെടുത്തുന്ന വിപ്ലവവും അവരെ ഹവാന വിടാന്‍ നിര്‍ബന്ധിച്ച ഘടകമാണ്. വ്യക്തതക്ക് വേണ്ടിയുള്ള കഠിന ശ്രമമെന്നാണ് പാപി പ്രവാസത്തെ വിവരിക്കുക: എല്ലാവരും യുക്തിബോധമില്ലാത്തവരാകുമ്പോള്‍ നിങ്ങളും യുക്തിബോധമില്ലാത്തവന്‍ ആകുകയാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നു,.. ഭ്രാന്തില്‍ നിന്ന് നിങ്ങള്‍ക്ക് ഓടിയകന്നേ പറ്റൂ. എന്ത് തിന്നണംഏതു സിനിമ കാണണം, എന്ത് വായിക്കണം എന്നൊക്കെ സര്‍ക്കാര്‍ പറയാത്ത ഒരു നാട്ടില്‍ വളരാന്‍ വേണ്ടിയാണ് മകളെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നാണു പാപി പറയുക, “ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നതിനു കാരണം അപ്പോള്‍ നിനക്ക് രാഷ്ട്രീയം ശരിക്കും നിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുന്ന അല്ലെങ്കില്‍ നിന്നെ അപ്രത്യക്ഷയാക്കുന്ന ഒരിടത്ത് കഴിയേണ്ടി വരില്ല എന്നത് കൊണ്ടാണ്. ഭ്രാന്ത് എന്നത് ഒരേ സമയം ഓടിയകലേണ്ട രാഷ്ട്രീയ സാഹചര്യവും അതേ സമയം നോവലിന്റെ ഞരമ്പ് മുറുക്കമുള്ള വൈകാരിക ഊര്‍ജ്ജവും ആയിത്തീരുന്നുണ്ട് – പുരുഷ കഥാപാത്രങ്ങള്‍ നിലനിര്‍ത്തുന്ന സമചിത്തതയല്ല, സ്ത്രീ കഥാപാത്രങ്ങളില്‍ കാണാവുന്ന ചഞ്ചല ശക്തിയുടെ ശ്വാസം മുട്ടിക്കുന്ന ഭാവമാണ് നോവലിന്റെ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. മായയുടെയും എയ്മിയുടെയും ആരോണിന്റെയും കാര്യത്തില്‍ എന്ന പോലെ, കുറഞ്ഞൊരു അളവില്‍ എങ്കിലും മെഗാലിസിന്റെ കാര്യത്തിലും, മുഖ്യമായും സാംസ്കാരിക സംഘര്‍ഷമായി വര്‍ത്തിക്കുന്ന ഈ അവസ്ഥ, ചബെലയുടെയും യമായയുടെയും ‘സംവേര്‍ ഹൗസി’ലെ അന്തേവാസികളുടെയും കാര്യത്തില്‍ പലപ്പോഴും മാതൃ ഭാവങ്ങളില്‍ പൊതിഞ്ഞ ശ്വാസം മുട്ടിക്കുന്നതും അപകടകരവുമായ ഒരു സങ്കീര്‍ണ്ണ സ്ത്രൈണ മിസ്റ്റിസിസത്തിന്റെ മാനം കൈകൊള്ളുന്നുണ്ട്. ദൃഷ്ടാന്ത കഥാ സ്വഭാവമുള്ള ചില അധ്യായങ്ങളില്‍ മിഥ്യാ ഭ്രമങ്ങളുള്ള മാരക പ്രകൃതരായ അമ്മമാരെ നോവല്‍ വിവരിക്കുന്നു. മായക്ക് തന്നെ, ആദ്യ നോവലിലെ ജെസ്സിയെ പോലെമറ്റേതൊരു പെണ്‍കുട്ടിയേയും പോലെ’ സ്വയം മുറിവേല്‍പ്പിക്കുന്നതിന്റെയും ഏകാന്തതയുടെയും സന്ദര്‍ഭങ്ങളുടെ രൂപത്തിലുള്ള തന്റെ ‘സ്വന്തം ചിത്തഭ്രമ’ ഘട്ടങ്ങളുണ്ട് (personal hysterics).  അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി എയ്മി എലെനി തന്റെ സ്വന്തം ചിതഭ്രമ ഘട്ടത്തില്‍ ചുമരുകളും ജനാലകളും മാന്തിപ്പറിക്കുകയും സ്വന്തം ഉടലില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുംമായയും വാക്കിലും ചെയ്തിയിലും പരിധി വിടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ഒരു ഫിലമെന്റിനു ചുറ്റും കൊല്ലുക എന്ന് പാടിക്കൊണ്ട് നൃത്തം വെക്കുന്ന വൈദ്യുതി തരംഗ’’മായി അവളാ പ്രവണതയെ സങ്കല്‍പ്പിക്കുന്നു. അത് അവളോട്‌ അന്തരാ ചോദിക്കുന്നു: ആരോനില്‍ നിന്നും കുടുംബത്തില്‍ നിന്നും മാത്രമല്ലവായനക്കാരില്‍ നിന്നും അകന്നു പോകുകതനിക്കു തന്നെയും കേള്‍ക്കാനാവാത്ത ഏതോ തീക്ഷ്ണ സംഭാഷണങ്ങളിലാണ് എന്ന പോലെ.

 

സാംസ്കാരിക സംഘര്‍ഷങ്ങള്‍, കുടുംബ സംഘര്‍ഷങ്ങള്‍.

 

കുടുംബ ബന്ധങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റിന്റെ ശ്രദ്ധ ഏറെ അപതിയുന്ന ഒന്നാണ്. ഒരര്‍ത്ഥത്തില്‍ മുന്‍ നോവലിനെ പോലെത്തന്നെ കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങള്‍ തന്നെയാണ് നോവലിന്റെ പ്രദിപാദ്യം. ചബേല നാലു മക്കളില്‍ ഇളയവളും മമ്മയെക്കാള്‍ പപ്പയോടു അടുപ്പമുള്ളവളും ആയിരുന്നു. വനിതകളുടെ അവകാശപ്രശ്നങ്ങളുമായി മല്ലിട്ട തിരക്കുള്ള വക്കീലായ മമ്മ എപ്പോഴും നിയമ പുസ്തകങ്ങള്‍ക്ക് മധ്യത്തില്‍ ആയിരുന്നു. വിശ്വാസിയേ അല്ലാത്ത പിതാവിന്റെ മകളായിരുന്നിട്ടും സാന്റെറിയ അനുയായിയായിത്തീര്‍ന്ന മാമിയുടെ യൊറൂബന്‍ ഒരിഷകളാല്‍ വലയം ചെയ്യപ്പെട്ട നിലപാടുകള്‍ യുക്തിരഹിതവും കുട്ടികളുടെ മേല്‍ ചീത്ത സ്വാധീനവുമായി കാണുന്നു പാപി. മാമിയെക്കാള്‍ ഇരുപതോളം വയസ്സിനു മൂപ്പുള്ള പാപി യൂണിവേഴ്സിറ്റി അധ്യാപകനായ ബുദ്ധിജീവിയാണെങ്കില്‍ മാമിയുടെത് പരമ്പരാഗത ഭയങ്ങള്‍ ഭരിക്കുന്ന ചെറിയ ജീവിതമാണ്. യൊറൂബ മൂര്‍ത്തികള്‍ വെറും കലാശില്‍പ്പങ്ങള്‍ മാത്രമാണ് എന്നാണു പാപിയുടെ നിലപാട്. ഈ ദൈവങ്ങള്‍, അല്ലെങ്കില്‍ അവ എന്താണോ അത്ഈ വിശ്വാസങ്ങള്‍ കാലവും ഇടവും കടക്കില്ലഅവരതിനെ അനാവശ്യമായി വലിച്ചു നീട്ടുകയാണ്ലോകത്തിന്റെ ഭൂമിശാസ്ത്രത്തെ ഒരു ഇലാസ്റ്റിക് ബാന്‍ഡ് പോലെ വലിച്ചു നീട്ടുകയാണ്. നിനക്ക് അതിരുകളെ മായ്ച്ചു കളഞ്ഞു സ്പാനിഷിനെ യൊറൂബയിലേക്ക് അങ്ങനെയങ്ങ് ചാടിക്കടക്കാന്‍ ആവില്ല. അങ്ങനെ ചെയ്തുവെന്ന് അഭിനയിക്കാനെ കഴിയൂ.

മായയെക്കാള്‍ ഒമ്പതു വയസ്സിനു ഇളയവനായ അനിയന്‍ റ്റോമാസ് പാപിയെ ഏറെ ആരാധിക്കുന്നുണ്ട്. പാപിയും ചിലപ്പോഴൊക്കെ മാമിയും അവനെ ലണ്ടന്‍ ബേബി എന്ന് വിളിക്കുന്നു. ഗര്‍ഭാവസ്ഥ മറച്ചു വെക്കുന്നതിന് മാമി മായയെ ശകാരിക്കുന്നുണ്ട്. പഞ്ചസാര കാണുമ്പോള്‍ കരഞ്ഞു പോകുന്ന മാമിയേ അടിമത്തത്തിന്റെ വംശീയ സ്മൃതികളും ഷുഗര്‍ പ്ലാന്റെഷനുകളിലെ പൂര്‍വ്വികരെ കുറിച്ചുള്ള വേദനകളും ഇപ്പോഴും വേട്ടയാടുന്നു. കാസ്ട്രോ വിപ്ലവം ഒരു അക്കാഡമീഷ്യന്‍ എന്ന നിലയില്‍ തന്റേതും കൂടിയല്ല എന്ന തിരിച്ചറിവില്‍ ആണ് ചബേലയേയും ഏഴു വയസ്സുകാരി മായയേയും കൂട്ടി പാപി ലണ്ടനില്‍ എത്തുന്നത്. ഞാന്‍ എത്തിച്ചേര്‍ന്ന ഒരു ചിന്ത എന്തെന്നാല്‍, ഒരു കുട്ടിയെ ഒരു നാടിന്റെ സര്‍വ്വവ്യാപിയായ ഉപ്പിലിട്ടതില്‍ നിന്ന് പൊക്കിയെടുത്ത് ഒരു കുരുമുളകു പ്രയോഗം നടത്തി മറ്റൊരു നാട്ടില്‍ മുരിയിച്ചെടുക്കാന്‍ കഴിയുന്നതിന്റെ ആദ്യ ഭാഷയെ മറ്റൊരു ഭാഷയുടെ ചൂടന്‍ ഓയില്‍ കൊണ്ടു പടം പൊഴിപ്പിക്കുന്നതിന്റെ പരിധി കഴിയുന്ന ഒരു പ്രായമുണ്ട്. ഞാന്‍ അതിന്റെ തൊട്ടു മുമ്പാണ് ഇവിടെയെത്തിയത്.” സാത്താന്‍ ഒരു കുള്ളന്‍ നീഗ്രോ ആണെന്ന സെന്റ്‌ തെരേസ ഓഫ് ആവിലയുടെ നിരീക്ഷണം മായയുടെ ഹിസ്റ്റീരിയയെ ഉദ്ധീപിപ്പിക്കുകയും മാമിയുടെ വിവാഹ വസ്ത്രം കുത്തിക്കീറാനുള്ള പ്രവണത അവളില്‍ നിറയുകയും ചെയ്യുന്ന ഘട്ടമുണ്ട്. ക്രിസ്തീയമായ പൊറുത്തുകൊടുക്കല്‍ കാരണം സ്റ്റാലിനും ഹിറ്റ്‌ ലറും ഉള്‍പ്പടെ ഒരൊറ്റ ആത്മാവും നരകത്തില്‍ എത്തില്ലെന്നും ശഠിക്കുന്ന ചബേലയോട് മായ തറപ്പിച്ചു പറയുന്നു,:  എന്നാല്‍ തെരേസ ഒരു കൊടിച്ചിയാണ്ഞാന്‍ അവളെ നരകത്തിലാണ് പ്രതീക്ഷിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ മായയുടെ മുഖഭാവത്തില്‍ ചകിതയാവുന്ന ചബേല ബാധയൊഴിപ്പിക്കലിന്റെ മന്ത്രങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

 

പ്രവാസം, ദൈവങ്ങളുടെ അനാഥത്വം.

