Featured Post

Saturday, June 29, 2024

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

ടുണീഷ്യന്‍ പെണ്ണുങ്ങൾ പറയുന്നത് 



ടുണീഷ്യയിലെ ഖൈറുവാന്‍ നഗരത്തിനടുത്ത അല്‍ ആലയില്‍ 1951ല്‍ ജനിച്ച ഹബീബ് സാലിമി1981 മുതല്‍ ഫ്രാന്‍സില്‍ ആണ് കഴിയുന്നതെങ്കിലും അറബ് ഭാഷയില്‍ ആണ് അദ്ദേഹം എഴുതുന്നത്‌. ചെറുകഥകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം അവയില്‍ പലതും ടുണീഷ്യന്‍ റേഡിയോയില്‍ പ്രശസ്ത കവി അഹ്മദ് അല്‍ ലുഖ്മാനി അവതരിപ്പിച്ച “Literary Amateurs” എന്ന പരിപാടിയിലൂടെ അവതരിപ്പിച്ചു. പ്രോഗ്രാമില്‍ മികച്ചവക്ക് മാസാവസാനം നല്‍കപ്പെട്ട പുരസ്കാരത്തിനും തുടര്‍ന്ന് റേഡിയോ മാഗസിനില്‍ പ്രസാധനത്തിനും അവയില്‍ പലതും തെരഞ്ഞെടുക്കപ്പെട്ടു. Jabal al-'Anz (Goat Mountain), 1988 ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ നോവല്‍. ഇതിനോടകം ഒമ്പതു നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സാലിമിയുടെ Rawaïh Marie-Claire (The Scents of Marie-Claire), 2008, Nisāʾ al-basatīn (The Women of al-Basatin), 2011, Al-ishtīāq ilā al-jāra (Longing for the Woman Next Door), 2020 എന്നിങ്ങനെ മൂന്നു കൃതികള്‍ വിഖ്യാതമായ അറബ് ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപൂര്‍വ്വ ബഹുമതി നേടുകയും ചെയ്തു. നിറയെ സംഭവങ്ങളും കഥാപാത്രങ്ങളുമുള്ള ഒരു കഥയോ പുരാണമോ അല്ല നോവല്‍ എന്നു വിശ്വസിച്ച സാലിമിയുടെ നോവലുകളുടെ പ്രകൃതംവളരെ കുറഞ്ഞ പശ്ചാത്തല വിവരണവും ചുരുക്കം കഥാപത്ങ്ങരളും എന്നതാണ് *(1). ഉദാഹരണത്തിന്അദ്ദേഹത്തിന്‍റെ വിഖ്യാതമായ The Scents of Marie-Claire, ഫ്രാന്‍സില്‍ കഴിയുന്ന ടുണീഷ്യന്‍ പൌരന്‍ മഹ്ഫൂസ് എന്ന മുഖ്യ കഥാപാത്രത്തിന്റെ പ്രഥമവ്യക്തിക (first person) ആഖ്യാനമായി മേരി ക്ലെയര്‍ എന്ന ഫ്രഞ്ച് വനിതയുമായുള്ള അയാളുടെ തകര്‍ന്നുപോയ ബന്ധത്തിന്റെ കഥ പറയുന്നു.

Nisāʾ al-basatī(‘അല്‍ ബസാതിനിലെ പെണ്ണുങ്ങള്‍’) ഇതുവരെയും (ഏപ്രില്‍2023) ഇംഗ്ലീഷില്‍ ലഭ്യമായിട്ടില്ലെങ്കിലും ഡോ. എന്‍. ഷംനാദിന്റെ അറബിക്കില്‍ നിന്നു നേരിട്ടുള്ള വിവര്‍ത്തനത്തില്‍ മലയാളത്തില്‍ ലഭ്യമായിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ് (പ്രസാധനം ഗ്രീന്‍ ബുക്സ്). ‘ടുണീഷ്യയിലെ ടൂനിസില്‍ അല്‍ ബസാതിന്‍ ജില്ലയില്‍ കഴിയുന്ന ഒരിടത്തരം കുടുംബത്തിന്റെ നിത്യജീവിതത്തിന്റെ തികച്ചും സ്വകീയമായ ആവിഷ്കാരം’ എന്നുവിവരിക്കപ്പെട്ട *(2). നോവല്‍, മാതൃമേധാവിത്തമുള്ള (matriarchal) ചുറ്റുപാടുകളില്‍ വികസിക്കുന്ന കഥയിലൂടെ ടുണീഷ്യന്‍ സമൂഹത്തിന്റെ തന്നെ സംഘര്‍ഷങ്ങളെയും ആന്തരിക വൈരുധ്യങ്ങളെയും ആണ് ആവിഷ്കരിക്കുന്നത്. നിരന്തരം പരിണമിക്കുന്ന സമൂഹത്തില്‍ മതാത്മകതയും രോഗാതുര ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ മുല്ലപ്പൂ വിപ്ലവപൂര്‍വ്വ സാഹചര്യങ്ങളുടെ ഒരാവിഷ്കാരം ആയി അതുമാറുന്നുണ്ട്. സംഭവിക്കാനിരിക്കുന്ന അറബ് വിപ്ലവത്തിന്റെ സൂചനകളൊന്നും അതിനു തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട നോവലില്‍ ഇല്ലെങ്കിലുംതങ്ങളുടെ ജീവിതത്തെ കുറിച്ച് ടുണീഷ്യന്‍ ജനത സന്തുഷ്ടരായിരുന്നില്ല എന്ന വസ്തുത നോവല്‍ അടിവരയിടുന്നുണ്ട്. അത്തരം വിപ്ലവത്തിലേക്കൊന്നും മുതിരാതിരുന്ന ദേശങ്ങളിലും സമാനമായ അസന്തുഷ്ടി നിലനിന്നു എന്നത്വിപ്ലവം അരനിവാര്യ പരിണാമമായൊന്നും നോവലില്‍ സൂചിതമാകാത്തതിനെ വിശദീകരിക്കുന്നുണ്ട് എന്നും പറയാം. അതെന്തായാലുംഅല്‍ബസാതീന്‍ കോളനി ആ അര്‍ത്ഥത്തില്‍ ടുണീഷ്യയുടെ തന്നെ ചെറുപതിപ്പായി (microcosm) മാറുന്നു എന്നതുതന്നെയാവാം മലയാള വിവര്‍ത്തനത്തിലെ തലക്കെട്ടിന്റെ മാറ്റത്തിനു നിദാനം (‘ടുണീഷ്യയിലെ പെണ്ണുങ്ങള്‍’).

ഫ്രാന്‍സിലേക്ക് കുടിയേറുകയും അവിടെ വെച്ച് കാതറിന്‍ എന്ന വിവാഹ മോചിതയെ പരിചയപ്പെട്ടു വിവാഹം കഴിക്കുകയും പഠനം ഉപേക്ഷിച്ചു സ്കൂള്‍ അദ്ധ്യാപകന്‍ ആവുകയും ചെയ്യുന്ന തൌഫിഖ്അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഒരവധിക്കാലത്ത് നാട്ടില്‍ വരുന്നതാണ് കഥാസന്ദര്‍ഭം. ഇടവേളയില്‍ നാട്ടില്‍ സംഭവിച്ച സലഫിസ്റ്റ് മാറ്റങ്ങള്‍ തികച്ചും മതേതരമായ ജീവിതം നയിക്കുന്ന തൌഫിഖിന് കൌതുകരവും ഒപ്പം ഞെട്ടലുണര്‍ത്തുന്നതുമാണ്. ജുമുഅ സമയത്ത് ബസ് സ്റ്റോപ്പിലുള്ള ഒരേയൊരു മുതിര്‍ന്ന പുരുഷന്‍ താന്‍ മാത്രമാണ് എന്ന് ഒരിക്കല്‍ അയാള്‍ കണ്ടെത്തുന്നു. കുറെയേറെ സഹോദരങ്ങലുള്ള അയാള്‍ക്ക്ഒരൊറ്റ വയസ്സിനു മാത്രം തന്നെക്കാള്‍ ഇളപ്പമായ ഇബ്രാഹിമിനോടും അയാളുടെ ഭാര്യ യൂസ്രയോടുമാണ് കൂടുതല്‍ അടുപ്പം. അവരുടെ കുഞ്ഞുമകള്‍ വാഇല്‍ അയാളോട് ഒട്ടിപ്പോകുന്നത് വളരെപ്പെട്ടെന്നാണ്. മുന്‍ വിവാഹത്തില്‍ ഒരു മകനും മകളും ഉണ്ടായിരുന്നെങ്കിലും മകന്റെ മരണം കാതറിന്റെ മാനസികാവസ്ഥയില്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചിരുന്നത് കാരണം ഇനിയൊരു കുഞ്ഞു വേണ്ടെന്നു അവര്‍ തീരുമാനിച്ചിരുന്നു. അതും വാഇലുമായി പെട്ടെന്ന് അടുക്കാന്‍ തൌഫിഖിനു കാരണം ആയിട്ടുണ്ടാവാം. മതകാര്യങ്ങളിലൊന്നും അത്ര കണിശക്കാരിയായിരുന്നില്ലാത്ത യൂസ്ര ഹിജാബ് ധരിച്ചു തുടങ്ങിയത് അയാള്‍ക്ക് അത്ഭുതമായിരുന്നു. മുമ്പൊക്കെ തന്നെ ഒട്ടും സങ്കോജം കൂടാതെ കവിളില്‍ ചുംബിക്കുമായിരുന്ന അവള്‍ ഇപ്പോള്‍ കൈ കുലുക്കുന്നതേ ഉള്ളൂവെന്നതും ഒരു സൂചനയാണ്. അയല്‍ക്കാരിയായ നഈമയുടെ സ്വാധീനത്തിലാണ് യൂസ്രയുടെ മാറ്റമെന്നു വൈകാതെ അയാള്‍ മനസ്സിലാക്കുന്നു. എന്നാല്‍ നഈമ ആ തീവ്രമതാത്മകത ഉപേക്ഷിച്ചു കഴിഞ്ഞുവെന്നു വ്യക്തമാണ്. ഇളംതലമുറയെ പോലും മതകാര്‍ക്കശ്യങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പ്രശ്നങ്ങള്‍ വാഇല്‍, തൌഫിഖിന്റെ മറ്റൊരു സഹോദരനായ ബഷീറിന്റെ മകന്‍ വാലിദ് എന്നിവരിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നു. ഉപ്പയോടൊപ്പം പള്ളിയില്‍ പോകാന്‍ ഏറെ ഉത്സുകനാണ് വാഇല്‍. വെള്ളിയാഴ്ച ദിവസം പള്ളിയില്‍ പോകാത്ത തൌഫിഖ്‌ അവനു അത്ഭുതമാണ്. കാതറിന്‍ മുസ്ലിം അല്ലെന്നിരിക്കെഅവളെ വിവാഹം ചെയ്തതിലൂടെ വന്‍പാപമല്ലേ വലിയച്ചന്‍ ചെയ്യുന്നത് എന്ന് വാലിദ് വേവലാതികൊള്ളുന്നത്, അത്തരം കാര്യങ്ങള്‍ എങ്ങനെയാണു ഒരു കുട്ടിയോട് വിശദീകരിക്കേണ്ടത് എന്ന് തൌഫിഖിനെ അങ്കലാപ്പിലാക്കുന്നു.

മൌലികവാദ സമൂഹത്തിന്റെ സഹജമായ സ്ത്രീവിരുദ്ധത നോവലില്‍ ഏറെ നിശിതമായി സമീപിക്കപ്പെടുന്ന വിഷയമാണ്. ലൈല, താന്‍ നേരിടുന്ന സ്ത്രീവിരുദ്ധതയെ കേവല വൈയക്തിക പ്രശ്നം എന്നതിനപ്പുറം ദേശത്തിന്റെ സ്വഭാവം തന്നെയായി തിരിച്ചറിയുന്നു: “ഈ നാട് പുരുഷന്മാരുടെതാണ്. ഇവിടെ സ്ത്രീകള്‍ക്ക് ജീവിക്കാനെ കഴിയില്ല” എന്നു വിവരിക്കുന്ന ലൈല, ടുണീഷ്യന്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും ‘മറ്റൊരു അറബ് രാജ്യത്തും ലഭിക്കാത്ത അവകാശങ്ങള്‍’ എന്നതിനെ കുറിച്ചുമുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഒന്നാംപ്രതി മുസ്ലിം ബ്രദര്‍ഹുഡ് ആണെന്നതിലും അവള്‍ക്കു സംശയമില്ല. ഒരുവേള തൌഫീഖിനെത്തന്നെ വല്ലാതെ ഭ്രമിപ്പിക്കുന്ന നഈമയുടെ സൗന്ദര്യവും സ്വതന്ത്ര രീതികളും ഒരിക്കലും വിശദീകരിക്കപ്പെടുന്നില്ലാത്ത വിധം അവളെ മതപോലീസിന്റെ കയ്യില്‍ ദുരന്തത്തിലേക്ക് നയിക്കുന്നതും ഇതേ സ്ത്രീവിരുദ്ധതയുടെ പ്രയോഗസാക്ഷ്യമാണ്. വാസ്തവത്തില്‍ വസ്തുത എന്തായിരുന്നു എന്നതിനെ കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍പോലും നഈമക്ക് അവസരം ലഭിക്കുന്നില്ല. അതിനുപിന്നില്‍ ഇബ്രാഹിമുംതന്നിഷ്ടക്കാരിയും അഭിസാരികയുമെന്നു നഈമയെ മുദ്രകുത്തുന്ന യൂസ്ര തന്നെയുമായിരുന്നു എന്ന് തൌഫിഖിനറിയാം.

നഈമയുടെ ഭാഗധേയവും മറ്റുകഥാപാത്രങ്ങള്‍ക്ക് അതിലുള്ള പങ്കും സുപ്രധാനമായ മറ്റുരണ്ടു പ്രമേയങ്ങളില്‍ ചെന്നുമുട്ടുന്നുമുണ്ട്. അതിലൊന്ന് തൌഫീഖിന്റെ ധാര്‍മ്മിക ഭീരുത്വവും ആത്മരക്ഷയിലൂന്നിയ ന്യായവാദങ്ങളുമാണ്. നഈമക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെ കുറിച്ചു മുന്‍കൂട്ടി അറിഞ്ഞിട്ടും അവള്‍ക്കൊരു മുന്നറിയിപ്പു കൊടുക്കാന്‍ അയാള്‍ക്കു കഴിയാതെ പോകുന്നത് അയാളുടെ ചപലമായ ‘ഹാംലെറ്റ്’ മനസ്ഥിതി കൊണ്ടാണ് എന്നത് വ്യക്തമാണ്‌. പ്രസക്തമായ മറ്റൊന്ന്നഈമയുടെ ദുരന്തത്തിനു കാരണക്കാരനാകുന്ന ഇബ്രാഹിമിന്റെ കാപട്യമാണ്. അഭിസാരികത്തെരുവില്‍ പതിവുകാരനായ അയാള്‍അത്തരം സന്ദര്‍ശന ദിനങ്ങളില്‍ യൂസ്രയോടു പതിവില്‍ക്കവിഞ്ഞ വിധേയത്വവും വിട്ടുവീഴ്ചാ മനസ്ഥിതിയും കാണിക്കും. മതവിലക്കുകള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വാചാലനാകും. മതകാര്‍ക്കശ്യത്തിനു പിന്നില്‍ വിദഗ്ദമായി ഒളിപ്പിച്ചുവെച്ച ദേഹേച്ഛകളില്‍ അഭിരമിക്കുന്ന സമൂഹത്തിന്റെ പകര്‍പ്പായി ഇബ്രാഹിം മാത്രവുമല്ല ഇവിടെയുള്ളത്. മതാത്മകതക്കുപിന്നിലെ ഹിപ്പോക്രസി എന്ന വിഷയം നോവലിലെ മുഖ്യപ്രമേയം തന്നെയാണ് *(3) നഈമയോടു തോന്നുന്ന അദമ്യമായ അഭിലാഷവും ലൈലയെ ബന്ധുത്വത്തിന്റെ വിലക്കുമറന്നും പ്രാപിക്കുന്ന തൃഷ്ണയും തൌഫിഖില്‍ കുറ്റബോധം ജനിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ അയാള്‍ സ്വതസിദ്ധ പ്രകൃതമായ സ്വയംന്യായീകരണങ്ങളിലൂടെ മറികടക്കുന്നുണ്ട്. എന്നാല്‍ സ്വപ്നത്തിന്റെ വന്യതയില്‍ യൂസ്രയായിത്തന്നെ ലൈല പരിണമിക്കുന്ന നിമിഷം അയാള്‍ ശരിക്കും പൊള്ളിപ്പോകുന്നുണ്ട്. മദ്യംവിവാഹേതര ബന്ധങ്ങള്‍പാശ്ചാത്യാനുകരണം തുടങ്ങിയ മതവിരുദ്ധ ചെയ്തികള്‍ നിര്‍ബാധം തുടരുമ്പോഴും മറ്റുള്ളവര്‍ക്കു നേരെ ഇതേ കുറ്റങ്ങളുടെ പേരില്‍ വിരല്‍ ചൂണ്ടാന്‍ മടിയില്ലാത്ത സാമൂഹികാന്തരീക്ഷം എങ്ങും നിലനില്‍ക്കുന്നു. താന്‍ നടത്തുന്ന നികുതിവെട്ടിപ്പില്‍ അഭിമാനിക്കുന്ന ബഷീര്‍, പിടിക്കപ്പെടുമ്പോള്‍ കൈക്കൂലി നല്‍കി ചെറിയ പിഴയൊടുക്കി രക്ഷപ്പെടുകയും ചെയ്യുന്നു. ഫ്രാന്‍സിലാണെങ്കില്‍ കടുത്ത പിഴയും ജയില്‍ശിക്ഷയും വരെ ലഭിക്കാവുന്ന ‘രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്ന കുറ്റമാണിത്’ എന്ന് തൗഫിഖ് അയാളോട് പറയുന്നു.

എന്നാല്‍ഈ ഇരട്ടത്താപ്പ് വിമോചകമാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്: ഹിജാബ് ധരിക്കുക്കുകയും കടുത്ത മതചിട്ടകള്‍ പാലിക്കുകയും ചെയ്യുമ്പോഴും സ്ത്രീകള്‍ ജീന്‍സും മിനി സ്കേര്‍ട്ടുകളും ധരിക്കുന്നത് കാണുന്നു. ഓഫീസുകളില്‍ ഹിജാബ് നിരോധിച്ച ഏകമുസ്ലിം രാജ്യമാണ് ടുണീഷ്യ എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. യൂസ്രക്ക് ഫ്രാന്‍സില്‍ നിന്നു കൊണ്ടുവന്ന വളരെ സെക്സിയായ ബ്ലൌസ് നല്‍കുമ്പോള്‍ അവള്‍ക്കത് ഏറെ ഇഷ്ടമാകുന്നുണ്ട്. വീട്ടില്‍ കഴിയുമ്പോഴോപുറത്തുപോകുമ്പോള്‍ മറ്റേതെങ്കിലും വസ്ത്രത്തിനടിയിലോ അത് ധരിക്കാമെന്നു അവള്‍ പറയുന്നു. യൂസ്രയുടെ സഹോദരി ലൈല, ചേച്ചിയോട് അകലാന്‍ തന്നെ കാരണമായതും ആ ഹിജാബ് ധാരണമാണ്. മത്തുപിടിപ്പിക്കുന്ന സൌന്ദര്യമുള്ള ലൈല തുടകള്‍ കാണാവുന്ന വിധത്തിലുള്ള ഇറക്കം കുറഞ്ഞ ഇറുകിയ വസ്ത്രങ്ങളും കയ്യില്ലാത്ത മേല്‍വസ്ത്രങ്ങളും ധരിക്കുന്നു. തൌഫിഖിനോടുള്ള വേഴ്ച്ചക്ക് മുന്‍കൈ എടുക്കുന്നതും അവളാണ്.  

നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ മതാത്മകത പുലര്‍ത്തുന്നേയുള്ളൂ എന്നിരിക്കില്‍ശരീയത്ത് നിയമത്തിനു വേണ്ടി വാദിക്കുന്ന മൌലികവാദികള്‍ ശക്തി പ്രാപിക്കുന്നതും കാണാനാകുന്നുണ്ട്. നമസ്കരിക്കാത്തവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടതാണെന്ന നിലപാടുകാരുണ്ട്. “(ഒരു) ദിനം വരും. സര്‍വ്വശക്തനായ ദൈവത്തിന്റെ തീരുമാനത്തോടെ ഞങ്ങള്‍ ഈ നാട് ഭരിക്കും. നിങ്ങളെപ്പോലെയുള്ള സകല അവിശ്വാസികളേയും ദൈവനിഷേധികളെയും കപടന്മാരെയും നശിപ്പിച്ചു ഞങ്ങള്‍ ഈ ഭൂമിയെ ശുദ്ധമാക്കും.” ഈ ആഗ്രഹചിന്തയുടെ പ്രകടിതരൂപമായി അതിദ്രുതം മഗ്രബ് ദേശങ്ങള്‍ മാറിയത് ചരിത്രമാണല്ലോ. എന്നാല്‍‘ഇവിടെ പ്രശ്നം ഇസ്ലാമല്ല. മറിച്ച് മതത്തിന്റെ പേരില്‍ തീവ്രത പ്രച്ചരിപ്പിക്കുന്നവരാണ് പ്രശ്നം” എന്ന വിവേകത്തിന്റെ സ്വരവും അവിടെ ഉയരുന്നുണ്ട്. ലൈലയെ പോലെയുള്ള സ്ത്രീകഥാപാത്രങ്ങള്‍ മാത്രമല്ല ടുണീഷ്യയെ സംബന്ധിച്ച് ഒട്ടും തിളക്കമില്ലാത്ത നിലപാടു പറയുന്നത്. തൌഫിഖിന്റെ നജീബ് എന്ന സുഹൃത്തിന്റെ അഭിപ്രായത്തില്‍ ഇടക്കൊന്നു വന്നുപോകുന്ന സന്ദര്‍ശകര്‍ക്ക് ടുണീഷ്യയെ സംബന്ധിച്ച് അനുഭവപ്പെടുന്ന വികസിത രാജ്യ പ്രതീതിയല്ല സത്യം. “ഇവിടെ ജീവിക്കുന്നവരെ സംബന്ധിച്ച് ടുണീഷ്യ ഒരു നരകമാണ്. വളരെ അസ്ഥിരമായ ഒരു സമൂഹം... അസ്വസ്ഥരുംവഴിതെറ്റിയവരും ഏതു ദിക്കിലേക്ക് പോകേണ്ടതെന്നറിയാത്തവരുമായ..” ജനത എന്നാണു അയാള്‍ തന്റെ ദേശത്തെ വിലയിരുത്തുക. ഇസ്ലാമിസ്റ്റ് മൌലികവാദത്തിന്റെ കെടുതികള്‍ മാത്രമല്ലമോഷണവും പിടിച്ചുപറിയുമൊക്കെ നിത്യ സംഭവമാകുന്ന അവസ്ഥകളും നോവലില്‍ പ്രദിപാദിക്കപ്പെടുന്നുണ്ട്. വില കൂടിയ കാറുകള്‍ മോഷണം പോകുന്നതു കോളനിയില്‍ പതിവാണ്.

ടുണീഷ്യയുടെ സമൃദ്ധിയെ കുറിച്ചും ധൈഷണിക മൂലധനത്തെ കുറിച്ചുമൊക്കെ വാചാലരാകുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ നോവലിലുണ്ട്. പെട്രോളിയമോ പ്രകൃതി വാതകമോ ഇല്ലാഞ്ഞിട്ടും തങ്ങളുടെ നാട് സമൃദ്ധമായിരിക്കുന്നത് ‘അതിന്റെ ബുദ്ധിശക്തിയുടെ ബലം കൊണ്ടാണ്’ എന്ന് ഒരു കഥാപാത്രം അവകാശപ്പെടുന്നു. ഫരീദ് അല്‍ അത്രാഷിന്റെ പ്രസിദ്ധമായ ‘ബസാത് അല്‍ രീഹ്’ (‘മാന്ത്രിക കമ്പളം’) എന്ന ഗാനം പലതവണ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ടുണീഷ്യന്‍ ഗായിക സലീഹയുടെ ഏറെ പഴക്കമുള്ള ഗാനം ലൈലയെ പോലെ ഒരു പുതുതലമുറക്കാരി ആസ്വദിക്കുന്നത് തൌഫിഖിനെ വിസ്മയിപ്പിക്കുന്നു. പട്ടണത്തിലൂടെ അലഞ്ഞുതിരിയുന്ന തൗഫിഖ്സംഭവിച്ച മാറ്റങ്ങള്‍ കൌതുകത്തോടെ വീക്ഷിക്കുന്നു. അയാള്‍ ഫ്രാന്‍സിലേക്ക് കുടിയേറിയവനാണ് എന്ന വസ്തുത സമ്മിശ്ര പ്രതികരണം ആണുണ്ടാക്കുന്നത്. അയാള്‍ ഫ്രഞ്ച് പൗരത്വം നേടിയ ‘മതൂരിന്‍’ അല്ലെന്നും ടുനീഷ്യക്കാരന്‍ തന്നെയാണ് എന്നുമുള്ളത് പലര്‍ക്കും അത്ഭുതമാണ്. വിദേശി ഭാവത്തിന്റെ പേരില്‍ പലരും അയാളെ പുച്ഛച്ചിക്കുമ്പോള്‍, മറ്റുപലര്‍ക്കും അസൂയയാണ്. അയാള്‍ക്ക് ഒരു ഫ്രഞ്ച് ഭാര്യയുള്ളതില്‍ അസൂയപ്പെടുന്നവരുണ്ട്. ഒരു വിദേശി ടൂറിസ്റ്റ് തന്നെ കൊണ്ടുപോകുമെങ്കില്‍ സസന്തോഷം തന്റെ കുടുംബത്തെ ഉപേക്ഷിക്കാം എന്ന് പ്രഖ്യാപിക്കുന്നു ഒരു സുഹൃത്ത്. ടൂറിസംലൈംഗികശമനകമായും (സ്വവര്‍ഗ്ഗരതി മുതല്‍ ഭിന്നരതി താല്പര്യങ്ങള്‍ ഉള്‍പ്പടെ) മറ്റും മാറുന്ന വിപര്യയം ഇവിടെ സൂചിപ്പിക്കപ്പെടുന്നു. ഫ്രാന്‍സിലേക്ക് കുടിയേറാനുള്ള അവസരമായി അയാളുടെ സൗഹൃദത്തെ കാണുന്നവരില്‍ ഹോട്ടല്‍ ബെയറര്‍ മാത്രമല്ല ഉള്ളത്. ലൈല പോലും അത്തരം ഒരാഗ്രഹം മുന്നോട്ടു വെക്കുന്നു. അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാനും അയാളെ വിവാഹം ചെയ്യാനും പോലും ഒരുക്കവുമാണ്. വാസ്തവത്തില്‍ നോവലില്‍ ഉടനീളം ടുണീഷ്യയുടെ ഫ്രഞ്ച് ബന്ധങ്ങളെ കുറിച്ചും പ്രവാസസാധ്യതകളെ കുറിച്ചും കൊളോണിയല്‍ അനന്തര മാനസികാവസ്ഥയിലുള്ള നിരീക്ഷണങ്ങള്‍ വിവിധ കഥാപാത്രങ്ങളുടെതായി ഇടംപിടിക്കുന്നുണ്ട്. അത് കൊളോണിയല്‍ വിമര്‍ശനമായും വിധേയത്വമായും ഭിന്നരൂപത്തില്‍ പ്രകടിപ്പിക്കപ്പെടുന്നു. “ഒന്നു പുഞ്ചിരിക്കൂനിങ്ങള്‍ ടുണീഷ്യയിലാണല്ലോ” എന്ന സ്വാഗത വാചകം നോവലില്‍ ആവര്‍ത്തിക്കപ്പെടുന്നത്ഒടുവിലാകുമ്പോഴേക്കുംതിരികെ പോകാനായി ടാക്സി കാത്തുനില്‍ക്കുമ്പോള്‍, സാമാന്യം കനത്ത ഐറണിയായി തൌഫിഖിനു അനുഭവപ്പെടുന്നുണ്ട്. 