 

നിന്റെ മാതാപിതാക്കള്‍ നൈജീരിയയെ കുറിച്ച് ഇത്ര അഭിമാനിക്കാന്‍ നിന്നെ പടിപ്പിച്ചെങ്കില്‍ അവരെന്തേ ഇവിടെ?” എന്ന് ചോദിക്കുന്ന എയ്മി നിരീക്ഷിക്കുന്നുണ്ട്: ആളുകള്‍ അവര്‍ ജീവിക്കുന്നില്ലാത്ത ഒരു നാടിനോടുള്ള പ്രണയത്തെ അതേ കുറിച്ച് മിണ്ടാതിരിക്കാനുള്ള കഴിവുകേടിനുള്ള ഒഴികഴിവായി ഉപയോഗിക്കുന്നത് നിര്‍ത്തണം.” എയ്മിയുടെ നിരീക്ഷണം മായആരോണിനോട് പറയാന്‍ ആഗ്രഹിക്കുന്നതുമായും ചേര്‍ത്തു വെക്കേണ്ടതുണ്ട്: ഞാന്‍ എത്രകണ്ട് ക്യൂബന്‍ ആണോ അതില്‍ക്കൂടുതല്‍ ഘാനക്കാരന്‍ അല്ല നീ. .. നിങ്ങള്‍ തകര്‍ന്നു പോകുമ്പോള്‍ നാട് നിങ്ങളുടെ മേല്‍ അവകാശവാദം ഉന്നയിക്കില്ലഅനായാസം ശ്വസിക്കുകയെന്ന തന്ത്രം നിങ്ങള്‍ മറന്നു തുടങ്ങുമ്പോള്‍ - എങ്ങനെ ശ്വാസഗതി നേരെയാക്കാമെന്ന് നിങ്ങള്‍ തനിയെ പഠിക്കേണ്ടി വരും. പ്രവാസം എന്നത് ഒരു ‘സംഭവം’ അല്ലെന്നും മറിച്ച് ഒരു ‘അവസ്ഥ’ ആണെന്നും സൂചിപ്പിക്കുന്ന ആദ്യ നോവല്‍ ദി ഓപ്പോസിറ്റ് ഹൌസ് അല്ലെങ്കിലും അതിന്റെ ദുരവസ്ഥ മറ്റാരേക്കാളും ബാധിക്കുക ദൈവങ്ങളെയാണ് എന്ന് സമര്‍ഥിക്കുന്ന ആദ്യ കൃതി അതാണെന്ന് കാമില ഷംസി നിരീക്ഷിക്കുന്നു (The gods go abroad: Kamila Shamsie, www.theguardian.com).  മാമിയുടെ മൂര്‍ത്തീ സഞ്ചയത്തില്‍ എന്നതിനപ്പുറം നോവലിലെ മറ്റൊരു മുഖ്യ കഥാപാത്രം തന്നെയായ യമായ, യൊറൂബന്‍ ദേവതാ സങ്കല്‍പ്പമായ യമായ സാരമാഗുവയുടെ ഒരവതാരം തന്നെയാണ്. തന്റെ വിശ്വാസികളോടൊപ്പം ലോകത്ത് എല്ലാ ദിക്കിലും സഞ്ചരിച്ച ദേവത സാന്റെറിയ മതത്തില്‍ പ്രബല സാന്നിധ്യമാണ്. ദൈവങ്ങള്‍ പ്രവാസത്തിന്റെ അനാഥത്വം മറികടക്കുകയും അതിജീവിക്കുകയും ചെയ്യുക എത്തിച്ചേര്‍ന്ന ദേശത്തിലെ/ മതത്തിലെ പുണ്യാളന്മാരില്‍ കായപ്രവേശം നടത്തിയും ഒളിച്ചിരുന്നും തന്നെയാണ് എന്ന് നോവല്‍ സമര്‍ഥിക്കുന്നു.

“ഒരിഷകള്‍ ക്യൂബയിലേക്ക് എത്തിയത് 1500-ലെ കപ്പലുകളിലാണ്, അവ കറുത്ത പൊന്നിനുള്ള താല്‍ക്കാലിക സൂക്ഷിപ്പുപേടകങ്ങളായാണ് നിര്‍മ്മിക്കപ്പെട്ടത്. യൊറൂബ ദൈവങ്ങള്‍ പെട്രോള്‍ ചെയ്യുന്ന കപ്പലുകള്‍ കാര്‍ഗോയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കൂടുതല്‍ വലിയ സന്നിഗ്ധ ഘട്ടങ്ങളിലും മുന്നറിയിപ്പ് അലര്‍ച്ചകളിലും ഒളിപ്പിച്ചു വെച്ച അവസ്ഥയിലിരുന്നു ഇരുട്ടിലാണ് അവരുടെ ക്യൂബയെ കണ്ടെത്തിയത്. മുങ്ങി മരിക്കുമോ എന്ന ഭയത്തിലാണ് ദൈവങ്ങളെ ഒളിപ്പിച്ചു വെച്ചിരുന്നത്. തൊട്ടടുത്ത മനുഷ്യന്‍ തന്റെ വിപണി വില കുറയ്ക്കാനായി തന്റെ തലച്ചോറിനെ അപായപ്പെടുത്താന്‍ വേണ്ടി തല കപ്പലിന്റെ പാത്തികളില്‍ ആരും കാണാത്തെ വീണ്ടും വീണ്ടും വീണ്ടും ഇടിക്കുന്നതിന്റെ ഇടയിലാണ് അവയെ ഒളിപ്പിച്ചിരുന്നത്. ദൈവങ്ങള്‍ ഭയചകിതരായിരുന്നില്ല, പക്ഷെ അവര്‍ കരഞ്ഞു.

“സ്ഥലത്തെത്തിയപ്പോള്‍ ഒരിഷകള്‍ രഹസ്യമായി പ്രിയങ്കരരായി. അടിമകള്‍ കത്തോലിക്കരും അനുസരണ ശീലമുള്ളവരും ആകേണ്ടിയിരുന്നു, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടും, അതിലും മോശമായതും സംഭവിക്കും. ‘അടിമ എന്ന പദം... ക്യൂബയില്‍ കറുത്ത വര്‍ഗ്ഗമെന്നാണ്. പാപി.. ആ വാക്കിനെ ഭയക്കുന്നു. മാമി ആ വാക്കിനുള്ളില്‍ ഒളിച്ചിരിക്കുന്നു..

“ക്യൂബയിലെ അടിമകള്‍ കുത്തിക്കീറിയ വെള്ള കിടക്ക വിരികളും പിളര്‍ത്തിയ മരത്തടിക്കഷണങ്ങളും മറിഞ്ഞു കിടക്കുന്ന തകര ബക്കറ്റുകളും കണ്ടപ്പോള്‍ അവരുടെ ദൈവങ്ങളെ തിരിച്ചറിയാന്‍ പഠിച്ചു. ഈ വസ്തുക്കള്‍ കുര്‍ബ്ബാന നടത്തപ്പെടുന്ന സ്ഥലങ്ങളെ അടയാളപ്പെടുത്തി. ഇപ്പോഴും നിങ്ങള്‍ക്ക് നിങ്ങളാരായിരുന്നു എന്ന് അറിയാമെങ്കില്‍ അതൊരു രഹസ്യമാക്കി വെക്കേണ്ടിയിരുന്നു. ദൈവങ്ങള്‍ പുണ്യാളന്മാര്‍ക്കും അപ്പോസ്തലന്മാര്‍ക്കും ഇടയില്‍ ഒളിച്ചിരുന്നു. വേണമെന്ന് വെച്ചാലല്ലാതെ ആരും അവരെ തിരിച്ചറിഞ്ഞില്ല; യൊറൂബയെയും കത്തോലിക്കാ മതത്തെയും ലയിപ്പിക്കാന്‍ ആളുകള്‍ കരുതിയ അത്രയും പ്രയാസമുണ്ടായില്ല. പുണ്യാളന്മാര്‍ ഞങ്ങളെ ദുരിതത്തില്‍ തള്ളിയതിലൂടെ ഞങ്ങളെ വെറുക്കുന്നുണ്ടായിരുന്നുവെന്നു ഉറപ്പായിരുന്ന ദൈവത്തോട് ഞങ്ങള്‍ക്ക് വേണ്ടി ഇടപെട്ടു. ഒരിഷകള്‍ ആവട്ടെ, ദൈവത്തിന്റെ ഇരുണ്ട വശം എന്ന നിലയില്‍ മിക്കവാറും ഞങ്ങളെ കൂടുതല്‍ വെറുത്ത ഒലോറൂണിനോട് ഞങ്ങള്‍ക്ക് വേണ്ടി ഇടപെട്ടു. വിശുദ്ധ കണ്ണീര്‍ വാര്‍ക്കുന്ന ഒരു പുണ്യാളന്റെ പെയ്ന്റിംഗും ഒരു ഒരിഷയുടെ കഥയും ഒരേ കാര്യമാണ് നിങ്ങളെ പഠിപ്പിക്കുക – നിങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി കരയുന്നുവെങ്കില്‍, അതൊരു പ്രാര്‍ത്ഥനയായി കണക്കാക്കപ്പെടും.”

 

ഭിന്ന ലോകങ്ങളിലേക്ക് തുറക്കുന്ന ഭവനം

നോവല്‍ തുടങ്ങുന്നതും യമായയുടെ സങ്കേതമായ ‘സംവേര്‍ ഹൌസി’ല്‍ വെച്ചാണ് എന്നത് ഈ അതീത തലങ്ങള്‍ക്കുള്ള ആഖ്യാനത്തിലെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഒരു ഗോഥിക് ഭവനത്തിന്റെ അന്തരീക്ഷമുള്ള, “ചുറ്റും ഒരു നിശ്ശബ്ദത, പക്ഷികള്‍ ചകിതരാകുമ്പോള്‍ വനത്തിലുണ്ടാവുന്ന ശരിയല്ലാത്ത ശാന്തത” ചൂഴ്ന്നു നില്‍ക്കുന്ന ‘എങ്ങോ വീടി’ന് അതിന്റെ പേരു സൂചിപ്പിക്കും പോലെ വൈരുധ്യങ്ങളിലേക്ക് തുറന്നിരിക്കുന്ന അപൂര്‍വ്വ പ്രകൃതം തന്നെയാണുള്ളത്: അതിന്റെ കീഴ്നിലക്ക് രണ്ടു വാതിലുകള്‍ ഉണ്ട്: “ഒരു വാതില്‍ യമായയെ നേരെ ലണ്ടനിലേക്ക്, ഇരുട്ടിയതിനു ശേഷമുള്ള നഗരത്തിന്റെ പരുക്കന്‍ മൂളലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മറ്റേ വാതില്‍ ആ കീറിപ്പറിഞ്ഞ കോമാളിയായ ലാഗോസിന്‍റെ വരയന്‍ പതാകയുടെയും പാചക ഗന്ധ ആഹ്ലാദത്തിലേക്കും തുറക്കുന്നു – ഈ വാതില്‍ എപ്പോഴും വര്‍ണ്ണ ശബളമാം വിധം പകലായ ഒരിടത്തേക്ക് തുറക്കുന്നു.” വിചിത്ര ഭാവങ്ങളുള്ള ഈ വീട്ടിലെ സംഭവ വികാസങ്ങളിലൂടെ ഒരു മനോ വിജ്ഞാനീയ നാടകത്തിന്റെ ദൃഷ്ടാന്ത കഥാ പരിസരത്തിലൂടെ നോവല്‍ വികസിക്കുന്നു. യൊറൂബ – ക്യൂബന്‍ മത ദര്‍ശനങ്ങളുടെ മിശ്രിതമായ സാന്റെരിയ വിശ്വാസക്രമത്തിലെ ആദിരൂപങ്ങളാണ് എങ്ങോ വീട്ടിലെ അന്തേവാസികള്‍ എന്ന് കാണാം. യമായ ഇവിടെയാണ്‌ താമസം. അവള്‍ ഒരു ‘ഒരിഷ’യാണ് – ‘കഥകളില്‍ നിന്നുള്ള ഒരു മാരക സുഹൃത്ത്’. സാന്റെരിയന്‍ വിശ്വാസത്തില്‍ സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും അതിദേവത.

മായയുടെ വ്യക്തിത്വത്തിലെ നിരന്തരം പുതുക്കിപ്പണിയലിനു നിര്‍ബന്ധിതയാക്കുന്ന വൈരുധ്യങ്ങള്‍ പോലെത്തന്നെ അവളുടെ കൂട്ടുകാരന്‍ ആരോണിന്റെ കാര്യത്തിലും വൈരുദ്ധ്യങ്ങളുടെ മുഖാമുഖമുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരന്‍, ഘാന സ്വദേശി,  ജൂതന്‍ എന്നീ നിലകളില്‍ സമാനമായ മറ്റൊരു സാംസ്കാരിക സംഘര്‍ഷം സ്വയം അനുഭവിക്കുന്ന ആളാണ്‌ പെക്കാമില്‍ അവള്‍ കൂടെ കഴിയുന്ന ആരോണ്‍. ഭാഷാ പ്രയോഗത്തിലെ വൈജാത്യങ്ങള്‍ നോവലില്‍ പലവുരു സൂചിപ്പിക്കപ്പെടുന്നുണ്ട്. കുറ്റമറ്റ ഇംഗ്ലീഷ് സംസാരിക്കുന്ന മായയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കനത്ത വൈദേശിക സ്വാധീനമുള്ള ആരോണിന്റെ മോഴിവഴക്കം. അയാള്‍ ഉപയോഗിക്കുന്ന ആഫ്രിക്കന്‍ ഭാഷാ പ്രയോഗങ്ങലാവട്ടെ മയക്കു തീര്‍ത്തും അന്യവുമാണ്. ഭാഷാ പ്രയോഗം രാഷ്ട്രീയമായി അനഭിമാതരായവരുടെ മാനവികതയെ തന്നെ തിരസ്കരിക്കാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും നോവലില്‍ സൂചനയുള്ളത് ഓര്‍മ്മിക്കാവുന്നതാണ്. വിപ്ലവ വിരുദ്ധരായി മുദ്ര കുത്തപ്പെട്ടവര്‍ ‘പുഴുക്കള്‍’ എന്നയര്‍ത്ഥത്തില്‍ ‘ഗുസാനോ’ എന്ന് വിവരിക്കപ്പെടുമായിരുന്നതിനെ കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്.

നോവല്‍ ആരംഭിക്കുമ്പോള്‍ മായ താന്‍ ഗര്‍ഭിണിയാണോ എന്ന സന്ദേഹത്തിലാണ്. ഭാവിയെ വിഭാവനം ചെയ്യാനും സ്വയം പിറകോട്ടു നോക്കുമ്പോഴും മുന്നോട്ടു പോകാനും പ്രേരിപ്പിക്കുന്ന ഗര്‍ഭകാലം എന്നത് ഒട്ടേറെ അന്തര്‍ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന ഒരു അവസ്ഥയെന്ന നിലയില്‍ ഒയെയെമിയുടെ പ്രത്യേക ആഖ്യാന സിദ്ധിയുടെ മാറ്റുരക്കുന്ന സന്ദര്‍ഭമാണ്. ഗര്‍ഭചിദ്രം സംഭവിച്ചോ എന്ന സന്ദേഹം ശക്തമാകുന്ന സന്ദര്‍ഭങ്ങളും സ്വയം നശീകരണ പ്രവണത തീവ്രമാകുന്ന ഘട്ടങ്ങളും ഇതിനിടെ മായ നേരിടുന്നുണ്ട്. ഗര്‍ഭസ്ഥ ശിശു എന്താണെന്ന് അറിയും മുമ്പേ അവനെ ആഗ്രഹിച്ചതിലൂടെഅസൂയ കൊണ്ട്താന്‍ അവനെ കൊന്നു കളഞ്ഞു എന്ന് മായ കരുതുന്നു. അല്ലെങ്കില്‍ ചവറുകള്‍ ഭക്ഷിച്ചു. ഇല്ലെങ്കില്‍ ചബെലയെ പോലെ ഇനിയും അതിന്റെ ഇരട്ടി കൂടി തള്ളിക്കളഞ്ഞേ തന്റെ ശരീരം പുതിയതൊന്നിനെ സൃഷ്ടിക്കൂ എന്നത് കൊണ്ട്. ഗര്‍ഭ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മായ കൂടുതല്‍ കൂടുതലായി ഭാവനയുടെയും ഓര്‍മ്മകളുടെയും ലോകത്തെക്ക് പിന്‍ വലിയുന്നതു ആരോണിനെ അങ്കലാപ്പിലാക്കുന്നു. സന്റെരിയ വിശ്വാസം തലക്കു പിടിച്ച മാമിയോ യുക്തിചിന്തയുടെ ഏകാധിപത്യത്തില്‍ മാമിയോട് എപ്പോഴും ഇടയുന്ന പാപിയോ അവള്‍ക്ക് കൂട്ടില്ല. എയ്മിയാകട്ടെ ചിലപ്പോള്‍ അവളുടെ സ്വന്തം ലോകത്തുമാണ്. വേണ്ടപ്പെട്ടവരില്‍ നിന്ന് അകറ്റപ്പെടുക അഥവാ മറ്റൊരു വേഷത്തില്‍ മാത്രം അവരോടു സഹവസിക്കാനാവുക എന്ന യൊറൂബന്‍ ദേവതകളുടെ സംത്രാസം അനുഭവിക്കുന്ന യമായ ഗര്‍ഭിണികളുടെ സംരക്ഷകയായി കണക്കാക്കപ്പെടുന്ന മൂര്‍ത്തിയാണ് എന്നിടത്താവാം നോവലിലെ മായ/ യമായ ബന്ധുത്വത്തിന്റെ സൂചകം അടങ്ങിയിയിട്ടുള്ളത് എന്ന് കാമില ഷംസി നിരീക്ഷിക്കുന്നു. എന്നാല്‍ ഒയെയെമി അതിസൂക്ഷ്മ സൂചകങ്ങളുടെയും ധ്വനികളുടെയും എഴുത്തുകാരിയാണ് എന്നിരിക്കെ മായയേയും യമായയെയും പോലെ ബന്ധിതരും പെട്ടുപോയവരുമായ കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളെ സുനിശ്ചിത അര്‍ത്ഥതലങ്ങളില്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അത്ര വിജയകരമാകില്ല തന്നെ.

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം -1

ലോഗോസ് ബുക്സ്  പേജ് - 120 - 130)

To purchase, contact ph.no:  8086126024


more on spirit child themes:

The Icarus Girl by Helen Oyeyemi

https://alittlesomethings.blogspot.com/2017/09/blog-post_19.html

Freshwater by Akwaeke Emezi

https://alittlesomethings.blogspot.com/2024/08/freshwater-by-akwaeke-emezi.html

 

Dilip Kumar: The Substance and the Shadow by Udaya Tara Nayar

                            സത്തയും നിഴലും: ആത്മകഥയിലെ ദിലീപ് കുമാര്‍



(Dilip Kumar: The Substance and the Shadow – An Autobiography എന്ന പുസ്തകത്തെ കുറിച്ച്. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാവ് എന്ന് മാത്രമല്ലകാലത്തിനും ചരിത്രത്തിനും ഒപ്പം നടന്ന സമൂഹ ജീവി, മനുഷ്യ സ്നേഹി എന്നീ നിലകളില്‍ കൂടി അദ്വിതീയനായ ദിലീപ് സാബ്, ഒരു ഘട്ടത്തിലും സ്വയം ദന്തഗോപുരത്തില്‍ പ്രതിഷ്ടിക്കുന്നില്ല.)

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അഭിനയ കലയുടെ കുലപതി. മെതേഡ് ആക്റ്റിംഗിനെ കുറിച്ചുള്ള പാഠങ്ങള്‍ നാട്ടില്‍ കേട്ടുകേള്‍വി പോലുമല്ലാതിരുന്ന കാലത്ത് ലക്ഷണമൊത്ത രീതിയില്‍ അത് സ്വയം നടപ്പിലാക്കിയ പ്രതിഭ. ആറു പതിറ്റാണ്ടു നീണ്ട കലാ സപര്യയില്‍ അറുപതോളം മാത്രം ചിത്രങ്ങള്‍. ഒരു സമയം ഒരൊറ്റ ചിത്രത്തില്‍ ശ്രദ്ധയൂന്നുന്നതിലൂടെ ഗുണമേന്മയുടെ വിട്ടുവീഴ്ചയില്ലാത്ത പരിഗണനയില്‍ ചെയ്തതിലേറെ ഉപേക്ഷിച്ച ചിത്രങ്ങള്‍ കൊണ്ട് വ്യത്യസ്തനായ താരം. ഡേവിഡ് ലീനിനെ പോലുള്ള ലോകോത്തര സംവിധായകര്‍ അന്വേഷിച്ചെത്തിയ നടനവിസ്മയം. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണ് മഞ്ഞളിക്കാതെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമൂഹിക നിലപാടുകളുടെ ഉടമ. മഹാനഗരത്തിന്റെ സമാരാധ്യനായ അധ്യക്ഷനായി ജനങ്ങളോടൊപ്പം നിന്ന ജനസേവകന്‍. മത/ സാമുദായിക സമവാക്യങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടപ്പോഴും സമചിത്തതയോടെ പിടിച്ചു നിന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി അയല്‍ നാടിന്റെയും പരമോന്നത ആദരം നേടിയെടുത്ത കലാകാരന്‍. ശത്രുവിന്റെ പോലും ആദരം പിടിച്ചു പറ്റിയ സൌമ്യപ്രകൃതി. പ്രൊഫഷനില്‍ മത്സര ബുദ്ധി നിലനിര്‍ത്തുമ്പോഴും ആര്‍ജ്ജവമുള്ള സുഹൃത്ത്. ഭാഷകളോടും കവിതയോടും അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയന്‍. ഒരിക്കലും അങ്ങോട്ട്‌ തേടിപ്പോകാത്ത അംഗീകാരങ്ങള്‍ ഒന്നൊന്നായി വന്നെത്തുമ്പോഴും അടിസ്ഥാനപരമായി ലജ്ജാലുവും ഒതുങ്ങിക്കഴിയുന്ന ശീലക്കാരനുമായി തുടരാന്‍ കൊതിച്ചയാള്‍. സിനിമ കലാകാരന്മാരുടെതായിരുന്ന സുവര്‍ണ്ണ കാലത്തും വെറും കച്ചവടമായി മാറിയ അപചയ കാലത്തും തന്റെ നിഷ്ഠകള്‍ മുറതെറ്റാതെ കാത്ത ഏകതാരം. തലമുറകളുടെ സ്വപ്നകാമുകനായിരിക്കുമ്പോഴും ഉമ്മയുടെ വത്സല പുത്രനായും കൂടപ്പിറപ്പുകളുടെ അത്താണിയായും ഗൌരവപ്രകൃതിയായ പിതാവിന്റെ സ്വകാര്യ അഹങ്കാരമായും എപ്പോഴും നിലക്കൊണ്ട കുടുംബാംഗം. നഷ്ട പ്രണയത്തിലും ഹൃദയാലുവായ കാമുകന്‍, പ്രണയാര്‍ദ്രനായ ഭര്‍ത്താവ്. സ്നേഹ വേദനയിലും ഇടറാത്ത യോഗീതുല്യമായ ആത്മ നിയന്ത്രണത്തോടെ കൂടപ്പിറപ്പുകളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടുകള്‍ക്ക് സാക്ഷ്യം വഹിച്ച, സുദീര്‍ഘമായ ജീവിതത്തിന്റെ സായാഹ്നത്തിലും ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യം ആസ്വദിച്ച, തനിക്കു പിറക്കാതെ പോയ മക്കളായ തലമുറകളുടെ സ്നേഹ ഭാജനമായി തുടര്‍ന്ന കുടുംബ കാരണവര്‍: ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തിന്റെ യൂസുഫ് ഖാന്‍ എന്ന സത്ത ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

എഴുത്തിലെ തത്വദീക്ഷകള്‍

ചലച്ചിത്ര താരങ്ങളുടെ ജീവിത കഥ ഗോസ്സിപ്പുകളായും വീരാരാധനയായും അമിതാവിഷ്കാരത്തിനു വിഷയമാകുന്ന ദേശത്ത്‌ തന്നെ കുറിച്ച് ഏറെയൊന്നും പറഞ്ഞുവെച്ചിട്ടില്ല ദിലീപ് കുമാര്‍ -‘അത് ഞാന്‍ എന്ന വാക്ക് വല്ലാതെ ഉപയോഗിക്കും’ (in his words, the profuse use of capital I, which he abhorred’ എന്നു പുസ്തകത്തില്‍). ആ നിലക്ക് ഉദയതാര നയ്യാറിന്റെ സഹായത്തോടെ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥ ‘ദിലീപ് കുമാര്‍: സത്തയും നിഴലും’ എന്ന പുസ്തകത്തിനു കഥാപുരുഷനെയും ഒപ്പം ഒരു സുവര്‍ണ്ണ കാലത്തെയും അറിയാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചു നിര്‍ണ്ണായക പ്രാധാന്യമുണ്ട്. എന്നാല്‍ നല്ലത് മാത്രം പുറത്തു പറയുക, കാണിക്കുക എന്നത് തന്റെ സിനിമകളില്‍ എന്ന പോലെത്തന്നെ ആത്മകഥയിലും ഒരു നിഷ്ഠയായി വെച്ചു പുലര്‍ത്തുന്ന ദിലീപ് കുമാറില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന തുറന്നെഴുത്തിനു തീര്‍ച്ചയായും അകൃതൃമമെങ്കിലും ബോധപൂര്‍വ്വമായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് ‘നയാ ദൌറി’ന്റെ ചരിത്രത്തിലെ കോടതികയറ്റത്തെ കുറിച്ചോ, മധുബാലയുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിശദാംശങ്ങളെ കുറിച്ചോ, മുഗളെ അസമിലെ ആ കരണത്തടിയെ കുറിച്ചോ, കെ. ആസിഫുമായുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ‘കുതിരയുടെ വായില്‍ നിന്ന് തന്നെ’ (right from the horse’s mouth) കേള്‍ക്കാനാഗ്രഹിച്ചു പുസ്തകത്തെ സമീപിക്കുന്നവര്‍ നിരാശരായേക്കും; സിതാര ദേവിയുടെയും യാഷ് ചോപ്രയുടെയും ഓര്‍മ്മക്കുറിപ്പുകളില്‍ അവയുടെ സൂചനകളുണ്ടെങ്കിലും. എന്നാല്‍ എല്ലായിപ്പോഴും നില നിര്‍ത്തുന്ന തത്വം വ്യക്തമാണ്: പൊങ്ങച്ചത്തിന്റെ ആള്‍ രൂപമായിരുന്ന യദുഗിരി ദേവി (വൈജയന്തി മാലയുടെ അമ്മ) മകളെ നെഹ്‌റുവിന്റെ പ്രശംസാ പാത്രമാക്കി ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവതരിപ്പിച്ചതിനെ കുറിച്ച് പറയുന്ന –‘Panditji-Papa story’- ഒരേയൊരു ഘട്ടത്തില്‍ ഒഴികെ പുസ്തകത്തില്‍ ഉടനീളം ആളുകളെ കുറിച്ച് നല്ലത് മാത്രം പറയുക, അങ്ങനെയല്ലാതെ പറയേണ്ടി വരുന്നയിടങ്ങളില്‍ ഏറ്റവും കുറച്ചു മാത്രമോ അഥവാ മൗനം തന്നെയോ ദീക്ഷിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. തന്റെ ദേശീയ ബോധത്തെത്തന്നെ ചോദ്യം ചെയ്ത ബാല്‍ താക്കറെയെ കുറിച്ചുപോലും ഏറെ ബഹുമാനത്തോടെയാണ് ദിലീപ് കുമാര്‍ സംസാരിക്കുന്നത്. മറുവശത്ത്‌ അനാവശ്യ തെറ്റിദ്ധാരണകള്‍ കൃത്യമായി തുറന്നു കാണിക്കുന്നുമുണ്ട്: രാജ് കപൂറുമായുണ്ടായിരുന്നു എന്ന് സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചു വന്ന വൈരാഗ്യത്തിന്റെ അഭ്യൂഹം തങ്ങള്‍ക്കിടയില്‍ ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടു വളര്‍ന്നു വന്ന, കുടുംബസൗഹൃദം തന്നെയായി പന്തലിച്ച സഹോദരതുല്യമായ ഹൃദയബന്ധത്തിന്റെ മിഴിവേറിയ ചിത്രങ്ങള്‍ കൊണ്ട് പൊളിച്ചെഴുതുന്നത്‌ ഉദാഹരണം. നിശാനേ ഇംതിയാസ് പദവിയുമായി ബന്ധപ്പെട്ട് ബാല്‍താക്കാറെ നടത്തിയ വേട്ടയാടലില്‍ സിനിമാലോകത്തിന്റെ മൗനത്തില്‍ മനം നൊന്ത് ഒരു ഘട്ടത്തില്‍ ‘രാജ് ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു!’ എന്ന് സങ്കടപ്പെട്ട ദിലീപ് കുമാറിനെയും മറുവശത്തു മകന്റെ ഭാവാവിഷ്കാരത്തില്‍ തൃപ്തനാകാതെ ‘എനിക്ക് യൂസുഫിനെയാണ് വേണ്ടത്’ എന്ന് നിഷ്കര്‍ഷിച്ച രാജ് കപൂറിനെയും ഋഷി കപൂര്‍ ഓര്‍മ്മിക്കുന്നു. നിറം പിടിപ്പിച്ച കഥകളില്‍ ചിത്രീകരിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായി ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ തുടര്‍ന്ന് പിരിയേണ്ടി വന്നെങ്കിലും ഗുരുതരാവസ്ഥയില്‍ ശയ്യാവലംബിയായിരുന്ന മധുബാല തന്റെ രാജകുമാരന് രാജകുമാരിയെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചത് ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. അള്‍സറേറ്റീവ് കൊലൈറ്റിസ് ഗുരുതരമായി ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറയുടെ കട്ടിലിനരികില്‍ തകര്‍ന്നു പോയ മനസ്സോടെ രാപ്പകല്‍ കാവലിരുന്നു പരിചരിച്ച ദിലീപ് സാഹബിനെ മനോജ്‌ കുമാര്‍ ഓര്‍ക്കുന്നു. അതിനുള്ള പ്രതിഫലമാണ് സൈര തന്റെ ജീവിതം കൊണ്ട് തിരിച്ചു നല്‍കുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സൈറയുടെ ആശുപത്രിക്കിടക്കകരികില്‍ ഹൃദയ വ്യഥയോടെ ഉറക്കമിളച്ചിരുന്ന ദിലീപ് കുമാറില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വേദനകളുടെ കൊടുങ്കാറ്റില്‍ തന്നോടു തന്നെയുള്ള ഒരു വൈകാരിക പ്രതികാരമായി മധുബാല സ്വയം കണ്ടെത്തിയ കിഷോര്‍ കുമാര്‍. മധു ഭാഗ്യഹീനയായിരുന്നു. ജീവിതം അവരോടു ഒരുഘട്ടത്തിലും ദയ കാണിച്ചിട്ടില്ല; ഒരു പക്ഷെ സിനിമയും.