Sources:

1).  https://literaturfestival.com/en/authors/habib-selmi/

(2). https://www.arabicfiction.org/en/The%20Women%20of%20al-Basatin

(3) https://www.themodernnovel.org/africa/maghreb/tunisia/selmi/souriez/, Copyright © The Modern Novel 2015-2023

 read more:

In Praise of Hatred by Khaled Khalifa/ Leri Price

https://alittlesomethings.blogspot.com/2024/09/in-praise-of-hatred-by-khaled-khalifa.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html


Friday, June 28, 2024

1001 Nunakal (2022) (Cinema)

 

1001 Nunnakal (2022)



Director: Thamar K V

Apologies for not commenting on this excellent movie so far …

People on vacation/ special occasion coming together for a festive respite commencing with silly pranks and then proceeding to nervous breakdown in the absurd display of ballooning egos is a familiar cinematic trope. Further complications come into play in unexpected forms like calamities, personal losses, threats or deadlines.

Sanalkumar Sasidharan’s uncompromising probe into the hypocrisy of friendships marred and mutilated by racial prejudices and casteist mentality was aptly titled ‘Ozhivu Divasatthe Kali’ or ‘The Game of a Holiday’. Bash Muhammed’s Lukka Chuppi was a decent effort, though marred by an overdose of drinking scenes.

Jeethu Joseph’s 12th Man was another example which, with its contrived script, ended up being just a mass-masala thriller. These movies generally follow certain patterns like most of the protagonists being drawn from one particular segment of the society, like the middle class; well-placed, decently employed characters facing existential threats of one sort or another, often due to circumstances beyond their control and quite often they want to hide their misfortunes from others for vanity. Interspersed with these seemingly lucky or bossy characters, at times there are fates of lesser ones like maids or menial workers. These characters invariably come from lower segments of the society, caste-wise or race-wise. They often become scapegoats, and their presence serve as cover for the privileged ones. Again, in the course of the action, nasty, buried secrets and passions erupt, or are unearthed, changing the entire equations among the protagonists once and for all. In the end, all are burned and bruised beyond repair and nothing would be the same again. One stormy night, and everything is laid to waste the next morning. The moral: games are not for grownups, for, growing up simply means shedding your innocence which is the essential prerequisite for games.

That 1001 Lies follows the above pattern is clear. Yet, the movie stands out with finely drawn characters and tight scripting that leaves no ends loose. Performance-wise all actors did well. The most appealing aspects were the economy with which the pace of the movie is held tight, accommodating no extraneous elements, and the way the expatriate ambience is evoked. Almost all the scenes are within one luxury apartment and, yet, it never feels claustrophobic. Dialogues are focused, and the Director deserves kudos for not over-indulging in the familiar ‘Mallu’ weakness of celebrating alcoholism as the sole lubricant of gatherings. Overall, the restraint necessary in a get-together of friends-turned-family couples was neatly worked out.

 

 

Monday, June 24, 2024

Frankenstein in Baghdad by Ahmed Saadawi / Jonathan Wright

 സൃഷ്ടിയുടെ കൈത്തെറ്റായി അതിമാനുഷന്‍



(ഇറാഖി നോവലിസ്റ്റ് അഹമദ് സഅദാവിയുടെ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ് എന്ന നോവലിനെ കുറിച്ച്. അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്ന നോവല്‍ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുകയും മാന്‍ ബുക്കര്‍ പുരസ്കാത്തിനു ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

    മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു ഭൂപ്രദേശത്ത്‌ ഒരു പുനരവതാരം ഉണ്ടാകുകയാണ് ഇവിടെ. എന്നാല്‍ നോവലിന്റെ പശ്ചാത്തലം ഗോഥിക് ഹൊറര്‍ ചുറ്റുവട്ടങ്ങളിലേക്കല്ല, തികച്ചും കാഫ്കേയസ്ക് അന്തരീക്ഷത്തിലേക്കാണ് അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നത്.) 

    അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്നതിന് ശവപ്രദര്‍ശനം എന്ന രൂപകം തെരഞ്ഞെടുക്കുന്നത് വിഖ്യാത ഇറാഖി എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഹസ്സന്‍ ബ്ലാസിം ആണ്. ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും സര്‍വ്വനാശത്തിന്റെയും ശൈഥില്യത്തിന്റെയും പ്രതീക്ഷയറ്റ പാഴ്ഭൂമിയില്‍ കണ്ടും കൊണ്ടും മടുത്ത, അപമാനവീകരിക്കപ്പെട്ട കഥാപാത്രങ്ങളുടെ വികാരശൂന്യമായ മൃത്യുന്മാദമാണ് അവതരിപ്പിക്കുന്നത്‌. തലക്കെട്ട്‌ സൂചിപ്പിക്കുന്ന ആദ്യ കഥയിലെത് പോലെ മനുഷ്യ ഹത്യയെന്നത് ഒരു കലാകാരന് തന്റെ സര്‍ഗ്ഗപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഉന്മാദം പകരുന്ന, മികച്ച കൈയ്യടക്കവും സൗന്ദര്യ ദീക്ഷയും ആവശ്യമുള്ള, അനുവാചക ലോകത്തെ മുഗ്ധമാക്കാന്‍ കഴിയേണ്ട സാധനയായി മാറുന്ന വിപര്യയം ഹിംസയെ ഏതാണ്ട് കുലീനവും നിഷ്ഠബദ്ധവും തന്നെയായ ആഘോഷമാക്കി മാറ്റുന്നു. ഹസന്‍ ബ്ലാസിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കാമെങ്കില്‍ ഇറാഖി ബെക്കറ്റ് എന്നു വിളിക്കപ്പെട്ട എഴുത്തുകാരനായ സമകാലിക ഇറാഖി സാഹിത്യത്തിലെ മറ്റൊരു വലിയ സാന്നിധ്യമായ സിനാന്‍ അന്തൂന്‍ രചിച്ച ‘ദി കോര്‍പ്സ് വാഷര്‍’ എന്ന നോവലിലും കുലത്തൊഴിലായ മയ്യിത്ത് കുളിപ്പിക്കല്‍ ജോലിയില്‍ സംഭവിക്കുന്ന പരിണാമങ്ങളാണ് മരണം അടക്കിവാഴുന്ന പുതുകാല ബാഗ്ദാദിനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. മുമ്പ് വിസ്തരിച്ചും അചാരബദ്ധമായും ചെയ്തുവന്ന ജോലി പുതിയ സാഹചര്യത്തില്‍ അതിവേഗത്തിലും തിരക്കിട്ടും ചെയ്യേണ്ടി വരുന്നത് കുളിപ്പിക്കാനുള്ള മേശയിലേക്ക്‌ എത്തിച്ചേരുന്ന മയ്യിത്തുകളുടെ എണ്ണത്തിലുള്ള പെരുപ്പവും പലപ്പോഴും തിരിച്ചറിയാനോ നിശ്ചിത ആകാരത്തില്‍ നിലനിര്‍ത്താനോ കഴിയാത്ത അവലക്ഷണം പിടിച്ച ചിഹ്ന ഭിന്നമായ അവസ്ഥയും കാരണമാണ്. മൊഹ്സിന്‍ അല്‍ റംലിയുടെ ഡേറ്റ്സ് ഓണ്‍ മൈ ഫിംഗേഴ്സ് എന്ന നോവലിലെത്തുമ്പോള്‍ സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഓര്‍മ്മകള്‍ കാരക്കയുടെ രുചിയുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ നായകന്‍ ഓര്‍ത്ത്‌ വെക്കുന്നതെങ്കില്‍, ഇറാഖിന്റെ തന്നെ പ്രതീകമായിത്തീരുന്നത് അപാരമായ ഒരു പ്രതികാരവാഞ്ചയുടെ കൂടി ഓര്‍മ്മപ്പെടുത്തലായി അയാളുടെ പിതാവ് സൂക്ഷിക്കുന്ന ഒരു വെടിയുണ്ടയാണ്. മരണത്തിനു ഒരിക്കലും മതിവരാത്ത അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ദേശത്തെ അടയാളപ്പെടുത്താന്‍ ഈ എഴുത്തുകാര്‍ കണ്ടെടുക്കുന്ന രൂപകങ്ങളിലും ചോര പുതഞ്ഞിട്ടുണ്ട് എന്ന് പറയാം.

 

മേരി ഷെല്ലിയില്‍ നിന്ന് കാഫ്കയിലേക്ക്  

 

    അധിനിവിഷ്ട ഇറാഖിനെ തരിപ്പണമായിക്കഴിഞ്ഞ ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ നിശിതമായി ചിത്രീകരിക്കുന്ന നോവലാണ്‌ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കിയ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്. ചലച്ചിത്രകാരന്‍ കൂടിയായ അഹമദ് സഅദാവിയുടെ സര്‍റിയലിസ്റ്റിക് പ്രകൃതമുള്ള നോവല്‍, സയന്‍സ് ഫിക് ഷന്റെയും ഗോഥിക്, ഹൊറര്‍ ജോനറുകളുടെയും രീതികള്‍ യഥേഷ്ടം അവലംബിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു  ഭൂപ്രദേശത്ത്‌, കൊലയാളികള്‍ 'കര്‍ഷകന്റെ മണ്‍ വെട്ടി പോലെ' റൈഫിളുകള്‍ ചുമക്കുന്ന ഇടത്തില്‍ഒരു പുനരവതാരം ഉണ്ടാവുക കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. എന്നാല്‍ ഗോഥിക് ഹൊറര്‍ ജോനറിന്റെയൊ സര്‍റിയലിസ്റ്റ്/ മാജിക്കല്‍ റിയലിസ്റ്റ് ഫിക് ഷന്റെയൊ കള്ളികള്‍ക്കപ്പുറം തൊട്ടറിയാവുന്ന വിധം യഥാതഥവുമാണ് നോവലിലെ ബാഗ്ദാദ്. അവിടെ ജേണലിസ്റ്റുകളും സര്‍ക്കാര്‍ അധികാരികളും നൊവോടെല്‍ ആഡംബര ഹോട്ടലില്‍ സന്ധിക്കുകയും സാമൂഹികാവസ്ഥകള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്; ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ലക്ഷ്യത്തിലെത്താന്‍ ടാക്സിയാണോ ബസ്സാണോ നല്ലതെന്ന് ആളുകള്‍ തര്‍ക്കിക്കുന്നുണ്ട്; ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഇരകളെ കൊരുത്തെടുക്കുന്നുണ്ട്; അല്ലെങ്കില്‍ അവരെത്തേടി ആവശ്യക്കാരെത്തുന്നുണ്ട്; ദിവസത്തെ മുഴുവന്‍ ബദ്ധപ്പാടുകള്‍ വാറ്റുചാരായത്തിന്റെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന പുരുഷന്മാര്‍ തെറിക്കഥകളും ഗോസ്സിപ്പുകളും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഇവക്കൊപ്പം, ആളുകള്‍ കാന്‍വാസ് ചാക്കുകളുമായി സ്ഫോടന സ്ഥലങ്ങളില്‍ പോവുകയും ചിതറിത്തെറിച്ച യാത്രികരുടെ ഉടല്‍ ഖണ്ഡങ്ങള്‍ അവയില്‍ സംഭരിക്കുകയും ചെയ്യുന്നുമുണ്ട് എന്നതാണ് പുതിയ ബാഗ്ദാദിനെ ഒരു ഭീകര ദുസ്വപ്ന ഭൂമികയാക്കി മാറ്റുന്നത്. ഹിംസയുടെ ചാക്രികതയും അപ്പോഴും തുടരുന്ന അസംബന്ധ പൂര്‍ണ്ണമായ കറുത്ത ഹാസ്യവും ചേര്‍ന്ന് മേരി ഷെല്ലിയെക്കാള്‍ സഅദാവിയുടെ നോവല്‍ ചേര്‍ന്നു നില്‍ക്കുക കാഫ്കയോടാണെന്ന് വ്യക്തമാക്കുന്നുണ്ട്.

    ആര്‍ക്കും മതിപ്പില്ലാത്ത കുടിയനും യഥേഷ്ടം നുണകള്‍ പറയുന്നവനുമായ ആക്രിക്കച്ചവടക്കാരന്‍ ഹാദി തെരുവില്‍ കണ്ടെത്തുന്ന ഒരു നാസിക തന്റെ വീടിനരികിലെ ഷെഡില്‍ എത്തിക്കുന്നത് ഒരു തുന്നിച്ചേര്‍ക്കലിനാണ്. അവിടെ തന്റെ തൊഴിലിന്റെ ഭാഗമായ പാഴ് വസ്തുക്കള്‍ക്ക് മദ്ധ്യേ കിടക്കുന്ന പല ഉടലുകളില്‍ നിന്ന് തുന്നിക്കൂട്ടിയെടുത്ത ആള്‍രൂപത്തിന് – “നഗ്നനായ ഒരു മനുഷ്യന്റെ ജഡം, മങ്ങിയ നിറമുള്ള, ഒട്ടുന്ന സ്രവം ഉടല്‍ഭാഗങ്ങളില്‍ നിന്ന് ഒഴുകുന്ന” – അതാവശ്യമുണ്ട്. ബാഗ്ദാദിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വിഭാഗീയ സംഘര്‍ഷങ്ങളുടെ ഇരയായ അയാള്‍ക്ക് ശരിയായ ഉടല്‍ നല്‍കുന്നതിലൂടെ അയാള്‍ക്കൊരു മാന്യമായ ഖബറടക്കം ലഭിക്കുമെന്ന് ഹാദി വിശ്വസിക്കുന്നു. 'ഞാനതിനെ സമ്പൂര്‍ണ്ണമാക്കി, അതുകൊണ്ട് ഇനിയത് വെറും ചവറെന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടില്ല' എന്നാണു അയാള്‍ പറയുക. ‘എന്താണതിന്റെ പേര്’ (Whatsitsname) എന്നാണു അയാള്‍ തന്റെ വീരസ്യാപദാന ഘട്ടങ്ങളില്‍ തന്റെ സൃഷ്ടിയെ വിളിക്കുക. ഇതേ സമയം, തൊട്ടപ്പുറത്ത് തെരുവില്‍ ഒരു വലിയ ഓഫീസിനു വെളിയില്‍ നടക്കുന്ന സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന ഗേറ്റ് പാറാവുകാരനായ ഹസീബ് മുഹമ്മദ്‌ ജാഫര്‍ എന്ന നവയുവാവിന്റെ ആത്മാവ് എന്ത് സംഭവിച്ചു എന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഒരു ജോഡി പുകയുന്ന ചെരിപ്പുകള്‍ക്കപ്പുറം തന്റെ ജടത്തിന്റെതായി  ഒന്നും കണ്ടെത്താനാവാതെ അന്തം വിടുന്ന ഹസീബിന്റെ ആത്മാവിനോട് സെമിത്തേരിയിലെ മറ്റൊരു ടീനെജുകാരന്റെ ആത്മാവ് ഉപദേശിക്കുന്നു: പറ്റിയ ഒരു ഉടല്‍ കണ്ടെത്തുക, ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. പൊടുന്നനെ, ഒട്ടും തയ്യാറില്ലാത്ത രീതിയില്‍ മരിച്ചു പോകുന്ന ആളുടെ ആത്മാവ് സ്ഥലജല വിഭ്രാന്തിയോടെ പകച്ചു നില്‍ക്കുമെന്നും താനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന നിലയില്‍ പെരുമാറുമെന്നുമുള്ള ആശയം ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് പോലുള്ള ആഫ്രിക്കന്‍ നോവലുകളില്‍ കടന്നുവരുന്നുണ്ട്. ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലും സമാന രംഗമുണ്ട്. വര്‍ക്ക് ഷെഡില്‍ തിരികെയെത്തുന്ന ഹാദി തന്റെ സൃഷ്ടിയെ കാണാനാവാതെ അങ്കലാപ്പിലാകുന്നതോടെ വായനക്കാര്‍ പരിചിതമായ ആ കഥാ പരിസരം പ്രതീക്ഷിച്ചു തുടങ്ങുന്നു. എന്നാല്‍ തുടര്‍ന്ന് നോവലിസ്റ്റിന്റെ ശ്രദ്ധ പതിയുന്നത്, സാറാ പെറി (ദി ഗാര്‍ഡിയന്‍) നിരീക്ഷിക്കുന്നത് പോലെ, മധ്യകാല മൊറാലിറ്റി സമ്പ്രദായത്തിലേത് പോലുള്ള ഒരസംബന്ധ ദൃഷ്ടാന്ത കഥയുടെ (absurdist morality fable ) രൂപത്തില്‍ വിഭാഗീയ സംഘര്‍ഷങ്ങളില്‍ ശിഥിലമാകുന്ന നാടിന്റെ ആവിഷ്കാരത്തിലാണ്.

 

പാത്രസൃഷ്ടിയിലെ അനന്ത ലോകം

     നോവലിന്റെ ഇതിവൃത്ത ധാരയില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അതിലേറ്റവും പ്രധ സ്ഥാനീയയായി വരുന്നത് അസീരിയന്‍ ക്രിസ്ത്യന്‍ വിധവയായ എലിഷ് വാ മുത്തശ്ശിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയി കാണാതായ മകന്‍ ഡാനിയേലിനെ കാത്തിരിക്കുന്ന മറവിരോഗം ബാധിച്ചു തുടങ്ങിയ വയോധിക. മെല്‍ബണില്‍ കുടിയേറിയ പെണ്‍മക്കള്‍ ഹില്‍ഡയും മെറ്റില്‍ഡയും നിര്‍ബന്ധിച്ചിട്ടും അവരോടൊപ്പം പോകാതെ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ബാഗ്ദാദില്‍ പാരമ്പര്യ വീട്ടില്‍ തനിച്ചു കഴിയുന്നത്‌ മകന്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്. പുറപ്പാടുകള്‍ വിഷയമാകുന്ന കൃതികളില്‍ പിറന്ന ദേശം വിട്ടു പോകാന്‍ വിസമ്മതിക്കുന്ന വയോധിക കഥാപാത്രങ്ങള്‍ സാധാരണമാണ്. സ്റ്റെയ്ന്‍ ബെക്കിന്റെ ‘ഗ്രേയ്പ്സ് ഓഫ് റാത്തി’ലെ ഗ്രാന്‍ഡ്‌പാ ജോഡ്, ചിമമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലെ മമ്മ തുടങ്ങി ഒട്ടേറെ മാതൃകകളുണ്ട് ഇക്കാര്യത്തില്‍. കാഴ്ച ശക്തിയും ദുര്‍ബ്ബലമായ എലിഷ് വാ മുത്തശ്ശി ഹാദിയുടെ സത്വത്തെ ദാനിയേല്‍ തിരികെ വന്നതായി തെറ്റിദ്ധരിക്കുകയും ജുഗുപ്സയുനര്‍ത്തുന്ന ആരൂപത്തില്‍ അസ്വാഭാവികതയൊന്നും കാണാതിരിക്കുന്നതിലും ഫലിതോക്തി കലര്‍ന്നതെങ്കിലും സ്വാഭാവികതയുണ്ട്. മുമ്പ് ബാത്തിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന അബു സൈദൂനിനോട് അവര്‍ക്ക് പൊറുക്കാനാവാത്തത് അയാളാണ് ഡാനിയേലിനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ കാരണക്കാരന്‍ എന്നതാണ്. റിയാല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഫറാജ് അവരുടെ പഴമയുള്ള തറവാട്ടു വീട്ടില്‍ കണ്ണ് വെച്ച് ഏറെ പരലോഭാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു തപസ്യപോലെ തന്റെ കാത്തിരിപ്പ് തുടരുന്ന എലിഷ് വാ മുത്തശ്ശി അതിശയകരമായ പാത്ര സൃഷ്ടിയാണ്. ഹില്‍ ഡയുടെ മകന്‍ ഡാനിയേല്‍ ജൂനിയര്‍ അമ്മാവനുമായുള്ള രൂപ സാദൃശ്യത്തിലൂടെ വയോധികയെ തിരിച്ചെത്തിയ തന്റെ മകന്‍ തന്നെ എന്ന് ബോധ്യപ്പെടുത്തുന്ന ഘട്ടത്തില്‍ ഫറാജിനു തന്നെ വീടിന്റെ വില്‍പ്പന നടത്താന്‍ എലിഷ് വാ മുത്തശ്ശി തയ്യാറാകുന്നത് അവരോടെ മുന്‍ ഗണനകള്‍ മുതലും വീടും മാത്രമല്ല എന്ന് തെളിയിക്കുന്നു. ആണ്‍മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ട സ്ത്രീകളെ ആവിഷ്കരിക്കുന്നതിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് എന്ന് പറയാം. അവരുടെ ദുഃഖപര്‍വ്വത്തിലൂടെയാണ് അരനൂറ്റാണ്ടിന്റെ ഇറാഖ് അടയാളപ്പെടുന്നത് എന്നത് ചരിത്രമാണല്ലോ.

 

കൈവിട്ടു പോകുന്ന വിജിലാന്റിസം 

     എന്താണതിന്റെ പേര്’ ഒരു ദൗത്യം ഏറ്റെടുക്കുന്നതോടെ ആരംഭിക്കുന്ന ദുരൂഹമായ കൊലകള്‍ ഒരു പ്രശ്നമായിത്തീരുന്നതോടെ കുറ്റാന്വേഷണത്തിന്റെയും മനുഷ്യ വേട്ടയുടെയും (manhunt) തലങ്ങളൊക്കെ ഇതിവൃത്തത്തില്‍ കടന്നു വരുനുണ്ട്. ബാഗ്ദാദിനെ കുരുതിക്കളമാക്കിയവരെ തെരഞ്ഞുപിടിച്ച് കൊല്ലുക എന്ന ‘വിജിലാന്റിസ്റ്റ്’ പ്രതികാര രീതി അധികാരികളെ അങ്കലാപ്പിലാക്കുന്നു. പരസ്പരം കഴുത്തുഞ്ഞെരിച്ചെന്നോണം കൊല്ലപ്പെട്ട നിലയില്‍ നാലു യാജകര്‍ കാണപ്പെടുന്നു. തന്റെ ശരീര ഭാഗങ്ങള്‍ ആരുടെതോക്കെയാണോ അവര്‍ക്കൊക്കെ വേണ്ടി പ്രതികാരം ചെയ്യുന്നതിലൂടെ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ വിഭാഗീയ ഗ്രൂപ്പ് നേതാക്കള്‍, അമേരിക്കന്‍ സൈനികരുടെ പിണിയാളുകള്‍ തുടങ്ങിയവരൊക്കെ കൊല്ലപ്പെടുന്നു. ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങുന്നതോടെ പുതിയ ഭാഗങ്ങള്‍ക്കായി സത്വം ഹാദിയുടെ ഷെഡില്‍ അഭയം പ്രാപിക്കുന്നു. സമൂഹത്തില്‍ വേരോടിയ പ്രതികാര ബോധത്തിന് മൂര്‍ത്തരൂപം നല്‍കുന്ന ശക്തിയെന്ന നിലയില്‍ പ്രതിനായകനില്‍നിന്നും നായക പരിവേഷം വന്നു ചേരുന്ന ‘എന്താണതിന്റെ പേരി’ന് വേണ്ടി തങ്ങളുടെ തന്നെ ഉടല്‍ ഭാഗങ്ങള്‍ നല്‍കി മരിക്കാന്‍ തയ്യാറാകുന്ന ഒരു ആരാധക വൃന്ദം ഉണ്ടായിവരുന്നു. തങ്ങളുടെ വിഭാഗീയ പക്ഷപാതിത്തങ്ങള്‍ക്കനുസരിച്ചു അത്ഭുത ജീവിയെ തങ്ങളുടെതാക്കാന്‍ ആളുകള്‍ മത്സരിക്കുന്നു,

"അയാള്‍ ഒരു വാഹബിയാണെന്നു സദറില്‍ ആളുകള്‍ പറഞ്ഞപ്പോള്‍ അദാമിയയില്‍ അയാളെ ഷിയാ തീവ്രവാദിയാക്കി.. അയാളെ കുറിച്ചുള്ള കൃത്യമായ ചിത്രം ഭയവും നൈരാശ്യവും ചേര്‍ന്നു ആളുകളുടെ തലയില്‍ രൂപപ്പെടുത്തിയതെന്തോ അതായിരുന്നു."

 പോകെപ്പോകെ, നിരപരാധരെ പോലും തനിക്കാവശ്യമായ അവയവങ്ങള്‍ക്കായി കൊല്ലുന്ന അവസ്ഥയില്‍ അയാള്‍ എത്തിച്ചേരുന്നതോടെ കൊലയാളിക്കും ഇരക്കുമിടയിലെ അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങുന്നത്, "ഈ ഇരകള്‍ക്ക് വേണ്ടി ആരുടെ നേരെയാണ് താന്‍ പ്രതികാരം ചെയ്യുക?" എന്ന സ്വയം പ്രതിയാകുന്നതിന്റെ സംത്രാസം അയാളുടെ നൈതിക ധാരണകളെ തകിടം മറിക്കുന്നു:

“തികച്ചും നിരപരാധികളായ നിരപരാധികളില്ല, തികച്ചും കുറ്റവാളികളായ കുറ്റവാളികളും... താന്‍ കൊന്നു കളഞ്ഞ കൊലയാളികളില്‍ ഓരോരുത്തരും ഇരയുമായിരുന്നു.”