വ്യക്തിയും നടനും

സന്തസഹചാരിയും സഹധര്‍മ്മിണിയും എന്നതിലേറെ ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തോട് അക്ഷരാര്‍ത്ഥത്തിലുള്ള ആരാധന മുറ്റിയ സൈരാബാനുവിന്റെ മുഖവുരയോടെയാണ്‌ പുസ്തകത്തിലേക്ക് നാം പ്രവേശിക്കുന്നത്. വയസ്സറിയിച്ച കാലം മുതല്‍ ഹൃദയത്തില്‍ സൂക്ഷിച്ച നിഗൂഡപ്രണയമായിരുന്നു അവര്‍ക്ക് യൂസുഫ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉദിച്ചുയരുന്ന നീലക്കണ്ണുകളുള്ള സുന്ദരിയോടൊത്ത് ജോടിയാവാനുള്ള അവസരങ്ങള്‍ പക്ഷെ സ്വാഭാവികതക്കു ഏറെ പ്രാധാന്യം നല്‍കിയ അഭിനയ ചക്രവര്‍ത്തി നിരന്തരം വേണ്ടെന്നു വെച്ചതിനു കാരണം തന്റെ പാതിവയസ്സു മാത്രമുണ്ടായിരുന്ന നായികയോടൊപ്പം ഒരു ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി സുഗമാമാകില്ല എന്ന ചിന്തയായിരുന്നു. അതൊരു പാതി ഗൗരവമുള്ള വൈരാഗ്യമായി സൈരയില്‍ വളര്‍ന്ന ഘട്ടത്തിലാണ് ദിലീപ് കുമാര്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത്. ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം സൈറയുടെ സര്‍വ്വവ്യാപിയായ സ്നേഹ സാമീപ്യത്തിന്റെ തണലിലായിരുന്നു. “സമ്പന്നനായ ഒരു പഴക്കച്ചവടക്കാരന്റെ മകനായ യൂസുഫ് ഖാന്‍ എന്ന സാധാരണ യുവാവിന്റെ പ്രോചോദകമായ യാത്രയും അന്നുവരെ സമാനതകളില്ലാത്ത പ്രശസ്തിയുടെ ഉയരങ്ങളിലേക്കുള്ള പറന്നുയരലും ഇന്ത്യയുടെ ആദ്യ സൂപ്പര്‍ താരവും ലോകത്തിലെ ഏറ്റവും മഹാനായ നടന്മാരില്‍ ഒരാളും ആയിത്തീര്‍ന്ന ദിലീപ് കുമാര്‍ ആയുള്ള വിജയവും” എന്ന കഥ പറയപ്പെടുക തന്നെ വേണമെന്ന് ഉറച്ചു വിശ്വസിച്ചതും സൈരാബാനുവായിരുന്നു എന്ന് ഉദയതാരാ നയ്യാര്‍ അവതാരികയില്‍ പറയുന്നുണ്ട്.

അവിഭക്ത ഇന്ത്യയില്‍ പെഷാവറിലെയും ദിയോലാലിയിലെയും കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നുതില്‍ ഏറെ തല്‍പ്പരനായിരുന്നു ദിലീപ്. അടക്കി ഭരിക്കുന്ന ദാദി പേരമകനെ ദിവസവും തല മൊട്ടയടിച്ച് മുഖത്തു കരിപുരട്ടി വിരൂപനാക്കി മദ്രസയില്‍ വിടുമായിരുന്നത് അവനു വേണ്ടി കൈനോട്ടക്കാരന്‍ പ്രവചിച്ച മഹത്തായ ഭാവിയും കണ്ണ് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്ന ലജ്ജാശീലവും ഒതുങ്ങിപ്പിന്മാറുന്ന പ്രകൃതവും യൂസുഫിന്റെ സ്വഭാവമായതിനു പിന്നില്‍ കുട്ടിക്കാലത്തിന് പങ്കുണ്ട്. ദാദിയുടെ സ്വഭാവം പകര്‍ന്നു കിട്ടിയത് ഏറെ മക്കളുള്ള കുടുംബത്തിലെ മൂത്ത സഹോദരി സകീന ആപ്പക്കായിരുന്നു എന്ന് യൂസുഫ് ഓര്‍ക്കുന്നു. വാത്സല്യനിധിയും ഹൃദയാലുവുമായിരുന്ന ഉമ്മയാണ് യൂസുഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹസാന്നിധ്യമായത്. ഗംഭീര പിതൃസ്വരൂപമായിരുന്ന ആഘാജിയുമായുണ്ടായ ഒരേറ്റുമുട്ടലിന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ഒരു നാള്‍ ബോംബെയിലേക്ക് വണ്ടി കയറുന്ന യൂസുഫിനായി വിധി മാസ്മരമായ വഴിത്തിരിവുകള്‍ കാത്തുവെച്ചിരുന്നു. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ പഴക്കച്ചവടം തകര്‍ച്ചയിലേക്കെത്തിയപ്പോള്‍ പ്രയാസങ്ങള്‍ ആരെയുമറിയിക്കാതെ കൊണ്ടുപോകാന്‍ പാടുപെടുന്ന ആഘാജിക്ക് സഹായമാവണമെന്നു യൂസുഫിനുണ്ടായിരുന്നു. ജ്യേഷ്ഠന്മാരില്‍ യൂസുഫിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന, കുടുംബത്തിലെ ബുദ്ധിജീവിയായിരുന്ന അയൂബ് സാഹബിന്റെ, വൈകാതെ അകാല മൃത്യുവിലേക്ക് നയിക്കുന്ന ഹൃദയ സംബന്ധമായ അസുഖത്തിന്റെ ചികിത്സചെലവും വലിയ ബാധ്യതയായിരുന്നു. പൂനയിലെ മിലിട്ടറി കാന്റീനിന് സമീപം യൂസുഫ് തുടങ്ങിയ സാന്‍ഡ് വിച് ബിസിനസ് നല്ല വിജയമാകുന്നത് ഈ മോഹം ഒരളവു സാധിക്കുന്നുമുണ്ട്. ഇക്കാലയളവിലാണ് ഡോ. മസാനിയുടെ നിര്‍ദ്ദേശത്തില്‍ യൂസുഫ് ദേവിക റാണിയെ കാണുന്നതും, കുറ്റമറ്റ ഉര്‍ദുവും ഇംഗ്ലീഷും സംസാരിക്കുന്ന കിളിരം കൂടി സുമുഖനായ പത്താന്‍ യുവാവില്‍ അവര്‍ അഭിനയ സിദ്ധിയുടെ അക്ഷയഖനി ദീര്‍ഘ ദര്‍ശനം ചെയ്യുന്നതും, സ്വപ്ന തുല്യമായ 1250 രൂപ മാസ പ്രതിഫലത്തിന് ബോംബെ ടോക്കീസില്‍ നടനായി എടുക്കുന്നതും, യൂസുഫിനെ ദിലീപ് കുമാര്‍ ആക്കുന്നതും. പേരുമാറ്റത്തിനു ഒരു സെക്കുലര്‍ സ്വരം ഉണ്ടെന്നും അതൊരു സ്വതന്ത്രനാകലായി അനുഭവപ്പെട്ടെന്നും അദ്ദേഹം കണ്ടെത്തുകയായിരുന്നു. അവിടെ വെച്ചാണ് സിനിമയിലെ തന്റെ ആദ്യ ആജീവനാന്ത സൌഹൃദമായ അശോക്‌ കുമാറിനെ (‘അശോക്‌ ഭയ്യാ’) കണ്ടു മുട്ടുന്നത്. ഒപ്പം ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടേ ഉറ്റ സുഹൃത്തായിരുന്ന രാജ് കപൂറിനെയും. പൃഥ്വിരാജിന്റെ മകന് പക്ഷെ എവിടേക്കും പ്രവേശനം പ്രയാസകരമായിരുന്നില്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ യൂസുഫ് എത്രയോ മടങ്ങ്‌ മുമ്പിലായായിരുന്നു അന്നേ പരിഗണിക്കപ്പെട്ടത്. അശോക്‌ ഭയ്യയാണ് പില്‍ക്കാലം ദിലീപ് കുമാര്‍ സമ്പൂര്‍ണ്ണമാക്കിയ അഭിനയ കലയുടെ ആ മര്‍മ്മം പകര്‍ന്നു കൊടുക്കുക:

“അത് വളരെ ലളിതമാണ്. നീയൊരു സുമുഖനാണ്‌, മാത്രമല്ല എനിക്ക് കാണാനാവുന്നുണ്ട്, പഠിക്കാന്‍ ഏറെ ജിജ്ഞാസുവാണ് നീ. .. നീ ശരിക്കും ആ സാഹചര്യത്തിലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ അത് ചെയ്യുക. നീ അഭിനയിച്ചാല്‍ അത് അഭിനയമാകും, അത് സില്ലിയായിരിക്കും.”

അശോക്‌ ഭയ്യാ ‘നോണ്‍- ആക്റ്റിംഗി’ന്റെ രഹസ്യം മനസ്സിലാക്കിയിരുന്നുവെന്നും ടൈമിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത എന്നും ദിലീപ് കുമാര്‍ മനസ്സിലാക്കി. ഒരു അഭിനേതാവ് തന്റെ ജന്മവാസനകളെ മൂര്‍ച്ച കൂട്ടേണ്ടതിന്‍റെ ആവശ്യകത തുടക്കം മുതലേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

“കാരണം യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥവും തമ്മിലുള്ള വ്യത്യാസം ഏതൊരു സാധാരണ സാഹചര്യത്തിലും വസ്തുതയും ലോജിക്കും എന്ന നിലയില്‍ ആലോചിക്കുന്ന മനസ്സിന് ഇഴപിരിച്ചെടുക്കാനാവില്ല. മനസ്സെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും ഇത് അസംബന്ധമാണ്.. എല്ലാം വെറും കെട്ടുകഥയും നാടകവും ആയിരിക്കെ തന്നെ, സ്ക്രിപ്റ്റില്‍ നിന്ന് ആവശ്യമുള്ളത് സ്വീകരിക്കാനും യഥാതഥത്വമുള്ള ഒരു പ്രകടനം നടത്താനും നിങ്ങളെ സഹായിക്കുക വാസനാബലം മാത്രമാണ്.”

ഓര്‍മ്മകളിലെ ദിലീപ് കുമാര്‍

ദിലീപ് കുമാര്‍ ഹിന്ദി സിനിമയിലെ അഭിനയത്തെ മാറ്റിമറിച്ചതെങ്ങനെയെന്നു ശബാന ആസ്മി നിരീക്ഷിക്കുന്നുണ്ട്:

“സ്ഥൂലചലനങ്ങളിലൂടെയുള്ള ‘പ്രതിനിധാന’ അഭിനയമായിരുന്നു നടപ്പിലുണ്ടായിരുന്നത് – സന്തോഷത്തില്‍ ചിരിക്കുക, ദുഃഖത്തില്‍ കരയുക, ആശ്ചര്യം തോന്നുമ്പോള്‍ പുരികമുയര്‍ത്തുക – നൃത്തത്തില്‍ സംഭവിക്കുന്ന പോലെ. ഉപപാഠം (sub text) എങ്ങനെ ആവിഷ്കരിക്കാമെന്ന്, ഭാവത്തിനു മുഖാമുഖം എങ്ങനെ അഭിനയിക്കാമെന്ന്, എങ്ങനെയാണ് ന്യൂനോക്തി ധാരാളമാകുന്നതെന്ന്, പകര്‍ന്നെടുക്കുന്ന സ്വാഭാവികത (simulated spontaneity) യഥാര്‍ത്ഥം പോലെത്തന്നെ ഫലപ്രദമാകുന്നത് എന്ന് ദിലീപ് കുമാര്‍ നമുക്ക് കാണിച്ചു തന്നു.”