യുദ്ധത്തിന്റെ അസംബന്ധത്തെ അടിവരയിടുന്നതോടൊപ്പം ഗോത്രീയത, അഴിമതി, പാളിപ്പോവുന്ന സൈനിക തന്ത്രങ്ങള്‍, ഉന്നതങ്ങളില്‍ പിടി മുറുക്കിയ അഹന്തയും അധികാര ദുര്‍വ്വിനിയോഗവും തുടങ്ങി വെറും അശ്രദ്ധ കൊണ്ടു പോലും ചിതറിത്തെറിക്കുന്ന ജീവിതങ്ങളുടെ നിസ്സഹായത വരെ ബാഗ്ദാദ് ദുരന്തത്തിന്റെ നേര്‍ സാക്ഷ്യങ്ങളില്‍ ഏറെയുണ്ട്.

     എന്നാല്‍ സഅദാവിയുടെ സ്വരം ചിലപ്പോഴൊക്കെ ഹാസ്യാത്മകമാണെങ്കിലും അദ്ദേഹത്തിന്റെ ലക്‌ഷ്യം അങ്ങേയറ്റം ഗൌരവപൂര്‍ണ്ണമാണ്. അമേരിക്കന്‍ അധിനിവേശത്തിനു പിറകെ തുടല്‍ പൊട്ടിച്ച വംശീയ സംഘര്‍ഷങ്ങളുടെയും കൊടും ക്രൂരതകളുടെയും ഒരു ആലിഗറി രചിച്ചിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ഇറാഖില്‍ മരിച്ചവര്‍ തിരിച്ചെത്തുന്ന അനുഭവം അമ്മമാരുടേയും ഭാര്യമാരുടെയും ജീവിതങ്ങളിലെ ഏക പ്രതീക്ഷയായി പലപ്പോഴും നിലനിന്നിട്ടുണ്ട്. ‘ബാഗ്ദാദിലെ ഫ്രാങ്കന്‍സ്റ്റെയ്ന്‍’ ഒരു ഭീകര രൂപിയെ കുറിച്ചുള്ള നോവല്‍ എന്ന രീതിയിലല്ല പ്രസക്തമാകുന്നത്. യുദ്ധം മൂലം നിരാധാരമായിപ്പോവുന്ന ഇടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ കണ്ടെത്തുന്ന ഇടത്തട്ടുകാരും സ്തോഭ ജനകമായ യുദ്ധകാല കഥകള്‍ തേടുന്ന ജേണലിസ്റ്റുകളും ജ്യോതിഷക്കാരും ചലചിത്രകാരന്മാരും അതിന്റെ ഭൂമികയിലുണ്ട്. ഒരു കേന്ദ്ര കഥാപാത്രം തന്നെയും സത്വത്തിന്റെ കഥ തേടിയിറങ്ങുന്ന സംശയാലുവായ എഡിറ്റര്‍ ആണ്. 'എന്താണതിന്റെ പേര്' തന്നെ കുറിച്ച് നടത്താനിടയുള്ള വെളിപ്പെടുത്തലുകള്‍ റെക്കോര്ഡ് ചെയ്യുന്നതിനായി ഹാടിക്കും ബ്രിഗേഡിയര്‍ മാജിദിനും ടേപ്പ് റെക്കോര്‍ഡറുകള്‍ നല്‍കുന്നത് അയാളാണ്. മഹമൂദ് തന്റെ മാഗസിനില്‍ എഴുതുന്ന ലേഖനത്തിലൂടെയാണ് സ്വത്വത്തെ കുറിച്ച് ജനങ്ങള്‍ അറിയുന്നതുതന്നെ. തുടര്‍ന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നു. ചിലര്‍ അത് വെറുമൊരു സങ്കല്‍പ്പ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം, മേരി ഷെല്ലിയുടെ വിഖ്യാത സത്വത്തെ പോലെ ഹാദിയുടെ കൈത്തെറ്റും താന്‍ തെറ്റിദ്ധരിക്കപ്പെട്ടവനാണെന്നു വിശ്വസിക്കുന്നു. താന്‍ ചീത്തയല്ലെന്നും വെറുതെ തോന്നും പോലെ കൊല്ലുകയല്ല; മറിച്ച് ഒരു ലക്ഷ്യത്തിനായി കൊല നടത്തുന്ന വിശുദ്ധ യോദ്ധാവ് (crusader)  ആണെന്നും തെളിയിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.

 

അതിമാനുഷനോ കൈത്തെറ്റോ?

 

"ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും സഹായത്തോടെ ഞാന്‍ എല്ലാ കുറ്റവാളികളോടും പ്രതികാരം ചെയ്യും. ഒടുവില്‍ ഞാന്‍ ഭൂമിയില്‍ നീതി നടപ്പിലാക്കും, പിന്നെയാര്‍ക്കും സ്വര്‍ഗ്ഗത്തിലോ മരണാനന്തരമോ വരാനുള്ള നീതിക്കായി കാത്തിരിക്കേണ്ടി വരില്ല"

അയാള്‍ ഹാദിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ പറയുന്നുണ്ട്. എങ്കിലും എല്ലാത്തിന്റെയും കാരണ ഭൂതരായ ജോര്‍ജ്ജ് ബുഷിലെക്കോ ടോണി ബ്ലെയറിലെക്കോ അയാളുടെ പ്രതികാര ദാഹം നീങ്ങുന്നില്ലെന്നും ആഗോള തലത്തില്‍ ചിന്തിക്കുന്നുണ്ടെങ്കിലും അയാളുടെ പ്രവര്‍ത്തിമണ്ഡലം പ്രാദേശികമാണെന്നും നിരീക്ഷിക്കപ്പെടുന്നത് (nytimes.com) നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ പ്രതികാരത്തിനു വേണ്ടി ശുദ്ധീകരണപ്രക്രിയയായി നടത്തുന്ന കൊലകള്‍ കുറ്റവാളികളുടെ ഉടല്‍ ഭാഗങ്ങള്‍ അതിവേഗം അഴുകിത്തുടങ്ങും എന്നതിനാല്‍ മികച്ച അവയവങ്ങള്‍ക്കായി പിന്നീട് നിരപരാധരിലേക്കും നീളുന്നത് സ്വയം നിര്‍ണ്ണിത നൈതികത (self-righteousness) എന്നത് അതിവേഗം അമിതാധികാര പ്രവണതയിലെക്കും നശീകരണ സ്വഭാവത്തിലെക്കും പരിണമിക്കും എന്തിന്റെ തെളിവാണ്. ആരാണ് തെറ്റുകളുടെ ഭാഗമാല്ലാത്തത് എന്ന മുട്ടാപ്പോക്ക് ചോദ്യത്തിലൂടെ തന്റെ ചെയ്തിയുടെ ഉത്തരവാദിത്തം അത് സൌകര്യപൂര്‍വ്വം അവഗണിക്കുകയാണ്. മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സത്വം താനാണ് യഥാര്‍ത്ഥ ഇറാഖിന്റെ പ്രതീകം എന്നും അവകാശപ്പെടുന്നത് ഇതോടു ചേര്‍ത്തു കാണാം:

“വ്യത്യസ്ത വംശീയതകള്‍, ഗോത്ര വിഭാഗങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍, എന്നിങ്ങനെ ഭിന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുടെ ശരീര ഭാഗങ്ങള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ കഴിഞ്ഞ കാലത്ത് ഒരിക്കലും സാധിക്കാതെ പോയ ആ അസാധ്യ മിശ്രിതത്തെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു. ഞാനാണ് ആദ്യത്തെ യഥാര്‍ത്ഥ ഇറാഖി.”

ആന്തരാ വിഭാജിതമായ ജനസാമാന്യത്തിനിടയില്‍ ജീവിതത്തില്‍ സാധിക്കാതെ പോയ സങ്കലനം തെരുവില്‍ ചിന്തപ്പെട്ട കട്ടപിടിച്ച രക്തത്തില്‍ മാത്രം സാധ്യമാകുന്ന ഒരു ദേശത്തിന് സൃഷ്ടിക്കാനാകുന്ന ഏറ്റവും വാചാലമായ പ്രതീകം തന്നെയാണ് ആക്രിക്കച്ചവടക്കാരന്റെ കൈത്തെറ്റില്‍ രൂപമെടുക്കുകയും  ചിതറിത്തെറിച്ച നവയുവാവിന്റെ അന്ധാളിച്ച ആത്മാവില്‍ ഉയിരു നേടുകയും മരണം ഉന്മാദ നൃത്തം ചവിട്ടുന്ന നഗരവീഥികളില്‍ പുഷ്ടിപ്പെടുകയും ചെയ്യുന്ന സത്വം. ചലിക്കും പ്രേതങ്ങളും അലയുന്ന ആത്മാക്കളും കൂടോത്രക്കാരും ജ്യോതിഷികളും ഇതിഹാസ ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്ന മനുഷ്യരും സൈക്കൊപാത്ത് കൊലയാളി സംഘങ്ങളും കുരുതികളില്‍ അഭിരമിക്കുന്ന ഗോത്ര- മത ഗ്രൂപ്പുകളും സര്‍വ്വോപരി കൊന്നു തിന്നുമ്പോഴും രക്ഷകന്‍ ചമയുന്ന അധിനിവേശ ദുരയും ഇടകലരുന്ന ഇത്തരമൊരു കഥ പറയാന്‍ റിയലിസ്റ്റിക് രീതികള്‍ മതിയാവില്ലെന്ന തിരിച്ചറിവിലാണ് റോബിന്‍ യാസിന്‍ കസബിന്റെ വാക്കുകളില്‍ (newstatesman.com) ഒരു 'ആഘാതാനന്തര മാജിക്കല്‍ റിയലിസവും (traumatized version of magical realism)' കറുത്ത ഹാസ്യവും ഇടകലരുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നത്.

 

കറുത്ത ഹാസ്യവും തീക്ഷ്ണ ഗൗരവവും

     അഹമദ് സഅദാവിയുടെ രചനാരീതി കറുത്ത ഹാസ്യത്തെയും ഗൌരവത്തെയും അപ്രതീക്ഷിത രീതിയില്‍ സംയോജിപ്പിക്കുന്നുണ്ട്. ‘എന്താണതിന്റെ പേരി’ന്റെ ചീഞ്ഞു പോവുന്ന ഉടല്‍ ഭാഗങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ അഴുകിവീഴുമ്പോള്‍ ‘അയാള്‍ക്ക് ചില ഗുരുതരമായ അഴുകല്‍ പ്രശ്നങ്ങളുണ്ട്’ എന്ന് നോവലിസ്റ്റ് വിവരിക്കുന്നു. തുടര്‍ച്ചയായി അരങ്ങേറുന്ന ദുരൂഹ കൊലകള്‍ക്ക് സത്വമാണ് ഉത്തരവാദിയെന്ന ധാരണയില്‍ അതിനെ കണ്ടെത്താനുള്ള സൂചകങ്ങള്‍ ഒന്നുമില്ലാത്ത അധികൃതര്‍ ബാഗ്ദാദില്‍ കാണപ്പെടുന്ന വിരൂപരായ ആളുകളെയെല്ലാം ആട്ടിപ്പിടിക്കുന്നു. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ഔപചാരികവും ഔദ്യോഗികവുമായ പരിവേഷം ആര്‍ജ്ജിക്കുന്നതും ഹാസ്യാത്മകമായിത്തന്നെ വിവരിക്കപ്പെടുന്നുണ്ട്. ബുദ്ധിമാനല്ലാത്ത ബ്രിഗേഡിയര്‍ മാജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി (Tracking and Pursuit Department) മുത്തശ്ശിക്കഥകളെയും ജ്യോതിഷികളെയും ആശ്രയിക്കുന്നു. ഒരു മാന്ത്രികനും ഒരു താര്‍ക്കികനും മഹമൂദിനും ബ്രിഗേഡിയര്‍ക്കുമൊപ്പം സത്വത്തെ തേടിയിറങ്ങുന്നു. പരേതാത്മാക്കള്‍ പാലങ്ങള്‍ക്ക് മേല്‍ തമ്പടിക്കുന്നു. അവിടെ തിക്കിലും തിരക്കിലും പെട്ട് പൊയ് അപായ സൂചനാ ഘട്ടത്തില്‍ അനേകര്‍ കൊല്ലപ്പെടുന്നു. ഈ സംഭവം പക്ഷെ 2005 ഏപ്രിലില്‍ ഇമാം പാലത്തിലുണ്ടായ ഒരപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് ആയിരത്തോളം ആളുകള്‍ ഒരു ബോംബ്‌ സ്ഫോടന കിംവദന്തിയെ തുടര്‍ന്ന് തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവം ഉണ്ടായി. നാലു യാചകരുടെ മൃദ ദേഹങ്ങള്‍ പരസ്പരം കഴുത്തു ഞെരിക്കുന്ന രീതിയില്‍ അവലക്ഷണം പിടിച്ച നിശ്ചല ചിത്രം പോലെ കാണപ്പെടുമ്പോള്‍ മന്ദബുദ്ധിയായ ബ്രിഗേഡിയര്‍ ഉറപ്പിക്കുന്നു: "അത് തീര്‍ച്ചയായും ഒരു സന്ദേശമായി അയക്കപ്പെട്ടതാണ്." ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വെളിപാട് പുസ്തകത്തിലെ അന്തികൃസ്തുവിനെ ഓര്‍മ്മിപ്പിക്കും വിധം '666' ആണെന്ന് കാണാനാവുന്നു. സെല്‍ ഫോണിന്റെ പ്രകമ്പനം ആത്മാവുകളുമായി സംവദിക്കാന്‍ അടയാളമായി ഉപയോഗിക്കുന്നതിന്റെ അസംബന്ധം സഅദാവിയുടെ 'ഗോഥിക്' കഥ മധ്യകാലഘട്ടത്തിന്റെ മട്ടിലല്ല, മറിച്ച്  തികച്ചും സമകലികകമാണ് എന്നതിന്റെ തെളിവാണ്.