ജനപ്രിയതയ്ക്ക് വേണ്ടി തരം താഴ്ന്നതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായില്ല എന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ക്കുന്നു. സൈരയോടോത്തുള്ള ചിത്രങ്ങളില്‍ പോലും ശാരീരികമായി ഇഴുകിച്ചേര്‍ന്നുള്ള അഭിനയ രംഗങ്ങളില്‍ അങ്ങേയറ്റത്തെ മാന്യത നിഷ്കര്‍ഷിച്ചിരുന്ന ദിലീപ് കുമാര്‍ ഒരു പ്യൂരിറ്റന്‍ എന്നോ ഓര്‍ത്തോഡോക്സ് എന്നോ തന്നെ വിളിക്കേണ്ടതില്ല എന്നും സ്വയം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ആറു പെണ്‍ മക്കളും അഞ്ച് ആണ്‍കുട്ടികളുമുള്ള ഒരു കുടുംബത്തിന്റെ തലവന്‍ എന്ന രീതിയില്‍ അത്തരം രംഗങ്ങള്‍ തന്റെ സഹോദരിമാരെ എങ്ങനെയാവും ബാധിക്കുക എന്നത് എപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

രാജ് കപൂര്‍ ചാര്‍ളി ചപ്ലിനെയും ദേവ് ആനന്ദ് ഗ്രിഗറി പെക്കിനെയും മാതൃകയാക്കിയപ്പോള്‍ ദിലീപ് കുമാര്‍ തന്റെ തന്നെ ആന്തര ചോദനകളെ ആശ്രയിച്ചുവെന്നു ആമിര്‍ ഖാന്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാസമ്പന്നനും നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം ലോകത്തെങ്ങുനിന്നുമുള്ള സാഹിത്യവുമായി സമ്പര്‍ക്കത്തിലാണെന്നും ഈ കഥകളും പാത്രങ്ങളും അദ്ദേഹത്തിന്റെ ഉപബോധത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഏഴു ചിത്രങ്ങില്‍ അദ്ദേഹത്തിന്റെ നായികയായിരുന്ന വൈജയന്തി മാല ഓര്‍മ്മിക്കുന്നു. സ്വന്തം സഞ്ചിതാനുഭവ സ്മൃതികള്‍ എങ്ങനെയാണ് താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭാവഗരിമക്ക് സഹായകമായത് എന്ന് പല സന്ദര്‍ഭങ്ങളിലും ദിലീപ് കുമാര്‍ തന്നെയും സാക്ഷ്യപ്പെടുന്നുണ്ട്. അമ്മയുടെ ആസ്മ ദുസ്സഹമായ ഒരു സന്ദര്‍ഭത്തില്‍ എന്തെങ്കിലും ചെയ്യൂ എന്ന് മക്കളോട് ആര്‍ത്തു വിളിക്കുന്ന ആഘാജിയുടെ നിസ്സഹായത ‘മശാലി’നു വേണ്ടി ഭാവം പകരുമ്പോള്‍ അദ്ദേഹത്തിനു സഹായകമാകുന്നുണ്ട്. തന്മയീ ഭാവത്തോടെയുള്ള പാത്രാവിഷ്കാരത്തിന്റെ പൂര്‍ണ്ണതക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ താന്‍ നിരന്തരം ചെയ്തുവന്ന ദുരന്ത പാത്രങ്ങളുടെ രൂപത്തില്‍ തന്നെത്തന്നെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ പിരിമുറുക്കത്തിലാണ് ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ദിലീപ് കുമാര്‍ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ തയ്യറാകുന്നതും കോഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് അഭിനയിക്കുന്നതും അവ വന്‍ വിജയങ്ങളാകുന്നതും. ഒരേ തരം വേഷങ്ങള്‍, അവയെത്ര ആകര്‍ഷകമായാലും സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ദേവദാസിനു ശേഷം പ്യാസാ ഉപേക്ഷിക്കാന്‍ ദിലീപിനെ പ്രേരിപ്പിക്കുന്നത്. വഹീദാ റഹ്മാന്‍ നിരീക്ഷിക്കുന്ന പോലെ അത് പക്ഷെ ഗുരുദത്തിനെയും ദിലീപ് കുമാറിനെയും ഒരുമിച്ചു ഒരു ചിത്രത്തില്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് ഇന്ത്യന്‍ സിനിമക്ക് നഷ്ടപ്പെടുത്തിയത്. ശരീരം വെളിവാകുന്ന രംഗങ്ങളില്‍ അഭിനയിക്കാനുള്ള വിമുഖത സാക്ഷാല്‍ സത്യജിത് റായിയുടെ ക്ഷണം അദ്ദേഹം ഉപേക്ഷിക്കാന്‍ ഇടയാക്കിയതും അവര്‍ ഓര്‍ക്കുന്നു. രോമാവൃത ശരീരത്തെ കുറിച്ചുള്ള അപകര്‍ഷം ദിലീപ് കുമാര്‍ തന്നെ ഏറ്റുപറയുന്നുമുണ്ട്.

അഭിനയിക്കാതെ അഭിനയിക്കുക എന്നതിന്റെ രഹസ്യം എല്ലാവര്ക്കും വഴങ്ങുന്ന ഒന്നല്ലെന്നും അത് ദിലീപ് കുമാറിനെ പോലുള്ള അപൂവ്വ ജന്മങ്ങളുടെ സിദ്ധിയാണെന്നും ഇത്തിരി വില നല്‍കി പഠിച്ചെടുത്ത കാര്യം നിമ്മി ഓര്‍ക്കുന്നു. ആ മാസ്മരിക പ്രകടനത്തില്‍ ആകൃഷ്ടയായി അതൊന്നു പരീക്ഷിക്കാന്‍ ശ്രമിച്ചു അമ്പേ പരാജയപ്പെട്ട കാര്യം അവര്‍ വിവരിക്കുന്നുണ്ട്. പിറ്റേ ദിവസം ഒരു രാഖി തന്റെ കയ്യില്‍ ബന്ധിച്ച് ‘ബര്‍സാത്തി’ന്‍റെ സംവിധായകന്‍ രാജ് കപൂര്‍ പറഞ്ഞു,

“നീയിപ്പോള്‍ എന്റെ പെങ്ങളാണ്. ദൈവത്തെയോര്‍ത്ത്‌ അഭിനയിക്കുക, നിന്റെ സഹോദരന്റെ ചിത്രം നശിപ്പിക്കരുത്.”

തന്നോടൊപ്പം കഴിവ് കുറഞ്ഞ അഭിനേതാക്കളെ നിര്‍ത്തി സ്വയം കയ്യടി നേടുന്ന പതിവു നായകന്‍ ആയിരുന്നില്ല ദിലീപ് സാഹബ് എന്നും മികവുറ്റവരോടൊത്തുള്ള പ്രകടനത്തിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സഹപ്രവര്‍ത്തകരെ ബഹുമാനിക്കുക എന്ന പാഠം താന്‍ പഠിച്ചത് തന്റെ മാതൃകാ പുരുഷനായ ദിലീപ് സാഹബില്‍ നിന്നാണെന്നു അമിതാഭ് ബച്ചന്‍ ഏറ്റു പറയുമ്പോള്‍ ശിവാജി ഗണേശനോടൊപ്പം തനിക്കു ഗുരു സ്ഥാനീയനായ മറ്റൊരാള്‍ ദിലീപ് കുമാര്‍ മാത്രമാണെന്ന് കമല ഹാസന്‍ പറയുന്നു.

ദാരാ സിംഗിന്റെ നായികയായി സി-ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചു വന്ന മുംതാസിനെ മറ്റു നായകന്മാര്‍ ഒഴിവാക്കിയപ്പോള്‍ കഴിവുമാത്രം മാനദണ്ഡമാക്കി അവരെ റാം ഔര്‍ ശ്യാമിലേക്ക് ദിലീപ് കുമാര്‍ കാസ്റ്റ് ചെയ്തതും തുടര്‍ന്ന് ഹിന്ദി സിനിമയിലെ ഏറ്റവും വേണ്ടപ്പെട്ട നായികമാരില്‍ ഒരാളായി താന്‍ മാറിയതും മുംതാസ് ഓര്‍ക്കുന്നു. അത് അന്ന് തനിക്ക് കിട്ടിയ അവസരത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടെങ്കിലും ഒഴിവാക്കപ്പെട്ട അതേ സൈരാബാനുവുമായുള്ള ഒരാജീവനാന്ത സൌഹൃദത്തിന്റെ തുടക്കമായി. ‘എന്റെ കുഞ്ഞു പെങ്ങള്‍’ എന്ന് റോയല്‍ ആല്‍ബെര്‍ട്ട്സ് ഹാളിലെ തിങ്ങി നിറഞ്ഞ സഹൃദയര്‍ക്കു തന്നെ പരിചയപ്പെടുത്തിയ, മികച്ച ഗായിക ഉര്‍ദു ഡിക് ഷന്‍ കുറ്റമറ്റതാക്കേണ്ടതിന്റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തിയ, ആള്‍ക്കൂട്ടത്തിനു മുന്നില്‍ പാടുമ്പോള്‍ പാട്ടിന്റെ സന്ദേശത്തെ കുറിച്ചുപോലും ബോധവതിയായിരിക്കണമെന്നു പറയ്യാതെ പറഞ്ഞ യൂസുഫ് ഭായിയെ കുറിച്ച് ലതാ മങ്കേഷ്കര്‍ വാചാലയാവുന്നുണ്ട്. ദേവികാ റാണിയുടെ അപ്രന്റീസ് ആയ ബോംബെ ടോക്കീസ് കാലം തൊട്ടു പ്രതിഫലം ചര്‍ച്ച ചെയ്യുന്നതിന് എപ്പോഴും വിമുഖനായിരുന്നു ദിലീപ് കുമാര്‍. അത് കച്ചവടത്തിന്റെ അസ്വാരസ്യം കലയിലേക്ക് കൊണ്ടുവരും എന്ന് അദ്ദേഹം കരുതി. “താങ്കളൊരു ബനിയയെ പോലെ പെരുമാറാതിരിക്കുന്നതാണ് ഏറെ നല്ലതെന്ന് എനിക്ക് തോന്നുന്നു!” എന്ന് കര്‍മ്മ(1986)യുടെ സ്ക്രിപ്റ്റുമായി എത്തിയ സുഭാഷ്‌ ഘായിയോടു പ്രതികരിച്ചതും അതേ മനോഭാവത്തിലാണ്. ദേവ് ആനന്ദിനെയോ രാജ് കപൂറിനെയോ പോലെ നിര്‍മ്മാതാവല്ലാത്ത, പ്രഥമമായും ഒരു ആക്റ്റര്‍ ആയിരുന്ന ദിലീപ് കുമാര്‍ ഒരു സമയം ഒന്നിലേറെ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യാതിരുന്നത് കച്ചവട താല്‍പര്യത്തിനു വഴിപ്പെടാതെ  പ്രൊഫഷനല്‍ പൂര്‍ണ്ണതക്കു വേണ്ടിയുള്ള സമര്‍പ്പണമായിരുന്നുവെന്നു ശര്‍മ്മിള ടാഗോര്‍ ഓര്‍ക്കുന്നു. കൊഹിനൂറിനു വേണ്ടി ഉസ്താദ് ജാഫര്‍ ഖാനില്‍ നിന്ന് ദിലീപ് കുമാര്‍ സിതാര്‍ പഠിച്ചത് അവര്‍ വിവരിക്കുന്നുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും അന്തസ്സില്‍ വിശ്വസിച്ച പൊയ്പ്പോയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് അവര്‍ കരുതുന്നു.

“അദ്ദേഹം പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിശാനേ ഇംതിയാസ് സ്വീകരിച്ചപ്പോള്‍ (മാര്‍ച്ച് 1998) ചില സ്വയം പ്രഖ്യാപിത ദേശീയ വാദികള്‍ അദ്ദേഹത്തെ ഒരു ദേശവിരുദ്ധന്‍ എന്ന് മുദ്രകുത്തുകയും വിവാദച്ചുഴിയില്‍ വീഴ്ത്തുകയും ചെയ്തത് സങ്കടകരമായിരുന്നു. അദ്ദേഹത്തെ പോലുള്ള മാതൃകാ പ്രതിഭാസങ്ങള്‍ക്ക് ഭൂമിശാസ്ത്ര അതിരുകളില്ല. അവര്‍ എല്ലാവരുടെതുമാണ്, ജാതീ മത സംസ്കാര ഭേദമാന്യേ.”

മാന്യന്‍, ഒപ്പം പോരാളി

അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ടാവുന്ന ബന്ധങ്ങളെ കുറിച്ച് ചുഴിഞ്ഞന്വേഷിക്കുന്ന ഗോസിപ്പ് സംസ്കാരം അന്നും ശക്തമായിരുന്നെന്നു ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ സ്വകാര്യതയെ മാനിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ അറിയാതെ അശോക്‌ ഭയ്യയെയും നളിനി ജയ് വന്തിനെയും പിന്തുടരാന്‍ ഇടയായതും കഥ കേട്ട ഭയ്യ ഒരു പൊട്ടിച്ചിരിയില്‍ അതങ്ങ് വിട്ടു കളഞ്ഞതും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ കാര്യത്തില്‍, തൊഴില്‍ മേഖലക്കപ്പുറത്തുള്ള കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ കഴിയുന്ന വിദ്യാസമ്പന്നയും സാംസ്കാരികമായി ഉന്നത നിലവാരമുള്ള നല്ല സുഹൃത്തുമായിരുന്നു കാമിനി കൌശല്‍ എന്ന് ദിലീപ് കുമാര്‍ ഓര്‍ക്കുന്നു. ‘അത് പ്രണയമായിരുന്നെങ്കില്‍, ഒരു പക്ഷെ ശരിയായിരിക്കാം. എനിക്കറിയില്ല, ഇനിയതിനു പ്രസക്തിയുമില്ല.’   