     സഅദാവി തന്റെ ആഖ്യാനത്തെ പരസ്പരം അതിലംഘിക്കുന്ന വ്യത്യസ്ത ധാരകളിലൂടെ പിന്തുടരുകയും കഥക്കുള്ളില്‍ കഥയായി, കഥക്കുള്ളിലെ കഥാകാരനെത്തന്നെ കഥാപാത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിക്കുന്നത് പരിണാമഗുപ്തിയുടെ സാധ്യതയിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാക്കുന്നുണ്ട്. സത്വം കൂടെക്കൂടെ നീണ്ട കാലത്തേക്ക് അപ്രത്യക്ഷകനാകുന്നത് ഹിംസയുടെ അനുസ്യൂതിയുള്ള ഇതിവൃത്ത വികാസത്തില്‍ ഭംഗം വരുത്തുന്നത് ഇതിന്റെ ഭാഗമാണ്.  സഅദാവി ലക്ഷ്യമാക്കുന്നത് അധിനിവേശാനതര ഇറാഖിന്റെ നേര്‍ക്കാഴ്ചകളുടെ ഒരു ആലിഗറിയാന് എന്നിരിക്കെ, അദ്ദേഹത്തിനു സാധാരണ ഇറാഖി ജനത നേരിടുന്ന ജീവിത സന്ധികളിലേക്ക് പേര്‍ത്തും പേര്‍ത്തും ശ്രദ്ധയൂന്നെണ്ടതുണ്ട്. തകര്‍ന്നു പോകുന്ന കെട്ടിടം പുരാവസ്തു നിധിപേടകങ്ങളിലേക്ക് വഴി തുറക്കും പോലെ ടെലിവിഷനിലും യുദ്ധ മേഖലയില്‍ നിന്നുള്ള തത്സമയ സംപ്രേഷണമെന്ന പേരില്‍ 'എംബെഡഡ് ജേണലിസംഇറാഖ് യുദ്ധകാലത്ത് വിളമ്പിയിരുന്ന നിര്‍മ്മിത സത്യങ്ങള്‍ക്കുമപ്പുറം ഒരു റിപ്പോര്‍ട്ടിംഗിലും വെളിവാക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു ബാഗ്ദാദിന്റെ/ ഇറാഖിന്റെ തന്നെ സത്യം ആഖ്യാനത്തിന്റെ ഓരോ അടരിലും വെളിവാക്കപ്പെടുകയുമാണ്. അധിനിവേശാനന്തര ഇറാഖില്‍ തുടല്‍പൊട്ടിച്ച വംശീയതയും നിരുത്തരവാദപരമായ സൈനിക നീക്കങ്ങളും ഉന്നതങ്ങളില്‍ പിടിമുറുക്കിയ അഴിമതിയും അധികൃതരുടെ അഹന്തയും കുറ്റവാസനയും വെറും അശ്രദ്ധ കൊണ്ടു സംഭാവിക്കാനിടയാകുന്ന നിരപരാധരുടെ കുരുതികളും ചേര്‍ന്നു സൃഷ്ടിക്കുന്ന നരക ചിത്രം നേരിട്ടനുഭവിച്ചവരുടെ കാഴ്ചപ്പാടില്‍ ഇത്രയും തീക്ഷണമായി മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സഅദാവിയുടെ പുസ്തകത്തെ ഒരു അനിവാര്യ വായനയാക്കി മാറ്റുന്നത്. ജോനര്‍ ഫിക് ഷന്റെ അതിര്‍ വരമ്പുകള്‍ പൂര്‍ണ്ണമായും ഭേദിക്കുകയും 'ലിറ്റററി ഫിക് ഷന്‍ എന്ന നിലയില്‍ ഉത്തമ സാഹിതീയ മാനങ്ങളിലേക്ക് വളരുകയും ചെയ്യുന്നതിലൂടെ ഇതുവരെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് കൃത്യമായും അര്‍ഹമാകുക മാത്രമല്ല, കൂടുതല്‍ സഹൃദയ അനുവാചക ലോകത്തിലേക്ക് കുതിക്കുക കൂടിയാണ് ജോനതാന്‍ റൈറ്റിന്റെ ഏറെ പ്രശംസിക്കപ്പെട്ട ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ (2018) മാന്‍ ബുക്കര്‍ പുരസ്കാര ഷോര്‍ട്ട് ലിസ്റ്റിലും ഇടം പിടിച്ച ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ - അമ്പതു ലോകനോവലുകള്‍ - കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്- പേജ് 243-250)

 

 


For more on Iraqi experience:

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 243-250)


Friday, June 21, 2024

Nadikalaakaan Kshanikkunnu/ നദിളാകാന്‍ ക്ഷണിക്കുന്നു by Balan Vengara (Malayalam Novel)

 

അക്ഷരങ്ങള്‍ മാഞ്ഞ അടിയാധാരങ്ങളില്‍



`എട്ടുറുപ്പികക്ക് പണയം വെക്കപ്പെട്ട കൈപ്പാടന്‍ എന്ന ആദിവാസിയുടെ യഥാര്‍ത്ഥ കഥ അവന്റെ ജനതയുടെ കഥയോടൊപ്പം ശ്രീ. കെ. ജെ. ബേബിയുടെ മാവേലി മന്റം എന്ന നോവലിന് കാരണമായിട്ടുണ്ട്. നോവലിന്റെ ഒടുവില്‍ ഈ ഇടപാട് സംബന്ധിച്ച റജിസ്റ്റര്‍ പ്രമാണത്തിന്റെ പകര്‍പ്പ് അനുബന്ധമായി ചേര്‍ത്തിട്ടുമുണ്ട്. ആദിവാസിയുടെ സത്യത്തിന്റെ എക്കാലത്തെയും രൂപകം ഇത് തന്നെയാണ് താനും. ആദിവാസി എന്നും പണയവസ്തുവാണ്. ആദ്യം ജന്മി- ഭൂപ്രഭുക്കളുടെപിന്നീട് കുടിയേറ്റത്തിന്റെപിന്നീട് വികസനത്തിന്റെഇതാ ഇപ്പോള്‍ ടൂറിസ്റ്റ്- കൊര്‍പ്പോറെറ്റ് താല്‍പര്യങ്ങളുടെ. കുടിയേറ്റക്കാരന്റെ ചോരയും കണ്ണീരും ആദര്‍ശവല്‍ക്കരിച്ചും വയനാടന്‍ മണ്ണിനെപ്രാപിക്കാന്‍ വരുന്നവരെ കൊന്നു തിന്നുന്ന വിഷ കന്യകയായി നിരീക്ഷിച്ചും വിക്റ്റോറിയന്‍ - സോഷ്യല്‍ ഡാര്‍വീനിസ്റ്റ് ‘അര്‍ഹതയുടെ അതിജീവന’ പാഠങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാലം ഇത്തിരിക്കൂടി കടന്നതോടെ വിഷകന്യക സ്വന്തം മക്കളുടെ ബലാല്‍ക്കാരം ഏറ്റുവാങ്ങുന്ന നിസ്സഹായയും പരിത്യക്തയുമായിത്തീര്‍ന്നപ്പോള്‍,  വേട്ടക്കാരിലും ചിലര്‍ ഇരപക്ഷത്തായിപ്പോയ വിപര്യയമാണ് കുടിയേറ്റ കര്‍ഷകന്റെ ജീവിതാവസ്ഥയില്‍ ഇപ്പോള്‍ വെളിപ്പെടുന്നത്. ആദിവാസിയെ സമര്‍ത്ഥമായി വിഴുങ്ങാന്‍ കഴിഞ്ഞ കുടിയേറ്റക്കാരന് പക്ഷെ പുതിയ കാലത്തിന്റെ ദല്ലാള്‍ കൊര്‍പ്പറെറ്റ് തേരോട്ടത്തില്‍ അടിതെറ്റിപ്പോയതിന്റെയും ഒരു കാലത്ത് ആവേശത്തോടെ മല കയറിയവരില്‍ ചിലരെങ്കിലും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു കെട്ടി തിരിച്ചു പോവേണ്ടി വരുന്നതിന്റെയും കഥയില്‍ കാവ്യ നീതിയുടെ അനുരണനത്തെക്കാളേറെ അസ്ഥിത്വം തന്നെ അപകടത്തിലായ ഒരു നിസ്സഹായ ജനതയുടെ ശാപം കൂടിയുണ്ടാവാം. എന്തൊക്കെയായാലും ആദിവാസിയുടെ നിലവിളിയുടെ മുഴക്കം പോലും ഇന്ന് തീര്‍ത്തും ദുര്‍ബ്ബലമാണ്. കുടിനീരിനു കേഴുന്ന കുഞ്ഞുമകനെയും കൊണ്ട് സഫാ – മര്‍വാ  പര്‍വ്വതങ്ങള്‍ക്കിടയില്‍ ഓടിയലഞ്ഞ പരിത്യക്തയും എകാകിനിയുമായ മാതാവിനെ കുറിച്ചും ആ കുഞ്ഞിന്റെ കാല്‍പ്പാദങ്ങളില്‍ നിന്ന് ഉറവയെടുത്ത വിശുദ്ധ ജല സ്രോതസ്സിനെ കുറിച്ചുമുള്ള മിത്ത് പോലെഒരു കാലത്ത് തങ്ങളുടേതായിരുന്ന ഭൂമിയില്‍ മരിച്ചു പോയ കുഞ്ഞുമകനെയടക്കാന്‍ ഇടം തേടിയലയുന്ന ഒരമ്മയുടെ കൂടെ നിന്നാണ് ബാലന്‍ വേങ്ങരയെന്ന യുവ നോവലിസ്റ്റ് നമ്മോടു പറയുന്നത്: നദിളാകാന്‍ ക്ഷണിക്കുന്നു.

ആദിവാസിയും കുടിയേറ്റക്കാരനും പുതുകാലവും

ജീവിത നിലവാരം അതിന്റെ മായികമായ ഉയരങ്ങളിലെത്തിയ കേരളീയ പശ്ചാത്തലത്തില്‍ ദൈന്യം എന്ന വാക്ക് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തിലും പ്രയോഗിക്കാവുന്ന ജീവിതാവസ്ഥ ഇന്ന് നിലനില്‍ക്കുന്നത് ആദിവാസി മേഖലകളില്‍ തന്നെയാണ് എന്നത് തര്‍ക്ക വിഷയമല്ല. വയനാടന്‍ മണ്ണിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ കുടിയേറ്റക്കാരനോടൊപ്പം സന്ധി ചെയ്ത് ജനാധിപത്യത്തിന്റെ ദല്ലാളന്മാര്‍ കാലാകാലങ്ങളായി നടത്തിയ വഞ്ചനയുടെ ഇരകളായി ജീവിതാര്‍ഹമോ കൃഷിയോഗ്യമോ അല്ലാത്ത ഇടങ്ങളിലേക്ക് തുരത്തപ്പെട്ട ആദിവാസിയുടെ അവസ്ഥ നോവലില്‍ പ്രദിപാദിക്കുന്നുണ്ട്. പട്ടയം കിട്ടിയ ഭൂമിയുടെ പ്രകൃതം കാര്‍ഷികമായി തികച്ചും അനനുയോജ്യമായിരുന്നെങ്കില്‍, പട്ടയത്തിലെ നിബന്ധനകള്‍ ഈ ചാവുനിലങ്ങളില്‍ ആദിവാസിയെ തളച്ചിട്ടു – അത് വില്‍ക്കാനോകൈമാറ്റം ചെയ്യാനോ പാടില്ല. കൃഷി യോഗ്യമായ ഇടങ്ങളാവട്ടെ കുടിയേറ്റക്കാര്‍ പതിയെ പതിയെ വളച്ചു കെട്ടിവാറ്റുചാരായവും പുകയിലയും നല്‍കി പ്രമാണങ്ങളില്‍ കൈമുദ്ര പതിപ്പിച്ചു സ്വന്തമാക്കി. ആദിവാസിയെ അവന്‍ കാട്ടിലേക്ക് വിട്ടു, “നിങ്ങള്‍ ഫോറസ്റ്റ് കയ്യേറിയാല്‍ ആരും എതിര്‍ക്കുകയില്ല,” എന്നുപദേശിച്ചു. “മിച്ചഭൂമിയില് ശവം വെച്ചും ഭണ്ഡാരപ്പെട്ടി വെച്ചും കുരിശു നാട്ടിയും കോളേജ് വെച്ചും” സാമുദായിക സമ്മര്‍ദ്ധങ്ങള്‍ എങ്ങനെയാണ് ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ഉപയോഗിക്കപ്പെട്ടത് എന്ന് കാവിരി നിരീക്ഷിക്കുന്നു. ആദിവാസികളുടെ കൂട്ടക്കൊലയുടെ പാപഭാരം പോലും കോളേജ് കെട്ടിപ്പൊക്കിയതിനു പിന്നിലുണ്ട് എന്ന് കാവിരി കണ്ടെത്തുന്ന ഘട്ടമുണ്ട് നോവലിള്‍. കുടകിലേക്ക് ഇഞ്ചിപ്പണിക്ക് കൊണ്ട് പോയി കൊല്ലാക്കൊല ചെയ്യിച്ചും ആദിവാസി സ്ത്രീത്വത്തിന്റെ മാനം കെടുത്തിയും വാറ്റുചാരായത്തിന്റെ അടിമത്തം സുനിശ്ചിത കൃത്യതയോടെ ഊരുകളില്‍ വളര്‍ത്തിയെടുത്തും ഭൂപ്രഭുക്കളും കുടിയേറ്റക്കാരും ചേര്‍ന്ന് ആദിവാസിയെ നിരാധാരരാക്കി, “കുട്ടികള് വരെ കുടി തുടങ്ങി. പെണ്ണുങ്ങളും അടിമപ്പെട്ടു. ചെറുപ്പക്കാരെല്ലാം നേരത്തെ ചത്തൊടുങ്ങ്വാ. കുലത്തിന്റെ അടിവേര് തോണ്ടുന്ന വിഷാ. ഇതിനു പിറകെ തന്നെയാണെങ്കി കുറച്ചുകാലം കഴിഞ്ഞാ നമ്മ ആളുകള് ഭൂമില്ണ്ടാവില്ല.”  ആദിവാസി വികസനത്തെ കണക്കിലെ കളികളിലൂടെ ഫണ്ടുതട്ടിപ്പിനുള്ള എളുപ്പവഴിയായും കെലുമ്പനെ പോലുള്ള അരക്കുപ്പി ചാരായത്തിനു പകരം എന്തിനും വിധേയപ്പെടാന്‍ തയ്യാറുള്ളവരെ വാസെക്റ്റമി പദ്ധതിക്ക് ആളെ തികക്കാനുള്ള ഉപാധിയായും കണ്ട ജനായത്തവും ഈ വംശഹത്യയില്‍ അതിന്റെ പങ്കുവഹിച്ചു. പശ്ചിമഘട്ടസംരക്ഷണ നിയമങ്ങള്‍ പോലും ഫലത്തില്‍ ആദിവാസി വിരുദ്ധമായിരുന്നു എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. ഇതൊക്കെയാവുമ്പോഴും ആദിവാസിയുടെ ദൈന്യം പുറത്തറിയാതിരിക്കേണ്ടത് ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ കൂടി ആവശ്യവുമാണ്. പുതിയ കൊര്‍പ്പോറെറ്റ് കാലഘട്ടത്തിലാവട്ടെ തന്ത്രങ്ങള്‍ക്കുപോലും കുടിലമായ ആസൂത്രണങ്ങളുടെ സ്വഭാവമാണ്. ടെക്നോളജിയുടെ പോലും സൌകര്യങ്ങളുപയോഗിച്ച് ആദിവാസി ജനതയും വന്യജീവികളും തമ്മിലുള്ള സനാതനമായ ഉടമ്പടിയെ, സഹജീവനമെന്ന സാധ്യതയെ അട്ടിമറിക്കാനും ഭയമെന്ന ആയുധമുപയോഗിച്ച് ഗോത്രജനതയെ പാലായനം ചെയ്യിക്കാനും നിഗൂഡമായ പദ്ധതികള്‍ അരങ്ങേറുന്നു. ഊരുകളില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഉപ്പുമണം പോലും ആനക്കൂട്ടത്തെ ആകര്‍ഷിക്കാനും ആദിവാസികളെ ചകിതരാക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു സൂചനയുണ്ട്.