മികച്ച പ്രാസംഗികനായിരുന്ന ദിലീപ് കുമാര്‍ അത്തരമൊരു ഘട്ടത്തില്‍ ഗാന്ധി ശിഷ്യനായി മുദ്ര കുത്തപ്പെട്ട് കുറഞ്ഞൊരു സമയത്തേക്കെങ്കിലും ജയിലില്‍ കിടന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. കോളേജ് കാലത്ത് ഇരുനൂറു മീറ്ററില്‍ സദാ ചാമ്പ്യനും ക്രിക്കറ്റിലും ഫുട്ബാളിലും മുന്‍നിര കളിക്കാരനും മികച്ച അത് ലെറ്റും ആയിരുന്നത് അഭിനയ ജീവിതത്തില്‍ ഒട്ടേറെ ഗുണം ചെയ്ത സന്ദര്‍ഭങ്ങളുണ്ട്. ദേവദാസിലെ കിതച്ചു കൊണ്ടെത്തുന്ന സന്ദര്‍ഭം ചിത്രീകരിക്കാനായി സ്റ്റുഡിയോക്ക് ചുറ്റും ഓടിക്കിതച്ചു ശരിക്കും വിയര്‍ത്തൊഴുകിയെത്തിയ ദിലീപ് കുമാറിനൊപ്പം ഭാവപ്പകര്‍ച്ച നടത്തേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് വൈജയന്തി മാല ഓര്‍ക്കുന്നു. ആദ്യ ഷോട്ടില്‍ അവര്‍ പ്രകടിപ്പിച്ച ഭയവും ഉത്കണ്ഠയും ഏറെ പ്രശംസിക്കപ്പെട്ടെങ്കില്‍ അത് അഭിനയമേ ആയിരുന്നില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഔട്ട്‌ ഡോര്‍ രംഗങ്ങളോട് ഏറെ താല്പര്യമുള്ള ദിലീപ് കുമാറിന് ഗംഗാ ജംനയിലും നയാ ദൌറിലും ഈ കായിക മികവ് ഏറെ തുണച്ചിട്ടുണ്ട്.

ബൈരാഗി’നു (1976) ശേഷം ഇന്‍ കം ടാക്സ് വിഭാഗവുമായുണ്ടായ അസുഖകരമായ ചില വിനിമയങ്ങള്‍ കാരണം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘രണ്ടാമത് ഇന്നിംഗ്സ്’ ആരംഭിക്കുന്നത്. മനോജ്‌ കുമാറിന്റെ ‘ക്രാന്തി’ (1981), രമേശ്‌ സിപ്പിയുടെ ‘ശക്തി’ (1982), യാഷ് ചോപ്രയുടെ മഷാല്‍ (1984), സുഭാഷ് ഘായിയുടെ വിധാതാ (1982), കര്‍മ്മ (1986), സൌദാഗര്‍  (1991) തുടങ്ങിയവ ഈ രണ്ടാം ഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഉമേഷ്‌ മെഹ് റയുടെ ഖില(1998) ദിലീപ് കുമാരിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായി. നീണ്ട അഭിനയ ജീവിതമെന്നത്‌ എണ്ണത്തിന്റെ കാര്യത്തിലല്ലാതെ കാമ്പിന്റെ ബലത്തില്‍ത്തന്നെ പറയാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതും മുഖ്യധാരാ സിനിമയില്‍, ഇന്ത്യയില്‍ അത്രയധികമില്ല എന്നിരിക്കെ, എല്ലാ തലമുറകള്‍ക്കും അഭിനയ കലയുടെ പാഠപുസ്തകമായി നിലക്കൊള്ളുന്ന ദിലീപ് കുമാര്‍ എന്ന പ്രതീകത്തെയും യൂസുഫ് ഖാന്‍ എന്ന അഭിവന്ദ്യ വ്യക്തിത്വത്തെയും സമഗ്രമായി അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഗ്രന്ഥത്തിന് ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സാമാന്യവായനക്കാര്‍ക്കും ഒരു പോലെ പ്രസക്തിയുണ്ട്. ഇന്നിപ്പോള്‍, ഇതിഹാസം കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കെ, ഓര്‍മ്മകളുടെ പവിഴച്ചെപ്പായ കൃതി സമാനമായ മറ്റു കൃതികളോടും ജീവചരിത്ര/ ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളോടും ചേര്‍ത്തു വായിക്കപ്പെടുക തന്നെ ചെയ്യും.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക)

alsoread:

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

Brooklyn Heights by Miral al-Tahawy

പ്രവാസത്തിന്റെ ഏകാന്ത യാനങ്ങള്‍



(ഇജിപ്ത്യന്‍ നോവലിസ്റ്റ് മിറാല്‍ അല്‍ തഹാവി രചിച്ച Brooklyn Heights എന്ന നോവലിനെ കുറിച്ച്: 2011 -ല്‍ അറബ് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടിയ നോവല്‍ നഗിബ് മഹ്ഫൂസ് പുരസ്കാരം നേടുകയുണ്ടായി.)

ഇജിപ്തിലെ നൈല്‍ ഡെല്‍റ്റ പ്രദേശത്ത്ബദൂയിന്‍ വ്യാപാര പ്രമുഖനായിരുന്ന തന്റെ പിതാമഹന്റെ പേരു നല്‍കപ്പെട്ട ഗസീറത് സഊദില്‍ അല്‍ ഹനാദി ഗോത്രത്തില്‍ ഏഴു മക്കളുള്ള കുടുംബത്തില്‍ ഏറ്റവും ഇളയവളായി ജനിച്ചവളാണ് മിറാല്‍ അല്‍ തഹാവിഡോക്റ്ററായിരുന്ന പിതാവ് താന്‍ ആരാധിച്ചിരുന്ന തുര്‍ക്കി ഗായികയുടെ ഓര്‍മ്മയിലാണ് മകള്‍ക്ക് മിറാല്‍ എന്ന് പേരിട്ടത്.   ബദവികള്‍ക്കിടയില്‍ സാധാരണമല്ലാത്ത വിധം പെണ്‍മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തികൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയിലും സാഹിത്യത്തിലും ഡോക്റ്ററേറ്റ് നേടിയ അല്‍ തഹാവി ഇതൊക്കെയാണെങ്കിലും വലിയ തറവാടിന്റെ പരമ്പരാഗത വിധിവിലക്കുകള്‍ക്ക് വിധേയയായിത്തന്നെ കഴിയേണ്ടി വന്നുഇരുപത്തിയഞ്ച് വയസ്സുവരെയും തന്നെ ഒരു കുട്ടിയായിത്തന്നെയാണ് എല്ലാവരും കണ്ടത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്ആണ്‍തുണയില്ലാതെ യാത്ര ചെയ്യുന്നതും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ പോവുന്നത് പോലും തറവാടിന്റെ അന്തസ്സിനു ചേരാത്ത പ്രവര്‍ത്തികളായി കണക്കാക്കപ്പെട്ടു.   അതിനെതിരെയുള്ള കലാപത്തിലൂടെയാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയതും യൂനിവേഴ്സിറ്റി അധ്യാപനം തെരഞ്ഞെടുത്തതും തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതുംഎണ്‍പതുകളില്‍ അവര്‍ കോളേജില്‍ ചേരുന്ന കാലത്ത് ക്യാമ്പസില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ മേധാവിത്തം സ്ഥാപിച്ചത് മുസ്ലിം ബ്രദര്‍ഹുഡ് ആയിരുന്നുരാജ്യത്ത് നിലനിന്ന അടിമുടി മലീമസവും അഴിമതി നിറഞ്ഞതുമായ ഭരണക്രമത്തില്‍ മനംമടുത്ത ഇജിപ്ത്യന്‍ വിദ്യാര്‍ഥിസമൂഹം, ബ്രദര്‍ഹുഡ് അതിനു ശക്തമായ ബദല്‍ ആയിത്തീരുമെന്നു സ്വാഭാവികമായും വിശ്വസിച്ചുഅഫ്ഘാന്‍ മുജാഹിദീനു വേണ്ടി സംഭാവന സ്വരൂപിക്കുന്ന സംഘടനയുടെ ഭാഗമായി മിസ്‌ തഹാവി രഹസ്യമായി പ്രവര്‍ത്തിച്ചുബ്രദര്‍ഹുഡിന്‍റെ പബ്ലിക്കേഷന്‍ വിഭാഗത്തിലൂടെയാണ് അവരുടെ ആദ്യകാല ലേഖന സമാഹാരം 'ഒരു മുസ്ലിം സ്ത്രീയുടെ ഡയറി' പ്രകാശിതമായത്. എന്നാല്‍ മത തീവ്രവാദം പിടിമുറുക്കിയ ബ്രദര്‍ഹുഡ് സ്വീകരിച്ച നിലപാടുകളില്‍ നിരാശരായ അനേകരെ പോലെ അല്‍ തഹാവിയും തന്റെ വഴി കണ്ടെത്തുകയായിരുന്നു. കവി കൂടിയായിരുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ അവര്‍, രണ്ടു വര്‍ഷമായി താന്‍ പരിചരിച്ചു വന്ന കാന്‍സര്‍ രോഗബാധിതയായിരുന്ന ഉമ്മ 2008-ല്‍ മരണമടഞ്ഞതോടെ പ്രവാസം തെരഞ്ഞെടുത്തുഎട്ടു വയസ്സുകാരനായ മകനോടൊപ്പം ബ്രൂക്ക് ലിനില്‍ കുടിയേറിയ അല്‍ തഹാവി കുറെ കാലമായി ഉപേക്ഷിച്ചു കഴിഞ്ഞിരുന്ന എഴുത്തിലേക്ക്‌ തിരികെയെത്തിയാണ് തന്റെ നാലാമത് നോവലും ഏറെ ആത്മകഥാപരവുമായ Brooklyn Heights രചിച്ചത്. 2011 -ലെ അറബ് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച നോവല്‍ അതേ വര്‍ഷം സാഹിത്യത്തിനുള്ള നാഗിബ് മഹ്ഫൂസ് മെഡല്‍ കരസ്ഥമാക്കുയുണ്ടായി. “രചന രണ്ടു ലോകങ്ങള്‍ക്കിടയില്‍ വിഭചിതമായിരുന്നുഎന്റെ ഓര്‍മ്മകളില്‍ ഏറെ തറച്ചു പോയഞാന്‍ കടന്നു പോന്ന ലോകവും ഞാന്‍ ജീവിക്കുന്ന ഇടവും എന്നിങ്ങനെഅതിന്റെ എല്ലാ വൈരുധ്യങ്ങളും താരതമ്യങ്ങളുംവകഭേദങ്ങളും സ്വരലയങ്ങളുമായി”അല്‍ തഹാവി നിരീക്ഷിക്കുന്നുപാശ്ചാത്യ ലോകവും പൌരസ്ത്യ ലോകവുംഇവിടെയും അവിടെയുംനമ്മളും അവരും എന്നിങ്ങനെ ദ്വന്ദ്വങ്ങളിലൂടെ സ്വയം ഒരു ആഖ്യാതാവിന്റെ സ്ഥാനത്ത് അവരോധിച്ചു കൊണ്ട് ഇജിപ്തിനെ നോക്കിക്കാണുകയാണ് അല്‍ തഹാവി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ഗസീറത് സഊദിലെ കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലൂടെ ടൂറിസ്റ്റുകളായി കടന്നു പോകുമായിരുന്ന ഒറിയന്റലിസ്റ്റുകളെ അല്‍ തഹാവി ഓര്‍മ്മിക്കുന്നുബ്രൂക്ക് ലിനില്‍ വന്നിറങ്ങുമ്പോള്‍ അന്നത്തെ ടൂറിസ്റ്റുകളുടെ സ്ഥാനത്ത് താന്‍ നില്‍ക്കുന്നതായും പൗരസത്യരുടെ കണ്ണുകൊണ്ട് പാശ്ചാത്യലോകത്തെ താന്‍ നോക്കിക്കാണുന്നതായും അനുഭവപ്പെട്ടതായി നോവലിസ്റ്റ് കൂട്ടി ചേര്‍ത്തിരുന്നു. “ഞാനായിരുന്നു ഇപ്പോള്‍ വംശീയാഖ്യാനം നടത്തുന്നത്ഇപ്പോള്‍ ഞാനാണ് അവരെ ചിത്രീകരിച്ചു കൊണ്ടിരുന്നത്.” 

ചേക്കേറുന്നവരുടെ ഭൂതവര്‍ത്തമാനങ്ങള്‍

"അതേ സമയം നോട്ടുപുസ്തകം അക്ഷരസ്പര്‍ശമില്ലാതെ അചുംബിതമായി കിടന്നുവെളുത്ത പേജുകളില്‍ ഒന്നിന് പിറകെ ഒന്നായി കരിക്കട്ട കൊണ്ടുള്ള സെല്‍ഫ് പോര്‍ട്രേറ്റുകള്‍ കോറിയിട്ടിരുന്നുകുഴിഞ്ഞ കവിളുകളും നീണ്ട മൂക്കും കറുത്തു ചുരുണ്ട മുടിയുമുള്ള ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ , കൈകള്‍ ഉണങ്ങിയ മാറിടത്തില്‍ പിണച്ചുവെച്ചിരുന്നു- ശൈത്യകാലത്തിന്റെ പടിവാതില്‍ക്കലെത്തിയ എകാന്തയായ ഒരു സ്ത്രീ.”