            കുടിയേറ്റ കര്‍ഷകരുടെ ജീവിതാവസ്ഥകളും നോവലിന്റെ പ്രധാന പ്രമേയമാണ്. പുതിയ കാലത്ത് അവരും ഒഴിഞ്ഞുപോവുകയാണ്. അപ്പനപ്പൂപ്പന്മാരുടെ കല്ലറകള്‍ അനാഥമാകുന്നു. മദ്രസ്സകള്‍ പൂട്ടുന്നു. ഒരു വശത്ത്‌ ആവാസവ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിനെ തുടര്‍ന്ന് മനുഷ്യവാസ സ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന വന്യജീവികള്‍ ഉണ്ടാക്കുന്ന നാശങ്ങള്‍മറുവശത്ത്‌ കാര്‍ഷികവൃത്തി അതിജീവിക്കാന്‍പോലും കഴിയാത്തതായിത്തീരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിപണിസാഹചര്യങ്ങളുടെയും വെല്ലുവിളികള്‍- കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുംവരെ കര്‍ഷകര്‍ വലിച്ചിഴക്കപ്പെടുന്നു. പുതിയ മരീചികകള്‍ തേടിപ്പോവുന്ന കര്‍ഷകരുടെ മോഹഭംഗത്തെ അതിതീവ്രമായി അനുഭവിപ്പിക്കുന്ന ഒന്നാണ് റോസിയുടെ ദുരന്തം. പുതുതായി ഉയര്‍ന്നു വരുന്ന ടൂറിസ്റ്റ് മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹോം സ്റ്റേ സൗകര്യമൊരുക്കി അതിഥികളെ സ്വീകരിക്കുന്ന ആദ്യദിനംതന്നെ നേരിടേണ്ടി വരുന്ന കൊടിയ ദുരന്തം ആ കുടുംബത്തിന്റെ തായ് വേരറുക്കുന്നതിലാണ് അവസാനിക്കുന്നത്. “ജോസേട്ടാനമ്മുക്കി നാടും വീടും വിട്ടു മറ്റെവിടേക്കെങ്കിലും പോകാം. ന്‍റെ പെങ്കോച്ചുങ്ങളേം കൊണ്ട് സമാധാനായി ജീവിക്കാന്‍ പറ്റുന്ന ഒരിടത്തേക്ക്. നമുക്ക് വേണ്ട ഈ ബിസിനസ്സ്”.

സ്ത്രീയെന്ന ഊര്‍ജ്ജപ്രവാഹം

കാവിരി പ്രതിനിധാനം ചെയ്യുന്ന കീഴടങ്ങാത്ത വീര്യം ആദിവാസി സാഹചര്യത്തിന്റെ ദൈന്യം അടയാളപ്പെടുത്തുന്ന ജീവിതപരിസരത്തില്‍ അത്ര സാധാരണമല്ല എന്നുകാണാം. കുടിച്ചു നശിക്കുന്ന കെട്ടിയോനോട് ഒരുവേള അലിവു കാണിക്കുമ്പോഴും പൊരുതിനില്‍ക്കാന്‍ പല വീടുകളില്‍ പുറംപണി വേല കണ്ടെത്തിയും രോഗാവസ്ഥയിലും പ്രസരിപ്പും ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്ന കൊച്ചു ‘ഡിറ്റക്റ്റീവ് മാര്‍ക്സിന്‍’ പിച്ചുവിനും, പടുവിത്തെങ്കിലും ഉള്ളില്‍ മുളപൊട്ടുന്ന പുതുജീവനും അഭയമായും നില്‍ക്കുന്ന കാവിരി എല്ലുറപ്പുള്ള കഥാപാത്രമാണ്. പടുവിത്തെറിഞ്ഞ എസ്റ്റേറ്റ് മാനേജര്‍ക്കും അപ്പനെ വെല്ലുന്ന മകനും കിട്ടേണ്ടതുകിട്ടി എന്ന് ഉറപ്പുവരുത്താനും ഒരു പോരാളി – ആക്റ്റിവിസ്റ്റിന്‍റെ വീറോടെ കാക്കിക്കും അധികൃതര്‍ക്കും മുന്നില്‍ ആദിവാസിയുടെ ശബ്ദമാവാനും അവള്‍ക്ക് കഴിയും. കുടില്‍കെട്ടി സമരത്തിന്റെ മുന്‍ നിരയില്‍ നിലയുറപ്പിച്ച അതേ മനോവീര്യത്തോടെ റോസിയെപ്പോലെ തകര്‍ന്ന മനുഷ്യരുടെ ചാരെ തുണയാവാനും കാവിരിയുണ്ട്. കുഴിമാടത്തിന് ഇടംകിട്ടാത്ത കെട്ടിയോനെ ആരുടേയും തുണയില്ലാതെ തകര്‍ന്നുവീണ കുടിലിന്റെ തറയില്‍ അടക്കി കാറ്റില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്ന കാവിരിആദിവാസിയോടുള്ള ആശുപത്രി ജീവനക്കാരുടെ അലംഭാവത്തിന്റെ രക്തസാക്ഷിയായ ചാപ്പിള്ളയെ ബസ് ജീവനക്കാരുടെ കണ്ണുവെട്ടിക്കാന്‍ ബാഗിനുള്ളില്‍ പൊതിഞ്ഞ് കുടിലിലെത്തിക്കുകയും കെട്ടിയോന്റെ തൊട്ടരികില്‍ അടക്കുകയും ചെയ്യുന്നു. അന്നേ ദേവസം തന്നെ കുഞ്ഞുമകന്റെ മരണവും കാണേണ്ടിവരുന്ന കാവിരി എന്നിട്ടും തളരുന്നുമില്ല. ഒരു പക്ഷെ വിശ്വസനീയതയുടെ അതിരുകള്‍ ഇത്തിരി വലിച്ചു നീട്ടപ്പെടുന്നുണ്ട് ഈ ഭാഗങ്ങളില്‍ എന്നുതോന്നാം. നിഷ്കരുണ സാഹചര്യങ്ങളില്‍ ഏറെ നേരമെടുത്തു ഒരു പ്രസവംമണിക്കൂറുകള്‍ നീണ്ട ബസ്സ്‌ യാത്രപെരുമഴയത്ത് ഒരടക്കംകുളിക്കടവിലേക്ക് മാവോയിസ്റ്റ് വേട്ടയുടെ ക്യാമറക്കണ്ണു തുറക്കുന്ന അധികൃതരോട് ഒരേറ്റുമുട്ടല്‍അതും കഴിഞ്ഞ് മരിച്ചുപോയ മകന് കുഴിമാടത്തിനു ഇടംതേടി കുന്നും മലയും കയറിയിറങ്ങിയ ഒരലച്ചില്‍പിന്നെ വിടനായ ഒരാജാനുബാഹുവിനോട് ഒരു കണക്കുതീര്‍ക്കല്‍- വ്യാവഹാരികാര്‍ത്ഥത്തില്‍ രണ്ടു നാളായി അന്നം കണ്ടിട്ടില്ലാത്ത ഒരു ആദിവാസി യുവതിക്ക് ഇത്രക്കൊക്കെ ഊര്‍ജ്ജം ശാരീരികമായെങ്കിലും അസാധ്യം തന്നെയാണ്. എന്നാല്‍ആഖ്യാനത്തിന്റെ വേറെയും ഘട്ടങ്ങളില്‍ കാണാവുന്ന അതീത യാഥാര്‍ത്ഥ്യ- മാജിക്കല്‍ റിയലിസ്റ്റിക് തലങ്ങളില്‍ ആ മനോബലം അസ്വാഭാവികവുമല്ല.

ഗന്ധര്‍വ്വനും റോബിന്‍ ഹുഡും

ആഖ്യാനധാരകളെ കൂട്ടിയിണക്കുന്നതിലും ഇടറിനില്‍ക്കുന്ന കണ്ണികളെ ഒരുമിപ്പിക്കുന്നതിലും ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അന്ത്രുവാണ്. വിചിത്ര വിശേഷങ്ങലുള്ള ഈ യുവാവ് നോവലിസ്റ്റിന്റെ ഏറ്റവും ആശ്ചര്യകരമായ പാത്രസൃഷ്ടിയാണ് എന്നുപറയാം. പരമ്പരാഗത നായകഗുണങ്ങളില്ലാത്തവന്‍ഒഴിഞ്ഞ വീടുകളിലെ ഓടിളക്കി അകത്ത് കടന്നു വിട്ടേച്ചു പോയവരുടെ ഓര്‍മ്മ സാന്നിധ്യങ്ങളോട് ചേര്‍ന്നുറങ്ങുന്നവന്‍ആരും അറച്ച് നില്‍ക്കുന്ന അപകട സാഹചര്യങ്ങളിലേക്ക് കൂസലെന്യേ രക്ഷകനാവുന്നവന്‍സ്വന്തമായി ഒന്നും കാത്തുവെക്കാത്തവന്‍- റോബിന്‍ ഹുഡിന്റെയും ഗന്ധര്‍വ്വന്റെയും വിചിത്രസംഗമമായ അന്ത്രു കേട്ടുകേള്‍വിക്കാര്‍ക്ക് ചീത്തപ്പേരുകാരനും അടുത്തറിയുന്നവര്‍ക്ക് വലിയ ആകര്‍ഷണവുമാണ്. ആദിയും ആര്‍ച്ചയും അയാളെ മോഹിക്കുന്നുണ്ട്ശിവമ്മയുടെ ലൈംഗികരോഗം അയാള്‍ക്ക് പ്രശ്നമേയല്ല. കാവിരിക്ക് അയാള്‍ തനിക്കാരാണെന്ന് തീര്‍ച്ചയില്ല. തെറ്റായി അയാള്‍ തന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ലല്ലോ എന്ന് ഏറെ വൈകിയാണ് അവള്‍ ചിന്തിക്കുക. പിച്ചുവിന്റെ കുഞ്ഞുദേഹത്തിന് തന്റെ പുരയിടത്തില്‍ അന്ത്യവിശ്രാന്തി നല്‍കുമ്പോള്‍ ഇനി ഇവരെല്ലാരുംകൂടി ഭാവിയില്‍ ശ്മശാനംതേടി ഇങ്ങോട്ട് വരുമോ എന്ന ചോദ്യമൊന്നും അയാളെ അലട്ടുന്നില്ല. അന്ത്രുവിന്റെ പാത്രസൃഷ്ടിയിലും അതീത യാഥാര്‍ത്ഥ്യത്തിന്റെതായ തലങ്ങളുണ്ട്. തവളകളുടെ കൂട്ടമരണവും ആസന്നമായ ഉരുള്‍പൊട്ടലും മുന്‍കൂട്ടി അറിയാനാവുന്ന പ്രവാചകനാണ് അയാള്‍. കുടിയൊഴിപ്പിക്കല്‍ സൂത്രത്തില്‍ ഒപ്പിച്ചെടുക്കാന്‍ കൊര്‍പ്പറെറ്റ് ദല്ലാളുമാര്‍ നടത്തുന്ന ടെക്നോളജിക്കല്‍ തന്ത്രവും ഓടു പൊളിച്ച് അകത്ത് കടന്നുറങ്ങുന്ന അയാളുടെ ശീലത്തിന്റെ ഭാഗമായാണ് വ്യക്തമാകുക- തോറ്റുപോകുന്ന ഒരു ജനതയുടെ പ്രവാചകനും വേറൊരു വിധി സാധ്യമാക്കുന്ന അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവില്ലെങ്കിലും. കാവിരിയുടെ അന്ത്യവും ആ സത്യത്തെയാണല്ലോ അടിവരയിടുന്നത്.