'ബ്രൂക്ക് ലിന്‍ ഹൈറ്റ്സ്എന്ന നോവലില്‍ താന്‍ കണ്ടുമുട്ടുന്ന ഒട്ടേറെ പ്രവാസികളില്‍ ഒരുവളായ ലിലിത്ത് എന്ന വയോധികയെ കുറിച്ച് മുഖ്യ കഥാപാത്രമായ ഹിന്ദ്‌ നടത്തുന്ന കണ്ടെത്തല്‍ നോവലില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്നോവലന്ത്യത്തില്‍ ഒരു വെളിപാടു പോലെ ഈ പേപ്പറുകള്‍ താന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നും കയ്യക്ഷരം തന്റെത് തന്നെയാണെന്നും ഹിന്ദിന് തോന്നുന്നുവയോധികയായ സുഹൃത്ത് എമിലിയ ഓര്‍മ്മിപ്പിക്കുന്നു:

എന്റെ പ്രായമാകുമ്പോള്‍ നിനക്ക് മനസ്സിലാകും പ്രായമാകുമ്പോള്‍ എല്ലാം ഒരു പോലെ കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്യും.” 

മറ്റൊരു വിധത്തില്‍ , നല്പ്പതോടടുക്കുക മാത്രം ചെയ്യുന്ന ഹിന്ദ്‌ തന്റെ സ്വന്തം കഥയെ അതിന്റെ പ്രതീകാത്മക സാകല്യത്തില്‍ കണ്ടെത്താന്‍ തുടങ്ങുന്നത് ലിലിത്തുമായി താദാത്മ്യപ്പെടുന്ന നിമിഷത്തിലാണ് എന്നത് കഥകള്‍ക്കും ജീവിതങ്ങള്‍ക്കും നെടുകെയും കുറുകെയും കണ്ടെത്താവുന്ന ഒന്നാകലിനെ സൂചിപ്പിക്കുന്നുപ്രവാസത്തിന്റെ സ്വപ്നങ്ങളിലും ഇച്ഛാഭംഗങ്ങളിലും ഒരു വേറിട്ട സാമൂഹികാനുഭവ പരിസരം ഉണ്ടായി വരുന്നത് ഈ വിഷാദത്തിന്റെ പാരസ്പര്യത്തിലാവാം എന്നാണ് സുന്ദരവും മുഴുനീളം ഒരു വിലാപാര്‍ദ്രതയുടെ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നതുമായ അല്‍ തഹാവിയുടെ നോവല്‍ നമ്മോടു പറയുന്നത്.

ഇജിപ്ത്യന്‍ ബദവി വിഭാഗത്തില്‍ പെട്ട ഹിന്ദ്‌ എന്ന പരിത്യക്തയായ അമ്മ എട്ടു വയസ്സുകാരന്‍ മകനെയും കൂട്ടി ബ്രൂക്ക് ലിനിലെ ഫ്ലാറ്റ് ബുഷ്‌ ആവന്യൂവിലേക്ക് കുടിയേറുന്നത് പരാജയപ്പെട്ട വിവാഹത്തിന്റെ വൈകാരികവും കുടുംബത്തിലെ പുരുഷ മേധാവിത്ത പരവും മതപരവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനം കൊതിച്ചാണ്ബരാക് ഒബാമയുടെ ആദ്യ വിജയം ( 2008) 'മാറ്റംഎന്ന മുദ്രാവാക്യം എങ്ങും മുഴങ്ങാന്‍ കാരണമാകുന്നത് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്നതില്‍ പ്രവാസികള്‍ക്കും ഊര്‍ജ്ജം പകരുന്നുണ്ട്എന്നാല്‍ ഹിന്ദിനും ബ്രൂക്ക്ലിനിലൂടെയുള്ള ദീര്‍ഘ സവാരികള്‍ക്കിടയില്‍ അവള്‍ കണ്ടുമുട്ടുന്ന പ്രവാസികള്‍ക്കും ആരുമൊന്നും കരുതി വെച്ചിട്ടില്ലെന്ന് പതിയെ തിരിച്ചറിയേണ്ടി വരുംഹിന്ദിനാവട്ടെഭൂതകാലം തന്നെ വെറുതെ വിടില്ലെന്ന് ഓര്‍മ്മകളുടെ നിരന്തര വേട്ടയാടലില്‍ ബോധ്യപ്പെടുകയും ചെയ്യുംകണ്ടു മുട്ടുന്ന ഒരോ വ്യക്തിയും അവളുടെ ഓര്‍മ്മകളില്‍ മുമ്പേ ഉള്ളവരെ തിരികെയെത്തിക്കുംഓരോ ഇടവും തന്റെ പൂര്‍വ്വാശ്രമത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകുംനോവലില്‍ ഇതിവൃത്ത വികാസം എന്ന് പറയാനായി കാര്യമായി ഒന്നും സംഭവിക്കാത്തത് ഈ ഭൂതകാല - വര്‍ത്തമാന കാല കെട്ടുപിണച്ചിലുമായി ചേര്‍ത്തു കാണേണ്ടതാണ്ഇതിവൃത്ത വികാസം കാര്യമായി ഇല്ലെങ്കിലും പലതും സംഭവിക്കുന്നുണ്ട്എന്നാല്‍ അത് പലപ്പോഴും വര്‍ത്തമാന കാലത്ത് എന്നതിലേറെ അവളുടെ ഭൂതകാലവുമായാണ് കണ്ണി ചേരുന്നത്വിട്ടു പോന്ന ഇജിപ്തിലാണ്കുടിയേറിയ അമേരിക്കയിലല്ല അവളുടെ ജീവിതത്തില്‍ സംഭവങ്ങള്‍ ഉണ്ടായത്അവള്‍ കണ്ടുമുട്ടുന്ന പ്രവാസികള്‍ക്കിടയില്‍ ഓരോരുത്തരിലും ഏതാണ്ട് ഇത് തന്നെയാണ് ശരിബ്രൂക്ക് ലിനിലൂടെയുള്ള ഹിന്ദിന്റെ സവാരികള്‍ ആ അര്‍ത്ഥത്തില്‍ ഒരു രൂപകമായിത്തീരുകയാണ്ഹിന്ദിന്റെ മാത്രമല്ലപ്രാവസജീവിതത്തില്‍ ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ യാദൃശ്ചികമായാണെങ്കിലും വഴികള്‍ മുറിച്ചു കടക്കാന്‍ ഇടവരുന്നവരുടെ ചരിത്രങ്ങളും സ്വത്വങ്ങളും കൂടിക്കലരുന്നതിന്റെയും ആവിഷ്കരിക്കപ്പെടുന്നതിന്റെയുംനോവലില്‍ നിരന്തരം സംഭവിക്കുന്ന ഓര്‍മ്മകളും വര്‍ത്തമാന സാഹചര്യങ്ങളും ഇടകലരല്‍ എന്ന ഫ്ലാഷ് ബാക്ക് രീതി വായനയെ ഒട്ടൊന്നു ക്ലിഷ്ടമാക്കുന്നുമുണ്ട് എന്ന് പറയണംഒരൊറ്റ പാരഗ്രാഫില്‍ തന്നെ ഈ മുറിച്ചു കടക്കലുകള്‍ പലവുരു ആവര്‍ത്തിക്കുന്ന അവസ്ഥയുണ്ട്.

നൈരാശ്യവും ഒറ്റപ്പെടലും

ഇജിപ്തില്‍ അധ്യാപികയായിരുന്ന ഹിന്ദ്‌ അവസരങ്ങളുടെ പറുദീസയായ അമേരിക്കയിലെത്തുമ്പോള്‍ തന്റെ അഭിരുചിക്കനുസരിച്ച് ഒരു എഴുത്തുകാരിയാവുന്നത് സ്വപ്നം കണ്ടിരുന്നുഎന്നാല്‍ ഒരു ചൈനീസ് റെസ്റ്ററെന്റില്‍ ജോലി കിട്ടുന്നതോടെ വിശേഷിച്ച് ഒന്നും സംഭവിക്കുന്നില്ലാത്ത വിരസവും വന്ധ്യവുമായ ഒരു അസ്തിത്വ പ്രതിസന്ധിയിലേക്ക് അവള്‍ വീണു പോകുന്നുഒരിക്കലും പ്രാക്റ്റീസ് ചെയ്യുമായിരുന്നില്ലാത്ത വക്കീലായ പിതാവ് വടിവൊത്ത വേഷത്തില്‍ ഗംഭീര പുരുഷനായി ചുറ്റിത്തിരിയുന്നതും വൈകുന്നേരങ്ങളില്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടി സല്‍ക്കരിച്ചു അവരുടെ മുഖസ്തുതിയില്‍ അഭിരമിച്ചിരിക്കുന്നതും അവളുടെ ഓര്‍മ്മകളിലുണ്ട്. പണത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കിടയില്‍ പതിവായിരുന്ന കലഹങ്ങളും അസന്തുഷടമായിരുന്ന വിവാഹവും ഒരു നാള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതും അയാള്‍ കാരണം കിട്ടിയ വിസ ഉപയോഗിച്ച് ബ്രൂക്ക് ലിനില്‍ എത്തിയതും അറബ് അമേരിക്കന്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'ബ്രൂക്ക് ലിന്‍ ഗള്‍ഫ് ' എന്നറിയപ്പെട്ട സ്ഥലത്ത് തന്നെ എത്തിപ്പെട്ടതും ഓര്‍മ്മകളിലൂടെ വ്യക്തമാകുന്നുചിത്രകാരിയോ എഴുത്തുകാരിയോ അഭിനേത്രിയോ പോലുള്ള മികച്ച ജോലി കണ്ടെത്താനുള്ള ഉപാധിയായി പ്രവാസികള്‍ക്കിടയില്‍ സാധാരണമായ രീതിയില്‍ രാത്രികാല ഇംഗ്ലീഷ് കോഴ്സിനു ചേരുന്നുണ്ട് ഹിന്ദ്‌തന്‍റെ അപ്പാര്‍ട്ട്മെന്റിന് തൊട്ടു മുകളില്‍ താമസിക്കുന്നപ്രായം കടന്നിട്ടും പ്ലേ ബോയ്‌ ജീവിതരീതി തുടരുന്ന ചാര്‍ളിയെന്ന ഡാന്‍സ് അധ്യാപകനുമായി ഒരു ഹ്രസ്വ ബന്ധമുണ്ടാവുന്നുണ്ട് ഹിന്ദിന്നൃത്ത പഠനത്തോടൊപ്പം അയാളെയും അതിവേഗം ഹിന്ദ്‌ ഉപേക്ഷിക്കുകയോ അഥവാ അങ്ങനെ സംഭവിക്കുകയോ ചെയ്യുന്നുഅയാള്‍ ഹിന്ദിന്റെ സുഹൃത്തുമായി ചിറ്റം തുടങ്ങുകയും ചെയ്യുന്നു. ജീവിതാവേഗത്തിന്റെ പാളങ്ങളില്‍ എപ്പോഴും ഇടറിപ്പോവുന്ന ഹിന്ദിന്റെ പതിവ് വിപര്യയമായി ഇതിനെ കാണാംഇതര പെണ്‍ സൌഹൃദങ്ങളിലും ഹിന്ദിന് നിതാന്തമായ ഒരു കൂട്ട് കണ്ടെത്താനാവുന്നില്ല.   പലസ്തീന്‍കാരനായ ബേക്കര്‍ സിയാദിനു കവിതകള്‍ വായിച്ചു കൊടുക്കുന്നുണ്ട് ഹിന്ദ്‌.   അയാളാവട്ടെപള്‍പ്പ് ഫിക് ഷന്‍ പോലുള്ള സിനിമ ചെയ്യാന്‍ മോഹിക്കുന്നയാളാണ്.   നോവലന്ത്യത്തില്‍ ഒരു അറബ് പ്രാവാസി കുടുംബത്തെ കുറിച്ചുള്ള സിനിമയെടുക്കുന്ന സിയാദിനെ കാണാംചിത്രത്തില്‍ താന്‍ കരുതിയതില്‍ നിന്ന് ഭിന്നമായി തീരെ ചെറിയ ഒരു അമ്മവേഷത്തോട് മല്ലിടുന്ന ഹിന്ദിനെയും; ആര്‍ക്കറിയാം, ഒരു പക്ഷെ ആ ചെറിയ തുടക്കം ഒരു വലിയ മുന്നേറ്റത്തിലെക്കാവില്ലെന്ന്?! എന്നാല്‍, ലിലിത്തിന്റെ പുസ്തകത്താളിലെ പരാജിതയായ സ്ത്രീയുടെ ചിത്രത്തോട് ആത്മൈക്യം അനുഭവപ്പെടുന്ന ഹിന്ദ്‌ പ്രതീക്ഷകളുടെ തുറസ്സിലാണ് നില്‍ക്കുന്നത് എന്നും പറഞ്ഞുകൂടാ

ഹിന്ദ്‌ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടല്‍ - "ശൂന്യതയുടെയും വ്യര്‍ത്ഥതയുടെയുമായ ഒരു വികാരംഒപ്പം തന്റെ ഒറ്റപ്പെടല്‍ മറ്റു മനുഷ്യരുമായി പങ്കിടാനുള്ള അതിയായ ആഗ്രഹവും" - ഒരേ സമയം വൈയക്തികവും പ്രാവാസ സമൂഹത്തിന്റെ സാമാന്യാനുഭവവുമാണ്. എന്നാല്‍ നടക്കാനിടയില്ലെന്നു സൂചിതമാകുന്ന മോഹമായി മറ്റൊരു നവോമി കാംബെല്‍ ആകുന്നതു സ്വപ്നം കാണുന്ന സുന്ദരിയായ സോമാലിയന്‍ യുവതി ഫാത്തിമയെ പോലെ അവള്‍ പുതുതായി ഉണ്ടാക്കുന്ന സൗഹൃദങ്ങള്‍ അതിവേഗം കടന്നു പോവുകന്നു. "വാതില്‍ കടന്നു പുറത്തേക്ക് പോവുകയും പിന്നീടൊരിക്കലും തിരിച്ചു വരാതിരിക്കുകയുംചെയ്ത വിശ്വസ്തനല്ലാത്ത ഭര്‍ത്താവിനെ പോലുള്ള പഴയ ബന്ധങ്ങളാവട്ടെ "ഒരടയാളവും ബാക്കി വെക്കാതെ അവളുടെ ജീവിതത്തില്‍ നിന്ന് മറഞ്ഞേ പോയി". അതുകൊണ്ട് അവളുടേത്‌ തികച്ചും വിഷാദ മൂകവും ശ്ലഥവുമായ ജീവിതമാണ്ബ്രൂക്ക് ലിന്‍ ജീവിതത്തില്‍ "ഈ നഗരത്തില്‍ എല്ലാവരും എന്തിനോ പിറകെ ഓട്ടത്തിലാണ്എല്ലാവരും തിരക്കിലാണ്.” അറ്റ്ലാന്റിക് ആവന്യൂവിലൂടെ നടക്കുമ്പോള്‍ വീടില്ലാതെ അലഞ്ഞു തിരിയുന്നവര്‍ മഴയില്‍ നിന്ന് രക്ഷ തേടി സബ്‌ വെ സ്റ്റേഷനിലോ അവള്‍ ജോലി ചെയുന്ന ഡന്‍കിന്‍ ഡൂനട്ട്സിലോ അഭയം തേടുന്നത് അവള്‍ കാണുന്നുണ്ട്അവര്‍ തനിച്ചിരിക്കുകയും അപരിചിതരായ വഴിപോക്കര്‍ ഏതാനും വാക്കുകളോ ഒരു പുഞ്ചിരിയെങ്കിലുമോ പങ്കു വെക്കുമോ എന്ന് ഉറ്റുനോക്കുകയും ചെയ്യുന്നുടാംഗോ നൃത്തം പടിപ്പിക്കുന്നതിനിടെ ചാര്‍ലി അവളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: നൃത്തത്തിലോ ജീവിതത്തിലോ സ്നേഹത്തിനോ വെറുപ്പിനോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലആകെ ചെയ്യാനുള്ളത് മനസ്സിന്റെ പേശികളെ അയച്ചു വിടുകശരീരത്തിന് സ്വയം പ്രകാശിപ്പിക്കുന്നതിനു ഒരവസരം നല്‍കുക എന്നതാണ്പക്ഷെ അത് ഹിന്ദിന് ബോധ്യമാവുന്നില്ല;   നേരിയ ലഹരിയുടെ മാന്ത്രികത അവസാനിക്കുന്നതോടെ ചാര്‍ളി അവളെ സംബന്ധിച്ച് താനൊരിക്കലും സ്നേഹിച്ചിട്ടില്ലാത്ത വെറുമൊരു കളിമണ്‍ തവളയായി മാറുന്നുഒരസംബന്ധ നാടകത്തിലെന്നോണം ഒന്നും സംഭവിക്കുന്നില്ലാത്ത ഹിന്ദിന്റെ വര്‍ത്തമാന ജീവിതത്തിനു നേര്‍ വിപരീതമായി അവളുടെ ആന്തര ജീവിതം ഏറെ പ്രതീക്ഷാ നിര്‍ഭരമാണ്അത് അമ്പതുകളിലെ ഇജിപ്ത്യന്‍ സിനിമകളുടെ താളത്തില്‍ എസ്കേപ്പിസ്റ്റ് സ്വപ്‌നങ്ങള്‍ നിറഞ്ഞതാണെങ്കിലും ഒറ്റക്ക് മകനെ പോറ്റേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രവാസത്തിലേക്ക് ഇറങ്ങിത്തിരിക്കാനും അവളെ പ്രാപ്തയാക്കുന്നത് അതാണ്‌

വരേണ്യ ലോകത്തെ അപര സ്ഥലികള്‍

ന്യൂ യോര്‍ക്കിലെ പ്രാവാസ സമൂഹങ്ങളുടെ ജീവിതത്തിന്റെ അത്ര ഗോചരമല്ലാത്ത ഒരു അധോതലമാണ് മിറാല്‍ അല്‍ തഹാവി നോവലില്‍ ആവിഷ്കരിക്കുന്നത്പാലായനമായോ തങ്ങളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലൂടെ സ്വയം കണ്ടെത്തുന്നതിനു വേണ്ടിയോ അമേരിക്കയില്‍ എത്തുന്ന സ്ത്രീ പുരുഷന്മാരെ കുറിച്ചാണ് അവര്‍ എഴുതുന്നത്‌പുതുതായി എത്തിച്ചേരുന്ന ഈ അറബികളും ആഫ്രിക്കക്കാരും റഷ്യക്കാരും എല്ലാം ചേര്‍ന്ന് ബ്രൂക്ക് ലിന് സമകാലിക അമേരിക്കന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ട സമ്പന്നമായ നാഗരിക ന്യൂ യോര്‍ക്ക്‌ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഏറെ ഭിന്നമായ മറ്റൊരു മാനസികഭൂപടം ഒരുക്കുകയാണെന്ന് ആരിഫ അക് ബര്‍ നിരീക്ഷിക്കുന്നു (The Independent) ഹിന്ദ്‌ ആ അര്‍ത്ഥത്തില്‍ താന്‍ സന്ദര്‍ശിക്കുന്ന കോഫി ഷോപ്പുകളിലും പാര്‍ക്കുകളിലും കണ്ടുമുട്ടുന്ന പ്രവാസികളുടെ പ്രതിനിധിയും ശ്രോതാവുമാണ്അവര്‍ക്കോരോരുത്തര്‍ക്കും ഏറെ വ്യഗ്രതയോടെ അവരവരുടെ കഥപറയാനുണ്ട്; ഹിന്ദിനും. ലിലിത്തിന്റെയും, ഹിന്ദിന്റെ കുടുംബത്തിന്റെയുംസിനിമാ പഠന മോഹവുമായി അമേരിക്കയിലെത്തി ബേക്കറി തൊഴിലാളിയായിത്തീരുന്ന സിയാദിന്റെയുംനാഖിബ് അല്‍ ഖലീലിയെന്ന ബേക്കറി ഉടമയുടെയും എന്ന പോലെ വൈയക്തികാനുഭവത്തിന്റെ കൃത്യതയോടെയാണ് പലരുടെയും അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നത് എന്നത് നോവലിന് ചിലപ്പോഴൊക്കെ ഒരു എപ്പിസോഡിക് സ്വഭാവം നല്‍കുന്നുമുണ്ട്പ്രവാസജീവിതത്തിന്റെ പ്രതീകാത്മക ഖണ്ഡങ്ങളായി ഇവയെ അടയാളപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളൊന്നും നോവലിസ്റ്റ് നടത്തുന്നുമില്ലഎന്നിരിക്കിലും ഇവയൊക്കെയും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഹിന്ദ്‌ അടയാളപ്പെടുത്തുന്ന പറിച്ചെറിയപ്പെടലും ഓര്‍മ്മ ജീവിതവും സ്വത്വ പ്രതിസന്ധികളും പോലുള്ള ജീവിതാവസ്ഥകളെ പങ്കുവെക്കുന്നുണ്ട്ആ കഥകളില്‍ അനിവാര്യമായും കൊടും ഭീകരതകള്‍ കടന്നു വരുന്നുമുണ്ട് - വൈകാരികവും ശാരീരികവുമായ കടന്നു കയറ്റങ്ങളുടെജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതത്വം നിറഞ്ഞ അഭയം തേടലിന്റെഭര്‍ത്താക്കന്മാരില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങിയ പരിത്യക്ത ഭാര്യമാരുടെ, രക്ഷിതാക്കളാലോ, സഹോദരങ്ങളാലോ ഇസ്ലാമിസ്റ്റ് മതഭ്രാന്തരാലോ ചതച്ചെറിയപ്പെട്ട പെണ്‍ മക്കളുടെ ഒട്ടേറെ കഥകള്‍ഹിന്ദിനെ സംബന്ധിച്ചേടത്തോളം തന്റെ പുതിയ ലോകം ഉണ്ടാക്കുന്ന വിഭ്രമങ്ങള്‍ വിഷാദ രോഗത്തിലേക്കും അതെ തുടര്‍ന്ന് ഓര്‍മ്മ നാശത്തിലേക്കും നയിക്കും. പുതതലമുറയുടെ പ്രതിനിധിയായ മകന് അമേരിക്കന്‍ജീവിതം സ്വാഭാവികമായി ത്തീരുമ്പോള്‍ മറവി അടയാളപ്പെടുത്തുന്ന ഭൂതകാലത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഹിന്ദിന് അനിവാര്യമാവാംഎന്നാല്‍ മറവി ആവശ്യമുള്ളതിന്റെ കടക്കല്‍ മാത്രമല്ലഓര്‍ത്ത്‌ വെക്കേണ്ടതിന്റെ തായ് വേരിലും കത്തിവെക്കുന്നു എന്നിടത്താണ് അത് ആത്മഹത്യാപരം ആയിത്തീരുകസിയാദിനെ പോലുള്ളവര്‍ പുതിയ സ്വപ്നങ്ങള്‍ക്ക് പിറകെ കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാലത്ത് ഏറെ 'ഗ്ലാമറസ്ആയിരുന്ന ലിലിത്തിനെ പോലുള്ളവര്‍ പരാജയം അംഗീകരിച്ചിരിക്കുന്നുപ്രവാസാനുഭവത്തിന്റെ രണ്ടറ്റങ്ങളാവാം അവ.

നോവലിന് സ്ഥായിയായുള്ള വിലാപ ഭാവത്തിനു നിദാനം ഹിന്ദ്‌ എത്തിനില്‍ക്കുന്ന ജീവിത ഘട്ടവുമായും ബന്ധപ്പെട്ടിരിക്കുന്നുപുതുലോകക്രമത്തോട് അനായാസം പൊരുത്തപ്പെടുന്ന മകന്റെയോ ബേക്കറിത്തൊഴിലിന്റെ പരിമിതികള്‍ക്കിടയിലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ തോന്നുന്നില്ലാത്ത സിയാദിന്റെയോ പ്രായം അവള്‍ കടന്നു പോയിരിക്കുന്നുഎന്നാല്‍ ലിലിത്തോ എമിലിയയോ അടയാളപ്പെടുത്തുന്ന വാര്‍ദ്ധക്യത്തിന്റെ മോഹാന്ത്യത്തിലേക്ക് അവള്‍ എത്തിയിട്ടുമില്ലപക്ഷെസുവ്യക്തമായ കാരണങ്ങളാല്‍ താനൊരു ദുര്‍നക്ഷത്രത്തിന്‍ കീഴില്‍ പിറവിയെടുത്തവള്‍ ആണെന്ന് ഹിന്ദ്‌ വിശ്വസിക്കുന്നു.

ഒരു വേനല്‍ രാവില്‍ പിറന്നവള്‍ പൊടുന്നനെ കണ്ടെത്തുന്നു താനൊരു നക്ഷത്രത്തിന്റെ ബന്ദിയാണെന്ന്എല്ലായിപ്പോഴും തെറ്റായ ദിശയില്‍ ചലിക്കുന്നകൊടിയ ഭയത്തില്‍ വിറ കൊള്ളുമ്പോഴും ശക്തയാണെന്നു നടിക്കുന്നഎപ്പോഴും എന്തൊക്കെയോ ആഗ്രഹിക്കുകയും ഒരിക്കലും അതിലേക്കു എത്തിപ്പിടിക്കാതിരിക്കുകയും ചെയ്യുന്നവാസ്തവവും മിഥ്യയും തമ്മിലുള്ള വ്യത്യാസം ഒരിക്കലും തിരിച്ചറിയാതിരിക്കുന്ന ഒരാള്‍.” 

ഹിന്ദ്‌ എല്ലായിപ്പോഴും ചലിക്കുന്നവളാണ്എന്നാല്‍ ഒരിക്കലും ഒരു ലക്ഷ്യത്തെ തേടുന്നവളല്ലഒരു അഭിനേത്രിയാവണം എന്നവള്‍ സ്വപ്നം കണ്ടിരുന്നുചിലപ്പോഴൊക്കെ ഒരെഴുത്തുകാരിയാവണം എന്നും. “തന്റെ ഉള്ളില്‍ തടവില്‍ പെട്ട് പോയ വാക്കുകളുടെ അസ്വസ്ഥമായ പര്‍വ്വതം കാരണം താന്‍ മരിച്ചു പോവുംഎന്ന് വരെ അവള്‍ ഭയന്നിരുന്നുപക്ഷെ അവള്‍ കണ്ടെത്തുക ഇതാണ്:

"എഴുതുക എന്നത് ഒരു മുറിവേറ്റ സ്ത്രീയെ പോലെ പിടിതരാത്തതാണ്ഒരു ഘട്ടത്തില്‍ അവള്‍ തിരിച്ചറിഞ്ഞു എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഒടുവില്‍ അവള്‍ക്ക് ആ മുറിവുകള്‍ ഉണക്കാനാവില്ല.” 

ഈ നിലപാടില്‍ നിന്നാവണംസര്‍ഗ്ഗ വ്യാപാരത്തിലൂടെ ദുഃഖങ്ങള്‍ മറികടക്കാനാവുമെന്നോ ദുഃഖമാണ് കലയുടെ പ്രഭവമെന്നോ ഒക്കെയുള്ള പറഞ്ഞു പതിഞ്ഞ ചുരുട്ടിക്കൂട്ടലുകളിലേക്ക് നോവല്‍ പര്യവസാനിക്കാത്തത്.

(മാധ്യമം വാരിക , 26 ഫെബ്രുവരി 2018)

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 186-194)

To purchase, contact ph.no:  8086126024

 ALSO READ:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html

Celestial Bodies by Jokha Alharthi

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html