 

വിചിത്ര പാത്രങ്ങള്‍അതീത യാഥാര്‍ത്ഥ്യം

ആദിവാസി ജീവിതത്തിന്റെ അപചയപ്പെടുന്ന വ്യത്യസ്ഥ മേഖലകളെ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്‌. സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ പ്രവേശികയായി ഉദ്ധരിച്ചു കൊണ്ട് ആരംഭിക്കുന്ന നോവലില്‍ ഗോത്ര വിവേകത്തിന്റെ പാഠങ്ങള്‍ ആദിവാസി മൂപ്പന്‍ പിച്ചുവിനു പറഞ്ഞുകൊടുക്കുന്നുനമ്മളും ഒരിക്കല്‍ മരിക്കുംഎന്നാല്‍ ഈ ഭൂമി ഒരിക്കലും ഇല്ലാതാകില്ല. ട്രൈബല്‍ സ്കൂളുകളുടെ സ്ഥിതി ആര്‍ച്ച ആദ്യ ദിവസം തന്നെ മനസ്സിലാക്കുന്നു. കൊഴിഞ്ഞു പോക്കും ഭാഷയുടെ പ്രതിസന്ധിയും. ഡിവിഷന്‍ ഫാള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അവള്‍ക്ക് സ്ഥലം വിടേണ്ടിവന്നേക്കും. എന്നാല്‍ പിച്ചുവിനെപ്പോലെ ഒരൊറ്റ വിദ്യാര്‍ഥിയെങ്കിലും ഉണ്ടെങ്കില്‍ സ്കൂള്‍ അടച്ചു പൂട്ടില്ല. കോളനിയില്‍ എത്തുന്ന യുവഡോക്റ്റര്‍ കണ്ടെത്തുന്നു, “ഞാന്‍ നാട്ടീന്നു വിചാരിച്ചു ഇവിടെ ആദിവാസികള് മാത്രേ ഉള്ളൂ എന്ന്. ഇപ്പോഴും കാട്ടുവള്ളീല് തൂങ്ങിയാടി നിലം തൊടാതെ സഞ്ചരിക്കുന്ന ഒരു കൂട്ടം. ഇവിടെ വന്നപ്പോ അവരെയൊന്നു കണ്ടുകിട്ടാന്‍ എത്ര ദൂരം നടക്കേണ്ടി വന്നു.” വിചിത്ര സൗന്ദര്യമുള്ള പാത്രസൃഷ്ടിയാണ് ഐസുമ്മ എന്ന വയോധിക. എന്നോ പോയ സായിപ്പിനെ ധ്യാനിച്ചിരിക്കുന്നഅവരുടെ വികസന കഥകളും ഓര്‍ത്തിരിക്കുന്ന വെള്ളാരം കണ്ണുള്ള മക്കളുടെ മാതാവായ മനസ്സിന്റെ താളം തെറ്റിയ ഐസുമ്മ പക്ഷെ കൂര്‍മ്മ നിരീക്ഷകയുമാണ്, “അരക്കെട്ടിനു ബലവും നാഭിക്കു ഉറപ്പുമുള്ള പെണ്ണുങ്ങളുള്ള കുടുംബക്കാരാണ് ജന്മിമാരും ഭൂവുടമയും ആയത്.”

 

മാജിക്കല്‍ റിയലിസം എന്ന സാധ്യത നോവലിലെങ്ങും ആഖ്യാനതന്ത്രമായി ഉപയോഗിക്കുന്നുണ്ട്. താനെങ്ങനെയാണ് വാസുവിനെ ആക്രമിച്ചതെന്ന് വ്യക്തമാക്കുന്ന കടുവയുംകടുവാവേട്ടയില്‍ നാട്ടുകാര്‍ക്ക് വേണ്ടി പൊരുതാനുറച്ചു കെണിയില്‍ കുരുങ്ങുന്ന കല്യാണി എന്ന ആടിന്റെ ആത്മഭാഷണവും കൂട്ടത്തോടെ ചത്തുപൊന്തുന്ന തവളകളെ കുറിച്ചും വരാന്‍ പോകുന്ന ഉരുള്‍ പൊട്ടലിനെ കുറിച്ചുമുള്ള അന്ത്രുവിന്റെ പ്രവചനങ്ങളോട് ചേര്‍ത്തുവെക്കാം. ‘മുക്കാലിന്റെയും കാലിന്റെയും സൂത്രവാക്യങ്ങളാ’യി ജലസാന്നിധ്യം ധ്യാനിച്ചറിയുന്ന കുഞ്ഞിത്താമനാശാരിയും വിചിത്രകഥാപാത്രം തന്നെ. നോവലില്‍ അങ്ങിങ്ങ് പ്രകടമായ ഹാസ്യാത്മകത ചിലപ്പോള്‍ നിര്‍ദ്ദോഷവും മറ്റുചിലപ്പോള്‍ കറുത്ത ഹാസ്യത്തിന്റെ സ്വഭാവമുള്ളതുമാണ്. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് മാര്‍ക്സിനും ഹാഫ് എ കൊറോണയും തലയ്ക്കുപിടിച്ച പിച്ചു, സ്ഥാനത്തും അസ്ഥാനത്തും സ്വയം കുറ്റാന്വേഷകനായി സങ്കല്‍പ്പിക്കുകയും ഒരു ഘട്ടത്തില്‍ മാവോയിസ്റ്റ് വേട്ടയുടെ അസംബന്ധം അരങ്ങേറുന്ന സൈനികരുടെ വെടിയുണ്ടയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു രാത്രി വാങ്ക് വിളിച്ചു ഉച്ചഭാഷിണി ഓഫ് ചെയ്യാന്‍ മറന്ന മുസ്ലിയാര്‍, രാത്രിമുഴുവന്‍ ആളുകളെ കൂര്‍ക്കംവലി കൊണ്ട് അങ്കലാപ്പിലാക്കിയതും പ്രസന്നമായ ഹാസ്യസന്ദര്‍ഭങ്ങളാണ്. പി. എസ്. സി. പരീക്ഷ എഴുതിയിട്ടേയില്ലാത്ത സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്ത പക്കിയനു എസ്. എസ്. എല്‍. സി. പാസ്സായവര്‍ക്കുള്ള പോലീസ് സെലക്ഷന്‍ ലഭിക്കുന്നതും മാവോയിസ്റ്റ് വേട്ടയുടെ പേരിലുള്ള സൈനിക കോമാളിത്തങ്ങളും പരിഹാസത്തിന്റെ ചുവയുള്ളതുതന്നെ.  

മൊഴിവഴക്കങ്ങള്‍ഇടര്‍ച്ചകള്‍

നോവലിന്റെ ഭാഷാപ്രയോഗത്തില്‍ ഉദ്ദേശപൂര്‍ണ്ണം തന്നെയോ എന്ന് തീര്‍ച്ചയില്ലാത്ത ഒരിടര്‍ച്ചവിശേഷിച്ചും കാവിരിയുടെ സംഭാഷണങ്ങളില്‍ഇടയ്ക്കിടെ പ്രകടമാകുന്നുണ്ട്. ആദിവാസി ഭാഷയുടെ മ്യൂസിയം എന്ന് നോവലിന്റെ ഭാഷ വിവരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊച്ചു കൊച്ചു സംഭാഷണങ്ങളില്‍ ഏറെ കൃത്യതയോടെ ദീക്ഷിക്കപ്പെട്ടിട്ടുള്ള ഈ രീതി,  ഭാഷണസ്വഭാവമുള്ള ഘട്ടങ്ങളിലും ആക്റ്റിവിസ്റ്റ് രീതിയിലുള്ള പൊട്ടിത്തെറി ഘട്ടങ്ങളിലും നിലനിര്‍ത്തപ്പെടുന്നില്ല. ഈ പ്രകൃതങ്ങളിലൂടെയെല്ലാം കടന്നുപോകുന്ന കാവിരിയിലാണ് ഈ ഇടര്‍ച്ച ഏതാണ്ട് ഒരു ഉദ്ദേശപൂര്‍ണ്ണമായ ആവിഷ്കാര രീതി (consistently inconsistent) തന്നെയോ എന്ന് തോന്നിക്കുംവിധം ആവര്‍ത്തിക്കുന്നത്. കാടിന് തീയിടുന്നത് ആരെന്നു കണ്ടു പിടിക്കാനാവാതെ ആദിവാസിയെ കുറ്റം ചാര്‍ത്തുന്ന അധികൃതരോട് 'എങ്കളെ പുടിപ്പാം നീങ്കക്ക് അറിയും..എന്നൊക്കെ ഗോത്ര ഭാഷയില്‍ മൊഴിയുന്ന കാവിരി പിന്നീട് അച്ചടി ഭാഷയിലേക്ക് മാറുന്നു. “എനിക്കറിയില്ലഎന്നാ ഇവിടെ കടുവാ സങ്കേതം വന്നാലും പുതിയ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല...” എന്നൊക്കെ വിശദീകരിക്കയും "കാടുള്ളത് കൊണ്ടാ ഞങ്ങള് നിലനിക്കുന്നത്..” എന്നിങ്ങനെ യുക്തി ഭദ്രതയോടെ അധികൃതരെ ഖണ്ഡിക്കുകയും ചെയ്യുന്നു. മരണമൊഴിയായി അവളുടെ കുറിപ്പുകളും ഭാഷാവരേണ്യതയുടെ രീതിയിലാണ്: “ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും പുഴുക്കള്‍ക്കും വേണ്ടി എന്നെ ഇവിടെ ഉപേക്ഷിച്ചു പോകൂ.. ഭൂമിയില്‍ ജീവിച്ചു മരിക്കാന്‍ ഒരാള്‍ക്ക് ആറടി മണ്ണിന്റെ പോലും ആവശ്യമില്ല.” ജീവിതാവിഷ്കാരങ്ങള്‍ക്കപ്പുറം നിലപാടുകളുടെ തുറന്നുപറച്ചില്‍ എന്ന ഘട്ടത്തിലെത്തുമ്പോള്‍ യഥാതഥത്വത്തെക്കാള്‍ ആവശ്യം വ്യക്തതയാണ് എന്നൊരു ചിന്ത നോവലിസ്റ്റിനെ ഭരിക്കുന്നുണ്ടോനോവലില്‍ ഇഴചേരാതെ പോയ പാത്രസൃഷ്ടികള്‍ അലോക്- നീലിമ ജോടികളുടെതാണ് എന്ന് തോന്നുന്നു. വേര്‍പിരിയലിനോ പിന്നെയും കൂടിച്ചേരാനുള്ള മോഹത്തിനോ മുതിര്‍ന്ന മനുഷ്യരുടെ നീതീകരണങ്ങള്‍ ഒന്നുമില്ല എന്നുമാത്രമല്ലനോവലിന്റെ ഗാത്രത്തില്‍ ഈ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ട് എന്നും തോന്നിയില്ല. ടൂറിസം എന്ന പുതുകാല വിപണിയുടെ ഗുണ ഭോക്താക്കളായി പ്രദേശത്തെത്തുന്ന ഈ കഥാപാത്രങ്ങളുടെ പ്രസക്തിയുടെ കാര്യത്തില്‍ നോവലിസ്റ്റിനും അത്ര തിട്ടം പോരാ എന്ന് ഈ ലേഖകന് തോന്നുന്നു. എന്നാല്‍പ്രമേയപ്രസക്തി കൊണ്ടും ആഖ്യാനത്തിലെ സത്യസന്ധതകൊണ്ടും സമകാലിക മലയാളനോവലില്‍ ദീപ്തമായി സ്വയം അടയാളപ്പെടുത്തിയ ഒരു മികച്ച രചനയെ വായിക്കുമ്പോള്‍ ഇതൊന്നും പരിഗണനാര്‍ഹമേയല്ല. അണക്കെട്ട് നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസി ജനതയുടെ ജീവിതം പകര്‍ത്തുന്ന ശ്രീ കെ. ആര്‍. വിശ്വനാഥിന്റെ ദേശത്തിന്റെ ജാതകം എന്ന നോവല്‍, ശ്രീ ബാലന്‍ വേങ്ങരയുടെ നോവലിനോട് ചേര്‍ത്തു വായിക്കുന്നത്നമ്മുടെ കാലത്ത് സമാനമായ ഉത്കണ്ഠ പങ്കിടുന്ന രണ്ടു മികച്ച കൃതികളെ ചേര്‍ത്തു വെക്കാന്‍ അവസരം തരും.

 

(ചന്ദ്രിക വാരിക 21 ഒക്ടോബര്‍ 2017)

 

കൂടുതല്‍ വായനക്ക്:

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

 

ദേശത്തിന്റെ ജാതകം കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html